പാട്ട് തന്നെ പെരുന്നാൾ
text_fieldsപാട്ടിനെ പ്രണയിച്ച കോഴിക്കോട്ടുകാരൻ ഹംസക്കോയയും പാട്ടുവേദിയിൽനിന്ന് കണ്ടെത്തിയ പ്രിയതമ അസ്മാബിയും ഒരാൺകുഞ്ഞ് പിറന്നപ്പോൾ എന്ത് പേരിടും എന്ന് ആലോചിച്ച് തലപുകച്ചില്ല. അനശ്വര സംഗീത പ്രതിഭയെ ഒാർത്തുകൊണ്ട് മുഹമ്മദ് റാഫി എന്ന് കുട്ടിക്ക് പേര് വിളിച്ചു. പടച്ചവനേ നീ ഞങ്ങൾക്ക് നൽകിയത് പോലെ കലയെ സ്നേഹിക്കുന്ന മനസ്സും കഴിവും കനിഞ്ഞരുളണേ എന്ന് പ്രാർഥിക്കുകയും ചെയ്തു. പ്രാർഥന ദൈവം കേട്ടു. നല്ല ശബ്ദവും ഉള്ളുതൊടുന്ന ആലാപന മികവും നൽകി പടച്ചവൻ അനുഗ്രഹിച്ച ആ മുഹമ്മദ് റാഫി ഇപ്പോൾ കുവൈത്തിലുണ്ട്. പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട റാഫി കല്ലായി ആണത്. റാഫിക്ക് സംഗീതം രക്തത്തിലുണ്ട്. ഉമ്മയും ഉപ്പയും പ്രഫഷനൽ ഗായകർ ആയിരുന്നു. സംഗീത വേദികളിൽ സ്ഥിരം കണ്ട് ഇഷ്ടപ്പെട്ടാണ് കുടുംബത്തിെൻറ എതിർപ്പുകളെ അവഗണിച്ച് അവർ വിവാഹിതരാകുന്നത്. മാതാവ് അസ്മാബിയുടെ സഹോദരൻ സൂഫി അസീസിനെ കോഴിക്കോെട്ട സംഗീത പ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കുഞ്ഞുനാളിലേ നന്നായി പാടുമായിരുന്നുവെങ്കിലും റാഫി കലാകാരൻ എന്ന നിലയിൽ ആദ്യമായി പേരെടുത്തത് പാട്ടിലൂടെയല്ല മിമിക്രിയിലൂടെയാണ്. വളരെ യാദൃശ്ചികമായി അത് സംഭവിച്ചുപോവുകയായിരുന്നുവെന്നാണ് അതിനെ കുറിച്ച് റാഫി പറയുന്നത്. സ്കൂളിൽ മറ്റു കുട്ടികൾക്ക് മിമിക്രിയും മോണോ ആക്ടും പഠിപ്പിക്കുന്ന മാഷിനോട് ചില നിർദേശങ്ങൾ പറയുകയും ചില 'അഭ്യാസ'ങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ മാഷ് കൂടെ കൂട്ടി. അങ്ങനെ രണ്ടുതവണ സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി. അത് പ്രഫഷനൽ ട്രൂപ്പുകളിൽ അവസരമൊരുക്കുകയും ചെയ്തു. ചലച്ചിത്ര താരം വി.ഡി. രാജപ്പെൻറ കൊച്ചിൻ സ്റ്റാൻസ എന്ന ട്രൂപ്പിൽ കുറച്ചുവർഷം റാഫിയും ഉണ്ടായിരുന്നു. കൊല്ലം നർമ്മ, തിരുവനന്തപുരം കലാദർശന എന്നീ ട്രൂപ്പുകളിലും ജോലി ചെയ്തു. പിന്നീട് പാട്ടുകാരനായും നാട്ടിലെ വേദികളിൽ തിളങ്ങി. ഒരു വർഷം കർണാടിക് സംഗീതം പഠിച്ചതാണ് ആകെയുള്ള സംഗീത വിദ്യാഭ്യാസം. എന്നാൽ, പാട്ടുകേട്ടാൽ അത് പറയുകയേ ഇല്ല. അത് ചോരയുടെ ഗുണം.
അതിനിടക്ക് വേറൊരു ട്വിസ്റ്റ് സംഭവിച്ചു. പാട്ടുകാരൻ ഹംസക്കോയ തബ്ലീഗ് ജമാഅത്തിൽ ആകൃഷ്ടനാകുകയും ആത്മീയതയുടെ വഴിയിലേക്ക് തിരിയുകയും ചെയ്തു. പറന്നുനടന്ന് പാടിയിരുന്ന അദ്ദേഹം പാട്ടുനിർത്തി. പെരുന്നാളിന് മാത്രം വീട്ടിൽ സുഹൃത്തുക്കൽ ഒത്തുകൂടി ചെറിയ രീതിയിൽ മെഹഫിൽ നടത്തുമായിരുന്നു. നിയന്ത്രിതമായി സന്തോഷിക്കാനും ആഘോഷിക്കാനും പടച്ചവൻ തന്ന അവസരമാണ് പെരുന്നാൾ എന്നായിരുന്നു ഇത് സംബന്ധിച്ച് അദ്ദേഹം പറഞ്ഞിരുന്നത്. പാട്ടുവേദിയിൽ സജീവമായ മകനോട് അദ്ദേഹം പറഞ്ഞു 'മോനെ നീ വേറെ വല്ല ജോലിയും നോക്ക്. ഇൗ പണം കൊണ്ട് ഞങ്ങൾക്ക് ഉപജീവനം നൽകരുത്''. അങ്ങനെയാണ് റാഫി 21ാം വയസ്സിൽ കുവൈത്തിലെത്തുന്നത്. പാട്ടുമോഹങ്ങൾ ഉള്ളിലൊതുക്കി ജോലിത്തിരക്കുമായി കഴിഞ്ഞിരുന്ന റാഫിയെ വീണ്ടും അരങ്ങിലെത്തിക്കുന്നത് യൂത്ത് ഇന്ത്യ കുവൈത്ത് ആണ്. യൂത്ത് ഇന്ത്യ കലോത്സവത്തിൽ ഗംഭീരമായി പാടിയ ചെറുപ്പക്കാരനെ എല്ലാവരും നോട്ടമിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് ചെറുതും വലുതുമായ നൂറുകണക്കിന് വേദികൾ. രണ്ടുതവണ കുവൈത്തിൽനിന്ന് ദുബൈയിൽ പോയും പാടിയിട്ടുണ്ട്.
ഒരുപക്ഷേ നാട്ടിൽ നിന്നിരുന്നെങ്കിൽ റാഫി കേരളത്തിലുടനീളം അറിയപ്പെടുന്ന കലാകാരൻ ആകുമായിരുന്നു. ഇത് പറയുന്നത് മറ്റാരുമല്ല, ഗാനഗന്ധർവൻ യേശുദാസ് ആണ്. കുവൈത്തിൽ ഒരു പരിപാടിക്ക് എത്തിയ അദ്ദേഹം റാഫിയുടെ പാട്ടിൽ ആകൃഷ്ടനായി വിളിച്ചുവരുത്തി അരികിൽ ചേർത്തുനിർത്തി അനുഗ്രഹിച്ചു. ''പ്രവാസിയായില്ലെങ്കിൽ മോൻ രക്ഷപ്പെടുമായിരുന്നു. എന്നാലും സാരമില്ല. എെൻറ മനസ്സിൽ മോന് ഒരു സ്ഥാനം ഉണ്ട്. ആ സ്ഥാനത്ത് എന്നെങ്കിലും മോൻ എത്തുക തന്നെ ചെയ്യും'' ഗാനഗന്ധർവെൻറ വാക്കുകൾ റാഫിയുടെ കാതുകളിൽ മായാതെ കിടക്കുന്നു. യേശുദാസിനെ കൂടാതെ, മാർക്കോസ്, ചിത്ര അയ്യർ, മധു ബാലകൃഷ്ണൻ, ഉണ്ണി മേനോൻ, ജി. വേണുഗോപാൽ, സയനോര, സിതാര, അഫ്സൽ, കണ്ണൂർ ശരീഫ് തുടങ്ങി നിരവധി പ്രമുഖരുടെ കൂടെ പാടാൻ പ്രവാസലോകം റാഫി കല്ലായിക്ക് അവസരം നൽകിയിട്ടുണ്ട്. ഉത്തരേന്ത്യൻ പ്രവാസി കൂട്ടായ്മകളും വിളിക്കാറുണ്ട്. കുവൈത്തിൽ ബോളിവുഡ് നടീനടന്മാരും സംഗീതഞ്രും എത്തിയ നിരവധി വേദികളിൽ റാഫി പാടി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ടുകളും ഹിന്ദി തട്ടുപൊളിപ്പൻ പാട്ടുകളും മെലഡികളും അടക്കം ഏതും വഴങ്ങും ഇൗ കലാകാരന്. എങ്കിലും ഇപ്പോൾ ഉൗന്നൽ നൽകുന്നത് ഗസൽ, കവ്വാലി, മെലഡി പാട്ടുകൾക്കാണ്. എം.എസ്. ബാബുരാജിെൻറ പാട്ടുകൾ റാഫി പാടുന്നത് കേൾക്കാൻ എന്തൊരു രസമാണ്. കോഴിക്കോട്ടുകാരുടെ ഹൃദയത്തിലാണല്ലോ ബാബുരാജ് വസിക്കുന്നത്. അത് പാട്ടിൽ അറിയാം.
ഉപ്പ പറഞ്ഞ വാക്കുകൾ കുറ്റബോധമായി റാഫിയുടെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. താൻ ചെയ്യുന്നത് തെറ്റാണോ എന്ന തോന്നൽ അദ്ദേഹത്തെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കൽ ഉംറക്ക് പോയി വന്നശേഷം റാഫി പാട്ടുനിർത്താൻ തീരുമാനിച്ചു. പിന്നീട് കുറച്ചുകാലം ഒരുവേദിയിലും പാടിയില്ല. ഇൗ വിവരം അറിഞ്ഞ് ഇസ്ലാമിക പണ്ഡിതനും കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായി ഫൈസൽ മഞ്ചേരി റാഫിയെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധിപ്പിച്ചു. പടച്ചവൻ നൽകിയ അനുഗ്രഹത്തെ വെറുതെ നശിപ്പിക്കരുതെന്നും തെറ്റിലേക്ക് നയിക്കുന്നില്ലെങ്കിൽ സംഗീതം അനുവദനീയമാണെന്നും പാട്ട് നന്മക്കായി ഉപയോഗിക്കാൻ കഴിയുമെന്നും ഇസ്ലാമിക പ്രമാണങ്ങൾ ഉദ്ധരിച്ച് ഫൈസൽ മഞ്ചേരി റാഫിയെ ബോധിപ്പിച്ചു. അദ്ദേഹവും സഹോദരൻ അൻവർ സയീദും മൂന്നുതവണ താനുമായി സംസാരിച്ചതായും അതാണ് തിരിച്ചുവരവിന് പ്രേരിപ്പിച്ചതെന്നും റാഫി പറയുന്നു. മുഹമ്മദ് റാഫിയെന്ന പേര് മാറ്റി റാഫി കല്ലായി എന്ന പേരിൽ പാടിത്തുടങ്ങിയത് ഹകീം വല്യപള്ളി എന്ന സുഹൃത്ത് പറഞ്ഞിട്ടാണ്. മുഹമ്മദ് റാഫി ഒന്നേയുള്ളൂവെന്നും ഇനിയൊരു മുഹമ്മദ് റാഫിക്ക് പാട്ടുലോകത്ത് പ്രസക്തിയില്ലെന്നും െഎഡൻറിറ്റിയുള്ള വേറൊരു പേര് വേണമെന്നുമായിരുന്നു സുഹൃത്തിെൻറ നിർദേശം. ബഷീർ കൊയിലാണ്ടി, ഇക്ബാൽ തബല, താജു കോഴിക്കോട്, കെ.എസ്.എൻ രാജ് തുടങ്ങിയവർ കുവൈത്തിലെ സംഗീത വേദികളിൽ സ്ഥിരം കൂട്ടുകാരാണ്. വഴികാട്ടികളായ യാസർ കരിങ്കല്ലത്താണി, അൻവർ സാരംഗ്, ബിജു തിക്കോടി തുടങ്ങിയവരോടും മറ്റനേകം സുഹൃത്തുക്കളോടും കടപ്പാടുണ്ടെന്ന് റാഫി കല്ലായി പറഞ്ഞു. ഗ്രീൻവേയ്സ് ലോജിസ്റ്റിക്സ് ഇൻറർനാഷനൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന റാഫി മാധ്യമം പ്രസിദ്ധീകരിക്കുന്ന െഎഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് മുൻ സെക്രട്ടറി പി.കെ റഹീം സാഹിബിെൻറ സഹോദരൻ പി.കെ. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടിയാണ്. ഭാര്യ: ഷാജിറ. മക്കൾ: അജ്മൽ സാദത്ത്, അമാനിയ അസ്മ, ആമിന ആലിയ. സഹോദരിമാർ: ഹനാൻ, റുമാന കുഞ്ഞിവി. പാട്ട് മാറ്റിനിർത്തിയൊരു പെരുന്നാൾ റാഫിക്കില്ല. മിക്കവാറും പെരുന്നാളിന് ഏതെങ്കിലും ഒരു സംഘടനയുടെ പരിപാടിക്ക് പാടാനുണ്ടാകും. ഒന്നുമില്ലെങ്കിൽ കൂട്ടുകാരുമൊത്തൊരു മെഹ്ഫിൽ. പാട്ടില്ലാതെ എന്ത് പെരുന്നാൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.