<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 29 Jun 2026 11:07:39 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/6JULY/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 29 Jun 2026 11:07:39 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ഇന്ത്യൻ കമ്യൂണിസവും ദേശസ്നേഹവും]]></title>
<description/>
<enclosure length="397331" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/29/2874056-untitled-3.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/29/2874056-untitled-3.webp'/><figcaption></figcaption></figure><blockquote>
 നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കമ്യൂണിസ്റ്റുകളെയും സ്റ്റാലിനെയും റഷ്യയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ തെറ്റെന്ന് വാദിക്കുകയാണ് ലേഖകൻ. ഇക്കാലത്ത് എടുക്കേണ്ട സമീപനം എന്തെന്നും വ്യക്തമാക്കുന്നു. 
</blockquote>
<p>മുഖ്യമന്ത്രി വി.ഡി. സതീശൻ (ബഹു. ചേർക്കണമെന്ന മുൻ മുഖ്യന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് അഭ്യർഥന) നിയമസഭക്കകത്ത് നടത്തിയ ഇന്ത്യൻ കമ്യൂണിസത്തിനെതിരായ വിമർശനമാണ് വിഷയം. ഭീതിദമായ വർത്തമാനകാല ഇന്ത്യൻ അവസ്ഥയിൽ നല്ല ഒരു വായനക്കാരൻകൂടിയായ മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത വിമർശനരീതിയായിപ്പോയി എന്നത് ഒട്ടും ഖേദമില്ലാതെതന്നെ പറയട്ടെ. പറഞ്ഞത് ചരിത്രത്തിന്റെ നിഷേധംകൂടിയാകുമ്പോൾ വിഷയത്തിന്റെ ഗൗരവം വർധിക്കുന്നു. ഫാഷിസത്തിനെതിരെ കോൺഗ്രസും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരും വിശാല ഇടതുപക്ഷവും എല്ലാം ഒരുമിച്ചുനിൽക്കേണ്ടുന്ന കാലത്ത് പ്രത്യേകിച്ചും. </p>
<p>കമ്യൂണിസ്റ്റ് കവിയും പത്രപ്രവർത്തകനും എഴുത്തുകാരനും എല്ലാമായിരുന്ന കെ.പി.ജി. നമ്പൂതിരി നാൽപതുകളിൽ എഴുതിയ ‘നാണിയുടെ ലോകം’ എന്ന കവിതയിലെ ‘‘സോവിയറ്റ് എന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം’’... ഈ വരിയാണ് കമ്യൂണിസ്റ്റ് വിരുദ്ധർ കാലാകാലങ്ങളിലായി സതീശൻ പറഞ്ഞ ‘മോസ്കോവിൽ മഴപെയ്യുമ്പോൾ ഇവിടെ കുടപിടിക്കുന്നവർ’ എന്ന വിമർശനത്തിന് മുഖ്യമായും ഹേതുവാക്കിയത്. കമ്യൂണിസ്റ്റുകാർക്കെതിരെയുള്ള ഈ വിമർശനത്തിൽ കുറച്ച് ശരിയും അതിലേറെ തെറ്റുമുണ്ട്. ’42ൽ ക്വിറ്റ് ഇന്ത്യ സമരകാലത്തും ’48ലെ കൽക്കത്ത തീസിസും, രണ്ടും സതീശൻ പറഞ്ഞതുപോലെ താൻ ഉയർത്തിയ വിമർശനങ്ങളിലെ ശരികളാണ്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/29/2874052-untitled-2.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020FBm0GXTmpEXp0WAEAvh3bdah83v9k25V1110824" data-watermark="false" style="width: 100%;" info-selector="#info_item_1782731111678" title="വി.ഡി സതീശൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1782731111678">
  വി.ഡി സതീശൻ
 </div>
</div>
<p> </p>
<p>ഇന്ത്യൻ കമ്യൂണിസം ദേശീയ മുഖ്യധാരയിൽ എത്തുന്നതിന് തടസ്സം നിന്ന രണ്ടു പ്രധാന സംഭവങ്ങളാണിവ. തർക്കമില്ല. പ​േക്ഷ, ഇവിടെ അടിസ്ഥാന പ്രശ്‍നം ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ ദേശസ്നേഹം ചോദ്യംചെയ്യപ്പെടുന്നു എന്നുള്ളതാണ്. ആരുടെ ദേശസ്നേഹമാണ് അളക്കാൻ ശ്രമിക്കുന്നത്? പി.സി. ജോഷി, എസ്.എ. ഡാങ്കെ, പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, എമ്മെൻ, അച്യുതമേനോൻ, എൻ.ഇ. ബാലറാം തൊട്ട് രണ്ടാം തലമുറ നേതാവായിരുന്ന സി.കെ. ചന്ദ്രപ്പൻ വരെയുള്ളവരുടേതോ? ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന കമ്യൂണിസ്റ്റ് പ്രവർത്തകരുടെയും അനുഭാവികളുടെയുമാണോ? വി.ഡി. സതീശൻ മനസ്സുകൊണ്ട് അത് ഉദ്ദേശിച്ചില്ലെങ്കിലും നടത്തിയ പ്രസ്താവനയിൽ അടങ്ങിയ ധ്വനിയും സന്ദേശവും ഫലത്തിൽ മറ്റൊന്നല്ല. അതുകൊണ്ടുകൂടിയാണ് ഈ പ്രതികരണം. </p>
<p>ഇന്ത്യൻ വലതുപക്ഷം പൊതുവായും തീവ്രവലതുപക്ഷം പ്രത്യേകിച്ചും കമ്യൂണിസ്റ്റുകാർക്കെതിരെ പൊതുവായി കാലാകാലങ്ങളായി നടത്തിപ്പോന്ന വിമർശനത്തിന് സമാനമായ പദപ്രയോഗങ്ങളാണ് വി.ഡി. സതീശന്റെ വാക്കുകളിലൂടെയും പുറത്തുവന്നത്. മൊറാർജി ദേശായി 1977ൽ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഒരു അഭിമുഖത്തിൽ കമ്യൂണിസ്റ്റുകാരെ വിശേഷിപ്പിച്ചത് ‘ട്രോജൻ’കുതിരകൾ എന്നായിരുന്നു. </p>
<p>എൻ.ഇ. ബാലറാം രാജ്യസഭ അംഗമായിരുന്ന കാലത്ത് പാർലമെന്റിനകത്ത് ​െവച്ച് ബി.ജെ.പി അംഗം സുബ്രമണ്യം സ്വാമി കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ചപ്പോൾ ബാലറാം അതിനോട് പ്രതികരിച്ചത് ചെരിപ്പൂരി അടിക്കാൻ പിന്നാലെ ഓടിക്കൊണ്ടായിരുന്നു. അക്കാലത്തു അത് വിവാദമായി. കമ്യൂണിസ്റ്റുകാരന്റെ രാജ്യസ്നേഹം ചോദ്യംചെയ്യാൻ ആർക്കും കഴിയില്ലെന്നതാണ് വസ്തുത. പക്ഷേ, ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വം നിർണായകഘട്ടങ്ങളിൽ, ’42ലും, ’48ലും ഉൾ​െപ്പടെ, വരുത്തിയത് ഭീമാബദ്ധങ്ങൾ തന്നെയായിരുന്നു. </p>
<p>സതീശൻ നിയമസഭക്കകത്ത് നടത്തിയ പ്രസ്താവനയിലെ രാഷ്ട്രീയ സന്ദർഭം മാത്രമല്ല തെറ്റിയത്, അത് ആർക്കൊക്കെ നേരെ തിരിയും എന്നുപോലും ഓർക്കാത്തത് ഗുരുതരമായ വീഴ്ചയായിപ്പോയി. അതുകൂടി പറഞ്ഞു വിഷയത്തിലേക്ക് കടക്കാം. യു.ഡി.എഫിന്റെ ഭാഗമായ, നിലവിൽ ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മന്ത്രി സി.പി. ജോൺ, എം.എൽ.എമാരായ ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, കെ.കെ. രമ, വി. കുഞ്ഞികൃഷ്ണൻ, ഇപ്പോഴും ഉറച്ച കമ്യൂണിസ്റ്റുകാരായ ഇവരാരെയെങ്കിലും പരിഗണിച്ചോ? വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായ ഷിബു ബേബിജോണിനെയും മറന്നു. എല്ലാത്തിലുമുപരി, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാറിനെ താഴെയിറക്കാൻ ശപഥംചെയ്ത് യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്ത പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ ഓർത്തോ? അക്ഷന്തവ്യമായ പിഴവാണിതൊക്കെ. നെഹ്രുവിയൻ സോഷ്യലിസ്റ്റ് എന്ന് അഭിമാനിക്കുന്ന ഒരു കോൺഗ്രസ് നേതാവിന് ഒരിക്കലും ഇണങ്ങാത്ത പിഴവ്. </p>
<h3>സ്റ്റാലിൻ-ഹിറ്റ്ലർ സന്ധി </h3>
<p>1939ലെ സ്റ്റാലിൻ-ഹിറ്റ്ലർ സന്ധിയിലായിരുന്നല്ലോ നിയമസഭയിൽ ചർച്ചയുടെ തുടക്കം. ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് പരീക്ഷണം തുടങ്ങിയിട്ട് കേവലം രണ്ട് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. സ്റ്റാലിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത തന്ത്രപരമായ നീക്കം. ഹിറ്റ്ലർക്കാണെങ്കിൽ പടിഞ്ഞാറൻ സാമ്രാജ്യത്വ/മുതലാളിത്ത ശക്തികളെയും സോഷ്യലിസ്റ്റ് റഷ്യയെയും ഒരേസമയം നേരിടേണ്ടുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. അതിനായിരുന്നു രണ്ട് പക്ഷത്തിനും അത്യാവശ്യമായിരുന്ന സ്റ്റാലിൻ-ഹിറ്റ്ലർ ഉടമ്പടി. പക്ഷേ ലോകം പിന്നീട് കണ്ടത് 1941 ജൂണിൽ ലോകത്തെ തന്നെ അമ്പരപ്പിക്കും വിധം ഹിറ്റ്ലറിന്റെ റഷ്യക്കെതിരായുള്ള ഓപറേഷൻ ബാർബറോസയും അതിനെതിരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ധീരോദാത്തമായ ചെറുത്തുനിൽപുമായിരുന്നു. </p>
<p>ഒടുവിൽ റഷ്യൻ മണ്ണിൽ നാസി പട്ടാളം അടിയറവു പറഞ്ഞപ്പോൾ ഫലത്തിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ റഷ്യ ലോകത്തെ നാസിസത്തിൽനിന്ന് തന്നെ മോചിപ്പിക്കുന്നതിന്റെ തുടക്കം കുറിക്കുകയായിരുന്നു. ഹിറ്റ്ലറുടെ അന്ത്യം കാണാൻ 1945 വരെ കാക്കേണ്ടി വന്നെങ്കിലും. റഷ്യൻ പട്ടാളത്തിൽ ലെഫ്റ്റനന്റ് ആയിരുന്ന സ്വന്തം മകൻ യാക്കോവിനെ 1943ൽ സ്റ്റാലിന് നഷ്ടപ്പെട്ടു. ഹിറ്റ്ലറുടെ തടവിൽ അകപ്പെട്ട മകനെ ​െവച്ച് ജർമനി വിലപേശിയെങ്കിലും സ്റ്റാലിൻ വഴങ്ങിയില്ല. 1943ൽ തടവിലായിരിക്കെ ജർമൻ ക്യാമ്പിൽവെച്ച് ഇലക്ട്രിക് വേലിയിൽ പിടിച്ച് ആത്മഹത്യചെയ്യാൻ മുതിർന്ന യാക്കോവിനെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ജർമൻ പട്ടാളക്കാരൻ വെടി​െവച്ചു കൊല്ലുകയായിരുന്നു. </p>
<p>സ്റ്റാലിന് വേണമെങ്കിൽ റഷ്യ തടവിലാക്കിയ ഒരു ഉയർന്ന ജർമൻ മാർഷലിനെ വിട്ടുകൊടുത്ത് പകരം മകനെ രക്ഷിക്കാമായിരുന്നു. സ്റ്റാലിൻ ഒരുതരത്തിലും സമ്മർദങ്ങൾക്ക് കീഴടങ്ങിയില്ല. ഇന്ന് കേരളത്തിൽ അഭിനവ സ്റ്റാലിനിസ്റ്റുകൾ മക്കളുടെ തോന്നിവാസങ്ങൾക്ക് കൂട്ടുനിൽക്കുന്നതും അതിന് ന്യായീകരണവുമായി പാർട്ടി നേതൃത്വം നിൽക്കുന്നതും കാണുമ്പോൾ അറപ്പുതോന്നുന്നു. </p>
<p>മുകളിൽ വായിച്ചത് സ്റ്റാലിൻ എന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന വശം. മറുഭാഗത്ത് റഷ്യക്കകത്ത് സ്റ്റാലിൻ സമാനതകളില്ലാത്ത ക്രൂരത സ്വന്തം സഖാക്കൾക്കു നേരെ തന്നെ അഴിച്ചുവിടുകയും ചെയ്തു. ട്രോട്സ്കിയുടെ അനുഭവംതന്നെ മതിയല്ലോ? ആയിരക്കണക്കിന് സഖാക്കൾ കൊല്ലപ്പെട്ടു. അല്ലെങ്കിൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. ലെനിനിസ്റ്റ് സംഘടന സംവിധാനമായിരുന്നു സ്റ്റാലിനെ പാർട്ടിക്കുള്ളിലെ ഏകാധിപതിയാക്കിയത്. ഏറ്റവും അടിത്തട്ട് തൊട്ട് പോളിറ്റ്ബ്യൂറോ വരെ ചോദ്യംചെയ്യാതെ അനുസരിക്കുന്ന വിശ്വസ്തൻമാരെ കൊണ്ട് നിറച്ചു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/29/2874054-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020clIuvWOdVQi8NYwA0X625MArFanklaGX1177841" data-watermark="false" style="width: 100%;" info-selector="#info_item_1782731178824">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782731178824">
  <br>
 </div>
</div>
<p><br></p>
<p> ഒടുവിൽ പാർട്ടി എന്നാൽ സ്റ്റാലിൻ! ലെനിനിസ്റ്റ് സംഘടന തത്ത്വം നടപ്പിലിരുന്ന ലോകത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ എല്ലാം സ്റ്റാലിനിസംമൂലം നശിക്കുന്നതിനും ലോകം കാലക്രമത്തിൽ സാക്ഷിയായി. ഇപ്പോൾ കേരളവും. ഒരു ജനാധിപത്യ സംവിധാനത്തിലാണ് കേരളം കഴിഞ്ഞ പത്ത് വർഷങ്ങളായി കണ്ട ഏകാധിപത്യ ഭരണ സംവിധാനത്തെ സഹിച്ചതെന്ന് ഓർക്കണം. അപ്പോൾ ഏക പാർട്ടി സംവിധാനത്തിൽ പഴയ കമ്യൂണിസ്റ്റ് ഭരണത്തിൽ നിലനിന്ന സ്വേച്ഛാധിപത്യം എത്രത്തോളം ഭീകരമായിരുന്നെന്ന് ഓർത്തുനോക്കൂ. </p>
<p>1924ലെ ലെനിന്റെ മരണം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വരുത്തിയ നഷ്ടം ചെറുതായിരുന്നില്ല. മാറ്റങ്ങൾ വരുത്താനുള്ള പ്രാപ്തി തികഞ്ഞ ജനാധിപത്യവാദിയായിരുന്ന ലെനിന് ഉണ്ടായിരുന്നു. മൊഹിത് സെൻ എഴുതിയതുപോലെ ലെനിൻ തന്റെ ബുദ്ധിശക്തിയെ ആശ്രയിച്ചപ്പോൾ സ്റ്റാലിൻ കൈവന്ന അധികാരശക്തിയെ മാത്രം നഗ്‌നമായി പ്രയോഗിച്ചു. ഇ.എം.എസും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസംപോലെ! </p>
<h3>മഴ അവിടെയും <span>കുട ഇവിടെയും!</span></h3>
<p>വി.ഡി. സതീശന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള ആക്ഷേപം ‘മഴ അവിടെയും കുട ഇവിടെയും’ എന്നതാണല്ലോ. റഷ്യയിൽ മഴപെയ്യുമ്പോൾ ഇവിടെ കുടപിടിക്കുന്നവർ! എന്നാൽ, വസ്തുതാപരമായി ഇതും ശരിയല്ല. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനങ്ങളിൽ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയേക്കാളും സ്വാധീനം ചെലുത്തിയിരുന്നത് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്തും കൽക്കത്ത തീസിസിന്റെ കാലത്തും റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കല്ല മറിച്ച് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു ഇന്ത്യൻ പാർട്ടിയുടെ മേൽ കൂടുതൽ സ്വാധീനം. പ്രത്യേകിച്ച് ഹാരി പോളിറ്റ്, രജനി പാം ദത്തിനെ പോലുള്ള നേതാക്കൾക്ക്. </p>
<p>മാത്രമല്ല, 1948ലെ കൽക്കത്ത തീസിസ് തിരുത്തണമെന്ന് ഇന്ത്യൻ പാർട്ടി നേതാക്കളോട് ആവശ്യപ്പെടുന്നത് സ്റ്റാലിൻ നേരിട്ടാണ്. ഒരു സംഘം സി.പി.ഐ നേതാക്കളെ നെഹ്‌റുപോലും അറിയാതെ റഷ്യൻ മണ്ണിലെത്തിച്ച് സ്റ്റാലിൻ കണ്ട കാര്യം പിന്നീട് ലോകമറിഞ്ഞു. സ്റ്റാലിൻ അന്ന് ഇന്ത്യൻ നേതാക്കളോട് ആവശ്യപ്പെട്ടത് അസമയത്ത് ആരംഭിച്ച നെഹ്‌റു സർക്കാറിനെതിരായുള്ള സായുധ അട്ടിമറി ശ്രമം ഉപേക്ഷിച്ച് ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കാനായുള്ള അധ്വാനം ചെയ്യാനായിരുന്നു. ഇതേ തുടർന്നുകൂടിയാണ് 1952ൽ കൽക്കത്ത തീസിസ് തെറ്റായിപ്പോയെന്ന നിലപാടിലേക്ക് സി.പി.ഐ എത്തിച്ചേർന്നത്. </p>
<p>അടിസ്ഥാനപരമായി ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിച്ചത് ദേശീയ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് സ്വതന്ത്ര ദേശീയ നയം നടപ്പാക്കാൻ പ്രാപ്തിയുള്ള നേതൃത്വത്തിന്റെ അഭാവമായിരുന്നു. ഹോചിമിൻ കെ. ദാമോദരനോട് പറഞ്ഞതുപോലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു ഗാന്ധിയെ കണ്ടെത്താൻ കഴിയാതെപോയി. വിയറ്റ്നാമിൽ ഹോചിമിൻതന്നെയായിരുന്നു ഗാന്ധി! പകരം ഇന്ത്യൻ കമ്യൂണിസം കൂടുതലും സൃഷ്ടിച്ചത് സ്റ്റാലിനിസ്റ്റുകളെയും പോൾപോട്ടുമാരെയുമായിരുന്നു. പാർട്ടിക്കകത്തെ പ്രതിയോഗികളെപ്പോലും ഒരുവിധ ദാക്ഷിണ്യവും കൂടാതെ ഉന്മൂലനംചെയ്യാൻ മടിക്കാത്തവരെ പോൾപോട്ടുമാർ എന്നല്ലാതെ മറ്റെന്ത് വിളിക്കും? </p>
<p>ആരംഭകാലത്ത് പി.സി. ജോഷിയും അനുയായികളും പിൽക്കാലത്ത് എസ്.എ. ഡാങ്കെയും സഖാക്കളും മാത്രമായിരുന്നു ഇതിന് ഒരു അപവാദം. സി.പി.ഐ 1964നു ശേഷം കോൺഗ്രസ് വിരുദ്ധത ഒരു പരിധിവരെ കൈവെടിഞ്ഞിരുന്നെങ്കിലും നേതാക്കളിൽ ഭൂരിഭാഗവും അസ്സൽ സ്റ്റാലിനിസ്റ്റുകൾതന്നെയായിരുന്നു. സി.കെ. ചന്ദ്രപ്പനെപ്പോലെ ചിലർ മാത്രമേ സി.പി.ഐക്കകത്തും വേറിട്ട വ്യക്തിത്വങ്ങളായി ഉണ്ടായിരുന്നുള്ളൂ. അച്യുതമേനോൻ, എമ്മെൻ, പി.കെ.വി, ഇ. ചന്ദ്രശേഖരൻ നായർ തുടങ്ങി പലരും, മികവാർന്ന ഇത്തരം സി.പി.ഐ നേതാക്കളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. </p>
<p>എങ്കിലും, തുടക്കത്തിൽ സി.പി.ഐ നേതാക്കളുടേതായാലും ’64ന് ശേഷം സി.പി.എം ഉൾപ്പടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടേതായാലും രാജ്യസ്നേഹമോ ജനങ്ങളോടുള്ള പ്രതിബദ്ധതയോ ആർക്കും ചോദ്യംചെയ്യാൻ കഴിയില്ല. സ്വാതന്ത്ര്യസമരകാലത്ത് നേതാക്കൾ ആദ്യം കോൺഗ്രസ്, തുടർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, ഒടുവിൽ കമ്യൂണിസ്റ്റ് പാർട്ടി എന്ന രീതിയിലായിരുന്നു കേരളത്തിൽ അടക്കം കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണത്തിൽ എത്തപ്പെട്ടത് എന്നറിയാത്ത രാഷ്ട്രീയ വിദ്യാർഥികൾ ചുരുക്കമാണ്. പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, അച്യുതമേനോൻ ഇവരൊക്കെ ഈ ഗണത്തിൽപെടും. </p>
<h3>വിശാല ഐക്യത്തിന്റെ കാലം </h3>
<p>ഒരു നവ ഇടതുപക്ഷ പ്രസ്ഥാനം ഉദയംചെയ്യാനുള്ള രാഷ്ട്രീയ കാലാവസ്ഥ കേരളത്തിലും ദേശീയതലത്തിലും ഇന്ന് സംജാതമായിട്ടുണ്ട്. സി.പി.എമ്മിനെപ്പോലെ അടിമുടി സ്റ്റാലിനിസ്റ്റ് ആയ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ജനാധിപത്യ സംവിധാനത്തിൽ ഇനി ഒരുവിധ പ്രസക്തിയുമില്ല. സി.പി.ഐക്കാകട്ടെ ഒരു വിശാല ഇടതുപക്ഷ പ്രസ്ഥാനമായി രൂപാന്തരപ്പെടാനുള്ള സാധ്യത മുന്നിൽ തുറന്നുകിടപ്പുണ്ടെങ്കിലും അതുപയോഗിക്കാൻ പ്രാപ്തിയുള്ള നേതാക്കൾ മുൻനിരയിൽ വേണ്ടവിധം ഇല്ല. പ്രകാശ്ബാബുവിനെപ്പോലുള്ളവരിലാണ് നേരിയ പ്രതീക്ഷ. സീതാറാം ​െയച്ചൂരിയുടെയും സി.കെ. ചന്ദ്രപ്പന്റെയും ദേഹവിയോഗം സൃഷ്‌ടിച്ച ശൂന്യത നികത്താൻ സി.പി.എമ്മിനോ സി.പി.ഐക്കോ ആയിട്ടില്ല. </p>
<p>അതേസമയം, ഈ രണ്ട് പാർട്ടിക്കുള്ളിലെ വിവേകശാലികളായ നേതാക്കളെയും പ്രവർത്തകരെയും ആകർഷിക്കാൻ പാകത്തിൽ ഒരു നവ ഇടതുപക്ഷ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചാൽ അത്തരമൊരു പ്രസ്ഥാനത്തിന് ഏറെ സാധ്യതകൾ മുന്നിലുണ്ടുതാനും. അല്ലാതെ ആപ്പും പാറ്റകളും ഒന്നുമല്ല രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രതിവിധി. </p>
<p>കേരളത്തിൽ ആരംഭംകുറിക്കാനാണ് മേൽ വിവരിച്ച രാഷ്ട്രീയനീക്കത്തിനുള്ള സാധ്യതകൾ ഏറെയും. നിലവിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ സി.പി.എം അനന്തര കേരളം (post-cpm Kerala) എന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരും. മന്ദബുദ്ധികളെ ഓർമിപ്പിക്കും വിധം സൈബറിടങ്ങളിലൊക്കെ കയറിവിലസുന്ന സഖാക്കൾ കരുതുന്നതുപോലെ അഞ്ചുവർഷം കഴിഞ്ഞാൽ എളുപ്പം അധികാരം തിരിച്ചുപിടിക്കാനുള്ള അവസ്ഥയിലല്ല ഇന്ന് സി.പി.എം ഉള്ളത്. സി.പി.എമ്മിന്റെ ആസന്നമായ തകർച്ച സൃഷ്ടിക്കുന്ന രാഷ്ട്രീയശൂന്യത നികത്താൻ പാകത്തിൽ ഒരു നവ ഇടതുപക്ഷ പ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കംകുറിക്കാൻ കഴിഞ്ഞാൽ അത് നാളെ ദേശീയതലത്തിൽതന്നെ മാതൃകയും മുതൽക്കൂട്ടുമാകും. </p>
<p>ജി. സുധാകരൻ, സി.പി. ജോൺ, കെ.കെ. രമ ഇവർക്കെല്ലാം ഇക്കാര്യത്തിൽ വലിയ സംഭാവനകൾ ചെയ്യാൻ കഴിയും, കഴിയണം. ഒരു നവ ഇടതുപക്ഷ പ്രസ്ഥാനം ഉയർന്നുവന്നാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആകും ആ പ്രസ്ഥാനത്തിന്റെ സ്വാഭാവിക സഖ്യകക്ഷി. അത്തരമൊരു നീക്കത്തിന് മുൻകൈ എടുത്ത് നേതൃത്വം നൽകുകയാണ് രാഷ്ട്രീയവിവേകം എന്നൊന്ന് ഉണ്ടെങ്കിൽ സി.പി.ഐ ചെയ്യേണ്ടത്; ആ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ വലിയ പ്രതീക്ഷയില്ലെങ്കിലും <span>കോൺഗ്രസും മേൽ വിവരിച്ച രാഷ്ട്രീയനീക്കത്തെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവരണം. </span></p>
<p><span>ഇത്തരം ഒരു രാഷ്ട്രീയ സന്ദർഭത്തിൽ കമ്യൂണിസ്റ്റുകാരെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവനകൾ അനവസരത്തിലുള്ളതും അപ്രസക്തവുമാണ്. അതുകൊണ്ടാണ് വി.ഡി. സതീശന്റെ വാക്കുകൾ കമ്യൂണിസ്റ്റുകാരെ ഇകഴ്ത്തുന്നതും രാഷ്ട്രീയമായി നിരുത്സാഹപ്പെടുത്തുന്നതും ആണെന്ന് പറയുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നുപറഞ്ഞാൽ സി.പി.എം എന്ന് അർഥമില്ലല്ലോ! സംഘ്പരിവാറിനെതിരെ വിശാല രാഷ്ട്രീയ ഐക്യത്തിന്റെ ഈ കാലത്തുപോലും കോൺഗ്രസ്-കമ്യൂണിസ്റ്റ് ഐക്യത്തിന്റെ പ്രസക്തി വേണ്ടുംവിധം തിരിച്ചറിയാത്തവർ ഇരു പ്രസ്ഥാനങ്ങളിലും ഉണ്ടെന്ന് തോന്നുന്നു. വി.ഡി. സതീശൻ അക്കൂട്ടത്തിൽ പെടില്ല എന്നാണ് ഈ ലേഖകൻ വിശ്വസിക്കുന്നത്.</span></p>
<h3>എന്തായിരിക്കണം <span>പരസ്പര സമീപനം?</span></h3>
<p>ഇന്ത്യൻ കമ്യൂണിസത്തിന്റെ അടിസ്ഥാനപരമായ പരാജയ കാരണം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും ആ പ്രസ്ഥാനത്തെ നയിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിനെയും ശരിയാംവണ്ണം വിലയിരുത്തുന്നതിൽ അത് വൻതോതിൽ പാളി എന്നതിലാണ്. വ്യത്യസ്തങ്ങളായ ഭാഷകളും സംസ്കാരങ്ങളും മതങ്ങളും ജാതികളുമെല്ലാമുള്ള ഇന്ത്യയെ ഏകോപിപ്പിച്ച് നിർത്താൻ ദേശീയത എന്ന പ്രത്യയശാസ്ത്രത്തിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. വർഗ പ്രത്യയശാസ്ത്രത്തിന് (class ideology) മാത്രമായി അതിന് കഴിയില്ല. സാമൂഹികനീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് മാത്രമേ ക്ലാസ് ഐഡിയോളജി ഫലപ്രദമായി പ്രയോഗിക്കാൻ കഴിയുകയുള്ളൂ. </p>
<p>ഇവിടെ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ സമീപനം തികച്ചും യാന്ത്രികമായിരുന്നു. കോൺഗ്രസിനെ വെറും ബൂർഷ്വാ പ്രസ്ഥാനമായും ഗാന്ധിജിയെ ബൂർഷ്വാ നേതാവായും കണ്ടു. കോൺഗ്രസ് യഥാർഥത്തിൽ ഒരു ബഹുവർഗ (multi class) പ്രസ്ഥാനവും ഗാന്ധിജി അതിനെ നയിച്ച എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ഏറ്റവും സ്വീകാര്യനായ നേതാവുമായിരുന്നു. ചൈനയിൽ മാവോ സേതുങ് സൺയാത് സെന്നിനെ അംഗീകരിച്ചപ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വം ഗാന്ധിജിയെ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്ന നേതാവായി കണ്ടു. ’48ലെ കൽക്കത്ത തീസിസ് പ്രകാരം പണ്ഡിറ്റ് നെഹ്‌റു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റ് ആയി വിലയിരുത്തപ്പെട്ടു!</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/29/2874055-untitled-4.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020VVdI0639pPyU2msLWhagvqQ8E7F5hQqH1201346" data-watermark="false" style="width: 100%;" info-selector="#info_item_1782731202136">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782731202136">
  <br>
 </div>
</div>
<p> </p>
<p>രണ്ടാമതായി ദേശീയ പ്രസ്ഥാനം പ്രതിനിധാനം ചെയ്ത അടിസ്ഥാന മൂല്യങ്ങൾ എന്താണെന്നുപോലും ശരിയാംവണ്ണം പഠിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വം പരാജയപ്പെട്ടു. സാമ്രാജ്യത്വവിരുദ്ധ ലോകവീക്ഷണം, മതേതരത്വം, പാർലമെന്ററി ജനാധിപത്യത്തോടുള്ള പ്രതിബദ്ധത എന്നീ അടിസ്ഥാനമൂല്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സമീപനം കമ്യൂണിസ്റ്റ് നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിൽ ദേശീയ പ്രസ്ഥാനവുമായി യോജിച്ചുള്ള സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭം നയിക്കാനും അതുവഴി ദേശീയ മുഖ്യധാരയിൽ എത്താനും സി.പി.ഐക്ക് കഴിയുമായിരുന്നു. </p>
<p>ഗാന്ധിജി നേരിട്ട് ക്ഷണിച്ചിട്ടും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുക്കാതെ മാറിനിന്നതും, ’47ൽ സ്വാതന്ത്ര്യലബ്ധി അംഗീകരിച്ച് ദേശപുനർനിർമാണത്തിൽ പണ്ഡിറ്റ് നെഹ്‌റുവിന് പിന്തുണ നൽകുന്നതിന് പകരം ’48ലെ കൽക്കത്ത തീസിസിന്റെ അടിസ്ഥാനത്തിൽ സായുധ അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കാമെന്ന് വ്യാമോഹിച്ചതും സി.പി.ഐയുടെ മുന്നോട്ടുള്ള പ്രയാണത്തെ അടിമുടി ഉലച്ചുവെന്നതാണ് സത്യം. ’40കളിൽ പി.സി. ജോഷിയും അനുയായികളും മാത്രമായിരുന്നു നേർവഴിക്ക് ചിന്തിച്ചവർ. ’48ൽ ജോഷിയെ പാർട്ടി നേതൃത്വം ഫലത്തിൽ പടിയടച്ചു പിണ്ഡംവെക്കുകയായിരുന്നു. </p>
<p>ഏറെ വൈകിപ്പോയെങ്കിലും വർത്തമാനകാല ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് വെല്ലുവിളികൾ അതിജീവിക്കാൻ ഇനിയെങ്കിലും കോൺഗ്രസുമായി ക്രിയാത്മകമായി സഹകരിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വം തയാറാകണം. കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന തൊടുന്യായം ഇടതിന്റെ ’26ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ അപ്രസക്തമായിരിക്കുന്നു. </p>
<p>അതേസമയം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനത്തിലും പുതിയകാലത്ത് മാറ്റം അനിവാര്യമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ കേരളത്തിൽ ഉൾ​െപ്പടെ ഇന്ത്യയുടെ പലഭാഗങ്ങളിലും തുടക്കത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവർ തന്നെയാണ് കാലക്രമത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരായി മാറിയതും. ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലേക്കും ഗാന്ധിജിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും പ്രവൃത്തികളിലേക്കും ആകൃഷ്ടരായിട്ടും എന്തുകൊണ്ട് ഇവർ കമ്യൂണിസ്റ്റ് ആശയത്തിലേക്ക് മാറി ചിന്തിച്ചു എന്ന ചോദ്യത്തിന് ഉത്തരം, ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും ആശയങ്ങളും വിപ്ലവവത്കരിക്കാനും ആത്യന്തികമായി ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനും മാർക്സിസം-ലെനിനിസത്തിന്റെ പ്രായോഗികതയിൽ കൂടി മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഒരു ഘട്ടത്തിൽ ഇക്കൂട്ടർ ചിന്തിച്ചതാണ്. അന്നത്തെ ലോകസാഹചര്യം മനസ്സിലാക്കിയാൽ കമ്യൂണിസത്തിലേക്ക് ചെറുപ്പക്കാർ മാറുന്നതിൽ യാതൊരു അത്ഭുതവുമില്ല. പണ്ഡിറ്റ് നെഹ്‌റുപോലും ഇക്കൂട്ടത്തിൽപെടുന്നു. പക്ഷേ, മഹാത്മജിയെ വിട്ട് ഒരു നീക്കത്തിനും നെഹ്‌റു തയാറായില്ല എന്നേയുള്ളൂ. </p>
<p>തുടക്കത്തിൽ ഗാന്ധിസത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട പിൽക്കാല കമ്യൂണിസ്റ്റ് നേതാക്കൾ ഗാന്ധിസത്തിൽ അപ്രായോഗികമായി കണ്ടത് അഹിംസയുടെ അനിയന്ത്രിതാധിപത്യം, ഹിന്ദു ധർമങ്ങളിലുള്ള ഗാന്ധിജിയുടെ രൂഢമൂല വിശ്വാസം, സാമൂഹിക മാറ്റത്തിനായി മാർക്സിസം-ലെനിനിസംപോലുള്ളൊരു ശാസ്ത്രീയ സിദ്ധാന്തത്തിന്റെ അഭാവം, വർഗ-സമര സിദ്ധാന്തത്തിന്റെ സമ്പൂർണ നിരാകരണം എന്നിവയായിരുന്നു. കമ്യൂണിസ്റ്റുകാരുടെ ഈ നിലപാടുകളൊക്കെ ശരിയായിരുന്നെങ്കിലും ഇതിനോടൊപ്പംതന്നെ മാർക്സിസം-ലെനിനിസം പോലെതന്നെ ഗാന്ധിസവും അതിന്റെ പരിപാടികളും ദേശീയ-സാമൂഹിക വിമോചനത്തിന് ഉതകുന്ന പ്രത്യയശാസ്ത്രം തന്നെയെന്ന തിരിച്ചറിവും പരസ്പര സഹകരണമാവാമെന്ന സമീപനവും ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ വിമോചന സമരത്തിന്റെ മുഖച്ഛായതന്നെ മാറുമായിരുന്നു. </p>
<p>നിർഭാഗ്യത്തിന് പി.സി. ജോഷിയെപോലുള്ള ന്യൂനപക്ഷത്തിന് മാത്രമേ അത്തരമൊരു ചിന്ത ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് നെഹ്രുവിന്റെ കരങ്ങൾക്ക് ശക്തിപകരണമെന്ന് വാദിച്ച ജോഷി പുറത്തും സായുധ അട്ടിമറിക്ക് ആഹ്വാനം ചെയ്ത രണദിവെമാർ കമ്യൂണിസ്റ്റ് പാർട്ടിക്കകത്തുമായി. ഈ സെക്ടേറിയൻ ചിന്താഗതിയും അതിന് നേതൃത്വം നൽകിയവരുമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവക്കുഴി തോണ്ടിയവർ. ഇവരിൽ പെടുന്ന ഒരുവിഭാഗംതന്നെയാണ് 1964ൽ സി.പി.ഐയെ പിളർത്തിയതും ഉടൻ വിപ്ലവത്തിനായി സി.പി.എം സ്ഥാപിച്ചതും. </p>
<p>കൽക്കത്ത തീസിസിന്റെ കാലത്ത് രണദിവെയോടൊപ്പം നിന്നിരുന്ന ജി. അധികാരിയെ പോലുള്ളവർ ’64ൽ പാർട്ടി പിളർക്കാൻ കൂട്ടുനിന്നില്ല. എ.കെ.ജി പാർട്ടി പിളർത്താൻ ഭ്രാന്തിളകി നടക്കുകയായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഇ.എം.എസ് എല്ലാ നിർണായക സന്ദർഭങ്ങളിലും എന്നപോലെ ’64ലും വേലിപ്പുറത്തായിരുന്നു. പിന്നീട് കേരളത്തിൽ സഖാക്കൾ സി.പി.എമ്മിനോടൊപ്പം എന്ന് മനസ്സിലായപ്പോൾ അങ്ങോട്ടേക്ക് ചായുകയും ചെയ്തു. ഇ.എം.എസും എ.കെ.ജിയും അങ്ങനെ നട്ടുവളർത്തിയ സി.പി.എം എന്ന പ്രസ്ഥാനം രണദിവെ ലൈനിന്റെ നേരവകാശികളാണ് ഇന്നും. സ്വതന്ത്ര ഇന്ത്യയുടെ യഥാർഥ ശത്രുക്കൾ സാമ്രാജ്യത്വവും രാജ്യത്തിനകത്തുള്ള തീവ്ര വലതുപക്ഷവുമാണെന്ന് ഇന്നും പൂർണമായി അംഗീകരിക്കാൻ കഴിയാത്തവരാണ് സെക്ടേറിയൻ ചിന്താഗതിക്കാർ. കേരളത്തിലടക്കം അവർക്കിന്നും മുഖ്യം കോൺഗ്രസ് വിരോധമാണ്. നവ ഇടതുപക്ഷക്കാർ ഇത്തരം സെക്ടേറിയൻ നിലപാടുകളിൽനിന്നും പൂർണമായും വിടുതൽ നേടിയവരായിരിക്കണം. </p>
<h3>അച്യുതമേനോൻ <span>സർക്കാറായിരിക്കണം മാതൃക</span></h3>
<p>ഭരണ നൈപുണ്യമാണ് ലക്ഷ്യമെങ്കിൽ വി.ഡി. സതീശൻ സർക്കാർ മാതൃകയാക്കേണ്ടത് അച്യുതമേനോനെയും 1970 മുതൽ ’77 വരെ അദ്ദേഹം നയിച്ച മുന്നണി സംവിധാനത്തെയുമാണ്. ആ സർക്കാറിന്റെയും മുന്നണിയുടെയും ഏറ്റവും വലിയ സവിശേഷത രാജ്യത്തെ തന്നെ പ്രഥമ കോൺഗ്രസ്-കമ്യൂണിസ്റ്റ് മുന്നണി സർക്കാറായിരുന്നു എന്നതിലാണ്. വാസ്തവത്തിൽ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ആ സർക്കാറായിരുന്നു രാജ്യത്തിന് തന്നെ മാതൃകയാകേണ്ടുന്ന സർക്കാർ. നിർഭാഗ്യത്തിന് അടിയന്തരാവസ്ഥയിലെ താൽക്കാലിക തിരിച്ചടിയിൽ പതറിപ്പോയ സി.പി.ഐ കോൺഗ്രസുമായുണ്ടായിരുന്ന മുന്നണി സംവിധാനം തന്നെ ഉപേക്ഷിച്ചു 1978ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം സി.പി.എമ്മിനോടൊപ്പം പോയി കോൺഗ്രസും ആർ.എസ്.എസും തുല്യശത്രുക്കളാണെന്ന നിലപാടെടുത്തു.</p>
<p> രാജീവ് ഗാന്ധിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ 1989ൽ ബി.ജെ.പി പിന്തുണയുള്ള വി.പി. സിങ്ങിനെ പോലും പിന്തുണക്കുന്നിടത്ത് കാര്യങ്ങളെത്തി. ഏതു ചെകുത്താനെ പിടിച്ചും കോൺഗ്രസിനെ തകർക്കുമെന്ന സി.പി.എം നയത്തിന്റെ ഭാഗംതന്നെയായിരുന്നു ഇത്. സി.പി.ഐയുടെ നയം മാറ്റം ആ പാർട്ടിക്കും രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉണ്ടാക്കിയ വിനാശം ചില്ലറയല്ല. ഉണ്ടായ ഏക നേട്ടം സി.പി.എമ്മിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വന്തം ചെലവിൽ സി.പി.ഐ നിലനിൽപുണ്ടാക്കി കൊടുത്തു എന്നതുമാത്രമാണ്. അത് ഒടുവിൽ ഭസ്മാസുരന് വരം കൊടുത്തതുപോലെ ആയിത്തീരുകയും ചെയ്തു. </p>
<p>സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച കൂട്ടുകക്ഷി സർക്കാറായിരുന്നു അച്യുതമേനോൻ സർക്കാർ. കേരളം ഇന്ന് അഭിമാനപൂർവം കൊണ്ടുനടക്കുന്ന വികസന മോഡലിന് തുടക്കം കുറിച്ചത് അച്യുത മേനോൻ കാലഘട്ടത്തിലാണ്. 1957ൽ അവതരിപ്പിച്ച ഭൂപരിഷ്കരണ ബിൽ 1969ൽ അച്യുതമേനോൻ സർക്കാർ കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും കൂടി പിന്തുണയോടുകൂടി നിയമമാക്കി. അതേവർഷം കോൺഗ്രസ്-സി.പി.ഐ സഖ്യം അഖിലേന്ത്യാ തലത്തിൽ നിലവിൽ വന്നിരുന്നു. തുടർന്ന് 1970ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.ഐ മുന്നണി വമ്പിച്ച ഭൂരിപക്ഷത്തിൽ കേരളത്തിൽ അധികാരത്തിലെത്തി. 1970-77 കാലഘട്ടത്തിൽ മികച്ച ഭരണം കാഴ്ചവെക്കുകയും ചെയ്തു. </p>
<p>പ്രാഥമിക ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര-സാങ്കേതിക രംഗത്തും നടത്തിയ വൻ കുതിപ്പിലൂടെ നേട്ടങ്ങൾ കൊയ്യാൻ ആ സർക്കാറിന് കഴിഞ്ഞു. കേരളത്തിൽ ഇന്നും തലയുയർത്തി നിൽക്കുന്ന ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾ മികച്ച ഉദാഹരണം. സ്ഥലപരിമിതി കാരണം കൂടുതൽ വിവരിക്കുന്നില്ല. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മലയാളികളും അല്ലാത്തവരുമായ പ്രഗല്ഭരുടെ ഒരു നീണ്ടനിര തന്നെ കേരളത്തിലേക്ക് അച്യുതമേനോന്റെ ക്ഷണ പ്രകാരം വന്നു. ചുരുക്കി പറഞ്ഞാൽ അതൊരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. പണ്ഡിറ്റ് നെഹ്‌റു നവഭാരത ശിൽപി എന്ന് വിശേഷിപ്പിക്കപ്പെടുന്നതുപോലെ അച്യുതമേനോനെ നവകേരള ശിൽപിയെന്ന് ന്യായമായും വിശേഷിപ്പിക്കാം. പക്ഷേ, പിണറായി വിജയനും കൂട്ടർക്കും അച്യുതമേനോൻ സർക്കാർ ‘‘ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ഒരു ‘ലജ്ജാകരമായ’ ഏടാണ്!’’ നട്ടെല്ലുണ്ടെങ്കിൽ സി.പി.ഐ പറയണമായിരുന്നു അച്യുതമേനോൻ സർക്കാറാണ് ആധുനിക കേരളം കണ്ട ഏറ്റവും മികച്ച ഇടതുപക്ഷ സർക്കാറെന്ന്. </p>
<p>സി.പി.എം രാഷ്ട്രീയം എത്രത്തോളം നിഷേധാത്മകമായിരുന്നെന്ന് അച്യുതമേനോൻ സർക്കാറിനോട് അവരെടുത്ത നിലപാടിൽനിന്ന് മനസ്സിലാക്കാം. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സർക്കാറിനെ ചോരയിൽ മുക്കിക്കൊല്ലാനായിരുന്നു ശ്രമം. വിതച്ച നാശത്തിന് കൈയും കണക്കുമില്ല. കെ.എസ്.ആർ.ടി.സി ബസുകളും ഇലക്ട്രിക് ട്രാൻസ്ഫോർമറുകളും ട്രാക്ടറുകളും എല്ലാം അഗ്‌നിക്കിരയാക്കുക, രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുക തുടങ്ങി കലാപരിപാടികൾ പലവിധം. മട്ടന്നൂരിൽ നാല് നിരപരാധികളാണ് അഗ്നിക്കിരയാക്കപ്പെട്ട ബസിൽ വെന്തുമരിച്ചത്. പറഞ്ഞുതുടങ്ങിയാൽ നേരം വെളുക്കുവോളം പറയാനുണ്ട് സി.പി.എമ്മിന്റെ അക്കാലത്തെ വിധ്വംസക പ്രവൃത്തികളെ കുറിച്ച്.</p>
<p> ഇതിന്റെയൊക്കെ പരിണതഫലം 1977ലെ തെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയുടെ തിരിച്ചടി ദേശീയതലത്തിൽ ഉണ്ടായിട്ടും കേരളത്തിൽ 140ൽ 111 നിയമസഭ സീറ്റും നേടി അച്യുതമേനോൻ സർക്കാറിന് തുടർഭരണം ലഭിച്ചു എന്നുള്ളതാണ്. പാർലമെന്റിലേക്ക് 20ൽ 20 സീറ്റും കോൺഗ്രസ്-സി.പി.ഐ മുന്നണി നേടി. കേരളത്തിലെ ആദ്യത്തെ തുടർഭരണം അന്നത്തെ ഐക്യമുന്നണിയുടെ വിജയമാണ്. അല്ലാതെ സി.പി.എം ഇപ്പോൾ കൊട്ടിഗ്ഘോഷിക്കുന്ന 2021ലെ പിണറായി സർക്കാറിന്റേതല്ല. </p>
<h3>നെഹ്റുവിന്റെ സഹിഷ്ണുത </h3>
<p>വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ ലഭിക്കുന്ന ഒരു പ്രതീക്ഷ അദ്ദേഹം പറയുന്ന നിലപാടുകളോട് പുലർത്തുന്ന പ്രതിബദ്ധതയാണ്. ഇത് നടപ്പിൽ വരുന്നുണ്ടോ എന്ന് സ്വാഭാവികമായും പ്രബുദ്ധ കേരളം ശ്രദ്ധിക്കും. അതിൽ മുഖ്യം നെഹ്രുവിയൻ സോഷ്യലിസത്തോട് അദ്ദേഹം കാണിക്കുന്ന ആഭിമുഖ്യമാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളം ഭരിച്ച പിണറായി സർക്കാറല്ല തങ്ങളാണ് ഇടതുപക്ഷം എന്ന് സതീശൻ ആവർത്തിച്ച് പറയുന്നത് കേരളം കേട്ടു. ഇടതുപക്ഷ നയത്തിൽ വെള്ളം യഥേഷ്ടം കലർത്തിയതാണ് കഴിഞ്ഞ സർക്കാറിന് വിനയായത്. പല കാരണങ്ങളിൽ മുഖ്യ കാരണം എന്നുതന്നെ പറയണം. നടമാടിയ മുഖ്യഭരണാധികാരിയുടെ ഏകാധിപത്യ ശൈലി അടക്കം പലതും അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്ക് കേരളം മറക്കില്ല. വർഗീയ ഫാഷിസമായാലും സോഷ്യൽ ഫാഷിസമായാലും അടിസ്ഥാന സ്വഭാവം തികഞ്ഞ അസഹിഷ്ണുതയാണ്. സോഷ്യൽ മീഡിയയിലെ ഇടത് ഹാൻഡിലുകൾ തന്നെ പ്രത്യക്ഷ ഉദാഹരണം. </p>
<p>സഹിഷ്ണുതയുടെ കാര്യത്തിൽ നെഹ്‌റു കാണിച്ച ഒരു ഉദാഹരണം പറയാം. അതും കമ്യൂണിസ്റ്റുകാരോട്, കൽക്കത്ത തീസിസിന്റെ കാലത്ത്. സ്വാതന്ത്ര്യം നേടി ഒരു രാജ്യം ശൈശവദശയിൽ ആയിരിക്കുമ്പോഴാണല്ലോ കമ്യൂണിസ്റ്റ് പാർട്ടി നെഹ്‌റു സർക്കാറിനെതിരെ സായുധ സമരം പ്രഖ്യാപിച്ചത്. തെലങ്കാനയിൽ അടക്കം സ്ഥിതി അതിരൂക്ഷമായ പശ്ചാത്തലത്തിൽ, 1949ൽ സായുധസേനാ വിഭാഗങ്ങളും ബ്യൂറോക്രസിയുമെല്ലാം പകച്ചുനിന്ന ഘട്ടത്തിൽ, സ്ഥിതി എങ്ങനെ നേരിടണമെന്ന് കാണിച്ച് ആമുഖമായി നെഹ്‌റു ഫയലിൽ എന്തെഴുതിയെന്നത് ഏറെ പ്രസക്തമാണ്. നെഹ്‌റു എഴുതി: </p>
<p>‘‘It must be remembered that the general principles underlying the communist doctrine- that is, the economic principles of social organisation, have been accepted by some of the best minds of the age, and it does not help at all if second-rate persons go about trying to combat them without even understanding them. This is not a policeman's job, which normally is not acquainted with the intricacies of politics or economics. It must also be remembered that a very large part of the world today is definitely communistic.’’ (Prime Minister Jawahar lal Nehru's statement on Communists, Prime Minister's Secretariat, Under Secretary's Secret Safe File, Govt. of Madras: 24/1949, T.N. Archives, Chennai). </p>
<p>ഗവേഷണ കാലത്ത് ചെന്നൈ ആർക്കൈവ്സിൽനിന്നും തികച്ചും യാദൃച്ഛികമായി ലഭിച്ച മേൽ രേഖ ഈ ലേഖകനെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരുമെല്ലാം ഒരു നൂറാവർത്തി വായിക്കേണ്ടുന്ന നെഹ്രുവിന്റെ ഒരു ഗംഭീര സ്റ്റേറ്റ്മെന്റ് ആണിത്. നേരിട്ടും വരികൾക്കിടയിലും. ഒരു ഭാഗത്ത് നെഹ്രുവിന്റെ തല കൊയ്യാൻ നടക്കുന്ന കമ്യൂണിസ്റ്റുകാർ. മറുഭാഗത്ത് ആർ.എസ്.എസിന്റെ പിന്തുണ തേടിയും കമ്യൂണിസ്റ്റുകാരെ കായികമായി തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ. പട്ടേലിന്റെ പദ്ധതി നെഹ്‌റു നഖശിഖാന്തം എതിർത്തു. ഇന്നിപ്പോൾ സി.പി.എം വേണമെങ്കിൽ പറയും തെലങ്കാനയിൽ നെഹ്‌റുവിന്റെ പട്ടാളം ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ വെടിവെച്ചു വീഴ്ത്തിയില്ലേ എന്ന്. സ്റ്റേറ്റിനെ സായുധമായി വെല്ലുവിളിച്ചാൽ സ്റ്റേറ്റ് തിരിച്ചടിക്കും. </p>
<p>സി.പി.എം സഖാക്കളോട് രണ്ട് ചോദ്യങ്ങൾ. ഒന്ന്, വയനാട്ടിൽ വൃദ്ധദമ്പതികൾ ഉൾ​െപ്പടെ എട്ട് നക്സലൈറ്റ് സഖാക്കളെ എന്തിനായിരുന്നു പിണറായി വിജയന്റെ പൊലീസ് വെടിവെച്ചു തള്ളിയത്? രണ്ട്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈയിൽ വെച്ചതിന് എന്തിനായിരുന്നു അലന്റെയും താഹയുടെയും മേൽ കാപ്പ ചുമത്താനായി അവരെ എൻ.ഐ.എക്ക് വിട്ടുകൊടുത്തത്? പിണറായിയുടെ പൊലീസ് കാട്ടിയത് എല്ലാരീതിയിലും തെറ്റായിരുന്നു. യാതൊരു ക്രമസമാധാന പ്രശ്നവും സൃഷ്ടിക്കാത്ത എട്ടു നക്സലൈറ്റുകളെ വെടിവെച്ചിട്ടതിന് എന്താണ് ന്യായം? അതേസമയം ’48ൽ കമ്യൂണിസ്റ്റ് പാർട്ടി ചെയ്തത് ഒരു ഭരണകൂടത്തെ അപ്പാടെ വെല്ലുവിളിച്ച് സായുധ പോരാട്ടം ആരംഭിക്കുകയായിരുന്നു. നെഹ്‌റു സർക്കാറിനോട് കമ്യൂണിസ്റ്റുകാർ അനവസരത്തിൽ കാട്ടിയ വൻ അബദ്ധം തിരുത്തിക്കാൻ ഒടുവിൽ സ്റ്റാലിൻ തന്നെ ഇടപെടേണ്ടിവന്ന കാര്യം മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. </p>
<p>സ്വന്തം ജീവന് നേരെ ഉൾ​െപ്പടെ കമ്യൂണിസ്റ്റുകാർ ഭീഷണി ഉയർത്തിയപ്പോൾപോലും നെഹ്‌റു എത്ര സമചിത്തതയോടുകൂടിയാണ് ആ പ്രശ്നത്തെ സമീപിച്ചതെന്നോർക്കണം. സോഷ്യലിസ്റ്റ് ആശയത്തോടുള്ള നെഹ്രുവിന്റെ മമതയും കമ്യൂണിസ്റ്റുകാരോടുള്ള ബഹുമാനവും മേൽ സ്റ്റേറ്റ്മെന്റിൽ കാണാം. അതിന് വരികൾക്കിടയിൽ വായിക്കണം. നെഹ്രുവിന്റെ വിശ്വചരിത്രാവലോകനം (The Glimpses of World History) ഉൾ​െപ്പടെ വായിച്ചവർക്കേ അത് സാധ്യമാവുകയുള്ളൂ താനും. നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം കമ്യൂണിസ്റ്റുകാർ അന്ന് തിരഞ്ഞെടുത്ത വഴികൾ തെറ്റായിപ്പോയി എന്നേയുള്ളൂ. അദ്ദേഹം അവരുടെ ദേശസ്നേഹത്തെ ചോദ്യംചെയ്തില്ല. കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കാനോ അവരെ പരിഹസിക്കാനോ നെഹ്‌റു തയാറായില്ല.</p>
<p> ’48-’52 കാലത്ത് തെലങ്കാനയിൽ പട്ടാളം രംഗത്തിറങ്ങിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നിയമം കൈയിലെടുത്തുകൊണ്ട് വൻതോതിലുള്ള അക്രമങ്ങൾ അരങ്ങേറിയപ്പോഴാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ ഒരു ഭരണകൂടം ചെയ്യാൻ ബാധ്യതപ്പെട്ട കാര്യം ചെയ്തു. വാസ്തവത്തിൽ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ എടുത്തുചാട്ടത്തിന്റെ ഫലമായി ആയിരക്കണക്കിന് സഖാക്കൾ ബലി നൽകപ്പെട്ടു. മുകളിൽ സൂചിപ്പിച്ചതുപോലെ കേരളത്തിൽ ജന്മിത്വം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒടുവിൽ അവസാനിപ്പിച്ചത് നിയമനിർമാണത്തിൽകൂടിയാണെന്നതുകൂടി ഇത്തരുണത്തിൽ ഓർക്കുക. </p>
<p>വി.ഡി. സതീശൻ ഒരു നെഹ്രുവിയൻ ആണെങ്കിൽ നെഹ്രുവിന്റെ സമീപനരീതി മാതൃകയാക്കേണ്ടതാണ്. അല്ലാതെ അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ അടിസ്ഥാനത്തിൽ വലതുപക്ഷവും തീവ്രവലതുപക്ഷവും കമ്യൂണിസ്റ്റുകാരെക്കുറിച്ച് പറയുന്നതിന് പരോക്ഷമായെങ്കിലും കുട പിടിക്കലാകരുത് സ്വന്തം നിലപാടുകൾ. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/indian-communism-and-patriotism-1532976</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/indian-communism-and-patriotism-1532976</guid>
<category><![CDATA[Weekly,Archives,Articles,Premium,6 JULY 2026]]></category>
<dc:creator><![CDATA[ഡോ. അജയകുമാർ കോടോത്ത്]]></dc:creator>
<pubDate>Mon, 29 Jun 2026 02:15:48 GMT</pubDate>
</item>
<item>
<title><![CDATA[വാർത്തകൾ 
ഇങ്ങനെയാണോ 
റിപ്പോർട്ട് ചെയ്യേണ്ടത്?]]></title>
<description/>
<enclosure length="137075" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/29/2874012-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/29/2874012-untitled-1.gif'/><figcaption></figcaption></figure><blockquote>
 കേരളത്തിലെ വാർത്താചാനലുകൾ ഗൗരവമായ ചർച്ചക്ക് വിധേയമാണ്. വാർത്തകൾ അവതരിപ്പിക്കുന്ന വിധം, അവതാരകർ വിധികർത്താക്കളാകുന്നത്, നിഷ്പക്ഷരല്ലാത്തത് എന്നിങ്ങനെ വിവിധ ആരോപണങ്ങൾ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ മാധ്യമമേഖലയുമായി ബന്ധപ്പെട്ട് ​ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ നാലുപേർ നടത്തുന്ന ഗൗരവ ചർച്ചയാണ് തുടർന്നുള്ളത്.
</blockquote>
<p>‘‘മാധ്യമപ്രവര്‍ത്തകര്‍ തനിക്കുചുറ്റു നടക്കുന്ന എല്ലാ കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്ന ഒരു നിഷ്പക്ഷ നിരീക്ഷകനായിരിക്കണം. അവന്‍ ചുറ്റും നടക്കുന്ന ഒരു വാര്‍ത്താസംഭവത്തിലും ഒരു സജീവ പങ്കാളിയായി മാറരുത്.’’ </p>
<p>1922ല്‍ വാള്‍ട്ടര്‍ ലിപ്മാന്‍ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും നമ്മുടെ മാധ്യമ പരിശീലന ക്ലാസുകളില്‍ പതിവായി ഉപയോഗിക്കുന്ന അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നുതന്നെയാണ്. എന്നാല്‍, ഇന്ന് നമ്മുടെ മാധ്യമ സംസ്‌കാരം പ്രത്യേകിച്ച് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തകർകൂടി എല്ലാ വാര്‍ത്താസംഭവങ്ങളിലും സജീവ പങ്കാളികളാകുന്ന മാധ്യമപ്രവര്‍ത്തനശൈലിയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. </p>
<p>ഒരു മരണം റിപ്പോട്ട് ചെയ്യാന്‍ പോയാല്‍ അവിടെ ഏറ്റവും നന്നായി കരയാനും സമരം കവര്‍ ചെയ്യുമ്പോള്‍ ഏറ്റവും നന്നായി മുദ്രാവാക്യം വിളിക്കാനും കലാമേളയാണെങ്കില്‍ ഏറ്റവും നന്നായി ഡാന്‍സ് കളിക്കാനും കായികമേളയാകുമ്പോള്‍ നന്നായി ഓടാനും സാധിക്കുന്നവര്‍ ഇന്ന് ഏറ്റവും നല്ല മാധ്യമപ്രവര്‍ത്തകരായി മാറുകയാണ്. സമാധാനമായി പറഞ്ഞ് അവസാനിപ്പിക്കേണ്ട സാധാരണ വാര്‍ത്താസംഭവങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രണ്ട് റൗണ്ട് അലറിവിളിച്ചാല്‍ ആ വാര്‍ത്തയുടെ റിപ്പോർട്ടിങ്ങും മനോഹരമായി എന്ന് വിലയിരുത്തുന്ന നിലയിലേക്ക് നമ്മുടെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന്റെ ശൈലിമാറ്റം സംഭവിച്ചിരിക്കുകയാണ്. </p>
<p>നാലു പതിറ്റാണ്ടിന്റെ ചരിത്രമേ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്ക് ഉള്ളൂവെങ്കിലും ഈ 40 വര്‍ഷംകൊണ്ട് നമ്മുടെ ടെലിവിഷന്‍ വാര്‍ത്താസംസ്‌കാരം നിരവധിയായ പരിണാമങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയെല്ലാംതന്നെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഇപ്പോള്‍ നടക്കുന്ന ദൃശ്യമാധ്യമപ്രവര്‍ത്തനശൈലിയെ അക്കാദമിക്കലായി തന്നെ വിലയിരുത്താനുള്ള ശ്രമമാണ് ഇത്. മാധ്യമമേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന നാല് അംഗങ്ങളുള്ള ഒരു പാനല്‍ സംവാദാത്മകമായി തന്നെ ഇന്നിന്റെ ദൃശ്യമാധ്യമപ്രവര്‍ത്തന ശൈലികളെ വിലയിരുത്തുകയാണ് ഇവിടെ. </p>
<p>ഒന്നാമത്തെ പാനലിസ്റ്റ് മലയാളത്തിലെ ഏറ്റവും മുതിർന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്ററും മീഡിയവണ്‍ ചാനലിന്റെ മുന്‍ എഡിറ്റർ ഇന്‍ ചീഫുമായിരുന്ന സി.എല്‍. തോമസാണ്, ഇപ്പോള്‍ അദ്ദേഹം കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടറാണ്. രണ്ടാമത്തെയാള്‍ എഴുത്തുകാരനും മാധ്യമ നിരീക്ഷകനും മുന്‍ എം.പിയും എം.എൽ.എയുമായിരുന്ന സെബാസ്റ്റ്യന്‍ പോളാണ്.</p>
<p>ഏഷ്യാനെറ്റിലും മനോരമ ന്യൂസിലും ദീര്‍ഘകാലം ദൃശ്യമാധ്യമപ്രവര്‍ത്തകനായിരുന്ന, നിലവിൽ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ മാധ്യമവിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ. എസ്.ആര്‍. സഞ്ജീവാണ് മൂന്നാമത്തെയാള്‍. രണ്ടു പതിറ്റാണ്ടിലേറെയായി ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇപ്പോള്‍ 24 ന്യൂസിന്റെ സീനിയര്‍ എക്സിക്യൂട്ടിവ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന കെ.ആര്‍. ഗോപീകൃഷ്ണനാണ് പാനലിലെ മറ്റൊരു അംഗം.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/29/2874021-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240205WJdV6RgdWzjWn8sHXzBcyxDsND9M7vB7140518" data-watermark="false" style="width: 100%;" info-selector="#info_item_1782727142166">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782727142166"></div>
</div>
<p>1. ഒരു മാധ്യമപ്രവര്‍ത്തകന്റെ വാര്‍ത്തയിലെ സ്ഥാനം ഒരു നിഷ്പക്ഷ നിരീക്ഷകന്‍റേത് തന്നെയാണ് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവില്ല. എന്നാല്‍, എന്തുകൊണ്ടാണ് ഇപ്പോള്‍ നമ്മുടെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്ത സംഭവങ്ങളില്‍ എല്ലാം തന്നെ സജീവമായി ഇടപെടുന്നവരായി മാറേണ്ടിവരുന്നത്?</p>
<p>സി.എല്‍. തോമസ്: ലോക മാധ്യമ ചരിത്രം പരിശോധിച്ചാല്‍ നിഷ്പക്ഷത എന്നൊന്ന് ആ വാക്കിന്റെ അർഥത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തിയിട്ടില്ല എന്ന് കാണാനാവും. പക്ഷംചേരല്‍ എല്ലാകാലത്തും മാധ്യമങ്ങളുടെ സ്വഭാവത്തില്‍ ഉള്‍ച്ചേര്‍ന്ന ഒന്നുതന്നെയായിരുന്നു. അത് ആശയങ്ങളോടുള്ള ചേര്‍ന്നുനിൽപാകാം, വര്‍ഗങ്ങളോടുള്ള ആഭിമുഖ്യമാകാം, വ്യവസ്ഥിതിയോടുള്ള ചേര്‍ന്നുനില്‍ക്കലോ കലാപമോ ആവാം. പക്ഷേ, വസ്തുതകളോടുള്ള പ്രതിബദ്ധത വാര്‍ത്തയുടെ മുഖമുദ്രയായിരുന്ന ഒരു കാലമുണ്ടായിരുന്നു. വാര്‍ത്തയില്‍ വസ്തുതകള്‍ മാത്രം കൃത്യമായി അവതരിപ്പിക്കുകയും, ആ വസ്തുതകളുടെ വിശകലനങ്ങളിലോ പത്രാധിപക്കുറിപ്പുകളിലോ മാത്രം സ്വന്തം പക്ഷം വ്യക്തമാക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. അവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താപ്രവര്‍ത്തകര്‍ ഒരിക്കലും വാര്‍ത്തയുടെ ഭാഗമായി സ്വയം മാറിയിരുന്നില്ല; മിക്കപ്പോഴും അത് ജനപക്ഷത്തോടുള്ള പക്ഷംചേരലായിരുന്നു താനും. </p>
<p>എന്നാല്‍ ഇന്ന്, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിലെ പക്ഷംചേരല്‍ വെറും കക്ഷിരാഷ്ട്രീയത്തോടുള്ള വിധേയത്വമായി മാറിയിരിക്കുന്നു. ‘കക്ഷിരാഷ്ട്രീയം’ എന്നതിനേക്കാള്‍ അതിനെ ‘ഭരണകൂടം’ എന്ന് മനസ്സിലാക്കുന്നതാവും കൂടുതല്‍ ശരി. കേന്ദ്ര ഭരണകക്ഷി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഈ മാധ്യമശൈലിയെ ‘പ്രതിപക്ഷ പ്രവര്‍ത്തനം’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മാധ്യമപ്രവര്‍ത്തനം ഒരർഥത്തില്‍ പ്രതിപക്ഷ പ്രവര്‍ത്തനംതന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സംസ്ഥാന ഭരണകൂടങ്ങളോട് വസ്തുതകളുടെ യാതൊരു അടിസ്ഥാനവുമില്ലാതെ തീവ്രമായ പ്രതിപക്ഷസ്വരം കാണിക്കുന്ന മാധ്യമങ്ങള്‍, കേന്ദ്ര ഭരണകൂടത്തിന്റെ ചങ്ങാതിമാരായി മാറുന്നു എന്നതിലാണ് ഈ നിലപാടിന്റെ വൈരുധ്യം. </p>
<p>ഇത് ടെലിവിഷന്‍ വാര്‍ത്താചാനലുകളില്‍ അവതാരകന്റെ വ്യക്തിപരമായ താൽപര്യങ്ങള്‍ പ്രേക്ഷകരിലേക്ക് അടിച്ചേൽപിക്കുന്നതിലാണ് കലാശിക്കുന്നത്. വാര്‍ത്താപ്രവര്‍ത്തനത്തിലെ ജനാധിപത്യപരമായ ഇടം ഇവിടെ ഹനിക്കപ്പെടുന്നു. സാമാന്യ മര്യാദയുടെ അതിര്‍വരമ്പുകള്‍പോലും ഈ അവതാരകര്‍ ലംഘിക്കുന്നു. വാര്‍ത്താചര്‍ച്ചകളില്‍ മാത്രമല്ല ഈ പ്രവണത കാണുന്നത്; സാധാരണ വാര്‍ത്താബുള്ളറ്റിനുകള്‍ അവതരിപ്പിക്കുമ്പോള്‍പോലും ചില അവതാരകര്‍ നടന്നതെന്തെന്ന് പ്രേക്ഷകരെ അറിയിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്ന് വ്യതിചലിക്കുന്നു.</p>
<p> വാര്‍ത്താസന്ദര്‍ഭവുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത സ്വന്തം അഭിപ്രായങ്ങള്‍, പ്രത്യേകിച്ച് തങ്ങള്‍ക്ക് താൽപര്യമില്ലാത്ത പക്ഷത്തെ പരിഹസിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് അടിച്ചേൽപിക്കുന്നത് വ്യവസ്ഥാപിതമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു പരിധിയിലും വരുന്നതല്ല. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യം കൗതുകകരമാണ്. അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ: ജനങ്ങളെ വിവരങ്ങള്‍ സത്യസന്ധമായി അറിയിക്കുക എന്ന തൊഴിലിനോട് ഇന്നത്തെ മാധ്യമസ്ഥാപനങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഒരു പ്രതിബദ്ധതയുമില്ല എന്നതുതന്നെ. </p>
<p>മാധ്യമപ്രവര്‍ത്തനം അതിന്റെ ചരിത്രത്തിലൂടെ രൂപപ്പെടുത്തിയെടുത്ത മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഇന്നത്തെ TRP മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നൊരു വാദമുണ്ട്. എന്നാല്‍, അത് യഥാർഥ പ്രശ്‌നത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. ഈ മൂല്യങ്ങള്‍ അടിസ്ഥാനശിലകളായി നിലനിന്നിരുന്ന കാലത്തും TRP മത്സരങ്ങളുണ്ടായിരുന്നു. അന്ന് വാര്‍ത്താമുറികളില്‍ അതി പ്രഗല്ഭരായ പത്രാധിപന്മാര്‍ ഈ മൂല്യങ്ങളുടെ കാവല്‍ക്കാരായി ഉണ്ടായിരുന്നു. ഇന്നാവട്ടെ, പുത്തന്‍ വെല്ലുവിളികള്‍ക്കൊത്ത് പുതിയ ശൈലികള്‍ ആവിഷ്‌കരിക്കാന്‍ ശേഷിയില്ലാത്തവരുടെ ഭൂരിപക്ഷ വേദിയായി വാര്‍ത്താമുറികള്‍ മാറിയിരിക്കുന്നു. </p>
<p>സെബാസ്റ്റ്യന്‍ പോള്‍: മാധ്യമം ദൃശ്യമാണെങ്കിലും അദൃശ്യമാണെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ ചുമതല താന്‍ അറിയുന്ന അല്ലെങ്കില്‍ മനസ്സിലാക്കുന്ന വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. അവിടെ നിഷ്പക്ഷമതിയായ ഒരു മാധ്യമപ്രവര്‍ത്തകനെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. ചരിത്രത്തിലെ ന്യൂസ് ടെലികാസ്റ്റിന്റെ ആദ്യ ബൈബിള്‍ സന്ദര്‍ഭം യേശുവിന്റെ ബെത്‌ലഹേമിലെ ജനനം ആയിരുന്നു. അന്ന് ഇന്നത്തെ രീതിയില്‍ കാണാവുന്നതുപോലെ തന്നെ സംഗീതത്തിന്റെ അകമ്പടിയോടെ വാനദൂതര്‍ ഇടയര്‍ക്ക് പ്രത്യക്ഷപ്പെട്ട് ഇതാ ഞങ്ങള്‍ ഒരു നല്ല വാര്‍ത്ത, സദ് വാര്‍ത്ത, ഗുഡ്‌ന്യൂസ് നിങ്ങള്‍ക്ക് നല്‍കുന്നു എന്ന നിലയിലായിരുന്നു. </p>
<p>എന്നാല്‍, ഇന്ന് ഗുഡ് ന്യൂസ് എന്ന് പറഞ്ഞ് ഒരു വാര്‍ത്തയും അവതരിപ്പിക്കാനാകില്ല. കാരണം, സദ് വാര്‍ത്തകള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ‘മാഞ്ചസ്റ്റര്‍ ഗാഡിയ’ന്റെ പ്രസിദ്ധനായ പത്രാധിപര്‍ സി.പി. സ്‌കോട്ടിന്റെ അതിപ്രശസ്തമായ നിര്‍വചനം തന്നെയുണ്ടല്ലോ ‘facts are sacred comments free’. ഇത് ജേണലിസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ തത്ത്വം തന്നെയാണ്. എന്നാല്‍, വാര്‍ത്തകളെ വിശുദ്ധമായിതന്നെ കൈകാര്യംചെയ്യാന്‍ വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷമതികളായിരിക്കണം എന്ന് പറയുന്നത്. എന്നാല്‍, ഇന്ന് അതല്ല നമ്മള്‍ കാണുന്നത്. </p>
<p>വാര്‍ത്താചാനലുകളിലെ ഒരോ ആളെയും സ്‌ക്രീനില്‍ കാണുമ്പോള്‍തന്നെ അയാള്‍ എങ്ങനെയാണ് ഒരോ വാര്‍ത്തയും കൈകാര്യം ചെയ്യാന്‍പോകുന്നത് എന്ന് നമുക്ക് പറയാന്‍ സാധിക്കും. വളരെ പ്രകടമായ പക്ഷംപിടിക്കല്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ട്. നമ്മുടെ ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഏത് രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്ന് വരുന്നവരാണ് എന്നുപോലും പ്രേക്ഷകര്‍ക്ക് ധാരണയുണ്ട്. ഇത്തരം മാധ്യമപ്രവര്‍ത്തകരില്‍നിന്ന് നിഷ്പക്ഷമായ വാര്‍ത്തകള്‍ പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. </p>
<p>ഡോ. എസ്.ആര്‍. സഞ്ജീവ്: റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍തന്നെ വാര്‍ത്തയില്‍ ലേഖകന്റെ അല്ലെങ്കില്‍ ലേഖികയുടെ സാന്നിധ്യമുണ്ട്. അത് പക്ഷപാതിത്വവുമായി ബന്ധപ്പെട്ടതാണ്. ഏതു സംഭവവും വാര്‍ത്തയാകുമ്പോള്‍ പക്ഷം (bias) കടന്നുവരും. അത് ചോയ്‌സുമായി (ഹിതകരമായത്) ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു. ആരുടെ ഹിതം എന്നതാണ് പ്രശ്‌നം. ഒരു ജനാധിപത്യക്രമത്തില്‍ അതിന് സാമൂഹികനീതി, നിയമവ്യവസ്ഥ, ഭരണഘടനാതത്ത്വങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കല്‍, ദുഷ്പ്രവണതകളോടുള്ള വിട്ടുവീഴ്ചയില്ലായ്മ എന്നീ ഘടകങ്ങളില്‍ അധിഷ്ഠിതമായേ നിലനില്‍ക്കാനാവൂ. അത് കക്ഷിരാഷ്ട്രീയത്തിന് എത്രയോ മുകളിലാണ്. ഈ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാവുന്നത് കക്ഷി രാഷ്ട്രീയ പ്രക്രിയയിലൂടെയാണ്. അതുകൊണ്ടുതന്നെ ദൈനംദിന കക്ഷിരാഷ്ട്രീയത്തിന്റെ സചേതനമായ റിപ്പോര്‍ട്ടിങ് അനിവാര്യവുമാണ്. ഈ പ്രക്രിയയില്‍ മാധ്യമത്തിന്റെ (മാധ്യമം എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൂട്ടായ പ്രയോഗപദ്ധതിയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്, അല്ലാതെ കേവലം സ്ഥാപനങ്ങളെയല്ല) സ്ഥാനം മേല്‍പ്പറഞ്ഞ ഘടകങ്ങളെ ആശ്രയിച്ചുതന്നെയാണ് നിലനില്‍ക്കേണ്ടത്. </p>
<p>പക്ഷേ, ഡിജിറ്റല്‍ അലങ്കോല കാലത്ത് (digital disruption) ഈ പ്രക്രിയയുടെ ദിശ മാറ്റുന്ന തരത്തില്‍ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. രാഷ്ട്രീയം ആവശ്യത്തിലധികം വ്യക്തികേന്ദ്രീകൃതമായി. ജനങ്ങള്‍ ഐഡിയോളജിയെ മനസ്സിലാക്കുന്നത് വ്യക്തിബിംബങ്ങളിലൂടെ മാത്രമായി ചുരുങ്ങി. ഇത് ചരിത്രപരമാണെന്ന് വാദിക്കുന്നവരുമുണ്ട്. സ്വാതന്ത്ര്യം എന്ന ആശയം ഗാന്ധിജി എന്ന വ്യക്തിയിലൂടെയാണ് ഇന്ത്യയിലെ കോടിക്കണക്കിന് നിരക്ഷരരായ മനുഷ്യരില്‍ പ്രകാശിപ്പിക്കപ്പെട്ടത്. പക്ഷേ, സമകാലിക ചരിത്രത്തില്‍ ഐഡിയോളജി (പ്രത്യയശാസ്ത്രം) വ്യക്തിയില്‍ ആരോപിക്കപ്പെടുകയല്ല, വ്യക്തി ഐഡിയോളജിയെ ആവാഹിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിഭാസം നരേന്ദ്ര മോദിയിലും രാഹുല്‍ ഗാന്ധിയില്‍പ്പോലും കാണാം. സമീപകാലത്ത് പിണറായി വിജയനാണ് മാര്‍ക്‌സിസം-ലെനിനിസം എന്നു ധരിച്ചുവശായവരുമുണ്ടെന്ന് തെരഞ്ഞെടുപ്പുകാലം തെളിയിച്ചു. ഈ പ്രവണത എക്കാലത്തും മാധ്യമീകൃതമായിരുന്നു (mediated). </p>
<p>പരമ്പരാഗത മാധ്യമങ്ങളുടെ സുവര്‍ണകാലത്തും വ്യക്തികളിലൂടെ കക്ഷിരാഷ്ട്രീയം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അച്ചടിയില്‍നിന്നും ദൃശ്യത്തിലേക്ക് വന്നപ്പോള്‍ വ്യക്തിപരത കൂടി. കാരണം, ജനങ്ങള്‍ക്ക് വിഷയങ്ങളുമായി വേഗത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ ഈയൊരു വ്യക്തിബന്ധം അഥവാ പേഴ്‌സനല്‍ കണക്ട് സഹായകരമായി. ഡിജിറ്റലിന്റെ പ്രത്യേകത അതിവേഗം വ്യക്തിപരമായി ബന്ധം സ്ഥാപിക്കലാണ്. അത് മനുഷ്യന്റെ യുക്തിവിചാരത്തേക്കാള്‍ വൈകാരിക പ്രതികരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. അതുവഴി അറ്റന്‍ഷന്‍ ഇക്കണോമിയെ പരിപോഷിപ്പിക്കുകയും ടെക് മൂലധനത്തിന്റെ ലോജിക്കിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെ മാധ്യമം എന്ന പ്രയോഗപദ്ധതി മാധ്യമപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തക എന്ന വ്യക്തിയുടെ ആത്മനിഷ്ഠമായ ബോധ്യങ്ങളിലേക്ക് ചുരുങ്ങുന്നു. നിരവധി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ ആശയവിനിമയ/സംഘര്‍ഷത്തിലൂടെ ഉരുവപ്പെടുന്ന ചട്ടക്കൂടിനുള്ളില്‍ മാത്രം രൂപപ്പെട്ടിരുന്ന വാര്‍ത്ത മാധ്യമപ്രവര്‍ത്തകരുടെ വൈയക്തിക വീക്ഷണത്തിലേക്ക് ചുരുങ്ങിയപ്പോഴുണ്ടായ സ്വാഭാവികമായ തകര്‍ച്ചയാണ് നാം ഇന്ന് കാണുന്നത്. </p>
<p>കേരളത്തിലെ എല്ലാ ടെലിവിഷന്‍ ചാനലുകളിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും വിഷയവിദഗ്ധരുടെയും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇതില്‍ ഉന്നയിക്കപ്പെടുന്ന വ്യക്തിപരമായ അഭിപ്രായം യഥാർഥത്തില്‍ വാര്‍ത്തയല്ല, അവ അഭിപ്രായങ്ങള്‍ മാത്രമാണ്. നമ്മുടെ നാട്ടില്‍ ഇത്തരം അഭിപ്രായങ്ങളെ വാര്‍ത്തകളായി അവതരിപ്പിക്കുന്ന രീതി വ്യാപകമായിട്ടുണ്ട്. വസ്തുതകള്‍ മുഴുവനും കൈയിലെത്തും മുമ്പ് അന്തിമ തീർപ്പുകൽപിക്കുന്ന വാര്‍ത്ത അവതാരകര്‍ യഥാർഥത്തില്‍ അറ്റന്‍ഷന്‍ ഇക്കണോമിയുടെ ബലിമൃഗങ്ങളാണ്. ഇവര്‍ ജനാധിപത്യത്തോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്യുന്നത്. ഇവര്‍ പറയുന്നതെന്തും വാര്‍ത്തയാണെന്ന് മനസ്സിലാക്കുന്ന ജനം കൂടുതല്‍ മാധ്യമസാക്ഷരരാവേണ്ടതുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/29/2874024-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020nP5irWyaJnsntQ0leOpq4XTdcuqvrGV57349566" data-watermark="false" style="width: 100%;" info-selector="#info_item_1782727351363">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782727351363"></div>
</div>
<p>കെ.ആര്‍. ഗോപീകൃഷ്ണന്‍: വാര്‍ത്തയിലെ മാധ്യമപ്രവര്‍ത്തകന്റെ സ്ഥാനം എപ്പോഴും ഒരു നിഷ്പക്ഷ നിരീക്ഷകന്‍റേത് ആകണമെന്ന് നിര്‍ബന്ധം വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. സത്യത്തിന്റെയും നീതിയുടെയും പക്ഷം ചേര്‍ന്നുമാത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട സംഭവം, ക്രൂര ബലാത്സംഗത്തിന് ഒടുവില്‍ ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്, മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട വിചാരണക്കൊടുവില്‍ മരിച്ചത്, ജാതി അധിക്ഷേപങ്ങളില്‍ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തത്... </p>
<p>ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ നീതിയുടെ പക്ഷത്താണ് നിലയുറപ്പിക്കേണ്ടത്. അതേസമയം വസ്തുതകള്‍ കൈമോശം വരാതെ വിവരങ്ങള്‍ കൈമാറുക എന്ന അടിസ്ഥാന മാധ്യമധര്‍മം പാലിക്കപ്പെട്ടുകൊണ്ടുവേണം മാധ്യമപ്രവര്‍ത്തനം നടത്തേണ്ടത്. ഇന്ന് നമ്മള്‍ കാണുന്നത് മത്സരത്തിന്റെ ഭാഗമായി വാര്‍ത്ത ആദ്യം എത്തിക്കാനുള്ള തിടുക്കത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ വാസ്തവികതയും ആധികാരികതയും പലപ്പോഴും വേണ്ടപോലെ പരിശോധിക്കപ്പെടുന്നില്ല എന്നതാണ്. മാത്രമല്ല, രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങില്‍ സ്വന്തം താൽപര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും വിധേയത്വവും പ്രകടമാകുന്ന തരത്തിലേക്ക് Subjective ആയി അത് മാറുന്നുണ്ട്. </p>
<p>മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അപഹസിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലംകൂടിയാണ് ഇത്. അതിനൊരു പ്രധാന കാരണം വാര്‍ത്തയുടെ പ്രാഥമിക സ്രോതസ്സായി മുഖ്യധാരാ മാധ്യമങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി സമൂഹത്തിന് ഇല്ലാതായിരിക്കുന്നു എന്നതാണ്. സമൂഹ മാധ്യമങ്ങളുടെ അതിരുകളില്ലാത്ത ലോകത്ത് ഒരു വിവരവും ഒരു വാര്‍ത്തയും ഒരു ദൃശ്യവും ഇന്ന് എക്സ് ക്ലൂസിവുകൾ അല്ല. എല്ലാവര്‍ക്കും സ്വന്തം നിലപാടും കാഴ്ചപ്പാടും അഭിപ്രായവും നിന്നിടത്തുനിന്ന് ലോകത്തോട് വിളിച്ചുപറയാന്‍ കഴിയുന്നതോടെ മാധ്യമങ്ങളുടെ നിലനില്‍പുതന്നെ അപകടത്തിലായിരിക്കുന്നു. </p>
<p>വിവരങ്ങള്‍ പറയേണ്ടിടത്ത് വ്യാഖ്യാതാക്കള്‍ ആയി മാറേണ്ട അവസ്ഥയിലാണ് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍. അങ്ങനെ വാര്‍ത്തയില്‍ അവരുടെ ഇടം നിഷ്പക്ഷ നിരീക്ഷകന്റേത് അല്ലാതായിരിക്കുന്നു. വിമര്‍ശിക്കപ്പെടുമ്പോഴും ഒരു വിഭാഗത്തിന്റെ വിവര വിഭവ വിളമ്പുകാര്‍ തങ്ങളാണെന്ന ബോധ്യത്തില്‍കൂടിയാണ് വാര്‍ത്തയില്‍ പ്രതിഷ്ഠിക്കപ്പെട്ട ‘വ്യക്തി’കളായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മാറേണ്ടിവരുന്നത്. ഇനിയും ഏറെ നന്നാവാനുണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നതാണ് സമകാലിക ദൃശ്യമാധ്യമങ്ങളുടെ ഈ പോക്ക്. എന്നാല്‍, അതിന് അവര്‍ മാത്രമാണ് കുറ്റക്കാര്‍ എന്ന അഭിപ്രായം എനിക്കില്ല. </p>
<p>2. പൊതുജനങ്ങളുമായി ചേര്‍ന്നുള്ള പങ്കാളിത്ത മാധ്യമപ്രവര്‍ത്തന ശൈലി അനുകരിക്കേണ്ട മാധ്യമശൈലിതന്നെയാണ്. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍തന്നെ വാര്‍ത്താസംഭവങ്ങളില്‍ സജീവ പങ്കാളികളാകുന്നത് അവര്‍തന്നെ വാര്‍ത്താസംഭവങ്ങളിലെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നത് മാധ്യമ മേഖലയില്‍ എന്തെല്ലാം അപകടങ്ങള്‍ക്കാണ് വഴിവെക്കുന്നത്? </p>
<p>സി.എല്‍. തോമസ്: ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ വാര്‍ത്താപ്രവര്‍ത്തനത്തിന്റെ പ്രധാന മാതൃക വസ്തുനിഷ്ഠ മാധ്യമപ്രവര്‍ത്തനം (Objective Journalism) ആയിരുന്നു. പ്രമുഖ മാധ്യമ ഗവേഷകനായ വാള്‍ട്ടര്‍ ലിപ്മാന്‍ 1922ല്‍ പ്രസിദ്ധീകരിച്ച ‘പബ്ലിക് ഒപ്പീനിയന്‍’ എന്ന പുസ്തകത്തില്‍, മാധ്യമപ്രവര്‍ത്തകന്റെ ജോലി വസ്തുതകള്‍ കണ്ടെത്തി അത് ജനങ്ങള്‍ക്ക് കൈമാറുക എന്നത് മാത്രമാണെന്ന് സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, പിന്നീട് 1985ല്‍ നീല്‍ പോസ്റ്റ്മാന്‍, ടെലിവിഷന്‍ വാര്‍ത്തകള്‍ വിവരവിനിമയത്തില്‍നിന്ന് മാറി ഒരു ‘പ്രകടനകല’ (Performance Art) ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിരീക്ഷിച്ചു. ഈ നിരീക്ഷണത്തിന്റെ പരകോടിയാണ് ഇന്ന് നമ്മള്‍ കാണുന്നത്. </p>
<p>അമേരിക്കയിലെ ‘ഫോക്‌സ് ന്യൂസ്’ അവതാരകരും, അതിന്റെ ഇന്ത്യന്‍ പതിപ്പായ അര്‍ണബ് ഗോസ്വാമിമാരും ഈ അവസ്ഥയുടെ നേർചിത്രങ്ങളാണ്. അര്‍ണബ് ഗോസ്വാമിമാരുടെ കുട്ടിപ്പതിപ്പുകളായി മാറുന്ന മലയാളം ആങ്കര്‍മാരിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ അത് സാമാന്യ ജനാധിപത്യ മര്യാദകളുടെ നഗ്‌നമായ ലംഘനമായി മാറുന്നു. ഇവിടെ മാര്‍ഷല്‍ മക്‌ലൂഹന്‍ പണ്ടേ നിരീക്ഷിച്ച ‘Medium is the Message’ (മാധ്യമം തന്നെയാണ് സന്ദേശം) എന്ന തത്ത്വം നമ്മുടെയൊക്കെ അനുഭവയാഥാർഥ്യമാവുകയാണ്. സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവും അതിന്റെ സ്വാധീനവും അതേപടി അനുകരിക്കാന്‍ മുഖ്യധാര/വ്യവസ്ഥാപിത മാധ്യമങ്ങള്‍ ശ്രമിച്ചപ്പോള്‍ ഈ പ്രവണത അതിന്റെ കൊടുമുടിയിലെത്തി. ടെലിവിഷന്‍ മാധ്യമങ്ങള്‍ വിവര കേന്ദ്രീകൃതമായ രീതിയില്‍നിന്നും വ്യാഖ്യാന കേന്ദ്രീകൃതമായ രീതിയിലേക്ക് പരിണമിച്ചപ്പോഴാണ് ഇത് സംഭവിച്ചത്. </p>
<p>വിവര കേന്ദ്രീകൃതം (Information -Centric): സംഭവം > റിപ്പോര്‍ട്ട് > പ്രേക്ഷകര്‍ സ്വന്തം തീരുമാനത്തിലെത്തുന്നു. </p>
<p>വ്യാഖ്യാന കേന്ദ്രീകൃതം (Interpretation centric): സംഭവം > അവതാരകന്റെ വ്യാഖ്യാനം > അത് പ്രേക്ഷകന്‍ അതേപടി സ്വീകരിക്കുന്നു. </p>
<p>ഈ രണ്ടാമത്തെ രീതിയോടെ ജനാധിപത്യപരമായ മാധ്യമപ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാവുകയാണ് ചെയ്യുന്നത്. </p>
<p>സെബാസ്റ്റ്യന്‍ പോള്‍: പങ്കാളിത്ത മാധ്യമപ്രവര്‍ത്തനം എന്നത് തീര്‍ത്തും അപ്രായോഗികമായ ഒന്നായിട്ടാണ് ഞാന്‍ കാണുന്നത്. ഒരു ആള്‍ക്കൂട്ടത്തിലേക്ക് മൈക്കുമായി മാധ്യമപ്രവര്‍ത്തകര്‍ കടന്നുചെല്ലുന്നു അവിടെ കാണുന്നവരുടെ തോളത്ത് തട്ടി അഭിപ്രായങ്ങള്‍ ചോദിക്കുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ഒഴിഞ്ഞുമാറുന്നു. ചിലര്‍ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് സംസാരിക്കുന്നത്. </p>
<p>അവര്‍ സംസാരിക്കുന്നത് മൈക്ക് പിടിച്ചുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ താല്‍പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു. അല്ലെങ്കില്‍ മൈക്ക് അവരുടെ മുന്നില്‍നിന്ന് അപ്പോള്‍ തന്നെ മാറ്റുന്നു. ഇതിനെ പങ്കാളിത്ത മാധ്യമപ്രവര്‍ത്തനം എന്ന് പറയാന്‍ സാധിക്കില്ല. സമൂഹത്തില്‍ അറിവിന്റെ തുല്യത അല്ലെങ്കില്‍ സമത്വം ഇല്ലാത്തതുകൊണ്ടാണ് പങ്കാളിത്ത മാധ്യമപ്രവര്‍ത്തനം ഇവിടെ വിജയകരമായി മാറുകയില്ല എന്ന് പറയുന്നത്. വാര്‍ത്തയെ അവതരിപ്പിക്കുന്നവര്‍ അവരുടെ അജണ്ടക്ക് കൂടുതല്‍ ആധികാരികത കിട്ടാന്‍വേണ്ടി മാത്രമാണ് ഇത്തരം പൊതുജന പങ്കാളിത്തങ്ങളെ ഇന്ന് ഉപയോഗിക്കുന്നത്. എല്ലാത്തിനും ഒരു വ്യാകരണമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. </p>
<p>നമുക്ക് പത്രങ്ങളെതന്നെ ഉദാഹരണമാക്കിയെടുക്കാം. ഒരു പത്രം കോളം തിരിച്ച് രൂപകല്‍പന ചെയ്യാതെ, കൃത്യമായി തലക്കെട്ടുകള്‍ നല്‍കാതെ പത്രപ്രവര്‍ത്തകന്റെ ഇഷ്ടത്തിനനുസരിച്ച് തോന്നുന്നപോലെ പ്രിന്റ് ചെയ്ത് നിങ്ങളുടെ വീട്ടിലെത്തിയാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും. ഇത് എന്ത് പത്രം എന്ന് ആരും ചോദിച്ചുപോകും. ഇതുപോലെ തന്നെ ദൃശ്യമാധ്യമങ്ങള്‍ക്കും ഒരു വ്യാകരണമുണ്ടാകണം. എല്ലാവരും അത് പാലിച്ചുപോവുകയും വേണം. അപ്പോള്‍ ആരെയും അലോസരപ്പെടുത്താത്ത ദൃശ്യമാധ്യമ സംസ്‌കാരം നമുക്ക് രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും. </p>
<p>സത്യത്തില്‍ ടെലിവിഷന്‍ ഇന്ന് വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മാധ്യമമാണ്. ജനങ്ങള്‍ പതുക്കെയാണെങ്കിലും സാമാന്യം വേഗത്തില്‍തന്നെ ടെലിവിഷനോട് വിടപറയുകയാണ്. ആരാണ് ഇപ്പോള്‍ ടി.വിക്ക് മുന്നില്‍ കുത്തിയിരിക്കുന്നത്. എല്ലാവരും വാര്‍ത്തകളും വിശേഷങ്ങളും അറിയുന്നതും പങ്കുവെക്കുന്നതും അവരുടെ ഫോണിലൂടെ തന്നെയാണ്. വാര്‍ത്തകള്‍ അറിയാന്‍ പുതുതലമുറ ന്യൂസ് ചാനലുകളെ ആശ്രയിക്കാറുപോലുമില്ല. അവര്‍ പൂര്‍ണമായും നവമാധ്യമങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. പുതുതലമുറക്ക് താല്‍പര്യമില്ലാത്ത, പഴയതലമുറ വെറുത്ത ഒരു മാധ്യമമായിട്ടാണ് നമ്മുടെ ടെലിവിഷന്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നത്. </p>
<p>ഡോ. എസ്.ആര്‍. സഞ്ജീവ്: ഈ പ്രശ്‌നം ഒരു ഉദാഹരണത്തിലൂടെ പരിശോധിച്ചു നോക്കാം. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ ശസ്ത്രക്രിയ പിഴവുണ്ടായി. കത്രിക വയറ്റില്‍ മറന്നുവെച്ച് തുന്നിക്കെട്ടി. രോഗി പറയുന്നത് വസ്തുതാപരമായി ശരിയാണെങ്കില്‍ ഈ പ്രശ്‌നത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വാഭാവികമായും അവരുടെ പക്ഷത്താകും. ഈ രോഗിയോട് സര്‍ക്കാറും മന്ത്രിയും അനുഭാവപൂര്‍വം പെരുമാറുന്നില്ലെങ്കില്‍ അതിശക്തമായ മാധ്യമവിമര്‍ശനം നേരിടേണ്ടിവരുകയും ചെയ്യും. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയിലെ സജീവപങ്കാളികളാകുന്നു. അവര്‍ ആക്ടിവിസത്തിലേക്ക് വഴുതിവീഴുന്നു. </p>
<p>ജോലിയില്‍ വീഴ്ചവരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കായും മതിയായ നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാറിന്റെ അനുതാപമില്ലായ്മക്കെതിരായും അവര്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു. എഡിറ്റോറിയല്‍ സ്വഭാവമുള്ള ഷോകളില്‍ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളിലൂടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നു. അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ മേല്‍ രാഷ്ട്രീയ താൽപര്യം (പ്രതിപക്ഷ പാര്‍ട്ടികളെ സഹായിക്കാന്‍) ആരോപിക്കപ്പെടുന്നു. മന്ത്രി മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെയും വാദപ്രതിവാദങ്ങള്‍ തുടരുന്നു. ഈ സ്ഥിതിയില്‍ അനുവര്‍ത്തിക്കേണ്ട മാധ്യമരീതി എന്താണ്... </p>
<p>ഒന്നാമത്തെ പാഠം മന്ത്രിക്കെതിരായ വ്യക്തിഹത്യ ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. പക്ഷേ സിസ്റ്റം ജനേച്ഛയും നീതിയുമനുസരിച്ച് ചലിപ്പിക്കാനുള്ള മന്ത്രിയുടെ കഴിവില്ലായ്മ തുറന്നുകാട്ടപ്പെടുകയും വേണം. ഈ ലക്ഷ്മണരേഖ സ്വയം എഡിറ്റ് ചെയ്ത് വരച്ചെടുക്കേണ്ടതാണ്. വാര്‍ത്തകള്‍... അവ ബന്ധപ്പെട്ട കക്ഷികളുടെ പ്രസ്താവനകളോ ആധികാരിക റിപ്പോര്‍ട്ടുകളോ ദൃക്‌സാക്ഷി വിവരണങ്ങളോ ആകാം. അതേപടി വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യണം. അതില്‍നിന്നും ഉരുത്തിരിയുന്ന വസ്തുതകളും റിപ്പോര്‍ട്ട് ചെയ്യപ്പെടണം. ഇതേക്കുറിച്ചുള്ള എഡിറ്റോറിയല്‍ ഷോകളില്‍ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിനിഷ്ഠമായ ബോധ്യങ്ങളോ അഭിപ്രായങ്ങളോ ആകാം. പക്ഷേ അവ വ്യക്തിഹത്യക്കു വേണ്ടിയാകരുത്. അവയുടെ ഉത്തരവാദിത്തം മാധ്യമത്തിനല്ല, മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ്. </p>
<p>ഈ പാതയിലൂടെ സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അങ്ങേയറ്റം ജാഗരൂകരായില്ലെങ്കില്‍ വസ്തുതകളോടുള്ള അവരുടെ പ്രതിബദ്ധത ചോദ്യംചെയ്യപ്പെടും. അവരുടെ ഇന്റഗ്രിറ്റിയെ ബാധിക്കും. ആ റിസ്‌ക് എടുക്കാനുള്ള അപഗ്രഥനശേഷിയും പക്വതയുമുള്ളവര്‍ മാത്രമേ ഇത്തരമൊരു മാധ്യമരീതി പിന്തുടരാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം നമുക്ക് വെറും കണ്ടന്റ് ക്രിയേറ്റര്‍മാരെയോ ഇന്‍ഫ്ലുവന്‍സര്‍മാരെയോ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഈ വിപരീതശൈലിക്ക് അടിമപ്പെടുമ്പോള്‍ അവര്‍ മാധ്യമരൂപത്തിന് താല്‍ക്കാലികമായി കൂടുതല്‍ പണമുണ്ടാക്കിക്കൊടുക്കും. പക്ഷേ, ജേണലിസത്തിലെ ദീര്‍ഘകാല നിക്ഷേപമായ വിശ്വാസ്യതയുടെ ചെലവിലായിരിക്കും അത്. അതായത് സ്‌റ്റോക് മാര്‍ക്കറ്റിലെ ദൈനംദിന ഊഹക്കച്ചവടമാണോ വേണ്ടത്, അതോ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP) പോലുള്ള ദീര്‍ഘകാല നിക്ഷേപമാണോ വേണ്ടത് എന്ന തീരുമാനമാണ് ഇവിടെ മാധ്യമ ഉടമകള്‍ കൈക്കൊള്ളേണ്ടത്. </p>
<p>ഇതത്ര സങ്കീര്‍ണമൊന്നുമല്ല. വികസിത ജനാധിപത്യരാജ്യങ്ങള്‍ ഡിജിറ്റല്‍ എക്കോ ചേംബറുകളുടെയും ഫില്‍റ്റര്‍ ബബിളുകളുടെയും വെല്ലുവിളി നേരിടാന്‍ സ്വയം നവീകരിക്കുകയാണ്. അവിടെ (ഉദാഹരണം ജർമനിയിലെ DW, അമേരിക്കയിലെ CNN തുടങ്ങിയവ) പരിചയസമ്പന്നരായ ജേണലിസ്റ്റുകളെ ചാനലുകള്‍തന്നെ പ്രോത്സാഹനം നല്‍കി ഡിജിറ്റല്‍ വ്ലോഗുകളും ഇന്‍സ്റ്റഗ്രാം റീലുകളും മറ്റും ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ പറഞ്ഞ അടിസ്ഥാന മാധ്യമരീതികളില്‍നിന്ന് മാറാതെ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും നൂതനവുമായ സ്‌റ്റോറി ടെല്ലിങ് രീതികള്‍ പരിചയിപ്പിച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. </p>
<p>കെ.ആര്‍. ഗോപീകൃഷ്ണന്‍: മേഖലകള്‍ ഏതായാലും ശീലങ്ങളും ശൈലികളും മാറ്റത്തിന് വിധേയമാണ്. എല്ലാ ‘കാലത്തേക്കുമായ ഒന്ന്’ എന്നൊന്നില്ല. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ സംഭവിക്കുന്നത് അത് അപചയമായാലും, പരിവര്‍ത്തനമായാലും കാലത്തിന്റെ മാറ്റത്താട് ചേര്‍ന്നുനില്‍ക്കുന്നതാണ്. പോയ കാലത്തെയോ പോയ തലമുറയുടെയോ പരിതസ്ഥിതികളോ ആവശ്യങ്ങളോ അല്ല പുതുയുഗ മാധ്യമങ്ങള്‍ക്ക്/ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്. സംഭവങ്ങള്‍ എന്തായാലും, അതിന്റെ കേവല വിവരണം പ്രേക്ഷകര്‍ക്ക് പലപ്പോഴും വിരസത സൃഷ്ടിക്കുന്ന ഒന്നായി മാറാറുണ്ട്. ഒരു ശരാശരി പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തുക എന്നത് ഏറെ ദുഷ്‌കരമായതായി മാറിയിരിക്കുന്നു.</p>
<p> വിവരങ്ങള്‍ വേഗത്തില്‍ നല്‍കിയാലും, ദൃശ്യങ്ങള്‍ എത്തിച്ചാലും ഇനിയടുത്തത് എന്ത് എന്ന് അസംതൃപ്തിയോടെ കാത്തിരിക്കുന്ന ​േപ്രക്ഷകന്റെ മുന്നിലേക്കാണ് ഓരോ ദ്യശ്യമാധ്യമ പ്രവര്‍ത്തകന്റെയും പ്രത്യക്ഷപ്പെടല്‍. അവിടെ വാര്‍ത്തകളുടെയും സംഭവങ്ങളുടെയും റിപ്പോര്‍ട്ടിങ്ങിനപ്പുറത്തേക്ക് അതിന്റെതന്നെ ഒരു ഭാഗമായി മാറാനുള്ള ശ്രമങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്ത് അധികമായി ചെയ്യാം എങ്ങനെ വേറിട്ടുനില്‍ക്കാം എന്നതാണ് ഇന്ന് ഓരോ ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെയും മുന്നിലെ ഓരോ ദിവസത്തെയും വെല്ലുവിളി. മാധ്യമ പ്രവര്‍ത്തകന്‍ എന്ന അർഥത്തില്‍ വ്യക്തികളുടെ മാത്രമല്ല മാധ്യമ സ്ഥാപനങ്ങളുടെതന്നെ നിലനില്‍പിനെ നിശ്ചയിക്കുന്ന വെല്ലുവിളി കൂടിയാണിത്. അവിടെയാണ് matterനേക്കാള്‍ Formന് പ്രസക്തി കൈവരുന്നത്. ഒരു ലഹരിവലയത്തിലെന്ന പോലെ പ്രേക്ഷകനെ മയക്കി കിടത്താനുള്ള ഉദ്യമങ്ങളാണോ എന്ന് നാം സംശയിച്ചുപോകും. എന്നാലിതൊക്കെയും പരിവര്‍ത്തന വഴിയിലെ ഒരു Phase ആയി കണ്ടാല്‍ മതി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. </p>
<p>3. ഇന്ന് മലയാള ദൃശ്യമാധ്യമങ്ങളിലെ എല്ലാ വാര്‍ത്താ പരിപാടികളും വ്യക്തികേന്ദ്രീകൃതമായി മാറിയിരിക്കുകയാണ്. ഗുഡ്‌മോണിങ് വിത്ത് ഒരാള്‍, ഗുഡ് ഈവനിങ് വിത്ത് മറ്റൊരാള്‍, ഡിബേറ്റ് വിത്ത് വേറെ ഒരാള്‍ എന്നിങ്ങനെ വ്യക്തികളാലും അവരുടെ ശൈലികളാലും നയിക്കപ്പെടുന്ന ഒരു ദൃശ്യമാധ്യമ സംസ്‌കാരമാണ് ഇവിടെ രൂപപ്പെട്ടുവരുന്നത്. വാര്‍ത്തകള്‍ക്ക് മുകളില്‍ വ്യക്തികളെ പ്രതിഷ്ഠിക്കുന്നത് നമ്മുടെ ദൃശ്യമാധ്യമ മേഖലയെ എങ്ങനെയാണ് മാറ്റിമറിക്കാന്‍ പോകുന്നത്? </p>
<p>സി.എല്‍. തോമസ്: വ്യക്തികളെ കേന്ദ്രീകരിച്ചുള്ള വാര്‍ത്താ അവതരണരീതിക്ക് ഏതാണ്ട് ടെലിവിഷന്‍ വാര്‍ത്താ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ലോക മാധ്യമ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന മഹാന്മാരായ അവതാരകര്‍ ഒരിക്കലും വാര്‍ത്തക്ക് മുകളില്‍ സ്വയം പ്രതിഷ്ഠിച്ചവരായിരുന്നില്ല. എന്നും വാര്‍ത്താ അവതരണത്തിന്റെ ഉജ്ജ്വല മാതൃകയായി കണക്കാക്കപ്പെടുന്ന വാള്‍ട്ടര്‍ ക്രോങ്കൈറ്റ്, 1960-70 കാലത്ത് അമേരിക്കയില്‍ ഏറ്റവും വിശ്വാസ്യതയുള്ള വ്യക്തിയായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വാര്‍ത്താ അവതരണത്തിന്റെ സമാപന വാചകമായ ‘And that's the way its’ (അപ്പോള്‍ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണ്) എന്നത് ഇന്നും പ്രചോദനമാണ്. പീറ്റര്‍ ജെന്നിങ്സ് (ABC World News Tonight), ഡാന്‍ റാതര്‍ (CBS Evening News), ടോം ബ്രോക്കോ (NBC Nightly News) എന്നിവരും ബി.ബി.സിയിലെയും സി.എന്‍.എന്നിലെയും നിരവധി അവതാരകരും ഈ ഗണത്തില്‍പ്പെടുന്നവരാണ്. </p>
<p>‘‘ഒരു റിപ്പോര്‍ട്ടറുടെ ജോലി എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതാണ്’’ എന്ന് ഡാന്‍ റാതര്‍ ഒരിക്കല്‍ പറയുകയുണ്ടായി. എന്നാല്‍, ഇന്നത്തെ ചില അവതാരകര്‍ അത് ‘ചിലരോട് മാത്രം ചോദ്യങ്ങള്‍ ചോദിക്കുക’ എന്ന രീതിയിലേക്ക് മാറ്റിമറിച്ചിരിക്കുന്നു. മുമ്പുപറഞ്ഞ മാധ്യമ ആചാര്യന്മാരുടെ വ്യക്തിപരമായ പ്രശസ്തി വാര്‍ത്തക്ക് മുകളിലായിരുന്നില്ല; മറിച്ച് അവര്‍ നല്‍കിയ വാര്‍ത്തകളുടെ വിശ്വാസ്യതയായിരുന്നു അവരുടെ പ്രശസ്തിക്ക് ആധാരം. എന്നാല്‍ ഇന്ന് റിപ്പോര്‍ട്ടര്‍മാരില്‍നിന്ന് മാറി, വാര്‍ത്തകളുടെ വെറും ‘നിര്‍മിതി കേന്ദ്രങ്ങള്‍’ മാത്രമായി വാര്‍ത്താമുറികള്‍ അധഃപതിച്ചിരിക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/29/2874027-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Ww4rcvztH56gx5TJHKFxQMaMglWDnuLF7704451" data-watermark="false" style="width: 100%;" info-selector="#info_item_1782727706354">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782727706354"></div>
</div>
<p>1995ല്‍ ഏഷ്യാനെറ്റ് ചാനല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വാര്‍ത്താ സംപ്രേഷണം ആരംഭിച്ചു. വാര്‍ത്താ ബുള്ളറ്റിനുകള്‍ തുടങ്ങുന്നതിന് എത്രയോ മാസങ്ങള്‍ക്കുമുമ്പ് നടത്തിയ ഗൗരവമേറിയ കൂടിയാലോചനകളുടെ ഫലമായിരുന്നു ഏഷ്യാനെറ്റ് രൂപപ്പെടുത്തിയെടുത്ത വാര്‍ത്താസംസ്‌കാരം. ‘ആങ്കര്‍ കേന്ദ്രീകൃത’മായ രീതി വേണ്ടെന്നും ‘വാര്‍ത്താകേന്ദ്രീകൃത’മായ അവതരണം മതിയെന്നും തീരുമാനിച്ചത് ശശികുമാര്‍, ബി.ആര്‍.പി. ഭാസ്‌കര്‍, സക്കറിയ, ടി.എന്‍. ഗോപകുമാര്‍, നീലന്‍ തുടങ്ങിയ മാധ്യമമൂല്യങ്ങളെ ജീവവായുവായി കണ്ട വ്യക്തികള്‍ ഉള്‍പ്പെട്ട ഒരു നേതൃത്വത്തിന് കീഴിലായിരുന്നു. ‘ന്യൂസ് അവര്‍’ പോലുള്ള ചര്‍ച്ചാ പരിപാടികള്‍ തുടങ്ങിയപ്പോള്‍ അതിന് ആവശ്യമായ വിഭവശേഷിയും യോഗ്യതയുമുള്ളവരെയാണ് നിയോഗിച്ചത്. അന്ന് വലിയ ഭാവിയുണ്ടെന്ന് വിലയിരുത്തപ്പെട്ട പലരും ഇന്ന് ഈ ജീര്‍ണിച്ച പൊതുരീതിയുടെ വക്താക്കളായി മാറിയിട്ടുണ്ട് എന്നത് ഖേദകരമാണ്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം വ്യക്തികള്‍ക്ക് മാത്രമല്ലെങ്കിലും, ആ അവസ്ഥയെ പരമാവധി വഷളാക്കുന്നതില്‍ വ്യക്തിപരമായി ചിലര്‍ വഹിച്ച പങ്ക് നാളത്തെ ഗവേഷകര്‍ രേഖപ്പെടുത്തുകതന്നെ ചെയ്യും. </p>
<p>സെബാസ്റ്റ്യന്‍ പോള്‍: ഇന്ത്യയിലെ ടെലിവിഷന്‍ ചരിത്രം ആരംഭിക്കുന്നത് ദൂരദര്‍ശനിലാണ്. ആകാശവാണിയുടെ പാരമ്പര്യത്തിൽ തന്നെയായിരുന്നു ദൂരദര്‍ശന്റെയും വാര്‍ത്താ അവതരണവും വായനയുമെല്ലാം തുടങ്ങിയത്. ആകാശവാണിക്ക് ഭരണകൂടത്തിന്റെ അടിമത്ത സ്വഭാവമുണ്ടെന്ന് നമ്മള്‍ ആരോപിക്കുമെങ്കിലും ഭാഷാശുദ്ധിയുടെ കാര്യത്തില്‍ അവര്‍ മുന്‍പന്തിയില്‍തന്നെയായിരുന്നു. </p>
<p>സത്യത്തില്‍ ആകാശവാണിയിലെ ആദ്യകാല വാര്‍ത്ത അവതാരകരാണ് മലയാളികളെ ശുദ്ധമലയാളം സംസാരിക്കാന്‍ പഠിപ്പിച്ചത്. ദൂരദര്‍ശനും ഭാഷാശുദ്ധിയുടെ കാര്യത്തില്‍ ആകാശവാണിയുടെ പാതതന്നെയായിരുന്നു പിന്തുടര്‍ന്നത്. മലയാളത്തിലെ സ്വകാര്യ മാധ്യമങ്ങളും ദൂരദര്‍ശന്റെയൊക്കെ സ്വാധീനമുള്ളതുകൊണ്ട് ഭാഷാശുദ്ധി നിലനിര്‍ത്തിപ്പോരുകയും നിഷ്പക്ഷ നിരീക്ഷകരായിതന്നെ നിന്നുകൊണ്ട് വാര്‍ത്ത അവതരണം നടത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇതെല്ലാം തകിടംമറിഞ്ഞു. പുതുതായി തുടങ്ങിയ ഒരോ ചാനലും കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വാര്‍ത്തകളില്‍, വാര്‍ത്ത അവതരണ ശൈലികളില്‍ അതിസാഹസങ്ങള്‍ കാണിച്ചുകൊണ്ടേയിരുന്നു. </p>
<p>മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയ ഒരാളാണ് എം.വി. നികേഷ്‌കുമാര്‍. നികേഷിന്റെ കടന്നുവരവോടെ നികേഷ് കുമാറിനോട് മത്സരിക്കുക എന്നതായി എല്ലാ ദൃശ്യമാധ്യമപ്രവര്‍ത്തകരുടെയും ലക്ഷ്യം. ആകാശവാണിയുടെ പാരമ്പര്യത്തില്‍നിന്ന് വളര്‍ന്നുവന്ന ആളാണെങ്കിലും എല്ലാ പാരമ്പര്യ ശൈലികളെയും തകര്‍ത്തെറിയാന്‍ താല്‍പര്യം കാണിച്ച വ്യക്തിയായിരുന്നു ആര്‍. ശ്രീകണ്ഠന്‍ നായര്‍. അദ്ദേഹം ഒരു വാര്‍ത്താചാനല്‍ തുടങ്ങിയപ്പോള്‍ അതുവരെ വാര്‍ത്താമുറികളില്‍ കാണാത്ത പലതരം വികൃതികളും അഭ്യാസങ്ങളും അവിടെ കാണിക്കുകയുണ്ടായി. </p>
<p>അന്നുവരെ മലയാളി കാണാത്ത തരത്തിലുള്ള വാര്‍ത്ത അവതരണ കാട്ടിക്കൂട്ടലുകള്‍ക്കാണ് ആ ചാനല്‍ തുടക്കം കുറിച്ചത്. ഈ കോപ്രായങ്ങള്‍ കാണാന്‍ ആളുകൂടിയപ്പോള്‍ ഇതാണ് ഇനി അനുകരിക്കേണ്ട ശൈലിയെന്ന് വിശ്വസിച്ച് നികേഷ് കുമാര്‍പോലും ശ്രീകണ്ഠന്‍ നായരെ അനുകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അതോടെ, ചാനലിന്റെ പേര് ലോഗോ എല്ലാം അപ്രസക്തമാകുകയും വ്യക്തികള്‍ ചാനല്‍ സ്‌ക്രീനുകളില്‍ പ്രബലരായി മാറുകയും ചെയ്തു. ‘കോഫി വിത്ത് അരുണ്‍’, ‘സുപ്രഭാതം വിത്ത് സുജയ’, ‘ഡിബേറ്റ് വിത്ത് സ്മൃതി’ തുടങ്ങിയ കലാപരിപാടികള്‍ ആരംഭിച്ചത് അതിനുശേഷമാണ്. </p>
<p>പ്രകടനപരത മാത്രമാണ് ഇന്നത്തെ ദൃശ്യമാധ്യമങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇപ്പോള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന സമയങ്ങളില്‍ മുഴുവന്‍ അവതാരകർ കമന്റുകളിലൂടെ സംവദിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇവര്‍ സംവദിക്കുന്നത് എന്നതാണ് അതിലേറെ പരിതാപകരമായി മാറുന്നത്. അവതാരകയുടെ കൈയിലെ ക്യൂട്ടസും സാരിയുടെ ഭംഗിയുമെല്ലാം ചര്‍ച്ചചെയ്യുന്ന വേദിയായി ടെലിവിഷന്‍ സ്‌ക്രീനുകള്‍ ഇന്ന് അധഃപതിക്കുകയാണ്. ഇത് വാര്‍ത്തയെ ഒരു തരത്തിലുള്ള വസ്തുനിഷ്ഠതയും ആവശ്യമില്ലാത്ത വിനോദം മാത്രമാക്കി മാറ്റിയിരിക്കുകയാണ്. വാര്‍ത്ത റിപ്പോട്ട് ചെയ്യാനെത്തുന്ന ആള്‍ ചായ കുടിച്ചോ, പ്രഭാത ഭക്ഷണം എന്തായിരുന്നു തുടങ്ങിയവയെല്ലാം വാര്‍ത്ത അവതാരകർ ചോദിക്കുന്നതും, ചോദിക്കുന്ന ഇത്തരം എല്ലാ വഷളത്തങ്ങള്‍ക്കും റിപ്പോര്‍ട്ടമാര്‍ ഉത്തരം പറയുന്നതുമായ കൊച്ചുവര്‍ത്തമാന ശൈലിയിലേക്ക് ദൃശ്യമാധ്യമ പ്രവര്‍ത്തനം തീർത്തും അധഃപതിച്ചിരിക്കുന്നു. </p>
<p>വാര്‍ത്തകളും വിശേഷങ്ങളും അറിയാനായി എത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നിൽ വാര്‍ത്തയെന്ന രൂപത്തില്‍ വ്യക്തി കേന്ദ്രീകൃത കോമഡി ഷോ അവതരിപ്പിച്ചാല്‍ ഒടുവില്‍ അവര്‍ ആ മാധ്യമത്തെതന്നെ വെറുത്തുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. </p>
<p>ഡോ. എസ്.ആര്‍. സഞ്ജീവ്: വ്യക്തി ഐഡിയോളജിയെ പ്രതിനിധാനം ചെയ്യുന്നതിനു പകരം ഐഡിയോളജി വ്യക്തിതന്നെയായി മാറുന്ന സമകാലിക രാഷ്ട്രീയ വ്യവഹാരത്തെക്കുറിച്ച് നേരത്തേ സൂചിപ്പിച്ചിരുന്നു. അതേസമയം പ്രതിനിധാനം തെറ്റല്ല. ഈ സിദ്ധാന്തം വാര്‍ത്തക്കും ബാധകമാണ്. ‘മോണിങ് ഷോ വിത്ത് എസ്.കെ.എന്‍’ എന്നുപറഞ്ഞാല്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് ആ ഷോയുടെ എല്ലാ ഉത്തരവാദിത്തവുമുണ്ട്. അദ്ദേഹത്തിന്റെ അവതരണത്തിലൂടെ ജനങ്ങൾ കൂടുതലായി വാര്‍ത്തയിലേക്ക് എത്തുന്നുണ്ടെങ്കില്‍ അത് നല്ലതല്ലേ. </p>
<p>ഒരു കാലത്ത് അമേരിക്കയില്‍ വാര്‍ത്ത എന്നാല്‍ സി.ബി.എസ് അവതാരകനായ വാള്‍ട്ടര്‍ ക്രോങ്കൈറ്റായിരുന്നു. മറ്റാരേക്കാളും വിശ്വാസ്യത അദ്ദേഹത്തിനായിരുന്നു. ഏറ്റവും പ്രയാസകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന അഭിമുഖകാരന്‍ മൈക്ക് വാലസിന്റെ സ്വീകാര്യത ചോദ്യംചെയ്യാനാവാത്തതായിരുന്നു. </p>
<p>ഇവരെല്ലാം തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമം എന്ന വിശാല സമ്പ്രദായത്തിന്റെ മൂല്യങ്ങളില്‍നിന്ന് അണുകിട വ്യതിചലിക്കാതെ പ്രവര്‍ത്തിച്ചിരുന്നവരാണ്. തങ്ങള്‍ ആ സമ്പ്രദായത്തിന്റെ പ്രതിനിധാനങ്ങളാണെന്ന ബോധ്യത്തോടുകൂടിയായിരുന്നു അവരുടെ ഇടപെടലുകള്‍. അവരുടെ വ്യക്തിത്വത്തിന്റെ മുദ്ര ആ മാധ്യമസമ്പ്രദായത്തില്‍ നിഴലിച്ചിട്ടുണ്ടാകാം. അല്ലാതെ, അവര്‍ സ്വയം മാധ്യമങ്ങളെന്ന് അവകാശപ്പെട്ടില്ല. ഈ നിലവാരത്തിലുള്ള വിശ്വാസ്യത ആർജിക്കുന്നതില്‍ നിരവധി കാലം സ്‌ക്രീനില്‍ തുടരുന്ന സമകാലിക മലയാള മാധ്യമ അവതാരകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. ആത്മപരിശോധന വേണ്ട വിഷയമാണ്. </p>
<p>കൂനിന്മേല്‍ കുരുപോലെയാണ് കണ്ണിണകള്‍ പിടിച്ചുപറ്റാന്‍ ഏത് വിഡ്ഢിവേഷം കെട്ടാനും ലൂസ് ടോക്കില്‍ മെഴുകാനും അസാമാന്യശേഷിയുള്ള നിരവധി അവതാരകരുടെ അതിപ്രസരം. ഇവര്‍ ഡിജിറ്റല്‍ പേഴ്‌സനല്‍ രീതിയാണ് അവലംബിക്കുന്നത്. വാര്‍ത്തയോട് വലിയ പ്രതിബദ്ധതയൊന്നുമില്ല. റിപ്പോര്‍ട്ടിങ്ങിലും വസ്തുതാശേഖരണത്തിലും ആഴമുള്ള വിശകലനങ്ങളിലും വലിയ പ്രാഗല്ഭ്യമൊന്നുമില്ല. ഈ കഴിവുകേട് ആസനത്തില്‍നിന്ന് മുന്നോട്ടാഞ്ഞിരുന്നും തൊള്ളയിട്ടും ആനപ്പുറത്തു കയറിയും ഡാന്‍സ് കളിച്ചും മറികടക്കും. ഇവരിലാണ് മലയാളത്തിലെ ആധുനികകാല മുതലാളിമാരുടെ നിക്ഷേപം. തല്‍ക്കാലം മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായിരിക്കും ശ്രമം. പണ്ടുകാലത്ത് പ്രിന്റിങ് പ്രസുകാര്‍ തങ്ങളുടെ വാഹനങ്ങളില്‍ പ്രസ് എന്ന സ്റ്റിക്കര്‍ ഒട്ടിക്കുകയും മാധ്യമങ്ങളുടെ വാഹനങ്ങള്‍ക്ക് കിട്ടുന്ന പരിഗണന അടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ ഒരു പുതിയ പതിപ്പായി ഇതിനെ കണ്ടാല്‍ മതി.ഇതിന്റെ ഭാവിയെന്താവുമെന്ന് പ്രവചിക്കുന്നതില്‍ അർഥമൊന്നുമില്ല. </p>
<p>അച്ചടി മാധ്യമം നൂറ്റാണ്ടുകളിലൂടെ സാമൂഹിക മാറ്റങ്ങളോട് പ്രതികരിച്ചാണ് ജനാധിപത്യക്രമത്തില്‍ അതിന്റെ സ്ഥാനം നേടിയത്. അതിനിടെ യെലോ ജേണലിസവും സോഫ്റ്റ് പോണും കൈക്കൂലി പത്രപ്രവര്‍ത്തനവുമൊക്കെയുണ്ടായി. അവ ഇപ്പോഴും പൂര്‍ണമായി മാഞ്ഞുപോയിട്ടില്ല. ടെലിവിഷന്റെ സ്ഥിതിയും ഇതൊക്കെത്തന്നെ. ഡിജിറ്റല്‍ കണ്‍വര്‍ജന്റ് മാധ്യമ മേഖലകളിലും ഇത്തരം ഘട്ടങ്ങളുണ്ടാകും. മുമ്പത്തെപ്പോലെ ഇപ്പോഴും സമൂഹംതന്നെയാണ് ആ പ്രവണതകളെ തിരുത്തുക. </p>
<p>കെ.ആര്‍. ഗോപീകൃഷ്ണന്‍: BARC പോലുള്ള Rating സംവിധാനങ്ങളിലൂടെ ജനപ്രിയതയും ജന സ്വീകാര്യതയും അളക്കുന്ന ഒരു വിപണി വ്യവസ്ഥയിലാണ് ഇന്ന് ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളുടെ സാമ്പത്തിക നിലനില്‍പ് സാധ്യമാക്കുന്നത് പരസ്യ വിപണിയുമാണ്. ഇതൊക്കെ ഏതൊരാള്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇവിടെയാണ് Brandകളുടെ പ്രാധാന്യം, നല്ലതോ അല്ലാത്തതോ എന്നതിനേക്കാള്‍ അനിവാര്യമായ ഒന്നായി ഈ Brand സംസ്‌കാരം മാറിയിരിക്കുന്നു. ഏത് ചെറിയ ഉല്‍പന്നവും വിപണിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ Brandകളായി അവതരിപ്പിക്കപ്പെടുന്നത് നമ്മള്‍ കാണാതെ പോകരുത്. അത് തന്നെയല്ലേ ടെലിവിഷനിലും സംഭവിക്കുന്നത്. </p>
<p>പ്രേക്ഷകന്റെ ശ്രദ്ധയും താൽപര്യവും പിടിച്ചുപറ്റാന്‍ ഏത് അടവും പയറ്റേണ്ടിവരുന്ന സാഹചര്യത്തിലാണ് വാര്‍ത്താ അവതാരകരും Brandകള്‍ ആകുന്നത്. അവിടെ ഉള്ളടക്കത്തേക്കാള്‍, പ്രാധാന്യം അവതാരകന്റെ ശൈലിക്കും ഭാഷാപ്രയോഗത്തിനും അംഗവിക്ഷേപങ്ങള്‍ക്കും കൈവരുന്നു. ഓരോ പരിപാടിയും അവതാരകന്റെ Signature പരിപാടിയായി ടെലിവിഷനിൽ എത്തുന്നത് അങ്ങനെയാണ്. Content അഥവാ ഉള്ളടക്കം എന്നതിന്റെ നിര്‍വചനം തന്നെ ഇന്ന് അവതാരകൻ അല്ലെങ്കിൽ അവതരണശൈലി എന്നിവ കൂടി ഉള്‍പ്പെടുന്നതാണ്. അതിനെ ഒരു അപചയമായോ അപരാധമായോ കാണേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. </p>
<p>The Oprah Winfrey Show, Late Show with David Letterman, Walter Cronkite (CBS Evening News), Larry King Live (CNN) </p>
<p>ഇങ്ങനെ ലോക പ്രശസ്തരായ ധാരാളം അവതാരകര്‍ അവരുടെ സാന്നിധ്യംകൊണ്ട് കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഏത് വാര്‍ത്ത എന്നതിനേക്കാള്‍ ആരു പറയുന്ന വാര്‍ത്ത എന്നതിലേക്കായി ഇന്ന് പ്രേക്ഷകന്റെ ശ്രദ്ധ. അതിന്റെ വാണിജ്യമൂല്യം സ്ഥാപനങ്ങളുടെ നിലനില്‍പുതന്നെ നിര്‍ണയിക്കുന്നതായികൂടി മാറിയിട്ടുണ്ട്. </p>
<p>4. ഒരു സമൂഹത്തിന് അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള മാധ്യമങ്ങളെയും മാധ്യമ സമീപനങ്ങളെയുമാണ് ലഭിക്കുകയെന്ന പ്രയോഗത്തില്‍ സ്വയം ആശ്വാസം കണ്ടെത്താനല്ലാതെ അടിസ്ഥാന തത്ത്വങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നമ്മുടെ ദൃശ്യമാധ്യമ ശൈലിയില്‍ എന്തെല്ലാം പൊളിച്ചെഴുത്തുകളാണ് നമുക്ക് നടത്താന്‍ സാധിക്കുക? </p>
<p>സി.എല്‍. തോമസ്: ഈ പ്രശ്‌നത്തിന് ലളിതമായ പരിഹാരങ്ങളൊന്നുമില്ല. ഈ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടവീര്യവും കൃത്യമായ ‘മാധ്യമ സാക്ഷരതയും’ (Media Literacy) ജനങ്ങള്‍ ആർജിക്കുക എന്നത് മാത്രമാണ് പോംവഴി. അതത്ര എളുപ്പമുള്ള കാര്യമല്ല; എന്നാല്‍, അസാധ്യവുമല്ല. മാധ്യമപ്രവര്‍ത്തകര്‍ ചരിത്രം സമ്മാനിച്ചിട്ടുള്ള ഒരു അളവുകോല്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. </p>
<p>(അഭിപ്രായങ്ങള്‍ സ്വതന്ത്രമാണ്, എന്നാല്‍ വസ്തുതകള്‍ വിശുദ്ധമാണ്) -സി.പി. സ്‌കോട്ട്. </p>
<p>ഈ ആചാര്യ സൂക്തത്തിന് കാലഭേദമില്ല, ഇതിന് ഒരു പരിഷ്‌കാരങ്ങളോ തിരുത്തലുകളോ ആവശ്യമില്ല താനും. </p>
<p>ഈ മാറ്റങ്ങള്‍ നമ്മുടെ നാട്ടില്‍ മാത്രം നടക്കുന്നതല്ല, ആഗോളതലത്തില്‍തന്നെ സംഭവിക്കുന്ന ഒന്നാണ്. ഇതിന്റെ പ്രഥമവും പ്രധാനവുമായ കാരണം രാഷ്ട്രീയം തന്നെയാണ്. ലോക രാഷ്ട്രീയക്രമം തീവ്ര വലതുപക്ഷത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതിന്റെ സാംസ്‌കാരിക പ്രതിഫലനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രകടമാകുന്നത്. മാധ്യമ വ്യവസായവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാനവും ഇതുതന്നെ. ഈ രാഷ്ട്രീയവുമായി മാധ്യമപ്രവര്‍ത്തകര്‍കൂടി താദാത്മ്യം പ്രാപിക്കുമ്പോള്‍ മാധ്യമ മൂല്യങ്ങളുടെ തകര്‍ച്ച പൂര്‍ണമാകുന്നു. ഇന്ത്യന്‍ ഭരണകൂടം തീവ്ര വലതുപക്ഷ (വിദ്വേഷത്തിന്റെ ഇന്ത്യന്‍ മേമ്പൊടിയോടു കൂടിയ) രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളാണ്. ആ രാഷ്ട്രീയം അധികാരത്തിന്റെ പടവുകള്‍ ഓരോന്നായി കയറുമ്പോള്‍, ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ സൂചിക (Press Freedom Index) താഴേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. </p>
<p>സെബാസ്റ്റ്യന്‍ പോള്‍: മാധ്യമപ്രവര്‍ത്തനം കുറെക്കൂടി ഗൗരവം ആവശ്യപ്പെടുന്ന മേഖലയായി മാറണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അവിടെ കൈകാര്യം ചെയ്യപ്പെടുന്നത് വാര്‍ത്തകളാണ്. നിഷ്പക്ഷതയും വിശ്വാസ്യതയും തന്നെയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. എല്ലാ കാലത്തും അംഗീകൃതമായ മാധ്യമമൂല്യങ്ങളുടെ അടിസ്ഥാനത്തിലാവണം നമ്മുടെ എല്ലാത്തരം മാധ്യമങ്ങളും മുന്നോട്ടുപോകേണ്ടത്. </p>
<p> പണ്ട് ഞാന്‍ സജീവമായി പത്രപ്രവര്‍ത്തനം നടത്തിയിരുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ ഒരു ദിവസം ആരംഭിക്കുന്നതുതന്നെ അന്ന് ഇറങ്ങിയ സ്വന്തം പത്രം വിലയിരുത്തിക്കൊണ്ടായിരുന്നു. അപ്പോള്‍ മാത്രമാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ, അവിടെനിന്ന് നമ്മള്‍ പുറത്തിറക്കുന്ന പത്രത്തിന്റെ മേന്മകളും പോരായ്മകളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. ഇന്ന് നമ്മുടെ എത്ര ദൃശ്യമാധ്യമസ്ഥാപനങ്ങളില്‍ ഇത്തരം തെറ്റുതിരുത്തലുകള്‍ ഉണ്ടാകുന്നുണ്ട്? എത്ര എഡിറ്റര്‍മാര്‍ തങ്ങള്‍ക്ക് കീഴിലുള്ള മാധ്യമപ്രവര്‍ത്തകരെ ഇത്തരം സ്വയം വിലയിരുത്തലുകള്‍ക്ക് നിര്‍ബന്ധിക്കുന്നുണ്ട്? </p>
<p>തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയെന്ന ധാരണയില്‍ മു​േന്നാട്ടുപോകുന്നവര്‍ക്ക് ഒരിക്കലും മികവിലേക്ക് ഉയരാന്‍ സാധിക്കുകയില്ല. പലപ്പോഴും ടി.വി സ്‌ക്രീനുകളില്‍ തെറ്റുകള്‍ കണ്ടാല്‍ അതിന്റെ ചുമതലക്കാരെ പരിചയമുണ്ടെങ്കില്‍ ഫോണിലൂടെ തെറ്റ് ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍, അവര്‍ അതിനെയെല്ലാം വളരെ നിസ്സാരമായിട്ടാണ് എടുക്കാറ്, Accuracy (കൃത്യത) എന്നത് അച്ചടി മാധ്യമങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതല്ല. എല്ലാ മാധ്യമങ്ങളുടെയും അടിസ്ഥാന പ്രമാണം തന്നെയാണിത്. ഉത്തരവാദപ്പെട്ടവര്‍ കാണും, അവര്‍ മാറ്റങ്ങളും തിരുത്തലുകളും വരുത്തും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇത്തരം ദൃശ്യമാധ്യമ വിമര്‍ശനങ്ങള്‍ പതിവായി തന്നെ നടത്താറുള്ളത്. എന്നാല്‍, ഇതൊന്നും ആരും ശ്രദ്ധിക്കാറുപോലുമില്ല എന്നതാണ് വാസ്തവം. ആരുടെയും അധ്വാനത്തെ കുറച്ചുകാണുകയല്ല ഞാന്‍ ഇവിടെ ചെയ്യുന്നത്. </p>
<p>ഇന്നത്തെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ കാണിക്കുന്ന സാഹസിക ഇടപെടലുകള്‍ പ്രത്യേകിച്ച് പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ നമുക്കുവേണ്ടി അവര്‍ നടത്തുന്ന ഇടപെടലുകള്‍ കാണാതെ പോകാന്‍ സാധിക്കുകയില്ല. എന്നാലും നിസ്സാരമായി അവര്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്ന ചില വൈകല്യങ്ങല്‍ മാത്രമാണ് നമ്മുടെ ദൃശ്യമാധ്യമ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍തന്നെ കൂട്ടായ തീരുമാനങ്ങള്‍ എടുത്ത് അവര്‍ തന്നെ സ്വയം വിമര്‍ശനവും തിരുത്തലുകളുമായി മുന്നോട്ടുവന്നാല്‍ മാത്രമേ കൂടുതല്‍ മികച്ച മാധ്യമസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. </p>
<p>ഡോ. എസ്.ആര്‍. സഞ്ജീവ്: ദൃശ്യമാധ്യമങ്ങള്‍ ഡിജിറ്റലിന്റെ ടെക്‌നോളജി സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തണം. സോഷ്യല്‍ മീഡിയയുടെ കണ്ടന്റ് ക്രിയേറ്റര്‍മാരായി ടെലിവിഷന്‍ മാറുന്നുണ്ടെങ്കില്‍ അതിനുള്ള പ്രതിഫലം ഈടാക്കാനുള്ള ബിസിനസ് മോഡലുകള്‍ കണ്ടെത്തണം. മൂല്യാധിഷ്ഠിത പരമ്പരാഗത മാധ്യമ ശൈലിയെ വ്യക്തിഗത കഥാഖ്യാന (സ്‌റ്റോറി ടെല്ലിങ്) മാതൃകയിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ കഴിയണം. സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയാണ് പരമ്പരാഗത മാധ്യമ ശൈലിയില്‍ വെള്ളം ചേര്‍ക്കപ്പെടാന്‍ കാരണം. ഈ പ്രശ്‌നം ഭാവനാത്മകമായ സ്വയം നവീകരണത്തിലൂടെ മറികടക്കാന്‍ കഴിയണം. ഒരു ഐ.ഡി കാര്‍ഡിട്ടാല്‍ ആര്‍ക്കും മാധ്യമപ്രവര്‍ത്തകനാകാന്‍ കഴിയില്ലെന്ന സത്യം മനസ്സിലാക്കണം. </p>
<p>എസ്.ഐ.പി മാതൃകയിലുള്ള നിക്ഷേപംതന്നെയാണ് ടെലിവിഷന് നല്ലത്. ടെലിവിഷനും അച്ചടിമാധ്യമവുമൊക്കെ ഡിജിറ്റല്‍ യുക്തിക്ക് കീഴ്‌പ്പെടുന്ന കാലത്ത് ഡിജിറ്റലിലേക്കുള്ള കൂടുമാറ്റം സാമ്പത്തിക കാരണങ്ങളാല്‍ അനിവാര്യമാണ്. പക്ഷേ ഡിജിറ്റലിന്റെ നൈമിഷിക, വൈകാരിക, ഉപരിപ്ലവ സ്വഭാവത്തെ മനസ്സിലാക്കുകയും അതിനെ വസ്തുനിഷ്ഠമായ (objectivity) മാധ്യമ ശൈലികൊണ്ട് മെരുക്കിയെടുക്കുകയും ചെയ്താലേ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാനാവൂ. ജേണലിസ്റ്റില്‍നിന്നും കണ്ടന്റ് ക്രിയേറ്ററിലേക്കുള്ള പരിവര്‍ത്തനം നടക്കുമ്പോള്‍ അവരെ നയിക്കേണ്ടത് പരമ്പരാഗത മാധ്യമശൈലിയും രീതിയുമാണെന്ന അലംഘ്യമായ ശാസനയാണ്. </p>
<p>കെ.ആര്‍. ഗോപീകൃഷ്ണന്‍: ഈ മാറ്റങ്ങളെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതല്ലേ സത്യത്തില്‍ പ്രധാനം. മുമ്പ് ഒരു കാലത്തുമില്ലാത്തവിധം തലമുറകളുടെ അന്തരം തീവ്രമായി പ്രകടമാകുന്ന കാലമാണ് നമ്മുടേത്. ജെന്‍സികള്‍ക്ക് അവരുടേതായ ഭാഷയും ആശയ വിനിമയ സംസ്‌കാരവും പോലുമുണ്ട്. അവരോടുള്ള ആശയവിനിമയം (communication) നമ്മള്‍ പരിശീലിക്കേണ്ടതായിപോലും വന്നേക്കാം. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അഥവാ പ്രവര്‍ത്തിക്കേണ്ടത്. ശരിയോ തെറ്റോ ആകട്ടെ യഥാർഥത്തില്‍ ആരാണ് ദൃശ്യമാധ്യമങ്ങളുടെ ഇന്നത്തെ പോക്കില്‍ ആകുലപ്പെടുന്നത്. </p>
<p>എനിക്ക് തോന്നിയിട്ടുള്ളത് അമ്പതും അറുപതും പിന്നിട്ട ഒരു തലമുറയാണ് അത് എന്നാണ്. അവരാണ് അവരുടെ യുവത്വകാലത്തെ മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനവുമായി സമകാലിക രീതികളെ താരതമ്യപ്പെടുത്തുന്നത്. ഇതൊന്നും അടിസ്ഥാന മൂല്യവിചാരങ്ങളില്‍നിന്നുള്ള ദുർനടപ്പിനെ ന്യായീകരിക്കുകയല്ല. മറിച്ച്, പുതിയ കാലത്തിന്റെ തിരിച്ചറിവുകളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ പരുവപ്പെടുകയാണ് വേണ്ടത് എന്നാണ്. അതുകൊണ്ട് കാരണങ്ങള്‍ തിരയുന്നതിനേക്കാള്‍ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുകയാണ് വേണ്ടത്. </p>
<p>വിപണിയുടെ സമ്മര്‍ദങ്ങള്‍ക്കും താൽപര്യങ്ങള്‍ക്കും വഴങ്ങേണ്ടിവരുന്നു എന്നതാണ് പ്രധാനപ്പെട്ട സംഗതി. ഒരു വ്യവസായം എന്നനിലയില്‍ നിലനിൽപിന് അത് അനിവാര്യവുമാണ്. എന്നാല്‍ ഏത് കടുത്ത മത്സരത്തിലും, ആത്യന്തികമായി വിജയിക്കാന്‍ മാധ്യമങ്ങള്‍ക്കു വേണ്ടത് ‘വിശ്വാസ്യത’ (Credibility) ആണ്. അതിനെ Compromise ചെയ്തു നടത്തുന്ന ഏത് മുന്നേറ്റത്തിനും അൽപായുസ്സേ ഉണ്ടാകൂ. സമൂഹത്തിന്റെ ഈ വിശ്വാസ്യത നേടിയെടുക്കൽ മുമ്പെത്തെക്കാളും ഇന്ന് പ്രയാസകരമാണ്. കാരണം, സമൂഹം എന്നത് ഇന്ന് Well Informed ആണ്. അതിന്റെ സൂഷ്മ നിരീക്ഷണത്തില്‍ (Scrutiny) വേണം ഇന്ന് മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍. അവിടെ FACTS are Sacred എന്ന ആപ്തവാക്യത്തിന് (വസ്തുതകള്‍ പരിപാവനമാണ്) ഇന്നും പവന്‍ മാര്‍ക്ക് വിലയാണ്. </p>
<p>സത്യം ആര് പറയുന്നു എന്നതിലല്ല ശരിയായ സത്യം (The Real Truth) ആര് പറയുന്നു എന്ന് കേള്‍ക്കാനാണ് സമൂഹം കാത്തിരിക്കുന്നത്. ആ ബോധ്യവും ഉത്തരവാദിത്തബോധവും ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ മാധ്യമങ്ങളെ സമൂഹം കൈപിടിച്ചു മുന്നോട്ടുനടത്തൂ. ചെറുചുവടുകളാണെങ്കിലും സഞ്ചരിക്കുന്നത് മുന്നോട്ടുതന്നെ എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. </p>
<p>----------</p>
<p><font color="#ff0000">എറണാകുളം തേവര ​എസ്.എച്ച് കോളജിൽ ജേണലിസം വകുപ്പ്​ മേധാവിയും സ്വതന്ത്ര മാധ്യമപ്രവർത്തകനുമാണ് ബെൽബിൻ പി. ബേബി </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/sacrificing-journalistic-integrity-for-trp-ratings-1532962</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/sacrificing-journalistic-integrity-for-trp-ratings-1532962</guid>
<category><![CDATA[Weekly,Archives,Articles,Premium,6 JULY 2026]]></category>
<dc:creator><![CDATA[ബെൽബിൻ പി. ബേബി]]></dc:creator>
<pubDate>Mon, 29 Jun 2026 02:00:11 GMT</pubDate>
</item>
<item>
<title><![CDATA[കുഞ്ഞുങ്ങൾക്ക് 
വേണ്ടി ഒരു നിമിഷം]]></title>
<description/>
<enclosure length="146532" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/29/2873987-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/29/2873987-untitled-1.gif'/><figcaption></figcaption></figure><p>യുദ്ധങ്ങളുടെ, അധിനിവേശത്തിന്റെ, വംശീയ ഉന്മൂലനങ്ങളുടെ, കൂട്ടക്കൊലകളുടെ, ദുരന്തങ്ങളുടെ ആദ്യ ഇരകൾ എന്നും കുഞ്ഞുങ്ങളാണ്. എന്നാൽ, ജീവിതം തുടങ്ങുന്നതിനുമുമ്പേ കുരുന്നുകൾ കൊല്ലപ്പെടുകയോ അംഗഭംഗം വരുത്തപ്പെടുകയോ ചെയ്യുന്നു. തീർത്തും നിരപരാധികളായ കുട്ടികളുടെ ജീവൻ പലപ്പോഴും മുതിർന്നവരുടെ മതി​ഭ്രമങ്ങളിലും അധികാരദുരയിലും ഏറ്റുമുട്ടൽ വെറികളിലും പരിഗണിക്കപ്പെടാറുപോലുമില്ല. </p>
<p>കഴിഞ്ഞ വർഷം, 2025ൽ, ലോകത്തു നടന്ന സായുധ സംഘർഷങ്ങൾ കാൽ ലക്ഷത്തോ ളം കുഞ്ഞുങ്ങളെ ബാധിച്ചതായി ​സായുധ സംഘർഷങ്ങളിലെ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമം കുറക്കാൻ രൂപവത്കരിച്ച സമിതിയുടെ ഏറ്റവും ഒടുവിലത്തെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ലോകത്തുടനീളം നടന്ന 38,558 അതിക്രമങ്ങളിൽ 24,174 കുട്ടികൾ ഇരയായി. മുപ്പതുവർഷത്തിനിടെ നടന്ന ഏറ്റവും ഉയർന്ന ശിശുഹത്യാനിരക്കാണിത്. ഐക്യരാഷ്​ട്രസഭയുടെ ഭാഗമായി, 1996 ലാണ് ഈ സമിതി രൂപവത്കരിക്കപ്പെട്ടത്. 14,224 കുരുന്നുകൾ അംഗഭംഗത്തിനും വിധേയരായി. ഈ കുരുന്നുകളിൽ പകുതിയോളം ഫലസ്തീനിലായിരുന്നു. ഫലസ്തീനു പിന്നാലെയുള്ളത് കോംഗോ, നൈജീരിയ, മ്യാന്മർ, സോമാലിയ എന്നീ രാജ്യങ്ങളാണ്. </p>
<p>1986-1996 ദശകത്തിൽ ലോകവ്യാപകമായി രണ്ടു ദശലക്ഷം കുഞ്ഞുങ്ങൾ സായുധ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഐക്യരാഷ്ട്ര സഭ, ഇപ്പോൾ റിപ്പോർട്ട് തയാറാക്കിയ സമിതി രൂപവത്കരിച്ചത്. അന്ന് കുരുന്നുകളുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദി ആഭ്യന്തരയുദ്ധങ്ങളായിരുന്നു. വിമത കലാപ ഗ്രൂപ്പുകളും വംശീയ ഭീകരസംഘങ്ങളുമായിരുന്നു അന്ന് പഴികേട്ടത്. ഇന്ന് ഭരണകൂടങ്ങളാണ് കുരുന്നുകളെ കൊലപ്പെടുത്തുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. ഇത്തവണത്തെ റിപ്പോർട്ടിൽ വായിച്ചെടുക്കാവുന്ന ‘ഭരണകൂടം’ ഇസ്രായേൽ തന്നെയാണ്. </p>
<p>കുരുന്നുകൾ കൊല്ലപ്പെടുന്നതിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗു​െട്ടറസ് തന്റെ അമർഷം പരസ്യമായി പ്രകടിപ്പിച്ചു. കുട്ടികൾ​ക്കെതിരായ അതിഗുരുതരമായ അതിക്രമങ്ങൾ ഫലസ്തീനിൽ കൈയും കണക്കുമില്ലാതെ വർധിക്കുന്നത് ആശങ്കയുടെ ആഴം കൂട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ​ സേനക്കുപുറമെ അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേലി കടന്നുകയറ്റക്കാരും അതിൽ കാര്യമായ പങ്കുവഹിക്കുന്നുവെന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നുവെന്നും ഗു​െട്ടറസ് വ്യക്തമാക്കി. </p>
<p>ഏത് യുദ്ധത്തിലായാലും സംഘർഷത്തിലായാലും കുട്ടികൾ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യരുത്. അവരുടേതാണ് ഈ ഭൂമി, ഈ ലോകം. ഈ മണ്ണിൽ അവർക്ക് മറ്റെല്ലാവരെയുംപോലെ ജീവിക്കാൻ അർഹതയുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കണം. </p>
<p>കുഞ്ഞുങ്ങൾ ആക്രമിക്കപ്പെടരുത് എന്നു പറഞ്ഞാൽ അതിനർഥം മറ്റൊന്നുകൂടിയാണ്–സംഘർഷ മുക്തമായ ഭൂഗോളം. സമാധാനത്തിൽ എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാനാകണം. അതിന് ​േവണ്ടത് സമാധാനമുള്ള, ജീവിക്കാൻ പ്രേരിപ്പിക്കുന്ന, കൊതിപ്പിക്കുന്ന മനോഹരമായ പ്രപഞ്ചവുമാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നു പറഞ്ഞാൽ അതുകൂടിയാണ് അർഥം. അതാവണം മു​ദ്രാവാക്യം. അതാവണം കാഴ്ചപ്പാട്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/un-report-reveals-record-rise-in-child-casualties-1532948</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/un-report-reveals-record-rise-in-child-casualties-1532948</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,6 JULY 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 29 Jun 2026 01:45:40 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="34068" type="image/jpeg" url="https://www.madhyamam.com/h-upload/2025/06/21/2613256-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/06/21/2613256-untitled-1.webp'/><figcaption></figcaption></figure><h3>വന്ദേമാതരം, നിന്ദയും വന്ദനവും</h3>
<p>പി.ബി. ജിജീഷ് എഴുതിയ ‘ആർക്കാണ് വന്ദേമാതരം ആലപിക്കണമെന്ന വാശി’ (ലക്കം 1475) വായിച്ചു. തമിഴ്നാട്ടിലും കേരളത്തിലും ബംഗാളിലും ‘വന്ദേമാതര’ത്തോടെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുകയും ബംഗാളിൽ മുസ്​ലിം മതകാര്യങ്ങൾ പഠിപ്പിക്കുന്ന മദ്റസകളിൽ നിർബന്ധമായും ‘വന്ദേമാതരം’ പാടണമെന്ന കൽപന ഭരണകൂടം പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ ചിന്ത കാലോചിതമായിരിക്കുന്നു. ‘വന്ദേമാതര’മെന്ന ദേശീയഗീതം നിർബന്ധമായും പാടണമെന്ന് ഒരു ഭരണകൂടം പറയുമ്പോൾ തഴയപ്പെടുന്നതും തിരസ്കരിക്കപ്പെടുന്നതും ദേശീയഗാനമായി കണക്കാക്കപ്പെടുന്ന ‘ജനഗണമന’ എന്ന ഗാനവും ഇന്ത്യൻ സാഹിത്യത്തെ അന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിയ രവീന്ദ്രനാഥ ടാഗോറുമാണ്. അതാണ് സംഘ്പരിവാർ സംഘടനയുടെ ലക്ഷ്യവും. </p>
<p>യഥാർഥത്തിൽ ‘വന്ദേമാതര’ ഗീതത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷ് പൂജകനും മുസ്​ലിം വിരുദ്ധനുമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സംഘ്പരിവാർ സംഘടനകൾക്ക് ഇത്ര ഇഷ്ടക്കാരനാകുന്നത്. </p>
<p>‘ആനന്ദമഠം’ എന്ന നോവലിന്റെ പശ്ചാത്തലം തന്നെ മുസ്​ലിം വിരുദ്ധമാണ്. മുസ്​ലിം ഭരണാധികാരികൾക്കെതിരെ, അതായത് മുഗളന്മാർക്കെതിരെ ഹിന്ദു സന്യാസിമാർ നടത്തുന്ന യുദ്ധമാണ് നോവലിൽ ആവിഷ്കരിക്കുന്നത്. മാതൃഭൂമിയുടെ വിമോചനം സാധ്യമാകുന്നത് ബ്രിട്ടീഷിൽനിന്ന് രാജ്യം മോചിപ്പിക്കുമ്പോഴല്ല നീരീസിൽനിന്ന് (മുസ്​ലിംകളെ വിളിക്കാൻ നോവലിൽ ഉപയോഗിച്ച അശ്ലീല പദം) രാജ്യത്തെ മോചിപ്പിക്കുമ്പോഴാണ് എന്നാണ് നോവൽ മുന്നോട്ടുവെക്കുന്ന ആശയം. </p>
<p>നോവലിന്റെ അവസാന ഭാഗത്ത്‌ ബ്രിട്ടീഷുകാരെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ‘‘യഥാർഥ ഹിന്ദു ആത്മീയജ്ഞാനം അർജിക്കണം. അതിന് ആദ്യം ഭൗതികജ്ഞാനം പഠിക്കണം. അതിന് ഏറ്റവും പ്രാപ്തർ ഇംഗ്ലീഷുകാരാണ്. അവർ നല്ല അധ്യാപകരാണ്. അതുകൊണ്ട് നാം ഇംഗ്ലീഷ് ഭരണം സ്വീകരിക്കണം’’ എന്നെല്ലാം ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയിട്ടുണ്ട്. </p>
<p>ഈ ഗാനം എങ്ങനെയാണ് സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമാകുന്നത്. ഇതിന്റെ വിഗ്രഹപൂജയും മുസ്​ലിം വിരുദ്ധതയും മനസ്സിലാക്കിയതുകൊണ്ടാണ് അന്നത്തെ മുസ്​ലിംകൾ ഇതിനെ പൊതുവേദികളിൽ പാടുന്നതിനെ എതിർത്തത്. ഇത് ബ്രിട്ടീഷ് വിരുദ്ധ സമരത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, മനുഷ്യ മനസ്സുകളിൽ വർഗീയതയും വിദ്വേഷവും ഉണ്ടാക്കുകയും ചെയ്യുന്നു. ആർ.എസ്.എസിന്റെ ക്ലാസുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ‘വന്ദേ മാതരം’ മാറിയത് അതുകൊണ്ടാണ്. ആർ.എസ്.എസിന്റെ പല മുദ്രാവാക്യങ്ങളും കടമെടുത്തത് ‘ആനന്ദമഠ’ത്തിൽ നിന്നാണ്. ‘‘ഒരു മുസ്​ലിം ഭരണാധികാരിക്ക് നമ്മെ എങ്ങനെ സംരക്ഷിക്കാൻ കഴിയും. നമുക്ക് മതം നഷ്ടപ്പെട്ടു. ജാതി നഷ്ടപ്പെട്ടു. ബഹുമാനവും കുടുംബ നാമവും നഷ്ടപ്പെട്ടു. ഇനി നമുക്ക് ജീവൻ നഷ്ടമാവാൻ പോകുന്നു. ദുർവൃത്തരായ കാട്ടുപന്നികളെ ആട്ടിയോടിക്കാതെ ഹിന്ദു വാസം എങ്ങനെ സാധ്യമാകും.’’ </p>
<p>‘വന്ദേമാതര’ത്തിന്റെ നിറം തിരിച്ചറിഞ്ഞ് അതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് മുസ്​ലിം ലീഗാണ്. ലഖ്നോവിൽ 1937ൽ നടന്ന ലീഗ് സമ്മേളനം ‘വന്ദേമാതര’ത്തിനെതിരെ പ്രമേയം പാസാക്കി. ‘‘വന്ദേമാതരം ദേശീയഗാനമാക്കാനുള്ള കോൺഗ്രസിന്‍റെ മനോഭാവത്തിൽ ഈ യോഗം ശക്തിയായ അമർഷം രേഖപ്പെടുത്തുന്നു. അത് തത്ത്വത്തിലും പ്രേരണയിലും അനിസ്​ലാമികവും വിഗ്രഹാരാധനാപരവും ഇന്ത്യയിലെ യഥാർഥമായ ദേശീയതയുടെ വളർച്ചക്ക് വിഘാതവുമാണ്’’ ലീഗ് പ്രമേയം പാസാക്കി. </p>
<p>അതേസമയം, ടാഗോർ ബ്രിട്ടീഷ് നയങ്ങളെ നഖശിഖാന്തം എതിർത്തിരുന്ന വ്യക്തിയായിരുന്നു. മതപരമായ സങ്കുചിത ദേശീയതയുടെ വിമർശകനുമായിരുന്നു. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല ഉണ്ടായപ്പോൾ അദ്ദേഹം തനിക്ക് ബ്രിട്ടീഷ് രാജാവ് നൽകിയ സാർ പദവി തിരസ്കരിച്ചു കൊണ്ട് വൈസ്രോയ് ലോർഡ് ചേംസ് ഫോർഡിന് കത്തെഴുതി. </p>
<p>‘ജനഗണമന’ക്കെതിരെ സംഘ്പരിവാർ ആരോപിക്കുന്ന ഒന്നാണ് അത് ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനമാണ് എന്നത്. ആ ആരോപണത്തെ തന്റെ ജീവിതകാലത്തുതന്നെ ടാഗോർ തള്ളിയതാണ്. ജോർജ് അഞ്ചാമനായിരുന്നു ടാഗോറിന് സാർ പദവി നൽകിയത്. ജാലിയൻവാലാ ബാഗ് സംഭവത്തോടെ അത് ടാഗോർ തിരസ്കരിച്ചു. ടാഗോർ വ്യക്തമാക്കി - ‘‘ജോർജ് അഞ്ചാമനോ ജോർജ് ആറാമനോ മറ്റേതെങ്കിലും ജോർജോ മനുഷ്യവിധിയുടെ നിർണായകൻ ആകില്ല. ഇന്ത്യയുടെ വിധി നിർണയിക്കുന്ന ദൈവത്തെയാണ് ഞാൻ സ്തുതിച്ചത്.” </p>
<p>ഇന്ത്യൻ ദേശീയരംഗത്ത് തിളങ്ങിനിൽക്കുന്ന മറ്റൊരു പേരാണ് ‘‘സാരേ ജഹാം സെ അച്ഛാ’’ പാടിയ അല്ലാമ ഇഖ്ബാൽ. അദ്ദേഹത്തിന്റെയും മുഖ്യപ്രമേയം സ്നേഹവും സാഹോദര്യവുമായിരുന്നു. ജാലിയൻവാലാ ബാഗ് കൂട്ടക്കൊല ഉണ്ടായപ്പോൾ അദ്ദേഹം മനമുരുകി. ‘‘രക്തസാക്ഷികളുടെ രക്തത്താൽ ശുദ്ധമാക്കപ്പെട്ട മണ്ണ് സർവ സന്ദർശകരോടും പറയുന്നു. ഈ വൃക്ഷം ചുവന്നത്, രക്തസാക്ഷികളുടെ രക്തത്താലാണ്.’’ </p>
<p><font color="#ff0000">കെ.എ. റഹീം, കുളത്തൂർ </font></p>
<h3>‘വന്ദേമാതരം’ വിവാദം രാഷ്ട്രീയപ്രേരിതം</h3>
<p>വന്ദേമാതരം വിഷയത്തിൽ പി.ബി. ജിജീഷിന്റെ ലേഖനമാണ് ഈ കുറിപ്പിന് ആധാരം (ലക്കം 1475) ഇന്ത്യയുടെ ദേശീയബോധത്തെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും കുറിച്ച് പറയുമ്പോൾ ഒഴിവാക്കാനാവാത്ത ഒരു ഗാനമാണ് ‘വന്ദേമാതരം’. മാതൃഭൂമിയെ വണങ്ങുകയും അവളുടെ മഹത്വത്തെ സ്തുതിക്കുകയും ചെയ്യുന്ന ഈ ഗാനം ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയുടെ ദേശീയബോധത്തിന്റെ ഭാഗമാണ്. എന്നിട്ടും കാലാകാലങ്ങളിൽ ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നുവരാറുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാൽ ഈ വിവാദങ്ങളിൽ പലതും ചരിത്രസത്യങ്ങളേക്കാളും രാഷ്ട്രീയലാഭക്കണക്കുകളുമായി ബന്ധപ്പെട്ടവയാണെന്ന് കാണാം. </p>
<p>അതുകൊണ്ടുതന്നെ ‘വന്ദേമാതര’ത്തെ ചൊല്ലി ഇന്ന് പ്രചരിക്കുന്ന വിവാദങ്ങളിൽ വലിയൊരു പങ്കും അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പറയേണ്ടിവരും. പ്രധാന വിമർശനം അതിലെ ചില ഭാഗങ്ങളിൽ മാതൃഭൂമിയെ ദേവീസങ്കൽപവുമായി ബന്ധപ്പെടുത്തുന്നു എന്നതാണ്. എന്നാൽ, ഇതിൽ ഇന്ത്യയുടെ ദേശീയനേതൃത്വം സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഗാനത്തിന്റെ ആദ്യത്തെ രണ്ട് പദ്യങ്ങളാണ് പൊതുവായി ദേശീയഗാനമായി അംഗീകരിക്കപ്പെട്ടത്. അവയിൽ മതപരമായ ആരാധനയോ പ്രത്യേക മതവിശ്വാസങ്ങളെ നിർബന്ധിക്കുന്ന ആശയങ്ങളോ ഇല്ല. പച്ചപ്പാർന്ന വയലുകളും ശീതളമായ കാറ്റും സമൃദ്ധമായ പ്രകൃതിയും നിറഞ്ഞ മാതൃഭൂമിയുടെ സൗന്ദര്യമാണ് അവിടെ ചിത്രീകരിക്കപ്പെടുന്നത്. അതിനാൽ, മുഴുവൻ ഗാനത്തെയും ഒരേ അളവുകോലിൽ അളന്ന് വിവാദമാക്കുന്നത് യുക്തിസഹമല്ല. </p>
<p>ജനങ്ങളുടെ വൈകാരിക വിഷയങ്ങളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ല. മതം, ഭാഷ, സംസ്കാരം, ചരിത്രം എന്നിവയെല്ലാം പലപ്പോഴും ഇത്തരം രാഷ്ട്രീയ സംഘർഷങ്ങളുടെ ഉപകരണങ്ങളായി മാറിയിട്ടുണ്ട്. ‘വന്ദേമാതര’വും അതിൽനിന്ന് ഒഴിവല്ല. ഒരു വിഭാഗം അതിനെ ദേശസ്നേഹത്തിന്റെ ഏക മാനദണ്ഡമായി ഉയർത്തിക്കാട്ടുമ്പോൾ മറ്റൊരു വിഭാഗം അതിനെ പൂർണമായും നിരാകരിക്കാൻ ശ്രമിക്കുന്നു. ഈ രണ്ട് സമീപനങ്ങളും ഗാനത്തിന്റെ യഥാർഥ ചരിത്രപ്രാധാന്യത്തെ മങ്ങിച്ചുകളയുന്നു. </p>
<p>ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും വലിയ പ്രാധാന്യമുണ്ട്. ആരെയും ഒരു ഗാനം പാടാൻ നിർബന്ധിക്കാനാവില്ല. അതേസമയം, രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെ ഭാഗമായ ഒരു ഗാനത്തെ തെറ്റായി ചിത്രീകരിക്കുകയും അതിന്റെ ചരിത്രപരമായ സംഭാവനയെ അവഗണിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. ‘വന്ദേമാതര’ത്തെ ബഹുമാനിക്കുന്നത് ഒരു പ്രത്യേക മതത്തെയോ രാഷ്ട്രീയപ്രസ്ഥാനത്തെയോ പിന്തുണക്കുന്നതിന് തുല്യമല്ല; മറിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണ്. </p>
<p>ചരിത്രത്തെ അതിന്റെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കാനുള്ള പക്വത സമൂഹത്തിന് ആവശ്യമാണ്. 19ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു സാഹിത്യസൃഷ്ടിയെ 21ാം നൂറ്റാണ്ടിലെ രാഷ്ട്രീയ താൽപര്യങ്ങളുടെ കണ്ണാടിയിലൂടെ മാത്രം വിലയിരുത്തുമ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ചരിത്രസ്മാരകങ്ങളെയും ദേശീയചിഹ്നങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ വികാരത്തേക്കാൾ വിവേകത്തിനാണ് മുൻഗണന നൽകേണ്ടത്. വന്ദേമാതരം ഒരു ഗാനത്തേക്കാൾ കൂടുതലാണ്. അത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമയാണ്, ത്യാഗങ്ങളുടെ പ്രതീകമാണ്, ദേശീയബോധത്തിന്റെ ചരിത്രരേഖയാണ്. അതിനാൽ, വന്ദേമാതരത്തെ മതപരമോ രാഷ്ട്രീയമോ ആയ സംഘർഷങ്ങളുടെ കണ്ണിലൂടെ കാണാതെ, സ്വാതന്ത്ര്യസമരത്തിന്റെ അമൂല്യ പൈതൃകമായി കാണാൻ നമുക്ക് കഴിയണം. </p>
<p><font color="#ff0000">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം</font></p>
<h3>കവിതകളിലേക്ക് അടുപ്പിച്ചത് ‘മാധ്യമം’ ആഴ്ചപ്പതിപ്പ്</h3>
<p>ആഴ്ചപ്പതിപ്പില്‍ വരുന്ന കവിതകള്‍ വായിച്ചു വായിച്ചാണ് കവിതകളോടുള്ള എന്‍റെ വിരക്തി മാറിക്കിട്ടിയതെന്ന് പറയട്ടെ. ഇപ്പോള്‍ ഏതു സമകാലിക പ്രസിദ്ധീകരണങ്ങള്‍ കിട്ടിയാലും ആദ്യം വായിക്കുക കവിതകളാണ്. മാധവന്‍ പുറച്ചേരിയുടെ ‘അതിരാവിലെ നികിതാ ക്രൂഷ്ചേവ്..!’ എന്ന കവിതയും, സെബാസ്റ്റ്യന്‍റെ ‘പാട പുസ്തകത്തിലെ കുള’വും (ലക്കം 1476) എന്നെ ഹഠാദാകർഷിച്ചു.</p>
<p>‘നന്നെ പുലര്‍ച്ചയിലേക്കാണ്, സഖാവ് വന്നത്. </p>
<p>വന്നപാടെ, വെറൈറ്റി കോക്റ്റെയില്‍ </p>
<p>‘വൈറ്റ് റഷ്യന്‍’, ചെറുഗ്ലാസില്‍ പകര്‍ന്ന് </p>
<p>അൽപാല്‍പം നുണഞ്ഞ് ചെറുചിരിയോടെ പറഞ്ഞുതുടങ്ങി’ എന്ന മാധവൻ പുറച്ചേരിയുടെ ആദ്യ വരികള്‍ വായിച്ചതും മനസ്സിലായി റഷ്യന്‍രീതികള്‍ നന്നായറിയുന്ന ആളാണ്‌ കവിയെന്ന്. സ്ത്രീ-പുരുഷ ഭേദമന്യേ രാവിലെ മുതൽ വോഡ്‌ക നുണയുന്ന റഷ്യക്കാരെ ഞാന്‍ കാണുന്നത് അബൂദബിയില്‍ വെച്ചാണ്. ചിന്തയും ചിരിയും പകർന്നുതന്ന അതിന്‍റെ ഉണർവിലാണ് സെബാസ്റ്റ്യന്‍റെ കവിത കൊറിക്കുന്നത്. </p>
<p>‘ഞങ്ങളുടെ ഗ്രാമാതിര്‍ത്തിയിലെ പാടത്തിന്‍റെ ഓരം ചേര്‍ന്ന്ഒരു കുളമുണ്ടായിരുന്നതോര്‍ക്കുന്നു, പാടമാണ് അതിനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്’ എന്ന തുടക്കംതന്നെ മനോഹരം. എന്‍റെ സ്കൂൾവഴിയിലുണ്ടായിരുന്ന കുളത്തെ അതോർമിപ്പിച്ചു. പോത്തട്ടകളുടെയും തവളകളുടെയും ആവാസകേന്ദ്രമായിരുന്ന അത് ഉഴവുകാളകളുടെയും, പോത്തുകളുടെയും കുളിക്കടവുകൂടിയായിരുന്നു. അതിലൊരു യുവതിയുടെ ജഡം പൊങ്ങിയതോടെ നാട്ടുകാർ ആ വഴിതന്നെ ഉപേക്ഷിച്ചു.</p>
<p>തുടര്‍ന്ന് രോഷ്ന ആർ.എസിന്‍റെ ‘പച്ചൈയമ്മാളിന്‍റെ വെയില്‍പ്പൂക്കളി’ലേക്കും, ടി.കെ. സന്തോഷ്‌ കുമാറിന്‍റെ ‘ഉയിരി’ലേക്കും പോയി. വായിക്കാന്‍ സുഖമുണ്ടെങ്കിലും എനിക്കവയുമായി ഇഴുകിച്ചേരാന്‍ കഴിഞ്ഞില്ല. എന്‍റെ കവിതാസമ്പർക്കത്തിന്‍റെ കുറവായിരിക്കാം കാരണം. ഏകദേശം 30,000 കവികളുള്ള നമ്മുടെ മലയാളത്തിൽ നാലു കവിതകളില്‍ രണ്ടെണ്ണം ഇഷ്ടമായാല്‍തന്നെ വലിയൊരു കാര്യമാണ്. അതുകൊണ്ട് തുടരട്ടെ ആഴ്ചപ്പതിപ്പിന്‍റെ കവിതാപ്രണയങ്ങൾ... ഇടമുറിയാതൊഴുകട്ടെ അതിന്‍റെ ശ്രുതിലയതാള വര്‍ണങ്ങൾ... ആറ്റിക്കുറുക്കി സാന്ദ്രമാകുന്ന കവിതകൾ വായിക്കാന്‍ കാത്തിരിക്കുന്നു ഞാനെന്ന വായനക്കാരൻ... </p>
<p><font color="#ff0000">സണ്ണി ജോസഫ്‌, മാള </font></p>
<h3>ഗാന്ധി കവിതപോലെ മനോഹരം</h3>
<p>ടി.എസ്. ദീപ എഴുതി രണ്ട് ആഴ്ചകളിലായി പ്രസിദ്ധീകരിച്ച ലണ്ടൻ യാത്രാനുഭവം (ലക്കം 1472, 1473) ഹ്രസ്വമെങ്കിലും ദീർഘമായ യാത്രാവിവരണങ്ങളേക്കാളും വായനസുഖം നൽകുന്നതും ആസ്വാദ്യകരവുമായിരുന്നു. ലണ്ടൻ നഗരത്തിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ കണ്ടതും കേട്ടതുമെല്ലാം കോറിയിടാൻ ശ്രമിച്ചപ്പോൾ ഗാന്ധി പ്രതിമയിൽ കണ്ണിലുടക്കുന്നതും പിന്നീടങ്ങോട്ട് ഗാന്ധിസ്മൃതിയിൽ മുങ്ങിത്താഴുന്നതും ഹൃദ്യമായി. ഒരു പ്രതിമയെ നോക്കി ഗാന്ധിയെ വരച്ചിടുമ്പോൾ യാത്രാവിവരണം എന്നുതോന്നുകയില്ല; ഒരു ഗാന്ധി കവിതപോലെയാണ് അനുഭവപ്പെടുന്നത്. ബ്രിട്ടീഷുകാർ ഏറ്റവും ഭയപ്പെട്ടിരുന്ന കൃശഗാത്രനായ ആ മഹാത്മാവിന്റെ പ്രതിമ ലണ്ടൻ നഗരം തങ്ങളുടെ ഭരണസിരാകേന്ദ്രത്തിൽ നെഞ്ചിലേറ്റുന്നത് കാലം തീർത്ത മധുര പ്രതികാരം തന്നെ! ഗാന്ധിജിയുടെ ദർശനം വരച്ചുകാട്ടിയ ഒരു കവിതതന്നെയായി ഈ യാത്രാവിവരണം. ഒപ്പം എബ്രഹാം ലിങ്കൺ, നെൽസൺ മണ്ടേല പോലുള്ള ലോക വ്യക്തിത്വങ്ങൾ വേറെയും. </p>
<p><font color="#ff0000">ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1532945</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1532945</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,6 JULY 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 29 Jun 2026 01:30:18 GMT</pubDate>
</item>
</channel>
</rss>
