<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 10 Aug 2026 03:30:40 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/17AUG/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 10 Aug 2026 03:30:40 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[കിച്ചണ്‍ ട്രഷേഴ്സ്]]></title>
<description/>
<enclosure length="296667" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/09/2895917-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/09/2895917-untitled-1.gif'/><figcaption></figcaption></figure><p>കൂട്ടിനാരുമില്ലാതാവുമ്പോള്‍ </p>
<p>അടുക്കളയില്‍ കയറണം. </p>
<p>ഒരേ അകലത്തില്‍ നില്‍ക്കുന്ന </p>
<p>എരിവും പുളിയും മധുരവും കാണുമ്പോള്‍ </p>
<p>സൈനും കോസും ടാനും ഓര്‍മവരും </p>
<p>അവ ത്രികോണ വശങ്ങളുടെയും പരസ്പരവിരുദ്ധ </p>
<p>വശങ്ങളുടെയും അനുപാതങ്ങളാണെന്ന് </p>
<p>ഉറപ്പിക്കുന്നത് അടുക്കള വലിപ്പിനുള്ളിലൂടെ </p>
<p>പരക്കംപായുന്ന കൂറകളാണ്. </p>
<p>വെളുത്ത മധുരം കരിഞ്ചായയില്‍ </p>
<p>അലിഞ്ഞില്ലാതാവുന്നതുപോലെ </p>
<p>ഉള്ളില്‍ പുകയുന്ന വേപഥു </p>
<p>ആളിക്കത്താതെ കാക്കുന്നത് </p>
<p>ഉള്ളിനീര് കഴുകിത്തുടച്ച കണ്ണുകളാവും. </p>
<p>ആകാശവാണി വാര്‍ത്തകളില്‍, </p>
<p>വിശന്ന് കോടിയ കുഞ്ഞുങ്ങളെ പറ്റിയാണ് </p>
<p>പാലില്ലാത്ത അമ്മമാരെക്കുറിച്ചാണ് </p>
<p>ആണുങ്ങളില്ലാത്ത വീടിനെക്കുറിച്ചാണ്... </p>
<p>വേഗം ഒരുണ്ട പുളിയെടുത്ത് നന്നായി പിഴിഞ്ഞു. </p>
<p>അകാല ചരമങ്ങള്‍ </p>
<p>അസ്വസ്ഥപ്പെടുത്തുമ്പോള്‍ </p>
<p>വറ്റല്‍മുളക് കുരുകളഞ്ഞ് പൊടിച്ചത് </p>
<p>ഒരു സ്പൂണ്‍ അധികം ചേര്‍ത്ത് </p>
<p>കറിയുണ്ടാക്കി നോക്കണം. </p>
<p>‘ഒരു കുറ്റിച്ചൂല് </p>
<p>ഒരു നാറത്തേപ്പ് </p>
<p>ഞണുങ്ങിയ വക്കാര്‍ന്നൊരു കഞ്ഞിപ്പാത്രം </p>
<p>ഒരട്ടി മണ്ണവള്‍...’ എന്ന ആറ്റൂരിന്റെ സംക്രമണം </p>
<p>ചുണ്ടില്‍ തേച്ച് വേണം </p>
<p>വിളിച്ചാലും വിളിച്ചാലും വരാത്തവരെ </p>
<p>വിളമ്പിയ വിഭവങ്ങളനത്താന്‍ വിളിക്കേണ്ടത്. </p>
<p>തള്ളിനില്‍ക്കുന്ന കുമ്പയും </p>
<p>കൊഴുപ്പു ശേഖരിച്ച പിമ്പും </p>
<p>വര്‍ക്കൗട്ട് ചെയ്ത് കുറക്കാമെന്ന </p>
<p>വ്യാമോഹമുള്ളവര്‍ ദോശക്ക് മാവൊഴിച്ചിട്ടേ </p>
<p>വാംഅപ് തുടങ്ങാവൂ </p>
<p>കറിച്ചട്ടി എടുക്കാന്‍ സ്ട്രെച്ചിങ് ചെയ്ത് </p>
<p>പൊങ്ങുമ്പോഴേക്കും കൂള്‍ഡൗണും തീര്‍ത്ത് </p>
<p>കുമ്പയില്‍ ആശ്വാസക്കൈകൊണ്ട് വീണ്ടും </p>
<p>തടവിനോക്കണം. </p>
<p>ഒറ്റക്കാവുന്ന അടുക്കളയില്‍ </p>
<p>വിജയനും വാസുദേവനും ബഷീറും </p>
<p>കൂട്ടാവുന്ന ഓഡിയോ എഫ്.എമ്മില്‍നിന്ന് </p>
<p>മുമ്പെപ്പോഴോ വായിച്ച ‘മഞ്ഞി’ലെ </p>
<p>വിമലയും ബുദ്ദുവും ഖോരാസാഹിബും </p>
<p>ഇറങ്ങിവന്നു. </p>
<p>അടുക്കള, മഞ്ഞ് വിരിച്ച </p>
<p>നൈനിറ്റാള്‍ തടാകക്കരയാവുമപ്പോള്‍ </p>
<p>ഖസാക്കില്‍, ശിവരാമന്‍നായരുടെ ഞാറ്റുപുരയിലെ </p>
<p>ഏകാധ്യാപക വിദ്യാലയത്തില്‍നിന്നു വന്ന് </p>
<p>മൈമൂനയും കുഞ്ഞാമിനയും </p>
<p>പത്തിരി പരത്താന്‍ സഹായിച്ചു </p>
<p>അപ്പുക്കിളിയും നൈജാമലിയുമാണ് </p>
<p>ചമ്മന്തിയില്‍ ഉപ്പധികമായത് പറഞ്ഞത്. </p>
<p>എന്റെ അടുക്കളയില്‍നിന്ന് </p>
<p>ഒറ്റക്കാണെങ്കിലും നിധി </p>
<p>കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണിപ്പോള്‍. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1544409</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1544409</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,17 AUG 2026]]></category>
<dc:creator><![CDATA[ബിശാറ മുജീബ്​]]></dc:creator>
<pubDate>Mon, 10 Aug 2026 03:30:37 GMT</pubDate>
</item>
<item>
<title><![CDATA[അടുക്കള 
ലിംഗ (അ)സമത്വ 
മനോനിലയുടെ ചരിത്രപരത]]></title>
<description><![CDATA[  ]]></description>
<enclosure length="310115" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/09/2895911-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/09/2895911-untitled-1.gif'/><figcaption></figcaption></figure><blockquote>
 അടുക്കള പുതുക്കിപ്പണിയേണ്ടതുണ്ടോ? ജനാധിപത്യബോധം ആൺ-പെൺ വ്യത്യാസമില്ലാതെ മനുഷ്യരിലേക്ക് സന്നിവേശിപ്പിക്കാൻ ഉതകുന്ന വീടിനകത്തെ പണിയാലയായി അടുക്കള മാറേണ്ടതുണ്ടോ? –ശ്രദ്ധേയ നിരീക്ഷണങ്ങൾ.
</blockquote>
<p>പൊതു ഇടങ്ങളിലെ പങ്കാളിത്തം, രാഷ്ട്രീയ പ്രാതിനിധ്യം, വിദ്യാഭ്യാസരംഗം, തൊഴിൽ മേഖല, ജീവിതനിലവാരം, ആരോഗ്യ മേഖല തുടങ്ങിയവയിൽ വലിയ പുരോഗതിയാണ് ജനാധിപത്യം പുലർന്നതിനുശേഷമുള്ള കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകളിലൂടെ കേരളത്തിലെ സ്ത്രീകൾ കൈവരിച്ചിരിക്കുന്നത്. എന്നാൽ, പൂർണമായ അർഥത്തിൽ ജനാധിപത്യം ഇന്നും പുലരാത്ത ഒരിടം വീട്ടിനകത്ത് സ്ഥിതിചെയ്യുന്നുണ്ടെന്ന ബോധ്യം നമ്മളിൽ പലർക്കുമില്ലാത്തതുമാണ്. ആ ഇടം അടുക്കളയാണ്. അടുക്കളയോടുള്ള മലയാളികളുടെ മനോനില ജനാധിപത്യ പൂർവ പുരുഷകേന്ദ്രീകൃത സമൂഹത്തിന്റേതാണ്. </p>
<p>അങ്ങനെയൊരു സാമൂഹികബോധം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിൽ രൂപംകൊണ്ടതിനെക്കുറിച്ച് ചരിത്രപരമായ തെളിവുകളുമുണ്ട്. അടുക്കളയെ പെണ്ണിന്റെ ഇടമാക്കിയ ചരിത്രത്തിനു ഇന്നേക്ക് ഏതാണ്ട് ഇരുപത്തിയഞ്ച് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അടുക്കളയെക്കുറിച്ചുള്ള സാമൂഹികബോധം ജനാധിപത്യ കാലത്തേതല്ലെന്ന് പറയാനും ലിംഗസമത്വമെന്ന സാമൂഹികബോധത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ അടുക്കളക്ക് വലിയ പങ്കു​െണ്ടന്ന് ബോധ്യപ്പെടുത്താനുമാണ് ഈ എഴുത്ത് ലക്ഷ്യമിടുന്നത്. </p>
<p>മനുഷ്യർ ഭക്ഷണം പാചകംചെയ്തു തുടങ്ങിയ കാലം മുതൽ രൂപംകൊണ്ട ഒരു ഗാർഹിക ഇടമാണ് അടുക്കള. അടുപ്പാണ് അടുക്കളയെന്ന ഇടത്തെ രൂപപ്പെടുത്തിയത്. അടുപ്പുകൂട്ടി തീയൊരുക്കി ആഹാരം വേവിച്ചു തിന്ന് ചാരമവശേഷിപ്പിച്ചവർ നവീനശിലായുഗം തൊട്ട് ചരിത്രത്തിൽ കാണാം. സാമൂഹിക-സാമ്പത്തിക ഉയർച്ച താഴ്ചകൾക്കനുസരിച്ച് വലുപ്പ-ചെറുപ്പങ്ങൾ അടുക്കളയുടെ ഘടനക്ക് ഉണ്ടാകുമെങ്കിലും അടിസ്ഥാനപരമായി എല്ലാ സമൂഹത്തിന്റെയും ഊർജദായനികളാണ് അടുക്കള. ഈ തൊഴിലിടത്തിന് മലയാളിസമൂഹം കൽപിക്കുന്ന ചില ചിട്ടവട്ടങ്ങളുണ്ട്. അത് സ്ത്രീകൾ പണിയെടുക്കേണ്ടുന്ന ഇടമാണത്രേ! പണിമുടക്കോ അവധികളോ ഇല്ലാത്ത, പ്രതിഫലമില്ലാതെ സ്ത്രീകൾ ജോലിചെയ്യേണ്ടുന്ന മുഴുവൻ സമയ തൊഴിലിടം. </p>
<p>അടുക്കളയിൽ പുരുഷൻ പെരുമാറുകയോ! എന്ന് മൂക്കത്തുവിരൽവെച്ച് ആശ്ചര്യപ്പെടുന്ന ഒരു ജനവിഭാഗം പലവീടുകളിലും ഇന്നുമുണ്ടെന്നത് വാസ്തവമാണ്. ഈ അവബോധം ആൺ-പെൺ മനസ്സുകളിൽ ചേക്കേറുന്നത് വീടുകളിൽനിന്നാണ്, അഥവാ അടുക്കളയിൽനിന്നാണ്. ചെറുപ്പം മുതൽ പെൺകുട്ടി അടുക്കളയുടെ പ്രയോക്താവും ആൺകുട്ടി അടുക്കളയുടെ ഉപഭോക്താവുമായാണ് വളരുന്നത്; അഥവാ വീടും സമൂഹവും വളർന്നത്. ഇത് സ്ത്രീയെ പുരുഷന്റെ സേവികയായി അടിമ തുല്യം കണ്ടിരുന്ന ജനാധിപത്യ പൂർവ സമൂഹം സൃഷ്ടിച്ച പൊതുബോധത്തിൽനിന്നുണ്ടാകുന്നതാണ്. </p>
<p>സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ നിയമപരിരക്ഷയുണ്ടെങ്കിലും പുരുഷന്റെ തണലിൽ പരിമിതമായ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഔദാര്യം കണക്കെയാണ് ഇന്നും സ്ത്രീസ്വാതന്ത്ര്യത്തെ സമൂഹവും ഭൂരിഭാഗം സ്ത്രീകളും കണക്കാക്കുന്നത്. ഈ ബോധത്തെ തലമുറ കൈമാറി നിലനിർത്തുന്നതിൽ അടുക്കള വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ പങ്ക് പെട്ടെന്ന് ദൃശ്യമാകാത്തതും സ്ത്രീകൾപോലും ഉൾക്കൊള്ളാതെ പോകുന്നതുമാണ്. ലിംഗസമത്വവും അസമത്വവും സമൂഹത്തിൽ സൃഷ്ടിക്കാൻ പര്യാപ്തമായ ഇടമാണ് അടുക്കള. ജനാധിപത്യത്തിലധിഷ്ഠിതമായ ലിംഗസമത്വബോധം ആൺ-പെൺ വ്യത്യാസങ്ങളില്ലാതെ സമൂഹമനസ്സുകളിൽ സൃഷ്ടിക്കാൻ അടുക്കളക്കകത്തെ തൊഴിലിനും തൊഴിൽ വിഭജനത്തിനും കഴിഞ്ഞേക്കുമെന്ന ആലോചനയാണ് ഇവിടെ പങ്കുവെക്കുന്നത്. </p>
<p> അടുക്കളയിൽ ജോലിചെയ്യാറുണ്ടോ? അടുക്കള ജോലിയിൽ സഹായിക്കാറുണ്ടോ? ഈ രണ്ട് ചോദ്യങ്ങൾ പല വേദികളിലായി കൗമാരക്കാരായ വിദ്യാർഥി സമൂഹത്തോട് ചോദിക്കാറുള്ളതാണ്. ഈ രണ്ട് ചോദ്യങ്ങൾക്കിടയിൽ ലിംഗ അസമത്വത്തെ അടയാളപ്പെടുത്തുന്ന ഒരു കാര്യം മറഞ്ഞിരുപ്പുണ്ട്. ഈ രണ്ട് ചോദ്യങ്ങൾ ഞാൻ അധ്യാപനം നടത്തുന്ന ക്ലാസുകളിലെ പഠിതാക്കളോട് പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്. കൗമാരക്കാരികളായ പെൺകുട്ടികൾ ഭൂരിഭാഗവും അടുക്കളയിൽ സഹായിക്കാറുണ്ട് എന്ന ഉത്തരം സ്ഥിരമായി നൽകാറുണ്ട്. വളരെ വിരളമായിമാത്രം അടുക്കളജോലി ചെയ്യാറുണ്ട് എന്നും ഉത്തരം നൽകാറുണ്ട്. </p>
<p>ആൺകുട്ടികളിൽ ചിലരൊക്കെ അടുക്കളയിൽ സഹായിക്കുന്നുണ്ടെന്ന ഉത്തരം നൽകാറുണ്ടെങ്കിലും വലിയൊരു ഭാഗം അടുക്കളയിൽ സഹായിക്കാത്തവരാണ്, അഥവാ അങ്ങനെ ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്തവരാണ്. അടുക്കളജോലി ചെയ്യുന്നവർ ആൺകുട്ടികളിൽ വളരെ വിരളവുമാണ്. ഇനി രണ്ട് ചോദ്യങ്ങൾക്കിടയിലെ അന്തരം പറയാം. അടുക്കളജോലി ഒരാളുടെയോ ഒരു ലിംഗ സമൂഹത്തിന്റെയോ കടമയോ കർത്തവ്യമോ അല്ല, മറിച്ച് വീട്ടിൽ ഭക്ഷണം കഴിക്കുന്ന മുഴുവനാളുകളുടെയും കൂട്ടുത്തരവാദിത്തമാണ് എന്ന ബോധമുൾക്കൊള്ളുന്നവർക്ക് മാത്രമേ ആദ്യത്തെ ചോദ്യത്തിന്റെ പൊരുൾ മനസ്സിലാകൂ. അവരെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉണ്ടാക്കലും വിളമ്പലും സ്ത്രീക്ക് മാത്രം ഉഴിഞ്ഞുവെച്ച ജോലിയല്ല. അത് എന്റെ ജോലിയാണ് എന്ന ബോധ്യം നന്നായുള്ളവരാണ്. </p>
<p>അവിടെ അടുക്കള ജോലിയെന്നത് ഒരു ദിവസത്തെ മുഴുവന് സമയപ്രക്രിയയല്ല. സമയക്രമം അനുസരിച്ച് പ്രവർത്തിക്കുന്ന ഒരിടമായി അടുക്കള മാറും. അത്തരം അടുക്കളകളിലാണ് അഥവാ വീടുകളിലാണ് ജനാധിപത്യം പുലരുന്നത്. അങ്ങനെയുള്ളയിടത്ത് ഭക്ഷണം തയാറാക്കുന്ന പ്രക്രിയയിൽ കൃത്യമായ തൊഴിൽവിഭജനം നടത്തപ്പെടുന്നു. കറികൾക്കുള്ള പച്ചക്കറികൾ അരിയൽ, തേങ്ങ ചിരകൽ, പാത്രം കഴുകൽ, അടിച്ചുവാരൽ, മാവുകൾ അരക്കൽ എന്നിങ്ങനെ വീട്ടിലെ ജോലികളെല്ലാം വീട്ടിലുള്ള അംഗങ്ങൾക്കിടയിൽ വീതിക്കപ്പെടും. അത്തരം വീടുകളിലെ ഓരോ അടുക്കള ദിനവും കൂട്ടുത്തരവാദിത്തത്തോടെ നിറവേറുന്ന ആനന്ദകരമായ ഒരു പ്രവൃത്തിദിനമായി മാറുകയും ചെയ്യുന്നു. അമ്മ, അച്ഛൻ, മക്കൾ, അപ്പൂപ്പൻ, അമ്മൂമ്മ എന്നിങ്ങനെ വീട്ടിനകത്തെ എല്ലാ അംഗങ്ങൾക്കും അടുക്കളയിലെ ജോലികൾ വീതിക്കപ്പെടുന്നു. </p>
<p>പാചകംചെയ്ത ഭക്ഷണം ആരും ആർക്കും വിളമ്പിക്കൊടുക്കേണ്ടുന്ന സാഹചര്യം ഇല്ലാതാകുന്നു. ഭക്ഷണം കഴിക്കാൻ ആരെയും കാത്തുനിൽക്കേണ്ട സാഹചര്യം ഇല്ലാതാകുന്നു. സ്വന്തമായി വിളമ്പി കഴിച്ച് പാത്രങ്ങൾ കഴുകിവെച്ച് പോകുന്നു. ഇങ്ങനെയൊരു പതിവാകും വീടിനകത്ത് സാധാരണ ദിനങ്ങളിൽ നടക്കുന്നുണ്ടാകുക. ഇത്തരം വീടുകളിൽ പുരുഷന് മേൽക്കൈയോ സ്ത്രീകൾക്ക് രണ്ടാം സ്ഥാനമോ ഉണ്ടാകില്ല. ഇങ്ങനെയൊരു അടുക്കള രൂപപ്പെട്ടാൽ ലിംഗ സമത്വത്തിന്റെ ആദ്യപാഠങ്ങൾ ഓരോരുത്തരും വീടിനകങ്ങളിൽനിന്നുതന്നെ മനസ്സിലാക്കി തുടങ്ങും. ഇത്തരത്തിൽ മേൽപറഞ്ഞ ചോദ്യത്തിന്റെ പൊരുളറിഞ്ഞ് മറുപടി പറഞ്ഞ എന്റെ വിദ്യാർഥികൾ ഒന്നോ രണ്ടോ മാത്രമാണ്. </p>
<p>ഇനി രണ്ടാമത്തെ ചോദ്യത്തിലേക്ക് വരാം. അടുക്കള ജോലിയിൽ സഹായിക്കാറുണ്ടോ? അതെ എന്ന ഉറച്ച ഉത്തരമാണ് പെൺകുട്ടികളിൽനിന്ന് കേൾക്കാറുള്ളത്. ആൺകുട്ടികളിൽ ചിലരെ കാണാമെങ്കിലും, ഭൂരിഭാഗവും മൗനംഭജിക്കാറാണ് പതിവ്. ഭക്ഷണം കഴിച്ച പാത്രം തീൻമേശയിൽനിന്നും എടുത്ത് അടുക്കളയിൽ വെക്കുന്നവർ വളരെ വിരളമാണ്. ഭക്ഷണം കഴിച്ച പാത്രം സ്വന്തമായി കഴുകിവെക്കുന്നവർ എണ്ണത്തിൽ തീരെ കുറവാണ്. ഇവരുടെ എച്ചിൽപ്പാത്രങ്ങൾ കഴുകുന്നത് അമ്മ, സഹോദരി തുടങ്ങിയ വീട്ടിലെ സ്ത്രീകളാണ്. എന്താണ് അടുക്കള ജോലിയും അടുക്കള സഹായവും തമ്മിലുള്ള അന്തരം അഥവാ അവക്കു പിന്നിലെ മനോനിലകളുടെ വ്യത്യാസം. </p>
<p>സഹായമെന്നത് മറ്റൊരാൾ ചെയ്യേണ്ടുന്ന ജോലി മുഴുമിപ്പിക്കാനോ, വേഗത്തിലാക്കാനോ ഉള്ള കൈത്താങ്ങ് നൽകുക എന്നതുമാത്രമാണ്. താൻ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടുന്ന ഒന്നാണത് എന്ന ബോധ്യം സഹായിക്കുന്നവരിൽ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഏത് സമയത്തും അയാൾക്ക് അത് വിട്ടിട്ടുപോകാനാകും. അടുക്കള ജോലി വിധിക്കപ്പെട്ടയാൾക്ക് താൻ വലിയ ഔദാര്യം നൽകി എന്നുള്ളതാകും “അടുക്കള ജോലിയിൽ സഹായിക്കുന്നു” എന്നബോധ്യത്തിലുള്ള ആളുടെ മനോഭാവം. അതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് ഉത്തരം നൽകിയവരിൽ ഭൂരിഭാഗവും ഞാൻ വലിയ ഒരു കാര്യംചെയ്തു എന്ന അഭിമാനവും തലയെടുപ്പും കാണിക്കുന്നത് കാണാം. </p>
<p> സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമാണ് അടുക്കളപ്പണി എന്ന ബോധം ജനാധിപത്യ സമൂഹത്തിന്റേതല്ല. അടുക്കളക്കുവേണ്ടി പിറന്നവളാണ് പെണ്ണ് എന്ന ജനാധിപത്യ പൂർവ സാമൂഹികബോധം ഇന്നും ചെറുപ്പം മുതലേ പെൺകുട്ടികളിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്നത് വീട്ടിനകത്തെ നിത്യേനയുള്ള പെരുമാറ്റങ്ങളിൽനിന്നാണ്. അടുക്കളപ്പണിയെന്നത് സ്ത്രീയുടെ മാത്രം ചുമതലയാണെന്ന സാമൂഹിക മനോനിലകളെ ഉൾക്കൊള്ളുന്നവർ പുരുഷന്റെ സാന്നിധ്യത്തെ പാചകവൃത്തിയിൽ പ്രതീക്ഷിക്കുന്നത് പോയിട്ട്, ആലോചിക്കാൻപോലും തുനിയുന്നുമില്ല. സ്ത്രീകളെ അടുക്കളയിൽ കുടിയിരുത്തിയത് പുരുഷകേന്ദ്രീകൃതമായ സമൂഹിക വ്യവസ്ഥയായിരുന്നുവെങ്കിൽ ‘അടുക്കള പെണ്ണിന്’ എന്ന മനോനിലക്ക് പ്രചാരംനൽകിയതിൽ ഏറിയ പങ്കും ആ ബോധ്യത്തിലുള്ള മുതിർന്ന സ്ത്രീകൾക്കായിരുന്നു. ഇങ്ങനെയൊരു അവബോധം രൂപപ്പെട്ടത് നൂറ്റാണ്ടുകളിലൂടെയാണ്, അഥവാ ഇങ്ങനെയൊരു സാമൂഹിക മനോനില ചരിത്രോൽപന്നമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/09/2895912-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020X840uyIAYY3xLg8YEV2BcMm9VZG8CZjm5025737" data-watermark="false" style="width: 100%;" info-selector="#info_item_1786255028027">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786255028027"></div>
</div>
<h3>അടുക്കളയുടെ ചരിത്രപരത</h3>
<p>പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹക്രമത്തിലേക്ക് കേരളം ചരിത്രാരംഭകാലം (ഏതാണ്ട് ബി.സി.ഇ 500 മുതൽ സി.ഇ 500 വരെ) മുതൽക്കേ മാറിത്തുടങ്ങിയിരുന്നു. അതിനെ കുറിക്കുന്ന നിരവധി സൂചനകൾ സാഹിത്യകൃതികളിൽനിന്ന് ലഭിക്കുന്നുണ്ട്. ആ കാലത്ത് കേരളം തമിഴകം എന്ന സാമൂഹിക-സാംസ്കാരിക ഭൂമികളുടെ ഭാഗമായിരുന്നു. തമിഴകത്തെ സാമൂഹികാവസ്ഥകളെ സംഘസാഹിത്യ കൃതികൾ എന്ന് പൊതുവെ അറിയപ്പെടുന്ന പ്രാചീന തമിഴ് സാഹിത്യകൃതികളിലെ പാട്ടുകളിൽ പരാമർശിക്കുന്നുണ്ട്. എട്ടുത്തൊകൈ, പത്തുപാട്ട്, പതിനെൺ കീഴ് കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള സംഘകൃതികളിൽ എട്ടുത്തൊകൈയിൽ പെടുന്ന എട്ടുതരം കൃതികളിൽ തമിഴകത്തിലെ സമൂഹക്രമത്തെക്കുറിച്ച് നിരവധി വിവരങ്ങൾ ലഭിക്കുന്നു. </p>
<p>നാനൂറുപാട്ടുകളുള്ള ‘അകനാനൂറ്’ എന്ന കൃതിയിലും നൂറുപാട്ടുകളുടെ (എൺപത് പാട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ) സമാഹാരമായ ‘പതിറ്റുപ്പത്തി’ലും തമിഴകത്തെ സ്ത്രീകൾ പുരുഷന്റെ സ്വത്തായും ഐശ്വര്യമായും വീടിന്റെ നാഥയായും മറ്റും വിവരിക്കുന്ന പാട്ടുകൾ കാണാം. സമൂഹത്തിൽ പുരുഷനു കീഴിൽ രണ്ടാംതരം തൊഴിൽക്കൂട്ടങ്ങളായി സ്ത്രീകൾ ഇക്കാലം മുതൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വീട്, അടുക്കളജോലികൾ, പാൽ കടയൽ, അലക്ക് തുടങ്ങിയ ഗാർഹിക ചുമതലകളിലേക്ക് സ്ത്രീയെ പരിമിതപ്പെടുത്തുന്ന സമൂഹക്രമങ്ങളുടെ തുടക്കം ചരിത്രാരംഭകാലം മുതൽക്കാണെന്ന സൂചന ഈ പാട്ടുകൾ നൽകുന്നുണ്ട്.</p>
<p> ‘മനൈയോൾ’ എന്ന പ്രയോഗംതന്നെ ഇതാണ് കാണിക്കുന്നത് (അകനാനൂറ് പാട്ട് -186, 224, 254 പുറം 164). മനൈയോൾ അഥവാ വീട്ടമ്മയായ സ്ത്രീ തിരികല്ലിലിട്ട് ഉഴുന്ന്, പയറു മുതലായ ധാന്യങ്ങൾ അരക്കുന്നതിനെക്കുമുറിച്ചും (അകനാനൂറ് പാട്ട് -224), ‘‘ചുരുണ്ട മുടിയോടുകൂടിയ മകളിർ അഥവാ സ്ത്രീകൾ വലിയ ഉലക്ക ഉപയോഗിച്ച് ഉരലിൽ ഇട്ട മലനെല്ല് കുത്തി അരിയാക്കുന്നതിനെക്കുറിച്ചും (അകനാനൂറ് പാട്ട് -9, 286, 393), ഉലക്കകൊണ്ട് അവിൽ ഇടിക്കുന്ന സ്ത്രീകളെക്കുറിച്ചും (‘‘അവലെറിന്ത ഉലക്കൈ... മകളിർ’’ -പതിറ്റിപ്പത്ത് മൂന്നാം പത്ത് പാട്ട് 9) സാഹിത്യ സൂചനകളുണ്ട്. പാചകം സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന സമൂഹക്രമവും ഇക്കാലത്താണ് രൂപപ്പെടുന്നത്. </p>
<p>നെല്ല് കുത്തി അരിയാക്കി അത് മൺകലത്തിലിട്ട് അടുപ്പിലേറ്റി പാചകം ചെയ്ത് വിളമ്പുന്ന സ്ത്രീകളെ കുറിച്ചുള്ള സാഹിത്യ കൃതിയിലെ വർണനകൾ ചരിത്രാരംഭകാലസാമൂഹിക യാഥാർഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത് (അകനാനൂറ് പാട്ട് -393). അടുമകൾ അഥവാ അടുക്കളയിൽ പാചകം ചെയ്യുന്നവൾ (‘‘അടുമകൺമുകന്ത വളവാ വെണ്ണെൽ’’ -പുറനാനൂറ് പാട്ട്-399) എന്നനിലയിലാണ് സമൂഹം സ്ത്രീയെ കണ്ടിരുന്നത്. പുളിയിട്ടുവെച്ച ഉണക്ക അയല മീൻകറി ഉപ്പ് കൊടുത്ത് വാങ്ങിച്ച നെല്ലുകൊണ്ട് പാചകംചെയ്ത വെളുത്ത ചോറിന്റെ മീതെ ഒഴിച്ചുവെച്ച ചേരന്റെ തൊണ്ടിപ്പട്ടണത്തിനടുത്തുള്ള നെയ്തൽ നിവാസിയായ സ്ത്രീയെക്കുറിച്ച് ആനന്ദകരമായ വിവരണം ‘അകനാനൂറി’ൽ കാണാം (അകനാനൂറ് പാട്ട് -60). </p>
<p>അടുപ്പുള്ള വീടിനകം എന്നർഥത്തിലാകും പിൽക്കാലത്ത് അടുക്കള എന്നപ്രയോഗം ഉണ്ടായത്. അടുക്കളയുടെ മകൾ എന്നർഥത്തിലാണ് അടുമകൾ എന്ന് സ്ത്രീകളെ വിശേഷിപ്പിക്കുന്നത്. പ്രതീകാത്മകമാണെങ്കിലും ചെങ്കല്ലറ എന്ന മഹാശിലാസ്മാരകങ്ങൾക്ക് അകത്തുനിന്ന് കണ്ടെത്തിയ അടുപ്പ് കല്ലുകൾ ഇരുമ്പുയുഗ -ചരിത്രാരംഭ കാല വീടിനകത്തെ അവിഭാജ്യ ഘട്ടമായിരുന്നു അടുക്കള എന്ന സൂചനയും അക്കാലത്തെ അടുപ്പിന്റെ മാതൃകയെയും പരിചയപ്പെടുത്തുന്നുണ്ട്. </p>
<p>അലക്കു ജോലിചെയ്യുന്ന സ്ത്രീകളായ ‘പുലൈത്തി’കൾ എന്ന ഒരു തൊഴിൽക്കൂട്ടം ചരിത്രാരംഭകാലം മുതൽക്ക് രൂപംകൊള്ളുന്നുണ്ട്. അഴുക്കുപുരണ്ട വസ്ത്രത്തെ അലക്കി പശമുക്കുന്ന പുലൈത്തിയെക്കുറിച്ച് പാട്ടുകളിൽ പരാമർശം കാണാം (അകനാനൂറ് പാട്ട് -34, 387). നെയ്തുമായി ബന്ധപ്പെട്ട ജോലികളിലും ഒരു തൊഴിൽക്കൂട്ടമായി സ്ത്രീകൾ ഇക്കാലത്ത് കാണാം. അവരെ ‘‘പരുത്തിപ്പെണ്ടിർ’’ (പുറനാനൂറ് പാട്ട്-125, 326) എന്നാണ് പാട്ടുകളിൽ പരാമർശിക്കുന്നത്. പുനം കാവൽ ഇരിക്കുന്നവരായും കള്ള് വിൽക്കുന്നവരായും മീൻ വിൽക്കുന്നവരായും സ്ത്രീകൾ സാഹിത്യകൃതികളിൽ പരാമർശിക്കപ്പെടുന്നുണ്ട്. പുരുഷന്റെ സഹായിയായ രണ്ടാം തരം തൊഴിൽക്കൂട്ടമായാണ് സ്ത്രീകൾ സാമൂഹികമായി നിലനിന്നിരുന്നത്. </p>
<p> സ്ത്രീകളുടെ ആർത്തവ കാലത്തെ അടുക്കളശുദ്ധിയുമായി ചേർത്താണ് ജനാധിപത്യപൂർവ സമൂഹം കണ്ടത്. സ്ത്രീകളുടെ മേൽ പുരുഷാധിപത്യ സമൂഹം കൽപിക്കുന്ന ധാർമികതയുടെയും ശുദ്ധാശുദ്ധ സങ്കൽപങ്ങളുടെയും ചരിത്രവും തമിഴകത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിൽ ആരംഭിക്കുന്നുണ്ട്. ആർത്തവാശുദ്ധി സ്ത്രീകൾക്ക് കൽപിക്കുന്ന സാമൂഹിക മനോനില ചരിത്രാരംഭകാലത്തും ഉണ്ടായിരുന്നു. ‘‘കലം തൊടാ മകളിലർ’’ അഥവാ കലങ്ങൾ തൊടാൻ പാടില്ലാത്ത സ്ത്രീ എന്ന പരാമർശം പിൽക്കാല ജനാധിപത്യ പൂർവ സമൂഹത്തിൽ അടുക്കള ശുദ്ധം എന്നും, ഈ അടുത്തകാലം വരെ പുരതൊട്ടുകൂടായ്മ (ചില വീടുകളിൽ ഇപ്പോഴും തുടരുന്നുണ്ടത്രേ) തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട ആർത്തവാശുദ്ധിയുടെ സൂചനയാണ് (പുറനാനൂറ് പാട്ട് -299). </p>
<p>ആർത്തവം എന്ന അവസ്ഥ സ്ത്രീകളുടെ അപലത്വത്തിന്റെ പ്രതീകമാണെന്ന പുരുഷാധിപത്യ സമൂഹത്തിന്റെ മനോനിലയെയും അതിനെ മനസ്സാവരിച്ച സ്ത്രീകളുടെ മനോനിലയെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന വരികളാണ് പൊന്മുടിയാർ എന്ന ‘പുറനാനൂറി’ലെ കവയിത്രിയുടെ കവിതയിൽ നിഴലിക്കുന്നത്. ‘‘അണങ്കുടൈ മുരുകൻ കോട്ടത്തു കലം തൊടാ മകളിലർ നികഴ്ന്തു നിന്റവേ’’ അഥവാ ദൈവിക ചൈതന്യമുള്ള മുരുകന്റെ കോവിലിന് മുന്നിൽ, ആർത്തവകാലമായതിനാൽ പാത്രങ്ങൾ തൊടാതെ (അടുക്കളയിൽ കയറാതെ) ദൂരെ മാറിനിൽക്കുന്ന സ്ത്രീകളെപ്പോലെ എന്ന ഉപമയാണ് കവിതയിൽ ഉള്ളത്. </p>
<p>ഇതെല്ലാം കാണിക്കുന്നത് അടുക്കളയെന്നത് സ്ത്രീകൾ മാത്രം പെരുമാറുന്ന അഥവാ പെരുമാറേണ്ടുന്ന ഒരിടമാണെന്ന സാമൂഹികബോധം രൂപംകൊണ്ടിട്ട് ഇന്നേക്ക് ഏതാണ്ട് 2500 വർഷങ്ങളെങ്കിലും പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഈ ബോധത്തിൽ തന്നെയാണ് ഇന്നും മലയാളികളിലേറെയും. സംഘകാല സമൂഹത്തിന്റെ തുടർച്ചയായാണ് മലയാളികളുടെ അടുക്കളകൾ ഇന്നും സ്ത്രീകളുടെ ഇടമായി തുടരുന്നത്. ചരിത്രാരംഭ കാലത്തിനുശേഷം അടുക്കളയുടെ രൂപത്തിനും അടുപ്പിന്റെ രൂപത്തിനും പാചകംചെയ്യുന്ന പാത്രങ്ങൾക്കും ഇന്ധനങ്ങൾക്കും ഭക്ഷ്യ വിഭവങ്ങൾക്കും കുടുംബവ്യവസ്ഥക്കും കാതലായ നിരവധി മാറ്റങ്ങൾ ഉണ്ടായെങ്കിലും, അടുക്കളയുടെ പണിയാൾ എന്ന നിലയിൽ സ്ത്രീകളുടെ ഉത്തരവാദിത്തത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതുകൊണ്ടുതന്നെ അടുക്കളയുടെ കാലഗണനാനുസൃതമായുണ്ടായ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വിസ്തരിക്കേണ്ടതില്ലെന്ന് കരുതുന്നു. </p>
<p>വി.ടി. ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അരങ്ങത്ത് അവതരിപ്പിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും, ജനാധിപത്യം പുലർന്നിട്ട് മുക്കാൽ നൂറ്റാണ്ട് കഴിയുമ്പോഴും സ്ത്രീകളുടെ മുഖ്യ ചുമതലകളിൽപെട്ട ഇടമായി വീട്ടിനകത്ത് അടുക്കള പൊതുവെ ഇന്നും നിലനിൽക്കുന്നു. സ്ത്രീയും പുരുഷനും ഒരുപോലെ പുറത്തുപോയി ജോലിചെയ്യുന്ന വീടുകളിൽപോലും അടുക്കളപ്പണി സ്ത്രീകളിൽതന്നെ സാമൂഹികമായി നിലനിർത്തപ്പെടുകയാണ്. പലയിടങ്ങളിലും അടുക്കളയിൽ പുരുഷന്മാർ സജീവമായി ഇടപെടുന്നുണ്ടെന്ന വസ്തുതയെ ഉൾക്കൊള്ളാതെ ഒരു സാമാന്യവത്കരണം നടത്തുകയാണ് ഇവിടെ. മറിച്ച് അടുക്കള സ്ത്രീയുടെ പണിയിടമാണെന്ന സാമൂഹികബോധം നൂറ്റാണ്ടുകൾക്കു മുമ്പുള്ള പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ സൃഷ്ടിയാണെന്നും ആ ബോധം ഇന്നും നാമറിയാതെ വീടിനകങ്ങളിൽ തുടരുന്നുണ്ടെന്നും പറയാനാണ് ശ്രമിച്ചത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/09/2895910-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402035UNazdonI9BeXJQY3axLX286ViCfImI4894648" data-watermark="false" style="width: 100%;" info-selector="#info_item_1786254897113">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786254897113"></div>
</div>
<h3>ചുരുക്കത്തിൽ </h3>
<p>ജനാധിപത്യബോധം ആൺ-പെൺ വ്യത്യാസമില്ലാതെ മനുഷ്യരിലേക്ക് സന്നിവേശിപ്പിക്കാൻ ഉതകുന്ന വീടിനകത്തെ പണിയാലയാണ് അടുക്കള. ഭക്ഷണ പാചകമെന്നത് വീടിനകത്ത് പാർക്കുന്ന എല്ലാവരുടെയും ആവശ്യമാണെന്ന ധാരണ ചെറുപ്പ-വലുപ്പ വ്യത്യാസമില്ലാതെ അംഗങ്ങളിലേക്ക് അടുക്കളയിലെ നിത്യ വ്യവഹാരങ്ങളിലൂടെ പകരാൻ കഴിയുന്ന ഇടമായി അടുക്കളയെ മാറ്റണം. </p>
<p>ഭക്ഷണം പാചകംചെയ്യുന്നതും, ഭക്ഷണം പകരുന്നതും കഴിക്കുന്നതുമായ പാത്രങ്ങൾ കഴുകുന്നതും ഉൾപ്പെടെ അടുക്കളയിലെ എല്ലാ പണികളിലും വീടിനകത്തെ അംഗങ്ങളുടെ കൂട്ടായ പങ്കാളിത്തമുണ്ടാകുമ്പോഴാണ് ജനാധിപത്യപരമായ അടുക്കള രൂപംകൊള്ളുന്നത്. ‘അടുക്കള പെണ്ണിന്’ എന്ന സാമൂഹികബോധം ജനാധിപത്യപൂർവ പുരുഷകേന്ദ്രീകൃത സമൂഹത്തിൽ രൂപംകൊണ്ടതാണെന്ന ബോധ്യമുള്ളവർക്കേ ജനാധിപത്യം പുലരുന്ന അടുക്കളകളെ രൂപപ്പെടുത്തനാകുകയുള്ളൂ. അത്തരം അടുക്കളകളിൽനിന്നാകും ലിംഗ സമത്വമെന്ന ജനാധിപത്യമൂല്യമുൾക്കൊണ്ട സാമൂഹികബോധം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/history/equality-starts-from-kitchen-responsibility-sharing-1544407</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/equality-starts-from-kitchen-responsibility-sharing-1544407</guid>
<category><![CDATA[Weekly,Archives,History,Premium,17 AUG 2026]]></category>
<dc:creator><![CDATA[ഡോ. കെ.പി. രാജേഷ്]]></dc:creator>
<pubDate>Mon, 10 Aug 2026 03:15:34 GMT</pubDate>
</item>
<item>
<title><![CDATA[അജ്മീർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസ്]]></title>
<description/>
<enclosure length="327288" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/09/2895897-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/09/2895897-untitled-1.gif'/><figcaption></figcaption></figure><blockquote>
 ഒരു സങ്കൽപിക വണ്ടിയാണ് അജ്മർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസ്. രാജസ്ഥാനിലെ ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ അജ്മീറിനെയും സിന്ധിലെ ലാൽ ഷഹ്ബാസ് ഖലന്ദറിന്റെ സെഹ്വാനെയും ബന്ധിപ്പിച്ച് ഓടുന്ന സ്നേഹത്തിന്റെ അപാരമായ സാധ്യതകളിൽ യാഥാർഥ്യമാകുന്ന ഒരു ട്രെയിൻ. സൗഹാർദത്തിന്റെ, സ്നേഹത്തിന്റെ ട്രെയിനിൽ യാത്രചെയ്യാം. 
</blockquote>
<p>പ്രാർഥനയുടെ തേങ്ങൽ കാറ്റിലലിയുന്ന രാജസ്ഥാൻ മരുഭൂമിയിലെ ആത്മീയ നഗരമാണ് അജ്മീർ. ഇവിടെ വിശ്രമിക്കുന്നത് ഖ്വാജ മുഈനുദ്ദീൻ ചിഷ്തി –ദരിദ്രരുടെ ആശ്വാസവും ഹൃദയങ്ങളുടെ വെളിച്ചവും. ഭേദങ്ങളില്ലാത്ത ദർഗയിൽ നൂറ്റാണ്ടുകളായി മനുഷ്യസ്നേഹത്തിന്റെ ദീപങ്ങൾ കെടാതെ ജ്വലിക്കുന്നു. അജ്മീർ ശരീഫ് വെറുമൊരു തീർഥാടനകേന്ദ്രമല്ല. സ്നേഹമാണ് മതമെന്നും സഹിഷ്ണുതയാണ് ദൈവവഴിയെന്നും ഓർമിപ്പിക്കുന്ന ആരവല്ലിയുടെ താഴ്‌വാരം. </p>
<p>സിന്ധിന്റെ പൊടിക്കാറ്റിൽ ആത്മീയതയുടെ വിറയൽ അനുഭവപ്പെടുന്ന പട്ടണമാണ് സെഹ്വാൻ ശരീഫ്. ഇവിടെ സമാധികൊള്ളുന്നത് ലാൽ ഷഹ്ബാസ് ഖലന്ദർ –ഖലന്ദറുകളുടെ ചുവന്നജ്വാല. കരുണയുടെയും സമത്വത്തിന്റെയും സൂഫി പ്രതീകം. ധമാലിന്റെ താളത്തിൽ ശരീരവും ആത്മീയതയും ഒന്നാകുന്ന ഇവിടെ മാനവികത മതമതിലുകൾ ചാടിക്കടന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു. ദർഗയിലെത്തുന്ന ഓരോ ഹൃദയവും പ്രാർഥനയാണ്, അവരുടെ ഓരോ ചുവടുകളും ആത്മീയ ഉന്മേഷത്തിന്റേതാണ്‌. </p>
<p>അജ്മീറിന്റെ റോസാപ്പൂ മണത്തിൽനിന്ന് സെഹ്വാനിന്റെ ധമാൽ താളത്തിലേക്ക് 1400 കിലോമീറ്റർ ദൂരമുണ്ട്. അജ്മീർ ഇന്ത്യയുടെ മണ്ണിൽ. സെഹ്വാൻ പാകിസ്താന്റെ ആകാശത്തിനു കീഴേ. ചരിത്രത്തിന്റെ ചൂടേറ്റ രേഖകൾ വേർതിരിച്ച രണ്ട് ആത്മീയസ്ഥാനങ്ങൾ. ഇന്ന് അവക്കിടയിൽ യാത്രാവണ്ടികളില്ല. അതിർത്തിയിലെ ഇരുമ്പുവാതിലുകൾ വഴിയടച്ചിരിക്കുന്നു. </p>
<p>എന്നാൽ, പാളങ്ങൾ ഇപ്പോഴും മുറിയാതെ കിടപ്പുണ്ട്. ഒരു വശത്ത് ഗരീബ് നവാസിനുള്ള റോഷ്നി, മറുവശത്ത് ലാൽ ഷഹ്ബാസ് ഖലന്ദറിനുള്ള ചാദർ. ഇരുഭാഗത്തെയും കൂട്ടായ സ്മൃതിയിൽ ഒരു സാങ്കൽപിക ട്രെയിൻ സഞ്ചരിക്കുന്നു. അജ്മീർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസ്. ഈ വണ്ടിക്ക് അതിർത്തി പരിശോധനകളില്ല, വിസ മുദ്രകളില്ല, അധികാരവാദങ്ങളുടെ മൂടൽമഞ്ഞേൽക്കുകയുമില്ല. വിഭജനത്തിന്റെ മുറിവുകൾ ഇന്നും ഉണങ്ങാത്ത മണ്ണിലൂടെ രാത്രിയും പകലും ഈ വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. വേർപെട്ട ജനതയെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന സൂഫി സന്യാസിയുടെ പാച്ചിൽപോലെ. </p>
<h3>ഒട്ടകങ്ങളുടെ മണിയൊച്ചയും ഫഖീറുകളുടെ പാട്ടും </h3>
<p>അജ്മീറിൽ രാത്രി പടർന്നുതുടങ്ങുമ്പോൾ, ഖവ്വാലിയുടെ അവസാന വരികൾ നിശ്ശബ്ദതയിൽ അലിഞ്ഞു. റോസാപ്പൂമണം നിറഞ്ഞ ട്രെയിൻ പതുക്കെ ചലിച്ചുതുടങ്ങി. ഒന്നാമത്തെ ബോഗിയിൽ ഒരു വൃദ്ധൻ തസ്‌ബീഹ് തിരിക്കുന്നു. അടുത്ത സീറ്റിലെ രാജസ്ഥാനി സ്ത്രീ ‘‘ഖ്വാജാ മേരെ ഖ്വാജാ, ദിൽ മേം സമാ ജാ…’’ എന്നു മൂളുന്നു. ആരും ആരുടെയും പേരും ഊരും ചോദിക്കുന്നില്ല. സൂഫി വഴിയിൽ യാത്രക്കാരന് ആദ്യം ലഭിക്കുന്നത് പേരല്ല, മനുഷ്യത്തമാണ്. ട്രെയിൻ മാർവാർ ജങ്ഷൻ കടന്നു. മാർബിൾപ്പൊടിയും മരുക്കാറ്റും ചേർന്ന ആകാശം. ജോധ്പൂരിലെ നീല സന്ധ്യയിൽമെഹ്‌റൻഗഢ് കോട്ടയുടെ നിഴലുകൾ മരീചികപോലെ പിന്നിലേക്ക് ഒഴുകിപ്പോയി.</p>
<p>സാംദാരി ജങ്ഷൻ പിന്നിടുമ്പോൾ മണൽക്കുന്നുകൾക്കിടയിലൂടെ നീളുന്ന പാളങ്ങൾ ചന്ദ്രപ്രകാശത്തിൽ വെള്ളിനൂലുകൾപോലെ തിളങ്ങി. ഒട്ടകങ്ങളുടെ മണിയൊച്ചയും ഫഖീറുകളുടെ അനന്തതയിലേക്ക് ഒഴുകുന്ന പാട്ടും രാത്രിയെ ദർവീശ് മജ്ലിസാക്കി മാറ്റി. </p>
<p>“ലാൽ മേരി പത് റഖിയോ…” </p>
<p>മേലെ ബർത്തിൽനിന്ന് ആരോ പാടിയ ബുല്ലേ ഷായുടെ വരികൾ ട്രെയിനിന്റെ ഇടുങ്ങിയ ബോഗിയെ സഞ്ചരിക്കുന്ന ദർഗയാക്കി. അന്യരെപ്പോലെ നിന്നിരുന്ന യാത്രക്കാർ ഒരു നിമിഷം ഒരുമയുടെ മക്കളായി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/09/2895899-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ccYBLzvdGWWmxe1TGiHehQ1QYkF82HIz3960029" data-watermark="false" style="width: 100%;" info-selector="#info_item_1786253962161" title="ഖ്വാജ മുഈനുദ്ദീൻ ചിഷ്തി -രേഖാചിത്രം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1786253962161">
  <p>ഖ്വാജ മുഈനുദ്ദീൻ ചിഷ്തി -രേഖാചിത്രം</p>
 </div>
</div>
<h3>ബാർമർ: നക്ഷത്രങ്ങൾ യാത്രക്കാരാകുന്നു </h3>
<p>ബാർമറിലെത്തുമ്പോൾ മരുഭൂമി സ്വർണനിറത്തിൽ ഉറങ്ങിക്കിടക്കുന്നു. രാത്രിയിൽ ജനാലക്കരികിൽ ഇരിക്കുന്ന യാത്രക്കാർക്ക് നക്ഷത്രങ്ങൾ സഹയാത്രികരാണെന്ന് തോന്നും ജനാലച്ചില്ലിൽ പതിഞ്ഞ മണൽപ്പൊടിപോലും ആകാശഗംഗയുടെ ഭാഗമായി അനുഭവിപ്പിക്കുന്ന രാവെളിച്ചം. തലയിൽ പഗ്രി ചുറ്റിയ യുവാവ് കഥ പറയുകയാണ്. ‘‘വിളവെടുപ്പ് കഴിഞ്ഞാൽ എല്ലാ വർഷവും അപ്പൂപ്പൻ അജ്മീറിലെത്തി ഭക്ഷണം നൽകുമായിരുന്നു.” തൊട്ടടുത്തിരിക്കുന്ന ഗാഗ്രയുടുത്ത സിന്ധിപ്പെണ്ണ് ചിരിച്ചുകൊണ്ട് പ്രതികരിച്ചു – “എന്റെ അമ്മ സെഹ്വാനിലെ ധമാലിൽ ചുറ്റിക്കറങ്ങിയവളാണ്.” </p>
<p>ട്രെയിൻ പതുക്കെ രാജ്യാന്തര അതിർത്തിയിലേക്ക് നീങ്ങുന്നു. ഇരുമ്പുചക്രങ്ങളുടെ ശബ്ദം മാറി. ഇപ്പോഴത് വിഭജനത്തിന്റെ മുറിവുകളെ തൊടുമ്പോഴുള്ള നെടുവീർപ്പുപോലെ. ഓരോ ബോഗിയും ഒരേമണ്ണിന്റെ ഹൃദയമിടിപ്പുകൾ കൈമാറിയിരുന്ന കാലത്തെ ഓർത്തു. മൂന്ന് കിലോമീറ്ററിന്റെ ചെറുദൂരത്തിൽ നേർക്കുനേർ നിൽക്കുന്ന രണ്ട് സ്റ്റേഷനുകൾ –മുനബാവോയും (ഇന്ത്യ) സീറോ പോയന്റും (പാകിസ്താൻ). അതിർത്തി എന്ന വാക്കിന് ഇത്രയും മുള്ളുകൾ മുളച്ചിട്ടില്ലാത്ത കാലത്ത് ട്രെയിനുകൾ ഒരു കരച്ചിലും ഇല്ലാതെ ഇതിലൂടെ കടന്നുപോയിരുന്നു. സൈനികർ പാസ്‌പോർട്ടുകൾ പരിശോധിക്കുന്നു. </p>
<p>തോക്കുകൾ തിളങ്ങുന്നു. നിയമങ്ങൾ ജാഗ്രതയോടെ നിൽക്കുന്നു. യാത്രക്കാരുടെ കൈകളിൽ രേഖകളേക്കാൾ ഉറപ്പുള്ള ഓർമകളുടെ മുദ്രകളാണുള്ളത്. രാത്രിക്ക് അൽപം ആഴം കൂടി. പ്ലാറ്റ്ഫോമിലെ മങ്ങിയ വെളിച്ചത്തിൽ മറ്റൊരു ദൃശ്യം തെളിഞ്ഞു. ഇന്ത്യൻ പട്ടാളക്കാരന്റെ ടിഫിൻ ബോക്സിൽനിന്ന് ചൂടുള്ള ദാൽ-ബാട്ടിയുടെ മണം. മറുവശത്ത് പാകിസ്താനി സൈനികന്റെ തൂക്കുപാത്രത്തിൽനിന്ന് സിന്ധി കറിയുടെയും കോകി റൊട്ടിയുടെയും മസാച്ചൂട്. അവർ അതിർത്തി ലംഘിക്കുന്നില്ല. നിയമങ്ങൾ തെറ്റിക്കുന്നുമില്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/09/2895904-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020oXJcoEFFPSKnPvJa7t6URp8JmLMxSHUS4131157" data-watermark="false" style="width: 100%;" info-selector="#info_item_1786254133359" title="കോത്രി പാലവും സിന്ധു നദിയും,സെഹ്വാനിലെ ലാൽ ഷഹ്ബാസ് ഖലന്ദറിന്‍റെ ശവകുടീരം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1786254133359">
  <p>കോത്രി പാലവും സിന്ധു നദിയും,സെഹ്വാനിലെ ലാൽ ഷഹ്ബാസ് ഖലന്ദറിന്‍റെ ശവകുടീരം</p>
 </div>
</div>
<p>എന്നാൽ, ഭക്ഷണം ഉള്ളറിഞ്ഞു പങ്കിടുന്നു. “ലേശംകൂടി വേണമോ?” ആ സ്നേഹച്ചോദ്യം ഹിന്ദിയിലും ഉർദുവിലുമായിരുന്നില്ല. മനുഷ്യന്റെ ഏറ്റവും പഴയ ഭാഷയിലായിരുന്നു. മുള്ളുകമ്പികൾക്കിടയിലൂടെ തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. കാവൽ അതിജാഗ്രതയിൽ തുടരുമ്പോഴും ആ ചെറിയ ഭക്ഷണ പങ്കിടലിൽ ഒരു വലിയ സത്യം തെളിഞ്ഞുനിന്നു. അതിർത്തികൾ ഭൂപടങ്ങളെ കാക്കുന്നു. വിശപ്പും അപ്പത്തിന്റെ ചൂടും മനുഷ്യരെ ഓർമകളിലേക്ക് തിരികെ കൊണ്ടുപോകുന്നു. സിന്ധിന്റെ കാറ്റിലേക്ക് ഖൊഖ്രപാർ പിന്നിട്ടാൽ കാറ്റിന്റെ മണം മാറും. മരുഭൂമിയുടെ വരണ്ട ശ്വാസത്തിലേക്ക് സിന്ധു നദിയുടെ ഈർപ്പമെത്തി.</p>
<p>ട്രെയിൻ ഹൈദരാബാദ് (സിന്ധ്) സ്റ്റേഷനിൽ നിൽക്കുമ്പോൾ ആദ്യം കണ്ണിൽപെട്ടത് പ്ലാറ്റ്ഫോമിന് മുകളിലെ പഴയ ഉർദു കാലിഗ്രഫിയാണ്– “حيدر آباد”. മങ്ങിപ്പോയ പച്ചപ്പലകയിലെ വെള്ള അക്ഷരങ്ങൾ വളഞ്ഞൊഴുകുന്ന നദിയെ ഓർമിപ്പിച്ചു. ഓരോ അക്ഷരങ്ങളിലും സിന്ധി വസ്ത്രങ്ങളിലെയും മൺപാത്രങ്ങളിലെയും കലാവിരുത് ഒളിഞ്ഞിരിക്കുന്നു. തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ കറാച്ചിയിലേക്കുള്ള ഖൈബർ മെയിൽ പുറപ്പെടാൻ ഒരുങ്ങുകയാണ്. വിസിൽ മുഴങ്ങുന്നതിന് മുമ്പേ യാത്രക്കാർ തിരക്കായി ഒഴുകി. ഉന്തുവണ്ടിക്കാർ റിലേയിലെ അവസാന ലാപ്പുകാരനെപ്പോലെ പായുന്നു. ചുമടുകൾ തോളിലേറ്റിപ്പോകുന്ന പോർട്ടർമാരുടെ ചുവന്ന കുപ്പായങ്ങൾ നെരിപ്പോടിലെ തീപ്പൊരി പോലെ മിന്നി. </p>
<p>അപ്പോൾ ഒരു ചിന്ത മനസ്സിലൂടെ കടന്നുപോയി –ഏതു സ്റ്റേഷനിലായാലും അധ്വാനത്തിന്റെ വിയർപ്പിൽ കാണുന്ന നിറം ചുവപ്പാണല്ലോ? ഒരുപക്ഷേ, അതുകൊണ്ടാവാം, ലാൽ ഷഹ്ബാസ് ഖലന്ദർ തന്റെ പേരിൽ സൂക്ഷിച്ച “ലാൽ” നിറം രാജാക്കന്മാരുടെ പതാകകൾക്ക് നൽകാതെ, ഭാരമേറ്റു നടക്കുന്ന തൊഴിലാളികളുടെ തോളുകളിൽ പതിപ്പിച്ചത്. കോത്രി പാലത്തിലൂടെ സിന്ധു നദി മുറിച്ചുകടക്കുമ്പോൾ കാറ്റ് ബോഗികളിലേക്ക് വീശി, ദൂരെയൊരു ദോലക്കിന്റെ ശബ്ദം കേൾക്കാം. ആ താളത്തിനൊപ്പം യാത്രക്കാരുടെ ഹൃദയമിടിപ്പുകളും നൃത്തംചെയ്തു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/09/2895901-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201s8tzRhgfR1mAg2BDP9cWFps64ywssPP4009451" data-watermark="false" style="width: 100%;" info-selector="#info_item_1786254011710" title="പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻമുകളിൽ തലയുയർത്തി നിൽക്കുന്ന രാജസ്ഥാനിലെ മെഹ്‌റൻഗഢ് കോട്ട" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1786254011710">
  <p>പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻമുകളിൽ തലയുയർത്തി നിൽക്കുന്ന രാജസ്ഥാനിലെ മെഹ്‌റൻഗഢ് കോട്ട</p>
 </div>
</div>
<p>ബുദ്ധപൂരിലെ മങ്ങിയ വിളക്കുകൾ പിന്നിലേക്കൊഴിഞ്ഞു. ട്രെയിൻ മരുഭൂമിയുടെ നീണ്ട ശ്വാസം കീറി മുന്നേറി. ഏറെ വൈകാതെ, സെഹ്വാന്റെ അതിരുകളിലെത്തിയപ്പോൾ, പുലരിയുടെ നെഞ്ചിലേക്കെറിഞ്ഞ വിളിപോലെ വിസിൽ മുഴങ്ങി. ദീർഘയാത്രയിൽ തളർന്ന സൂഫി ദർവീശിനെപ്പോലെ ട്രെയിൻ സ്റ്റേഷന്റെ കരങ്ങളിൽ ചാരിനിന്നു.</p>
<p>പുലരിയുടെ കിരണങ്ങൾ ലാൽ ഷഹ്ബാസ് ഖലന്ദറിന്റെ മിനാരങ്ങളെ ചുവപ്പിൽ മുക്കിയിരിക്കുന്നു. ധമാലിന്റെ മദ്ദളത്താളം വായുവിൽ നിറഞ്ഞു. ആളുകൾ ചുറ്റിക്കറങ്ങുന്നു. പൊടി ഉയരുന്നു. പ്രാർഥന ശരീരത്തിന്റെ ചലനമായി മാറുന്നു. ഖ്വാജയുടെ പാഠം സ്നേഹത്തിന്റെ വഴിയാണ്. ലാൽ ഷഹ്ബാസ് ഖലന്ദർ ആഘോഷിച്ചത് സ്വാതന്ത്ര്യത്തിന്റെ നൃത്തവും. ഈ രണ്ട് സൂഫി പാരമ്പര്യങ്ങൾക്കിടയിൽ ഓടുന്ന സാങ്കൽപിക വണ്ടി വലിയ ആത്മീയ സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ദൈവത്തിലേക്കുള്ള എല്ലാ വഴികളും ആദ്യം മനുഷ്യനിലേക്കാണ് എത്തേണ്ടത് എന്ന്. ഖവ്വാലിയും ധമാലും രൂപത്തിൽ വ്യത്യസ്തങ്ങളായിരിക്കാം. രണ്ടിന്റെയും ഹൃദയം ഒരേ സന്ദേശമാണ് പകരുന്നത് –സ്നേഹിക്കൂ, പങ്കിടൂ, മനുഷ്യനെ കാണൂ.</p>
<p>സെഹ്വാനിൽ ഇറങ്ങി നോക്കുമ്പോൾ, ട്രെയിനിന്റെ അവസാന ബോഗിക്കു പിന്നിൽ ഇങ്ങനെ എഴുതിയിരുന്നു: </p>
<p>“അതിർത്തികൾ രാജ്യങ്ങളെ വേർതിരിച്ചു. പക്ഷേ, അജ്മീറിൽ നിന്ന് സെഹ്വാനിലേക്കുള്ള ഈ ട്രെയിനിൽ റോസാപ്പൂക്കളും ഖവ്വാലിയും ധമാലും മനുഷ്യസ്നേഹവും ഒരുമിച്ചു യാത്രചെയ്തു.” </p>
<h3>റോസാമണമുള്ള പച്ചയും ധമാൽ ജ്വലിപ്പിച്ച ചുവപ്പും </h3>
<p>എന്നെങ്കിലുമൊരിക്കൽ ഇന്ത്യയിലെയോ പാകിസ്താനിലെയോ ഭരണകർത്താക്കൾ ഈ ട്രെയിനിന്റെ കഥ വായിക്കുമെങ്കിൽ, അവർ അതിനെ ഭൂപടത്തിൽ തിരയുമായിരിക്കും. അജ്മീർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസിന് സ്റ്റേഷൻ കോഡുകളില്ല, റിസർവേഷൻ ചാർട്ടുകളില്ല, സമയപ്പട്ടികയുമില്ല. എന്നാലും ഒന്നിച്ചുജീവിച്ച് വേർപെട്ടുപോയ മനുഷ്യരുടെ ഓർമകൾ ഈ വണ്ടിക്ക് പുറപ്പാടിന്റെ പച്ചക്കൊടി കാണിക്കാൻ വെമ്പുന്നുണ്ട്. </p>
<p>അജ്മീറിന്റെ പച്ചയും സെഹ്വാന്റെ ചുവപ്പും സ്മൃതിയുടെ പാളങ്ങളിൽ പരസ്പരം തൊടുന്ന ഓരോ നിമിഷത്തിലും അതിർത്തിയിലെ മുള്ളുകമ്പികളിൽപോലും റോസാപ്പൂവിന്റെ മണം പടരാതിരിക്കില്ല. ഖവ്വാലി അവസാനിക്കുന്നിടത്ത് ധമാൽ തുടങ്ങുന്നു, അവക്കിടയിൽ മനുഷ്യൻമാത്രം ബാക്കിയാകുന്നു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/09/2895898-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ISVvYc93PjgOjuGwUrJsB9feDIoFL1ms3898038" data-watermark="false" style="width: 100%;" info-selector="#info_item_1786253900475" title="അജ്മീരിലെ ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ ദർഗ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1786253900475">
  <p>അജ്മീരിലെ ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ ദർഗ</p>
 </div>
</div>
<p> </p>
<p>ഠഠഠ </p>
<p>അടുത്തകാലം വരെ ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിച്ചിരുന്ന മൂന്ന് യാത്രാമാർഗങ്ങൾ ഉണ്ടായിരുന്നു. സദാ എ സർഹദ് ബസ്, സംഝോത എക്സ്പ്രസ്, ഥാർ എക്സ്പ്രസ് എന്നിവ. അവ വെറും ഗതാഗത മാർഗങ്ങളായിരുന്നില്ല. വിഭജനത്തിന്റെ ചാരത്തിനടിയിൽ ഇപ്പോഴും ചൂടോടെ കിടന്ന മനുഷ്യബന്ധങ്ങളുടെ ശ്വാസമായിരുന്നു. എന്നാൽ, തീവ്രവാദത്തിന്റെ ഇരുണ്ട നിഴൽ ആ യാത്രകളെ ഒന്നൊന്നായി നിശ്ചലമാക്കി. ചക്രങ്ങൾ തുരുമ്പെടുത്തു, ബോഗികൾ ഓർമകളായി, പാളങ്ങൾ മരുഭൂമിയിലെ മണലിൽ മറഞ്ഞു. അത്തരമൊരു പശ്ചാത്തലത്തിൽ ജനിക്കുന്ന സങ്കൽപിക വണ്ടിയാണ് ‘അജ്മീർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസ്’. </p>
<p>രാജസ്ഥാനിലെ ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ അജ്മീറിനെയും സിന്ധിലെ ലാൽ ഷഹ്ബാസ് ഖലന്ദറിന്റെ സെഹ്വാനെയും ബന്ധിപ്പിച്ച് ഓടുന്നത് ഒരു വണ്ടിയല്ല. സൂഫി പാരമ്പര്യത്തിന്റെ കരുണയും കരുതലും സഹവർത്തിത്വവും ചുമന്നൊരു സ്നേഹയാത്രയാണ്. ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ ഈ സങ്കൽപം ഒരു ഓർമപ്പെടുത്തലാണ് –അതിർത്തികൾ മുള്ളുകമ്പികളാൽ വരച്ചാലും മനുഷ്യബന്ധങ്ങൾക്ക് പാസ്‌പോർട്ട് ആവശ്യമില്ലെന്ന്, നിശ്ചലമായിക്കിടക്കുന്ന പ്രത്യാശയെ ഭാവനയുടെ പാളത്തിലൂടെ മുന്നോട്ടു നീക്കാമെന്ന്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/tracks-remember-what-politics-tried-forgetting-1544402</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/tracks-remember-what-politics-tried-forgetting-1544402</guid>
<category><![CDATA[Weekly,Archives,Articles,Premium,17 AUG 2026]]></category>
<dc:creator><![CDATA[എം.എം. ജാഫർ ഖാൻ]]></dc:creator>
<pubDate>Mon, 10 Aug 2026 03:01:01 GMT</pubDate>
</item>
<item>
<title><![CDATA[ജെൻസി
ഡിജിറ്റൽ കാലത്തെ
രാഷ്ട്രീയവായന]]></title>
<description/>
<enclosure length="304271" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/09/2895857-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/09/2895857-untitled-1.gif'/><figcaption><p>കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജന്തർമന്തറിൽ ആഹ്ലാദപ്രകടനം നടത്തുന്ന 
</p><p>കോക്രോച്ച് ജനത പാർട്ടി പ്രവർത്തകർ&nbsp;</p><span class='copyright'></span></figcaption></figure><blockquote>
 വരുംകാല രാഷ്ട്രീയത്തിൽ ജെൻസികളുടെ ഇടപെടൽ ഗൗരവപ്പെട്ടതാണ്. എന്നാൽ, അതിനൊരു സംഘടിത പ്രസ്ഥാനമായി നിലനിൽക്കണമെങ്കിൽ നിരവധിയായ കടമ്പകൾ കടക്കേണ്ടതുണ്ട്. അതിന് ആവശ്യമായ പ്രായോഗിക ഇടപെടൽ അവർക്ക് രൂപപ്പെടുത്താൻ കഴിയേണ്ടതുണ്ട് –ലേഖകൻ വാദിക്കുന്നു. 
</blockquote>
<p>‘‘ഒരു സർവകലാശാല നിലനിൽക്കുന്നത് മാനവികതക്കു വേണ്ടിയാണ്. സഹിഷ്ണുതക്കു വേണ്ടിയാണ്, യുക്തിവിചാരത്തിനും ആശയങ്ങളുടെ സാഹസികതക്കും സത്യത്തിന്റെ അന്വേഷണത്തിനും വേണ്ടിയാണ്. സർവകലാശാലകൾ അവയുടെ ഉത്തരവാദിത്തം പര്യാപ്തമായ തരത്തിൽ നിർവഹിക്കുകയാണെങ്കിൽ അത് രാജ്യത്തിനും ജനങ്ങൾക്കും സുസ്ഥിരത വരുത്തും. പക്ഷേ, അറിവിന്റെ ഈ ദേവാലയങ്ങൾ സങ്കുചിതമായ ആശയഭ്രമങ്ങളുടെയോ തരംതാണ ലക്ഷ്യങ്ങളുടെയോ ആലയമായി മാറുകയാണെങ്കിൽ, എങ്ങനെയാണ് രാജ്യം അഭിവൃദ്ധിപ്പെടുകയും ജനങ്ങൾ ഔന്നത്യത്തിലേക്ക് കുതിക്കുകയും ചെയ്യുക?’’ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഇങ്ങനെ പറഞ്ഞത് 1947ലാണ്. അതിനുശേഷം ഇന്ത്യ വളർന്നു. </p>
<p>സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മുന്നേറി. ഇതിനെയൊക്കെ സ്വാധീനിക്കുന്ന രീതിയിൽ ഭരണകൂട തീരുമാനങ്ങൾ രാജ്യത്തിന്റെ ഭാവിയെ ആഴത്തിൽ സ്വാധീനിച്ചു. ഓരോ കാലത്തെയും ഭരണകൂട തീരുമാനങ്ങൾ അക്കാലത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനത്തിന്റെയും നിലപാടിന്റെയും ശേഷിപ്പുകളായി അവശേഷിക്കുന്നു. ചരിത്രപരമായി അതിനെ പരിശോധിക്കുമ്പോൾ ഭരണകൂടങ്ങൾ എങ്ങനെയാണ് ഓരോ കാലത്തിന്റെയും സാമൂഹിക അവസ്ഥയോട് സംവദിച്ചത് എന്നതുകൂടി വ്യക്തമാക്കുന്നുണ്ട്. അവിടെ ജനാധിപത്യമാണ് ഇന്ത്യൻ രാഷ്ട്രനിർമിതിയുടെ എക്കാലത്തെയും കരുത്തായി മാറിയത്. </p>
<p>ആ ജനാധിപത്യത്തെ നിരാകരിക്കുന്ന രീതിയിൽ ഭരണകൂട താൽപര്യങ്ങൾ അമിത ദേശഭക്തിയായി മാറുന്നത് 2014ലെ മോദിയുടെ അധികാരാരോഹണത്തോടുകൂടിയാണ്. എന്നാൽ, അതിനുമുമ്പും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാഷിസത്തിന് ഒരു മുറിയുണ്ട് എന്ന് തെളിയിച്ചത് കോൺഗ്രസാണ്. അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധിയുടെ അധികാര രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന എക്കാലത്തെയും കറുത്ത അടയാളമായി മാറി. അതിനെ മറികടക്കുന്നതിൽ വിദ്യാർഥികളുടെ ഇടപെടൽ നിർണായകമായി. </p>
<p>ഇന്ത്യൻ രാഷ്ട്രശരീരത്തിൽ വിദ്യാർഥികളുടെ രാഷ്ട്രീയബോധം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. കാരണം, ഒരു പ്രത്യേക സാഹചര്യത്തിൽ പരുവപ്പെടുന്ന ജനവിരുദ്ധ നിലപാടുകളോടുള്ള നയരൂപവത്കരണത്തിൽ ആ രാജ്യത്തെ യുവത്വത്തിന്റെ നിലപാട് നിർണായകമാണ്. 22 വയസ്സിനുമുമ്പ് ഒരു വ്യക്തിയിൽ രൂപപ്പെടുന്ന സാമൂഹിക നിരീക്ഷണത്തിനും രാഷ്ട്രീയ സമീപനത്തിനും ഏറെ പ്രാധാന്യമുണ്ട്. അവർ നടത്തുന്ന ഓരോ സംവാദവും തങ്ങളെക്കാൾ നാലും അഞ്ചും പതിറ്റാണ്ട് ജീവിതപരിചയമുള്ള മനുഷ്യരോടാണ്. </p>
<p>അത്തരം മനുഷ്യരാകട്ടെ അതത് കാലത്ത് ലോകത്തു നടക്കുന്ന മാറ്റങ്ങളോടുള്ള സമീപനം സ്വീകരിക്കുന്നത് തങ്ങളുടെ പൂർവാനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും. വിദ്യാർഥികളാകട്ടെ അവർ ജീവിക്കുന്ന കാലത്തിന്റെ മാറ്റങ്ങളെ സൂക്ഷ്മാർഥത്തിൽ ഉൾക്കൊണ്ടാണ് സാമൂഹിക സംവാദങ്ങൾക്ക് ഒരുങ്ങുന്നത്. പ്രത്യക്ഷത്തിൽ ഇത് രണ്ട് തലമുറകളുടെ സമൂഹിക വീക്ഷണത്തിന്റെ പരിമിതിയായിട്ടാണ് തോന്നുക. ഇവിടെ പലപ്പോഴും പരാജയപ്പെടുന്നത് ജീവിതാനുഭവങ്ങളും ജീവിതപരിചയമുള്ള മുതിർന്നവർതന്നെയാണ്. അതുകൊണ്ടാണ് ലോകത്ത് എല്ലായിടത്തും വിദ്യാർഥി മുന്നേറ്റങ്ങളെ ഭരണകൂടങ്ങൾ അടിച്ചമർത്തുന്നത്. ജനാധിപത്യ പ്രക്രിയയിൽ അത്തരം അടിച്ചമർത്തൽ മാറ്റത്തിന്റെ കാരണങ്ങളായി തീരുന്നു. (കമ്യൂണിസ്റ്റ് ചൈനയിലെ ബെയ്ജിങ്ങിൽ 1989 ജൂൺ 3, 4 തീയതികളിൽ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് കൊന്നത് നിരവധി കുട്ടികളെയാണ്.)</p>
<p>ഈ പശ്ചാത്തലത്തിലാണ് 1973ലെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെയും 2026 ജൂൺ 20ന് സി.ജെ.പിയുടെ (കോക്രോച്ച് ജനത പാർട്ടി) നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെയും രാഷ്ട്രീയത്തെ വിലയിരുത്തേണ്ടത്. 1960കൾക്കു ശേഷം കോൺഗ്രസ് ഭരണത്തിനെതിരെയുള്ള ജനരോഷത്തിന് കാരണം, ജനജീവിതത്തിലുണ്ടായ പ്രതിസന്ധികളാണ്. ഇതേകാലത്ത് ലോകത്ത് പലയിടത്തും ഇത്തരം ജനകീയ സമരങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. 1968ലാണ് ചെക്കോസ്‍ലവാക്യയിലും ഫ്രാൻസിലും ഹംഗറിയിലും ഭരണകൂടങ്ങളെ മാറ്റിസ്ഥാപിക്കുന്നതിൽ യുവജനങ്ങൾ നിർണായക പങ്കുവഹിച്ചത്. </p>
<p>ഈ രാഷ്ട്രീയ സാഹചര്യം ജെ.പിയെ സ്വാധീനിച്ചു. 1974 ജനുവരി 7, 8 തീയതികളിൽ തിരഞ്ഞെടുക്കപ്പെട്ട യൂനിവേഴ്സിറ്റികളിൽനിന്നും വിദ്യാർഥി പ്രതിനിധികളെ ക്ഷണിച്ചുകൊണ്ട് രണ്ട് ദിവസത്തെ കോൺഫറൻസ് ഡൽഹിയിൽ വിളിച്ചുചേർത്തു. ആ കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ മുൻനിർത്തി വിദ്യാർഥികളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തെയും സാമൂഹിക പ്രതിബദ്ധതയെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ ജെ.പി അവതരിപ്പിച്ചു. ഇതാകട്ടെ, അദ്ദേഹം മുന്നോട്ടുവെച്ച സമ്പൂർണ വിപ്ലവത്തിന്റെ ആശയ മണ്ഡലത്തിൽനിന്ന് രൂപപ്പെട്ടതായിരുന്നു. </p>
<p>1974 ജനുവരി 22ന് ബിഹാർ സ്റ്റുഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിനിധിയോഗം സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിന്റെ ആരംഭകാല പ്രവർത്തനം എന്നനിലയിൽ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യുകയുണ്ടായി. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് ഈ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഇടപെടൽ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ചു. അഞ്ച് പതിറ്റാണ്ട് മുമ്പുള്ള ഈ രാഷ്ട്രീയ ചരിത്രത്തിന്റെ പുനർവായനക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/09/2895865-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ILMzuJv3JGEbfVMOL5jcJaBJancaLt4X1435547" data-watermark="false" style="width: 100%;" info-selector="#info_item_1786251437635">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786251437635"></div>
</div>
<p> </p>
<h3>അരാഷ്ട്രീയ വ്യാഖ്യാനത്തിലെ വിദ്യാർഥി</h3>
<p>1990കൾക്കു ശേഷം ലോകത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ആഗോളവത്കരണത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ഇടപെടലിന്റെ ഭാഗമാണ്. അത് ലോകത്തെവിടെയും സംഭവിക്കുന്ന മാറ്റങ്ങളെ ഏത് മനുഷ്യരെയും ബാധിക്കുന്ന രീതിയിൽ രൂപപ്പെടുത്തി. രണ്ടായിരത്തോടുകൂടി ഇന്റർനെറ്റിന്റെ സ്വാധീനം സാധാരണ ജീവിതത്തിൽ ചെലുത്തിയ ഇടപെടൽ അന്നേവരെയുള്ള മനുഷ്യരെ പുതിയൊരു ലോകത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ, അക്കാലത്ത് ജനിച്ച കുട്ടികളെ സംബന്ധിച്ച് അവർക്കതൊരു പുതുമയായി തോന്നിയില്ല. അവർ അതിൽ ജനിച്ചു, അതിലൂടെ ജീവിച്ചുവളർന്നു. അന്നുമുതൽ തുടങ്ങിയതാണ് അരാഷ്ട്രീയതയാണ് പുതിയകാലത്തെ കുട്ടികളെ മുന്നോട്ടുനയിക്കുന്നതെന്ന പൊതുനിരീക്ഷണം.</p>
<p> അതിനെ സാക്ഷ്യപ്പെടുത്തുന്ന രീതിയിൽ സാമൂഹിക പരിസരങ്ങളിൽ യുവാക്കളുടെ രാഷ്ട്രീയ ഇടപെടൽ ക്രമാനുഗതമായി കുറഞ്ഞുവന്നു. കാമ്പസുകളിൽപോലും കാര്യമായ രാഷ്ട്രീയ സംവാദങ്ങൾ ദുർബലമായി. പകരം സാമുദായിക പ്രസ്ഥാനങ്ങളും സാമൂഹിക ജീവിതത്തിലെ ക്രിമിനൽവത്കരണവും വിദ്യാർഥികളിൽ പെട്ടെന്ന് പടർന്നുകയറി. ഇതോടുകൂടി സാമൂഹിക ജനാധിപത്യ പ്രക്രിയയിൽ രാഷ്ട്രീയത്തിന്റെ ഇടപെടൽ അപകടത്തിലാണെന്ന വിമർശനം നിരന്തരമായി യുവത്വം നേരിടേണ്ടിവന്നു. ഇത് ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തി​ന്റെ മാത്രം രാഷ്ട്രീയ പ്രതിസന്ധിയായിരുന്നില്ല. ഇതോടെ അരാഷ്ട്രീയ യുവത്വത്തിന്റെ നിർജീവമായ സാന്നിധ്യങ്ങൾ പരക്കെ ആശങ്കകൾ പരത്തി. അതോടൊപ്പം ശക്തിപ്പെട്ടുവന്ന മൂലധനശക്തികളുടെ ഇരകളായും മയക്കുമരുന്ന് ഉപഭോക്താക്കളായും ചെറിയ വിഭാഗം യുവാക്കൾ മാറി. </p>
<p> ഈ മാറ്റം സംഭവിക്കുന്ന അതേ കാലത്ത്, ഓരോ രാജ്യത്തും അതിന്റേതായ രാഷ്ട്രീയ പ്രതിസന്ധികളും രൂപപ്പെടുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും മൂന്നാം ലോക രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ വംശീയവും മതപരവുമായ താൽപര്യങ്ങൾ ഭരണകൂടങ്ങളുടെ ഭാഗമായി. ഇത് സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിഭീകരമായി ബാധിക്കാൻ തുടങ്ങി. രാഷ്ട്രീയം അതിന്റെ മൂല്യാധിഷ്ഠിത വ്യവഹാരങ്ങളിൽനിന്ന് മാറി വ്യക്തിപരമായ പ്രതിച്ഛായയിൽ സ്വയം അധികാരരൂപങ്ങളായി വളർന്നു. അഴിമതിയും സ്വജനപക്ഷപാതവും അടിത്തട്ടിലെ മനുഷ്യരുടെ ജീവിതത്തെ ദുരിതപൂർണമാക്കി. </p>
<p>ഇതിന് എതിരെയുള്ള പ്രതികരണം ജനാധിപത്യ പ്രക്രിയയിൽ പ്രകടിപ്പിക്കാൻ കഴിയാത്തവിധം തെരഞ്ഞെടുപ്പു പോലും ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമായി. ബ്യൂറോക്രാറ്റിക് സംവിധാനമാകട്ടെ ഈ രാഷ്ട്രീയനേതൃത്വവുമായി കൈകോർത്തു. ഇതിനെതിരെ സ്വാഭാവികമായി രൂപപ്പെടേണ്ട പ്രതിരോധ രാഷ്ട്രീയത്തെ വളർത്തിയെടുക്കാൻ പല രാജ്യത്തെയും പ്രതിപക്ഷത്തിനുപോലും കഴിയാതെയായി. ഈ രാഷ്ട്രീയശൂന്യത ഭരണകൂടങ്ങളുടെ ഏകാധിപത്യത്തെയും വംശീയ താൽപര്യത്തെയും ശക്തിപ്പെടുത്തി. ഇത്തരം സാഹചര്യത്തിലാണ് ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ജെൻസി യുവത്വം തങ്ങളുടെ രാഷ്ട്രീയ പ്രതിരോധത്തെ ലോകത്തിനു കാണിച്ചുകൊടുത്തത്. </p>
<p>2022ലാണ് ശ്രീലങ്കയിൽ യുവാക്കളും വിദ്യാർഥികളും നടത്തിയ രാഷ്ട്രീയ ഇടപെടൽ ഭരണമാറ്റത്തിന് കാരണമായത്. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണ മനുഷ്യരുടെ ജീവിതത്തെ രൂക്ഷമായി ബാധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. 2024ൽ ബംഗ്ലാദേശിൽ സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ യുവാക്കളും വിദ്യാർഥികളും നടത്തിയ പ്രക്ഷോഭം സമാനതകൾ ഇല്ലാത്തതായിരുന്നു. ആ ജെൻസി സമരവും ഭരണമാറ്റത്തിലാണ് അവസാനിച്ചത്. </p>
<p>ഈ വർഷം മാർച്ച് 27ന് നേപ്പാളിൽ അധികാരത്തിൽ വന്ന പുതിയ രാഷ്ട്രീയ സംവിധാനവും ജെൻസി ഇടപെടലിന്റെ ഭാഗമായിരുന്നു. ദീർഘകാലത്തെ രാജവാഴ്ചക്കെതിരായ ജെൻസി വിപ്ലവത്തിൽ 19 സ്കൂൾ വിദ്യാർഥികൾ അടക്കം നിരവധി യുവാക്കളാണ് രക്തസാക്ഷികളായത്. നേപ്പാളിലെ ജനസംഖ്യയുടെ 52 ശതമാനം പേരും 18നും 40നും ഇടയിൽ പ്രായമായവരാണ്. ഇവർക്കിടയിലാണ് ബാലേന്ദ്ര ഷാ എന്ന യുവാവ് തന്റെ സംഗീതമാന്ത്രികതയിലൂടെ വിദ്യാർഥികളെയും യുവാക്കളെയും രാഷ്ട്രീയമായി പരുവപ്പെടുത്തിയത്. അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തതോടെ ജെൻസി രാഷ്ട്രീയ ഇടപെടൽ ലോകത്തിന് നൽകുന്ന സന്ദേശം ചെറുതല്ല. </p>
<p>എന്നാൽ, ഇത്തരം ജെൻസി രാഷ്ട്രീയ ഇടപെടലിന്റെ ആശയലോകം ഏതു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയാണ് ഉൾക്കൊള്ളുന്നത് എന്ന ചോദ്യം ഏറെ ഗൗരവപ്പെട്ടതാണ്. പുതിയകാല രാഷ്ട്രീയം, പരമ്പരാഗത അധികാര വ്യവഹാരങ്ങളെയും അതിനെ പാർലമെന്റ് രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരുന്ന സൈദ്ധാന്തിക പശ്ചാത്തലത്തെയും അപ്രസക്തമാക്കുകയാണ്. ഇവിടെ നേരത്തേ നിലനിന്ന സാമൂഹിക രാഷ്ട്രീയ പാഠശാലയിലെ രാഷ്ട്രീയ സംവാദങ്ങൾ പുതിയൊരു വഴി വെട്ടിത്തെളിച്ചിരിക്കുന്നു. </p>
<p>അത് ഡിജിറ്റൽ കാലത്തെ ആശയ സംവാദമണ്ഡലമാണ്. ഇത് വിജയിക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ അടിത്തറയിലാണ്. അതുകൊണ്ട്, മൂന്നാം ലോക രാജ്യത്ത് ജനാധിപത്യം നിലനിൽക്കേണ്ടത് പുതു രാഷ്ട്രീയത്തിന്റെ ശാക്തീകരണത്തിന് ആവശ്യവുമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ സി.ജെ.പി എന്ന പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെയും അത് ഉയർത്തിവിടുന്ന ഭാവി രാഷ്ട്രീയത്തെയും വിശകലനം ചെയ്യേണ്ടത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/09/2895868-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020bEGxqInfxHUJICkggTiYMBdGgFRxJcRh1614508" data-watermark="false" style="width: 100%;" info-selector="#info_item_1786251616473">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786251616473"></div>
</div>
<h3>സി.ജെ.പി-ഡിജിറ്റൽ രാഷ്‌ട്രീയവും പരമ്പരാഗത രാഷ്ട്രീയവും</h3>
<p>ഒരു സുപ്രഭാതത്തിൽ ലോകത്ത് ഒരിടത്തും മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. അത്തരം മാറ്റങ്ങൾക്ക് ആധാരമായ ആശയമണ്ഡലങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതിനെ രാഷ്ട്രീയമായി ഏകോപിക്കാനും മുന്നോട്ടു കൊണ്ടുപോകാനും ലോകത്ത് എല്ലായിടത്തും ഒരു സൂര്യൻ ഉദിച്ചിട്ടുണ്ട്. അത് നൽകുന്ന വെളിച്ചമാണ് പിന്നീട് എല്ലാ മനുഷ്യരെയും തെളിച്ചത്തിലേക്ക് ആവാഹിക്കുന്നത്. ഈ യാഥാർഥ്യമാണ് കോക്രോച്ച് ജനത പാർട്ടിയുടെ രൂപവത്കരണത്തിനു പിന്നിലെ കാരണമായിത്തീർന്നത്. ഇതിലേക്ക് നയിച്ചതാകട്ടെ ഭരണകൂട സ്ഥാപനത്തിന്റെ നിരീക്ഷണമാണ്. </p>
<p>മേയ് 15നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയിലെ വിദ്യാർഥികളെയും യുവാക്കളെയും കൂറകളോട് ഉപമിച്ചത്. അദ്ദേഹം പിന്നീട് അത് തിരുത്തി. എന്നാൽ, ഇതിനെ ഗൗരവത്തിൽ നിരീക്ഷിച്ചവരായിരുന്നു വിദ്യാർഥികൾ. അതിന്റെ പ്രതികരണം എന്നോണം മേയ് 16ന് മഹാരാഷ്ട്ര സ്വദേശി അഭിജിത് ദീപ്കെ അമേരിക്കയിൽനിന്ന് ഡിജിറ്റൽ ലോകത്ത് സി.ജെ.പിക്ക് രൂപംനൽകി. ശക്തമായ നിരവധി ഒഴുക്കുകളായി ലോകമെങ്ങുമുള്ള ഇന്ത്യൻ യുവത്വം മാറി. ഇന്ത്യയിലെത്തിയ അഭിജിത് ജൂൺ 6ന് സമരത്തിന് തുടക്കംകുറിക്കുന്നു. ജൂൺ 20ന് സമരം ശക്തിപ്പെട്ടു. ഗാന്ധിയുടെയും അംബേദ്കറിന്റെയും ചിന്താധാരയിലൂടെ സമാധാനപരമായി നടന്ന സമരത്തെ പതിവുപോലെ ഭരണകൂടം അടിച്ചമർത്താൻ തീരുമാനിക്കുകയായിരുന്നു. </p>
<p>മുറിവേറ്റ വിദ്യാർഥികൾ തെരുവിൽ വലിച്ചെറിയപ്പെട്ടു. എന്നാൽ, പുതിയകാലത്തെ യുവത അതിനെ സർഗാത്മകമായി മറികടന്നു. അതിനു ശക്തിപകരുന്ന രീതിയിൽ സി.ജെ.പി സ്ഥാപകനായ അഭിജിത് ദീപ്കെയും വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയവർ സമരത്തിന്റെ രാഷ്ട്രീയവും അതിന്റെ ആവശ്യങ്ങളും രാജ്യത്തോട് പറഞ്ഞു. ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യർ അവരോട് ഐക്യപ്പെട്ടു. ഇതിനിടയിലാണ് ജൂൺ 28ന് പൊതുപ്രവർത്തകൻ സോനം വാങ്ചുക് നിരാഹാരം തുടങ്ങിയത്. അദ്ദേഹം ജൂലൈ 24ന് ഗവൺമെന്റുമായുള്ള ചർച്ചക്കിടെ സമരം അവസാനിപ്പിച്ചെങ്കിലും സി.ജെ.പി ആവശ്യങ്ങളിൽ ഉറച്ചുനിന്നു. ആ തീരുമാനം വിദ്യാർഥികളുടെ ആവശ്യങ്ങളിൽ അടിയുറച്ചുള്ള ദീർഘവീക്ഷണത്തെയാണ് സാക്ഷ്യപ്പെടുത്തിയത്. </p>
<p>12 വർഷത്തെ മോദി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവണതയെ ചോദ്യംചെയ്യാൻ പാകത്തിൽ സി.ജെ.പി ശക്തിപ്പെട്ടത് എങ്ങനെയാണ്? പലപ്രാവശ്യം പാർലമെന്റിനകത്ത് പ്രതിപക്ഷശക്തികളുടെ എതിർപ്പിനെ മറികടന്ന് നിരവധിയായ ജനവിരുദ്ധ നിയമങ്ങളെ ഭരണകൂടം പ്രയോഗത്തിൽ വരുത്തി. അതിനെ തെരുവിൽ ചോദ്യംചെയ്യാൻ കഴിയാത്തവിധം പ്രതിപക്ഷ പ്രസ്ഥാനങ്ങൾ ദുർബലപ്പെട്ടു. നിയമവും നീതിപീഠവും പലപ്പോഴും ഭരണകൂട അനുകൂല സമീപനത്തിന്റെ ഭാഗമായി. ഈ അധികാരശക്തിയെ നിലനിർത്തുന്നതിനായി പലരീതിയിലുള്ള പ്രിവിലേജും അധികാരരാഷ്ട്രീയവും ബ്യൂറോക്രാറ്റിക് സംവിധാനവും സ്വീകരിച്ചു. </p>
<p> ഇത് വലിയ രീതിയിൽ സമൂഹത്തിലെ മധ്യ-ഉപരിവർഗ താൽപര്യങ്ങളെയാണ് സംരക്ഷിച്ചത്. സവർണ ജാതി പരികൽപനയും പരമ്പരാഗത രാഷ്ട്രീയമേൽക്കോയ്മയുടെ ഭാഗമായ മനുഷ്യരും ഇതിനെ ആസ്വദിച്ച് ജീവിക്കുകയാണ്. പലപ്പോഴും ഭരണകൂടം സ്വീകരിച്ച നിലപാട് ഇത്തരം മനുഷ്യരെ ബാധിച്ചില്ല. അവ ഞങ്ങളെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് ഭരണകൂട തീരുമാനങ്ങളോട് അവർ സമരസപ്പെട്ടത്. </p>
<p>ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം നടപ്പാക്കിയ ബഹുഭൂരിപക്ഷം തീരുമാനങ്ങളും സവർണ ഉപരിവർഗ താൽപര്യങ്ങളെയാണ് സംരക്ഷിച്ചത്. അത് ബ്രാഹ്മണിക്കൽ മേൽക്കോയ്മയുടെ വർഗീയ രാഷ്ട്രീയത്തിന് ശക്തിപകർന്നു. അതുകൊണ്ടുതന്നെ അവ എതിർക്കപ്പെടേണ്ടതാണെന്ന് അധികാരത്തിന്റെ ഭാഗമായ മനുഷ്യർക്ക് തോന്നിയില്ല. എന്നാൽ, എല്ലാ കാലത്തും അത് അടിത്തട്ട് മനുഷ്യരെ മാത്രം ബാധിച്ച് ഒതുങ്ങിനിൽക്കില്ല എന്ന സാമൂഹിക യാഥാർഥ്യത്തെ ഇന്ന് ഇന്ത്യയിലെ ഉപരിവർഗവും സമ്പന്നവിഭാഗവും മനസ്സിലാക്കി. അതിനവർ നൽകിയ വില ചെറുതല്ല. പലപ്പോഴും ഇത്തരം രാഷ്ട്രീയ യാഥാർഥ്യങ്ങളെ സാമൂഹിക വിശകലനങ്ങളായി അവതരിപ്പിക്കുമ്പോൾ അതിനെ മുഖ്യധാരാ മാധ്യമങ്ങളും ബുദ്ധിജീവികളും തള്ളിക്കളയുകയാണ് പതിവ്. </p>
<p>ഇന്നത് ഒരു രാഷ്ട്രീയ യാഥാർഥ്യമാണെന്ന് ബോധ്യപ്പെടുത്താൻ വിദ്യാർഥികൾതന്നെ ഇറങ്ങേണ്ടിവന്നു. അത് നേരിട്ട് വിദ്യാർഥികളെ ബാധിച്ച വിഷയമായതുകൊണ്ട് മാത്രമല്ല. മറിച്ച്, നമ്മുടെ സിസ്റ്റം ശരിയല്ല എന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞതിന്റെ ഭാഗംകൂടിയാണ്. കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ 152 ഉന്നത പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച സംഭവിച്ചിട്ടുണ്ട്. ഇത് ഏതൊക്കെ അർഥത്തിലാണ് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചത്? </p>
<p>അതിനോട് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ച സമീപനം എന്താണ്? ഒരു സിസ്റ്റത്തിന് അകത്ത് നിർമിക്കപ്പെട്ട ഘടനാപരമായ തെറ്റിനെ നിയമവ്യവസ്ഥയിലൂടെ പരിഹരിക്കാനുള്ള സാഹചര്യം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ നിലനിൽക്കെ എന്തുകൊണ്ട് അത് സാധ്യമായില്ല? മാത്രമല്ല, ആ നീതിപീഠത്തിന്റെ ഉന്നതിയിൽ ഇരിക്കുന്ന വ്യക്തിതന്നെ ഇന്ത്യയിലെ വിദ്യാർഥികളെ കൂറകളോട് ഉപമിച്ചതിന്റെ സാമൂഹികയുക്തി എന്താണ്? ഇത്തരം ചോദ്യങ്ങളിൽനിന്നാണ് ഇന്ത്യൻ വിദ്യാർഥികളുടെ രാഷ്ട്രീയബോധ്യം ഇന്ന് ലോകത്തിന് മനസ്സിലാക്കാൻ കഴിഞ്ഞത്. </p>
<p>36 ദിവസം ജന്തർമന്തറിൽ നടന്ന സി.ജെ.പിയുടെ സമരം നിരവധി ചോദ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. അത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ വിജയിച്ച സമരം മാത്രമല്ല. മറിച്ച്, ഡിജിറ്റൽ കാലത്ത് അരാഷ്ട്രീയ യുവത്വം എന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ വിദ്യാർഥികൾ അവരുടെ സാമൂഹിക പരികൽപനകൾ ഒന്നൊന്നായി അവതരിപ്പിക്കുകയായിരുന്നു. വ്യവസ്ഥാപിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിദ്യാർഥി വിഭാഗങ്ങൾ കാമ്പസുകളിൽ നടത്തിവന്ന രാഷ്ട്രീയ പ്രവർത്തനങ്ങളെ എന്തുകൊണ്ട് സി.ജെ.പിക്ക് മറികടക്കാൻ കഴിഞ്ഞു? </p>
<p>എന്തുകൊണ്ട് കാമ്പസിലെ വിവിധ വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് അഖിലേന്ത്യ അടിസ്ഥാനത്തിൽ ഒരു വിദ്യാർഥി മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാൻ കഴിയാതെപോയി? ഇന്ത്യയിലെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ഘടനാപരമായ സാമൂഹിക തിരസ്കരണവും ജാതികേന്ദ്രീകൃതമായ കൊലകളെയും എന്തുകൊണ്ട് പ്രക്ഷോഭത്തിലൂടെ അവസാനിപ്പിക്കാൻ കഴിയാതെപോയി? നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നിട്ടും എന്തുകൊണ്ട് വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് സംഘടിതമായി തെരുവിൽ ഇറങ്ങാൻ കഴിയാതെപോയി? തുടങ്ങിയ ചോദ്യങ്ങൾക്ക് മുമ്പിൽ സി.ജെ.പി ഒരു ഉത്തരമല്ല. അതേസമയം, ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ സി.ജെ.പിക്ക് ഒരിടം ഉണ്ടെന്നത് അംഗീകരിക്കേണ്ടതാണ്. </p>
<p> നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 20ൽ കൂടുതൽ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. അതിനെ വ്യക്തി, കുടുംബം അതിനുള്ളിലെ പ്രശ്‌നങ്ങളായിട്ടാണ് സിസ്റ്റം കണ്ടത്. മറിച്ച്, അഴിമതിയിലാണ്ട സിസ്റ്റമാണ് കുട്ടികളെ കൊന്നതെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ഇതിനുമുമ്പ് ലക്ഷക്കണക്കായ കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തപ്പോഴും ഭരണകൂടത്തിന്റെ സമീപനം ഇങ്ങനെതന്നെയായിരുന്നു. ഇതിനെയൊന്നും ഒരു രാഷ്ട്രീയ വിഷയമായി വേണ്ടവിധം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിപക്ഷ പ്രസ്ഥാനങ്ങൾക്കും കഴിഞ്ഞില്ല. അവരാകട്ടെ ഓരോ സംസ്ഥാനത്തിലെയും രാഷ്ട്രീയതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ രണ്ടാമതായി കണ്ട് രാഷ്ട്രീയാധികാരത്തെ ഒന്നാമതായി നിലനിർത്തി. </p>
<p>അങ്ങനെയാണ് തൊഴിലാളിവിരുദ്ധ നിലപാടുമായി വന്ന ലേബർകോഡും വിദ്യാഭ്യാസത്തിലെ കാവിവത്കരണവും ഭരണകൂടത്തിന് കൃത്യമായും അനായാസമായും നടപ്പാക്കാൻ കഴിഞ്ഞത്. ഇത് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജെൻസി തലമുറക്ക് തങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കാണാൻ പ്രാപ്തിയുള്ള രാഷ്ട്രീയശക്തിയല്ല നിലവിൽ ഇന്ത്യയിലുള്ളതെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് കാമ്പസുകളിൽ നിലനിൽക്കുന്ന വിദ്യാർഥി പ്രസ്ഥാനങ്ങളുമായി കൂട്ടുചേർന്നുള്ള സമരത്തിന് സി.ജെ.പി തയാറാകാതിരുന്നത് എന്നുവേണം കരുതാൻ. അതേസമയം അത്തരം വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തെ ചേർത്തുപിടിക്കുകയും അവർ ഒപ്പം നിൽക്കുകയും ചെയ്തു. ഇത് മുന്നോട്ടു​െവക്കുന്ന രാഷ്ട്രീയസന്ദേശം ഗൗരവപ്പെട്ടതാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/09/2895872-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020EMK0efKJhdvhpgL9quwPAvoGI3vh1DAU1872373" data-watermark="false" style="width: 100%;" info-selector="#info_item_1786251874720">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786251874720"></div>
</div>
<p> രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങളോട് അധികാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്ന നിലപാടിന്റെ രീതി എന്താണ്? പലപ്പോഴും വിഷയത്തിന്റെ ഗൗരവത്തിനപ്പുറത്തേക്ക് താൽപര്യങ്ങളുടെ ഭാഗമായാണ് സമീപനങ്ങൾ രൂപപ്പെടുന്നത്. നീതിപീഠങ്ങൾപോലും ഈ രീതിയിൽ കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ സ്വീകരിച്ച തീരുമാനങ്ങൾ യുവാക്കൾക്കിടയിൽ ഉണ്ടാക്കിയ തിരിച്ചറിവ് ചെറുതല്ല. അവ ഭാവിയിൽ സൃഷ്ടിക്കുന്ന സാമൂഹിക പ്രതിസന്ധിയെ വസ്തുനിഷ്ഠമായി സമീപിക്കുന്നതിൽ പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പരിമിതികൾ ഉണ്ട്. ഈ പരിമിതികളെ മറികടന്നുകൊണ്ട് മാത്രമേ സിസ്റ്റത്തെ തിരുത്താൻ കഴിയൂ എന്ന് വിദ്യാർഥി കൂട്ടായ്മകൾക്ക് മനസ്സിലാക്കാൻ കഴിയുന്നു. </p>
<p>മാത്രമല്ല, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെടുന്ന സമരങ്ങളുടെ ഭാവി പലപ്പോഴും സമരങ്ങൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളുടെ പൂർണമായ വിജയമായിരിക്കില്ല. സി.ജെ.പിയുടെ സമരത്തിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ മാറ്റിനിർത്തിക്കൊണ്ട് മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാം എന്ന ഭരണകൂടത്തിന്റെ സമ്മർദത്തെ മറികടക്കാൻ കഴിഞ്ഞു എന്നതാണ് ഈ സമരത്തിന്റെ വിജയം. ഇത് ഡിജിറ്റൽ കാലത്തെ സമരത്തെ പരമ്പരാഗത രാഷ്ട്രീയ സമരത്തിൽനിന്നും വ്യത്യസ്തമാക്കുന്നു. </p>
<p>നമ്മുടെ പരമ്പരാഗത സമരമാതൃകകൾ ഏതൊക്കെ രീതിയിൽ മാറ്റപ്പെടണമെന്ന് ജെൻസി സമരം കാണിച്ചുതന്നു. ഇതിനെ ഒരു ജൈവസമരമാക്കിയതിന് പിന്നിൽ ഒട്ടനവധി സാമൂഹികഘടകങ്ങളുണ്ട്. അതിനെ കൃത്യമായി മനസ്സിലാക്കേണ്ടത് നമ്മുടെ പരമ്പരാഗത രാഷ്ട്രീയമാണ്. ഭാവിയിൽ ജനാധിപത്യത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ അധികാര രാഷ്ട്രീയം എല്ലാകാലത്തും ഉപയോഗിക്കുന്ന വ്യവസ്ഥാപിത ഘടനാരൂപങ്ങളെ മാറ്റിനിർത്തേണ്ടതുണ്ട്. അതെങ്ങനെയാണ് ജെൻസി സമരം ഉപയോഗിച്ചതെന്ന് പരിശോധിക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപിന്റെകൂടി ഭാഗമാണ്. </p>
<h3>ജെൻസിയുടെ ജൈവസമരം</h3>
<p>സി.ജെ.പിയുടെ സമരത്തെ ജൈവസമരമായി വ്യാഖ്യാനിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭരണഘടനയാണ്. അതാണ് സമരത്തിന്റെ ഊർജം. ഭരണഘടന ഇന്ത്യൻ വൈവിധ്യങ്ങളെ എല്ലാ അർഥത്തിലും ഉൾക്കൊള്ളുന്നതാണ്. അത് തെളിയിച്ചിട്ടുണ്ട് സമരവേദിയിൽ എത്തിയ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ. ജന്തർമന്തറിലേക്ക് ഒഴുകിയെത്തിയ വിദ്യാർഥികൾക്ക് ഒരു അജണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ ഭാവിയെ നശിപ്പിച്ച ഭരണകൂടത്തിന്റെ സമീപനം മാറേണ്ടതുണ്ട്. ചോദ്യപ്പേപ്പർ ചോർന്നതുമൂലം ലക്ഷക്കണക്കിന് കുട്ടികൾക്ക് അനുഭവിക്കേണ്ടിവന്ന മാനസിക സമ്മർദം, അതിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത കുട്ടികളുടെ ആത്മഹത്യ. </p>
<p> ബാങ്ക് ലോൺ എടുത്തും മറ്റ് സാമ്പത്തിക ബാധ്യതകൾ വഴിയും രണ്ടുമൂന്നു വർഷത്തെ നിരന്തരമായ അധ്വാനശേഷം എഴുതിയ പരീക്ഷ. അതിന് ഒരു വിലയും കൽപിക്കാത്ത അധികാരവർഗം. അവർക്ക് സാമ്പത്തികമായി തകർന്ന ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളുടെ നിലവിലെ ജീവിതാവസ്ഥ ഒരു വിഷയമേയല്ല. എന്നാൽ, ഇരകളായ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ രാഷ്ട്രീയത്തിനും മതത്തിനും ഭാഷക്കും സംസ്കാരത്തിനും ഭക്ഷണത്തിനും അതീതമായി അവരുടെ ഭാവിയിൽ പ്രതീക്ഷ അർപ്പിച്ചു. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നുപോലും അധികാരകേന്ദ്രങ്ങളിലേക്ക് യാത്രചെയ്യുന്നതിന് അവർ തടസ്സം നിന്നില്ല. </p>
<p>വിഷയം ചോദ്യപേപ്പർ ചോർച്ചയും സിസ്റ്റത്തിന്റെ നിരുത്തരവാദിത്വവുമാണെങ്കിലും മറ്റൊന്നുകൂടി അവിടെ സംഭവിച്ചു. അത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഐക്യപ്പെടലുകളാണ്. അതൊരു മതേതര സമീപനംകൂടിയായിരുന്നു. മറ്റൊന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ ഭരണകൂടം നടപ്പാക്കിവരുന്ന അശാസ്ത്രീയ സമീപനങ്ങളും ഹിന്ദുത്വത്തെ സ്ഥാപനവത്കരിക്കുന്ന സിലബസിനോടുള്ള വിയോജിപ്പുകളുമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൂല്യ തകർച്ചയും അത് ഭാവിയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളും വിദ്യാർഥികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. മറ്റൊന്ന്, ഭരണകൂട സംവിധാനങ്ങൾ എല്ലാ കാലത്തും ഉപയോഗിച്ചിട്ടുള്ള മർദക ഉപകരണങ്ങളായ പൊലീസിനോടുള്ള കുട്ടികളുടെ സമീപനമാണ്. </p>
<p>പൊലീസിന് മിഠായി നൽകിയും അവരോട് തമാശ പറഞ്ഞും അവരെ തങ്ങളിൽപ്പെട്ടവരാക്കി മാറ്റാൻ കുട്ടികൾ ശ്രമിച്ചു. ജന്തർമന്തറിലേക്ക് ഒഴുകിയെത്തി ഭക്ഷണങ്ങൾ നൽകിയ സന്ദേശം ചെറുതല്ല. ഇത്തരം അനുകൂല സാഹചര്യങ്ങളിലും ജൈവസമരം മുന്നോട്ടുവെച്ചത് കൃത്യമായ രാഷ്ട്രീയമാണ്. അവർക്കിടയിൽ ഒന്നുമാത്രമേ പ്രവർത്തിച്ചുള്ളൂ. അത് സിസ്റ്റം ഉണ്ടാക്കിയ തകർച്ചയെ പരിഹരിക്കാൻ ആ സിസ്റ്റത്തിനുള്ളിൽതന്നെ തിരുത്തൽ ആവശ്യമാണെന്ന തിരിച്ചറിവാണ്. ആദ്യം വേണ്ടത് അതിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയെ ആ സ്ഥാനത്തുനിന്ന് മാറ്റുക എന്നുള്ളതാണ്. അത് ഭരണകൂടത്തിന് നൽകുന്ന മുന്നറിയിപ്പുകൂടിയാണ്. </p>
<p>രാഷ്ട്രത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിക്ക് ആസ്ഥാനത്തെക്കുറിച്ച് നല്ല ബോധ്യം ഉണ്ടാവണം. അതില്ലാത്ത ഒരു വ്യക്തി ആസ്ഥാനത്ത് ഇരിക്കാൻ അർഹനല്ല. അതാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കു പിന്നിലെ ജെൻസി രാഷ്ട്രീയം. ഈ ആവശ്യം നേടാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ചുറ്റിസഞ്ചരിച്ച് ജനങ്ങളെ ബോധവത്കരിച്ച് സമയം കളയണ്ട. അതിനാണ് ജെൻസി ഡിജിറ്റൽ കാലത്തെ ഉപയോഗിക്കുന്നത്.</p>
<p> ഇതാണ് ജെൻസി രാഷ്ട്രീയം ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയത്തോട് വിളിച്ചുപറഞ്ഞത്. ഡിജിറ്റൽ കാലത്ത് തെരുവിലിറങ്ങുന്നതിനുമുമ്പ് തങ്ങൾ എന്തിന് ഇറങ്ങുന്നു എന്ന് പൂർണമായി ബോധ്യപ്പെടുന്ന വിധത്തിൽ ആശയ സംവാദങ്ങളും പ്രചാരണങ്ങളും നിരന്തരം നടക്കുന്ന കാലംകൂടിയാണിത്. ഇത്തരം കാലത്തെ നെറ്റ് നിഷേധിച്ചുകൊണ്ട് പ്രതിരോധിക്കാൻ കഴിയില്ല. അത് ഇതിനുമുമ്പ് ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശും പശ്ചിമേഷ്യയിലെ മുല്ലപ്പൂ വിപ്ലവവും തെളിയിച്ചു കഴിഞ്ഞതാണ്. അതിനാൽ വരുംകാല രാഷ്ട്രീയത്തിൽ ജെൻസികളുടെ ഇടപെടൽ ഗൗരവപ്പെട്ടതാണ്.</p>
<p> എന്നാൽ, അതിനൊരു സംഘടിത പ്രസ്ഥാനമായി നിലനിൽക്കണമെങ്കിൽ നിരവധിയായ കടമ്പകൾ കടക്കേണ്ടതുണ്ട്. അതിനു ആവശ്യമായ പ്രായോഗിക ഇടപെടൽ അവർക്ക് രൂപപ്പെടുത്താൻ കഴിയേണ്ടതുണ്ട്. അതിന് കഴിയും എന്നാണ് നിലവിലെ പ്രതീക്ഷ. അല്ലാത്തപക്ഷം അധികാര വർഗം അവരുടെ നിലനിൽപിനായി കുറുക്കു വഴികൾ കണ്ടെത്തുകതന്നെ ചെയ്യും. അണ്ണ ഹസാരെ അതിനൊരു തെളിവായി നമുക്ക് മുമ്പിലുണ്ട്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/students-challenge-system-through-organic-digital-protest-1544384</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/students-challenge-system-through-organic-digital-protest-1544384</guid>
<category><![CDATA[Weekly,Archives,Articles,Premium,17 AUG 2026]]></category>
<dc:creator><![CDATA[ഇ.കെ. ദിനേശൻ]]></dc:creator>
<pubDate>Mon, 10 Aug 2026 02:45:56 GMT</pubDate>
</item>
<item>
<title><![CDATA[കിഷോർ 
ഹൃദയംകൊണ്ട് പാടി, 
പാട്ട് ചരിത്രമായി]]></title>
<description/>
<enclosure length="203379" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/09/2895840-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/09/2895840-untitled-1.gif'/><figcaption><p>കിഷോർ കുമാർ</p><span class='copyright'></span></figcaption></figure><blockquote>
 ‘‘അര നൂറ്റാണ്ടായി ‘മേരേ നൈന’ കേട്ടുതുടങ്ങിയിട്ട് എന്നോർക്കുമ്പോൾ അത്ഭുതം. ആദ്യ കേൾവിയുടെ അതേ അനുഭൂതി പകർന്ന് ഇന്നും ഒപ്പമുണ്ട് ആ ഗാനം. ഹൃദയ വികാരങ്ങൾക്ക് ഒരിക്കലും പ്രായമാകുന്നില്ലല്ലോ.’’ –പാട്ടിന്റെ ചരിത്രകാരൻകൂടിയായ മുതിർന്ന മാധ്യമപ്രവർത്തകൻ എഴുതുന്നു. 
</blockquote>
<p>കണ്ണീർമഴക്കുപോലും ശമിപ്പിക്കാൻ കഴിയാത്ത പ്രണയദാഹവുമായി കാറിന്റെ പിൻസീറ്റിൽ ചാരിക്കിടന്ന് വിഷാദമധുരമായി പാടുന്നു പി.ബി. ശ്രീനിവാസ്; സ്വന്തം പാട്ടല്ല, കിഷോർ കുമാറിന്റെ പാട്ട്: ‘‘മേരേ നൈന സാവൻ ഭാദോം ഫിർ ഭീ മേരാ മൻ പ്യാസാ...’’ നിരാശാ കാമുകരുടെ ഹൃദയഗീതം. ആനന്ദ് ബക്ഷിയുടെ കാവ്യഭംഗിയുള്ള വരികൾ. രാഹുൽ ദേവ് ബർമന്റെ സംഗീതം. ചെന്നൈ നഗരവീഥികളിലൂടെ തെന്നിന്ത്യൻ സിനിമയിലെ കാതൽനാദങ്ങളായ പി.ബി.എസിനും ജയചന്ദ്രനുമൊപ്പമുള്ള കാർയാത്രയിൽനിന്ന് ഇന്നും ഓർമകളെ വന്നു തലോടുന്ന സ്നേഹനിമിഷം. മുപ്പതു വർഷം കഴിഞ്ഞെങ്കിലെന്ത്? എല്ലാം ഇന്നലെ നടന്നപോലെ. </p>
<p> മുഹമ്മദ് റഫിയുടെ ആരാധകനാണ് ജയചന്ദ്രൻ; പി.ബി. ശ്രീനിവാസ് തലത്ത് മഹ്‌മൂദിന്റെയും. സ്വാഭാവികമായും റഫിയുടെയും തലത്തിന്റെയും ഗാനോത്സവമാണ് കാറിൽ. ഇടക്കെപ്പോഴോ ശിവരഞ്ജനി രാഗത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്ത റഫിയുടെ ‘‘ബഹാരോം ഫൂൽ ബർസാവോ’’ ജയേട്ടൻ മൂളിയപ്പോൾ അതാ വരുന്നു മറുപടിയെന്നോണം പി.ബി.എസിന്റെ ആർദ്രമായ ശബ്ദത്തിൽ കിഷോറിന്റെ ശിവരഞ്ജനി. </p>
<p>‘‘ഏ ദിൽ ദീവാനേ, ഖേൽ ഹേ ക്യാ ജാനേ </p>
<p>ദർദ് ഭരാ യേ, ഗീത് കഹാം സേ </p>
<p>ഇൻ ഹോട്ടോ പേ ആയേ </p>
<p>ദൂർ കഹി ലേ ജായേ </p>
<p>ഭൂൽ ഗയാ ക്യാ, ഭൂൽ കേ ഭീ ഹേ </p>
<p>മുജ്‌കോ യാദ് സരാ സാ </p>
<p>ഫിർ ഭീ മേരാ മൻ പ്യാസാ...’’ </p>
<p>എങ്ങുനിന്നാവണം ഈ വിഷാദഗാനം എന്റെ ചുണ്ടിൽ ഒഴുകിയെത്തിയത്? അറിയില്ല. എന്തായാലും അതെന്നെ ദൂരെയെങ്ങോട്ടോ കൈപിടിച്ച് കൊണ്ടുപോകുന്നു. എല്ലാം വിസ്മൃതിയിലൊടുങ്ങിയാലും മറക്കാനാവാത്ത ചിലതുണ്ടല്ലോ -അർഥവും വിശദീകരിച്ചു തന്നു ബഹുഭാഷാ പണ്ഡിതനായ പി.ബി.എസ്. </p>
<p>ശക്തി സാമന്ത സംവിധാനം ചെയ്ത ‘മെഹ്ബൂബ’യിലെ (1976) ഇതേ ഗാനം ലതാ മങ്കേഷ്കറും പാടിയിട്ടുണ്ടെങ്കിലും കിഷോറിന്റെ ആലാപനത്തോടാണ് തനിക്ക് പൊടി സ്നേഹം കൂടുതലെന്ന് പി.ബി.എസ് പറഞ്ഞതോർക്കുന്നു. ‘‘ലതാജിയുടെ പാട്ട് മോശമായതുകൊണ്ടല്ല. കൂടുതൽ സാങ്കേതിക തികവാർന്നത് അതാണ്. പക്ഷേ, എന്തോ കിഷോറിന്റെ ആലാപനത്തോടാണ് പണ്ടേ എനിക്ക് ചായ്‌വ്. പലപ്പോഴും തോന്നിയിട്ടുണ്ട്, ലതാജി ബുദ്ധികൊണ്ടും കിഷോർ ഹൃദയംകൊണ്ടുമാണ് ആ പാട്ട് പാടിയതെന്ന്...’’ ജയചന്ദ്രനുമില്ല മറിച്ചൊരു അഭിപ്രായം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/09/2895847-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020n4kgRED2WsqgllczD79QCdLuYYt6zOQH0046981" data-watermark="false" style="width: 100%;" info-selector="#info_item_1786250049026">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786250049026"></div>
</div>
<h3>ജീവിതം എന്ന ഗുരു </h3>
<p>ഹൃദയംകൊണ്ട് പാടുക. എന്തൊരു മനോഹരമായ നിരീക്ഷണം. പിന്നീടെപ്പോഴും ആ ഗാനം കേൾക്കുമ്പോൾ പി.ബി.എസിന്റെ വാക്കുകളാണ് ഓർമ വരുക. പലവിധത്തിലും പാടാം പാട്ടുകൾ. ചുണ്ടുകൊണ്ട്, തൊണ്ടകൊണ്ട്, മസ്തിഷ്‌കംകൊണ്ട്, ഇതൊന്നുമല്ലാതെ ഹൃദയംകൊണ്ടും. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചയാളല്ല കിഷോർ. കേൾവി ജ്ഞാനമാണ് തന്റെ ഏറ്റവും വലിയ കൈമുതൽ എന്ന് പറയാറുണ്ടായിരുന്നു അദ്ദേഹം. </p>
<p>ജീവിതമാണ് ഏറ്റവും വലിയ ഗുരുനാഥൻ എന്നും. അദൃശ്യനായ ആ ഗുരുവിനെ മനസ്സിൽ ധ്യാനിച്ചാവണം ബക്ഷിയുടെ വരികളിലൂടെ കിഷോർ ഒഴുകിയത്. വിഷാദസാന്ദ്രമായ ഒരു കാമുക മനസ്സ് മുഴുവനുണ്ട് കിഷോറിന്റെ ആലാപനത്തിൽ. കവിയുടെ ഭാഷയിൽ, ആശയും നിരാശയും ഒളിച്ചുകളിക്കുന്ന മനസ്സ്. വിടചൊല്ലി വർഷങ്ങളായെങ്കിലും ആകാശത്തു തെളിയുന്ന മിന്നൽക്കൊടിയിൽപോലും കാമുകിയെ കാണുന്നു ആ കാമുകൻ. </p>
<p>‘‘ബർസോം ബീത്ത് ഗയേ, ഹംകോ മിലേ ബിച്ഡേ </p>
<p>ബിജൂരി ബൻകർ, ഗഗൻ പേ ചംകെ </p>
<p>ബീത്തേ സമയ് കി രേഖാ, മേനേ തുംകോ ദേഖാ </p>
<p>മൻ സംഗ് ആംഖ് മിചൗലി ഖേലേ </p>
<p>ആശാ ഔർ നിരാശ, ഫിർ ഭീ മേരാ മൻ പ്യാസാ...’’ </p>
<p>ഗാനത്തിന്റെ പിറവിക്ക് പിന്നിലെ കഥ പല അഭിമുഖങ്ങളിലും ആർ.ഡി. ബർമൻതന്നെ വിവരിച്ചു കേട്ടിട്ടുണ്ട്. പാട്ടിന്റെ ഈണം ചിട്ടപ്പെടുത്തിയശേഷം ആർ.ഡി ആദ്യം സമീപിച്ചത് പ്രിയ സുഹൃത്ത് കൂടിയായ കിഷോറിനെ. ശിവരഞ്ജനി രാഗത്തിലാണ് പാട്ട് എന്ന് കേൾക്കേണ്ട താമസം കിഷോർ ജാമ്യമെടുത്തു: ‘‘ഏത് രഞ്ജനിയായാലും എനിക്ക് ഒരുപോലെ. രാഗങ്ങളെ കുറിച്ചൊന്നും ജ്ഞാനമില്ല. പാട്ട് പറഞ്ഞുതന്നാൽ നന്നായി പാടാൻ ശ്രമിക്കാം.’’ </p>
<p>ലതാ മങ്കേഷ്കറും അതേ ഗാനം പാടുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒരു നിർദേശം മുന്നോട്ടുവെച്ചു, കിഷോർ: ‘‘എങ്കിൽപ്പിന്നെ ലതാജി ആദ്യം പാടട്ടെ. അത് കേട്ട് എന്റേതായ ശൈലിയിൽ ഞാൻ പാടിക്കൊള്ളാം. രാഗമൊക്കെ നിങ്ങൾ നിശ്ചയിച്ചാൽ മതി.’’ ആർ.ഡിക്ക് സന്തോഷം. മനോധർമ പ്രകടനത്തിലുള്ള കിഷോറിന്റെ പ്രാഗല്ഭ്യം പഞ്ചംദായെപ്പോലെ തിരിച്ചറിഞ്ഞവർ അധികമുണ്ടാവില്ലല്ലോ. മാത്രമല്ല, റെക്കോഡിങ് സ്റ്റുഡിയോയിൽ കിഷോറിന് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുന്ന ആളാണ് ആർ ഡി.</p>
<p>ലതാജിയുടെ ശബ്ദത്തിൽ ആദ്യം റെക്കോഡ് ചെയ്യപ്പെട്ട പാട്ട് ഒരാഴ്ചയോളം കേട്ട് ഹൃദിസ്ഥമാക്കിയ ശേഷമാണ് കിഷോർ സ്റ്റുഡിയോയിലെത്തിയതെന്ന് ആർ.ഡി മൈക്കിന് മുന്നിൽ ചെന്നുനിന്ന് പാട്ട് ‘സ്വന്തമാക്കി’ മാറ്റുന്ന കിഷോറിനെയാണ് പിന്നെ കണ്ടത്. ലതാജിയുടെ ആലാപനം അനുകരിച്ചില്ല കിഷോർ. പകരം പാട്ടിന് സ്വന്തമായ ഒരു ഭാഷ്യം ചമച്ചു. ആ ഭാഷ്യം കാലത്തിനപ്പുറത്തേക്ക് വളരുകയും ചെയ്തു. കിഷോറിന്റെ പാട്ടിലെ നേർത്ത വിഷാദഭാവത്തോട് അൽപം സ്നേഹക്കൂടുതലുണ്ടെങ്കിലും ചിത്രീകരണത്തിൽ ലതാജിയുടെ വേർഷനാണ് മുന്നിലെന്ന് തോന്നും ചിലപ്പോൾ. മൈസൂർ കൊട്ടാരത്തിന്റെ പ്രൗഢി മുഴുവൻ ഒപ്പിയെടുത്ത അലോക് ദാസ് ഗുപ്തയുടെ കാമറക്ക് നന്ദി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/09/2895844-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020c8KbHdBufkTUN1EFFzVwOchPjyFHM5pn9986878" data-watermark="false" style="width: 100%;" info-selector="#info_item_1786249990106" title="ആർ.ഡി. ബർമനും കിഷോർ കുമാറും" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1786249990106">
  <p>ആർ.ഡി. ബർമനും കിഷോർ കുമാറും</p>
 </div>
</div>
<h3>ശിവരഞ്ജനിയുടെ സ്പർശം</h3>
<p>കൗതുകം തോന്നാം. ഏതാണ്ടിതേ തുടക്കമുള്ള മറ്റൊരു ഗാനം ഇതേ രാഗത്തിൽ മുമ്പ് പിറന്നുവീണിട്ടുണ്ട് ഹിന്ദിയിൽ. ‘‘മോരേ നൈനാ സാവൻ ഭാദോം...’’ 1964ൽ പുറത്തിറങ്ങിയ ‘വിദ്യാപതി’ എന്ന ചിത്രത്തിനുവേണ്ടി വി. ബൽസാരയുടെ ഈണത്തിൽ അത് പാടിയതും ലത മങ്കേഷ്‌കർ തന്നെ. പ്രിയപ്പെട്ട സ്വന്തം ഗാനങ്ങളിൽ ഒന്നായി പലപ്പോഴും ലതാജി എടുത്തുപറഞ്ഞിട്ടുണ്ട് ‘വിദ്യാപതി’യിലെ ഗാനം. നിർഭാഗ്യവശാൽ ആ ഗാനം പ്രതീക്ഷിച്ച ശ്രദ്ധ നേടിയില്ല. ഹിറ്റായത് ‘മെഹ്ബൂബ’യിലെ പാട്ടാണ്. </p>
<p>ശിവരഞ്ജനി രാഗഛായയുമായി പിറന്ന വേറെയും ജനപ്രിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുണ്ട് : ‘‘ആവാസ് ദേഖേ ഹമേ തും ബുലാവോ’’ (പ്രൊഫസർ -ശങ്കർ ജയ്കിഷൻ), ‘‘കഹി ദീപ് ജലേ കഹി ദിൽ’’ (ബീസ് സാൽ ബാദ് -ഹേമന്ദ് കുമാർ), ‘‘ഓ സാഥിരേ’’ (മുഖദ്ദർ കാ സിക്കന്ദർ -കല്യാൺജി ആനന്ദ്ജി), ‘‘ദിൽ കേ ജരോകോം മേ’’ (ബ്രഹ്മചാരി -ശങ്കർ ജയ്കിഷൻ), ‘‘ജാനേ കഹാം ഗയേ വോ ദിൻ’’ (മേരാ നാം ജോക്കർ -ശങ്കർ ജയ്കിഷൻ), ‘‘തേരെ മേരെ ബീച്ച് മേ’’ (ഏക് ദുജേ കേലിയേ -ലക്ഷ്മികാന്ത് പ്യാരേലാൽ). മലയാളത്തിലാണെങ്കിൽ ‘‘കണ്ണു തുറക്കാത്ത ദൈവങ്ങളേ’’ (അഗ്നിപുത്രി -ബാബുരാജ്), ‘‘കിനാവിന്റെ കുഴിമാടത്തിൽ’’ (ഡോക്ടർ -ദേവരാജൻ), ‘‘കാറ്ററിയില്ല കടലറിയില്ല’’ (ജയിൽ -ദേവരാജൻ), ‘‘ആകാശദീപമേ’’ (ചിത്രമേള -ദേവരാജൻ), ‘‘ഏഴു സ്വരങ്ങളും’’ (ചിരിയോ ചിരി -രവീന്ദ്രൻ), ‘‘അനുവദിക്കൂ ദേവീ’’ (തീർഥയാത്ര -എ.ടി. ഉമ്മർ) തുടങ്ങി എണ്ണമറ്റ പാട്ടുകൾ. തമിഴിലെ ഏറ്റവും പ്രശസ്തമായ ശിവരഞ്ജനി ഗാനങ്ങളിലൊന്നിന് ശബ്ദം പകർന്നത് ജയചന്ദ്രനാണ്: ‘വൈദേഹി കാത്തിരുന്താൾ’ എന്ന ചിത്രത്തിലെ ‘‘കാത്തിരുന്ത് കാത്തിരുന്ത് കാലങ്കൾ പോണതടി...’’ </p>
<p> അര നൂറ്റാണ്ടായി ‘‘മേരേ നൈന’’ കേട്ടുതുടങ്ങിയിട്ട് എന്നോർക്കുമ്പോൾ അത്ഭുതം. ആദ്യ കേൾവിയുടെ അതേ അനുഭൂതി പകർന്ന് ഇന്നും ഒപ്പമുണ്ട് ആ ഗാനം. ഹൃദയവികാരങ്ങൾക്ക് ഒരിക്കലും പ്രായമാകുന്നില്ലല്ലോ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/kishore-kumar-sings-heartbreak-in-shivaranjani-raag-1544366</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/kishore-kumar-sings-heartbreak-in-shivaranjani-raag-1544366</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,17 AUG 2026]]></category>
<dc:creator><![CDATA[ര​വി മേ​നോ​ൻ]]></dc:creator>
<pubDate>Mon, 10 Aug 2026 02:30:53 GMT</pubDate>
</item>
<item>
<title><![CDATA[ആരോഹണാവരോഹണം]]></title>
<description/>
<enclosure length="158982" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/09/2895832-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/09/2895832-untitled-1.gif'/><figcaption></figcaption></figure><p>പച്ചക്കറിച്ചന്തയെ പരിചയപ്പെടുന്നേരം </p>
<p>ആശ്ചര്യം പലതും കൈമാറ്റം ചെയ്യപ്പെട്ടു. </p>
<p>അങ്ങാടിക്കപ്പുറത്തെ സങ്കൽപലോകത്ത് </p>
<p>പച്ചക്കറി ശിൽപങ്ങളും കലാകൃത്തുക്കളും. </p>
<p>പലവർണങ്ങൾ കൂമ്പാരമിട്ടു കിടക്കും. </p>
<p>ചില്ലുശിൽപം പോലെ കണ്ണഞ്ചും. </p>
<p>ചാക്കുകൊണ്ടുള്ള മെത്തയിൽ </p>
<p>ഓമനയായ വളർത്തുമൃഗങ്ങളെപോലെ </p>
<p>തുടച്ചും ഉഴിഞ്ഞും വെള്ളം കുടഞ്ഞും </p>
<p>പച്ചക്കറികളെ നിരത്തലെന്ന തുടർച്ച. </p>
<p>നിഴലാട്ടത്തിന് മിന്നി കെട്ട് വഴിവെളിച്ചം. </p>
<p>വിറ്റൊഴിഞ്ഞ ഓരോ ശൂന്യതയിലേക്കും </p>
<p>അടുത്തതിനെ നീക്കിയൊരുക്കി </p>
<p>പല്ലാംകുഴി*യിലെ വൃത്തസഞ്ചാരം. </p>
<p>അങ്ങാടിയെ മോഹത്തിലാഴ്ത്തുന്ന </p>
<p>പേശലും വിൽപനയുമെന്ന സീസോ കളിയും. </p>
<p>ഞാലുന്ന ത്രാസിന്റെ സീൽക്കാരം. </p>
<p>കൃത്യതയാർന്ന രംഗസജ്ജീകരണം. </p>
<p>ഭാണ്ഡമഴിക്കലും മുറുക്കലുമെന്ന ചാക്രികത. </p>
<p>രാപകൽ മറിയുമ്പോഴത്തെ കുറുകിത്തൂങ്ങിയുറക്കം. </p>
<p>അരങ്ങ് നൂണ്ടുകടന്ന അധ്വാനത്തിന്റെ </p>
<p>ആരോഹണാവരോഹണങ്ങൾ. </p>
<p>------------</p>
<p><font color="#ff0000">*കളങ്ങളിൽ മഞ്ചാടിക്കുരു കരുക്കളായി നീക്കി കളിക്കുന്ന ഒരു നാടൻവിനോദം</font><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1544359</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1544359</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,17 AUG 2026]]></category>
<dc:creator><![CDATA[കന്നി. എം]]></dc:creator>
<pubDate>Mon, 10 Aug 2026 02:16:20 GMT</pubDate>
</item>
<item>
<title><![CDATA[പരിഹാസം ഒരു ഭരണഘടനാ 
പ്രശ്നമാകുമ്പോൾ]]></title>
<description/>
<enclosure length="277415" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/09/2895811-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/09/2895811-untitled-1.gif'/><figcaption><p>ഡൽഹിയിൽ നടന്ന പ്രതിഷേധറാലിക്കിടെ, കോക്രോച്ച് ജനത പാർട്ടി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക 
</p><p>ഷെല്ലുകൾ പ്രയോഗിച്ചപ്പോൾ (ചിത്രം: പി.ടി.ഐ)</p><span class='copyright'></span></figcaption></figure><blockquote>
 പാറ്റ സമരത്തിൽ അടിമുടി പരിഹാസം ശക്തമായ വികാരവും നിലപാടുമായി മാറുന്നുണ്ട്. ഭരണാധികാരികളെ മയമില്ലാതെ അവർ വിമർശിച്ചു. പരിഹാസവും ന്യൂജെൻ സമരവും കൂട്ടിവായിക്കുന്ന ലേഖകൻ ചില ​ശ്രദ്ധേയ നിരീക്ഷണങ്ങളും നടത്തുന്നു. 
</blockquote>
<p>ജൂലൈ മാസത്തെ ഈർപ്പം നിറഞ്ഞ സായാഹ്നങ്ങളിൽ ജന്തർമന്തർ പതിവ് പ്രതിഷേധങ്ങൾക്കുള്ള ഇടം എന്നതിലുപരി ഭരണഘടനാ ഭാവുകത്വം ആഘോഷിക്കപ്പെടുന്ന ഒരു കാർണിവൽ പോലെയായിരുന്നു. ഭരണഘടന കൈയിലേന്തിയ മുതിർന്ന അഭിഭാഷകർക്കൊപ്പം, പാറ്റയുടെ മുഖംമൂടിയണിഞ്ഞ വിദ്യാർഥികൾ അണിനിരന്നു. ചിലർ ഭരണഘടനയുടെ ആമുഖം ഉറ​െക്ക വായിച്ചു, മറ്റു ചിലർ കാർട്ടൂൺ വരച്ചു. </p>
<p>വൈദ്യുതിബന്ധം വിച്ഛേദിച്ചപ്പോൾ, വെള്ളവും ഭരണഘടനയുടെ പ്രസക്തഭാഗങ്ങളുടെ പകർപ്പും ഒരേ ഗൗരവത്തോടെ വിതരണം ചെയ്തുകൊണ്ടിരുന്ന വളന്‍റിയർമാർക്ക്, ഫോണിന്‍റെ ടോർച്ചുകൾ വെളിച്ചം പകർന്നു. ഭരണഘടനയുടെ അനുഛേദം 19ഉം 21ഉം ആലേഖനം ചെയ്ത ബാനറിന്റെ വശങ്ങളിൽ അംബേദ്കറുടെ ഛായാചിത്രവും ദേശീയചിഹ്നവും കാണാം. പാറ്റകളുടെ പരിഹാസത്തിനും ഭരണഘടനാധാർമികതയുടെ ശാന്ത ഗാംഭീര്യത്തിനും ഇടയിൽ ചാഞ്ചാടുന്ന പ്രതീകാത്മകത. അത് ഒരേസമയം ഒരു ഭരണഘടനാ സദസ്സും ആഘോഷവേദിയും ആയിരുന്നു. </p>
<p>ആദ്യഘട്ടത്തിൽ അതിനെ ക്ഷണികമായ ഒരു സൈബർ പ്രതിഭാസം എന്നനിലക്ക് തള്ളിക്കളയാമായിരുന്നു. കോക്രോച്ച് ജനത പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രസ്ഥാനം ഒറ്റനോട്ടത്തിൽ, രാഷ്ട്രീയ പ്രശ്നങ്ങൾക്കുപരി കേവലം സൈബർ തമാശകൾക്കുവേണ്ടി സൃഷ്ടിച്ച ഒരു അസംബന്ധ ബിംബ കൽപന മാത്രമാണ്. വിമർശകർ അതിനെ വെറും പ്രദർശനപരതയായും പിന്തുണക്കുന്നവർ അന്യവത്കരിക്കപ്പെട്ട തലമുറയുടെ യഥാർഥ ശബ്ദമായും വിലയിരുത്തി. എന്നാൽ, സംഭവിക്കുന്നതിന്റെ ഭരണഘടനാപരമായ പ്രാധാന്യം ഇരു കൂട്ടരും മനസ്സിലാക്കിയില്ല. </p>
<p>സോനം വാങ്ചുക്കിന്റെ നിരാഹാരം, ഒപ്പം ഐസയുടെയും എസ്.എഫ്.ഐയുടെയും എ.ഐ. എസ്.എഫിന്റെയും വിദ്യാർഥി നേതാക്കൾ, രാജ്യമെമ്പാടുനിന്നും ഒഴുകിയെത്തിയ യുവതലമുറ. സമരം അക്ഷരാർഥത്തിൽ ബി.ജെ.പി സംവിധാനത്തെ സ്തബ്ധമാക്കി. ചോദ്യംചെയ്യപ്പെടാത്ത ധാർഷ്ട്യത്തിന്റെ ഗോപുരങ്ങൾ ഇളകി. പുതിയ നിയമനിർമാണം എന്ന കാപട്യം വിദ്യാർഥികൾ തിരിച്ചറിഞ്ഞു. അർധരാത്രിയിലെ ഇൻസ്റ്റഗ്രാം റീൽ കൊണ്ട് ജെൻസിയെ കൈയിലെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം ആയിരക്കണക്കിന് പരിഹാസ റീലുകളായി തിരിഞ്ഞുകൊത്തി.</p>
<p> ഒടുവിൽ യൂനിയൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങി. പ്രക്ഷോഭകാരികൾക്കെതിരെ കേസുകൾ ചാർജ് ചെയ്യില്ല എന്ന് ഉറപ്പുനൽകി. അങ്ങനെ താൽക്കാലികമായി സി. ജെ.പി ഡൽഹിയിലെ സമരവേദിയിൽനിന്നും പിരിഞ്ഞുപോയി. പ്രധാനമന്ത്രി മോദിയും സംഘപരിവാര രാഷ്ട്രീയവും പതിറ്റാണ്ടുകൾകൊണ്ട് പടുത്തുയർത്തിയ ഭീതിയുടെ മതിലുകൾ തകർത്തു തരിപ്പണമാക്കിയിട്ടാണ് പാറ്റകൾ തലസ്ഥാനം വിട്ടത്. </p>
<p>രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ കോക്രോച്ച് ജനത പാർട്ടിയുടെ അത്യന്തികമായ സ്ഥാനം എന്തായിരിക്കും എന്നത് നമുക്ക് ഇപ്പോൾ പറയാൻ കഴിയില്ല. പരിഹാസ രൂപേണ ആരംഭിച്ച കൂട്ടായ്മക്ക് സർക്കാറിനു മുന്നിൽ അതീവ ഗൗരവതരമായ ഭരണഘടന പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമായി മാറാൻ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം ചരിത്രത്തിൽ മുഴങ്ങുമെന്നു തീർച്ച. സൈബർ പരിഹാസങ്ങളിൽനിന്ന് ഭരണഘടനയുടെ ഭാഷയിലേക്കുള്ള ഈ പരിവർത്തനം, കേവലം വിജയാഘോഷങ്ങൾക്കും വിമർശനങ്ങൾക്കും അപ്പുറമുള്ള പരിശോധന ആവശ്യപ്പെടുന്നുണ്ട്. </p>
<p>സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തിൽനിന്നാണ് കോക്രോച്ച് ജനത പാർട്ടി രൂപംകൊള്ളുന്നത്. ചീഫ് ജസ്റ്റിസ് വളരെ വൈകി ചില വിശദീകരണങ്ങളൊക്കെ നൽകിയെങ്കിലും യുവതക്കെതിരെയുള്ള അധിക്ഷേപം വെറുതെ വിടാൻ സൈബറിടം ഒരുക്കമായിരുന്നില്ല. പാറ്റകൾ എന്നും പരാന്നഭോജികൾ എന്നുമുള്ള പരാമർശങ്ങൾക്ക് വലിയ പ്രതീകാത്മക പ്രാധാന്യം കൈവന്നു. അഭിജിത് ദീപ്കെ, ആ ഭാഷയെ ഓൺലൈൻ ആക്ഷേപഹാസ്യമാക്കി മാറ്റിയപ്പോൾ അപ്രതീക്ഷിതമായ വേഗത്തിൽ പ്രചാരം നേടുകയും ദേശവ്യാപകമായി യുവതയുടെ കൂട്ടായ്മയായി മാറുകയും ചെയ്തു. തൊഴിലില്ലായ്മയും പരീക്ഷാ പേപ്പർ ചോർച്ചയും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പരക്കെ ചർച്ചചെയ്യപ്പെട്ടു. ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി ചരിത്രപരമായി നിലനിൽക്കുന്നതാണോ എന്നതിലുപരിയാണ് അത് ഉണ്ടാക്കിയ ഫലം. ബാലിശമെന്ന് തോന്നിയ ഒരു രൂപകം ദേശവ്യാപകമായ വിയോജിപ്പുകളുടെ സംഘാടക വേദിയായി മാറി. </p>
<p>ചരിത്രപരമായ അവധാനതയോടെ വിശകലനം ചെയ്യേണ്ട വിഷയമാണിത്. സാമൂഹിക പ്രവർത്തകരുടെ വാക്ചാതുരിയിൽ, പ്രക്ഷോഭകാരികളുടെ വ്യാഖ്യാനങ്ങളിൽ, ന്യായവാദങ്ങളിൽ എല്ലാം നിറയുന്ന വൈകാരികമായ ഒരു ആഖ്യാനമുണ്ട്. തിരിച്ചെടുക്കാൻ കഴിയാത്ത വിധം അധഃപതിച്ച ഒരു രാഷ്ട്രത്തിന്റെ ചിത്രം. ചരിത്രകാരന്റെ ശബ്ദം അതുമാത്രമാവരുത്. പകരം, പൗരൻ തന്റെ രാജ്യത്തെ രാഷ്ട്രീയ യാഥാർഥ്യത്തെ അനുഭവിക്കുന്നത് എങ്ങനെയാണെന്നുള്ളതിന്റെ തെളിവായി അതിനെ കണ്ടാൽ മതി. ആരോപണങ്ങൾക്കും അവകാശവാദങ്ങൾക്കും ഇടയിൽ വസ്തുതകളും വിരുദ്ധ അഭിപ്രായമുള്ള സന്ദർഭങ്ങളും ഏകപക്ഷീയമായ ആഖ്യാനങ്ങളും വ്യതിരിക്തമായി മനസ്സിലാക്കേണ്ടതുണ്ട്. </p>
<p>വസ്തുതകളും ആരോപണങ്ങളും തമ്മിലുള്ള വേർതിരിവ്, ചരിത്രാന്വേഷണത്തിന്റെ രീതിശാസ്ത്രം എന്നതിലുപരി നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സങ്കൽപനങ്ങളുടെ ഭാഗവുമാണ്. ആരോപണങ്ങളും വസ്തുതകളും വാചാടോപങ്ങളും തെളിവുകളും നിയമപരതയും ധാർമിക സാധുതയും തമ്മിലുള്ള വേർതിരിവ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. ഭരണകൂട സ്ഥാപനങ്ങൾക്കകത്ത്, ഇവ തമ്മിലുള്ള വേർതിരിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് വലിയൊരു വിഭാഗം പൗരന്മാർ വിശ്വസിച്ചിരുന്നതു കൊണ്ടാണ് കോക്രോച്ച് ജനത പാർട്ടി ഉദയം കൊണ്ടതുതന്നെ. </p>
<p>മുഖ്യധാരാ ആഖ്യാനങ്ങൾ സി.ജെ.പിയെ രണ്ട് കളങ്ങൾക്കുള്ളിൽ നിർത്താനാണ് ശ്രമിക്കുന്നത്. ഒരു കൂട്ടർ അത് ജനാധിപത്യത്തിന്‍റെ പിൻനടത്തത്തിന്റെ സൂചനയായി മനസ്സിലാക്കുന്നു. അധികാരത്തിന്റെ കേന്ദ്രീകരണവും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതും വിയോജിപ്പുകൾക്കുള്ള ഇടങ്ങൾ ചുരുങ്ങിവരുന്നതുമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. മറ്റൊരു കൂട്ടർ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ആധികാരികതയില്ലാത്ത, വിഭാഗീയ ആശയധാരകൾ കൈയക്കാൻ സാധ്യതയുള്ള, തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ഇടയില്ലാത്ത, തെരുവുകാഴ്ചയായി ഇതിനെ ചുരുക്കിക്കാണുന്നു. ഇരു വ്യാഖ്യാനങ്ങളിലും ഭാഗികമായ ശരികളുണ്ടെങ്കിലും, കേവല രാഷ്ട്രീയത്തിനപ്പുറം ഭരണഘടനാപരമായ പ്രസക്തി ഈ പ്രസ്ഥാനം കൈവരിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാൻ ഇവ പര്യാപ്തമല്ല. </p>
<p>ഇതുപോലെയുള്ള കളങ്ങൾക്കപ്പുറം, സമൂഹത്തിൽ ഭരണഘടനാപരമായ ആധികാരികത സൃഷ്ടിക്കപ്പെടുന്ന പ്രക്രിയയിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് കോക്രോച്ചുകൾ പ്രതിനിധാനംചെയ്യുന്നത്. അതിന്റെ പ്രാധാന്യം പ്രക്ഷോഭങ്ങളുടെ വലുപ്പമോ പ്രതീകങ്ങളുടെ മൗലികതയിലോ ഭരണകൂട പ്രതികരണത്തിന്റെ രൂക്ഷതയിലോ അല്ല. മറിച്ച്, ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾ, ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ ഒത്തുചേരുന്ന മനുഷ്യരുടെ കൂട്ടായ്മയിലേക്ക് വിതരണം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് വരച്ചുകാട്ടുന്നു എന്നുള്ളിടത്താണ്. </p>
<p>അതിനർഥം രാഷ്ട്രത്തിന്‍റെ പരമാധികാരം പാർലമെന്‍റിൽ നിന്നും തെരുവുകളിലേക്ക് മാറിയിരിക്കുന്നു എന്നല്ല. അങ്ങനെ ഒരു നിഗമനം ഭരണഘടനാ സിദ്ധാന്തത്തിന്റെയും ജനാധിപത്യ പ്രക്രിയയുടെയും തെറ്റായ മനസ്സിലാക്കലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പുകളിലൂടെ അതിന്റെ ജനാധിപത്യപരമായ ആധികാരികത നിലനിർത്തുന്നുണ്ട്, കോടതികൾ ഇപ്പോഴും ജുഡീഷ്യൽ പരിശോധനകൾ നടത്തുന്നുണ്ട്, ഗവൺമെന്‍റുകൾക്ക് ഇപ്പോഴും ഭരണഘടനാപരമായ ഔപചാരികതയുണ്ട്. എന്നിരിക്കെയും, ഇന്ത്യൻ ഭരണഘടനാ ചരിത്രം പലതവണ തെളിയിച്ചിട്ടുള്ളതുപോലെ, ഭരണഘടനാജനാധിപത്യ രാജ്യങ്ങൾ ഔദ്യോഗിക സ്ഥാപനങ്ങൾക്ക് പുറമെ, രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ഭരണഘടനാപരമായ ചുമതലകളെ വ്യാഖ്യാനിക്കാൻ കഴിയുന്ന പൗരർകൂടി ഉൾപ്പെടുന്നതാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/09/2895812-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020lvyhUxCMb2nwMNX1PphPjuFN4joBt8vu8333107" data-watermark="false" style="width: 100%;" info-selector="#info_item_1786248335013" title="ജന്തർമന്തറിൽ നിരാഹാരമനുഷ്ഠിക്കുന്ന സോനം വാങ്ചുക്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1786248335013">
  <p>ജന്തർമന്തറിൽ നിരാഹാരമനുഷ്ഠിക്കുന്ന സോനം വാങ്ചുക്</p>
 </div>
</div>
<p>നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം തന്നെ രാഷ്ട്രീയ അധികാരത്തിന് വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല, ഭരണഘടനപോലും നിലവിൽ വരുന്നതിനു മുമ്പേ, ഭരണഘടനാപരമായ സങ്കൽപനങ്ങൾക്കുവേണ്ടിയുള്ള പരിശ്രമം കൂടിയായിരുന്നു. </p>
<p>അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭങ്ങൾ സർക്കാർ തീരുമാനങ്ങൾക്കെതിരെയുള്ള സമരം മാത്രമായിരുന്നില്ല, ഭരണഘടനാപരമായ അധികാരത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളുടെ മാറ്റുരക്കൽകൂടിയായിരുന്നു. വിവരാവകാശ നിയമത്തിനു വേണ്ടിയുള്ള സമരം, സുതാര്യതയെ ഒരു ഭരണ പരിഷ്കാരം എന്നതിൽനിന്ന് ഭരണഘടനാപരമായ അഭിലാഷമാക്കി മാറ്റി. അടുത്തകാലത്ത് നടന്ന ശാഹീൻ ബാഗ്, കർഷക പ്രക്ഷോഭങ്ങൾ പൊതുവിടങ്ങളിലെ സാമൂഹിക കൂട്ടായ്മകൾ ഗവൺമെന്റ് നയങ്ങളെക്കുറിച്ച് മാത്രമല്ല ഭരണഘടനാമൂല്യങ്ങളെ കുറിച്ചുള്ള സംവാദംകൂടിയായി മാറുന്നത് എങ്ങനെയെന്ന് നമുക്ക് കാണിച്ചുതന്നു. </p>
<p>കോക്രോച്ച് സമരത്തിന്‍റെ ജനിതക വേരുകളും കഴിഞ്ഞകാല പ്രക്ഷോഭങ്ങളുടെ തുടർച്ചയിലാണ്. എന്നിരുന്നാൽപോലും ഇത് അവയിൽനിന്ന് വ്യത്യസ്തമാണെന്ന് കാണാതിരിക്കരുത്. ജെ.പി പ്രസ്ഥാനം പോലെ ഒരു ദേശീയ നേതാവിന്റെ നേതൃത്വത്തിലല്ല ഇതുയർന്നുവന്നത്, ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ പോലെ ഏതെങ്കിലും ഒരു ഒറ്റ നിയമനിർമാണത്തെ ചുറ്റിപ്പറ്റിയല്ല വിദ്യാർഥികൾ ഒത്തുചേർന്നത്, ശാഹീൻ ബാഗിലെ സമരത്തെപ്പോലെ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നില്ല ഇതിന്റെ പ്രാഥമിക ആവശ്യങ്ങൾ, കർഷക സമരങ്ങൾക്ക് ഉണ്ടായിരുന്നതു പോലുള്ള വ്യതിരിക്തമായ വർഗസ്വഭാവവും ഇവിടെ ഉണ്ടായിരുന്നില്ല. പകരം പൗരത്വ സങ്കൽപത്തിന്റെ ഭരണഘടനാപരമായ ആശങ്കകളിലാണ് അതു കേന്ദ്രീകരിച്ചത്. ഭരണഘടനയുടെ അനുഛേദം 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ വിവരിക്കുന്ന പൗരത്വത്തിന്റെ നിയമപരതയിലല്ല, വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ ഉൾച്ചേർന്ന രാഷ്ട്രീയ സമൂഹത്തിലെ അംഗത്വം എന്ന നിലയിൽ പൗരത്വത്തിന്റെ മൂല്യമാണ് സംവാദ ബിന്ദുവായി മാറിയത്. </p>
<p>ഭരണകൂടത്തിന്റെ അസംസ്കൃതമായ അധികാരത്തിന് ഉപരിയായി, സ്ഥാപനങ്ങളുടെ വിശ്വാസ്യതയിൽ അധിഷ്ഠിതമായിട്ടാണ് ഭരണഘടനാജനാധിപത്യം നിലനിൽക്കുന്നത്. ഭരണഘടന വിവിധ സ്ഥാപനങ്ങൾക്കായി അധികാരം വിഭജിച്ചു നൽകുകയും നടപടിക്രമങ്ങൾ നിശ്ചയിക്കുകയും അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നാൽ, ഈ സ്ഥാപനങ്ങൾ ഭരണഘടനാമൂല്യങ്ങളോട് പ്രതികരിക്കുന്നില്ല എന്ന് പൗരസമൂഹം വിശ്വസിച്ചു തുടങ്ങിയാൽ പിന്നെ അവക്ക് ദീർഘകാലം നിലനിൽക്കാനാവില്ല. രാജ്യത്തിന്റെ അഖണ്ഡതയെയും ജനാധിപത്യത്തെയും സാമൂഹിക വിപ്ലവത്തെയും സമതുലിതമായി കൊണ്ടുപോകുന്ന ഇഴപൊട്ടാത്ത വല എന്നാണ്, ഗ്രാൻവിൽ ഓസ്റ്റിൽ ഇന്ത്യൻ ഭരണഘടനയെ വിശേഷിപ്പിച്ചത്. </p>
<p>ആ സന്തുലനം നിലനിൽക്കുന്നത് കേവലം തെരഞ്ഞെടുപ്പുകൾകൊണ്ട് മാത്രമല്ല, പൊതുസംവാദങ്ങളിലൂടെയും ഉത്തരവാദിത്ത നിർണയങ്ങളിലൂടെയും ഭരണഘടനാ സംസ്കൃതിയിലൂടെയും സ്ഥാപനങ്ങളും പൗരനും തമ്മിൽ നിലനിൽക്കുന്ന പാരസ്പര്യത്തിന്റെ നൈരന്തര്യത്തിലൂടെയുമാണ്. അതുകൊണ്ടുതന്നെ ഇവിടെ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം കോ​േക്രാച്ച് ജനത പാർട്ടിക്ക് പ്രക്ഷോഭം നടത്താൻ നിയമപരമായ അനുമതി ഉണ്ടായിരുന്നോ എന്നതല്ല. ഭരണഘടനാപരമായ ആധികാരികത നിലനിൽക്കുന്നത് വ്യവസ്ഥാപിത അനുശാസനങ്ങൾക്ക് ഉപരിയായി പൊതുപ്രകടനങ്ങളിൽ അധിഷ്ഠിതമായാണോ എന്നതാണ്. </p>
<p>പ്രാതിനിധ്യ ജനാധിപത്യ സംവിധാനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഉയർന്നുവന്നതല്ലാത്ത പ്രസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ആധികാരികതയെ പരിമിതപ്പെടുത്താറുണ്ട്. നിയമനിർമാണ സഭകളും എക്സിക്യൂട്ടിവും കോടതികളും അടങ്ങുന്ന ത്രിത്വത്തെയാണ് ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തിന്റെ ഘടകങ്ങളായി സ്ഥാപിച്ചിട്ടുള്ളത്, അല്ലാതെ പൊതുയിടങ്ങളിലെ കൂട്ടായ്മകളല്ല. പാതയോരത്തെ പ്രക്ഷോഭങ്ങൾ മറ്റൊരു ഭരണഘടന ആയിക്കൂടാ; മതിയായത്ര വലുപ്പമുള്ള പ്രക്ഷോഭങ്ങൾ ഉയർന്നുവന്നാൽ ഗവൺമെന്റ് രാജിവെക്കണം എന്ന സാഹചര്യം ജനാധിപത്യത്തിന്റെ സ്ഥിരതയെ അപകടപ്പെടുത്തും. </p>
<p>നമ്മുടെ ഭരണഘടന നേരിട്ടുള്ള ജനാധിപത്യത്തിനു പകരം പ്രാതിനിധ്യ ജനാധിപത്യമാണ് തെരഞ്ഞെടുത്തത്. ദേശീയ നയങ്ങൾ തീരുമാനിക്കുന്ന പ്രധാനപ്പെട്ട ഫോറം പാർലമെന്റ് ആണ്, പൊതുപ്രകടനങ്ങളിലൂടെയല്ല തെരഞ്ഞെടുപ്പുകളിലൂടെയാണ് ഗവൺമെന്റ് അധികാരത്തിലേറുന്നത്, ഹിത പരിശോധനകളിലൂടെ അല്ല കോടതി നടപടിയിലൂടെയാണ് നിയമപോരാട്ടങ്ങൾ തീരുമാനിക്കപ്പെടുന്നത്. രാജ്യത്തിന്റെ ഭരണഘടനാ പദ്ധതിയെ സമ്പൂർണമായി ഉടച്ചുവാർക്കാതെ പൊതുപ്രക്ഷോഭങ്ങൾ വ്യവസ്ഥാപിത സംവിധാനങ്ങൾക്കു പകരമാവില്ല. </p>
<p>എന്നാൽ, ഇവിടെ ഒരു വ്യത്യാസം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. പ്രതിഷേധങ്ങളെല്ലാം പ്രാതിനിധ്യ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഉള്ളതല്ല. ഈ സംവിധാനങ്ങൾ അവഗണിച്ചുവെന്ന് കരുതപ്പെടുന്ന ഭരണഘടനാ വാഗ്ദാനങ്ങളെക്കുറിച്ച് സ്ഥാപനങ്ങളെ ഓർമപ്പെടുത്തുകയാണ് പ്രക്ഷോഭങ്ങൾ ചെയ്യുന്നത്. വ്യവസ്ഥയെ അട്ടിമറിക്കുന്നതും വ്യവസ്ഥിതിയോട് ഭരണഘടനാപരമായ ബാധ്യതകളിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാലേ കോക്രോച്ച് ജനത പാർട്ടിയെ വിലയിരുത്താൻ കഴിയൂ.</p>
<p> ഭരണഘടനയെ തള്ളിക്കളയുകയല്ല നിരന്തരം ഓർമപ്പെടുത്തുകയാണ് ഈ യുവാക്കൾ ചെയ്യുന്നത്. വിപ്ലവത്തിന്റെ ഭാഷയിലല്ല, ഭരണഘടനയുടെ പകർപ്പുകൾ കൈയിലേന്തി, ആമുഖം ഉറ​െക്ക വായിച്ച്, ഭരണഘടനാപരമായ ഭാഷയിലാണ് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചത്. ആ ആവശ്യങ്ങളോട് വിയോജിപ്പുള്ളവർക്ക് പോലും അവ ഉന്നയിക്കപ്പെട്ടത് ഭരണഘടനാപരമായ രീതിയിലാണ് എന്ന കാര്യത്തിൽ തർക്കം ഉന്നയിക്കാൻ കഴിയില്ല. ഭരണഘടനക്ക് വെളിയിലല്ല, ഭരണഘടനയിലൂടെയുള്ള ആധികാരികതയാണ് അവർ ആവശ്യപ്പെട്ടത്. </p>
<p>ചരിത്രത്തിലുടനീളം വിപ്ലവ പ്രസ്ഥാനങ്ങൾ നിലവിലുള്ള ഭരണസംവിധാനങ്ങൾക്ക് വെളിയിലാണ് അവരുടെ ആവശ്യങ്ങളെ സ്ഥാപിച്ചത്. രാജഭരണത്തിന് പകരം ജനങ്ങളുടെ സർവാധികാരമാണ് ഫ്രഞ്ച് വിപ്ലവം മുന്നോട്ടു​െവച്ചത്, ലിബറൽ ഭരണഘടനാ സംവിധാനത്തെ ആകെ തള്ളിക്കളയുകയാണ് റഷ്യൻ വിപ്ലവം ചെയ്തത്, ഇംപീരിയൽ ഭരണഘടനാ സംവിധാനങ്ങളെ നിഷേധിച്ചുകൊണ്ട് സ്വയം നിർണയാവകാശം ആവശ്യപ്പെടുകയാണ് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ചെയ്തത്. അതുപോലെ ഭരണഘടനയുടെ ആധികാരികതയെ ചോദ്യം ചെയ്യുകയല്ല, ഭരണഘടനാപരമായ വാഗ്ദാനങ്ങൾ സാക്ഷാത്കരിക്കപ്പെട്ടില്ലെന്ന പരാതിയാണ് കോക്രോച്ചുകൾ ഉന്നയിച്ചത്. അവരുടെ ആവശ്യങ്ങൾ വ്യാഖ്യാനപരമാണ്, വിപ്ലവാത്മകമല്ല. ഭരണഘടനയെ നിരസിക്കുന്നതിനു പകരം ഭരണഘടനയുടെ വ്യാഖ്യാനമാണ് പ്രക്ഷോഭങ്ങളുടെ പ്രവർത്തന ചട്ടക്കൂടെങ്കിൽ, സമരങ്ങൾ ഭരണഘടനയുടെ തകർച്ചയല്ല ഭരണഘടനയുടെ കാര്യക്ഷമമായ പ്രവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. </p>
<p>കോക്രോച്ച് ജനത പ്രസ്ഥാനത്തിന്റെ ഏറ്റവും മൗലികമായ പ്രത്യേകത ഇവിടെയാണ്. ഒരു വൈറൽ പഞ്ച് ലൈൻ എന്നതിലുപരി തിരക്കഥയിലെ തന്ത്രപരമായ ഒരു തെന്നിമാറലായിരുന്നു അത്. തങ്ങൾക്ക് നേരെ വന്ന അധിക്ഷേപത്തെ സ്വയംവരിക്കുക വഴി, യുവാക്കൾ പരിഹാസത്തെ പരസ്പരം പങ്കിടുന്ന ഭാഷയാക്കി മാറ്റി. കൂടുതൽ ഗൗരവതരമായ ഭരണഘടനാ പ്രശ്നങ്ങളെ ദേശീയതലത്തിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അവർ ഹാസ്യത്തെ ഉപയോഗപ്പെടുത്തി. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകളെ ക്ഷണികമായ ഉത്സവാഘോഷമായി ചുരുക്കാതെ ഭരണഘടനാപരമായ ഉത്തരവാദിത്തനിർണയത്തിലേക്ക് ഗതിമാറ്റി വിടുകയാണ് ചെയ്തത്. </p>
<p>ഭരണഘടനയുടെ അനുഛേദം 19(1)(എ) പ്രകാരം പരിഹാസം സംരക്ഷിക്കപ്പെടുമോ എന്നുള്ളതല്ല (തീർച്ചയായും 19(2)ലെ നിയന്ത്രണങ്ങൾക്ക് വിധേയമായി ഹാസ്യത്തിന് ഭരണഘടനാപരമായ സംരക്ഷണമുണ്ട്). സാമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ ചേർത്തുപിടിക്കാൻ തയാറാകാത്ത ഭരണഘടനാപരമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനുള്ള ഭാഷയായി നർമം മാറിയിരിക്കുന്നോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം. പരിഹാസം സാംസ്കാരികമായ ഒരു ആവിഷ്കാരം എന്നതിനപ്പുറത്തേക്ക് ഭരണഘടനാ സംവാദമായി മാറുകയാണോ?</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/09/2895815-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Pxt09UnCU05g7JKLmHihcGVI7Zzm8u0w8458719" data-watermark="false" style="width: 100%;" info-selector="#info_item_1786248460577">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786248460577"></div>
</div>
<p>സാധാരണ രാഷ്ട്രീയ ചട്ടക്കൂടുകൾകൊണ്ട് ഈ പ്രസ്ഥാനത്തെ വിലയിരുത്താൻ സാധിക്കാത്തതിന്റെ കാരണം ഇതാണ്. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പ്രാദേശികതയുടെ അടിസ്ഥാനത്തിൽ ഒത്തുചേർന്നവർ ആയിരുന്നില്ല ഈ പ്രക്ഷോഭകാരികൾ. വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം, പരീക്ഷ നടത്തിപ്പിലുള്ള വിവാദങ്ങൾ, തൊഴിലില്ലായ്മ, വിശ്വാസ്യത ഇടിഞ്ഞുകൊണ്ടേയിരിക്കുന്ന ഔദ്യോഗിക സ്ഥാപനങ്ങൾ, അങ്ങനെയുള്ള പൊതു അനുഭവങ്ങളാണ് അവരെ ഒന്നിപ്പിച്ചത്. ഈ അനുഭവസാക്ഷ്യങ്ങളുടെ നിഷ്പക്ഷമായ വിലയിരുത്തലുകൾ അനിവാര്യമായിരിക്കാം. പക്ഷേ, അത് മുന്നോട്ടുവെക്കുന്ന വിശാല സാമൂഹികശാസ്ത്ര മാതൃക ശ്രദ്ധേയമാണ്. പാരമ്പര്യമായി വന്നുചേർന്ന സ്വത്വബോധത്തിൽ ഉപരി, പൊതുവായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉരുവംകൊണ്ട ആവലാതി രാഷ്ട്രീയവാദമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. </p>
<h3>വഴിയോരങ്ങൾ ഭരണഘടനാ വേദിയാകുമ്പോൾ </h3>
<p>ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മാത്രമായി ചുരുക്കുന്നില്ല. പൊതുപ്രക്ഷോഭങ്ങളെ പരമാധികാരത്തിന്റെ മറ്റൊരു സ്രോതസ്സായി കണക്കാക്കുന്നുമില്ല. പകരം, പ്രാതിനിധ്യ ജനാധിപത്യവും നീതിന്യായ പരിശോധനയും പാർലമെന്ററി ഉത്തരവാദിത്തവും മൗലിക സ്വാതന്ത്ര്യങ്ങളും അന്യോന്യം ഇടപെടുന്ന രൂപഘടനയാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനാധിപത്യ അധികാരം ഏതെങ്കിലും ഒരൊറ്റ സ്ഥാപനത്തിൽനിന്നല്ല, വ്യവസ്ഥിതിയും പൗരനും ഭരണഘടനാ പ്രമാണങ്ങളും തമ്മിലുള്ള ബന്ധത്തിൽനിന്നും ഉരുവംകൊള്ളുന്നതാണ്. </p>
<p>സങ്കീർണമായ ആ ബാന്ധവത്തിനുള്ളിലെ സംഘർഷങ്ങളെ തുറന്നുകാണിച്ചു എന്നതാണ് കോക്രോച്ച് ജനത പാർട്ടിയുടെ ഭരണഘടനാപരമായ പ്രാധാന്യം. തെരഞ്ഞെടുപ്പുകളിൽ ഇല്ലാതായതുകൊണ്ടോ ഭരണഘടനാപരമായ അവകാശങ്ങൾ ഔപചാരികമായി നഷ്ടപ്പെട്ടതുകൊണ്ടോ അല്ല ഈ പ്രസ്ഥാനം രൂപംകൊണ്ടത്. ജനങ്ങളുടെ ആവലാതികളോട് വേണ്ടവിധം പ്രതികരിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് കഴിയാതെപോകുന്നു എന്ന സന്ദർഭത്തിലാണ് കോക്രോച്ച് ജനത പാർട്ടിയുടെ ജനനം. സംവിധാനത്തിന്റെ അളവുകോൽ ആകേണ്ടത് തെരഞ്ഞെടുപ്പ് ഫലങ്ങൾ മാത്രമല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രതികരണശേഷിയും കൂടിയാണ് എന്നനിലയാണ് ഈ പ്രസ്ഥാനം സ്വീകരിച്ചത്. </p>
<p>ജനാധിപത്യത്തിന്റെ അധഃപതനത്തെ കുറിച്ചുള്ള ചർച്ചകൾ പൊതുവേ, ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യവസ്ഥിതിയെയും തെരുവ് സമരങ്ങളെയും വിരുദ്ധ ദ്വന്ദ്വങ്ങളായിട്ടാണ് കണക്കാക്കുന്നത്; ഒന്നുകിൽ ഈ സംവിധാനം കൃത്യമായി പ്രവർത്തിക്കും, അല്ലെങ്കിൽ ജനം തെരുവിലേക്കിറങ്ങും. എന്നാൽ, നമ്മുടെ ജുഡീഷ്യറിയുടെ ചരിത്രം കൂടുതൽ സങ്കീർണമാണ്. ഭരണഘടനാപരമായ സംവിധാനത്തെ നിഷേധിക്കുന്നതിനു പകരം അതിനെ പുനഃസ്ഥാപിക്കുന്നതിനുള്ള ക്രമമായി പ്രതിഷേധങ്ങൾ മാറുന്ന ചരിത്രമാണ് നമുക്കുള്ളത്. </p>
<p>ഭരണഘടനാ നിർമാണ സഭ തന്നെ ഈ സാധ്യത മുന്നിൽ കണ്ടിരുന്നു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും നടക്കുന്ന എന്തോ പദ്ധതി ആയിട്ടല്ല ഭരണഘടനാ ശിൽപികൾ ജനാധിപത്യത്തെ മനസ്സിലാക്കിയിരുന്നത്. ഭരണഘടന സ്ഥാപനങ്ങൾ നിലവിൽ വന്നു കഴിഞ്ഞാൽ പിന്നെ, ആവശ്യങ്ങൾക്കുവേണ്ടി ഭരണഘടനാപരമായ സാധ്യതകൾ തേടുന്നതിനു പകരം ഭരണഘടനാതീതമായ പ്രക്ഷോഭ പരിപാടികളിലേക്ക് പോകുന്നതിനെതിരെ ഡോ. ബി.ആർ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ നിരന്തരം ഉദ്ധരിക്കാറുള്ള ഒരു പ്രസ്താവനയാണത്. </p>
<p>എന്നാൽ, അത് അംബേദ്കറുടെ ജനാധിപത്യ കാഴ്ചപ്പാടിന്റെ പകുതി മാത്രമേ ആകുന്നുള്ളൂ. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സാമൂഹികനീതിയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുന്ന തരത്തിൽ പ്രവർത്തിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണഘടനാ ധാർമികത പൗരർക്കു മേൽ മാത്രമല്ല, അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കുമേലും കടമകൾ നിർണയിച്ചുനൽകുന്നുണ്ട്. </p>
<p>1949 നവംബർ 25ന് ഭരണഘടനാ നിർമാണസഭയിലെ തന്റെ അവസാന പ്രസംഗത്തിൽ ഇക്കാര്യവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ‘അരാജകത്വത്തിന്റെ വ്യാകരണ’ത്തിനെതിരെ നിരന്തരം ഉദ്ധരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിൽ, പലപ്പോഴും അവഗണിക്കപ്പെടുന്ന മറ്റൊരു താക്കീത് കൂടിയുണ്ട്. ഭരണഘടനയുടെ വാക്കുകൾകൊണ്ടു മാത്രം ഭരണഘടനാ ധാർമികത സംരക്ഷിക്കപ്പെടുകയില്ല എന്നതാണത്. “ഭരണഘടന എത്രകണ്ട് നല്ലതാണെങ്കിലും, അത് പ്രയോഗിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ മോശക്കാരാണെങ്കിൽ, ഭരണഘടനയും മോശമായി തീരാം. ഭരണഘടന എത്രമേൽ മോശമായിരുന്നാലും, അത് കൈയാളുന്നവർ നല്ലവരെങ്കിൽ, ഭരണഘടനയും ഫലത്തിൽ നല്ലതായി മാറാം.” അതുകൊണ്ടുതന്നെ, ഭരണഘടനാ ജനാധിപത്യത്തിന്റെ നിലനിൽപ് ഭരണഘടനയിലെ വാചകങ്ങളെ മാത്രമല്ല, ഭരണനിർവഹണത്തെക്കൂടി ആശ്രയിച്ചിരിക്കും. </p>
<p>ഭരണഘടനാ ധാർമികത പൗരരുടെ മാത്രം ബാധ്യതയല്ല. രാഷ്ട്രീയ മാറ്റങ്ങൾക്ക് ഭരണഘടനാപരമായ മാർഗങ്ങൾ മാത്രം സ്വീകരിക്കണമെന്ന് ജനങ്ങളോട് പറയുമ്പോൾ, തങ്ങളുടെ അധികാരത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ, മൂല്യങ്ങളോട് വിശ്വസ്തത പുലർത്താൻ അധികാരികളും ബാധ്യസ്ഥരാണ്. ജനാധിപത്യത്തിന്റെ നിലനിൽപിന് ഇരുകൂട്ടർക്കും ബാധ്യതയുണ്ടെന്നാണ് അംബേദ്കർ പറയുന്നത്. ഇതിൽ ആരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായാലും ഭരണഘടനാ പദ്ധതിയെ അത് അസ്ഥിരമാക്കും. </p>
<p>സുദീർഘവും ദുർഘടവും ആയ പോരാട്ടത്തിലൂടെ നാം നേടിയെടുത്ത രാഷ്ട്രീയ സ്വാതന്ത്ര്യം എന്നെന്നേക്കും നിലനിൽക്കുമെന്ന ഒരു ഗാരന്റിയുമില്ലെന്ന് അംബേദ്കർ പ്രസ്താവിക്കുന്നുണ്ട്. ഭരണഘടനാധിഷ്ഠിത ജനാധിപത്യങ്ങൾ നശിച്ചു പോയത് വൈദേശിക അധിനിവേശത്തിലൂടെ മാത്രമല്ല, ഭരണഘടനാപരമായ സ്ഥാപനങ്ങൾ നിലനിൽക്കവേ തന്നെ, ഭരണഘടനാമൂല്യങ്ങൾ ക്രമേണ ചോർന്നു പോകുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ ഉള്ളിൽനിന്നുതന്നെ തകരാൻ ആരംഭിക്കും, അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ ആശങ്ക ജനങ്ങൾക്കുള്ളിലെ അക്ഷമമായ വിപ്ലവബോധത്തെ ഓർത്തു മാത്രമായിരുന്നില്ല, അതിലുപരി, പൗരാനുഭവങ്ങളുടെ രാഷ്ട്രീയ യാഥാർഥ്യത്തിൽ ഭരണഘടനാപരമായ അവകാശങ്ങളും വാഗ്ദാനങ്ങളും വ്യർഥമാകുന്ന നാളെയെ കുറിച്ചായിരുന്നു. </p>
<p>ഭരണഘടനാ സ്ഥാപനങ്ങൾ വിമർശനങ്ങളോട് തുറന്ന സമീപനം സ്വീകരിക്കുമെന്നും ഭരണഘടനാപരമായ ആവശ്യങ്ങളോട് പ്രതികരിക്കുമെന്നും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളോട് വിശ്വസ്തത പുലർത്തുമെന്നുമുള്ള വിശ്വാസത്തിന്റെ പുറത്താണ് രാഷ്ട്രീയമാറ്റത്തിനായി ഭരണഘടനാപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് പറയുന്നത്. മേൽപ്പറഞ്ഞ മുന്നുപാധികൾ നിലനിൽക്കുന്നില്ല എന്ന് ജനങ്ങൾക്ക് തോന്നിയാൽ, സ്ഥാപനങ്ങളെ അവയുടെ ഭരണഘടനാപരമായ ചുമതലകളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള മാർഗമായി പ്രക്ഷോഭങ്ങൾ മാറും. ഇത് ഭരണഘടനാപരമായി നിലവിൽ വന്ന ഗവൺമെന്റിനെ പരിപൂർണമായി തള്ളിക്കളയുന്നതിൽനിന്നും തികച്ചും വ്യത്യസ്തമാണ്. </p>
<p>അംബേദ്കറുടെ ഏറ്റവും വലിയ ചിന്ത ഭരണഘടനാധിഷ്ഠിത ജനാധിപത്യം നിലനിർത്തുന്നതിനെക്കുറിച്ചായിരുന്നു. അതിന് നിതാന്ത ജാഗ്രത അനിവാര്യമാണ്. ഭരണഘടനാപരമായ ജാഗ്രത. അത് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. പൗരന്റെയും ഭരണകൂടത്തിന്റെയും നിരന്തരമായ കൂട്ടുത്തരവാദിത്തമാണ്. പൊതുബോധത്തിൽ ഭരണസംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാവുമ്പോൾ, സമൂഹം പ്രതികരിക്കുക തന്നെ വേണം. ഇത്തരം രാഷ്ട്രീയ വിയോജിപ്പുകൾ ഭരണഘടനാപരമായി അനുവദനീയമാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ, തുടർന്നുപോകുന്ന പൊതുപ്രക്ഷോഭങ്ങൾക്ക് ഭരണഘടനാ വ്യാഖ്യാനങ്ങളെ രൂപപ്പെടുത്താൻ കഴിയുമോ എന്നുള്ളതാണ് ചോദ്യം. വിപ്ലവകരം എന്ന് തോന്നുമെങ്കിലും ഇന്ത്യൻ ഭരണഘടനയുടെ പ്രവർത്തനത്തിൽ ദീർഘകാലമായി രൂഢമൂലമായ ഒരു പ്രതിഭാസമാണിത്. </p>
<p>സമൂഹത്തിൽനിന്നും പൂർണമായും മാറിനിന്നുകൊണ്ടുള്ള ചരിത്രമല്ല നമ്മുടെ ജുഡീഷ്യറിക്കുള്ളത്. പൊതുസമൂഹവുമായുള്ള നിരന്തര സമ്പർക്കങ്ങളിലൂടെ സുപ്രീംകോടതി പലതവണ ഭരണഘടന അവകാശങ്ങളെ വിപുലീകരിച്ചിട്ടുണ്ട്. എൽ.ജി.ബി.ടി.ക്യൂ+ അവകാശങ്ങളുടെ ഭരണഘടനാപരമായ പരിണാമം ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. 2009ൽ, നാസ് ഫൗണ്ടേഷൻ v ഗവൺമെന്റ് ഓഫ് ഡൽഹി കേസിൽ, ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് എ.പി. ഷാ, ജസ്റ്റിസ് എസ്. മുരളീധർ എന്നിവരുടെ ​െബഞ്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ്, പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികതയെ ക്രിമിനലൈസ് ചെയ്യുന്നു എന്ന അർഥത്തിൽ, ഭരണഘടനാവിരുദ്ധമെന്ന് വിധിയെഴുതി.</p>
<p> ഭരണഘടനയുടെ അനുഛേദം 14, 15, 21 എന്നിവ ഉറപ്പുനൽകുന്ന സമത്വം, അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ പ്രസ്തുത വകുപ്പ് ലംഘിക്കുന്നു എന്നായിരുന്നു കോടതി കണ്ടത്. 19ാം നൂറ്റാണ്ടിലെ ധാർമികമൂല്യങ്ങൾകൊണ്ട് ഭരണഘടനാപരമായ തുല്യതയെ തടവറയിലാക്കാൻ കഴിയില്ല എന്ന നിലപാട് ഇന്ത്യൻ നിയമ വൈജ്ഞാനികതയിലെ വലിയൊരു മുന്നേറ്റമായിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ തത്ത്വങ്ങളെയും ശാസ്ത്രീയ പഠനങ്ങളെയും മനഃശാസ്ത്രപരമായ അറിവുകളെയും അടിസ്ഥാനപ്പെടുത്തിയുള്ള ഈ വിധി ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ, ദീർഘകാലമായി നിലനിന്നിരുന്ന മുൻവിധികളെ നിരാകരിക്കുന്നതായിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/09/2895819-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fKYI0Ji0r37Jrn1mn0ao7B3Ol5LXrUwB8696387" data-watermark="false" style="width: 100%;" info-selector="#info_item_1786248698744" title="നീറ്റ് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ സി.ജെ.പി പ്രവർത്തകർ നടത്തിയ മുന്നേറ്റം " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1786248698744">
  <p>നീറ്റ് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ സി.ജെ.പി പ്രവർത്തകർ നടത്തിയ മുന്നേറ്റം </p>
 </div>
</div>
<p>എന്നാൽ, നിയമവൈജ്ഞാനികതയുടെ യാത്ര എപ്പോഴും മുന്നോട്ടു മാത്രമായിരുന്നില്ല. 2013ൽ സുരേഷ് കുമാർ കൗശൽ v നാസ് ഫൗണ്ടേഷൻ കേസിൽ സുപ്രീംകോടതി ഡൽഹി ഹൈകോടതിവിധി റദ്ദു ചെയ്തു. ഐ.പി.സി 377 വളരെ ചെറിയ ഒരു വിഭാഗത്തെ മാത്രമേ ദോഷകരമായി ബാധിക്കുന്നുള്ളൂ, അതുകൊണ്ട് ജുഡീഷ്യൽ ഇടപെടലല്ല നിയമനിർമാണസഭയുടെ ഇടപെടലാണ് വേണ്ടത് എന്നതായിരുന്നു കോടതിയുടെ പ്രധാന യുക്തി. പൗരസമൂഹത്തിൽ നിന്നും ഭരണഘടനാ വിദഗ്ധരിൽ നിന്നും മനഃശാസ്ത്രജ്ഞരിൽനിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും വിരമിച്ച ന്യായാധിപരിൽ നിന്നുമൊക്കെ വലിയ വിമർശനമാണ് ആ വിധി വരുത്തിവെച്ചത്. യൂനിവേഴ്സിറ്റികളും മാധ്യമങ്ങളും സംഘടനകളും സാധാരണ പൗരന്മാരും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തെക്കുറിച്ച് മാത്രമല്ല അന്തസ്സ്, സമത്വം, പൗരത്വം എന്നിവയുടെ ഭരണഘടനാപരമായ അർഥത്തെക്കുറിച്ചും ചർച്ചകൾ നടത്തി. കോടതികളിൽനിന്ന് പൊതുവിടങ്ങളിലേക്ക് ഭരണഘടനാ സംവാദങ്ങൾ മാറുന്നത് നമ്മൾ കണ്ടു. </p>
<p>അഞ്ചു വർഷങ്ങൾക്കുശേഷം നവ്തേജ് സിങ് ജോഹാർ v യൂനിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി സുരേഷ് കുമാർ കൗശലിന്റെ വിധി തിരുത്തി. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കുന്നിടത്തോളം, വകുപ്പ് 377 ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി. ഭരണഘടനാപരമായ വിലയിരുത്തലുകളിൽ ഉണ്ടായ വലിയ മാറ്റത്തെയാണ് കോടതിയുടെ ന്യായവാദം സൂചിപ്പിക്കുന്നത്. ഭൂരിപക്ഷ ധാർമികതയെ നിരാകരിച്ചുകൊണ്ട്, വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണയാവകാശത്തെയും ഭരണഘടനാ ധാർമികതയെയും തുല്യ പൗരത്വത്തെയും ഉയർത്തിപ്പിടിച്ചു. മാറുന്ന പൊതുജനാഭിപ്രായത്തെയും സാമൂഹിക പരിഷ്കരണ ഇടപെടലുകളെയും വെറുതെ പ്രതിഫലിപ്പിക്കുകയല്ല കോടതി ചെയ്തത്. </p>
<p>എന്നാൽ, കോടതി നടപടികളും അക്കാദമിക പഠനങ്ങളും പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും താരതമ്യ നൈയാമിക പഠനങ്ങളും പൊതുചർച്ചകളും ഒത്തുചേർന്ന് ഭരണഘടനാ ഭാവനകളെ പുനർനിർണയിക്കുന്ന സാംസ്കാരിക പരിവർത്തന സന്ധിയിൽ, ഭരണഘടനാ കേസുകൾ നിർണയിക്കപ്പെടുന്നത് എങ്ങനെയെന്ന് ഇത് വ്യക്തമാക്കുന്നു. ഭരണഘടനയുടെ ആത്യന്തികമായ വ്യാഖ്യാതാവായി തുടരുമ്പോൾതന്നെയും, അവകാശങ്ങളെ കുറിച്ചുള്ള ധാരണകളിൽ മൗലികമായ മാറ്റങ്ങൾ സംഭവിച്ച സമൂഹവുമായുള്ള സംവാദത്തിൽ നിന്ന് ഭരണഘടനാ അവകാശങ്ങളെ വ്യാഖ്യാനിക്കുകയായിരുന്നു കോടതി ചെയ്തത്.</p>
<p>ഇന്ത്യൻ നിയമ വൈജ്ഞാനിക ചരിത്രത്തിൽ ഇത് ഒരു അപൂർവതയല്ല. വലിയ അന്യായങ്ങളെ നേരിടാൻ പരമ്പരാഗതമായ നടപടിക്രമങ്ങൾ പോരാ എന്ന ബോധ്യം കോടതിക്ക് വന്നപ്പോഴാണ് പുതുതാൽപര്യ ഹരജികൾ ഉദയംകൊണ്ടത്. പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് പാരിസ്ഥിതിക നിയമവൈജ്ഞാനികത ഇന്ത്യയിൽ വികസിച്ചുവന്നത്. അനുച്ഛേദം 21ലെ ജീവിക്കാനുള്ള അവകാശം വലിയതോതിൽ വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. 2017ലെ സ്വകാര്യത സംബന്ധിച്ച ജ. പുട്ടസ്വാമി v യൂനിയൻ ഓഫ് ഇന്ത്യയിലൂടെ ഡിജിറ്റൽ യുഗത്തിൽ, വലിയ സാമൂഹിക ഇടപെടലുകളുടെ ഭാഗമായി, അന്തസ്സിനെയും ജീവിക്കാനുള്ള അവകാശത്തെയും കുറിച്ചുള്ള അനിവാര്യമായ വ്യാഖ്യാനം നമ്മൾ കണ്ടു.</p>
<p>സ്വകാര്യത സർവൈലൻസ്, ഇൻഫർമേഷൻ ഓട്ടോണമി, തുടങ്ങി മുമ്പ് പരിചയമില്ലാതിരുന്ന പല സങ്കൽപനങ്ങളും ഭരണഘടനാ വ്യാഖ്യാനങ്ങളുടെ ഭാഗമായി. ആവിഷ്കാര സ്വാതന്ത്ര്യം സംബന്ധിച്ച അനുഛേദം 19, ഇതുപോലെ നിരന്തരമായ വ്യാഖ്യാന പുരോഗതികൾക്ക് വിധേയമായിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന സാമൂഹിക ഇടപെടലുകൾക്കു ശേഷമാണ് വിദ്യാഭ്യാസം ഒരു അവകാശമാക്കി അംഗീകരിച്ച ഭരണഘടനാ ഭേദഗതി വരുന്നത്. ഇവിടെയെല്ലാം ഭരണഘടനാപരമായ അർഥങ്ങൾ വിപുലീകരിക്കപ്പെട്ടത് കേവലം കോടതിമുറികളിലെയും നിയമനിർമാണ സഭകളിലെയും വാദപ്രതിവാദങ്ങളിലൂടെ മാത്രമല്ല, അതുപോലെതന്നെ പൊതുസമൂഹത്തിനും അതിന്റെ പിതൃത്വം ഏകപക്ഷീയമായി ഏറ്റെടുക്കാൻ കഴിയില്ല. </p>
<p>മേൽപ്പറഞ്ഞ സന്ദർഭങ്ങളൊന്നും ഭരണഘടനാ വ്യാഖ്യാനത്തെ കോടതികളിൽനിന്ന് പൗരന്മാരുടെ അവകാശമാക്കി മാറ്റുകയുണ്ടായില്ല. ഈ വ്യാഖ്യാനങ്ങൾക്കെല്ലാം ആധികാരികത കൈവന്നത്, ഭരണഘടനാപരമായ യുക്തിയിലൂടെ, ഭരണഘടനാ കോടതി തീരുമാനമെടുത്തതുകൊണ്ടാണ്. അല്ലെങ്കിൽ പാർലമെന്റിൽ നിയമനിർമാണം നടന്നതുകൊണ്ടാണ്. എന്നാൽ, കോടതിമുറികളുടെയോ നിയമനിർമാണ സഭകളുടെയോ എക്കോ ചേംബറിലല്ല തീരുമാനങ്ങള്‍ ഉണ്ടായതെന്ന യാഥാർഥ്യവുമുണ്ട്. ഭരണഘടനാപരമായ ഇത്തരം സംവാദങ്ങളുടെ നൈരന്തര്യത്തെയാണ് കോക്രോച്ച് ജനത പാർട്ടിയും സൂചിപ്പിക്കുന്നത്. ഭരണകൂടങ്ങൾ തങ്ങളുടെ ഭരണഘടനാപരമായ പ്രവർത്തനങ്ങൾ, ഭരണഘടനയുടെ ഭാഷയിൽതന്നെ നീതീകരിക്കേണ്ടതുണ്ടെന്ന പൊതുസമൂഹത്തിന്റെ ജാഗ്രതയാണത്. </p>
<p>ഈ സമ്പർക്കം മനസ്സിലാവുമ്പോഴാണ് എന്തുകൊണ്ടാണ് സി.ജെ. പി പ്രസ്ഥാനം ഭരണഘടനയുടെ അനുഛേദം 19നെ കുറിച്ചും 21നെ കുറിച്ചും ഊന്നിയൂന്നി പറഞ്ഞതെന്ന കാര്യത്തിൽ വ്യക്തത വരിക. അനുഛേദം 19, ന്യായമായ നിയന്ത്രണങ്ങൾക്കകത്ത് ആവിഷ്കാര സ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. നിയന്ത്രണങ്ങൾ ബാധകമാണെന്നു പറഞ്ഞാൽ പോരാ, എല്ലാ ജനാധിപത്യരാജ്യങ്ങളിലും ഇത്തരം നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങൾ ആനുപാതികമായിരിക്കണം എന്നുള്ളതാണ് പ്രസക്തമായ കാര്യം.</p>
<p> നിയന്ത്രണങ്ങൾ അനിവാര്യമായിരുന്നോ? പരമാവധി കുറച്ച് നിയന്ത്രണങ്ങളാണോ ഏർപ്പെടുത്തുന്നത്? ഈ നിയന്ത്രണങ്ങൾക്ക് നീതിയുക്തമായ ലക്ഷ്യമുണ്ടോ? അവകാശങ്ങളെ ഹനിക്കാത്ത മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നോ? ഇക്കാര്യങ്ങളൊക്കെ പരിശോധിക്കുമ്പോഴാണ് ഗവൺമെന്റിന്റെ ഒരു ഇടപെടൽ ആനുപാതികം ആണോ എന്ന് വിലയിരുത്തപ്പെടുക. മോഡേൺ ഡെന്റൽ കോളജ്, പുട്ടസ്വാമി, അനുരാധാഭാസിൻ കേസുകൾക്കുശേഷം ആനുപാതികത ഇന്ത്യൻ നിയമവ്യവസ്ഥിതിയിലെ പരമപ്രധാന അളവുകോലായി മാറിയിട്ടുണ്ട്. </p>
<h3>(തുടരും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/articles/youth-use-satire-to-defend-constitution-1544353</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/youth-use-satire-to-defend-constitution-1544353</guid>
<category><![CDATA[Weekly,Archives,Articles,Premium,17 AUG 2026]]></category>
<dc:creator><![CDATA[പി.ബി. ജിജീഷ്‌]]></dc:creator>
<pubDate>Mon, 10 Aug 2026 02:00:46 GMT</pubDate>
</item>
<item>
<title><![CDATA[ദുരന്തകേരളം]]></title>
<description/>
<enclosure length="358555" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/09/2895797-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/09/2895797-untitled-1.gif'/><figcaption></figcaption></figure><p>അനുഭവങ്ങളിൽനിന്ന് പഠിക്കാത്ത കേരളീയരെക്കുറിച്ച് ‘തുടക്കം’ എഴുതിയിട്ട് ആഴ്ചകൾപോലുമായിട്ടില്ല. അനുഭവങ്ങളിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കുകയും അടുത്ത തവണ വീഴ്ചകൾ ഒഴിവാക്കുകയുമാണ് വിവേകമുള്ള മനുഷ്യർ ചെയ്യുക. അതിന് എല്ലാ അർഥത്തിലും അപവാദമാണ് കേരളം. നമ്മൾ ഒന്നും പഠിക്കുന്നില്ല. അനുഭവിക്കുന്നതേയുള്ളൂ. അത് തുടരും. ഈ മഴക്കാലത്തെ കാഴ്ചകളും അത് ഉറപ്പാക്കുന്നു. </p>
<p>മതിയായ മഴ ലഭിക്കുമോ എന്നായിരുന്നു ആദ്യ വേവലാതി. എന്നാൽ അപ്രതീക്ഷിതമായി മഴ കനത്തതോടെ എല്ലാം താളംതെറ്റി. വലിയ രണ്ട് പ്രളയങ്ങളെ അതിജീവിച്ച സമൂഹ​െമന്നനിലയിൽ നിരവധി മുന്നൊരുക്കങ്ങളും മുൻകരുതലുകളും കേരളം എടുക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ല. </p>
<p>അച്ചൻകോവിലാറും മണിമലയാറും കവിഞ്ഞൊഴുകിയതോടെ റാന്നിയിലും തിരുവല്ലയിലും പരിസരങ്ങളിലും ജനജീവിതമാകെ ഗുരുതരമായ സാഹചര്യം​ നേരിട്ടു. ഒറ്റനില മാത്രമുള്ള നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്ടു. ഇരുനില ഭവനങ്ങളിൽ താമസിക്കുന്നവർ മുകൾമുറികളിൽ അഭയംതേടി. കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ തീരത്തുള്ള പട്ടണമായ ഈരാറ്റുപേട്ട അതിന്റെ ചരിത്രത്തിലെ വലിയ പ്രളയത്തിനാണ് സാക്ഷിയായത്. ഉരുൾജലം പൊടുന്നനെ ഒഴുകിയെത്തിയതോടെ വീടുകളും കച്ചവട സ്ഥാപനങ്ങളുമെല്ലാം വെള്ളത്തിലാണ്ടു. കച്ചവട സ്ഥാപനങ്ങൾക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. </p>
<p>കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധികമഴ. 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മില്ലിമീറ്റർ ലഭിച്ചപ്പോൾ അതിന്റേതായ പ്രത്യാഘാതങ്ങളും പിന്നാലെയെത്തി. 533 ശതമാനം അധികമഴ പെയ്താൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, അതല്ല പ്രശ്നം. നിങ്ങൾ എന്തു മുൻകരുതലുകൾ എടുത്ത​ുവെന്നതാണ്. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും മതിയായ സൗകര്യങ്ങൾ ഉറപ്പാക്കിയോ? </p>
<p>വെള്ളക്കെട്ടുകൾ ഒഴിവാക്കിയിരുന്നോ? അടഞ്ഞ ഓടകൾ തുറന്നിരുന്നോ? മരുന്നും ഭക്ഷണവും മുൻകൂട്ടി ഒരുക്കിയിരുന്നോ? ക്യാമ്പുകൾക്ക് സ്ഥലം കണ്ടിരു​​േന്നാ? സുരക്ഷാ ജീവനക്കാരെ മതിയായ അളവിൽ വിന്യസിച്ചിരുന്നോ? എല്ലാത്തിനും ഇല്ല, മതിയായ അളവിൽ ഇല്ല എന്ന ഉത്തരമാവും ഉണ്ടാവുക. അത് മോശമാണ്. സംസ്ഥാന സർക്കാർ വേണ്ടരീതിയിൽ ഉണർന്നു പ്രവർത്തിച്ചില്ല എന്ന വിമർശനവുമുണ്ട്. ഉദ്യോഗസ്ഥരെ കൂട്ടസ്ഥലംമാറ്റം നടത്തിയതിനാൽ കാര്യങ്ങൾ അവതാളത്തിലായി എന്നാണ് സി.പി.ഐ ആരോപിച്ചത്. </p>
<p>വർഷാവർഷങ്ങളിൽ ആവർത്തിക്കുന്ന ഈ മഴക്കാല നാശനഷ്ടങ്ങളും ദുരിതങ്ങളും നമുക്കിനിയും ശാസ്ത്രീയമായും കാര്യക്ഷമമായും പ്രതിരോധിക്കാനും പരമാവധി കുറക്കാനും സാധ്യമാവുന്നില്ല എന്ന സത്യം അംഗീകരിക്കണം. ഇതിൽ ഒരു പുനർവിചിന്തനം വേണം. പ്രളയബാധിതരെ താൽക്കാലികമായി അധിവസിപ്പിക്കൽ, അപകടത്തിലകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ വേഗത്തിലാക്കൽ, വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകൽ എന്നിവ നടത്തേണ്ടതുണ്ട്. മഴ തീർന്നിട്ടില്ല. ഇപ്പോഴെ​ങ്കെിലും കാര്യങ്ങളെ ശാസ്ത്രീയമായി കൈകാര്യംചെയ്യണം. നമ്മുടെ ക്രമങ്ങളും രീതികളും മാറ്റണം. ഇല്ലേൽ ദുരന്തമുഖത്ത് കരയാൻ മാത്രമേ നമുക്ക് കഴിയൂ.</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/heavy-rains-expose-keralas-failed-disaster-preparedness-1544336</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/heavy-rains-expose-keralas-failed-disaster-preparedness-1544336</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,17 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 10 Aug 2026 01:46:13 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="16744" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/02/2648790-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/02/2648790-untitled-1.webp'/><figcaption></figcaption></figure><h3>റേഡിയോ നാടകം പൂർണമാകുന്നില്ല </h3>
<p>പ്രക്ഷേപണ നാടകത്തിന്റെ (റേഡിയോ നാടകം) തലക്കുറി തന്നെ മാറ്റിയെഴുതിയ കെ.വി. ശരത് ചന്ദ്രൻ 34 വർഷത്തെ ആകാശവാണിക്കാലത്തിനു ശേഷം പടിയിറങ്ങി, അധികം താമസിയാതെ മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി രവീന്ദ്രൻ രാവണേശ്വരവുമായി സംസാരിച്ചത് (ലക്കം 1480) സശ്രദ്ധം വായിച്ചു. ബാങ്ക് ഉദ്യോഗസ്ഥ പദവി വിട്ട് ആകാശവാണിയിൽ തന്റെ ആവിഷ്കാര മേഖല കണ്ടെത്തി നിരവധി നാടകങ്ങളിലൂടെ ശ്രോതാക്കളെ റേഡിയോക്ക് സമീപം പിടിച്ചിരുത്തിയ ഇരുത്തംവന്ന നാടകകൃത്തും പ്രക്ഷേപകനുമാണ് ശരത് ചന്ദ്രൻ.</p>
<p>‘ശാന്തസമുദ്രം’, ‘അടയാളങ്ങൾ’, ‘ഹത്യ’, ‘ഒറ്റ’, ‘ശത്രു’, ‘പിയാനോ’ തുടങ്ങിയവ അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ നാടകങ്ങളിൽ ചിലതുമാത്രം. ആകാശവാണിക്കുവേണ്ടി അവസാനമായി എഴുതിയ ‘കാൺക, കടലിനെ കൺതുറക്കാതെ’ എന്ന നാടകവും പ്രക്ഷേപണരംഗത്തെ ഈടുവെപ്പായി മാറി എന്നതും സമീപകാല സാക്ഷ്യം. മഹാസംഗീത പ്രതിഭകളുടെ സംഗീതജീവിതം അടയാളപ്പെടുത്തിയ ‘ഓർമകളുടെ സംഗീത’വും, മലയാള ചലച്ചിത്ര ഗാനശാഖയുടെ ചരിത്രമന്വേഷിച്ചിറങ്ങി തുടർന്ന് ഇങ്ങോട്ടുള്ള നാൾവഴികൾ അടയാളപ്പെടുത്തിയ ‘ഗാനലോക വീഥികളിൽ’ എന്ന പരമ്പരയും ഏറെ ജനശ്രദ്ധ ആകർഷിച്ചതും ഇന്നും കേരളത്തിലെ ആകാശവാണി നിലയങ്ങൾ പ്രക്ഷേപണം ചെയ്തുവരുന്നതുമാണ്. </p>
<p>ഇനി, അഭിമുഖത്തിന്റെ തലക്കെട്ടിലേക്ക് വരാം. ‘റേഡിയോ നാടകം ഇവിടെ പൂർണമാകുന്നു’വെന്നു പറയുന്നത് എത്രകണ്ട് ശരിയാണെന്ന് മനസ്സിലാകുന്നില്ല. ആകാശവാണി എന്ന ബഹുജന പ്രക്ഷേപണ മാധ്യമം നിലനിൽക്കുന്നിടത്തോളം കാലം ആ മാധ്യമത്തിലെ മുഖ്യ ആകർഷണമായി റേഡിയോ നാടകമുണ്ടാകുമെന്നുതന്നെ വേണം കരുതാൻ. എത്രയോ വർഷങ്ങളായി ആകാശവാണിയിലെ അരമണിക്കൂർ നാടകങ്ങൾ അഭംഗുരം തുടരുന്നു.</p>
<p> ആഴ്ചകളും മാസങ്ങളും നീളുന്ന തുടർനാടകങ്ങൾ, വിശേഷ ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന നാടകങ്ങൾ മുതലായവ വേറെയും. എല്ലാ വർഷവും ഒരാഴ്ചക്കാലം നീളുന്ന അഖില കേരള റേഡിയോ നാടകോത്സവം പ്രക്ഷേപണം ചെയ്തിരുന്നത് ആകാശവാണിക്ക് അഭിമാനവും നാടക പ്രേമികൾക്ക്, വിശിഷ്യ റേഡിയോ ശ്രോതാക്കൾക്ക് വികാരവുമായിരുന്നു. കോവിഡ്‌ കാലത്ത് നിന്നുപോയ അഖില കേരള റേഡിയോ നാടകോത്സവം ഈ വർഷം പുനരാരംഭിച്ചപ്പോൾ ആയിരക്കണക്കിന് ശ്രോതാക്കൾ അതിനെ നെഞ്ചിലേറ്റിയെന്നു വേണം പറയാൻ.</p>
<p>അതിൽ പ്രക്ഷേപണം ചെയ്ത ഓരോ നാടകത്തെയും സൂക്ഷ്മമായിതന്നെ വിലയിരുത്താൻ പല ശ്രോതാക്കളും മുന്നോട്ടുവന്നുവെന്നത് ചെറിയ കാര്യമല്ല. ഈ റേഡിയോ നാടകോത്സവത്തിൽ കെ.വി. ശരത്ചന്ദ്രൻ പ്രമുഖ പ്രക്ഷേപകനും നാടകകൃത്തുമായ തിക്കോടിയന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘കാൺക കടലിനെ കൺതുറക്കാതെ’ എന്ന നാടകത്തിനായിരുന്നു ഏറ്റവും കൂടുതൽ കൈയടി ലഭിച്ചത്. </p>
<p>മറ്റൊന്ന്, ആകാശവാണി നിലയങ്ങൾ അല്ലാതെ കേരളത്തിലെ പല റേഡിയോ സ്റ്റേഷനുകളും (കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളും ഡിജിറ്റൽ റേഡിയോ സ്റ്റേഷനുകളും) റേഡിയോ നാടകങ്ങൾ തയാറാക്കി അവതരിപ്പിക്കുന്നുണ്ട് എന്നു വേണം മനസ്സിലാക്കാൻ. കണ്ണൂർ മട്ടന്നൂരിൽ കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിച്ചുവരുന്ന റേഡിയോ മലബാർ (89.6 FM ) എന്ന കമ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ഒരു പുതിയ റേഡിയോ നാടക സംസ്കാരംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ അവർ മുടങ്ങാതെ അര മണിക്കൂറോ ഒരു മണിക്കൂറോ ദൈർഘ്യമുള്ള നാടകം പ്രക്ഷേപണം ചെയ്യുന്നു. പിറ്റേ ദിവസം അതിന്റെ പുനഃപ്രക്ഷേപണമുണ്ടാകും.</p>
<p> ഈ നാടകത്തിനൊക്കെയും വേണ്ടത്ര ശ്രോതാക്കളുണ്ടെന്ന് ലഭിക്കുന്ന പ്രതികരണങ്ങളിൽനിന്നു മനസ്സിലാക്കാം. ഇതിനകം ഈ റേഡിയോ നിലയം പല സാമൂഹിക നാടകങ്ങളും പുരാണ ഇതിഹാസ പ്രധാനമായ നാടകങ്ങളും പ്രക്ഷേപണം ചെയ്ത് കൈയടി നേടിയിട്ടുണ്ട്. ‘കുഞ്ഞാറ്റ’, ‘നെല്ലിക്ക’, ‘യാത്രക്കൊടുവിൽ’, ‘ഊർമിള’, ‘നികുംഭില’, ‘മഹാറാണി’, ‘അസുരഗോത്രം’, ‘ശാസ്ത്രരക്ഷസ്സ്’ തുടങ്ങിയവ അതിൽ ചിലതുമാത്രം. നാടക പ്രക്ഷേപണം കൊണ്ടുതീരുന്നില്ല ഈ നിലയം പടുത്തുയർത്തുന്ന പുതിയ റേഡിയോ നാടക സംസ്കാരം. പ്രക്ഷേപണശേഷം നാടകത്തിന്റെ അണിയറ പ്രവർത്തകരും ശ്രോതാക്കളും പങ്കെടുക്കുന്ന ചർച്ചയും പ്രക്ഷേപണം ചെയ്യുന്നു. ഒരുപക്ഷേ ഇത്തരമൊരു പരിപാടി പ്രക്ഷേപണ നാടകരംഗത്ത് നടാടെയായിരിക്കാനാണ് സാധ്യത. </p>
<p>ശ്രോതാക്കൾ മാത്രം ശബ്ദം നൽകിയ, മഹാഭാരതത്തെ ആസ്പദമാക്കിയ ‘അസുരഗോത്രം’ എന്ന നാടകം ഈയിടെ പ്രക്ഷേപണം ചെയ്തത് വൻ വിജയമായിരുന്നു. ഏതാണ്ട് ഇരുപത്തിയെട്ടോളം ശ്രോതാക്കൾക്ക് ഒരുവിധ പരിശീലനവും നൽകാതെ സ്വതന്ത്രമായി ശബ്ദം നൽകാൻ അവസരം നൽകി ഈ റേഡിയോ നാടകത്തെ വിജയത്തിലെത്തിക്കാൻ അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. </p>
<p>കേവലം അഞ്ചോ ആറോ ശബ്ദ കലാകാരന്മാരെ മാത്രം അണിനിരത്തിക്കൊണ്ട് മുന്നേറുന്ന പത്ത് കിലോമീറ്റർ ചുറ്റളവിൽ മാത്രം പ്രക്ഷേപണ പരിധിയുള്ള (ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ലോകത്തിന്റെ എത് കോണിലുള്ള റേഡിയോ സ്റ്റേഷനും ‘റേഡിയോ ഗാർഡൻ’ എന്ന ആപ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിലൂടെ കേൾക്കാൻ സാധിക്കുമെന്നുള്ളത് മറ്റൊരു യാഥാർഥ്യം) പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്യൂണിറ്റി റേഡിയോ നിലയമാണ് ഇത്തരത്തിലുള്ള ഒരു പ്രക്ഷേപണ നാടക സംസ്കാരം വളർത്തിയെടുത്ത് വിജയിപ്പിച്ചു മുന്നേറുന്നത്. ഈ പ്രക്ഷേപണ കലക്ക് അധ്യാപകനും നാടകകൃത്തുമായ കൃഷ്ണകുമാർ കണ്ണോത്തും പ്രമുഖ നാടക സംവിധായകനും അഭിനേതാവുമായ രാമകൃഷ്ണൻ പഴശ്ശിയും മറ്റു ശബ്ദതാരങ്ങളായ ബൈജു സുന്ദരൻ മട്ടന്നൂർ, അശ്വിനി കവിണിശ്ശേരി, സൂര്യ ഇടവന, ചന്ദ്രലേഖ മല്ലിശ്ശേരി എന്നിവരുമാണ് ചുക്കാൻ പിടിക്കുന്നത്. </p>
<p>ആകാശവാണിയിൽനിന്നും വിരമിച്ച കാഞ്ചിയോട് ജയൻ ഡയറക്ടറായി തിരുവനന്തപുരം പാലോട് നിന്നും പ്രവർത്തിച്ചുവരുന്ന ‘കാഞ്ചീരവം’ എന്ന ഡിജിറ്റൽ റേഡിയോ സ്റ്റേഷനിൽനിന്നും നാടകങ്ങൾ പ്രക്ഷേപണം ചെയ്തുവരുന്നു. ഇവക്കുപുറമെ മറ്റു പല റേഡിയോ നിലയങ്ങളും നാടക പ്രക്ഷേപണ ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. </p>
<p>എ.ഐ കാലത്ത് അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി റേഡിയോ നാടകം എന്ന കലയെ ഒരുപടികൂടി മുന്നോട്ടു കൈപിടിച്ച് നടത്താനാകും. എഴുത്തുകാരും പ്രക്ഷേപകരുമായിരുന്ന തിക്കോടിയൻ, ഉറൂബ്, കെ. രാഘവൻ എന്നിവരുടെ ശബ്ദം എ.ഐ സങ്കേതത്തോടെ പുനഃസൃഷ്ടിച്ച് ‘കാൺക കടലിനെ കൺതുറക്കാതെ’ എന്ന നാടകത്തെ വിജയിപ്പിച്ച സമീപകാല അനുഭവം ശരത്ചന്ദ്രൻ തന്നെ പങ്കുവെക്കുന്നുണ്ട്.</p>
<p> മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെ അനിശ്ചിതത്വത്തിന്റെ നിഴലിലാണ് ആകാശവാണിയെന്നും ഇനി റേഡിയോ നാടകത്തിന്റെ ഭാസുരമായ ഭാവി ഒരുപക്ഷേ ആകാശവാണിക്ക് പുറത്ത് യൂട്യൂബ് ചാനലുകൾപോലെയുള്ള സാമൂഹിക പ്ലാറ്റ്ഫോമുകളിലാണെന്നുമുള്ളത് ഒരുപക്ഷേ ശരിയായിരിക്കാം. ആകാശവാണി പ്രക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ശ്രോതാക്കളുള്ള ഒരിനമായ നാടകത്തിന് അതിന്റെ അവസാന ശ്രോതാവ് ഉണ്ടാകും വരെ ആ നാടക പ്രക്ഷേപണത്തിന് സാധ്യതയുണ്ട്. മറ്റു റേഡിയോ ചാനലുകളിലെയും സാധ്യത അങ്ങനെതന്നെ. അപ്പോൾ പിന്നെ എങ്ങനെയാണ് ‘റേഡിയോ നാടകം ഇവിടെ പൂർണമാകുന്നു’ എന്ന് പറയാനാകുക? </p>
<p><font color="#ff0000">ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ </font></p>
<h3>ഗസ്സയിലേക്ക് മനസ്സിനെ എത്തിച്ച കവിത</h3>
<p>പി.കെ. പാറക്കടവ് മൊഴിമാറ്റം നടത്തിയ റീം സലീം എഴുതിയ ‘ചോരമഴ പെയ്യുമ്പോൾ’ (ലക്കം 1482) എന്ന ഫലസ്തീൻ കവിത വായിച്ചു. ഈ കവിതയിലെ കഥാപാത്രവും കവിതക്ക് ഏറ്റവും അനുയോജ്യമായി നൽകിയ ചിത്രവും എന്റെ ചിന്തയിലൂടെ ഇപ്പോഴും മാറിമറിയുന്നുണ്ട്. എഴുത്തുകാരിയുടെ ചിന്തക്ക് അതിനനുസൃതമായ ചിത്രംതന്നെ നൽകിയതിനെ അഭിനന്ദിക്കുന്നു. എഴുത്തുകാരിയുടെ ഭാവനയിലെ ചില വരികൾ എന്നെ എന്തൊക്കെയോ ചിന്തിപ്പിച്ചു. ‘‘സൂക്ഷിച്ചുനോക്കൂ, നീയാരാണെന്ന് ഓർക്കൂ; ഇത് നീയാണ്, നീ വളർന്ന നാടാണ്’’ ഈ വരികൾ എന്റെ ചിന്തയെ ആദ്യം എത്തിച്ചത് ചിത്രത്തിലെ പെൺകുട്ടിയിലേക്കാണ്. </p>
<p>അതിനുശേഷം അവസാനത്തെ ചില വരികളാണ് എന്നെ കവിയുടെ ഭാവനയിലേക്ക് നയിച്ചത്. വായനക്കുശേഷം എന്റെ മനസ്സ് ഗസ്സയിലേക്ക് മടങ്ങി. അൽപം ശാന്തമായി. കവിക്കും മൊഴിമാറ്റം നടത്തിയ പി.കെ. പാറക്കടവിനും ആഴ്ചപ്പതിപ്പിനും നന്ദി! </p>
<p><font color="#ff0000">മുഹമ്മദ് ഷഹീം കെ. മണ്ണാർക്കാട് </font></p>
<h3>വാർത്താ ചാനലുകളിലും മുഖപ്രസംഗം വേണ്ടതുണ്ട്</h3>
<p>ദൃശ്യമാധ്യമങ്ങളും മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട ചർച്ച ‘വാർത്തകൾ ഇങ്ങനെയാണോ റിപ്പോർട്ട് ചെയ്യേണ്ടത്?’ (ലക്കം 1479) വായിച്ചു. നാനാവിധമായ അസംബന്ധങ്ങളും ദുസ്സാമർഥ്യങ്ങളും അഴിഞ്ഞാടുന്ന വാർത്താ ചാനലുകളുമായി ബന്ധപ്പെട്ട ഈ ചർച്ച വളരെ പ്രസക്തവും അനിവാര്യവുമാണ്. മാധ്യമപ്രവർത്തനം ഒരു മഹത്തായ ധാർമികദൗത്യമാണ്. അതേസമയം, എല്ലാതരം അധികാരശക്തികളോടും അവരുടെ തേർവാഴ്ചകളോടും ആജ്ഞാബദ്ധവും പ്രതിജ്ഞാബദ്ധവും സദാ ആയിരിക്കണമെന്ന ദുശ്ശാഠ്യമുള്ളവരാണ് ഇന്നത്തെ മാധ്യമലോകത്തെ പല മുൻനിര ആളുകളും.</p>
<p> ശരിക്കും പറഞ്ഞാൽ ഭരണത്തിലിരിക്കുന്നവരുടെ തനി റബർ സ്റ്റാമ്പ്. തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച് വാർത്തകളെ വളച്ചൊടിക്കലും ഒഴിവാക്കലും ഒരിക്കലും മാധ്യമങ്ങൾ ചെയ്യരുത്. ഇനി പ്രമുഖ വ്യക്തികളുടെയോ ബഹുജന പ്രസ്ഥാനങ്ങളുടെയോ ന്യൂനതകളെയോ ഏങ്കോണിപ്പുകളെയോ ഒറ്റത്തിരിച്ച് വിമർശിക്കണമെന്നുണ്ടെങ്കിൽ അതിനു പത്രങ്ങളിലെ പതിവു സംവിധാനമായ മുഖപ്രസംഗംപോലെ ഒന്ന് വാർത്താ ചാനലുകളിലും ഏർപ്പെടുത്തേണ്ടതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാവുന്നതാണ്. </p>
<p><font color="#ff0000">ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക് തൃ​ശൂ​ർ </font></p>
<h3>ഭരണഘടനാ അവകാശങ്ങളും ‘വാർ ഓൺ ടെറർ’ രാഷ്ട്രീയവും</h3>
<p>ഇർഫാൻ അഹ്മദുമായി അൻവർ സലാഹുദ്ദീൻ നടത്തിയ അഭിമുഖവും രൂപേഷുമായി രാജേഷ് കെ. എരുമേലി നടത്തിയ സംഭാഷണവും (ലക്കം 1482) വായിച്ചു. ഭരണഘടന മൂല്യങ്ങളെക്കുറിച്ചുള്ള രൂപേഷിന്റെ ചിന്തകൾ വിദ്യാർഥി എന്നനിലയിൽ ആഴത്തിൽ സ്വാധീനിച്ച ഒന്നാണ്. വിദ്യാഭ്യാസ ഘട്ടത്തിലൂടെ പോകുന്നൊരു വിദ്യാർഥിയെ സംബന്ധിച്ച് അവൻ പഠിച്ചെടുക്കുന്ന ഭരണഘടനാപരമായ അവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും പ്രായോഗിക ജീവിതത്തിൽ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഏറെ നിർണായകമാണ്. </p>
<p>‘ഭീകരവാദ വിരുദ്ധ പോരാട്ടം’ എന്ന പേരിൽ കാൽനൂറ്റാണ്ടുകളായി അന്താരാഷ്ട്രതലത്തിലും പ്രാദേശികതലത്തിലും നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ യഥാർഥത്തിൽ ചോദ്യംചെയ്തത് പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെയും ഭയരഹിതമായി ജീവിക്കാനുള്ള അവകാശത്തെയുമാണ്. രാജ്യസുരക്ഷയുടെ മറവിൽ സംശയത്തിന്റെ നിഴലിലാക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന സാധാരണക്കാരെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനം ഇർഫാൻ അഹ്മദ് ഈ അഭിമുഖത്തിലൂടെ സമർഥമായി നിർവഹിക്കുന്നുണ്ട്. </p>
<p>മറുവശത്ത്, നമ്മുടെ ഭരണഘടന കേവലം ഏടുകളിൽ മാത്രമൊതുങ്ങുന്ന ഒരു ‘വിശുദ്ധ ഗ്രന്ഥം’ പോലെ നിലനിൽക്കേണ്ട ഒന്നല്ല, മറിച്ച് ഓരോ പൗരനും പ്രത്യേകിച്ച് വളർന്നുവരുന്ന യുവതലമുറക്ക് സംരക്ഷണമൊരുക്കുന്ന ജീവസ്സുറ്റ പ്രമാണമാകണം എന്ന ഓർമപ്പെടുത്തൽ തികച്ചും പ്രസക്തമാണ്. നിയമവാഴ്ചയും സമത്വവും കൃത്യമായി പാലിക്കപ്പെടാത്തപക്ഷം ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാർഥികളിൽ അത് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. മനുഷ്യാവകാശങ്ങളെയും ജനാധിപത്യ-ഭരണഘടനാമൂല്യങ്ങളെയും കുറിച്ച് കൃത്യമായ വിചാരണ നടത്തുന്ന ഇത്തരം ലേഖനങ്ങൾ വർത്തമാന കാലത്ത് പ്രസിദ്ധീകരിച്ചുപോരുന്നതിന് സ്നേഹാദരങ്ങൾ അറിയിക്കുന്നു.</p>
<p><font color="#ff0000">മുഹമ്മദ് മുഹ്സിൻ (ഇസ്‍ലാഹുൽ ഉലൂം അറബിക് കോളജ് താനൂർ) </font></p>
<h3>അത്ഭുതപ്പെടുത്തിയ ‘അൽബത്ത’</h3>
<p>അത്ഭുതമുണർത്തുന്ന തുടക്കം, ജിജ്ഞാസ നിലനിര്‍ത്തുന്ന ആവിഷ്കാരചാരുത. അങ്ങനെ ചൈതന്യമാർന്ന ഭാഷയില്‍ ഉയരങ്ങളിലേക്ക് പറക്കുകയാണ് ഖദീജ ഉണ്ണിയമ്പലത്തിന്‍റെ കഥയായ ‘അല്‍ബത്ത’ (ലക്കം 1483). മുസ്ലിം സമുദായത്തിലെ പഴയകാല ആചാരങ്ങളും, അനാചാരങ്ങളും, കര്‍മങ്ങളുമൊക്കെ അനാവരണം ചെയ്തിരിക്കുന്ന ഈ കഥയിൽ എനിക്കിഷ്ടപ്പെട്ട കഥാപാത്രമാണ്‌ ‘കാദരി’. ഏതാനും വാക്കുകളില്‍ കാദരിയെന അപൂര്‍വ ജനുസ്സിനെ ചായക്കൂട്ടുകളിൽ വരച്ചു വെച്ചിരിക്കുകയാണ് ഖദീജ. </p>
<p>എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും സ്നേഹമുള്ളവനായിരുനു കാദരി. അവന്‍റെ ഒരുപിടി മണ്ണില്‍ നിന്നാണ് പാത്തു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് വാപ്പ കൊടപ്പാടന്‍ ചേക്കു ഹാജിയേക്കാള്‍ മൊതലുണ്ടാക്കിയത്. ഉശിരുള്ള ഒരു മൊഞ്ചത്തിയുടെ കഥയാണ്‌ ‘അല്‍ബത്ത’യിലൂടെ ചുരുളഴിയുന്നത്. ഇതിന്‍റെ ഓരോ തുടിപ്പും, താളവും കഥാകാരിയുടെ ഹൃദയസ്പന്ദനമായി അനുഭപ്പെടുന്നു. കത്തിച്ചുവെച്ച മെഴുകുതിരിയുടെ ലോലദീപ്തികള്‍ പോലെ കഥ അനുവാചക ഹൃദയങ്ങളിലിരുന്ന് എറെനാള്‍ മുനിഞ്ഞു കത്തും. ചിത്രീകരണം നടത്തിയ നാസര്‍ ബഷീര്‍ കഥാപാത്രങ്ങളുടെ നെടുവീര്‍പ്പുകള്‍ പോലും ഒപ്പിയെടുത്തിട്ടുണ്ട്. അഭിവാദ്യങ്ങള്‍ ആഴ്ചപ്പതിപ്പിനും കഥാകാരിക്കും ചിത്രകാരനും.</p>
<p><font color="#ff0000">സണ്ണി ജോസഫ്‌, മാള</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1544331</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1544331</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,17 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 10 Aug 2026 01:30:38 GMT</pubDate>
</item>
</channel>
</rss>
