വിലക്കില്ലാത്ത രാജ്യത്ത് താമസിച്ച് വരാമെന്ന തീരുമാനം പിൻവലിക്കണം –എം.പിമാർ
text_fieldsകുവൈത്ത് സിറ്റി: പ്രവേശന വിലക്കുള്ള രാജ്യക്കാർ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ചശേഷം എത്തിയാൽ പ്രവേശനം അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കുവൈത്ത് പാർലമെൻറ് അംഗങ്ങൾ. തീരുമാനം ആയിരക്കണക്കിന് വിദേശികൾ രാജ്യത്തേക്ക് എത്താനും വൈറസ് വ്യാപനമുണ്ടാകാനും കാരണമാകുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. കോവിഡ് റിസ്ക് കൂടുതലുള്ള 31 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ രാജ്യക്കാർക്ക് വിലക്കില്ലാത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചശേഷം കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കുവൈത്തിലേക്ക് പ്രവേശിക്കാമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചിരുന്നു. ഈ തീരുമാനമാണ് ഏതാനും എം.പിമാരെ ചൊടിപ്പിച്ചത്.
സർട്ടിഫിക്കറ്റ് നൽകുകവഴി ആയിരക്കണക്കിന് വിദേശികൾ രാജ്യത്തേക്ക് എത്തുമെന്നും വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും സാലിഹ് അൽ ആശൂർ എം.പി പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്ന് തെളിയിക്കുന്നതാണ് മതിയായ പഠനങ്ങളില്ലാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തീരുമാനം പിൻവലിക്കണമെന്ന് അബ്ദുല്ല അൽ കന്ദരി എംപി വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഖലീൽ അൽ അബൽ, അബ്ദുൽ കരീം അൽ കന്ദരി തുടങ്ങിയ എം.പിമാരും ഇളവ് നൽകുന്നതിനെ വിമർശിച്ചിട്ടുണ്ട്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പൈൻസ്, ഈജിപ്ത്, ലബനാൻ, സ്പെയിൻ, ബ്രസീൽ തുടങ്ങിയ 31 രാജ്യങ്ങളിൽനിന്ന് നേരിട്ടോ ട്രാൻസിറ്റ് വഴിയോ വരുന്നവർക്കാണ് ഇപ്പോൾ വിലക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.