മരിക്കുവോളം മറക്കാത്ത വാക്കുകൾ...
text_fields'ഗൾഫ് മാധ്യമം' സിംഫണി ഓഫ് കുവൈത്ത് കാമ്പയിന്റെ ഭാഗമായി സവിശേഷമായ കോവിഡ് കാല നന്മയെ സ്മരിക്കുന്ന ഈ പംക്തിയിൽ മാലാഖയെപോലെ പറന്നെത്തി എന്നോട് കരുണ കാട്ടിയ പ്രിയ കൂട്ടുകാരനെയാണ് ഓർമിക്കുന്നത്. വിജനമായ സന്ധ്യകളിൽ ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പേടിപ്പെടുത്തുന്ന ശാന്തതയാണ് തോന്നിയിരുന്നത്. കണ്ണാടിക്കു മുന്നിൽ ചെന്ന് സ്വയം നോക്കി നെടുവീർപ്പിടാനല്ലാതെ മറ്റൊന്നിനും കഴിയാത്ത ദിവസങ്ങൾ. സഹജീവികളുടെ മരണ വാർത്ത കേട്ട് നടുങ്ങിപ്പോയ നിമിഷങ്ങൾ.. പ്രതേകിച്ച് ഒറ്റമുറിയിൽ താമസിക്കുന്ന എന്നെപോലുള്ളവർ അനുഭവിച്ച വ്യഥകൾ വലുതായിരുന്നു.
അന്നൊരു വെള്ളിയാഴ്ച. പ്രാതലിനു ശേഷം ചമ്രം പടിഞ്ഞിരുന്നു പ്രാർഥനയിൽ മുഴുകിയ എനിക്ക് അതിശക്തമായ വേദനയാണ് നട്ടെല്ലിനും നടുവിനും ഉണ്ടായത്. എനിക്ക് കോവിഡ് വരില്ലെന്ന് സ്വയം പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. ഞാൻ പുറത്ത് എവിടെയും പോയിട്ടില്ലല്ലോ. ക്രമേണ വേദന ശരീരം മൊത്തം പടരാൻ തുടങ്ങി. കൈകൾ ചേർത്ത് വെക്കാൻ പറ്റാത്ത അവസ്ഥ. എല്ലു നുറുങ്ങുന്ന പോലെ. തിരിഞ്ഞു കിടക്കാൻ പോലും വയ്യാതായി.
തലയ്ക്കു കനം കൂടി, തൊണ്ട വരണ്ടു എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഫോൺ എടുത്ത് ആംബുലൻസിനുവേണ്ടി വിളിച്ചു. ഒരു രക്ഷയും ഇല്ല. മാഫി മാഫി സെയ്യറാ എന്നാണ് കിട്ടിയ മറുപടി. ശ്വാസം എടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. മരണം മുന്നിൽ കാണുന്ന നിമിഷങ്ങൾ. എവിടെ തിരിഞ്ഞാലും കൂട്ടുകാരുണ്ടായിരുന്ന എനിക്ക് ആരെയും ബുദ്ധിമുട്ടിക്കാൻ മനസ്സു വന്നില്ല. ലോക്ഡൗണും ആണല്ലോ. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത് ശ്രദ്ധയിൽ പെട്ടത്. 10 വർഷത്തെ ആത്മബന്ധമുള്ള പ്രിയ സ്നേഹിതന്റെ പേര് ഫോണിൽ തെളിഞ്ഞു വന്നു. നിജാസ്, വളരെ അത്യാവശ്യം മാത്രം ഉള്ളപ്പോൾ പരസ്പരം വിളിക്കുന്ന സുഹൃത്ത്.
നിരന്തരം സംസാരിച്ചില്ലെങ്കിലും എന്റെ ശബ്ദത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ അവൻ വിളിച്ച കാര്യം പോലും പറയാതെ ഞാൻ താമസിക്കുന്ന ഇടത്തുനിന്ന് ഒരുപാട് ദൂരെ ആയിട്ടുപോലും പെട്ടെന്ന് എനിക്ക് ആവശ്യമായ മരുന്നും അത്യാവശ്യ സാധനങ്ങളും എത്തിച്ചുതന്നു. കൂടെ ഒരു വാക്കും. ''മരുന്നിന് പ്രതിഫലം കൊടുക്കേണ്ട. നിന്റെ അസുഖം ഭേദമാകുമ്പോൾ പകരം മറ്റു രണ്ടു പേർക്ക് വാങ്ങി കൊടുക്കണം''. പ്രിയ കൂട്ടുകാരാ, നീ എനിക്കൊരു മാലാഖയായിരുന്നു. നീ പറഞ്ഞ വാക്കും ഞാൻ പാലിച്ചിട്ടുണ്ട്. ഇനിയും എന്റെ മുന്നിൽ വരുന്ന ആവശ്യക്കാർക്ക് കഴിയുന്ന സഹായം ചെയ്യും. ജീവിതത്തിൽ എന്നും പ്രചോദനമായി ആ വാക്കുകൾ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.