<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 13 Jul 2026 03:15:31 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/20JUL/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 13 Jul 2026 03:15:31 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ദ്വീപിലെ  ആദിമ ഗോത്രങ്ങളെ  
തുടച്ചുനീക്കുമോ?]]></title>
<description/>
<enclosure length="237574" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/12/2880844-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/12/2880844-untitled-1.gif'/><figcaption></figcaption></figure><blockquote>
 ആദിമ ഗോത്ര ജനതകളായ ഷോംപെൻ, നികോബാറിസ് വിഭാഗങ്ങൾ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ അധിവസിക്കുന്ന ഭൂമിയാണ് ഗ്രേറ്റ് നികോബാർ ദ്വീപസമൂഹങ്ങൾ. ഗ്രേറ്റ് നികോബാർ പദ്ധതി ഈ ​േ​ഗാത്രങ്ങളെയും ദ്വീപിനെയും  എങ്ങനെയാണ് ബാധിക്കുക? എന്തുകൊണ്ട് പദ്ധതിയെ എതിർക്കപ്പെടണം?
</blockquote>
<p>‘‘സമഗ്രാധിപത്യ സ്വഭാവമുള്ള രാജ്യങ്ങൾക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഭാവിയിൽ കനത്ത തിരിച്ചടി നേരിടും. മോശം നിയമവാഴ്ച നിലനിൽക്കുന്ന സമൂഹങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുന്ന സാമൂഹിക സ്ഥാപനങ്ങളുമാണ് ഒരു രാജ്യത്തിന്റെ സുസ്ഥിര വികസനത്തിലെ പ്രധാന തടസ്സങ്ങൾ’’ എന്ന ശാസ്ത്രജ്ഞരുടെ സുപ്രധാന കണ്ടെത്തലിനാണ് 2024ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊ​േബൽ സമ്മാനം ലഭിച്ചത്. </p>
<p>വികസനമെന്ന പേരിൽ കോർപറേറ്റ് മുതലാളിത്ത സങ്കൽപങ്ങൾ വെള്ളംതൊടാതെ അംഗീകരിച്ചു നടപ്പാക്കാൻ വെമ്പൽകൊള്ളുന്ന ഭരണകൂടങ്ങൾ നടത്തുന്ന ഇടപെടലുകൾക്ക് പണാധിപത്യത്തിന്‍റെയും ജനാധിപത്യവിരുദ്ധതയുടെയും രൗദ്രഭാവങ്ങളാണുള്ളത്. മനുഷ്യന്‍റെ വികലമായ വികസന ദുരയുടെ മൂർത്തമായതും നികത്താൻ കഴിയാത്തതുമായ പാരിസ്ഥിതിക നാശത്തിന്‍റെ ഏറ്റവും വലിയ രൂപമാകും കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന കോർപറേറ്റ് മുതലാളിത്ത താൽപര്യത്തിലുള്ള ഗ്രേറ്റ് നികോബാർ വികസന പദ്ധതി. </p>
<p>കേന്ദ്ര സർക്കാറിന്‍റെ സ്വപ്നപദ്ധതിയായ ഇത് ഇന്ത്യയുടെ കിഴക്കൻ സമുദ്രാതിർത്തിയിൽ മലാക്ക കടലിടുക്കിന് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ ഹോങ്കോങ് ആയി നിർമിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ. ഒരുപക്ഷേ, മനുഷ്യന്‍റെ വികസന ചരിത്രത്തിലെ പാരിസ്ഥിതിക ദുരന്തത്തിന്റെ ഏറ്റവും ഹിംസാത്മകവും ഭീതിദവുമായ മുഖമായിരിക്കും ഗ്രേറ്റ് നികോബാർ പദ്ധതി നടപ്പാക്കിയാൽ ഉണ്ടാവുക. 75,000 മുതൽ 92,000 കോടിവരെ നിക്ഷേപവും മുതൽ മുടക്കും പ്രതീക്ഷിക്കുന്ന ഈ പദ്ധതി മനുഷ്യവർഗം വികസനമെന്ന പേരിൽ പ്രകൃതിയോടും വരുംതലമുറകളോടും ചെയ്യുന്ന കടുത്ത നീതിനിഷേധമാണ്. </p>
<p>അന്തമാൻ-നികോബാർ ദ്വീപ സമൂഹങ്ങളിൽ ഗ്രേറ്റ് നികോബാർ ദ്വീപ് വിവിധതലങ്ങളിലാണ് പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നത്. ഭൗമപരം, പാരിസ്ഥിതികം, ജൈവവൈവിധ്യപരത, നരവംശാടിത്തറ, എന്നീ അപൂർവ സവിശേഷതകളാണ് ഗ്രേറ്റ് നികോബാറിനുള്ളത്. </p>
<h3>ഭൗമപരമായ പ്രാധാന്യം </h3>
<p>പ്രസ്തുത പദ്ധതി നടപ്പാക്കുന്ന ഭൂപ്രദേശം ഭൂകമ്പ സാധ്യതാ പ്രദേശമായി ഭൗമശാസ്ത്രജ്ഞർ കണക്കാക്കുന്ന പ്രദേശമാണ്. പരിസ്ഥിതി ആഘാത പഠന പ്രകാരം (Environmental Impact Studies) ഭൂകമ്പസാധ്യതയെ പരാമർശിക്കുന്നുണ്ടെങ്കിലും അപകടസാധ്യതയെ (Risk Assessment) നിർണയിക്കാതെയുള്ള കരട് റിപ്പോർട്ടാണ് അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്. പ്രസ്തുത കണ്ടെയ്നർ ടെർമിനൽ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്ത പ്രദേശത്തിന്‍റെ സമീപത്ത് ഓരോ വർഷവും ശരാശരി 44 ഭൂകമ്പങ്ങൾ വരെ ഉണ്ടാകുന്നു എന്നും കഴിഞ്ഞ 10 വർഷങ്ങളിൽ 442 ഭൂകമ്പങ്ങൾ നടന്നതായുമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്ന ദ്വീപീയ ഭൂപ്രദേശവും അനുബന്ധ പ്രദേശങ്ങളും സ്ഥിരതാ പ്രദേശമായി കാണാൻ കഴിയാത്തതിനാൽ പുനർപരിശോധന വേണമെന്ന വാദവും നിലനിൽക്കുന്നുണ്ട്.</p>
<p> അമേരിക്കൻ ഭൗമശാസ്ത്ര സർവേ റിപ്പോർട്ട് പ്രകാരം ഗ്രേറ്റ് നികോബാർ ദ്വീപിന്‍റെ കേന്ദ്രത്തിന് 150 കിലോമീറ്റർ ചുറ്റളവിൽ, 4.0 മുതൽ 6.0 വരെ തീവ്രത രേഖപ്പെടുത്തിയ 442 ഭൂകമ്പങ്ങൾ 2010നും 2020 നും ഇടയിൽ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത് വലിയ മുതൽമുടക്കിൽ നടത്തുന്ന പദ്ധതികളുടെ സ്ഥിരതയും അത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഉണ്ടാകാവുന്ന അപകട സാധ്യതകളും പരിഗണിക്കാതെയാണ് പദ്ധതിക്ക് അനുമതി നൽകിയിട്ടുള്ളത്. </p>
<h3>ഗലാത്തിയ വന്യജീവി സങ്കേതവും ഭീമൻ കടലാമ മുട്ടകളും</h3>
<p>ഇന്ദിര പോയന്റിന് അകലെയല്ലാതെ ഗ്രേറ്റ് നികോബാറിന്റെ തെക്കു-കിഴക്കൻ ഭാഗത്തുള്ള അതിമനോഹര തീരമുള്ള കടൽഭാഗമാണ് ഗലാത്തിയ ഉൾക്കടൽ. ഗ്രേറ്റ് നികോബാറിലെ ഏറ്റവുംവലിയ നദിയായ ഗലാത്തിയ കടലിലേക്ക് തുറക്കുന്ന ഇവിടം ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ തീരങ്ങളിലൊന്നാണ്. ഇവിടത്തെ തൂവെള്ളനിറത്തിലെ നനുത്ത മണൽത്തിട്ടകളാണ് നൂറ്റാണ്ടുകളായി ലെതർ ബാക്ക് കടലാമകൾ എല്ലാ ശൈത്യകാലത്തും മുട്ടയിടാൻ തെരഞ്ഞെടുക്കുന്നത്. ഭീമാകാരന്മാരായ ഈ കടലാമകൾ ആസ്ട്രേലിയയുടെയും ആഫ്രിക്കയുടെയും തീരങ്ങളിൽ ജീവിതത്തിന്‍റെ ഏറിയപങ്കും ചെലവഴിക്കുന്ന ഇവ മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനുമാണ് 10,000 കിലോമീറ്റർ സഞ്ചരിച്ച് സുരക്ഷിത കേന്ദ്രമായ നികോബാറിന്‍റെ മണൽത്തിട്ടകളിലേക്ക് എത്തുന്നത്. മനുഷ്യവർഗ ഉൽപത്തിയേക്കാൾ മുമ്പേ തന്നെ നികോബാറിന്റെ തീരങ്ങളിൽ ജീവിതബന്ധം തുടങ്ങിയവരാണ് ലെതർ ബാക്ക് കടലാമകൾ. അവരുടെ ജന്മാവകാശങ്ങളിൽമേലാണ് തുറമുഖ പദ്ധതി കെട്ടിപ്പൊക്കുന്നത്. </p>
<p>1977ൽ മുട്ടയിടുന്ന തീരങ്ങളെയും അവ വിഹരിക്കുന്ന ജലമേഖലയെയും കടലാമകളുടെ സംരക്ഷണവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 11.44 ചതുരശ്ര കിലോമീറ്റർ ഗലാത്തിയ ഉൾക്കടൽ വന്യജീവി സങ്കേതമാക്കാനുള്ള വിജ്ഞാപനം ഉണ്ടായിരുന്നു. 2021ൽ വനം-പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഗലാത്തിയ കടലിടുക്കിനെ ദേശീയ കടലാമ ആവാവാസകേന്ദ്രമായി പ്രഖ്യാപിക്കുകയും ഒരു കർമപദ്ധതി ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ, മന്ത്രി പ്രകാശ് ജാവദേക്കർ കർമപദ്ധതിയിൽ ഒപ്പിടുന്നതിനുമുമ്പുതന്നെ ദേശീയ വന്യജീവി ബോർഡ് ഗലാത്തിയ വന്യജീവി സങ്കേതത്തെ വിജ്ഞാപനത്തിലൂടെ ആ പദവി എടുത്തുകളഞ്ഞു. വന്യജീവിസങ്കേത പദവി എടുത്തുകളയുന്നതിലൂടെ തുറമുഖ പദ്ധതിയുടെ സുഗമമായ നിർമാണ പ്രവർത്തനാനുമതി എളുപ്പമാക്കി. </p>
<p>വന്യജീവി സങ്കേത ങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ തടസ്സങ്ങളുള്ളതിനാലാണ് കേന്ദ്ര സർക്കാർ ഇത്തരം നടപടികൾ രഹസ്യമായി ചെയ്തിരിക്കുന്നത്. വന്യജീവി സംരക്ഷണ പട്ടികയിൽ ഷെഡ്യൂൾ-1 വിഭാഗത്തിൽ വരുന്ന അതീവ സംരക്ഷണം വേണ്ടുന്ന ജീവിയാണ് ലെതർ ബാക്ക് കടലാമകൾ. അവയെയും അവയുടെ ആവാസവ്യവസ്ഥയെയും നശിപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ മുതലാളിത്ത വികസന വികല സങ്കൽപവുമായി മുന്നോട്ടുപോകുന്നത്. 2018ലെ ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവ് പ്രകാരം പക്ഷികളും ജലജീവികളും അടങ്ങുന്ന സർവ ജീവജാലങ്ങൾക്കും ജീവിക്കാൻ നിയമപരമായി അർഹതയുണ്ടെന്ന നിയമപരമായ സംരക്ഷണം ഉള്ളപ്പോഴാണ് അതൊക്കെ കാത്തുസൂക്ഷിക്കാൻ ബാധ്യതയുള്ള സർക്കാറുകൾ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/12/2880851-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020eCXZcQkaIxXsdNPmAna4zuURDRsjYjik4186601" data-watermark="false" style="width: 100%;" info-selector="#info_item_1783834188899" title="മലാക്ക കടലിടുക്ക്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1783834188899">
  <p>മലാക്ക കടലിടുക്ക്</p>
 </div>
</div>
<h3>നരവംശ പൈതൃകം (ആന്ത്രോപോളജിക്കൽ ഹെറിറ്റേജ്) </h3>
<p>ദ്വീപസമൂഹങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് പലതരത്തിലും വ്യത്യസ്തത പുലർത്തുന്ന പ്രദേശങ്ങളാണ്. വൈവിധ്യങ്ങളായ സസ്യജന്തുജാലങ്ങളാൽ നിബിഡമായ ദ്വീപസമൂഹമാണ് അന്തമാൻ -നികോബാർ. വിവിധ ആവാസവ്യവസ്ഥകൾ തീർക്കുന്ന അമൂല്യവും വൈശിഷ്ട്യവുമായ വൈവിധ്യം ഈ ദ്വീപസമൂഹങ്ങളെ വ്യത്യസ്തമാക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യം പേറുന്ന ആദിമഗോത്ര ജനസമൂഹങ്ങളുടെ ഗോത്രവർഗ സംസ്കാരവും പൂർവിക പാരമ്പര്യവും ഇഴുകിച്ചേർന്ന പരിണാമഭൂമി എന്നീ നിലകളിൽ ഈ ദ്വീപസമൂഹം പ്രത്യേക പരിഗണനയും സംരക്ഷണവും അർഹിക്കുന്നു. </p>
<p>അന്തമാൻ-നികോബാറിലെ ഓരോ ദ്വീപും അറിവിന്‍റെയും കഥകളുടെയും ഐതിഹ്യങ്ങളുടെയും സാംസ്കാരിക പൈതൃകങ്ങളുടെയും വ്യത്യസ്തമായ ഭൂപ്രദേശമാണ്. ഭൂമധ്യരേഖാ പ്രദേശമായതിനാൽ വർഷം മുഴുവൻ ശരാശരി താപനിലയും ചെറിയ വേനൽകാലവും നീണ്ട നനുത്ത കാലാവസ്ഥയുമാണ് ഇവിടെയുള്ളത്. </p>
<p>കൊളോണിയൽ കാലഘട്ടത്തിലും അതിനുശേഷവും ഈ ദ്വീപസമൂഹങ്ങളിലെ പ്രകൃതിവിഭവങ്ങളിൽ ആധിപത്യം സ്ഥാപിച്ച കടന്നുകയറ്റക്കാർ തദ്ദേശീയ സാമൂഹിക സാമ്പത്തിക വ്യവസ്ഥയെ തകർത്തിട്ടുണ്ട്. വൻതോതിലുള്ള വനനശീകരണം, വൈവിധ്യ ശോഷണം എന്നിവ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പ്രാദേശിക വർഷപാതത്തിന് കാരണമായി കണക്കാക്കുന്നു. താപനിലകളിലെ വ്യത്യാസം, തെക്കുപടിഞ്ഞാറൻ, വടക്കു-കിഴക്ക് മൺസൂൺ എന്നിവ ലഭിക്കുന്നുണ്ടെങ്കിലും ജലദൗർലഭ്യം നേരിടുന്നു. കാലാവസ്ഥ വ്യതിയാനം ദ്വീപിലെ ഋതുക്കളുടെ വ്യത്യാസത്തിലും വൈവിധ്യശോഷണത്തിനും കാരണമായിട്ടുണ്ട്. </p>
<p>പ്രസ്തുത പദ്ധതി നടപ്പാക്കുന്ന ദ്വീപീയ പ്രദേശം സതേൺ നികോബാറീസ്, അതിദുർബല ഗോത്രവിഭാഗങ്ങളായ ഷോംപെൻ എന്നീ രണ്ട് ആദിമ വിഭാഗങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി ജീവിക്കുന്ന ഇടമാണ്. അതുകൊണ്ടുതന്നെ തദ്ദേശീയ ജനതയുടെ സംരക്ഷണത്തിനായി ഗോത്രസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശവുംകൂടിയാണ്. പദ്ധതി നടപ്പാക്കലിലൂടെ ഈ ആദിമ ഗോത്രജനതയുടെ സാംസ്കാരികവും ജീവനപരവുമായിട്ടുള്ള പാരിസ്ഥിതിക പൈതൃകങ്ങളും ഉന്മൂലനം ചെയ്യപ്പെടുകയും ജീവനാവകാശം കവർന്നെടുക്കുകയുമാണ് ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക റിപ്പോർട്ട്, വംശീയ വിവേചനം തുടച്ചുനീക്കാനുള്ള അന്തർദേശീയ സർവൈവൽ കമ്മിറ്റി (CERD) എന്നിവരുടെ സംയുക്ത റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാറിന്‍റെ ഈ വമ്പൻ വ്യവസായിക പദ്ധതി ഷോംപെൻ വിഭാഗത്തിന്‍റെ നിലനിൽപിന് ഭീഷണിയുയർത്തുന്നതും ഉന്മൂലന സാധ്യത വ്യക്തമാക്കുന്നതുമാണ്. പദ്ധതി അവസാനിപ്പിച്ച് ഗോത്ര ജനതയുടെ നിലനിൽപ് സംരക്ഷിക്കണം എന്നതാണ് റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്. </p>
<h3>പാരിസ്ഥിതികാനുമതിയും ദേശീയ ഹരിത ട്രൈബ്യൂണലും</h3>
<p>കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) 2022 നവംബർ 11നാണ് ഗ്രേറ്റ് നികോബാർ ദ്വീപിന്‍റെ സമഗ്രവികസനം എന്ന പേരിലുള്ള വമ്പൻ വ്യവസായ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി (EC) നൽകിയത്. പദ്ധതി നടത്തിപ്പിനായി 72,000 കോടിയാണ് നിതി ആയോഗും സംയുക്ത വികസന കോർപറേഷനും ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രധാന ആകർഷണമായ ടൗൺഷിപ് നിർമാണത്തിനുമാത്രം 40,000 കോടിയാണ് കണക്കാക്കുന്നത്. തുറമുഖ പദ്ധതി നിർമാണം നടത്തുന്ന ഗലാത്തിയ ഉൾക്കടൽ ലെതർ ബാക്ക് കടലാമകളുടെ മുട്ടയിടൽ പ്രദേശമാണ്. വംശനാശഭീഷണി നേരിടുന്ന ലോകത്തിലെ അപൂർവം കടലാമകളാണിവ. 160 ചതുരശ്ര കിലോ മീറ്ററിൽ വ്യാപിക്കുന്ന ടൗൺഷിപ് നിർമാണം 130 ചതുരശ്ര കിലോമീറ്റർ പ്രകൃതിദത്ത വനപ്രദേശത്തെ നശിപ്പിച്ചുകൊണ്ടാകും നടപ്പിൽവരുത്തുക. ദ്വീപീയ ആവാസവ്യവസ്ഥയുടെ 18 ശതമാനം കവർന്നെടുത്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. </p>
<p>2022ൽ മേയ് 24, 25 തീയതികളിൽ നടന്ന വിദഗ്ധരുടെ അ​അപ്രൈസൽ കമ്മിറ്റിയുടെ മിനിറ്റ്സിൽ പറഞ്ഞിരിക്കുന്നത് പ്രസ്തുത പദ്ധതി ഷോംപെനുകളുടെയോ നികോബാറികളുടെയോ ചുറ്റുപാടിനെയോ ജീവിതത്തെയോ ബാധിക്കില്ല എന്നാണ്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ജീവിതചുറ്റുപാടുകൾ (Habitat) നഷ്ടപ്പെടാനിടയായാൽ അതിനുള്ള പരിഹാര മാർഗങ്ങൾ നികത്താൻ ഷോംപെൻ ജനതക്ക് അർഹതയുണ്ടായിരിക്കും എന്നതാണ്. ഇതൊരു മുൻകൂർ ജാമ്യമാണ്. കാരണം പ്രസ്തുത പദ്ധതി ഷോംപെൻ ജനതയുടെ ജീവിതഗതിയെ മാറ്റിമറിക്കും. ജീവനോപാധി മാർഗങ്ങളെല്ലാം ക്രമേണ നഷ്ടപ്പെടുത്തുമെന്നുള്ളതിൽ സംശയിക്കേണ്ട. ഈ ഉറപ്പുള്ളതുകൊണ്ടാണ് പരിഹാരമാർഗങ്ങൾ നിർദേശങ്ങളായി മിനുട്സിൽ ഉൾപ്പെടുത്തേണ്ടിവരുന്നത്. </p>
<p>പാരിസ്ഥിതികാനുമതി കൊടുക്കുന്നതിന് മുമ്പുതന്നെ ഇതേ മന്ത്രിസഭ വനം വെട്ടാനുള്ള അനുമതി നൽകി. ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റി (FAC) 130 ചതുരശ്ര കിലോമീറ്റർ വന മേഖല വെളുപ്പിക്കാൻ അംഗീകാരം നൽകി. അതിനുപകരമായി 2000 കിലോ മീറ്ററിന് അകലെ ഹരിയാനയിൽ മരംവെച്ചുപിടിപ്പിച്ചുകൊണ്ട് പരിഹാരം നിർദേശിച്ചുകൊണ്ടുള്ള വിചിത്രമായ നടപടിയാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്. ലക്ഷോപ ലക്ഷം വർഷ പരിണാമ പാരമ്പര്യത്തിൽ നിലനിന്നുവരുന്ന ലോകത്തിലെതന്നെ അപൂർവവും അസാധാരണവുമായ സസ്യ, ജന്തുജാല വൈവിധ്യ ഭൂമികയെ വ്യവസായിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാവനമായ ആവാസവ്യവസ്ഥയെ മുച്ചൂടും നശിപ്പിക്കുന്നതിന് പകരമായി 2000 കിലോമീറ്റർ അകലെ ആരവല്ലി പർവതനിരകൾക്ക് കീഴിലായി വരണ്ട ഭൂമിയിൽ വനം ​െവച്ചുപിടിപ്പിക്കാമെന്ന യമണ്ടൻ കണ്ടെത്തലുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. </p>
<p>പരിസ്ഥിതി സംരക്ഷണം, വന സംരക്ഷണം, പ്രകൃതി വിഭവ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉചിതമായ തീർപ്പുകൽപിക്കൽ, ശാസ്ത്രീയ അടിത്തറയും പാരിസ്ഥിതിക തത്ത്വങ്ങളും പരിഗണനയും അടിസ്ഥാനപ്പെടുത്തി നീതിനടപ്പിലാക്കുകയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്തമുള്ള ദേശീയ ഹരിത ട്രൈ ബ്യൂണൽ ഗ്രേറ്റ് നികോബാറിന്‍റെ കാര്യത്തിൽ എടുത്തിരിക്കുന്ന മൗനവും നിസ്സംഗതയും നീതിയോട് ചേർന്നുനിൽക്കുന്നതല്ല. </p>
<h3>അടിമുടി ദുരൂഹമായ സമ്മതപത്രം</h3>
<p>വനപ്രദേശങ്ങളിൽ നടപ്പാക്കുന്ന ഏതൊരു വികസനപ്രവർത്തനത്തിനും വനാനുമതി (forest clearance) ആവശ്യമാണ്. അത് ലഭ്യമാകാൻ വനപരിസ്ഥിതി മന്ത്രാലയത്തിന്‍റെ വന ഉപദേശകസമിതിയുടെ അംഗീകാരം ആവശ്യമാണ്. വനസംരക്ഷണ നിയമപ്രകാരം കർശനമായും ഉപദേശക സമിതിയുടെ പദ്ധതിനിർദേശങ്ങളെ സൂഷ്മപരിശോധന നടത്തിയിരിക്കണമെന്നുള്ളതാണ്. എന്നാൽ, ഇവിടെ ആ പ്രക്രിയ നടത്തിയിട്ടില്ല. ഒന്നാംഘട്ട അനുമതി നൽകിയതിനുശേഷം 2020 മുതൽ 2022 വരെയുള്ള രണ്ടുവർഷക്കാലം 20ഓളം മീറ്റിങ്ങുകൾ നടന്നിട്ടും ഗ്രേറ്റ് നികോബാർ പദ്ധതിയെ പറ്റി അജണ്ടയിലോ മിനുട്സിലോ പരാമർശിച്ചിട്ടില്ല. എന്നുവെച്ചാൽ വന ഉപദേശക സമിതി ഗ്രേറ്റ് നികോബാർ പദ്ധതി ചർച്ചചെയ്തിട്ടില്ല എന്നാണ്. </p>
<p>എങ്ങനെയാണ് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കവും മനുഷ്യജീവി പരിണാമവ്യവസ്ഥയെ കാത്തുസൂക്ഷിക്കുന്ന അമൂല്യവുമായ, ദുർബല ആവാസവ്യവസ്ഥയുമുള്ള അപൂർവ മഴക്കാടുകളെ കോർപറേറ്റ് മുതലാളിത്ത വികസനത്തിനായി നശിപ്പിക്കുക‍?</p>
<p>അതിന് പകരം രണ്ടായിരം കിലോമീറ്റർ അകലെ ആരവല്ലി മലനിരകളുടെ വരണ്ട ഭൂപ്രദേശത്ത് സഫാരി പണിഞ്ഞ് നികോബാറിൽ നഷ്ടപ്പെട്ട പരിസ്ഥിതി വീണ്ടെടുക്കുമെന്ന് പ്രഖ്യാപിക്കണമെങ്കിൽ എത്രത്തോളം അജ്ഞതയും നിരുത്തരവാദിത്തവുമുള്ള ഭരണകർത്താക്കളാണ് രാജ്യം ഭരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം ഭരണകൂടങ്ങൾ വരുംതലമുറകളുടെ ജീവിക്കാനുള്ള അവകാശങ്ങളെ മുച്ചൂടും നശിപ്പിച്ചാണ് വികസന സങ്കൽപം സാധ്യമാക്കുന്നത്. </p>
<p> ആദിമ ഗോത്രജനതകളായ ഷോംപെൻ, നികോബാറിസ് വിഭാഗങ്ങൾ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ അധിവസിക്കുന്ന ഭൂമിയാണ് ഗ്രേറ്റ് നികോബാർ ദ്വീപസമൂഹങ്ങൾ. 1969 മുതൽ 1980 വരെ 330ഓളം വിമുക്തഭടന്മാരുടെ കുടുംബങ്ങളെകൂടി ഏഴ് ഗ്രാമങ്ങളിൽ വിന്യസിച്ചു. ഈ മൂന്നുവിഭാഗങ്ങൾകൂടി ചേർന്നതാണ് ഗ്രേറ്റ് നികോബാറിലെ ജനസംഖ്യ. 2011 ലെ കാനേഷുമാരി പ്രകാരം 8367 ആണ് ഈ ദ്വീപിലെ മൊത്തം ജനസംഖ്യ. ഇവരിൽ അതിദുർബല ഗോത്രപാരമ്പര്യം ഉള്ളവരാണ് ഷോംപെനുകൾ. 2022ലെ കണക്കുകൾ പ്രകാരം 245 ആണ് ഇവരുടെ മൊത്തം ജനസംഖ്യ. വേട്ടയാടിയും നായാടിയും ജീവനമാർഗം കണ്ടെത്തുന്നവരാണിവർ. 1200ഓളം നികോബാറീസുകൾ ഗ്രേറ്റ് നികോബാറിന്‍റെ തീരത്തു താമസക്കാരായിട്ടുണ്ട്. 2004ലെ സൂനാമി ഔദ്യോഗിക കണക്കുപ്രകാരം 3449 ആണെങ്കിലും 10,000 ഓളം നികോബാറിസുകളെയും ഗ്രാമങ്ങളെയും വിഴുങ്ങി. ശേഷിച്ചവർക്ക് തിരികെ ഗ്രാമങ്ങളിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. </p>
<h3>തുറമുഖ നിർമാണവും വെല്ലുവിളികളും</h3>
<p>പദ്ധതിയുടെ സാമ്പത്തികവും വാണിജ്യപരവുമായ സാധ്യതയെപ്പറ്റി വലിയതരത്തിലുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. നാലുഘട്ടങ്ങളിലായുള്ള തുറമുഖ നിർമാണത്തിനുമാത്രമായി 5 ബില്യൺ യു.എസ് ഡോളർ ആണ് കണക്കാക്കിയിരിക്കുന്നത്. 2058ൽ പൂർണമാകുന്ന ഈ പദ്ധതിയിൽ പൊതു-സ്വകാര്യ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. അത്തരം കാര്യങ്ങളുടെ സുതാര്യത ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്തതിനാൽ രാഷ്ട്രീയപരവും നയതന്ത്രപരവും ആയ മറ്റുള്ള കാര്യങ്ങളെ കുറിച്ചുള്ള വിശദീകരണം വെല്ലുവിളിയുയർത്തുന്നുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/12/2880848-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240202uXR4SFp7VBrp2FdCPG4cvtTi09i8axB4028897" data-watermark="false" style="width: 100%;" info-selector="#info_item_1783834031200" title="ഷോംപെൻ ഗോത്രത്തിൽപെട്ട വയോധികനും ചെറുപ്പക്കാരനും തോണിയിൽ മീൻവേട്ടക്കിറങ്ങിയപ്പോൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1783834031200">
  <p>ഷോംപെൻ ഗോത്രത്തിൽപെട്ട വയോധികനും ചെറുപ്പക്കാരനും തോണിയിൽ മീൻവേട്ടക്കിറങ്ങിയപ്പോൾ</p>
 </div>
</div>
<h3>ആരാണ് ഷോംപെൻ ജനത? </h3>
<p>തെക്കൻ അന്തമാൻ നികോബാർ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന അതിദുർബല ഗോത്രജനവിഭാഗമാണ് ഷോംപെനുകൾ. 300 പേരിൽ മാത്രം ജനസംഖ്യയുള്ള ജനതയാണിത്. പതിനായിരം വർഷങ്ങൾക്കുമുമ്പ് ഇവരുടെ പൂർവികർ ഇവിടെ എത്തിച്ചേർന്നവരാണെന്ന് അനുമാനിക്കുന്നു. ഗ്രേറ്റ് നികോബാറിനെ വൈവിധ്യപൂർണമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജനവിഭാഗങ്ങളാണിവർ. ഷോംപെനുകളും അവരുമായി അടുത്തബന്ധം പുലർത്തുന്ന മറ്റൊരു തദ്ദേശീയ ജനതയായ നികോബാറീസും 95 ശതമാനം ഉഷ്ണമേഖല മഴക്കാടുകളും 50ഓളം തദ്ദേശീയ സസ്യജന്തുജാലങ്ങളും ചേർന്ന് ഗ്രേറ്റ് നികോബാറിനെ വൈവിധ്യപൂർണമാക്കുന്നു. </p>
<p>പ്രസ്തുത പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്ത പ്രദേശത്തോട് ചേർന്ന് അതിജീവിക്കുന്ന ജനവിഭാഗങ്ങളാണിവർ. ദ്വീപുകളുടെ താഴ്വരകളിലെ പൂക്കൈത ചെടികളിലെ പഴങ്ങളും (Pandanus fruit) മഴക്കാടുകൾക്കുള്ളിൽ തലങ്ങനെയും വിലങ്ങനെയും ഒഴുകി സമൃദ്ധമാക്കുന്ന ആദിമഗോത്രങ്ങൾ റൂഹി (Ruhi) എന്ന ഓമനപ്പേരിനാൽ വിളിക്കുന്ന നദീവ്യൂഹ വ്യവസ്ഥയും ചേർന്നാണ് നായാടി ജീവിക്കുന്ന ഈ തദ്ദേശീയ ജനവിഭാഗത്തിന്‍റെ ജീവനരഹസ്യം. ഇണയെ കണ്ടെത്താനും വിവാഹം, ദേശാടനം, നിത്യജീവന മാർഗങ്ങൾ എന്നിവയിലെല്ലാം റൂഹി നദീവ്യവസ്ഥ മുഖ്യമായ പങ്കാണ് ഷോംപെനുകളുടെ ജീവിതത്തിൽ വഹിക്കുന്നത്. പുറത്തുനിന്നുള്ള ഒരു ബന്ധവും താൽപര്യപ്പെടാത്ത ജനനവിഭാഗമാണിവർ. കുറഞ്ഞ രോഗപ്രതിരോധശേഷി ഉള്ള ഈ ജനനസമൂഹത്തിന് പുറത്തുനിന്നുള്ള ഏതൊരുകടന്നുകയറ്റവും ഭീഷണിയുയർത്തും. അത് ആ ജനതയുടെ ഉന്മൂലനത്തിലേക്ക് നയിക്കും. </p>
<h3>പദ്ധതി ഷോംപെനുകളെ ബാധിക്കുന്നതെങ്ങനെ? </h3>
<p>ഒന്നാമതായി ഈ പദ്ധതി വിഭാവനം ചെയ്യുന്നത് അന്തർദേശീയ നിലവാരമുള്ള വിമാനത്താവളം, വ്യവസായ പാർക്ക്, പ്രകൃതിവാതക പ്ലാന്‍റ് കൂടാതെ, ടൂറിസം എന്നിവയാണ്. ഇവക്കെല്ലാം കൂടി 244 ചതുരശ്ര കിലോമീറ്റർ സ്ഥലം വേണ്ടിവരുന്നുണ്ട്. അതിൽ 130 കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കേണ്ടിവരുകയും അതുമൂലം ദ്വീപിന്റെ മൂന്നിലൊരുഭാഗം പദ്ധതി നടത്തിപ്പിനായി നഷ്ടപ്പെടുകയും ചെയ്യും. ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന ഷോംപെനുകളുടെയും നികോബാറികളുടെയും സംരക്ഷണമേഖലയായ ഭൂപ്രദേശങ്ങളുടെ ഭാഗവും ഇതിലുൾപ്പെടും. 2004ലെ സൂനാമിയിൽ നികോബാറിൻസുകളും ഈ ഭൂപ്രദേശത്തിന്‍റെ നല്ലൊരുഭാഗവും നഷ്ടപ്പെടുകയും ചെയ്തിരുന്നു. </p>
<p>രണ്ടാമതായി, 10 ദശലക്ഷം അപൂർവങ്ങളായ മരങ്ങൾ വെട്ടിനശിപ്പിച്ചുകൊണ്ടാണ് ടൗൺഷിപ് പദ്ധതി നടപ്പാക്കുന്നത്. അമേരിക്കൻ നഗരമായ ലാസ് വേഗാസിനെ കിടപിടിക്കുന്ന തരത്തിലുള്ള നഗരപദ്ധതിയിൽ ഉദ്ദേശിക്കുന്ന താമസക്കാരുടെ എണ്ണം ഇപ്പൊഴത്തെ ദ്വീപിലെ ജനസംഖ്യയുടെ 80,000 ശതമാനം കൂടുതലാകും എന്നാണ്. 6,50,000 പേരെ താമസിപ്പിക്കാനുള്ള നഗരപദ്ധതിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഈ കടന്നുകയറ്റം വിഭവചൂഷണത്തിന് വഴിയൊരുക്കുകയും ഷോംപെനുകളുടെ മഴക്കാടുകളിലെ നിലനിൽപിന് കൂടുതൽ സമ്മർദം ഉണ്ടാക്കുകയും ചെയ്യും. </p>
<p>പദ്ധതി നടത്തിപ്പിനായുള്ള ഭൂമി തരംമാറ്റൽ, പാറകളും കല്ലുകളും പൊട്ടിക്കൽ, തുരക്കൽ, പോലുള്ളവയിലൂടെ പുറന്തള്ളുന്ന മാലിന്യം ഇവരുടെ സ്വൈരവിഹാരത്തെ ദോഷകരമായി ബാധിക്കും. അവരുടെ ജീവന മാർഗങ്ങളായ കൂട്ടുചേർന്നുള്ള വേട്ടയാടലിനും ഭക്ഷണശേഖരണത്തിനും, മീൻപിടിത്തം, കോഴി -പന്നി എന്നിവ വളർത്തൽ തെങ്ങ്, കമുക് കൃഷി എന്നിവക്കും തടസ്സം സൃഷ്ടിക്കും. പദ്ധതി വിഭാവനം ചെയ്യുന്ന വമ്പൻ തുറമുഖ നിർമാണം ദ്വീപീയ നദിയായ ഗലാത്തിയയുടെ ഒഴുക്കിനെ അടക്കുകയും ഷോംപെനുകളുടെ ജീവനാഡിയായി ഒഴുകുന്ന റൂഹി നദീവ്യവസ്ഥയെ താളംതെറ്റിക്കുകയും താഴ്വരകളിലെ സസ്യജാലങ്ങളുടെ പോഷണത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. അവരുടെ നിത്യാഹാരമായ കൈതച്ചെടിയുടെ നാശത്തിലേക്കും നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു. </p>
<p>ഇത്തരം പ്രത്യാഘാതങ്ങൾ ഉറപ്പായും ഷോംപെനുകളുടെ ആവാസവ്യവസ്ഥയെയും അവരുടെ വിഭവങ്ങളെയും നാശത്തിലേക്കും അവരെതന്നെ വിസ്മൃതിയിലേക്കും നയിച്ചേക്കും. ബ്രിട്ടീഷ് കൊളോണിയൽ കടന്നുകയറ്റവും ഇന്ത്യൻ കുടിയേറ്റക്കാരും വരുത്തിയ രോഗവും പരിസ്ഥിതി നാശവും തദ്ദേശീയ ജനവിഭാഗങ്ങളായ അന്തമാനിലെ 99 ശതമാനം അന്തമാനിസുകളുടെയും 85 ശതമാനം ഓംഗസ് ജനതയുടെയും നാശത്തിന് കാരണമായതുപോലെ ഗ്രേറ്റ് നികോബാർ പദ്ധതി അവശേഷിച്ച മറ്റു തദ്ദേശീയ ഗോത്ര ജനവിഭാഗങ്ങളുടെ അടിവേരറുക്കും എന്നതിൽ സംശയിക്കേണ്ടതില്ല. ഇന്ത്യ ഗവൺമെന്റിന്റെ തന്നെ 2021ൽ തയാറാക്കിയ പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിൽ ഗ്രേറ്റ് നികോബാർ പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനം തന്നെ ശരിവെക്കുന്ന കാര്യം ആ ആവാസവ്യവസ്ഥയിലെ ഏതുതരത്തിലുള്ള വ്യതിയാനവും ഷോംപെനുകളുടെ നിലനിൽപിന് ഭീഷണിയുയർത്തും എന്നാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/12/2880846-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240202i6n6Fb2u9yRP52w8H0bulfKESq4Qutf3900266" data-watermark="false" style="width: 100%;" info-selector="#info_item_1783833902941" title="ഷോംപെൻ ഗോത്ര വിഭാഗത്തിൽപെട്ട ഒരുകൂട്ടം യുവാക്കൾ അവരുടെ കുടിലിന് സമീപം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1783833902941">
  <p>ഷോംപെൻ ഗോത്ര വിഭാഗത്തിൽപെട്ട ഒരുകൂട്ടം യുവാക്കൾ അവരുടെ കുടിലിന് സമീപം</p>
 </div>
</div>
<h3>അന്തർ ദേശീയവും ദേശീയവുമായ നിയമലംഘനം</h3>
<p>പ്രസ്തുത പദ്ധതി തദ്ദേശീയ ജനനവിഭാഗങ്ങളുടെ ജീവനാവകാശങ്ങളെ എങ്ങനെയാണ് അട്ടിമറിക്കുന്നത് എന്നാൽ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തെയും സ്വയം നിർണയാവകാശത്തെയും (Self Determination) തടസ്സപ്പെടുത്തുന്നതിലൂടെയാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനമായ തദ്ദേശീയ ജനതയുടെ ജീവിക്കാനുള്ള അവകാശം, 2007ലെ എല്ലാതരം വംശീയ വിവേചനവും നിർത്തലാക്കാനുള്ള അന്തർദേശീയ കൺവെൻഷൻ, 1969ലെ അന്തർദേശീയ തൊഴിലാളി സംഘടനയുടെ നിയമപ്രകാരമുള്ള സ്വാതന്ത്ര്യവും മുൻക്കൂറായിട്ടുള്ള അനുമതിനേടിയെടുക്കൽ എല്ലാംതന്നെ ലംഘിച്ചുകൊണ്ടുള്ളതാണ്. ഈ ലംഘനങ്ങളെല്ലാം തന്നെ അതിദുർബല ഗോത്രവിഭാഗങ്ങളെ ഭൂമിയിൽ നിന്നുതന്നെ തുടച്ചുനീക്കും. </p>
<p>മുൻകൂർ അനുമതി നേടാത്തതുകൊണ്ടുതന്നെ ദേശീയ പട്ടികവർഗ കമീഷൻ ഭരണഘടനയുടെ ആർട്ടിക്കിൾ 338 A (9)ന്റെ ലംഘനമാണെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല 2006ലെ വനനിയമ ലംഘനവുംകൂടിയാണിത്. 2015ലെ ഷോംപെൻ ഗോത്രവർഗ നയത്തിന്‍റെ (Policy on Shompen Tribe of Great Nicobar Island) ലംഘനം കൂടിയാണ്. അതുപ്രകാരം ഷോംപെനുകളുടെ അഖണ്ഡതയും ക്ഷേമവും നിലനിർത്തികൊണ്ടുമാത്രമേ വമ്പൻ വികസന പദ്ധതികൾ ദ്വീപിൽ നടത്താൻ പാടുള്ളൂ. എന്നാൽ, നിലവിൽ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് പ്രസ്തുത കോർപറേറ്റ് മുതലാളിത്ത വികസന പദ്ധതി കേന്ദ്രസർക്കാർ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നത്. </p>
<p>2024ൽ 13 രാജ്യങ്ങളിൽനിന്നുള്ള വംശഹത്യയെ കുറിച്ച് പഠനംനടത്തുന്ന 39 പേരടങ്ങുന്ന സംഘം ഇന്ത്യൻ രാഷ്ട്രപതിക്കയച്ച തുറന്ന കത്തിൽ പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ഷോംപെൻ ജനതയെ വംശഹത്യയിലേക്ക് തള്ളിവിടുമെന്നും അതൊരു അന്തർദേശീയ കുറ്റകൃത്യത്തിന് തുല്യമാണെന്നും അതിനാൽ എത്രയും വേഗം പദ്ധതി നിർത്തണമെന്നുമാണ് പറഞ്ഞിരുന്നത്. 2024ൽ 12 പേരടങ്ങുന്ന മറ്റൊരു ഇന്ത്യൻ നരവംശശാസ്ത്രജ്ഞരുടെ തുറന്ന കത്തിൽ പറയുന്നത് ഈ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ തദ്ദേശീയ ഗോത്രങ്ങൾ ഭൂമിയിൽനിന്നുതന്നെ തുടച്ചുനീക്കപ്പെടുമെന്നാണ്. </p>
<p>തുറമുഖനിർമാണപ്രവർത്തനങ്ങൾ ഗലാത്തിയ ഉൾക്കടലിൽ നടത്തുന്ന ആഴത്തിലുള്ള മണ്ണെടുക്കൽ (Dredging), റൺവേ നിർമാണത്തിനായി വെട്ടിനിരത്തുന്ന ആയിരകണക്കിന് ഏക്കർ മഴകാടുകൾ, തുറമുഖം, ഭവനനിർമിതി എന്നിവ കടൽത്തീര ആവാസവ്യവസ്ഥയെ മുച്ചൂടും നശിപ്പിക്കും. ഭൂകമ്പ സാധ്യത ഏറിയ പ്രദേശമായതിനാൽതന്നെ നിർമാണപ്രവർത്തനങ്ങളും മറ്റും അതിന്‍റെ സാധ്യതയെ കൂട്ടും. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കുന്ന ഈ പദ്ധതി ദൂരവ്യാപകങ്ങളായതും തിരുത്താൻ കഴിയാത്തതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/12/2880845-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020hsWak1AieHUCtDqAkDCMMYRrklFCH2BN3650476" data-watermark="false" style="width: 100%;" info-selector="#info_item_1783833652877" title="അരുവി മുറിച്ചുകടക്കുന്ന, ഗ്രേറ്റ് നികോബാർ ദ്വീപിലെ ഷോംപെൻ ഗോത്ര വിഭാഗത്തിൽപെട്ട യുവാക്കൾ " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1783833652877">
  <p>അരുവി മുറിച്ചുകടക്കുന്ന, ഗ്രേറ്റ് നികോബാർ ദ്വീപിലെ ഷോംപെൻ ഗോത്ര വിഭാഗത്തിൽപെട്ട യുവാക്കൾ </p>
 </div>
</div>
<h3>വികസനത്തിെന്റ ഇരകളും വംശീയക്കുരുതിയും </h3>
<p>ലോകത്ത് ആഫ്രിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആദിവാസി ജനത അധിവസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2011 ലെ കാനേഷുമാരി പ്രകാരം 705 ആദിവാസി വിഭാഗങ്ങൾ ഇന്ത്യയുടെ 26 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വസിച്ചുവരുന്നു. അതിൽ 75 വിഭാഗങ്ങൾ ദുർബല ഗോത്ര വിഭാഗങ്ങളാണ്. ആന്ധ്രപ്രദേശിലും ഒഡിഷയിലുമാണ് ഗോത്രവിഭാഗങ്ങളിൽ 25 വിഭാഗങ്ങൾ അധിവസിക്കുന്നത്. മൊത്തം ഇന്ത്യൻ ജനസംഖ്യയുടെ 8.6 ശതമാനം വരുന്ന ആദിവാസി ജനതയുടെ ജനസംഖ്യ 10.42 കോടിയാണ്. ഇതിൽ മൊത്തം ആദിവാസി ജനതയുടെ 9.38 കോടി മനുഷ്യരും ഉൾനാടൻ ഗ്രാമങ്ങളിലോ വനങ്ങളിലോ മറ്റു പ്രാന്തപ്രദേശങ്ങളിലോ ആണ് ജീവിക്കുന്നത്. 1.04 ശതമാനം മാത്രമാണ് നഗരപ്രദേശങ്ങളിൽ താമസിക്കുന്നത്. </p>
<p>മറ്റുജനവിഭാഗങ്ങളെ താരതമ്യം ചെയ്യുമ്പോൾ വികസന പദ്ധതികളുടെ പേരിൽ ഏറ്റവും കൂടുതൽ പുറന്തള്ളപ്പെടുന്ന ജനവിഭാഗം ആദിവാസി ജനതയാണ്. 1990 വരെ ഇന്ത്യയിൽ വിവിധ വമ്പൻ വികസന പദ്ധതികളുടെയും ദേശീയോദ്യാന നിർമിതികളുടെയും ഭാഗമായി 85.39 ലക്ഷം ആദിവാസി ഗോത്രവിഭാഗങ്ങൾ പുറന്തള്ളപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മൊത്തം വികസനത്തിന്റെ ഭാഗമായി പുറന്തള്ളപ്പെട്ട മൊത്തം മനുഷ്യരുടെ 55.16 ശതമാനവും ആദിവാസികളായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എങ്ങനെയാണ് പാർശ്വവത്കൃത ജനവിഭാഗങ്ങൾ ഭൂരഹിതരായി തീരുന്നത് എന്ന് മനസ്സിലാക്കാൻ ഇതിൽപരം വേറെ ചിന്തിക്കേണ്ടകാര്യമില്ല. </p>
<p>ഇന്ത്യയിൽ വികസന പദ്ധതികളുടെ ഭാഗമായി പുറന്തള്ളപ്പെട്ട ആദിവാസികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം പ്രധാനമന്ത്രി മോദിയുടെ ഗുജറാത്താണ്. 44. 43 ശതമാനമാണ് (18, 21,283) ഗുജറാത്തിൽ പുറന്തള്ളപ്പെട്ട ആദിവാസികളുടെ എണ്ണം. ഝാർഖണ്ഡിലും ഒഡിഷയിലും 40 ശതമാനമായിരുന്നു. ആന്ധ്രയിൽ 30 ശതമാനവും അസമിൽ 22 ഉം വെസ്റ്റ് ബംഗാളിൽ 19 ശതമാനവുമായിരുന്നു വമ്പൻ വ്യവസായ പദ്ധതികളുടെയും വികസനകളുടെയും ഫലമായി കുടിയിറക്കപ്പെട്ട ആദിമഗോത്രനിവാസികളുടെ കണക്കുകൾ. </p>
<p>ലോകത്തിൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തര ഇന്ത്യ നിർമിച്ചിട്ടുള്ള ഡാമുകളുടെ എണ്ണം 4291 ആണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ മനുഷ്യർ സ്വന്തം വാസ സ്ഥലങ്ങളിൽനിന്നും പുറന്തള്ളപ്പെട്ട (Displacement) വികസന പദ്ധതി ഡാം നിർമാണവുമായി ബന്ധപ്പെട്ടാണ്. വികസന പദ്ധതികളുടെ ഭാഗമായി പുറന്തള്ളപ്പെടുന്ന മനുഷ്യൻ അവ​ന്റെ തനത് ആവാസവ്യസ്ഥയിൽനിന്നും ഗോത്രപൈതൃകങ്ങളിൽനിന്നും സാമൂഹികവും സാംസ്കാരികവുമായ പാരമ്പര്യങ്ങളിൽനിന്നും നിഷ്കരുണം ആട്ടിപ്പായിക്കപ്പെടുന്നു. </p>
<p>ഡാമുകൾ ദേശീയോദ്യാനങ്ങൾ സാങ്ച്വറികൾ, റോഡുകൾ, ഹൈവേ നിർമാണം, ഖനനം തുടങ്ങിയ വമ്പൻ വികസനപദ്ധതികൾ അടിസ്ഥാന ജനതകളായ ആദിവാസികളെ കുടിയിറക്കുന്നു. ഇത്തരം വ്യവസ്ഥാപിത പുറന്തള്ളൽ എങ്ങനെയാണ് ആദിമഗോത്രവിഭാഗങ്ങളെ ബാധിക്കുന്നതെന്നുള്ള ധാരാളം പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒഡിഷയിൽ നടപ്പിലാക്കിയ രംഗാളി ജലവൈദ്യുതി പദ്ധതി തൊഴിലില്ലായ്മ 9 മുതൽ 43.6 ശതമാനം വർധിച്ചതായും ഭൂരഹിതരായ മനുഷ്യരുടെ ശതമാനം ഇരട്ടിയായെന്നും പഠനങ്ങൾ പറയുന്നു. </p>
<p> കോർപറേറ്റ് മുതലാളിത്ത വികസനത്തി​ന്റെ പേരിൽ ഇന്ത്യയിൽ തുടർന്നുവരുന്ന ഇത്തരം ഇരകളാക്കുന്ന ആദിവാസി ഗോത്രങ്ങളുടെയും അടിസ്ഥാന വർഗ ജനതകളുടെ തുടർച്ചയായിവേണം അതീവ സംരക്ഷണം ആവശ്യമായ ഷോംപെൻ ഗോത്രവിഭാഗങ്ങളുടെ വംശീയ പുറന്തള്ളലിനേയും കാണാൻ. എന്തു വിലകൊടുത്തും കോർപറേറ്റ് മുതലാളിത്ത താൽപര്യത്തിനായി ഒരുക്കുന്ന ഈ വികല വികസന പദ്ധതിയെ തടസ്സപ്പെടുത്തിയേ മതിയാവൂ. അതാണ് ഉത്തരവാദിത്തമുള്ള മനുഷ്യനെന്ന നിലയിൽ പ്രകൃതിയോടും വരും തലമുറകളോടും കാണിക്കാവുന്ന കടമ. </p>
<p>---------------------</p>
<p><font color="#ff0000">ഗ്രന്ഥസൂചിക </font></p>
<p><font color="#ff0000">United States Geological Survey Report (2010- 2020) </font></p>
<p><font color="#ff0000">Survival International Report, How India Plans to Sacrifice One of the World’s Most </font></p>
<p><font color="#ff0000">Isolated Tribes to Create “The New Hong Kong” </font></p>
<p><font color="#ff0000">S.N.H Rizvi, The Shompen: Vanishing Tribe of the Great Nicobar Island, 1990 </font></p>
<p><font color="#ff0000">Pre- Feasibility Report, Holistic Development of Great Nicobar Island at Andaman and </font></p>
<p><font color="#ff0000">Nicobar Island, 2021 </font></p>
<p><font color="#ff0000"> Pankaj Sekhsaria, The Great Nicobar Betrayal, 2024 </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/threat-to-shompen-and-nicobarese-1536454</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/threat-to-shompen-and-nicobarese-1536454</guid>
<category><![CDATA[Weekly,Archives,Articles,Premium,20 JUL 2026]]></category>
<dc:creator><![CDATA[ഡോ. ​ശാ​ലി​നി വി.​എ​സ്]]></dc:creator>
<pubDate>Mon, 13 Jul 2026 03:15:27 GMT</pubDate>
</item>
<item>
<title><![CDATA[താമരയിലയിൽ തൂവൽ കൊണ്ട് എഴുതാനാശിച്ചത്]]></title>
<description/>
<enclosure length="260574" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/12/2880831-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/12/2880831-untitled-1.gif'/><figcaption></figcaption></figure><p>എനിക്കൊരു പ്രണയമുണ്ടാവുമെന്നും </p>
<p>അതീന്ദ്രിയമായ വിധത്തിൽ </p>
<p>അതനുഭവിക്കാനാകുമെന്നും ഞാൻ കരുതിയിരുന്നു </p>
<p>രാത്രിയുടെ പന്ത്രണ്ടാം യാമത്തിൽ </p>
<p>സുഗന്ധഹാരിയായ </p>
<p>ഒരു പൂവിന്റെ വിരിയലിന് </p>
<p>കൂട്ടിരിക്കുംപോലെ, </p>
<p>മണ്ണിന്റെ അഗാധതയിൽനിന്നും </p>
<p>ഒരു വിത്ത് മുളപൊട്ടുന്നത് </p>
<p>തൊട്ടറിയുന്നതുപോലെ, </p>
<p>ഞാനതിനെ എന്റേതുമാത്രമായ ഒന്നാക്കുമെന്നും </p>
<p>ആശിച്ചിരുന്നു </p>
<p>എന്നാൽ അത് ഉണ്ടായപ്പോൾ, </p>
<p>ഒറ്റപ്പെട്ട കരിമ്പനകൾ </p>
<p>മഴക്കാലരാത്രികളിൽ </p>
<p>വിറകൊള്ളുന്നതുപോലെ, </p>
<p>ഉള്ളുരുക്കത്തിന്റെ മൂശയിൽ </p>
<p>വിശേഷപ്പെട്ട ഒരു ആഭരണം വാർത്തെടുക്കും പോലെ, </p>
<p>ഏകാന്തതയെ കാർന്നു തിന്നുന്ന </p>
<p>പടുകൂറ്റൻ പട്ടുനൂൽപ്പുഴുവായി </p>
<p>സ്വയം മാറുന്നതുപോലെ, </p>
<p>സകലതിന്മകളും ഉന്മൂലനംചെയ്യുന്ന </p>
<p>വലിയൊരു വിപ്ലവത്തിന്റെ </p>
<p>രഹസ്യം പേറുംപോലെ, </p>
<p>മഹാപ്രളയത്തിന്റെ നിലയില്ലാക്കയത്തിലേക്ക് </p>
<p>അമരുന്നതുപോലെ </p>
<p>ഒന്നാവുകയാണ്. </p>
<p>രണ്ടു പേർ ചേർന്ന് ഒരു പ്രപഞ്ചമുണ്ടാവുന്നതുപോലെ, </p>
<p>നനുത്ത തൂവലുകൾ വിടർത്തി </p>
<p>പക്ഷിയതിനു കീഴെയൊരു ലോകമൊരുക്കും പോലെ, </p>
<p>പ്രപഞ്ചത്തിന്റെ ഘടികാരം എല്ലാ ദേശത്തും ഒരേ താളമാവുന്നതുപോലെ, </p>
<p>അത് ഒരേയൊരു പേര് വിളിക്കുന്നതുപോലെ </p>
<p>തോന്നുകയാണ്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1536443</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1536443</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,20 JUL 2026]]></category>
<dc:creator><![CDATA[സിന്ധു കെ.വി]]></dc:creator>
<pubDate>Mon, 13 Jul 2026 03:00:51 GMT</pubDate>
</item>
<item>
<title><![CDATA[നന്മ കാംക്ഷിച്ച  എഡിറ്റോറിയലുകൾ]]></title>
<description/>
<enclosure length="287232" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/12/2880814-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/12/2880814-untitled-1.gif'/><figcaption><p>ഹലീമാ ബീവി</p><span class='copyright'></span></figcaption></figure><h3>അധ്യായം -9 </h3>
<p>രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളെ കുറിച്ചും ലോകം നേരിടുന്ന വലിയ വിപത്തുകളെ സംബന്ധിച്ചും ‘ഭാരതചന്ദ്രിക’ വലിയ കവറേജ് നൽകി. ഇതുസംബന്ധിച്ച് മുഖപ്രസംഗങ്ങളും എഴുതി. അതോടൊപ്പം മുസ്​ലിം ജനത ഐക്യപ്പെടേണ്ടതിന്റെയും വിദ്യാഭ്യാസ ഉന്നതി കൈവരിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും ഗൗരവമായ ചർച്ചകൾക്ക് ‘ഭാരതചന്ദ്രിക’ നേതൃത്വം നൽകി. </p>
<p>തിരുവിതാംകൂറിൽ വധശിക്ഷ നിർത്തൽ ചെയ്തുള്ള വിളംബരം പുറത്തുവന്നതിനെ അഭിനന്ദിച്ചുകൊണ്ട് 1944 നവംബർ 27ന് ‘ഭാരതചന്ദ്രിക’ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തോട് ഏതാണ്ട് കിടപിടിക്കുന്ന ഒന്നായിട്ടാണ് ഈ പ്രഖ്യാപനത്തെ അവർ മുഖപ്രസംഗത്തിൽ സാദൃശ്യപ്പെടുത്തിയത്: “ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ഔദ് എന്ന നാട്ടുരാജ്യം വധശിക്ഷ നിർത്തൽ ചെയ്തിട്ടുണ്ടെങ്കിലും ഒരു സുപ്രധാന നാട്ടുരാജ്യമായ തിരുവിതാംകൂറിൽ അത് നടപ്പിലാക്കിയപ്പോഴാണ് അതിന്‍റെ മാഹാത്മ്യം വർധിച്ചത്. ഒരുവന്റെ ദുഷ്ട പ്രവൃത്തിക്ക് അവനെ കൊന്നു കളഞ്ഞാൽ അവനതൊരു അനുഗ്രഹം മാത്രമാണ്, പശ്ചാത്താപംകൊണ്ട് അവനെ നന്നാക്കിയെടുക്കുകയാണ് ഈ തിരുവെഴുത്തുകൊണ്ട് സാധിക്കുന്നത്.” </p>
<p>1944 ഡിസംബർ നാലിന് ‘യുദ്ധ അവലോകനം’ എന്ന തലക്കെട്ടിൽ രണ്ടാം ലോകയുദ്ധത്തിന്റെ ഒരു വിശകലനം നൽകിയിട്ടുണ്ട്. യുദ്ധത്താൽ അവശത അനുഭവിക്കുന്ന ജനതക്കു മുന്നിൽ ബ്രിട്ടൻ നയിക്കുന്ന സഖ്യത്തെ പിന്തുണക്കുന്ന നിലപാടാണ് പത്രാധിപർക്ക് എന്ന് തോന്നിപ്പോകും: “ലോകത്തിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നശീകരണ സാമഗ്രികളും ജർമനി തയാറാക്കി കഴിഞ്ഞിരിക്കുന്നു. യുദ്ധാവസാനം ജർമനി തോൽപിക്കപ്പെട്ടാൽ ലോകസമാധാനത്തെ കൂടക്കൂടെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ജർമൻ രാഷ്ട്രത്തിന്റെ ക്രൗര്യം നശിപ്പിച്ച് അതിനെ നാമാവശേഷമാക്കി തീർക്കുമെന്ന് ഐക്യകക്ഷി നായകന്മാർ പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ജർമനി പൂർണമായി മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നതിനാൽ അവരുടെ ജീവൻ മരണ പോരാട്ടംതന്നെയാണ് ഇപ്പോൾ നടക്കുന്നത്. </p>
<p>വൈരാഗ്യവും ക്രൂരതയും പ്രതികാരവാഞ്ഛയും ജർമൻ ജനതതിക്ക് ഇതര ജനതയെക്കാൾ കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്നു... ഐക്യസേന ജർമനിയിൽ പ്രവേശിച്ചു കഴിഞ്ഞെങ്കിലും അവരുടെ മനോവീര്യം ഇതുവരെ നശിച്ചുകഴിഞ്ഞിട്ടില്ല, അവരുടെ പുതിയ പുതിയ കണ്ടുപിടിത്തം ജനങ്ങൾക്ക് കൂടുതൽ വിശ്വാസവും മനോദാർഢ്യവുമരുളുന്നവയാണ്. ജർമൻ രഹസ്യായുധങ്ങൾ ഇംഗ്ലണ്ടിൽ വരുത്തിക്കൂട്ടുന്ന നാശങ്ങൾ ചില്ലറയല്ലെന്ന് പ്രധാനമന്ത്രിതന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. കിഴക്ക് ജപ്പാന്റെ ശക്തിയും നാൾക്കുനാൾ വർധിച്ചുവരുന്നു. ചൈനയുടെ ഏറിയ കൂറും അവരുടേതായി കഴിഞ്ഞിരിക്കുന്നു.” </p>
<p>തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഗോപാലമേനോൻ ജോലിയിൽനിന്ന് പിരിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ട്രെയിനിങ് കോളജിൽ ദീർഘകാലം പ്രിൻസിപ്പലായിരുന്ന എ.എൻ. തമ്പി പുതിയ വിദ്യാഭ്യാസ ഡയറക്ടറായി സ്ഥാനമേറ്റു. 1945 ജനുവരി 25ന്, ആയതിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു മുഖപ്രസംഗം ‘ഭാരതചന്ദ്രിക’ പ്രസിദ്ധീകരിച്ചു. തിരുവിതാംകൂർ വിദ്യാഭ്യാസചരിത്രത്തെ ചെറിയ രീതിയിൽ അതിൽ പരാമർശിക്കുകയും ചെയ്യുന്നുണ്ട്: </p>
<p>“...കൊല്ലവർഷം 1039 (1864)ൽ മദ്രാസ് സർവകലാശാലക്കാർ മെട്രിക്കുലേഷൻ പരീക്ഷക്ക് മലയാളം ഉപഭാഷയായി സ്വീകരിച്ചു. അതോടുകൂടി തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണം പരിപുഷ്ടമായി. തിരുവിതാംകൂറിൽ വിദ്യാഭ്യാസ ഡിപ്പാർട്​മെന്‍റ് സ്ഥാപിതമായ കാലം മുതൽക്ക് പരിഷ്കൃത മാനസരായ പല മേലധ്യക്ഷന്മാരും ഭരണം നടത്തിയിട്ടുണ്ട്. അവരുടെയെല്ലാം മേൽനോട്ടത്തിൻ ഫലമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് ഇന്നീ നിലയിലെത്തിയിട്ടുള്ളത്.”35 </p>
<p>ഒരുകാലത്ത് സാധാരണക്കാരുടെ ഭക്ഷണമായിരുന്നു മരച്ചീനിയുടെ വിവിധ രൂപങ്ങളിലുള്ള പദാർഥങ്ങൾ. 1939ൽ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകയുദ്ധവും സാമ്പത്തിക മാന്ദ്യവും ജനങ്ങളെ വറുതിയുടെ കയങ്ങളിലേക്ക് തള്ളിവിട്ടു. സാധാരണ ജനങ്ങൾക്ക് വിശപ്പടക്കുന്നതിനുള്ള പ്രധാന ഭക്ഷണമായി വർത്തിച്ചിരുന്ന മരച്ചീനിപ്പൊടിയുടെ വ്യാപാരത്തെ നിയന്ത്രിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതിനെ കുറിച്ച് പരാമർശിക്കുന്ന എഡിറ്റോറിയൽ (1945 ജനുവരി 29): “...തിരുവിതാംകൂറിൽ അടുത്തകാലത്ത് വരെ മരച്ചീനിപ്പൊടി വ്യവസായം നടന്നുകൊണ്ടിരുന്നപ്പോൾ അത് സാധുക്കൾക്ക് വലിയ അനുഗ്രഹമായിരുന്നു. </p>
<p>പക്ഷേ, യാതൊരു നിയന്ത്രണവും കൂടാതെ കണ്ടവരുടെ ഇഷ്ടംപോലെ നടത്തിക്കൊണ്ടിരുന്ന വ്യവസായത്തിന്റെ അപഥയാനം ഗവൺമെന്‍റ് ക്ഷണം കണ്ടറിഞ്ഞു. അങ്ങനെയത് നിർത്തൽ ചെയ്തു. ഇപ്പോൾ വീണ്ടും ആ വ്യവസായത്തിനു വേണ്ട സൗകര്യം നൽകിയിരിക്കുന്നു. പക്ഷേ, അത് നിയന്ത്രണാധീനമാണ്. യാതൊരു കാരണവശാലും ലൈസൻസ് കൂടാതെ 50 റാത്തലിൽ കൂടുതൽ പൊടികൊണ്ട് കച്ചവടം നടത്തണമെങ്കിൽ പ്രത്യേകമായൊരു ഫോറത്തിൽ ലൈസൻസിന് അപേക്ഷിച്ചിരിക്കേണ്ടതാണ്. കച്ചവടക്കാർ തങ്ങളുടെ ചരക്ക് ഗവൺമെന്‍റ് കൺട്രോളർക്ക് മാത്രമേ വിൽക്കാൻ പാടുള്ളൂ. വെളിയിലുള്ള കേന്ദ്രങ്ങളുമായി കച്ചവടം നടത്തണമെങ്കിൽ അനുവാദത്തോടുകൂടി, കൺട്രോളറുടെ പക്കൽനിന്നും മേടിച്ചുകൊള്ളണം. പൊടി വ്യവസായം മേൽപ്പറഞ്ഞ നിയന്ത്രണത്തോട് നടത്തിയാൽ തീർച്ചയായും അഭിവൃദ്ധിയെ പ്രാപിക്കുന്നതാണ്.”36 </p>
<p>1945 ഫെബ്രുവരി അഞ്ചിലെ എഡിറ്റോറിയൽ തിരുവിതാംകൂറിലെ മുസ്​ലിംകളുടെ സംഘടനാപ്രശ്നത്തെ കുറിച്ചാണ്. നിരവധി ചെറുസംഘടനകളായി ഭിന്നിച്ച് നിന്നിരുന്നവയെല്ലാം ചേർന്ന് ഒരൊറ്റ സംഘടനയായി മാറാൻ താൽപര്യം കാണിച്ചുവന്ന ഒരു ഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു മുഖപ്രസംഗം വന്നത്: “...ഏതൊന്നിന്റെയും പുരോഗമനത്തിന് സംഘടിത മനോഭാവം അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയ പുരോഗതിക്ക് രാഷ്ട്രീയസംഘടനകളും സാമ്പത്തിക പുരോഗതിക്ക് സാമ്പത്തിക സംഘടനകളും സാമുദായിക പുരോഗതിക്ക് സാമുദായിക സംഘടനകളും നിരവധിയുണ്ട്.</p>
<p> സംഘടനകളുടെ ഫലമായി ലോകമനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ പുരോഗമനത്തെ കുറിച്ച് സ്വപ്നംപോലും കാണാത്ത ഒരു സമുദായമുണ്ട് –അതാണ് മുസ്​ലിം സമുദായം. സംഘടനകൾകൊണ്ട് ലോകത്തിന് എത്രമാത്രം പുരോഗതി ഉണ്ടാക്കാം എന്ന് സ്പഷ്ടമായി കാണിച്ചുകൊടുത്ത സമുദായമാണ് മുസ്​ലിം സമുദായം. എന്നാൽ, ഇന്നാകട്ടെ ആ സമുദായം മനസ്സിലാക്കുന്നില്ല സംഘടന ശക്തി എന്നാലെന്താണെന്ന്. </p>
<p>ഇന്ന് ലോകത്ത് മുസ്​ലിംകൾക്കുള്ള സാമുദായികസ്ഥാനം എന്താണെന്ന് ചിന്തിക്കുമ്പോൾ നാം ഏവരും ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരും. ഒരു തുർക്കിയുടെ മേന്മയിൽ സന്തോഷിക്കുന്നവർ കണ്ടേക്കാം. എന്നാൽ ആ തുർക്കിക്ക് എത്രമാത്രം സ്ഥാനമാണുള്ളതെന്ന് അവിടുന്ന് ചിന്തിച്ചുനോക്കട്ടെ. അടുത്തകാലത്ത് മുസ്​ലിം ലോകത്തിന് ആസകലം ഒരു ഉണർവ് ഉണ്ടായിട്ടുണ്ട്; ഇന്ത്യയിൽനിന്നാണ് ഉദിച്ചുപൊങ്ങിയതെന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. സകലതുറകളിലും അധഃകരിക്കപ്പെട്ട ഒരു സമുദായമാണ് ഇന്ത്യയിലെ മുസ്​ലിം സമുദായം... ഈ പരിവർത്തനദിശയിൽ തിരുവിതാംകൂർ മുസ്​ലിംകൾ കൈക്കൊണ്ടിരിക്കുന്ന നയം ആശാസ്യമാണെന്ന് പറയാൻ നിവൃത്തിയില്ല. മതബോധം, സമുദായബോധം മുതലായവ ഇവിടത്തെ മുസ്​ലിംകൾക്ക് ചുരുങ്ങും. </p>
<p>നമ്മുടെ കഴിവുകൾ നാം മനസ്സിലാക്കുന്നില്ല. തിരുവിതാംകൂർ മുസ്​ലിംകൾ –സ്ത്രീയും പുരുഷനും വൃദ്ധനും ബാലനും– കന്യാകുമാരി മുതൽ നിരന്നുനിന്നാൽ വടക്കൻ പരവൂരും കടന്ന് കൊച്ചിരാജ്യത്തേക്ക് പോകുന്നതാണ്. എന്നിട്ടും നാം ആഗണ്യരായി കഴിയുന്നത് ലജ്ജാവഹമെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നമുക്കും സംഘടനകൾ ഉണ്ട്. പക്ഷേ നമ്മുടെ സംഘടനകൾ സംഘടനയുടെ പരമപ്രയോജനാർഥം രൂപീകരിക്കപ്പെട്ടവയല്ല. സ്ഥാനത്തിനും മാനത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ചില വ്യക്തികൾ അവരുടെ വ്യക്തിമഹാത്മ്യം ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നതിനു വേണ്ടി മാത്രമാണ് ഇവിടെ സംഘടനകൾ സൃഷ്ടിച്ചത്. തിരുവിതാംകൂർ മുസ്​ലിംകളെ ആസകലം ആവരണം ചെയ്തുകൊണ്ടുണ്ടായിട്ടുള്ള ഒന്ന്, രണ്ട് സംഘടനകളുടെ പരമമായ ഉദ്ദേശം എന്താണെന്ന് നാം ഇതിനകം മനസ്സിലാക്കി കഴിഞ്ഞു.</p>
<p> അവയുടെ ജനസ്വാധീനവും ഒന്നിലധികം തവണ തെളിഞ്ഞിട്ടുണ്ട്. അതിനാൽ ഉണർവും പ്രസരിപ്പുമുള്ള മുസ്​ലിം യുവാക്കൾ മുന്നോട്ട് വരട്ടെ; പ്രതാപത്തിനും കീർത്തിക്കും വേണ്ടി സമുദായത്തെ ചൂഷണംചെയ്യുന്ന നേതൃമാന്യന്മാരെ അണിയറയിലേക്ക് തള്ളിമാറ്റട്ടെ. തിരുവിതാംകൂറിനെയാസകലം ബാധിക്കുന്ന സംഘടനകൾ തൽക്കാലം രൂപീകരിക്കാൻ സാധ്യമല്ലെങ്കിൽ പ്രാദേശികസംഘടനകൾകൊണ്ട് തൃപ്തിപ്പെടാം. അങ്ങനെയും മാന്യമായനിലയിൽ നടന്നുവന്നിരുന്ന ‘ചിറയിൻകീഴ് താലൂക്ക് മുസ്​ലിം സമാജം’ മുതലായ സംഘടനകൾ തിരുവിതാംകൂർ ഒട്ടൊകെ ഇടക്കാലത്ത് ഉണ്ടായ ഒരു മഹാമാരിയിൽപെട്ട് നാമാവശേഷമായി പോയിട്ടുണ്ട്; അവ ഉദ്ധരിക്കപ്പെടണം. അപ്പോൾ സമുദായം ഉദ്ധൃതമാകും. ആത്മാർത്ഥമായി, നിസ്വാർത്ഥമായി പ്രവർത്തിക്കുവാൻ ശേഷിയും ശേമുഷിയുമുള്ള നേതാക്കൾ അപ്പോൾ നമുക്കുണ്ടാകും. ഏതായാലും ഇത്തരുണത്തിൽ തിരുവിതാംകൂർ മുസ്​ലിംകൾ നെടുമഹാനിദ്ര ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അങ്ങനെ മാത്രമേ സമുദായത്തിന് പുരോഗതി ഉണ്ടാകുകയുള്ളൂ.”37 </p>
<p>തുടർന്നുണ്ടായ ഏകസംഘടന രൂപവത്കരണത്തിൽ ഹലീമാ ബീവികൂടി പങ്കാളിയായിരുന്നു എന്നതാണ് ചരിത്രം. മിക്കവാറും വർഷങ്ങളിൽ നബിദിന വിശേഷാൽ പതിപ്പിറക്കി തങ്ങളുടെ വായനക്കാരെ തൃപ്തിപ്പെടുത്തുന്നതിൽ ‘ഭാരതചന്ദ്രിക’ താൽപര്യം കാണിച്ചിരുന്നു. അതോടൊപ്പം എല്ലാ നബിദിനങ്ങളിലും പ്രത്യേക സന്ദേശം നൽകുന്ന മുഖപ്രസംഗങ്ങളും എഴുതിവന്നിരുന്നു. മിക്കപ്പോഴും ഇത്തരം ആഘോഷങ്ങളെ വിമർശനബുദ്ധിയോടെ സമീപിക്കുന്നതിനും ‘ഇസ്​ലാഹി’ ആശയസങ്കൽപങ്ങൾക്കനുസരിച്ച് അവതരിപ്പിക്കുന്നതിനും ഹലീമാ ബീവി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.</p>
<p>1945 ഫെബ്രുവരി 12ന് നബിദിന സന്ദേശമായി നൽകിയ എഡിറ്റോറിയൽ നോക്കുക: “...ദൈവദൗത്യം അവസാനമായും പൂർണമായും ജനസമക്ഷം അവതരിപ്പിച്ചത് മുഹമ്മദ് നബി തിരുമേനിയാണ്. ക്രിസ്തുവർഷം 570 ൽ അജ്ഞാനാന്തകാര ആവൃദ്ധമായി കഴിഞ്ഞിരുന്ന അറബി ജനതയുടെ മധ്യത്തിൽ നബി തിരുമേനി ജാതനായി... ആ പുണ്യപുരുഷൻ ഭൂജാതനായ ദിവസം ആഹ്ലാദത്തോടു സ്മരിക്കുക എന്നത് എല്ലാ മുസ്​ലിംകളുടെയും കർത്തവ്യവുമാണ്. നബിദിനാഘോഷത്തിൽ കേരള മുസ്​ലിംകൾ കാണിച്ചുകൂട്ടുന്ന ചില ആചാരവൈകല്യങ്ങൾ ഈ സന്ദർഭത്തിൽ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. </p>
<p>കേരളം വിവിധ മതങ്ങളുടെ ഒരു സങ്കേതമാണ്... അനാവശ്യമായ ആഘോഷങ്ങളും ഈശ്വരനെ മറന്നുള്ള പ്രവർത്തനങ്ങളും ഇസ്​ലാം കർശനമായി നിരോധിക്കുന്നു. എന്നാൽ, സാമാന്യമായി നോക്കിയാൽ മനുഷ്യർ ആഡംബരങ്ങളിലും ആഘോഷങ്ങളിലും അതിതൽപരരാണ്. ഇതര മതസ്ഥർക്ക് കണ്ണും കരളും കുളിർപ്പിക്കുന്ന നിരവധി ആഘോഷങ്ങളുണ്ട്, ഉത്സവങ്ങളുണ്ട്. അനേക തലമുറകളായി ഈ ഉത്സവങ്ങളും മറ്റും കണ്ടുകൊണ്ടിരിക്കുന്ന കേരള മുസ്​ലിമിന് അവ പകർത്തിയാൽ കൊള്ളാമെന്ന് അതിയായ ആശയുണ്ട്... അധഃപതനത്തിന്റെ വക്കിലായ കേരള മുസ്​ലിം ജനതയുടെ ഉത്കർഷത്തിനു വേണ്ട പരിപാടികൾ നാം സ്വീകരിക്കേണ്ടതാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/12/2880822-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240203CzgAkJ8KqETJ1eyjicKCPtabhPS8M8V1531359" data-watermark="false" style="width: 100%;" info-selector="#info_item_1783831534388" title="രണ്ടാം ലോകയുദ്ധ കാലത്തെ ഒരു സൈനിക നീക്കം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1783831534388">
  <p>രണ്ടാം ലോകയുദ്ധ കാലത്തെ ഒരു സൈനിക നീക്കം</p>
 </div>
</div>
<p>ഇസ്​ലാംമതത്തെക്കുറിച്ച് മുസ്​ലിംകൾക്കും ഇതര മതസ്ഥർക്ക് ഉള്ള തെറ്റിദ്ധാരണകൾ നീക്കുവാൻ വേണ്ട സൗകര്യം നൽകുവാൻ ഈ സന്ദർഭം വിനിയോഗിച്ചാൽ കൊള്ളാം. അതിനാൽ ഈ നബിദിനാഘോഷങ്ങളോടൊന്നിച്ച് മുസ്​ലിം ജനതയുടെ പുരോഗമനപാതയിലെ തടസ്സങ്ങൾ നീക്കുവാൻ ശ്രമിക്കേണ്ടതാണ്. സംഘടനകളില്ലാതെ ഒറ്റതിരിഞ്ഞുനിൽക്കുന്ന മുസ്​ലിം സമുദായം നബിദിനത്തിൽ ഓരോ സംഘടനകൾ രൂപീകരിച്ചാൽ അത് നമ്മുടെ മഹത്തായൊരു നേട്ടമായിരിക്കും. ചേർത്തലയിലും മറ്റും അതിനുവേണ്ട അടിസ്ഥാനങ്ങൾ അവർ ഇട്ടുകഴിഞ്ഞിട്ടുണ്ട്. നബിദിനത്തിൽ ഇതുപോലെയുള്ള ഓരോ സംഘടനകൾ രൂപീകരിക്കാൻ മുസ്​ലിംകളോട് അപേക്ഷിച്ചുകൊള്ളുന്നു.”38 </p>
<p> സർക്കാറിന്‍റെ ശ്രദ്ധയിലേക്ക് സമുദായത്തിന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനുള്ള ഇടപെടലുകളും മുഖപ്രസംഗങ്ങളാക്കി അവർ മാറ്റിയിരുന്നു. 1945 മാർച്ച് 19ന് എഴുതിയ എഡിറ്റോറിയൽ, തിരുവിതാംകൂറിലെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ ഒരു മുസ്​ലിം അംഗത്തെ ഉൾക്കൊള്ളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു: “തിരുവിതാംകൂർ മുസ്​ലിംകൾ വിദ്യാഭ്യാസപരമായി വളരെ പിന്നണിയിലാണ് നിൽക്കുന്നത്. ഇന്ത്യയിൽ ഇസ്​ലാം അനുഭവിക്കുന്ന ദുരിതങ്ങൾ അവർണനീയങ്ങളാണ്. </p>
<p>ലോകത്തിൽ ഏറ്റവും കൂടുതലായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള മതം ഇസ്​ലാമാണ്. ഇന്ത്യയിലെ എല്ലാ സാഹിത്യവും തങ്ങളാൽ കഴിയുന്നത്ര ഇസ്​ലാമിനെ വിസ്മൃതമാക്കിയിട്ടുണ്ട്. കേരള ഭാഷാസാഹിത്യവും ഒട്ടും പിന്നാക്കമല്ല. മുസ്​ലിംകളെ കുറിച്ച് എന്തുതന്നെ എഴുതിയാലും ആരും ചോദിക്കുവാനില്ലായെന്ന് ധാരണയുണ്ട്. ആ ധാരണക്ക് ഉപോദ്ബലകമായ പരിതഃസ്ഥിതികളും അനുകൂലിക്കുന്നുണ്ട്. തെറ്റിദ്ധാരണകൾ ഒരുകാലത്തും മാറുന്നതല്ലല്ലോ? വിദ്യാലയ ഭിത്തികൾക്കുള്ളിൽനിന്ന് ലഭിക്കുന്ന സംസ്കാരം അതിബൃഹത്തായിരിക്കും. അങ്ങനെ ഇസ്​ലാമിന്‍റെ നേരെ അവജ്ഞ ജനിപ്പിക്കുന്ന പല ഗ്രന്ഥങ്ങളും ഇതിനകം ടെക്സ്റ്റ് ബുക്കുകളായി കഴിഞ്ഞിട്ടുണ്ട്. മഹാരാജാവ് തിരുമനസ്സിനെ ഗവൺമെന്റിന്റെ ഔദാര്യത്തിൽ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ മുസ്​ലിം അംഗത്തെകൂടി ചേർത്തുവന്നിരുന്നതിനാൽ ഇടക്കാലത്ത് പരമതവി​േദ്വഷം പള്ളിക്കൂടങ്ങളിൽ കയറിയിരുന്നില്ല. </p>
<p>എന്നാൽ, ഇപ്പോഴാകട്ടെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ ഒരു മുസ്​ലിം മെമ്പർ ഇല്ലാത്തത് എത്രയും പരിതാപകരമായിരിക്കുന്നു. ‘ലോകാലോക’ങ്ങളും മറ്റും നിഷ്പക്ഷമായി നിരൂപണം ചെയ്യാൻ കഴിവുള്ള ഏത് സഹൃദയനും നിഷ്കരുണം ഓടയിൽ വലിച്ചെറിയുകയേ ഉള്ളൂവെങ്കിലും, അവ കൂടിയും വലിഞ്ഞും സ്കൂളുകളിൽ കയറിയത് പരിതാപകരമെന്നേ പറയേണ്ടതുള്ളൂ. അതിനാൽ ടെക്സ്റ്റ് കമ്മിറ്റിയിൽ ഒരു മുസ്​ലിം അംഗത്തെക്കൂടി ചേർക്കണമെന്ന് ബഹുമാനപ്പെട്ട ഗവൺമെന്‍റിനോടും ഡയറക്ടറോടും അപേക്ഷിച്ചുകൊള്ളുന്നു.” </p>
<p>1945 മേയ് ഏഴിന് ‘വിദ്യാഭ്യാസ നവീകരണം’ എന്ന തലക്കെട്ടിൽ വന്ന വളരെ നീണ്ട ഒരു മുഖപ്രസംഗം ശ്രദ്ധേയമായിരുന്നു. തിരുവിതാംകൂറിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഗുണവും ദോഷവും വിശകലനം ചെയ്യുന്ന ഒന്നായിരുന്നു അത്: “ആധുനിക വിദ്യാഭ്യാസപദ്ധതികൾ മനുഷ്യസമുദായത്തിന്റെ ഉത്കർഷത്തിന് എത്രയും അപര്യാപ്തമാണെന്ന് മനസ്സിലായിട്ട് കാലം അധികമായിട്ടുണ്ട്. പദ്ധതിയിൽ വേണ്ടത്ര മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത നല്ലതിൻവണ്ണം കണ്ടറിഞ്ഞ് വിദ്യാഭ്യാസ പരിഷ്കർത്താക്കൾ നവീനപദ്ധതികൾ പലതും ആരാഞ്ഞുവരുകയായിരുന്നു. വിദ്യാഭ്യാസം മനുഷ്യരുടെ അത്യാവശ്യങ്ങൾക്ക് തരുന്നവയായിരിക്കണമെന്ന ആദർശത്തെ മുൻനിർത്തി പ്രവർത്തനമാരംഭിക്കുന്നതിനായിട്ടാണ് വിദ്യാഭ്യാസ വിദ്യാപ്രവീണനായ മിസ്റ്റർ പോപ്പുവർത്തിന്റെ അധ്യക്ഷതയിൽ ഒരു വിദ്യാഭ്യാസ കമ്മിറ്റി തിരുവിതാംകൂറിൽ രൂപീകൃതമായിട്ടുള്ളത്. </p>
<p>വിദ്യാഭ്യാസ കമ്മിറ്റി നടപ്പിൽവരുത്താൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളുടെ ഓരോ സ്ഥൂലവിവരണം നമുക്ക് നൽകിയിട്ടുണ്ട്. ഇന്നത്തെ പദ്ധതിയിൽനിന്നും അത് ഏതെല്ലാം വിധത്തിൽ വിഭിന്നമായിരിക്കുന്നുവെന്ന് നോക്കാം. ഒന്നാമതായി, പ്രാഥമിക വിദ്യാഭ്യാസകാലം അഞ്ച് വർഷമായി വർധിപ്പിക്കുകയും പ്രസ്തുത വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുടെ മറ്റേത് ഭാഗത്തേക്കാളും മുന്നിൽതന്നെയാണ് സാക്ഷരത്വത്തിൽ തിരുവിതാംകൂർ നിൽക്കുന്നതെങ്കിലും ഇതര പരിഷ്കൃത രാജ്യങ്ങളെപോലെ സാക്ഷരത്വം 100 ശതമാനം ആയി വർധിപ്പിക്കുവാനായിട്ടാണ് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയിരിക്കുന്നത്. </p>
<p>പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു വിദ്യാർഥിക്ക് മാതൃഭാഷയ്ക്ക് പ്രാധാന്യം കൽപിച്ചിട്ടുള്ളതും പ്രയോജ കലാപഠനത്തിന് പ്രത്യേകം സൗകര്യം നൽകിയിട്ടുള്ളതുമായ മിഡിൽ സ്കൂളിൽ ചേർന്നു പഠിക്കാവുന്നതാണ്. അതുകഴിഞ്ഞാൽ ഇന്നത്തെ ഹൈസ്കൂളിന്റെ സ്ഥാനത്ത് രണ്ട് സ്കൂളുകൾ പ്രത്യക്ഷപ്പെടുന്നു. സാധാരണയായി വിദ്യാഭ്യാസത്തിൽ പ്രത്യേക താൽപര്യം ഉള്ളവർക്ക് അക്കാദമി സ്കൂളും മറ്റുള്ളവർക്ക് ടെക്നിക്കൽ സ്കൂളും തെരഞ്ഞെടുക്കാവുന്നതാണ്. ഈ പരിഷ്കാരം എത്രയും ഉചിതമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. സാധാരണ വിദ്യാഭ്യാസത്തിൽ നൈപുണ്യമില്ലാത്തവരും എന്നാൽ ഇതര കലകളിൽ പ്രത്യേക വാസനയുള്ളവരുമായ വിദ്യാർഥികൾ ഇന്ന് നിരവധിയുണ്ട്. </p>
<p>രക്ഷാകർത്താക്കളുടെ നിർബന്ധം ഒന്നുകൊണ്ടുമാത്രം സ്കൂളിൽ പോയി തോറ്റു തോറ്റു ആയുസ്സ് മുഴുവൻ വ്യർഥമാക്കിക്കളയുന്ന വിദ്യാർഥികൾക്ക് ഈ പദ്ധതി ഒരു അനുഗ്രഹംതന്നെയായിരിക്കും. തൊഴിൽപരമായ വിദ്യാഭ്യാസത്തിൽ താൽപര്യമുള്ളവർക്ക് ഈ പദ്ധതി വേണ്ട സഹായം ചെയ്തുകൊടുക്കുന്നുണ്ട്. കലാലയ വിദ്യാഭ്യാസം മൂന്നു കൊല്ലംകൊണ്ട് അവസാനിക്കുന്നതാണ്. പക്ഷേ ഒരു പ്രവേശന പരീക്ഷക്കു ശേഷം മാത്രമേ കലാലയ പഠനം അനുവദിക്കുകയുള്ളൂ. കലാലയത്തിൽ അപ്ലൈഡ് സയൻസിന് പ്രാധാന്യം കൽപിക്കുന്നതാണ്. പ്രത്യക്ഷത്തിൽ കാര്യമാത്ര പ്രസക്തവും തൽക്കാല പരിതഃസ്ഥിതിക്ക് എത്രയും അനുയോജ്യവുമായ ഈ പദ്ധതിയാണ് നമുക്ക് നൽകപ്പെട്ടിട്ടുള്ളത്. എന്നാൽ, അതിന്‍റെ ചില അവശതകൾകൂടി ചൂണ്ടിക്കാണിക്കാമെന്ന് കരുതുന്നു. </p>
<p>ഒരു ഭാരതീയന്റെ ശരാശരി ആയുസ്സ് 23 ആണ്. ഇവിടത്തെ ഒരു വിദ്യാർഥിക്ക് ഇന്നത്തെ സാമാന്യ വിദ്യാഭ്യാസം ലഭിക്കുന്നത് തന്നെ ഏതാണ്ട് അത്രയും കാലം വേണ്ടിവരുന്നു. പുരുഷായുസ്സിൽ അതിപ്രധാനമായ യൗവനം ഒരാൾ കേവലം വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിച്ചിട്ട് വിസ്മൃതിയിലേക്ക് മറയുകയാണ് ചെയ്യുന്നത്. ജീവിതത്തിന്‍റെ സുന്ദരഭാഗം മുഴുവൻ വിദ്യാഭ്യാസത്തിന് വിനിയോഗിക്കുന്നതുമൂലം ഒരാൾക്ക് അവന്‍റെ ആസ്വാദ്യമായ ജീവിതം അനുഭവിച്ചു രസിക്കാനുള്ള സമയം വളരെ പരിമിതമായി ഭവിക്കുന്നു. അനാവശ്യമായ കാലദീർഘം വരുത്തുന്ന ഇന്നത്തെ പദ്ധതിയൊന്ന് പരിഷ്കരിക്കേണ്ടിയിരിക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/12/2880815-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020y5moLWQywUg52XDbkt18a11CecjhikKp0435601" data-watermark="false" style="width: 100%;" info-selector="#info_item_1783830437945">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783830437945"></div>
</div>
<p>അതിൽ സാമാന്യേന യാതൊരു കൈകടത്തലുമില്ലെന്നുള്ളത് സ്പഷ്ടമാണ്. രണ്ടാമതായി, തിരുവിതാംകൂർപോലെയുള്ള ഒരു ചെറിയ രാജ്യത്തിൽ നിരവധി സാങ്കേതിക വിദ്യാസമ്പന്നരുണ്ടായാലുള്ള അവസ്ഥ പരിതാപകരമായിരിക്കും. ഇന്നത്തെ ബിരുദധാരികളുടെ അനുഭവംതന്നെ അന്നത്തെ സാങ്കേതിക വിദ്യാർഥികൾക്കും ഉണ്ടായിത്തീരുന്നതാണ്. മൂന്നാമതായി, ഇത്രത്തോളം വിപുലമായ ഒരു വിദ്യാഭ്യാസ പദ്ധതി ഉടനെ നടപ്പിൽവരുത്തത്തക്കവണ്ണം തിരുവിതാംകൂറിലെ സാമ്പത്തികസ്ഥിതി അത്ര സുരക്ഷിതമായിരിക്കുകയാണെന്ന് തോന്നുന്നില്ല. ഈ പദ്ധതി നടപ്പിൽ വരുത്തുന്നതിന് ഒരു വമ്പിച്ച മൂലധനം വേണ്ടിവരുമെന്നത് നിസ്തർക്കമാണല്ലോ? ഏതായാലും പദ്ധതിയിലുള്ള പ്രായോഗിക വൈകല്യങ്ങൾ ദൂരീകരിച്ചാൽ അത് സസന്തോഷം സ്വീകാര്യമായിരിക്കുകതന്നെ ചെയ്യും.” </p>
<p>1945 മേയ് 15ന് വന്ന ‘യുദ്ധാവസാനം’ എന്ന പേരിലുള്ള മുഖപ്രസംഗം ലോകമാകെ പടർന്നുപിടിച്ച രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളെ കുറിച്ച് വിശകലനം ചെയ്യുന്ന ഒന്നായിരുന്നു: “യൂറോപ്പൊട്ടാകെ രക്തപ്പുഴയൊഴുക്കായിരുന്ന ക്രൂരമായ ജർമൻ സമരം 298 ആഴ്ചകൾ നീണ്ടുനിന്നതിനുശേഷം അവസാനിച്ചിരിക്കുന്നു. സ്വബലത്തിലുള്ള അമിതവിശ്വാസവും സ്വതസിദ്ധമായ ഔദ്ധത്യംമൂലം ജർമനി ഈ സാഹസകൃത്യത്തിനു ചാടിപ്പുറപ്പെട്ടു. മിന്നൽവേഗത്തിൽ യൂറോപ്പിലുള്ള എല്ലാ രാജ്യങ്ങളും പിടിച്ചടക്കി. ലോകത്തിലെ മഹാശക്തിയായ ഫ്രാൻസ് നൊടിയിടയിൽ വീണടിഞ്ഞു. തന്മൂലം ജർമനി അഹംഭാവ തിമിരാന്ധയായിത്തീർന്നു. നിരന്തരവിജയം റഷ്യനാക്രമണത്തിനു ജർമനിയെ പ്രേരിപ്പിച്ചു. </p>
<p>ലോകത്തെയാസകലം അമ്പരപ്പിച്ചുകൊണ്ടു റഷ്യൻ തലസ്ഥാനമായ മോസ്കോയുടെ വാതിലിൽ ജർമൻസേന ചെന്നുമുട്ടി. ആ നിമിഷം മുതൽ ജനകീയഭരണത്തിന്‍റെ പ്രഭാവവും ബോൾ​െഷവിസത്തിന്‍റെ ശക്തിയും വെളിപ്പെട്ടു. അജയ്യമെന്നു കരുതപ്പെട്ടിരുന്ന ജർമൻ സൈന്യം ആദ്യമായി പരാജിതമായി. ഇതിനകം മാർഷൽ റോമലിന്‍റെ നേതൃത്വത്തിൽ ജർമൻകാർ ഈജിപ്റ്റിന്റെ പരിസരങ്ങളിലെത്തി. മോണ്ടുഗോമറിയുടെ സൈന്യം അവരെ പലായനം ചെയ്യിച്ചു. അതിനിടക്ക് ഒരു വമ്പിച്ച അമേരിക്കൻ സൈന്യം ടുണീഷ്യായിലിറങ്ങി. ജർമൻകാർക്കു താമസമന്യേ ആഫ്രിക്ക നഷ്ടപ്പെട്ടു. ഉടൻതന്നെ ഐക്യസേന സിസിലി ​െകെവശമാക്കി ഇറ്റലിയിൽ പ്രവേശിച്ചു. ഫാഷിസ്റ്റു ജനയിതാവായ മുസോളിനിയുടെ ഗവൺമെന്‍റ് തകർന്നു. ജർമൻകാർക്ക് ഇറ്റലിയിലും യുദ്ധംചെയ്യേണ്ടതായിവന്നു. </p>
<p>പശ്ചിമ രംഗത്തെ പടയിറക്കം ഏതു നിമിഷവും ജർമനി പ്രതീക്ഷിച്ചു. വമ്പിച്ച നാശങ്ങളോടുകൂടെയെങ്കിലും ഐക്യകക്ഷികൾ അതു സാധിച്ചു. കാലക്രമത്തിൽ ഫ്രാൻസിനെ മുക്തമാക്കി. വടക്കുകിഴക്കുനിന്നു റഷ്യയും തെക്കുനിന്നും അമേരിക്കയും ബ്രിട്ടനും ജർമനിയെ ഞെരുക്കി. വമ്പിച്ച സീജ്‌ഫ്റീഡും തകർന്നു. മുസോളിനിയെ പഴിച്ചുകൊണ്ടു ഹിറ്റ് ലർ യുദ്ധരംഗത്തു മരിച്ചുവീണു. പിൻഗാമിയായ ഡോണസ്റ്റും നിരുപാധികം കീഴടങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിലും അമേരിക്കയിലും വിജയാഘോഷങ്ങൾ തകൃതിയായി നടക്കുന്നു. </p>
<p>റഷ്യമാത്രം മൗനം ദീക്ഷിക്കുന്നു. പരസ്‌പരവിശ്വാസം ഐക്യകക്ഷികൾ തമ്മിലില്ലാതായിരിക്കുന്നു. ജർമനിയുടെ ഭാഗധേയം എന്തായാലും ഇനി വിജയികൾ നിർണയിക്കുന്നതാണ്. യൂറോപ്യൻ വിജയം ജപ്പാന് ഹാലിളക്കമുണ്ടാക്കിയിരിക്കുന്നു. ബോർണോയും ജാവായും പകുതിയിലധികം പിടിച്ചുകഴിഞ്ഞു... ജപ്പാൻ പരാജയത്തിൽനിന്നു രക്ഷനേടാൻ പല പദ്ധതികളും തയാറാക്കി വരുന്നു. അസംതൃപ്ത ഘടകമായ റഷ്യയെ ഒരുപകരണമാക്കിയേക്കാനും മതി. അങ്ങനെ വരികയാണെങ്കിൽ ഈ യുദ്ധം അവസാനിക്കാൻ ഇനിയും കാലതാമസം നേരിട്ടേക്കാം. എന്തായാലും ബ്രിട്ടനും അമേരിക്കയും അതിനു സൗകര്യം നൽകുകയില്ലെന്നാശിക്കാം.” </p>
<h3>(തുടരും) </h3>
<p><font color="#0000ff">കുറിപ്പ് </font></p>
<p><font color="#0000ff">35. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 4, 1120 മകരം 16/ 1945 ജനുവരി 25 </font></p>
<p><font color="#0000ff">36. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 4, 1120 മകരം 16/ 1945 ജനുവരി 25 </font></p>
<p><font color="#0000ff">37. ഭാരതചന്ദ്രിക, വാല്യം: 2 , ലക്കം 5, 1120 മകരം 23/ 1945 ഫെബ്രുവരി 5 </font></p>
<p><font color="#0000ff">38. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം 6, 1120 മകരം 30 / 1945 ഫെബ്രുവരി 12 </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/history/haleema-beevis-wartime-editorials-1536437</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/haleema-beevis-wartime-editorials-1536437</guid>
<category><![CDATA[Weekly,Archives,History,Premium,20 JUL 2026]]></category>
<dc:creator><![CDATA[ഡോ. സഖരിയ തങ്ങൾ]]></dc:creator>
<pubDate>Mon, 13 Jul 2026 02:45:18 GMT</pubDate>
</item>
<item>
<title><![CDATA[തുലാപ്പെയ്ത്തിലെ തടവുകാരൻ]]></title>
<description/>
<enclosure length="285134" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/12/2880777-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/12/2880777-untitled-1.gif'/><figcaption></figcaption></figure><blockquote>
 രൂപേഷ് എഴുതിയ, ഡി.സി ബുക്സ് ​പ്രസിദ്ധീകരിക്കുന്ന, ‘ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍’ എന്ന നോവലിന്റെ ഒരു ഭാഗം. 
</blockquote>
<p>ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ പുറത്തു തുലാവർഷം തകർത്തുപെയ്യുകയാണ്. പാതിചാരിയ വാതിലിനപ്പുറത്തെ സ്വീകരണമുറി കഴിഞ്ഞ ഒരു മണിക്കൂറായി ഉദ്വേഗത്തിന്റെ മുൾമുനയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നാടകീയസംഭവങ്ങൾ അരങ്ങേറുന്നത് അസാധാരണമൊന്നുമല്ല; എങ്കിലും മുമ്പെന്നത്തേക്കാളും തീവ്രമായ പിരിമുറുക്കം അവിടെയുണ്ടായിരുന്ന ഓരോരുത്തരിലും പ്രകടമായിരുന്നു. ഇന്റലിജൻസ് എ.ഡി.ജി.പി ബ്രീഫിങ് കഴിഞ്ഞ് മടങ്ങിയതിനു പിന്നാലെയാണ് പൊലീസ് മേധാവി നേരിട്ടെത്തിയത്. </p>
<p>അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അഡ്വക്കേറ്റ് ജനറലുമായി ആ പാതിരാത്രിതന്നെ അരമണിക്കൂറോളം നീണ്ട ചർച്ച നടന്നു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഫോണിലേക്കു വിളികൾ വന്നുകൊണ്ടേയിരുന്നു. ജനറൽ സെക്രട്ടറിയും മുതിർന്ന പി.ബി അംഗവും അദ്ദേഹത്തോട് നേരിട്ടു സംസാരിച്ചുകഴിഞ്ഞു. തിളച്ചുമറിഞ്ഞ വാദമുഖങ്ങൾക്കും ശബ്ദായമാനമായ രംഗങ്ങൾക്കുംശേഷം ആ മുറി ഇപ്പോൾ പൂർണനിശ്ശബ്ദമാണ്. കർക്കശമായ സമയനിഷ്ഠ പാലിക്കുന്ന മുഖ്യമന്ത്രിയുടെ പതിവ് ഉറക്കസമയം പിന്നിട്ടിട്ട് മൂന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. </p>
<p>ചാരിക്കിടക്കുന്ന വാതിലിന്റെ വിടവിലൂടെ അദ്ദേഹത്തിന്റെ നിഴൽ സാവധാനത്തിൽ അടുത്തുവരുകയും പതുക്കെപ്പതുക്കെ പിൻവാങ്ങുകയും ചെയ്തുകൊണ്ടേയിരുന്നു. ഇടക്ക് അദ്ദേഹത്തിന്റെ ഭാര്യ സ്വീകരണമുറിയിൽ വന്ന് എല്ലാവരെയും ഒന്നു നോക്കി സോഫയിൽ ഇരുന്നെങ്കിലും അവിടെ അങ്ങനെ ഒരാളുള്ള കാര്യം ആരും ശ്രദ്ധിച്ചതേയില്ല. ഇതിനിടയിൽ അങ്ങോട്ടുവന്ന പേരക്കുട്ടിയെയുംകൂട്ടി അവർ വേഗം അകത്തേക്കുവലിഞ്ഞു. പുറത്തെ മഴയെ തോൽപിക്കും വിധം ഫോണുകൾ മാറിമാറി ശബ്ദിച്ചുകൊണ്ടിരുന്നു. </p>
<p>II </p>
<p>ഒരു മണിക്കൂർകൂടി കടന്നുപോയിട്ടുണ്ടാകും. തൃശൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്ററോളം വടക്കുമാറി ഒരു വീട്ടിൽ മൊബൈൽ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. </p>
<p>‘‘ബെന്നീ, ഫോണടിക്കുന്നു...’’ ചെരിഞ്ഞുകിടന്ന് ഉറങ്ങുന്ന അയാളുടെ ചുമലിൽ ഗ്രേസി മെല്ലെ തട്ടി. പാതിമയക്കത്തിൽ കണ്ണുതുറന്ന ബെന്നിക്ക്, കിടക്കയ്ക്കരികിൽനിന്നു ഫോണെടുത്ത് ഗ്രേസി നീട്ടി. </p>
<p>‘‘സൂപ്രണ്ടാണെന്നു തോന്നുന്നു.’’ സ്ക്രീനിൽ തെളിഞ്ഞ യൂണിഫോമിട്ട, ക്ലീൻഷേവ് ചെയ്ത മുഖം കണ്ട് ഗ്രേസി പറഞ്ഞു. </p>
<p>അയാൾ പെട്ടെന്ന് ചാടിയെഴുന്നേൽക്കാൻ ആഞ്ഞെങ്കിലും അവർക്കിടയിൽ കിടന്നിരുന്ന അലൻ ഉറക്കത്തിലൊന്നു ഞരങ്ങി. ഉടുത്തിരുന്ന മുണ്ടു നേരേയാക്കി അയാൾ വേഗം സ്വീകരണമുറിയിലേക്കു നടന്നു. പുറത്ത് മഴതോരാതെ പെയ്യുന്നുണ്ടായിരുന്നു. </p>
<p>‘‘എന്താടോ... ഞാനെത്ര നേരമായി വിളിക്കുന്നു!’’ ഫോൺ എടുത്തപാടെ സൂപ്രണ്ടിന്റെ ശബ്ദം ഉയർന്നു. </p>
<p>‘‘ക്ഷമിക്കണം സാർ, മോന് പനിയാണ്. രാത്രി മുഴുവൻ ഉറക്കമിളച്ചിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഒന്നു മയങ്ങിയത്. ഞാൻ ഓഫിസിലേക്ക് ലീവ് ലെറ്റർ അയച്ചിരുന്നു. നാളെ പീഡിയാട്രീഷനെ കാണണം...’’ ബെന്നി പരുങ്ങലോടെ പറഞ്ഞു. </p>
<p>‘‘എന്താണ് സാർ ഈ അസമയത്ത്? എന്തെങ്കിലും പ്രശ്നമുണ്ടോ?’’ </p>
<p>‘‘ഞാൻ തനിക്ക് രണ്ടു വോയിസ് മെസേജ് ഇട്ടിട്ടുണ്ട്, അതൊന്നു കേൾക്കൂ. ഞാൻ അങ്ങോട്ടുവരികയാണ്.’’ </p>
<p>‘‘അല്ല സാർ, മകളുടെ അരങ്ങേറ്റത്തിനായി സാർ നാലു ദിവസത്തെ ലീവിലായിരുന്നല്ലോ? കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് കണ്ടിരുന്നു...’’ </p>
<p>‘‘അതേടോ, പരിപാടി നാളെ സന്ധ്യക്കാണ്. ഞാൻ ഉണ്ടാകണമെന്ന് അവൾക്ക് നിർബന്ധവുമായിരുന്നു. പക്ഷേ, അതിനിടയിലാണ് ഇത്. ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് അടിയന്തരവിളി വന്നു. പുലർച്ചെ മൂന്നു മണിക്കുമുമ്പ് അവിടെ റിപ്പോർട്ട് ചെയ്യണം.’’ </p>
<p>സംഭാഷണത്തിനിടയിൽ ബെന്നി വോയിസ് മെസേജുകൾ കേട്ടു. വിശ്വസിക്കാനാകാതെ അയാൾ സ്തംഭിച്ചുപോയി. ‘‘ഇതെങ്ങനെ സംഭവിച്ചു? അദ്ദേഹത്തെപ്പോലെ ഒരാൾ...’’ അയാൾക്കു വാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. </p>
<p>‘‘പുലർച്ചെ മൂന്നരയ്ക്കു മുമ്പ് അദ്ദേഹത്തിന്റെ അഡ്മിഷൻ എടുക്കണം. പത്രക്കാരും ചാനലുകാരും അറിയുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് മുകളിൽനിന്നുള്ള നിർദേശം.’’ </p>
<p>‘‘അദ്ദേഹം ഇപ്പോൾ..?’’ </p>
<p>‘‘ജില്ലാ ആശുപത്രിയിൽ മെഡിക്കൽപരിശോധന കഴിഞ്ഞ് മജിസ്ട്രേറ്റിന്റെ വീട്ടിലേക്കു കൊണ്ടുപോയിരിക്കുകയാണ്. റിമാൻഡ് ചെയ്താൽ ഉടൻ നമുക്ക് ഏറ്റെടുക്കണം.’’ </p>
<p>‘‘പക്ഷേ, അദ്ദേഹത്തെപ്പോലെ ഒരാളെ അങ്ങനെ ചെയ്യുമോ സാർ... അതും അക്കാദമിയുടെ...’’ </p>
<p>‘‘എൻ.ഐ.എ കേസാണെടോ! മുഖ്യമന്ത്രിയും ഡി.ജി.പിയും അറസ്റ്റ് ഒഴിവാക്കാൻ ആവുന്നതും ശ്രമിച്ചതാണെന്നാണ് ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് അറിഞ്ഞത്. ഡി.ജി.പി ഇപ്പോഴും ഉറക്കം കളഞ്ഞ് അവിടെയുണ്ട്. ഇതു മൂന്നാമത്തെ തവണയാണ് അദ്ദേഹം എന്നെ വിളിക്കുന്നത്.’’</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/12/2880780-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020uyPmGeD0ukGnmfbcqZF53PK4LWsREgo57004188" data-watermark="false" style="width: 100%;" info-selector="#info_item_1783827006835">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783827006835"></div>
</div>
<p>അൽപനേരം നിർത്തി സൂപ്രണ്ട് തുടർന്നു: ‘‘സംസ്ഥാനത്തിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല. എൻ.ഐ.എ കേസല്ലേ. ഒരാഴ്ചക്കുള്ളിൽ ജാമ്യം കിട്ടുമെന്നാണു കേൾക്കുന്നത്. താൻ ഉടൻ അവിടെ എത്തണം. ജോയിന്റ് സൂപ്രണ്ട് നാസർ ഇതിനകം ജയിലിൽ എത്തിയിട്ടുണ്ടാകും. സെഗ്രഗേഷൻ ബ്ലോക്കിലെ ഗുണ്ടകളെ മാറ്റാൻ പറഞ്ഞിട്ടുണ്ട്. രണ്ടു സെല്ലുകൾ കഴുകി വൃത്തിയാക്കി, ജയിൽ ആശുപത്രിയിൽനിന്ന് കട്ടിലും കിടക്കയും അവിടെ എത്തിക്കാൻ പറഞ്ഞിട്ടുണ്ട്. നിയമാനുസൃതമായ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിനു നൽകണമെന്നാണു നിർദേശം. ഉടൻ എത്തുമല്ലോ?’’ </p>
<p>ഫോൺ കട്ടായിട്ടും ബെന്നിക്ക് ആ സത്യം ഉൾക്കൊള്ളാനായില്ല. അയാൾ വെറുതേ വാട്സ്ആപ്പും ഫേസ്ബുക്കും പരതി. ഒന്നുമില്ല, ഒരു സൂചനയുമില്ല. റീൽസുകളും മീമുകളുംതന്നെ നിറഞ്ഞുനിൽക്കുന്നു. കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായതിന്റെ വീഡിയോമാത്രം പുതിയതായി കണ്ടു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാകാനിരിക്കുന്ന കൊടുങ്കാറ്റുകളെക്കുറിച്ചാണ് അയാൾ ഓർത്തത്. വലിയ സംഭവങ്ങൾ മുൻകൂട്ടി അറിയുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് അപ്പോഴാണ് അയാൾ ചിന്തിച്ചത്. </p>
<p>‘‘എന്താ ബെന്നീ ഇത്?’’ ഗ്രേസിയുടെ വിളികേട്ടാണ് അയാൾക്കു പരിസരബോധം ഉണ്ടായത്. ലൈറ്റ് പോലും ഇടാതെയാണ് താനിരിക്കുന്നതെന്ന് അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്. ഇതിനിടയിൽ അലൻ നിർത്താതെ ചുമയ്ക്കുകയും ഞരങ്ങുകയും ചെയ്തിരുന്നു. ജയിൽ വെൽഫെയർ ഓഫിസറായി ചുമതലയേറ്റു മൂന്നുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും ബെന്നിക്ക് ആദ്യ ദിവസങ്ങളിലെ വെപ്രാളം പോയിട്ടില്ലെന്ന് ഗ്രേസി അയാളെ കളിയാക്കുമായിരുന്നു. </p>
<p>‘‘എനിക്കിതു വിശ്വസിക്കാനാവുന്നില്ല ഗ്രേസി.’’ വസ്ത്രം മാറുന്നതിനിടയിൽ അയാൾ കാര്യങ്ങൾ വിവരിച്ചു. </p>
<p>‘‘അതിലിത്ര അവിശ്വസിക്കാൻ എന്തിരിക്കുന്നു? അരുന്ധതി റോയിക്കെതിരേപോലും...’’ അലന്റെ കരച്ചിൽ ഗ്രേസിയുടെ വാക്കുകളെ മുറിച്ചു. </p>
<p>തിരക്കിനിടയിലും ബെന്നി ചോദിച്ചു: ‘‘മോന്റെ കാര്യം... എട്ടുമണിക്കു വരാൻ പറ്റിയില്ലെങ്കിൽ ടാക്സി പറഞ്ഞുവെയ്ക്കണോ?’’ </p>
<p>‘‘വേണ്ട, ബെന്നീ.’’ ഗ്രേസി ശബ്ദം താഴ്ത്തി പറഞ്ഞു. ‘‘അമ്മയോടു വരാൻ പറഞ്ഞിട്ടുണ്ട്. ലില്ലിയുള്ളതുകൊണ്ട് വീട്ടിലെ കാറിൽതന്നെ വരും.’’ ഗ്രേസിയുടെ ഒരേയൊരു നാത്തൂനാണ് ലില്ലി. ആ പരിഭ്രാന്തിക്കിടയിലും ഗ്രേസിക്കൊരുമ്മ കൊടുക്കാൻ അയാൾക്കുതോന്നി. അയാളുടെ എല്ലാ വേവലാതികളും ഇറക്കിവെക്കാനുള്ള ചുമടുതാങ്ങികൂടിയായിരുന്നു അവൾ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/12/2880778-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020BBfFPZ3QQKhJUy41fxHcmDueVMktczYJ6970223" data-watermark="false" style="width: 100%;" info-selector="#info_item_1783826972815">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783826972815"></div>
</div>
<p>III </p>
<p>സ്കൂട്ടറോടിക്കുമ്പോഴും മറ്റൊരു ചിന്തയായിരുന്നു അയാളുടെ ഉള്ളിൽ. കഴിഞ്ഞ ജയിൽദിനാഘോഷത്തിന് അദ്ദേഹത്തെ ക്ഷണിക്കാൻപോയതു മുതൽ ഇന്നേവരെ ഏറക്കുറെ നിത്യവും അദ്ദേഹത്തോടു സംസാരിച്ചിട്ടുണ്ട്. ഇനി അതെങ്ങാനും വല്ല പൊല്ലാപ്പുമാകുമോ? </p>
<p>ജയിൽദിനാഘോഷത്തിന് അദ്ദേഹത്തെ ക്ഷണിക്കുന്നതിനോട് അന്നത്തെ സൂപ്രണ്ടിന് അത്ര താൽപര്യമില്ലായിരുന്നു. പൊതുവേ ഉൽപതിഷ്ണുവായ ഒരാളായിരുന്നിട്ടും ഇക്കാര്യത്തിൽ സൂപ്രണ്ട് അൽപം വിമുഖത കാട്ടി. അദ്ദേഹത്തെപ്പോലൊരു രാഷ്ട്രീയകവിയെ ജയിലിലേക്കു കൊണ്ടുവരുന്നത് പിന്നീട് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെക്കുമോ എന്ന ഉത്കണ്ഠ സൂപ്രണ്ട് മറച്ചുവച്ചില്ല. ജയിലിൽ മാത്രമല്ല, ഉന്നതസ്ഥാനത്തിരിക്കുന്ന മിക്കവരും വിവാദങ്ങളും വിമർശനങ്ങളും ഒഴിവാക്കി സമാധാനമായി പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ബെന്നി ഇതിനകം മനസ്സിലാക്കിയിരുന്നു. </p>
<p>‘‘അക്കാദമിയുടെ ഭാരവാഹിയാണ്, സർക്കാറിന്റെ ഔദ്യോഗിക പ്രതിനിധിയാണ്...’’ എന്നൊക്കെ പറഞ്ഞാണ് അന്നു സൂപ്രണ്ടിനെ സമ്മതിപ്പിച്ചത്. ആ സൂപ്രണ്ടിന് സ്ഥാനക്കയറ്റം കിട്ടി സ്ഥലം മാറിപ്പോയതു നന്നായെന്ന് ബെന്നി ആശ്വസിച്ചു. </p>
<p>എന്തിനായിരിക്കും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്? അയാൾക്കു വിമ്മിട്ടം തോന്നി. എൻ.ഐ.എ തടവുകാരുടെ വിവരങ്ങൾ ശേഖരിക്കാനായി പതിവായി വിളിക്കാറുള്ള പ്രതീഷ് സാറിന്റെ നമ്പർ കൈയിലുണ്ടോയെന്ന് അയാൾ ആലോചിച്ചു. പിന്നെ വേണ്ടെന്നുവെച്ചു. ഇക്കാര്യത്തിൽ തന്റെ അമിത താൽപര്യം വെറുതേ എന്തിനാണ് അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്? പെട്ടെന്ന് ഒരു ഉൾക്കിടിലത്തോടെ അയാൾ ചിന്തിച്ചു: ഇനി അവരെങ്ങാനും തന്നെ ചോദ്യം ചെയ്യാൻ വരുമോ? കഴിഞ്ഞ എട്ടുമാസത്തിനിടെ അദ്ദേഹവുമായി നടത്തിയ നിരന്തരമായ ഫോൺവിളികൾ, ഫേസ്ബുക്കിലെ ഷെയറുകൾ... ഏയ്, അങ്ങനെയൊന്നും ഉണ്ടാകില്ല. എല്ലാം ഔദ്യോഗികമായ കാര്യങ്ങൾക്കല്ലേ? ജയിലിലെ തടവുകാരുടെ മാസികയുടെ കാര്യത്തിനല്ലേ അദ്ദേഹത്തെ കണ്ടത്? </p>
<p>എങ്കിലും ഒന്നിനും ഉറപ്പില്ലാത്ത സാഹചര്യമാണ്. കാര്യങ്ങൾ അത്ര ശുഭകരമല്ല. എന്തിനും ഒരു മുൻകരുതൽ നല്ലതാണ്. പഴയ തീയതിവച്ച് ഓഫിസ് ഡയറിയിൽ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ച് ചില കുറിപ്പുകൾ എഴുതിയിടുന്നത് സുരക്ഷിതമായിരിക്കുമെന്ന് അയാൾ മനസ്സിലോർത്തു. </p>]]></content:encoded>
<link>https://www.madhyamam.com/weekly/novel/malayalam-novel-1536415</link>
<guid isPermaLink="true">https://www.madhyamam.com/weekly/novel/malayalam-novel-1536415</guid>
<category><![CDATA[Weekly,Archives,Novel,Premium,20 JUL 2026]]></category>
<dc:creator><![CDATA[രൂപേഷ്]]></dc:creator>
<pubDate>Mon, 13 Jul 2026 02:31:15 GMT</pubDate>
</item>
<item>
<title><![CDATA[പിൻകാലത്ത് ഒരു  
പെൺകുട്ടിയെഴുതിയ വ്ലോഗ്]]></title>
<description/>
<enclosure length="230670" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/12/2880771-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/12/2880771-untitled-1.gif'/><figcaption></figcaption></figure><p>ആ യുവാവിനെ </p>
<p>ഇന്നു കണ്ടിരുന്നെങ്കിൽ </p>
<p>ഒരു സ്വീകരണം നൽകുമായിരുന്നു. </p>
<p>ജയിലിൽനിന്നിറങ്ങിയവൻ. </p>
<p>അവൻ വനപാലകരോട് എതിർത്തു. </p>
<p>പട്ടയം എല്ലാവർക്കും തരാത്തതെന്ത് എന്നു ചോദിച്ചു. </p>
<p>അവൻ കുടിയിറക്കിനെ വിമർശിച്ചു </p>
<p>ഇത് ചുരുളി-കീരിത്തോടി​െന്റ* </p>
<p>മണ്ണാണെന്നു പറഞ്ഞു. </p>
<p>അവൻ പൊലീസുകാർക്കു മുന്നിൽ </p>
<p>ഓടാതെ നിന്നു. </p>
<p>അവൻ എന്തുകൊണ്ട് ഓടിപ്പോയില്ല </p>
<p>കുടിയേറ്റക്കാർ ചോദിച്ചു. </p>
<p>കുടിയിറക്കരുത് </p>
<p>എന്നുപറഞ്ഞതെന്തിന്? </p>
<p>ജനപ്രതിനിധികൾ പ്രതിഷേധിച്ചു. </p>
<p>പട്ടയമേളയിൽ </p>
<p>അവനു പട്ടയം കിട്ടിയില്ല </p>
<p>ജപ്തി പിൻവലിച്ചപ്പോൾ </p>
<p>അവന്റെ പേരുണ്ടായില്ല </p>
<p>കുടിയിരുത്തിയ ലിസ്റ്റിൽ </p>
<p>അവന്റെ വീട്ടുപേര് കണ്ടില്ല </p>
<p>മുന്നണി മര്യാദകൾ മാറിമാറി വന്നു. </p>
<p>ജയിലിൽനിന്നിറങ്ങിവന്ന </p>
<p>അവനെ </p>
<p>സമരക്കാരനായോ </p>
<p>കർഷകനായോ </p>
<p>ആരും കണ്ടില്ല. </p>
<p>തൊഴിലാളികൾ മുഖം കൊടുത്തില്ല </p>
<p>കുടിയിറക്കിയിടത്തേയ്ക്ക് </p>
<p>അവൻ നട്ടവിളകൾ തിരഞ്ഞ് </p>
<p>പോകുന്നതായി കണ്ടു. </p>
<p>ഭയം എന്നെ അവനിൽനിന്നും മാറ്റി. </p>
<p>ഞങ്ങളുടെ കുടുംബം അവിടം ഉപേക്ഷിച്ചുപോയി. </p>
<p>അവനുവേണ്ടി അവിടെ </p>
<p>പുതിയ പൊലീസ് സ്റ്റേഷൻ തുറന്നു </p>
<p>വാഹനങ്ങളും വ്യൂഹവും </p>
<p>ഇരട്ടിയാക്കി </p>
<p>ഔട്ട് പോസ്റ്റിന്റെ എണ്ണം കൂട്ടി. </p>
<p>അവനെ പഠിക്കുവാൻ </p>
<p>ഒന്നിൽ കൂടുതൽ എൻ.ജി.ഒക്കാർ </p>
<p>രജിസ്റ്റർ ചെയ്തു. </p>
<p>താൻ പോറ്റിയവയെ </p>
<p>തിരഞ്ഞ് അവൻ മലകയറിപ്പോയത് കണ്ടവരുണ്ട്. </p>
<p>ഭയം അവരെ അവനിൽനിന്നകറ്റി. </p>
<p>മനോരോഗമായി അഭിനയിക്കുന്നുവെന്നും </p>
<p>വിശപ്പുള്ളതായി നടിക്കുന്നെന്നും </p>
<p>വീടുണ്ടാക്കാൻ ശ്രമിച്ച് പ്രകോപിപ്പിക്കുന്നെന്നും </p>
<p>ഇരുമ്പായുധങ്ങളായ </p>
<p>തൂമ്പ, വാക്കത്തി, കോടാലി </p>
<p>തുടങ്ങിയവ </p>
<p>സൂക്ഷിക്കുന്നുവെന്നും </p>
<p>കേസുകൾ രജിസ്റ്റർ ചെയ്തു. </p>
<p>ഭയം അവരെക്കൊണ്ട് </p>
<p>അതൊക്കെ ചെയ്യിച്ചു. </p>
<p>ഭൂരഹിതരായ കുടിയേറ്റക്കാരെല്ലാം </p>
<p>അവിടെനിന്നും ഉപേക്ഷിതരായി. </p>
<p>ഞാനിവിടം വിട്ടുപോകുന്നില്ല </p>
<p>ഞങ്ങളോട് </p>
<p>അവൻ പറഞ്ഞ വാക്കുകൾ </p>
<p>കാലങ്ങൾക്കുശേഷവും മുഴങ്ങി. </p>
<p>---------------</p>
<p><font color="#0000ff">*ചുരുളി-കീരിത്തോട്: ഇടുക്കി ജില്ലയിൽ കർഷകരുടെ ഭൂസമരം നടന്ന സ്ഥലങ്ങളിൽ ചിലത്.</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1536412</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1536412</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,20 JUL 2026]]></category>
<dc:creator><![CDATA[ഡോ. എം.ബി. മനോജ്]]></dc:creator>
<pubDate>Mon, 13 Jul 2026 02:15:41 GMT</pubDate>
</item>
<item>
<title><![CDATA[വസന്തം വീണ്ടും 
വരികതന്നെ ചെയ്യും]]></title>
<description/>
<enclosure length="236831" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/12/2880768-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/12/2880768-untitled-1.gif'/><figcaption></figcaption></figure><blockquote>
 11 വർഷത്തെ ജയിൽവാസത്തിനുശേഷം മാവോവാദി നേതാവ് രൂപേഷ് അടുത്തിടെ മോചിതനായി. ജയിലിൽവെച്ച് അധികൃതർ പ്രസിദ്ധീകരണം തടഞ്ഞ നോവൽ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകള്‍’ പ്രകാശിതമാവുകയാണ്. ആ പശ്ചാത്തലത്തിൽ രൂപേഷ് സംസാരിക്കുന്നു. 
</blockquote>
<p>ഇന്ത്യയിലെ മാവോവാദി പ്രസ്ഥാനം ഭരണകൂട വേട്ടയാല്‍ ക്രൂരമായ അടിച്ചമര്‍ത്തല്‍ നേരിടുന്ന സമകാലിക സന്ദര്‍ഭമാണിത്. ‘ഓപറേഷന്‍ കഗാറി’ലൂടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ആദിവാസികള്‍ വംശീയ ഉന്മൂലനത്തിന് വിധേയമാകുന്നു. ഇന്ത്യയില്‍നിന്ന് മാവോവാദികളെ പൂര്‍ണമായും അമര്‍ച്ചചെയ്യുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. സി.പി.ഐ (മാവോവാദി) ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുവിനെ (ബസവ രാജു) 2025 മേയ് 25നാണ് കൊലപ്പെടുത്തിയത്. ഛത്തിസ്ഗഢിലെ അബുജ്മര്‍ വനമേഖലയില്‍ നടന്ന ഓപറേഷനില്‍ 27 മാവോവാദികൾക്കൊപ്പണ് പൊലീസ് റാവുവിനെയും കൊലചെയ്തത്. </p>
<p>ഇത്തരത്തില്‍ മാവോവാദി പ്രസ്ഥാനം നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് കേരളത്തിലെ മാവോവാദി നേതാവ് രൂപേഷ് തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. നാല്‍പതിലധികം യു.എ.പി.എ കേസുകളിലും രാജ്യദ്രോഹ കുറ്റത്തിനും രൂപേഷിനെ ജയിലില്‍ അടക്കുകയായിരുന്നു. 2015ലാണ് കോയമ്പത്തൂരിലെ കരുമത്തംപെട്ടിയില്‍വെച്ച് രൂപേഷിനെയും മറ്റ് നാല് പ്രവര്‍ത്തകരെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. </p>
<p>11 വര്‍ഷത്തെ തടവിനുശേഷം നിബന്ധനകളോടെ രൂപേഷിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയിലാണ് രൂപേഷ് ജനിച്ചത്. സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടതിന്‍റെ ഭാഗമായി തീവ്രവാദി എന്ന് മുദ്രകുത്തി. മാവോവാദി പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ജയിലില്‍ അടക്കപ്പെട്ടത്. ജയിലിൽ വെച്ച് രൂപേഷ് രണ്ട് നോവലുകള്‍ എഴുതി. ആദ്യത്തേത് 2013ല്‍ ‘മാവോയിസ്റ്റ്’ (ഡി.സി ബുക്സ്), ‘വസന്തത്തിലെ പൂമരങ്ങള്‍’ (ഗ്രീന്‍ ബുക്സ്) എന്നീ രണ്ട് പേരുകളില്‍ പുറത്തിറങ്ങി. രണ്ടാമത്തെ നോവലായ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകള്‍’ ഡി.സി ബുക്സ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയാണ്. രൂപേഷുമായി കോയമ്പത്തൂരില്‍ വെച്ച് നടത്തിയ ദീര്‍ഘ സംഭാഷണത്തിന്‍റെ ആദ്യഭാഗമാണിത്. </p>
<h3>ജയില്‍ ജീവിതാനുഭവത്തില്‍നിന്നും ഈ സംഭാഷണം തുടങ്ങാമെന്നു തോന്നുന്നു. 11 വര്‍ഷമാണ് തടവറയില്‍ കഴിഞ്ഞത്. എങ്ങനെയാണ് ആ ദിവസങ്ങളെ ഓര്‍ത്തെടുക്കുന്നത്? </h3>
<p>ദീര്‍ഘനാളത്തെ ജയില്‍വാസം സീരിയസായ മെന്‍റല്‍ ഇഫക്ട് ഉണ്ടാക്കിയിട്ടുണ്ട്. ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന് പറയുംപോലെ. ഞാന്‍ ശരിക്കും ആള്‍ക്കാരോട് അങ്ങോട്ട് കയറി സംസാരിക്കുന്ന വ്യക്തിയാണ്. എന്നാല്‍, ഇപ്പോള്‍ ഒരു അന്തര്‍മുഖത്വം ഫീല്‍ ചെയ്യുന്നു. ആള്‍ക്കാരെ പോയി നേരില്‍ കണ്ട് സംസാരിക്കാന്‍ ബുദ്ധിമുട്ട്, ഫോണിലൂടെ സംസാരിക്കാന്‍ സാധിക്കുന്നില്ല. വളരെ കുറച്ച് ഫോൺകാളുകള്‍ മാത്രമാണ് അറ്റന്‍റ് ചെയ്യുന്നത്. അതായത്, ഡിസ് കണക്ട് ചെയ്യുന്ന അവസ്ഥ. ഞാന്‍ ആലോചിക്കുകയായിരുന്നു, നീണ്ട കാലത്തെ ജയില്‍വാസം ഒരു വ്യക്തി എന്നനിലയില്‍ എത്ര വേഗമാണ് എല്ലാവരെയും മാറ്റുന്നതെന്ന്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ബന്ധമുള്ള എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? ഇപ്പോഴും പൊതുയിടത്തിലേക്ക് പൂര്‍ണമായും ഇറങ്ങിവരാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. </p>
<h3>ജയിലില്‍നിന്ന് വന്നതിനുശേഷം ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുണ്ടോ? അവിടെ സൗഹൃദങ്ങളൊക്കെ ഉണ്ടായിരുന്നോ? </h3>
<p>ജയിലില്‍വെച്ചുപോലും പലപ്പോഴും മറ്റൊരുതരത്തില്‍ കണക്ടഡായിരുന്നു. കപ്പൽച്ചേതമു ണ്ടാകുമ്പോള്‍ നിവര്‍ത്തിയില്ലാതെ കുപ്പിയില്‍ സന്ദേശം അയക്കുംപോലെ കിട്ടിയ വിലാസത്തിലൊക്കെ കത്തുകളയക്കും. പുസ്തകങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു അവയെല്ലാം. ഒരുപാട് പേര് പുസ്തകങ്ങള്‍ നല്‍കി. നേരില്‍ കണ്ട് പരിചയമില്ലാത്ത ദേവിക ടീച്ചര്‍ വരെ കുറെ പുസ്തകം തന്നു. ഫൈന്‍ അടയ്ക്കാനുള്ള പൊതുഫണ്ട് ശേഖരണത്തില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തുക ലഭിക്കുകയും തുടര്‍ന്ന് അത് നിര്‍ത്തിവെക്കുകയുമാണ് ചെയ്തത്. അത്രമാത്രം സപ്പോര്‍ട്ട് മനുഷ്യര്‍ തരുന്നുണ്ട്. ജയിലിനുള്ളില്‍ നിരാഹാര സമരങ്ങള്‍ക്കുപോലും പുറത്തുനിന്നും അകത്തുനിന്നും പിന്തുണ ലഭിച്ചു. അതുകൊണ്ടൊക്കെയാണ് പിടിച്ചുനിന്നത്. </p>
<p>വേണമെങ്കില്‍ പിടിക്കപ്പെട്ട സമയത്തുതന്നെ പൊലീസിന് ഫെയ്ക്ക് എന്‍കൗണ്ടര്‍ ചെയ്യാമായിരുന്നു. ആന്ധ്ര സ്പെഷല്‍ ഇന്‍റലിജന്‍സ് ബ്യൂറോയാണ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ജനങ്ങള്‍ അറിഞ്ഞതുകൊണ്ട് മാത്രമാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം എന്ന കഥയില്‍ ഞങ്ങളുടെ പേര് സ്ഥാനം പിടിക്കാതെ പോയതെന്നാണ് എനിക്ക് തോന്നുന്നത്. ജയിലില്‍നിന്ന് വന്ന ശേഷവും ഒറ്റപ്പെടല്‍ തോന്നുന്നില്ല. സഖാക്കളും സുഹൃത്തുക്കളും കാണാന്‍ വരുമായിരുന്നു. പുറത്തു വന്ന ശേഷവും അങ്ങനെതന്നെ. കഴിഞ്ഞ ദിവസം കോഴിക്കോട്ടുനിന്നും ഒരു സുഹൃത്ത് രണ്ടു കിലോ അരിയും മറ്റ് സാധനങ്ങളുമായി കോയമ്പത്തൂരില്‍ കാണാന്‍ വന്നു. ഇതെല്ലാം എനിക്ക് നല്ല ഊര്‍ജമാണ് നല്‍കുന്നത്. </p>
<h3>രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് എപ്പോഴാണ്?</h3>
<p>നോവല്‍ പ്രസിദ്ധീകരിക്കാന്‍ ജയിലില്‍വെച്ചുതന്നെ തീരുമാനിച്ചിരുന്നു. അനുമതി ആവശ്യമില്ലെന്ന് കരുതി ഷൈനക്ക് കൈമാറി. അങ്ങനെ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞു. സാധാരണഗതിയില്‍ ഒരു എഴുത്തുകാരന്‍ ഒരു കൃതി, നോവല്‍ എഴുതുന്ന പോലെയല്ല ഞാന്‍ എഴുതിയത്. വര്‍ഷങ്ങളോളം അതിന്‍റെ കഥയും കഥാപാത്രങ്ങളും മനസ്സിലിട്ടു പാകപ്പെടുത്തിയാണ് പലരും എഴുതുന്നത്. എഴുതിക്കഴിഞ്ഞാല്‍ ഒരു ശൂന്യത ഉണ്ടാകും. അതില്‍നിന്നും നമ്മളിങ്ങു പോരും. റോളാങ്‌ ബാർതും ദറീദയുമൊക്കെ പറയുംപോലെ പിന്നെ എഴുത്തുകാരന് അതില്‍ ഒരു പങ്കുമില്ല. അത് വായനക്കാരന്‍റേതാണ്. </p>
<p>ഇതിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല. എഴുതി ക്കഴിഞ്ഞിട്ടും ഇത് ജയിലിന് പുറത്തു കടത്തുക എന്നത് വലിയ പ്രശ്നമാണ്. ചെറിയ പേപ്പറല്ലല്ലോ, ഒരു ലാര്‍ജ് ടെക്സ്റ്റല്ലേ. പിന്നെ പ്രസിദ്ധീകരണം, ഞാന്‍ ആദ്യം വിചാരിച്ചിരുന്നത് അത് വലിയ പ്രശ്നമല്ലെന്നാണ്. കാരണം പുറമേക്കൊരു സോക്കോള്‍ഡ് ലെഫ്റ്റാണ്. ആന്തരികമായി അധികാരത്തിന്‍റെ സൂക്ഷ്മ രൂപങ്ങളെ നോവല്‍ അടയാളപ്പെടുത്തുന്നു. പുരോഗമനപരം എന്നു കരുതുന്ന അധികാരഘടനയാണ് ഇതില്‍ പരാമര്‍ശിക്കപ്പെടുന്നത്. ആ അർഥത്തില്‍ പൊതുവായനയില്‍ ഇത് അംഗീകരിക്കപ്പെടും എന്നൊരു തോന്നല്‍ (വ്യാമോഹം) എനിക്കുണ്ടായിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്‍സ്റ്റിറ്റ്യൂഷനായിട്ട് അത് സാധ്യമല്ല എന്ന് മനസ്സിലായി. </p>
<p>ഒരു രാഷ്ട്രീയത്തടവുകാരന്‍റെ നോവലൊന്നും പ്രസിദ്ധീകരിക്കാവുന്ന ജനാധിപത്യ കാഴ്ചപ്പാടോ പരിസരമോ കേരളത്തിലില്ല. അത് തെളിയിക്കുന്ന അനുഭവമാണ് തുടര്‍ന്ന് ഉണ്ടാകുന്നത്. അത്തരം അധികാര ഘടനയാണ് ഇവിടെ നിലനില്‍ക്കുന്നത്. പ്രസിദ്ധീകരിക്കാന്‍ ജയില്‍ വകുപ്പിന്‍റെ അനുമതി ലഭിക്കാതെ വന്നതോടെ സാമൂഹിക, സാഹിത്യ രംഗത്തെ നിരവധിപേര്‍ അനുകൂല നിലപാട് സ്വീകരിച്ചു രംഗത്തു വന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കെതന്നെ തടസ്സമൊന്നും വരില്ലെന്ന് സുഹൃത്ത് അനൂപ് ജയിലില്‍വെച്ച് എന്നോട് പറഞ്ഞു. എന്നാല്‍ അത്ര ലളിതമായിരുന്നില്ല കാര്യങ്ങള്‍.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/12/2880766-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020pd1Yr5WxD7qCDSNNy9spcUO5zESZrJ6I4978580" data-watermark="false" style="width: 100%;" info-selector="#info_item_1783824980790">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783824980790"></div>
</div>
<h3>ജയില്‍ വകുപ്പ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തന്നില്ലല്ലോ. പിന്നെ എങ്ങനെയാണ് ഇത് സാധ്യമായത്? </h3>
<p>ഈ സമയത്താണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ നല്ലൊരു ജഡ്ജ്മെന്‍റ് അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പ് വരുന്നത്. തടവുകാരന്‍റെ സാഹിത്യകൃതി തടവിലിടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആ വിധി. 2026 ഫെബ്രുവരി രണ്ടിന് ഈ പ്രശ്നത്തിന് പരിഹാരമായി. എന്നിട്ടും തുടര്‍നടപടിയുണ്ടായില്ല. സുഹൃത്തുക്കള്‍ ചേര്‍ന്ന് കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഒരു നീക്കം നടത്തിയാല്‍ വീണ്ടും നീളാനാണ് സാധ്യതയെന്ന് തിരിച്ചറിഞ്ഞതിനാല്‍ വിവരാവകാശ അപേക്ഷ നല്‍കി. തടവുകാരുടെ കൃതി പ്രസിദ്ധീകരിക്കുന്നതിന് അനുമതി വേണ്ട എന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. </p>
<p>പ്രിസണ്‍ റൂളിലോ, പ്രിസണ്‍ ആക്ടിലോ പ്രൊസീജ്യര്‍ നിയമമായുള്ള സി.ആര്‍.പി.സിയിലോ യു.എ.പി.എയിലോ ഇത് പറയുന്നില്ല. അങ്ങനെ വിവരാവകാശത്തിനുള്ള മറുപടി വെച്ചാണ് ഡി.സി ബുക്സിന് കത്ത് അയക്കുന്നത്. തുടർന്നാണ് ജയിലില്‍ കിടക്കുമ്പോള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍, ജയിലിന് പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ നോവല്‍ ഒരുപാട് ആള്‍ക്കാരുടെ കൂട്ടായ പരിശ്രമവും സാംസ്കാരിക പ്രതിരോധവുമായാണ് ഞാന്‍ കാണുന്നത്. ഈ നോവല്‍ നന്നായി വായിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇനി വായനക്കാര്‍ തീരുമാനിക്കട്ടെ. </p>
<h3>വ്യവസായ വിപ്ലവാനന്തര യൂറോപ്പിലെ ആധുനികതൊഴിലാളി വര്‍ഗത്തിന്‍റെ നേതൃത്വത്തില്‍ വിമോചനത്തിനായി ആവിഷ്കരിക്കപ്പെട്ട മാര്‍ക്സിസം ഛത്തിസ്ഗഢ്, ഝാർഖണ്ഡ് പോലുള്ള പിന്നാക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചതിലുള്ള ആശയപരമായ വീഴ്ചയല്ലേ വര്‍ത്തമാന കാലത്ത് ഇന്ത്യയിലെ മാവോവാദിപ്രസ്ഥാനം നേരിട്ട തിരിച്ചടിക്ക് കാരണം? </h3>
<p>തീര്‍ച്ചയായും ഇന്ത്യയിലെ മാവോവാദി പ്രസ്ഥാനത്തിന് വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട് എന്നു തന്നെയാണ് സമീപകാല പത്ര വാര്‍ത്തകളില്‍നിന്നും റിപ്പോര്‍ട്ടുകളില്‍നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. പ്രസ്ഥാനം ഇതു നിശിതമായി പരിശോധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ലോക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഏകരൂപമായിരുന്നില്ല എന്ന് നമുക്കറിയാവുന്നതാണ്. </p>
<p>ചോദ്യത്തില്‍ ഉന്നയിച്ച വിധം ആധുനിക യൂറോപ്യന്‍ തൊഴിലാളി വര്‍ഗം അതിന്‍റെ അസ്തിത്വം സ്ഥാപിച്ചെടുത്ത 1848ലെ തൊഴിലാളി വര്‍ഗ ഉയിര്‍ത്തെഴുന്നേല്‍പിന് തൊട്ട് തന്നെ യൂറോപ്പിലെ പിന്തിരിപ്പന്‍ ഭരണകൂടങ്ങള്‍ തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങളെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങ​െളയും അതിരൂക്ഷമായി അടിച്ചമര്‍ത്തുകയുണ്ടായി. ചരിത്രം പരിശോധിച്ചാല്‍ 1852നു ശേഷം പശ്ചിമ യൂറോപ്പില്‍ തൊഴിലാളിവര്‍ഗത്തിനും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കും വന്‍ തിരിച്ചടി നേരിടുകയും അക്ഷരാർഥത്തില്‍ നിശ്ചലമാവുകയും ഉണ്ടായി. മാര്‍ക്സിനുപോലും ജർമനിയില്‍നിന്നും ഫ്രാന്‍സില്‍ നിന്നും പലായനം ചെയ്യേണ്ടി വരുകയുണ്ടായി. </p>
<p>പിന്നീടുണ്ടായ അത്യുജ്ജ്വല തൊഴിലാളിവര്‍ഗ മുന്നേറ്റമായ പാരിസ് കമ്യൂണ്‍ കേവലം 71 ദിവസത്തിനകം രക്തരൂഷിതമായി കശാപ്പു ചെയ്യപ്പെട്ടു. സമാനമായ അനുഭവം 1905ലെ റഷ്യന്‍ വിപ്ലവത്തിന്‍റെ തിരിച്ചടിയിലൂടെ ആവര്‍ത്തിക്കുകയുണ്ടായി. 1926 മുതല്‍ 31 വരെയുള്ള കാലയളവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിതീവ്രമായ ചുറ്റിവളയല്‍, അടിച്ചമര്‍ത്തല്‍ നേരിടേണ്ടിവന്നു. മാവോയടക്കമുള്ള നാമമാത്രമായ നേതൃത്വവും കേഡര്‍മാരുമൊഴികെ ബാക്കിയുള്ള പാര്‍ട്ടി നേതൃത്വവും ബഹുജന അടിത്തറയും വിവിധ ഘട്ടങ്ങളില്‍ കുമിന്താങ്ങ് അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഇല്ലായ്മ ചെയ്യപ്പെട്ടു. </p>
<p>പിന്നീട് അവശേഷിച്ച നേതൃത്വവും കേഡര്‍മാരും നടത്തിയ ചരിത്രപരമായ പിന്‍വാങ്ങലാണ് മഹത്തായ ലോങ് മാര്‍ച്ച് എന്ന പേരില്‍ അറിയപ്പെട്ടത്. ഈ മാര്‍ച്ചിന്‍റെ ആരംഭത്തില്‍ ഉണ്ടായിരുന്ന കേഡര്‍മാരില്‍ അഞ്ചില്‍ നാലു ഭാഗവും ഇത് പരിസമാപ്തിയിലെത്തിയപ്പോഴേക്ക് രക്തസാക്ഷികളായി. വിജയകരമായ ഈ പിന്‍വാങ്ങലാണ് പിന്നീട് വിപുലമായ താവള പ്രദേശങ്ങള്‍ കെട്ടിപ്പടുക്കുന്നതിലേക്കും 1949ല്‍ ജനകീയ ചൈനയുടെ രൂപവത്കരണത്തിനും വഴിയൊരുക്കിയത്. ഈ വിധത്തില്‍ രക്തരൂഷിതമായ അടിച്ചമര്‍ത്തലുകളേയും തിരിച്ചടികളേയും അതിജീവിച്ചും പാഠം ഉൾക്കൊണ്ടുള്ള തിരുത്തല്‍ പ്രക്രിയയിലൂടെയുമാണ് ഒക്ടോബര്‍ വിപ്ലവവും ജനകീയ ചൈനയും മറ്റു ജനകീയതൊഴിലാളിവര്‍ഗ ഉയിര്‍ത്തെഴുന്നേല്‍പുകളും ചരിത്രത്തില്‍ രൂപപ്പെട്ടത്. </p>
<h3>മാവോവാദി പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലും തിരിച്ചടികളുടെയും കുതിച്ചുചാട്ടങ്ങളുടെയും അനുഭവം കണ്ടെത്താനാകും? </h3>
<p>ഇന്ത്യന്‍ മാവോവാദി പ്രസ്ഥാനത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ തിരിച്ചടികളുടെയും കുതിച്ചുചാട്ടങ്ങളുടെയും അനുഭവം തിരിച്ചറിയാനാകും. 1970ല്‍ ഇന്ത്യന്‍ മാവോയിസ്റ്റ് പാര്‍ട്ടി (സി.പി.ഐ -എം.എല്‍) രൂപവത്കരിക്കപ്പെട്ട് കേവലം രണ്ടു വര്‍ഷത്തിനകം തന്നെ സ്ഥാപക ജനറല്‍ സെക്രട്ടറിയും സുപ്രധാന നേതാവുമായ ചാരുമജൂംദാര്‍ രക്തസാക്ഷിയാവുകയും 1973 ആകുന്നതോടെ ഏറക്കുറെ പൂര്‍ണമായും നേതൃത്വത്തെയും പ്രസ്ഥാനത്തെയും അടിച്ചമര്‍ത്തുന്നതില്‍ ഭരണകൂടം വിജയം നേടുകയുമുണ്ടായി.പിന്നീടുള്ള കാലയളവില്‍ രാഷ്ട്രീയവും ആശയശാസ്ത്രപരവുമായ ഭിന്നതകളും സംഘടനാപരമായ പിളര്‍പ്പുകളും പ്രസ്ഥാനം അഭിമുഖീകരിച്ചു. തുടര്‍ന്നുവന്ന അടിയന്തരാവസ്ഥയില്‍ മിക്കവാറുമെല്ലാ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികള്‍പോലും തടവിലടക്കപ്പെട്ട് ഏറ്റവുമധികം അടിച്ചമര്‍ത്തല്‍ നേരിട്ടത് മാവോവാദി പ്രസ്ഥാനങ്ങള്‍ക്കുതന്നെയായിരുന്നു. </p>
<h3>പിന്നീട് എപ്പോഴാണ് ചെറിയ തോതിലെങ്കിലും മാറ്റം സംഭവിക്കുന്നത്? </h3>
<p>’70കളുടെ അവസാനത്തോടെ ചിത്രം മാറി മറിയുന്നുണ്ട്. തെറ്റുതിരുത്തല്‍ നടപടികളുടെ തുടര്‍ച്ചയായാണ് കിഷന്‍ജി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ജഗത്യാല്‍ മുന്നേറ്റം ഉണ്ടാകുന്നതും ആര്‍.എസ്.യു (RSU), റയട്ടു കൂലി സംഘം, സിംഘര്‍ണി ഖനി തൊഴിലാളി സംഘം, അധ്യാപക യൂനിയന്‍, APCLC അടക്കമുള്ള മറ്റു സിവില്‍ സൊസൈറ്റി സംഘടനകളും രൂപംകൊണ്ട വിശാല ആന്ധ്രയിലേക്ക് പ്രസ്ഥാനം ആഴത്തിലിറങ്ങി ചെല്ലുന്നതും തുടര്‍ന്ന് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും മഹാരാഷ്ട്രയിലേക്കും ഒക്കെ വ്യാപിക്കുന്നതും. </p>
<p>റയട്ടു കൂലി സംഘത്തിന്‍റെ വാറങ്കല്‍ സമ്മേളനത്തില്‍ 12 ലക്ഷം പേര്‍ പങ്കെടുത്തതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒപ്പം ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍, 2000ത്തിനു ശേഷം ആന്ധ്രപ്രദേശിലുണ്ടായ അതിരൂക്ഷമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ആദ്യം നല്ലമല പ്രദേശത്തുനിന്നും പിന്നീട് തെലങ്കാന മേഖലയില്‍നിന്നും പിന്‍വാങ്ങേണ്ടുന്ന സാഹചര്യം വിപ്ലവപ്രസ്ഥാനത്തിനുണ്ടായി. </p>
<h3>സല്‍വാജുദൂം പോലെയുള്ള ഭരണകൂടവേട്ട വന്‍തിരിച്ചടിക്ക് കാരണമായില്ലേ? </h3>
<p>’80 മുതല്‍ സജീവമായ ബസ്തറിലെ ജനകീയ മുന്നേറ്റം 2000ത്തിന്‍റെ തുടക്കത്തില്‍ നൃശംസമായ ആദിവാസിവേട്ടയുടെ ഭാഗമായ സല്‍വാജൂദൂം എന്ന പേരിലുള്ള ഭരണകൂടവേട്ടയെ തുടര്‍ന്ന്, നീണ്ടവര്‍ഷങ്ങളോളം തുടര്‍ച്ചയായി സാധാരണ ജനജീവിതംപോലും നിശ്ചലമായി. ഇതിനുശേഷം കെട്ടഴിച്ചുവിട്ട സംയുക്തസേനകളുടെ ഏകോപനത്തോടെയുണ്ടായ ‘ഓപറേഷന്‍ ഗ്രീന്‍ ഹണ്ടി’ലെ വിവിധ ഘട്ടങ്ങളും സമീപകാലത്തെ ‘ഓപറേഷന്‍ കഗാറും’ പോരാടുന്ന ജനങ്ങള്‍ക്കെതിരായ സമ്പൂര്‍ണ (all out) യുദ്ധമായിരുന്നു. </p>
<p>സമാനമായ പുനഃസംഘടനാ പ്രക്രിയയും വിവിധ ഘട്ടങ്ങളിലായുള്ള അടിച്ചമര്‍ത്തലുകളും ബിഹാര്‍, ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ചും നടന്നുവന്നിരുന്നു. ഈ വിധത്തില്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഒട്ടു മൊത്ത ചരിത്രം മുന്നേറ്റങ്ങളുടെ മാത്രമല്ല, തിരിച്ചടികളുടേതും കൂടിയാണ്. അടിസ്ഥാന പ്രശ്നം തിരിച്ചടികളില്‍നിന്ന് നമ്മള്‍ പാഠങ്ങള്‍ ഉൾക്കൊള്ളുന്നുണ്ടോ എന്നതാണ്. പാരിസ് കമ്യൂണിന്‍റെ അനുഭവപാഠങ്ങളില്‍നിന്നാണ് (1905ലെ പരാജയത്തില്‍നിന്നും) 1917ലെ ഒക്ടോബര്‍ വിപ്ലവമുണ്ടാകുന്നത്. ചിയാങ് കാങ് മേഖലയിലെ ചുറ്റിവളയല്‍ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ശേഷിയെ സംരക്ഷിക്കാനായി നടത്തിയ പിന്‍വാങ്ങലാണ് മഹത്തായ ലോങ് മാര്‍ച്ച് ആയത്. </p>
<p>അഞ്ചില്‍ നാലു ഭാഗം നഷ്ടമായിട്ടും ഇതിന്‍റെ പാഠങ്ങളില്‍നിന്നാണ് താവള പ്രദേശങ്ങളുണ്ടാകുന്നതും അവസാനം ജനകീയ ചൈന സാക്ഷാത്കരിക്കപ്പെടുന്നതും. പിന്നീടുള്ള ചരിത്രം ഇതില്‍നിന്നുപോലും വ്യത്യസ്തമാണ്. ലോക വിപ്ലവ കേന്ദ്രങ്ങളായ സോവിയറ്റ് യൂനിയനും ജനകീയ ചൈനയുമെല്ലാംതന്നെ പ്രതിവിപ്ലവ കേന്ദ്രങ്ങളായി എന്ന തിരിച്ചറിവില്‍ നിന്നുതന്നെയാണ് ’70കളുടെ ഒടുക്കം മുതല്‍ പുതിയ മാവോവാദി മുന്നറ്റങ്ങള്‍ക്കു തുടക്കം കുറിക്കപ്പെട്ടത്. ആവര്‍ത്തനവിരസമാണെങ്കിലും പർവതങ്ങളെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന വൃദ്ധന്‍റെ ആ പഴയ കഥ ഇപ്പോഴും പ്രസക്തമാകുന്നതിന്‍റെ പശ്ചാത്തലം ഇതാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/12/2880769-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201g4EQ6AP7ozBz1PyHTc7hj3IPLG7bz2n5217867" data-watermark="false" style="width: 100%;" info-selector="#info_item_1783825220096">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783825220096"></div>
</div>
<h3>ഈ സമയത്ത് മുതലാളിത്തം അതിന്‍റെ വളര്‍ച്ച ദ്രുതഗതിയില്‍ തുടരുകയല്ലേ? </h3>
<p>ശരിയാണ്. മറുവശത്ത് ഒരു വ്യവസ്ഥിതി എന്ന നിലയില്‍ കഴിഞ്ഞ മൂന്നു നൂറ്റാണ്ടിലെ മുതലാളിത്തത്തെ പരിശോധിച്ചാല്‍ അങ്ങേയറ്റം ദാരുണമായ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. തൊഴിലാളി വര്‍ഗം അതിന്‍റെ അസ്തിത്വം തിരിച്ചറിഞ്ഞ 1848ല്‍ തന്നെ അതിന്‍റെ എല്ലാവിധ ലിബറല്‍ മുഖം മൂടിയും അഴിച്ചു വെച്ച് പിന്തിരിപ്പന്‍ മതാധിപത്യവുമായി കണ്ണിചേര്‍ന്ന് അതിന്‍റെ അടിസ്ഥാന നിലപാടുകളായ സ്വാതന്ത്ര്യവും (Liberty) സാഹോദര്യവും (Fraternity) കൈയൊഴിയുകയും സമത്വ (equality) മെന്നതിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. 20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ അങ്ങേയറ്റം ജീര്‍ണിച്ച ഫിനാന്‍സ് മൂലധന രൂപം ആര്‍ജിച്ച് ദരിദ്ര രാജ്യങ്ങളെയും ജനങ്ങളെയും പഴയതും പുതിയതുമായ കൊളോണിയല്‍ കൊള്ള രൂക്ഷമാക്കി. </p>
<p>അപരിഹാര്യമായ സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തികൊണ്ട് അങ്ങേയറ്റം ഹിംസാത്മകമായ വിധത്തില്‍ ഫിനാന്‍സ് മൂലധനത്തിന്‍റെ ദേശീയസങ്കുചിത മുഖമായ ഫാഷിസ്റ്റ് രൂപം കൈവരിച്ചു. മറ്റൊരു ധാര നവ കൊളോണിയല്‍ ചൂഷണവും നിയന്ത്രണവുമായ വിഭവ കൊള്ളയിലൂടെ തടിച്ചു കൊഴുത്തു. ട്രംപ്, പുട്ടിന്‍, ഷീ കാലത്ത് അങ്ങേയറ്റത്തെ കുത്തകവത്കരണവും മൂലധന കേന്ദ്രീകരണവുമായ അവസ്ഥയില്‍നിന്ന് ലോകത്തെമ്പാടും വിഭവ കൊള്ളക്കായുള്ള പ്രോക്സി യുദ്ധങ്ങളും ദേശരാഷ്ട്രങ്ങളിലേക്കുള്ള നേരിട്ട അധിനിവേശങ്ങളും വര്‍ണ, വംശവെറിയും നിറഞ്ഞ നവ ഫാഷിസ്റ്റ് രൂപം കൈവരിക്കുകയുണ്ടായി. സ്വകാര്യതപോലും (വ്യക്തിഗത വിവരങ്ങള്‍) വില്‍പന ചരക്കാവും വിധം അധഃപതിച്ച ഒന്നായി. </p>
<h3>ഛത്തിസ്ഗഢിലേക്ക് തിരിച്ചു വരാം. സായുധ ചെറുത്തു നിൽപുകള്‍ എന്നു മുതലാണ് ആരംഭിക്കുന്നത്? </h3>
<p>എണ്‍പതുകളില്‍ മാവോവാദികള്‍ വരുന്നതോടെയാണ് അവിടത്തെ സായുധ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തുടക്കം കുറിക്കപ്പെടുന്നത് എന്ന മനസ്സിലാക്കല്‍ ഒരർഥത്തില്‍ ചരിത്രനിഷേധംകൂടിയാണ്. പാരിസിലെ ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേൽപിന്‍റെ സമകാലികമായിതന്നെ ബസ്തറിലെ മുറിയ ഗോണ്ടുകള്‍ ബ്രിട്ടീഷ് കോളനി നയത്തിനെതിരെ സായുധ ഉയിര്‍ത്തെഴുന്നേൽപുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ വിപ്ലവത്തിനുമുമ്പേ തന്നെ 1910ല്‍ ഉയര്‍ന്നുവന്ന ഭൂംകല്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഇന്നത്തെ ഛത്തിസ്ഗഢിലെ വിവിധ മേഖലകളിലേക്ക് മാത്രമല്ല തെലങ്കാനയിലേക്കും മഹാരാഷ്ട്രയിലേക്കും മധ്യപ്രദേശിലേക്കും ഒഡിഷയിലേക്കുമൊക്കെ വ്യാപിച്ചിരുന്നു. </p>
<p>46 ഉപജില്ലകള്‍ അസ്വസ്ഥ ബാധിത പ്രദേശങ്ങളായി കണക്കാക്കി രൂക്ഷമായ അടിച്ചമര്‍ത്തല്‍ കെട്ടഴിച്ചു വിട്ടു. ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് പട്ടാളത്തെ മുട്ടുകുത്തിക്കാന്‍ ഭൂംകല്‍ പോരാളികള്‍ക്ക് കഴിഞ്ഞു എന്നതിനാലാണ് അത് ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ സുപ്രധാന അധ്യായമാകുന്നത്. ആഗോളീകരണ നയങ്ങള്‍ക്കുമുമ്പുതന്നെ ആരംഭിച്ച ഖനിജ സമ്പത്തുകളുടെ വിഭവകൊള്ളതന്നെയാണ് ചത്തിസ്ഗഢിലെ ജനകീയ ചെറുത്തുനിൽപിന്‍റെ അടിസ്ഥാനം. </p>
<h3>ചെറുത്തുനില്‍പ് ശക്തമാകുന്നത് എപ്പോഴാണ്? </h3>
<p>ആയിരക്കണക്കിന് ധാരണാ പത്രങ്ങളിലൂടെ ഇത് തീവ്രമായി. 2000 മുതല്‍ ചെറുത്തുനിൽപുകള്‍ ശക്തമാകുകയും ഇതിനെ അടിച്ചമര്‍ത്തുന്നതിന് ആണ് ഗ്രീന്‍ ഹണ്ടും പിന്നീട് കഗാറും ആരംഭിക്കുന്നത്. സൈനികമായി മേല്‍ക്കൈ സ്ഥാപിച്ചിട്ടും അംബാനിക്കും പോസ്കോ, വേദാന്ത, ഹിന്‍റാല്‍കോ, ടാറ്റ എന്നിവരുടെ വിഭവ കൈയേറ്റത്തിനെതിരായി ഈ മേഖലയിലെ ജനങ്ങളുടെ ചെറുത്തുനില്‍പുകള്‍ ശക്തമായി തുടരുകയാണ്. </p>
<h3>ഛത്തിസ്ഗഢില്‍ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും ഇത്തരം അടിച്ചമര്‍ത്തല്‍ ഭരണകൂടം ശക്തമാക്കിയിട്ടുണ്ടല്ലോ? </h3>
<p>ഛത്തിസ്ഗഢിലെ (ഝാര്‍ഖണ്ഡിലെയും) കേന്ദ്രീകൃത അടിച്ചമര്‍ത്തലിന് മറ്റൊരു വശം കൂടിയുണ്ട്. ഇന്ത്യയിലെ മൊത്തം ഖനിജ സമ്പത്തിന്‍റെ പകുതിയോളം ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡിഷ, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ്. ഈ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനം ശക്തമായി നിലനിന്നിരുന്നത്. ലക്ഷക്കണക്കിന് കോടി രൂപയുടെ നൂറുകണക്കിന് ധാരണപത്രങ്ങളിലൂടെ പോസ്കോയും വേദാന്തയും അദാനിയും ഹിന്‍റാല്‍കോയുമടക്കമുള്ള കുത്തകകള്‍ പതിനായിരക്കണക്കിന് ഹെക്ടര്‍ ആദിവാസി ഭൂമികളില്‍ ഖനനത്തിന് നിയമ വിരുദ്ധമായി അനുവാദം നേടിയെടുത്തിട്ടുണ്ട്. </p>
<p>വനനിയമങ്ങളുടെയും വനാവകാശ നിയമത്തിന്റെയും പട്ടിക പ്രദേശം എന്ന രീതിയിലുള്ള ഭരണഘടനാ സംരക്ഷണവും ‘പെസ’പ്രകാരമുള്ള ഗ്രാമസഭകളുടെ നിയമപരമായ അധികാരവുമൊക്കെ മറികടന്നാണ് നിര്‍ബന്ധിതമായ രീതിയില്‍ ബലപ്രയോഗത്തിലൂടെ അദാനിയടക്കമുള്ള കുത്തകകളുടെ നിയമ വിരുദ്ധ ഖനനം നടക്കുന്നത്. ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ വനമേഖലകളാണ് ഇതിന്‍റെ ഭാഗമായി ഇല്ലായ്മ ചെയ്യപ്പെടുന്നത്. മൊത്തം ഖനിജ സമ്പത്തിന്‍റെ 15 ശതമാനത്തോളം ഛത്തിസ്ഗഢും ഒമ്പത് ശതമാനത്തോളം ഝാര്‍ഖണ്ഡുമാണെന്നതും പുതിയ കാലത്തെ സെമികണ്ടക്ടര്‍ ഉപയോഗത്തിനുള്ള ക്രിട്ടിക്കല്‍ മിനറലുകളുടെ അനന്തസാധ്യതയും ഈ കുത്തകകളുടെ കുടിയൊഴിപ്പിക്കലിനും അധിനിവേശത്തിനും കാരണമാകുന്നു. </p>
<p>2013ല്‍ 274 സ്വകാര്യ മൈനിങ് കമ്പനികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ വിപ്ലവ ജനകീയ ചെറുത്തുനില്‍പുകളെ തുടര്‍ന്ന് ഭൂരിപക്ഷത്തിനും പ്രവര്‍ത്തനം സാധ്യമായിരുന്നില്ല. വിപ്ലവപ്രസ്ഥാനം ഏറ്റവും സജീവമായിരുന്നു എന്നു രേഖപ്പെടുത്തിയ 2008, 2009 കാലഘട്ടത്തില്‍ ഛത്തിസ്ഗഢ് സംസ്ഥാനത്തിന്‍റെ ഖനന നടപടികളില്‍നിന്നുള്ള വരുമാനം 1234 കോടി രൂപയും 1661 കോടി രൂപയുമായിരുന്നുവെങ്കില്‍ വിപ്ലവപ്രസ്ഥാനം ദുര്‍ബലമായതായി കണക്കാക്കപ്പെടുന്ന 2024, 2025 കാലഘട്ടത്തില്‍ അത് യഥാക്രമം 15,000 കോടിയും 16,692 കോടിയുമാണ്. </p>
<p>അദാനിയടക്കമുള്ള കുത്തകകള്‍ക്ക് നിയമവിരുദ്ധമായി അനുവദിച്ച ഒട്ടേറെ നികുതി ഇളവുകള്‍ക്കു ശേഷമാണ് ഇതെന്ന് ഓര്‍ക്കണം. ഓപറേഷന്‍ കഗാറിന്‍റെ വിജയ പശ്ചാത്തലത്തില്‍ 2025ല്‍ ഇന്ത്യയിലെ ഖനനമേഖലയിലെ സ്വകാര്യ നിക്ഷേപം പതിന്മടങ്ങ് വർധിക്കുകയും നിലവില്‍ 21.57 ബില്യൺ അമേരിക്കല്‍ ഡോളറായി മാറുകയും ചെയ്തു. ജനങ്ങള്‍ക്കെതിരായ അതിതീവ്ര യുദ്ധം കെട്ടഴിച്ചുവിടപ്പെടുമ്പോഴും ദന്തേവാഡയിലും കാങ്കറിലും കോര്‍ബിയിലും സര്‍ഗുജയിലും നിയാംഗിരിയിലുമൊക്കെ ആയിരക്കണക്കിനു ജനങ്ങള്‍ രണോത്സുകമായി പോരാട്ട വഴിയിലാണ് എന്നതാണ് വസ്തുത. </p>
<p>നമ്മള്‍ ഇത് പറയുന്ന സമയത്തുതന്നെ ഹസദിയോ അരാഡ് മേഖലയില്‍ നിയമവിരുദ്ധമായി പതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായി ആബാലവൃദ്ധം ജനങ്ങളും ഉജ്ജ്വല പോരാട്ടത്തിലാണ്. ഒരുകൂട്ടം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അവസരവാദപരമായ കീഴടങ്ങല്‍ വാദത്തെ ആദിവാസി ജനത തള്ളിക്കളഞ്ഞത് സോണി-സോറി-സോനു സംവാദത്തില്‍ നമ്മള്‍ കണ്ടതാണ്. എവിടെ അടിച്ചമര്‍ത്തല്‍ ഉണ്ടോ? അവിടെ ജനങ്ങളുടെ പ്രതികരണമുണ്ടാകുമെന്ന പൊതുതത്ത്വം തന്നെയാണിത്. </p>
<h3>ക്ലാസിക്കല്‍ മാര്‍ക്സിസത്തില്‍നിന്നും വ്യത്യസ്തമായി മാര്‍ക്സിസത്തെ പുതുതായി വായിക്കുന്ന സമീപനം പ്രധാനമായും അക്കാദമിക് ലോകത്ത് നടക്കുന്നുണ്ട്. അതിന് ബുദ്ധിജീവി സംവാദം എന്ന നിലയില്‍ സാധ്യതയുണ്ടെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാകുമോ? </h3>
<p>മറ്റൊരു സുപ്രധാന വസ്തുത മാ​ർ​ക്‌​സി​സം യൂറോ കേന്ദ്രീകൃതമായ ഒന്നാണെന്ന വിമര്‍ശനമാണ്. മാര്‍ക്സിസത്തെ എങ്ങനെ വായിക്കണമെന്നതാണ് പ്രശ്നം. മറ്റു ദര്‍ശനങ്ങളില്‍നിന്ന് മാര്‍ക്സിസം വേറിടുന്നത് അതൊരു ഡോഗ്മയല്ല എന്നതിലാണ്. എന്നിരുന്നാലും നിരവധി മാര്‍ക്സിസ്റ്റുകളും കമ്യൂണിസ്റ്റു പാര്‍ട്ടികളും വരെ മാര്‍ക്സിസത്തെ അവസരവാദപരമായി വരട്ടുതത്ത്വവാദത്തിന്‍റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നുണ്ട്. </p>
<p>19ാം നൂറ്റാണ്ടിലെ ആദ്യപകുതിയിലെ യങ്ങ് ഹെഗലിയന്‍മാരായ മാര്‍ക്സിനും ഏംഗല്‍സിനും ചരിത്രപരമായ പരിമിതികള്‍ കൊണ്ടുള്ള വിവര ദാരിദ്ര്യംമൂലം, സ്വഭാവികമായും യൂറോപ്പിന് പുറത്തുള്ള സാമൂഹിക, സാമ്പത്തിക ചലനങ്ങളെ വിശകലനം ചെയ്യുന്നതില്‍ ന്യൂനതകളുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. യൂറോപ്യന്‍ മുതലാളിത്തത്തിന്‍റെ കടന്നുവരവിന്‍റെ ഭാഗമായി തദ്ദേശീയമായി തൊഴിലാളിവര്‍ഗം ഉദയംചെയ്യുന്നത് ഈ രാജ്യങ്ങളിലെ സാമൂഹിക മാറ്റത്തിൽ സുപ്രധാന പങ്കു വഹിക്കുമെന്നായിരുന്നു അന്നത്തെ കാഴ്ചപ്പാട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ റെയില്‍വേ നിക്ഷേപത്തെയും അയര്‍ലൻഡിലെ വിപ്ലവമുന്നേറ്റത്തിന് ബ്രിട്ടീഷ് തൊഴിലാളി വര്‍ഗത്തിന്‍റെ മുഖ്യ പങ്ക് ഊന്നുന്നതിലുമൊക്കെ ഇത് മനസ്സിലാക്കാവുന്നതാണ്. </p>
<p>എന്നാല്‍, മാര്‍ക്സും ഏംഗല്‍സും പിന്നീടിത് തിരുത്തുന്നത് കാണാന്‍ കഴിയും. ‘മൂലധനം’ പ്രസിദ്ധീകരിക്കപ്പെട്ട് രണ്ടുവര്‍ഷത്തിനകംതന്നെ അയര്‍ലൻഡിനെക്കുറിച്ചുള്ള തന്‍റെ ധാരണകള്‍ തിരുത്തുന്നതായി മാര്‍ക്സ് എഴുതിയിരുന്നതായി കെവിന്‍ ആന്‍റേഴ്സനെ പോലെയുള്ളവര്‍ മാര്‍ക്സിന്‍റെ കുറിപ്പുകളെ വിശകലനം ചെയ്ത് വിവരിക്കുന്നുണ്ട്. അയര്‍ലൻഡിലെ ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ് ബ്രിട്ടീഷ് മേധാവിത്വ വര്‍ഗത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് ബ്രിട്ടീഷ് തൊഴിലാളി വര്‍ഗ വിപ്ലവത്തെ സഹായിക്കുമെന്നും വിശദമാക്കുന്നുണ്ട്. </p>
<p>1872, 1875ലെ ഫ്രഞ്ച് ‘മൂലധന’ പതിപ്പില്‍ മുതലാളിത്തം പിന്നാക്ക പ്രദേശങ്ങളെ വികസിപ്പിക്കുമെന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായ കേന്ദ്ര പുറം ഭാഗം (Center Periphery) കാഴ്ചപ്പാടുകള്‍ മാര്‍ക്സ് കൈയൊഴിയുന്നുണ്ട്. ഗോഥ പരിപാടിയുടെ വിമര്‍ശനത്തിലും (Critic of Godha Program) 1875ല്‍ എഴുതിയ പാരിസ് കമ്യൂണിന്‍റെ അനുഭവ പാഠ വിശകലനത്തിലും ഈ പുതിയ നിലപാടുകളുടെ പ്രതിഫലനം കാണാം. ഇതിനെ ഉറപ്പിക്കുന്നതാണ് 1882ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് മാര്‍ക്സും ഏംഗല്‍സും എഴുതിയ മുഖവുര. ഇതില്‍ കൂടുതല്‍ സാമൂഹിക അടിസ്ഥാനത്തിലുള്ള റഷ്യന്‍ കര്‍ഷക ഗ്രാമ സമുദായങ്ങള്‍ വിപ്ലവ മാറ്റം ഉണ്ടാക്കിയെടുക്കുന്നതിനു സഹായകമാകുന്നുവെന്ന് വിലയിരുത്തിയിരുന്നു. </p>
<p>മാര്‍ക്സിന്‍റെ അവസാന കാലത്ത് റഷ്യന്‍ കര്‍ഷക സമുദായത്തെക്കുറിച്ചും ഇവിടങ്ങളിലെ സാമുദായിക ഉടമസ്ഥതയിലുള്ള സ്വത്തു ബന്ധങ്ങളെക്കുറിച്ചും ആഴത്തില്‍ പഠനം നടത്തിയ കേവിലേവിസ്കിയുമായും അമേരിക്കന്‍ നരവംശ പണ്ഡിതനായ ലൂയി മോര്‍ഗനുമായും വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. </p>
<p>1880-1881 കാലത്ത് മോര്‍ഗനുമായുള്ള ആശയവിനിമയത്തിന്‍റെ ഭാഗമായി തയാറാക്കിയിരുന്ന കുറിപ്പുകളുടെ ഒരു ഭാഗമാണ് ഏംഗല്‍സ് അദ്ദേഹത്തിന്‍റെ ‘കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം’ എന്ന ക്ലാസിക് കൃതിക്ക് അടിസ്ഥാനമാക്കിയത്. 1879, 1882 കാലത്തായി മാര്‍ക്സ് എഴുതിയതായി കണക്കാക്കപ്പെടുന്ന ‘എത്തനോളജിക്കല്‍ നോട്ട്ബുക്ക്’ യൂറോപ്പിനു പുറത്തുള്ള സമൂഹങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു. തീര്‍ച്ചയായും ഇത് യൂറോപ്പിനു പുറത്തുള്ള മൂലധന വ്യാപനത്തിന്‍റെ സൂക്ഷ്മ വശങ്ങളാണ് എന്നുപറയാം. ഈ വിധത്തില്‍ മുന്‍കാലങ്ങളിലെ ആശയശാസ്ത്ര നിലപാടുകളിലെ കുറവുകള്‍ മാര്‍ക്സും ഏംഗല്‍സും നികത്തുന്നതു കാണാം. തുടര്‍ന്ന് ലെനിന്‍ ഈ പ്രശ്നത്തെ സൈദ്ധാന്തികമായും പ്രായോഗികമായും പരിശോധിക്കുന്നത് ഒക്ടോബര്‍ വിപ്ലവത്തിലൂടെയാണ്.</p>
<p>വികസിത തൊഴിലാളിവര്‍ഗം താരതമ്യേന കുറവുള്ളതും വിപുലമായ കര്‍ഷക ജനസാമാന്യമുള്ളതുമായ ‘യൂറോപ്പിലെ രോഗി’ എന്നറിയപ്പെട്ട റഷ്യയില്‍ തൊഴിലാളി കര്‍ഷക സഖ്യത്തിലൂടെ ഒക്ടോബര്‍ വിപ്ലവം പൂര്‍ത്തീകരിക്കപ്പെട്ടത് മുമ്പുന്നയിച്ച ആധുനിക തൊഴിലാളി വർഗമുള്ളയിടത്തേ വിപ്ലവം സാധ്യമാകുകയുള്ളൂ എന്ന വരട്ടുതത്ത്വവാദത്തിനുള്ള മറുപടിയായിരുന്നു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/12/2880765-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020kmP651uqyYLek4MZsXWMUVw35kqvuQhs4894195" data-watermark="false" style="width: 100%;" info-selector="#info_item_1783824896624">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783824896624"></div>
</div>
<p> </p>
<h3>മാവോയുടെ മാര്‍ഗം മറ്റൊന്നായിരുന്നില്ലേ? </h3>
<p>മാവോ സേതുങ് വിപ്ലവപാത സ്വീകരിക്കുന്നതിലും വിപ്ലവാനന്തര പുനര്‍നിര്‍മാണത്തിലും വ്യവസ്ഥാപിതമായ യൂറോ കേന്ദ്രീകൃത നിലപാടുകള്‍ നിരാകരിക്കുക മാത്രമല്ല സോവിയറ്റ് മാതൃകയുടെ രീതികള്‍ കൈയൊഴിയുകയുമുണ്ടായി. സോവിയറ്റ് യൂനിയനില്‍നിന്ന് പഠിക്കുകയും അതിനെ നിരാകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ചൈനീസ് വിപ്ലവം വിജയിപ്പിക്കാനാകുകയുള്ളൂ എന്ന നിലപാട് ആശയശാസ്ത്രപരവും പ്രായോഗികവുമായി സ്ഥാപിച്ചെടുത്തതായിരുന്നു 1949 ല്‍ ജനകീയ ചൈന സാധ്യമാക്കിയത്. </p>
<p>സാമ്രാജ്യത്വ മൂലധനത്തിനോട് ആശ്രിതത്വം പുലര്‍ത്തുന്ന കൊളോണിയല്‍, അർധ കൊളോണിയല്‍ മുതലാളി വർഗത്തിന്‍റെ വർഗ സ്വഭാവം ദല്ലാള്‍ എന്നു വിലയിരുത്തി തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ കര്‍ഷക പെറ്റിബൂര്‍ഷ്വാ, ദേശീയ ബൂര്‍ഷ്വാ വിഭാഗങ്ങളുമായി ഐക്യപ്പെട്ടുകൊണ്ടുള്ള നാലു വര്‍ഗ ഐക്യമുന്നണിയിലൂടെ പുത്തന്‍ ജനാധിപത്യവിപ്ലവ പദ്ധതി അവതരിപ്പിച്ചത് യൂറോ കേന്ദ്രീകൃ വരട്ടുതത്ത്വ മാര്‍ക്സിസത്തെ കൈയൊഴിയലായിരുന്നു. മാര്‍ക്സിനും ലെനിനും തുടര്‍ച്ചയായി വിപ്ലവ കേന്ദ്രം പടിഞ്ഞാറു നിന്ന് കിഴക്കോട്ട് മാറിയെന്നായിരുന്നു ഇതിനെ മാവോ വിശകലനം ചെയ്തത്. </p>
<p>വിപ്ലവാനന്തര പുനര്‍നിര്‍മാണത്തില്‍ സോവിയറ്റ് വികസന മാതൃകയില്‍നിന്ന് മാവോ വിച്ഛേദനം നടത്തുന്നുണ്ട്. ഇവിടെ വെച്ച് മാവോ നിശിതമായി സ്റ്റാലിനെ വിമര്‍ശിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് പുനര്‍ നിർമാണ പ്രക്രിയയില്‍ സ്റ്റാലിന്‍ സാങ്കേതികവിദ്യക്കും വിദഗ്ധ കേഡര്‍മാര്‍ക്കുമാണ് ഊന്നല്‍ കൊടുക്കുന്നതെന്നും രാഷ്ട്രീയത്തിനും ബഹുജനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നില്ലെന്നും വിമര്‍ശിക്കുന്നു. </p>
<p>അതേപോലെ ഉൽപാദന ബന്ധങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുകയും ഉപരിഘടനയെപ്പറ്റിയോ ഉപരിഘടനയും സാമ്പത്തിക അടിത്തറയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയോ സംസാരിക്കുന്നില്ല എന്ന നിലപാടു മുന്നോട്ടുവെച്ചു. ഈ വിധത്തില്‍ ആശയപരമായും പ്രായോഗികമായും മാര്‍ക്സിസം വരട്ടുതത്ത്വവാദ നിലപാടുകളോട് വേര്‍പെടുകയുണ്ടായിട്ടുണ്ട് എന്നും ഇന്ത്യയിലെ വിപ്ലവമുന്നേറ്റത്തിനേറ്റ തിരിച്ചടി ഈ വിധം പിന്നാക്ക-മുന്നാക്ക പ്രശ്നമല്ലെന്നും വളരെ ഗൗരവവും സൂക്ഷമവുമായ വിശകലനം ആവശ്യപ്പെടുന്നതാണെന്നുമാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. </p>
<h3>(തുടരും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/interview/the-maoist-struggle-and-corporate-resource-loot-1536411</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/the-maoist-struggle-and-corporate-resource-loot-1536411</guid>
<category><![CDATA[Weekly,Interview,Archives,Premium,20 JUL 2026]]></category>
<dc:creator><![CDATA[രാ​ജേ​ഷ് കെ. ​എ​രു​മേ​ലി]]></dc:creator>
<pubDate>Mon, 13 Jul 2026 02:00:38 GMT</pubDate>
</item>
<item>
<title><![CDATA[കൊടുക്കണം, ഒരു ചുവപ്പ് കാർഡ്
ട്രംപിനും]]></title>
<description/>
<enclosure length="224006" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/12/2880752-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/12/2880752-untitled-1.gif'/><figcaption></figcaption></figure><p>ഒരിക്കലും ഒരു കളിയും കളിസ്ഥലത്തിനുള്ളിൽ ഒതുങ്ങുന്നില്ല. കളി മിക്കപ്പോഴും നടക്കുന്നത് കളിസ്ഥലത്തിന് പുറത്താണ്. ബൗണ്ടറി ലൈനുകൾ കടന്ന്, ബോർഡർ വരകൾ കവിഞ്ഞ്. കച്ചവടവും വംശീയതയും ദേശീയവെറികളും എല്ലാം കളിയിൽ അടങ്ങിയിരിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ഫുട്ബാളും അതിൽ അപവാദമല്ല. സ്ഥിരീകരണമാണ്. </p>
<p>അമേരിക്ക ഇത്തവണ ആതിഥേയ റോളിലാണ്. സ്വാഭാവികമായി അമേരിക്കൻ സങ്കുചിത ദേശീയ വെറിയുടെ പ്രകടന ഇടമായി ലോകകപ്പ് മാറി. ചുവപ്പ് കാർഡ് കിട്ടിയ അമേരിക്കൻ സ്‌ട്രൈക്കർ ഫൊളാറിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇടപെടൽ നടത്തിയത് അതിൽ ഒന്നുമാ​ത്രം. ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയോട് ആവശ്യപ്പെട്ടതോടെ താരത്തിന്റെ സസ്‌പെൻഷൻ നടപ്പാക്കുന്നത് നീട്ടിവെച്ചു. അടുത്ത മത്സരത്തിൽ കളിക്കാൻ അനുമതി കിട്ടി. </p>
<p>ഫിഫയുടെ നടപടിയെ വിമർശിച്ച് യൂറോപ്യൻ ഫുട്‌ബാൾ ഫെഡറേഷനും (യുവേഫ) മുൻ താരങ്ങളും രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഫിഫയുടെ തീരുമാനത്തെ അഭിനന്ദിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിപ്പുമിട്ടു. ‘‘ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫക്ക് നന്ദി!’’ –എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ബോസ്നിയക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിലാണ് ബലോഗൻ ചുവപ്പ് കാർഡ് നേടിയത്. സ്വാഭാവികമായി അടുത്ത കളി നഷ്ടപ്പെടും. </p>
<p>ലോകകപ്പ് നിയമാവലിയനുസരിച്ച് ചുവപ്പുകാർഡിനെതിരെ അപ്പീൽ അനുവദനീയമല്ല. നേരിട്ടുള്ള റെഡ് കാർഡാണെങ്കിൽ ഒരു മത്സരത്തിൽ വിലക്കെന്നാണ് നിയമം. സാഹചര്യമനുസരിച്ച് ഇത് നീട്ടാം. എന്നാൽ, ഒരു മത്സരത്തിൽമാത്രം വിലക്ക് ലഭിച്ച ബലോഗന്റെ സസ്‌പെൻഷൻ ഫിഫ ഒരു വർഷത്തേക്ക് മരവിപ്പിച്ചു. സസ്‌പെൻഷൻ ഒരു വർഷത്തെ പ്രൊബേഷൻ കാലാവധിയോടെ താൽക്കാലികമായി നീട്ടിവെക്കുകയാണെന്നാണ് ഫിഫ തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചത്. </p>
<p>​ട്രംപ് ഇടപെട്ട് വിലക്ക് നീക്കിയെങ്കിലും കാര്യമുണ്ടായില്ല. കളത്തിൽ മികച്ച പ്രകടനം പുലർത്താൻ ബലോഗന് സാധിച്ചില്ല. ആകെ 19 ടച്ചുകളും മൂന്ന് ഷോട്ടുകളുമാണ് ബലോഗൻ നേടിയത്. ഒറ്റ ഷോട്ട് മാത്രമാണ് പോസ്റ്റിലേക്ക് പോയത്. ഗോളോ അസിസ്‌റ്റോ ആ ബൂട്ടിൽ നിന്ന് പിറന്നതുമില്ല. യു.എസ് സ്‌ട്രൈക്കർ നിരാശപ്പെടുത്തിയെന്ന് മാത്രമല്ല ടീം തകർന്നടിഞ്ഞു. ഒന്നിനെതിരെ നാലുഗോളുകൾക്ക് ബെൽജിയത്തോട് തോറ്റ് അമേരിക്ക ടൂർണമെന്റിൽനിന്ന് പുറത്തായി. </p>
<p>ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന അതിരുകടന്ന തീരുമാനമാണ് ട്രംപിന്റെ ഇടപെടൽ എന്ന് യൂറോപ്യൻ ഫുട്ബാൾ ഫെഡറേഷൻ (യുവേഫ) പ്രസ്താവിച്ചത് ശരിയാണ്. കളിയു​െടയും ലോകകപ്പി​ന്റെയും വിശ്വാസ്യതയെ തന്നെ തകർക്കും. ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽതന്നെ ഏറ്റവും വലിയ വിവാദമാണ് ട്രംപ് മൂലമുണ്ടായത്. കായികരംഗത്തെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുടെ ഇടപെടലിന്റെ തുറന്ന ഉദാഹരണമാണത്. </p>
<p>ബോസ്നിയക്കെതിരായ യു.എസിന്റെ വിജയത്തിന് പിന്നാലെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയെ നേരിട്ട് വിളിച്ച് ബലോഗന്റെ ചുവപ്പ് കാർഡ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നതായി എ.ബി.സി ന്യൂസ് സ്ഥിരീകരിക്കുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ‘‘ആ റെഡ് കാർഡ് വിധിയിലൂടെ യു.എസ് ടീം ചതിക്കപ്പെടുകയായിരുന്നു’’ എന്നാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പാകെ ന്യായീകരിച്ചത്. </p>
<p>ചുവപ്പ് കാർഡ് നൽകേണ്ടത് ട്രംപിനും കളിയെ വംശീയതക്കും വർണവെറിക്കും സങ്കുചിത ദേശീയബോധത്തിനും ​വിധേയമാക്കുന്നവർക്കുമാണ്. കായിക പ്രേമികൾ ആ കാർഡ് എടുത്തുയർത്തി കാട്ടിയില്ലെങ്കിൽ കളിയുടെ സൗന്ദര്യംതന്നെ നശിക്കും. കളിയും അധികാരത്തിന്റെ പൽചക്രമായി മാറും. അതു പാടില്ല. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/trumps-red-card-controversy-1536401</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/trumps-red-card-controversy-1536401</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,20 JUL 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 13 Jul 2026 01:46:04 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="27786" type="image/jpeg" url="https://www.madhyamam.com/h-upload/2025/05/31/2594141-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/05/31/2594141-untitled-1.webp'/><figcaption></figcaption></figure><h3>‘പൂക്കി സി.എം’ എന്ന വിശേഷണം അരാഷ്ട്രീയമാണോ?</h3>
<p>മുഖ്യമന്ത്രി പൂക്കിയാവുന്നതിലെ രാഷ്ട്രീയം അന്വേഷിച്ചുകൊണ്ട് ആൽവിൻ അലക്സാണ്ടർ എഴുതിയ ലേഖനം ‘പൂക്കി Gen Z കരങ്ങളാലേ...’ (ലക്കം 1477) ഭരണാധികാരിയും സമൂഹത്തിലെ പുത്തൻതലമുറയും തമ്മിലുള്ള അകലം കുറയുന്നതിന്റെ ജനാധിപത്യ വിവക്ഷകളേക്കാൾ വ്യക്തിപരമായ ആശങ്കകൾ പങ്കുവെക്കുന്ന ഒന്നായാണ് അനുഭവപ്പെട്ടത്. അതാവട്ടെ, പരമ്പരാഗതമായ രാഷ്ട്രീയ ജാർഗണുകളെ കൂട്ടുപിടിച്ചുകൊണ്ട് യാന്ത്രികമായ വാദങ്ങളിലൂന്നിനിന്നുകൊണ്ടുള്ളതും. പുതിയതൊന്നും ശരിയല്ലെന്ന </p>
<p>സാമ്പ്രദായികമായ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് ‘വേണ്ടത്ര ചരിത്രപരിചയമോ രാഷ്ട്രീയബോധമോ’ കൈമുതലായില്ലാത്ത പുതിയ തലമുറയുടെ വൈകാരികമായ ഉപഭോഗപ്രവണതയും കളിയാട്ടവുമൊക്കെയായാണ് നവമാധ്യമങ്ങളിലെ പുതിയ തലമുറ രൂപപ്പെടുത്തിയ ‘പൂക്കി സി.എം’ എന്ന പദചേരുവയെ ലേഖകൻ കാണുന്നത്. ഭരണാധികാരിയോടുള്ള വൈകാരികമായ അടുപ്പം വലിയ അപകടമാണെന്ന് സ്ഥാപിക്കാനും ലേഖകൻ ശ്രമിക്കുന്നുണ്ട്. (‘ഉത്തരവാദിത്തമില്ലാത്ത വൈകാരിക അടുപ്പം രാഷ്ട്രീയസംസ്കാരത്തിനു അപകടകരമാണ്’) ലേഖനത്തിന്റെ മുക്കാൽ പങ്കും ചെലവഴിച്ചിരിക്കുന്നത് ഈ കാര്യത്തെ ആവർത്തിച്ചുറപ്പിക്കാനാണ്.</p>
<p>പിൻവാതിൽ നിയമനത്തിനും വഴിവിട്ട അഴിമതിക്കും വേണ്ടിയുള്ള വ്യക്തിപരമായ അടുപ്പവും ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള അകലം ഇല്ലാതാക്കുന്ന വൈകാരിക അടുപ്പവും രണ്ടു കാര്യങ്ങളാണ്. ലേഖകൻ കാണാൻ കൂട്ടാക്കുന്നില്ലെങ്കിലും രണ്ടാമത്തേതിൽ രാഷ്ട്രീയബോധത്തിന്റെ ഘടകങ്ങളും സന്നിഹിതമാണ്. പുതുതലമുറയുമായി ഭരണാധികാരികൾക്ക് അടുപ്പമുണ്ടാവുകയും അവരെ കേൾക്കാനും മനസ്സിലാക്കാനും തയാറാവുകയും അവർക്ക് (അവർക്കെന്നല്ല ‘മൈനോറിറ്റേറിയ’നായ ഏതു വിഭാഗത്തിനും) വൈകാരികമായി സുരക്ഷിതത്വം അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായി വരികയും ചെയ്യുകയാണെങ്കിൽ അത് പ്രത്യയശാസ്ത്രത്തിന്റെ അപഹരണമല്ല, മറിച്ച് ജനാധിപത്യബോധത്തിന്റെ പുതുക്കലാണെന്ന് തിരിച്ചറിയലായിരിക്കും കുറച്ചുകൂടി ഉചിത കാഴ്ചപ്പാട്. </p>
<p>ധാർമികതക്കും നീതിക്കും അവശ്യംവേണ്ട വികാരങ്ങളുടെ ഒത്തൊരുമയെപ്പറ്റി പറഞ്ഞ മാർത്ത നുസ്ബൗമിന്റെ ‘വൈജ്ഞാനിക വിധിന്യായ’ നിരീക്ഷണത്തെ ഈ അർഥത്തിലും കാണാവുന്നതാണ്. സഹാനുഭൂതിയും സഹഭാവവും അനുകമ്പയും മാത്രമല്ല രോഷവും വാത്സല്യവും പ്രണയവുമെല്ലാം സാമൂഹികമാറ്റത്തിനുള്ള ഉൽപ്രേരകങ്ങളായും പ്രവർത്തിച്ചിട്ടുണ്ടെന്നറിയാൻ നമ്മുടെ സാംസ്കാരിക പ്രമാണങ്ങൾത്തന്നെ ഉദാഹരണങ്ങളായി മുന്നിലുണ്ടല്ലോ. </p>
<p>ജെൻസിയുടെ വൈകാരികത, ഭരണകൂടത്തിനെതിരെയുള്ള വിമർശനാത്മക ചിന്ത എന്നിവയെ വിപരീതദ്വന്ദ്വങ്ങളായി അവതരിപ്പിക്കുന്ന ലേഖകന് കർത്തൃസ്ഥാനങ്ങളെ നിർണയിക്കുന്നതിൽ വന്ന പാകപ്പിഴയും ഈ വൈരുധ്യത്തിന്റെ ഭാഗമാണ്. സാമൂഹികമായ പൊരുത്തക്കേടുകളുമായുള്ള അനുരഞ്ജനത്തിനുള്ള നിർബന്ധം ഭരണകൂട പക്ഷത്തുനിന്നു വരുമ്പോഴാണോ, പൗരസമൂഹത്തിന്റെ പക്ഷത്തുനിന്നുണ്ടാകുമ്പോഴാണോ കുഴപ്പമായിത്തീരുന്നത് എന്നൊരു പ്രശ്നമുണ്ട്. ഭരണകൂടത്തിനെതിരെ നിതാന്തവിമർശനവും നയങ്ങൾക്കെതിരെ ജാഗ്രതയും സമൂഹപക്ഷത്തിനു വേണ്ടതാണ്.</p>
<p> എന്നാൽ ജെൻസി എന്നൊരു വിഭാഗത്തെ പ്രതിസ്ഥാനത്തു നിർത്തി, അവരുണ്ടാക്കിയ വാക്കിന്റെ പശ്ചാത്തലത്തിൽ അവരെന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കാനും അവർക്കു ശരിയായ മാർഗം കാണിച്ചുകൊടുക്കുന്ന പ്രഘോഷണത്തിനും മുതിരുകയും ചെയ്യുമ്പോൾ അതൊരു യാന്ത്രിക പഠനക്ലാസിന്റെയും ലഘുലേഖ വിതരണത്തിന്റെയും പരമ്പരാഗത രൂപം കൈയാളുന്നു. ഫ്രെഡ്രിക് ജയിംസണെ കൂട്ടുപിടിച്ച് അതും അബോധരാഷ്ട്രീയത്തിന്റെ സാംസ്കാരികരൂപം തന്നെയാണെന്ന് വാദിക്കാവുന്നതേയുള്ളൂ. </p>
<p>ചരിത്രത്തിൽ അതതുകാലത്തെ ‘ജെൻസി’കൾ ഭരണാധികാരികളോട് ചിലതെല്ലാം ആവശ്യപ്പെടുകയും അവരതിനെ വൈകാരികമായി സ്വീകരിക്കുകയും ചെയ്ത പല കഥകളുമുണ്ട്. എബ്രഹാം ലിങ്കൻ താടിവെക്കുകയാണെങ്കിൽ അദ്ദേഹത്തെ കാണാൻ കൂടുതൽ ഭംഗിയുണ്ടാവുമെന്നും തന്റെ വീട്ടിലുള്ളവരെല്ലാം അദ്ദേഹത്തിനു വോട്ടു ചെയ്യുമെന്നും കത്തെഴുതിയ 11കാരിയായ ഗ്രേസ് ബിഡലിന്റെ കഥ രണ്ടു നൂറ്റാണ്ടു മുമ്പുള്ളതാണെങ്കിൽ (1860) ആളുകൾ തമ്മിൽ വഴക്കിടുന്നതൊഴിവാക്കാൻ, ബറാക് ഒബാമക്ക് ‘കാം ഡൗൺ പോസ്റ്റർ’ ആശയം നൽകിയത് കോഫി എന്ന കുട്ടിയാണ് 2014ൽ. ശീതയുദ്ധത്തിന്റെ നിഴലിലായിരുന്ന അമേരിക്കയുടെയും റഷ്യയുടെയും സംഘർഷത്തിന്റെ മഞ്ഞുരുകാൻ, പത്തുവയസ്സുകാരി സാമന്തസ്മിത്ത് റഷ്യൻ പ്രസിഡന്റായിരുന്ന യൂറി ആന്ത്രോപോവിന് അയച്ച കത്ത് കാരണമായിട്ടുണ്ടെന്നൊരു കഥയുണ്ട്. </p>
<p>‘ആണവയുദ്ധം ഇല്ലാത്ത ലോകത്ത് സമാധാനം പുലർത്താൻ താങ്കൾ എന്താണ് ചെയ്യാൻ പോകുന്നത്? എന്നായിരുന്നു അവൾ ചോദിച്ച ചോദ്യം. നെഹ്റുവിന് കുട്ടികളോടുള്ള അടുപ്പത്തിലും (ചാച്ചാജി) അദ്ദേഹം കോട്ടിൽ സ്ഥിരമായി ചൂടിയിരുന്ന പൂവിനു പിന്നിലും ഒരു കുട്ടി നൽകിയ സ്നേഹസമ്മാനത്തിന്റെ അനുസ്മരണമുണ്ടെന്നൊരു കേട്ടുകേൾവിയുണ്ട്. അങ്ങനെ വ്യക്തിപരമായ വൈകാരികതയും കുട്ടികളും (പുതുതലമുറയും) അവരുടെ ലളിതമായ പ്രശ്നപരിഹാര നിർദേശങ്ങൾകൊണ്ടുതന്നെ പല തരത്തിൽ രാഷ്ട്രീയ തീരുമാനങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. കോക്രോച്ച് ജനത പാർട്ടിയുടെ അഞ്ചിന നിർദേശങ്ങളും വളരെ ലളിതമാണ്! അധികം ദൂരം പോകേണ്ടതില്ല, കേരളത്തിൽത്തന്നെ അച്യുതാനന്ദനെ ‘We Yes’ എന്ന് ഉറക്കെ പറഞ്ഞ് സ്വാഗതം ചെയ്തത്, പുത്തൻ തലമുറയാണ്. 2020ൽ തുടങ്ങി ക്രമമായി അർഥവികാസം വന്ന ജെൻസി സ്ലാങ്ങാണ് പൂക്കി. </p>
<p>2024 എത്തിയപ്പോഴേക്കും ‘കുഞ്ഞോമന, പ്രിയപ്പെട്ട’ തുടങ്ങിയ വ്യക്തിപരമായ അർഥങ്ങളിൽനിന്ന് അതു പിന്തുടരുന്ന സമൂഹത്തിലേക്കും (പൂക്കി ബെയേഴ്സ്) ദേശത്തിന്റെ നിർവചനത്തിലേക്കും (പൂക്കി നേഷൻ) വികസിച്ചു. ഇക്കാലത്തായിരുന്നെങ്കിൽ പൂക്കിയെന്നുതന്നെ അച്യുതാനന്ദനും വിശേഷിപ്പിക്കപ്പെടുമായിരുന്നു എന്ന് ന്യായമായും വിചാരിക്കാം. ജനാധിപത്യസംവിധാനത്തിന്റെ സാരാംശം ഉൾക്കൊണ്ടുകൊണ്ടു മുതിർന്നുവരുന്ന ഒരു തലമുറ, തങ്ങളുടെയുംകൂടി പ്രതിനിധിയായ ആളെ ചേർത്തുപിടിക്കുന്നതിനു സമാനമാണ്. അകലം കുറയൽ പ്രക്രിയയിലുള്ള രാഷ്ട്രീയവും പ്രധാനമാണ്. അതാണെല്ലാം എന്നു കരുതേണ്ടതില്ല. അതിൽ വിമർശനമുണ്ടോ നയപരിപാടികളുണ്ടോ രാഷ്ട്രീയതന്ത്രമുണ്ടോ ബജറ്റു വിശകലനമുണ്ടോ എന്നു നോക്കുന്നതിനു പകരം അതിനും രാഷ്ട്രീയത്തിൽ ചിലതെല്ലാം നിർവഹിക്കാനുണ്ടെന്നു കരുതുന്നതായിരിക്കും ഉചിതം. </p>
<p><font color="#0000ff">ശിവകുമാർ ആർ.പി, തിരുവനന്തപുരം</font></p>
<h3>സലിംകുമാറിലെ കലാകാരനും മനുഷ്യസ്നേഹിയും</h3>
<p>അന്തരിച്ച നടൻ സലിംകുമാറിനെക്കുറിച്ച് രൂപേഷ് കുമാർ എഴുതിയ ‘ഇതൊക്കെ എന്ത്?’ എന്ന ലേഖനം (ലക്കം 1477) കേവലം ആ നടനെ അനുസ്മരിക്കൽ മാത്രമല്ല മറിച്ച്, ഒരു അഭിനേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംസാരഭാഷയും ശരീരഭാഷയും അഭിനയ ചാതുരിയും കൃത്യമായി വരച്ചിടുന്നതിനൊപ്പംതന്നെ കലാകാരൻ എന്നതിനപ്പുറമുള്ള അദ്ദേഹത്തിലെ പച്ചയായ മനുഷ്യനെയും പരിചയപ്പെടുത്തുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തപ്പെട്ട പലർക്കും വെള്ളിക്കരണ്ടിയുമായി ജനിച്ച ചരിത്രം പറയാനുള്ളപ്പോൾ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിൽനിന്ന് കയറിവന്ന് സിനിമയിലെത്തി ജീവിതം കരുപ്പിടിപ്പിച്ചവരുമുണ്ടാകാം. </p>
<p>അതിൽ കൂടുതൽ പേരും ദലിത് പിന്നാക്ക വിഭാഗത്തിൽപെട്ട പാർശ്വവത്കരിക്കപ്പെട്ടവരാകും. ഈ വസ്തുത കൃത്യമായി ലേഖനം ചർച്ചചെയ്യുന്നുണ്ട്. കലയിൽ ഇവരുടെ അടിസ്ഥാനം മിമിക്സ് പരേഡ്, ഗാനമേള തുടങ്ങിയ ഇനങ്ങളിലൂടെ ആയിരുന്നു താനും. അതുകൊണ്ടുതന്നെ ഈ പുതിയ കലാലോകം കേരളത്തിലെ അനേകം സബാൾട്ടൻ (കീഴാള) യുവാക്കൾക്ക് കലാ സാംസ്കാരിക രംഗത്തേക്കുള്ള പ്രവേശന കവാടമായി മാറി എന്ന നിരീക്ഷണവും വാസ്തവംതന്നെ. </p>
<p>ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സാധാരണക്കാരനായി വളർന്ന് സിനിമയിലും തനിക്ക് കൈപ്പിടിയിൽ ഒതുങ്ങുന്ന കഥാപാത്രങ്ങൾ ചെയ്ത സലിംകുമാറിലെ മനുഷ്യനും മനുഷ്യത്വവും എക്കാലവും ഓർമിക്കപ്പെടുകതന്നെ ചെയ്യും. മാത്രമല്ല, ആ നിലക്കാത്ത ചിരിയുടെ മുഴക്കം അദ്ദേഹത്തെ സ്നേഹിക്കുന്ന ആരുടെയും ചെവിയിൽ വന്നടിച്ചുകൊണ്ടേയിരിക്കും. സലിംകുമാറിലെ മനുഷ്യസ്നേഹിയായ യഥാർഥ കലാകാരനെ കണ്ടെത്താൻ ആർക്കും അത്ര പ്രയാസകരമാകുമെന്ന് കരുതുക വയ്യ. </p>
<p><font color="#0000ff">ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ </font></p>
<h3>സലിംകുമാർ എന്ന അതുല്യ പ്രതിഭ</h3>
<p>സലിംകുമാർ ഓർമകൾ (ലക്കം 1477) വായിച്ചു. ഞാൻ അവാർഡ് വാങ്ങുന്നത് തലയിലല്ല കൈയിലാണ് എന്ന് പറഞ്ഞ തലക്കനമില്ലാത്ത നടൻ മറ്റുള്ളവർ പറയാൻ മടിക്കുന്നവയിൽപോലും തന്റെ നിലപാടുകൾ വ്യക്തമാക്കിയ അതുല്യ പ്രതിഭ. അദ്ദേഹം ചെയ്ത വേഷങ്ങളെ ഓർക്കുന്നതോടൊപ്പം മിമിക്രിയുടെ സുവർണ കാലഘട്ടത്തെക്കൂടി അടയാളപ്പെടുത്തുന്നു. നാടകങ്ങളിൽ നിന്നും കഴിവുള്ള നടൻമാർ അഭ്രപാളിയിൽ അത്ഭുതം സൃഷ്ടിച്ചവരുണ്ട്. അവർ മികച്ച നടന്മാരായി തന്നെ വിധിയെഴുതി. </p>
<p>ആ കാലഘട്ടം മാറി. മിമിക്രിയിൽനിന്നും വന്ന പ്രതിഭകൾ രംഗം കീഴടക്കി. അവർ മികച്ച വേഷങ്ങൾ ചെയ്താലും. ഉൾക്കൊള്ളാനാവാതെ ഒരു കോമാളിത്തമായി കണ്ടു. (വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് തഴഞ്ഞത് ഉദാഹരണം) തനിക്കു കിട്ടുന്ന വേഷങ്ങൾ വലുതോ ചെറുതോ എന്ന് നോക്കാതെ തന്റേതായ ശൈലി രൂപപ്പെടുത്തുന്നതിൽ സലിംകുമാർ മികവു തെളിയിച്ചു. തന്റെ സഹപ്രവർത്തകനു കിട്ടാതെപോയ പുരസ്കാരം കാലത്തിന്റെ കടംവീട്ടലെന്നപോലെ നേടിയെടുത്തു. പക്കാ കോമഡി വേഷങ്ങൾ ചെയ്ത് നിറഞ്ഞാടുമ്പോഴും തന്നിലെ നടനെ പുറത്തുകൊണ്ടുവരുന്ന സീരിയസ് വേഷങ്ങളും ചെയ്തു.</p>
<p>ഞാനൊരു കള്ളനാ​െണന്ന് അമ്മ അറിഞ്ഞാൽ ചങ്കുപൊട്ടി ചാകും എന്ന് കഥാപാത്രമായി പറയുമ്പോഴും ഇതൊക്കെ എന്ത്? എന്ന ഹാസ്യവും ഭാവാത്മകമായി അവതരിപ്പിക്കുന്ന എത്രയെത്ര വേഷങ്ങൾ. ‘അച്ഛനുറങ്ങാത്ത വീട്’, ‘ആദാമിന്റെ മകൻ അബു’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ എന്നും ഓർക്കപ്പെടുന്നതാണ്. </p>
<p><font color="#0000ff">ഫൈസൽ ടി.പി, അഞ്ചച്ചവിടി </font></p>
<h3>‘കുമാരകോടി’ ഹൃദയസ്പർശിയായ കഥ</h3>
<p>മധു തൃപ്പെരുന്തുറ എഴുതിയ ‘കുമാരകോടി’ എന്ന കഥ (ലക്കം 1473) വായിച്ചു. ബോട്ടുമുങ്ങിയുള്ള കുമാരനാശാന്‍റെ അകാലമരണത്തെ കുറിച്ചുള്ള കഥയാണിത്. കഥക്ക് സമാന്തരമായി ലാസറും സുധാമണിയുമായുള്ള പ്രേമകഥയുമുണ്ട്. ലാസർ പുന്നപ്രകാരി മാർത്തയെ കെട്ടി ആൽബിയുടെ അച്ഛനായി. ലാസറിനെ ഒരു ദിവസം കാണാതായപ്പോൾ ആൽബി സുധാമണിയുടെ വീട്ടിലും ചെല്ലുന്നു. അപ്പോൾ സുധാമണി പറഞ്ഞാണ് അറിഞ്ഞത് ഒന്നുകിൽ കുമാരകോടിയിൽ കാണും അല്ലെങ്കിൽ തോട്ടപ്പള്ളി കടപ്പുറത്തുണ്ടാകുമെന്ന്. </p>
<p>കറവപ്പശുക്കളെ കൊടുത്ത കാശുമായി രാജസ്ഥാനിലേക്ക് മുങ്ങിയ ലാസർ ഒരു കുതിരയെ വാങ്ങി തോട്ടപ്പള്ളിയിൽ പൊങ്ങുകയായിരുന്നു. ബീച്ചിലെത്തിയവർ കുതിരപ്പുറത്തു കയറാൻ പരസ്പരം മത്സരിച്ചു. അതേ ബീച്ചിൽ കപ്പലണ്ടി വിൽക്കാൻ ലാസറിന്‍റെ പഴയ കാമുകി സുധാമണി എത്തുന്നതോടെയാണ് വഴിത്തിരിവുകൾ. ഒരിക്കൽകൂടി പ്രണയത്തിന്‍റെ മുന്തിരിവള്ളികൾ തളിർക്കുന്നു. വിവരമറിഞ്ഞ സുധാകരൻ (ലാസറിന്‍റെ ​േജ്യഷ്ഠൻ) ലാസറിനെയും കുതിരയെയും ബീച്ചിലിട്ട് കത്തിക്കുമെന്ന് ഭീഷണി മുഴക്കി.</p>
<p>ഈ കഥ ഓർത്തുകൊണ്ടാണ് ആൽബി കുമാരകോടിയിൽ എത്തിയത്. സുധാമണിയെ കാണാനാണ് ലാസറിന്‍റെ കുമാരകോടി യാത്രയെന്ന് മാർത്ത ആരോപണം ഉന്നയിക്കുമ്പോൾ കുമാരനാശാനെ കാണാനാണെന്ന് ലാസർ തിരുത്തുന്നു. </p>
<p>കുമാരനാശാന്‍റെ കഥകൂടി ആശാന്‍റെ സ്മൃതികുടീരം സന്ദർശിക്കാനെത്തുന്നവരോട് ലാസറിന് പറയാനുണ്ടായിരുന്നു. ഇത് സ്വാനുഭവ കഥയായാണ് ലാസർ അവതരിപ്പിച്ചത്. ബോട്ടുമുങ്ങി കുമാരനാശാൻ മരിക്കുന്നതാണ് കഥ. പലരെയും ഓടിക്കൂടിയവർ രക്ഷിച്ചു. കുമാരനാശാനും ബോട്ടിൽ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞാണ് അറിഞ്ഞത്. യാത്രക്കാരെ കുത്തിനിറച്ചതും കണക്കിൽ കവിഞ്ഞ് ലഗേജുകൾ കയറ്റിയതുമാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് മനസ്സിലായി. പല്ലനയാറ്റിന്‍റെ ഇരുകരകളും ശ്മശാനഭൂമിയായി. ആശാന്‍റെ രണ്ടുവരി കവിതകളും സന്ദർഭത്തിനനുസരിച്ച് ലാസർ ചൊല്ലി കേൾപ്പിക്കുന്നുണ്ട്. </p>
<p>‘‘അന്തമില്ലാത്തൊരാഴത്തിലേക്കിതാ പാത താഴുന്നു താഴുന്നു കഷ്ടം.’’ കുമാരനാശാനെ തപ്പിയെടുത്തത് തന്‍റെ സ്വന്തം വല്യച്ഛനാണെന്ന ലാസറിന്‍റെ അവകാശവാദത്തെ ആരും മുഖവിലക്കെടുത്തതുമില്ല. </p>
<p>ഗുരു മന്ദിരത്തിന്‍റെ മണ്ഡപത്തിൽ ധ്യാനനിരതനായിരിക്കുന്ന ആളിനോട് ആൽബി അവനെ അന്വേഷിച്ചപ്പോൾ ചിന്നസ്വാമി കല്ലറയിലേക്ക് വിരൽചൂണ്ടി. ആൽബി ആശാന്‍റെ കല്ലറക്ക് സമീപത്തേക്കു ചെന്നു. അവിടെ ആറ്റിലേക്കിറങ്ങുന്ന പടവുകളിൽ ഒരാൾ ധ്യാനനിരതനായി ഇരിക്കുന്നുണ്ടായിരുന്നു. നിങ്ങളാരാണെന്ന ആൽബിയുടെ ചോദ്യത്തിന് ഞാൻ കുമാരു, ഈ സ്മൃതികുടീരത്തിന്‍റെ കാവൽക്കാരനാണെന്ന് ഉത്തരം കിട്ടി. ലാസർ അൽപം മുമ്പ് വരെ ഇവിടെയുണ്ടായിരുന്നെന്നും കുതിരയുമായി തോട്ടപ്പള്ളി ബീച്ചിലേക്ക് പോയിക്കാണുമെന്നും പറഞ്ഞു. എന്നാൽ, കടലെടുത്ത ബീച്ചിൽ ആരെയും കണ്ടില്ല. </p>
<p>കാവൽക്കാരന്‍റെ മടിത്തട്ടിൽ വിശ്രമിക്കുന്ന ഗ്രന്ഥത്തിലേക്കു നോക്കി ആൽബി ചോദിച്ചു: ‘‘കവിതയാണോ’’ അതെ ‘കരുണ’ എന്നായിരുന്നു ഉത്തരം. കുമാരനാശാനെ വർഗീയവാദികൾ ആപായപ്പെടുത്തിയതാണ് എന്ന കള്ളക്കഥ തിരുത്തുകയായിരുന്നു ലാസറെന്ന് ആൽബിയോട് പറയുമ്പോൾ കുമാരുവിന്‍റെ മുഖം മ്ലാനമായിരുന്നു.</p>
<p>ആൽബി നടന്നും ഓടിയും ബീച്ചിലെത്തി. അപ്പോൾ അതാ കടൽ വിഴുങ്ങിയ മണൽപ്പുറം തിരികെ വന്നിരിക്കുന്നു. അതാ കുതിരപ്പുറത്ത് ചക്രവാളം നോക്കിനിൽക്കുന്ന അപ്പൻ. എങ്ങനെയോ അപ്പന് സമീപത്തെത്തി. അപ്പൻ ചോദിച്ചു. ‘‘ഞാൻ ഇവിടെയുണ്ടെന്ന് നിനക്കെങ്ങനെ മനസ്സിലായി?’’ കുമാരകോടിയിലെ വാച്ചർ പറഞ്ഞുവെന്ന് ആൽബി. വാച്ചറോ, അവിടെയങ്ങനെ ആരുമില്ലെന്ന് ലാസർ. ലാസർ ഏറെ പ്രകാശിക്കുന്ന ഒരു നക്ഷത്രത്തെ നോക്കി. നക്ഷത്രം പരിചയഭാവത്തിൽ ഇമചിമ്മി. </p>
<p>ലാസർ കുതിരപ്പുറത്തേക്ക് ചാടിക്കയറി. ആ രാത്രി വേഗം പുലരരുതെന്ന് അപ്പനും മകനും ഒരുപോലെ ആശിച്ചു. ദാ ആവിടെയാണ് കാവൽക്കാരൻ ഇരുന്നിരുന്നതെന്ന് ആൽബി വിരൽ ചൂണ്ടി. എന്നാൽ ആ പരിസരം മൊത്തം ശൂന്യമായിരുന്നു. അപ്പോഴേക്കും കോഴിക്കൂട്ടം വട്ടം കൂവി. ഗ്രാമവൃക്ഷത്തിലെ കുയിൽ പാടാൻ തുടങ്ങി. കുമാരനാശാന്‍റെ അകാല നിര്യാണത്തെക്കുറിച്ച് ഇങ്ങനെയൊരു കഥ വളരെ സ്വാഭാവികമായി മെനഞ്ഞെടുത്ത കഥാകൃത്തിന് അഭിനന്ദനങ്ങൾ. വളരെ മനോഹരമായിട്ടുണ്ട് കഥയുടെ ശിൽപഭംഗി.</p>
<p><font color="#0000ff">സദാശിവൻ നായർ എരമല്ലൂർ </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1536398</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1536398</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,20 JUL 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 13 Jul 2026 01:31:01 GMT</pubDate>
</item>
</channel>
</rss>
