സന്ദർശക വിസയുടെ ശമ്പള പരിധി ഉയർത്താൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കം. കുടുംബ സന്ദർശക വിസയിൽ ഇണകളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ ശമ്പള പരിധി കുറഞ്ഞത് 300 ദീനാറായും മാതാപിതാക്കളെ കൊണ്ടുവരാൻ കുറഞ്ഞത് 600 ദീനാറായും ഉയർത്താനാണ് നീക്കമെന്ന് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് സ്ഥിരതാമസമുള്ള വിദേശികൾക്ക് കുടുംബ സന്ദർശന വിസയിൽ ഇണകളെ കൊണ്ടുവരാൻ വേണ്ട കുറഞ്ഞ ശമ്പളം 250 ദീനാർ ആണ്. വിദേശികൾക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 ദീനാർ ശമ്പളം വേണം. ഇതുതന്നെ കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്നു.
500 ദീനാറിന് മുകളിൽ ശമ്പളം ഉള്ളവർക്ക് മാത്രമാണ് ആഭ്യന്ത്രര മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ ഇണകളെ കുടുംബവിസയിൽ കൊണ്ടുവരാൻ അനുവദിച്ചിരുന്നത്. പുതിയ മെക്കാനിസം കൊണ്ടുവരുന്നതിന് മുന്നോടിയായി തിങ്കളാഴ്ച മുതൽ ഇതും നിർത്തി. സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം അടുത്ത ആഴ്‌ച നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.
ദജീജിലെ താമസകാര്യ വകുപ്പിന്റെ ജോലി ഭാരം കുറക്കാൻ എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് മേധാവികൾക്ക് വിസ അനുവദിക്കലുമായി ബന്ധപ്പെട്ട അധികാരം നൽകുമെന്ന് റിപ്പോർട്ടുണ്ട്. ദജീജിലെ താമസകാര്യ വകുപ്പ് മേധാവിയുടെ അംഗീകാരത്തോടെ മാത്രമാണ് സന്ദർശക വിസ അനുവദിച്ചിരുന്നത്. പ്രതിദിനം ആയിരത്തോളം സന്ദർശകർ എത്തുന്നത് ഇവിടുത്തെ ഓഫിസിൽ ജോലിഭാരം വർധിപ്പിക്കുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.