<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 31 Aug 2026 03:01:10 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/7SEP/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 31 Aug 2026 03:01:10 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[അക്ഷരങ്ങൾക്ക് വംശഹത്യയുടെ മുഖംമൂടി അഴിക്കാനാകും]]></title>
<description/>
<enclosure length="206782" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/30/2906120-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/30/2906120-untitled-1.gif'/><figcaption><p>മുഫ്‌ലിഹ് അൽ അദ്‌വാൻ</p><span class='copyright'></span></figcaption></figure><blockquote>
 ജോർഡനിയൻ നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ മുഫ്‌ലിഹ് അൽ അദ്‌വാൻ സംസാരിക്കുന്നു. തന്റെ എഴുത്തുരീതികളെയും സർഗാത്മക അന്വേഷണങ്ങളെയും എഴുത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളെയും കുറിച്ച് അദ്ദേഹം തുറന്നുപറയുന്നു. സാഹിത്യത്തിനപ്പുറം ഫോട്ടോഗ്രഫിയോടുള്ള തന്റെ ആഴമേറിയ താൽപര്യവും അതിന് പിന്നിലെ കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു. 
</blockquote>
<p>ജോർഡനിയൻ സാഹിത്യത്തിലും നാടകവേദിയിലും തന്റേതായ ശക്തമായ ശബ്ദം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് മുഫ്‌ലിഹ് അൽ അദ്‌വാൻ. 1966ൽ ജോർഡനിലെ സർഖയിൽ ജനിച്ച അദ്ദേഹം അമ്മാൻ സർവകലാശാലയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. എൻജിനീയറിങ്ങിന്റെ സൂക്ഷ്മതയും സാഹിത്യത്തിന്റെ ഭാവനാലോകവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ സർഗാത്മക യാത്ര കഥ, നോവൽ, നാടകം, തിരക്കഥ, മാധ്യമപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. </p>
<p>ജോർഡനിലെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള റോയൽ കൾചറൽ സെന്ററിന്റെ ഡയറക്ടറായും റോയൽ ഹാഷെമൈറ്റ് കോർട്ടിലെ കൾചറൽ അഫയേഴ്സ് മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘ജോർഡനിയൻ നറേറ്റീവ് ലാബ്’ സ്ഥാപിക്കുകയും അതിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന അദ്ദേഹം, 1990 മുതൽ പ്രമുഖ ദിനപത്രമായ അൽ റഅയ്യിലും നിരന്തരം എഴുതിവരുന്നു. </p>
<p>1994ൽ പുറത്തിറങ്ങിയ ‘അൽ റഹ’ എന്ന കഥാസമാഹാരത്തിലൂടെയാണ് മുഫ്‌ലിഹ് അൽ അദ്‌വാൻ സാഹിത്യരംഗത്ത് ശ്രദ്ധേയനാകുന്നത്. ഈ കൃതിക്ക് ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഓഫ് കൾചറിന്റെ പ്രശസ്തമായ ‘മഹ്മൂദ് തൈമൂർ അവാർഡ്’ ലഭിച്ചു. തുടർന്ന് അദ്ദവാജ്, മൗത്ത് അസ്റാഹീൽ, അൽ ഉത്ബാത്ത്, അൽ നിബാഹുൽ അഖീർ തുടങ്ങിയ കഥകളും നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ജോർഡനിലെ ഗ്രാമീണ ജീവിതത്തിന്റെയും ചരിത്രത്തിന്റെയും ഓർമകളെ വീണ്ടെടുക്കുന്ന ‘ബൗഹുൽ ഖുറ’ എന്ന ഗ്രാമീണ വിജ്ഞാനകോശം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിലൊന്നാണ്. </p>
<p>സാഹിത്യത്തോടൊപ്പം നാടകവേദിയിലും അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ‘ആദം വഹീദൻ’, ‘ദിലാലുൽ ഖുറ’, ‘മർസിയ്യത്തുൽ വതരിൽ ഖാമിസ്’ തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ അന്താരാഷ്ട്ര വേദികളിൽ അരങ്ങേറുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 2001ൽ സർഗാത്മക എഴുത്തിനുള്ള യുനെസ്കോ അവാർഡും 2015ൽ അന്താരാഷ്ട്ര മോണോഡ്രാമ അവാർഡും 2018ൽ ബ്രിട്ടനിലെ ‘അൽ താഇർ’ സാംസ്കാരിക വിനിമയ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. </p>
<p>ഫലസ്തീനിലെ അധിനിവേശവും അവിടത്തെ ജനങ്ങളുടെ അതിജീവന പോരാട്ടവും അടയാളപ്പെടുത്തുന്ന ‘സമാഉൽ ഫീനിക്സ്’ എന്ന യാത്രാവിവരണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളിലൊന്നാണ്. പോളിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങി വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹി സർവകലാശാലയുൾപ്പെടെയുള്ള അന്താരാഷ്ട്ര അക്കാദമിക വേദികളിൽ അദ്ദേഹത്തിന്റെ സാഹിത്യത്തെക്കുറിച്ച് ഗവേഷണങ്ങളും നടന്നുവരുന്നു. </p>
<p>മണ്ണിൽ പടർന്നുകിടക്കുന്ന ചരിത്രത്തെയും അതിനുള്ളിൽ ജീവിക്കുന്ന മനുഷ്യരെയും അവരുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളെയും തന്റെ കഥകളിലും നോവലുകളിലും നാടകങ്ങളിലും നിരന്തരം പുനരാവിഷ്കരിക്കുന്ന എഴുത്തുകാരനാണ് മുഫ്‌ലിഹ് അൽ അദ്‌വാൻ. ചരിത്രവും ഓർമയും മനുഷ്യജീവിതവും ഇഴചേരുന്ന ആ എഴുത്തുലോകത്തിലൂടെ സഞ്ചരിച്ച് തന്റെ സാഹിത്യജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. </p>
<p>താങ്കളുടെ ആദ്യകാല കഥാസമാഹാരങ്ങളായ ‘അൽ റഹ’, ‘അദ്ദവാജ്’ എന്നീ രചനകളിൽ ജോർഡനിലെ ഗ്രാമീണജീവിതത്തിന്റെ യാഥാർഥ്യങ്ങളും നാടോടിക്കഥകളോടുള്ള ആഭിമുഖ്യവുമാണ് കണ്ടത്. എന്നാൽ, 2025ൽ പുറത്തിറങ്ങിയ ‘അൽ നിബാഹുൽ അഖീർ’ എന്ന പുസ്തകം ദാർശനികമായ രചനയുമാണ്. കാലത്തിനനുസരിച്ച് നിങ്ങളുടെ എഴുത്തിലുണ്ടായ ഈ മാറ്റത്തെ എങ്ങനെ കാണുന്നു? </p>
<p>ഏതൊരു എഴുത്തുകാരന്റെയും ആദ്യകാല രചനകളിൽ ഒരു തുടക്കക്കാരന്റെ അത്ഭുതവും അന്വേഷണത്വരയും പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള ആവേശവും സ്വാഭാവികമായും ഉണ്ടാകും. എന്റെ എഴുത്തുയാത്രയും അതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. പുരാണങ്ങളിലും മതങ്ങളിലും ചരിത്രത്തിലും പാരമ്പര്യങ്ങളിലും ആഴ്ന്നിറങ്ങി ഞാൻ നടത്തിയ വായനകളുടെയും അന്വേഷണങ്ങളുടെയും അടയാളങ്ങൾ എന്റെ ആദ്യകാല കഥാസമാഹാരങ്ങളായ ‘അൽ റഹ’, ‘അദ്ദവാജിൽ’, ‘മൗത്ത് അസ്റാഹീലി’ എന്നിവയിൽ കാണാം. ആ രചനകൾക്ക് വായനക്കാരിൽനിന്നും നിരൂപകരിൽനിന്നും ലഭിച്ച സ്നേഹവും സ്വീകാര്യതയും എന്റെ എഴുത്തുയാത്രക്ക് വലിയ പ്രചോദനമായി. പിന്നീട് കഥ, നാടകം, യാത്രാവിവരണം തുടങ്ങി വിവിധ സാഹിത്യരൂപങ്ങളിലായി നിരവധി പുസ്തകങ്ങൾ എഴുതാൻ എനിക്ക് സാധിച്ചു. </p>
<p>വർഷങ്ങൾക്കിപ്പുറം, 2025ൽ പുറത്തിറങ്ങിയ ‘അൽ നിബാഹുൽ അഖീർ’ എന്ന പുസ്തകത്തിലെത്തുമ്പോഴേക്കും എന്റെ അനുഭവങ്ങളുടെ ലോകം ഏറെ മാറിയിരുന്നു. യാത്രകളും തൊഴിലും ജീവിതാനുഭവങ്ങളും മറ്റു സംസ്കാരങ്ങളുമായുള്ള നിരന്തര സമ്പർക്കവും എന്നെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. അതിനനുസരിച്ച് എന്റെ എഴുത്തിലും ഒരു പക്വത രൂപപ്പെട്ടു. </p>
<p>മുമ്പത്തേക്കാൾ ആഴത്തിലുള്ള ഒരു ദാർശനിക കാഴ്ചപ്പാടിലൂടെ മനുഷ്യനെയും അവൻ ജീവിക്കുന്ന ഇടങ്ങളെയും നോക്കിക്കാണാനാണ് ഈ പുസ്തകത്തിൽ ഞാൻ ശ്രമിച്ചത്. വ്യത്യസ്തമായ സാഹിത്യരൂപങ്ങളെയും കാലക്രമങ്ങളെയും പരസ്പരം ഇഴചേർത്തുകൊണ്ട്, പ്രാദേശിക ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, മനുഷ്യന്റെ നിലനിൽപിനായുള്ള പോരാട്ടങ്ങളെയും അവന്റെ നിരന്തരമായ ആകുലതകളെയും ഒരു വലിയ ചോദ്യചിഹ്നമായി വായനക്കാരന്റെ മുന്നിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകം. </p>
<h3>സാഹിത്യത്തിലേക്കുള്ള തുടക്കം എങ്ങനെയായിരുന്നു? എപ്പോഴാണ് നിങ്ങളിലെ എഴുത്തുകാരൻ ഉണരുന്നത്? </h3>
<p>ചെറുപ്പത്തിൽ വീട്ടിൽ വലിയ പുസ്തകശേഖരമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, സ്കൂൾ ലൈബ്രറിയിലെ വായനയാണ് എന്നെ വളർത്തിയത്. കിട്ടുന്ന പോക്കറ്റ് മണി കൊണ്ട് മാസികകളും പുസ്തകങ്ങളും വാങ്ങുമായിരുന്നു. പിതാവ് ഖുർആനും നാടോടിക്കഥകളും വായിച്ചുതരുമായിരുന്നു. മാതാവ് കഥകളുടെ ഒരു വലിയ നിധിയായിരുന്നു. മാതാവിന്‍റെ കഥപറച്ചിലും പിതാവിന്‍റെ വായനയുമാണ് എന്നിലെ ഭാവനയെ ഉണർത്തിയത്. സ്കൂളിൽ ഉപന്യാസങ്ങൾ എഴുതിക്കൊണ്ടാണ് തുടക്കം. പിന്നീട് സ്കൂൾ റേഡിയോയിലും പ്രാദേശിക പത്രങ്ങളിലും എഴുതിത്തുടങ്ങി. സർവകലാശാല പഠനകാലത്ത് കെമിക്കൽ എൻജിനീയറിങ് പഠിക്കുമ്പോഴും ഞാൻ വായനയും എഴുത്തും നിർത്തിയില്ല. പഠനശേഷം പ്രമുഖ പത്രങ്ങളിൽ കഥകൾ അച്ചടിച്ചുവന്നതോടെയാണ് എഴുത്ത് എന്റെ ജീവിതവഴിയായി മാറിയത്. </p>
<h3>മരണവും മനുഷ്യന്റെ നിലനിൽപുമായി ബന്ധപ്പെട്ട ആശങ്കകളും താങ്കളുടെ എഴുത്തുകളിലെ പ്രധാന പ്രമേയങ്ങളാണ്. രാഷ്ട്രീയപരമായ ഏത് സാഹചര്യമാണ് നിങ്ങളുടെ കഥാപാത്രങ്ങളെ ഇത്തരം ഒരു നിസ്സഹായാവസ്ഥയിലേക്ക് തള്ളിവിടുന്നത്? </h3>
<p>എന്റെ കഥാപാത്രങ്ങൾ നമ്മൾ ജീവിക്കുന്ന ഈ പരുക്കൻ യാഥാർഥ്യത്തിന്റെ ഏറ്റവും സത്യസന്ധമായ പ്രതിഫലനങ്ങളാണ്. അക്രമങ്ങളും യുദ്ധങ്ങളും തകർച്ചകളും ദിനംപ്രതി നടക്കുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ശക്തിയുള്ളവൻ ഭരിക്കുകയും നീതി നിഷേധിക്കപ്പെടുകയും ചോരപ്പുഴകൾ ഒഴുകുകയും ചെയ്യുന്ന ഈ കാലത്ത്, എന്റെ കഥാപാത്രങ്ങൾ കേവലം നിസ്സഹായരായി കീഴടങ്ങുകയല്ല ചെയ്യുന്നത്. എന്റെ ചില കഥാപാത്രങ്ങൾ പുരാണങ്ങളിൽനിന്നോ ചരിത്രത്തിൽ നിന്നോ എടുത്തതാണെങ്കിൽ പോലും അവർ സംസാരിക്കുന്നത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയവും പ്രതീകങ്ങളുമാണ്. അവർ അടിച്ചമർത്തപ്പെട്ടവരാണെങ്കിലും നിസ്സഹായരല്ല, മറിച്ച് തങ്ങൾക്ക് മേൽ അടിച്ചേൽപിച്ച കൂട്ടിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുകയും അതിനായി സമരം ചെയ്യുകയും ചെയ്യുന്നവരാണ്. കാട്ടുനീതിയും അനീതിയും വാഴുന്ന ഈ ലോകത്ത് മനുഷ്യത്വത്തിന് വേണ്ടി ഉറക്കെ ശബ്ദമുയർത്താനും മുന്നറിയിപ്പുകൾ നൽകാനുമാണ് എന്റെ കഥാപാത്രങ്ങളിലൂടെ ഞാൻ ശ്രമിക്കുന്നത്. </p>
<h3>കെമിക്കൽ എൻജിനീയറിങ് പഠിച്ചൊരാൾ എന്ന നിലയിലുള്ള ശാസ്ത്രീയമായ കൃത്യതയും സാഹിത്യകാരന്റെ ഭാവനയും തമ്മിൽ താങ്കളുടെ എഴുത്തിൽ എങ്ങനെയാണ് കൂട്ടിമുട്ടുന്നത്? </h3>
<p>എൻജിനീയറിങ് എനിക്ക് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും കൃത്യതയോടെയും യാഥാർഥ്യബോധത്തോടെയും മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ, എഴുതാൻ ഇരിക്കുമ്പോൾ ഞാൻ എൻജിനീയറുടെ വേഷം പൂർണമായും അഴിച്ചുവെച്ച് ഒരു സാഹിത്യകാരന്റെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണും. കാരണം എൻജിനീയറേക്കാൾ ഒരു എഴുത്തുകാരന്റെ ഭാവനക്കും സ്വാതന്ത്ര്യത്തിനുമാണ് അവിടെ സ്ഥാനം നൽകേണ്ടത്. എങ്കിലും ശാസ്ത്രീയമായ ആ കൃത്യത എന്റെ കഥകളുടെ നിർമിതിയിലും ഭാഷാ തെരഞ്ഞെടുപ്പിലും പരോക്ഷമായി സ്വാധീനിക്കാറുണ്ട്. എനിക്ക് ഭാഷ വളരെ പവിത്രമാണ്. കവിതയുടേതുപോലുള്ള നല്ലൊരു താളം അതിനുണ്ട്. എങ്കിലും വാക്കുകൾ തിരഞ്ഞെടുക്കുന്നതിലും നാടകീയമായ കഥാസന്ദർഭങ്ങൾ ഉണ്ടാക്കുന്നതിലും എൻജിനീയറുടെ സൂക്ഷ്മതയും എഴുത്തുകാരന്റെ വികാരങ്ങളും ഭാവനയും തമ്മിലുള്ള ഒരു കൃത്യമായ തുലനാവസ്ഥ ഞാൻ എപ്പോഴും കാത്തുസൂക്ഷിക്കാറുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/30/2906126-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020lYZuI0OlTTALa2HUO81ppF1pZvWV2QhI1259513" data-watermark="false" style="width: 100%;" info-selector="#info_item_1788071262467">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788071262467"></div>
</div>
<h3>താങ്കളുടെ കഥകൾ പിന്നീട് മോണോഡ്രാമ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ടല്ലോ. ഒരു കഥയെ നാടക വേദിയിലേക്ക് എത്തിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? ഡിജിറ്റൽ ലോകത്തിന്‍റെ കടന്നുവരവ് നാടകങ്ങൾക്ക് വെല്ലുവിളിയാകുമോ? </h3>
<p>ഒരു കഥ എഴുതിക്കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ പലപ്പോഴും എന്റെ ഉള്ളിൽത്തന്നെ തങ്ങിനിൽക്കാറുണ്ട്. അവർക്ക് ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്നു തോന്നുന്ന നിമിഷങ്ങളിലാണ് ആ കഥയെ നാടകമാക്കി മാറ്റുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നത്. കഥയിൽ എഴുത്തുകാരനും വായനക്കാരനും പുസ്തകവുമാണ് പ്രധാനമായും നിലനിൽക്കുന്നത്. എന്നാൽ, നാടകത്തിലേക്ക് എത്തുമ്പോൾ അത് നേരിട്ടുള്ള ഒരു സംവാദമായി മാറുന്നു –കഥാപാത്രങ്ങളും നടനും വേദിയും പ്രേക്ഷകരും തമ്മിലുള്ള സജീവമായ സംവാദം. ഈ നേരിട്ടുള്ള ബന്ധമാണ് നാടകത്തെ എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഒരു സാഹിത്യാനുഭവമാക്കുന്നത്. </p>
<p>ആദ്യകാലത്ത് ഒന്നിലധികം കഥാപാത്രങ്ങളുള്ള നാടകങ്ങളാണ് ഞാൻ എഴുതിയിരുന്നത്. ‘മീഷ അൽ ഹുബ്ഷയ്ക്ക്’ എന്ന കഥയാണ് ‘ദിലാലുൽ ഖുറാ’ എന്ന പേരിൽ ഞാൻ നാടകമാക്കിയത്. പിന്നീട് ‘അൽ ഖറാബീഷ് അവ്വലൻ’ എന്ന കഥ ‘ഇശിയാത്തു ഹുല്മ്’ എന്ന നാടകമായി രൂപാന്തരപ്പെട്ടു. അതിനുശേഷമാണ് ഒരു കഥാപാത്രം മാത്രം സംസാരിക്കുന്ന ‘ആദം വഹീദൻ’, ‘മർസിയ്യത്തുൽ വതരിൽ ഖാമിസ്’ തുടങ്ങിയ ഏകാംഗ നാടകങ്ങളിലേക്ക് ഞാൻ കടന്നത്. </p>
<p>സാഹിത്യരൂപങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് എന്റെ എഴുത്തിന്റെ സ്വാഭാവികമായ ഭാഗമാണ്. ഒരു കഥയിലെ ആശയത്തെയും സംഘർഷത്തെയും നാടകീയമായ രൂപത്തിലേക്ക് മാറ്റുമ്പോൾ, അത് വായനക്കാരിലേക്ക് എത്തുന്നതിനെക്കാൾ വേഗത്തിലും നേരിട്ടും നാടകപ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വേദിയിലെ ജീവനുള്ള മനുഷ്യസാന്നിധ്യം ആശയത്തിന് മറ്റൊരു തീവ്രത നൽകുന്നു. </p>
<p>നാടകങ്ങൾ എഴുതുമ്പോൾ സെൻസർഷിപ്പിനെയോ വിമർശകരെയോ ഡിജിറ്റൽ മാധ്യമങ്ങളുടെ വേഗതയെയോ ഞാൻ ഭയപ്പെടാറില്ല. നാടകം എല്ലാ കാലങ്ങളെയും അതിജീവിച്ച ഒന്നാംകിട കലയാണ്. റേഡിയോയും സിനിമയും ടെലിവിഷനും പിന്നീട് പുതിയ സാങ്കേതികവിദ്യകളും കടന്നുവന്നപ്പോഴും നാടകത്തിന് അതിന്റെ ശക്തി നഷ്ടപ്പെട്ടിട്ടില്ല. മറിച്ച്, ഓരോ കാലത്തെയും വെല്ലുവിളികളെ അതിജീവിച്ച് അത് കൂടുതൽ കരുത്തോടെ നിലകൊണ്ടു. </p>
<p>പുതിയ സാങ്കേതികവിദ്യകൾ നാടകത്തെ ഇല്ലാതാക്കുകയല്ല ചെയ്യുന്നത്; മറിച്ച് അതിന് പുതിയ സാധ്യതകളും പുതിയ സൗന്ദര്യവും തുറന്നുകൊടുക്കുകയാണ്. വേദിയിൽ നേരിട്ടു സംഭവിക്കുന്ന ഒരു ജീവസ്സുള്ള അനുഭവത്തെയും പ്രേക്ഷകനും കലാകാരനും തമ്മിൽ രൂപപ്പെടുന്ന വൈകാരിക ബന്ധത്തെയും പൂർണമായി പകരംവെക്കാൻ ഒരു ഡിജിറ്റൽ സ്ക്രീനിനും കഴിയില്ല. </p>
<p>ചിന്തിക്കുകയും ചോദ്യംചെയ്യുകയും മാറ്റങ്ങളെ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വലിയ പ്രേക്ഷകസമൂഹം ഇന്നും നാടകത്തിനുണ്ട്. അതുകൊണ്ടുതന്നെ ഡിജിറ്റൽ യുഗം നാടകത്തിന്റെ അവസാനമല്ല. പുതിയ ആശയങ്ങളും സാങ്കേതിക സാധ്യതകളും അതിലേക്ക് ചേർത്തുകൊണ്ട് നാടകത്തെ കൂടുതൽ സമകാലികവും ദൃശ്യസമ്പന്നവും അനുഭവതീവ്രവുമായ ഒരു കലയാക്കി മാറ്റാനുള്ള പുതിയ വാതിലുകളാണ് ഈ കാലം തുറന്നിടുന്നത്. </p>
<h3>അറബ് ലോകത്തെയും പ്രത്യേകിച്ച് ജോർഡനിലെയും നാടകരംഗത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? </h3>
<p>അറബ് ലോകത്ത് നാടകം വെറുമൊരു വിനോദമല്ല. മറിച്ച് സ്വാതന്ത്ര്യം, നീതി, വ്യക്തിത്വം തുടങ്ങിയ സാമൂഹിക വിഷയങ്ങൾ ചർച്ചചെയ്യാനുള്ള വേദിയാണ്. ‘യാക്കൂബ് സന്നൂ’, ‘അഹമ്മദ് ഷൗഖി’, ‘തൗഫീഖ് അൽ ഹകീം’, ‘സഅദുള്ള വനൂസ്’, ‘യൂസഫ് ഇദ്രീസ്’ തുടങ്ങിയ പ്രതിഭകളും ‘ദുറൈദ് ലഹാം’ പോലുള്ള ജനപ്രിയ കലാകാരന്മാരും അറബ് നാടകവേദിയെ സമ്പന്നമാക്കിയിട്ടുണ്ട്. ജോർഡനിലും ഇന്ന് നാടകരംഗം വളരെ പുരോഗമനപരമായ പാതയിലാണ്. നാടകകൃത്തുക്കളും സംവിധായകരും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നാടകം സാംസ്കാരിക ഓർമകളെ കാത്തുസൂക്ഷിക്കുന്ന ഒരു വലിയ മാധ്യമമായി ഇവിടെ നിലനിൽക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/30/2906132-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020AmeTDvzcaju0sZm12ZfvOLXxmtRaZAlB1662671" data-watermark="false" style="width: 100%;" info-selector="#info_item_1788071664911" title="ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമനോടൊപ്പം മുഫ്‌ലിഹ് അൽ അദ്‌വാൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788071664911">
  <p>ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമനോടൊപ്പം മുഫ്‌ലിഹ് അൽ അദ്‌വാൻ</p>
 </div>
</div>
<h3>നിങ്ങളുടെ കൃതികൾ പോളിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും, ഡൽഹി സർവകലാശാലയിലടക്കം ഗവേഷണ വിഷയമാവുകയും ചെയ്തിട്ടുണ്ടല്ലോ. ഒരു പ്രാദേശിക പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതി മറ്റ് സംസ്കാരങ്ങളിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടാതെ നിലനിൽക്കുമോ? എന്താണ് അഭിപ്രായം? </h3>
<p>വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് വിവർത്തനം വളരെ അത്യാവശ്യമാണ്. വിവർത്തകന്റെ കഴിവിനെയും സാഹിത്യബോധത്തെയും ഭാഷാപരിജ്ഞാനത്തെയും ആശ്രയിച്ചായിരിക്കും ഒരു മൂലകൃതിയുടെ ആത്മാവ് എത്രത്തോളം നിലനിൽക്കുമെന്ന് തീരുമാനിക്കപ്പെടുന്നത്. ഒരു നല്ല വിവർത്തകനിൽ ഒരു എഴുത്തുകാരൻകൂടി ഉണ്ടായിരിക്കും.നമ്മൾ പുഷ്കിനെയും ടോൾസ്റ്റോയിയെയും ദസ്തയേവ്സ്കിയെയും റഷ്യനിൽ നിന്നും, ഷേക്സ്പിയറെ ഇംഗ്ലീഷിൽ നിന്നും, ടാഗോറിനെ ഹിന്ദിയിൽ നിന്നും വിവർത്തനങ്ങളിലൂടെ വായിച്ച് ആസ്വദിച്ചവരാണ്. വിവർത്തനം ചെയ്യുമ്പോൾ അൽപം മാറ്റ് കുറഞ്ഞേക്കാമെങ്കിലും, കഥ പറയുന്ന സാർവലൗകികമായ വികാരങ്ങളും ആശയങ്ങളും വിവർത്തനത്തിലൂടെയും പുതിയ വായനക്കാരനിലേക്ക് കൃത്യമായി എത്തും. </p>
<h3>പാശ്ചാത്യ വായനക്കാർ അറബ് സാഹിത്യത്തെ എപ്പോഴും യുദ്ധങ്ങളുടെയും അഭയാർഥി ജീവിതങ്ങളുടെയും കണ്ണാടിയിലൂടെ മാത്രമാണ് കാണാൻ ശ്രമിക്കുന്നത് എന്നൊരു വിമർശനമുണ്ടല്ലോ. ഇതിനെ എങ്ങനെ മറികടക്കാം? </h3>
<p>പാശ്ചാത്യലോകം എപ്പോഴും അറബ് സാഹിത്യത്തെ ഒരു പ്രത്യേക കണ്ണടയിലൂടെയാണ് കണ്ടിട്ടുള്ളത്. പണ്ട് അത് ‘ആയിരത്തൊന്ന് രാവുകളി’ലെ ലൈംഗികതയോ വിചിത്ര അനുഭവങ്ങളോ അന്തപ്പുര കാഴ്ചകളോ മാത്രമായിരുന്നുവെങ്കിൽ, ഇന്ന് അത് യുദ്ധവും അഭയാർഥികളും ഭീകരവാദവുമാണ്. പാശ്ചാത്യ അധിനിവേശം തന്നെ ഉണ്ടാക്കിയ പ്രശ്നങ്ങളെയാണ് അവർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത്. അറബ് ലോകത്തെ പ്രണയവും സാമൂഹിക ജീവിതവും ചരിത്രവുമെല്ലാം അവർ ബോധപൂർവം അവഗണിക്കുന്നു. തങ്ങളാണ് ലോകത്തിന്റെ യജമാനന്മാർ എന്ന അഹങ്കാരമാണ് ഇതിന് കാരണം. ജനാധിപത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കുന്ന പാശ്ചാത്യരുടെ ഇരട്ടത്താപ്പാണിത്. എന്നാൽ ഈ മുൻവിധികളെ മറികടന്ന് ഞങ്ങളുടെ യഥാർഥ ജീവിതവും തനത് സംസ്കാരവും ലോകത്തിന് മുന്നിൽ എത്തിക്കാൻ ഞങ്ങൾ എഴുതിക്കൊണ്ടേയിരിക്കും. </p>
<h3>ജോർഡനിലെ ഗ്രാമങ്ങളുടെ ചരിത്രവും ഓർമകളും തേടിയുള്ള ‘ബൗഹുൽ ഖുറാ’, ‘അമ്മാനുൽ ഖുറാ’ എന്നീ രചനകൾ ഗ്രാമീണ സംസ്കാരത്തെ സംരക്ഷിക്കാനുള്ള ഒരു പ്രതിരോധമാണോ? </h3>
<p>തീർച്ചയായും. ആഗോളവത്കരണവും നഗരവത്കരണവും നമ്മുടെ ഗ്രാമങ്ങളുടെ നന്മയെയും തനിമയെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. എനിക്ക് ഗ്രാമങ്ങളെന്നാൽ വിശുദ്ധിയും പരിശുദ്ധിയുമാണ്. ജോർഡനിലെ 350ഓളം ഗ്രാമങ്ങൾ ഞാൻ നേരിട്ട് സന്ദർശിച്ചു. അവിടത്തെ മനുഷ്യരുടെ വാമൊഴി കഥകളും ചരിത്രവും മാറ്റങ്ങളും ചിത്രങ്ങളും ശേഖരിച്ചു. അതിനുശേഷം തലസ്ഥാനമായ അമ്മാനിലെ ഗ്രാമങ്ങളുടെ ഓർമകളും എഴുതാൻ ശ്രമിച്ചു. നഗരവത്കരണം മൂലം നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെയും ചരിത്രത്തെയും അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വരുംതലമുറക്കായി സംരക്ഷിക്കാനുള്ള എന്റെ ശ്രമമാണിത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/30/2906130-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020UacmH2yAwZQ0eW6pFKaYjEuVHXKn2RBR1588578" data-watermark="false" style="width: 100%;" info-selector="#info_item_1788071590810" title="ജമാൽ അബു ഹംദാൻ സ്മാരക നാടകരചന പുരസ്‌കാരം ജോർഡൻ സാംസ്കാരിക മന്ത്രി മുസ്തഫ അൽ റവാഷ്ദയിൽ നിന്നും മുഫ്‌ലിഹ് അൽ അദ്‌വാൻ ഏറ്റുവാങ്ങുന്നു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788071590810">
  <p>ജമാൽ അബു ഹംദാൻ സ്മാരക നാടകരചന പുരസ്‌കാരം ജോർഡൻ സാംസ്കാരിക മന്ത്രി മുസ്തഫ അൽ റവാഷ്ദയിൽ നിന്നും മുഫ്‌ലിഹ് അൽ അദ്‌വാൻ ഏറ്റുവാങ്ങുന്നു</p>
 </div>
</div>
<h3>എഴുത്തിനൊപ്പം ഫോട്ടോഗ്രഫിയിലും നിങ്ങൾ സജീവമാണല്ലോ. ചിത്രങ്ങൾ നൽകുന്ന അനുഭവവും വാക്കുകൾ നൽകുന്ന അനുഭവവും തമ്മിൽ എങ്ങനെയാണ് വേർതിരിക്കുന്നത്? </h3>
<p>ഞാനൊരു യാത്രികനാണ്, പുതിയ ഇടങ്ങളെയും മനുഷ്യരെയും സ്നേഹിക്കുന്നയാളാണ്. കാഴ്ചകളെ കണ്ണുകൊണ്ടുമാത്രമല്ല, ഹൃദയംകൊണ്ടുകൂടിയാണ് ഞാൻ നോക്കാറുള്ളത്. ചില ചിത്രങ്ങൾ എടുക്കുമ്പോൾ അതിനുള്ളിൽ നിന്ന് വലിയ കഥകളോ കവിതകളോ ഉണരും. അതിനെ ഞാൻ ‘ചിത്രത്തിലെ കൊത്തുപണികൾ’ എന്ന് വിളിക്കാറുണ്ട്. എന്റെ ഫോട്ടോകൾ വെറും നിശ്ചലദൃശ്യങ്ങളല്ല. അവ സംസാരിക്കുന്ന, ജീവനുള്ള വസ്തുക്കളാണ്. വാക്കുകൾക്ക് പറയാൻ കഴിയാത്തത് ചിത്രങ്ങളും, ചിത്രങ്ങൾക്ക് കാട്ടാനാവാത്തത് വാക്കുകളും വായനക്കാരനിലേക്ക് എത്തിക്കുന്നു. </p>
<h3>1990 മുതൽ നിങ്ങൾ ‘അൽ റഅയ്’ പത്രത്തിൽ എഴുതുന്നുണ്ട്. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ മാധ്യമപ്രവർത്തനത്തിനും വായനക്കും വന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു? </h3>
<p>സാങ്കേതികവിദ്യ മാറിയപ്പോൾ പത്രങ്ങളും ഡിജിറ്റൽ രൂപത്തിലേക്ക് മാറി. പത്രങ്ങൾ സ്വന്തമായി വെബ്സൈറ്റുകളും ഓൺലൈൻ പതിപ്പുകളും തുടങ്ങി. ഇന്ന് ആളുകൾക്ക് വേഗത്തിൽ വായിച്ചുതീർക്കാവുന്ന വർത്തമാനങ്ങളോടും ചെറിയ കഥകളോടുമാണ് താൽപര്യം. ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങൾ പറയുന്ന കഥകൾക്ക് ഈ ഡിജിറ്റൽ കാലത്ത് വലിയ സ്വീകാര്യതയുണ്ട്. മാധ്യമങ്ങളുടെ രൂപം മാറിയെങ്കിലും, നല്ല കഥകളെയും ലേഖനങ്ങളെയും തേടിയെത്തുന്ന വായനക്കാർ ഇന്നും അച്ചടിമാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഒരുപോലെ നിലനിൽക്കുന്നുണ്ട്. ലോകത്ത് ദുരിതങ്ങളും യുദ്ധങ്ങളും അനീതികളും വർധിച്ചുവരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. മുതലാളിത്തവും വംശീയതയും കൂടുതൽ ശക്തിയാകുമ്പോൾ സത്യം തുറന്നുപറയുന്ന മാധ്യമപ്രവർത്തനത്തിന്റെ ആവശ്യകത പണ്ടത്തേക്കാൾ കൂടുതലാണ്.ഡിജിറ്റൽ മാധ്യമങ്ങളെ പോസിറ്റിവായി ഉപയോഗിച്ച് അധികാര വർഗത്തിന്റെ അഴിമതികളെയും ഏകാധിപത്യത്തെയും തുറന്നുകാട്ടാൻ സാധിക്കും. ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും സത്യം ലോകത്തിന് മുന്നിൽ അറിയിക്കാൻ വലിയ ശക്തിയുണ്ട്. </p>
<h3>ഫലസ്തീൻ യാത്രയെക്കുറിച്ചുള്ള ‘സമാഉൽ ഫീനിക്സ്’ എന്ന പുസ്തകം കേവലമൊരു യാത്രാവിവരണത്തിനപ്പുറം അധിനിവേശത്തെ വിമർശിക്കുന്ന ഒന്നാണല്ലോ?</h3>
<p>ലോകാരംഭം മുതൽ നീതിയും അനീതിയും തമ്മിലുള്ള പോരാട്ടം മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഫലസ്തീനിൽ ഇന്ന് നടക്കുന്നത് എല്ലാ അതിരുകളും ലംഘിച്ച വംശഹത്യയാണ്. അവിടെ നിഷ്പക്ഷനായി നിൽക്കുക എന്നത്, ഒരർഥത്തിൽ, അനീതിക്ക് കൂട്ടുനിൽക്കുക തന്നെയാണ്. അടിച്ചമർത്തപ്പെടുന്ന ജനതക്കുവേണ്ടി ശബ്ദമുയർത്തേണ്ടത് ഓരോ എഴുത്തുകാരന്റെയും ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. </p>
<p>വാക്ക് വലിയൊരു ആയുധമാണ്. സത്യം ലോകത്തോട് ഉറക്കെ പറയാനും മനുഷ്യത്വത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കാനും എഴുത്തിന് കഴിയും. അധികാരവും അതിക്രമവും തീർക്കുന്ന നിശ്ശബ്ദതകളെ ഭേദിക്കാനും വംശഹത്യ നടത്തുന്നവരുടെ മുഖംമൂടി അഴിച്ചുകാട്ടാനും അക്ഷരങ്ങൾക്ക് ശക്തിയുണ്ട്. അതുകൊണ്ടുതന്നെ ഫലസ്തീൻ പ്രശ്നം ഒരു രാഷ്ട്രീയ വിഷയമെന്നതിലുപരി, എഴുത്തുകാരന്റെ മാനവിക നിലപാടിനെ നിർണയിക്കുന്ന ഒരു വലിയ ചോദ്യമായാണ് ഞാൻ കാണുന്നത്. </p>
<p>ഒരുപാട് തടസ്സങ്ങൾ മറികടന്നാണ് ഞാൻ ഫലസ്തീനിലേക്ക് പോയത്. അഞ്ചു ദിവസം മാത്രം നീണ്ടുനിന്ന ഒരു ചെറിയ യാത്രയായിരുന്നു അത്. എന്നാൽ, ആ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞാൻ കണ്ടത് ഇസ്രായേൽ അധിനിവേശത്തിന്റെ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ അളവറ്റ വേദനകളായിരുന്നു. </p>
<p>നാബ്ലുസ്, റാമല്ല, അരീഹ, ഹെബ്രോൺ, ബെത്ലഹേം തുടങ്ങിയ നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അധിനിവേശത്തിന്റെ നിരവധി മുഖങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞു. അതിർത്തി മതിലുകളും ചെക്ക്‌പോയന്റുകളിലെ നിയന്ത്രണങ്ങളും ക്രൂരതകളും ഭൂമി പിടിച്ചെടുക്കലും –ഒരു ജനതയുടെ ദൈനംദിന ജീവിതത്തെ എത്രമാത്രം അസ്വസ്ഥവും അനിശ്ചിതവുമാക്കി മാറ്റിയിരിക്കുന്നുവെന്ന് അവിടെനിന്നാണ് ഞാൻ നേരിട്ട് മനസ്സിലാക്കിയത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/30/2906133-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020IUedi5iBIbddoPWHqc4xjREOptoopSUy1711630" data-watermark="false" style="width: 100%;" info-selector="#info_item_1788071713738" title="മുഫ്‌ലിഹ് അൽ അദ്‌വാൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788071713738">
  <p>മുഫ്‌ലിഹ് അൽ അദ്‌വാൻ</p>
 </div>
</div>
<p>എന്നാൽ, അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഫലസ്തീൻ ജനതയുടെ അതിജീവനശേഷിയും പോരാട്ടവീര്യവുമായിരുന്നു. ദുരിതങ്ങൾക്കിടയിലും സ്വന്തം മണ്ണിനോടും ചരിത്രത്തോടും ജീവിതത്തോടുമുള്ള അവരുടെ ബന്ധം അതിശക്തമായി നിലനിൽക്കുന്നു. അധിനിവേശം അവരുടെ ജീവിതത്തെ മുറിവേൽപിച്ചിട്ടുണ്ടെങ്കിലും, അവരുടെ പ്രതീക്ഷയെയും പ്രതിരോധത്തെയും പൂർണമായി തകർക്കാൻ അതിന് കഴിഞ്ഞിട്ടില്ല. </p>
<p>ഫലസ്തീനിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഞാൻ പിന്നീട് പത്രങ്ങളിൽ തുടർച്ചയായി എഴുതി. ആ കുറിപ്പുകൾ പിന്നീട് ‘സമാഉൽ ഫീനിക്സ്: എന്റെ ഫലസ്തീൻ യാത്ര’ എന്ന പുസ്തകമായി രൂപപ്പെട്ടു. എന്നാൽ, അതൊരു സാധാരണ യാത്രാവിവരണമല്ല. ഒരു ജനതയുടെ വേദന രേഖപ്പെടുത്തുന്നതിനൊപ്പം, അധിനിവേശത്തിന്റെ യാഥാർഥ്യങ്ങളെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുകയും അതിനെതിരെ പ്രതിരോധത്തിന്റെ ശബ്ദം ഉയർത്തുകയുമാണ് ഈ കൃതിയുടെ ലക്ഷ്യം.</p>]]></content:encoded>
<link>https://www.madhyamam.com/weekly/interview/jordanian-writer-on-literature-resistance-1550098</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/jordanian-writer-on-literature-resistance-1550098</guid>
<category><![CDATA[Weekly,Interview,Archives,Premium,7 SEP 2026]]></category>
<dc:creator><![CDATA[ശാമില്‍ ചുള്ളിപ്പാറ]]></dc:creator>
<pubDate>Mon, 31 Aug 2026 03:01:07 GMT</pubDate>
</item>
<item>
<title><![CDATA[അപ്രത്യക്ഷം]]></title>
<description/>
<enclosure length="119683" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/30/2906103-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/30/2906103-untitled-1.gif'/><figcaption></figcaption></figure><p>പോകവേ ഒരാൾ വഴിതടഞ്ഞു </p>
<p>പോകവേ ഞാനപ്രത്യക്ഷനായി </p>
<p>ഞാനെങ്ങനെ അപ്രത്യക്ഷനായി </p>
<p>ഞാനെന്നെ അപ്രത്യക്ഷനാക്കി </p>
<p>ഞാനെന്നെ തിരഞ്ഞ് പുറകോട്ട്നോക്കി </p>
<p>അടഞ്ഞമുറികൾ തുറന്നുനോക്കി </p>
<p>വരികൾക്കിടയിൽ പരതിനോക്കി </p>
<p>ഫോണുകൾ ശബ്ദിച്ചു </p>
<p>പരസ്പരം ശബ്ദിച്ചു </p>
<p>തരികളിൽ തരികളായി എന്നെ തിരഞ്ഞുനോക്കി </p>
<p>ലെൻസുകൾ വച്ച് തിരഞ്ഞുനോക്കി </p>
<p>പ്രതലങ്ങളിൽ തൊട്ടുനോക്കി </p>
<p>മണത്തുകൊണ്ട് തിരഞ്ഞുനോക്കി </p>
<p>രുചികളിൽ ഞാനെന്നെ തിരഞ്ഞു </p>
<p>പത്രവാർത്തകളിലെ കുനു കുനുത്ത അക്ഷരങ്ങളെ ഞാൻ പറഞ്ഞു വലുതാക്കി </p>
<p>വിസർജ്യങ്ങളിൽ മാലിന്യങ്ങളിൽ ശബ്ദങ്ങളിൽ ഞാനെന്നെ തിരഞ്ഞു </p>
<p>അനേകായിരം വായകളിൽ ഞാൻ തിരഞ്ഞുനോക്കി </p>
<p>വീടുകൾ കയറിയിറങ്ങി ഞാൻ ചോദിച്ചു </p>
<p>ശൂന്യതകളിൽ ഞാനെന്നെ തിരഞ്ഞു </p>
<p>പ്രാർഥനകളിൽ ഞാനെന്നെ തിരഞ്ഞു </p>
<p>കല്ലറകൾ തുറന്ന് കുരിശടയാളങ്ങളെ വകഞ്ഞുമാറ്റി </p>
<p>ഉയർന്നുനിൽക്കുന്നു പുണ്യവാളന്റെ </p>
<p>പിറകിൽ ഞാൻ തിരഞ്ഞുനോക്കി </p>
<p>അന്വേഷണത്തിൽ മരിച്ചുവെന്നും </p>
<p>കടലാസുരേഖയിൽ ആത്മഹത്യയെന്നും </p>
<p>വാമൊഴിയിൽ കൊലപാതകമെന്നും </p>
<p>ഇനി നടുവെട്ടി കുഴിയെടുത്തതാണോ </p>
<p>അതോ പക നീട്ടി കഴുത്തറത്തതോ </p>
<p>ചിലപ്പോൾ നീർവിഴുത്തി </p>
<p>കൊരലറുത്തതാകാം </p>
<p>അതുമല്ലെങ്കിൽ </p>
<p>ഞെരിച്ചമർത്തി നാക്കറുത്തതാകാം </p>
<p>നടപടിക്രമങ്ങൾ പൂർത്തിയാകാത്ത അളിഞ്ഞ </p>
<p>മൃതദേഹത്തിൽ ഞാനെന്നെ തിരഞ്ഞുനോക്കി </p>
<p>അലപോലെ പുഴുക്കൾ </p>
<p>ഞാൻ സൂക്ഷ്മതയോടെ തിരഞ്ഞുനോക്കി </p>
<p>കൈമടക്കിൽനിന്ന് വിരലുകളെ വേർപെടുത്തി </p>
<p>ഞാനെന്നെ തിരഞ്ഞു </p>
<p>ഞാൻ മുകളിലേക്ക് നോക്കി </p>
<p>ആകാശഗർത്തങ്ങളിൽ ഞാനെന്നെ തിരഞ്ഞു </p>
<p>പ്രളയപ്പെയ്ത്തിൽ ഞാൻ നടന്നു </p>
<p>വേഗത്തിൽ ചുറ്റും കണ്ണോടിച്ച് </p>
<p>തിരിഞ്ഞ് </p>
<p>ചുറ്റുംതിരിഞ്ഞ് ഞാൻ നടന്നു </p>
<p>ഞാൻ ഓടിയോടി </p>
<p>ഞാൻ മാഞ്ഞു </p>
<p>ശരീരത്തിന്റെ തെയ്യ്മാനത്തിൽ </p>
<p>ഞാനപ്രത്യക്ഷനായി </p>
<p>പിറ്റേന്ന് നടപ്പാതയിൽ ഒരാൾ പോകവേ </p>
<p>ഞാനൊരാളെ വഴിതടഞ്ഞു </p>
<p>അയാൾ അപ്രത്യക്ഷനായി </p>
<p>അയാളെങ്ങനെ അപ്രത്യക്ഷനായി.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1550081</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1550081</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,7 SEP 2026]]></category>
<dc:creator><![CDATA[ഗോപാലൻ അടാട്ട്]]></dc:creator>
<pubDate>Mon, 31 Aug 2026 02:45:32 GMT</pubDate>
</item>
<item>
<title><![CDATA[വേണുവിന് പിന്നാലെ സോമശേഖരനും]]></title>
<description/>
<enclosure length="228489" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/30/2906064-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/30/2906064-untitled-1.gif'/><figcaption><p>എം.എം. സോമശേഖര​ൻ,കെ. വേണു</p><span class='copyright'></span></figcaption></figure><blockquote>
 ചിന്തകനും ആക്ടിവിസ്റ്റുമായ എം.എം. സോമശേഖര​െന്റ നിലപാടുകൾ അദ്ദേഹത്തിന്റെ ‘ചരിത്രം മാർക്സിസത്തെ മറികടക്കുന്നു’ എന്ന പുസ്തകത്തിന്റെയും സമീപകാല എഴുത്തുകളുടെയും പശ്ചാത്തലത്തിൽ വിമർ​ശനവ​ിധേയമാക്കുന്നു. കെ. വേണുവിന്റെ പാതയിൽ മാർക്സിസത്തെ നി​േഷധിക്കുന്ന വലതുപക്ഷപാതയാണ് സോമശേഖരന്റേത് എന്ന് വാദിക്കുന്നു. 
</blockquote>
<p>‘കൊമ്പൻ പോയ വഴിയേ മോഴയും’ എന്ന മട്ടിൽ ഈ തലവാചകം വായിക്കപ്പെട്ടേക്കാം. എന്നാലത്, ലിംഗവിവേചന ദോഷം മാറ്റിനിർത്തിയുള്ള ആലോചനയിൽതന്നെ, സോമശേഖരന് ഇഷ്ടമായിക്കൊള്ളണമെന്നില്ല. കാരണം 1987നു ശേഷം വേണുവിന്റേത് ‘പതന’മാണെന്നും അതുകൊണ്ട് താനാണ് കൊമ്പനെന്നും സ്വയം വിശ്വസിക്കാനോ മറ്റുള്ളവരെ വിശ്വസിപ്പിക്കാനോ ശ്രമിച്ച ഒരു ഘട്ടം അദ്ദേഹത്തിനുണ്ട്. തന്റെ ബൗദ്ധികൗന്നത്യത്തിൽ അദ്ദേഹത്തിന് ആത്മവിശ്വാസവുമുണ്ടായിരിക്കാം. താനാണ് കൊമ്പൻ എന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ ബൗദ്ധികാന്വേഷണങ്ങൾ വേണുവിന് പിന്നാലെ വഴിനടക്കുന്നതിലാണ് അദ്ദേഹത്തെയും എത്തിച്ചിരിക്കുന്നത് എന്ന് വിമർശകർക്ക് ഇനിയും പറയാതിരിക്കാനാകില്ല. </p>
<p>കഴിഞ്ഞ വർഷം ജൂണിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ‘ട്രൂകോപ്പി തിങ്ക്’ എന്ന വെബ്മാഗസിനിൽ അതിന്റെ ചീഫ് എഡിറ്റർ കമൽറാം സജീവ് നടത്തിയ ഇന്റർവ്യൂവിൽ മാർക്സിസം അപ്രസക്തമാവുന്നതിനെയും ചരിത്രം മാർക്സിസത്തെ മറികടക്കുന്നതിനെയും കുറിച്ച് വിശദീകരിക്കാനായി ഒരു ചെറിയ പുസ്തകമെഴുതുന്നതായി സോമശേഖരൻ സൂചിപ്പിക്കുന്നുണ്ട്.1 ആ പുസ്തകം കഴിഞ്ഞ ആഴ്ച അച്ചടിച്ചുവന്നിട്ടുണ്ട്. ഇതേ വെബ് മാഗസിനിൽ 2025 നവംബറിൽ ദിലീപ് രാജ്, ഡോ. മഹേഷ് മംഗലാട്ട് എന്നിവർ സോമശേഖരനുമായി നടത്തിയ അഭിമുഖത്തിന്റെ ടെക്സ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു:</p>
<p> ‘‘ഒരു പ്രസ്താവമായി പറഞ്ഞാൽ ഇന്ന് ഞാൻ ഒരു മാർക്സിസ്റ്റ് അല്ല. ഇതും തെറ്റിദ്ധരിക്കപ്പെടാൻ എളുപ്പമുള്ള പ്രസ്താവമാണെന്ന് അറിയാം. മാർക്സിനോട് അങ്ങേയറ്റത്തെ ബഹുമാനം നിലനിർത്തുമ്പോൾ തന്നെയാണ് ഇതു പറയുന്നത്. ഞാൻ മാർക്സിസ്റ്റ് അല്ല എന്ന് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നത് ഏതു തരത്തിലുമുള്ള ഇസത്തിനും ഉള്ള ഒരു പ്രശ്നത്തെ മുൻനിർത്തിയാണ്. നിങ്ങൾ ഒരു ഇസം എന്ന് പറയുമ്പോൾ ഏതെങ്കിലും തരത്തിലുള്ള കേന്ദ്രപ്രശ്നത്തെ ഒറ്റപ്പെടുത്തിയെടുക്കുകയാണ്. അരികുകളിലെ മറ്റെല്ലാ വിഷയങ്ങളും പിന്നെ നിങ്ങൾക്ക് വെട്ടിമാറ്റേണ്ടതായി വരും. മാർക്സിനു ശേഷം വിജ്ഞാനത്തിൽ വന്ന വികാസത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. അന്നത്തെ ജ്ഞാനാന്തരീക്ഷമല്ല ഇന്നത്തേത്. നിരന്തരം പുതുക്കാതെ ഇക്കാലത്തെ പിടിച്ചെടുക്കാൻ സാധിക്കില്ല.’’2 </p>
<p>ഏതാനും വർഷങ്ങൾക്ക് മുമ്പ് ‘മാർക്സിലേക്കുള്ള വഴികൾ’, ‘മാർക്സ്, മാർക്സിസം, മൂലധനം’ എന്നിങ്ങനെയുള്ള പുസ്തകങ്ങൾ എഴുതി മാർക്സിന്റെ ശരിമയെ തെളിയിക്കാൻ വെമ്പിനിന്നിരുന്ന വ്യക്തിയാണ് സോമശേഖരൻ. ഏറെയും അവയിലെ ആവർത്തനങ്ങൾതന്നെയാണ് പുതിയ പുസ്തകമായ ‘ചരിത്രം മാർക്സിസത്തെ മറികടക്കുന്നു’ എന്ന പുസ്തകത്തിലുള്ളതെങ്കിലും മാർക്സിസത്തോടുള്ള ബന്ധവിച്ഛേദനം മറനീക്കി ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്. കെ. വേണു 1990കളുടെ ആദ്യത്തിൽ ചെയ്ത കാര്യം സോമശേഖരൻ ഇപ്പോൾ ചെയ്യുന്നു. </p>
<h3>കെ. വേണുവും സോമശേഖരനും</h3>
<p>ഇന്ത്യയിലെ എം.എൽ പ്രസ്ഥാനം 1972ലെ ചാരു മജുംദാറിന്റെ മരണത്തോടെ ശൈഥില്യം നേരിട്ടശേഷമുള്ള കേരളത്തിലെ പ്രസ്ഥാനത്തിന്റെ പുനഃസംഘടനാ ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് കെ. വേണുവും സോമശേഖരനുമെല്ലാം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. അടിയന്തരാവസ്ഥക്കു ശേഷമാണ് ഈ ശ്രമങ്ങൾ പിന്നെയും മുന്നോട്ടുപോവുന്നത്. പുനഃസംഘടനാ ശ്രമങ്ങൾ ദേശീയാടിസ്ഥാനത്തിൽ കേന്ദ്രീകരിച്ചായിരുന്നില്ല. മറിച്ച് പ്രാദേശികാടിസ്ഥാനത്തിലുള്ള സ്വതന്ത്രശ്രമങ്ങളായിരുന്നു. സൈദ്ധാന്തികമായ വിശദീകരണശേഷിയുള്ള ആളുകൾ എന്നനിലയിൽ ഇതിൽ കെ. വേണുവും സോമശേഖരനും പ്രധാനികളായി മാറുന്നുണ്ട്. </p>
<p>കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം മറ്റു സംസ്ഥാനങ്ങളിലെ പുനഃസംഘടനാ ശ്രമങ്ങളിൽനിന്ന് വ്യത്യസ്തമായി ചില സവിശേഷതകൾ പ്രകടിപ്പിച്ചതിന് ഇവരുടെ സംഭാവനകൾ ഉണ്ടായിരുന്നു എന്നത് നിഷേധിക്കാനാവില്ല. എംഎൽ പാർട്ടിയുടെ പുനഃസംഘടന മാത്രമല്ല, മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെതന്നെ പുനഃസംഘടന ലക്ഷ്യമായി സ്വീകരിക്കപ്പെടുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ പിശകുകളെ തിരുത്തി മുന്നോട്ടുപോകുവാനുള്ള മുൻകൈ പ്രവർത്തനത്തിനുള്ള അവസരവും സ്വാതന്ത്ര്യവും ഇരുവർക്കും വന്നുചേർന്നിരുന്നു എന്നതാണ് സത്യം. </p>
<p>ഈ ദൗത്യത്തിൽ ഇരുവരും പരാജയമായിരുന്നുവെന്ന് പ്രത്യേകമായി പറയേണ്ടതില്ലല്ലോ. ഇക്കാലത്ത് ആഗോളമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളുടെയും ഇന്ത്യയിലെ എം.എൽ പ്രസ്ഥാനത്തിന്റെ തുടർച്ചയായ ശൈഥില്യത്തിന്റെയും പൊതു പശ്ചാത്തലത്തിൽ ഈ വൈയക്തിക പരാജയങ്ങൾ പ്രാധാന്യമുള്ളതല്ല. എന്നാൽ, വൈയക്തിമായ അനുഭവതലത്തിൽ മാത്രമെടുക്കുമ്പോൾ ഇതു രണ്ടു ജീവിതദൗത്യങ്ങളുടെ പരാജയമായി വരുന്നു. സങ്കടകരമായ ഒന്നാണിത്. ഈ ജീവിതദൗത്യങ്ങളുടെ മഹത്വത്തിലാണ് ഇവർ ജീവിതാവസാനം വരെയും ശേഷവും പരിഗണിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക. എന്നാൽ പരാജയങ്ങൾ നിശ്ശബ്ദമായി ഇവരെ നിരന്തരം വേട്ടയാടുകയും ചെയ്യും. </p>
<p>കെ. വേണു സെക്രട്ടറിയായിരുന്ന കേന്ദ്രപുനഃസംഘടന കമ്മിറ്റി 1987ൽ പിളർന്ന് വേണുവും സോമശേഖരനും വിരുദ്ധപക്ഷങ്ങളിലാവുന്നുണ്ട്. ഇന്നാരും പ്രാധാന്യത്തോടെ പരിഗണിക്കാത്ത, ‘തൊഴിലാളിവർഗ ജനാധിപത്യം’, ‘സ്വതന്ത്ര കേരളം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വേണു തുടർന്ന് മുന്നോട്ടുവെക്കുന്നുണ്ട്. സംഘടന പിളർന്നു ക്ഷയിച്ചുവന്നതിനാൽ അദ്ദേഹം രാഷ്ട്രീയം മതിയാക്കുന്നതിലെത്തിച്ചേരുകയും മാർക്സിസത്തെതന്നെ തള്ളിപ്പറയുകയും ചെയ്തു. </p>
<p>1990കളുടെ ആദ്യത്തിൽ ഇതു നടക്കുമ്പോഴാണ് ആഗോളവത്കരണത്തിന് തുടക്കമാവുന്നത്. ആഗോളവത്കരണത്തിനെതിരായ സമരകേന്ദ്രമായി മാറാൻ സോമശേഖരൻ അംഗമായ സംഘടന കേരളത്തിൽ ശ്രമിക്കുന്നുണ്ട്. അതു നടന്നില്ല. ഏതാണ്ട് പത്തുവർഷത്തിനുള്ളിൽ, അതായത് 2003ൽ അദ്ദേഹത്തിന്റെ സംഘടനയും പിളർന്നു ക്ഷയിച്ചു. അതോടെ, സംഘടനാ പ്രവർത്തനം നിർത്തിയ സോമശേഖരൻ, തുടർന്ന് ചില ജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കാൻ തുടർച്ചയായി ശ്രമിച്ചിരുന്നെങ്കിലും അവയും പരാജയപ്പെട്ടു. </p>
<p>ഇതാണ് ഇരുവരുടെയും സംക്ഷിപ്ത രാഷ്ട്രീയചരിത്രം. മാർക്സിസത്തിലുള്ള ഇവരുടെ വ്യുൽപത്തി എത്രത്തോളമെന്ന പരിശോധന ഇവിടെ സംഗതമാവുന്നുണ്ട്. പ്രധാനമായും സോമശേഖരന്റെ പുതിയ പുസ്തകത്തെ പരിശോധിക്കാനാണ് ഈ കുറിപ്പിൽ ശ്രമിക്കുന്നത്. അദ്ദേഹം വേണുവിന്റെ വഴി നടക്കുന്നതെങ്ങനെ എന്നത് മനസ്സിലാക്കുന്നതിനുവേണ്ടി മാത്രമാണ് വേണുവിനെ പരാമർശിക്കുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/30/2906066-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240200hcA1vwoZVPzkp4ohwENjnBSKIi82X8o5893055" data-watermark="false" style="width: 100%;" info-selector="#info_item_1788065895229">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788065895229"></div>
</div>
<h3>കെ. വേണുവും മാർക്സിസവും</h3>
<p>ആത്മകഥാപരമായ കെ. വേണുവിന്റെ എഴുത്തുകളിൽനിന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ ബൗദ്ധികാന്വേഷണത്തിന്റെ ഉന്നതബിന്ദു അദ്ദേഹം ലെനിനെ ജനാധിപത്യവിരുദ്ധനായി തിരിച്ചറിയുന്ന നിമിഷമാണ്. അതുതൊട്ടാണ് അദ്ദേഹം മാർക്സിസത്തെ ഉപേക്ഷിക്കുന്നതും മാർക്സിസ്റ്റ് വിരുദ്ധനായി തീരുന്നതും. വളരെ വൈകാരികഭാരത്തോടെ, ഒരു വെളിപാടെന്നോ ദിവ്യജ്ഞാനലബ്ധിയെന്നോ മട്ടിലാണ് അദ്ദേഹം ഇത് അവതരിപ്പിക്കുന്നത്. ശരിക്കും കരഞ്ഞുപോയി എന്നദ്ദേഹം പറയുന്നു. ട്രേഡ് യൂനിയനുകളുടെ ഭരണകൂടബന്ധം സംബന്ധിച്ച് ട്രോട്സ്കിയുമായുള്ള വിവാദത്തിൽ ലെനിൻ അവയെ പൽചക്രങ്ങളായി വിശേഷിപ്പിച്ചതാണ് സന്ദർഭം.3 തൊഴിലാളിവർഗ സർവാധിപത്യത്തിൽ പാർട്ടി നേതൃത്വത്തിന്റെ ഏകാധിപത്യമാണെന്നും അതിൽ ജനാധിപത്യം സാധ്യമല്ലെന്നിത് തെളിയിക്കുന്നുവെന്നും ലെനിനിൽനിന്നുതന്നെയാണ് ഇതു തുടങ്ങുന്നതെന്നും വേണു പറയുന്നു. </p>
<p>വേണുവിന്റെ സത്യസന്ധതയും നിഷ്കളങ്കതയും ആത്മാർഥതയും വൈകാരികതയും മാനിക്കേണ്ടതുതന്നെ. പക്ഷേ, ഈ കരച്ചിൽ കണ്ട് ചിരിക്കാനുള്ള മറ്റുള്ളവരുടെ അവകാശവും അനുവദിക്കപ്പെടണം. ഒന്നാമത്, ഈ പൽചക്രപരാമർശം 1980കളിൽ വ്യാപകമായിട്ടുള്ള ഒന്നാണ്. സോവിയറ്റ് യൂനിയനിലെ പാർട്ടി സെക്രട്ടറി ഗോർബച്ചോവ് തന്റെ പ്രചാരണങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. മിഖാ​േയൽ ഹെല്ലർ (Mikhail Heller) എഴുതിയ ഒരു റഷ്യൻ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘Cogs in the Soviet Wheel –The Formation of Soviet Man’ എന്ന ടൈറ്റിലിൽ 1988ൽ ലണ്ടനിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഇതിന്റെ മൂലകൃതി ഇറങ്ങിയത് 1985ലാണ്. ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന പരിഹാസച്ചുവയുള്ള ‘Homo Sovieticus’ എന്ന പേര് സോമശേഖരന്റെ പുസ്തകത്തിലെ ആദ്യാധ്യായത്തിലെ വിവിധ മനുഷ്യവംശ സ്പീഷീസുകളുടെ പേരുകൾ വായിക്കുമ്പോൾ ഓർക്കാവുന്നതാണ്. </p>
<p>വേണുവിന്റെ ബോധോദയമെന്ന മട്ടിലുള്ള അവതരണത്തിലെ വശപ്പിശകിനെക്കാളും നമ്മെ അമ്പരപ്പിക്കുന്നത്, അദ്ദേഹം എത്രമാത്രം ഡോഗ്മാറ്റിക് ആണെന്നുള്ളതാണ്. ലെനിനോ മാർക്സ് തന്നെയോ തിരുത്തലുകൾക്ക് വിധേയരല്ല എന്ന നിലയിലാണ് അദ്ദേഹം കാണുന്നത്. സോവിയറ്റ് യൂനിയനിലെ സോഷ്യലിസ്റ്റ് പരീക്ഷണത്തെ വിമർശനബുദ്ധ്യാ കാണുന്ന ആശയപരിസരംകൂടി ഉൾപ്പെട്ടതാണ് മാർക്സിസം. സോവിയറ്റ് യൂfoയനെ സോഷ്യലിസ്റ്റ് എന്നും ജീർണിച്ച സോഷ്യലിസ്റ്റ് സ്റ്റേറ്റ് എന്നും സ്റ്റേറ്റ് കാപിറ്റലിസ്റ്റ് എന്നും വിശേഷിപ്പിച്ചുള്ള ട്രോട്സ്കിയിസ്റ്റുകൾക്കിടയിൽ നടന്ന തർക്കങ്ങൾ പ്രസിദ്ധമാണ്. മാർക്സിന്റെ വിമോചനാശയങ്ങൾക്ക് അനുസരിച്ചല്ല സോവിയറ്റ് ഭരണകൂടം പ്രവർത്തിക്കുന്നത് എന്ന വിമർശനമുന്നയിച്ചുകൊണ്ട് 1958ൽ ഫ്രാങ്ക്ഫർട്ട് സ്കൂളിലെ ഹെർബർട്ട് മാർക്യൂസ് ‘സോവിയറ്റ് മാർക്സിസം –ഒരു വിമർശനപരമായ വിശകലനം’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ട്. ലെനിനെയും സോവിയറ്റ് യൂനിയനെയും തള്ളിപ്പറഞ്ഞുകൊണ്ടുതന്നെ മാർക്സിസ്റ്റ് ആകാമായിരുന്നുവെന്ന് ഈ ഉദാഹരണങ്ങൾ സൂചിപ്പിക്കുന്നു. </p>
<p>വേണുവിന്റെ പ്രശ്നം മാർക്സിസംതന്നെയായിരുന്നു. തത്ത്വചിന്താപരമായി പോസിറ്റിവിസമാണ് തന്നെ ആകർഷിച്ചിട്ടുള്ളതെന്ന് വേണു പറഞ്ഞിട്ടുണ്ട്. പോസിറ്റിവിസം ഒരാളിന്റെയുള്ളിൽ രൂഢമൂലമായ മനോഭാവത്തെയാണ് സൃഷ്ടിക്കുന്നത്. ഭൗതികലോകവും സമൂഹവും സ്വയംസിദ്ധമായ ശാസ്ത്രീയ നിയമങ്ങളാൽ ചലിക്കുന്നു എന്നതാണതിന്റെ നിലപാട്. രാഷ്ട്രീയമോ സദാചാരപരമോ സ്വേച്ഛാപരമോ പ്രത്യയശാസ്ത്രപരമോ ആയ പക്ഷപാതിത്വങ്ങളൊന്നുമില്ലാതെ വേണം ശാസ്ത്രവും അന്വേഷണങ്ങളും നടക്കേണ്ടതെന്നുമാണതിന്റെ വാദം. നിലനിൽക്കുന്ന ഒന്നിൽ ഇത്തരം പക്ഷപാതപരമായ ഇടപെടലുകളെയോ നിയന്ത്രണങ്ങളെയോ മാറ്റങ്ങളെയോ അത് ഇഷ്ടപ്പെടുന്നില്ല. അവയെല്ലാം പാപങ്ങളോ നിഷിദ്ധങ്ങളോ ദുരന്തപര്യവസായിയായതോ ആയിട്ടാണ് ഇത്തരക്കാർ കണക്കാക്കുക. </p>
<p>മാർക്സിസം ഇതിനു കടകവിരുദ്ധമായ ഒരു തത്ത്വചിന്തയാണ് മുന്നോട്ടുവെക്കുന്നത്. ഫോയർബാക്കിനെ കുറിച്ചുള്ള പതിനൊന്ന് തീസിസുകളിൽ അവസാനത്തേതിൽ മാർക്സ് ഇങ്ങനെ പ്രഖ്യാപിച്ചു. ‘‘തത്ത്വചിന്തകർ ലോകത്തെ പലവിധത്തിൽ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, അതിനെ മാറ്റുക എന്നതാണ് പ്രധാനമായിരിക്കുന്നത്.’’ ഈ വാചകമാണ് മാർക്സിന്റെ ശവകുടീരത്തിൽപോലും കൊത്തിവെച്ചിട്ടുള്ളത്. തന്റെ സാഹചര്യങ്ങളെ മാറ്റുക എന്നതാണ് മനുഷ്യന്റെ കടമ എന്നാണ് മാർക്സിസം കണക്കാക്കുന്നത്. മാറ്റത്തിന്റെ കർതൃത്വം മനുഷ്യനിലുണ്ട്. എന്ത് എങ്ങനെ മാറ്റണമെന്നത് സമൂർത്തസാഹചര്യങ്ങളാൽ നിശ്ചയിക്കപ്പെടുന്നു. ചുറ്റുപാടുകളെ മാറ്റുന്നതിലൂടെ മനുഷ്യൻ കൂടുതൽ സ്വതന്ത്രനായ, വികസിതമായ മനുഷ്യനായി സ്വയം പരിണമിക്കുന്നു. </p>
<p>പോസിറ്റിവിസ്റ്റുകൾ പൊതുവിൽ വ്യവസ്ഥാപാലകരായിട്ടാണ് പരിണമിക്കുക. ആരെങ്കിലും ആദർശം, പ്രത്യയശാസ്ത്രം തുടങ്ങിയവയാൽ പ്രേരിതമായി മാറ്റത്തിനു ശ്രമിച്ചാൽ അതു ദുരന്തത്തിലാണ് കലാശിക്കുക എന്ന് പോസിറ്റിവിസ്റ്റുകൾ കരുതുന്നു. അത് സ്വച്ഛന്ദതയെ തകർക്കുന്ന സ്വേച്ഛാധികാരപ്രയോഗമാണ്. അത് അനുവദനീയമല്ല. </p>
<p>പോസിറ്റിവിസ്റ്റായ വേണു തീവ്രവിപ്ലവ നിലപാടുള്ള ഒരു എം.എൽ സംഘടനയുടെ തലപ്പത്തുവന്നതുതന്നെ വിസ്മയകരമാണെന്നതിലേറെ ആ പ്രസ്ഥാനത്തിന്റെ ദൗർബല്യത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നതെന്ന് സംഘടനയുടെ മറ്റൊരു നേതാവായ എം.എസ്. ജയകുമാർ മുമ്പ് പറഞ്ഞത് ഇവിടെ സ്മരണീയമാണ്. വ്യവസ്ഥാപരിവർത്തനം എന്ന അജണ്ടയിലേക്ക് കടക്കാൻ വേണുവിന് കഴിയുമായിരുന്നില്ല. മാർക്സിസത്തിലെ അദ്ദേഹത്തിന്റെ മനസ്സിലാക്കലും ഇടപെടലും പോസിറ്റിവിസ്റ്റ് ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് മീഡിയോക്കർ തലത്തിലുള്ള യാന്ത്രികവാദമോ വരട്ടുവാദമോ ആകാനേ തരമുണ്ടായിരുന്നുള്ളൂ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/30/2906067-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Qco0bfNmra3Vl4ZiUkReGA81SYPzscC75933614" data-watermark="false" style="width: 100%;" info-selector="#info_item_1788065935487">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788065935487"></div>
</div>
<h3>സോമശേഖരന്റെ പുതിയ പുസ്തകം</h3>
<p>‘ചരിത്രം മാർക്സിസത്തെ മറികടക്കുന്നു’ എന്ന 80 പേജ് മാത്രമുള്ള സോമശേഖരന്റെ പുതിയ ചെറുപുസ്തകത്തിന് മുഖവുരക്ക് പുറമെ ഏഴ് അധ്യായങ്ങളാണ് ഉള്ളത്. മുഖവുര ലോകത്തിന്റെ വർത്തമാനവും ഭാവിയും സംബന്ധിച്ച വ്യാകുലചിന്തകളാണ് പങ്കുവെക്കുന്നത്. അതോടൊപ്പം, ‘‘സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളിൽ ആഗോളസമൂഹത്തിലെ രാസഘടനയിൽ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന’’ എളുപ്പത്തിൽ വിശകലനം ചെയ്യാനും വിധിക്കാനുമാകാത്ത സങ്കീർണമായ മാറ്റങ്ങളുമുണ്ട് എന്നും പറയുന്നു. ‘‘മുകളിൽ ദർശിച്ച നിരാശജനകമായ ലോകത്തിന്റെ അകസ്ഥലികളിൽ ഇത്തരം ചില വലിയ അടിയൊഴുക്കുകളുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ ചെറിയ പുസ്തകത്തിന്റെ പ്രധാനോദ്ദേശ്യം’’ എന്നു മുഖവുര തുടരുന്നു. തുടർന്ന് പ്രവൃത്തി ആഹ്വാനം ചെയ്തുകൊണ്ട് മുഖവുരയിൽ പറയുന്ന കാര്യങ്ങളോട് നീതിപുലർത്തുന്നതല്ല പുസ്തകത്തിന്റെ ഉള്ളടക്കം. ആ വാചകങ്ങൾ ഇവയാണ്: </p>
<p>‘‘ഇതു വെറുതെ ചൂണ്ടിക്കാട്ടുക എന്നതല്ലാതെ ആശയ സംഹിതകളടക്കം ചിന്താലോകത്തെയാകെ അതിനനുരോധമായി ഉടച്ചുവാർക്കേണ്ടതുമുണ്ട്. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളുടെ മണ്ഡലങ്ങളിലാകെ പുതിയൊരു കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതുണ്ട് എന്നുകൂടി ഇവിടെ പറയേണ്ടതുണ്ട്. മഹാമാറ്റങ്ങളുടെ ഇത്തരമൊരു പ്രക്രിയയിലൂടെ കടന്നുപോകുന്ന ലോകം അതിനു ചേർന്ന ചിന്തയും പ്രവൃത്തിയുമാണാവശ്യപ്പെടുന്നത്.’’ (പേജ് 8) </p>
<p>‘‘സ്വാഭാവികമായ ഒരു ചരിത്ര പ്രക്രിയ എന്നനിലയിൽ മുന്നിലുള്ള സാധ്യതകളായി കാണാവുന്ന ഇതെല്ലാം താനെ സംഭവിച്ചുകൊള്ളും എന്നതിനെയൊന്നും തെറ്റിദ്ധരിക്കയുമരുത്. മാനുഷികവും സാമൂഹികവുമായ സജീവ ഇടപെടലുകൾകൂടി ഇതാവശ്യപ്പെടുന്നുണ്ട്. സാമൂഹ്യമാറ്റത്തിനുള്ള ശ്രമങ്ങൾക്ക് ശക്തികുറക്കുകയല്ല, ചരിത്രത്തിന്റെ പ്രതീക്ഷിത ഭാവി വഴികൾ തിരിച്ചറിഞ്ഞുവേണമതെന്നുകൂടിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.’’ (പേജ് 9) </p>
<p>അവസാന അധ്യായത്തിന്റെ അവസാന ഖണ്ഡികയും ഇതുതന്നെയാണ് ആവർത്തിക്കുന്നത്: “മൂലധനാധിപത്യത്തിനു കീഴിൽ ഇന്ന് നിലനിൽക്കുന്ന സാമ്പത്തിക രാഷ്ട്രീയ അധികാര ബന്ധഘടനകൾക്കകത്ത് ഈ മാറ്റത്തിന്റെ സൂചനകളെല്ലാം സ്വയമേവ പ്രവർത്തിച്ച് വ്യവസ്ഥാ പരിവർത്തനം സാധ്യമാക്കിക്കൊള്ളുമെന്ന് ഇതിനെ വായിക്കുകയുമരുത്. പരിവർത്തനത്തിനുള്ള സാഹചര്യം നിലനിൽക്കുന്നു എന്നതിനപ്പുറം മനുഷ്യരുടെയും പ്രസ്ഥാനങ്ങളുടെയുമെല്ലാം ഇടപെടലുകളാണ് പരിവർത്തനത്തിന്റെ എക്കാലത്തെയും നിർണായക ഘടകങ്ങൾ. പക്ഷേ ഈ ഇടപെടലുകൾ നിലനിൽക്കുന്ന മൂർത്ത സാഹചര്യവും അതിനുള്ളിലെ സാധ്യതകളും തിരിച്ചറിഞ്ഞുവേണം എന്നതാണിതിലെ താൽപര്യം.” (പേജ് 80) </p>
<p>മുഖവുരയുടെ അവസാനത്തിലും പുസ്തകാവസാനത്തിലുമുള്ള ഈ വരികൾ സോമശേഖരൻ മാർക്സിസത്തിന്റെ പഴയ ഹാങ്ങോവറിൽ എഴുതിയതാണ്. കാരണം ഒന്നാം അധ്യായത്തിന്റെ അവസാനത്തിൽ ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്. </p>
<h3>മനുഷ്യവംശ ചരിത്രം </h3>
<p>‘മനുഷ്യവംശത്തിന്റെ ദീർഘചരിത്രം’ എന്ന ഒന്നാം അധ്യായത്തിൽ സോമശേഖരൻ ചെയ്യുന്നത് ആന്ത്രപ്പോളജി അഥവ നരവംശശാസ്ത്രത്തിലെ നവീനമായ കണ്ടെത്തലുകളെയും ഗവേഷണഫലങ്ങളെയും അണിനിരത്തുക എന്നതാണ്. അതിന്റെ ലക്ഷ്യം മാർക്സും എംഗൽസും മനുഷ്യന്റെ ആദിമചരിത്രത്തെ സംബന്ധിച്ച് രൂപപ്പെടുത്തിയ പ്രാഥമികസങ്കൽപങ്ങൾ തെറ്റായിരുന്നു എന്നു സ്ഥാപിക്കലാണ്. ഉദാഹരണത്തിന് മനുഷ്യസമൂഹത്തിന്റെ ആദ്യഘട്ടത്തിൽ വർഗങ്ങളില്ലായിരുന്നു, നിവർന്നുനിൽക്കാനായതിനാൽ കൈകൾ സ്വതന്ത്രമായതാണ് ഉപകരണനിർമാണത്തിനും തദ്വാര ഭാഷ, ബുദ്ധിവികാസത്തിനും വഴിതെളിയിച്ചത്, സാർവത്രികമായ അടിമവ്യവസ്ഥിതി നിലനിന്നിരുന്നു തുടങ്ങിയ സങ്കൽപങ്ങളും പ്രാകൃത കമ്യൂണിസം എന്ന കാലഗണനയും എല്ലാം തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു എന്നാണ് വാദം. </p>
<p>വളരെ ബാലിശമാണ് ഈ വാദം. ഇന്നത്തെ നരവംശശാസ്ത്ര കാഴ്ചപ്പാടുകൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച മാർക്സും എംഗൽസും അന്നേ പറഞ്ഞിരുന്നെങ്കിൽ മാത്രമേ സോമശേഖരന് സമാധാനം കിട്ടുകയുള്ളൂ. കേൾക്കുന്നവരെ വാ പൊളിപ്പിച്ചുനിർത്താൻ തക്കവണ്ണമുള്ള ഈ പാണ്ഡിത്യപ്രകടനത്തിന്റെ ഗിമ്മിക്ക് പൊടിക്ക് അടങ്ങുമ്പോൾ, നമുക്ക് പതിയെ പറയാനുള്ളത് ഇത്രയുമാണ്: ‘‘മാർക്സിസ്റ്റ് ആന്ത്രപ്പോളജി വളരെ ശക്തമായ, സജീവമായ ഒരു വിജ്ഞാനശാഖയാണ്.’’ </p>
<p>എന്താണ് ഫലശ്രുതി എന്നതിലേക്ക് വരാം. അധ്യായത്തിന്റെ അവസാനം ഇങ്ങനെ പറയുന്നു: ‘‘കേന്ദ്രപ്രശ്നം, ഉൽപാദനോപകരണങ്ങളുടെയും ബന്ധങ്ങളുടെയുമെല്ലാം ദീർഘകാല ചരിത്രം പല സ്പീഷീസുകൾ ഉൾപ്പെടുന്ന പരിണാമ പ്രക്രിയയുമായി കൂടി നേരിട്ടുതന്നെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ്. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെ തന്നെയും സമഗ്ര ഘടനാബന്ധങ്ങളിൽനിന്ന് വേറിട്ടതോ കേവലമായി സ്വതന്ത്രാസ്തിത്വമുള്ളതോ ആയ ഒരു വംശമോ പ്രതിഭാസമോ ഒന്നുമല്ല മനുഷ്യനും അവന്റെ ചരിത്രവും. സ്വന്തം വിധിയും ചരിത്രവുമൊന്നും നിർണയിക്കാനുള്ള കേവലാധികാരവും മനുഷ്യനില്ല. തനിക്ക് തെരഞ്ഞെടുക്കുന്നതിന് പരിമിതികളുള്ള, ലഭ്യമായ സാഹചര്യത്തിനകത്താണവൻ നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്ന് തിരിച്ചറിയുകയും പറയുകയും ചെയ്ത ആളാണ് മാർക്സ്. ‘‘മനുഷ്യൻ ദൈവത്തിന്റെ സ്ഥാനത്ത് തന്നെ തന്നെ പ്രതിഷ്ഠിക്കേണ്ടതില്ലെ’’ന്നും ഇതു പറയുന്നു. കൂടാതെ, ‘‘ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത്’’ എന്നു തുടങ്ങിയ അതിപ്രസ്താവങ്ങളുടെ പരിമിതിയും.’’ (Emphasis added.) </p>
<p>മുഖവുരയിൽ പറഞ്ഞതിനു വിപരീതമായി ഈ വാചകങ്ങളിൽ മനുഷ്യന്റെ കർതൃത്വത്തെ ഗ്രന്ഥകർത്താവ് എടുത്തുകളയുന്നു. അതിന് മാർക്സിനെ കൂട്ടുപിടിക്കുന്നത് വാക്കുകളെ ഭാഗികമായി മാത്രം ഉദ്ധരിച്ചാണ്. ‘The Eighteenth Brumaire of Louis Bonaparte’ എന്ന വിഖ്യാത ഗ്രന്ഥത്തിൽ മാർക്സ് യഥാർഥത്തിൽ പറഞ്ഞത് ഇതാണ്: ‘‘മനുഷ്യൻ തന്റെ സ്വന്തം ചരിത്രത്തെ സൃഷ്ടിക്കുന്നു. പ​േക്ഷ, തങ്ങൾ ആഗ്രഹിച്ചപോലങ്ങ് സൃഷ്ടിക്കുകയല്ല. സ്വയം തെരഞ്ഞെടുത്ത ചുറ്റുപാടിലുമല്ല അവരത് സൃഷ്ടിക്കുന്നത്. മറിച്ച്, ഇപ്പഴേ നിലകൊള്ളുന്ന, ഭൂതകാലത്തിൽനിന്ന് കൈമാറിക്കിട്ടിയ, ലഭ്യമായ, ചുറ്റുപാടുകളിലാണവർ അതു സൃഷ്ടിക്കുന്നത്.’’ (Emphasis added.) മാർക്സ് മനുഷ്യന്റെ കർതൃത്വത്തെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/30/2906069-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020utNpxgwzzSkQb0dRDzZV8IWZVSEzJMER6024558" data-watermark="false" style="width: 100%;" info-selector="#info_item_1788066026810">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788066026810"></div>
</div>
<h3>വർഗസമരം </h3>
<p>‘വർഗസമരം ചരിത്രത്തിൽ’ എന്നാണ് രണ്ടാമധ്യായത്തിന്റെ തലവാചകം. ഇതിനുമുമ്പുതന്നെ ചിലയിടങ്ങളിൽ എഴുതിയ ആശയങ്ങളുടെ ആവർത്തനമാണ് ഈ അധ്യായം. മാർക്സിസത്തിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയെ വെളിപ്പെടുത്തുന്നതാണ് ഈ എഴുത്ത് എന്നേ പറയേണ്ടൂ. </p>
<p>ഈ അധ്യായത്തിൽനിന്നെടുത്ത ചില ഉദ്ധരണികൾ നോക്കുക: </p>
<p>‘‘മാത്രവുമല്ല, വർഗസമരങ്ങളുടെ ഫലമായി അടിമകൾ ഭരണാധികാരികളാവുകയോ ഒന്നുമുണ്ടാകുന്നുമില്ല. പകരം കാലക്രമത്തിൽ അടിമക്കും ഉടമക്കും പകരം തികച്ചും പുതിയ സാമൂഹ്യവർഗങ്ങളും ഉൽപാദനക്രമവും രൂപമെടുത്തതായാണ് കാണുക.’’ (പേജ് 26) </p>
<p>‘‘അടിമയും ഉടമയും തമ്മിലുള്ള ആഭ്യന്തരവർഗസമരങ്ങളുടെ സ്വാഭാവികവും രേഖീയവുമായ ഫലമായാണ് യൂറോപ്യൻ ഫ്യൂഡലിസം രൂപപ്പെട്ടതെന്ന് പറയാനാകില്ലെന്നതാണിവിടെ പ്രധാനം.’’ (പേജ് 26) </p>
<p>‘‘അടിമയും ഉടമയും തമ്മിലും കർഷകരും പ്രഭുക്കളും തമ്മിലും ഉണ്ടായ വർഗസമരങ്ങൾ ഇവയിലേതെങ്കിലും ഒന്നിനെ ഇല്ലാതാക്കി മറുപക്ഷം അധികാരത്തിലേറുന്നതല്ല ചരിത്രം. പകരം പുതിയ ഉൽപാദന ക്രമങ്ങളും പുതിയ സാമൂഹ്യവർഗങ്ങളും പഴയതിനെ ഇല്ലാതാക്കി പുതിയൊന്നിലേക്ക് സമൂഹത്തെ വളർത്തുന്നതാണത്.’’ (പേജ് 27) </p>
<p>മുമ്പ് ഇമ്മട്ടിലുള്ള സോമശേഖരന്റെ എഴുത്ത് വായിച്ചിട്ട്, വായന നിർത്തി പുസ്തകത്താളിൽ വിരലുകൊണ്ട് മേടിക്കൊണ്ടിരുന്ന ഒരു അനുഭവം എനിക്കുണ്ട്. ‘Teachers must be taught first’ എന്നു മനസ്സുകൊണ്ട് പറഞ്ഞുപോയി. സോമശേഖരൻ പറയാൻ ശ്രമിക്കുന്നത്, മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗസമരത്തിൽ തൊഴിലാളി അധികാരത്തിൽ വരും എന്നൊരു വിചാരമൊന്നും വേണ്ട എന്നാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒക്കെ എഴുതിയ മാർക്സും എംഗൽസുമൊക്കെ അത്രക്കും വിവരമില്ലാത്തവരായിരുന്നോ? സോമശേഖരനാണോ ആദ്യമായി ഇക്കാര്യം മനസ്സിലാക്കിയത്? ഇതൊക്കെ സോമശേഖരൻ സ്വയം ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു. </p>
<p>മുൻകാല ചൂഷിതവർഗങ്ങളിൽനിന്ന് വ്യത്യസ്തമായി എന്തുകൊണ്ട് തൊഴിലാളിവർഗത്തെ വിപ്ലവവർഗമായി കണക്കാക്കുന്നു എന്നതിന്റെ വിശദീകരണത്തിൽ മാർക്സിസ്റ്റ് പാഠപുസ്തകങ്ങളിൽ ഈ വിഷയം സവിസ്തരമായി പ്രതിപാദിക്കുന്നുണ്ട്. മുൻവർഗസമൂഹങ്ങളെ ഭരിക്കുന്ന ചലനനിയമങ്ങൾ അന്ധമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. സോമശേഖരൻ തന്നെ ഇതിനെ ഒന്നാം അധ്യായത്തിൽ സംസ്കൃതിക്കുമുമ്പുള്ള മനുഷ്യന്റെ ദീർഘചരിത്രത്തിന്റെ കാര്യത്തിൽ പിന്തുണയ്ക്കുന്നുണ്ട്. ‘‘അതുവരെയുള്ള നീണ്ടകാലം മനുഷ്യവംശം (അല്ലെങ്കിൽ വംശങ്ങൾ) പരിണാമപ്രക്രിയയുടെ ആധിപത്യത്തിനും നിയന്ത്രണത്തിനും കീഴിൽ, ഇന്നു നോക്കുമ്പോൾ താരതമ്യേന അന്ധമായി സഞ്ചരിക്കുകയായിരുന്നുവെന്ന് വേണമെങ്കിൽ പറയാം.’’ (പേജ് 17). ഇത് മുതലാളിത്തപൂർവ വർഗസമൂഹങ്ങളുടെ കാര്യത്തിലും ബാധകമാണ്. എന്നാൽ, ആധുനികഘട്ടത്തിൽ തൊഴിലാളിവർഗം തിരിച്ചറിവ് നേടാൻ കെൽപുള്ള വർഗമായി നിലകൊള്ളുന്നു എന്നതാണ് വ്യത്യാസം. </p>
<p>തിരിച്ചറിവ് നേടുന്ന ഒരു വർഗം ചരിത്രപ്രക്രിയയിൽ ബോധപൂർവം ഇടപെടുന്നു എന്നു വാദിക്കുന്നിടത്താണ് മാർക്സിസം മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളിൽനിന്നും വിഭിന്നമായിരിക്കുന്നത്. തീർച്ചയായും ജനാധിപത്യവിപ്ലവങ്ങൾ നടന്ന യൂറോപ്പിൽ, ആ സമരതീച്ചൂളകളുടെ ചൂടിൽ ജീവിച്ചതുകൊണ്ടുതന്നെയാണ് മാർക്സിന് ഈയൊരു ആശയം മുന്നോട്ടുവെക്കാനാവുന്നത്. സോമശേഖരൻ പറയുന്നതുപോലെ അതൊരു പരിമിതിയല്ല. അതാണതിന്റെ മേന്മ. ജനാധിപത്യം ചരിത്രപ്രക്രിയയിലെ മനുഷ്യന്റെ ബോധപൂർവമായ ഇടപെടലിന്റെ ഫലമായുണ്ടായതാണ്. പക്ഷേ, ചൂഷകവ്യവസ്ഥിതിയെ അതു തകർക്കുന്നില്ല എന്നതുകൊണ്ട് അത് ഭാഗികമാണ്. ബോധപൂർവമുള്ള ചരിത്രത്തിലെ ഇടപെടൽ എന്നത് ഇന്നും ഒരു സമസ്യയായി തുടരുന്നതുകൊണ്ടാണ്, ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചരിത്രസംഭവമായി ഫ്രഞ്ച് വിപ്ലവം ഇന്നും തുടരുന്നത്. </p>
<p>ചൂഷകവ്യവസ്ഥിതിയായ മുതലാളിത്തത്തിൽ തൊഴിലാളിവർഗമടക്കമുള്ള മഹാഭൂരിപക്ഷവും അന്യവത്കരണത്തിന് വിധേയമാകുന്നു. സ്പീഷീസിന്റെ തനതുസ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കാനാവാതെ വരുന്നു. അതുകൊണ്ട് സ്വാതന്ത്ര്യവും വികാസസാധ്യതകളും പരിമിതമാവുന്നു. മനുഷ്യന്റെ ചരിത്രനിർമിതി മുരടിക്കുന്നു. അതിനാൽ ചൂഷകവ്യവസ്ഥിതിയെ തകർത്ത് അന്യവത്കരണം അവസാനിപ്പിക്കുമ്പോൾ മാത്രമാണ് സ്പീഷീസിന്റെ സത്തയെ പ്രകാശിപ്പിക്കാനും യഥാർഥ ചരിത്രം ആരംഭിക്കാനും മനുഷ്യന് കഴിയുകയുള്ളൂ എന്നാണ് മാർക്സിന്റെ നിലപാട്. (ചൂഷകവ്യവസ്ഥിതിയിൽനിന്നുള്ള) വിമോചനം, വിപ്ലവം, ചരിത്രപ്രക്രിയയിൽ ബോധപൂർവമായ ഇടപെടൽ തുടങ്ങിയവയൊക്കെയാണ് മാർക്സിന്റെ ആശയലോകത്തെ വ്യത്യസ്തമാക്കുന്നത്. </p>
<p>മാർക്സിസത്തിനുള്ളിലെ എക്കാലത്തെയും വലിയ വിവാദവിഷയമാണ് ബോധപൂർവമായ ചരിത്രത്തിലെ ഇടപെടൽ. തൊഴിലാളി സ്വയമേ വിപ്ലവവർഗമല്ല, സമൂഹത്തെ ബോധപൂർവം മാറ്റുകയാണ് എന്ന വിപ്ലവബോധം തൊഴിലാളി ആർജിക്കേണ്ടതുണ്ട് എന്നിടത്തുതന്നെ അതിന്റെ സങ്കീർണത ആരംഭിക്കുന്നു. സോവിയറ്റ് മാർക്സിസത്തിൽ ബോധത്തിന്റെ ഘടകത്തിന് പ്രാധാന്യം കുറയുന്നുണ്ട്. അതിനെതിരായാണ് ‘History and Class Consciousness’ എന്ന പുസ്തകം ജോർജ് ലൂക്കാക്സ് എഴുതുന്നത്. യൂറോപ്പിൽ സോവിയറ്റ് മാർക്സിസത്തിനെതിരെ വിമത അല്ലെങ്കിൽ ബദൽ ശബ്ദത്തിന് തുടക്കം കുറിച്ചവരാണ് ലൂക്കാക്സും കാൾ കോർഷുമൊക്കെ. എന്നാൽ, ഇത്തരത്തിലുള്ള യൂറോപ്പിലെ മാർക്സിസ്റ്റ് ബുദ്ധിജീവികൾ ഒക്കെ ‘കുഞ്ഞിരാമൻമാർ’ ആണെന്നാണ് സോമശേഖരൻ ഒരിടത്ത് പ്രസംഗിച്ചതത്രെ. തങ്ങൾ വിളിക്കപ്പെടേണ്ട പേര് ആളുകൾ കൂടുതൽ ഉച്ചരിക്കുമായിരിക്കും. </p>
<p>വിമോചനം, വിപ്ലവം തുടങ്ങിയ ആശയങ്ങളൊക്കെ ഉപേക്ഷിക്കുന്നു എങ്കിൽ, ചൂഷണത്തോടും ചൂഷകവ്യവസ്ഥിതിയോടും ഒരാൾക്ക് രാജിയാകേണ്ടിവരും. അതാണ് അടുത്ത അധ്യായത്തിൽ സോമശേഖരൻ ചെയ്യുന്നത്. </p>
<h3>ജാതിയും ചൂഷക വ്യവസ്ഥിതിയും ന്യായീകരിക്കപ്പെടുന്നു</h3>
<p>‘സ്പീഷീസാണ് പ്രകൃതിക്ക് മുഖ്യം’ എന്ന മൂന്നാമധ്യായത്തിൽ സോമശേഖരൻ പറയുന്നത് നോക്കുക: </p>
<p> ‘‘ഇന്ന് നിലനിൽക്കുന്ന വർഗവ്യത്യാസങ്ങൾ മാത്രമല്ല, പൊതുവിൽ വർഗങ്ങളായി പിരിഞ്ഞുള്ള സാമൂഹിക സംഘടനാരൂപംതന്നെ പുതിയ സാമൂഹിക സംഘടനാ രൂപങ്ങൾക്ക് വഴിമാറും എന്നാണ് മനുഷ്യവംശം സഞ്ചരിച്ചെത്തിയ വഴി ഉറപ്പിച്ചുപറയുക. വർഗ വിഭജനങ്ങളടക്കം സാമൂഹ്യവിഭജനങ്ങളും അവക്കിടയിലെ സംഘർഷങ്ങളുമെല്ലാം തിരിച്ചു വരാനാഗ്രഹിക്കാത്ത നിരവധി അനീതികളും നിഷ്ഠൂര ഫലങ്ങളും മനുഷ്യ ചരിത്രത്തിലുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, മനുഷ്യ ചരിത്രം പൊതുവിലെടുത്താൽ ഈ ചരിത്രകാലങ്ങൾ ഹോമോസാപിയൻ എന്ന സ്പീഷീസിനെ ഏറെ മുമ്പോട്ടുതന്നെയാണ് നയിച്ചത് എന്നു കാണാം.’’ (പേജ് 39) </p>
<p>ഈ അധ്യായത്തിൽ ജാതിവ്യവസ്ഥിതിയെയും ന്യായീകരിക്കുന്നുണ്ട്: ‘‘മിച്ചാധ്വാനം സാധ്യമാക്കിയ ഒഴിവുസമയമാണ് കലയും സാഹിത്യവുമെല്ലാം വളർന്നു വികസിക്കാൻ സാഹചര്യമൊരുക്കിയതും. ഈ മിച്ചാധ്വാനം ഒരു ചെറിയ വിഭാഗം കൈയടക്കി ദൈനംദിന ജീവിതത്തിനുവേണ്ടുന്ന അവശ്യാധ്വാനത്തിൽനിന്ന് മുക്തമായി ഒരു വിശേഷ ശ്രേണിയായി മാറുകയാണുണ്ടായത്. വർഗരൂപവത്കരണവും ജാതിശ്രേണീ ഘടനയുമെല്ലാം ഇതുവഴിതന്നെ. മിച്ച സമ്പത്തിനൊപ്പം കലയും സാഹിത്യവും ചിന്തയും, പൊതുവിൽ സംസ്കൃതി തന്നെയും ഈ ന്യൂനപക്ഷത്തിന്റെ അധികാരസീമയിലാണ് തുടർന്ന് നിലനിന്നത്.” (പേജ് 31) അവസാനാധ്യായത്തിൽ 69ാം പേജിലും ഇത്തരത്തിൽ ജാതിയെ നോർമലൈസ് ചെയ്യുന്നത് കാണാം. </p>
<p>ചൂഷകവ്യവസ്ഥിതിയുടെ ന്യായീകരണങ്ങൾ ലാഭം, രാഷ്ട്രം തുടങ്ങിയവയുടെ പേരിലാണ് നാം സാധാരണ കേട്ടു തയമ്പിച്ചിട്ടുള്ളത്. സ്പീഷീസിന്റെ അതിജീവനത്തിന്റെയും പരിണാമപ്രക്രിയയുടെയും പേരിലാക്കാൻ സോമശേഖരനെ പോലുള്ളവർക്കേ കഴിയൂ. മാർക്സ് മുകളിൽ സൂചിപ്പിച്ചതുപോലെ ഇതിന്റെ വിപരീതമാണ് ചിന്തിച്ചത്. മഹാഭൂരിപക്ഷത്തെയും യഥാർഥ സ്പീഷീസ് സ്വഭാവത്തിൽനിന്ന് അകറ്റിനിർത്തുന്ന ചൂഷകവ്യവസ്ഥിതി അവസാനിപ്പിക്കുന്നതിലൂടെ മാത്രമേ വ്യക്തിക്കും സമൂഹത്തിനും യഥാർഥ കഴിവുകൾ പുറത്തെടുക്കാൻ കഴിയുകയുള്ളൂ എന്നാണ് മാർക്സിന്റെ നിലപാട്. ഇതുവരെയുള്ളത് അതുകൊണ്ടുതന്നെ വികലചരിത്രനിർമിതിയാണ്, അല്ലെങ്കിൽ പ്രീ-ഹിസ്റ്ററിയാണ്. വരാനിരിക്കുന്നതാണ് ശരിക്കുമുള്ള ചരിത്രം. </p>
<p>ചൂഷകവ്യവസ്ഥിതിവിരുദ്ധമായി മനുഷ്യൻ സൃഷ്ടിച്ചെടുത്ത മൂല്യങ്ങളെയെല്ലാം ഈ അധ്യായത്തിൽ തൃണവത്കരിക്കുന്നത് നോക്കുക: ‘‘കരുണ, ധർമാധർമങ്ങൾ, നീതിന്യായം, ജനാധിപത്യം തുടങ്ങി ആധുനിക കാലത്ത് പ്രാമുഖ്യം നേടിയ സംവർഗങ്ങളെയെല്ലാം ചരിത്രത്തിലൂടെ മനുഷ്യൻ നിർമിച്ചെടുത്തതാണെന്ന് കാണാം. വംശപരമായിതന്നെ ഒരു സമൂഹജീവി എന്നനിലയിൽ അവന്റെ ജീവശാസ്ത്രപരമായ ജനിതക ഘടനയിലടക്കം ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളുണ്ടായിരിക്കണം. എന്നാൽ, ഒരു ജൈവചോദനയെന്ന നിലയിൽ മാത്രമല്ലാതെ ചരിത്രകാലങ്ങളിലൂടെ മാറിയും പരിണമിച്ചും പുതിയവയായി നിർമിച്ചെടുത്തുമെല്ലാമാണ് ഇത് ഇന്നു കാണുന്ന നിലയിലെത്തുന്നത്.’’ (പേജ് 40) </p>
<p>ഇങ്ങനെ പറഞ്ഞു പറഞ്ഞു മുന്നോട്ടുപോയി കെ. വേണുവിന്റെ നേരത്തേ സൂചിപ്പിച്ച പോസിറ്റിവിസ്റ്റ് മനോഭാവത്തിൽ നിപതിക്കുന്നത് കാണാം: ‘‘ഇതര ജീവിവംശങ്ങളിൽനിന്ന് മനുഷ്യനുള്ള വ്യത്യാസം പ്രധാനമായും സമൂഹത്തെ ഇങ്ങനെ മാറ്റാനും സ്വയം നിർമിച്ചെടുക്കാനും വികസിപ്പിക്കാനുമുള്ള കഴിവുകൂടിയാണ്. എന്നാലത് പരിണാമപ്രക്രിയയിലെ ആധാരങ്ങളുടെ മേലാണ്. അല്ലാതെ, അതിനെ കേവലമായൊരിക്കലും അതിലംഘിച്ചുകൊണ്ടല്ല. ഈ യാഥാർഥ്യത്തെ വിസ്മരിച്ച് ചരിത്രത്തിന്റെ കേവലവിധികർത്താക്കളായി സ്വയം കരുതിയപ്പോളൊക്കെ അവനെ കാത്തുനിന്നതു ദുരന്തങ്ങളാണ് താനും.’’ (പേജ് 40-41) </p>
<p>ഈ പോസിറ്റിവിസ്റ്റ് നിലപാട് പുസ്തകത്തിൽ ആവർത്തിച്ച് തികട്ടി വരുന്നുണ്ട്. ‘‘സാമൂഹ്യവ്യവസ്ഥാ പരിവർത്തനങ്ങൾ മനുഷ്യൻ സ്വേച്ഛാപൂർവം ആസൂത്രിതമായി ഉണ്ടാക്കുന്നതല്ല എന്നതാണ് വസ്തുത.’’(പേജ് 63) ‘‘ഇത്തരം സ്വേച്ഛാപരമായ ആസൂത്രണങ്ങളല്ല പൊതുവിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിണാമത്തെയും ചരിത്രത്തെയുമൊന്നും വഴിനയിച്ചത്.’’ (പേജ് 44) </p>
<h3>ആഗോളീകരണം </h3>
<p>ആഗോളീകരണം മാർക്സിന്റെയോ എംഗൽസിന്റെയോ കാലത്ത് നടന്നതല്ല. സോമശേഖരന്റെ കൺമുന്നിൽ നടന്നതാണ്. നിലവിലെ മാർക്സിസ്റ്റ് ധാരകളുടെ പരികൽപനകൾക്കും വിശകലനങ്ങൾക്കും വഴിപ്പെടുന്നതായിരുന്നില്ല ആഗോളീകരണം. കോമിന്റേൺ ധാരയിലെ പാർട്ടികളെയും ഡിപ്പൻഡൻസി തിയറിക്കാരുടെയും പേരെടുത്തുപറഞ്ഞ് അദ്ദേഹം വിമർശിക്കുന്നുണ്ട്. ആട്ടെ, അദ്ദേഹം എന്താണ് ചെയ്തിരുന്നത്? വികലമായ, വേണുവിയൻ എന്നുതന്നെ പറയാവുന്ന ‘നിയോകൊളോണിയലിസം’ എന്ന പരികൽപനയിൽ അതിനെ വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു. കൊളോണിയലിസം തിരിച്ചുവരുമെന്നായിരുന്നു അതിന്റെ മുന്നറിയിപ്പ്. ആ പരികൽപന പൊളിഞ്ഞു പാളീസായി. ഇതേക്കുറിച്ച് എന്തെങ്കിലും സ്വയം വിമർശനം അദ്ദേഹം നടത്തുന്നുണ്ടോ? അതില്ല. മൊത്തം കുറ്റം മാർക്സിസത്തിന്റെ തലയിൽ വെക്കുകയാണ്. സ്വന്തം കൈയിൽനിന്ന് എടുത്തുവെക്കുന്ന എന്തെങ്കിലും വിശകലന പദ്ധതി അദ്ദേഹം മുന്നോട്ടുവെക്കുന്നുമില്ല. </p>
<p>സോമശേഖരൻ പറയുന്നതുപോലെ, കേവലം വിജ്ഞാനത്തിന്റെയോ ശാസ്ത്ര-സാങ്കേതികവിദ്യയുടെയോ വികാസമല്ല ആഗോളീകരണത്തിന് നിദാനമായിരിക്കുന്നത്. ചരക്കിന്റെ ഉൽപാദനമാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന യൂനിറ്റ്. ചരക്കുൽപാദനത്തിൽ ഉപയോഗിക്കപ്പെടുന്ന അധ്വാനശക്തിയാണ് മിച്ചമൂല്യത്തിനും അതുവഴി മൂലധനസമാഹരണത്തിനും ഉറവിടമായിരിക്കുന്നത്. </p>
<p>തൊഴിലാളി ചൂഷണത്തിനും അന്യവത്കരണത്തിനും വിധേയമാകുന്നു. ചരക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന മാധ്യമമായ പണം രാഷ്ട്രത്തിനുള്ളിലാണ് ഉൽപാദിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. മൂലധനവും പണരൂപത്തിലാണുള്ളത്. മുതലാളിത്തത്തിൽ ദേശീയമായ പണവ്യവസ്ഥ പ്രധാനമായിരിക്കുന്നതുകൊണ്ടാണ് മുതലാളിത്തത്തോടൊപ്പം ദേശരാഷ്ട്രങ്ങൾ രൂപപ്പെട്ടത്. ഈ പണവ്യവസ്ഥകളെ ഉദ്ഗ്രഥിക്കുന്ന ഒരു ആഗോളപണവ്യവസ്ഥ രൂപപ്പെടുകയാണ് ആഗോളീകരണത്തിൽ സംഭവിച്ചത്. അതോടെ, ദേശരാഷ്ട്രങ്ങൾക്ക് പരമാധികാരം നഷ്ടപ്പെട്ടു. മുതലാളിത്തത്തിൽ വ്യക്തികളാണ് അന്യവത്കരിക്കപ്പെടുന്നതെങ്കിൽ ആഗോളവത്കരണത്തിൽ ദേശീയസമൂഹങ്ങളും അന്യവത്കരിക്കപ്പെട്ടു. ലോകമെങ്ങും ജനാധിപത്യം പ്രതിസന്ധിയിലാകുന്നതും നവഫാഷിസം പിടിമുറുക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. </p>
<p>എന്നുവെച്ചാൽ ചൂഷകവ്യവസ്ഥിതി കൂടുതൽ ലെയറുകളോടുകൂടി ബലപ്പെടുകയാണ് ചെയ്തത്. ഇതിൽനിന്നുള്ള വിമോചനത്തിന്റെ വഴികൾ മനുഷ്യരാശിക്ക് മുന്നിൽ തെളിഞ്ഞിട്ടില്ല. ഇക്കാലത്തെ മാർക്സിസത്തിന്റെ പ്രതിസന്ധിയിതാണ്. ചൂഷകവ്യവസ്ഥിതി കൂടുതൽ പ്രബലമായതുകൊണ്ട്, പ്രത്യക്ഷത്തിൽ ഉത്തരങ്ങളൊന്നും ഇല്ലെങ്കിലും, ഒരു വിമോചന പ്രത്യയശാസ്ത്രത്തിന്റെ ആവശ്യകത ഇന്ന് കൂടുതലായിട്ടുണ്ട്. ചരിത്രം മാർക്സിസത്തെ മറികടക്കുകയല്ല ഇന്ന്. മറിച്ച് മാർക്സിസത്തിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ് ചെയ്യുന്നത്. ഭാവിയിലെ പ്രശ്നങ്ങൾക്കെല്ലാമുള്ള ഉത്തരം ഇപ്പോഴേ സംഭരിച്ചുവെച്ചിരിക്കുന്ന ഒന്നാണ് മാർക്സിസം എന്ന നിലയിലതിനെ കാണാനാവില്ല. വികസ്വരമായ ഒന്നാണ് മാർക്സിസം. വിപ്ലവ, വിമോചന പ്രസ്ഥാനങ്ങൾക്ക് കാലം മുന്നോട്ടുപോകവെ പുതിയ വെല്ലുവിളികളെ നേരിടേണ്ടതായും പുതിയ ഉത്തരങ്ങളെ കണ്ടെത്തേണ്ടതായും വരും. വ്യവസ്ഥയോടൊപ്പം ചേർന്നവർക്ക് അതിന്റെ ആവശ്യമില്ല. വ്യവസ്ഥയോടൊപ്പം സഞ്ചരിച്ചാൽ മാത്രം മതിയാകും. സോമശേഖരൻ ഇതിലേത് തെരഞ്ഞെടുക്കുന്നു എന്നു പറയേണ്ടതില്ലല്ലോ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/30/2906065-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020r4Cq7uxqEOCbmneyro8okpf6EnETQaNA5833982" data-watermark="false" style="width: 100%;" info-selector="#info_item_1788065835633">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788065835633"></div>
</div>
<h3>അവസാന മൂന്ന് അധ്യായങ്ങൾ</h3>
<p>‘മാറ്റങ്ങളിൽ പരിണാമത്തിന്റെ പങ്ക്’, ‘ഒന്നാകുന്നു മനുഷ്യകുലം’, ‘മാനുഷികത: പണിതീരാത്ത ഒരു നിർമിതി’ എന്നീ മൂന്ന് അധ്യായങ്ങളിൽ വിഷയകൃത്യത ഒന്നുമില്ലാതെ തോന്നുംപടി എഴുതിയവയാണുള്ളത്. മാർക്സിസത്തിന്റെ ഹാങ്ങോവറിൽ എഴുതിയവയും എന്നാൽ, മാർക്സിസത്തിന്റെ നിരാകരണത്തിനായി പറയേണ്ടുന്നവയും അവയിൽ കൂടിക്കലർന്നാണ് വരുന്നത്. ഇടക്ക് വലിയ വിപ്ലവകരമായ പ്രഖ്യാപനമൊക്കെ നടത്തിക്കളയും. ഇതു നോക്കുക: “മനുഷ്യന്റെ തന്നെ സൃഷ്ടിയായ മൂലധനം അവന്റെ സാമൂഹ്യസംവിധാനമായ ജനാധിപത്യത്തെയും അങ്ങനെ മനുഷ്യനെത്തന്നെയും നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന നിർമാനുഷിക അവസ്ഥയാണിന്ന് പരിഹരിക്കേണ്ട കേന്ദ്രവിഷയങ്ങളിൽ പ്രധാനം. </p>
<p>മൂലധനത്തിനു മേൽ മനുഷ്യൻ മേധാവിത്വം തിരിച്ചുപിടിക്കുക എന്നതാണിതിന്റെ ഫലം. മൂലധനത്തിനുമേൽ ജനാധിപത്യപരമായ സാമൂഹ്യനിയന്ത്രണം കൊണ്ടുവരിക വഴി നിലനിൽക്കുന്ന മനുഷ്യ-മൂലധന ബന്ധത്തെ കീഴ്മേൽ മറിക്കുക എന്നാണിതിനർഥം. ശാസ്ത്ര സാങ്കേതികതയിലടക്കം മൂലധനം ഇന്ന് കൈവരിച്ചിരിക്കുന്ന ആഗോളഘടന ഇതേതെങ്കിലും കുറച്ചു ദേശാതിർത്തികൾക്കകത്ത് മാത്രമായൊതുങ്ങുന്നതല്ല എന്നാണ് വ്യക്തമാക്കുന്നത്.” (പേജ് 74) ഇതിനെല്ലാം വേണ്ടി എന്തുചെയ്യണം എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ഞാനിങ്ങനെ പറയും എന്നതാണ് മനോഭാവം. </p>
<p>‘ചരിത്രം മാർക്സിസത്തെ മറികടക്കുന്നു’ എന്നതാണ് പുസ്തകത്തിന്റെ ടൈറ്റിൽ. ആധുനിക ചരിത്ര​െത്തയും ഇന്നത്തെ ജ്ഞാനവ്യവസ്ഥയെയും രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ച മഹാപ്രവാഹമാണ് മാർക്സിസമെന്ന കാര്യം മനസ്സിലാക്കാതെയാണ് ഗ്രന്ഥകർത്താവ് തന്റെ പുസ്തകത്തിന് ഇത്തരമൊരു ടൈറ്റിൽ നൽകിയിരിക്കുന്നത്. ചൂഷണവും അന്യവത്കരണവും അവസാനിപ്പിക്കുക, സ്വകാര്യസ്വത്തിനെ ഇല്ലാതാക്കുക തുടങ്ങിയ മാർക്സിസം മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ മാനവകുലത്തിന്റെതന്നെ ലക്ഷ്യങ്ങളായിരിക്കുമ്പോൾ അതിനേറ്റ പരാജയങ്ങൾ, അതിന്റെ പരിമിതികൾ, അതിന്റെ അനുഭവപാഠങ്ങൾ, മാനവകുലത്തിന്റേതുകൂടിയായി മാറിയിട്ടുണ്ട്. ചരിത്രനിർമിതിയുടെ പാഠമാണ് മാർക്സിസം മനുഷ്യനെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തിന് മാർക്സിസത്തെ മറികടക്കാനാവില്ല. </p>
<h3>ഉപസംഹാരം </h3>
<p> ‘ഉണ്ടിരിക്കുന്ന നായർക്കൊരു വിളി തോന്നി’യതുപോലെ പൊടുന്നനെ ‘ഞാൻ മാർക്സിസ്റ്റ് അല്ല’ എന്ന് സോമശേഖരൻ പ്രസ്താവിക്കുന്നതിലെ ഉപയോഗമൂല്യം, ഒരുവശത്ത്, ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാറിന്റെ പൊലീസ് വാതിലിൽ മുട്ടുന്നത് ഒഴിവാക്കാം എന്നതാകാം. മറുവശത്ത്, കമൽറാം സജീവുമാരെപ്പോലുള്ളവരുടെ പെറ്റ് ആകുന്നതിലൂടെ മാധ്യമസാന്നിധ്യം തുടരാം എന്നതുമാകാം. അത്തരക്കാരെ സംബന്ധിച്ച് മുൻ മാർക്സിസ്റ്റ് സൈദ്ധാന്തികനാണ് മൈലേജ് കൂടുതൽ കിട്ടുക. ഇത്തരത്തിൽ സ്വയം ഒടുങ്ങുന്നതിൽപരം ലജ്ജാകരമായിട്ടെന്തുണ്ട്? </p>
<p>========================</p>
<p><font color="#ff0000">1. https://truecopythink.media/politics/police-brutality-in-kerala-at-the-time-of-emergency-mm-somasekharan-interview-by-kamalram-sajeev </font></p>
<p><font color="#ff0000">https://www.youtube.com/watch?v=Jg3TlgjNau8 </font></p>
<p><font color="#ff0000">2. https://truecopythink.media/books/rajan-parayatha-kadhakal-book-by-mm-somasekharan </font></p>
<p><font color="#ff0000">3. https://www.marxists.org/archive/lenin/works/1920/dec/30.htm</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/samvadam/a-critique-of-somasekharans-new-book-1550060</link>
<guid isPermaLink="true">https://www.madhyamam.com/weekly/samvadam/a-critique-of-somasekharans-new-book-1550060</guid>
<category><![CDATA[Weekly,Archives,സംവാദം,Premium,7 SEP 2026]]></category>
<dc:creator><![CDATA[ടി. ജയരാജൻ]]></dc:creator>
<pubDate>Mon, 31 Aug 2026 02:30:58 GMT</pubDate>
</item>
<item>
<title><![CDATA[സ്നേഹത്തിന്റെ നീലാചലം]]></title>
<description/>
<enclosure length="212655" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/30/2906174-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/30/2906174-untitled-1.gif'/><figcaption><p>നോറ ഇക്‌സ്‌റ്റേന</p><span class='copyright'></span></figcaption></figure><blockquote>
 ലാത്‍വിയയിലെ പ്രധാന എഴുത്തുകാരിൽ ഒരാളായ നോറ ഇക്‌സ്‌റ്റേനയുടെ ‘സോവിയറ്റ് മിൽക്ക്’ (Soviet Milk) എന്ന കൃതി വായിക്കുന്നു. ലാത്‍വിയയിലെ സോവിയറ്റ് ഭരണത്തിന്റെ അവസാനകാലങ്ങളെ ആസ്പദമാക്കിയുള്ള ആഖ്യാനമാണ് ഈ കൃതി. 
</blockquote>
<p>പതിറ്റാണ്ടുകൾ നീണ്ട വിദേശാധിപത്യത്തിനുശേഷം, സോവിയറ്റ് യൂനിയന്റെ തകർച്ചയെത്തുടർന്ന് 1991ൽ സ്വാതന്ത്ര്യം വീണ്ടെടുത്ത രാജ്യമാണ് ലാത്‍വിയ. സംഘർഷഭരിതമായ അവസ്ഥകൾ നിറഞ്ഞ ഒരു കാലമായിരുന്നു അവിടെയുണ്ടായിരുന്നത്. ആഭ്യന്തരമായ കലഹങ്ങൾ നിറഞ്ഞുനിന്ന രണ്ടാം ലോകയുദ്ധത്തിനു ശേഷം ലാത്‍വിയയിലെ സാഹിത്യരംഗം പതുക്കെ സജീവമായി. ശ്രദ്ധനേടിയ എഴുത്തുകാരിൽ ചിലർ രാജ്യത്തുതന്നെ ജീവിതം തുടർന്നവരും മറ്റുള്ളവർ ഗുലാഗിൽ അകപ്പെട്ടവരും പാശ്ചാത്യരാജ്യങ്ങളിലേക്ക് പലായനം ചെയ്തവരുമായിരുന്നു. 1950കളുടെ മധ്യത്തോടെ പ്രവാസജീവിതം നയിച്ചിരുന്ന ലാത്‍വിയയിലെ എഴുത്തുകാർ മറ്റു പലയിടങ്ങളിൽനിന്നായി എഴുതിത്തുടങ്ങി. </p>
<p>അങ്ങനെ മുന്നോട്ടുപോയ ലാത്‍വിയയിലെ എഴുത്തുമേഖലയിലെ പ്രധാനപ്പെട്ട പേരാണ് നോറ ഇക്‌സ്‌റ്റേന. നോറ ഇക്‌സ്‌റ്റേനയുടെ ‘സോവിയറ്റ് മിൽക്ക്’ (Soviet Milk) എന്ന കൃതിയെ ലാത്‍വിയയിലെ പ്രസക്തമായ ഒരു നോവലായാണ് പരിഗണിക്കുന്നത്. 2015ൽ പ്രസിദ്ധീകരിച്ച ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 2018ൽ പുറത്തിറങ്ങി. മാർഗിത ഗൈലിറ്റിസ് ആണ് ഇത് മൊഴിമാറ്റിയത്. ക്രമേണ മുപ്പതിലധികം ഭാഷകളിലേക്കും ഈ നോവൽ വിവർത്തനം ചെയ്യപ്പെട്ടു. ലാത്‍വിയയിലെ സോവിയറ്റ് ഭരണത്തിന്റെ അവസാന കാലങ്ങളെ ആസ്പദമാക്കിയുള്ള ആഖ്യാനമാണ് ‘സോവിയറ്റ് മിൽക്ക്’. ഇക്കഴിഞ്ഞ ജനുവരിയിൽ അമ്പത്തിയാറാമത്തെ വയസ്സിലാണ് ഇക്‌സ്‌റ്റേന മരിച്ചത്. മുത്തശ്ശി, മകൾ, കൊച്ചുമകൾ എന്നിങ്ങനെ മൂന്ന് തലമുറകളിലുള്ള സ്ത്രീകളുടെ ജീവിതംകൂടിയാണ് ഈ നോവലിലൂടെ അനാവരണം ചെയ്യുന്നത്. രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ എങ്ങനെയാണ് കുടുംബജീവിതത്തിൽ അടിച്ചമർത്തലുകൾ നടത്തുന്നതെന്ന് സ്ഥാപിക്കുന്നതാണ് ഈ നോവൽ. </p>
<p>ഓർമയെ പ്രധാന കരുവായി രൂപപ്പെടുത്തി അമ്മ-മകൾ ബന്ധത്തിന്റെ ആഴങ്ങളെ നോവലിൽ പ്രതിപാദിക്കുന്നു. പേര് രേഖപ്പെടുത്താത്ത അമ്മയും മകളും ആഖ്യാതാക്കളായ നോവൽ എഴുത്തുകാരിയുടെ ജീവിതവുമായി ചേർത്തുവെച്ചു വായിക്കാവുന്നതാണ്. ഒരു വിദേശ രാഷ്ട്രത്തിന്റെ അധികാരം വല്ലാതെകണ്ട് നിയന്ത്രിക്കുന്ന സമൂഹത്തിലെ സ്ത്രീകൾക്ക് സ്വന്തമായ പേര് എന്നത് പ്രസക്തമല്ലാത്ത വിഷയമായി നോവലിസ്റ്റ് കരുതുന്നുണ്ടാവണം. </p>
<p>1918 മുതൽ ലാത്‍വിയ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായിരുന്നു. 1940ന് മുമ്പുതന്നെ അവിടെ രാഷ്ട്രീയമായ ഒരു ബലഹീനത നിലനിൽക്കുന്നുണ്ട്. നിരവധി രാഷ്ട്രീയകക്ഷികളും അസ്ഥിരമായ സഖ്യസർക്കാറുകളുമായിരുന്നു ലാത്‍വിയയിലുണ്ടായിരുന്നത്. അതുകൊണ്ട്, സോവിയറ്റ് അധിനിവേശത്തിന് തൊട്ടുമുമ്പുള്ള കാലയളവിൽ ലാത്‍വിയ പൂർണമായതലത്തിൽ പ്രവർത്തനക്ഷമമായ ഒരു ജനാധിപത്യരാജ്യമായിരുന്നില്ല. എങ്കിലും, അതൊരു സ്വതന്ത്രരാഷ്ട്രംതന്നെയായിരുന്നു. 1939ലെ മൊളോറ്റോവ്-റിബ്ബെൻട്രോപ്പ് കരാറിനെ തുടർന്ന് ലാത്‍വിയ സോവിയറ്റ് യൂനിയന്റെ താളമനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് 1940 ജൂൺ 17ന് റെഡ് ആർമി ലാത്‍വിയയെ അധിനിവേശം ചെയ്തു. </p>
<p>1939 മുതൽ 1940 വരെയും പിന്നീട് 1944 മുതൽ 1991 വരെയും ലാത്‍വിയ അടക്കമുള്ള ബാൾട്ടിക് രാജ്യങ്ങളിൽ സോവിയറ്റ് യൂനിയൻ നടത്തിയ നിയമവിരുദ്ധമായ അധിനിവേശം പൗരവർഗത്തെ പലവിധത്തിൽ ബാധിച്ചു. ഒരു ഹ്രസ്വകാലത്തെ നാസി അധിനിവേശം മാറ്റിനിർത്തിയാൽ, അഞ്ചു പതിറ്റാണ്ടോളമുള്ള സോവിയറ്റ് ഭരണകാലത്ത് ലാത്‍വിയയിലെ ജീവിതം ദുസ്സഹമായിരുന്നു. സോവിയറ്റ് അധിനിവേശത്തെ ലാത്‍വിയക്കാർക്ക് കേവലം ഒരു ഭരണമാറ്റമായി കാണാൻ കഴിഞ്ഞില്ല. സംസ്കാരത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും ഉണ്ടായ തകർച്ച അവർക്ക് ഹാനികരമായി ഭവിച്ചു. രാഷ്ട്രീയത്തിന്റെ വഴികൾ ഭീകരമായ വിധത്തിൽ ജനങ്ങൾക്ക് എതിരായി. നാടുകടത്തലുകൾ സ്വാഭാവികമായ ‘ഭരണ’പദ്ധതിയായി മാറി. ഭൂരിപക്ഷം കുടുംബങ്ങളെയും ഈ നീക്കം പിഴുതെറിയുകയായിരുന്നു. മനുഷ്യർ അവരവരുടെ വീടുകളിൽ നിന്നും, ഉറ്റവരിൽനിന്നും ചെയ്തിരുന്ന തൊഴിലുകളിൽനിന്നും, പരിചിതമായ സമൂഹങ്ങളിൽനിന്നും വേർപിരിഞ്ഞു.</p>
<p> അതോടൊപ്പം റഷ്യൻ ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരുടെ വൻതോതിലുള്ള കടന്നുകയറ്റവും സംഭവിച്ചു. മറ്റ് സോവിയറ്റ് റിപ്പബ്ലിക്കുകളെ അപേക്ഷിച്ച് ജീവിതനിലവാരം താരതമ്യേന ഉയർന്നതായിരുന്നിട്ടും അവിടത്തെ മനുഷ്യർ നേരിട്ട മാനസികമായ സംഘർഷങ്ങൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. രാഷ്ട്രീയ സന്ദർഭങ്ങൾ മനുഷ്യരെ വിറങ്ങലിപ്പിക്കുകയും നിശ്ചലരാക്കുകയും ചെയ്യുന്നതിന്റെ രംഗങ്ങളാണ് ആഖ്യാനത്തിലുടനീളം കാണുന്നത്. പെരിസ്ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ്, ലാത്‍വിയൻ സ്വാതന്ത്ര്യസമരം എന്നിവ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കാൻ തുടങ്ങുന്ന 1980കളുടെ അവസാനകാലത്തിലൂടെയും നോവൽ കടന്നുപോകുന്നുണ്ട്. സോവിയറ്റ് യൂനിയന്റെ കടന്നുവരവോടെ രാജ്യത്തുണ്ടായ മാറ്റങ്ങൾ അവിടത്തെ സാമൂഹിക ഘടനയെ പലവിധത്തിൽ തിരുത്തി. നോവലിൽ ഒരു ബഹുനില കെട്ടിടത്തെ സൂചിപ്പിച്ചുകൊണ്ട് അതിന്റെ ചരിത്രപരമായ സവിശേഷത വിവരിക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/30/2906177-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fOkwVtnI4K6CjPx6VExCPxChK3c80fZs4637548" data-watermark="false" style="width: 100%;" info-selector="#info_item_1788074640272" title="1940 ജൂൺ 17ന് സോവിയറ്റ് റെഡ് ആർമിയും കവചിത വാഹനങ്ങളും ലാത്‍വിയയിലെ റിഗ സ്റ്റേഷൻ സ്ക്വയറിലേക്ക് പ്രവേശിച്ചപ്പോൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788074640272">
  <p>1940 ജൂൺ 17ന് സോവിയറ്റ് റെഡ് ആർമിയും കവചിത വാഹനങ്ങളും ലാത്‍വിയയിലെ റിഗ സ്റ്റേഷൻ സ്ക്വയറിലേക്ക് പ്രവേശിച്ചപ്പോൾ</p>
 </div>
</div>
<p>വ്യത്യസ്ത കാലഘട്ടങ്ങളിൽ വേറിട്ട ജനവിഭാഗങ്ങൾ പങ്കിടുന്ന ഒരേ ഭൗതിക ഇടമായി അത് പരിണമിക്കുന്നു എന്നും പറയുന്നുണ്ട്. അതുപോലെ അവിടെ താമസിച്ചിരുന്ന ഒരു ജൂത കുടുംബത്തെ സൈബീരിയയിലേക്ക് നാടുകടത്തിയ കാര്യവും പരാമർശിക്കുന്നു. 1941 ജൂണിൽ, സോവിയറ്റ് അധികൃതർ ലാത്‍വിയയിൽനിന്ന് ആയിരക്കണക്കിന് ആളുകളെ സൈബീരിയയിലേക്കും സോവിയറ്റ് യൂനിയനിലെ മറ്റ് വിദൂര പ്രദേശങ്ങളിലേക്കും നിഷ്കാസനം ചെയ്തത് ഓർക്കണം. സോവിയറ്റ് യൂനിയൻ അവരെ നാടുകടത്തിയിരുന്നില്ലെങ്കിൽ, നാസി ജർമനി ലാത്‍വിയ പിടിച്ചടക്കിയപ്പോൾ അവർ അവിടെ തന്നെ തുടരുമായിരുന്നു. എങ്കിൽ തുടർന്ന് സംഭവിച്ച നാസി അധിനിവേശത്തിൽ അവർക്ക് നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമായിരുന്നു. നാസി അധിനിവേശത്തിന്റെ കീഴിലായിരുന്ന ലാത്‍വിയയിലെ ജൂതർ മഞ്ഞ നക്ഷത്രചിഹ്നം ധരിക്കാൻ നിർബന്ധിതരാവുകയും പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തു. </p>
<p> വൈകാതെ വലിയൊരു വിഭാഗം ലാത്‍വിയൻ ജൂതന്മാരും കൊല്ലപ്പെട്ടു. നോവലിലെ ഈ ഭാഗം മേൽപ്പറഞ്ഞത് ശരിവെക്കുന്നു. “1944 ഒക്ടോബർ 22ലെ കാര്യങ്ങൾ എനിക്ക് ഓർമയില്ല. പക്ഷേ, ആ സാഹചര്യം എനിക്ക് മനസ്സിൽ പുനഃസൃഷ്ടിക്കാനാകും. നാസികളിൽനിന്ന് ലാത്‍വിയയുടെ തലസ്ഥാനമായ റിഗ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. ബോംബാക്രമണത്തിൽ പ്രസവവാർഡിലെ ജനൽച്ചില്ലുകൾ തകർന്നുപോയിരിക്കുന്നു. അവിടെ തണുപ്പും ഈർപ്പവുമുണ്ട്; പ്രസവിച്ച സ്ത്രീകൾ നിസ്സഹായരായി, രക്തംപുരണ്ട തങ്ങളുടെ വിരിപ്പുകൾ ശരീരത്തിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു. ക്ഷീണിതരായ നഴ്സുമാരും ഡോക്ടർമാരും മരിച്ചുവീണ നവജാതശിശുക്കളെ പൊതിഞ്ഞു കെട്ടുന്നതിനിടയിൽ മദ്യപിക്കുന്നുമുണ്ട്.</p>
<p> ‘നേസൽ ടൈഫോയ്ഡ്’ എന്ന് എല്ലാവരും വിളിക്കുന്ന ഒരു പകർച്ചവ്യാധി ആശുപത്രിയിൽ പടർന്നുപിടിച്ചിരിക്കുന്നു. വിലാപങ്ങളുടെയും, വായുവിലൂടെ പാഞ്ഞുവരുന്ന ബോംബുകളുടെയും ശബ്ദങ്ങൾ എങ്ങും കേൾക്കാം. ജനലിലൂടെ ഒഴുകിയെത്തുന്ന, എന്തോ കത്തുന്നതിന്റെ ഗന്ധം. അമ്മ എന്നെ വാർഡിൽനിന്ന് രഹസ്യമായി പുറത്തെടുത്ത് തന്റെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്നു; എന്നിട്ട് എന്റെ മൂക്കിലേക്ക് തന്റെ മുലപ്പാൽ പിഴിഞ്ഞൊഴിക്കുന്നു. എന്റെ കുഞ്ഞുമൂക്കിൽ നിന്ന് പഴുപ്പും പാലും രക്തവും ഒന്നിച്ച് താഴേക്ക് ഇറ്റുവീഴുന്നു. ഞാൻ ശ്വാസം കിട്ടാതെ ഞെരുങ്ങുകയും കിതക്കുകയും ചെയ്യുന്നു.” ക്രൂരതയുടെ അധ്യായങ്ങളെ മറക്കാൻ മനുഷ്യർക്ക് സാധിക്കാറില്ല. നാടുകടത്തപ്പെടാത്ത ആളുകൾക്കുപോലും മാതാപിതാക്കളിൽനിന്നും മുത്തശ്ശിമാരിൽനിന്നും കേൾക്കുന്ന കഥകളിൽ കൂടി ഭയത്തിന്റെയും നിശ്ശബ്ദതയുടെയും അനുഭവം അവകാശപ്പെടാൻ കഴിയും എന്നതും വസ്തുതയാണ്. </p>
<p>ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന കേന്ദ്രകഥാപാത്രമായ അമ്മ, സോവിയറ്റ് വ്യവസ്ഥിതിയോട് ആഭിമുഖ്യം കാണിക്കുന്നില്ല. മാത്രമല്ല, തന്റെ തൊഴിൽപരമായതും ബൗദ്ധികവുമായ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ തയാറായതുമില്ല. ഔദ്യോഗികവും പ്രത്യയശാസ്ത്രപരവുമായ ചില കടുത്ത നിലപാടുകൾ എടുക്കുകയും രാഷ്ട്രീയ അനുരഞ്ജനത്തിന് നിന്നുകൊടുക്കാതെയിരിക്കുകയും ചെയ്തത് അമ്മയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. അധികം വൈകാതെ കടുത്ത ഏകാന്തതയും ഇച്ഛാഭംഗവും അവളെ കീഴ്‌പ്പെടുത്തി. സമൂഹവും അധികാരബന്ധങ്ങളും അമ്മയെ വിഷാദരോഗത്തിലേക്ക് വീഴ്ത്തുന്നു. അധിനിവേശത്തിന്റെ സ്വാർഥ രാഷ്ട്രീയ തീരുമാനങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഇതിന്റെ ദൃഷ്ടാന്തമെന്നോണം ആയുസ്സിന്റെ അർഥം കണ്ടെത്താനാകാതെ അവൾ കൂടുതൽ ഉൾവലിയുന്ന കാഴ്ചയാണ് നോവലിലുള്ളത്. വ്യക്തിസ്വാതന്ത്ര്യം കർശനമായി നിയന്ത്രിക്കപ്പെടുന്നതോടെ പൗരവർഗത്തിന് അനുഭവിക്കേണ്ടിവന്ന സംഘർഷങ്ങളുടെ ഇരയായിരുന്നു അവൾ. </p>
<p>ഒരു പെൺകുട്ടിക്ക് ജന്മം നൽകുന്നുണ്ടെങ്കിലും, അമ്മയായതിന്റെ സന്തോഷം അവളിൽ അത്ര കണ്ട് പ്രകടമല്ല. കുഞ്ഞിന് മുലപ്പാൽ നൽകാൻ അവൾ വിസമ്മതിക്കുന്നു എന്നത് നോവലിലെ പ്രധാനപ്പെട്ട ഒരു രംഗമാണ്. തന്റെ നിരാശയും ദുരിതങ്ങളും മനോനിലയും മുലപ്പാലിനെ മലിനമാക്കിയിട്ടുണ്ടാകാമെന്ന് അവൾ വിശ്വസിക്കുന്നുണ്ട്. പ്രസ്തുത സമ്മർദം മകളിലേക്ക് മുലപ്പാലിലൂടെ പകരുമോ എന്നും അവൾ ഭയപ്പെടുന്നു. തന്റെ ഭാവിയും വർത്തമാനവും ഇല്ലാതാക്കാൻ ശ്രമിക്കുന്ന സോവിയറ്റ് അധിനിവേശത്തിന്റെ സ്വാധീനത്തിൽനിന്ന് മകളെ സംരക്ഷിക്കണമെന്ന ദൃഢനിശ്ചയത്തിന്റെ ഫലമായാണ് അവൾ കുഞ്ഞിന് പാൽ നൽകണ്ട എന്ന് തീരുമാനിക്കുന്നത്. </p>
<p>ഈ തീർപ്പിന്റെ ഭാഗമായി വൈകാരികമായി അകലംപാലിക്കുന്ന അമ്മയുടെ പ്രകൃതത്തെ മനസ്സിലാക്കാൻ മകൾ ശ്രമിക്കുന്നുണ്ട്. മുത്തശ്ശിക്കൊപ്പം വളരേണ്ടിവന്ന മകൾക്ക് അമ്മയോട് അടുക്കാനുള്ള അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. അമ്മയുടെ തിരോധാനത്തെക്കുറിച്ച് അമ്മയും മുത്തശ്ശിയും അക്കാലത്ത് എങ്ങനെയാണ് പ്രതികരിച്ചതെന്നും അവൾ മറന്നു. ആരും അതിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിരുന്നില്ല. ബാല്യകാലം മുഴുവൻ, അമ്മയുടെ ശരീരത്തിൽനിന്നുയരുന്ന പാൽമണത്തിനു പകരം മരുന്നിന്റെയും അണുനാശിനികളുടെയും ഗന്ധമാണ് മകളുടെ ജീവിതത്തിൽ നിറഞ്ഞുനിന്നത്.</p>
<p> അനിവാര്യമായ ഉള്ളനക്കങ്ങൾപോലുമില്ലാതെ പെരുമാറേണ്ടിവരുന്ന അമ്മക്ക് നൽകാൻ കഴിയാത്ത സ്നേഹവും സുരക്ഷിതത്വവും അവൾക്ക് മുത്തശ്ശി നൽകുന്നു. ചില പ്രത്യയശാസ്ത്രങ്ങളിൽ അടിയുറച്ചു നിൽക്കുന്നതോടെ നിലപാടുകളുടെ പ്രാധാന്യം എന്താണെന്ന ബോധ്യം അമ്മയിൽ ജനിക്കുന്നതും അക്കാലത്താണ്. ക്രമേണ അവൾ മൗനത്തിന്റെ മൂടുപടം അണിയുന്നുണ്ട്. വിഷാദവും ജീവിതത്തോടുള്ള മടുപ്പും കാരണം സ്വാഭാവികമായ വാത്സല്യം പ്രകടിപ്പിക്കുക അവർക്ക് അസാധ്യമായി തീർന്നിരിക്കുന്നു. അമ്മയുടെ മൗനവും സങ്കടവും വ്യക്തിപരമായ പരാജയങ്ങളല്ലെന്ന് മകൾ പതുക്കെ തിരിച്ചറിയുന്നത് ഗൗരവത്തോടെ കാണണം. അമ്മക്ക് തന്റെ മകളോട് സ്നേഹമുണ്ട്, എന്നാൽ ആ സ്നേഹം സാധാരണ രീതിയിൽ പ്രകടിപ്പിക്കാൻ അവർക്ക് കഴിയുന്നില്ല. എന്നാൽ, അമ്മ തന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും വേണം എന്ന തീവ്രമായ ആഗ്രഹം മകൾക്കുണ്ടുതാനും. </p>
<p>അമ്മയുടെ സ്നേഹം പിടിച്ചുപറിക്കാനാവില്ലെന്ന വാസ്തവത്തെ സ്വീകരിക്കുന്ന മകൾ മുത്തശ്ശിയുമായി കൂടുതൽ അടുക്കുന്നു. ചുരുക്കത്തിൽ സമത്വവും നീതിയും സ്വാതന്ത്ര്യവും കടലാസിലെ വാക്കുകൾ മാത്രമാവുന്ന സാഹചര്യത്തിൽ അമ്മയുടെ ജീവിതത്തെ ഉൾക്കൊള്ളാൻ മകൾ ശ്രമിക്കുന്നുണ്ട്. അമ്മയുടെ സ്നേഹസാമീപ്യത്തിനായി കൊതിച്ച ഒരു കുഞ്ഞിന്റെ അനുഭവമാണ് നോവലിൽ വായിച്ചെടുക്കാനാവുന്നത്. ‘‘അമ്മ എന്നെ അധികം കെട്ടിപ്പിടിച്ചിരുന്നതായി എനിക്ക് ഓർമയില്ല; പക്ഷേ, കുത്തിവെപ്പുകൾ പരിശീലിച്ചിരുന്ന അവരുടെ തുടയിലെ സൂചിപ്പാടുകൾ എനിക്ക് ഓർമയുണ്ട്. ഒരുപക്ഷേ, ഏതെങ്കിലും വൈദ്യശാസ്ത്ര പരീക്ഷണത്തിന്റെ ഭാഗമായിരിക്കാം, അമിത അളവിൽ മരുന്ന് കഴിച്ചതിനെത്തുടർന്ന് നീലനിറം പടർന്ന ചുണ്ടുകളുമായി കിടക്കയിൽ കിടന്നിരുന്ന അമ്മയെ എനിക്ക് ഓർമയുണ്ട്. </p>
<p>അതുപോലെ, രാത്രിയിലെ ജോലി സമയത്തിനു ശേഷം അമ്മയെ കാണാൻ മകളെ അനുവദിച്ചിരുന്ന പ്രസവാശുപത്രിയിലെ ഇടനാഴിയും എനിക്ക് മറക്കാൻ കഴിയില്ല.’’ മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാതെ കുട്ടികൾക്ക് വളരാൻ കഴിയും. എന്നാൽ, അവർക്ക് നേരിടേണ്ടിവരുന്ന നൊമ്പരങ്ങളുടെ തോത് അളക്കാൻ പ്രയാസമായിരിക്കും എന്നുമാത്രം. സങ്കടം ഓർത്തുവെക്കാനായി മകൾ ആഗ്രഹിക്കാത്തതിന് പിന്നിലും മറ്റൊന്നല്ല. അമ്മ അതീവ വാത്സല്യത്തോടെ ഉരുവിട്ട ഓരോ വാക്കും ജീവിതനിഘണ്ടുവിൽ അവൾ ചേർത്തുവെച്ചു. എങ്കിലും അമ്മയെ ഭയന്ന ഒരു കുട്ടിയുടെ അവസ്ഥ എന്നും അവർക്കുണ്ടായിരുന്നു. ചിലപ്പോഴൊക്കെ, എന്തോ ഒരു ദുഷ്ടശക്തി അമ്മയിൽ ആവേശിച്ചതുപോലെ അവൾക്ക് തോന്നിയിരുന്നു. അത്തരം നിമിഷങ്ങളിൽ മകൾ താൻ ജനിച്ചുപോയെന്ന വസ്തുതയെ അങ്ങേയറ്റം വെറുക്കുന്നു എന്ന് പറയുന്നുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/30/2906178-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Bm2pg4cr8q7ijaUUboDn5LzE4DOTeQX24697269" data-watermark="false" style="width: 100%;" info-selector="#info_item_1788074699883" title="1940 ജൂൺ 17ന് ലാത്‍വിയയിലെ റിഗയിൽ നടന്ന സോവിയറ്റ് അധിനിവേശം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788074699883">
  <p>1940 ജൂൺ 17ന് ലാത്‍വിയയിലെ റിഗയിൽ നടന്ന സോവിയറ്റ് അധിനിവേശം</p>
 </div>
</div>
<p>സോവിയറ്റ് അധിനിവേശം, നാസി അതിക്രമങ്ങൾ, നാടുകടത്തൽ, കുടിയേറ്റം, പ്രത്യയശാസ്ത്രപരമായ നിയന്ത്രണം എന്നിവ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ തകർക്കുന്നു എന്ന് ഇക്‌സ്‌റ്റേന ആവർത്തിച്ച് കാണിച്ചുതരുകയാണ്. നോവലിലെ മറ്റു കഥാപാത്രങ്ങളുടെ ജീവിതം അമ്മയെ ചുറ്റിപ്പറ്റിയായിരുന്നു. അവർ അമ്മയെ ആശ്രയിച്ചിരുന്നു എന്ന് പറയുന്നതിലും തെറ്റില്ല. എന്നാൽ, ഒരമ്മയുടെ വാത്സല്യത്തിനോ കരുതലിനോ വേണ്ടിയായിരുന്നില്ല അത്. ഇടക്കിടെ, അമ്മയുടെ ഉള്ളിലെ പിരിമുറുക്കങ്ങൾ മറ്റുള്ളവരുടെ നിത്യവ്യവഹാരങ്ങളെയും ബാധിക്കുമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജീവിതവും മരണവുമായുള്ള മത്സരത്തിൽ അനിശ്ചിതത്വങ്ങൾ ഉരുണ്ടുകൂടി. രാഷ്ട്രം നേരിടുന്ന ദുഷ്കരമായ ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മനുഷ്യർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ തലങ്ങൾ വിപുലമാണ്. സന്ദിഗ്ധതകളിലൂടെ വളരുന്ന മകൾ, സോവിയറ്റ് സമൂഹത്തിലെ വൈരുധ്യങ്ങളെക്കുറിച്ച് കൂടുതൽ ബോധവതിയാകുന്നു. </p>
<p>അതിനിടയിൽ, അമ്മ ജീവിച്ച പ്രത്യേകമായ സാഹചര്യങ്ങളെ വിശകലനം ചെയ്യാൻ അവൾ ശ്രമിക്കുന്നുണ്ട്. അമ്മ അനുഭവിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു ഭാവിയും മകൾക്ക് മുന്നിൽ തെളിയുന്നു. പ്രതികൂലമായ ചരിത്രത്തിന്റെ തീത്തുള്ളികൾ വീണ് പൊള്ളലേൽക്കുന്നുണ്ടെങ്കിലും പരിപൂർണമായി നശിച്ചുപോകാത്ത, ഒരമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധത്തെയാണ് നോവൽ ചിത്രീകരിക്കുന്നത്. നിരാശജനകമായ സാഹചര്യങ്ങളിലും ബന്ധമറ്റു പോകാതെ നിലനിൽക്കാൻ യത്നിക്കുന്ന സ്നേഹം നോവലിൽ പ്രകടമാകുന്നു. ജീവൻ സൃഷ്ടിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഔദ്യോഗികവൃത്തി ചെയ്യുന്ന അമ്മക്ക് തന്റെ തന്നെ ജീവനായ മകളെ ഹൃദയത്തോടടുപ്പിക്കാൻ മാനസികമായി കഴിയുന്നില്ല. മറ്റൊരു രാജ്യത്തിന്റെ അധീനതയിൽ കഴിയുന്ന അമ്മക്ക് ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല എന്നത് പരാമർഥമായിരുന്നു. </p>
<p>ജീവിക്കാൻ ആഗ്രഹമില്ലാത്ത ഒരമ്മയിൽനിന്ന് മകൾ പാൽ കുടിക്കാൻ പാടില്ലായെന്നും അമ്മ തീരുമാനിച്ചതും അതിന്റെ ഭാഗമായാണ്. എന്നാൽ ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ചുറ്റുവട്ടത്തുണ്ടായ ഒരു ദുരന്തത്തെ നേരിടാനായി അമ്മ എടുത്ത കരുതൽ മകൾ കൃത്യമായി ഓർക്കുന്നുണ്ട്. ഇതാണ് നോവലിനെ മുന്നോട്ടു നയിക്കുന്ന ശക്തമായ വൈരുധ്യം. ദൈവത്തെ നേരിട്ട് കണ്ടുമുട്ടാത്തതിനാൽ ദൈവത്തിൽ വിശ്വാസമില്ലാത്ത അമ്മയുടെ രാഷ്ട്രീയ സ്ഥൈര്യം പൗരാവകാശത്തിന്റെ അടയാളമായി പരിണമിക്കുന്നു. വിഷാദവും രാഷ്ട്രീയമായ നിരാശയും തകർന്നുവീണ ഒരു ലോകത്തെക്കുറിച്ചുള്ള ചിന്തയും മാതൃസഹജമായ രീതികൾ പ്രകടിപ്പിക്കുന്നതിൽനിന്ന് അവരെ തടയുന്നുമുണ്ട്. </p>
<p>എന്നാൽ, വിചിത്രമായ കഥകൾ പറഞ്ഞുതരുമായിരുന്ന അമ്മയെ മകൾക്ക് അറിയാം. ഒരു രാജ്യത്തെ പൗരർ എന്നനിലയിൽ അവർ ഒരിക്കൽ സ്വതന്ത്രരായിരുന്നുവെന്ന് അമ്മ പറഞ്ഞത് അവൾക്ക് മനസ്സിലായിരുന്നില്ല. ഇത്തരം അനിശ്ചിതത്വങ്ങൾക്കിടയിലും വിശ്വസ്തതയുള്ള സോവിയറ്റ് പൗരിയായി മകളെ വളർത്തുന്നത് അമ്മ തുടർന്നു. എങ്കിലും, ആ ജീവിതരീതിയിലുണ്ടായിരുന്ന ഇരട്ടത്താപ്പിനോടും കാപട്യത്തോടുമുള്ള വെറുപ്പ് മകളുടെ ഉള്ളിൽ വളർന്നുവന്നത് നൈസർഗികമാണ്. റെഡ് ആർമിക്കും വിപ്ലവത്തിനും കമ്യൂണിസത്തിനും ആദരമർപ്പിച്ചുകൊണ്ട് മേയ്, നവംബർ മാസങ്ങളിലെ പരേഡുകളിൽ അവർ പതാകകളേന്തി നടന്നു. അതേസമയം റഷ്യൻ ആധിപത്യത്തിൽനിന്ന് ലാത്‍വിയയെ മോചിപ്പിക്കാൻ ഇംഗ്ലീഷ് സൈന്യം വന്നെത്തുന്നതും കാത്ത് വീട്ടിലെ പ്രാർഥനക്കിടയിൽ കുരിശു വരച്ച് പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. </p>
<p>അധിനിവേശശക്തികളുടെ ഭരണത്തിന്റെ കീഴിൽ ജീവിച്ചാലേ സ്വാതന്ത്ര്യത്തിന്റെ മഹത്വവും വിലയും കണിശമായി വ്യക്തമാവുകയുള്ളൂ. റഷ്യയിലെ നേതാക്കളോട് ലാത്‍വിയയിലെ ജനതയും വീരാരാധന പുലർത്തണമെന്ന അലിഖിത നിയമം തദ്ദേശീയർക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. അങ്ങനെ റഷ്യ അനുശാസിക്കുന്ന അഭിരുചികളും നയങ്ങളും പാലിക്കേണ്ട ചുമതല ലാത്‍വിയക്കാർക്ക് വന്നുചേരുകയായിരുന്നു. ഒരു ഡോക്ടർ എന്ന നിലക്ക് ജീവനെ സൃഷ്ടിക്കുകയും എന്നാൽ അമ്മ എന്ന നിലക്ക് ജീവനെ പരിപാലിക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളായാണ് മുഖ്യ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ, ഭാവി എന്താണെന്നറിയാത്ത പൗരരുടെ ആശങ്കയും ഇതോടൊപ്പം ചേർത്തുവായിക്കണം. ഈ കഥാപാത്രത്തെ ഡോക്ടറാക്കുക വഴി സ്‌റ്റേറ്റും പൗരരും ആയുള്ള ബന്ധത്തെയും സൃഷ്ടിയും പരിപാലനവുമായുള്ള സമവാക്യത്തെയുമാണ് ഊട്ടിയുറപ്പിക്കുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/30/2906179-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020YGC4z6TSiUQ1AH3Utfsfwl1W97TVDCLl4768045" data-watermark="false" style="width: 100%;" info-selector="#info_item_1788074770127" title="നോറ ഇക്‌സ്‌റ്റേന" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788074770127">
  <p>നോറ ഇക്‌സ്‌റ്റേന</p>
 </div>
</div>
<p>സൃഷ്ടിക്കുശേഷം എന്താണ് നടക്കുന്നത് എന്ന ചോദ്യം കൂടി ഇവിടെ ഉന്നയിക്കപ്പെടുന്നുണ്ട്. ഈ ലോകത്തിൽ ജനിക്കുന്നവർക്ക് വേണ്ടി എങ്ങനെയുള്ള അന്തരീക്ഷമാണ് നാം വികസിപ്പിക്കുന്നത് എന്ന വിഷയംകൂടി ഈ ഘട്ടത്തിൽ ഉരുത്തിരിയുന്നു. മനുഷ്യസൃഷ്ടി എന്ന പ്രക്രിയയെ ജൈവികമായ തലത്തിൽനിന്നും വിഭിന്നമായി കണ്ടുകൊണ്ട് അടുത്ത തലമുറകളിലേക്ക് ആഘാതങ്ങളും ഓർമകളും പ്രത്യയശാസ്ത്രങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ ഒരു പ്രതീകമായി കണക്കാക്കുകയാണ് നോവലിൽ. രാജ്യത്ത് സംഭവിക്കുന്ന അരാജകത്വംമൂലം, മനഃപൂർവമല്ലെങ്കിലും മകൾക്ക്‌ ദുരനുഭവം പകരുന്ന അമ്മയാണ് ‘സോവിയറ്റ് മിൽക്കി’ലേത്. ആദർശവാദവും അക്രമരഹിതമായ സമൂഹവും സ്വപ്നം മാത്രമായേ അവശേഷിക്കൂ എന്ന തിരിച്ചറിവിൽ എത്തിനിൽക്കുന്ന അമ്മ അനേകം മനുഷ്യരുടെ ഒരു പ്രതിനിധിയാണ്. സോവിയറ്റ് അടിച്ചമർത്തലുകളിൽ മാനസികമായി തകർന്ന ഒരു തലമുറയുടെ വികാരത്തെ അമ്മ പ്രതിഫലിപ്പിക്കുന്നു. ചരിത്രപരമായ ആ സാഹചര്യങ്ങൾ നേരിട്ട് അനുഭവിച്ചിട്ടില്ലെങ്കിൽക്കൂടിയും അമ്മയുടെ ദുരിതങ്ങളുടെ അനന്തരഫലങ്ങൾ മകൾക്ക് പാരമ്പര്യമായി ലഭിക്കുന്നു. </p>
<p>ഇത്തരം അരക്ഷിതാവസ്ഥകൾക്കിടയിലും തുടർച്ചയെയും ഓർമയെയും മാനുഷികമായ തലത്തിൽ മുത്തശ്ശി നിലനിർത്തുന്നു. രാഷ്ട്രീയ അടിച്ചമർത്തൽ വ്യക്തിയുടെ സാമൂഹിക പരിസരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും, അത് ശരീരത്തിലേക്കും കുടുംബത്തിലേക്കും ഓർമകളിലേക്കും വൈകാരിക ജീവിതത്തിലേക്കും എത്തിപ്പെടുമെന്നും ഈ നോവലിൽ തെളിയുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് പടരുന്നുമുണ്ട്. അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നതോടെയാണ് മനുഷ്യർ തമ്മിലുള്ള സ്നേഹം തീവ്രമാവുന്നത്. നഷ്ടപ്പെട്ടതോ മറന്നതോ ആയ ജീവസ്സുറ്റ രംഗങ്ങളെ മടക്കിക്കൊണ്ടു വരാൻ മാനുഷികബന്ധങ്ങൾക്ക് സാധിക്കുന്നതോടെ കാഴ്ചയും കേൾവിയും സംസാരവും സ്നേഹം നിറഞ്ഞതാവുന്നു.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/latvian-trauma-through-mothers-milk-1550131</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/latvian-trauma-through-mothers-milk-1550131</guid>
<category><![CDATA[Weekly,Literature,Archives,Premium,7 SEP 2026]]></category>
<dc:creator><![CDATA[രാഹുൽ രാധാകൃഷ്ണൻ]]></dc:creator>
<pubDate>Mon, 31 Aug 2026 02:15:24 GMT</pubDate>
</item>
<item>
<title><![CDATA[ഠും -36]]></title>
<description/>
<enclosure length="173120" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/30/2906160-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/30/2906160-untitled-1.gif'/><figcaption></figcaption></figure><div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/30/2906161-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020PIwbCYcEqrUDao0Dkp35VSHSibi6hS6L3807803" data-watermark="false" style="width: 100%;" info-selector="#info_item_1788073809967">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788073809967"></div>
</div>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/30/2906162-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020l11MpER1MqGIkIq37BIkLV5IJ25frQXo3842976" data-watermark="false" style="width: 100%;" info-selector="#info_item_1788073845117">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788073845117"></div>
</div>
<p> </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1550121</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1550121</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,7 SEP 2026]]></category>
<dc:creator><![CDATA[രവി]]></dc:creator>
<pubDate>Mon, 31 Aug 2026 02:00:20 GMT</pubDate>
</item>
<item>
<title><![CDATA[വേണ്ടത് സമഗ്ര സെൻസസ്]]></title>
<description/>
<enclosure length="120344" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/30/2906153-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/30/2906153-untitled-1.gif'/><figcaption></figcaption></figure><p>കൊളോണിയൽ കാലത്ത് നടന്ന സെൻസസിനെ എട്ട് പതിറ്റാണ്ടിനുശേഷം ആശ്രയിക്കേണ്ടിവരുന്നു എന്നത് ഗതികേടാണ് –ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ. 19ാം നൂറ്റാണ്ടിന്റെ ഒടുവിൽ മുതൽ 10 വർഷത്തെ ഇടവേളയിൽ കൃത്യമായി രാജ്യത്ത് സെൻസസ് നടത്തിയിരുന്നു. ഇപ്പോൾ പേരിനൊരു സെൻസസ് നടന്നു​െകാണ്ടിരിക്കുന്നുണ്ട്. ഒട്ടും സമഗ്രമല്ലാത്ത ജനസംഖ്യ കണക്കെടുപ്പ് മാത്രമാണ് അത്. </p>
<p>രാജ്യത്ത് സമഗ്രവും ശാസ്ത്രീയവുമായ ജാതി സെൻസസ് നടത്തണമെന്നാണ് കോൺഗ്രസ് അടക്കം വാദിച്ചത്. എന്നാൽ, ജാതിയെ ഉൾപ്പെടുത്താൻ ഭരണകൂടങ്ങൾ തയാറായില്ല. അതിന് കാരണം സുവ്യക്തമാണ്. അനർഹമായി അവകാശങ്ങൾ കൈവശം ​െവച്ചിരിക്കുന്ന സവർണ സമുദായങ്ങൾക്ക് അത് ദോഷകരമാകും. അർഹമായ ​പ്രാതിനിധ്യം ദുർബല-പിന്നാക്ക ജാതികൾക്ക് കൊടുക്കേണ്ടിവരും. </p>
<p>ഇന്ത്യയിലെ മുഴുവൻ ജാതികളെയും കുറിച്ചുള്ള സമഗ്രമായൊരു കണക്ക് ശേഖരിച്ചിട്ട് ഒരു നൂറ്റാണ്ടിനടുത്തായിട്ടുണ്ട്. 1931ലെ സെൻസസ് വിവരങ്ങളിലാണ് ഇപ്പോഴും ജാതിയെപ്പറ്റിയ ഏത് ചർച്ചക്കും പഠനത്തിനും ആശ്രയം. 1941ലെ സെൻസസിലും ജാതി വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. സ്വാതന്ത്ര്യാനന്തര സെൻസസുകളിൽ ജാതിയെക്കുറിച്ച് ചോദ്യങ്ങൾ ചടങ്ങുകൾ മാത്രമായിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ച കണക്കുകൾ ശേഖരിച്ചുവെങ്കിലും രാജ്യത്തെ മുഴുവൻ ജാതികളുടെയും സാമൂഹിക ഘടനയുടെയും സമഗ്രമായ ചിത്രം ഔദ്യോഗിക സെൻസസിലൂടെ പുറത്തുവന്നില്ല. </p>
<p>പാർലമെന്റിനകത്തും പുറത്തും ജാതി സെൻസസ് മുദ്രാവാക്യം ഉയർന്നതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശരിക്കും സമ്മർദത്തിലായി. 2025 ഏപ്രിൽ 30ന് കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി, നടപ്പു സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ഭ​​വ​​ന സെ​​ൻ​​സ​​സ് ക​​ഴി​​ഞ്ഞ് രാ​​ജ്യം വ്യ​​ക്തി​​ഗ​​ത സെ​​ൻ​​സ​​സി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി, വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നു​​ള്ള 40 ചോ​​ദ്യ​​ങ്ങ​​ൾ ഏതാനും ദിവസങ്ങൾക്കുമുമ്പ് കേന്ദ്ര സർക്കാർ വി​​ജ്ഞാ​​പ​​നം ചെ​​യ്തു. അപ്പോൾ ചോദ്യാവലിയിൽ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജാതി സെൻസസി​ന്റെ ആത്യന്തിക ലക്ഷ്യ​ങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് ഈ സെൻസസിലും സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമായി. </p>
<p> നിലവിലെ സെൻസസിൽ പേരിനൊരു ജാതി ചോദിക്കുന്നുണ്ട്. ആ നിലയിൽ ജാതി എണ്ണപ്പെടുന്നുണ്ട്; പക്ഷേ, അത് എങ്ങനെ എണ്ണുമെന്നതാണ് പ്രസക്തം. ഓ​​രോ സം​​സ്ഥാ​​ന​​ത്തു​​മു​​ള്ള വ്യ​​ത്യ​​സ്ത ജാ​​തി​​ക​​ളു​​ടെ​​യും ഉ​​പ​​ജാ​​തി​​ക​​ളു​​ടെ​​യും പ​​ട്ടി​​ക എ​​ന്യൂ​​മ​​റേ​​റ്റ​​ർ​​മാ​​ർ​​ക്ക് ന​​ൽ​​കാ​​തെ, പൗ​​ര​​ന്മാ​​രോ​​ട് ജാ​​തി​​ചോ​​ദി​​ച്ച് അ​​വ​​ർ പ​​റ​​യു​​ന്ന​​തെന്തോ അത് രേ​​ഖ​​പ്പെ​​ടു​​ത്താ​​നാണ് നിർദേശം. ഒരേ സാമൂഹിക വിഭാഗം ഒരോ സംസ്ഥാനങ്ങളിലും പല പേരുകളിലായിരിക്കും അറിയപ്പെടുക. ചിലയിടങ്ങളി​​ലെ ജാതി മറ്റു പ്രദേശങ്ങളിൽ ഉപജാതിയുടെ പേരായിരിക്കും; അത് മറ്റു സംസ്ഥാനങ്ങളിൽ കുടുംബപ്പേരുമാകാം. </p>
<p>ഭാഷയും ലിപിയും മാറുമ്പോൾ ഒരേ പേരിന് വിവിധ ഉച്ചാരണങ്ങളും വരാം. 140 കോടിയിലധികം മനുഷ്യരിൽനിന്ന് ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ പിന്നീട് ഏകീകരിച്ച് വിശ്വസനീയമായ സാമൂഹിക സ്ഥിതിവിവര കണക്കാക്കി മാറ്റുക അത്യന്തം സങ്കീർണമാണ്. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിൽതന്നെ രാജ്യം തിരിച്ചറിഞ്ഞതാണ്. അന്ന് ജാതി രേഖപ്പെടുത്തിയപ്പോൾ 47 ലക്ഷം വ്യത്യസ്ത ജാതി പേരുകളും രൂപഭേദങ്ങളും അടയാളപ്പെടുത്തേണ്ടിവന്നുവെന്നതും ഓർക്കുക. അപ്പോഴാണ് പേരിനുള്ള ജാതി ചോദിക്കൽ. കാട്ടിക്കൂട്ടലുകളോ പ്രഹസനമോ അല്ല വേണ്ടത്. സമഗ്രമായ ജാതി സെൻസസാണ്. അതാണ് ചോദ്യവും ഉത്തരവും.</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/caste-census-becomes-mere-formality-1550114</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/caste-census-becomes-mere-formality-1550114</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,7 SEP 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 31 Aug 2026 01:46:16 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="34068" type="image/jpeg" url="https://www.madhyamam.com/h-upload/2025/06/21/2613256-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/06/21/2613256-untitled-1.webp'/><figcaption></figcaption></figure><h3>ഹൃദയത്തിന്റെ ഉൾത്തട്ടിൽനിന്നും പിറന്ന ഗാനങ്ങൾ </h3>
<p>‘‘മേരെ നയ്‌നാ സാവൻ ഭാദോം...’’ എന്ന ‘മെഹബൂബ’ സിനിമയിലെ ഗാനം പുറത്തിറങ്ങിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ചുള്ള രവി മേനോന്റെ ലേഖനം (ലക്കം 1485) വായിച്ചു. ഈ ലേഖനത്തിന് അനുബന്ധമായി ചില കാര്യങ്ങൾകൂടി പറയാം. ഇതിൽ കഴിഞ്ഞ തലമുറയിലെ മുഹമ്മദ് റഫി, കിഷോർ കുമാർ എന്നീ രണ്ടു ഗായകർ തമ്മിലുള്ള അനശ്വര സൗഹൃദത്തിന്റെ കഥയുമുണ്ട്. മുഹമ്മദ് റഫിയേക്കാളും അഞ്ചു വയസ്സിന് ഇളപ്പമാണ് അബ്ഹാസ് കുമാർ ഗാംഗുലി എന്ന കിഷോർ കുമാറിന്. 1976ൽ, അടിയന്തരാവസ്ഥക്കാലത്ത്, എഴുപതുകളുടെ മധ്യത്തിൽ പിന്നണിഗാനരംഗത്ത് കിഷോർ കുമാറായിരുന്നു മുഹമ്മദ് റഫിയേക്കാളും മുന്നിട്ടുനിന്നത്. അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ സഞ്ജയ് ഗാന്ധിയും വാർത്താവിതരണ വകുപ്പ് മന്ത്രി വി.സി. ശുക്ലയും പാർട്ടി ഫണ്ടിന് പണം പിരിക്കാൻ ഗാനമേള നടത്താൻ കിഷോർ കുമാറിനെ ക്ഷണിച്ചു. </p>
<p>എന്നാൽ, പ്രതിഫലം തരാതെ താൻ പാടില്ലെന്ന് കിഷോർ കുമാർ നിബന്ധന വെച്ചു. അതിന്റെ ഫലമായി കിഷോറിന്റെ ഒരൊറ്റ ഗാനംപോലും ആകാശവാണി നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്യരുതെന്ന് സഞ്ജയ് ഗാന്ധി ഉത്തരവിട്ടു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയിരുന്നുവെങ്കിലും നിയന്ത്രണം ഇളയ മകൻ സഞ്ജയ് ഗാന്ധിയുടെ കൈയിൽ ആയിരുന്നു. ഏതാനും ആഴ്‌ചകൾക്ക് ശേഷം മുഹമ്മദ് റഫി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കണ്ടു ഈ നിർദേശം പിൻവലിപ്പിച്ചു. താൻ പാർട്ടി ഫണ്ടിങ് നടത്താൻ വേണ്ടി സൗജന്യമായി ഗാനങ്ങൾ ആലപിക്കാം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കിഷോർ കുമാറിനെതിരെയുള്ള ആകാശവാണി ഉപരോധം അവസാനിച്ചു. ഇങ്ങനെ ഒരു സൗഹൃദവും ഇവർ തമ്മിലുണ്ട്. </p>
<p>‘മെഹബൂബ’യിലെ ആനന്ദ് ബക്ഷി എഴുതിയ അഞ്ചു ഗാനങ്ങളിൽ ഈ സൂചിപ്പിച്ച ഗാനം രണ്ടു വേർഷനിൽ ആയിരുന്നു. പക്ഷേ ഫീമെയിൽ വേർഷനിൽ ലതാ മങ്കേഷ്‌കർ പാടിയ ഈ ഗാനത്തേക്കാൾ അവർ തന്നെ പാടിയ ‘‘പർബത് കേ പീഛേ...’’ എന്ന യുഗ്മഗാനവും ‘‘മേരേ നയ്‌നാ സാവൻ ഭാദോം...’’ എന്ന ഗാനവുമാണ് സൂപ്പർ ഹിറ്റുകൾ. അനേകം പ്രാവശ്യം ശ്രമിച്ചിട്ടും തനിക്ക് പാടി പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഈ ഗാനം മുഹമ്മദ് റഫിയെക്കൊണ്ട് പാടിപ്പിക്കാനായിരുന്നു കിഷോർ കുമാർ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്. </p>
<p>അത് ഗാനം ട്യൂൺ ചെയ്ത രാഹുൽ ദേവ് ബർമനോട് പറയുകയും ചെയ്തു. കാരണം, ഗാനം കിഷോർ കുമാറിന് പാടി പ്രതിഫലിപ്പിക്കാൻ കഴിയുമോ എന്ന് സംവിധായകൻ ശക്തി സാമന്തക്ക് പോലും സംശയമുണ്ടായിരുന്നു. അതേസമയം രാജേഷ് ഖന്നക്കാണെങ്കിൽ കിഷോർ കുമാർ തന്നെ പാടിയേ പറ്റൂ എന്ന് നിർബന്ധവും. ശക്തി സാമന്തയുടെ തന്നെ ‘ആരാധന’യിലൂടെയാണല്ലോ രാജേഷ് ഖന്ന-കിഷോർ കുമാർ കോംബോ പ്രശസ്‌തമായത്. അങ്ങനെ രാജേഷ് ഖന്നയുടെ നിർബന്ധത്തിനു വഴങ്ങി എല്ലാവരും കൂടിയാലോചിച്ച് ഒരു നിർദേശം വെച്ചു. ആദ്യം ലതാജി പാടട്ടെ, പിന്നീട് താൻ പാടാം എന്നായി കിഷോർ. അങ്ങനെ ആദ്യം ലതാ മങ്കേഷ്‌കറെക്കൊണ്ട് പാടി റെക്കോഡ് ചെയ്യിപ്പിച്ചു. അത് കേട്ടു പഠിച്ചും വിലയിരുത്തിക്കൊണ്ടുമാണ് ഈ ഗാനം കിഷോർ കുമാർ ആലപിച്ചത്. അത് ചരിത്രം. </p>
<p>എന്നാൽ 1971ൽ, രാജേഷ് ഖന്നക്കുവേണ്ടി തന്നെ ഇതേ ശൈലിയിൽ ഒരു ഗാനം കിഷോർ കുമാർ പഠിച്ച പണി പതിനെട്ടെടുത്തിട്ടും പാടി യാഥാർഥ്യമാക്കാൻ പറ്റിയില്ല. ‘ഹാഥി മേരേ സാഥി’യിലെ ‘‘നഫ്രത് കി ദുനിയാ കോ ഛോഡ്കേ...’’ എന്ന ക്ലൈമാക്‌സ് രംഗത്തിലെ ഗാനം. ലതാ മങ്കേഷ്‌കറോടൊപ്പമുള്ള അഞ്ച് യുഗ്മഗാനങ്ങൾ പാടി റെക്കോഡ് ചെയ്തിട്ടും ചിത്രത്തിലെ അവസാന ഗാനമായ മേൽപ്പറഞ്ഞ ഗാനം പലവട്ടം ശ്രമിച്ചിട്ടും കിഷോർ കുമാറിന് പാടാൻ കഴിഞ്ഞില്ല. കാര്യം ഇങ്ങനെയായപ്പോൾ രാജേഷ് ഖന്ന തന്നെ പറഞ്ഞു, എന്നാൽ നമ്മൾക്ക് ആ ഗാനം അങ്ങ് ഒഴിവാക്കാം. അപ്പോൾ പാട്ടെഴുതിയ ആനന്ദ് ബക്ഷി പറഞ്ഞത്, ഈ ഗാനം ചിത്രത്തിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് താൻ എഴുതിയിട്ടുള്ളതാണ്, ഇതൊരിക്കലും ഒഴിവാക്കാൻ പാടില്ല എന്നാണ്. അങ്ങനെ എല്ലാവരും ചേർന്ന് കൂടിയാലോചിച്ചു എന്നാൽ മറ്റൊരാളെക്കൊണ്ട് പാടിക്കാം എന്ന് തീരുമാനിച്ചു. </p>
<p>പക്ഷേ, എന്നിട്ടും രാജേഷ് ഖന്ന സമ്മതിച്ചില്ല. തനിക്ക് കിഷോർ കുമാർ തന്നെ പാടിയേ പറ്റൂ എന്നായി. കിഷോറിനെക്കൊണ്ടായില്ലെങ്കിൽ ആ ഗാനമേ ചിത്രത്തിൽ വേണ്ടെന്നും പറഞ്ഞു. അപ്പോഴാണ് ആനന്ദ് ബക്ഷി തന്റെ അഭിപ്രായം പറഞ്ഞത്, ‘‘റഫി സാബിനെക്കൊണ്ട് നമുക്ക് പാടിക്കാൻ ശ്രമിക്കാം.’’ അങ്ങനെ കമ്പോസർമാരായ ലക്ഷ്മികാന്ത്-പ്യാരേലാൽ മുഹമ്മദ് റഫിയെ സമീപിച്ചു. സംഭവമെല്ലാം വിശദീകരിച്ചു കേട്ടതിനു ശേഷം മുഹമ്മദ് റഫി സമ്മതിച്ചു. റഫിയുടെ സ്ഥാനത്ത് മറ്റേതു ഗായകൻ ആണെങ്കിലും, താൻ പാടില്ലെന്ന് പറഞ്ഞു നിർബന്ധം പിടിക്കുമായിരുന്നു. അങ്ങനെ പാടി റെക്കോഡ് ചെയ്ത ഗാനമാണ് ചിത്രത്തിലെ മറ്റെല്ലാ ഗാനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഹിറ്റായ ‘‘നഫ്രത് കി ദുനിയാ കോ ഛോഡ്കേ പ്യാർ കി ദുനിയാ മേം ഖുശ് രഹനാ മേരേ യാർ...’’ </p>
<p> ചിത്രത്തിലെ എല്ലാ ഗാനങ്ങളെയും പിന്നിലാക്കി ഈയൊരു ഗാനം സൂപ്പർ ഹിറ്റായി. ഈ ഗാനരംഗത്ത് രാജേഷ് ഖന്നയുടെ അഭിനയം കണ്ട് തിയറ്ററിൽ പൊട്ടിക്കരയാത്ത സ്ത്രീജനങ്ങൾ പ്രേക്ഷകരിൽ അപൂർവമായിരുന്നുവെന്ന് അമീൻ സയാനി പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ‘‘നഫ്രത് കി ദുനിയാ...’’ സൂപ്പർ ഹിറ്റായി മാറുന്നതും ആ വർഷത്തെ ബിനാകാ ഗീത് മാല ടോപ് ടെന്നിൽ ഉൾപ്പെടുന്നതും. ‘ഹാഥി മേരേ സാഥി’യിലെ മറ്റൊരു ഗാനവും ബിനാകാ ഗീത് മാലയിൽ ഉൾപ്പെട്ടിട്ടില്ല. ഒരേ സോളോ ഗാനം തന്നെ രണ്ട് വേർഷനിൽ രണ്ടു ഗായകർ പാടുമ്പോൾ സൂപ്പർ ഹിറ്റാകുന്നത് എപ്പോഴും കിഷോർ കുമാറിന്റെ ഗാനമായിരിക്കും; അത് പുരുഷ ശബ്ദമായാലും സ്ത്രീ ശബ്ദത്തിൽ പാടിയാലും. ‘മെഹബൂബ’യിൽ സംഭവിച്ചതും ഇതുതന്നെയാണ്. കിഷോർ കുമാറിന്റെ, തന്റെ ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ തട്ടിയുള്ള ഗാനാലാപനത്തിൽ ലതാ മങ്കേഷ്‌കർ പാടിയ ഇതേ ഗാനം തന്നെ നിഷ്പ്രഭമായി എന്ന് പറയാം.</p>
<p> ‘‘മേരെ നയ്‌നാ...’’ കൂടാതെ, 1962ലെ ‘രംഗോലി’ എന്ന ചിത്രത്തിൽ ‘‘ഛോട്ടീ സി യെ ദുനിയാ...’’ എന്ന് ആരംഭിക്കുന്ന ശങ്കർ-ജയ്കിഷൻ കമ്പോസ് ചെയ്‌ത ഒരു സോളോ ഉണ്ട്. യഥാക്രമം കിഷോർ കുമാറും, വൈജയന്തിമാലക്ക് വേണ്ടി ലതാ മങ്കേഷ്‌കറും പാടിയത്. പക്ഷേ ഹിറ്റായതും പഴയ തലമുറ ഓർക്കുന്നതുമായ ഗാനം കിഷോർ കുമാറിന്റേതാണ്. ദേവ് ആനന്ദിന്റെ ‘ഹരേ രാമ ഹരേ കൃഷ്‌ണ’യിൽ ‘‘ഫൂലോം കാ താരോം കാ...’’ എന്ന ഹിറ്റ് ഗാനം ഫീമെയിൽ വേർഷനിൽ ലതാ മങ്കേഷ്‌കറും മെയിൽ വേർഷനിൽ കിഷോർ കുമാറും പാടി. എന്നാൽ ഹിറ്റായത് കിഷോർ കുമാറിന്റേത്! </p>
<p> 1979ലെ ‘മൻസിൽ’ എന്ന ചിത്രത്തിലെ ഒരു യഥാർഥ മഴക്കാലത്ത് അമിതാഭ് ബച്ചനും ജയാ ബച്ചനും കൂടി അഭിനയിച്ചു ഷൂട്ട് ചെയ്ത ഒരു ഗാനമുണ്ട്, ‘‘രിംഝിം ഗിരെ സാവൻ...’’ എന്ന് തുടങ്ങുന്നത്. ഇതേ ഗാനം മറ്റൊരു വേർഷൻ ലതാ മങ്കേഷ്‌കറുടേതുമായുണ്ട്. പക്ഷേ ഹിറ്റായത് കിഷോർ കുമാറിന്റേത് മാത്രം. എന്തിനധികം, ‘പ്യാർ കാ മൗസം’ എന്ന ചിത്രത്തിൽ ‘‘തും ബിൻ ജാവൂം കഹാം’’ എന്ന ഗാനം മുഹമ്മദ് റഫിയും കിഷോർ കുമാറും വെവ്വേറെ പാടിയിട്ടുണ്ട്. ശശി കപൂറിനു വേണ്ടിയായിരുന്നു മുഹമ്മദ് റഫി പാടിയത്; കിഷോർ കുമാർ പാടിയത് ഭാരത് ഭൂഷണു വേണ്ടി (കുറിപ്പിൽ ‘ഗുരുദത്തിന്’ എന്ന് നൽകിയത്). പക്ഷേ കിഷോർ കുമാറിന്റെ വേർഷനാണ് ഹിറ്റായത്. </p>
<p> അതേസമയം മുഹമ്മദ് റഫി തന്നെ ചില ഗാനങ്ങൾ തനിക്ക് പാടി ഫലിപ്പിക്കാൻ കഴിയാത്തത് കിഷോർ കുമാറിന് പാടാൻ വേണ്ടി തിരിച്ചുവിട്ടിട്ടുമുണ്ട്. ദുലാൽ ഗുഹ സംവിധാനം ചെയ്ത് 1974ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ദോസ്ത്’. ധർമേന്ദ്രയും ശത്രുഘ്നൻ സിൻഹയുമായിരുന്നു പ്രധാന നടന്മാർ. (ഈ ചിത്രം ‘പരിവർത്തനം’ എന്ന പേരിൽ 1976ൽ മലയാളത്തിൽ റീമേക്ക് ചെയ്ത് റിലീസ് ചെയ്തിട്ടുണ്ട്). ഇതിന്റെ കമ്പോസർമാരായ ലക്ഷ്മികാന്ത്-പ്യാരേലാൽ (എൽ.പി.), ചിത്രത്തിലെ നാലു ഗാനങ്ങളും പാടാൻ തീരുമാനിച്ചത് റഫിയെക്കൊണ്ടും ലതാ മങ്കേഷ്‌കറെക്കൊണ്ടും ആയിരുന്നു. മൂന്നു ഗാനങ്ങളും റെക്കോഡ് ചെയ്തു കഴിഞ്ഞ് മുഹമ്മദ് റഫി, ‘‘ഗാഡി ബുലാ രഹീ ഹേ...’’ എന്ന സോളോയുടെ ട്യൂൺ കേട്ട മാത്രയിൽ തന്നെ എൽ.പിയോട് പറഞ്ഞു: ‘‘ഇത് കിഷോറിനെക്കൊണ്ട് പാടിക്കുന്നതാണ് നല്ലത്; നല്ലതെന്ന് മാത്രമല്ല കിഷോറിന് മാത്രമേ ഇത് പാടാൻ കഴിയൂ...’’ അൽപസമയത്തെ നിശ്ശബ്‌ദതക്കുശേഷം അവർ പറഞ്ഞു: ‘‘ശരി, കിഷോർദായോട് ചോദിച്ചു നോക്കാം.’’ കിഷോറിനെ സമീപിച്ചു ലക്ഷ്‌മികാന്ത്-പ്യാരേലാൽമാർ ഇത് പറഞ്ഞപ്പോൾ കിഷോർദാ അത്ഭുതപ്പെട്ടു. മൂന്നു വർഷം മുമ്പ് റഫി സാബിനെ ‘‘നഫ്രത് കി ദുനിയാ...’’ പാടാൻ അഡ്വൈസ് ചെയ്ത കാര്യം എൽ.പിമാരെ ഓർമിപ്പിച്ചു. </p>
<p>അങ്ങനെ അദ്ദേഹം പാടിയ ഗാനമാണ് ‘‘ഗാഡി ബുലാ രഹീ ഹേ സീറ്റീ ബജാ രഹീ ഹേ...’’. മുഹമ്മദ് റഫിയും ലതാ മങ്കേഷ്‌കറും പാടിയ ഗാനങ്ങളേക്കാളും ‘ദോസ്‌തി’ൽ ഏറ്റവും കൂടുതൽ ഹിറ്റായത് കിഷോർ കുമാർ പാടിയ ഈ ഗാനമായിരുന്നു. ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരത്തിന് വേണ്ടി നോമിനേഷൻ ലഭിച്ചത് കിഷോർ കുമാറിന്റെ ഈ ഒരു ഗാനത്തിനും ‘രജ്നിഗന്ധ’യിലെ ‘‘കയി ബാർ യുഹീ ദേഖാ ഹേ...’’ എന്ന ഗാനത്തിനുമായിരുന്നു (കുറിപ്പിൽ ‘കോരാ കാഗസ്’ എന്ന് പരാമർശിച്ചിരിക്കുന്നു). പക്ഷേ രണ്ടിനും ലഭിക്കാതെ, ‘രശ്മി ബന്ധൻ’/‘രജ്നിഗന്ധ’ തരംഗങ്ങൾക്കിടയിൽ ‘കഭീ കഭീ’യിലെ ടൈറ്റിൽ ഗാനം പാടിയ മുകേഷിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. ഫിലിം ഫെയർ പുരസ്‌കാര നോമിനേഷൻപോലും തങ്ങളൊരു അഭിമാനമായാണ് ഹിന്ദി സിനിമ വേദിയിലെ പ്രശസ്‌തർ കരുതുന്നത്. മുഹമ്മദ് റഫി, ഗായകനും നടനുമായ കിഷോർ കുമാറിനു വേണ്ടി പത്തോളം ഗാനങ്ങൾ പാടിയിട്ടുണ്ട് എന്നത് വളരെ രസകരമായ ഒരു ചരിത്രമാണ്. </p>
<p>1956ലെ ‘ഭഗം ഭാഗ്’ എന്ന ചിത്രത്തിലെ ആറു ഗാനങ്ങളിൽ കിഷോർ കുമാറിനു വേണ്ടി പിന്നണി പറഞ്ഞിട്ടുള്ള നാലു ഗാനങ്ങളും മുഹമ്മദ് റഫിയാണ് പാടിയത്. അന്ന് പിന്നണിഗാനരംഗത്തും അഭിനയത്തിലും രണ്ടു വഞ്ചിയിൽ കാലിട്ടു നിൽക്കുകയായിരുന്നു കിഷോർ കുമാർ. 1958ലെ ‘രാഗിണി’ എന്ന ചിത്രത്തിൽ കിഷോർ കുമാറും പത്മിനിയും ചേർന്ന് അഭിനയിച്ച രംഗങ്ങളിലെ ഒരു ഗാനം ഒഴിച്ച് ബാക്കിയെല്ലാം സ്വയം കിഷോർ കുമാർ ആയിരുന്നു പാടിയത്. ‘‘മൻ മോരാ ബാവ്രാ...’’ എന്ന ഠുമ്രി തനിക്ക് പാടാൻ കഴിയില്ലെന്നും, ആ ഗാനം മുഹമ്മദ് റഫിക്ക് മാത്രമേ പാടാൻ കഴിയുകയുള്ളൂ എന്നും കമ്പോസർ ഒ.പി. നയ്യാരോട് കിഷോർ കുമാർ അഭ്യർഥിച്ചു. കാരണം അത് ‘‘മധുബൻ മേം രാധികാ നാചേ റേ...’’ ടൈപ് ഠുമ്രിയായിരുന്നു.</p>
<p> അങ്ങനെ ആ ചിത്രത്തിലും കിഷോർ കുമാറിനു വേണ്ടി റഫി ഒരു പാട്ടു പാടി. 1959ൽ റിലീസ് ചെയ്‌ത ‘ശരാരത്ത്’ എന്ന ചിത്രത്തിൽ കിഷോർ കുമാറിനുവേണ്ടി കിഷോർ കുമാറിന്റെ നിർബന്ധത്താൽ തന്നെ മുഹമ്മദ് റഫിയെക്കൊണ്ട് ഒരു സോളോ പാടിപ്പിച്ചിട്ടുണ്ട്. ‘‘അജബ് ഹേ ദാസ്താൻ തേരി യേ സിന്ദഗി’’ എന്ന് തുടങ്ങുന്ന ഗാനം. വളരെ സെന്റിമെന്റലായി പാടേണ്ട ഈ ഗാനം, കമ്പോസർമാരായ ശങ്കർ-ജയ്കിഷന്മാരെ നിർബന്ധിച്ച് സ്വാധീനം ചെലുത്തിക്കൊണ്ടാണ് കിഷോർ കുമാർ റഫിയെക്കൊണ്ട് പാടിപ്പിച്ചത്.</p>
<p> സംഗീതപ്രേമികൾക്ക് ഒരു ഗായകൻ എന്ന നിലയിൽ കിഷോർ കുമാറിനോട് സഹതാപം തോന്നിയ ഒരു ഗാനമാണ് ‘കുദ്റത്’ (KUDRAT) എന്ന ചിത്രത്തിലെ രാജേഷ് ഖന്നക്കുവേണ്ടി പാടിയ ‘‘ഹമേം തുംസേ പ്യാർ കിത്നാ...’’ എന്ന ഗാനം. ‘‘മേരാ ജീവൻ കോരാ കാഗസ്...’’, ‘‘മേരേ നയ്‌നാ...’’ പോലെതന്നെ വളരെ ഹൃദയത്തിന്റെ ഉൾത്തട്ടിൽ നിന്നും ആത്മാർഥമായി പാടിയ ഒരു ഗാനമാണ് ഇതും. പക്ഷേ ഇതിന്റെ ഫീമെയിൽ വേർഷനായ പർവീൺ സുൽത്താന പാടിയ ഗാനത്തിനാണ് അന്ന് ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത്. ഏതൊരാളും പ്രതീക്ഷിച്ചത് കിഷോർ കുമാറിന് തന്നെയായിരിക്കും പുരസ്‌കാരം എന്നായിരുന്നു. കാരണം ‘കുദ്റത്തി’ലെ ഈ രണ്ടു ഗാനങ്ങളും മത്സരത്തിന് അയച്ചിരുന്നു. </p>
<p><font color="#ff0000">കരീംലാല പി.കെ, കൈപ്പമംഗലം </font></p>
<h3>സഹജീവി സ്നേഹമില്ലാത്ത മാധ്യമങ്ങൾ</h3>
<p>‘മീഡിയാസ്കാനി’ൽ യാസീൻ അശ്റഫ് എഴുതിയ ‘പച്ചക്കുതിരക്ക് ഒരു സ്ട്രെസൻഡ് ബോണസ്’ എന്ന കുറിപ്പ് (ലക്കം 1477) വായിച്ചു. കേരളത്തിലെ പത്രമാധ്യമങ്ങൾക്ക് സഹജീവികളായ മറ്റു മാധ്യമങ്ങളോട് ഒരുവിധ സ്നേഹമോ പരിഗണനയോ കരുതലോ ഇല്ലെന്നതിന്റെ ഒരു തെളിവാണ് ‘പച്ചക്കുതിര’ മാസികയുടെ പേര് ഒഴിവാക്കിയുള്ള ഈ രീതിയിലുള്ള എഴുത്ത്. ഈ ശീലക്കേട് മാധ്യമങ്ങൾ പലപ്പോഴും ആവർത്തിക്കാറുണ്ട്. ഈ തെറ്റായ മാധ്യമശൈലി ഒഴിവാക്കാൻ മാധ്യമങ്ങൾ തയാറാകേണ്ടതുണ്ട്. കൂട്ടത്തിൽ പറയട്ടെ, പ്രമുഖ വ്യക്തികളുടെ ചരമവാർത്തയിൽ ‘ഒരു സ്വകാര്യ ആശുപത്രിയിൽ ​െവച്ചായിരുന്നു അന്ത്യം’ എന്ന് റിപ്പോർട്ട് ചെയ്യുന്നതാണ് പതിവുരീതി.</p>
<p>കേരളത്തിൽ സ്വന്തമായി പേരില്ലാത്ത സ്വകാര്യ ആശുപത്രി ഉള്ളതായി കേട്ടിട്ടില്ല. പിന്നെയെന്തിനാണ് മരണം നടന്ന സ്വകാര്യ ആശുപത്രിയുടെ പേര് മാധ്യമങ്ങൾ സ്വകാര്യമാക്കി വെക്കുന്നത്. മരിച്ചയാളുടെ ഇതിനേക്കാൾ അപ്രധാനമായ പല വിവരങ്ങളും വളരെ വിശദമായിതന്നെ ചരമവാർത്തകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. സ്വകാര്യ ആശുപത്രികളോടുള്ള ഭയം പത്രമാധ്യമങ്ങൾക്ക് ഒഴിവാക്കി കിട്ടാൻ ഫലപ്രദമായ ചികിത്സ അനിവാര്യമാണ്. </p>
<p><font color="#ff0000">ടി.ഐ. ലാലു, പഴമുക്ക് തൃശൂർ</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1550109</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1550109</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,7 SEP 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 31 Aug 2026 01:31:13 GMT</pubDate>
</item>
</channel>
</rss>
