<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 25 May 2026 02:30:51 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/1JUNE/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 25 May 2026 02:30:51 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[മയിലുകൾ നൃത്തംചെയ്യുമ്പോൾ]]></title>
<description/>
<enclosure length="244500" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/24/2853955-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/24/2853955-untitled-1.gif'/><figcaption><p>ചിത്രീകരണം: അക്ബർ</p><span class='copyright'></span></figcaption></figure><p>കഴിഞ്ഞ പത്ത് വർഷങ്ങളായി നന്ദിലാൽ ഒരേ സ്വപ്നം കണ്ടാണ് ഉണരുന്നത്. </p>
<p>ഒരേ സ്വപ്നം –കിഴക്ക് വെള്ളകീറുന്നതിന് മുമ്പ്, ഉപ്പുരസമുള്ള കടൽക്കാറ്റ് വീശുന്നതിന് മുമ്പ്, കടൽക്കാക്കകൾ മഷിക്കറുപ്പിന് മുകളിലൂടെ തൊണ്ടകീറി കരയുന്നതിന് മുമ്പ്, മുക്കുവർ മരച്ചങ്ങാടത്തിന്റെ വയറിൽ തട്ടി ഭ്രമിച്ച മീൻകൂട്ടങ്ങളെ വലയിലേക്ക് നയിക്കുന്നതിനുമുമ്പ് –ഒരേ സ്വപ്നം. </p>
<p>മഴക്കാറ് ആകാശത്തെ കടും നീലയാക്കുമ്പോൾ, നെൽപ്പാടത്തിന്റെ അതിരുകളിൽ നിൽക്കുന്ന ഭീമാകാരമായ പുളിമരങ്ങളിൽ നിന്നും അഞ്ച് മയിലുകൾ വരമ്പത്തേക്ക് പറന്നിറങ്ങിയിട്ട്, പീലി വിരിച്ച് നൃത്തംചെയ്യുന്നു. തത്തപ്പച്ച പാവാടയും, നീല ബ്ലൗസുമിട്ട് നൂർ ജഹാൻ മയിലുകളുടെ അടുത്തേക്ക് തുള്ളിച്ചാടി ഓടുന്നു. </p>
<p>അവളുടെ പാദസരങ്ങൾ കിലുങ്ങുന്നു; </p>
<p>കുപ്പി വളകൾ തിളങ്ങുന്നു; </p>
<p>മൂക്കുത്തി മിനുങ്ങുന്നു. </p>
<p>പ്രണയത്താൽ വെമ്പുന്ന ഹൃദയവുമായി നന്ദിലാൽ അവളുടെ പിറകെ ഓടുന്നു. പക്ഷേ, അവൻ അടുത്തെത്തുമ്പോൾ മയിലുകൾ ചിറകടിച്ച് പറന്നകലുന്നു. നന്ദിലാലിന്റെ ഹൃദയം നുറുക്കിക്കൊണ്ട് നൂർ ജഹാനും അവളുടെ ഇളം പച്ച ഷോൾ ഇളക്കിക്കൊണ്ട് ആകാശത്തേക്ക് പറന്നുയരുന്നു. </p>
<p>അങ്ങ് അകലെ, മഴയിൽ കുതിർന്ന ഗ്രാമത്തിലേക്ക് പറന്നു പോകുന്ന മയിലുകളും നൂർ ജഹാനും തന്റെ നിസ്സഹായാവസ്ഥയും. അവൻ കണ്ണുകൾ തുറന്നു മുകളിലേക്ക് നോക്കി കിടക്കും. </p>
<p>ഈ നിർമലമായ ശാന്തതയിൽ–പ്രഭാതത്തിന്റെ പ്രകാശം ഓറഞ്ചു ഛായകൾ കോറിയിട്ട ചക്രവാളത്തിനുമേൽ തിളങ്ങുന്ന അലുമിനിയത്തിന്റെ നിറം പരത്തുന്നതിനുമുമ്പ്–അവൻ കുറച്ച് നിമിഷങ്ങൾ വെറുതെ ഇരുന്ന്, കാലുകൾ ആട്ടിക്കൊണ്ട് തന്നെക്കുറിച്ച് തന്നെ ചിന്തിക്കും. ആ മയക്കത്തിൽ അവൻ കഴിഞ്ഞദിവസം കണ്ട മുഖങ്ങളെ ഓർമിക്കും. പിന്നെ പതിയെ ദൂരെയുള്ള ദേവാലയത്തിലെ ദൈവത്തോട് ഒരു ചെറിയ പ്രാർഥനയോടെ, ശിഥിലമായ കൊളോണിയൽ കെട്ടിടങ്ങൾക്കിടയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള മറ്റൊരു നീണ്ട ദിവസത്തിനായി അവൻ തയാറെടുക്കും. </p>
<p>അപ്പോഴാണ് നന്ദിലാൽ റോഞ്ജൻ ദാസ് എന്ന നന്ദിക്ക് തന്റെ വലതു കക്ഷത്തിൽ രൂപപ്പെട്ടുവരുന്ന ചെറിയ മറുകിൽ ഞെരടിയിട്ട് തള്ളവിരലിനെയും ചൂണ്ടുവിരലിനെയും മണപ്പിച്ച് വിയർപ്പിന്റെ ദുർഗന്ധം ഉണ്ടോ എന്ന് നോക്കാൻ സമയം കിട്ടുക. പോർചുഗലിൽനിന്നുള്ള ഒരു വിനോദസഞ്ചാരി അവനോട് വിയർപ്പുനാറ്റം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച അന്നുമുതൽ അവൻ എന്നും രാവിലെ അവന്റെ കക്ഷം തടവിയിട്ടു മണത്തു നോക്കും. ‘എന്ത് ജോലി ചെയ്താലും ശരി, വിയർപ്പ് നാറ്റം ഉണ്ടാവാതെ നോക്കണം. മനുഷ്യന്റെ വിയർപ്പിന്റെ അത്രയും നാറ്റം വേറൊന്നിലുമില്ല,’ അവൻ കൊടുത്ത ചായ കുടിച്ചുകൊണ്ട് അവർ പറഞ്ഞു. ‘അൽപം ശ്രദ്ധിച്ചാൽ മതി.’ </p>
<p>നിറയെ പൂക്കളുള്ള ഫ്രോക്കിട്ട അവർ തണൽ വിരിച്ച് നിൽക്കുന്ന പുരാതന മഴമരത്തിന്റെ കീഴിൽ നിന്നുകൊണ്ട് നന്ദിയോട് കക്ഷത്തിലെ രോമത്തിൽ വിയർപ്പിന്റെ പരലുകൾ പറ്റിപ്പിടിച്ചിരിക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞു. ചായ കുടിച്ചുകൊണ്ട് അവർ മഴമരത്തിന്റെ പരപ്പിനെ അതിശയത്തോടെ നോക്കി, പിന്നെ വാസ്കോ ഡ ഗാമയുടെ ഭൗതികാവശിഷ്ടം ലിസ്ബണിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് 14 വർഷങ്ങൾ സൂക്ഷിച്ചിരുന്ന സെന്റ് ഫ്രാൻസിസ് പള്ളിയിലേക്കും. </p>
<p>‘സാന്ദ്ര... സാന്ദ്ര ഡിസൂസ ഫ്രം ലിസ്ബൺ...’ അവർ നന്ദി ലാലിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. കടലിന്റെ നീലിമയേക്കാൾ നീലയായിരുന്നു സാന്ദ്രയുടെ കണ്ണുകൾക്ക്. കടും തവിട്ട് നിറത്തിലെ അവരുടെ മുടി ചുരുളുകളായി തോളിലേക്ക് വീണു. നന്നായി ഷേവ് ചെയ്ത അവരുടെ കക്ഷം ഇപ്പോൾ പിളർന്ന വെള്ളരി കഷണത്തേക്കാൾ മിനുസമായി തിളങ്ങി. </p>
<p>ചിരിച്ചുകൊണ്ട് നന്ദിലാൽ ചില്ലറ തിരിച്ചുനൽകി. സാന്ദ്ര അത് വാങ്ങി തോളിൽ തൂക്കിയിരുന്ന തുണി സഞ്ചിയിലെ ഉള്ളറയിലിട്ടു. ‘പിന്നെ കാണാം’ എന്ന് പറഞ്ഞു കൊണ്ട് അവർ പള്ളിയുടെ ദിശയിലേക്ക് നടന്നു. ജൂതത്തെരുവും സിനഗോഗും ചുറ്റി തിരിച്ചുവരുന്ന ചിലരെ നന്ദിലാൽ ചിലപ്പോൾ വീണ്ടും കാണാറുണ്ട്. എന്നാൽ അവൻ സാന്ദ്രയെ പിന്നീട് കണ്ടില്ല. </p>
<p>സാന്ദ്രയെ കണ്ട അന്നുമുതൽ നന്ദി ശ്രദ്ധിക്കുന്ന രണ്ടു കാര്യങ്ങൾ –ഒന്ന്, സുഗന്ധദ്രവ്യങ്ങളുടെ മണം പരക്കുന്ന ഈ തെരുവുകളിൽ അവനായിട്ട് വിയർപ്പിന്റെ ഗന്ധം പടർത്തില്ലായെന്നും (അതിനായി അവൻ എന്നും കൈകൾ ഉയർത്തി തന്റെ രണ്ടു കക്ഷങ്ങളും മണത്തു നോക്കും); രണ്ട്, ഹുസ്സൈൻ സായിപ്പിന്റെ കടയിൽനിന്നും വാങ്ങിയ വിലകുറഞ്ഞ സെന്റിന്റെ അതിരൂക്ഷ ഗന്ധം തന്നിൽ ഇല്ലായെന്നും (ജോലിചെയ്യാത്ത തൊഴിലാളി നേതാക്കൾ അവനെ ബൂർഷ്വ എന്ന് താറടിച്ചാൽ പിന്നെ ദിവസം അഞ്ഞൂറ് ചായകളും അതിനേക്കാൾ കൂടുതൽ കടികളും വിൽക്കുന്ന അവന്റെ ഉപജീവന മാർഗത്തിനെ അത് സാരമായി ബാധിക്കും). </p>
<p>‘നന്ദി, വേഗം കൊണ്ടുവാ,’ മട്ടാഞ്ചേരിയുടെ ഇടുങ്ങിയ തെരുവുകളുടെ ഇരുവശത്തുമുള്ള കച്ചവടക്കാർ അവന്റെ സൈക്കിളിന്റെ മണി കേൾക്കുമ്പോൾ ഉറക്കെ വിളിക്കും. ‘അരേ നന്ദി, എവിടെയായിരുന്നു?’ മസാല-പലവ്യഞ്ജന കച്ചവടക്കടകളിൽ നിന്ന് ഈ ചോദ്യം ഉയരും. അവൻ ചെറിയ പ്ലാസ്റ്റിക് കപ്പുകളിൽ ചായ കൊടുക്കുമ്പോൾ അവർ തങ്ങളുടെ ജോലിയിൽനിന്നും ഒരു ചെറിയ ഇടവേള എടുക്കും–കടക്കാർ എഴുന്നേറ്റ് കൈകാലുകൾ നീട്ടും, ചുമട്ടുതൊഴിലാളികൾ നെറ്റിയിലെ വിയർപ്പ് തുടച്ചിട്ട് പുറം നേരെയാക്കും, അക്കൗണ്ടന്റുമാർ ലെഡ്ജറിൽനിന്ന് കണ്ണെടുത്ത് തെരുവിലേക്ക് നോക്കും. </p>
<p>എപ്പോഴും നന്ദി ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, ചായയുടെ ആദ്യ മുറുക്ക് ഇറക്കിക്കഴിഞ്ഞാൽ എല്ലാവരും ഒരു നിമിഷം എന്തോ ചിന്തയിൽ മുഴുകും. എവിടെയോ ഒന്ന് തൊട്ടതുപോലെ. ഓർമകളുടെ അറയിൽനിന്നും എന്തോ ഒന്ന് ഇറങ്ങിവന്നതുപോലെ. രുചിയും മണവും ഭൂതകാലത്തിലേക്കുള്ള പാലങ്ങളാണ്. ആദ്യ മഴക്ക് ശേഷമുള്ള മണ്ണിന്റെ മണം എപ്പോഴും നന്ദിയെ ആയിരക്കണക്കിന് അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും. </p>
<p>കഴിഞ്ഞ പത്തു വർഷങ്ങളായി നന്ദിലാലിന്റെ ചായ ഈ കൊളോണിയൽ തുറമുഖനഗരത്തിലെ ആളുകളെ അവരുടെ വിവിധതരമായ ഓർമകളുമായി ബന്ധിച്ച് നിർത്തിയിരിക്കുന്നു. ആദ്യ മുറുക്കിനുശേഷം അവർ ചിന്തകളിൽ മുഴുകുന്നു –അത് അവരെ സ്വപ്നം കാണിക്കുകയോ അവർ ഉപേക്ഷിച്ചുപോന്ന മുഖങ്ങളും സ്ഥലങ്ങളും ഓർമിപ്പിക്കുകയോ ചെയ്യുന്നു. ചായ ആളുകളെ ഓർമകളുടെ ഒരു ദ്വീപിലേക്ക് ആകർഷിക്കുന്നു, എന്നിട്ട് അവരെ കുറച്ച് നിമിഷങ്ങൾക്ക് അവിടെ ഏകാന്തതയിൽ വിടുന്നു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/24/2853956-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240207m6tm2r1qopnONeikByuIZ1i48sfdtuO8723475" data-watermark="false" style="width: 100%;" info-selector="#info_item_1779618725001">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779618725001"></div>
</div>
<p>എന്നാൽ, വിയർപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, അത് തന്റെ ഭൂതകാലത്തെ വർത്തമാനകാലവുമായി എങ്ങനെ ബന്ധിപ്പിക്കുന്നുവെന്ന് നന്ദി തിരിച്ചറിയുന്നു –തന്റെ മാതൃഭൂമിയെയും അഭയം തന്ന ഭൂമിയെയും. കർഷകരുടെ കൃഷിഭൂമിയിലുള്ള അവകാശം ചരിത്രപരവും രക്തരൂഷിതവുമായ ഒരു വിപ്ലവത്തിന് കാരണമായി ഭൂപരിഷ്കരണത്തിൽ കലാശിച്ച ഒരു സ്ഥലത്ത് വിയർപ്പിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യവും ഉണ്ട്. </p>
<p>വർഷങ്ങൾ കഴിയുന്തോറും ഹർത്താലുകളുടെയും സമരങ്ങളുടെയും ഒരു ഉപസംസ്കാരം വളർന്ന് അവർ കൃഷിജോലി നിർത്തിയശേഷവും പ്രതിഷേധിച്ചും സമരംചെയ്തും കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള അവന്റെ ഗ്രാമത്തിലും ഇതുതന്നെയാണ് സ്ഥിതി. കമ്യൂണിസത്തിന്റെ വ്യാപനത്തോടൊപ്പം വിയർപ്പിന് പ്രതീകാത്മക പ്രാധാന്യം ലഭിച്ചു. എന്നാൽ, അത്ഭുതമെന്ന് പറയട്ടെ, കമ്യൂണിസത്തിന് അതിന്റെ യുക്തിയും ലക്ഷ്യവും പ്രസക്തിയും നഷ്ടപ്പെട്ടതിനു ശേഷവും വിയർപ്പിന്റെ വിപ്ലവഗാനങ്ങൾ ഇന്നും പാർട്ടി അനുഭാവികൾ പാടിക്കൊണ്ടിരിക്കുന്നു.</p>
<p>ഇങ്ങു തെക്ക് താഴെയുള്ള തന്റെ അഭയഭൂമിയിൽ ഉപയോഗശൂന്യമായ കൃഷിയുപകരണങ്ങൾ പാർട്ടി ചിഹ്നങ്ങളും നാശത്തിന്റെ ആയുധങ്ങളുമായി മാറിയിരിക്കുന്നു –അത് അടുത്തിടെ പാർട്ടി മാറിയ ഒരു നേതാവിന്റെ മുഖത്ത് കത്തികൊണ്ടുണ്ടാക്കിയ 52 കുത്തലുകളിൽ വ്യക്തമായിരുന്നു. മുഖം ചിലന്തിവലപോലെ തുന്നിച്ചേർത്ത, കൊലചെയ്യപ്പെട്ട നേതാവിന്റെ ശരീരത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സംസ്ഥാനത്തുടനീളമുള്ള ആളുകൾ കണ്ടു; അവർ ചായക്കടകൾ, പാർട്ടി ഓഫീസുകൾ, പോലീസ് ഹെഡ്ക്വാർട്ടർ, വാർത്താമാധ്യമാലയങ്ങൾ, കുടുംബങ്ങളുടെ ഇരിപ്പുമുറികൾ –എല്ലായിടത്തുനിന്നും വിവിധ കടുപ്പത്തിലും നിറത്തിലും ഉള്ള ചായ കുടിച്ചുകൊണ്ട് ടെലിവിഷനിൽ കണ്ടു. </p>
<p>തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാത്രിയിൽ, റോഡിന്റെ ഇരുവശത്തുമുള്ള ഗ്രാമങ്ങളിലെ എല്ലാവരും ഉറങ്ങുകയും സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ദിനവും വിജയാഘോഷങ്ങളും സ്വപ്നം കണ്ട് കൂർക്കം വലിക്കുകയും ചെയ്യുന്ന സമയത്ത്, അരിവാൾ, ചുറ്റിക, പാര, മൺവെട്ടി, കത്തി, കുട്ട, ഗോവണി എന്നിവയുടെ നേതൃത്വത്തിലുള്ള ഈ ചിഹ്നങ്ങൾ അവ വരച്ചിട്ടുള്ള ചുവരുകളിൽനിന്ന് പുറത്തുവന്ന് ഹൈവേയിലൂടെ നിശ്ശബ്ദതയോടെ നടക്കും. പരസ്പരം അടുത്ത് നടന്ന്, അരിവാളും ചുറ്റികയും കഠിനാധ്വാനികളായ കർഷകരുടെ കൈകളിലായിരുന്ന നല്ല പഴയ ദിനങ്ങളെ ഓർമിക്കും; വീടുകളുടെയും കെട്ടിടങ്ങളുടെയും വൈദ്യുതി തൂണുകളുടെയും ചുവരുകളിൽ വരച്ചുപിടിപ്പിക്കുന്നതിനെക്കാൾ മെച്ചമായ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കാലത്തെ ഓർമിക്കും; </p>
<p>വിലകുറഞ്ഞ കടലാസിൽ അച്ചടിച്ച് പാർട്ടി ഓഫീസ് ശാഖകളിലൂടെ വിതരണം ചെയ്യുന്നതിനെക്കാൾ മെച്ചമായ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കാലത്തെ ഓർമിക്കും. പാരയും മൺവെട്ടിയും പുഞ്ചിരിക്കും; കത്തിയും ഗോവണിയും വില്ലും അമ്പുകളും കൈയും താമരയും മുന്നിലെത്താൻ പരസ്പരം മത്സരിക്കും. രാത്രി മുഴുവൻ, വെള്ളിനിറത്തിലുള്ള ചന്ദ്രൻ ആകാശത്തിന്റെ ഒരു മങ്ങിയ അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് ഒഴുകി അവയുടെമേൽ പാൽ പ്രകാശം ചൊരിയുമ്പോൾ, പുലരുന്നതിന് മുമ്പ്, സ്ഥാനാർഥികൾ അഞ്ചുവർഷം കൂടുമ്പോൾ കള്ളം പറയുന്ന അതേ ആളുകളോട് പിന്നെയും ഉറക്കെ കള്ളങ്ങൾ പറയാൻ തുടങ്ങുന്നതിനു മുമ്പ്, ചിഹ്നങ്ങൾ ഹൈവേയിലൂടെ നിശ്ശബ്ദമായും ചിന്തയിലാണ്ടും നടക്കും. നേരം പുലരുന്നതിന് മുമ്പ് അവയൊക്ക തങ്ങൾ വന്ന മതിലുകളിലേക്കും, തൂണുകളിലേക്കും ചുവരുകളിലേക്കും തിരിച്ചുപോയി, വീണ്ടും പാർട്ടി ചിഹ്നങ്ങളായി മാറും. </p>
<p>വിയർപ്പിനെപ്പോലെയല്ല ചായ. </p>
<p>ഒരു സാമൂഹിക ഘടകം മാത്രമല്ല, ചായ പാർട്ടി ഓഫീസുകളിലെ ഒരു അവിഭാജ്യ പാനീയവുമാണ് –അത് വിപ്ലവത്തിന് ഊർജംനൽകുകയും അടിച്ചമർത്തലുകളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മികച്ച വരികൾ എഴുതാൻ കോപ്പി റൈറ്റർമാരെയും മികച്ച സൃഷ്ടിക്കായി ഡിസൈനർമാരെയും സഹായിക്കുന്നത് വിയർപ്പല്ല, മറിച്ച് ചായയാണ്. അത് മലനിരകളിലെ തോട്ടങ്ങളിൽനിന്ന് തുടങ്ങി, ദേശത്തിന്റെ ഉള്ളിലൂടെ ഒരു അദൃശ്യനദിയെപ്പോലെ ഒഴുകി; സമതലങ്ങളും തീരവും കടന്ന്, എല്ലാ സംസ്കാരങ്ങളിൽനിന്നും വർഗങ്ങളിൽനിന്നും ജാതികളിൽനിന്നുമുള്ള ആളുകൾക്കിടയിൽ ജനാധിപത്യപരവും സാമൂഹികവുമായ ഒരു അഭേദ്യ ബന്ധം സൃഷ്ടിക്കുന്നു. </p>
<p>ചായയെപ്പോലെ കമ്യൂണിസം പോലും ആളുകളെ ബന്ധിപ്പിക്കുന്നില്ല. അത് നന്ദിലാലിന് നന്നായി അറിയാം, കാരണം അവൻ ഓരോ ദിവസവും നൂറുകണക്കിന് ആളുകൾക്കാണ് ചായ വിൽക്കുന്നത്. കാരിയറിൽ ഉറപ്പിച്ച സ്റ്റീൽപാത്രവുമായി സൈക്കിളിൽ അവൻ കടന്നുപോകുമ്പോൾ സമ്പന്നരും ദരിദ്രരും, വിദേശികളും സ്വദേശികളും അവനിൽനിന്ന് ചായ വാങ്ങുന്നു. </p>
<p>* * * </p>
<p>നന്ദിലാൽ കുറച്ച് സമയംകൂടി അങ്ങനെതന്നെ കിടക്കും. നീലനിറത്തിലുള്ള ഡച്ച് ജനാലയുടെ വിടവിലൂടെ കടൽകാറ്റ് മൂളി​െയത്തുന്നത് അവന് അറിയാം. തന്റെ സ്ഥിരം സ്വപ്നത്തിന്റെ ബാക്കി എന്തായിരിക്കുമെന്ന് അവൻ വെറുതെ ആലോചിക്കുമ്പോൾ, അടുക്കളയിൽനിന്നും പാത്രങ്ങളുടെ ശബ്ദം അവന് കേൾക്കാം. അവനെക്കാൾ ഒരു മണിക്കൂർ മുമ്പേ എഴുന്നേറ്റ അമ്മ അവനായി ചായ ഉണ്ടാക്കുകയാണ്. </p>
<p>അഞ്ഞൂറിലധികം ചായയും അതിനേക്കാൾ കടികളും ഉണ്ടാക്കുന്ന ദീർഘമായ ഒരു ദിവസത്തെ ജോലിക്കുശേഷം അലാറം ക്ലോക്കുപോലുമില്ലാതെ അവർക്ക് എങ്ങനെ ഇത്ര നേരത്തേ ഉണരാൻ കഴിയുന്നുവെന്ന് പലപ്പോഴും നന്ദി ചിന്തിക്കാറുണ്ട്. ഹുസ്സയിന്റെ കടയിൽനിന്നും ഒരു അലാറം ക്ലോക്ക് വാങ്ങി അമ്മക്ക് കൊടുക്കണമെന്ന് എല്ലാ മാസവും നന്ദി വിചാരിക്കും. തന്റെ ഇളയ സഹോദരിയുടെ കൂടെ തറയിൽ ഉറങ്ങുന്ന അവർക്ക് തലയണയുടെ അടിയിൽ അത് വെക്കാം. എന്നാൽ വീട്ട് ചെലവുകളും ഇളയ സഹോദരന്റെയും അനുജത്തിയുടെയും പഠിപ്പിന്റെ ഫീസും കഴിയുമ്പോൾ അലാറം ക്ലോക്ക് പിന്നെയും അടുത്ത മാസത്തേക്ക് തള്ളപ്പെടും. </p>
<p>ഓരോ മാസവും എത്ര വേഗത്തിൽ കടന്നുപോകുന്നു! </p>
<p>അവൻ ചെറുപ്പമായിരുന്നപ്പോൾ സമയത്തിന്റെ അളവുകോൽ ഒരു ദിവസമായിരുന്നു. അവന്റെ അച്ഛൻ പറയാറുണ്ടായിരുന്നു ‘നാളെ,’ രാത്രിക്കുശേഷമുള്ള ദിവസമാണ് നാളെ എന്ന് അവനറിയാമായിരുന്നു. ‘ഇന്നലെ ഞാൻ നിന്നോട് ചോദിച്ചില്ലേ, നന്ദി?’ അമ്മ ചോദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ രാത്രിക്കുമുമ്പുള്ള ദിവസമാണ് ഇന്നലെ എന്ന് അവനറിയാമായിരുന്നു. ഒരു രാത്രി ആയിരുന്നു സമയത്തെ വിഭജിക്കുന്ന ഘടകം. </p>
<p>എന്നാൽ, ഇപ്പോൾ അവന്റെ സമയം മണിക്കൂറുകളിലും മിനിറ്റുകളിലുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടു മണിക്കൂർകൊണ്ട് മട്ടാഞ്ചേരി മാർക്കറ്റ് സ്ട്രീറ്റിൽ ചായ വിൽപന പൂർത്തിയാക്കണമെന്നും അടുത്ത രണ്ടു മണിക്കൂർ കടവിലായിരിക്കണമെന്നും അടുത്ത രണ്ടു മണിക്കൂർ കടൽത്തീരത്തായിരിക്കണമെന്നും അവനറിയാം. എല്ലാവരും ചായ കുടിക്കുന്ന ഒരിടത്ത് ചായ വിൽക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ പഠിക്കുന്ന സഹോദരനും സഹോദരിയും ഉള്ളപ്പോൾ അവന് അവരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റണം. കൂടാതെ അമ്മ അവരുടെ ഗ്രാമത്തിൽ ഒരു ചെറിയ കോൺക്രീറ്റ് വീട് പണിയാൻ ബാങ്കിൽ എല്ലാ മാസവും പണം നിക്ഷേപിക്കുന്നുമുണ്ട്. </p>
<p> ഒരു അലാറം ക്ലോക്ക് അത്ര വിലയേറിയതല്ല. അത് വാങ്ങാത്തതിന്റെ ശരിയായ കാരണം നന്ദിലാലിന് അമ്മയുടെ സ്വാഭാവിക ജീവിതശൈലിയെ തടസ്സപ്പെടുത്താൻ ഇഷ്ടമില്ല എന്നുള്ളതാണ്. അതിരാവിലെ എഴുന്നേൽക്കുക എന്ന ശീലം അവർ വെസ്റ്റ് ബംഗാളിന്റെ കിഴക്കൻ തീരത്തുള്ള മിർപൂർ എന്ന ചെറിയ ഗ്രാമത്തിൽനിന്ന് നന്ദിയോടൊപ്പം ചേരാൻ ഈ സുഗന്ധം മണക്കുന്ന മട്ടാഞ്ചേരിയിൽ എത്തിയിട്ട് തുടങ്ങിയതാണ്. </p>
<p>നന്ദി പതിയെ എഴുന്നേറ്റ്, വിള്ളൽ വീണ ചുവരിൽ ചാരിയിരിക്കും. </p>
<p>പത്തുവർഷങ്ങൾക്കു മുമ്പ്, പതിനഞ്ചാം വയസ്സിൽ, മഴയിൽ മയിലുകൾ നെൽപ്പാടങ്ങൾക്കിടയിലെ ചെളിപാതയിൽ നൃത്തംചെയ്ത ഒരു ദിവസം താൻ വിട്ടിട്ട് വന്ന മിർപൂർ ഗ്രാമത്തിലേക്ക് നൂർജഹാനെ കൂട്ടിക്കൊണ്ടുപോകുന്ന ദിവസത്തെക്കുറിച്ച് അവൻ ദിവാസ്വപ്നം കാണും. എല്ലാ ദിവസവും റോഡിന്റെ വളവിലുള്ള ലേഡീസ് ഷോപ്പിൽ അവൻ എത്തുമ്പോൾ, നൂർജഹാൻ കുപ്പിവളകളുടെ കൂമ്പാരത്തിനു പിന്നിൽ നിന്നുകൊണ്ട് നന്ദിലാലിൽനിന്ന് അവളുടെ കണ്ണുകളെ മറക്കും കാരണം അവളുടെ കണ്ണുകളിൽ അവൻ പ്രണയം കണ്ടെത്തിയെന്ന് അവൾക്കറിയാം. </p>
<p>കൂടാതെ, കടയുടമയായ ഇസ്മായിലിക്കക്ക് നാട്ടുകാരിയായ നൂർജഹാനും ചായവിൽപനക്കാരനായ അന്യസംസ്ഥാനക്കാരനുമായുള്ള എന്തോ ഒന്നിനെക്കുറിച്ചറിയാം. പുറമെ അതിനെ പിന്തുണക്കുന്നില്ലെങ്കിലും ഇസ്മായിലിക്കയുടെ ഹൃദയത്തിൽ അതിന് വലിയ എതിർപ്പില്ല; കാരണം ഈ കടൽക്കരയിൽ യവനന്മാർ, അറബികൾ, യഹൂദന്മാർ എന്നിവരുടെ കാലം മുതൽ പ്രണയത്തിൽ അകപ്പെടുകയും ഹൃദയം തകരുകയും ചെയ്ത നിരവധി പ്രണയികളുടെ സന്തോഷവും കണ്ണുനീരും വീണിട്ടുണ്ട്. </p>
<p>നന്ദിലാലും കുടുംബവും എത്തുന്നതിനുമുമ്പ്, കമ്യൂണിസം എത്തുന്നതിനുമുമ്പ്, ഇവിടത്തെ ആളുകൾ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങുന്നതിനുമുമ്പ്, നീലയുടെയും പച്ചയുടെയും തവിട്ടിന്റെയും സ്വപ്നതുല്യവും നിഗൂഢവുമായ കണ്ണുകളും, ചുവന്ന ചുണ്ടുകളും അജ്ഞാത എണ്ണകളുടെയും സുഗന്ധദ്രവ്യങ്ങളുടെയും സുഗന്ധമുള്ള കൈകളുമായി വിദേശ കപ്പലുകളിൽ വന്ന യുവാക്കൾ ഉണ്ടായിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/24/2853957-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020TL4ONeHjmwOtRD6qB4BbhewiYQzmAheG8770214" data-watermark="false" style="width: 100%;" info-selector="#info_item_1779618771596">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779618771596"></div>
</div>
<p>അരണ്ട വിളക്കുകളുടെ താഴ്ന്ന വെളിച്ചത്തിൽ അവർ സ്ത്രീകളെ ആലിംഗനം ചെയ്യുകയും പെൺകുട്ടികളെ പ്രണയത്തിന്റെയും കാമത്തിന്റെയും അഭിനിവേശവും ആളലും അന്യഭാഷകളിൽ അവരുടെ കാതുകളിൽ മന്ത്രിക്കുകയും ചെയ്തു. അവർ കൈകൾ തുറന്നപ്പോൾ സുഗന്ധദ്രവ്യങ്ങളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം പരന്നു. കാലാകാലങ്ങളിൽ പ്രണയത്തിന്റെയും ആസക്തിയുടെയും ഭാഷയല്ലാതെ മറ്റൊന്നും സംസാരിക്കാത്ത പ്രണയികൾ –ചിലർ നിർഭാഗ്യർ, ചിലർ ഭാഗ്യശാലികൾ– നാടോടിക്കഥകളുടെയും ശാശ്വത പ്രണയകഥകളുടെയും ഭാഗമായി മാറി. </p>
<p>രക്തങ്ങൾ കലർന്നു, ഭാഷകൾ വാക്കുകൾ കടം വാങ്ങി, സംസ്കാരങ്ങൾ ലയിച്ചു, നിരവധി പ്രണയികൾ ഹൃദയം തകർന്നും പ്രണയത്താൽ ദുഃഖിതരായും നഷ്ടത്തിന്റെ അസഹനീയമായ വേദനയിൽ മരിച്ചു. മിർപൂരിൽനിന്നുള്ള കഠിനാധ്വാനിയായ ചായ വിൽക്കുന്നവനിൽനിന്ന് വേർപിരിയുന്ന വേദനയിൽ നൂർജഹാന്റെ കണ്ണുകളിലെ ലജ്ജാകരമായ നിശ്ശബ്ദ-സന്തോഷം മങ്ങിപ്പോകുന്ന ദിവസത്തെയോർത്ത് ഇസ്മായിലിക്കയുടെ ഉള്ള് ഇടക്കിടെ നീറി. എല്ലാ പ്രണയങ്ങൾക്കും അൽപായുസ്സാണെങ്കിലും, അവ ബാക്കിവെക്കുന്നത് ജീവിതാവസാനം വരെയുള്ള വേദനയാണെന്ന് അയാൾക്കറിയാം. </p>
<p>നന്ദിലാലിന് മിർപൂരിലുള്ള ബന്ധുക്കളെ കാണാൻ പോകാൻ ആഗ്രഹമുണ്ട്, എന്നാൽ എപ്പോൾ ആ മഴയിൽ നനഞ്ഞ ഗ്രാമത്തിലേക്ക് തിരികെ പോയി വലിയ പുളിമരങ്ങളിൽനിന്ന് മയിലുകൾ താഴേക്കിറങ്ങി വന്ന് പച്ചപ്പുള്ള നെല്ലിൻപാടങ്ങൾക്കിടയിലെ ചെളിപാതകളിൽ നൃത്തം ചെയ്യുന്നത് കാണാൻ കഴിയുമെന്ന് അവന് ഉറപ്പില്ല. </p>
<p>ഞരങ്ങുന്ന, മുളകൊണ്ടുള്ള കിടക്കയിൽനിന്ന് ഇറങ്ങി പിൻമുറ്റത്തുള്ള കിണറ്റിനടുത്തേക്ക് നീങ്ങുന്നതിനു മുമ്പുള്ള ഈ അഞ്ച് മുതൽ പത്തുവരെ മിനിറ്റുകൾ മാത്രമാണ് അവന് മുഴുവൻ ദിവസവും കിട്ടുന്ന വിശ്രമം. പുറത്തേക്കുള്ള വഴിയിൽ, ഉറങ്ങുന്ന അനുജന്റെ തോളിൽ കുലുക്കി ഉണർത്താൻ അവൻ മറക്കില്ല. നിറമുള്ള വളകളും തിളങ്ങുന്ന രാജസ്ഥാനി പാവാടയും ധരിച്ച ഒരു പെൺകുട്ടിയുടെ കാൽച്ചിലമ്പുകളുടെ ശബ്ദം കേൾക്കുന്ന ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന്, അവന്റെ സഹോദരൻ മുറിയിലെ ഇരുട്ടിലേക്ക് ഉറ്റുനോക്കും. അവരുടെ വീടിന്റെ പരിചിതമായ ഉൾവശം തിരിച്ചറിയുമ്പോൾ, പെൺകുട്ടി ഒരു സ്വപ്നമായിരുന്നുവെന്നും, താൻ എല്ലാ തെരുവുകൾക്കും പറയാൻ കൊളോണിയൽ കഥയുള്ള ഈ ചെറിയ പട്ടണത്തിൽ ഉറങ്ങുകയാണെന്നും മനസ്സിലാക്കുമ്പോൾ, അവൻ കിടക്കവിരി തന്റെമേൽ വലിച്ചിട്ട് തിരികെ ഉറങ്ങാൻപോകും. പേരറിയാത്ത ആ പെൺകുട്ടിക്കും അവളുടെ കിലുങ്ങുന്ന വളകൾക്കും പകരം അവൻ ഇപ്പോൾ ആകാശത്തിൽ ഉയരത്തിൽ ആടിയുലയുന്ന നീലയും മഞ്ഞയുമുള്ള ഒരു പട്ടത്തിനെ സ്വപ്നം കാണുന്നു. </p>
<p>തലമുറകളായി തന്റെ മുഴുവൻ കുടുംബവും താമസിച്ചിരുന്ന മിർപൂരിൽനിന്ന് വളരെ അകലെയുള്ള ഈ ജീവിതത്തിൽ രുക്മിണി ബായി സന്തുഷ്ടയാണ്. ആ സന്തോഷം പലപ്പോഴും അവർക്ക് അമ്മ സമ്മാനിച്ച മൂക്കുത്തിയിലെ ഒറ്റക്കല്ലിൽ തിളങ്ങുന്നു –സ്നേഹനിധിയായ ഒരു ഭർത്താവും മൂന്നു കുട്ടികളും ദൈവത്തിൽനിന്നുള്ള സമ്മാനങ്ങളല്ല അനുഗ്രഹങ്ങളായി കണ്ടാൽ– അവൾക്ക് ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഏക സമ്മാനം. </p>
<p>തന്റെ ചെറുപ്പക്കാരായ മക്കളിൽ നിന്ന് വ്യത്യസ്തമായി അവർ സ്വപ്നങ്ങളിൽ കാണുന്നത് തന്റെ മരിച്ചുപോയ ഭർത്താവായ റോഞ്ജൻ ദാസിനെയാണ് –അവളുടെ സ്വപ്നം അവൻ അവളെ ആലിംഗനം ചെയ്യുമ്പോൾ പാടാറുണ്ടായിരുന്ന ഏതെങ്കിലും റൊമാന്റിക് ഗാനങ്ങളെക്കുറിച്ചുമല്ല, മറിച്ച് റോഞ്ജൻ അവരുടെ വയൽ ഉഴുതുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ്. അവൻ കലപ്പയിൽനിന്നുകൊണ്ട് നാവ് അടിച്ച് കാളകളെ ചെളിവെള്ളത്തിലൂടെ ഓടിക്കുമ്പോഴുള്ള കളകളെ ശബ്ദം അവൾക്ക് വ്യക്തമായി കേൾക്കാം. കൂടാതെ, അവൾക്ക് ശബ്ദങ്ങളുടെ ഒരു സമന്വയം തന്നെ കേൾക്കാം: കലപ്പയുടെ നാവു കുഴഞ്ഞ ചെളിയെ കീറിമുറിക്കുന്നതും തവിട്ടുനിറത്തിലുള്ള വെള്ളത്തിൽ കാളകൾ ഓടുന്നതും റോഞ്ജന്റെ അടികളും. കാളകൾ നന്നായി പെരുമാറിയാൽ റോഞ്ജൻ ഒരു കിഷോർ കുമാർ ഗാനം ചൂളമടിക്കും. </p>
<p>അവന്റെ പാട്ട് വയൽപാടങ്ങളിൽ ജോലിചെയ്യുന്ന എല്ലാ പുരുഷന്മാരുടെയും സ്ത്രീകളുടെയും വയലുകളുടെ അതിർത്തിയിലെ പുളിമരങ്ങളിൽ മയങ്ങുന്ന മയിലുകളുടെയും ഹൃദയത്തിൽ പെട്ടെന്ന് ഒരു സന്തോഷംകൊണ്ട് നിറയ്ക്കും; ചില ദിവസങ്ങളിൽ അവൻ തന്റെ ബംഗാളി ഹൃദയത്തിന്റെ ആഴത്തിൽനിന്ന് ഒരു ഭൂപെൻ ഹസാരികയുടെ ഗാനം മൂളിപ്പാടും. അതുകേട്ട് രുക്മിണി പുഞ്ചിരിക്കും. തന്റെ ഇടത് നെഞ്ചിൽ കയ്യമർത്തി കലപ്പയിൽ ഇടറിവീഴുന്ന റോഞ്ജന്റെ പെട്ടെന്നുള്ള നിലവിളി കേൾക്കുന്നതുവരെ. വരമ്പിലിരുന്ന് പതിനൊന്നു മണിയുടെ ചായ സ്റ്റീൽ പാത്രത്തിൽനിന്ന് ഒരു ഗ്ലാസിലേക്ക് ഒഴിച്ചുകൊണ്ടിരുന്ന രുക്മിണി, കണ്ണിന്റെ കോണിലൂടെ റോഞ്ജൻ മരപ്പലകയിൽ വീഴുന്നത് കണ്ടു. അവൾ ചായയും പാത്രങ്ങളും എറിഞ്ഞുകളഞ്ഞ്, നിലവിളിച്ചുകൊണ്ട് ഭർത്താവിന്റെ നേരെ ഓടി. ഞെട്ടിയുണർന്ന്, അന്ധാളിച്ചുപോയ കാളകൾ അവനെ ചെളിവെള്ളത്തിലൂടെ വലിച്ചിഴച്ച വിധം ഓർക്കാതിരിക്കാൻ രുക്മിണി ബായ് ശ്രമിക്കും. </p>
<p>അവളുടെ നിലവിളി കേട്ട്, മയിലുകൾ പുളിമരം വിട്ട് പറന്നുപോയി. </p>
<p>മകൾ സീതയ്ക്ക് അച്ഛന്റെ സംഗീതപ്രേമം ലഭിച്ചിട്ടുണ്ട്, പലപ്പോഴും അവൾ പാടുമ്പോൾ മുഴുവൻ കുടുംബവും മിർപൂരിലെ അവരുടെ ജീവിതത്തെക്കുറിച്ച് ഗൃഹാതുരതയോടെ ഓർക്കും. </p>
<p>മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും തങ്ങളുടെ ഹൃദയത്തിൽ സംഗീതത്തെയും സംഗീതജ്ഞന്മാരെയും കാക്കുന്ന ഒരു തലമുറയുടെ ഓർമകൾ പേറുന്നു. ഇടക്കിടെ, മഹ്ബൂബ് നൈറ്റുകൾ നന്ദിലാലിന് നല്ല ബിസിനസും രുക്മിണിക്ക് ഗൃഹാതുര രാത്രിയുമാണ്. മഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര ഹൃദയസ്പർശിയായ കിഷോർദാ ഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ റോഞ്ജനെ ഓർത്ത് അവർ ഇരുട്ടിൽ ആരും കാണാതെ തന്റെ കണ്ണുനീര് ഒപ്പും. </p>
<p>‘നന്ദീ, നിന്റെ ചായ തയ്യാറായി,’ അമ്മ അടുക്കളയിൽനിന്ന് വിളിക്കുന്നു. നിന്റെ ചായ –അവർ ഒരു ദിവസം ഉണ്ടാക്കുന്ന നൂറുകണക്കിന് ഗ്ലാസ് ചായയിൽനിന്ന് ഒരു ഗ്ലാസ് ചായ എങ്ങനെ വ്യത്യസ്തമാകും? എന്നാൽ അവനറിയാം, അവർ അവനുവേണ്ടി ഒരു പ്രത്യേക ചായ ഉണ്ടാക്കുന്നുവെന്ന്. </p>
<p>കിണറ്റിന്റെ ചാരനിറത്തിലുള്ള സിമന്റ് തൂണിൽ ചാരിയിരുന്ന് നന്ദിലാൽ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന തന്റെ ഗ്ലാസിൽനിന്ന് ആ കടുത്ത തവിട്ടുനിറത്തിലുള്ള ചായ അൽപം കുടിക്കും. </p>
<p>ചൂടുള്ള ചായ നാവിൽ തൊടുമ്പോൾ, ഇടുക്കിയിൽനിന്നുള്ള വിതരണക്കാരൻ സ്ഥിരമായ ബിസിനസിന്റെ അഭിനന്ദനമായി സമ്മാനിച്ച കയറ്റുമതി നിലവാരമുള്ള ചായയുടെ രുചി അവന്റെ വായിൽ നിറയും. നൂറുകണക്കിന് ഗ്ലാസുകൾ വിൽക്കാൻ തുടങ്ങുന്നതിനുമുമ്പ് എല്ലാ പ്രഭാതത്തിലും അമ്മയിൽനിന്ന് ആ പ്രത്യേക ചായ കുടിക്കുമ്പോൾ, നന്ദിലാൽ അച്ഛന്റെ മരണനിമിഷങ്ങളും ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് നെൽപാടത്തിലെ തൊഴിലാളികൾ അവന്റെ വല്ലാതെ കോടിയ വായിലേക്ക് ഒരു ഗ്ലാസ് ചായ ഒഴിച്ചത് എങ്ങനെയെന്നും ഓർക്കും. അവന്റെ അച്ഛന്റെ അവസാന പാനീയം ചായയായിരുന്നു. </p>
<p>ഗ്ലാസിൽ ബാക്കിയിരുന്ന ചായ വായിലേക്ക് ഒഴിച്ചിട്ട് നന്ദിലാൽ എഴുന്നേറ്റ് ഇരുമ്പ് ബക്കറ്റ് അതിന്റെ കയറുമായി കിണറ്റിലേക്ക് ഇറക്കും. ബക്കറ്റ് കിണറ്റിന്റെ ആഴമേറിയ അറ്റത്തുള്ള വെള്ളത്തിൽ ‘പ്ലോപ്പ്’ എന്ന് വീഴുമ്പോൾ അവൻ അത് മുകളിലേക്ക് വലിച്ചെടുത്ത് തണുത്ത വെള്ളം മുഖത്തേക്ക് തെറുപ്പിക്കും. അവന്റെ ദിവസം ആരംഭിക്കുന്നു.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1522727</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1522727</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,1 JUNE 2026]]></category>
<dc:creator><![CDATA[സ​ബി​ൻ ഇ​ഖ്ബാ​ൽ]]></dc:creator>
<pubDate>Mon, 25 May 2026 02:30:48 GMT</pubDate>
</item>
<item>
<title><![CDATA[എല്ലാത്തിനുമിടയിൽ]]></title>
<description/>
<enclosure length="190424" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/24/2853942-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/24/2853942-untitled-1.gif'/><figcaption></figcaption></figure><p>എല്ലാത്തിനുമിടയിൽ അയാൾക്ക് അൽപം സമയം വേണമായിരുന്നു. </p>
<p>വേണമായിരുന്നു. </p>
<p>ഇത്തിരി മതിയായിരുന്നു. </p>
<p>അത് അയാൾ എപ്പോഴും ആഗ്രഹിച്ചു. </p>
<p>തെറ്റുപറയാൻ പറ്റുമോ? </p>
<p>ഇല്ല. </p>
<p>കുഞ്ഞായിരിക്കെ അമ്മ അവനെ കുളിപ്പിച്ചു. </p>
<p>കുളിയൊക്കെ കൊള്ളാം </p>
<p>അമ്മയും കൊള്ളാം. </p>
<p>അതിനിടയിലും ഭൂലോകം സ്വർലോകം </p>
<p>അമ്മേ എന്നു പാടി അവൻ കളിച്ചു നടന്നു. </p>
<p>മനോഹരമായി വിശ്രമിച്ചു. </p>
<p>ഒരിടത്ത് വെറുതെ ഇരിക്കുമ്പോൾപോലും ദൈവം സൃഷ്‌ടിച്ച കടൽ തീരം ആദ്യം കാണുന്നതുപോലെ വിശ്രമിച്ചുകൊണ്ടിരുന്നു. </p>
<p>വിശ്രമം തീരാതിരിക്കാൻ </p>
<p>അയാൾ ആഗ്രഹിച്ചുകൊണ്ടിരുന്നു. </p>
<p>ദൈവത്തിന്റെ വിരലിൽ </p>
<p>തൂങ്ങിക്കിടന്നു ആടുന്നതുപോലെ. </p>
<p>ചിലപ്പോൾ നിർത്താതെ ചിരിച്ചു നടന്നു. </p>
<p>തെറ്റുപറയാൻ പറ്റുമോ? </p>
<p>ഇല്ല </p>
<p>മനുഷ്യനായാൽ പിന്നെ. </p>
<p>അല്ല പിന്നെ. </p>
<p>ഇവനിപ്പോ എന്താ വേണ്ടത് </p>
<p>അമ്മ അവനോടു ചോദിച്ചു </p>
<p>അതറിയാമായിരുന്നേൽ ഞാനാരായേനെ. </p>
<p>ഒരു രക്ഷയുമില്ലാതെ പൂഴിമണലിനും </p>
<p>ആകാശത്തിനുമിടയിൽ തിരിഞ്ഞുമറിഞ്ഞു. </p>
<p>രാത്രിയും പകലുമുള്ളത് ആശ്വാസമായിരുന്നു. </p>
<p>പക്ഷേ, അത്ഭുതം, ഒട്ടും വേദനിച്ചതുമില്ല. </p>
<p>സന്ധ്യ നടന്നു നീങ്ങുന്നത് കണ്ട് </p>
<p>ആമോദത്തിൽ വീണു. </p>
<p>പിറ്റേന്ന് പുലരിയിലേക്ക് </p>
<p> അന്ധനെപ്പോലെ പൊട്ടിവീണു. </p>
<p>ആരെങ്കിലും ഒന്നു പറഞ്ഞു തരൂ. </p>
<p>വെളിച്ചം ദേഹത്ത് തൊട്ടു. </p>
<p>എല്ലാത്തിനുമിടയിൽ </p>
<p>അയാൾക്ക്‌ അൽപം സമയം വേണമായിരുന്നു. </p>
<p>അന്ത്യയാത്ര ചുംബനം നൽകുമ്പോൾ </p>
<p>അമ്മ ചോദിച്ചു. </p>
<p>കിട്ടിയോ മോനെ നിനക്ക് അത്. </p>
<p>ഇനി കിട്ടിയേക്കും. </p>
<p>ദൈവദൂതനെപ്പോലെ അവൻ പ്രതിവചിച്ചു. </p>
<p>അവസാനമില്ലാതെ ഒരു കടൽത്തീരം </p>
<p>അയാൾ ആഗ്രഹിച്ചു. </p>
<p>ഈ ഭൂമിയിൽ അതു വല്ലതും നടപ്പുള്ള കാര്യമാണോ? </p>
<p>ഭൂമിയിലാണ് എല്ലാം നടപ്പുള്ളത് </p>
<p>എന്നു പാടിക്കൊണ്ട് </p>
<p>കളിക്കൂട്ടുകാരി മായാവിരലുകൾ ചലിപ്പിച്ചു. </p>
<p>എല്ലാത്തിനുമിടയിൽ ഇത്തിരി സമയം തരൂ </p>
<p>ഞാൻ വേഗം മാഞ്ഞുപോകട്ടെ </p>
<p>അങ്ങനെയാണ് ആ വെറും മർത്യൻ </p>
<p>മരണത്തിൽനിന്നു രക്ഷപ്പെട്ടത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1522721</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1522721</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,1 JUNE 2026]]></category>
<dc:creator><![CDATA[മോ​ൻ​സി ​േജാ​സ​ഫ്​]]></dc:creator>
<pubDate>Mon, 25 May 2026 02:15:44 GMT</pubDate>
</item>
<item>
<title><![CDATA[വി.ഡി വന്ന വഴി
പോകേണ്ട വഴി]]></title>
<description/>
<enclosure length="273935" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/24/2853934-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/24/2853934-untitled-1.gif'/><figcaption><p>സത്യപ്രതിജ്ഞക്കുശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർക്കൊപ്പം</p><span class='copyright'></span></figcaption></figure><blockquote>
 വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു. വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. പ്രതിപക്ഷത്തിൽനിന്നു മാത്രമല്ല, ഭരണപക്ഷത്തുനിന്നും പ്രതിസന്ധികൾ ഉയരാനിടയുണ്ട്. എങ്ങനെയാണ് വി.ഡി. സതീശൻ അവയെ മറികടക്കുക? 
</blockquote>
<p>തുടർഭരണത്തേരോട്ടത്തിൽ പകച്ചുപോയ പ്രതിപക്ഷം അസാധാരണമായ ആത്മവിശ്വാസത്തോടെയാണ് അധികാരത്തിലേക്ക് തിരിച്ചുവന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ പ്രവർത്തനം പൊതുജന വിശ്വാസമാർജിക്കുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് ഇടതു സർക്കാറിന്റെ ഭരണത്തുടർച്ചക്ക് വഴിയൊരുക്കിയത്. സർക്കാറിന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും പുറത്തെത്തിക്കുന്നതിൽ വലിയ സംഭാവന ഒന്നാം പിണറായിക്കാലത്തെ പ്രതിപക്ഷം നൽകിയിട്ടുണ്ട്. </p>
<p>എന്നാൽ, ഒരു വിസിൽ ബ്ലോവർ നിലവാരത്തിൽ അത് പരിമിതപ്പെട്ടു. ആരോപണങ്ങളെയും കണ്ടെത്തലുകളെയും രാഷ്ട്രീയ പ്രമേയമാക്കി വികസിപ്പിക്കാനോ അതിനെ ആന്തരികവത്കരിക്കാനുതകുംവിധം സാധാരണ മനുഷ്യരിലേക്ക് വിനിമയംചെയ്യാനോ അക്കാലത്തെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇങ്ങനെ പൊതുജനങ്ങളുടെ വിശ്വാസ്യതയാർജിക്കുന്നതിൽ പരാജയപ്പെട്ട പ്രതിപക്ഷത്തെയാണ് വി.ഡി. സതീശൻ ഏറ്റെടുക്കുന്നത്. </p>
<p>പതനത്തിന്റെ ഈ പടുകുഴിയിൽനിന്ന് കരകയറാൻ പ്രാഥമികമായി വേണ്ടിയിരുന്നത് പ്രതിപക്ഷത്തെ മുഖവിലക്കെടുക്കുന്ന പൊതുസമൂഹത്തെ സജ്ജമാക്കലായിരുന്നു. അക്കാര്യത്തിൽ സതീശൻ വലിയ വിജയമായി. ഇടതുപക്ഷത്തിനെതിരെ എളുപ്പത്തിൽ വിലപ്പോകാത്ത ആരോപണമാണ് ആർ.എസ്.എസ് ബന്ധം. എന്നാൽ, കഴിഞ്ഞ സർക്കാറിനെതിരെ കേരളീയ മതേതര സമൂഹം ഏറ്റവും ആശങ്കപ്പെട്ട വിഷയമാക്കി അതിനെ മാറ്റിയെടുക്കാൻ സതീശന് കഴിഞ്ഞു. യു.ഡി.എഫ് എന്നാൽ വികസനം പറയുന്നവരും എൽ.ഡി.എഫ് എന്നാൽ രാഷ്ട്രീയം പറയുന്നവരും ആണെന്നാണ് കേരളത്തിന്റെ പൊതു വിശ്വാസം. </p>
<p>പിണറായി-സതീശൻ കാലത്ത് ആ ധാരണ അടിമുടി തകിടം മറിഞ്ഞു. വികസനത്തെക്കുറിച്ച് പറയുമെന്ന് പ്രതീക്ഷിച്ച സതീശന്റെ പ്രതിപക്ഷം, ഇടതുപക്ഷത്തിന്റെ വഴിതെറ്റുന്ന രാഷ്ട്രീയത്തിൽ ഊന്നിനിന്നു. രാഷ്ട്രീയം പറയുമെന്ന് പ്രതീക്ഷിച്ച പിണറായിയുടെ ഭരണപക്ഷം വികസന കേരളത്തെക്കുറിച്ചും വികസന നായകനായ മുഖ്യമന്ത്രിയെക്കുറിച്ചും മാത്രം പറഞ്ഞു. വികസനമോഹികളാണ് മലയാളികളെങ്കിലും അത് തീർത്തും അരാഷ്ട്രീയമായ ഒന്നാണെന്ന വിശ്വാസത്തിലേക്ക് അവർ പൂർണമായി പരിവർത്തിക്കപ്പെട്ടിട്ടില്ല. അതിനാൽ, മലയാളികളുടെ മുൻഗണനയിൽ പ്രതിപക്ഷം ഒന്നാമതായി. </p>
<p>കേരളത്തിന്റെ പൊതുമണ്ഡലത്തെ അഗാധമായി സ്വാധീനിക്കുകയും ആലോചനാവഴികളെ നിർണയിക്കുകയും ചെയ്തിരുന്ന ഇടതുപക്ഷത്തിന്റെ ആഖ്യാനങ്ങളെ സതീശൻ അനായാസം മറികടന്നു. എതിരാളികൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും സ്വന്തം ചരിത്രത്തെത്തന്നെ തള്ളിപ്പറയുംവിധം രാഷ്ട്രീയ ആശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്തത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യത കളഞ്ഞു. അതവരെ അതീവ ദുർബലമാക്കി. രാഷ്ട്രീയ വിമർശനമുന്നയിക്കുന്ന മുസ്‍ലിം സംഘടനകൾക്കെതിരെ തുടങ്ങിയ യുദ്ധം വംശീയ സ്വഭാവത്തിലേക്ക് പരിണമിച്ചു. </p>
<p>പോസ്റ്റ് സെക്കുലർ കാലത്തെ സാമൂഹിക വികാസങ്ങളെ യാഥാർഥ്യബോധത്തോടെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷത്തെ പുതിയ ഭാഷകൊണ്ടും കാലികമായ ആശയങ്ങൾകൊണ്ടും സതീശൻ അനായാസം നേരിട്ടു. സമൂഹത്തിലെ നാനാവിധ വിഭാഗങ്ങളെ അവരവരുടെ ഭാഷയിൽ അഭിമുഖീകരിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വാഹന രൂപമാറ്റത്തെക്കുറിച്ച സതീശന്റെ അഭിപ്രായപ്രകടനം പുതുതലമുറ വോട്ടർമാർക്കിടയിൽ കാട്ടുതീപോലെയാണ് പടർന്നത്. ഇങ്ങനെ കേരളത്തെക്കുറിച്ച സ്വപ്നങ്ങളും ഭരണത്തെക്കുറിച്ച കാഴ്ചപ്പാടുകളും പങ്കു​െവച്ച പലവിധ ആശയവിനിമയങ്ങൾ പ്രതിപക്ഷത്തെ ബഹുദൂരം മുന്നിലാക്കി. </p>
<p>സമീപകാല കോൺഗ്രസ് നേതൃത്വങ്ങളെല്ലാം -കേരളത്തിലും ദേശീയ തലത്തിലും- വ്യക്തതയില്ലാത്ത രാഷ്ട്രീയ നയങ്ങളാൽ പ്രവർത്തകരെയും പൊതുസമൂഹത്തെയും നിരന്തരം ആശയക്കുഴപ്പത്തിലോ അനിശ്ചിതത്വത്തിലോ നിർത്തുന്നവരായിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തിയിരുന്ന അനുപാതരഹിതമായ ബാലൻസിങ്, ഒരു പാർട്ടിയെ എങ്ങനെ തകർക്കുമെന്ന് പഠിക്കാൻ ഉതകുന്ന പാഠപുസ്തകമാണ് കേരളത്തിലെ കോൺഗ്രസ്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷം അതിൽ കാതലായ മാറ്റം വന്നു. ഉറച്ച നിലപാടുകളും വ്യക്തതയുള്ള നയങ്ങളും രാഷ്ട്ര നിർമാണം അടിസ്ഥാനമാക്കിയ സാമൂഹിക വീക്ഷണങ്ങളും തെളിമയോടെ പൊതുസമൂഹത്തിന് കൈമാറ്റം ചെയ്യുന്നതിൽ സതീശൻ വിജയം വരിച്ചു. സംഘടനാ ദൗർബല്യങ്ങളിലും നേതൃതർക്കങ്ങളിലും ആടിയുലയുന്ന ആൾക്കൂട്ടമായിരുന്നു എക്കാലത്തും കോൺഗ്രസ്. ഇതിൽ കൈവരിച്ച മാറ്റം സതീശന് വ്യക്തിപരമായ നഷ്ടമായി ഒടുവിൽ മാറിയെങ്കിലും പാർട്ടിക്ക് അത് പുതുജീവൻ നൽകി. </p>
<p>പ്രവർത്തകർക്ക് വഴികാട്ടുന്ന, അനുഭാവികൾക്ക് വിശ്വസിക്കാവുന്ന, പൊതുജനത്തിന് ആശ്രയിക്കാവുന്ന നേതൃത്വത്തെയും കോൺഗ്രസിനെയുമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം കണ്ടത്. ബി.ജെ.പി പറയുന്ന തീവ്ര വർഗീയതയുടെ ലാഭം കൊയ്യാമെന്ന അതിമോഹത്താൽ ഇടതു ഹിന്ദുത്വം പ്രയോഗിച്ച സി.പി.എമ്മിനെ തെളിമയാർന്ന മതേതര നിലപാടു പറഞ്ഞും അവർ വേട്ടയാടിയ ന്യൂനപക്ഷത്തെ നിർഭയം ചേർത്തുപിടിച്ചുമാണ് കോൺഗ്രസ് ഇത്തവണ പ്രതിരോധിച്ചത്. അധികാര ദുഷിപ്പിന്റെ കെടുതികൾകൊണ്ട് നിത്യജീവിതം തകർന്ന സാധാരണക്കാരെ അതിനെതിരെ വിധിയെഴുതാൻ പ്രാപ്തരാക്കുമാറ് ജനകീയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും ധൈര്യം കാട്ടി. ഇങ്ങനെ ബഹുമുഖ പരിപാടികളിലൂടെ ആർജിച്ച ബഹുജന വിശ്വാസവും സാമൂഹിക മനോഭാവം രൂപപ്പെടുത്തുന്ന സൂക്ഷ്മവും വിശാലവുമായ ഘടകങ്ങളുടെ വിജയകരമായ സങ്കലനവുമാണ് യു.ഡി.എഫിനെ അധികാരത്തിലേക്ക് എത്തിച്ചത്. </p>
<p>ഈ വിജയം അതിന്റെ പൊലിമയോടെ ഭരണകാലത്തുടനീളം നിലനിർത്തുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് പരമപ്രധാനമാണ്. എന്ന് മാത്രമല്ല, ഭരണത്തുടർച്ച വേണമെന്ന അതിയായ ആഗ്രവുമായാണ് ഈ സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. അതിന് വോട്ടർമാർ നൽകിയ കൂറ്റൻ ഭൂരിപക്ഷം, ജനവിശ്വാസം അതിന്റെ പാരമ്യതയിൽ നേടിയെടുക്കാനായതിന്റെ തെളിവാണ്. ഈ വിശ്വാസം ഭരണത്തിലുടനീളം നിലനിർത്തുകയെന്നത് സർക്കാറിനെ സംബന്ധിച്ച് അതിപ്രധാനമായിരിക്കും. മുന്പെന്നത്തേക്കാളുമുപരി, അതിശക്തമായ പൗരസമൂഹ വിചാരണക്ക് കേരള രാഷ്ട്രീയം വിധേയമാകുന്ന കാലമാണിത്. കക്ഷി രാഷ്ട്രീയ വ്യവഹാരങ്ങളിൽ അത്രമേൽ തൽപരരല്ലാത്ത പുതുതലമുറ വോട്ടർമാർപോലും മുഖ്യമന്ത്രി നിർണയം അനിശ്ചിതത്വത്തിലായ ദിവസങ്ങളിൽ രോഷാകുലരായി തെരുവിലും സോഷ്യൽ മീഡിയ ചുവരിലും പ്രത്യക്ഷപ്പെട്ടു. </p>
<p>വി.എസ്. അച്യുതാനന്ദനുവേണ്ടി പാർട്ടി പ്രവർത്തകർ ഒരിക്കൽ തെരുവിലിറങ്ങിയതൊഴിച്ചാൽ കേരളത്തിൽ ഇത്തരം ജനകീയ പ്രക്ഷോഭം മുന്പുണ്ടായിട്ടില്ല. താരരാജാക്കൻമാരുടെ ആരാധക വൃന്ദം ചാടിയിറങ്ങുംപോലെയാണ് സാധാരണക്കാരൻ ‘മുഖ്യമന്ത്രി അട്ടിമറി’ക്കെതിരെ മുഷ്ടിചുരുട്ടിയത്. അവരുടെ രോഷത്തിന് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടിയും വന്നു. രാഷ്ട്രീയ വിവാദങ്ങളോടും പാർട്ടികളുടെ നടപടിക്രമങ്ങളോടും പൊതുസമൂഹം പ്രതികരിക്കുന്ന രീതികളിൽ വന്ന ഈ മാറ്റം, ഏതു നിമിഷവും സർക്കാർ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കപ്പെടാമെന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതവഗണിച്ച് ഇനി ഒരു പൊതു സംവിധാനത്തിനും മുന്നോട്ടുപോകുക സാധ്യമല്ല. </p>
<p>ഒരു രാജ്യം ഒരു സർക്കാർ എന്ന അപകടകരമായ ഏകാധിപത്യ സ്വപ്നം ജനാധിപത്യ വഴികളിലൂടെ നടപ്പാക്കാമെന്ന് ആലോചിച്ചുറപ്പിച്ചിരിക്കുന്ന ഫാഷിസ്റ്റ് സംഘമാണ് കേന്ദ്രം ഭരിക്കുന്നത്. ജനാധിപത്യത്തെ വൈവിധ്യപൂർണവും ശക്തിമത്തുമാക്കുന്ന ഫെഡറലിസമെന്ന തത്ത്വത്തെ തകർത്തെറിയുന്ന പദ്ധതികളാണ് ഓരോ ചുവടിലും നടപ്പാക്കപ്പെടുന്നത്. സാന്പത്തിക സ്വാതന്ത്ര്യവും അക്കാദമിക് സ്വാതന്ത്ര്യവും തുടങ്ങി ആഭ്യന്തര ഭരണത്തിൽവരെ അത് കൈ​െവച്ചുകഴിഞ്ഞു. ഈ പ്രവണതകളോട് സമരസപ്പെടാതെ ഭരിക്കുക എന്നത് കേരള രാഷ്ട്രീയത്തിൽ സുപ്രധാനമാണ്. ഇതിനെതിരായ പോരാട്ടമാണ് കടുത്ത വെല്ലുവിളികൾക്കിടയിലും ബംഗാളിലെ ബി.ജെ.പി വിരുദ്ധ സർക്കാറിനെ ദീർഘകാലം നിലനിർത്തിയത്. ശത്രുതാപരമായ സമീപനം സ്വീകരിച്ച കേന്ദ്രത്തോട് അണിയറയിൽ സന്ധിചെയ്തുവെന്ന തോന്നലുണ്ടാക്കിയ ഇടതുസമീപനങ്ങൾ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ വഹിച്ച പങ്ക് ചെറുതല്ല. ഇക്കാര്യത്തിൽ കണിശമായ അതിര് പാലിച്ചില്ലെങ്കിൽ തിരിച്ചടിക്ക് ഇതുമതിയാകും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/24/2853938-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020LE0j34NA8LlTD45jQ7dlzO05i3N8g9ug6720372" data-watermark="false" style="width: 100%;" info-selector="#info_item_1779616721659" title="മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. സമീപം എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ, മന്ത്രി എ.പി. അനിൽകുമാർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1779616721659">
  <p>മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. സമീപം എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ, മന്ത്രി എ.പി. അനിൽകുമാർ</p>
 </div>
</div>
<p>ഇതിനിടെയാണ് സർക്കാർ നേരിടുന്ന സാന്പത്തിക പ്രതിസന്ധി. ഖജനാവ് കാലിയാണെന്ന വാദമുയർത്തി തെരഞ്ഞെടുപ്പ് നേരിട്ടവരാണ് പ്രതിപക്ഷം. ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാൻ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിക്കുകയും ചെയ്തു. മുന്പ് സമാന നടപടിയുണ്ടായത് മുൻ സർക്കാർ ഭരിച്ചുമുടിച്ച ട്രഷറിയെക്കുറിച്ച് എ.കെ. ആന്റണി സർക്കാർ ധവളപത്രം പ്രസിദ്ധീകരിച്ചപ്പോഴാണ്. അതിന് പിന്നാലെ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം ആന്റണി സർക്കാറിന്റെ നിലനിൽപിനെത്തന്നെ സാരമായി ബാധിച്ചു. ധവളപത്രത്തെ ഒരു നയതന്ത്ര രൂപവത്കരണ ആയുധമാക്കുന്നതിന് പകരം എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനമാക്കി മാറ്റിയെന്നതാണ് അന്നു സംഭവിച്ച അപകടം. സാന്പത്തിക കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പിൽ ഇത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. </p>
<p>മുൻ സർക്കാർ അടിസ്ഥാന വികസനത്തിന് ഉപയോഗിച്ച കിഫ്ബിയുടെ കടവും കടമെടുപ്പ് രീതികളും സംബന്ധിച്ച മൗലികമായ അഭിപ്രായ ഭിന്നത യു.ഡി.എഫിനുണ്ട്, പ്രത്യേകിച്ച് സതീശന്. കിഫ്ബി വഴി സൃഷ്ടിച്ച വികസനത്തെയും അതിന്റെ ധൂർത്ത പ്രചാരണ പദ്ധതികളെയും വെറും സൈദ്ധാന്തികതകൾകൊണ്ട് നേരിട്ടാൽ അത് ജനത്തിന് ബോധ്യമാകണമെന്നില്ല. ഇത്തരം സൗകര്യ വികസന പരിപാടികൾ തുടരുന്നത് യുദ്ധപശ്ചാത്തലത്തിൽ നേരിടുന്ന ആഗോള സാന്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രാദേശിക പരിപാടിയായിക്കൂടി നിലനിർത്തേണ്ടതുമുണ്ട്. സതീശന്റെ നയത്തിനും ജനങ്ങളുടെ അനുഭവത്തിനുമിടയിൽ യാഥാർഥ്യബോധത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ അടിതെറ്റും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ യു.ഡി.എഫ് ഗാരന്റികളെല്ലാം സംസ്ഥാനത്തിന് വലിയ സാന്പത്തിക ബാധ്യത വരുത്തിവെക്കുന്നവയാണ് എന്നത് ഇതിനോട് ചേർത്തുവായിക്കണം. </p>
<p>ആഭ്യന്തര വകുപ്പാണ് യു.ഡി.എഫ് വിജയത്തിലേക്ക് മുതൽകൂട്ടിയ മറ്റൊരു പ്രധാനഘടകം. പിണറായിയെ കണ്ണടച്ച് ന്യായീകരിച്ചിരുന്ന ഇടത് സൈബർ പോരാളികൾ വരെ സർക്കാറിന് എതിരായത് ആഭ്യന്തര ഭരണത്തിലെ വീഴ്ചകളുടെ പേരിലാണ്. വിദ്വേഷ പ്രചാരകരെ കയറൂരിവിട്ടും സർക്കാർ അവരോടൊപ്പമാണെന്ന സന്ദേശം ഇടക്കിടെ നൽകിയും കേരളത്തിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ സി.പി.എം നടത്തിയ ശ്രമങ്ങൾക്ക് വേദിയായത് ആഭ്യന്തര വകുപ്പാണ്. മുഖ്യമന്ത്രിക്കുള്ള നയവ്യക്തതയും ആശയദൃഢതയും വകുപ്പ് ഭരിക്കുന്ന മന്ത്രിക്കുണ്ടായില്ലെങ്കിൽ ഒന്നാം പിണറായിക്കാലത്തെ പ്രതിപക്ഷത്തിന്റെ നിലവാരത്തിലേക്ക് ഭരണം കൂപ്പുകുത്തും. </p>
<p>ഭരണ കേന്ദ്രത്തിലെ ഡീപ് സ്റ്റേറ്റും ഉദ്യോഗസ്ഥ നെക്സസും ബുദ്ധിപൂർവം മറികടക്കുക എന്നതും ഭരണമികവിന് അതിപ്രധാനമാണ്. സെക്രട്ടേറിയറ്റ് മുതൽ ഏതാണ്ടെല്ലാ സർക്കാർ ഓഫിസുകളും ജാതിപുതച്ച ആലയങ്ങളും തൽപരസംഘങ്ങളുടെ വ്യവഹാര ഭൂമിയുമാണ്. ഭരണചക്രം നിയന്ത്രിക്കുന്ന അധീശ ജാതികളുടെ താൽപര്യങ്ങളെ തിരിച്ചറിഞ്ഞ് സാധാരണക്കാർക്കൊപ്പം നിൽക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഇപ്പോൾതന്നെ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥതലത്തിൽ, ഒരു അയൽ സംസ്ഥാനത്തിന്റെ പേരിലറിയപ്പെടുന്ന സംഘം വലിയ സ്വാധീനത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ശൃംഖല മുഖ്യമന്ത്രി ഓഫീസ് മുതൽ മർമപ്രധാന പോയന്റുകളിലെല്ലാം ചാരക്കാമറ കണക്കേ സജീവമാണ്. </p>
<p>ഇത്തരമാളുകളെ മറികടക്കാതെ ഭരണത്തെ സുതാര്യവും ജനകീയവുമാക്കുക അസാധ്യമാണ്. ഭരണപരിചയമില്ലാത്ത, നിയമസഭാ പരിചയംപോലുമില്ലാത്ത മന്ത്രിമാർക്ക് ഇത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം. വർഗീയ ധ്രുവീകരണം അപകടകരമായ നിലയിൽ വളരുന്ന സംസ്ഥാനമാണിപ്പോൾ കേരളം. ഭരണതലത്തിലുണ്ടാകുന്ന ഏതു ചുവടുവെപ്പും വർഗീയച്ചുവയോടെ വിലയിരുത്തപ്പെടും. സ്വതന്ത്രമായി ഭരിക്കാനാകാത്ത വിധം ഇത് സർക്കാറിനെയും മുഖ്യ ഘടകക്ഷിയായ മുസ്‍ലിം ലീഗിനെ വിശേിച്ചും പ്രതിരോധത്തിലാക്കുകയും ചെയ്യും. സി.പി.എം നയിക്കുന്ന പ്രതിപക്ഷത്തിന്റെ പ്രധാന ആയുധവും ഇതേ വർഗീയതതന്നെയായിരിക്കുമെന്നാണ് അവരുടെ സമീപകാല പ്രവർത്തനങ്ങളിൽനിന്ന് മനസ്സിലാക്കാനാകുക. ഇത്തരം വർഗീയ സമ്മർദങ്ങൾക്ക് അണുവിട വഴങ്ങില്ലെന്ന ഉറച്ച തീരുമാനമില്ലെങ്കിൽ സർക്കാറിന് മുന്നോട്ടുപോകാനേ കഴിയില്ല. വർഗീയ സർമ്മർദങ്ങൾ സൃഷ്ടിക്കുന്നവരെ മൃദുസമീപനവും ഒത്തുതീർപ്പുകളുംകൊണ്ട് മറികടക്കാമെന്ന് കരുതരുത്. </p>
<p>എന്നാൽ, ഭരണ സംവിധാനങ്ങളിലെ ഇത്തരം ഊരാക്കുടുക്കളേക്കാൾ സർക്കാറിന് വെല്ലുവിളിയാകുക കോൺഗ്രസിനകത്തെ അധികാര വടംവലികളാണ്. ഗ്രൂപ്പ് തിരിഞ്ഞ് ബലാബലം തെളിയിക്കുക എന്നതായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിലെ കോൺഗ്രസിന്റെ പാരന്പര്യം. അതിനറുതി വരുത്തിയത് സതീശനാണ്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണ് അഞ്ചുകൊല്ലംകൊണ്ട് സതീശൻ രൂപപ്പെടുത്തിയത്. അതുപക്ഷേ തെരഞ്ഞെടുപ്പോടടുത്തപ്പോൾ തകിടംമറിഞ്ഞു. മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട നേതാക്കൾ അവരവരുടെ സ്വന്തക്കാർക്ക് വേണ്ടി പോരടിച്ചു. അർഹതയേക്കാളുപരി അധികാര ചേരിയിൽ പരിഗണിക്കപ്പെട്ടവർ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സീറ്റുതന്നവരുടെ മാത്രം അനുയായികളായി മാറി. </p>
<p>അവരെ ജനം തിരുത്തി. കണ്ണഞ്ചിപ്പിക്കുന്ന വിജയം സമ്മാനിച്ച പൊതുജനത്തെ വിഡ്ഢികളാക്കി ഒരു മുഖ്യമന്ത്രിയെ കൊണ്ടുവരാൻ ശ്രമിച്ചതിനെയാണ് നാട്ടുകാരിടപെട്ട് തടഞ്ഞത്. എന്നിട്ടും ഇതവസാനിച്ചിട്ടില്ലെന്ന് മന്ത്രിസഭ രൂപവത്കരണ തർക്കത്തിൽനിന്ന് വ്യക്തമായി. ദേശീയ പ്രശസ്തരായ രണ്ട് പ്രമുഖ നേതാക്കളുടെ ചേരിതിരഞ്ഞ സമ്മർദത്തിന്റെയും പിടിവലിയുടെയും അനന്തര ഫലം തീർത്തും അസന്തുലിതമായ ഒരു മന്ത്രിസഭയായി ഇതു മാറി എന്നതാണ്. </p>
<p>യു.ഡി.എഫിന് വൻ വിജയം നൽകിയ കോഴിക്കോടുപോലെ പ്രധാന ജില്ലകൾക്കുപോലും പ്രാതിനിധ്യമില്ലാത്ത, കോൺഗ്രസിനെ കണ്ണടച്ച് പിന്തുണച്ച ചില പിന്നാക്ക വിഭാഗങ്ങൾക്ക് ഒട്ടുമേ പങ്കാളിത്തമില്ലാത്ത ഒരു മന്ത്രിസഭയിലേക്ക് നയിച്ചത് അവരുടെ ഗ്രൂപ്പ് പോരാണ്. അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും വകുപ്പേതെന്നറിയാനാകാത്ത മന്ത്രിമാരെ സൃഷ്ടിച്ചതും ഇതേ പിടിവലിയാണ്. ഇതായിരുന്നില്ല ജനം പ്രതീക്ഷിച്ചത് എന്ന് ആദ്യ മണിക്കൂറിൽതന്നെ തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ ജനംതന്നെ തിരുത്തും.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/24/2853937-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020tEZnFsbP3xzPQ4HXodSSCmXG2DTXX50K6630520" data-watermark="false" style="width: 100%;" info-selector="#info_item_1779616632014" title="വി.എസ്. അച്യുതാനന്ദൻ,മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ അഭിനന്ദിക്കുന്നു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1779616632014">
  <p>വി.എസ്. അച്യുതാനന്ദൻ,മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ അഭിനന്ദിക്കുന്നു</p>
 </div>
</div>
<p> </p>
<p> </p>
<p>ഇതേ തല്ലും തർക്കവും അഞ്ചുകൊല്ലം തുടരാനാണ് ഭാവമെങ്കിൽ സർക്കാറിന് അധികകാലം ആയുസ്സുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫണ്ട് തന്നതിന്റെ കണക്കു പറഞ്ഞുപോലും എം. എൽ.എമാരുടെ പിന്തുണ വാങ്ങിയെടുത്തുവെന്നാണ് കോൺഗ്രസിലെ അണിയറ ചർച്ച. ഗ്രൂപ്പ് കളിയുടെ പാരമ്യത്തിൽ ഘടകകക്ഷികളെയും അതിന്റെ നേതാക്കളെയും അവഹേളിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന സതീശന്റെ മുദ്രാവാക്യം നേതാക്കൾക്ക് അത്രത്തോളം ഇഷ്ടമായില്ലെങ്കിലും പ്രവർത്തകർ അത് ഏറ്റെടുത്തിരുന്നു. അത് മനസ്സിലാക്കുന്നതിൽ ഗ്രൂപ്പ് മാനേജർമാർ പരാജയപ്പെട്ടു. ഗ്രൂപ്പ് കളി പുനരാരംഭിച്ചുവെന്ന പ്രതീതി പ്രവർത്തകരെയും രോഷാകുലരാക്കി. കോൺഗ്രസിലെ ഏറെ ജനപ്രിയനായ നേതാവിന് വരെ അതിന്റെ ആഘാതമേറ്റു. </p>
<p>എന്നാൽ, കോൺഗ്രസ് പ്രവർത്തകർ ഇതിനെല്ലാം അപ്പുറത്താണ് എന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ നേതാക്കൾക്കു ലഭിച്ച കൈയടിയുടെ ആവേശമളന്നാൽ ബോധ്യപ്പെടും. ആദ്യ മന്ത്രിസഭാ യോഗശേഷം നടത്തിയ വാർത്താസമ്മളനത്തിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സതീശൻ നൽകിയ മറുപടി പരസ്പര പോരിന്റെ അന്തർധാര പ്രവർത്തനക്ഷമമായിരിക്കുമെന്ന സംശയം ജനിപ്പിക്കുന്നതാണെങ്കിലും അത് പ്രവർത്തകരുടെ സൂക്ഷ്മനിരീക്ഷണത്തിന് ഭരണത്തെ വിട്ടുകൊടുക്കുന്നുവെന്ന സന്ദേശംകൂടി ഉൾക്കൊള്ളുന്നതാണ്. മന്ത്രിമാർ ചേരിതിരിഞ്ഞാലും അതിനുമേലെ മുഖ്യമന്ത്രിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ സാധാരണ കോൺഗ്രസുകാർക്കുള്ളത്. </p>
<p>പുതിയ പ്രതിപക്ഷമാകട്ടെ ഇത്തരം കാലികമായ മാറ്റങ്ങളിലേക്ക് വഴിമാറുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. തെരഞ്ഞെടുപ്പാനന്തര ചർച്ചകളിലും ദിശാമാറ്റത്തിന്റെ മുന്നറിയിപ്പുകളില്ല. പുതിയ തലമുറയോട് സംവദിക്കാൻ ശേഷിയുള്ള നേതൃനിരയെ സഭയിൽ അണിനിരത്താൻ പോലും അവർ ശ്രമിക്കുന്നില്ല. അറുപതുകാരനായ മുഖ്യമന്ത്രിയെ നേരിടാൻ 80 പിന്നിട്ടയാളെയാണോ പ്രതിപക്ഷ നേതാവാക്കുന്നത് എന്ന ചോദ്യം പാർട്ടി അണികൾക്കിടയിൽ ശക്തമാണ്. എങ്കിലും അത് കോൺഗ്രസ് നേരിട്ടപോലെ, പരസ്യമായ പൊതുവായ ഒരു പൗരസമൂഹ ചോദ്യമായി സി.പി.എമ്മിന് നേരെ ഉയരില്ല. കേരളത്തിൽ ഇപ്പോൾ പ്രകടമായ പൗരവിചാരണ കോൺഗ്രസിലും യു.ഡി.എഫിലും പരിമിതപ്പെടാനേ സാധ്യതയുള്ളൂ. കോൺഗ്രസിലെ ഉൾപാർട്ടി ജനാധിപത്യം അയഞ്ഞതും സോഷ്യൽ ഓഡിറ്റിന് പാകത്തിൽ തുറന്നുവെച്ചതുമാണ് എന്നതാണ് അതിന്റെ കാരണം.</p>
<p> സി.പി.എമ്മിലെ കാര്യങ്ങൾ സ്റ്റാലിനിസത്തിന്റെ ഇരുന്പുമറക്കുള്ളിൽ തന്നെയായിരിക്കും ഇനിയും തീരുമാനിക്കപ്പെടുക. തെരഞ്ഞെടുപ്പിൽ തോറ്റന്പിയശേഷം പാർട്ടി നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനം ‘പ്രവർത്തകർക്ക് നിർഭയം അഭിപ്രായം പറയാൻ ഇനി അവസരം നൽകും’ എന്നതാണ്. ഇതുവരെ അവിടെ അനുവദിക്കപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അളവ് എത്രയെന്ന് അത് ബോധ്യപ്പെടുത്തുന്നു. ഇത്തരമൊരു പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ വിമർശനത്തിന് പകരം ആക്രമണോത്സുകമായ എതിർപ്പായിരിക്കും കൂടുതൽ നേരിടേണ്ടിവരിക. അത് മറികടക്കാൻ സതീശനെപ്പോലൊരാൾക്ക് എളുപ്പമായിരിക്കും. എന്നാൽ, അതുവെച്ച് കേരളത്തിലെ പൊതുസമൂഹത്തെ മറികടക്കാനാവില്ല എന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നതും സർക്കാറിന് പ്രധാനമായിരിക്കും. </p>
<p>ചുരുക്കത്തിൽ വിജയം നിലനിർത്താനും ഭരണം തുടരാനും ലക്ഷ്യമിടുന്നുണ്ടെങ്കിൽ സൂക്ഷ്മ ശ്രദ്ധയും രാഷ്ട്രീയ ജാഗ്രതയും അതിപ്രധാനമാണ്. വിശ്വാസ്യതാ നഷ്ടത്താൽ തുടർഭരണത്തിന് വഴങ്ങേണ്ടിവന്ന പ്രതിപക്ഷത്തെ ആ പതനത്തിൽനിന്ന് കൈപിടിച്ചുകയറ്റി, ജനവിശ്വാസം തിരിച്ചുപിടിച്ച് അധികാരത്തിലേക്ക് എത്തിച്ചതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ വി.ഡി. സതീശന്റെ സംഭാവന. ആ വിശ്വാസം നിലനിർത്താനായാൽ ഭരണവും നിലനിൽക്കും. പ്രതിപക്ഷത്തിരിക്കുന്പോൾ അത് എളുപ്പത്തിൽ സാധ്യമാകും. എന്നാൽ, അധികാരത്തിലിരിക്കുന്പോഴും ഈ വിശ്വാസ്യത നിലനിർത്തുക ശ്രമകരമായ ദൗത്യമാണ്. ഭരണ വിജയത്തിന് പക്ഷേ, ഇതല്ലാതെ കുറുക്കുവഴികളില്ല. പ്രളയംപോലെ പെയ്തിറങ്ങിയ ഫ്ലക്സ് ബോർഡുകൾകൊണ്ട് ജനമനം മാറ്റാനാകില്ലെന്നുകൂടി ബോധ്യപ്പെട്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. </p>
<p>കോവിഡ് കാലത്തെ രക്ഷക വേഷത്തിൽനിന്ന് മാറി, അമിതാധികാര ഭാവമണിഞ്ഞപ്പോൾ അകന്നുപോയ ജനമാണ് ഭരണമാറ്റത്തിന് തിരികൊളുത്തിയത്. അത് ഭരണത്തെയും ഭരണാധികാരികളെയും നിരന്തരം വിലയിരുത്തുന്ന പൗരസംവിധാനമായി കേരളത്തിൽ വികസിക്കുകയാണ്. അവരുടെ പരസ്യ ഓഡിറ്റിങ്ങിന് ഇപ്പോൾ വിധേയമാകുക കോൺഗ്രസും യു.ഡി.എഫും സർക്കാറുമായിരിക്കും. അത് ചെയ്യുന്നവരിൽ പുതുതലമുറ വിശേഷിച്ചുമുണ്ട്. അവരുടെ മാർക്ക് കളയാതെ നോക്കിയാൽ ഈ ഭരണവും തുടരും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/24/2853935-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240209ua93rsH8FvIeymsdiuzQ8bgBgFWqOVe6490308" data-watermark="false" style="width: 100%;" info-selector="#info_item_1779616491839" title="സത്യപ്രതിജ്ഞക്കുശേഷം വി.ഡി. സതീശൻ മുഖ്യമന്ത്രിക്കസേരയിൽ -ചിത്രം: പി.ബി. ബിജു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1779616491839">
  <p>സത്യപ്രതിജ്ഞക്കുശേഷം വി.ഡി. സതീശൻ മുഖ്യമന്ത്രിക്കസേരയിൽ -ചിത്രം: പി.ബി. ബിജു</p>
 </div>
</div>
<p>ഫെഡറലിസത്തിനു വേണ്ടിയും രാജ്യത്തിന്റെ അഖണ്ഡതക്കും വേണ്ടിയുമുള്ള പോരാട്ടം വർത്തമാന ഇന്ത്യയിലെ മൂർച്ചയേറിയ ആയുധമാണ്. അടുത്ത അഞ്ചു വർഷത്തിനിടെ അത് അപ്രതീക്ഷിതമായ വഴികളിലൂടെയായിരിക്കും സഞ്ചരിക്കുക. ഈ പോരാട്ടത്തിൽ ആർക്കൊപ്പം നിൽക്കുന്നുവെന്നത് ഭാവി വിജയത്തിന്റെ അടിസ്ഥാനമായിരിക്കും. ഭരണത്തേക്കാൾ വലുതാണ് രാജ്യമെന്ന സമീപനം ഒരു വിജയോപാധിയായിത്തീരുന്ന കാലമാണ് മുന്നിലുള്ളത്. </p>
<p>സർക്കാറിന്റെ സാന്പത്തിക മാനേജ്മെന്റും ആഭ്യന്തര ഭരണവുമായിരിക്കും 2031ലെ സർക്കാറിനെ നിശ്ചയിക്കുക. അത് കേവലമായ ഭരണ നടപടികളിൽ ഒതുങ്ങേണ്ടതല്ല. റോഡുപണിയാനും പാലം കെട്ടാനും കെട്ടിടമുണ്ടാക്കാനും ആര് ഭരിച്ചാലും സാധിക്കും. അതിനുവേണ്ട സ്വാഭാവിക ഘടന കേരള ഭരണ സംവിധാനത്തിനുണ്ട്. എന്നാൽ, ദിശാബോധത്തോടെ സംസ്ഥാനത്തെ നയിക്കാനും ഭാവി കേരളത്തെ രൂപപ്പെടുത്താനുമുള്ള ശ്രമങ്ങളായിരിക്കും ഈ സർക്കാറിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുക. </p>
<p>രാഷ്ട്രീയ വീക്ഷണങ്ങളുള്ള പ്രവർത്തകരിൽനിന്ന് ഫാൻസ് സംഘങ്ങളെന്ന നിലയിലേക്ക് പാർട്ടി പ്രവർത്തകർ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതുപയോഗപ്പെടുത്തി, രാഷ്ട്രീയ ഉള്ളടക്കമുള്ള പ്രവർത്തകരെ പിണറായി ഫാൻസ് അസോസിയേഷനാക്കി മാറ്റിയതിന്റെ ദുരന്തമാണ് സി.പി.എം ഇപ്പോൾ നേരിടുന്നത്. ഇതിന് പകരം, പ്രവർത്തകർക്കും സാധാരണ മനുഷ്യർക്കും രാഷ്ട്രീയ ഉള്ളടക്കമുള്ള വഴികൾ തുറന്നുകൊടുക്കാനായാൽ അത് യു.ഡി.എഫിന്റെ തലവര മാറ്റും; സതീശന്റെയും. </p>
<p>മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട് സ്വയം മത്സരം സൃഷ്ടിച്ച്, ആ മത്സരത്തിൽ സ്വയം തോറ്റുപോയ സ്വന്തം നേതാവായിരിക്കും വി.ഡി. സതീശന്റെ പ്രധാന പ്രതിപക്ഷം. ആ തോൽവിയിലേക്ക് ആ ദേശീയ നേതാവിനെയും സംഘത്തെയും എത്തിച്ചത് കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനുള്ള ശേഷി ആർജിക്കാനാകാതെ പോയതാണ്. അധികാരമോഹികളായ മധ്യനിര നേതാക്കളെല്ലാം കൂടുതൽ ശക്തിയുള്ള ഭാഗത്ത് നിലയുറപ്പിച്ചപ്പോൾ സാധാരണക്കാരായ പ്രവർത്തകരും പൊതുജനവുമാണ് പാർട്ടിക്കുള്ളിലെ മത്സരത്തിൽ വി.ഡി. സതീശനെ ജേതാവാക്കിയത്. </p>
<p>കോൺഗ്രസിനകത്തെ ബലാബലത്തിലും ഭരണ നിയന്ത്രണത്തിന്റെ പിൻസീറ്റുകളിലും ഇത് കാതലായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ സതീശനൊപ്പം കൂടുതൽ പ്രവർത്തകരും കുറച്ച് നേതാക്കളുമാണുള്ളത്. മറുഭാഗത്ത് കൂടുതൽ നേതാക്കളും കുറച്ച് പ്രവർത്തകരും. അതിനാൽ പാർട്ടിക്കുള്ളിലെ പ്രതിപക്ഷത്തോട് എതിരിട്ട് സമയവും അധ്വാനവും കളയാതിരുന്നാൽ ഇപ്പോൾ കൂടെപ്പോന്ന പ്രവർത്തകർക്കൊപ്പം ഇനി പാർട്ടിയും കൂടെപ്പോരും. അടുത്ത ഭരണത്തിന് അതുമതിയാകും. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/how-cm-vd-satheesan-can-overcome-governance-challenges-1522719</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/how-cm-vd-satheesan-can-overcome-governance-challenges-1522719</guid>
<category><![CDATA[Weekly,Archives,Articles,Premium,1 JUNE 2026]]></category>
<dc:creator><![CDATA[എന്‍.പി. ജിഷാര്‍]]></dc:creator>
<pubDate>Mon, 25 May 2026 02:00:40 GMT</pubDate>
</item>
<item>
<title><![CDATA[എണ്ണക്കൊള്ളയും
വിലക്കയറ്റവും തടയണം]]></title>
<description/>
<enclosure length="222765" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/24/2853900-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/24/2853900-untitled-2.gif'/><figcaption></figcaption></figure><p>അതി ഗുരുതര സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കേരളവും രാജ്യവും കടന്നുപോകുന്നത്. ഒരുവശത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. മറുവശത്ത് അതിന്റെ പേരിൽ വൻ വിലക്കയറ്റവും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പേരിലാണ് പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനനുസരിച്ച് സമസ്ത മേഖലയിലും വിലക്കയറ്റമുണ്ടായി. പ്രധാനമായും ഹോട്ടൽ ഭക്ഷണ വില കുത്തനെ ഉയർന്നു. സാധാരണ ഒരു ചായക്ക് 10-12 രൂപയായിരുന്നത് 15-20 രൂപയായി മിക്ക ഹോട്ടലുകാരും വർധിപ്പിച്ചിട്ടുണ്ട്. സമാനമായി എല്ലാ ഹോട്ടൽ ഭക്ഷണങ്ങളുടെയും വില കൂടി.</p>
<p>കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതോടെയാണ് ഇന്ധനവില വർധിപ്പിച്ചത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു ഘട്ടങ്ങളിലായി നാലര രൂപ വർധിപ്പിച്ചു, സി.എൻ.ജിക്കും ആദ്യഘട്ടത്തിൽ കിലോക്ക് രണ്ടുരൂപ കൂട്ടി. കേരളത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 110.46 രൂപയും 99.34 രൂപയുമായി. നാലു വർഷത്തിനുശേഷമാണ് ഇത്രയും വലിയ വിലവർധന. അതിനും കുറച്ചുദിവസം മുമ്പ്, വാണിജ്യ സിലിണ്ടറിന്റെ വിലയും കുത്തനെ കൂട്ടിയിരുന്നു. </p>
<p>ജീവിതച്ചെലവ് കുറക്കാൻ ഇന്ധന ഉപഭോഗം കുറച്ചും യാത്ര ഒഴിവാക്കിയുമെല്ലാം ത്യാഗംചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നുവെന്നത് വേറെ കാര്യം. ആഗോളതലത്തിലുള്ള വിലവർധനയുടെ ആഘാതം ജനങ്ങളെ നേരിട്ട് ബാധിക്കാതിരിക്കാൻ എക്സൈസ് ഡ്യൂട്ടി കുറച്ചും മറ്റും പരമാവധി പിടിച്ചുനിന്നുവെന്നും ഗത്യന്തരമില്ലാതെയാണ് വർധനക്ക് നിർബന്ധിതമായതെന്നുമാണ് സർക്കാറിന്റെ ന്യായം. </p>
<p>ഫെബ്രുവരി 28ന് ‘ഓപറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ യു.എസും ഇസ്രായേലും ഇറാനിൽ വ്യോമാക്രമണം തുടങ്ങിയപ്പോൾ ലോകത്ത് എണ്ണ പ്രതിസന്ധി ഉടലെടുത്തിരുന്നു എന്നതിൽ തർക്കമില്ല. ഇറാൻ ഉയർത്തിയ മറുതന്ത്രം തങ്ങളുടെ നിയന്ത്രണത്തിലുള്ള ഹുർമുസ് കടലിടുക്ക് അടച്ചിടുക എന്നതായിരുന്നു. ആഗോള എണ്ണ കപ്പൽ ഗതാഗതത്തിന്റെ അഞ്ചിലൊന്നും ഹുർമുസ് വഴിയാണ്. ഇറാന്റെ പ്രത്യാക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ അവരുടെ എണ്ണയുൽപാദനം നിർത്തിവെക്കുകയും ചെയ്തതോടെ പ്രതിസന്ധിക്ക് ആക്കംകൂടി; ക്രൂഡ് ഓയിൽ വില ബാരലിന് 77 ഡോളറുണ്ടായിരുന്നത് 120 ഡോളർ വരെ എത്തി. </p>
<p>പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ഏതാണ്ട് ശാന്തമായി തുടങ്ങിയിട്ടുണ്ട്. എണ്ണവില 105 ഡോളറിൽ താഴെയാണ്. മേഖലയിൽ ഇറാനും യു.എസും സമാധാന കരാറിലെത്തുന്നതോടെ എണ്ണവില പഴയ നിലയിലേക്കു എത്തും. ഇവിടെ സംഭവിച്ചത് എണ്ണക്കമ്പനികളുടെ താൽപര്യത്തിന് സമ്പൂർണമായി കേന്ദ്രം വഴങ്ങി എന്നതാണ്. </p>
<p>ഭരണകൂടത്തിന്റെ ഒത്താശയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രാജ്യത്തെ എണ്ണക്കമ്പനികൾ വലിയ കൊള്ളയാണ് നടത്തുന്നത്. 2011ൽ, രണ്ടാം യു.പി.എ സർക്കാർ ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് തീറെഴുതി. ആഗോളവിപണിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വിലയിൽ പ്രതിഫലിക്കുമെന്നായിരുന്നു അന്ന് മൻ </p>
<p>മോഹൻ സർക്കാർ നൽകിയ വിശദീകരണം. ഇന്ധനത്തിന് എക്സൈസ് നികുതിയും മറ്റും കൂട്ടി, വിലകുറയാതെ ‘പിടിച്ചുനിർത്തി’ കോർപറേറ്റുകളെ സഹായിക്കാനാണ് സർക്കാർ ശ്രമിച്ചത്. മോദി സർക്കാറിന്റെ ആദ്യ ആറു വർഷവും ആഗോള വിപണിയിൽ എണ്ണ വില കുറയുകതന്നെയായിരുന്നു; എന്നിട്ടും 10 തവണയാണ് കേന്ദ്രസർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചത്. എണ്ണ കമ്പനികളുമായി കേന്ദ്രം നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. അതിന് രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ​പ്ര​േക്ഷാഭത്തിന്റെ മാർഗം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.<br></p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/the-impact-of-global-conflicts-and-government-policies-on-common-man-1522701</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/the-impact-of-global-conflicts-and-government-policies-on-common-man-1522701</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,1 JUNE 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 25 May 2026 01:45:37 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="11224" type="image/jpeg" url="https://www.madhyamam.com/h-upload/2025/03/22/2537156-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/03/22/2537156-untitled-1.webp'/><figcaption></figcaption></figure><h3>ഭരണരംഗത്തുനിന്ന് സ്ത്രീകളെ മാറ്റിനിർത്തരുത്</h3>
<p>തെരഞ്ഞെടുപ്പ് പ്രത്യേക പതിപ്പിൽ വനിതാ സംവരണത്തെക്കുറിച്ച് അംബിക എഴുതിയ ലേഖനം (ലക്കം 1466) വായിച്ചു. ഇതു സംബന്ധമായി ചിലകാര്യങ്ങൾ പറയണമെന്ന് തോന്നിയതിനാലാണ് ഈ എഴുത്ത്. ജാതി, മതം, ഭാഷ, ദേശം, ലിംഗവ്യത്യാസം എന്നിവ എല്ലാ പൗരന്മാർക്കും ഭരണഘടന തുല്യത ഉറപ്പുനൽകുന്നു. 1946ലെ ഭരണഘടനസഭയിൽ 299 അംഗങ്ങളിൽ 15 വനിത പ്രാതിനിധ്യമുണ്ടായിരുന്നു. അതിൽ ഒരു ദലിത് വനിതയും ഒരു മുസ്​ലിം വനിതയുമായിരുന്നു.</p>
<p>ഈ വനിതകളിൽ ചിലർ അന്നുതന്നെ സ്ത്രീസംവരണത്തെക്കുറിച്ച് സംസാരിച്ചെങ്കിലും അത് ഭൂരിപക്ഷ അഭിപ്രായപ്രകാരം തള്ളുകയാണുണ്ടായത്. എന്നാൽ, സ്ത്രീ-പുരുഷ തുല്യതക്കായി അവർ നിലകൊണ്ടു. ലിംഗവിവേചനത്തെയും അന്ന് എതിർത്തു. എന്നാൽ, സ്ത്രീപുരുഷ തുല്യതക്ക് ആ സമിതി പ്രാതിനിധ്യം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികക്ഷേമം തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും സർക്കാറുകൾക്ക് ഏർപ്പെടുത്തണമെന്ന അഭിപ്രായവും ഭരണഘടന സമിതിയിൽ ഉണ്ടായി. ഭരണഘടനയുടെ ആർട്ടിക്കിൾ 14,15 എന്നിവയിൽ ഈ കാര്യങ്ങൾ ഉറപ്പുനൽകുന്നുമുണ്ട്. </p>
<p>ഭരണഘടന സമിതിയിൽ ജനസംഖ്യ ആനുപാതിക സ്ത്രീസംവരണം അന്നുതന്നെ ഉന്നയിക്കപ്പെടേണ്ടതായിരുന്നു എന്ന അഭിപ്രായവുമുണ്ട്. എന്നാൽ, അധികാരഘടനയിൽ സ്ത്രീപങ്കാളിത്തം ഇന്ന് ഉറപ്പുവരുത്താമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ള രാഷ്ട്രീയപാർട്ടികളുടെ ഭാഗമായും അല്ലാതെയും ധാരാളം വനിത സംഘടനകളുണ്ട്. കൂടാതെ രാഷ്ട്രീയ പാർട്ടികളിൽതന്നെ വനിതകൾക്ക് നേരിട്ട് മെംബർഷിപ്പുമുണ്ട്. എന്നാൽ, നയരൂപവത്കരണ സമിതികളിലും മറ്റു കമ്മിറ്റികളിലും വനിത പ്രാതിനിധ്യം 8-10 ശതമാനം മാത്രമേയുള്ളൂ. </p>
<p>അതായത് പാർലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതകളായിരിക്കണം എന്ന ആവശ്യം വനിതകളുടെ ഭാഗത്തുനിന്ന് നിലവിലിരിക്കെയാണിത്. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 52 ശതമാനം വരെ ഭരണപങ്കാളിത്തം ഉണ്ടുതാനും. മറ്റൊരു വിഷയം ഈ വേദികളിൽ ഭരണപങ്കാളിത്തവും തീരുമാനമെടുക്കാനുള്ള ശേഷിയും കൈവന്നതുമൂലം വനിതകൾക്ക് സമൂഹത്തിൽ വളരെ ജനസമ്മതിയുള്ളതായും അഭിപ്രായപ്പെടുന്നവരുണ്ട്.</p>
<p>1980കളിലാണ് സ്ത്രീസംവരണത്തിനുള്ള മുറവിളികൾ ഉയരുന്നത്. ലോക ഫെമിനിസ്റ്റ് പ്രസ്ഥാന സ്വാധീനം ഇതിന് നിദാനമാണ്. അതുപോലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് നേരിട്ട അവഗണയും സ്വതന്ത്ര സ്ത്രീപ്രസ്ഥാനത്തിലേക്ക് വഴിയൊരുക്കിയതായും സൂചിപ്പിക്കപ്പെടുന്നു. അങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അകത്തുള്ള സ്ത്രീകളുടെയും ഇടപെടലുകൾ ഇവിടെ എടുത്തുപറയേണ്ടതാണ്. </p>
<p>1995ൽ സ്ത്രീകൾക്ക് 33 ശതമാനം സ്ത്രീസംവരണം ഉറപ്പുനൽകുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. എന്നാൽ, 2020ൽ ലോക്സഭയിൽ പാസാക്കപ്പെട്ട ഈ ബിൽ 2026-27ലെ ദേശീയ സെൻസസിനുശേഷമേ പ്രാബല്യത്തിൽ വരികയുള്ളൂ എന്ന് സർക്കാർ പറയുന്നു. </p>
<p>ഈ സംവരണത്തിൽ ദലിത് പിന്നാക്ക ഉപസംവരണത്തിനുള്ള ആവശ്യവും ഉയരുന്നുണ്ട്. 50 ശതമാനം സംവരണം തന്നെ വേണമെന്ന ആവശ്യവും വേറെയുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ഇന്നത്തെ വനിതകൾ വിദ്യാഭ്യാസരംഗത്തും സാമൂഹിക പ്രവർത്തനരംഗത്തും രാഷ്ട്രീയപ്രവർത്തനങ്ങളിലും പുരുഷന്മാരെക്കാൾ ഏറെ മുൻപന്തിയിലാണ്. എന്നാൽ, പാർലമെന്റിലും അസംബ്ലികളിലും അവരുടെ ശതമാനം ഇപ്പോൾ 10ൽ താഴെയാണ്. ദലിത് മുസ്​ലിം ശതമാനം ഒന്നോ രണ്ടോ മാത്രമാണ്. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഭരണരംഗത്തും പോളിസി തീരുമാനരംഗത്തും ഇത്രയും പ്രഗല്ഭരായ ഒരു സമൂഹത്തെ അകറ്റിനിർത്തിയിരിക്കുന്നത് രാഷ്ട്രപുരോഗതിക്ക് അഭികാമ്യമാണോ എന്നും നീതിക്ക് നിരക്കുന്നതാണോ എന്നും ചിന്തിക്കാനുള്ള സമയം വൈകിയിരിക്കുന്നു. </p>
<p>കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്ന പരാതിയും നെടുനാളായി നിലനിൽക്കുന്നുണ്ട്. ബംഗാളിൽ സ്വാതന്ത്ര്യാനന്തരം തന്നെ സരോജിനി നായിഡു വനിത മുഖ്യമന്ത്രി ആയി. മമത ബാനർജിയും പലഘട്ടങ്ങളിലായി അവിടെ മുഖ്യമന്ത്രിയായി. യു.പിയിൽ മുന്നേതന്നെ സുചേത കൃപലാനി മുഖ്യമന്ത്രിയായിരുന്നു. തമിഴ്നാട്ടിലും ജയലളിത പല പ്രാവശ്യവും മുഖ്യമന്ത്രിയായിട്ടുണ്ട്. ജസ്റ്റിസുമാരായും ഗവർണർമാരായും ഏറെ വനിതകൾ കഴിവുതെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ പ്രസിഡന്റ് ഒരു ദലിത് വനിതയാണ്. ഇതിനുമുമ്പ് ഒരു വനിത പ്രസിഡന്റും നമുക്ക് ഉണ്ടായിരുന്നു.</p>
<p><font color="#ff0000">വി.എം. ഹംസ, മാരേക്കാട് </font></p>
<h3>ദലിത് സമൂഹത്തിലെ ചിലർ ഹിന്ദുത്വയുമായി രാജിയാകുന്നത് എന്തുകൊണ്ട്?</h3>
<p>കാലം ഇത്രയേറെ മുന്നോട്ടുപോയിട്ടും ‘ജാതിക്കാലം’ ഇപ്പോഴും അഭംഗുരം തുടരുന്നു എന്നതിന് രോഹിത് വെമുലയുടെയും പായൽ തഡ്‌വിയുടെയും ആത്മഹത്യകൾ നേർഅനുഭവങ്ങളാകുമ്പോൾ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയും അതിനോടൊപ്പം ചേർത്തുവെക്കാം. </p>
<p>ജാതിവെറിക്ക് ഇരയാകുന്നത് കൂടുതലും പിന്നാക്ക കീഴാള വിഭാഗമായ ദലിതരും, വേട്ടക്കാരാകുന്നത് സവർണ ഹിന്ദുത്വവും. അതിൽ ഹിന്ദുത്വയെ ഇ.കെ. ദിനേശൻ (ലക്കം 1470) ‘‘ജാതിക്കൊല: ചോദ്യം ചെയ്യപ്പെടുന്ന പ്രബുദ്ധത’’ എന്ന ലേഖനത്തിൽ പാരമ്പര്യ ഹിന്ദുത്വയെന്നും നവരാഷ്ട്രീയ ഹിന്ദുത്വയെന്നുമൊക്കെ വേർതിരിക്കുന്നുണ്ടെങ്കിലും ഇവ രണ്ടും ഒരു നാണയത്തിന്റ ഇരുവശങ്ങൾതന്നെ. ദലിത് ധൈഷണിക യുവത്വം ജാതിയുടെ ചരിത്രപരമായ ഘടനാവാദങ്ങളെ യുക്തിപൂർവം പൊളിച്ചടുക്കുന്നുണ്ടെന്ന് ലേഖനത്തിൽ പറയുന്നുണ്ട്. ദലിത് ധൈഷണിക യുവത്വം ഇത്ര ശക്തമായിട്ടും സവർണജാതി മേൽകോയ്മയുടെ ക്രൂരത ധാരാളം അനുഭവിച്ച ദലിത് വിഭാഗത്തിന്റെ പിൻമുറക്കാരിൽ ഒരു ചെറിയ ന്യൂനപക്ഷമെങ്കിലും സവർണ മേൽക്കോയ്മ ചുക്കാൻ പിടിക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി കൂട്ടുകെട്ടിനോട് രാജിയാകുന്നത് എന്തുകൊണ്ടാണ്. </p>
<p>ദലിത് വിഭാഗത്തിൽപ്പെട്ടവർ ഇപ്പോഴും നവരാഷ്ട്രീയ ഹിന്ദുത്വക്ക് കൊടിപിടിക്കാൻ ഇറങ്ങുന്നുവെങ്കിൽ അതിലേക്ക് ആളെക്കൂട്ടാൻ വേണ്ടി മാത്രം അപര മത വിദ്വേഷം കുത്തിവെച്ച് വലവീശി പിടിക്കപ്പെട്ടവരാകും അവർ. വിദ്യാസമ്പന്നരായ ദലിത് ധൈഷണിക യുവത്വം ഇത് തിരിച്ചറിഞ്ഞ് നവരാഷ്ട്രീയ ഹിന്ദുത്വയിൽനിന്ന് അവരെ രക്ഷിക്കേണ്ടതല്ലേ? നിതിൻ രാജിന്റെ മരണം ഉൾപ്പെടെ പല ജാതിക്കൊലകളും നമ്മളെ ഞെട്ടിക്കുന്നതുതന്നെയാണ്. എങ്കിലും ഇത് കാമ്പസ് കൊലപാതകമെന്നോ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ എന്നു പറഞ്ഞോ എഴുതിത്തള്ളേണ്ടതല്ല. ജാതിയുടെ പേരിലുള്ള, പ്രത്യേകിച്ചും സവർണ-അവർണ മേൽക്കോയ്മപോലുള്ള ജാതിചിന്തകളുടെയും അതുമായി ബന്ധപ്പെട്ട ഏതു തിന്മകളുടെയും മേൽ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട്. </p>
<p><font color="#ff0000">ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ </font></p>
<h3>കെ.പി. ഉണ്ണികൃഷ്ണൻ: അണഞ്ഞുപോയ ശരറാന്തൽ</h3>
<p>കെ.പി. ഉണ്ണികൃഷ്ണനെ പത്രപ്രവർത്തകനെന്ന നിലയിലാണ് താൻ ആദ്യം അറിയുന്നതെന്നും ആ നിലയിൽ ഉണ്ണികൃഷ്ണന്റെ പ്രശസ്തി മങ്ങിപ്പോയത് അദ്ദേഹം ദീർഘകാലം പാർലമെന്ററി പ്രവർത്തനത്തിൽ വ്യാപൃതനായതുകൊണ്ടാണെന്നും സെബാസ്റ്റ്യൻ പോൾ ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ പറയുന്നു (ലക്കം 1464).</p>
<p>89ാം വയസ്സിൽ ഉണ്ണികൃഷ്ണൻ വിടവാങ്ങിയപ്പോൾ പഴയകാലത്തെ ശരറാന്തലുകളിലൊന്ന് അണയുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. കെ.പി. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ലേഖനങ്ങൾ പതിവായി വായിച്ചിരുന്ന സെബാസ്റ്റ്യൻ പോളിന്റെ സാക്ഷ്യപത്രമാണിത്. ഉണ്ണികൃഷ്ണന്റെ വളർച്ചയിൽ ഇന്ദിര ഗാന്ധിയുടെ സ്നേഹപൂർണമായ കരുതലുണ്ടായിരുന്നു. അതുപോലെ ഇന്ദിര ഗാന്ധിയുടെ വളർച്ചയിലും ഉണ്ണികൃഷ്ണന്റെ ഉപദേശവും നിർദേശവുമുണ്ടായി. </p>
<p>കടപ്പാട് വിധേയത്വമല്ലെന്നും വി​ധേയത്വം വിമർശനത്തിന് തടസ്സമാകരുതെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു ഉണ്ണികൃഷ്ണൻ. അടിയന്തരാവസ്ഥക്കാലത്ത് തുർക്മാൻഗേറ്റിൽ ഇടിച്ചുനിരത്തലും വെടിവെപ്പുമുണ്ടായപ്പോൾ ഇന്ദിരയെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചയാളാണ് ഉണ്ണികൃഷ്ണൻ എന്നും ലേഖകൻ എഴുതുന്നു. 1966ൽ മൊറാർജി ദേശായിക്കെതിരെ കരുക്കൾ നീക്കി പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ദിര ഗാന്ധിയുടെ പ്രവേശനം സാധ്യമാക്കിയത് ഉണ്ണികൃഷ്ണനാണ്. കുവോ എണ്ണയിടപാടുമായി ബന്ധപ്പെട്ട് ഒട്ടാവിയോ ക്വത്റോച്ചി എന്ന പേര് പാർലമെന്റിൽ ആദ്യം പരാമർശിച്ചത് ഉണ്ണികൃഷ്ണനായിരുന്നു. പിന്നീട് ആ പേര് ബോഫോഴ്സുമായി ബന്ധപ്പെട്ടും കേട്ടു. </p>
<p>ബോഫോഴ്സ് തോക്ക് ഇടപാട് കത്തിയപ്പോൾ അതിൽ എണ്ണയൊഴിക്കാൻ ഉണ്ണികൃഷ്ണനുമുണ്ടായിരുന്നു. അതോടെ, രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും അദ്ദേഹം അനഭിമതനായി. വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ നാഷനൽ ഫ്രണ്ടിന് രൂപംനൽകാൻ പ്രധാന പങ്കുവഹിച്ചയാളാണ് ഉണ്ണികൃഷ്ണൻ. വി.പി. സിങ് മന്ത്രിസഭയിൽ 11 മാസം അദ്ദേഹം കാബിനറ്റ് മന്ത്രിയാവുകയും ചെയ്തു.</p>
<p>ഇന്ന് ദേശീയപാത വികസനത്തിൽ കേരളം എത്തിനിൽക്കുമ്പോൾ വി.പി. സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത വകുപ്പുമന്ത്രിയായിരുന്ന അദ്ദേഹമാണ് അതിന് തുടക്കമിട്ടത്. ഗൾഫ് യുദ്ധത്തിൽ അപകടാവസ്ഥയിലായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്തവും ഉണ്ണികൃഷ്ണനായിരുന്നു. </p>
<p>പ്രത്യയശാസ്ത്രപരമായ ദർശനവിശുദ്ധിയും ജ്ഞാനാധിഷ്ഠിതമായ ബൗദ്ധികവ്യാപാരത്തിന്റെ തീവ്രതയും ശരിയായ തോതിൽ സമ്മേളിച്ചയാളായിരുന്നു ഉണ്ണികൃഷ്ണൻ എന്നും ലേഖകൻ വിലയിരുത്തുന്നു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് മോഡറേറ്ററില്ലാതെ അദ്ദേഹവുമായി സംസാരിക്കുന്ന പരിപാടിയിൽ തന്റെ സാന്നിധ്യം മറന്ന് മുഴുവൻ സമയവും ഉണ്ണികൃഷ്ണൻ സംസാരിച്ചതും ലേഖകൻ ഓർക്കുന്നു. സ്ഥലകാലവിഭ്രാന്തിയിൽ അദ്ദേഹ​മപ്പോൾ അകപ്പെട്ടുവോ എന്ന് സംശയമുണ്ടെന്നും ഇലകൊഴിയുന്ന കാലത്ത് വടവൃക്ഷങ്ങൾ അങ്ങനെയാകുമായിരിക്കാമെന്നും സെബാസ്റ്റ്യൻ പോൾ കാര്യഗൗരവത്തോടെയും തമാശയായും പറയുന്നു. ഏതായാലും ഉണ്ണികൃഷ്ണൻ എന്ന വടവൃക്ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ അർഥവത്തും നിഷ്പക്ഷവും കാര്യമാത്ര പ്രസക്തവുമാണ്. </p>
<p><font color="#ff0000">സദാശിവൻ നായർ, എരമല്ലൂർ </font></p>
<h3>മാധ്യമങ്ങൾക്കു വേണം ജനാധിപത്യത്തിന്‍റെ കാവൽ</h3>
<p>മീഡിയാസ്കാനിൽ (ലക്കം 1469) ‘ഹംഗറി: ഈ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്’ എന്ന കുറിപ്പ് വായിച്ചു. ഇത്രയേറെ ഭീഷണികളും സമ്മർദങ്ങളും കടുത്ത നിയന്ത്രണങ്ങളും ഉണ്ടായിട്ടും അവിടത്തെ സ്വതന്ത്രമാധ്യമങ്ങൾ ഉണർവോടെ ജീവിച്ചിരുന്നുവെന്നതും ഓർബാനെ തറപറ്റിക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നതും അത്ഭുതം തന്നെ.</p>
<p>സമഗ്രാധിപത്യ ശക്തികളുടെ ദൃഷ്ടാധികാര പ്രവണതകളെ നേരിടാൻ മാധ്യമങ്ങൾക്കു സാധിക്കണമെങ്കിൽ ജനാധിപത്യവിശ്വാസികളുടെ കാവലും കരുതലും ഉണ്ടാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ജനാധിപത്യ ശ്രീകോവിലിന്‍റെ നാലാംതൂണായി പ്രവർത്തിക്കാനാവൂ. </p>
<p><font color="#ff0000">ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക്, തൃ​ശൂ​ർ </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1522697</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1522697</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,1 JUNE 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 25 May 2026 01:31:01 GMT</pubDate>
</item>
</channel>
</rss>
