<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 27 Jul 2026 03:31:12 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/3AUG/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 27 Jul 2026 03:31:12 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[സൗമ്യ
അന്വേഷണത്തിന്റെ കഥ]]></title>
<description/>
<enclosure length="305024" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/26/2888686-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/26/2888686-untitled-1.gif'/><figcaption></figcaption></figure><blockquote>
 കേരള പൊലീസിൽ 32 വർഷക്കാലം സേവനമനുഷ്ഠിച്ച കെ.എ. മുഹമ്മദ് അഷ്റഫ് തന്റെ പൊലീസ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരന്വേഷണത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. സൗമ്യ വധക്കേസി​െന്റ പിന്നിലെ അറിയാ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. 
</blockquote>
<p>കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളെയും സാധാരണക്കാരെയും ‍എല്ലാം ഒരുപോലെ പിടിച്ചുകുലുക്കിയ സൗമ്യ കേസിലേക്ക് എത്തിപ്പെടുമ്പോൾ ഇത് ഇത്രയും സെൻസേഷനലായ കേസായിത്തീരുമെന്നോ അതിന്‍റെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുകയാണെന്നോ ഒരു ബോധ്യവുമുണ്ടായിരുന്നില്ല. </p>
<p>സ്വന്തം വീടായ പാഞ്ഞാളിൽനിന്ന് അഞ്ചാറ് കിലോമീറ്റർ അകലെയാണ് സൗമ്യ ട്രെയിനിൽനിന്നുവീണ വള്ളത്തോൾ നഗർ റെയിൽ​േവ സ്റ്റേഷൻ പരിസരം. പാലക്കാട് ജില്ലയിലെ ഷൊർണൂർ-ത്രാങ്ങാലിയിൽ വലിയ വെടിക്കെട്ടപകടം ഉണ്ടായ ദിവസമായിരുന്നു അന്ന്. 2011 ഫെബ്രുവരി 1. കുറേപേർ മരിച്ച വലിയ വെടി​െക്കട്ടപകടമായിരുന്നു അത്. ജില്ല അതിർത്തി സ്റ്റേഷനുകളിൽ ജോലിചെയ്യുന്ന ഞങ്ങൾക്ക് അന്ന് നല്ല തിരക്കായിരുന്നു. അപകടസ്ഥലത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി കുളിച്ച്, ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയെന്ന ഒറ്റ ലക്ഷ്യത്തോടെ രാത്രി വീട്ടിലെത്തി ഭക്ഷണത്തിന് മുന്നിലിരുന്നപ്പോഴാണ് ചെറുതുരുത്തിയിലെ ഇൻഫോമറുടെ വിളി വരുന്നത്. </p>
<p>‘‘സാറേ, കലാമണ്ഡലത്തിനടുത്ത് റെയിൽവേ ട്രാക്കിൽ വീണ് കിടന്നിരുന്ന ഒരു പെൺകുട്ടിയെ എല്ലാവരും കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ട്രെയിനിൽനിന്നും വീണതാണെന്ന് കണ്ടിട്ട് തോന്നുന്നില്ല. വസ്ത്രങ്ങൾ ഒക്കെ അസ്ഥാനത്തായിരുന്നു. വല്ലാത്ത ഒരു രീതിയിലാണ് ആ കുട്ടിയെ കണ്ടത്.’’ ചേലക്കര സി.ഐ ശശീന്ദ്രൻ സാറിന്‍റെ പ്രത്യേക അന്വേഷണ സംഘം അഥവാ ക്രൈം സ്ക്വാഡിൽ ജോലിചെയ്യുകയാണ് ഞാനപ്പോൾ. സി.ഐയെ വിളിച്ചപ്പോൾ അദ്ദേഹവും വിവരമറിഞ്ഞിട്ടുണ്ട്. സ്ക്വാഡിലെ ഷെയ്ഖ് എന്ന പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം അപ്പോൾതന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. വടക്കാഞ്ചേരി പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന സി.ഐയും ഉടൻതന്നെ സ്ഥലത്തെത്തി. </p>
<p>ഞങ്ങൾ സംഭവസ്ഥലത്തെത്തിയപ്പോൾ മന്ത്രി രാജേന്ദ്രൻ സാറിന്‍റെ പൊലീസ് എസ്കോർട്ട് വാഹനത്തിൽ ഓട്ടുപാറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച സൗമ്യയെ തൃശൂർ മെഡിക്കൽ കോളജിലെത്തിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അങ്ങോട്ട് കൊണ്ടുപോയിരുന്നു. ചെറുതുരുത്തി സ്റ്റേഷനിലെ ഗോപിനാഥൻ എന്ന എ.എസ്.ഐ വിവരം അന്വേഷിച്ചുപോയതായി അറിഞ്ഞു. ഗൈനക്കോളജിസ്റ്റിനെ കാണിക്കണമെന്നും തെളിവുകൾ ഒന്നും നഷ്ടപ്പെടാതിരിക്കാൻ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചുവെക്കണമെന്നും മെഡിക്കൽ കോളജിലെ ആശുപത്രി അധികൃതർക്കും നിർദേശം നൽകണമെന്ന് അദ്ദേഹത്തെ പറഞ്ഞേൽപിക്കുകയാണ് അപ്പോൾ ചെയ്തത്. </p>
<p>കുട്ടിയുടെ ശരീരത്തിൽനിന്ന് ലഭിക്കുന്ന തെളിവുകളെല്ലാം സൂക്ഷിക്കണമെന്നും നിർദേശിച്ചു. പലപ്പോഴും ആശുപത്രി ചികിത്സക്കിടെ ഏറ്റവും പ്രധാന തെളിവുകളായ പെൺകുട്ടിയുടെ വസ്ത്രങ്ങളും മറ്റും നഷ്ടപ്പെടാറുണ്ട്. ചികിത്സിക്കുന്നവർ രോഗിയുടെ ജീവന് മറ്റെന്തിനേക്കാളും വില നൽകുന്നതിനാലാണ് ഇത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാൽ, അന്വേഷണ പരിചയംകൊണ്ട് പൊലീസിനറിയാം അതെത്രമാത്രം വിലപ്പെട്ട തെളിവുകളാണെന്നും പിന്നീട് ഒരിക്കലും തിരിച്ചുലഭിക്കില്ലെന്നും. ബലാത്സംഗം നടന്നിട്ടുണ്ടെന്നും പെൺകുട്ടി അതീവഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു ആശുപത്രിയിൽനിന്നുള്ള വിവരം. </p>
<p>അപ്പോൾത്തന്നെ ഒരു ഒറ്റക്കൈയനാണ് പ്രതിയെന്ന് പലരും സംശയം പറഞ്ഞു. സംഭവം നടന്ന സ്ഥലം ഗാർഡ് ചെയ്തു. പെൺകുട്ടിയുടെ ബാഗും മറ്റ് വസ്തുക്കളും അവിടെ ഒരാൾ എടുത്തുസൂക്ഷിച്ചുവെച്ചിരുന്നു. അയാൾ പിറ്റേന്ന് അത് പൊലീസിന് കൈമാറി. </p>
<p>സംഭവിച്ചത് ഇതാണ്. എറണാകുളത്ത് ഒബറോൺ മാളിൽ ജോലി ചെയ്തിരുന്ന സൗമ്യ ഷൊർണൂരിലുള്ള വീട്ടിലെത്താനായി എറണാകുളം–തൃശൂർ–ഷൊർണൂർ പാസഞ്ചറിൽ വൈകീട്ട് ജോലികഴിഞ്ഞ് കയറി. ഏറ്റവും പിറകിൽ ഗാർഡിന്‍റെ കമ്പാർട്മെന്‍റിനോടൊപ്പം ചേർന്നുള്ള സ്ത്രീകളുടെ ചെറിയ കൂപ്പെയിലാണ് സൗമ്യ യാത്രചെയ്തിരുന്നത്. </p>
<p>തൃശൂർ പിന്നിട്ടതോടെ തന്നെ ട്രെയിനിലെ ഈ കമ്പാർട്മെന്‍റ് മിക്കവാറും പേരും ഇറങ്ങിപ്പോയി. സൗമ്യയോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു ഉമ്മയും അവരുടെ മകളും കുട്ടികളും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതോടെ സൗമ്യ കമ്പാർട്മെന്‍റിൽ ഒറ്റക്കായി. സൗമ്യ അവിടെ ഇറങ്ങി അടുത്തുള്ള ലേഡീസ് കമ്പാർട്മെന്‍റിൽ കയറി. കഷ്ടകാലത്തിന് ആ കമ്പാർട്മെന്‍റിലും ആരും ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ കമ്പാർട്മെന്‍റ് കണ്ട് അന്തം വിട്ട് സൗമ്യ അവിടെ നിന്നെങ്കിലും അധികം സമയമില്ലാത്തതിനാൽ ഗാർഡ് പെട്ടെന്ന് കയറൂ എന്ന് പറഞ്ഞതനുസരിച്ച് സൗമ്യ അവിടെ ചാടിക്കയറുകയായിരുന്നു. </p>
<p>അടുത്തത് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനാണ്. അവിടെ നിന്ന് വെറും രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ സൗമ്യ ഇറങ്ങേണ്ടിയിരുന്ന ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക്. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ കാഷ് ചെസ്റ്റ് സീൽ ചെയ്യുന്നതിനും മറ്റുമായി ട്രെയിൻ കുറച്ച് സമയം അവിടെ പിടിച്ചിട്ടു. സൗമ്യ യാത്രചെയ്ത കമ്പാർട്മെന്‍റിന്‍റെ അടുത്ത കമ്പാർട്മെന്‍റായ ജനറൽ കമ്പാർട്മെന്‍റിൽനിന്ന് ഈ സമയത്ത് പ്രതിയായ ഗോവിന്ദച്ചാമി വാതിൽക്കൽ നിന്നിരുന്ന ആളുകളോട് “കൊഞ്ചം വളികൊട് അണ്ണാ” എന്ന് പറഞ്ഞ് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി. വാതിൽക്കൽ നിന്നിരുന്ന രണ്ടുപേരെ തള്ളിമാറ്റിയാണ് അയാൾ ഇറങ്ങിയത്. </p>
<p>ഇവർ രണ്ടുപേരും പിന്നീട് കേസിൽ സാക്ഷികളായിരുന്നു. ഗോവിന്ദച്ചാമി റെയിൽവേ ഉദ്യോഗസ്ഥൻ കാഷ് ചെസ്റ്റ് സീൽ ചെയ്യുന്ന ഭാഗത്ത് പോയി തിരികെ വരുന്നവഴി ലേഡീസ് കമ്പാർട്മെന്‍റിലേക്ക് നോക്കിയപ്പോൾ സൗമ്യ അവിടെ ഒറ്റക്ക് ഇരിക്കുന്നത് കണ്ടു. മനസ്സിൽ പലതും ഉറപ്പിച്ച് അയാൾ വീണ്ടും ജനറൽ കമ്പാർട്മെന്‍റിൽ മധ്യഭാഗത്തുകൂടിതന്നെ കയറുകയും മറ്റാരും കാണാതെ പ്ലാറ്റ്ഫോമില്ലാത്ത ഭാഗത്തേക്ക് ഇറങ്ങുകയും പ്ലാറ്റ്ഫോമില്ലാത്ത ഭാഗത്തൂടെ തന്നെ ലേഡീസ് കമ്പാർട്മെന്‍റിൽ കയറുകയും ചെയ്തു. </p>
<p>ട്രെയിൻ വള്ളത്തോൾ നഗറിൽനിന്നും എടുത്തതോടെ ഇയാൾ സൗമ്യയുടെ അടുത്തെത്തി ബാഗ് തട്ടിപ്പറിച്ചെടുത്തു. സൗമ്യ ഇത് ചെറുത്തുനിന്നതോടെ ട്രെയിനിന്‍റെ ഡോറിൽ സൗമ്യയുടെ തല പലതവണ ഇടിച്ച് പരിക്കേൽപിച്ച് പുറത്തേക്ക് തള്ളിയിട്ടു. ഇതെല്ലാം നടന്നത് ലേഡീസ് കമ്പാർട്മെന്‍റിലാണ്. തൊട്ടടുത്ത ജനറൽ കമ്പാർട്മെന്‍റിൽ ഉണ്ടായിരുന്നവർ ഗോവിന്ദച്ചാമി ലേഡീസ് കമ്പാർട്മെന്‍റിൽ ക‍യറിയത് കണ്ടിട്ടുണ്ടായിരുന്നില്ല. അവിടെ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞതുമില്ല. </p>
<p>വള്ളത്തോൾ നഗറിൽനിന്ന് വണ്ടിയെടുത്ത് 400-475 മീറ്റർ പിന്നിട്ടതോടെ ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടതായി ജനറൽ കമ്പാർട്മെന്‍റിലുണ്ടായിരുന്ന നേരത്തേ പറഞ്ഞ രണ്ടു യാത്രക്കാർ പറഞ്ഞു. (വയനാട് സ്വദേശി ടോമി ദേവസ്യ, മലപ്പുറം സ്വദേശി അബ്ദുൽ ഷുക്കൂർ എന്നിവർ പിന്നീട് പ്രോസിക്യൂഷൻ സാക്ഷികളായി.) ചെയിൻ വലിച്ച് വണ്ടി നിർത്താൻ തുനിഞ്ഞ ഇവരോട് ‘‘ആ കുട്ടിയൊക്കെ ചാടിരക്ഷപ്പെട്ടു, നിങ്ങൾ വെറുതെ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി ആളുകളുടെ സമയം മെനക്കെടുത്തല്ലേ’’യെന്ന് യാത്രക്കാരനായ മധ്യവയസ്കൻ പറഞ്ഞതോടെ ഇവർ ചെയിൻ വലിച്ചില്ല. അവർ മറുവശത്തെ ഡോറിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നേരത്തേ വള്ളത്തോൾ നഗർ റെയിൽ സ്റ്റേഷനിൽ വെച്ച് കണ്ട ഒറ്റക്കൈയനായ ആ തമിഴൻ ലേഡീസ് കമ്പാർട്മെന്‍റിൽനിന്നും ചാടിപ്പോകുന്നതും കണ്ടു. </p>
<p>എന്താണെന്ന് ചോദിച്ചപ്പോൾ ‘ഒന്നുമില്ല സാറേ’ എന്ന് പറഞ്ഞ് തൂങ്ങിയിറങ്ങി അയാൾ ട്രെയിൻ വന്ന ഭാഗത്തേക്ക് തന്നെ നടന്നുപോയി. പിന്നീട് പൊലീസിന്‍റെ സാക്ഷികളായി മാറിയ ഇവർ രണ്ടുപേരും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തി ഗാർഡിനോട് വിവരം പറഞ്ഞു. പക്ഷേ ഇവർക്കാർക്കും സൗമ്യയെക്കുറിച്ച് അറിയില്ല. ഇവർ വിചാരിച്ചത് തമിഴനായ ഗോവിന്ദച്ചാമിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ വഴക്കിനിടെ ട്രെയിനിൽനിന്നും ചാടിയെന്നാണ്. പിന്നീട് മൂന്നുപേരും കൂടി സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി. പരാതിയിൽ പറയുന്നതും ഒരു തമിഴനും തമിഴത്തിയും ട്രെയിനിൽനിന്നും ചാടിയെന്നാണ്. ഈ യാത്രക്കാരുടെ ഫോൺ നമ്പർ വാങ്ങിയ ഗാർഡ് വിവരങ്ങൾ എല്ലാം രജിസ്റ്ററുകളിൽ രേഖപ്പെടുത്തി. </p>
<p>ഷൊർണൂർ സ്റ്റേഷൻ മാസ്റ്റർ വള്ളത്തോൾ നഗർ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. വള്ളത്തോൾ നഗറിലെ ഗാങ്മാൻ കൃഷ്ണനും സ്റ്റേഷന്‍റെ പുറത്ത് സംസാരിച്ചിരുന്ന നാട്ടുകാരും ഇതോടെ തമിഴനെയും തമിഴത്തിയെയും തിരയാൻ ആരംഭിച്ചു. കുറേനാളായി ഈ പരിസരത്ത് കള്ളന്മാരുടെ ശല്യമുണ്ടായിരുന്നു. തമിഴന്മാരായ ചിലരാണ് ഇത് ചെയ്യുന്നതെന്ന് കരുതിയാണ് നാട്ടുകാർ തിരച്ചിൽ നടത്തിയത്. ചിലർ സ്കൂട്ടറിലും മറ്റും പോയിനോക്കി. ട്രെയിൻ പോയ വഴിയിലെല്ലാം അവർ നോക്കിയെങ്കിലും ആരെയും കണ്ടില്ല. അപ്പോഴേക്കും കുറേ സമയം പിന്നിട്ടിരുന്നു. </p>
<p>അതിനിടെ ഒറ്റക്കൈയനായ ഒരാൾ (ഗോവിന്ദച്ചാമി) റെയിൽവേ ട്രാക്കിന്‍റെ വഴിയിലൂടെ നടന്നുകയറി വരുന്നത് കണ്ട നാട്ടുകാർ ഇവനെ ചോദ്യം ചെയ്യുന്നുണ്ട്. ‘പിച്ചക്കാരനാണ് സാർ’ എന്ന് പറഞ്ഞതോടെ അയാളെ നാട്ടുകാർ വെറുതെ വിട്ടു. (സൗമ്യയെ മൃതപ്രായയാക്കി തിരിച്ചുവരുകയായിരുന്നു അപ്പോൾ ഗോവിന്ദച്ചാമി) വികലാംഗനായ അയാളെ സംശയിക്കേണ്ടതില്ലെന്നായിരുന്നു നാട്ടുകാർ കരുതിയത്. നാട്ടുകാർ തിരഞ്ഞുകൊണ്ടിരുന്നത് കവർച്ച സംഘത്തിലെ തമിഴനെയും തമിഴത്തിയെയുമായിരുന്നു. ആരുമില്ലെന്ന് ഉറപ്പുവരുത്തി അവർ പഴയ ഇടങ്ങളിലേക്കുതന്നെ മടങ്ങി. </p>
<p>ഒമ്പതേമുക്കാലോടെ കലാമണ്ഡലം ബസ്‍ സ്റ്റോപ്പിന്‍റെ അടുത്തുള്ള കടയിലേക്ക് നാട്ടുകാരനായ വിജയൻ റീചാർജ് കൂപ്പൺ വാങ്ങിക്കാനായി റെയിൽപാളം മുറിച്ചു നടന്നുവരവെ അകലെ നിന്നു ട്രെയിൻ വരുന്നതുകണ്ട് അത് പോകാനായി കാത്തുനിന്നു. പാളം മുറിച്ചുകടന്ന് അപ്പുറത്തെ വശത്തേക്ക് പോകേണ്ടിയിരുന്ന വിജയൻ മറ്റൊരു ട്രാക്കിനരികിലേക്ക് മാറിനിന്നു. അപ്പോഴാണ് ട്രെയിൻ പോകാത്ത മൂന്നാമത്തെ ട്രാക്കിന്‍റെ മെറ്റലിട്ട ഭാഗത്ത് (മെറ്റൽ ഒക്കെ എടുക്കാൻ ഉപയോഗിക്കുന്ന ട്രാക്കാണിത്) ഒരു വല്ലാത്ത അവസ്ഥയിൽ സൗമ്യ കിടക്കുന്നത് കണ്ടത്. </p>
<p>നേരത്തേ ഒരാൾ ചാടിയ വിവരമോ തമിഴനും തമിഴത്തിയെയും നാട്ടുകാർ അന്വേഷിച്ചുപോയ വിവരമോ ഒന്നും അറിയാത്ത ആളായിരുന്നു വിജയൻ. മരണവെപ്രാളത്തിൽ ഒരാൾ ശ്വാസം വലിക്കുന്ന ഒച്ചയായിരുന്നു അയാൾ ആദ്യം കേട്ടത്. നോക്കിയപ്പോഴാണ് മിക്കവാറും നഗ്നയായി വളരെ പരിതാപകരമായ അവസ്ഥയിൽ ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. സമീപത്ത് ബാഗും മറ്റും വലിച്ചുവാരിയിട്ടതും കാണാം. അയാൾ അവിടെ നിന്ന് ഉറക്കെ കരഞ്ഞുകൊണ്ട് നാട്ടുകാരെ വിളിച്ചു. </p>
<p>അതോടെ, നേരത്തേ തെരച്ചിൽ നടത്തിപ്പോയ നാട്ടുകാർ ഓടിവന്നു. ഗാങ്മാനായ കൃഷ്ണൻ അടുത്ത വീട്ടിൽനിന്നും വാങ്ങിയ ഒരു പുതപ്പോ മുണ്ടോ എന്തോ എടുത്ത് കുട്ടിയെ പുതപ്പിച്ചു. എല്ലാവരും ചേർന്ന് താങ്ങിയെടുത്ത് സൗമ്യയെ പുറത്തേക്ക് കൊണ്ടുപോയി. സത്യം പറഞ്ഞാൽ ട്രെയിൻ പോകുന്ന ഒന്നും രണ്ടും ട്രാക്കുകളിലായിരുന്നു നാട്ടുകാർ തമിഴത്തിയെ തിരഞ്ഞത്. എന്നാൽ, അതേ സമയത്ത് ഉയർന്നുനിൽക്കുന്ന റോഡിനോട് ചേർന്നുള്ള മൂന്നാമത്തെ ട്രാക്കിൽ മരണത്തോട് മല്ലിടുകയായിരുന്നു സൗമ്യ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/26/2888673-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020c5SztB6dOHbAfSmpg4EHPnijJXJCW1JO9470561" data-watermark="false" style="width: 100%;" info-selector="#info_item_1785049472890" title="കെ.എ. മുഹമ്മദ് അഷ്റഫ്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785049472890">
  <p>കെ.എ. മുഹമ്മദ് അഷ്റഫ്</p>
 </div>
</div>
<p>സൗമ്യയെ താങ്ങിപ്പിടിച്ച് ഹൈവേയിലേക്ക് കയറ്റിയ സമയത്താണ് മന്ത്രി കെ.പി. രാജേന്ദ്രന്‍റെ വാഹനം വരുന്നത്. വെടിക്കെട്ടപകടം നടന്ന ത്രാങ്ങാലിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ നേരെ ഓട്ടുപാറ താലൂക്ക് ആശുപത്രിയിലേക്ക് സൗമ്യയെ കൊണ്ടുപോയി. അവിടെനിന്നും പിന്നീട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. </p>
<p>അതേസമയം, സൗമ്യയെ കാത്ത് അമ്മ ഓട്ടോ ഡ്രൈവറോടൊപ്പം ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ നിന്നിരുന്നു. മകളെ കാണാതെ ബേജാറായ അമ്മ സ്റ്റേഷൻ മാസ്റ്ററോട് വിവരം തിരക്കിയപ്പോഴാണ് വള്ളത്തോൾ നഗറിൽ ആരോ ചാടിയെന്നോ തള്ളിയിട്ടെന്നോ ഉള്ള വിവരം ലഭിക്കുന്നത്. ഒരു പെൺകുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ അമ്മ തൃശൂരുള്ള മകൻ സന്തോഷിനെ ഫോണിൽ വിളിച്ച് മെഡിക്കൽ കോളജിൽ പോയി അന്വേഷിക്കാൻ പറഞ്ഞു. സൗമ്യയുടെ ചേട്ടൻ ആശുപത്രിയിലെത്തിയപ്പോഴാണ് പരിക്ക് പറ്റിയ പെൺകുട്ടി സഹോദരിയാണെന്ന് തിരിച്ചറിഞ്ഞത്. അയാളുടെ പരാതിപ്രകാരമാണ് പിന്നീട് ബലാത്സംഗത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തത്. </p>
<p>സൗമ്യ കിടന്ന സ്ഥലം ഗാർഡ് ചെയ്യുകയും മറ്റും ചെയ്തയുടൻ ഞങ്ങൾ അപ്പോൾതന്നെ കേരളമൊട്ടാകെ ഒരു മെസേജ് കൊടുത്തു. ഒറ്റക്കൈയനായ റെയിൽവേയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന തമിഴ് സംസാരിക്കുന്ന ആളെ എവിടെക്കണ്ടാലും പിടികൂടണം എന്നായിരുന്നു സന്ദേശം. ഒറ്റക്കൈയൻമാരെ തേടി ഞങ്ങൾ തൃശൂരും ഷൊർണൂരും പരിസരപ്രദേശങ്ങളിലും കുറേ നടന്നു. സൗമ്യയുടെ സഹോദരന്‍റെ പരാതി പ്രകാരം അതിനിടെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അന്നുതന്നെ കൃത്യം നടന്ന കമ്പാർട്മെന്‍റ് പിടിച്ചിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേക്ക് പൊലീസ് കത്ത് നൽകി. </p>
<p> ട്രെയിൻ പിടിച്ചിടാൻ പറ്റില്ല എന്നായിരുന്നു റെയിൽവേയുടെ മറുപടി. കമ്പാർട്മെന്‍റിനകത്ത് ബോഡി കിടന്നാൽപോലും ബോഡിയുള്ള കമ്പാർട്മെന്‍റ് അവിടെയിട്ട് ട്രെയിൻ യാത്ര തുടരണം എന്നതാണ് റെയിൽവേയുടെ നിയമമെന്ന് അവർ വ്യക്തമാക്കി. പിന്നീട് ഒരു അപേക്ഷകൂടി നൽകിയതോടെ കമ്പാർട്മെന്‍റ് പരിശോധിക്കാനുള്ള അനുമതി നൽകി. അന്നു പുലർച്ചെ തന്നെ ഞങ്ങൾ കമ്പാർട്മെന്‍റ് പരിശോധിച്ചു. ശാസ്ത്രീയപരിശോധനയായിരുന്നില്ല അത്. സയന്‍റിഫിക് എക്സ്പെർട്ടുകളോ ഫോറൻസിക് വിദഗ്ധരോ അപ്പോൾ കൂടെയുണ്ടായിരുന്നില്ല. അപ്പോൾ ഞങ്ങൾക്ക് ഡോറിന്‍റെ ഭാഗത്തുനിന്ന് കുറേ തെളിവുകൾ ലഭിച്ചു. സൗമ്യയുടെ പൊട്ടിയ ഹെയർക്ലിപ്, മുടി, ഗോവിന്ദച്ചാമിയുടെ ഷർട്ടിന്‍റെ ബട്ടൻസ്, നൂലുകൾ എന്നിങ്ങനെയുള്ള മെറ്റീരിയൽ തെളിവുകൾ ലഭിച്ചു. </p>
<p>ഇത് ഞങ്ങൾ ശാസ്ത്രീയ പരിശോധനക്കയച്ചു. (സൗമ്യ ധരിച്ച യൂനിഫോമിന്‍റെ ഭാഗങ്ങളും ഹെയർക്ലിപ്പുമാണ് ഇതെന്ന് ഒബറോൺ മാളിലെ ജീവനക്കാർ പിന്നീട് മൊഴി നൽകിയിരുന്നു. ഗോവിന്ദച്ചാമിയുടെ ഷർട്ടിന്‍റെ ബട്ടൻസ് ആണെന്നും മറ്റും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.) അന്ന് പുലർച്ചയോടെയുള്ള പരിശോധനയിലൂടെ നല്ല രീതിയിൽ തന്നെ തെളിവുകൾ സമ്പാദിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നു. കാരണം റെയിൽവേ സ്റ്റേഷനിൽനിന്ന് ആശുപത്രിയിലെത്തിച്ച ദിവസം മുതൽ മരിക്കുന്നതുവരെ ഒരക്ഷരംപോലും സൗമ്യ ശബ്ദിച്ചിട്ടില്ല. തന്നെ ആക്രമിച്ചത് ആരെന്നോ അയാളിലേക്കെത്താനുള്ള തെളിവോ ഒന്നും നൽകാൻ സൗമ്യക്ക് കഴിഞ്ഞിട്ടില്ല. ഒരു ജീവച്ഛവം കണക്കെയാണ് സൗമ്യയെ ലഭിച്ചത്. അതിനാൽതന്നെ പ്രതിയെ പിടിക്കാനുള്ള ചെറിയ തെളിവുപോലും വിലപ്പെട്ടതായിരുന്നു. </p>
<p>സൗമ്യയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ ഞങ്ങൾ ഫോണിന്‍റെ ലൊക്കേഷൻ അന്വേഷിച്ചിരുന്നു. ഒറ്റക്കൈയനെ കണ്ട ആളുകളെ വിളിച്ചുവരുത്തി അപ്പോൾത്തന്നെ രേഖാചിത്രം തയാറാക്കി. തുടക്കംമുതൽ തന്നെ ഗൗരവത്തിലാണ് ഞങ്ങൾ കേസിനെ സമീപിച്ചത്. അന്ന് കേസ് ഇത്രയധികം സെൻസേഷനൽ ആയിട്ടില്ല. പക്ഷേ ഒട്ടും സമയം കളഞ്ഞിട്ടി​െലന്നെ് ഉറപ്പു പറയാൻ ഞങ്ങൾക്ക് കഴിയും. നാല് സാക്ഷികളെ ഇരുത്തിക്കൊണ്ടായിരുന്നു തൃശൂരുള്ള ഞങ്ങളുടെ എക്സ്പെർട്ട് രേഖാചിത്രം തയാറാക്കിയത്. ഗോവിന്ദച്ചാമിയുമായി വല്ലാത്ത സാമ്യം പുലർത്തുന്നതായിരുന്നു ആ രേഖാചിത്രം. </p>
<p>നമുക്ക് ലഭിച്ച തെളിവുകളും മഹസറും എല്ലാം അപ്പപ്പോൾ കോടതിയിൽ ഞങ്ങൾ ഹാജരാക്കിയിരുന്നു. പ്രതിയെ ലഭിച്ചതിനുശേഷമാണ് ഇതെല്ലാം കോടതിയിൽ ഹാജരാക്കുന്നത് എങ്കിൽ പിന്നെ അതിന് ഒരു വിലയുമുണ്ടാകില്ല. വിചാരണവേളയിൽ ഇതെല്ലാം ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഇതിനിടെ ഒറ്റക്കൈയൻമാരെക്കുറിച്ച് പല ഭാഗത്തുനിന്നും പൊലീസിന് മെസേജുകൾ വന്നുകൊണ്ടിരുന്നു. കാസർകോട് നിന്നും സംസ്ഥാനത്തിന്‍റെ പല ഭാഗത്ത് നിന്നും ലഭിച്ചു. അതിനിടെ സൗമ്യയുടെ മൊബൈലിന്‍റെ ലൊക്കേഷൻ ലഭിച്ചത് പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം ഭാഗത്തുനിന്നാണ്. ഞങ്ങൾ പുതുപ്പരിയാരത്തേക്ക് പോകാനൊരുങ്ങുന്ന സമയത്താണ് പാലക്കാടുനിന്ന് റെയിൽവേ ഡിവൈ.എസ്.പി സുനിൽകുമാർ സാറിന്‍റെ ഫോൺ വന്നത്. തങ്ങൾക്ക് ഒരു ഒറ്റക്കൈയനെ കിട്ടിയിട്ടുണ്ടെന്നും അയാളെയുംകൊണ്ട് അങ്ങോട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/26/2888676-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020jebWgCQ6xo33aahG9tY2IEb6GBeJhsk19562097" data-watermark="false" style="width: 100%;" info-selector="#info_item_1785049564683">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785049564683"></div>
</div>
<p>പാലക്കാടുനിന്നും ചെറുതുരുത്തിയിലേക്ക് കൊണ്ടുവന്ന ഗോവിന്ദച്ചാമി, ചാർലി എന്ന പേരാണ് അന്ന് ഞങ്ങളോട് പറഞ്ഞത്. പല സ്ഥലത്തും പലപേരുകളാണ് ഗോവിന്ദച്ചാമി ഉപയോഗിച്ചുകൊണ്ടിരുന്നത്. ഞങ്ങളുടെ ചോദ്യം ചെയ്യലിൽ ഒന്നും പറയാൻ അവൻ തയാറായിരുന്നില്ല. ചാർലി, പൂക്കടത്തെരുവ്, കോയമ്പത്തൂർ എന്ന അഡ്രസാണ് അവൻ നൽകിയത്. ചെറുതുരുത്തി ഭാഗത്തുവെച്ച് പ്രതിയെ കണ്ട സാക്ഷികൾ ഗോവിന്ദച്ചാമിയെ ഇതിനകം തിരിച്ചറിഞ്ഞിരുന്നു. അതോടെ ഇയാൾതന്നെയാണ് പ്രതിയെന്ന് ഞങ്ങൾ ഉറപ്പിച്ചു. മാത്രമല്ല, രേഖാചിത്രവുമായി അത്രയധികം സാമ്യവും ഉണ്ടായിരുന്നു. ട്രെയിനിൽ പ്രതിയോടൊപ്പം ഉണ്ടായിരുന്ന സാക്ഷികൾകൂടി ഇയാളെ തിരിച്ചറിയേണ്ടതുണ്ടായിരുന്നു. അവരോട് വരാൻ നിർദേശിച്ചതിന് ശേഷം ഗോവിന്ദച്ചാമിയെയുംകൊണ്ട് ഞങ്ങൾ തെളിവെടുപ്പിനായി പാലക്കാട്ടേക്ക് തിരിച്ചു. സൗമ്യയുടെ മൊബൈൽ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. </p>
<p>പക്ഷേ ‘സൗമ്യക്കേസിലെ പ്രതിയെ പിടിച്ചു’ എന്നത് വലിയ സെൻസേഷനലായ വാർത്തയായി അതിനോടകം മാറിയിരുന്നു. ചാനലുകളിലും മറ്റും ബ്രേക്കിങ് ന്യൂസായി അത് മാറി. ഞങ്ങൾ പാലക്കാടെത്തിയെങ്കിലും സൗമ്യയുടെ മൊബൈൽ വിൽക്കാൻ സഹായിച്ചയാളെ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ചാർലി നൽകിയ കോയമ്പത്തൂർ അഡ്രസിൽ അന്വേഷിക്കാൻ തീരുമാനിച്ച് പ്രതിയെയും കൊണ്ട് കോയമ്പത്തൂരിലേക്ക് തിരിച്ചു.</p>
<p> കോയമ്പത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവൻ നൽകിയ അഡ്രസിലുള്ള പൂക്കടത്തെരുവോ വീടോ ഒന്നും കാണിച്ചുതരാൻ കഴിഞ്ഞില്ല. അതോടെ ചാർലി തന്ന അഡ്രസ് വ്യാജമാണെന്ന് മനസ്സിലായി. കോയമ്പത്തൂരിലെ ഒന്നുരണ്ട് പൊലീസ് സ്​റ്റേഷനിൽ കയറിയെങ്കിലും അവർക്കും ഇവനെ അറിയുമായിരുന്നില്ല. ഇതിനിടെ കേരളത്തിൽനിന്ന് മേലുദ്യോഗസ്ഥരുടെയും മീഡിയയുടെയും നിലക്കാത്ത ഫോൺവിളികളാണ് വന്നുകൊണ്ടിരുന്നത്. സൗമ്യക്കേസിലെ പ്രതിയെ കാണാൻ മാധ്യമപ്രവർത്തകരെയും നാട്ടുകാരെയും കൊണ്ട് പൊലീസ് സ്റ്റേഷൻ പരിസരം നിറഞ്ഞിരിക്കുകയാണെന്ന് സഹപ്രവർത്തകരും വിവരം നൽകുന്നുണ്ടായിരുന്നു. </p>
<p>അജ്ഞാത കേന്ദ്രത്തിൽ ചാർലിയെ ചോദ്യം ചെയ്യുന്നു എന്നൊക്കെയായിരുന്നു കേരളത്തിലെ ചാനലുകളിൽ ബ്രേക്കിങ് ന്യൂസായി വന്നുകൊണ്ടിരുന്നത്. മേലുദ്യോഗസ്ഥർ ഞങ്ങളെ വിളിച്ച് വഴക്കുപറയുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു കാര്യങ്ങൾ. ചാർലി പറയുന്ന അഡ്രസൊക്കെ തെറ്റായതിനാൽ ഞങ്ങളുടെ സംശയം കൂടിക്കൂടി വരികയായിരുന്നു. ഇവൻ ചില്ലറക്കാരനല്ലെന്നും വൻപുള്ളിയാണെന്നും ഇതോടെ ഞങ്ങൾ ഉറപ്പിച്ചിരുന്നു. കൂടുതൽ അന്വേഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇവനെ മീഡിയക്ക് മുന്നിൽ ഹാജരാക്കാനുള്ള സമ്മർദം ഏറിവരുകയായിരുന്നു. അവസാന ശ്രമമെന്ന നിലയിൽ ഞങ്ങൾ കോയമ്പത്തൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ കയറി അന്വേഷിക്കാൻ തീരുമാനിച്ചു. അവിടെ റിസപ്ഷനിൽ ഇരുന്ന വനിതാ പൊലീസുദ്യോഗസ്ഥയാണ് ഞങ്ങൾക്ക് പ്രതിയെക്കുറിച്ചുള്ള ലീഡ് നൽകിയത്. </p>
<p>‘സേലത്തുള്ള ഇനിയൊരു കേസിൽ ഇവൻ പ്രതിയാണോ എന്ന് സന്ദേഹം ഇരുക്ക്’ എന്ന് അവർ പറഞ്ഞു. ഗോവിന്ദച്ചാമി എന്ന പേര് യഥാർഥത്തിൽ പറഞ്ഞത് അവരാണ്. ആ കേസിന്‍റെ വിവരങ്ങൾ തരാനായി അവർതന്നെ സേലം പൊലീസ് സ്റ്റേഷനിൽ വിളിച്ചു. സേലം സ്റ്റേഷനിൽനിന്ന് തന്ന വിവരങ്ങളെല്ലാം ഇവനുമായി മാച്ച് ചെയ്യുന്നതായിരുന്നു. ഇതോടെ അവൻ ചാർലിയല്ലെന്നും ഗോവിന്ദച്ചാമിയാണെന്നും തിരിച്ചറിഞ്ഞു. അവനും അവസാനം ഇക്കാര്യം സമ്മതിച്ചു. പിടികിട്ടാപ്പുള്ളിയായ ഗോവിന്ദച്ചാമിയെ കിട്ടിയെന്നറിഞ്ഞതോടെ കോയമ്പത്തൂരിലെ ഉന്നതരെല്ലാം റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കുതിച്ചെത്തി. അവർ ഗോവിന്ദച്ചാമിയെ വിട്ടുതരണമെന്നാവശ്യപ്പെട്ടു. ഞങ്ങൾ അതിന് തയാറായിരുന്നില്ല. എന്തായാലും ഗോവിന്ദച്ചാമി ചില്ലറക്കാരനല്ല എന്ന് ഞങ്ങൾക്കും അതോടെ ബോധ്യപ്പെട്ടു. </p>
<p>എന്തായാലും സ്റ്റേഷനിലേക്ക് ഗോവിന്ദച്ചാമിയെയും കൊണ്ട് വരാൻ കഴിയാത്ത അത്ര സെൻസേഷനലായി സംഭവം മാറിക്കഴിഞ്ഞിരുന്നു. അതോടെ ചെറുതുരുത്തി റസ്റ്റ് ഹൗസിലേക്കാണ് ഞങ്ങൾ പ്രതിയെയും കൊണ്ടുപോയത്. സാക്ഷികളോട് അവിടേക്ക് വരാൻ അതിനിടെ നിർദേശം നൽകിയിരുന്നു. അവർ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞു. അതോടെ അതുവരെ വായ തുറക്കാതിരുന്ന ഗോവിന്ദച്ചാമി ചില കാര്യങ്ങളെല്ലാം പറയാൻ തുടങ്ങി. പിന്നീട് അവനെ ചേലക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. </p>
<p>അവന്‍റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. അവൻ പറയുന്ന തമിഴ് മലയാളത്തിലാക്കിയാണ് കുറ്റസമ്മത മൊഴി തയാറാക്കിയത്. അവന്‍റെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് മറ്റൊരു വസ്ത്രം ധരിപ്പിച്ച ശേഷം മാധ്യമങ്ങൾക്ക് മുന്നിലും ഹാജരാക്കി. ഞങ്ങൾ പിടികൂടുമ്പോഴും അവൻ ധരിച്ചിരുന്നത് സൗമ്യയെ ആക്രമിക്കുമ്പോൾ ധരിച്ചിരുന്ന അതേ ഷർട്ടും മുണ്ടുമാണ്. അതിൽ സൗമ്യയുടെ രക്തക്കറയും മറ്റും ഉണ്ടായിരുന്നു. പിന്നീട് അവനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. നാലാം തീയതി പുലർച്ചെയോടെ ഗോവിന്ദച്ചാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/26/2888677-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020i0bX7xHCOAkEz6bo0pgowbQnQDXwudAK9652449" data-watermark="false" style="width: 100%;" info-selector="#info_item_1785049654660" title="പ്രതിഭാഗം വക്കീൽ അഡ്വ. ബി.എ. ആളൂർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785049654660">
  <p>പ്രതിഭാഗം വക്കീൽ അഡ്വ. ബി.എ. ആളൂർ</p>
 </div>
</div>
<h3>സൗമ്യയുടെ മരണം </h3>
<p>സൗമ്യയുടെ ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ പൊലീസിന്‍റെ ആവശ്യപ്രകാരം വിദഗ്ധ ഡോക്ടർമാരുടെ ഒരു സംഘം പരിശോധിച്ച് വിദഗ്ധ ചികിത്സതന്നെ നൽകണമെന്ന് നിർദേശം നൽകിയിരുന്നു. ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, ഫോറൻസിക് തുടങ്ങിയ ഡിപ്പാർട്മെന്‍റുകളുടെ തലവർ തന്നെയായിരുന്നു ടീമിൽ ഉണ്ടായിരുന്നത്. പൊലീസിന്‍റെ നിർദേശപ്രകാരം പ്രതിയെയും വിദഗ്ധ ഫോറൻസിക് സംഘംതന്നെയാണ് പരിശോധിച്ചത്. ഡോ. ഹിതേഷ് ശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയുടെ പൊട്ടൻസി പരിശോധന നടത്തിയത്. ഞങ്ങൾ എസ്കോർട്ട് ചെയ്താണ് ഗോവിന്ദച്ചാമിയെ പരിശോധനക്ക് കൊണ്ടുപോയത്. എന്നാൽ ഞങ്ങളുടെ അസാന്നിധ്യത്തിലാണ് ഗോവിന്ദച്ചാമിയുടെ പൊട്ടൻസി പരിശോധനയും മറ്റും നടന്നത്. ഗോവിന്ദച്ചാമിയുടെ നഖത്തിൽനിന്നും സൗമ്യയുടെ ടിഷ്യൂസ് ലഭിച്ചിരുന്നു. സൗമ്യയുടെ നെയിൽ ക്ലിപ്പിങ്ങിൽനിന്നും ഗോവിന്ദച്ചാമിയുടെ ടിഷ്യൂസ് ലഭിച്ചിരുന്നു. ഇതെല്ലാം ഡി.എൻ.എ പരിശോധനക്കയക്കുകയും പിന്നീട് വിലപ്പെട്ട തെളിവുകളായി മാറുകയും ചെയ്തു. സൗമ്യയുടെ നഖത്തിലുണ്ടായിരുന്ന ഗോവിന്ദച്ചാമിയുടെ ടിഷ്യൂസ് നേരത്തേ ശേഖരിച്ചിരുന്നു. </p>
<p>ഗോവിന്ദച്ചാമിയുടെ പവർ (ശക്തി) എത്രയെന്ന് തെളിയിക്കുന്നതിനുള്ള പരിശോധനകളും നടന്നു. അതായത് ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് എത്ര ഭാരം പൊക്കാൻ കഴിയും എന്ന് ശാസ്ത്രീയമായി പരിശോധിക്കണമായിരുന്നു. ട്രെയിനിൽനിന്നും തള്ളിയിട്ട ശേഷം പ്രതിക്ക് ഒറ്റക്കൈകൊണ്ട് പെൺകുട്ടിയെ പൊക്കിയെടുത്ത് മറ്റൊരു ട്രാക്കിലേക്ക് കൊണ്ടുപോകാനുള്ള ശേഷിയുണ്ടോ എന്ന് ശാസ്ത്രീയമായി തെളിയിക്കണമായിരുന്നു. മൂന്നാമത്തെ ട്രാക്കിലെ കരിങ്കല്ല് പ്രതലത്തിൽ കിടത്തിയാണ് ബലാത്സംഗം ചെയ്തത് എന്നായിരുന്നു മൊഴി. </p>
<p>ട്രെയിനിൽനിന്നും താഴെവീണ ഗുരുതര പരിക്കേറ്റു കിടന്ന സൗമ്യയുടെ മുഖത്തിന്‍റെ ഒരു ഭാഗത്തെ പരിക്ക് വളരെ ഗുരുതരമായിരുന്നു. പരിക്കേറ്റ് കാണാൻ പോലും കഴിയാത്ത അത്രയും പരിതാപകരമായിരുന്ന ആ പെൺകുട്ടിയെയാണ് ഗോവിന്ദച്ചാമി ആക്രമിച്ചത് എന്നോർക്കുമ്പോൾ ഞങ്ങൾക്ക് വലിയ വിഷമം ഉണ്ടായിരുന്നു. അത്രയും ക്രൂരനായിരുന്നു ഗോവിന്ദച്ചാമി. മുഖത്തുനിന്നും ചോര വാർന്നൊലിക്കുന്ന രീതിയിലുള്ള പെൺകുട്ടിയെയാണ് ഒറ്റക്കൈ കൊണ്ട് പൊക്കി നിഷ്പ്രയാസം തോളിലിട്ട് ഗോവിന്ദച്ചാമി മറ്റൊരു ട്രാക്കിലേക്ക് കൊണ്ടുപോയത്. ഇതിന്‍റെ രക്തക്കറകളെല്ലാം ഗോവിന്ദച്ചാമിയുടെ വസ്ത്രങ്ങളിൽ ഉണ്ടായിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/26/2888680-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020m2xmfa9DEZfq2vb5UbFkTUxXHenHgYRg9818993" data-watermark="false" style="width: 100%;" info-selector="#info_item_1785049820756">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785049820756"></div>
</div>
<p>പരിശോധന മുറിയിൽവെച്ച് ഗോവിന്ദച്ചാമി സ്വമേധയാ കുറ്റസമ്മതം നടത്തിയത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. അപ്പോൾത്തന്നെ ഡോക്ടർമാർ അത് രേഖപ്പെടുത്തിയിരുന്നു. സ്ത്രീകളോടും പുരുഷന്മാരോടും അടിക്കടി ലൈംഗികാസക്തി തോന്നാറുണ്ടെന്നും അതെല്ലാം ഏതെങ്കിലും രീതിയിൽ തൃപ്തിപ്പെടുത്താറുണ്ടെന്നും മദ്യം, പുകവലി തുടങ്ങിയ പല ദുശീലങ്ങളും ഉണ്ടെന്നും എല്ലാം അവൻ ഡോക്ടറോട് പറഞ്ഞു. ഈ കുറ്റസമ്മതം പിന്നീട് എക്സ്ട്രാ ജുഡിഷ്യൽ കൺഫഷനായി വിചാരണക്കോടതിയും ഹൈകോടതിയും പരിഗണിച്ചു. പൊലീസിന്‍റെ സാന്നിധ്യത്തിലുള്ള കുറ്റസമ്മതം കോടതികൾ സാധാരണയായി മുഖവിലക്കെടുക്കാറില്ല. എന്നാൽ, പൊലീസിന്‍റെ അസാന്നിധ്യത്തിൽ ഡോക്ടറോട് സ്വമേധയാ നടത്തിയ ഈ കുറ്റസമ്മതം സുപ്രീംകോടതി ഒഴികെയുള്ള കോടതികൾ വലിയ തെളിവായിത്തന്നെ കണ്ടു. </p>
<p>പൊട്ടൻസി പരിശോധനക്കുശേഷം ഗോവിന്ദച്ചാമിയെ കോടതിയിൽ ഹാജരാക്കി. 164 crpc പ്രകാരം സ്റ്റേറ്റ്മെന്‍റ് എടുക്കൽ, ഐഡന്റിഫിക്കേഷൻ പരേഡ് എന്നിവയെല്ലാം പിന്നീടാണ് നടന്നത്. കൃത്യം നടന്ന ദിവസം ഗോവിന്ദച്ചാമിയും സൗമ്യയും യാത്രചെയ്ത ട്രെയിനിലുള്ളവരുടെയും വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ കണ്ടവരുടെയും 164 crpc പ്രകാരം സ്റ്റേറ്റ്മെന്‍റ് മറ്റൊരു കോടതിയാണ് എടുത്തത്. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവിലാണ് ഇതെല്ലാം നടന്നത്. വിയൂർ ജയിലിൽവെച്ചായിരുന്നു ഐഡന്റിഫിക്കേഷൻ പരേഡ് നടന്നത്. ജയിലിൽ ഗോവിന്ദച്ചാമിയോട് സാദൃശ്യമുള്ള മറ്റ് പ്രതികളെയും ഹാജരാക്കിക്കൊണ്ടാണ് പരേഡ് നടന്നത്. സാക്ഷികളെല്ലാം ഇവനെ തിരിച്ചറിഞ്ഞു. ഇതെല്ലാം സംഭവിക്കുന്നത് ഫെബ്രുവരി അഞ്ചിനാണ്. </p>
<p>ഫെബ്രുവരി ആറാം തീയതി ആ ദാരുണമായ കാര്യം സംഭവിച്ചു. സൗമ്യ മരിച്ചു. വളരെ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സൗമ്യയുടെ മരണം പിടിച്ചുനിർത്താൻ ആകുമായിരുന്നില്ല. ഒരു നരാധമന്‍റെ ദുഷ്ചെയ്തിക്ക് വിധേയമായി, ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കയായ ഒരു പെൺകുട്ടിയാണ് മരിച്ചത്. വിവാഹിതയായി സന്തോഷമായി ജീവിക്കാൻ ആഗ്രഹിച്ചെത്തിയ ഒരു 23കാരിയുടെ മരണം പൊലീസുകാർക്കും സങ്കടമുണ്ടാക്കുന്ന ഒന്നായിരുന്നു. നമുക്ക് നൽകാൻ കഴിയുന്ന വിദഗ്ധ ചികിത്സകൾ എല്ലാം നൽകിയിട്ടും സൗമ്യയുടെ ജീവൻ പിടിച്ചുനിർത്താനായില്ല. ഒരു മൊഴിയും നൽകാൻ കഴിയാതെയാണ് സൗമ്യ മരിച്ചത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/26/2888682-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020dtEHMPvPJFMAp8l0VurKenDa33A5WbFN9904956" data-watermark="false" style="width: 100%;" info-selector="#info_item_1785049907255" title="സൗമ്യയുടെ സഹോദരൻ സന്തോഷ്, അമ്മ സുമതി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785049907255">
  <p>സൗമ്യയുടെ സഹോദരൻ സന്തോഷ്, അമ്മ സുമതി</p>
 </div>
</div>
<p>സത്യം പറഞ്ഞാൽ വെന്‍റിലേറ്ററിന്‍റെ സഹായത്താൽ മാത്രമാണ് അത്രയും ദിവസം ആ കുട്ടിയുടെ ജീവൻ നിലനിർത്താനായത്. അപ്പോഴേക്കും വലിയ കോളിളക്കമുണ്ടാക്കിയ കേസായി മാറിയിരുന്നു ഇത്. മരണവാർത്ത അറിഞ്ഞതോടെ മന്ത്രിമാരെല്ലാം മെഡിക്കൽകോളജിലെത്തി. ഇൻക്വസ്റ്റ് തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. പെട്ടെന്ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകാനുള്ള ധൃതിയിലായിരുന്നു എല്ലാവരും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസിന് മേലും വലിയസമ്മർദമുണ്ടായിരുന്നു. വീട്ടുകാരെ സഹായിക്കാമെന്നല്ലാതെ മറ്റ് ഗൂഢലക്ഷ്യങ്ങളൊന്നും ആർക്കും ഉണ്ടായിരുന്നില്ല. </p>
<p>മന്ത്രിമാരെല്ലാം സ്ഥലത്തെത്തി, മൃതദേഹം വേഗം വീട്ടുകാർക്ക് വിട്ടുകൊടുക്കണമന്ന് ആവശ്യപ്പെട്ടു. മന്ത്രി കെ. രാധാകൃഷ്ണൻ നാട്ടുകാരനായതുകൊണ്ട് തന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തോട് ഞാൻ ആവശ്യപ്പെട്ടു. ‘വിശദമായ ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവും തന്നെ നടത്തണം. എന്നാൽ മാത്രമേ തെളിവുകൾ ശേഖരിക്കാനാവൂ. കുട്ടിയുടെ മൊഴിയോ മറ്റോ ഒന്നും ഇല്ലാത്ത കേസാണ്. തെളിവുകൾ നഷ്ടപ്പെടാൻ ഒരിക്കലും അനുവദിച്ചുകൂടാ’ എന്ന് പറഞ്ഞതോടെ അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലായി. നടപടികൾ വിശദമായി പൂർത്തിയാക്കിയിട്ടുമാത്രം മൃതദേഹം വിട്ടുകൊടുത്താൽ മതിയെന്ന് അദ്ദേഹവും പറഞ്ഞു. അങ്ങനെ വിശദമായ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം പിറ്റേന്ന് നടത്തിയാൽ മതിയെന്ന് തീരുമാനിച്ചു. പോസ്റ്റ്മോർട്ടത്തിനും വിദഗ്ധ സംഘംതന്നെ വേണമെന്ന് പൊലീസിന്‍റെ ഭാഗത്തുനിന്ന് പ്രത്യേകമായി ആവശ്യപ്പെട്ടു. </p>
<p>ഡിപ്പാർട്മെന്‍റ് ഹെഡായ ഷെർലി വാസുവിന്‍റെ നേതൃത്വത്തിലാണ് പിറ്റേന്ന് പോസ്റ്റ്മോർട്ടം നടന്നത്. ഡോ. ഉൻമേഷ്, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയവരും മറ്റും ഉണ്ടായിരുന്നു. ഞാനും അന്വേഷണ ഉദ്യോഗസ്ഥനായ ശശീധരൻ സാർ, ബോഡി ബന്ധവസ്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ ശ്രീദേവി എന്നിവരെല്ലാം പോസ്റ്റ്മോർട്ടം റൂമിലുണ്ടായിരുന്നു. കന്യകയായിരുന്ന സൗമ്യയെ വളരെ മൃഗീയമായാണ് പ്രതി ബലാത്സംഗം ചെയ്തതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. സ്വകാര്യഭാഗങ്ങളിൽ മൂന്ന് വലിയ മുറിവുകളുണ്ടായിരുന്നു. പിൻഭാഗത്ത് കരിങ്കൽ ചീളുകൾ തുളച്ചുകയറി വലിയ വ്രണമായി മാറിയിരുന്നു. പൊലീസുകാരുടെ ജീവിതത്തിൽ ഇതെല്ലാം സർവസാധാരണമായ കാര്യമാണെങ്കിലും വലിയ സങ്കടം തോന്നിയ സന്ദർഭമായിരുന്നു അത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. </p>
<p>ആ സമയത്താണ് സൗമ്യയുടെ ഫോണിന്‍റെ ലൊക്കേഷൻ കിട്ടി എന്നറിയിച്ചുകൊണ്ട് മെസേജ് വന്നത്. ഒട്ടും താമസിയാതെ ഞങ്ങൾ വയനാട്ടിലേക്ക് തിരിച്ചു. എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിച്ച് ഗോവിന്ദച്ചാമി അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു ഞങ്ങളെ നയിച്ചത്. </p>
<p>മാർച്ച് ഏഴാം തീയതിയായിരുന്നു അത്. വയനാട് ഭാഗത്തായിരുന്നു അപ്പോൾ സൗമ്യയുടെ ഫോണിന്‍റെ ലൊക്കേഷൻ കാണിച്ചത്. സൗമ്യയെ ആക്രമിച്ച് മൃതപ്രായയാക്കി വരുന്ന പ്രതിയെ നാട്ടുകാർ കണ്ടിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. ഇതേക്കുറിച്ച് ഒന്നും അറിയാത്തതിനാൽ ഒറ്റക്കൈയനെന്ന പരിഗണന നൽകി വെറുതെ വിടുകയായിരുന്നു നാട്ടുകാർ. കലാമണ്ഡലം ബസ് സ്റ്റോപ്പിൽ വെച്ച് ചിലർ ഇയാളെ വീണ്ടും ചോദ്യംചെയ്തു. ആ സമയം ഇയാൾ സൗമ്യയുടെ ഫോൺ ബസ് സ്റ്റോപ്പിന് പുറത്തേക്കിട്ടു. നാട്ടുകാർ തിരച്ചിൽ നിർത്തുന്നില്ലെന്ന് കണ്ട് ഇയാൾ ബസ് സ്റ്റോപ്പിന് മുകളിൽ കയറിയാണ് കുറേ സമയം ഒളിച്ചിരുന്നത്. നാട്ടുകാർ പോയതിനുശേഷം ഇയാൾ ഫോണെടുത്ത് പാലക്കാട്ടേക്ക് കടന്നുകളയുകയായിരുന്നു. </p>
<p>പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ പലയിടത്തും ഫോൺ വിൽക്കാനായി ഗോവിന്ദച്ചാമി ശ്രമിച്ചു. റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു ആക്രിക്കടയിൽ ഫോൺ കൊടുത്തപ്പോൾ പ്രായമായ കടയുടമ വേണ്ടെന്ന് പറഞ്ഞു. ( അയാൾ കേസിലെ ഒരു സാക്ഷിയാണ്. ഗോവിന്ദച്ചാമിയെയും മൊബൈൽ ഫോണും അയാൾ തിരിച്ചറിഞ്ഞിരുന്നു) പിന്നീട് ഒരു പലചരക്കുകടയിൽ പോയപ്പോൾ അവിടെയും വേണ്ടെന്ന് പറഞ്ഞു. മദ്യപാനിയായ ഒരു തമിഴന്‍റെ ഒപ്പം ഗോവിന്ദച്ചാമി പിന്നീട് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന്‍റെ പരിസരങ്ങളിൽ ഫോൺ വിൽക്കാൻ ശ്രമിച്ചു. മൊബൈൽ കടയിലും ഫോൺ വേണ്ടെന്ന് പറഞ്ഞെങ്കിലും അവിടെ മൊബൈൽ റിപ്പയർ ചെയ്യാൻ വന്ന മുരുകൻ ഗോവിന്ദച്ചാമിയുടെ പക്കൽനിന്ന് ഫോൺ വാങ്ങിക്കുകയായിരുന്നു. </p>
<p><font color="#ff0000">(തുടരും)</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/one-armed-man-killed-soumya-1540596</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/one-armed-man-killed-soumya-1540596</guid>
<category><![CDATA[Weekly,Archives,Articles,Premium,3 AUG 2026]]></category>
<dc:creator><![CDATA[അനുശ്രീ]]></dc:creator>
<pubDate>Mon, 27 Jul 2026 03:31:09 GMT</pubDate>
</item>
<item>
<title><![CDATA[ജലശംഖു പുഷ്പം 
(ഒട്ടലാമ്പൽ)]]></title>
<description/>
<enclosure length="301473" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/26/2888761-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/26/2888761-untitled-1.gif'/><figcaption><p>ചിത്രങ്ങൾ:  വി.സി. ബാലകൃഷ്ണൻ</p><span class='copyright'></span></figcaption></figure><p>‘‘ജലശംഖുപുഷ്പം ചൂടും </p>
<p>കടലോരതീരം </p>
<p>മനഃസാക്ഷികൾ ഓരോ </p>
<p>അലമാലയാൽ മൂടും...’’ </p>
<p>1981ൽ ഇറങ്ങിയ ഐ.വി. ശശിയുടെ ‘അഹിംസ’ എന്ന ചിത്രത്തിൽ എസ്. ജാനകി പാടിയ ഗാനം. രചന: ബിച്ചു തിരുമല, സംഗീതം: എ.ടി. ഉമ്മർ. </p>
<p>ഓണക്കാലത്ത് പാറപ്പരപ്പുകളിൽ വസന്തം തീർക്കുന്ന കാക്കപ്പൂക്കൾ വിശാലമായ നെൽവയലുകളിലും ‘നെല്ലിപ്പൂക്കളാ’യി നെൽച്ചോലകൾക്കിടയിൽനിന്നു തലനീട്ടുന്നുണ്ടാകും. അവക്കിടയിൽതന്നെ വയലുകളിൽ ജലശംഖുപുഷ്പങ്ങളും തങ്ങളുടെ നനുത്ത ശുഭ്രപുഷ്പങ്ങൾ വിടർത്താനായി വെമ്പിനിൽക്കുകയാവും. </p>
<p>ഇന്തോ-മലേഷ്യ മുതൽ പൂർവേഷ്യ വരെയുള്ള മേഖലകളിൽ കാണപ്പെടുന്ന ജലസസ്യം. വയലുകൾക്കു പുറമെ കേരളത്തിലെ കുളങ്ങളിലും അരുവികളിലും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലും ചെറിയ കൈത്തോടുകളിലും ജലശംഖുപുഷ്പം വളരുന്നു. വെള്ളത്തിനടിയിലെ ചെളിയിലുള്ള കാണ്ഡ(കിഴങ്ങ്)ത്തിൽ നിന്ന് മുളച്ചുപൊങ്ങി വരുന്ന ഇലത്തണ്ടാണ് വളർന്നുവരുന്നത്. </p>
<p>പത്രവൃന്തം നേരിയ സുഷിരങ്ങളുള്ള പൊള്ളത്തണ്ടാണ്. ആഗസ്റ്റ് മുതലാണ് പൂക്കുന്നത്. വെളുത്ത പൂക്കൾക്ക് മൂന്നു ദളങ്ങളും മൂന്ന് വിദളങ്ങളുമുണ്ട്. 6-15 കേസരങ്ങൾ. പൂവിന്റെ ഉൾഭാഗം മഞ്ഞയാണ്. ദീർഘചതുരാകൃതിയിലുള്ള, ചിറകുകൾപോലുള്ള ഏണുകളുള്ള ചെറിയ ഫലങ്ങൾക്ക് 15-40 മില്ലീമീറ്റർ വലുപ്പമുണ്ടാകും. വെള്ളത്തിനടിയിൽതന്നെ മൂപ്പെത്തുന്ന കായ്കൾക്കുള്ളിൽ രണ്ടായിരത്തോളം ചെറുവിത്തുകൾ കാണും.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/26/2888763-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240200l4XFnoIpab61vTLvf6q6f7MdL1RkxdG9382852" data-watermark="false" style="width: 100%;" info-selector="#info_item_1785059385373">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785059385373"></div>
</div>
<p>ഒട്ടലാമ്പൽ, ഒട്ടാമ്പൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇലയുടെ അരികുകൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നതുകൊണ്ടായിരിക്കാം ഈ പേരുകൾ വന്നത് എന്നാണ് ഹോർത്തൂസ് മലബാറിക്കൂസ് മലയാളത്തിലേക്ക് തർജമചെയ്ത സസ്യശാസ്ത്രജ്ഞനായ പ്രഫ. കെ.എസ്. മണിലാൽ അഭിപ്രായപ്പെടുന്നത്.</p>
<p>ഇതിന്റെ ശാസ്ത്രനാമം Ottelia alismoides എന്നാണ്. ഒട്ടലാമ്പൽ എന്ന പേരിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് നാമം. Alisma എന്ന ജനുസ്സിൽപ്പെടുന്ന ‘ജലവാഴ’യോട് സദൃശമായത് എന്നാണ് സ്പീഷീസ് പദത്തിനർഥം. ഹൈഡ്രോകാരിറ്റേസിയേ (Hydrocharitaceae) എന്ന ജലസസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Duck Lettuce എന്നാണ് ആംഗലേയ ഭാഷയിൽ അറിയപ്പെടുന്നത്.</p>
<p>1692ൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ പതിനൊന്നാം വാല്യത്തിൽ ഈ സസ്യത്തെക്കുറിച്ചുള്ള സചിത്ര വിവരണമുണ്ട്. ഈ സസ്യത്തിന്റെ മുപ്പെത്താത്ത ഇലകളും തണ്ടുകളും ഇലക്കറിയായി ഉപയോഗിക്കാം. കായ്കളും ഭക്ഷ്യയോഗ്യമാണ്. ചതവ്, ചുട്ടുനീറ്റൽ എന്നിവക്ക് ഔഷധമായും ഉപയോഗിക്കുന്നു. അക്വേറിയം ചെടിയായും ഉദ്യാനക്കുളങ്ങളിലും വളർത്താവുന്നതാണ്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/social/environment/white-water-flower-blooms-in-paddies-1540632</link>
<guid isPermaLink="true">https://www.madhyamam.com/weekly/social/environment/white-water-flower-blooms-in-paddies-1540632</guid>
<category><![CDATA[Weekly,Social,Environment,Archives,Premium,3 AUG 2026]]></category>
<dc:creator><![CDATA[വി.​സി. ബാ​ല​കൃ​ഷ്ണ​ൻ]]></dc:creator>
<pubDate>Mon, 27 Jul 2026 03:16:06 GMT</pubDate>
</item>
<item>
<title><![CDATA[ജാതിവിരുദ്ധ പോരാട്ടങ്ങളും 
ദലിതരുടെ പ്രയാണങ്ങളും]]></title>
<description/>
<enclosure length="227514" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/26/2888744-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/26/2888744-untitled-1.gif'/><figcaption><p>സനൽ മോഹൻ</p><span class='copyright'></span></figcaption></figure><blockquote>
 ചരിത്രകാരനായ ഡോ. സനൽ മോഹനും പീറ്റർ മാത്യുവും ചേർന്നെഴുതിയ ‘കരിക്കോട്ടക്കരി’ എന്ന കൃതി കേരളത്തിലെ കുടിയേറ്റ പഠനത്തിനും ചരിത്രവിജ്ഞാനീയത്തിനും രീതിശാസ്ത്രപരമായും സങ്കൽപനപരമായും പുതിയ ദിശയാണ് നൽകുന്നതെന്ന് വാദിക്കുകയാണ് ലേഖകർ. കൂടാതെ, ദലിതരുടെ ജാതിവിരുദ്ധ പ്രയാണങ്ങളെക്കുറിച്ചും എഴുതുന്നു. 
</blockquote>
<p>ആധുനിക കേരളത്തിന്റെ ചരിത്രകാരന്മാരിൽ അനന്യമായ സ്ഥാനമാണ് പ്രഫ. പി. സനൽ മോഹനുള്ളത്. ഗവേഷണ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്, പുതിയ ഉപാദാനങ്ങളുടെ ഭാവനാപരമായ വീണ്ടെടുക്കലും വിമർശനാത്മക വായനയും അക്കാദമിക് പാണ്ഡിത്യത്തിന്റെ ജ്ഞാനാധികാരത്തെ വെല്ലുവിളിക്കുകയും അതേസമയം ഗവേഷണത്തിലെ ഉന്നതമാനദണ്ഡങ്ങളിൽ നിഷ്കർഷ പുലർത്തുകയും ചെയ്യുന്ന ഭാവനാപൂർണമായ രീതിശാസ്ത്രം (Methodology) എന്നിവയാണ് ഈ സവിശേഷതയുടെ ചില കാരണങ്ങൾ. </p>
<p>കൊളോണിയൽ ആധുനികത, നവോത്ഥാനം, പൗരസമൂഹ രൂപവത്കരണം, മലബാർ കുടിയേറ്റം മുതലായ കേരളത്തിലെ ചരിത്രമുഹൂർത്തങ്ങളെ ദലിത് സാമൂഹിക അനുഭവങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തി ആഴത്തിൽ പുനർവിചിന്തനം ചെയ്യുന്നതിലാണ് അദ്ദേഹം ശ്രദ്ധചെലുത്തുന്നത്. സാമൂഹിക അനുഭവങ്ങളിൽ അന്തർലീനമായ ജാതി അടിമത്തത്തിന്റെയും അതിനെതിരെയുള്ള പോരാട്ടങ്ങളുടെയും എഴുതപ്പെടാത്ത വൈകാരിക ചരിത്രം വാമൊഴിയിലൂടെയും ഓർമകളിലൂടെയും പുനരാവിഷ്കരിക്കപ്പെടുന്നു. </p>
<p> സനൽ മോഹൻ സഹോദരനായ പീറ്റർ മാത്യുവുമായി ചേർന്നെഴുതിയ, വടക്കേ മലബാറിലെ കരിക്കോട്ടക്കരി എന്ന കുടിയേറ്റ ഗ്രാമത്തിലെ മുതിർന്ന ദലിത് ക്രൈസ്തവ മാതാപിതാക്കളുടെ ജീവിതാഖ്യാനങ്ങളുടെ സമാഹാരമായ ‘കരിക്കോട്ടക്കരി: പുതിയ ആകാശവും പുതിയഭൂമിയും തേടി, ദലിത് ക്രൈസ്തവരുടെ മലബാർകുടിയേറ്റം’, കെ. സത്യനാരായണക്കും റാം നാരായൺ റാവത്തിനുമൊപ്പം ദലിത് പഠനകൂട്ടായ്മയുടെ (Dalit Studies Collective) ഭാഗമായി എഡിറ്റ് ചെയ്ത ‘ദലിതരുടെ അന്തസ്സിനുവേണ്ടിയുള്ള പ്രയാണങ്ങൾ: മതവും സ്വാതന്ത്ര്യവും ജാതിയും’ (Dalit Journeys for Dignity: Religion, Freedom and Caste), ‘കീഴാളപക്ഷ ചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും’ എന്ന ലേഖന സമാഹാരം എന്നീ കൃതികളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഗവേഷണത്തിലെ ചില കേന്ദ്രപ്രമേയങ്ങളെ പരിശോധിക്കുകയാണിവിടെ. </p>
<p>വ്യവസ്ഥാപിത സെക്കുലർ രാഷ്ട്രീയ ഘടനക്ക് പുറത്ത് മതപരിവർത്തനത്തിലൂടെയും ദൈനംദിന ജോലിയുടെ ചാക്രികതയിലൂടെയും ഭക്ഷണശീലങ്ങളിലും വസ്ത്രധാരണത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെയും ആവിഷ്കരിക്കപ്പെടുന്ന ദലിതരുടെ മനുഷ്യാന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രയാണങ്ങളുടെ വിമോചന രാഷ്ട്രീയത്തെ സൂക്ഷ്മതയോടെ കണ്ടെത്തുന്നത്, ജാതിവിരുദ്ധ സമരങ്ങളിലൂടെ രൂപപ്പെടുന്ന ദലിത് ബൗദ്ധികതയുടെ വംശാവലി വീണ്ടെടുത്ത് കേരളത്തിലെ അധീശ രാഷ്ട്രീയ-സാംസ്കാരിക വ്യവഹാരങ്ങളെയും സ്വത്വബോധത്തെയും വിമർശനവിധേയമാക്കുന്നത് എന്നീ കാര്യങ്ങളാണ് ഈ ലേഖനത്തിൽ വിശദമായി വിശകലനം ചെയ്യുന്നത്. സനൽ മോഹന്റെ ചരിത്രരചനയുടെ സവിശേഷമാനങ്ങളെക്കുറിച്ചുള്ള ഹ്രസ്വമായ ചില നിരീക്ഷണങ്ങളാണ് അവസാനഭാഗത്ത്. </p>
<h3>മനുഷ്യാന്തസ്സിനും സ്വാതന്ത്ര്യത്തിനുമായുള്ള ദലിതരുടെ പ്രയാണങ്ങൾ</h3>
<p>ജാതി അടിച്ചമർത്തലിന്റെയും അതിനെതിരെയുള്ള പോരാട്ടത്തിന്റെയും സാമൂഹിക അനുഭവങ്ങൾ വീണ്ടെടുത്ത് അവക്ക് കനമുള്ള വിവരണം (thick description) നൽകി ദലിത് കേന്ദ്രീകൃത ചരിത്രമെഴുതുന്ന രീതിയാണ് ‘കരിക്കോട്ടക്കരി’ എന്ന പുസ്തകത്തിൽ സനൽ മോഹനും പീറ്റർ മാത്യുവും പിന്തുടരുന്നത്. 1940-1950കളിലെ കേരളത്തിലെ സവിശേഷമായ ചരിത്രസന്ദർഭത്തിൽ വടക്കൻ കേരളത്തിലെ കരിക്കോട്ടക്കരിയെന്ന കുടിയേറ്റ ഗ്രാമത്തിൽ ജാതി വരേണ്യതകൊണ്ട് ദലിതർക്കുമേൽ ഹിംസയും അപമാനവും ചൊരിഞ്ഞ പ്രബലസമുദായങ്ങളിലെ ഒരുവിഭാഗം മർദകരായ മനുഷ്യരെ കുറ്റവിചാരണ ചെയ്യുകയല്ല ഈ ഉദ്യമത്തിന്റെ ലക്ഷ്യം. </p>
<p>മറിച്ച്, സാമൂഹിക ശരീരത്തിനുമേൽ ജാതിമർദനത്തിന്റെ അനുഭവങ്ങൾ അവശേഷിപ്പിച്ച വ്രണങ്ങളെ മർദകരുടെ തുറന്നുപറച്ചിലും അനുതാപവുംകൊണ്ട് സുഖപ്പെടുത്തി കൂടുതൽ ജനാധിപത്യവും സാഹോദര്യവും ക്രൈസ്തവ മാനവികതയും പുലരുന്ന കാലത്തിന്റെ വളർച്ചക്കും അങ്ങനെ ഏറ്റവും എളിയവരായ മനുഷ്യരുടെ അന്തസ്സ് സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു ചുവടുവെപ്പായാണ് ഈ കൃതി വിഭാവനചെയ്തിരിക്കുന്നത്. </p>
<p>‘കരിക്കോട്ടക്കരി’ എന്ന കൃതി കേരളത്തിലെ കുടിയേറ്റ പഠനത്തിനും ചരിത്രവിജ്ഞാനീയത്തിനും രീതിശാസ്ത്രപരമായും സങ്കൽപനപരമായും പുതിയ ദിശയാണ് നൽകുന്നത്. അധീശവ്യവഹാരങ്ങൾ അദൃശ്യമാക്കുന്ന ജാതി അടിമത്തത്തിന്റെയും അടിമവ്യാപാരത്തിന്റെയും നീണ്ട നിഴലുകൾ ‘കരിക്കോട്ടക്കരി’യിലെ പുലയർ അവരുടെ മാതാപിതാക്കളെക്കുറിച്ചും പൂർവികരെക്കുറിച്ചും പറയുന്ന ജീവിതാനുഭവങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ഞാറു നടാൻ വരാത്തതിന്റെ പേരിൽ നഗ്നമാറിടത്തിന് കുറുകെ ജന്മിയുടെ അടിയേറ്റ് ആ മുറിവ് പഴുത്ത് മരിക്കുന്ന അമ്മായിമ്മയെക്കുറിച്ച് മറിയം വർക്കിയും കാളപൂട്ടാൻ ചെല്ലാതിരുന്നതിന് തന്റെ പിതാവിന്റെ അമ്മയുടെ അമ്മാവനെ വെട്ടിക്കൊന്ന സംഭവം ദേവസ്യാ തുരുത്തിക്കരയുടെ ആഖ്യാനത്തിലും കാണാം. </p>
<p>നവോത്ഥാന കാലഘട്ടമെന്നറിയപ്പെടുന്ന 19ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമാണ് ഇതൊക്കെ കേരളത്തിൽ നടക്കുന്നത്. തിരുവിതാംകൂറിൽ അടിമപ്പണിയുടെയും നിർബന്ധിത ജോലിയുടെയും തടങ്കലിലായിരുന്ന ഭൂരഹിതരായ ദലിത് ക്രൈസ്തവർ ജീവിതസ്വാതന്ത്ര്യത്തെ പുൽകാനുള്ള വഴിയായാണ് മലബാർ കുടിയേറ്റത്തെ കണ്ടത്. സ്വന്തം അധ്വാനത്തിനുമേൽ നിയന്ത്രണം നേടി വരുംതലമുറക്കായി അതിനെ വിനിയോഗിക്കാൻ നാമമാത്ര കർഷകരും കർഷകത്തൊഴിലാളികളുമായ ദലിത് ക്രൈസ്തവർക്ക് സാധ്യത തെളിയുന്ന ഘട്ടമാണിത്. ഭൂമിക്കും നല്ല ജീവിതത്തിനും വേണ്ടിയുള്ള അദമ്യമായ ആഗ്രഹം ഇവിടെ വിപ്ലവകരമായ സാമൂഹികമാറ്റത്തിന് പ്രചോദനമാകുന്നു. ‘കരിക്കോട്ടക്കരി’യിലെ ദലിത് ക്രൈസ്തവർ സ്വന്തമായി ഭൂമി വാങ്ങി നാണ്യവിളകളുൾപ്പെടെ കൃഷിചെയ്ത് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്ന സാഹചര്യം ഉരുത്തിരിയുന്നതായി കാണാം.</p>
<p>മലബാറിലേക്ക് കുടിയേറുന്നതിനുമുമ്പ് അന്തസ്സോടെ വഴിനടക്കാനായി സുറിയാനി പള്ളിയിൽ ചേർന്ന അങ്ങേയറ്റം ദരിദ്രരായ പുതുക്രിസ്ത്യാനികളായ ഇടവക അംഗങ്ങളുടെ ആചാര അധ്വാനത്തെയും വിശ്വാസദൃഢതയെയും വരെ കവരുന്ന ദയാരഹിതമായ ചൂഷണഘടന മധ്യതിരുവിതാംകൂറിലെ പള്ളികളിൽ നിലനിന്നിരുന്നുവെന്ന അനുഭവസാക്ഷ്യങ്ങളേറെയുണ്ട് പുസ്തകത്തിൽ. സ്വന്തം സമുദായത്തിന്റെ ആചാരപരമായ കടങ്ങൾ വീട്ടാൻ കിടപ്പാടം വിൽക്കേണ്ടി വരുന്ന മരുത്തോൻ ഔസേഫ് മൂപ്പന്റെ അനുഭവം ഇതിന് ഉദാഹരണമാണ്. </p>
<p>1954ൽ ‘കരിക്കോട്ടക്കരി’യിൽ സ്ഥാപിച്ച പള്ളിയുടെ നിർമാണത്തിന് നെഗളിച്ച് പണിചെയ്ത പുലയരെ പിന്നീട് പൂച്ചകളെന്ന് വിളിച്ച് അവഹേളിക്കാനും അവരുടെമേൽ കൊടിയ മർദനം അഴിച്ചുവിടാനും സുറിയാനി ക്രിസ്ത്യാനികളായ ഒരുവിഭാഗം ഇടവകാംഗങ്ങൾക്ക് ഒരു മടിയും തോന്നാത്തത് ജാതിവരേണ്യതയുടെ ഈ ഘടന കുടിയേറ്റ പ്രദേശങ്ങളിലും പുനരുൽപാദിപ്പിക്കപ്പെട്ടതുകൊണ്ടാണ്. പള്ളിയിലെ കൈക്കാരിൽ ഒരാളായി പഴയകാലായിൽ മത്തായി എന്ന ദലിത് ക്രൈസ്തവനെ നിയമിച്ചതും പുതുക്രിസ്ത്യാനിയായ കച്ചാലിമലയിൽ വർക്കി ഗീവർഗീസ് പുണ്യാളച്ചന്റെ പെരുന്നാൾ ഏറ്റെടുത്ത് വിപുലമായി നടത്തിയതും, പുലയർക്കിടയിൽനിന്ന് സമുദായബോധമുള്ള സംഘടിത നേതൃത്വം ഉയർന്നുവന്നതും സ്വന്തമായി സ്ഥലം വാങ്ങി ഓഫിസ് സ്ഥാപിച്ചതും സുറിയാനി ക്രിസ്ത്യാനികളിലെ ഒരുവിഭാഗത്തിന് കടുത്ത അമർഷമുണ്ടാക്കി. </p>
<p>1959ൽ ഇ.എം.എസ് മന്ത്രിസഭക്ക് എതിരെയുള്ള വിമോചനസമരത്തിൽ ദലിത് ക്രൈസ്തവർ പങ്കെടുക്കാതെ മാറിനിന്നതോടെ സംഘർഷം അതിന്റെ പാരമ്യത്തിലെത്തി. ചിന്നമ്മ ദേവസ്യയുടെ അനുഭവക്കുറിപ്പിൽ ഈ കാലഘട്ടത്തിൽ കരിക്കോട്ടക്കരി പള്ളിയിൽ കുമ്പസാരക്കൂട്ടിനടുത്ത് വെച്ച് തന്റെ അമ്മയായ മറിയം വാവാട്ടുതടത്തിനെ ഒരു സുറിയാനി ക്രിസ്ത്യാനിയായ സ്ത്രീ ഇടത്തെ നെഞ്ചിന് കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയത് പറയുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെ ഇടങ്ങളിൽനിന്ന് ദലിതരെ അപമാനിച്ച് പുറംതള്ളാനുള്ള നീചമായ ശ്രമങ്ങളാണ് പിന്നെ അരങ്ങേറുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/26/2888747-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020D8isAGVXYYa9a8PhuTT57oBG0SRdmjzx8191600" data-watermark="false" style="width: 100%;" info-selector="#info_item_1785058194359" title="പീറ്റർ മാത്യു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785058194359">
  <p>പീറ്റർ മാത്യു</p>
 </div>
</div>
<p>ദലിതനായ കൈക്കാരനെക്കൊണ്ട് തുടർച്ചയായ ഞായറാഴ്ചകളിൽ പൂച്ചയെ ലേലം വിളിപ്പിച്ച് പുതുക്രിസ്ത്യാനികളെ പരസ്യമായി അവഹേളിക്കുന്നത് സഹിക്കാനാകാതെ 32 ദലിത് കുടുംബങ്ങൾ കരിക്കോട്ടക്കരി പള്ളി വിട്ടു. കരിക്കോട്ടക്കരിയിലെ പുതുക്രിസ്ത്യാനികൾ അടിച്ചമർത്തലിൽനിന്നുള്ള വിമോചന മാർഗങ്ങളിൽ കമ്യൂണിസംപോലുള്ള വിപ്ലവകരമായ മാറ്റത്തിന്റെ പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടരാകാതെ തീവ്രമായ മതവിശ്വാസത്തിന്റെയും സ്നേഹക്കൂട്ടായ്മയുടെയും (beloved Community) പാതയാണ് തിരഞ്ഞെടുക്കുന്നത്.</p>
<p> ഫാ. ടഫറേൽ എന്ന ഇറ്റാലിയൻ മിഷനറി കൊട്ടുകപ്പാറ-പാറയ്ക്കപ്പാറ പ്രദേശങ്ങളിലെ ദലിത് ക്രൈസ്തവരുടെ ഭൗതികവും ആത്മീയവുമായ ഉയിർപ്പിന് ചാലകശക്തിയാകുന്നു. കൊട്ടുകപ്പാറയിൽ സ്ഥലം വാങ്ങി പുതിയ പള്ളി പണിതതിനുശേഷം ദലിത് ക്രൈസ്തവർക്ക് ഭൂമി വാങ്ങിക്കൊടുത്തും നാണ്യവിള കൃഷിക്കുള്ള സൗകര്യമൊരുക്കിയും കലാപ്രവർത്തനങ്ങളെ സാംസ്കാരിക പ്രതിരോധത്തിന്റെ മാർഗമാക്കിയും ഫാ. ടഫറേൽ കരിക്കോട്ടക്കരിയിലെ പുലയ ക്രിസ്ത്യാനികൾക്കിടയിൽ ദൈവതുല്യമായ പദവി നേടി. </p>
<p>ഗോപാൽ ഗുരുവും സുന്ദർ സരുക്കായിയും ചേർന്നെഴുതിയ വിഖ്യാതമായ Cracked Mirror: An Indian Debate on Experience and Theory (പൊട്ടിയ കണ്ണാടി: അനുഭവത്തെയും സിദ്ധാന്തത്തെയും കുറിച്ച് ഒരു ഇന്ത്യൻ ചർച്ച) എന്ന പുസ്തകത്തിലെ ‘ഇടം അനുഭവം നീതി’ എന്ന പ്രബന്ധത്തിൽ സാമൂഹികനീതിക്കായി ദലിതർ അടഞ്ഞതും അസമത്വം നിറഞ്ഞതും പുറന്തള്ളുന്നതുമായ ഇടങ്ങളിലേക്ക് ഇരച്ചുകയറുകയും അവയെ കൈയടക്കുകയും ചിലപ്പോഴൊക്കെ അവിടംവിട്ട് പോരുകയും ചെയ്യുന്ന കാര്യം ഗോപാൽ ഗുരു പറയുന്നുണ്ട്. ഇതിനായി പ്രതിരോധത്തിന്റെ ഭാഷ ആർജിക്കാൻ ദലിത് സമൂഹത്തെ രാഷ്ട്രീയമായും ധാർമികമായും പ്രചോദിപ്പിക്കുന്ന സംവർഗങ്ങളും പരികൽപനകളും വികസിപ്പിക്കേണ്ടിവരുമെന്ന് ഗുരു പറയുന്നു. </p>
<p>മനുഷ്യാന്തസ്സ് (dignity) എന്ന പരികൽപന ജാതിവിരുദ്ധ പോരാട്ടങ്ങളുടെ നാൾവഴികളിൽ നിർണായകമാവുന്നത് ഇത്തരുണത്തിലാണ്. മനുഷ്യാന്തസ്സിനെ യുക്തിയും ആഭിജാത്യവുമായി ബന്ധപ്പെടുത്തുന്ന പാശ്ചാത്യ തത്ത്വചിന്തയിലെ മുഖ്യധാരാ പാരമ്പര്യത്തിനും അന്തസ്സിനെ പദവിയും ജാതിശ്രേണിയിലെ സ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബ്രാഹ്മണിക ജ്ഞാനപാരമ്പര്യത്തിനും ബദലായി, എല്ലാ മനുഷ്യരിലും സഹജമായ, അന്തർലീനമായ ഒന്നായി മനുഷ്യാന്തസ്സിനെ കാണുന്ന ഒരു പരികൽപനാ ചരിത്രം വീണ്ടെടുക്കാനുള്ള ശ്രമമാണ് ദലിത് പഠനങ്ങളുടെ രണ്ടാം വാള്യമായ ‘ദലിതരുടെ അന്തസ്സിനുവേണ്ടിയുള്ള പ്രയാണങ്ങൾ: മതവും സ്വാതന്ത്ര്യവും ജാതിയും’ എന്ന പുസ്തകത്തിലുള്ളത്. </p>
<p> ഗാന്ധിയൻ കാഴ്ചപ്പാടിൽ പരസ്പരസഹകരണം സമാധാനവും അന്തസ്സുമുള്ള സാമൂഹികജീവിതത്തിന് മുന്നുപാധിയാകുന്നു. എന്നാൽ, ദലിത്ചിന്തയിൽ പ്രതിരോധവും എതിർപ്പും കലഹവും പൊട്ടിമാറലും ആണ് പ്രധാനം. അതാണ് ജനാധിപത്യവും തുല്യതയും നീതിയും പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മനുഷ്യാന്തസ്സ് എന്ന പദം ഉൾപ്പെടുത്താൻ അംബേദ്കർ പ്രത്യേക ശ്രദ്ധചെലുത്തിയതിനെ മനസ്സിലാക്കാൻ. </p>
<p> സനൽ മോഹന്റെ ഗവേഷണ ദിശ പിന്തുടർന്ന് ദലിതരുടെ മതാരോഹണം മനുഷ്യാന്തസ്സിനുള്ള പ്രയാണമായി കണ്ട് അവയുടെ വിമോചനാത്മകവും വൈരുധ്യം നിറഞ്ഞതുമായ സാധ്യതകളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഗവേഷണങ്ങൾ ദലിത് പഠനങ്ങളിൽ ഇന്ന് പ്രധാനമാണ്. ജാതിയുടെ അധീശഘടനയെ ചെറുക്കുന്ന വിവിധരൂപത്തിലുള്ള ദലിത് പരിശ്രമങ്ങളെ ദലിത് സാമൂഹികത (Dalit Social) എന്ന സങ്കൽപനംകൊണ്ടാണ് ഇവയിൽ സൂചിപ്പിക്കുന്നത്.</p>
<p> കൊളോണിയൽ ആന്ധ്രപ്രദേശത്തെ രുദ്രവാരത്ത് ഹിന്ദുമതത്തിന്റെ ജാതിവിലക്കുകളെ ലംഘിച്ച് ജയിലിലായി അവിടെവെച്ച് മിഷനറിമാരുമായുള്ള ബന്ധം വഴി മതപരിവർത്തനം ചെയ്ത് തന്റെ പ്രദേശത്തെ മറ്റനേകം ആളുകൾക്ക് മതാരോഹണത്തിന് പ്രചോദനമായ നാംചാരി എന്ന വ്യക്തിയുടെ ജീവചരിത്രം ചന്ദ്രശേഖർ വീണ്ടെടുക്കുന്നത് ഈ അർഥത്തിലാണ്. ബുദ്ധമതത്തിലേക്ക് മാറിയിട്ടും തുടർന്നും കർണാടകത്തിലെ ദലിത് സ്ത്രീകൾ തങ്ങളുടെ പൂജാമുറികളിൽ ഹിന്ദു ദൈവങ്ങളുടെ ആരാധന തുടരുകയും അതേസമയം വീടിന്റെ മുൻ വശത്ത് ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. </p>
<p>ഇതിനെ അപൂർണമായ മതപരിവർത്തനമായി കാണാതെ വരുംതലമുറകളുടെ നല്ലജീവിതത്തിനായുള്ള തന്ത്രപരമായ ആചാര അധ്വാനം (ritual labour) ചെയ്യാനുള്ള ദലിത് സ്ത്രീകളുടെ ധാർമിക ദൃഢതയായാണ് (moral stamina) രാംബേർഗ് വിവക്ഷിക്കുന്നത്. അനിതരസാധാരണമായ ഉൾക്കാഴ്ച നിറഞ്ഞ രാംബേർഗിന്റെ പഠനവും ഈ രീതിയിലുള്ളതാണ്. കരിക്കോട്ടക്കരിയിലെ ദലിത് ക്രൈസ്തവർ സഭക്കുള്ളിലെ ജാതി മർദനത്തെ ചെറുത്ത് ക്രിസ്ത്യൻ മാനവികത ഉയർത്തിപ്പിടിച്ച് ഭൗതിക-ആത്മീയ പുരോഗതിയിലേക്ക് ചുവടുവെക്കുന്നതിന്റെ നാൾവഴികൾ ജസ്റ്റിൻ ടി. വർഗീസിന്റെ പഠനത്തിൽ ആഴത്തിൽ വിശകലനം ചെയ്യപ്പെടുന്നുണ്ട്. </p>
<h3>കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ബദൽ വിഭാവനകൾ</h3>
<p>കീഴാളപക്ഷ ചരിത്രബോധം വിമർശനാത്മക ചിന്ത എന്ന നിലയിൽ സമകാലിക കേരളീയ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതിന്റെ അനിവാര്യത എന്താണ്? ദലിത് ഇതര സാമൂഹിക വിഭാഗങ്ങൾക്ക് ഈ ചരിത്രവീക്ഷണം രൂപപ്പെടുത്തുന്ന ജനകീയമുന്നേറ്റങ്ങളോട് കണ്ണിചേരാൻ കഴിയുന്നതെങ്ങനെ? എന്നീ ചോദ്യങ്ങളെ പി. സനൽ മോഹന്റെ ഗവേഷണ കൃതികൾ മുന്നോട്ടുവെക്കുന്നു. </p>
<p> ദലിത് സാമൂഹിക പ്രസ്ഥാനങ്ങളുടെ ആശയലോകത്തെയും അവ രൂപപ്പെടുത്തിയ വൈകാരികഘടനകളെയും അന്വേഷിക്കുന്ന അ​േദ്ദഹത്തിന്റെ ലേഖനങ്ങളിൽ ഈ പ്രസ്ഥാനങ്ങളുടെ സവിശേഷതയായി നിരീക്ഷിക്കപ്പെടുന്ന വീണ്ടെടുപ്പിന്റെ വിവിധ അർഥതലങ്ങളും രംഗഭൂമികകളുമാണ് പ്രധാന പ്രതിപാദ്യ വിഷയം. വീണ്ടെടുപ്പ്, പുനർവായന, മാറ്റിത്തീർക്കൽ എന്നിവയെ സനൽ മോഹന്റെ കൃതികളിലേക്കുള്ള താക്കോൽവാക്കുകളായി തന്നെ പരിഗണിക്കാം. കൊളോണിയൽ ആധുനികതയുമായുള്ള ഇടപെടലിലൂടെയാണ് ദലിത് കീഴാള പ്രസ്ഥാനങ്ങൾ വീ​െണ്ടടുപ്പിന്റെ ചരിത്രപ്രയോഗം ആവിഷ്കരിക്കുന്നത്. ഇക്കാലത്തെ ചില സാഹിത്യസൃഷ്ടികൾ സാംസ്കാരിക പ്രവൃത്തികളുടെ തലത്തിൽ വീണ്ടെടുപ്പിന്റെ വിഭാവനകളുടെ രംഗഭൂമിയായി മാറുന്നത് അദ്ദേഹം വിശകലനം ചെയ്യുന്നു. ആധുനികത സംജാതമാക്കിയ സാമൂഹികമാറ്റങ്ങൾ കീഴാളരുടെ ദൈനംദിന ജീവിതത്തിന്റെ തലത്തിൽ പരിശോധിക്കുമ്പോൾ കേരള നവോത്ഥാനമെന്ന പരികൽപന ആഴത്തിൽ ചോദ്യംചെയ്യപ്പെടുന്നതായി നമുക്ക് കാണാം.</p>
<p>ദലിത് ബൗദ്ധികതയുടെ വികാസ പരിണാമം പരിശോധിക്കുന്ന ‘ദലിത് ചരിത്രവും കീഴാള പഠനങ്ങളും’ എന്ന ലേഖനത്തിൽ മാർക്സിസ്റ്റ് ചരിത്രവിശകലന സംവർഗങ്ങളുടെ പരിധികൾ പണ്ഡിതോചിതമായി ചൂണ്ടിക്കാട്ടുന്ന സന്ദർഭങ്ങളുണ്ട്. കേരള രാഷ്ട്രീയ ചരിത്രത്തിന്റെ അവസ്ഥാരേഖ എഴുതുന്ന കേശവൻ വെളുത്താട്ടിന് രാഷ്ട്രീയപരം എന്ന പ്രശ്നവുമായി “ശ്രേണീബന്ധമായ സമൂഹത്തിൽ അധികാരം, പദവി, വിഭവങ്ങൾ എന്നിവ വ്യത്യസ്തമായ അളവിലും നിലയിലും വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് ലഭ്യമാവുന്ന മൂർത്ത സാഹചര്യത്തെ ബന്ധപ്പെടുത്താനാവാത്തതുവഴി രാഷ്ട്രീയ ചരിത്രരചന പിന്തുടരേണ്ട സമൂലമാറ്റത്തിന്റെ ഗതി തിരിച്ചറിയാൻ കഴിയുന്നില്ലെന്ന മോഹന്റെ വിമർശനം ഇതിനുദാഹരണമാണ്. ഇവിടെ മോഹന്റെ എഴുത്തുകളെ പിന്തുടർന്ന് കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡല ചരിത്രത്തിന്റെ ബദൽ രൂപരേഖ വിഭാവനചെയ്യാനുള്ള ശ്രമങ്ങൾ അനിവാര്യമാണ്. </p>
<p>കേരളത്തിലെ സ്വയംസജ്ജമായ ദലിത് സാമൂഹിക-മത പ്രസ്ഥാനങ്ങൾ ആധുനികതയുടെ സങ്കൽപനങ്ങളോട് ഇടപെടുകയും ജാതി സമൂഹത്തിൽ അവയുടെ സാർവ ലൗകികതക്കുള്ള പരിമിതികളെ വിമർശന വിധേയമാക്കുകയും ചെയ്തു. ദൈനംദിന ജീവിതത്തിൽ സ്വാതന്ത്ര്യം, തുല്യത, നീതി മുതലായ മനുഷ്യാവകാശങ്ങളുടെ ഇല്ലായ്മ മൂർത്തമായി അനുഭവിക്കുന്ന സമുദായങ്ങളുടെ പൊതുബോധത്താൽ പ്രചോദിതമായ ഇത്തരം പ്രസ്ഥാനങ്ങൾ ആധുനികതയുടെ പാരമ്പര്യത്തെ വിമോചനാത്മകമായി പുനർനിർമിക്കാനും അവയുടെ വ്യാവഹാരിക ദ്വന്ദ്വങ്ങളുടെ അതിരുകളെ അസ്ഥിരമാക്കാനും ഇന്നും നിരന്തരം ശ്രമിക്കുന്നു എന്ന് പറയാം. </p>
<p>ഉദാഹരണത്തിന് പൊതു (public) എന്ന ആധുനിക സങ്കൽപനത്തിന്റെ കേരളത്തിലെ വംശാവലി പരിഗണിച്ചാൽ ഇത് മനസ്സിലാവും. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാർവ ലൗകികതയുടെ പ്രതീതിക്ക് വിരുദ്ധമായി ഈ പദം വിവക്ഷിച്ചിരുന്നത് മേൽജാതി വരേണ്യ ഇടങ്ങളെയായിരുന്നു. ഇത്തരം അഭിജാത ഇടങ്ങളിലും സ്ഥാപനങ്ങളിലും ഇടംപിടിക്കാനും അവയുടെ ചിഹ്നഘടനയെ കീഴ്മേൽ മറിക്കാനും സാധുജന പരിപാലന സംഘം അയ്യൻകാളിയുടെ നേതൃത്വത്തിൽ ശ്രമിച്ചു. ഒരു സുപ്രധാന ആധുനിക സങ്കൽപത്തെ മൂർത്തമായ അനുഭവമാക്കി അതിനെ സാമൂഹികതയിൽ അർഥപൂർണവും അഗാധവുമാക്കാനുള്ള പോരാട്ടമായിരുന്നു ഇതെന്നാണ് സനൽ മോഹന്റെ വീക്ഷണം. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ അനുഭവത്തിൽ ആധുനികതയുടെ പ്രബലമായ ചരിത്രവീക്ഷണത്തെ പ്രശ്നവത്കരിക്കുന്നതായും മതപരം-മതേതരം ഭൗതികം-ആധ്യാത്മികം മുതലായ വേർതിരിവുകളെ സംഘർഷത്തിലാക്കുന്നതായും മനസ്സിലാക്കാം. </p>
<p>തിരുവിതാംകൂറിൽ പൊതുമണ്ഡലത്തിന്റെ ആവിർഭാവ ഘട്ടത്തിൽ ദലിത് സാമൂഹിക വിഭാഗങ്ങൾ പ്രതിനിധാനം ചെയ്യപ്പെടുന്നതിന്റെ യുക്തി പരിഷ്കരണവാദംകൊണ്ട് മറയ്ക്കപ്പെടുന്ന ആധിപത്യ ഭാഷയാണെന്ന് സനൽ മോഹൻ അ​േദ്ദഹത്തിന്റെ ‘അടിമത്തത്തിന്റെ ആധുനികത അധിനിവേശ കേരളത്തിലെ ജാതിഅസമത്വത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ’ എന്ന വിഖ്യാത കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. </p>
<p>ആധിപത്യഭാഷയുടെ ‘പൊതു’ സ്വീകാര്യതയുടെ ഒരു പ്രധാനകാരണം അതിന്റെ ആന്തരികമായ വൈരുധ്യങ്ങളാണെന്ന് കാണാം. ദലിത് കീഴാളരുടെ സ്വയംസജ്ജമായ രാഷ്ട്രീയ ഭാവനകളെ പുറന്തള്ളുകയോ, കീഴ്പ്പെടുത്തി ഉൾപ്പെടുത്തുകയോ ചെയ്യുന്ന ഈ അധീശ ആഖ്യാനങ്ങൾ സാർവ ലൗകികത ദ്യോതിപ്പിക്കുന്ന ഭാഷയിലാണ് പൊതുഇടത്തിൽ ആവിഷ്കരിക്കപ്പെട്ടത്. തുടർന്ന് ദേശരാഷ്ട്രത്തിന്റെ അധീശ വ്യവഹാരങ്ങൾക്കുള്ളിൽ പ്രബലജാതികൾ സ്വന്തം സമുദായത്തിനുള്ളിലെ പരിഷ്കരണത്തിലൂടെ ദേശീയതയുമായി കണ്ണിചേർന്നതായി അദ്ദേഹത്തിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നു. </p>
<p>1970കളോടെ പ്രധാനമായും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ-സാംസ്കാരിക പ്രയോഗങ്ങളിലൂടെ സമഗ്രാധിപത്യം നേടിയ അപൂർണമായ ദേശീയ-ജനകീയം (incomplete national-popular) ജാതിവരേണ്യതയെ നവീകരിച്ചുവെന്ന് (refurbished caste) ജെ. ദേവിക, നിസ്സിം മന്നത്ത്കാരൻ എന്നിവരുടെ വിമർശനാത്മക സാമൂഹികശാസ്ത്രപഠനങ്ങൾ വാദിക്കുന്നു. ഈ അപൂർണമായ ദേശീയ-ജനകീയത്തിന്റെ സാമൂഹിക-സാംസ്കാരിക യുക്തിയാണ് ഇന്നും അധികാരം-പദവി-വിഭവങ്ങൾ എന്നിവ വ്യത്യസ്തമായ അളവിലും നിലയിലും വിവിധ സമുദായങ്ങൾക്കു ലഭ്യമാവുന്നതിന്റെ പ്രധാന കാരണം.</p>
<p> കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലും തെര​െഞ്ഞടുപ്പ് രാഷ്ട്രീയത്തിലും (electoral politics) ദലിത് സമുദായങ്ങൾ സ്ഥിര ന്യൂനപക്ഷമായി (permanent minority) തുടരുന്ന സാഹചര്യവുമായി ഇതിന് ആഴത്തിൽ ബന്ധമുണ്ട്. സൗത്ത്ബറോ കമീഷന് മുമ്പാകെയുള്ള തെളിവു കൊടുക്കലുകളിൽ യഥാർഥമായ താൽപര്യങ്ങളും, രാഷ്ട്രീയ നിർവാഹകത്വവും തെരഞ്ഞെടുപ്പ്/പ്രാതിനിത്യ രാഷ്ട്രീയത്തിൽ ഒരിക്കലും നിയമ നിർമാണത്തിലൂടെ (legislation) അംഗീകരിക്കപ്പെടാത്ത സാമൂഹിക വിഭാഗങ്ങളെ സ്ഥിര ന്യൂനപക്ഷങ്ങളായി അംബേദ്കർ അടയാളപ്പെടുത്തുന്നത് കേരളത്തിലെ സവിശേഷമായ സാഹചര്യത്തിലും പ്രസക്തമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/26/2888748-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020eWoQ7qM869INvC6Ammk58V4RkheVE0TQ8289835" data-watermark="false" style="width: 100%;" info-selector="#info_item_1785058293209" title="അംബേദ്കർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785058293209">
  <p>അംബേദ്കർ</p>
 </div>
</div>
<p>പൊതു ഇടങ്ങളെ സൃഷ്ടിക്കാനും പുനർനിർവചിക്കാനും ദലിത് സാമൂഹികപ്രസ്ഥാനങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ സനൽ മോഹന്റെ ലേഖനത്തിൽ പരാമർശിക്കപ്പെടുന്നു. എങ്കിലും സമകാലിക സാഹചര്യത്തിൽ പൊതുഇടങ്ങൾ അസമത്വം പുനരുൽപാദിപ്പിക്കപ്പെടുന്ന അഭിജാത ഇടങ്ങളായിതന്നെ മിക്കവാറും നിലനിൽക്കുന്നതിന്റെ ചരിത്ര സാഹചര്യം വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടതാണ്. </p>
<p>1960കളോടെ രൂപപ്പെടുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയരൂപവത്കരണം (political formation) ഘടനാപരമായ മാറ്റത്തിനായി പോരാടിയ കീഴാള സാമൂഹികഭാവനയെ കൈവശപ്പെടുത്തുകയും അതിൽനിന്ന് ആർജിച്ച പുരോഗമന പരിവേഷം മൂലധനമായി സമാഹരിക്കുകയും ചെയ്തു. മുഖ്യധാരാ രാഷ്ടീയ പ്രയോഗങ്ങളും സാമുദായിക സ്വത്ത് സമാഹരണത്തിന്‍റെ ഘടനകളുമായുള്ള (social structures of accumulation) പരസ്പരം ശക്തിപകരുന്ന ബന്ധത്തെക്കുറിച്ച് കെ. രവിരാമൻ അ​ദ്ദേഹത്തിന്റെ പഠനങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇതൊരു ഉദാഹരണംകൊണ്ട് വിശദമാക്കാം. സമകാലിക കേരളത്തിലെ ജനകീയധാരണയിൽ പൊതുവിദ്യാഭ്യാസമെന്ന സംവർഗത്തിൽ സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളും വരും.</p>
<p> വിദ്യാഭ്യാസമെന്ന സാംസ്കാരിക വിഭവത്തിന്റെ സാർവലൗകികമായ പ്രാപ്തിക്ക് അവ പങ്ക് വഹിക്കുന്നുവെന്നത് ഒരുപരിധി വരെ വാസ്തവമാണ്. പക്ഷേ, നിയമനങ്ങളിലൂടെ വിനിയോഗിക്കപ്പെടുന്ന പൊതുവിഭവങ്ങളുടെയും വിതരണം ചെയ്യപ്പെടുന്ന പദവികളുടെയും ഗുണഭോക്താക്കൾ സംസ്ഥാനത്തെ പ്രബല മത-ജാതി സമുദായങ്ങൾ മാത്രമാകുന്നതിന്റെ പൊള്ളുന്ന അനീതിയെയാണ് ഒ.പി. രവീന്ദ്രൻ ‘പൊതുവിദ്യാഭ്യാസരംഗത്തെ ജാതി കോളനികൾ’ എന്ന തന്റെ അന്വേഷണത്തിലൂടെ തുറന്നു കാട്ടിയത്. മൂലധന സമാഹരണവും ജാതിയുമായുള്ള ബന്ധത്തെ രാഷ്ട്രീയസമ്പദ്ശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളുടെ അടിസ്ഥാനത്തിൽ സൈദ്ധാന്തിക സൂക്ഷ്മതയോടെ വിലയിരുത്തുന്ന ‘ജാതിയും മൂലധനരൂപവത്കരണവും’ എന്ന സനൽ മോഹന്റെ ലേഖനം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. </p>
<h3>ദലിത് ബൗദ്ധികത:  സാംസ്കാരിക മുൻവിധികളുടെ വിമർശനം</h3>
<p>19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ അടിമജാതികളായ കീഴാളരുടെ തീവ്രമായ സാമൂഹിക അനുഭവങ്ങൾ കൊളോണിയൽ ആധുനികതയുടെ ആശയലോകവുമായുള്ള സംവാദത്തിലൂടെ സംജാതമാക്കിയ ദലിത് ബൗദ്ധികതയുടെ (Dalit intellectualism) വികാസപരിണാമത്തെ പ്രധാനപ്രമേയമാക്കുന്നു എന്നതാണ് സനൽ മോഹന്റെ സവിശേഷതകളിലൊന്ന്. കുറഞ്ഞത് 20ാം നൂറ്റാണ്ടിന്റെ തുടക്കം മുതലെങ്കിലും ദലിത് ബൗദ്ധികത പിൻബലമേകിയ വിവിധ സാമൂഹിക-മത പ്രസ്ഥാനങ്ങൾ കേരളത്തിൽ സജീവമായിരുന്നു. അവയുടെ സാംസ്കാരിക-സാമൂഹിക പ്രയോഗങ്ങളിൽ ഉൾച്ചേർന്ന വീണ്ടെടുപ്പിന്റെ രാഷ്ട്രീയം സമകാലിക കേരളീയ പൊതുജീവിതം അടിയന്തരമായി ആവശ്യപ്പെടുന്നു എന്ന് നിരീക്ഷിക്കാവുന്നതാണ്. </p>
<p>ദലിത് ബൗദ്ധികത എന്ന സങ്കൽപനംതന്നെ കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിന്റെ അധീശ ബലതന്ത്രം കീഴ്മേൽ മറിക്കാൻ പര്യാപ്തമാണ്. സംസ്കാരം എന്ന ആശയം മനുഷ്യന്റെ സൃഷ്ടിപരമായ പ്രവൃത്തികളിലെ ലോലതലങ്ങളായ സാഹിത്യം, കലാപ്രവർത്തനം എന്നിവയുമായി ഉൾച്ചേർന്നാണ് പൊതുബോധത്തിൽ ഉറച്ചിരിക്കുന്നത്. മനുഷ്യന്റെ ഭൗതിക-സാമൂഹിക അസ്തിത്വത്തിൽനിന്ന് വേറിട്ട ഒന്നായി അത് സംസ്കാരത്തെ കാണുന്നു. സംസ്കാരത്തെ കുറിച്ചുള്ള ഈ അധീശപരമായ വിഭാവന മനുഷ്യ ജീവിതരൂപങ്ങളെയും പ്രവൃത്തികളെയും ശ്രേഷ്ഠമായും-നീചമായും മുൻധാരണ ചെയ്യുന്നുണ്ട്. ജാതിസമൂഹത്തിൽ കീഴാള സമൂഹങ്ങൾക്ക് പ്രാവീണ്യമുള്ള കായികാധ്വാനം ആവശ്യമുള്ള പ്രവൃത്തികൾ നീചമായും ജാതിഅധികാരം വഴി ഉപരിജാതികളുടെ കുത്തകയായിരുന്ന ബൗദ്ധിക-കല മേഖലകൾ ശ്രേഷ്ഠമായും വ്യവഹരിക്കപ്പെട്ടു. </p>
<p>ദലിത് ബൗദ്ധികതക്ക് കേന്ദ്രപരിഗണന നൽകി മോഹൻ വികസിപ്പിക്കുന്ന മേൽപറഞ്ഞ സാംസ്കാരിക മുൻവിധികളുടെ വിമർശനം കേരളീയ സിവിൽസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിന് അനിവാര്യമാണ്. ഈ വിമർശാവബോധത്തോടാണ് ദലിത് ഇതര സാമൂഹിക വിഭാഗങ്ങൾക്ക് കണ്ണിചേരാനുള്ള സാധ്യതയുള്ളത്. ദലിത് ബൗദ്ധികതയുടെ ദിശാമാറ്റത്തിന്റെ സൂചകമായി ചെങ്ങറ, അരിപ്പ ഭൂസമരങ്ങളെ സനൽ മോഹൻ പരിഗണിക്കുന്നു. കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തെ വിഭാവന ചെയ്യുന്ന മുന്നേറ്റങ്ങളാണിവ. </p>
<p>ഇവ പൊതുയുക്തിയുടെയും ഭാവശക്തിയുടെയും സ്വരങ്ങളിൽ പൊതുസമൂഹവുമായി സംവദിക്കുന്നു. ഉദാഹരണത്തിന് തങ്ങൾക്ക് കൃഷിഭൂമി ലഭിക്കേണ്ടതിന്റെ ആവശ്യകത, തങ്ങൾ ഈ മണ്ണിന്റെ അവകാശികളായതിനാലും നിലനിൽക്കുന്ന സമൂഹത്തിൽ ഏറ്റവും ആവശ്യമായ കാർഷികോൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്നവരായതിനാലും അനിവാര്യമാ​െണന്ന് അവർ യുക്തിഭദ്രമായി ആവശ്യപ്പെടുന്നു. അതേസമയം, മാധ്യമീകൃതമായ പൊതുമണ്ഡലത്തിൽ ദലിത് ശരീരങ്ങളുടെയും അനുഭവങ്ങളുടെയും വർധിച്ച ദൃശ്യത ഭാവശക്തിയുടെയും ധാർമികതയുടെയും തലത്തിൽ സ്വാധീനം ചെലുത്തുന്നതായി ചില സമകാലിക മാധ്യമപഠനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. </p>
<p>‘കരിക്കോട്ടക്കരി’യിലെ ദലിത്-ക്രൈസ്തവ സാമൂഹിക ജീവിതത്തിൽ നിന്ന് ജൈവികമായ ഒരു നേതൃത്വനിര ഉയർന്നുവരുന്നതും സാമൂഹിക നിർവാഹകത്വം നേടുന്നതും ദലിത് ബൗദ്ധികതയുടെ വികാസത്തിന്റെ ഭാഗമായി നമുക്ക് കാണാം. ആയോധനകലകളിലും കലാപ്രവർത്തനങ്ങളിലും പ്രാവീണ്യമുണ്ടായിരുന്ന ഈ നേതാക്കൾക്ക് സമുദായത്തിലെ മറ്റംഗങ്ങളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. </p>
<p>ഇടവകയിലെ സുറിയാനികളുമായുള്ള സംഘർഷം രൂക്ഷമായപ്പോൾ ഇരിട്ടി കമ്യൂണിസ്റ്റ് പാർട്ടി ഓഫിസിൽ അഭയം തേടിയ ഈ നേതാക്കളെ സംരക്ഷിക്കാൻ കരിക്കോട്ടക്കരിയിലെ ദലിത് സ്ത്രീകൾ അരിവാളും കൈയിലേന്തി നടത്തുന്ന പ്രകടനത്തിന്റെ വിവരണം പുസ്തകത്തിലെ ഒരു മുന്തിയ സന്ദർഭമാണ്. ഗ്രന്ഥത്തിന് സൂക്ഷ്മവും പണ്ഡിതോചിതവുമായ അവതാരിക എഴുതിയ ചരിത്രകാരനായ മൈക്കിൾ തരകൻ അധികാരമോ ആജ്ഞാശക്തിയോ അതിന് അടിസ്ഥാനമാകേണ്ട ആസ്തികളോ ഇല്ലാത്ത സാഹചര്യത്തിലും കരിക്കാട്ടക്കരിയിലെ ദലിത് ക്രൈസ്തവർക്കിടയിൽ ഉയർന്നുവന്ന നേതൃത്വത്തെക്കുറിച്ച് പുസ്തകം ഉയർത്തുന്ന ചോദ്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു. </p>
<p>ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ സാഹചര്യത്തിൽ ദലിതർക്കിടയിൽ നിന്ന് ഉയർന്നുവരുന്ന ബൗദ്ധിക-സാമൂഹിക നേതൃപാരമ്പര്യങ്ങളെ വീണ്ടെടുക്കുക എന്നത് ദലിത് പഠന കൂട്ടായ്മയുടെ ഒരു പ്രധാന സംരംഭമാണ്. 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സ്വാമി ആച്യുതാനന്ദിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ സ്ഥാപിതമായ ദലിത് പ്രസ്ഥാനമായ ആദിഹിന്ദു മഹാസഭയുടെ തത്ത്വചിന്ത-ബൗദ്ധിക പാരമ്പര്യത്തിന്റെയും ജാതിവിരുദ്ധ ആശയസംഹിതയുടെയും വംശാവലി മധ്യകാലഘട്ടത്തിലെ കവി-സന്യാസിമാരിലേക്ക് നീളുന്നതായി റാം നാരായൺ റാവത്ത് തന്റെ കൃതികളിൽ കണ്ടെത്തുന്നത് ഇതിന്റെ ഭാഗമാണ്. ആത്മം അനുഭവജ്ഞാൻ അഥവാ സ്വന്തം അനുഭവത്തിലൂടെ വെളിപ്പെടുന്ന അറിവ് എന്ന ആശയം ദലിത് സാമൂഹികചിന്തയിൽ പ്രധാനമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/26/2888746-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020NDVFm8oz8rDqX37NUZBlg5X0eH3reMQu8090935" data-watermark="false" style="width: 100%;" info-selector="#info_item_1785058093649">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785058093649"></div>
</div>
<h3>സനൽ മോഹന്റെ ചരിത്രരചനാരീതി</h3>
<p>സനൽ മോഹൻ എന്ന ചരിത്രകാരന്റെ ബൗദ്ധികപ്രയോഗങ്ങളും സവിശേഷമായ ഗവേഷണ രീതിശാസ്ത്രവും ഭൂതകാലത്തിന്റെ വീണ്ടെടുപ്പും ഇന്നിന്റെ മാറ്റിത്തീർക്കലും കേന്ദ്രസ്ഥാനത്ത് നിർത്തുന്നു. സാമൂഹികഘടനയുടെ ഭാരം പേറേണ്ടിവന്ന ദലിത് കീഴാളരുടെ ശാരീരിക-വൈകാരിക യാതനകളുടെ അനുഭവങ്ങളെ വീണ്ടെടുക്കുന്നത് തലമുറകളിലേക്ക് കൈമാറാനുള്ള കഥയായല്ല മറിച്ച് വർത്തമാനകാലത്തിലെ ജീവിക്കുന്ന ഓർമയായാണ്.</p>
<p> ഈ രാഷ്ട്രീയസ്ഥാനപ്പെടലിൽനിന്ന് ഉരുവംകൊള്ളുന്നതാണ് അദ്ദേഹത്തിന്റെ തെളിവുസാമഗ്രികളുടെയും (source material) പാഠങ്ങളുടെയും (texts) തിരഞ്ഞെടുപ്പും ഗവേഷണരീതി ശാസ്ത്രവും. ‘അടിമത്തത്തിന്റെ ആധുനികത’ (Modernity of Slavery) എന്ന തന്റെ ഗ്രന്ഥത്തിൽ മോഹൻ പറയുന്നത് കേൾക്കുക: “ചരിത്രപരമായ ചോദ്യത്തിന്റെ അന്വേഷണത്തിന് എത്തനോഗ്രഫിയുടെ സങ്കേതങ്ങൾ ഉപയോഗിക്കുക വഴി സംഭവങ്ങളുടെ വിവിധങ്ങളായ അർഥങ്ങളെ ഇഴപിരിച്ചെടുക്കാനുള്ള സാധ്യത തുറക്കുന്നു. പുരാശേഖര വിശകലനത്തോടൊപ്പം വിഷയികളെ തീക്ഷ്ണമായി നിരീക്ഷിക്കുകയും അവരുടെ ആഖ്യാനങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ചിന്തകനായ ഉദയകുമാർ നിരീക്ഷിക്കുന്നതുപോലെ ഭൂതകാലത്തിന്റെ വീണ്ടെടുക്കലും വർത്തമാനകാലത്തിന്റെ മാറ്റിത്തീർക്കലും സനൽ മോഹന്റെ ചരിത്രപ്രയോഗത്തിൽ ഒരുമിക്കുന്നത് ഇങ്ങനെയാണ്.’’ </p>
<p> തന്റെ കൃതികളിലൂടെ തെളിയുന്ന, നിലനിൽക്കുന്ന സാമൂഹികശാസ്ത്ര വിജ്ഞാനത്തോടുള്ള സനൽ മോഹന്റെ സംവാദങ്ങളിലും, ഇടപെടലുകളിലും ദലിത് കീഴാള സമൂഹത്തിന്റെ ശാരീരിക-വൈകാരിക അനുഭവങ്ങളുടെ വീണ്ടെടുക്കലാണ് വിജ്ഞാനപരമായി നിർണായകമാവുന്നത്. ‘ദലിത് വിരുദ്ധമായിരുന്ന വിമോചനസമരം’ എന്ന അദ്ദേഹത്തിന്റെ ലേഖനം ഇടതുപക്ഷ ആഖ്യാനങ്ങളിൽപോലും കടന്നുവരാത്ത വിമോചനസമരകാലത്തെ ദലിത് വേട്ടയെയാണ് വീണ്ടെടുക്കുന്നത്. </p>
<p>വിമോചനസമരം ജനാധിപത്യപുനഃസ്ഥാപനമായിരുന്നുവെന്ന പ്രബല സാമൂഹിക വിഭാഗങ്ങളുടെ വാദത്തെ ദലിത് ക്രൈസ്തവരായ കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെയും വെള്ളിക്കരയിലെ ഹരിജൻ സംഘടന നേതാക്കളുടെയും സവിശേഷമായ ആഖ്യാനങ്ങളിലൂടെയാണ് മോഹൻ ഖണ്ഡിക്കുന്നത്. മലബാറിലേക്ക് കുടിയേറിയ ദലിത് ക്രൈസ്തവർ വിമോചനസമരകാലത്ത് അനുഭവിക്കേണ്ടിവന്ന കൊടിയ ജാതിമർദനത്തിന്റെ അനുഭവങ്ങളിലൂടെ കേരളത്തിലെ അധീശവത്കരണം ആഴത്തിൽ ജാതിവേരുകളുള്ളതാണ് എന്ന വാദം അദ്ദേഹം മുന്നോട്ടുവെക്കുന്നു. </p>
<p>ക്രൈസ്തവർ ഭൂരിപക്ഷമുള്ള കടുത്തുരുത്തിയിലും മുട്ടുചിറയിലും വിമോചനസമരകാലത്ത് കമ്യൂണിസ്റ്റ് അനുഭാവികളും അല്ലാത്തവരുമായ പുലയർക്കെതിരെ “പെലേനെ തല്ലാൻ ഞാനുമുണ്ട്” എന്നു പറഞ്ഞുകൊണ്ട് സവർണക്രിസ്ത്യാനികൾ അതിക്രമങ്ങൾ അഴിച്ചുവിട്ടതിന്റെ വിവരണം കെ.കെ. കൊച്ചിന്റെ ആത്മകഥയായ ‘ദലിതനി’ലുമുണ്ട്. വിമോചന സമരത്തോടെ സാമൂഹികമായി പ്രബലരായ വിഭാഗങ്ങളുടെ പ്രത്യേകാവകാശങ്ങളുടെ പുനഃസ്ഥാപനത്തിന് സിനിമയും സാഹിത്യവുംപോലുള്ള സാംസ്കാരിക പ്രവൃത്തികളുടെ ഭൂമികയിലൂടെ എങ്ങനെയാണ് പൊതുഅവബോധത്തിൽ സമ്മതി ലഭിക്കുന്നത് എന്ന പഠനം ചരിത്രകാരനായ ദിലീപ് എം. മേനോന്‍റേതായുണ്ട്. ഇത്തരം പഠനങ്ങളിലേക്ക് പുതിയ തെളിവ് സാമഗ്രികളും സാമൂഹിക സംവാഹകത്വമുള്ള വിഷയികളുടെ അനുഭവാഖ്യാനങ്ങളും കൂട്ടിച്ചേർക്കുക വഴി അവയുടെ ചരിത്രപരത ഉറപ്പിക്കുകയാണ് സനൽ മോഹൻ ചെയ്യുന്നത്. </p>
<p>ജാതി അടിച്ചമർത്തലിന്റെ സാമൂഹിക അനുഭവങ്ങളെയും അത് ശരീരത്തിൽ മുദ്രിതമാകുന്ന ‘കരിക്കോട്ടക്കരിയിലെ ദലിത് ക്രിസ്ത്യാനികളുടെ സാമൂഹിക ജീവിത’ത്തെയും രചയിതാക്കളായ സനൽ മോഹനും പീറ്റർ മാത്യുവും വീണ്ടെടുക്കുന്നത് അടിച്ചമർത്താനാവാത്ത ദൃശ്യങ്ങളുപയോഗിച്ചുള്ള (irrepressible images) കനമുള്ള വിവരണത്തിലൂടെയാണ്. സമാനമായ രചനാരീതി സനൽ മോഹന്റെ ‘അടിമത്തത്തിന്റെ ആധുനികത’ എന്ന കൃതിയിൽ പി.ആർ.ഡി.എസിന്റെ രക്ഷാനിർണയത്തിന്റെ വിവരണത്തിൽ കാണാം. </p>
<p>അടിമ അനുഭവത്തിന്റെ സാമൂഹികമായ ഓർമ വീണ്ടെടുത്ത് തീവ്രമാക്കുന്ന ആചാര സന്ദർഭമായാണ് പൊയ്കയിൽ യോഹന്നാൻ രക്ഷാനിർണയത്തെ വിഭാവന ചെയ്തത്. പുതിയ ചരിത്രരേഖകളെ കണ്ടെത്തുകയും, എഴുതപ്പെട്ട രേഖകളെ വിമർശനാത്മകമായി വായിക്കുകയും ചെയ്യുന്നതിനോടൊപ്പം എത്തനോഗ്രഫിയിലൂടെ മജ്ജയും മാംസവുമുള്ള ചരിത്രവ്യക്തികളെ അവരുടെ സാധാരണ ദൈനംദിന ഭൗതികജീവിതത്തിൽ പ്രതിഷ്ഠിക്കുകയാണ് ‘കരിക്കോട്ടക്കരി’യുടെ രചയിതാക്കളും ചെയ്യുന്നത്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/dalit-dignity-through-migration-and-faith-1540630</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/dalit-dignity-through-migration-and-faith-1540630</guid>
<category><![CDATA[Weekly,Literature,Archives,Premium,3 AUG 2026]]></category>
<dc:creator><![CDATA[ഷൈൻ പി.എസ്]]></dc:creator>
<pubDate>Mon, 27 Jul 2026 03:01:02 GMT</pubDate>
</item>
<item>
<title><![CDATA[നോവ്]]></title>
<description/>
<enclosure length="214489" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/26/2888732-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/26/2888732-untitled-1.gif'/><figcaption></figcaption></figure><p>ആകാശത്തിന്റെ നെഞ്ചിൽ </p>
<p>കുത്തിയ ഒരു ഇരുമ്പ് ശബ്ദം. </p>
<p>കണ്ണീർ </p>
<p>ഭൂമിയുടെ കണ്ണിൽനിന്ന് </p>
<p>തുടർച്ചയായി ഒഴുകുന്ന ഉപ്പുനദി. </p>
<p>സ്വപ്നങ്ങൾ നിറഞ്ഞിരുന്ന </p>
<p>ആകാശമിപ്പോൾ </p>
<p>പുകമേഘങ്ങളുടെ തടവുകാരൻ. </p>
<p>രാത്രി വീഴുമ്പോൾ </p>
<p>നക്ഷത്രങ്ങൾ തെളിയുന്നില്ല; </p>
<p>ഇരുളിനെ കഷണങ്ങളാക്കുന്ന </p>
<p>ബോംബുകളുടെ മിന്നൽ... </p>
<p>മേശപ്പുറത്ത് മലര്‍ത്തിക്കിടത്തിയ ഭൂപടത്തിലെ </p>
<p>ചുവന്നപേനയുടെ കറുത്ത കുത്തുകൾ. </p>
<p>സൈറണ്‍ ശബ്ദം </p>
<p>കുഞ്ഞുങ്ങള്‍ക്കു </p>
<p>അമ്മയുടെ നെഞ്ചിലേക്ക് </p>
<p>ഒളിച്ചോടാനുള്ള </p>
<p>അടിയന്തര സന്ദേശം. </p>
<p>പുസ്തകം തുറക്കേണ്ട കൈകൾ </p>
<p>അടച്ചുപൂട്ടിയ വാതിലുകൾ തട്ടുന്നു. </p>
<p>ചെറിയ ചെരുപ്പുകൾ </p>
<p>സ്കൂളിലേക്കല്ല, </p>
<p>അഭയാർഥികേന്ദ്രത്തിലേക്ക് നടക്കുന്നു. </p>
<p>ആകാശത്ത് പറക്കേണ്ട പട്ടങ്ങള്‍ </p>
<p>പുകമേഘങ്ങൾക്കു കീഴിൽ </p>
<p>കൈകൾ നീട്ടി കരയുന്നു. </p>
<p>പാൽ കുടിക്കേണ്ട പ്രായത്തിൽ </p>
<p>കറുത്ത പുക ശ്വസിക്കുന്നു. </p>
<p>അക്ഷരം എഴുതേണ്ട കൈകൾ </p>
<p>ചിതറിപ്പോയ കല്ലുകൾക്കിടയിൽ </p>
<p>അമ്മയുടെ ശരീരം തിരയുന്നു. </p>
<p>അമ്മയെ വിളിച്ചിട്ടും </p>
<p>മറുപടി കിട്ടാത്ത കുഞ്ഞുങ്ങള്‍ </p>
<p>ആ രാത്രിയുടെ നീളമളക്കുന്നു. </p>
<p>മണലിൽ വീടുകൾ പണിയുന്നു </p>
<p>അമ്മ അച്ഛന്‍ എന്നെഴുതുന്നു. </p>
<p>ടാങ്കുകൾ മുന്നേറുമ്പോൾ </p>
<p>അവരുടെ കണ്ണുകൾ </p>
<p>ചെറുത്തുനിൽക്കാൻ പഠിക്കാത്ത </p>
<p>ഒരു ഭീതിയുടെ </p>
<p>ഭാഷ സംസാരിക്കുന്നു. </p>
<p>ബോംബ് വീഴുമ്പോൾ </p>
<p>കിളികൾ പറക്കുന്നു </p>
<p>പക്ഷേ, </p>
<p>കുട്ടിയുടെ സ്വപ്നങ്ങൾ </p>
<p>പറക്കാൻ അറിയാതെ </p>
<p>ചാരമാകുന്നു. </p>
<p>ഓരോ വീടിനും </p>
<p>“ഇനി യുദ്ധം വരരുതേ” </p>
<p>എന്ന പ്രാർഥനയുടെ രൂപം. </p>
<p>പറയണം മിസ്റ്റര്‍... </p>
<p>ഒരു രാജ്യത്തിന്റെ </p>
<p>അതിർത്തിക്കായി </p>
<p>എണ്ണക്കായി </p>
<p>എത്ര ചെറിയ കൈകൾ </p>
<p>ഇനിയും മണ്ണടിയിലാക്കണം? </p>
<p>ഇനിയും എത്ര കുഞ്ഞുങ്ങളുടെ </p>
<p>കരച്ചിൽ വേണം </p>
<p>നിനക്കൊരു </p>
<p>മനുഷ്യനാകാൻ?</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1540621</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1540621</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,3 AUG 2026]]></category>
<dc:creator><![CDATA[ജെംസർ]]></dc:creator>
<pubDate>Mon, 27 Jul 2026 02:45:59 GMT</pubDate>
</item>
<item>
<title><![CDATA[‘ഭാരതചന്ദ്രിക’ ദിനപത്രവും പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയും]]></title>
<description/>
<enclosure length="229682" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/26/2888718-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/26/2888718-untitled-1.gif'/><figcaption></figcaption></figure><h3>അധ്യായം -11 </h3>
<p>ഹലീമാ ബീവി തുടങ്ങിവെച്ച ‘ഭാരതചന്ദ്രിക’ ദിനപത്രത്തിന്റെ കോപ്പികൾ ഒന്നുംതന്നെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ദേശീയപ്രക്ഷോഭവുമായി ബന്ധപ്പെട്ടും സ്വാതന്ത്ര്യാനന്തര തിരുവിതാംകൂറിൽ മുസ്‌ലിം സ്വത്വരാഷ്ട്രീയവും ജനജീവിതവും ലോക രാഷ്ട്രീയവുമെല്ലാം പത്രത്തിൽ അവർ വാർത്തകളാക്കി. മാസികക്കും ആഴ്ചപ്പതിപ്പിനുമൊപ്പം ദിനപത്രംകൂടി കൈകാര്യം ചെയ്യാൻ ഹലീമാ ബീവിക്ക് സാധിച്ചുവെന്നുള്ളത് ആരെയും അമ്പരപ്പിക്കുന്നതാണ്. </p>
<p>ഹലീമാ ബീവിയുടെ പത്രാധിപത്യത്തിന് കീഴിൽ കുറച്ചുകാലം ‘ഭാരതചന്ദ്രിക’ ഒരു ദിനപത്രമായും പ്രവർത്തിച്ചിരുന്നു. അങ്ങനെ ഒരു ദിനപത്രത്തിന്റെ പത്രാധിപയാകുന്ന ആദ്യവനിതയായി അവർ മാറി. എന്നാൽ, വിവിധകാലങ്ങളിൽ ഉള്ളിലുദിച്ച ആഗ്രഹ സഫലീകരണത്തിലേക്ക് എത്തുന്നതിന് അവർക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടിവന്നിരുന്നു. 1944 നവംബർ 27ന് ‘ഭാരതചന്ദ്രിക’ ഉടൻതന്നെ ഒരു ദിനപത്രമായി പുറപ്പെടുന്നതാണെന്ന് പരസ്യം ഒന്നാം പേജിൽതന്നെ പ്രസിദ്ധീകരിച്ചുവന്നു. </p>
<p>ആ പരസ്യത്തിൽ: “തിരുവിതാംകൂറിലും കൊച്ചിയിലും മുസ്‌ലിംകളുടെ വകയൊരു ദിനപത്രം ഇല്ലാത്ത ഈ അവസരത്തിൽ സമുദായ സ്നേഹികളായ ഏതാനും മുസ്‌ലിം ധനാഢ്യന്മാരുടെ പിന്തുണയോടുകൂടി ആരംഭിക്കാൻ പോകുന്ന ‘ഭാരതചന്ദ്രിക’ ദിനപത്രത്തിൽ ഏവരുടെയും സഹായം പ്രതീക്ഷിക്കുന്നു.” തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെ വാർത്തകൾ പ്രചരിപ്പിക്കുന്ന ഒരു പത്രം ആവശ്യമാണെന്നുള്ള ചിന്ത നേതാക്കന്മാരുടെ ഇടയിൽ കടന്നുവന്നു. സ്വത്വരാഷ്ട്രീയ പ്രചാരണത്തിൽ മുന്നിൽ നിന്നിരുന്ന ‘ഭാരതചന്ദ്രിക’യെ ദിനപത്രമാക്കി മാറ്റുന്നതിൽ സഹായിക്കാൻ തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിലെ നേതാക്കന്മാർ തയാറായി. അതിനുള്ള പ്രചോദനവും പിന്തുണയും അവർ തന്നെയായിരുന്നു. മുസ്‌ലിം ലീഗ് നേതാക്കന്മാരായ പി.കെ. കുഞ്ഞ്, പി.എസ്. മുഹമ്മദ്, വി.എ. അസീസ് തുടങ്ങിയവരായിരുന്നു അതിന്‍റെ പ്രേരകശക്തികൾ എന്നുമവർ എടുത്തുപറയുന്നുണ്ട്.41</p>
<p>തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്‍റെ രൂപവത്കരണത്തിൽ പങ്കാളിയെന്ന നിലയിൽ ഹലീമാ ബീവിക്ക് രാഷ്ട്രീയരംഗത്തും പ്രവർത്തിക്കാൻ സാധിച്ചിരുന്നു. തുടർന്നുവരുന്ന ഭാഗങ്ങളിൽ അത്തരം പ്രതിപാദ്യങ്ങൾ വായിക്കാം. എന്നാൽ, കൊ.വ. 1122ൽ (1947) മാത്രമാണ് ‘ഭാരതചന്ദ്രിക’ ദിനപത്രമായി പുറത്തിറങ്ങിയത്. തിരുവല്ല ന്യൂ പ്രിന്റിങ് ഹൗസിൽനിന്നും സെന്‍റ് ജോസഫ് പ്രസിൽനിന്നും പത്രാധിപ ഹലീമാ ബീവിയുടെ കൈയടക്കത്തോടുകൂടി തന്നെയാണ് പത്രം പുറത്തിറങ്ങിയത്. വാർഷിക വരിസംഖ്യയെ ആറു രൂപയായി നിജപ്പെടുത്തുകയും, കുറഞ്ഞത് 3000 പ്രതികൾ അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്യുമെന്നുള്ള സത്യപ്രസ്താവനയോടുകൂടിയാണ് ലൈസൻസിനായി സർക്കാറിനെ സമീപിച്ചത്.42</p>
<p>‘ഭാരതചന്ദ്രിക’ ദിനപത്രത്തിന്റെ കോപ്പികൾ ഒന്നുംതന്നെ വീണ്ടെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നതിനാൽ കൃത്യമായ വിശകലനത്തിന് സാധ്യമല്ല. എന്നിരുന്നാലും സ്വാതന്ത്ര്യം വരെയുള്ള കാലഘട്ടത്തിൽ ദേശീയപ്രക്ഷോഭവുമായി ബന്ധപ്പെട്ടും സ്വാതന്ത്ര്യാനന്തര തിരുവിതാംകൂറിൽ മുസ്‌ലിം സ്വത്വരാഷ്ട്രീയവും ജനജീവിതവും ലോക രാഷ്ട്രീയവുമെല്ലാം അവർ വിഭവങ്ങളാക്കി. മാസികക്കും ആഴ്ചപ്പതിപ്പിനുമൊപ്പം ഒരു ദിനപത്രംകൂടി കൈകാര്യം ചെയ്തു കൊണ്ടുപോകാൻ ഹലീമാ ബീവിക്ക് സാധിച്ചുവെന്നുള്ളത് ആരിലും അമ്പരപ്പുളവാക്കുന്ന വസ്തുതയായി മാറി.</p>
<p>തിരുവല്ലയിൽ പത്രപ്രവർത്തനം നിർവഹിക്കുന്ന വേളയിൽ ഉമ്മയുടെ കൈയടക്കത്തോടുകൂടിയുള്ള അച്ചുനിരത്തും കമ്പോസിങ്ങും മറ്റും നോക്കിക്കാണാനായി സ്കൂൾ സമയത്തിനുശേഷം ഉമ്മുമ്മ മൈതീൻ ബീവിതന്നെ അച്ചുകൂടത്തിലേക്ക് കൊണ്ടുപോയിരുന്നതായി മകൾ അൻസർ ബീഗം ഓർക്കുന്നുണ്ട്. അച്ചടിയുടെ എല്ലാ മേഖലയിലും മേൽനോട്ടം വഹിക്കാനുള്ള പ്രാപ്തി അക്കാലത്ത് ഹലീമാ ബീവിയിൽ ദർശിക്കാൻ കഴിഞ്ഞിരുന്നുവെന്നതും ശ്രദ്ധേയമാണ്. തന്‍റെ പത്രംകൊണ്ട് പൊതുസേവനം ചെയ്തുവന്ന അവർ ഒരിക്കലും അതിലൂടെ വന്നുചേരുന്ന സാമ്പത്തികസുസ്ഥിരത ആഗ്രഹിച്ചിരുന്നില്ല. കാരണം ആകെ പ്രതിസന്ധിയിലായിരുന്ന കാലഘട്ടത്തിലാണ് സമുദായത്തിലെ ചില സമ്പന്നരുടെ സഹായത്താൽ പത്രം ആരംഭിച്ചത്. </p>
<p>തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെ മുഖപത്രമായി തിരുവിതാംകൂർ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട് വന്നിരുന്ന ‘ഭാരതചന്ദ്രിക’ ദിനപത്രം, സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് തിരുവിതാംകൂറിലും തുടർന്ന് തിരു-കൊച്ചി ഐക്യസംസ്ഥാനത്തിലും സാമൂഹിക പുരോഗതിക്കും മതസൗഹാർദത്തിനുമായി നിലകൊണ്ടു. തന്‍റെ പത്രമായ ‘ഭാരതചന്ദ്രിക’യിലൂടെ ഹലീമാ ബീവി മുസ്‌ലിം സമുദായത്തി​ന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഉണർവിനുവേണ്ടി യത്നിച്ചു.</p>
<h3>‘ഭാരതചന്ദ്രിക’ പ്രിന്റിങ് ആൻഡ് പബ്ലിങ് കമ്പനി </h3>
<p> ദിനപത്രം തുടങ്ങിയതോടുകൂടി ഹലീമാ ബീവിയുടെ സാമ്പത്തിക ഭദ്രത തകർന്നു. 1948-49ൽ ‘ഭാരതചന്ദ്രിക’ പ്രസിനെയും അനുബന്ധ സ്ഥാപനങ്ങളെയും താങ്ങിനിർത്താനുള്ള സഹായം ലഭിച്ചത് പെരുമ്പാവൂരിലെ വ്യവസായിയും സമുദായസ്നേഹിയും സ്റ്റേറ്റ് ലീഗിന്റെ നേതാവുമായിരുന്ന അബ്ദുൽ മജീദ് മരയ്ക്കാരിൽനിന്നായിരുന്നു. ഹലീമാ ബീവിയുടെ ഭർത്താവായ മുഹമ്മദ് മൗലവിയുടെ സ്നേഹവലയത്തിലുള്ള വ്യക്തിയായിരുന്നു മജീദ് മരയ്ക്കാർ. ‘ഭാരതചന്ദ്രിക’യെ ഒരു ജോയന്‍റ് സ്റ്റോക്ക് കമ്പനിയാക്കി മാറ്റുന്നതിന് അദ്ദേഹം താൽപര്യം കാണിക്കുകയും അതിനായി ഹലീമാ ബീവിയിൽനിന്ന് നിരാക്ഷേപപത്രം എഴുതിവാങ്ങുകയും ചെയ്തു. </p>
<p>തുടർന്ന് അദ്ദേഹത്തിന്‍റെ താൽപര്യാർഥം ‘ഭാരതചന്ദ്രിക പ്രിന്റിങ് ആൻഡ് പബ്ലിങ് കമ്പനി’ എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചു. ഒരു ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്ക് മാറിയതോടെ അതിന്‍റെ മാനേജിങ് ഡയറക്ടർ എന്ന നിലയിൽ അബ്ദുൽ മജീദ് മരക്കാർ സ്ഥാനമേറ്റെടുത്തു. എന്നിരുന്നാലും ‘ഭാരതചന്ദ്രിക’ പത്രത്തിന്റെ പ്രസാധനം, ന്യൂ പ്രിന്‍റിങ് ഹൗസ് എന്ന പ്രസിന്‍റെ ഉടമസ്ഥാവകാശം എന്നിവ ഹലീമാ ബീവിയിൽതന്നെയായിരുന്നു. അങ്ങനെ പത്രത്തിന്‍റെ മുഴുവൻ നിയന്ത്രണവും തന്നിൽതന്നെ കേന്ദ്രീകരിച്ചുകൊണ്ട് തന്റെ പ്രസ്ഥാനത്തിന്‍റെ വിജയത്തിനായി അവർ അഹോരാത്രം പ്രയത്നിച്ചു. എന്നാൽ കഴിവോ അത്യധ്വാനമോകൊണ്ടുമാത്രം സാധ്യമാകുന്നതല്ലായിരുന്നു പത്ര-മാസികകൾ നടത്തിക്കൊണ്ടുപോവുകയെന്നത്. സാമ്പത്തികമായ കെട്ടുറപ്പും മൂലധനനിക്ഷേപവും അവക്ക് ഒരു പ്രധാന വെല്ലുവിളിയായി നിലനിന്നിരുന്നു. എന്നിരുന്നാലും തന്നാൽ കഴിയുന്ന വിധം അവർ തന്‍റെ പത്രികകളെ മുന്നോട്ടുനയിച്ചു. </p>
<p>ഭാരതചന്ദ്രിക ലിമിറ്റഡ് കമ്പനി എന്ന നിലക്ക് പെരുമ്പാവൂരിലായിരുന്നു ഓഫിസ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. എന്നാൽ, പത്രമാസികകളുടെ അച്ചടിയും മറ്റും തിരുവല്ലയിലും. അവകളുടെ മേൽനോട്ടംവഹിക്കുന്നതിന് ഫലത്തിൽ ഹലീമാ ബീവിക്ക് പ്രായോഗികബുദ്ധിമുട്ടുണ്ടാക്കി. തിരുവല്ല കേന്ദ്രമായിനിന്നുകൊണ്ട് ന്യൂ പ്രിന്‍റിങ് ഹൗസിന്‍റെ പ്രവർത്തനവും പത്രത്തിന്റെ പ്രസിദ്ധീകരണവും സാധ്യമല്ലാതെ വന്നതോടുകൂടി, 1949 മാർച്ച് മാസത്തിൽ പ്രസിന്റെയും പത്രത്തിന്റെയും പ്രവർത്തനം അവിടെനിന്നും കമ്പനിയുടെ ഓഫിസ് പ്രവർത്തിച്ചുവന്നിരുന്ന പെരുമ്പാവൂരിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു. എന്നാൽ, ഈ പ്രവൃത്തി നീണ്ടുപോയതിനാൽ ‘ഭാരതചന്ദ്രിക’ പത്രത്തിന്റെ അച്ചടി കുറച്ച് ലക്കങ്ങൾ നിലച്ചു.</p>
<p> </p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/26/2888723-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020JVZ8nFVvnnT5Ixq8lkhA4PSNNxt2HjG85412378" data-watermark="false" style="width: 100%;" info-selector="#info_item_1785055415308">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785055415308"></div>
</div>
<p>അതിന് കാരണം, തിരുവിതാംകൂറിന്റെ രണ്ട് ഡിവിഷനിലായി ഉൾപ്പെട്ടുകിടന്നിരുന്ന പ്രദേശങ്ങളിലാണ് ഇവ മാറ്റിസ്ഥാപിക്കേണ്ടി വന്നത് -തിരുവല്ല, കൊല്ലം ഡിവിഷനിലും പെരുമ്പാവൂർ, കോട്ടയം ഡിവിഷനിലും. 1949 മാർച്ച് മൂന്നിന് (1124 കുംഭം 20) ഇതു സംബന്ധമായി ഹലീമാ ബീവി സർക്കാറിന് അപേക്ഷ നൽകി. തുടർന്ന് സെക്രട്ടേറിയറ്റിൽനിന്നുള്ള ഉത്തരവ്, പൊലീസിന്റെ നിരാക്ഷേപ പത്രം, ഡിവിഷൻ മജിസ്ട്രേറ്റിന്റെ അനുമതിപത്രം എന്നിവ നേടിയെടുക്കുന്നതിന് കാലതാമസം നേരിട്ടു. തിരുവല്ലയിൽനിന്നും പ്രസിന്റെ ആസ്ഥാനം പെരുമ്പാവൂരിലേക്ക് മാറ്റുന്നതോടൊപ്പംതന്നെ അച്ചുകൂടത്തിന്റെ പേരിലും ‘ഭാരതചന്ദ്രിക പ്രിന്റിങ് ആൻഡ് പബ്ലിഷിങ് ഹൗസ്, പെരുമ്പാവൂർ’ എന്നു മാറ്റംവന്നു. </p>
<p>ഇത് സംബന്ധമായി ഇരു ഡിവിഷനിലെയും മജിസ്ട്രേറ്റിനു മുന്നിലുമെത്തി ഹലീമാ ബീവിക്ക് സത്യപ്രസ്താവന എഴുതിനൽകേണ്ടിവന്നു. 1124 മിഥുനം 22ന് കൊല്ലം ഡിവിഷൻ മജിസ്ട്രേറ്റിന് മുന്നിലും 1949 ജൂലൈ 14ന് (1124 മിഥുനം 30) കോട്ടയം ഡിവിഷൻ മജിസ്ട്രേറ്റിന് മുന്നിലും അവരെത്തി പ്രസ്താവന എഴുതിനൽകി: “രാജ്യമാന്യരാജ്യശ്രീ, കോട്ടയം ഡിവിഷൻ പേഷ്കാർ അവർകൾ സമക്ഷത്തിൽ എം. ഹലീമ ബീവി (പ്രോപ്പറേറ്റർ, ന്യൂ പ്രിന്‍റിങ് ഹൗസ്, തിരുവല്ല) എഴുതിനൽകുന്ന ഡിക്ലറേഷൻ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/26/2888719-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020t5lggmOJEaE9Lys0Kam7vfEr6YWjOgjK5205517" data-watermark="false" style="width: 100%;" info-selector="#info_item_1785055208323">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785055208323"></div>
</div>
<p>എന്‍റെ വകയിൽ തിരുവല്ല താലൂക്ക് ടി പകുതിയിൽ തുകലശ്ശേരി മുറിയിൽ ചന്ദ്രവിരുത്തി പീടിക കെട്ടിടത്തിൽ നടത്തിവരുന്നതുമായ ന്യൂ പ്രിന്റിങ് ഹൗസ് കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂർ പകുതിയിൽ ടി മുറിയിൽ പെരുമ്പാവൂർ മാർക്കറ്റിനും മരിക്കാർ ട്രാൻസ്പോർട്ടിനും കിഴക്ക്, മരിക്കാർ വക സ്ഥലത്തിന് പടിഞ്ഞാറ്, മരിക്കാർ ബംഗ്ലാവിനും തെക്ക്, ആലുവ-മൂന്നാർ റോഡിനും വടക്ക് എ.എം മരിക്കാർ വക 715 / 4-ാം നമ്പർ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചു നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നു. ടി പ്രസ്സിന്റെ പ്രോപ്പറേറ്റർ ഞാനാണെന്ന് ഇതിനാൽ സത്യപ്രതിജ്ഞ ചെയ്തുകൊള്ളുന്നു. </p>
<p>എം ഹലീമാ ബീവി </p>
<p> (ഒപ്പ്) </p>
<p>30.11. 1124’’ </p>
<p>ഒപ്പംതന്നെ ‘ഭാരതചന്ദ്രിക’ പത്രത്തിന്റെ അച്ചടികേന്ദ്രം മാറ്റുന്നത് സംബന്ധമായും സത്യപ്രസ്താവന കാണുന്നുണ്ട്. എന്നാൽ, തന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്‍റെ പത്രാധിപത്യവും പ്രസിന്‍റെ കൈകാര്യ ചുമതലയും അവർതന്നെ നിലനിർത്തുകയാണ് ചെയ്തത്. അതിപ്രകാരമായിരുന്നു: ‘‘രാജ്യമാന്യരാജ്യശ്രീ, കോട്ടയം ഡിവിഷൻ പേഷ്കാർ അവർകൾ സമക്ഷത്തിൽ എം. ഹലീമ ബീവി എഴുതി വയ്ക്കുന്ന ഡിക്ലറേഷൻ. തിരുവല്ല ന്യൂ പ്രിന്റിങ് ഹൗസിൽ അച്ചടിച്ച് തിരുവല്ലയിൽനിന്നും പ്രസിദ്ധീകരിച്ചുവരുന്ന ഭാരതചന്ദ്രിക പത്രം അടുത്തമാസം മുതൽ കുന്നത്തുനാട് താലൂക്ക് പെരുമ്പാവൂർ പകുതിയിൽ എ.എം മരിക്കാർ അവർകൾ വക 715 / 4-ാം നമ്പർ മരിക്കാർ ബംഗ്ലാവിലേക്ക് മാറ്റി എന്‍റെ വക ന്യൂ പ്രിന്‍റിങ് ഹൗസിൽ അച്ചടിച്ച് പെരുമ്പാവൂരിൽനിന്ന് പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരിക്കുന്നു. ടി പത്രത്തിന്റെ പ്രിന്‍ററും പബ്ലിഷറും ഞാനാണെന്ന് ഇതിനാൽ സത്യപ്രസ്താവന ചെയ്തു. </p>
<p>എം. ഹലീമാ ബീവി </p>
<p>(ഒപ്പ്)” </p>
<p>‘ഭാരതചന്ദ്രിക’ കമ്പനിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനം എ.എം. മരക്കാർക്കായിരുന്നെങ്കിലും ഹലീമാ ബീവിതന്നെയായിരുന്നു പത്രത്തിന്‍റെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത്. ‘ഭാരതചന്ദ്രിക’ ലിമിറ്റഡ് കമ്പനിയായതോടുകൂടി അതിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. അതിന്‍റെ ഭാഗമായി ബി.സി ബുക്ക് സ്റ്റാൾ, പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, പുറമേനിന്നുള്ള അച്ചടിജോലികൾ ഏറ്റെടുത്ത് ചെയ്യൽ എന്നിങ്ങനെയും മേഖലകളിലേക്ക് കൂടി അവർ കാലെടുത്തുവെച്ചു. ‘ഭാരതചന്ദ്രിക’ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ മേൽനോട്ടത്തിൽതന്നെയാണ് ‘ഭാരതചന്ദ്രിക’ ബുക്ക് സ്റ്റാൾ പ്രവർത്തിച്ചിരുന്നത്. അവരുടെ പ്രസാധനത്തിൽ വിരിഞ്ഞ മികച്ച സാഹിത്യ-വിജ്ഞാന ഗ്രന്ഥങ്ങൾ ഈ പുസ്തകശാല വഴി അവർ വിറ്റഴിച്ചു. ഹലീമാ ബീവിയുടെ മേൽനോട്ടത്തിലും തുടർന്ന് എ.എം. മരക്കാരുടെ നേതൃത്വത്തിലും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുവേണ്ട ഇടപെടൽ നടത്തിവന്നിരുന്നു. </p>
<p>എന്നാൽ, ‘ഭാരതചന്ദ്രിക’ പത്രത്തിന്‍റെ അവസാന കാലംവരെ പത്രാധിപസ്ഥാനം ഹലീമാ ബീവിക്കുതന്നെയായിരുന്നു. കമ്പനി നടത്തിക്കുന്നതിനുവേണ്ടി അവർക്ക് തിരുവല്ലയിൽനിന്ന് കുടുംബസമേതം താമസം പെരുമ്പാവൂരിലേക്ക് പറിച്ചുനടേണ്ടിയും വന്നു. തുടർന്ന് ‘ഭാരതചന്ദ്രിക’ കമ്പനിയുടെ ഉടമസ്ഥാവകാശം അബ്ദുൽ മജീദ് മരക്കാരിൽ വന്നുചേർന്നതോടുകൂടി, സാമ്പത്തികമായി വളരെയധികം ഞെരുക്കത്തിലേക്ക് പോയി. സാമ്പത്തികബുദ്ധിമുട്ട് ഏറിവന്നപ്പോൾ ന്യൂ പ്രിന്‍റിങ് ഹൗസിന്‍റെ ഉടമ എന്ന സ്ഥാനംകൂടി മജീദ് മരക്കാർക്ക് വിട്ടുനൽകി. എന്നാൽ, അധികകാലം കമ്പനിയുടെ ഭാഗമായിനിന്നുകൊണ്ട് പ്രവർത്തിക്കുവാൻ അവർക്ക് സാധിച്ചില്ല. </p>
<p>കമ്പനിയുടെ അധികാരം മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായി മാറിയതോടെ തന്റെ അധികാരപരിധി ചുരുങ്ങിവരുന്നതായി അവർ മനസ്സിലാക്കി. ദീർഘകാലത്തെ ഉത്സാഹം ഒരു മുരടിപ്പിലേക്ക് പോയി. തന്‍റെ പ്രവർത്തനങ്ങളിൽ താൽപര്യം കുറഞ്ഞുവന്നു. തുടർന്ന് പത്രപ്രവർത്തനത്തിൽനിന്നും താൽക്കാലികമായി ഹലീമാ ബീവി വിടുതൽചെയ്തു. 1951 ഏപ്രിൽ 20ന് എ.എം. മരയ്ക്കാർ തൃശൂർ ജില്ലാ മജിസ്ട്രേറ്റ് എം.എം വർക്കിക്ക് മുമ്പാകെ എഴുതിനൽകിയ സത്യപ്രസ്താവനയിൽ, കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂർ ഇരിങ്ങോൾ ദേശത്ത് സർവേ നമ്പർ 643/3ൽ ‘ദി ന്യൂ പ്രിന്റിങ് ഹൗസ്’ എന്ന അച്ചുകൂടം ഭാരതചന്ദ്രിക പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഉടമസ്ഥതയിലാണെന്ന് പ്രസ്താവിക്കുന്നുണ്ട്.43 </p>
<p>അങ്ങനെ, 1951ൽ ദീർഘകാലം ഒരു ജീവവായുവായി കൊണ്ടുനടന്ന പത്രപ്രവർത്തനം അവർ താൽക്കാലികമായി അവസാനിപ്പിച്ചു. ദീർഘകാലം മലയാള പത്രലോകത്ത് നിറഞ്ഞുനിന്നിരുന്ന വനിത മാസികയും ‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പും ദിനപത്രവും ചരിത്രത്തിലേക്കുമറഞ്ഞു. </p>
<p><font color="#ff0000">(തുടരും)</font></p>
<p><font color="#ff0000">കുറിപ്പ് </font></p>
<p><font color="#ff0000">41. നൂറ & നൂർജഹാൻ, പത്രാധിപ, പു. </font></p>
<p><font color="#ff0000">42. സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ട്രാവൻകൂർ, 1122 ME (1946-47), പു. 482. </font></p>
<p><font color="#ff0000">43. ഫയൽ നമ്പർ.12398/51/CE, തീയതി 8/5/1951, ജനറൽ സെഷൻ, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം. </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/history/keralas-first-woman-daily-editor-1540618</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/keralas-first-woman-daily-editor-1540618</guid>
<category><![CDATA[Weekly,Archives,History,Premium,3 AUG 2026]]></category>
<dc:creator><![CDATA[ഡോ. സഖരിയ തങ്ങൾ]]></dc:creator>
<pubDate>Mon, 27 Jul 2026 02:30:55 GMT</pubDate>
</item>
<item>
<title><![CDATA[രണ്ട് കവിതകൾ]]></title>
<description/>
<enclosure length="227086" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/26/2888638-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/26/2888638-untitled-1.gif'/><figcaption></figcaption></figure><h3>1. മുറിത്തുണ്ടുകൾ </h3>
<p>മുഖം മുറിഞ്ഞു </p>
<p>വാക്കുകളും </p>
<p>തുട മുറിഞ്ഞു </p>
<p>ജന്മങ്ങളും </p>
<p>കരൾ മുറിഞ്ഞു </p>
<p>കാവ്യങ്ങളും </p>
<p>കര മുറിഞ്ഞു </p>
<p>കടലിനാഴവും. </p>
<p>ഇണ മുറിഞ്ഞൊറ്റ </p>
<p>ഒറ്റയാം </p>
<p>ഉടൽകളും. </p>
<p>പകല് കീറി </p>
<p>മുറിഞ്ഞു </p>
<p>രാത്തുണ്ടുകൾ. </p>
<p>അതിരുകൊണ്ടു </p>
<p>മുറിഞ്ഞ </p>
<p>സാമ്രാജ്യങ്ങൾ. </p>
<p>അവളിൽവീണു </p>
<p>മുറിഞ്ഞെന്റെ </p>
<p>നിദ്രകൾ. </p>
<p>മറവി തീർക്കും </p>
<p>കരകൾക്കിടയ്ക്കിതാ </p>
<p>വരളും ചുണ്ടുമായ് </p>
<p>മുറിവിനോർമകൾ. </p>
<h3>2. പാതി പണിതീർന്ന പാലം </h3>
<p>ഏതു കരയിലേക്കെന്നറിയാതെ </p>
<p>പാതി </p>
<p>നിന്നുപോയതാണ്. </p>
<p>മുറിഞ്ഞുപോയതെന്നും </p>
<p>മുരടിച്ചുപോയതെന്നും </p>
<p>പഴികൾ </p>
<p>പലതു കേട്ടതാണ്. </p>
<p>ഏതോ ഒരു കര </p>
<p>കാത്തുനിൽപ്പുണ്ടെന്ന് </p>
<p>വെറുതെ മോഹിച്ച് </p>
<p>വിഷാദിച്ച്, </p>
<p>സ്വയം </p>
<p>ഉടലൊടുക്കാനാവാതെ </p>
<p>നദിയുടെ </p>
<p>ഒരു കുത്തൊഴുക്കിൽ </p>
<p>അടിയിളകി </p>
<p>അവസാനിക്കുന്നൊരു </p>
<p>വിധിയിലേക്ക് </p>
<p>നോക്കെറിഞ്ഞു നിൽപ്പാണ്. </p>
<p>പാതിയെത്തി </p>
<p>നിൽക്കുന്നവനെ </p>
<p>പാലമെന്നു </p>
<p>വിളിക്കുന്നതെങ്ങനെ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1540576</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1540576</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,3 AUG 2026]]></category>
<dc:creator><![CDATA[പ്രശാന്ത് വി.എസ്]]></dc:creator>
<pubDate>Mon, 27 Jul 2026 02:15:21 GMT</pubDate>
</item>
<item>
<title><![CDATA[ഇനിയെന്നെങ്കിലും കാണുമോ ?]]></title>
<description/>
<enclosure length="218818" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/26/2888614-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/26/2888614-untitled-1.gif'/><figcaption></figcaption></figure><p>സീബ്രാ ലൈനിൽ അന്യോന്യപ്പെട്ട </p>
<p>ഒറ്റക്കാൽ മനുഷ്യരായിരുന്നു നമ്മൾ. </p>
<p>പരസ്പരം മിണ്ടാനായില്ല, </p>
<p>എങ്ങനെ കൈവിട്ടുപോയീ </p>
<p>കാലെന്ന് </p>
<p>തിരക്കാനായില്ല. </p>
<p>അതത്ര പ്രധാനമാണെന്നു പറയാം, </p>
<p>അല്ലെന്നും. </p>
<p>യുദ്ധമെന്നത് </p>
<p>മനുഷ്യരാശിക്കെതിരെമാത്രം നടത്തുന്ന </p>
<p>കുറ്റകൃത്യമല്ലെന്ന് മന്ത്രിക്കാൻ പറ്റിയില്ല. </p>
<p>പിൻവശത്തെ കാലുകളിലൊന്ന് </p>
<p>നഷ്ടമായ ഏകാകിയായ പെൺപട്ടിയെ </p>
<p>നാം ഒരേ സമയമാണ് ശ്രദ്ധിച്ചത്. </p>
<p>‘‘നമ്മൾ’’ എന്ന കലർന്ന </p>
<p>ഇമ്പമാർന്ന വികാരത്തോടെ </p>
<p>മന്ദഹസിക്കാൻ പോലുമായില്ല. </p>
<p>തിരക്കു പിടിച്ച് </p>
<p>വേഗം, വേഗം, </p>
<p>എന്നലറുന്ന മനുഷ്യരുടെ അധീനതയിലാണ് </p>
<p>ലോകം. </p>
<p>ഭൂമി, </p>
<p>ഏബിലിസ്റ്റ് ഗർവുള്ളവരുടെ തിയറ്റർ. </p>
<p>ഒറ്റക്കാൽ മനുഷ്യരുടെ നടപ്പ്, </p>
<p>നടപ്പിന്റെ കല </p>
<p>നടപ്പു പഠിപ്പ് </p>
<p>ചുമ്മാതുള്ള പാട്ടു മൂളി നടപ്പ്. </p>
<p>ലോകത്തിനറിയില്ലത്. </p>
<p>ലോകം, </p>
<p>ഒരു പഠിപ്പുമില്ലാത്ത </p>
<p>അഹങ്കാരിയായ കുട്ടിയാണ്. </p>
<p>ഒരു മായക്കാഴ്ചപോലെ, </p>
<p>യാദൃച്ഛികമായി കണ്ടു. </p>
<p>ഇനി എന്നെങ്കിലും കാണുമോ? </p>
<p>അംഗപരിമിതർക്കുള്ള മദ്യശാലയിൽ </p>
<p>നമ്മൾ കണ്ടിരുന്നെങ്കിൽ </p>
<p>ഇത്ര തിടുക്കമുണ്ടാവില്ല. </p>
<p>അംഗപരിമിതർക്കു മാത്രമായുള്ള </p>
<p>തീവണ്ടിയിലായാലും മതി. </p>
<p>അല്ലെങ്കിൽ, </p>
<p>അവസാന ബസ് </p>
<p>വർഷങ്ങൾക്കു മുമ്പേ കടന്നുപോയ </p>
<p>ഇരിപ്പു ബെഞ്ചിൽ </p>
<p>പുല്ലുകൾ വളർന്നുകിടക്കുന്ന </p>
<p>ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ. </p>
<p>മേഘങ്ങൾ മടിപിടിച്ച് </p>
<p>ഉറക്കംതൂങ്ങു- </p>
<p>മാകാശത്തിനു കീഴെയുള്ള </p>
<p>പൗരാണിക ഛായകളുള്ള </p>
<p>ബസു കാത്തിരിപ്പുകേന്ദ്രം! </p>
<p>അകലെക്കേൾക്കാവുന്ന തീവണ്ടിയൊച്ചകൾ </p>
<p>ഓരോന്നായെണ്ണി </p>
<p>അവക്ക് </p>
<p>ഓരോരോ പേരിടുന്ന വിചിത്രമായ </p>
<p>കളിയിൽ രസംപിടിച്ചിരിക്കും, </p>
<p>ഞാനും നീയും. </p>
<p>സൂര്യനസ്തമിച്ച ശേഷം </p>
<p>കൈകൾ കോർത്ത് </p>
<p>നിശ്ശബ്ദമായ ഇടവഴിയിലൂടെ </p>
<p>നാമിരുവരും നടക്കുന്നത് ഭാവനചെയ്തു. </p>
<p>രണ്ടു പേർക്കും ചേർന്ന് </p>
<p>രണ്ടു കാലുകളായി! </p>
<p>നാമിനിയുമംഗപരിമിതരല്ല. </p>
<p>ക്രച്ചുകളുടെ താളത്തിൽ പതിയെ നടക്കുന്ന </p>
<p>വിചിത്രജന്തു, </p>
<p>നമ്മൾ. </p>
<p>തൊട്ടുതൊട്ടൊരേ </p>
<p>ബെഞ്ചിലിരിക്കും കുഞ്ഞുങ്ങളെപ്പോലെ കാണാവുന്ന </p>
<p>നമ്മുടെ പാദമുദ്രകൾ </p>
<p>ആളുകളെ അമ്പരപ്പിക്കും. </p>
<p>സെൽഫിയെടുക്കാൻ ചേർന്നിരിക്കും </p>
<p>പാദങ്ങൾ! </p>
<p>കാലഭാവത്താൽ </p>
<p>കാറ്റിൽ പതുക്കെ പറക്കുന്ന കുപ്പായക്കാലിലെ </p>
<p>നിന്റെ ഇല്ലാത്ത കാൽപ്പാദങ്ങളിൽ ചുംബിക്കാനുള്ള തീവ്രാഭിലാഷം </p>
<p>എനിക്കുണ്ടായി. </p>
<p>നീയുമത് സങ്കൽപിച്ചുകാണുമോ? </p>
<p>യുദ്ധം പലപ്പോഴും </p>
<p>വിലക്ഷണ ലാവണ്യ ചിത്രമെഴുതുന്ന </p>
<p>ക്രൂരയായ കലാകാരിയാണ്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1540562</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1540562</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,3 AUG 2026]]></category>
<dc:creator><![CDATA[ഷാജു വി.വി]]></dc:creator>
<pubDate>Mon, 27 Jul 2026 02:00:17 GMT</pubDate>
</item>
<item>
<title><![CDATA[പാ​റ്റകൾക്കൊപ്പം]]></title>
<description/>
<enclosure length="292438" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/26/2888610-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/26/2888610-untitled-1.gif'/><figcaption></figcaption></figure><p>പാറ്റയുടെ കവർചിത്രവുമായി ഇറങ്ങിയ ആഴ്ചപ്പതിപ്പ് വായനക്കാർ ഓർക്കുന്നുണ്ടാകും. പാറ്റകളുടെ പ്രതിഷേധം ശക്തമാകുന്ന ഘട്ടത്തിലായിരുന്നു അത്. അന്ന് നമ്മൾ പറഞ്ഞു, ഈ നിമിഷത്തെ ശരി ‘പാറ്റ’കളാണ്. അവർക്കൊപ്പമാണ് നിൽക്കേണ്ടത്. അവരെ ചവിട്ടിയരക്കാനുള്ള നീക്ക​ത്തിനൊപ്പമല്ല നിൽക്കുക എന്ന്. ഇപ്പോഴിതാ മോദി ഭരണകൂടം ‘പാറ്റ’കളെ അടിച്ചമർത്താൻ എല്ലാ അധികാരശക്തിയും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. </p>
<p>ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കേണ്ടിവന്നതിന്റെയും മറ്റു പരാജയങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് കോക്രോച്ച് ജനത പാർട്ടിയുടെ ആവശ്യം. ഒരു മാസത്തിലേറെയായി ഡൽഹി ജന്തർമന്തറിൽ നടത്തിവരുന്ന നിരാഹാര സമരവും പാർലമെന്റ് മാർച്ചും കൂടുതൽ ജനപിന്തുണയാർജിക്കുന്നത് ജൂലൈ 20ഒാടെ കണ്ടു. ആയിരക്കണക്കിന് വിദ്യാർഥി-യുവജനങ്ങളടങ്ങുന്ന വൻ ന്യൂ​െജൻ സമൂഹം ഡൽഹിയിൽ അണിനിരന്നു. </p>
<p>ഡൽഹി പൊലീസിനു പുറമെ ആയിരക്കണക്കിന് ദ്രുതകർമസേനയെയും രംഗത്തിറക്കി. ബാരിക്കേഡുകൾ നിരത്തിയും ജന്തർമന്തർ അടച്ചും ഇന്റർനെറ്റ് സേവനം തടഞ്ഞും നടത്തിയ മുന്നൊരുക്കങ്ങളെ അവഗണിച്ച് മു​ന്നോട്ടുനീങ്ങിയ പാറ്റസംഘം ജന്തർമന്തറിന്റെ പരിസരത്തുള്ള മെട്രോ സ്റ്റേഷനുകളിലൂടെ പാഞ്ഞെത്തി 20ന് പാർലമെന്റ് വളഞ്ഞു. അവരെ ബലപ്രയോഗത്തിലൂടെ തടയാൻ​​ കേന്ദ്ര സേന നടത്തിയ ശ്രമം പരാജയപ്പെട്ടു. 21ന് ന്യൂഡൽഹിയിൽ സമരത്തിനു പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവരുടെ നേരെ ഡൽഹി പൊലീസ് ബല​പ്രയോഗം നടത്തി. കണ്ണീർവാതക പ്രയോഗം ലക്കുംലഗാനുമില്ലാതെ നടത്തി. സ്കൂൾ വിദ്യാർഥികളടക്കമുള്ള കൗമാരക്കാരെ പൊലീസും സേനയും ചേർന്ന് തല്ലിച്ചതച്ചു. മണിക്കൂറുകൾ നീണ്ട ‘യുദ്ധ’ത്തിൽ 100 പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. </p>
<p>തലസ്ഥാനനഗരിയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത മനുഷ്യത്വരഹിതമായ വേട്ടയാണ് പൊലീസ് നടത്തിയതെന്ന് സമരക്കാർ കുറ്റപ്പെടുത്തുന്നു. സേനകളെ കൂടാതെ ഗുണ്ടകളും ബലപ്രയോഗത്തിൽ പങ്കുചേർന്നതിന്റെ തെളിവുകളുണ്ട്. സംഘർഷസ്ഥലത്ത് ഒരു ലോറിയിൽ നിറയെ കരിങ്കല്ലുകൾ നിറച്ചു കൊണ്ടുവന്നത് എന്തിനായിരുന്നുവെന്നതും ചോദ്യം. </p>
<p>സി.ജെ.പി പ്രക്ഷോഭത്തെ പിന്തുണച്ച് അനിശ്ചിതകാല നിരാഹാരം നടത്തിയ പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുകിനെ ബലംപ്രയോഗിച്ച് ആശുപ​ത്രിയിലേക്കു നീക്കിയ ശേഷമാണ് പാർലമെന്റിലേക്കുള്ള മാർച്ചിനു നേരെ പൊലീസും സേനയും ക്രമസമാധാന പേരുപറഞ്ഞ് അതിക്രമമഴിച്ചുവിട്ടത്. അതോടെ സമരത്തിനു പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖരും കോൺഗ്രസും ഇടതുപാർട്ടികളുമടക്കം രാഷ്ട്രീയകക്ഷികളും ഒന്നുചേർന്നു. 21ന് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഹുൽഗാന്ധി നയിച്ച പ്രതിഷേധ പരിപാടിയും നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി അടിച്ചമർത്തുകയായിരുന്നു കേന്ദ്ര ഭരണകൂടം. </p>
<p>പ്രതിപക്ഷസമരങ്ങളെ നേരിടുന്ന പതിവ് രീതി അപകടകരമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം കേന്ദ്ര ആഭ്യന്തരമന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി വക്താവുമായി ചർച്ചനടത്തിയെങ്കിലും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ ഒന്നുകൊണ്ടും പിൻവാങ്ങാൻ സന്നദ്ധരല്ലെന്ന പ്രതികരണമാണ് സമരക്കാരുടെ പക്ഷത്തുനിന്നുണ്ടായത്. സോനം വാങ്ചുകിനെ കസ്റ്റഡിയിൽനിന്ന് വിട്ടയക്കുക, ആത്മഹത്യചെയ്ത ഇരകളുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും സി.ജെ.പി ഉന്നയിക്കുന്നു. </p>
<p>വാസ്തവത്തിൽ, സി.ജെ.പിയുടെ പ്രതിഷേധം വലിയ പാഠമാണ്. അവരുടെ പോരാട്ടം കേവലം അടിച്ചമർത്തൽകൊണ്ട് അവസാനിക്കില്ല. അത് പുതിയരീതിയിൽ, പുതിയ രൂപത്തിൽ ഉയർന്നുവരുകതന്നെ ചെയ്യും. ഇന്ത്യക്കുള്ളിലെ പ്രതീക്ഷയുടെ നാളങ്ങളാണ് സി.ജെ.പി കൊളുത്തുന്നത്. അതിശക്തരായ അധികാരവും ഒടുവിൽ കീഴട​ങ്ങുകതന്നെ ചെയ്യും. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/students-rise-against-neet-failures-1540558</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/students-rise-against-neet-failures-1540558</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,3 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 27 Jul 2026 01:45:44 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="23802" type="image/jpeg" url="https://www.madhyamam.com/h-upload/2025/05/17/2581735-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/05/17/2581735-untitled-1.webp'/><figcaption></figcaption></figure><h3>അബോധമെന്ന കവി </h3>
<p>‘അബോധത്തിന്റെ ആഴങ്ങൾ’ എന്ന തലക്കെട്ടിൽ ബാബു സക്കറിയ എഴുതിയ നിരീക്ഷണചിന്തകൾ (ലക്കം 1478) ഏറെ വിസ്മയകരവും കവിതയുടെ സാഹിത്യാഖ്യാനാത്മകതയെ തീർത്തും വൈചിത്ര സമ്പൂർണമായി സന്നിവേശിപ്പിക്കുന്നതുമായി അനുഭവപ്പെട്ടു. കവിതയുടെ രചനാത്മക ഘടകങ്ങളിൽ ഏറെ പ്രാധാന്യമുള്ള അബോധത്തിന്റെ ഇടപെടലുകളെ സുന്ദരമായ ഒരു വക്രഭാഷയിലൂടെയാണ് സക്കറിയ ആവിഷ്കരിച്ചെടുക്കുന്നത്. </p>
<p>പ്രാരംഭത്തിൽ ഭാഷയെയും അതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന വൈവിധ്യമാർന്ന വീക്ഷണകോണുകളെ എഴുത്തുകാരൻ മനോഹരമായി പ്രതിപാദിക്കുന്നുണ്ട്. ‘ഭാഷ ജീവിതവുമായി ഗാഢവും പൂർണമായി ബന്ധിതമായിരിക്കുന്നു’, ‘സുവ്യക്തമായ ആശയസംവേദനശേഷിയോടെ ആദിമ പദങ്ങൾ ഉരുത്തിരിഞ്ഞതിനു പിന്നിൽ ഊർജമായിരുന്നത് ആവിഷ്കാരത്തിനായുള്ള എന്തപാരമായ ദാഹവും വ്യഥയും ആയിരിക്കണം’ എന്നീ ചിന്തകളെല്ലാം ഏറെ ഹൃദ്യവും കൗതുകകരവുമായി തോന്നി. </p>
<p>അബോധത്തിന്റെ ആഴങ്ങൾ തൊട്ടറിഞ്ഞ അനേകം കവികളെയും എഴുത്തുകാരൻ എണ്ണിപ്പറയുന്നുണ്ട്. അബോധത്തിന്റെ വിനിമയസാധ്യതകളെ സമകാലിക ലോകത്തിന്റെ ആത്മസംഘർഷങ്ങളോടും മറ്റും കെട്ടുപിണച്ച് കവിത രൂപവത്കരിക്കുന്നതിൽ ഈ കവികളെല്ലാം വിജയിച്ചിട്ടുണ്ടെന്നത് സുവ്യക്തമാണ്. </p>
<p>ബാബു സക്കറിയ വലിയ എഴുത്തുകാരനും കവിയും ഒക്കെയാണെങ്കിലും ലേഖനത്തിലെ ചില പ്രയോഗങ്ങളും ആഖ്യാനങ്ങളും അലോസരപ്പെടുത്തുന്നതായി എനിക്ക് തോന്നി. ചില അനായാസവും മനസ്സിലാക്കാനാവുന്നതുമായ വാക്കുകൾക്ക് ആവരണ ചിഹ്നത്തിനുള്ളിൽ അതിന്റെ ഇംഗ്ലീഷ് പദവും കൂട്ടിച്ചേർക്കുന്നത് വിരസമായി അനുഭവപ്പെടുന്നുണ്ട്. കാരണം, പദാർഥത്തിന്റെ സ്വത്വത്തെ മനസ്സിലാക്കി തരിക എന്നുള്ള ഉദ്ദേശ്യത്തിലാണ് ഇംഗ്ലീഷ് പദം കൂട്ടിച്ചേർത്തതെങ്കിൽ അത് അനാവശ്യവും നിരർഥകവുമാണ്. ഉദാഹരണത്തിന്, പ്രതിസന്ധി (crisis), ഉത്തരവാദിത്വം (responsibility) ഇവിടെയെല്ലാം മലയാളവാക്കുകളെ ആർക്കും അതിന്റെ ആശയത്തെയും കൃത്യമായ അർഥത്തെയും തിരിച്ചറിയാനാവും. ഒരുപക്ഷേ, എഴുത്തുകാരന് ഇംഗ്ലീഷ് ഭാഷയിലും പാടവം ഉണ്ടെന്ന് വ്യക്തമാക്കാൻ ഉപയോഗിച്ചതാണെന്നു വായനക്കാരൻ ചിന്തിച്ചേക്കാം. ആ ഒരർഥത്തിൽ വിഷയം ഗൗനിക്കേണ്ടതുമാണ്. </p>
<p>ലേഖനത്തിന്‍റെ അവസാനത്തിൽ, ‘അബോധം എന്നത് അടഞ്ഞ ഒരു ലോകമല്ല, പ്രതിഭാവിലാസവുമായി സക്രിയമായി ഇടപെട്ടുകൊണ്ടേയിരിക്കുന്ന മഹാപ്രഭാവമാണ്’ എന്നും എഴുത്തുകാരൻ കൂട്ടിച്ചേർക്കുമ്പോൾ അബോധമെന്ന അപൂർണതയെ പരിപൂർണമാക്കുകയാണ്. </p>
<p>ചുരുക്കത്തിൽ, കവിതയിലെ അനന്ത വൈചിത്ര്യങ്ങളുടെ മഹാകലവറതന്നെയാണ് അബോധം എന്നത്. അബോധത്തിന്റെ ആഴങ്ങളെ തൊട്ടറിയാൻ ഏറെ അനുയോജ്യമായ ഒരു കൃതികൂടിയാണിത്. ഇത്തരത്തിലുള്ള സാഹിത്യാനുബന്ധ കൃതികളെ പ്രോത്സാഹിപ്പിക്കുന്ന ആഴ്ചപ്പതിപ്പിന്റെ അണിയറ ശിൽപികൾ അനുമോദനം അർഹിക്കുന്നു. </p>
<p><font color="#0000ff">അമീൻ സ്വാദിഖ് കിടങ്ങയം </font></p>
<h3>‘അബോധത്തിന്റെ ആഴങ്ങൾ’ക്ക് ഒരു മറുകുറി</h3>
<p>ബാബു സക്കറിയ എഴുതിയ ‘അബോധത്തിന്റെ ആഴങ്ങൾ’ (ലക്കം 1478) എന്ന ലേഖനത്തിന് ഒരു മറുകുറി. കവിതയുടെ സൃഷ്ടിപ്രക്രിയയിൽ അബോധത്തിന്റെ ഇടപെടൽ എന്നത് വളരെ ആഴമുള്ളതും സങ്കീർണവുമായ വിഷയമാണ്. കവിത എന്നത് വെറും ബോധപൂർവമായ ചിന്തകളുടെയും അനുഭവങ്ങളുടെയും ക്രമീകരണം മാത്രമല്ല; മനുഷ്യന്റെ ഉള്ളറകളിൽ ഒളിഞ്ഞുകിടക്കുന്ന ഓർമകൾ, വികാരങ്ങൾ, ഭയങ്ങൾ, ആഗ്രഹങ്ങൾ, മറന്നുപോയ അനുഭവങ്ങൾ എന്നിവയുടെ ഒരു സൃഷ്ടിപരമായ പുനർജന്മംകൂടിയാണ്. അതുകൊണ്ടുതന്നെ കവിതയുടെ ആന്തരിക ഊർജത്തിന്റെ ഒരു വലിയ ഉറവിടം അബോധമാണ്. </p>
<p>മനുഷ്യമനസ്സ് ഒരു വലിയ ഓർമശേഖരംപോലെയാണ്. നാം നേരിട്ട് ഓർക്കുന്ന കാര്യങ്ങൾ മാത്രമല്ല അതിൽ സൂക്ഷിക്കപ്പെടുന്നത്. ബാല്യകാല അനുഭവങ്ങൾ, ഒരിക്കൽ കേട്ട ഒരു ശബ്ദം, കണ്ട ഒരു കാഴ്ച, അനുഭവിച്ച ഒരു വേദന, മറന്നുപോയ ഒരു സന്തോഷം... ഇവയെല്ലാം മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞുകിടക്കുന്നു. ഇവയിൽ പലതും ബോധത്തിന്റെ ഉപരിതലത്തിൽനിന്ന് അകന്നുപോകുന്നുവെങ്കിലും അവ പൂർണമായി ഇല്ലാതാകുന്നില്ല. അവ അബോധത്തിൽ ഒരു നിശ്ശബ്ദസാന്നിധ്യമായി തുടരുന്നു. ഒരു പ്രത്യേക അനുഭവം, ഒരു ദൃശ്യം, ഒരു വാക്ക്, ഒരു വികാരം എന്നിവയുടെ പ്രേരണയിൽ അവ വീണ്ടും ഉണർന്ന് കവിതയുടെ രൂപം സ്വീകരിച്ചേക്കാം. </p>
<p>ഒരു കവി കവിത എഴുതുന്നത് എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്താവണമെന്നില്ല. പലപ്പോഴും ഒരു വരി, ഒരു ബിംബം, ഒരു ഉപമ, ഒരു വികാരം എന്നിവ അപ്രതീക്ഷിതമായി കവിയുടെ മനസ്സിൽ തെളിയുന്നു. ആ നിമിഷത്തിൽ പ്രവർത്തിക്കുന്നത് കവിയുടെ ബോധപൂർവമായ ചിന്ത മാത്രമല്ല; വർഷങ്ങളായി മനസ്സിന്റെ ആഴങ്ങളിൽ ശേഖരിച്ചുകിടന്ന അനുഭവങ്ങളുടെ അദൃശ്യപ്രവാഹംകൂടിയാണ്. ഈ അദൃശ്യപ്രവർത്തനത്തെയാണ് അബോധത്തിന്റെ ഇടപെടൽ എന്ന് പറയുന്നത്. </p>
<p>ഓർമയുടെ ചരിത്രത്തിന്റെ ദുരൂഹമായ വിദൂരതകളെയാണ് അബോധം ഉൾക്കൊള്ളുന്നത് എന്ന വാദവും ഇതുമായി ബന്ധപ്പെട്ടതാണ്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അയാൾക്ക് വ്യക്തമായി ഓർക്കാൻ കഴിയാത്ത നിരവധി അനുഭവങ്ങളുണ്ട്. ബാല്യത്തിലെ ചില നിമിഷങ്ങൾ, കുടുംബത്തിൽനിന്നുള്ള ചില സ്വാധീനങ്ങൾ, സമൂഹത്തിൽനിന്ന് ലഭിച്ച ചില സംസ്കാരചിഹ്നങ്ങൾ... ഇവയെല്ലാം അബോധത്തിന്റെ ഭാഗമാകുന്നു. കവിയുടെ സർഗാത്മകത ഈ മറഞ്ഞിരിക്കുന്ന ഓർമകളുമായി സംവദിക്കുമ്പോഴാണ് കവിതക്ക് ആഴവും വ്യത്യസ്തതയും ലഭിക്കുന്നത്. </p>
<p>ഉദാഹരണത്തിന്, മഴയെക്കുറിച്ച് എഴുതുന്ന രണ്ട് കവികൾ ഒരേ മഴയെ കാണുന്നില്ല. ഒരാൾക്ക് അത് ബാല്യകാലത്തിന്റെ സ്നേഹപൂർണമായ ഓർമയായിരിക്കാം; മറ്റൊരാൾക്ക് അത് നഷ്ടങ്ങളുടെയും ഏകാന്തതയുടെയും പ്രതീകമായിരിക്കാം. മഴ എന്ന പുറംലോക ദൃശ്യം കവിയുടെ അബോധത്തിലെ അനുഭവങ്ങളുമായി ചേർന്നാണ് കവിതയായി മാറുന്നത്. </p>
<p>സിഗ്മണ്ട് ഫ്രോയ്ഡ് അബോധത്തെ മനുഷ്യന്റെ പെരുമാറ്റത്തെയും സൃഷ്ടിപരതയെയും സ്വാധീനിക്കുന്ന ശക്തിയായി കണ്ടിരുന്നു. അതേസമയം, കാൾ യൂങ് വ്യക്തിയുടെ അബോധത്തിനൊപ്പം മനുഷ്യരാശിയുടെ പൊതുവായ ഓർമകളും അനുഭവങ്ങളും ഉൾക്കൊള്ളുന്ന ‘സാമൂഹിക അബോധം’ എന്ന ആശയം മുന്നോട്ടു​െവച്ചു. കവിതയിലെ പുരാണബിംബങ്ങളും പൊതുസാംസ്കാരിക പ്രതീകങ്ങളും പലപ്പോഴും ഇത്തരം ആഴത്തിലുള്ള അബോധബന്ധങ്ങളെ സൂചിപ്പിക്കുന്നു.</p>
<p> അതുകൊണ്ട് കവിതയെ വെറും വാക്കുകളുടെ കലാരൂപമായി കാണാനാവില്ല. അത് മനുഷ്യന്റെ പുറംജീവിതത്തിന്റെയും ഉള്ളറജീവിതത്തിന്റെയും സംഗമസ്ഥാനമാണ്. ബോധം കവിതക്ക് രൂപവും ഘടനയും നൽകുമ്പോൾ അബോധം അതിന് ജീവനും ആഴവും നൽകുന്നു. ഒരു മികച്ച കവിത വായനക്കാരന്റെ മനസ്സിൽ സ്പർശിക്കുന്നത് അതിലെ വാക്കുകൾമാത്രം കൊണ്ടല്ല; ആ വാക്കുകൾ ഉണർത്തുന്ന മറഞ്ഞുകിടക്കുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും ലോകംകൊണ്ടാണ്. </p>
<p>അതിനാൽ, അബോധം കവിതയുടെ അദൃശ്യ സഹസ്രഷ്ടാവാണ്. കവിയുടെ ഉള്ളിൽ കാലങ്ങളായി നിശ്ശബ്ദമായി സഞ്ചരിച്ച അനുഭവങ്ങളുടെ നദി ഭാഷയുടെ തീരത്ത് എത്തുമ്പോഴാണ് കവിത ജനിക്കുന്നത്. കവിതയുടെ യഥാർഥ ആഴം പലപ്പോഴും എഴുതിയ വരികളിൽ മാത്രമല്ല, അവയുടെ പിന്നിൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്ന അബോധത്തിന്റെ അനന്തമായ ലോകത്താണ്. </p>
<p><font color="#0000ff">കിഴുമുണ്ടയൂർ നാരായണൻ,പേരാമംഗലം</font></p>
<h3>സി.പി.എമ്മിനകത്തെ വൈരുധ്യങ്ങളെ കാണാതെപോയ ലേഖനം</h3>
<p>നിയമസഭയിൽ കമ്യൂണിസ്റ്റുകളുടെ ദേശസ്നേഹത്തെ ചോദ്യംചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ രാഷ്ട്രീയപക്വതയെ വസ്തുതകൾ നിരത്തി മറുപടി നൽകി അജയ്കുമാർ കോടോത്ത് (ലക്കം 1479) സംവാദത്തിന് വഴി തുറന്നിരിക്കുന്നു. ‘ഇന്ത്യൻ കമ്യൂണിസവും ദേശസ്നേഹവും’ എന്ന കുറിപ്പ് ഫാഷിസ്റ്റ് ഇന്ത്യ പരത്തിക്കൊണ്ടിരിക്കുന്ന ഇരുട്ടിൽ കൊളുത്തിയ തിരിനാളമായി അനുഭവപ്പെട്ടു. </p>
<p>പിണറായി വിജയനും സ്തുതിപാഠകരും കമ്യൂണിസ്റ്റുകാരല്ല എന്ന് അർഥശങ്കക്കിടയില്ലാത്തവിധം കേരളം വിധിയെഴുതിയതിന്‍റെ ഗുണഭോക്താവാണ് മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന താനെന്ന മിനിമം ആലോചനപോലും സതീശന് ഇല്ലാതെപോയി എന്ന തോന്നലാണ് വായന നൽകിയത്. ഫാഷിസത്തിനെതിരെ വിശാല ഐക്യമുന്നണിക്ക് നേതൃത്വം നൽകേണ്ട പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണെന്ന ബോധ്യം കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഐക്യമുന്നണി മുഖ്യമന്ത്രിയിൽനിന്നും ഉണ്ടാകണം. </p>
<p>ഇന്ത്യയിൽ ഒരു ‘നവ ഇടതുപക്ഷ പ്രസ്ഥാനം’ വളർന്നുവരുമെന്നും അതിന് ‘കേരളത്തിൽനിന്നുള്ള കമ്യൂണിസ്റ്റുകൾ നേതൃത്വം നൽകുമെന്നും’ അജയ്കുമാർ പ്രതീക്ഷ പങ്കുവെക്കുന്നിടത്ത് കേവലം സി.പി. ജോൺ, കെ.കെ. രമ, ഷിബു ബേബി ജോൺ, പിന്നെ സി.പി.ഐക്കാരും മാത്രമായിപ്പോയത് ഈ ലേഖനത്തിന്‍റെ പരിമിതിയായി തോന്നി. ഇതിൽ സൂചിപ്പിക്കുന്ന ‘പോസ്റ്റ് സി.പി.എം’ എന്ന പരികൽപനയിൽ മുഴുവൻ സി.പി.എം നേതാക്കളെയും ഒരു ഏകകമായെടുത്ത് മാറ്റിനിർത്തിയത് വസ്തുനിഷ്ഠ കാരണങ്ങൾകൊണ്ടല്ല, വ്യക്തിനിഷ്ഠ കാരണങ്ങളാണെന്നു പറയാതെ വയ്യ. </p>
<p>പ്രത്യേകിച്ചും, എം.എ. ബേബി, തോമസ് ഐസക്, വിജു വി. കൃഷ്ണൻ, ദിനേശൻ പുത്തലത്ത്, പി. കൃഷ്ണപ്രസാദ് തുടങ്ങി പി. ജയരാജനിലേക്കടക്കം വ്യാപിച്ചുവരുന്ന ഒരു നിര തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർഥ കാരണങ്ങളെ മുൻനിർത്തി പരസ്യപ്രതികരണമടക്കം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സി.പി.ഐക്കാരിൽ മാത്രം പ്രതീക്ഷ വെച്ചുപുലർത്തുന്നതിൽ ലേഖകന് പാളിച്ച പറ്റി. എന്തിനെ മുൻനിർത്തിയാണോ വി.ഡി. സതീശനെ ഉപദേശിക്കുന്നത്, അതേ ഉദ്ദേശ്യശുദ്ധിയോടെ സി.പി.എമ്മിനകത്തെ വൈരുധ്യങ്ങളെ കാണാനും ഉൾക്കൊള്ളാനും ലേഖകൻ ശ്രദ്ധകൊടുക്കേണ്ടിയിരുന്നു. ‘പോസ്റ്റ് സി.പി.എം’ എന്നതിനുപകരം ‘പോസ്റ്റ് പിണറായിസ്റ്റ്’ പോലുള്ള മറ്റെന്തെങ്കിലും പരികൽപനയാണ് ഉചിതം. സി.പി.എമ്മിനകത്തെ കമ്യൂണിസ്റ്റുകാരെ പൂർണമായും പുറംതള്ളിക്കൊണ്ടുള്ള ഇടതുപക്ഷ പ്രതീക്ഷകൾ ഫാഷിസ്റ്റുകാലത്ത് പോഷണാത്മകമല്ല എന്നുമാത്രമല്ല, ക്ഷോഷണാത്മകവുമാണ്. </p>
<p><font color="#0000ff">സമീർ കാവാഡ്, അരീക്കോട് </font></p>
<h3>തെറ്റ് സംഭവിച്ചത് അംഗീകരിക്കാത്തത് വലിയ തെറ്റ്</h3>
<p>‘തിരുത്തിന്‍റെ സ്വർഗാരോഹണം’ എന്ന എം.എം. പൗലോസിന്‍റെ ലേഖനം (ലക്കം 1480) നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ, മുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.എമ്മിന്‍റെ നയവൈകല്യങ്ങളെയും നിലപാടില്ലായ്മയെയും അനാവരണം ചെയ്യുന്നതാണ്. തെറ്റുതിരുത്തുമോ എന്ന ചോദ്യം സി.പിഎമ്മിനോട് ചോദിക്കുന്നതിൽ അർഥമില്ല. </p>
<p>കാരണം, തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുന്നവർക്കല്ലേ തിരുത്താൻ കഴിയുക! തങ്ങളും തങ്ങളുടേതും എപ്പോഴും ശരി മാത്രമായിരിക്കുമെന്ന ശാഠ്യമനോഭാവം വെച്ചുപുലർത്തുന്ന ഒരു സംഘത്തിന്‍റെ സ്വാഭാവികമായ പതനത്തിനാണ് തെരഞ്ഞെടുപ്പിൽ കേരളം സാക്ഷിയായത്. </p>
<p>പ്രകൃതിവിരുദ്ധവും അപ്രായോഗികവുമാണെങ്കിലും, വ്യക്തിതലത്തിലും സാമൂഹികതലത്തിലും കറകളഞ്ഞ ജീവിതവിശുദ്ധിയും ആദർശ പ്രതിബദ്ധതയും ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളും കാത്തുസൂക്ഷിച്ചിരുന്ന പ്രവർത്തകരും നേതാക്കളുമായിരുന്നു ഇടതുപക്ഷത്തിന്‍റെ കരുത്ത്. രാഷ്ട്രീയം തങ്ങളുടെ കീശയും മേശയും നിറക്കാനുള്ള ഉപജീവന മാർഗമായി സ്വീകരിക്കാത്ത നിസ്വാർഥ സേവകരായിരുന്നു അവരിൽ ഭൂരിപക്ഷവും. </p>
<p>അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി അണിനിരക്കുന്നവരായിരുന്നില്ല അവർ. എന്നാൽ, ഇന്ന് കാലം മാറി, ഇടതുപക്ഷവും മാറി. രാഷ്ട്രീയമേഖലയെ ഗ്രസിച്ച എല്ലാ തരത്തിലുള്ള ജീർണതകളും അവരെയും പിടികൂടി. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണവും പദവികളും’ എന്നതായിരിക്കുന്നു അവരുടെയും ആദർശമന്ത്രം! ‘ചക്കിക്കൊത്ത ചങ്കരൻ’, ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ തുടങ്ങിയ പഴഞ്ചൊല്ല് വിശേഷണങ്ങൾക്ക് ജീവിക്കുന്ന ഉദാഹരണങ്ങളാണ് പിണറായി വിജയനും എം.വി. ഗോവിന്ദനും! അവരുടെ പിടിയിൽനിന്ന് മോചനം നേടാൻ സി.പി.എമ്മിന് സാധിക്കുന്നില്ലെങ്കിൽ ചെങ്കൊടി കാണാൻ റെയിൽവേ സ്റ്റേഷനുകളിൽ പോകേണ്ടിവരുന്ന അവസ്ഥക്ക് നാം സാക്ഷിയാകേണ്ടിവരും! </p>
<p>അത് സംഭവിക്കാതിരിക്കട്ടെ, പ്രാർഥന! </p>
<p><font color="#0000ff">അബൂറമീസ്, ചേന്ദമംഗലൂർ </font></p>
<h3>ആഴ്ചപ്പതിപ്പിൽ വരുന്നത് ഒന്നിനൊന്ന് മികച്ച കവിതകൾ</h3>
<p>ആഴ്ചപ്പതിപ്പ് ലക്കം 1477ൽ പ്രസിദ്ധീകരിച്ച കവിതകളെല്ലാംതന്നെ ഹൃദയമംഗളങ്ങളായിരുന്നു. എം.എസ്. ബനേഷ് എഴുതിയ ‘അറിയാൻ’ എന്ന കവിതയിൽ മുപ്പത്തിമുക്കോടി അനീതികൾ വിളയുന്ന നമ്മുടെ നാടിന്‍റെ ദുരവസ്ഥയെ അവതരിപ്പിക്കുന്നു. വിപ്ലവപ്രവർത്തനങ്ങൾ കടലാസിൽ ഒതുങ്ങുന്ന ഉപരിപ്ലവ ചിന്താഗതി മാറ്റിയെടുക്കേണ്ടതുണ്ടെന്ന് ഈ കവിത വ്യംഗ്യഭംഗിയോടെ കാട്ടിത്തരുന്നു. </p>
<p>ഉത്തരാധുനികതയുടെ ഈ കാലത്ത് വൃത്തബദ്ധമായ കവിതക്ക് പ്രസക്തിയുണ്ട് എന്ന് ദുര്‍ഗാ പ്രസാദ് എഴുതിയ ‘തേക്കുതോട്’ എന്ന കവിത വ്യക്തമാക്കുന്നു. കാണാതായ തിരയുന്ന മനുഷ്യാവസ്ഥയും അതിജീവനത്തിന്റെ കിനാവിൽ ഇളകുന്ന ദിനങ്ങളും ജീവിതക്ഷണങ്ങളും ഈ കവിതയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇടക്കിടെ ഗോവിന്ദൻ നായരുടെ ‘ശൂന്യം നിറയും തരം’ എന്ന കവിത വായനക്കാരന്റെ ഹൃദയസ്പന്ദനത്തിൽ തെളിയുന്നു. </p>
<p>സലീം അഞ്ചൽ എഴുതിയ ‘ആദ്യം സംസാരിക്കുന്നയാൾ പട്ടി ചിലേടത്ത് കുരങ്ങ്’ എന്ന കവിത ധ്വനിസാന്ദ്രമാണ്. പട്ടിയായാലും കുരങ്ങായാലും മനുഷ്യനായാലും ദൈവത്തിന്‍റെ സൃഷ്ടികൾ തന്നെയാണ് എന്ന ആധ്യാത്മിക വൈശിഷ്ട്യം ഓളം വെട്ടുന്ന കവിതയായി ഇത് തോന്നി. </p>
<p>ദിവ്യ എൻ എഴുതിയ ‘മൂന്ന് ജീവിത കവിതകൾ’ പുതിയ വാഴ്വിന്റെ പാഴ്ശ്വനവും അന്തസ്സാരശൂന്യതയും വായനക്കാരനെ കേൾപ്പിക്കുന്നു. കവി ചിത്രീകരിക്കുന്ന പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം ഗൃഹാതുരത്വത്തിന്‍റെ തേൻതുള്ളികൾ പകർന്നുതരുന്നു. രചയിതാക്കൾക്കും ആഴ്ചപ്പതിപ്പിനും സ്നേഹാർദ്രമായ നന്ദി. </p>
<p><font color="#0000ff">പ്രഫ. ജിനൻ ചളിപ്പാട്ട് </font></p>
<h3>വേർപാടുകൾ കവിതയായി പൊഴിയുന്നു</h3>
<p>സിന്ധു കെ.വിയുടെ ‘താമരയിലയിൽ തൂവൽകൊണ്ട് എഴുതാനാശിച്ചത്’ എന്ന കവിത (ലക്കം 1481) വായിച്ചു. തനിക്കൊരു പ്രണയമുണ്ടാവണമെന്നും, അതീന്ദ്രിയമായ വിധത്തിൽ അനുഭവിക്കണമെന്നും ആശിച്ചിരുന്നിട്ട് അതുണ്ടായപ്പോൾ, തനിക്ക് പ്രിയപ്പെട്ടവർ തന്റെ ജീവിതയാത്രയുടെ ഏതോ ഒരു തുമ്പത്ത് തന്നിൽനിന്നും മറഞ്ഞുപോകലിന്‍റെ വൈമനസ്യങ്ങൾ ‘‘ഒറ്റപ്പെട്ട കരിമ്പനകൾ മഴക്കാലരാത്രികളിൽ വിറകൊള്ളുന്നതുപോലെ’’ എന്നിത്യാദി ഉപമകൾകൊണ്ടും കവി അനുവാചകരിലേക്കെത്തിക്കുന്നു. </p>
<p>എന്താണ് പ്രണയം..? മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും നയിക്കാൻ കെൽപുള്ള എന്തോ ഒന്ന്. ചിലപ്പോൾ രണ്ടു പേർ ചേർന്ന് ഒരു പ്രപഞ്ചം സൃഷ്‌ടിക്കുന്നു, മറ്റു ചിലപ്പോൾ തെളിഞ്ഞ പുഴയെപ്പോലെ പ്രണയമങ്ങനെ ഒഴുകുമ്പോൾ ചില മൗനങ്ങളും സൗന്ദര്യപ്പിണക്കങ്ങളും കടപുഴകിവീണ മരത്തടിയെപ്പോലെ പ്രണയ കുത്തൊഴുക്കിൽ തടയിടുന്നു. പ്രണയത്തിന്‍റെ താമരകൾ അനന്തമായി തളിർക്കേണ്ടതിനെ ചില മനുഷ്യസ്വഭാവ രാസവളങ്ങൾ സ്നേഹത്തിൽ കലർത്തി കരിച്ചുകളയുന്നു. ഈ വൈകാരികതയെ വളരെ മനോഹരമായാണ് ഇതിൽ വിവരിച്ചിട്ടുള്ളത്. </p>
<p><font color="#0000ff">റിസ്‌വാൻ മംഗലംഡാം </font></p>
<h3>മണ്ണിനോടുള്ള സ്നേഹവും നീതിക്കായുള്ള പോരാട്ടവും</h3>
<p>എം.ബി. മനോജ്‌ എഴുതിയ ‘പിൻകാലത്ത്‌ ഒരു പെൺകുട്ടിയെഴുതിയ വ്ലോഗ്’ (ലക്കം 1481) എന്ന കവിത വായിച്ചു. വർഷങ്ങൾക്കുമുമ്പ് ഇടുക്കിയിലെ ഒരു പ്രദേശത്ത് നടന്ന കർഷക ഭൂസമരം കേരള ചരിത്രത്തിലെ മറക്കാനാവാത്ത ഒരധ്യായമായിരുന്നു. ഈ സംഭവത്തെ ബന്ധപ്പെടുത്തി അന്ന് സമരംചെയ്ത് ജയിലിലായ കർഷകൻ ജയിൽമോചിതനായി നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു സന്ദർഭമാണ് ഈ കവിത പറയുന്നത്</p>
<p>നാട്ടിൽ തിരിച്ചെത്തിയ കർഷകൻ കൃഷിചെയ്യാനായി തൂമ്പയും കോടാലിയും എടുക്കുന്നതുപോലും കേസായി രജിസ്റ്റർ ചെയ്തു എന്നും പറയുന്ന വരികളാണ് എന്നെ ആകർഷിച്ചത് </p>
<p>‘‘മനോരോഗിയായി അഭിനയിക്കുന്നുവെന്നും വിശപ്പുള്ളതായി നടിക്കുന്നെന്നും വീടുണ്ടാക്കാൻ ശ്രമിച്ചു പ്രകോപിപ്പിക്കുന്നെന്നും ഇരുമ്പായുധങ്ങളായ തൂമ്പ, കോടാലി, വാക്കത്തി തുടങ്ങിയവ സൂക്ഷിക്കുന്നുവെന്നും </p>
<p>കേസ് രജിസ്റ്റർ ചെയ്തു’’ </p>
<p>കൂടാതെ ഈ വരികളിലൂടെ അദ്ദേഹം തന്റെ ഗ്രാമത്തിനോടുള്ള ദൃഢമായ ബന്ധവും ഓർമിപ്പിക്കുന്നു </p>
<p>‘‘ഭൂരഹിതരായിരുന്ന കുടിയേറ്റക്കാരെല്ലാം അവിടെനിന്നും ഉപേക്ഷിതരായി ഞാനിവിടം വിട്ടുപോകുന്നില്ല’’ ഈ വരിയും ഏറെ ആകർഷകമായി തോന്നി. </p>
<p><font color="#0000ff">ഷമീം ചളവറ </font></p>
<h3>വെയിലത്തും വാടാത്ത അക്ഷരപ്പൂവുകൾ</h3>
<p>രോഷ്ന ആർ.എസ് എഴുതിയ ‘പച്ചൈയമ്മാളിന്‍റെ വെയിൽപ്പൂക്കൾ’ എന്ന കവിത (ലക്കം 1476) ജീവിതത്തിന്‍റെ കടുത്ത യാഥാർഥ്യങ്ങളെയും അതിജീവനത്തിന്‍റെ മാധുര്യത്തെയും രമ്യമായി ലയിപ്പിക്കുന്ന ഒരു കാവ്യശിൽപമാണ്. ഈ കവിത, സമൂഹത്തിന്‍റെ അടിത്തട്ടിൽ ജീവിക്കുന്ന ഒരു സ്ത്രീയുടെ ജീവിതത്തെയും അവളുടെ ഉള്ളിലെ മാതൃത്വത്തെയും ഏറെ ഹൃദയസ്പർശിയായി വരച്ചിടുന്നു. </p>
<p>‘കറുപ്പായി’ എന്നത് സമൂഹത്തിന്‍റെ കണ്ണിൽ വെയിലേറ്റു കരിഞ്ഞ, അധ്വാനിക്കുന്ന സ്ത്രീയുടെ തികച്ചും ലളിതവും അരുമയുമായ ഒരു രേഖപ്പെടുത്തലാണ്. എന്നാൽ അമ്മ അവളെ ‘പച്ചൈ’ പച്ച/പുതുമ/ജീവൻ എന്നാണല്ലോ വിളിക്കുന്നത്. വെയിൽകൊള്ളുന്നതുകൊണ്ട് വാടിപ്പോകുന്നവളല്ല അവൾ. വെയിലിലും പൂത്തുനിൽക്കുന്നവളാണ് എന്ന് കവി ഇവിടെ സമർഥിക്കുന്നു. അതാണ് കവി ചൂണ്ടിക്കാട്ടുന്ന ആ വെയിൽപ്പൂക്കൾ. കറുപ്പിനെ പച്ചയാക്കുന്ന സ്‌നേഹത്തിന്‍റെ നിരന്തരമന്ത്രണംകൂടിയാണ് അമ്മയുടെ ആ വിളി. </p>
<p>കറുപ്പായിയുടെ തൊഴിലിനെ വളരെ സൂക്ഷ്മമായാണ് കവി അവതരിപ്പിച്ചത്. പഴയ പാത്രങ്ങൾ പെറുക്കി ജീവിക്കുന്നവളാണവൾ. സമൂഹം ‘പഴയത്’ എന്ന് തള്ളിക്കളയുന്നതിനെ അവൾ തന്‍റെ ജീവിതത്തെ പുനരുജീവിപ്പിക്കുന്ന മരുന്നായി കാണുന്നു: ‘‘ഇന്ത പാത്രത്തിൻ ഓശൈ താൻ എൻ മരുന്ത്.’’ പാത്രങ്ങളുടെ ആ ഒച്ചയിൽ അവൾ കേൾക്കുന്നത് ദാരിദ്ര്യത്തിന്‍റെ പിച്ചപ്പിഞ്ഞാണമല്ല, മക്കളുടെ ഭാവിക്കു വേണ്ടിയുള്ള ധ്വനിയാണ്, ദ്രുതതാളപ്രവാഹമാണ്. ഇവിടെ അധ്വാനം വിയർപ്പെന്ന കഠിനവേദനയെ പുറന്തള്ളുന്ന ജീവനോപാധിയല്ല, അതൊരു കവിതയാണ്; ജീവിതത്തെ സംരക്ഷിക്കാനുള്ള കാവ്യനീതിക്കു വേണ്ടിയുള്ള ആത്മാർഥമായ പോരാട്ടമാണ്. </p>
<p>ദുരിത-വേദനകൾക്കു നടുവിലും അവൾക്ക് തോൽവി സമ്മതിക്കാൻ കഴിയാത്തത് അവളിലെ ‘അമ്പിളിച്ചിരി’ തിളക്കം നൽകുന്ന ആത്മവിശ്വാസംകൊണ്ടാണ്. അമ്മയുടെ വിളിയിൽ മാത്രം വിടരുന്ന ആ ചിരി, അവളുടെ ആത്മവിശ്വാസത്തെയും ആത്മവീര്യത്തെയുമാണല്ലോ സൂചിപ്പിക്കുന്നത്. പുറംലോകത്തിന്‍റെ ‘കറുപ്പായി’ എന്ന വിളിയിൽനിന്ന് രക്ഷപ്പെടാൻ അമ്മയുടെ സ്‌നേഹം അവളെ ഒരു കവചംപോലെ തന്‍റെ ദേഹത്തിൽ ഒട്ടിച്ചുവെക്കുന്നു. കവിതയുടെ ഏറ്റവും ശക്തമായ ഭാഗം അവസാനവരികളാണ്. അവൾ തലയിൽ ചുമക്കുന്നത് പഴയ പാത്രങ്ങളല്ല, മറിച്ച് തന്‍റെ മക്കളെക്കുറിച്ചുള്ള സ്വപ്നസഞ്ചികളാണ്.</p>
<p>‘‘അവൾ തലയിലേറ്റിയതത്രയും മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ അക്ഷരക്കൂട്ടായിരുന്നു!’’ സഞ്ചിയിൽ നിറയെ അക്ഷരങ്ങളാണ്. </p>
<p>അവളുടെ ദാരിദ്ര്യവും അധ്വാനവും കേവലം വയറുനിറക്കാനുള്ളതല്ല; മക്കളെ പടുത്തുയർത്താനുള്ള അക്ഷരങ്ങളുടെയും സ്വപ്നങ്ങളുടെയും വലിയൊരു ഭാണ്ഡമാണ്. ഇവിടെ ‘വെയിൽപ്പൂക്കൾ’ എന്നത് അവളുടെ വിയർപ്പിന്‍റെ പ്രതീക്ഷകളാണ്. വെയിൽ എത്ര കഠിനമായാലും അതിൽ പൂത്തുനിൽക്കുന്നത് മക്കളുടെ ഭാവിയാണ്. സമൂഹത്തിന്‍റെ കാഴ്ചപ്പാടിനെയും കവിത വിമർശിക്കുന്നത് കാണാം. നാട്ടുകാർ ‘പഴയത്’ തിരയുമ്പോൾ, അവൾ തിരയുന്നത് അഥവാ മക്കളുടെ ഭാവിയാണ്. ഒരു വ്യക്തിയെ നാം നോക്കുന്ന രീതിയിൽ എത്രമാത്രം അന്തരം ഉണ്ടെന്ന് കവി കാണിച്ചുതരുന്നു. സമൂഹം കറുപ്പായിയെ കറുപ്പിന്‍റെയും പഴക്കത്തിന്‍റെയും പ്രതീകമായി കാണുമ്പോൾ, കവി അവളെ വെയിലിന്റെയും പൂക്കളുടെയും പ്രതീകമാക്കി ഉയർത്തിവിടുന്നു. </p>
<p>കഷ്ടപ്പാടുകൾക്കിടയിലും തളരാതെ, മക്കൾക്കായി ജീവിതം ഹോമിക്കുന്ന ഒരമ്മയുടെ അഥവാ അനേകം അമ്മമാരുടെ ത്യാഗത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പ്രഖ്യാപനമാണ് ഈ കവിതയിലൂടെ കവി നിർവഹിക്കുന്നത്. വെയിൽ എന്നത് വെറും ചൂടല്ല, അത് മക്കളെ വളർത്താനുള്ള അവളുടെ കഠിനാധ്വാനമാണ്. അത്രയും പ്രയാസങ്ങൾക്കിടയിലും കവിതയായി മാറാൻ കഴിയുന്നു എന്നതാണ് അവളുടെ മഹത്വത്തിന് മാറ്റുകൂട്ടുന്നത്. </p>
<p><font color="#0000ff">ബെർണാഡ് മൊറൈസ്,തിരുവനന്തപുരം</font></p>
<h3>ഹൃദയഭാഷണമായൊരു യാത്രാവിവരണം</h3>
<p>നിരവധി യാത്രാവിവരണങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും മിത്ര സതീഷിന്‍റെ ‘വേരുകളിലേക്ക് പടരുന്ന മനുഷ്യര്‍’ (ലക്കം 1481) ലളിതവും ഭാവാത്മകവും സുന്ദരവുമായ ഒരു ഹൃദയഭാഷണമായി തോന്നി. ഈ കുറിപ്പ് വായിക്കുന്നതുവരെ കേപ് വെര്‍ദെ എന്നാൽ എനിക്ക് ആറു ലക്ഷത്തോളം മനുഷ്യർ അധിവസിക്കുന്ന, 2026 ലോകകപ്പ് കളിക്കാൻ പടിഞ്ഞാറെ ആഫ്രിക്കയിൽനിന്നും യോഗ്യത നേടിയ ഒരു കുഞ്ഞന്‍ രാജ്യം മാത്രമായിരുന്നു. എന്നാൽ, യൂറോപ്യന്‍ ച്യാമ്പന്‍മാരായ സ്പെയിനിനെ ഗോൾരഹിത സമനിലയില്‍ തളച്ചപ്പോഴും, ഉറുഗ്വായിക്കെതിരെ 2-2ന് കട്ടക്ക് നിന്നപ്പോഴും എക്സ്ട്രാ സമയത്ത് അര്‍ജന്റീനയോട് 2-3ന് പൊരുതി തോറ്റപ്പോഴും എനിക്കവരോട് വല്ലാത്തൊരു സ്നേഹവും, ബഹുമാനവും തോന്നി. </p>
<p>സാധിക്കുമെങ്കിൽ ഞാൻ അവരുടെ ഗോളി വോസീന്യയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ! മകന്‍റെ കളി നേരിട്ട് കാണാൻ അമ്മക്ക് ആഗ്രഹമുണ്ടെങ്കിലും അമേരിക്കയിലേക്കുള്ള വിസയുടെ പണം കണ്ടെത്താനായില്ലെന്നും പറഞ്ഞ് വോസീന്യ വിതുമ്പിയപ്പോള്‍ ഫുട്ബാള്‍ പ്രേമികളുടെ കണ്ണും മനസ്സും നിറഞ്ഞു കാണും. ഒടുവില്‍ വലിയ ആഗോള ഇടപെടലുകളിലൂടെ വോസീന്യക്ക് അമ്മയെ സ്റ്റേഡിയത്തില്‍ എത്തിക്കാൻ കഴിഞ്ഞത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ എന്നെന്നും ഓർമിക്കപ്പെടുന്നതാണ്.</p>
<p>ഇതോടെ ലോകകപ്പ്‌ വെറും കളിമാത്രമല്ലെന്നും പലര്‍ക്കും പ്രത്യാശ നല്‍കുന്ന ഉറവിടമാണെന്നും ലോകം അറിഞ്ഞു. ഫുട്ബാളിലൂടെ മാത്രം അറിയാൻ കഴിഞ്ഞ ഈ രാജ്യത്തെ കൂടുതല്‍ പരിചയപ്പെടുത്തിക്കൊണ്ട് ലോകകപ്പ്‌ അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന വേളയിൽ തന്നെ ആഴ്ചപ്പതിപ്പില്‍ നൽകിയ ഈ യാത്രാവിവരണത്തിന് പത്രാധിപസമിതിക്ക് ബിഗ് സല്യൂട്ട് നൽകുന്നു. </p>
<p>അവരുടെ സ്വാതന്ത്ര്യസമര സേനാനിയും ദാര്‍ശനികനുമായ അമീല്‍കര്‍ കബ്രാളും ദേശീയ ഗായികയായ സെസാരിയയും അന്ന എന്ന ആതിഥേയയും സര്‍വോപരി ‘തുബറോസ് അസൂയിസ്’ അഥവാ ‘ബ്ലൂ ഷാര്‍ക്കുകള്‍’ എന്ന ദേശീയ ഫുട്ബാള്‍ ടീമംഗങ്ങളും എന്‍റെ മനസ്സില്‍ ഇടംനേടിയിരിക്കുന്നു. നന്ദി മിത്ര സതീഷ്‌. </p>
<p><font color="#0000ff">സണ്ണി ജോസഫ്‌, മാള </font></p>
<h3>അത്ര ശുഭകരമല്ല ബംഗാളിൽ നിന്നുള്ള വാർത്തകൾ</h3>
<p>നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം പശ്ചിമബംഗാളിൽ നടമാടുന്ന അക്രമ സംഭവത്തെ കുറിച്ചുള്ള ‘തുടക്കം’ (ലക്കം 1476) വായിച്ചു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ബംഗാളിൽ അധികാരമേ​െറ്റടുത്തതിനുശേഷം അവിടെനിന്ന് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. യു.പി, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ബിഹാർ, മഹാരാഷ്ട്ര തുടങ്ങി ബി.ജെ.പി-ആർ.എസ്.എസ് ഹിന്ദുത്വശക്തികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അവിടത്തെ മുസ്​ലിംകളും ദലിതരും ന്യൂനപക്ഷങ്ങളും കൊടിയ അതിക്രമങ്ങളാണ് നേരിടേണ്ടിവരുന്നത്. </p>
<p>വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്തിയും എസ്.ഐ.ആറിലൂടെ ന്യൂനപക്ഷ വോട്ടുകളെ ഇല്ലാതാക്കിയും വലിയൊരു രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയത്. ബി.ജെ.പി ഗവൺമെന്റ് ഭരണത്തിലേറിയതിൽ പിന്നെ മുഖ്യ രാഷ്ട്രീയ പ്രതിയോഗികളായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാക്കളെ ​​തെരുവിൽ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതി തുറന്നരൂപം സ്വീകരിച്ചു. ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, മുതിർന്ന നേതാവ് കല്യാൺ ബാനർജി എന്നിവർക്കെതിരെ കഴിഞ്ഞയാഴ്ച ബി.ജെ.പി പ്രവർത്തകരുടെ അക്രമം നടന്നു. </p>
<p>സൗത്ത് 24 പർഗാന ജില്ലയിലെ സോനാർപൂരിൽ മേയ് 30നാണ് അഭിഷേക് ബാനർജിയെ ഒരു കൂട്ടം ആൾക്കാർ കൈയേറ്റം ചെയ്തത്. തൃണമൂൽ കോൺഗ്രസ് ഭരിച്ച സമയത്ത് ഇത്രയും പ്രശ്നങ്ങൾ അവിടെയുണ്ടായിരുന്നില്ല. സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മമത ബാനർജി സംഘടിപ്പിച്ച വലിയ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നിൽ ബി.ജെ.പി സ്വാധീനം മാത്രമാണ്. </p>
<p>രാജ്യത്തെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് ശക്തികൾക്കെതിരെ ജനാധിപത്യ, മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണ്. അത്തരം പോരാട്ടങ്ങൾക്കാണ് ഇനി ശക്തിപകരേണ്ടത്. തമിഴ് വംശീയതയുടെ കനൽപ്പൊരി (ടി. അനീഷ്), എം. ഹലീമാ ബീവിയെന്ന നവോത്ഥാന വനിത (സഖരിയ തങ്ങൾ), വഞ്ചിക്കപ്പെട്ട ആദിവാസി (കെ.എം. സലിംകുമാർ) എന്നീ പംക്തികളും ഉയർന്ന നിലവാരം പുലർത്തി.</p>
<p><font color="#0000ff">ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം </font></p>
<h3>കേൾവിയുടെ പലകാലങ്ങളെ ശ്രദ്ധയിൽപെടുത്തിയ അഭിമുഖം</h3>
<p>ആഴ്ചപ്പതിപ്പിന്‍റെ ലക്കം 1480ന്‍റെ മുഖചിത്രം തിരിച്ചുവരാത്ത ഒരു കാലത്തിന്റെ നേർപ്പകർപ്പാണ്. ഗൃഹാതുരതയുണർത്തുന്ന ഒരു റേഡിയോ കാലത്തെ ഓർമിപ്പിക്കുന്ന ചിത്രം. എ.ഐകൊണ്ട് ഇങ്ങനെയും ചില ഗുണങ്ങളുണ്ടെന്ന് സാരം. സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിലാണല്ലോ കാര്യം. ‘ആ റേഡിയോ നാടക കാലവും കഴിയുകയാണോ?’ എന്ന തലക്കെട്ടിൽ കെ.വി. ശരത് ചന്ദ്രനുമായി രവീന്ദ്രൻ രാവണേശ്വരം നടത്തിയ സംഭാഷണം കേൾവിയുടെ പലകാലങ്ങളെ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവരുന്നു. </p>
<p>മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തതാണ് ആകാശവാണി നാടകോത്സവങ്ങൾ. കേൾവിയിലൂടെ ഹൃദയം തുറന്ന എത്രയെത്ര കഥാപാത്രങ്ങൾ. തോണിയാത്രയും ഇരുട്ടിന്റെ നിശ്ശബ്ദതയും പ്രണയവും കലഹവും ശബ്ദങ്ങളിലൂടെ അനുഭവിപ്പിച്ചു. ആ ഹൃദ്യമായ കേൾവികൾക്ക് കൂടുതൽ മികവേകാൻ പ്രയത്നിച്ച കെ.വി. ശരത് ചന്ദ്രനെ പോലുള്ളവർ ഒരിക്കലും മറവിയിലേക്ക് തള്ളപ്പെടേണ്ടവരല്ല. അവരെ കാലം തിരിച്ചറിഞ്ഞ് തൂലികകൊണ്ട് ഇനിയുമേറെ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. </p>
<p><font color="#0000ff">ഫൈസൽ ടി.പി,അഞ്ചച്ചവിടി</font></p>
<h3>‘പെയ്യുന്നിതേ വെള്ളില വള്ളിതോറും’</h3>
<p>ആഴ്ചപ്പതിപ്പിൽ വരുന്നതിൽ രസകരമായതും അറിവു ലഭിക്കുന്നതുമായ പംക്തിയാണ് വി.സി. ബാലകൃഷ്ണൻ എഴുതുന്ന ‘ബോട്ടാണിക്ക’. സസ്യങ്ങളെയും മരങ്ങളെയും ശാസ്ത്രദൃഷ്ട്യാ വിവരിക്കുകയല്ല, അവയെ സാംസ്കാരികപാഠങ്ങളുമായി ഇവിടെ ഇഴചേർക്കുകകൂടി ചെയ്യുന്നു. ഹോർത്തൂസ് മലബാറിക്കൂസിൽ അവയെ രേഖപ്പെടുത്തിയിരിക്കുന്നതെങ്ങനെ എന്നു വിവരിക്കുമ്പോൾ ചരിത്രപരമായ അന്വേഷണതലംകൂടി തെളിയുന്നു. </p>
<p>‘വെള്ളില’യെ കുറിച്ച് എഴുതിയത് (ലക്കം 1479) വായിച്ചു. ‘അമ്മ കറുമ്പി മോളു വെളുമ്പി മകളുടെ മകളൊരു സുന്ദരിക്കോത’യെന്നാണ് വെള്ളിലയെപ്പറ്റി നാട്ടിൽ പ്രചാരത്തിലുള്ള കടങ്കഥ. ‘‘വെള്ളിലകിങ്ങിണി താഴ്വരയിൽ വെള്ളാമ്പൽ പൊയ്കതൻ കൽപ്പടവിൽ’’ ‘കാക്കത്തമ്പുരാട്ടി’യെന്ന (1970) സിനിമയിൽ കെ. രാഘവന്റെ സംഗീതത്തിൽ ജയചന്ദ്രൻ പാടിയ പാട്ടാണ്. ആട്ടിൻകുട്ടിയെ വെള്ളം കലക്കിയതിന്റെ പേരിൽ കുറുക്കൻ ശിക്ഷിക്കുന്ന കുട്ടിക്കഥയാണ് പറയുന്നതെങ്കിലും അതൊരു വിഷാദഗാനമായിട്ടാണ് മനസ്സിൽ കുട്ടിക്കാലത്തേ ചേക്കേറിയിരിക്കുന്നത്. വെള്ളിലച്ചെടിയെയും നക്ഷത്രാകൃതിയുള്ള പൂക്കളെയും അതിനടുത്ത് വെളുത്ത ഇലകളെയും പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇതാണതെന്ന് മനസ്സിലായിട്ടില്ല. </p>
<p>ലേഖകൻ വെള്ളിലയുടെ സാംസ്കാരികപ്രാധാന്യത്തെ ‘കടങ്കഥ’യെന്ന വൈലോപ്പിള്ളി കവിതകൊണ്ടും കാളിദാസന്റെ സ്വഭാവോക്തിയലങ്കാരംകൊണ്ടുമാണ് വിശദീകരിക്കുന്നത്. (ഉത്പ്രേക്ഷയുമുണ്ട് അവിടെ, കാടു കരയുന്നതുപോൽ എന്ന ധർമയോഗം!) വൈലോപ്പിള്ളി വെള്ളിലയെപ്പറ്റിയാണ് എഴുതുന്നത്. എന്നാൽ കാളിദാസന്റെ ശാകുന്തളത്തിലെ വെള്ളില, ഈ പറഞ്ഞ ‘മുസായേണ്ട ഫ്രൊൻടോസ’ തന്നയാണോ എന്നു സംശയമുണ്ട്. പറയാം. </p>
<p>വെള്ളിലക്ക് സംസ്കൃതത്തിൽ ശ്രീമതി, ശ്രീവല്ലി എന്നെല്ലാം പേരുണ്ട്. ശാകുന്തളം നാലാം അങ്കത്തിലും അഞ്ചാം അങ്കത്തിലും കാളിദാസൻ ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കാണ് പാണ്ഡുപത്രാഃ (പണ്ഡുപത്താ) ശകുന്തള പിരിഞ്ഞുപോകുന്നു എന്നോർത്ത് മയിലുകൾ നൃത്തം നിറുത്തി, മാനുകൾ പുല്ലു മേയുന്നത് നിർത്തി. കാടു കരയുകയാണോ എന്നു തോന്നുമാറ്, വള്ളികളിൽനിന്ന് വിളറിയ ഇലകൾ പൊഴിയുന്നു’ എന്നാണ് അവിടെ വർണന. കുട്ടികൃഷ്ണമാരാര്, ഇതിനെ വിളർത്ത ഇലകൾ എന്നും കേരളവർമ വലിയ കോയിത്തമ്പുരാൻ ശുഷ്കപത്രങ്ങൾ എന്നുമാണ് വിവർത്തനം ചെയ്യുന്നത്. എ.ആർ. രാജരാജവർമ ‘പെയ്യുന്നിതേ വെള്ളില വള്ളിതോറും’ എന്നെഴുതി. അത് പ്രത്യേക ചെടിയുടെ ഇലയല്ല. പഴുത്ത ഇലകൾ എന്നർഥത്തിലാകാനേ തരമുള്ളൂ. വെള്ളിലച്ചെടിയുടെ സൗന്ദര്യം വിവരണം വായിക്കുന്ന ആളിന്റെ മനസ്സിൽ ഉണ്ടായിക്കൊള്ളട്ടേ എന്ന് സൗന്ദര്യപക്ഷപാതിയായ എ.ആറിനു തോന്നിക്കാണും. അതു വേറെ കാര്യമാണ്. </p>
<p>അഞ്ചാം അംഗത്തിൽ സന്യാസവേഷധാരികൾക്കിടയിൽ (ഗൗതമി, ശാർങരവൻ, ശാരദ്വതൻ) സുന്ദരിയായ ശകുന്തളയെ കാണുന്ന ദുഷ്യന്തൻ വെള്ളിലച്ചെടിയുമായാണ് ശകുന്തളയെ ഉപമിക്കുന്നതെന്നും കാട്ടിൽ ആ ചെടിയുമായുള്ള പരിചയ കാവ്യനിർമാണവേലയിൽ അദ്ദേഹത്തിനു ഓർമവന്നതാകാം കാരണമെന്നും ലീലാവതിയോ എം.കെ. സാനുവോ എഴുതിയ ഒരു ലേഖനം വായിച്ച ഓർമയുണ്ട്. അവിടെയും കാളിദാസൻ ‘പാണ്ഡുപത്രാണാം’ എന്നു പ്രയോഗിച്ചിട്ടുണ്ട്. ‘വെളുത്ത ഇലകൾ’ എന്നർഥം. പക്ഷേ, അതു ശകുന്തളയെ വർണിക്കാനല്ല. സന്യാസിവേഷത്തെ വിവരിക്കാനാണ്. ‘ശുഷ്കപത്രങ്ങൾക്കു മധ്യേ നിഷ്കളങ്കയായ തളിരുപോലെ’ എന്ന് കേരളവർമയുടെ വർണന. ഇവിടെയും മാരാര് നൽകുന്നത് ‘വിളറിയ ഇലകൾ’ എന്ന പരിഭാഷയാണ്. </p>
<p>‘ഗൗരദളങ്ങൾക്കിടയിൽ’ എന്നാണ് ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ തർജമ. ഗൗരം വെളുത്തത്. കാട്ടിലെ വള്ളികൾ പൊഴിക്കുന്ന ഉണക്കയിലകളെ ആറ്റൂർ, വെള്ളില എന്നു വിളിക്കുന്നുണ്ട്. ശബ്ദതാരാവലി, വെള്ളിലക്ക് ഒരു ചെടി, മരം, ഉണങ്ങിയ ഇല എന്നീ മൂന്നർഥങ്ങളും കൊടുക്കുന്നുണ്ട്. അതിൽ മൂന്നാമത്തെ അർഥമാകണം കാളിദാസൻ ‘പാണ്ഡുപത്രം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. വെള്ളില മലയാളിയുടെ സൗന്ദര്യബോധവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാഴ്ചയായതുകൊണ്ട് എ.ആർ. രാജരാജവർമയും ആറ്റൂരും ഇപ്പോൾ വി.സി. ബാലകൃഷ്ണനും സാനു മാഷും (ലീലാവതി ടീച്ചറും) വ്യത്യസ്ത അർഥങ്ങളിൽ വെള്ളിലയെ കാളിദാസ കൽപനയുമായി ചേർത്തു​െവച്ചു. ഒന്നുകൂടി അടുത്തു​െവച്ചു നോക്കിയാൽ കാളിദാസൻ ‘ശ്രീവല്ലിയെ’ ഉദ്ദേശിച്ചിട്ടില്ല. </p>
<p><font color="#0000ff">ആർ.പി. ശിവകുമാർ, തിരുവനന്തപുരം</font></p>
<h3>‘കരിങ്കൂവളം’ കണ്ടവരുണ്ടോ ?</h3>
<p>വി.സി. ബാലകൃഷ്ണൻ എഴുതുന്ന ‘ബോട്ടാണിക്ക’ പംക്തി ഏറെ ആകർഷകവും വിജ്ഞാനപ്രദവുമാണ്. നമ്മൾ കേൾക്കുകയോ അറിയുകയോ ഇല്ലാത്ത ഒട്ടനേകം സസ്യജാലങ്ങളുണ്ട് കേരളത്തിൽ. തോടുകളും ചതുപ്പുകളും വയലുകളും ഇല്ലാതാകുന്നതോടെ അവയെല്ലാം നാടുനീങ്ങുകയാണെന്ന് ലേഖകൻ പറയുന്നത് അക്ഷരംപ്രതി ശരിതന്നെയാണ്. മനോഹരങ്ങളായ ഇലകളും പൂക്കളുമുള്ള ഒരു സസ്യമാണ് കരിങ്കൂവളം അഥവാ നീലോൽപലം (ലക്കം 1478). കാമദേവന്‍റെ മോഹമുദിപ്പിക്കുന്ന പൂവുകളിൽ ഒന്നാണല്ലോ നീ​േലാൽപലം. അരവിന്ദം, അശോകം, ചൂതം, നീലോൽപലം, നവമാലിക എന്നിങ്ങനെ അഞ്ച് പൂവുകളാണ് കാമദേവന്‍റെ ആവനാഴിയിലുള്ളത്. ഈ പൂക്കളെല്ലാം നമുക്ക് സുപരിചിതവുമാണ്. </p>
<p>ഇതിൽ ഏത് പൂവാണ് കാമദേവൻ അസ്ത്രമായി ഉപയോഗിക്കുന്നത് എന്നത് സന്ദർഭത്തിന്‍റെ ഗൗരവത്തെ ആശ്രയിച്ചിരിക്കും. എല്ലാ പൂവുകളും സമ്മോഹനം വകുപ്പിൽതന്നെയാണ് പെടുന്നത്. തപസ്സ് ചെയ്യുന്ന പരമശിവന് പാർവതിയിൽ മോഹമുദിപ്പിക്കുന്നതിനുവേണ്ടി കാമദേവൻ പ്രയോഗിച്ച അസ്ത്രത്തിന് സമ്മോഹനം എന്നുതന്നെയാണ് പേര്. പരമശിവൻ കാമപരവശനായി കണ്ണുതുറന്നപ്പോൾ സർവവസ്ത്രാഭരണ വിഭൂഷിതയായി മുന്നിൽ നിൽക്കുന്ന പാർവതിയെയാണ് തൃക്കൺ പാർക്കുന്നത്. മൂന്നാംകണ്ണിൽനിന്ന് പുറപ്പെട്ട അഗ്നിജ്വാലയിൽ കാമദേവൻ ഭസ്മമാകുകയും ചെയ്തു. കാമൻ ഇല്ലാതെ ലോകം പുലരുകയുമില്ല. കാമദേവന് പുനർജന്മം നൽകാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. </p>
<p>‘ബോട്ടാണിക്ക’ പംക്തി വായനക്കാർക്ക് ഉപകാരപ്രദമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. നശോന്മുഖമായ പല സസ്യങ്ങളെ കുറിച്ചും അറിയണമെങ്കിൽ ഹോർത്തൂസ് മലബാറിക്കൂസ് നോക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് വന്നിരിക്കുന്നത്. വി.സി. ബാലകൃഷ്ണൻ എഴുതുന്ന ഈ പംക്തി ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയാണെങ്കിൽ സസ്യപ്രേമികൾക്ക് വളരെ ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല. </p>
<p><font color="#0000ff">സദാശിവൻ നായർ, എരമല്ലൂർ </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1540557</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1540557</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,3 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 27 Jul 2026 01:30:40 GMT</pubDate>
</item>
</channel>
</rss>
