<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 08 Jun 2026 03:30:09 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/15JUN/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 08 Jun 2026 03:30:09 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ജോഗോ ബോണിറ്റോയെന്ന മിത്തും
ആൽബിസെലസ്റ്റകളുടെ പ്രായോഗികതയും]]></title>
<description/>
<enclosure length="270664" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/07/2860765-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/07/2860765-untitled-1.gif'/><figcaption></figcaption></figure><blockquote>
 ലാറ്റിനമേരിക്കയുടെ ഫുട്ബാൾ എന്നും വ്യത്യസ്തമായിരുന്നു. യൂറോപ്യൻമാരിൽനിന്ന് തീർത്തും വിഭിന്നം. അർജന്റീനയും ബ്രസീലും ഫുട്ബാൾ ആരാധകരുടെ പ്രിയ ടീമുകളാണ്. ലാറ്റിനമേരിക്കൻ ഫുട്ബാളിലും അർജന്റീന-ബ്രസീൽ ടീമുകളിലും എന്തു നടക്കുന്നുവെന്ന് വിവരിക്കുന്നു. 
</blockquote>
<p>യൂറോപ്യന്മാർക്ക് ഫുട്ബാൾ ജയിക്കാനുള്ള ശാസ്ത്രമായിരുന്നുവെങ്കിൽ ലാറ്റിനമേരിക്കക്കാർക്ക് അത് പട്ടിണി മറക്കാനുള്ള നൃത്തവും വ്യവസ്ഥിതികളോടുള്ള പോരാട്ടവുമായിരുന്നു. ഇടുങ്ങിയ തെരുവുകളിലും ദാരിദ്ര്യം നിറഞ്ഞ ചേരികളിലുമാണ് ലാറ്റിനമേരിക്കൻ ഫുട്ബാൾ പൂത്തുലഞ്ഞത്. തെരുവ് ഫുട്ബാൾ നൽകിയ വന്യമായ സ്വാതന്ത്ര്യവും മാന്ത്രികമായ വെട്ടിയൊഴിയലുകളുമാണ് അവരെ ലോകത്തിന്റെ പ്രിയപ്പെട്ടവരാക്കിയത്. ആ മനുഷ്യരുടെ കാൽപന്തഴകിനോട് മലയാളിക്കും ആത്മബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് മൈലുകൾ അകലെയാണെങ്കിലും ബ്രസീലും അർജന്റീനയും നമുക്ക് പ്രിയപ്പെട്ടവരാകുന്നത്. </p>
<p>ഇന്ന് കൗമാരപ്രായത്തിൽ തന്നെ ലാറ്റിനമേരിക്കൻ പ്രതിഭകൾ യൂറോപ്യൻ ക്ലബുകളിലേക്ക് കുടിയേറുകയാണ്. യൂറോപ്യൻ ക്ലബുകളുടെ റഡാറുകൾ ബ്രസീലിലെയും അർജന്റീനയിലെയും ബാലൻമാർക്ക് മുകളിൽ റോന്തുചുറ്റുന്നു. ബ്രസീലിലും അർജന്റീനയിലുമെല്ലാം ലീഗ് ഫുട്ബാൾ സജീവമാണെങ്കിലും പ്രതിഭയുള്ളവരുടെയെല്ലാം സ്വാഭാവിക ഇടം യൂറോപ്പാണ്. കൂട്ടകുടിയേറ്റങ്ങളോടെ യൂറോപ്പിന്റെ കണിശമായ തന്ത്രങ്ങളും ലാറ്റിനമേരിക്കയുടെ ജൈവികതയും തമ്മിലുള്ള അകലം കുറഞ്ഞുവന്നു. കേരളത്തിലെ തെരുവോരങ്ങളിലും യൂറോപ്യൻ കൊടികൾ പറക്കുന്നുണ്ടെങ്കിലും ഇന്നും അർജന്റീനയും ബ്രസീലും തന്നെയാണ് മലയാളികളുടെ ഏറ്റവും ഇഷ്ടവിഭവങ്ങൾ. </p>
<h3>ജോഗോ ബോണിറ്റോ: പ്രണയവും പ്രതിരോധവും</h3>
<p>ഫുട്ബാളിന്റെ ചരിത്രപുസ്തകങ്ങൾ അളക്കപ്പെടുന്നത് കേവലം കിരീടങ്ങളുടെ ലോഹത്തിളക്കംകൊണ്ട് മാത്രമല്ല. അത് ബ്രസീലിയൻ കളിക്കാർ മനുഷ്യമനസ്സുകളിൽ തീർത്ത പ്രണയംകൊണ്ടു കൂടിയാണ്. കലയും നൃത്തവും വേഗതയും ഒത്തുചേർന്ന സൗന്ദര്യമാണ് ജോഗോ ബോണിറ്റോ. പെലെയും ഗാരിഞ്ചയും സിക്കോയും റൊണാൾഡോയും റൊണാൾഡീഞ്ഞോയുമെല്ലാം മൈതാനത്ത് വരച്ചിട്ടത് ഫുട്ബാളിനുമപ്പുറം മറ്റെന്തോ ഒന്നായിരുന്നു.</p>
<p> അതുകൊണ്ടാണ് 1982ലെ സ്പാനിഷ് ലോകകപ്പിൽ പ്രീക്വാർട്ടറിൽ തോറ്റ് മടങ്ങിയിട്ടുപോലും ആ ബ്രസീൽ ടീമിനെ ഇന്നും ഓർത്തിരിക്കുന്നത്. യൂറോപ്യന്മാരുടെ കണിശമായ ജ്യാമിതീയ ബോക്സുകൾക്കും കടുത്ത അച്ചടക്കങ്ങൾക്കും അപ്പുറം, ആഫ്രിക്കൻ-ഇൻഡിജിനസ് സംസ്‌കാരങ്ങളുടെ താളവും നൃത്തരൂപങ്ങളുടെ വഴക്കവും ചേർന്നതാണ് ബ്രസീലിയൻ ശൈലി. തങ്ങളെ അടിച്ചമർത്തിയ വ്യവസ്ഥിതിയോടുള്ള ആഫ്രിക്കൻ വംശജരുടെ സർഗാത്മകമായ പ്രതിരോധംകൂടിയായിരുന്നു കളിയിലെ ഈ വന്യമായ സ്വാതന്ത്ര്യം. </p>
<h3>ചിറകുകെട്ടിയ കാനറികൾ </h3>
<p>ബ്രസീലിയൻ ഫുട്ബാളിന്റെ ഏറ്റവും മോശം കാലങ്ങളിലൊന്നിലൂടെയാണ് നാം കടന്നുപോകുന്നത്. 2002ൽ റൊണാൾഡോയുടെ മാന്ത്രികതയിൽ അഞ്ചാം കിരീടം ചൂടിയത് ഒരു ഓർമമാത്രമായി മാറിയിരിക്കുന്നു. അതിനുശേഷം അഞ്ച് ലോകകപ്പുകൾ കടന്നുപോയി. നിരാശമാത്രമായിരുന്നു ഫലം. 2006ൽ സിദാന്റെ മാന്ത്രികതക്കു മുന്നിൽ മുട്ടുമടക്കി. 2010ൽ ഡച്ച് പടയോട്ടത്തിൽ കണ്ണീർ മടക്കം. 2014ൽ സ്വന്തം നാട്ടിൽ ജർമനിയോട് ഏറ്റുവാങ്ങിയത് 7-1ന്റെ മഹാദുരന്തം. 2018ലും 2022ലും ക്വാർട്ടറിൽ യൂറോപ്യൻ കരുത്തിന് മുന്നിൽ പതറിവീണു. </p>
<p>കഴിഞ്ഞ കോപ്പ അമേരിക്കയിലെ ആദ്യഘട്ട പുറത്താകലും 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവും (അർജന്റീന, കൊളംബിയ, ഉറുഗ്വായ്, പരഗ്വേ, ബൊളീവിയ എന്നിവരോടേറ്റ പരാജയങ്ങൾ) ബ്രസീൽ ഫുട്ബാളിനെ പാതാളത്തോളമെത്തിച്ചിട്ടുണ്ട്. ബ്രസീലിയൻ ഫുട്ബാൾ ഫെഡറേഷനിലെ ആഭ്യന്തര രാഷ്ട്രീയവും കോച്ചുമാരുടെ അടിക്കടിയുള്ള മാറ്റവും ഈ തകർച്ചക്ക് ആക്കംകൂട്ടി. ഒരുവേള ബ്രസീൽ യോഗ്യതപോലും നേടില്ലെന്ന് ആരാധകർ ഭയന്നിരുന്നു. </p>
<p>ഡ്രിബ്ലിങ്ങും മൈതാനത്തെ ജൈവികമായ ആശയവിനിമയങ്ങളും ഇല്ലാതായപ്പോൾ ബ്രസീൽ വെറുമൊരു ശരാശരി യൂറോപ്യൻ ടീം പോലെയായി മാറി. കളിയിലെ വേഗതയും വന്യതയും നഷ്ടപ്പെട്ടു. ചുരുക്കത്തിൽ, തങ്ങളുടെ ഡി.എൻ.എ അല്ലാത്ത ഒരു ശൈലി അടിച്ചേൽപിച്ചതാണ് ബ്രസീലിനെ തളർത്തിയത് എന്ന വിലയിരുത്തലുകളുണ്ട്. എന്നാൽ, ബ്രസീലിയൻ ദേശീയതയും പൂർവകാല ചരിത്രവും പറഞ്ഞിരിക്കാതെ പുതിയ സാധ്യതകൾ തേടണം എന്ന വാദവും പ്രസക്തമാണ്. തുടർച്ചയായി ബ്രസീലിയൻ കോച്ചുമാർ തോറ്റുമടങ്ങിയതും ഈ വാദത്തിന് ആക്കംകൂട്ടി.</p>
<p>ഈ വലിയ പ്രതിസന്ധിയിലേക്കാണ് കാർലോ ആഞ്ചലോട്ടി എന്ന ഇറ്റാലിയൻ ഫുട്ബാൾ ശാസ്ത്രജ്ഞൻ കടന്നുവരുന്നത്. ബ്രസീൽ നാഷനൽ ടീമിന്റെ ചരിത്രത്തിലെ ആദ്യ സ്ഥിര വിദേശ കോച്ചാണ് അദ്ദേഹം. ക്ലബ് ഫുട്ബാളിലെ സകല കിരീടങ്ങളും ചൂടിയ ആഞ്ചലോട്ടിയെ കൊണ്ടുവരുന്നതിലൂടെ കളിക്കാരെ അച്ചടക്കം പടിപ്പിക്കാനുള്ള ഒരാളെക്കൂടിയാണ് അവർ തേടിയത്. ടിറ്റെയെപ്പോലെ കളിക്കാരെ കണിശമായ നിയമങ്ങളിൽ തളച്ചിടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. പകരം വ്യക്തിഗത പ്രതിഭകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന ‘ഫങ്ഷനൽ ശൈലി’യാണ് അദ്ദേഹം ബ്രസീലിൽ പരീക്ഷിക്കുന്നത്. റയൽ മഡ്രിഡിൽ താൻ വിജയകരമായി പയറ്റിയ തന്ത്രങ്ങൾ ബ്രസീൽ മഞ്ഞക്കുപ്പായത്തിലും ആവർത്തിക്കാനാണ് ഈ 66കാരന്റെ ശ്രമം. </p>
<h3>കളിക്കാരുണ്ട്, പക്ഷേ ടീമുണ്ടോ? </h3>
<p>ആഞ്ചലോട്ടി പ്രഖ്യാപിച്ച 26 അംഗ ലോകകപ്പ് സ്ക്വാഡ് പരിചയസമ്പത്തും കൗമാരത്തിന്റെ പ്രസരിപ്പും വിളക്കിച്ചേർത്തതാണ്. വലിയ പേരുകളുണ്ടെങ്കിലും എഡർ മിലിറ്റാവോ, റോഡ്രിഗോ, എസ്തേവാവോ വില്ലൻ തുടങ്ങിയ പല പ്രമുഖരും പരിക്ക് കാരണം പുറത്തായി. </p>
<p>റിയോയിലെ ടീം പ്രഖ്യാപന ഹാളിൽ കാർലോ ആഞ്ചലോട്ടി നെയ്മറെന്ന പേര് ഉച്ചരിച്ചപ്പോൾ ബ്രസീലിയൻ തെരുവുകളിൽ ആവേശം അണപൊട്ടിയിരുന്നു. 18 മാസത്തോളം പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർതാരം നെയ്മറിന്റെ തിരിച്ചുവരവ് ലോകമാകെ ആഘോഷിക്കപ്പെട്ടു. എന്നാൽ, പുതിയ പരിക്ക് കാരണം നെയ്മർ ആദ്യ മത്സരങ്ങളിൽ കളിക്കാൻ സാധ്യതയില്ല. എങ്കിലും അദ്ദേഹത്തെ ടീമിൽനിന്നും മാറ്റിനിർത്തില്ലെന്ന് കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. വിഖ്യാതമായ പത്താം നമ്പർ കുപ്പായത്തിനായി അവകാശപ്പെടില്ലെന്ന് സഹതാരങ്ങളും അറിയിച്ചിട്ടുണ്ട്. </p>
<p>മുന്നേറ്റനിര തന്നെയാണ് ബ്രസീലിന്റെ പ്രധാന കരുത്ത്. നെയ്മർ ഒഴികെയുള്ളവരെല്ലാം കളിക്കുന്നത് യൂറോപ്പിൽ. വിനീഷ്യസ് റയൽ മഡ്രിഡിന്റെയും റഫീന്യ ബാഴ്സലോണയുടെയും മുന്നണിപ്പോരാളികളാണ്. മതേവൂസ് കുന്യ മാഞ്ചസ്റ്റർ യുനൈറ്റഡിലെ മികച്ച സീസണിനുശേഷമാണ് എത്തുന്നത്. ഗബ്രിയേൽ മാർട്ടിനലി പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആർസനലിലെ ശ്രദ്ധേയ സാന്നിധ്യവും. റയലിൽ ബെഞ്ചിൽ ഇരുന്ന എൻഡ്രിക്കാകട്ടെ ഫ്രഞ്ച് ക്ലബായ ലിയോണിലേക്ക് പോയി ഫോം വീണ്ടെടുക്കുകയും ചെയ്തു. </p>
<p>ഒരുകാലത്ത് കഫുവും റോബർട്ടോ കാർലോസും ഭരിച്ചിരുന്ന ഫുൾബാക്ക് പൊസിഷനുകളിൽ ഇന്ന് ലോകോത്തര കളിക്കാരുടെ വലിയ അഭാവമുണ്ട്. യൂറോപ്യൻ വിങ്ങർമാർക്ക് മുന്നിൽ ഡാനിലോ, അലക്സ് സാൻഡ്രോ എന്നിവരുടെ പ്രായവും വേഗതക്കുറവും വലിയ ചോദ്യചിഹ്നമാകും. ഭാവനസമ്പന്നരായി കളി കോർത്തെടുക്കുന്ന മധ്യനിരയുടെ അഭാവവുമുണ്ട്. വ്യക്തിഗത മികവുള്ള ഒട്ടേറെ കളിക്കാരുണ്ടെങ്കിലും ടീമെന്ന നിലയിൽ ഇവർക്ക് ഒത്തിണക്കമുണ്ടോ എന്നത് കാത്തിരുന്ന് കാണണം. </p>
<p>ഗ്രൂപ്പ് സി-യിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവർക്കൊപ്പമാണ് ബ്രസീൽ മത്സരിക്കുന്നത്. പ്രവചനങ്ങളിൽ ബ്രസീൽ ക്വാർട്ടർ ഫൈനൽ വരെ മാത്രമേ എത്തൂ എന്ന് എഴുതിത്തള്ളുന്നുണ്ടെങ്കിലും, അപ്രതീക്ഷിത കുതിപ്പുകളിലൂടെ ലോകത്തെ ഞെട്ടിച്ച ചരിത്രമാണ് ബ്രസീലിന്റേത്. 1994ൽ ഇതേ വടക്കേ അമേരിക്കൻ മണ്ണിൽ 24 വർഷത്തെ വരൾച്ച അവസാനിപ്പിച്ച് കിരീടം ചൂടിയത് 2026ലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/07/2860764-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020BIQjYIdCj8EwoRXXsqbHC1Wx1dzOlXzP8321461" data-watermark="false" style="width: 100%;" info-selector="#info_item_1780808323192" title="കാർലോ ആഞ്ചലോട്ടി,ലയണൽ സ്കലോണി " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1780808323192">
  <p>കാർലോ ആഞ്ചലോട്ടി,ലയണൽ സ്കലോണി </p>
 </div>
</div>
<h3>‘തുടർ ഭരണം’ ലക്ഷ്യമിട്ട് ആൽബിസെലസ്റ്റകൾ</h3>
<p>ലുസൈൽ സ്റ്റേഡിയത്തിലെ സുവർണവിളക്കുകൾക്ക് കീഴെ തെളിഞ്ഞ കാൽപന്ത് രാത്രി ഓർമയില്ലേ? അറേബ്യൻ ബിഷ്ത് അണിഞ്ഞ്, കാൽപന്തിന്റെ ലോകകിരീടം നെഞ്ചോടുചേർത്ത് ലയണൽ മെസ്സി പൂർണനായ ദിവസം. അത് കിരീടധാരണം മാത്രമായിരുന്നില്ല, ദശാബ്ദങ്ങളായി അർജന്റീന നെഞ്ചിലേറ്റിയ മുറിവുകളുടെയും സങ്കടങ്ങളുടെയും കണ്ണീരിന്റെയും മോചനമായിരുന്നു. എന്നാൽ, ആ കഥ അവിടംകൊണ്ടും അവസാനിച്ചില്ല. 2024 കോപ്പയിലും അവർ ആധിപത്യം തുടർന്നു. മൂന്ന് നക്ഷത്രങ്ങൾ പതിച്ച ജേഴ്‌സിയുമായി, തങ്ങളുടെ ലോകകിരീടം കാത്തുസൂക്ഷിക്കാൻ ലയണൽ സ്കലോണിയുടെ പടയാളികൾ വീണ്ടുമൊരു ലോകവേദിയിലേക്ക് ഇറങ്ങുകയാണ്. </p>
<p>അർജന്റീനക്കാർക്ക് ഫുട്ബാൾ എന്നത് ഒരു കായികവിനോദമല്ല, അതൊരു മതമാണ്. കുട്ടികൾ നടക്കാൻ പഠിക്കുന്നതിനൊപ്പം തന്നെ പന്തുരുട്ടാനും പഠിക്കുന്ന മണ്ണാണത്. തെരുവിന്റെ വന്യതയും അസാധ്യമായ ഡ്രിബ്ലിങ്ങുകളും മൈതാനത്തെ ചടുലമായ നീക്കങ്ങളും ചേർന്നൊരു ജാലവിദ്യയാണ് ആൽബിസെലസ്റ്റൻ ഫുട്ബാൾ. എന്നാൽ, ഈ ഇതിഹാസ പാരമ്പര്യത്തിനൊപ്പം നാടകീയതകളും കാൽപനിക സങ്കടങ്ങളും അർജന്റീനയുടെ കൂടെപ്പിറപ്പായിരുന്നു. 2014 ലോകകപ്പ് ഫൈനലിലെ തോൽവി, 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലുകളിലെ പരാജയം... ഒടുവിൽ തോൽവികളുടെ ഭാരം താങ്ങാനാവാതെ 2016ൽ മെസ്സി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ദിവസങ്ങൾ... ആ കനൽവഴികളിൽനിന്നാണ് ഇന്നത്തെ അർജന്റീനയുടെ പോരാട്ടവീര്യം ജനിച്ചത്. </p>
<p>യൂറോപ്യൻ ലീഗുകളുടെ അതിപ്രസരം ലോക ഫുട്ബാളിനെ മുഴുവൻ ഒരേ അച്ചിലിട്ടതുപോലെ മാറ്റിയപ്പോൾ അർജന്റീനയും അതിൽ പെട്ടുപോയിരുന്നു. കളി വളരെ വേഗതയേറിയതും ശാരീരികക്ഷമതക്ക് പ്രാധാന്യമുള്ളതുമായി മാറി. എന്നാൽ, അർജന്റീനയുടെ വിജയം എന്തെന്നാൽ, അവർ യൂറോപ്യൻ ഫുട്ബാളിന്റെ കണിശതയും വേഗതയും ഉൾക്കൊള്ളുമ്പോഴും തങ്ങളുടെ തനത് ശൈലിയായ ‘പാസ് ആൻഡ് മൂവ്’ കൈവിട്ടില്ല എന്നതാണ്. യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ കളിക്കുമ്പോഴും അർജന്റീനൻ കളിക്കാർ മൈതാനത്ത് ഒരു പ്രത്യേകതരം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. </p>
<p>അർജന്റീന ടീമിൽ എന്തുകൊണ്ട് കറുത്ത വർഗക്കാരായ കളിക്കാർ ഇല്ല എന്നത് പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്. ബ്രസീൽ, കൊളംബിയ തുടങ്ങിയ അയൽരാജ്യങ്ങളിൽ ഒട്ടേറെ കറുത്ത വർഗക്കാരായ കളിക്കാർ തിളങ്ങുമ്പോൾ അർജന്റീന ടീമിൽ അവരെ കാണാത്തതിന് പിന്നിൽ ആ രാജ്യത്തിന്റെ വർണവിവേചനത്തിന്റെ കൂടി ചരിത്രമുണ്ടെന്ന വിമർശനമുണ്ട്. </p>
<p>രാജ്യത്തെ ചരിത്രപരമായുള്ള കറുത്തവരോടുള്ള അസ്പൃശ്യത കാരണം ഇന്ന് അർജന്റീനയിൽ ആഫ്രിക്കൻ വംശജർ ജനസംഖ്യയുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണ്. ഈ കറുത്ത വംശീയ ചരിത്രത്തിന്റെ പ്രതിഫലനമാണ് ഫുട്ബാൾ ടീമിലുള്ളതെന്ന വിമർശനം പലകോണുകളിൽനിന്നും ഉയർന്നിട്ടുണ്ട്. വിജയാഘോഷങ്ങൾക്ക് പിന്നാലെ ആരാധകരും കളിക്കാരും നടത്തിയ വംശീയമായ അധിക്ഷേപങ്ങളും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. </p>
<h3>രക്ഷകനും മിശിഹയും </h3>
<p>2018ൽ ജോർജ് സാംപോളിക്കുശേഷം ലയണൽ സ്കലോണി ഇടക്കാല പരിശീലകനായി വരുമ്പോൾ വലിയ വിമർശനങ്ങളാണ് ഉയർന്നത്. അന്താരാഷ്ട്രതലത്തിൽ മുൻപരിചയമില്ലാത്ത ഒരാൾ എങ്ങനെ അർജന്റീനയെ നയിക്കും എന്നായിരുന്നു ചോദ്യം. ഒരു ട്രാഫിക് േബ്ലാക്കുപോലും നിയന്ത്രിക്കാൻ അറിയാത്തവനെന്നായിരുന്നു മറഡോണയുടെ പ്രസ്താവന. </p>
<p>എന്നാൽ, കഴിഞ്ഞ ആറു വർഷംകൊണ്ട് സ്കലോണി ലോക ഫുട്ബാളിലെതന്നെ ഏറ്റവും മികച്ച തന്ത്രശാലിയായി മാറി. സ്കലോണി ആദ്യം ചെയ്തത് അർജന്റീനൻ ടീമിന് ചുറ്റുമുണ്ടായിരുന്ന നെഗറ്റിവ് അന്തരീക്ഷം മാറ്റുക എന്നതായിരുന്നു. പ്രതീക്ഷാനിർഭരമായ നീക്കങ്ങളിലൂടെ അദ്ദേഹം കളിക്കാരുടെ സമ്മർദം കുറച്ചു. മെസ്സിയെ മാത്രം ആശ്രയിക്കുന്ന കളിശൈലി ഉടച്ചുവാർത്തു. പകരം ഡി പോൾ, പരേദസ്, ലോ സെൽസോ തുടങ്ങിയ യുവനിരയെ വളർത്തി ശക്തമായ മധ്യനിരയുണ്ടാക്കി. കളി ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അതിനായി മൈതാനത്ത് ഏത് ശൈലിയും സ്വീകരിക്കാൻ മടിക്കാത്ത വഴക്കവും നൽകി. കോപ്പ അമേരിക്ക 2021, ഫൈനലിസിമ, ഖത്തർ ലോകകപ്പ് 2022, കോപ്പ അമേരിക്ക 2024 എന്നിങ്ങനെ തുടർച്ചയായ നാല് കിരീടങ്ങളിലേക്ക് അർജന്റീനയെ നയിച്ചതോടെ സ്കലോണിക്ക് ഒരു മഹാരക്ഷകന്റെ പരിവേഷമായി. </p>
<p>38ാം വയസ്സിൽ തന്റെ ആറാമത്തെ ലോകകപ്പിനാണ് ലയണൽ മെസ്സി ബൂട്ടുകെട്ടുന്നത്. ഇനിയൊരു ലോകകപ്പിനുണ്ടാകില്ല എന്നതുറപ്പ്. ഒരു പക്ഷേ, ലോകകപ്പിനുശേഷം അർജന്റീന കുപ്പായവും ഊരും. ഇങ്ങനെയൊക്കെയാണെങ്കിലും ആരാധകർക്ക് മെസ്സിയില്ലാത്ത അർജന്റീന എന്നത് ഉൾക്കൊള്ളാനാകില്ല. എന്നാൽ, ഇന്റർ മിയാമിയിൽ വെച്ചേറ്റ ഹാംസ്ട്രിങ് പരിക്കും ശാരീരിക ക്ഷീണവും മെസ്സിയെ അലട്ടുന്നുണ്ട്. പഴയതുപോലെ 90 മിനിറ്റും മെസ്സിയെ ആശ്രയിച്ച് കളിക്കുന്ന അവസ്ഥ ഇന്ന് അർജന്റീനക്കില്ല. </p>
<p>യഥാർഥത്തിൽ, മെസ്സിയില്ലാതെ ജീവിക്കാൻ അർജന്റീന പഠിച്ചുകഴിഞ്ഞു. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മെസ്സി പരിക്കേറ്റ് പുറത്തിരുന്നപ്പോഴും ഉറുഗ്വായിയെ ഒന്നിനെതിരെയും ബ്രസീലിനെ 4-1നും തകർക്കാൻ അർജന്റീനക്കായി. 2024 കോപ്പ അമേരിക്കയിൽ പെറുവിനെതിരെയുള്ള മത്സരത്തിലും മെസ്സി ബെഞ്ചിലായിരുന്നു. വരാനിരിക്കുന്ന ലോകകപ്പിൽ മെസ്സി ഒരു മുഴുവൻ സമയ കളിക്കാരനേക്കാൾ, ടീമിന്റെ നേതാവും തന്ത്രപരമായ ആയുധവുമായിരിക്കും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/07/2860763-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020WSJoSWDdnaJpEYgFfVWMN4MicFeRm1UK8167015" data-watermark="false" style="width: 100%;" info-selector="#info_item_1780808168984">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1780808168984"></div>
</div>
<h3>അർജന്റീന ഫേവറിറ്റ് തന്നെയാണ്</h3>
<p>2026 ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന എത്തിയത്. സെപ്റ്റംബറിൽ കൊളംബിയയോട് 2-1ന് തോറ്റതൊഴിച്ചാൽ അൽബിസെലസ്റ്റയുടെ കുതിപ്പ് തടയാൻ ആർക്കുമായില്ല. ഉറുഗ്വായിയെ തോൽപിച്ചും ബ്രസീലിന്റെ മണ്ണിൽ പോയി അവരെ 4-1ന് നാണംകെടുത്തിയും സ്കലോണിയുടെ പടയാളികൾ തങ്ങളുടെ ലോക ചാമ്പ്യൻമാരെന്ന പദവി കാത്തുസൂക്ഷിച്ചു. </p>
<p>സ്കലോണി പ്രഖ്യാപിച്ച 26 അംഗ ടീമിൽ ഖത്തർ ലോകകപ്പ് വിജയിച്ച 17 കളിക്കാർ നിലവിലുണ്ട്. പരിചയസമ്പത്തും കൗമാര പ്രസരിപ്പും ചേർന്നൊരു തുല്യാവസ്ഥയാണിത്. ആസ്റ്റൺ വില്ലയുടെ എമിലിയാനോ ബ്യൂണ്ടിയ, റോമയുടെ പൗലോ ഡിബാല, ചെൽസിയുടെ അലക്സാൻഡ്രോ ഗർനാച്ചോ, റയൽ മഡ്രിഡിന്റെ ഫ്രാങ്കോ മസ്റ്റുൻറ്റാനോ തുടങ്ങിയ വമ്പൻ പേരുകൾക്ക് പുറത്തിരിക്കേണ്ടിവന്നു എന്നത് അർജന്റീനയുടെ ടീം ഡെപ്ത് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. </p>
<p>ഫുട്ബാൾ എന്നാൽ കേവലം കളിക്കളത്തിലെ 90 മിനിറ്റ് മാത്രമല്ല. അത് ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണ്. ലയണൽ മെസ്സിയുടെ അവസാന ലോകകപ്പാകും ഇത് എന്നത് വൈകാരികതയുടെ ആഴം കൂട്ടുന്നു. ജൂൺ 17ന് അൽജീരിയക്കെതിരെ കളി തുടങ്ങി, ഓസ്ട്രിയയെയും ജോർഡനെയും നേരിട്ട് അർജന്റീന മുന്നോട്ടു പോകുമ്പോൾ ലോകം മുഴുവൻ അവർക്കുവേണ്ടി ആവേശത്തോടെ കൈയടിക്കും.</p>]]></content:encoded>
<link>https://www.madhyamam.com/weekly/sports/the-future-of-brazil-and-argentina-football-1526484</link>
<guid isPermaLink="true">https://www.madhyamam.com/weekly/sports/the-future-of-brazil-and-argentina-football-1526484</guid>
<category><![CDATA[Weekly,Social,Archives,കളിയെഴുത്ത്,Premium,15 JUN 2026]]></category>
<dc:creator><![CDATA[സഫ്‍വാൻ റാഷിദ്]]></dc:creator>
<pubDate>Mon, 08 Jun 2026 03:30:05 GMT</pubDate>
</item>
<item>
<title><![CDATA[ബഖ്തീൻ, ബാർത്ത്, ബ്രനഗൻ
ലോകകപ്പിന്റെ
രാഷ്ട്രീയ വായന]]></title>
<description/>
<enclosure length="262038" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/07/2860746-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/07/2860746-untitled-1.gif'/><figcaption></figcaption></figure><blockquote>
 ലോകകപ്പ് ഫുട്ബാൾ കാണാൻ ​ഫുട്ബാൾ പ്രേമികളായ സാധാരണക്കാർ മാത്രമല്ല എത്തുക. അവരിൽ ബുദ്ധിജീവികളായ മിഖായേൽ ബഖ്തീൻ, റൊളാങ് ബാർത്ത്, ബ്രനഗൻ എന്നിവരുമുണ്ടായേക്കാം. അവർ എങ്ങനെയാണ് ഈ ലോകകപ്പും അതിന്റെ ആഘോഷങ്ങളും കാണുക? 
</blockquote>
<p>ലോകകപ്പ് കാണാൻ ലോകജനത മുഴുവനുമുണ്ടാകും. കവിയും കള്ളനും സന്യാസിയും തൊഴിലാളിയും നഴ്സും വിദ്യാർഥിനികളും എല്ലാവരുമെല്ലാവരും. എങ്കിൽ, സ്റ്റേഡിയത്തിൽ ഏതാനും ബുദ്ധിജീവികൾകൂടി ഉണ്ടാവാം. മിഖായേൽ ബഖ്തീൻ, റൊളാങ് ബാർത്ത്, ബ്രനഗൻ തുടങ്ങിയ ബുദ്ധിജീവികളാണ് സ്റ്റേഡിയത്തിലിരിക്കുന്നതെങ്കിൽ അവർ എങ്ങനെ ഈ ഫുട്ബാൾ അനുഭവത്തെ വിലയിരുത്തും? ഒന്നും ഉറപ്പുപറയാൻ കഴിയില്ല. എന്നാലും അവർ സമാന വിഷയങ്ങളിൽ പറഞ്ഞ അഭിപ്രായത്തിൽനിന്ന് ചില കാര്യങ്ങൾ ഊഹിച്ചെടുക്കാം. മനുഷ്യജീവിതത്തെക്കുറിച്ചും അവർ നേരിടുന്ന അടിമത്തങ്ങളെക്കുറിച്ചും മോചനമാർഗങ്ങളെക്കുറിച്ചും അവർക്ക് പലതും പറയാനുണ്ടാവും. തീർത്തും വിഭിന്നങ്ങളായ മൂന്ന് വഴികളിലാവും അവരുടെ മനസ്സ് സഞ്ചരിക്കുക എന്നതാണ് ഏറ്റവും താൽപര്യജനകമായ കാര്യം. </p>
<h3>1. ബഖ്തീനും ഉത്സവവും </h3>
<p>ലോകകപ്പ് ഫുട്ബാൾ എന്ന ഉത്സവം നടക്കുന്ന സ്റ്റേഡിയത്തിനുള്ളിലും പുറത്ത് ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലും കോടാനുകോടി ജനങ്ങൾ. ഓരോ മത്സരവും ഉറക്കമൊഴിച്ചും ജോലിക്കിടയിലും കണ്ടത് ഒടുവിലെ ആ കാഴ്ച കാണാൻതന്നെയാണ്. പുതിയ ചാമ്പ്യൻ ടീമിന്റെ കിരീടധാരണം. ലോക ചരിത്രത്തിലെത്തന്നെ ഒരു ചക്രവർത്തിയുടെ കിരീടധാരണത്തിനും ഇത്രയേറെ ആളുകൾ കാഴ്ചക്കാരായി ഉണ്ടായിട്ടില്ല. ഇതുപോലെ ജനസാമാന്യം ഓർത്തിരിക്കുന്ന ഒരു ഭരണാധികാരിയുടെ സത്യപ്രതിജ്ഞയുമില്ല. പക്ഷേ, ഉത്സവം നടക്കുന്ന സ്റ്റേഡിയത്തിലെ ജനക്കൂട്ടത്തിനിടയിൽ മിഖായേൽ ബഖ്തീൻ എന്ന സാംസ്കാരികചിന്തകൻ ഉണ്ടെന്ന് കരുതുക, അദ്ദേഹം കിരീടധാരണത്തോടൊപ്പം (crowning) മറ്റൊന്നുകൂടി കാണും. കിരീടധാരണത്തിന് നേർവിപരീതമായ കാഴ്ച, കിരീടനഷ്ടം (uncrowning) തന്നെ. </p>
<p>ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സാംസ്കാരിക ചിന്തകനും ഘടനാവാദം, ചിഹ്നവിജ്ഞാനീയം തുടങ്ങിയ നിരവധി മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്ത റഷ്യൻ പണ്ഡിതനുമായിരുന്നു മിഖായേൽ ബഖ്തീൻ. ഘടനാവാദ (Structuralist) ചിന്തകൻ എന്ന നിലയിലാണ് ബഖ്തീൻ പ്രശസ്തനായതെങ്കിലും ഉത്തര ഘടനാവാദത്തിന്റെ (Post Structuralism) പിറവിക്ക് മുന്നേ അതിന്റെ നിലപാടുകൾ ദീർഘദർശനം ചെയ്ത ചിന്തകനായും അദ്ദേഹം അറിയപ്പെടുന്നു. കൂടാതെ, ചിഹ്നവിജ്ഞാനീയം (semiotics) എന്ന ജ്ഞാനശാഖക്കും അദ്ദേഹം വലിയ സംഭാവനകൾ ചെയ്തു. ബഖ്തീന്റെ രാഷ്ട്രീയ-സാമൂഹിക ചിന്തകൾക്ക് സവിശേഷമായ ശ്രദ്ധ ലഭിച്ച വിഷയമാണ് ഉത്സവവും (carnival) ഉത്സവാത്മകതയും (carnivalesque). </p>
<p>മിഖായേൽ ബഖ്തീന്റെ ഉത്സവം, ഉത്സവാത്മകത (carnivalesque) എന്നീ ആശയങ്ങൾ പ്രധാനമായും അദ്ദേഹത്തിന്റെ ‘റബേലയും അദ്ദേഹത്തിന്റെ ലോകവും’ (Rabelais and His World), ദസ്തയേവ്സ്കിയുടെ ‘കാവ്യശാസ്ത്രത്തിലെ പ്രശ്നങ്ങൾ’ (Problems of Dostoevsky’s Poetics) എന്നീ കൃതികളിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഫിഫ ലോകകപ്പ് എന്ന ആധുനിക മെഗാ-ദൃശ്യവിസ്മയത്തെ വിശകലനം ചെയ്യാൻ പറ്റിയ സൈദ്ധാന്തിക ചട്ടക്കൂടാണ് ഉത്സവാത്മകത എന്ന പരികൽപന. യൂറോപ്പിലെ മധ്യകാലഘട്ടത്തിലെ ചില നാട്ടുത്സവങ്ങളായിരുന്നു വിശകലനത്തിനായി ബഖ്തീൻ തെരഞ്ഞെടുത്തത്. വിഡ്ഢിപ്പൂരം, (Festum Stultorum), കഴുതപ്പൂരം (Festum Asinorum) തുടങ്ങിയ കോമാളിപ്പൂരങ്ങൾ.</p>
<p> കന്യാമറിയം കഴുതപ്പുറത്ത് കയറിയാണല്ലോ ബെത്ലഹേമിലേക്ക് യാത്രചെയ്തത്. അതിന്റെ ഓർമക്ക് കഴുതയെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് കഴുതപ്പൂരം. ഇത്തരം ഉത്സവങ്ങളിൽ ബഖ്തീൻ കണ്ടെത്തിയ ചില സാമൂഹിക തത്ത്വങ്ങളും പൊതുസ്വഭാവങ്ങളും ഫിഫ ലോകകപ്പ് എന്ന ആഗോള ഉത്സവത്തിന്റെ സ്റ്റേഡിയത്തിൽ ബഖ്തീൻ ഉണ്ടായിരുന്നെങ്കിൽ കാണാതെ പോവില്ലായിരുന്നു. എന്താണ് ജനകീയമായ ഇത്തരം ഉത്സവങ്ങളുടെ പ്രത്യേകത? ബഖ്തീൻ പറയുന്നത് ഓരോ ഉത്സവവും താൽക്കാലികമായ ഉട്ടോപ്യൻ (ആദർശാത്മക) ഇടമാണെന്നാണ്. </p>
<p>അവിടെ ദൈനംദിന ‘ഔദ്യോഗിക’ജീവിതത്തിലെ കർക്കശമായ അധികാരശ്രേണികളും സിദ്ധാന്തങ്ങളും നിയമങ്ങളും താൽക്കാലികമായി റദ്ദാക്കപ്പെടുന്നു. ഗൗരവത്തിനു പകരം കൂട്ടായ ചിരി, നിയമബദ്ധമായ ജീവിതത്തിനു പകരം വിചിത്രമായ പെരുമാറ്റങ്ങൾ, ആത്മീയതക്ക് പകരം മനുഷ്യശരീരത്തിനു നൽകുന്ന പ്രാധാന്യം, അധികാരത്തിന്റെ പ്രതീകാത്മകമായ കിരീടം അഴിക്കൽ (uncrowning) എന്നിവയാണ് കാണുക. </p>
<p>ഫിഫ ലോകകപ്പ് ബഖ്തീന്റെ ഉത്സവസംസ്കാരത്തെ വലിയൊരു പരിധിവരെ പ്രതിഫലിപ്പിക്കുന്നുണ്ട്. തീർച്ചയായും, ലോകകപ്പ് ജനകീയോത്സവമായിരിക്കെത്തന്നെ അത് ആഗോളവിപണിയുടെ നിയന്ത്രണത്തിലുമാണ്. രാഷ്ട്രങ്ങളുടെയും മതങ്ങളുടെയും അദൃശ്യനിയന്ത്രണങ്ങൾ വേറെ. ഇതൊക്കെ നിലനിൽക്കുന്നുണ്ടെങ്കിലും ചങ്ങലകൾ പൊട്ടിച്ചെറിയുന്ന ജനകീയത അവിടെ താൽക്കാലിക വിജയമെങ്കിലും നേടുന്നുണ്ട്. </p>
<p>ഇവിടെയാണ് ബഖ്തീന്റെ വീക്ഷണങ്ങളുടെ പ്രാധാന്യം. വിപണിയും സമ്പത്തിന്റെ വിതരണവും എന്തിനെയും ഏതിനെയും നിയന്ത്രിക്കുമെന്നാണല്ലോ സാമ്പ്രദായിക മാർക്സിസ്റ്റ് കാഴ്ചപ്പാട്. സാമ്പ്രദായിക മാർക്സിസ്റ്റ് പണ്ഡിതരുടെ വരട്ടുവാദങ്ങളിൽനിന്ന് ഒരളവുവരെ രക്ഷപ്പെടുന്ന യൂറോപ്പിലെ ഫ്രാങ്ക്ഫർട്ട് സ്കൂൾ പണ്ഡിതന്മാരുടെ കാഴ്ചപ്പാടും ഏതാണ്ട് ഈ വഴിക്കുതന്നെ. എന്നാൽ, ബഖ്തീന്റെ ശ്രദ്ധ ജനകീയതയുടെ സർഗാത്മകതയിലേക്കും സാധ്യതകളിലേക്കും നീളുന്നു. ജനകീയമായ ഉത്സവത്തിൽ എന്താണ് സംഭവിക്കുന്നത്, ലോകകപ്പ് ഉത്സവത്തിലും ഇതൊക്കെ സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ എന്നീ കാര്യങ്ങൾ പരിശോധിക്കാം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/07/2860750-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020g3G8XPyNPF2h3bnOJWRl2HS7JkeDtID36107643" data-watermark="false" style="width: 100%;" info-selector="#info_item_1780806109117">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1780806109117"></div>
</div>
<h3>1. സാമൂഹിക അധികാരശ്രേണികളുടെ തീവ്രമായ ലംഘനം (Radical Transgression of Social Hierarchy): </h3>
<p>ബഖ്തീനെ സംബന്ധിച്ചിടത്തോളം ഉത്സവത്തിന്റെ കാതലായ ഭാഗം ജനങ്ങളുടെ സ്വതന്ത്രമായ കൂട്ടുചേരലുകളാണ്. ഈ ഇടപഴകലിൽ വർഗം, സ്വത്ത്, തൊഴിൽ, സാമൂഹിക പദവി എന്നിവയുടെ അതിർവരമ്പുകൾ താൽക്കാലികമായി തകർന്നുവീഴുന്നു. പണ്ടത്തെയും ഇപ്പോഴത്തെയും ഉത്സവങ്ങളിൽനിന്ന് ചില ഉദാഹരണങ്ങൾ പറയാം: </p>
<p>1. മധ്യകാല യൂറോപ്പിലെ (12-16 നൂറ്റാണ്ടുകളിൽ) വിഡ്ഢിപ്പൂരത്തെക്കുറിച്ച് (Feast of Fools) പരാമർശിച്ചല്ലോ. ഫ്രാൻസിലും മറ്റും ഇത് ആഘോഷിച്ചിരുന്നു. ജനുവരി 1 നാണ് വിഡ്ഢിപ്പൂരം. ഒരു മണ്ടൻ ബിഷപ്പിനെയോ മണ്ടൻ മാർപാപ്പയെയോ തെരഞ്ഞെടുക്കലാണ് ഈ ഉത്സവത്തിലെ മുഖ്യമായ ഒരാചാരം. പള്ളിയും സഭയുമൊക്കെ ജനങ്ങളെയും ചക്രവർത്തിയെയും നേരിട്ട് നിയന്ത്രിച്ചിരുന്ന മധ്യകാലത്താണ് ഇത് നടക്കുന്നത് എന്നോർക്കണം. ഒരു കോയർബോയ് അല്ലെങ്കിൽ സബ്ഡീക്കൻ ബോയ് ‘ബിഷപ്’ അല്ലെങ്കിൽ ‘ലോർഡ് ഓഫ് മിസ്റൂൾ’ ആയി തിരഞ്ഞെടുക്കപ്പെടുന്നു. </p>
<p>അയാൾ ബിഷപ്പിന്റെ വസ്ത്രം ധരിക്കുന്നു, സർവരെയും കളിയാക്കുന്ന പ്രസംഗങ്ങൾ നടത്തുന്നു, ബക്കറ്റിലെ വെള്ളംകൊണ്ട് ആളുകളെ ആശീർവദിക്കുന്നു. ഇതൊക്കെ ആ പയ്യൻസ് ചെയ്യുമ്പോൾ യഥാർഥ ബിഷപ്പുമാരും പുരോഹിതരും അയാളുടെ സേവകരായി നിൽക്കും! അശ്ലീല ഗാനങ്ങൾ, അൾത്താരയിൽ ചൂതാട്ടം, എല്ലാം അവിടെ നടക്കുന്നു. വിശുദ്ധ ആരാധനക്രമംതന്നെ പരിഹാസ്യമായി മാറുന്നു. ഒരു ദിവസത്തേക്ക്, സഭ സ്വയം നോക്കി ചിരിക്കുന്നു. ഇതൊക്കെ ഒറ്റ ദിവസത്തേക്ക് മാത്രം. പിറ്റേന്ന്, സാധാരണ മട്ട് തിരികെ വരുന്നു. </p>
<p>2. ആധുനിക കാലത്ത് ബ്രസീലിലെ റിയോ കാർണിവലിലും ഏതാണ്ട് ഇതൊക്കെ സംഭവിക്കുന്നു. ഇതിലെ ‘ബ്ലോക്കോസ് തെരുവ് പാർട്ടി’കളിൽ ലോകത്തിലെ വൻ കമ്പനികളിലെ സി.ഇ.ഒമാരും രാഷ്ട്രീയക്കാരും ദരിദ്രരും നാട്ടുകാരും ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് നൃത്തംചെയ്യുന്നു, അർധനഗ്നരായി, ലഹരിയിൽ, ഗ്ലിറ്റർ പൂശി. സാമൂഹികശ്രേണിയുടെ അട്ടിമറിയാണ് ഇവിടെയും സംഭവിക്കുന്നത്. ബ്രസീലിലെ ക്രൂരമായ വർഗ/വംശ വിഭജനങ്ങൾ താൽക്കാലികമായി നിർത്തിവെക്കപ്പെടുന്നു. മേയർ നഗരത്തിന്റെ താക്കോൽ കിങ് മോമോക്ക് (5 ദിവസം റിയോ ‘ഭരിക്കുന്ന’ തടിച്ച, തമാശക്കാരനായ ഒരു രൂപത്തിന്) കൈമാറുന്നു. പൊലീസ് പിന്മാറും. ‘മാന്യരായ’ പൗരന്മാർക്കായി സാധാരണ നീക്കിവെച്ച പൊതു ഇടങ്ങൾ ഫ്രീക്കന്മാർ കൈയടക്കും. </p>
<p>3. പതിനെട്ടാം നൂറ്റാണ്ടിലെ വെനീസ് കാർണിവലിലും ഇതൊക്കെ സംഭവിക്കുന്നു. മുഖംമൂടിയിട്ടാണ് ആഘോഷക്കാർ നടക്കുക. മുഖംമൂടി എല്ലാവരെയും അജ്ഞാതരാക്കുമല്ലോ. ആ വേളയിൽ പ്രഭുക്കന്മാർക്ക് സേവകരോടൊപ്പം ചൂതാടാം, വേശ്യകളോടൊപ്പം ശയിക്കാം. വ്യക്തിത്വവും മേൽവിലാസവും നൽകുന്ന മുഖം അപ്രത്യക്ഷമായാൽ സാമൂഹിക ശ്രേണി ക്ഷണത്തിൽ ഇല്ലാതാകുമല്ലോ. പ്രഭുവിനെ അയാളുടെ സേവകന് ഒരു കളിയിൽ ചാട്ടവാറടിക്കാം. രണ്ടു പേരും ചിരിക്കും. </p>
<p>ഏതാണ്ട് ഇതൊക്കെത്തന്നെ ഫുട്ബാൾ ലോകകപ്പ് നടക്കുന്ന കാലത്ത് സംഭവിക്കാറുണ്ട്. മറ്റൊരു രീതിയിലാണെന്ന് മാത്രം. സ്റ്റേഡിയങ്ങൾക്കുള്ളിലും പബ്ലിക് ഫാൻ സോണുകളിലും ആതിഥേയ നഗരങ്ങളിലെ തെരുവുകളിലും പരമ്പരാഗതമായ ദേശരാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുതകളും സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളും പലപ്പോഴും അലിഞ്ഞുപോകാറുണ്ട്. കടുത്ത ശത്രുതയുള്ള രാജ്യം ജയിക്കുന്നതാണ് തങ്ങളുടെ രാജ്യത്തിന്റെ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്തുന്നത് എന്ന് കരുതുക. അത്തരം സന്ദർഭങ്ങളിൽ ശത്രുരാജ്യത്തിന്റെ വിജയത്തിനായി ആർപ്പുവിളിക്കുന്ന ഫുട്ബാൾ പ്രേമികൾ സ്റ്റേഡിയത്തിൽ നിറയും. ദേശീയതയും അതിന്റെ തീവ്രവികാരങ്ങളും ഇവിടെ അവധിയെടുത്ത് പോവുന്നു. </p>
<p>കോർപറേറ്റ് എക്സിക്യൂട്ടിവും സാധാരണക്കാരനായ ഒരു തൊഴിലാളിയും കെട്ടിപ്പിടിക്കുന്നതും ഒന്നിച്ച് മദ്യം പങ്കിടുന്നതും മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കാണാം. ഫുട്ബാൾ ആരാധകൻ എന്ന പൊതുവായ വ്യക്തിത്വം ദൈനംദിന സാമൂഹിക തരംതിരിവുകളെ പൂർണമായും ഇല്ലാതാക്കുന്നു. ഫുട്ബാൾ നടക്കുന്ന പട്ടണങ്ങളിൽ ആളുകൾ ദേശ, വർഗ, മത, ലിംഗ വ്യത്യാസങ്ങളില്ലാതെ ഒരുമിച്ച് ആർത്തുല്ലസിച്ച് നടക്കുന്നു. അപ്പോൾ ദൂരെ കേരളത്തിലെ ഗ്രാമങ്ങളിൽപ്പോലും എല്ലാ രാജ്യങ്ങളുടെയും കൊടികൾ ഒന്നിച്ച് ഉയരുന്നു. </p>
<h3>2. വൈചിത്ര്യം, വേഷപ്പകർച്ച, മുഖംമൂടി (Eccentricity, Costuming, and the Mask): </h3>
<p>മനുഷ്യപ്രകൃതിയുടെ ഒളിച്ചുവെക്കപ്പെട്ടതും പ്രകടിപ്പിക്കപ്പെടാത്തതുമായ വശങ്ങൾക്ക് പുറത്തുവരാൻ ഉത്സവങ്ങളിലെ വിചിത്രമായ പെരുമാറ്റങ്ങളും വസ്ത്രധാരണങ്ങളും പരിഹാസാത്മകമായ മുഖംമൂടികളും വഴിയൊരുക്കുന്നു എന്ന് ബഖ്തീൻ ഊന്നിപ്പറയുന്നു. ലോകകപ്പിലോ? സാധാരണ ജീവിതത്തിലെ വേഷവിധാനങ്ങളുടെ അട്ടിമറി ഇവിടെ പൂർണമാണ്. റിയോവിലെ തെരുവുത്സവങ്ങൾ ലോകകപ്പിന്റെ മുന്നിൽ ഒന്നുമല്ല. </p>
<p>മുതിർന്ന മനുഷ്യർ ശരീരമാസകലം പെയിന്റടിക്കുന്നു, വിചിത്രമായതോ ഭീമാകാരമായതോ ആയ ഫോം മാസ്കുകൾ ധരിക്കുന്നു. ലോകചരിത്രത്തിന്റെ കാഴ്ചകൾ ഫുട്ബാൾ പ്രേമികൾ വേഷംകെട്ടി കാണിച്ചുതരും. കുരിശുയുദ്ധക്കാർ, ഫറവോമാർ, വൈക്കിങ്ങുകൾ, സാമുറായികൾ, മെക്സികോവിലെ മല്ലയുദ്ധക്കാരായ ലൂക്കാഡോറുകൾ... കോർപറേറ്റ് ഓഫിസിലോ കുടുംബാന്തരീക്ഷത്തിലോ കാണിച്ചുകൂട്ടിയാൽ മാനസിക വൈകല്യമെന്നോ സാമൂഹിക വിരുദ്ധമെന്നോ മുദ്രകുത്തപ്പെടാവുന്ന പെരുമാറ്റങ്ങൾ ഇവിടെ ആഘോഷിക്കപ്പെടുകയാണ്. </p>
<p>3. ‘കിരീടം അഴിക്കൽ’ എന്ന അനുഷ്ഠാനം (The Ritual of ‘Uncrowning’): രാജാവിനെ സിംഹാസനത്തിൽനിന്ന് ഇറക്കിവിടുകയും കോമാളിയെ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നത് ഉത്സവസമ്പ്രദായത്തിന്റെ ഭാഗമാണെന്ന് കണ്ടു. സ്ഥാപിതമായ അധികാരത്തിന്റെ താൽക്കാലികതയെ കാണിക്കുന്ന പ്രതീകാത്മകമായ അട്ടിമറിയാണിത്. </p>
<p>ലോകകപ്പിൽ കളിതന്നെ വലിയൊരു ‘കിരീടം അഴിക്കൽ’ യന്ത്രമായി പ്രവർത്തിക്കാറുണ്ട്. ആഗോള ഫുട്ബാളിലെ ഒരു വൻശക്തി (രാജാവ്), തികച്ചും ദുർബലരായ ഒരു ടീമിനാൽ (കോമാളി) പരാജയപ്പെടുമ്പോൾ, ആഗോള സമൂഹം മുഴുവൻ അധികാരത്തിന്റെ കീഴ്മേൽ മറിയലിനെ ആഘോഷിക്കുന്നു. അവിടംകൊണ്ടും കഴിഞ്ഞില്ല. കിരീടം മറ്റു പലർക്കും നഷ്ടപ്പെടാറുണ്ട്. ലോകകപ്പ് നിയന്ത്രിക്കുന്ന റഫറിമാർ ഫിഫ ഏർപ്പാടാക്കുന്ന ജഡ്ജിമാരാണ്. ആ നിലക്ക് അവർ അധികാര കേന്ദ്രങ്ങളുമാണ്. എന്നാൽ, സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്ന ആരാധകർ ഈ ന്യായാധിപന്മാരെ വിചാരണ ചെയ്ത് വിധിക്കുന്നവരാണ്. റഫറിയുടെ തെറ്റായ ഓരോ തീരുമാനത്തെയും ജനക്കൂട്ടം കൂവിയാർത്ത് പരിഹസിക്കും. മൈതാനത്തേക്ക് കണ്ടതൊക്കെ വലിച്ചെറിഞ്ഞ് അവർ റഫറിമാരെ വിരട്ടും. അമിതമായി ഫൗൾചെയ്യുന്ന കളിക്കാർക്കും ഇതേ വിധി തന്നെ. </p>
<p>നിങ്ങളുടെ തലയിലെ കിരീടത്തിന് ഞങ്ങൾ ഒരു വിലയും കൽപിക്കുന്നില്ല എന്ന് അവർ കൃത്യമായി പറയുകയാണ്. ജനഹിതം അധികാരികളുടെ കിരീടങ്ങൾ അഴിപ്പിക്കുന്നത് നമുക്ക് അറിയാൻ കഴിയുക ഫിഫ അതിന്റെ നയപരമായ തീരുമാനങ്ങൾപോലും ജനഹിതത്തിന് മുന്നിൽ മാറ്റുമ്പോഴാണ്. ഒരു ഉദാഹരണം പറയാം. റഫറിമാരുടെ തീരുമാനങ്ങൾ ശരിയാണോ, കൃത്യമാണോ എന്നൊക്കെ പരിശോധിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനോട് ഫിഫക്ക് ഏറെക്കാലം കടുത്ത എതിർപ്പായിരുന്നു. ഈ കടുംപിടിത്തത്തെ ലോകമെമ്പാടുമുള്ള ആരാധകർ വർഷങ്ങളോളം എതിർത്തിരുന്നു. റഫറിമാർക്ക് സംഭവിക്കുന്ന മാനുഷികമായ തെറ്റുകൾ ‘കളിയുടെ ഭംഗിയുടെ ഭാഗമാണ്’ എന്നായിരുന്നു ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ ദീർഘകാലമായി വാദിച്ചിരുന്നത്. </p>
<p>2010ലെ ലോകകപ്പിൽ ജർമനിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാർഡ് ഉതിർത്ത ഒരു ഷോട്ട് ഗോൾ ലൈൻ വ്യക്തമായി മറികടന്നിരുന്നു. സത്യത്തിൽ അത് ഗോളായി പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ, റഫറി ഇത് കണ്ടില്ല, കളി തുടർന്നു. ഇതോടെ, സ്റ്റേഡിയം മുഴുവൻ കടുത്ത പ്രതിഷേധത്തിൽ ഇളകിമറിഞ്ഞു. അടിസ്ഥാനപരമായ കാമറ സാങ്കേതികവിദ്യ ലഭ്യമായിരുന്നിട്ടും, ഇത്തരം വ്യക്തമായ തെറ്റുകൾ കളി നശിപ്പിക്കാൻ അനുവദിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ഫിഫയെ രൂക്ഷമായി വിമർശിച്ചു. </p>
<p>ആഗോളതലത്തിലുണ്ടായ ഈ കടുത്ത പ്രതിഷേധം ഫിഫയെ വലിയ രീതിയിൽ നാണംകെടുത്തി, ഒടുവിൽ തങ്ങളുടെ നിലപാട് പൂർണമായും തിരുത്താൻ അവർ നിർബന്ധിതരായി. ബ്ലാറ്റർ പരസ്യമായി ഇംഗ്ലണ്ടിനോട് മാപ്പുപറയുകയും, 2014ലെ ലോകകപ്പോടെ ഫിഫ ഔദ്യോഗികമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഗോൾ ലൈൻ ടെക്നോളജി (GLT) പ്രാവർത്തികമാക്കുകയും ചെയ്തു. പതിറ്റാണ്ടുകളുടെ കടുംപിടിത്തം ജനരോഷത്തിന് മുന്നിൽ തകർന്നുവീണു. </p>
<p>എന്നാൽ, ഇതിനേക്കാൾ സൂക്ഷ്മവും ആഴത്തിൽ പ്രവർത്തിക്കുന്നതുമായ ചില അട്ടിമറികളും കിരീടനഷ്ടങ്ങളും ലോകകപ്പ് വേളയിൽ സംഭവിക്കുന്നുണ്ട്. അവിടെ കിരീടം നഷ്ടപ്പെടുന്നവരിൽ മതത്തിന്റെയും വംശീയതയുടെയും അധികാരകേന്ദ്രങ്ങളാണ് ഏറെയും. ലോകകപ്പ് ഫുട്ബാളിന്റെ കാലം മതാധികാര കേന്ദ്രങ്ങൾക്ക് അവരുടെ അനുയായികളുടെ മേൽ സ്വാധീനം കുറയുന്ന കാലംകൂടിയാണ്. അനുയായികൾ മതത്തിനു നേരെ കലാപത്തിന് മുതിരുന്നു എന്നൊന്നുമല്ല ഉദ്ദേശിച്ചത്. </p>
<p>പക്ഷേ, സ്ഥിരമായി മതകാര്യങ്ങൾ മാത്രം ചർച്ചചെയ്ത് മതാധികാരം പ്രതീക്ഷിക്കുന്ന വഴിയിൽ ജീവിക്കുന്ന അവർ ഫുട്ബാളിനെക്കുറിച്ചു മാത്രം വർത്തമാനം പറയാൻ തുടങ്ങുന്നു. മതത്തിലെ ദൈവങ്ങളെ മറക്കുന്നില്ലെങ്കിലും ഫുട്ബാൾ ദൈവങ്ങളെ ആരാധിക്കാൻ തുടങ്ങുന്നു. ഇത് കുറച്ചൊന്നുമല്ല മതകേന്ദ്രങ്ങളെ ഭയപ്പെടുത്തുന്നത്. ലോകകപ്പ് ഫുട്ബാൾ അവരുടെ അധികാര കിരീടം തട്ടിത്തെറിപ്പിക്കുകയാണ്. വംശീയതയുടെ അധികാരികളെയും ഇതേ ഭീതി ഗ്രസിക്കുന്നു. പതിവ് അധികാരരൂപങ്ങളെ എങ്ങനെ ഉത്സവങ്ങൾ കീഴ്മേൽ മറയ്ക്കുന്നു എന്നതിനെക്കുറിച്ച് ബഖ്തീൻ ഇങ്ങനെ നിരീക്ഷിക്കുന്നു: </p>
<p>“Carnival is the place for working out, in a concretely sensuous, half-real and half-play-acted form, a new mode of interrelationship between individuals, counterposed to the all-powerful socio-hierarchical relationships of noncarnival life... The behaviour, gesture, and discourse of a person are freed from the authority of all hierarchical positions.” (Problems of Dostoevsky's Poetics Ch. 4)</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/07/2860752-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240205A19sMPMmTZ3LmjCVyvTJ8JlXTJMoRHe6155728" data-watermark="false" style="width: 100%;" info-selector="#info_item_1780806157217" title="010 ലോകകപ്പിൽ ഇംഗ്ലണ്ട് താരം  ഫ്രാങ്ക് ലാംപാർഡിന്റെ വിവാദമായ ഗോൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1780806157217">
  <p>010 ലോകകപ്പിൽ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലാംപാർഡിന്റെ വിവാദമായ ഗോൾ</p>
 </div>
</div>
<p>“ഉത്സവാഘോഷം എന്നത് വ്യക്തികൾ തമ്മിലുള്ള ഒരു പുതിയ തരം പരസ്പരബന്ധത്തിന് രൂപംനൽകുന്ന ഇടമാണ്; ഇന്ദ്രിയവേദ്യമായ രീതിയിൽ, പകുതി യാഥാർഥ്യവും പകുതി അഭിനയവുമായ രൂപത്തിലാണ് ഇത് സംഭവിക്കുന്നത്. സാധാരണ ജീവിതത്തിലെ സർവാധിപത്യ സ്വഭാവമുള്ള സാമൂഹിക-അധികാര ശ്രേണികൾക്ക് (socio-hierarchical relationships) വിപരീതമായാണ് ഇത് നിലകൊള്ളുന്നത്... ഇവിടെ ഒരു വ്യക്തിയുടെ പെരുമാറ്റവും ചലനങ്ങളും സംഭാഷണങ്ങളും എല്ലാവിധ അധികാര ശ്രേണികളുടെയും നിയന്ത്രണങ്ങളിൽനിന്നും പൂർണമായും സ്വതന്ത്രമാക്കപ്പെടുന്നു.” (പ്രോബ്ലംസ് ഓഫ് ദസ്തയേവ്സ്കീസ് പോയറ്റിക്സ്, അധ്യായം 4) </p>
<p>പകുതി അഭിനയവും പകുതി യാഥാർഥ്യവും എന്ന ബഖ്തീന്റെ പ്രയോഗത്തിൽ ശ്രദ്ധവെക്കേണ്ടതാണ്. ലോകകപ്പ് ഫുട്ബാളിലും അതുപോലുള്ള സ്പോർട്സ് ഉത്സവങ്ങളിലും ജനങ്ങൾ നടത്തുന്ന അധികാരത്തിനെതിരെയുള്ള ഇടപെടൽ വെറും അഭിനയമല്ല, അതിൽ യാഥാർഥ്യത്തിന്റെ അംശംകൂടിയുണ്ട്. അതിന് നടപ്പുശീലങ്ങളെ മാറ്റാനാവും. വർണവിവേചനത്തെയും മതാധികാരത്തെയും തീവ്രദേശീയതയെയും ഒരളവോളം പിടിച്ചുകെട്ടാനാവും. കിരീടനഷ്ടങ്ങളും അതുപോലെ പൂർണമായും നാടകാഭിനയമല്ല. </p>
<h3>2. റൊളാങ് ബാർത്ത് സ്റ്റേഡിയത്തിൽ</h3>
<p>ലോകകപ്പ് സ്റ്റേഡിയത്തിന്റെ മറ്റൊരു ഭാഗത്തിരുന്ന് റൊളാങ് ബാർത്ത് കളികാണുന്നുവെന്ന് കരുതുക. എങ്കിൽ അദ്ദേഹം ആ കായിക മാമാങ്കത്തിൽ ബഖ്തീൻ ദർശിച്ച ജനകീയതയോ അധികാരകേന്ദ്രങ്ങളെ അൽപമെങ്കിലും തകർക്കുന്ന അതിന്റെ ക്രിയാത്മക രാഷ്ട്രീയമോ കാണുമായിരുന്നില്ല. ഫിഫ ലോകകപ്പ് ഫുട്ബാളിൽ ബഖ്തീൻ കണ്ട ആ സ്വീകാര്യമായ രാഷ്ടീയമുഖം ബാർത്ത് കാണുമെന്ന് തോന്നുന്നില്ല. ‘മിത്തോളജീസ്’ (Mythologies) എന്ന പുസ്തകത്തിൽ ബാർത്ത് എടുത്ത നിലപാട് എന്തെന്ന് ആലോചിച്ചാൽ ഫിഫ ലോകകപ്പിനെക്കുറിച്ച് അദ്ദേഹം എന്ത് പറയുമായിരുന്നു എന്ന് ഏകദേശം ഊഹിക്കാം. </p>
<p>സ്പോർട്സിന്റെ കാര്യത്തിൽ മറ്റ് മിക്ക ബുദ്ധിജീവികളെയും പോലെയല്ല റൊളാങ് ബാർത്ത്. സ്പോർട്സിനെ ധാരാളമായി കണ്ടും ആസ്വദിച്ചും ശീലമുള്ള പണ്ഡിതനാണ് അദ്ദേഹം. ‘മിത്തോളജീസ്’ (Mythologies) എന്ന പുസ്തകത്തിലൽ ഫ്രാൻസിലെ സൈക്ലിങ് മത്സരമായ ‘ടൂർ ദെ ഫ്രാൻസി’നെക്കുറിച്ചും പ്രഫഷനൽ ഗുസ്തിയെക്കുറിച്ചും അദ്ദേഹം ഗംഭീരമായി എഴുതിയിട്ടുണ്ട്, അതും ഉൾക്കാഴ്ചയുള്ള സാംസ്കാരിക ദർശനത്തോടെ. ബാർത്തിന്റെ വീക്ഷണങ്ങളെ മനസ്സിലാക്കാൻ അദ്ദേഹം വികസിപ്പിച്ചെടുക്കുന്ന ചരിത്രം/പ്രകൃതി എന്ന വൈരുധ്യത്തെ അൽപമൊന്ന് വിശദീകരിക്കേണ്ടതുണ്ട്. മനുഷ്യൻ ഇടപെട്ട് മാറ്റുന്നതാണ് ചരിത്രപരമായ കാര്യങ്ങൾ. ദാരിദ്ര്യത്തെ ദീർഘകാലത്തെ മനുഷ്യ പ്രയത്നംകൊണ്ട് മാറ്റാൻ കഴിയും. </p>
<p>എന്നാൽ, മാറ്റാൻ കഴിയാത്ത ചിലതുണ്ട്. പുരുഷനും സ്ത്രീക്കും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങൾ മാറ്റാൻ കഴിയാത്തവയാണ്. അത്തരം മാറ്റാൻ കഴിയാത്ത കാര്യങ്ങളെ പ്രകൃതിദത്തമായി കരുതാം. എന്നാൽ, സ്ത്രീ-പുരുഷാധികാരത്തിന് വിധേയയായി ജീവിക്കണം എന്നത് മനുഷ്യയത്നംകൊണ്ട് മാറ്റാൻ കഴിയുന്ന കാര്യമാണെന്നതിനാൽ പുരുഷത്വം, സ്ത്രൈണത എന്നിവ ചരിത്രപരവുമാണ്. ബാർത്ത് പറയുന്നത് മിത്തുകൾ എന്നത് ചരിത്രപരമായ (മാറ്റാൻ കഴിയുന്ന) കാര്യങ്ങളെ പ്രകൃതിദത്തമായ (മാറ്റാൻ കഴിയാത്ത) കാര്യങ്ങളായി അവതരിപ്പിക്കുന്ന കപടഭാഷണങ്ങളാണെന്നാണ്. ഇവിടെ മിത്ത് എന്ന പദം ഒരു പ്രത്യേകരീതിയിലാണ് ബാർത്ത് നിർവചിക്കുന്നത് എന്ന് വ്യക്തം. പഴമ്പുരാണങ്ങൾ, പഴങ്കഥകൾ എന്നീ പതിവ് അർഥങ്ങളിലൊന്നുമല്ല അദ്ദേഹം ആ വാക്ക് ഉപയോഗിക്കുന്നത്.</p>
<p> ചരിത്രപരമായ കാര്യങ്ങളെ പ്രകൃതിദത്തമായ കാര്യങ്ങളായി അവതരിപ്പിച്ചാൽ അതിന്റെ രാഷ്ട്രീയമൂല്യം ഇല്ലാതായിപ്പോയതായി തോന്നാം. കാരണം, പ്രകൃത്യാ ഉള്ള കാര്യങ്ങളാണെങ്കിൽ ജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽകൊണ്ട് മാറ്റാനാവില്ലല്ലോ. അതിനാൽ, മിത്തുകളെ രാഷ്ട്രീയം ചോർത്തിക്കളഞ്ഞ ഭാഷണം (Depoliticized speech) എന്നും ബാർത്ത് വിശേഷിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയാധികാരം കൈയാളുന്ന വർഗത്തിന് തങ്ങളുടെ അധികാരത്തിനും താൽപര്യത്തിനും ഗ്ലാനി സംഭവിക്കാതിരിക്കാൻ ജനങ്ങൾ ഒന്നിലും രാഷ്ട്രീയ ഇടപെടൽ നടത്തരുതെന്നായിരിക്കും താൽപര്യം. </p>
<p>അതുകൊണ്ടുതന്നെ ജനയത്നത്താൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന കാര്യങ്ങളെ മാറ്റങ്ങൾ സാധ്യമല്ലാത്ത, പ്രകൃത്യായുള്ള കാര്യങ്ങളായി അവതരിപ്പിക്കാനായിരിക്കും അധികാരിവർഗത്തിന്റെ താൽപര്യം. അതായത് മിത്ത് എന്ന കപടഭാഷണം അവർ പ്രോത്സാഹിപ്പിക്കും. മാധ്യമങ്ങളാണ് മിത്ത് നിർമാണത്തിൽ വിരുതന്മാർ. എഴുത്തായും റേഡിയോ പ്രഭാഷണമായും വിഡിയോ ആയും ഫോട്ടോഗ്രാഫ് ആയും മാധ്യമങ്ങൾ തങ്ങളുടെ ഇഷ്ടഭരണകൂടത്തിനുവേണ്ടി മിത്തുകൾ പടച്ചുവിട്ടുകൊണ്ടേയിരിക്കും. സ്പോർട്സ് രംഗം ഇത്തരം മിത്തുകൾ നിർമിക്കപ്പെടുന്ന ഫാക്ടറിയാണ്. സൈക്കിൾ റെയ്സ്, റെസ്ലിങ് എന്നിവ എങ്ങനെ സാമൂഹിക മിത്തുകളെ നിർമിക്കുന്നു എന്ന് ചിന്തിച്ച ബാർത്ത് ലോകകപ്പ് ഫുട്ബാളിനെയും മിത്തുനിർമാണശാലയായി വായിച്ചെടുക്കാൻ എല്ലാ സാധ്യതയുമുണ്ട്. </p>
<p>ബാർത്ത് ഫിഫ ലോകകപ്പിനെ സംഘർഷഭരിതമായ ആഗോള രാഷ്ട്രീയ ചരിത്രത്തെ (geopolitical history) തികച്ചും സ്വാഭാവികവും എളുപ്പത്തിൽ ആസ്വദിക്കാനാകുന്നതുമായ വിനോദമാക്കി മാറ്റുന്ന ആധുനിക യന്ത്രമായി കണ്ടേക്കും. യുദ്ധങ്ങൾ ഇല്ലാതായിരിക്കുന്നു, വംശീയ/മത സംഘർഷങ്ങൾ മാഞ്ഞുപോവുന്നു, ആൺ-പെൺ തുല്യത എത്തിക്കഴിഞ്ഞു. രാജ്യങ്ങൾ തമ്മിൽ സൗഹാർദാന്തരീക്ഷത്തിൽ മത്സരിക്കുന്ന ലോകകപ്പിന്റെ വേദി പറയാതെ പറയുന്നത് ദേശീയ സ്വത്വം എന്നത് ‘നിഷ്കളങ്കമായ അടയാള’മാണെന്നാണ്.</p>
<p> രാഷ്ട്രങ്ങൾ തുല്യമായി മത്സരിക്കുന്ന സമാധാനപരമായ ഒരു ഉത്സവമാണ് ലോകകപ്പ്. അവിടെ തീവ്രദേശീയതക്കും ദേശീയ സ്വത്വത്തിനും വലിയ പ്രസക്തിയൊന്നുമില്ല. അഥവാ, അങ്ങനെയൊരു തോന്നൽ കപടമായി ലോകകപ്പ് സൃഷ്ടിക്കുന്നു എന്നായിരിക്കും ബാർത്ത് പറയുക. എന്നാൽ, ഈ തോന്നൽ വെറുമൊരു മിത്താണ്. ഈ വേദിക്ക് പുറത്ത് ദേശരാഷ്ട്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കയാണ് എന്ന് ബാർത്ത് കാണിച്ചുതരും. സമ്പന്നമായ ഒന്നാം ലോകരാജ്യങ്ങൾ താരതമ്യേന ദരിദ്രമായ രാജ്യങ്ങളെ കഴുത്തിന് പിടിച്ച് ഞെരിക്കുന്നു. </p>
<p>അപ്പോളും ഓരോ ലോകകപ്പും ‘‘എല്ലാം ശരിയായിക്കഴിഞ്ഞു, കാര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരു ഇടപെടലും വേണ്ട’’ എന്ന കപടഭാഷണം നടത്തിക്കൊണ്ടേയിരിക്കും. കൊളോണിയലിസം, സാമ്പത്തിക ചൂഷണം, കുടിയേറ്റം, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയുൾപ്പെടുന്ന ആഴമേറിയതും വേദനജനകവും സങ്കീർണവുമായ ചരിത്രപരമായ യാഥാർഥ്യങ്ങളെ ലോകകപ്പ് മായ്ച്ചുകളയുന്നു എന്ന് അദ്ദേഹം വാദിക്കും. വ്യത്യാസങ്ങളെ കമനീയമായ അടയാളങ്ങൾ മാത്രമായി (ടീമിന്റെ ജേഴ്സി, പതാക, അല്ലെങ്കിൽ മുഖത്ത് വരക്കുന്ന ചായം) ചുരുക്കിക്കളയുന്നു. </p>
<p> ഫ്രാൻസ് ഒരു ആഫ്രിക്കൻ രാജ്യവുമായി കളിക്കുമ്പോഴോ, അല്ലെങ്കിൽ ഇംഗ്ലണ്ട് അർജന്റീനയുമായി ഏറ്റുമുട്ടുമ്പോഴോ, മാധ്യമങ്ങൾ അതിനെ ഒരു ഇതിഹാസതുല്യമായ, ശുദ്ധ കായിക വിവരണമായിട്ടാണ് അവതരിപ്പിക്കുന്നത്. ഈ അവതരണം യാഥാർഥ്യങ്ങളെ രാഷ്ട്രീയമുക്തമാക്കുന്നു (depoliticizes). കോളനിവത്കരണത്തിന്റെയോ യുദ്ധത്തിന്റെയോ ചരിത്രം വെറുമൊരു 90 മിനിറ്റ് കളിയായി മാറുന്നു. ഗാലറിയിലിരുന്ന് പരസ്പരം കെട്ടിപ്പിടിക്കുന്ന എതിർരാജ്യങ്ങളിലെ ആരാധകരെ കാണിച്ചുകൊണ്ട്, പ്രേക്ഷകനോട് ആശ്വാസകരമായ ഒരു മിഥ്യയാണ് മാധ്യമങ്ങൾ വിളിച്ചുപറയുന്നത്: ‘‘കണ്ടോ, ചരിത്രത്തിലെ മുറിവുകളൊന്നും ഇനി പ്രസക്തമല്ല; നമ്മളെല്ലാം പ്രകൃത്യാ നിലനിൽക്കുന്ന ആഗോള കുടുംബത്തിന്റെ ഭാഗമാണ്’’ എന്ന് ലോകകപ്പ് കാണിച്ചുതരുന്നു. </p>
<p>പ്രഫഷനൽ ഗുസ്തിയെക്കുറിച്ചുള്ള തന്റെ ഉപന്യാസത്തിൽ, പൊതുജനങ്ങൾ സൂപ്പർസ്റ്റാറുകളിൽനിന്ന് ആവശ്യപ്പെടുന്നത് അതിരുകടന്ന ദൃശ്യവിരുന്നുകളാണെന്ന് ബാർത്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട് –വേദനയും വിജയവും നീതിയും എല്ലാം അവർക്ക് വ്യക്തമായി ദൃശ്യമാകണം. ലോകകപ്പിൽ, ഒരു സൂപ്പർസ്റ്റാറിനെ (ഉദാഹരണത്തിന് ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, അല്ലെങ്കിൽ കിലിയൻ എംബാപ്പെ) വിപണിയിലെ ഒരു ചരക്കാക്കി മാറ്റുന്നതിലൂടെയാണ് ഇത് സാധിച്ചെടുക്കുന്നത്. </p>
<p>ക്ലാസിക്കൽ പുരാണങ്ങളിലെ ദുരന്തനായകനായോ അല്ലെങ്കിൽ വിജയശ്രീലാളിതനായ നായകനായോ മാധ്യമങ്ങൾ അവതരിപ്പിക്കും. ജനങ്ങൾ അത് കണ്ട് വിശ്വസിക്കും. പ്രായമേറുന്ന ഒരു ഫുട്ബാൾ മാന്ത്രികൻ തന്റെ കരിയറിലെ അവസാന കിരീടത്തിനായി പോരാടുന്നത് മാധ്യമങ്ങൾ ‘നിയോഗം’ പോലെയാണ് അവതരിപ്പിക്കുന്നത് –തടുക്കാനാകാത്ത ഒരു പ്രപഞ്ചനിയോഗം. </p>
<p>കളിക്കാരന്റെ വിയർപ്പും കണ്ണീരും ശാരീരിക ചലനങ്ങളുമെല്ലാം ശുദ്ധവും സ്വാഭാവികവുമായ മനുഷ്യവികാരങ്ങളുടെ അടയാളങ്ങളായി വായിക്കപ്പെടുന്നു. പക്ഷേ, ബാർത്ത് കൃത്യമായി ഓർമിപ്പിക്കുന്നു, ഇതെല്ലാം മിഥ്യാപുരാണങ്ങൾ മാത്രമാണ്. ആ പുരാണങ്ങൾ മറച്ചുപിടിക്കുന്ന കാര്യം ഇവയെല്ലാം (സൂപ്പർസ്റ്റാർ ക്ലാസിക്കൽ നാടകങ്ങളിലെ ദുരന്തനായകനോ വിജയശ്രീലാളിതനോ ആയി അവതരിപ്പിക്കുന്നതും അവസാന മത്സരമെന്ന നിയോഗവും) ഇവന്റ് മാനേജ്മെന്റ് ടീമുകളുടെ തിരക്കഥകളനുസരിച്ചാണ്. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വൻകിട മുതലാളിത്ത യന്ത്രങ്ങളെയും (സ്പോൺസർമാർ, ബെറ്റിങ് ഏജൻസികൾ, സംപ്രേഷണാവകാശങ്ങൾ) ഇവ വെറും തിരക്കഥകളാണെന്നത് പൂർണമായും മറച്ചുവെക്കുന്നു. </p>
<p>ചിഹ്നങ്ങളെയും അവയുടെ അർഥങ്ങളെയും കുറിച്ച് പഠിക്കുന്ന ഒരു ചിഹ്നവിജ്ഞാനീയ പണ്ഡിതൻ (semiotician) എന്ന നിലയിൽ, ബാർത്ത് ‘വിഡിയോ അസിസ്റ്റന്റ് റഫറി’ (VAR) സാങ്കേതികവിദ്യയിൽ അതീവ താൽപര്യമുള്ളവനായിരിക്കും. ഫിഫ VARനെ അവതരിപ്പിക്കുന്നത് ആകാവുന്നത്ര പരിപൂർണവും നിഷ്പക്ഷവുമായി നീതിനടപ്പാക്കാനുള്ള ഉപകരണമായിട്ടാണ്. എന്നാൽ, ഈ ഉപകരണം യഥാർഥത്തിൽ ഒരു ‘പൊതുസമ്മതി’ കൃത്രിമമായി നിർമിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണെന്നായിരിക്കും ബാർത്ത് വാദിക്കുക. റഫറി സ്ലോമോഷൻ മോണിറ്ററിലേക്ക് സൂക്ഷിച്ചുനോക്കുമ്പോൾ, സ്റ്റേഡിയത്തിലും വീടുകളിലുമിരിക്കുന്ന ദശലക്ഷക്കണക്കിന് കാണികൾ നിശ്ശബ്ദരായി കാത്തിരിക്കുന്നു. കാഴ്ചക്കാരായ ജനങ്ങളോട് നിങ്ങൾ സ്വന്തം കാഴ്ചയിലുള്ള വിശ്വാസത്തെ മരവിപ്പിക്കാൻ ഫിഫ ഈ യന്ത്രസംവിധാനം ഉപയോഗിച്ച് ആവശ്യപ്പെടുന്നു. </p>
<p>അവസാനത്തേതും അപ്പീൽ ഇല്ലാത്തതുമായ ഒരു വിധി നൽകാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ, ഫിഫ തെറ്റുപറ്റാത്ത കോർപറേറ്റ് നീതിയുടെ ഒരു മിഥ്യ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് മനുഷ്യന്റെ സ്വാഭാവികമായ വിലയിരുത്തലുകളെ ഇല്ലാതാക്കുകയും അതിന് പകരം ഒരു യാന്ത്രിക ‘സത്യം’ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങളെ അവരുടെ സ്വന്തം കണ്ണുകളെക്കാൾ അൽഗോരിതങ്ങളെ വിശ്വസിക്കാൻ പഠിപ്പിക്കുന്നു. </p>
<p>ചുരുക്കത്തിൽ, ബാർത്ത് ലോകകപ്പിനെ ‘ബൂർഷ്വാ സ്പോഞ്ച്’ ആയിട്ടായിരിക്കും തരംതിരിക്കുക. അതായത്, ലോകം മുഴുവനുള്ള ജനങ്ങളുടെ, ഉത്കണ്ഠകളെയും നിരാശകളെയും രാഷ്ട്രീയ രോഷത്തെയും ആഗിരണംചെയ്ത്, അവയെ ഉപദ്രവമില്ലാത്ത ഗോത്രീയമായ പതാകവീശലുകളിലേക്ക് തിരിച്ചുവിടാൻ രൂപകൽപനചെയ്ത ഒരു ഇവന്റാണിത്. നാല് ആഴ്ചത്തേക്ക് യഥാർഥ ലോകം നിശ്ചലമാകുന്നു, താൽക്കാലികവും കൃത്രിമവുമായ ഒരു സാഹചര്യം അവിടെ നിലവിൽ വരുന്നു –ഒരു വെള്ളവര കടന്നുപോകുന്ന പന്തിലൂടെ ലോകത്തിലെ ആഴമേറിയ എല്ലാ തർക്കങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒരു ലോകം. </p>
<p>അങ്ങനെയാണ് കാന്നുന്നതെങ്കിൽ, അദ്ദേഹം ബഖ്തീന്റെ (Bakhtin) കാഴ്ചപ്പാടിൽനിന്ന് തികച്ചും വ്യത്യസ്തമായ നിലപാടായിരിക്കും സ്വീകരിക്കുന്നത്. ബഖ്തീൻ ലോകകപ്പിൽ മനുഷ്യ ഊർജത്തിന്റെ വിമോചനപരമായ സ്ഫോടനം കാണുമ്പോൾ, ബാർത്ത് അധികാരമുള്ള വർഗവും ഭരണകൂടങ്ങളും കൃത്യമായി ആസൂത്രണം ചെയ്തെടുത്ത കെണിയായിരിക്കും കാണുക. </p>
<p>നിലവിലുള്ള ഭരണ-അധികാര ഘടനകളെ ദുർബലപ്പെടുത്താൻ കാർണിവൽ ലോകത്തെ തലകീഴായി മറിക്കുന്നുവെന്ന് ബഖ്തീൻ വാദിക്കും. ഒരു സാധാരണ ആരാധകൻ ഒരു കോടീശ്വരനായ ക്ലബ് ഉടമയെ പരിഹസിക്കുമ്പോഴോ അഴിമതിക്കാരനായ ഫിഫ ഉദ്യോഗസ്ഥന് നേരെ അലറുമ്പോഴോ, സാധാരണ സാമൂഹിക-രാഷ്ട്രീയ ശ്രേണികൾക്ക് അവരുടെ അധികാരം താൽക്കാലികമായി നഷ്ടപ്പെടുന്നു. ഈ താൽക്കാലിക അധികാര നഷ്ടങ്ങളാവട്ടെ ഭരണകൂടങ്ങളുടെ കിരീടം തട്ടിത്തെറിപ്പിക്കൽ സാധ്യമാണ് എന്ന ശുഭാപ്തി വിശ്വാസം ജനങ്ങൾക്ക് നൽകുകയും ചെയ്യുന്നു. എന്നാൽ, ബാർത്ത് ആവട്ടെ, ജനക്കൂട്ടത്തിന് തങ്ങൾ പങ്കാളികളാവുകയാണെന്ന് തോന്നുക മാത്രമാണ് ചെയ്യുന്നതെന്ന് കരുതും. യഥാർഥത്തിൽ, സ്റ്റേഡിയത്തിലെ ആരാധകൻ അനുസരണയുള്ള ഉപഭോക്താവ് മാത്രമാണ്. അവർ ടിക്കറ്റും ജേഴ്സിയും വാങ്ങുകയും, ടിവി ചാനലുകാരും സ്പോൺസർമാരും അവർക്കായി മുൻകൂട്ടി നിശ്ചയിച്ച ചലനങ്ങൾ അനുകരിക്കുകയും മാത്രമാണ് ചെയ്യുന്നത്. </p>
<p>നിങ്ങൾ ഇവിടെ അധികാരശ്രേണിയെ തകർക്കുകയല്ല, മറിച്ച് അതിന് പണം നൽകി സാധൂകരിക്കുകയാണ് ചെയ്യുന്നതെന്ന് ബാർത്ത് ഓർമിപ്പിക്കും. അതുകൊണ്ട്, ബഖ്തീൻ സ്റ്റേഡിയത്തിലെ കളിതരംഗങ്ങളിൽ (stadium wave) പങ്കുചേർന്ന് മനുഷ്യർക്കിടയിലെ മതിലുകൾ തകരുന്നതോർത്ത് പുഞ്ചിരിക്കുമ്പോൾ, ബാർത്ത് പ്രസ് ബോക്സിലിരുന്ന് ആ തരംഗത്തിൽതന്നെ പതിപ്പിച്ചിരിക്കുന്ന കോർപറേറ്റ് ലോഗോയെ വിശകലനം ചെയ്യുകയായിരിക്കും. ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരിക ചർച്ചകളിലെ ഏറ്റവും തീക്ഷ്ണമായ ഘർഷണ ബിന്ദുവും (friction point) സംവാദമണ്ഡലവുമായി വികസിപ്പിച്ചെടുക്കാം ബഖ്തീൻ-ബാർത്ത് ചർച്ചകളെ. </p>
<h3>3. ​​ബ്രനഗന്റെയും ഗിലിയനോട്ടിയുടെയും കാഴ്ചകൾ</h3>
<p>കായികരംഗത്തെ വൻകിട ഇവന്റുകളുടെ ആഗോള രാഷ്ട്രീയപരവും സാമൂഹികശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ച് പോൾ ബ്രനഗനും (Paul Brannagan) റിച്ചാർഡ് ഗിലിയനോട്ടിയും (Richard Giulianotti) വിപുലമായി എഴുതിയിട്ടുണ്ട്. 2022ലെ ഖത്തർ ലോകകപ്പിനെക്കുറിച്ചുള്ള ഇവരുടെ പ്രബന്ധം (‘Soft power and soft disempowerment: Qatar, global sport and football’s 2022 World Cup finals’, Leisure Studies, Volume 34, Issue 6, pages 703-719) എറെ ചർച്ചകൾക്ക് സാധ്യത നൽകുന്നുണ്ട്. </p>
<p>ബഖ്തീൻ, ബാർത്ത് എന്നിവരുടെ വീക്ഷണത്തിലെ വൈരുധ്യങ്ങളാണ് ഈ ലേഖനത്തിൽ ഇതുവരെ പരാമർശിച്ചത്. ഇവർ രണ്ടുപേരും മാർക്സിസ്റ്റ്/ ഇടതുപക്ഷ വീക്ഷണത്തിന്റെ വിശാല ഭൂമികയിൽ രണ്ടിടത്തായി നിലകൊണ്ടവരാണ്. എങ്കിലും, അവർ പങ്കിടുന്ന ഏതാണ്ട് സമാനമായ രാഷ്ട്രീയവീക്ഷണങ്ങളും മറക്കരുത്. ബൂർഷ്വാ ഭരണകൂടം പൊതുവേ ജനങ്ങളെ കബളിപ്പിക്കുന്ന തലതിരിഞ്ഞ ജ്ഞാനമായി, ജ്ഞാനമാർഗങ്ങളായി (ഇതിനെയാണ് പ്രത്യയശാസ്ത്രം, ideology എന്ന് മാർക്സ് വിശേഷിപ്പിക്കുന്നത്) അവതരിക്കുന്നു എന്ന അടിസ്ഥാനപരമായ കാര്യത്തിൽ ഇരുവർക്കും വിരുദ്ധാഭിപ്രായമില്ല. ജനങ്ങൾക്ക് ഉത്സവകാലം ചില സവിശേഷ സ്വാതന്ത്ര്യങ്ങളും സാധ്യതകളും നൽകുന്നുണ്ടോ എന്ന കാര്യത്തിലേ ഇരുവരും വിയോജിക്കുന്നുള്ളൂ. </p>
<p>ഉണ്ടെന്ന് ബഖ്തീനും ഇല്ലെന്ന് ബാർത്തും വാദിക്കും. എന്നാൽ, ലിബറൽ കാപിറ്റലിസ്റ്റ് ചിന്തകനായ ബ്രനഗനെപ്പോലൊരാൾ ഭരണകൂടത്തിന്റെ നിലപാടിനെക്കുറിച്ചുപോലും ഇവരോട് വിയോജിക്കും. ഭരണകൂടമെന്നത് എല്ലായിടത്തും ജനങ്ങളെ കബളിപ്പിക്കുന്ന പ്രത്യയശാസ്ത്ര യന്ത്രങ്ങളാണെന്ന് ബ്രനഗനും ഗിലിയനോട്ടിയും വിശ്വസിക്കുന്നില്ല. 2022ൽ ഖത്തർ ഫിഫ ലോകകപ്പ് നടത്തിയപ്പോൾ അവർക്ക് കുറെക്കൂടി പോസിറ്റിവ് ആയ ഭരണകൂട ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നു അവർ നിരീക്ഷിക്കുന്നു. ഈ ടൂർണമെന്റിനെ വെറുമൊരു കോർപറേറ്റ് ‘സ്പോർട്സ് വാഷിങ്’ (കായികരംഗത്തെ ഉപയോഗിച്ച് പ്രതിച്ഛായ വെളുപ്പിക്കൽ) ആയി കാണുന്നതിന് പകരം, കൂടുതൽ സൂക്ഷ്മമായ ഒരു കാഴ്ചപ്പാടാണ് ഇവർ പങ്കുവെക്കുന്നത്. ഇവരുടെ ഗവേഷണത്തിലെ (‘Soft power and Soft Disempowerment: Qatar, Global Sport and Football’s 2022 World Cup Finals’, Leisure Studies -Volume 34, Issue 6, pages 703-719) പ്രധാന വാദങ്ങൾ താഴെ പറയുന്നവയാണ്: </p>
<p>1. കായികരംഗത്തെ ഖത്തറിന്റെ നിക്ഷേപം വെറുമൊരു ഉപരിപ്ലവമായ പി.ആർ (PR) തന്ത്രമല്ല, മറിച്ച് രാജ്യത്തിന്റെ നിലനിൽപിനായുള്ള ഒരു സുരക്ഷാതന്ത്രമാണെന്ന് ബ്രനഗനും ഗിലിയനോട്ടിയും വാദിക്കുന്നു. സൗദി അറേബ്യ, ഇറാൻ തുടങ്ങിയ ശക്തരായ പ്രാദേശിക രാജ്യങ്ങൾക്ക് നടുവിൽ സ്ഥിതിചെയ്യുന്ന, ഭീമമായ പ്രകൃതിവാതക സമ്പത്തുള്ള ഖത്തർപോലുള്ള ചെറിയ രാജ്യത്തിന് പരമ്പരാഗതമായ സൈനികശക്തി അസാധ്യമാണ്. ഭയപ്പെടുത്തി കീഴടക്കുന്നതിന് പകരം, അന്തസ്സുള്ള പെരുമാറ്റത്തിലൂടെ മറ്റു രാജ്യങ്ങളെ കൂടെനിർത്താൻ, അതായത് ‘സോഫ്റ്റ് പവർ’ കെട്ടിപ്പടുക്കാൻ ഖത്തർ ഇത്തരം വലിയ കായികമേളകളെ ഉപയോഗിച്ചു. </p>
<p>ആ സന്ദേശം തുറന്നുപറയൽതന്നെയായിരുന്നു അവരുടെ ലക്ഷ്യം. ഇത് ജനങ്ങളോടോ മറ്റു രാജ്യങ്ങളോടോ പറയുന്ന ഭരണകൂടത്തിന്റെ കപടഭാഷണമല്ല, ഖത്തറിലെ ജനങ്ങൾകൂടി ആഗ്രഹിക്കുന്ന കാര്യമായിരുന്നു. തങ്ങൾ പാശ്ചാത്യ സമ്പദ് വ്യവസ്ഥയുമായും കായിക സംസ്കാരവുമായും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുകയാണെങ്കിൽ, അയൽരാജ്യങ്ങൾക്ക് തങ്ങളെ ആക്രമിക്കാനോ ഒറ്റപ്പെടുത്താനോ (2017-2021 കാലഘട്ടത്തിലെ ഖത്തർ നയതന്ത്ര ഉപരോധംപോലെ) കഴിയില്ല എന്ന് അവർ കണക്കുകൂട്ടി. </p>
<p>2. ഫിഫ ലോകകപ്പ് നടത്തുന്നതിലൂടെ ആഗോളതലത്തിലുള്ള പ്രതീക്ഷകളും പ്രാദേശികവും പരമ്പരാഗതവുമായ മൂല്യങ്ങളും തമ്മിലുള്ള കടുത്ത സംഘർഷങ്ങളെ ഖത്തറിന് എങ്ങനെ നേരിടേണ്ടി വന്നു എന്നതാണ് പോൾ ബ്രനഗനും റിച്ചാർഡ് ഗിലിയനോട്ടിയും വിശകലനത്തിനെടുത്ത മറ്റൊരു പ്രധാന വിഷയം. ഈ സാമൂഹികശാസ്ത്ര പ്രക്രിയയെ സാധാരണയായി ‘ഗ്ലോക്കലൈസേഷൻ’ എന്ന് വിളിക്കുന്നു. തികച്ചും വ്യത്യസ്തരായ രണ്ട് വിഭാഗം പ്രേക്ഷകരെ ഒരേസമയം തൃപ്തിപ്പെടുത്താൻ ഖത്തർ അധികാരികൾക്ക് നിരന്തരം കഠിനമായി പരിശ്രമിക്കേണ്ടി വന്നു എന്ന് അവർ കണ്ടെത്തുന്നു. അതായത് ആഗോള പ്രേക്ഷകരെയും പ്രാദേശിക പ്രേക്ഷകരെയും. </p>
<p>ആഗോള പ്രേക്ഷകർക്ക് വേണ്ടത് നിയമങ്ങളിൽ ഇളവുകൾ, മദ്യത്തിന്റെ ലഭ്യത, കൂടുതൽ മനുഷ്യാവകാശങ്ങൾ, എൽ.ജി.ബി.ടി.ക്യു എന്ന് വിളിക്കാവുന്ന വിഭിന്ന ലൈംഗിക വിഭാഗങ്ങൾക്ക് കൂടുതൽ ദൃശ്യത, കുറെക്കൂടി പുരോഗമനപരമായ നിലപാടുകൾ എന്നിവയായിരുന്നു. പ്രാദേശിക പ്രേക്ഷകരാവട്ടെ ലോകകപ്പ് കാലത്തെ പാശ്ചാത്യ ആരാധകരുടെ വരവ് തങ്ങളുടെ മതമൂല്യങ്ങളെയും ദേശീയ സ്വത്വത്തെയും സാംസ്കാരിക പൈതൃകത്തെയും തകർക്കുമെന്ന് ഭയപ്പെട്ടു. അവർ യാഥാസ്ഥിതികരായ ഖത്തറി പൗരന്മാരായിരുന്നു. </p>
<p>ഖത്തർ സർക്കാർ സ്റ്റേഡിയങ്ങളിൽ മദ്യവിൽപന പെട്ടെന്ന് നിരോധിച്ചതും, ചില രാഷ്ട്രീയ പ്രതീകങ്ങൾക്ക് (ഉദാഹരണത്തിന് ‘OneLove’ ആംബാൻഡുകൾ) കർശനമായ വിലക്കേർപ്പെടുത്തിയതും, അന്താരാഷ്ട്ര അംഗീകാരത്തേക്കാൾ തങ്ങളുടെ രാജ്യത്തിനകത്തുള്ള വിശ്വാസ്യത നിലനിർത്താനായി ഖത്തർ വരച്ച അതിർവരമ്പുകളായാണ് ഈ എഴുത്തുകാർ വിലയിരുത്തുന്നത്. ഏറ്റവും മുഖ്യമായ കാര്യം ഖത്തർ സർക്കാർ ലോകകപ്പിനെ തങ്ങളുടെ രാജ്യത്തെ ജീവിതത്തെയും സംസ്കാരത്തെയും മറച്ചുപിടിക്കാനോ വ്യാജവും സുന്ദരവുമായ ചിത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടില്ല എന്നതാണ്. </p>
<p>3. യാഥാർഥ്യത്തെ മറച്ചുവെക്കാനും ജനജീവിതം മെച്ചപ്പെടുകയാണ് എന്ന ചിത്രം വ്യാജമായി സൃഷ്ടിക്കാനും ഖത്തർ ഭരണകൂടം ലോകകപ്പിനെ ഉപയോഗിക്കുന്നു എന്ന ബാർത്തിന്റെയും ഇടത് ചിന്തകരുടെയും വീക്ഷണത്തെ ബ്രനഗനും ഗിലിയനോട്ടിയും അംഗീകരിക്കുന്നില്ല. അവർ അതിനെതിരായി ശക്തമായ ഒരു ആശയം അവതരിപ്പിച്ചു. അതാണ് ‘സോഫ്റ്റ് ഡിസെംപവർമെന്റ്’ (സ്വാധീനശക്തി നഷ്ടപ്പെടുത്തൽ). </p>
<p>ഒരു വൻകിട കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നതുവഴി ഒരു രാജ്യത്തിന് സ്വയം നല്ലൊരു ‘സോഫ്റ്റ് പവർ’ ലഭിക്കണമെന്നില്ല. നേരെമറിച്ച്, ആഗോള മാധ്യമങ്ങളുടെ കടുത്ത ശ്രദ്ധ ആ രാജ്യത്തിനുമേൽ പതിയുമ്പോൾ അത് തിരിച്ചടിയാവുകയും, രാജ്യം വലിയ രീതിയിലുള്ള സൂക്ഷ്മപരിശോധനകൾക്ക് വിധേയമാവുകയും ചെയ്യാം. ലോകകപ്പ് നടത്തുന്നതിലൂടെ ഖത്തറിലെ ‘കഫാല’ (Kafala) തൊഴിൽ സമ്പ്രദായം, കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിരന്തരമായ അന്വേഷണങ്ങളെ ഖത്തർ തന്നെ അറിഞ്ഞോ അറിയാതെയോ ക്ഷണിച്ചുവരുത്തുകയായിരുന്നു. </p>
<p>ഈ മേള ഖത്തറിന്റെ പിഴവുകളെ മറയ്ക്കുന്ന ഒരു പരിരക്ഷ ആകുന്നതിന് പകരം, അവയെ വലുതാക്കി കാണിക്കാനാണ് സഹായിച്ചത്. ഇത് സത്യത്തിൽ ഖത്തറിന്റെ മുഖച്ഛായ വികലമാക്കി, അവരുടെ ശക്തി കുറച്ചു. ഇതാണ് Soft Disempowerment. ഇത് ഖത്തർ സർക്കാറിന് പറ്റിയ അബദ്ധമൊന്നുമല്ല. ജനാധിപത്യ രാജ്യങ്ങളുടെ വിമർശനം ഏറ്റുവാങ്ങുന്നതും അവരുടെ മാധ്യമങ്ങളെ തങ്ങളുടെ തെറ്റുകുറ്റങ്ങളെ കാണാൻ അനുവദിക്കുന്നതും ആത്യന്തികമായി തങ്ങളുടെ തെറ്റുകളെ തിരുത്താനുള്ള അവസരംകൂടിയാക്കാൻ കഴിയുമെന്ന് ഖത്തർ കണക്കുകൂട്ടിയെന്ന് ബ്രനഗനും ഗിലിയനോട്ടിയും പറയുന്നു. ലോകമാധ്യമങ്ങളുടെ അന്വേഷണങ്ങളെ ക്ഷണിച്ചുവരുത്തുന്നത് താൽക്കാലികമായി പ്രതിച്ഛായാനഷ്ടം ഉണ്ടാക്കുമെങ്കിലും ഭാവിയിൽ വിശ്വാസ്യത വർധിപ്പിക്കുകയേ ഉള്ളൂ. </p>
<p>അതായത്, അർഥങ്ങളെ സ്വാധീനിക്കുന്ന അടയാളങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ബാർത്തിന്റെ രീതിയിൽനിന്ന് വ്യത്യസ്തമായി, ബ്രനഗനും ഗിലിയനോട്ടിയും ‘ഭരണകൂട മുതലാളിത്തത്തിന്റെ’ (State Capitalism) കഠിനമായ ഭൗതികയാഥാർഥ്യത്തെയാണ് നോക്കിക്കാണുന്നത്. തങ്ങളുടെ രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള മാർഗമായിത്തന്നെയാണ് ഖത്തർ തങ്ങൾക്ക് ലഭിച്ച ലോകകപ്പിനെ ഉപയോഗിച്ചത്. പക്ഷേ, ബാർത്ത് കരുതുന്നതുപോലെ തങ്ങളുടെ രാജ്യത്തിന്റെ വൈകല്യങ്ങൾ മറച്ചുപിടിച്ച് തങ്ങളുടേത് ഉട്ടോപ്യൻ ലോകമാണെന്ന വ്യാജപ്രതീതി ഖത്തർ ഉണ്ടാക്കിയില്ല. മറിച്ച് തങ്ങൾ എന്താണ്, ഇനി എന്താവണം എന്നതിനെക്കുറിച്ച് ആത്മാർഥമായ പ്രസ്താവന നടത്താനാണ് അവർ ശ്രമിച്ചത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/sports/the-world-cup-through-the-lens-of-intellectuals-1526470</link>
<guid isPermaLink="true">https://www.madhyamam.com/weekly/sports/the-world-cup-through-the-lens-of-intellectuals-1526470</guid>
<category><![CDATA[Weekly,Social,Archives,കളിയെഴുത്ത്,Premium,15 JUN 2026]]></category>
<dc:creator><![CDATA[കെ.​എം. ന​രേ​ന്ദ്ര​ൻ]]></dc:creator>
<pubDate>Mon, 08 Jun 2026 03:15:31 GMT</pubDate>
</item>
<item>
<title><![CDATA[ഉസ്ബെകും ജോർഡനും; 
ഏഷ്യൻ ഫുട്ബാളിലെ 
അതിശയങ്ങൾ]]></title>
<description/>
<enclosure length="291040" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/07/2860729-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/07/2860729-untitled-1.gif'/><figcaption><p>ടീമിന് പിന്തുണയുമായി ഗാലറിയിലെത്തിയ ഉസ്ബെകിസ്താൻ ആരാധകർ</p><span class='copyright'></span></figcaption></figure><blockquote>
 ലോക ഫുട്ബാളിന്റെ റാങ്ക് പട്ടികയിൽ നൂറിന് പുറത്തായിരുന്ന രണ്ട് ടീമുകൾ 2026 ലോകകപ്പ് ഫുട്ബാളിൽ അരങ്ങേറ്റം കുറിക്കുകയാണ്. എങ്ങനെയാണ് ഈ ടീമുകൾക്ക് ഈ നേട്ടം കൈവരിക്കാനായത്. ഏഷ്യൻ ഫുട്ബാളിൽ ഇവർ എങ്ങനെയാണ് മാതൃകയായത്. അന്വേഷണം. 
</blockquote>
<p>‘ഇന്ത്യയും ഉസ്ബെകിസ്താനും ജോർഡനുമെല്ലാം ഒരേ നിലവാരത്തിലുള്ള ഫുട്ബാൾ കളിച്ച വിദൂരമല്ലാത്ത കാലമുണ്ടായിരുന്നു. അന്ന് റാങ്കിങ്ങിലും കളിമികവിലും അവരും നമ്മൾക്കൊപ്പം. 2008- 2010 വർഷങ്ങളിൽ 90-100 റാങ്കുകളിലായിരുന്നു സ്ഥാനങ്ങൾ. എന്നാൽ, ഉസ്ബെകിസ്താനും ജോർഡനും ഇന്ന് എവിടെ എത്തിനിൽക്കുന്നു. ഒന്നര പതിറ്റാണ്ടുമുമ്പ് ലോക ഫുട്ബാളിൽ നൂറിന് പുറത്തായിരുന്ന രണ്ട് ടീമുകൾ ഇത്തവണ നോർത്ത് അമേരിക്ക വേദിയാകുന്ന ലോകകപ്പിൽ തങ്ങളുടെ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. </p>
<p>യൂത്ത് ടീമുകളെ വികസിപ്പിച്ചെടുത്ത്, ദീർഘവീക്ഷണ​ത്തോടെ ഫുട്ബാൾ സംസ്കാരം പടുത്തുയർത്തിയാൽ അത് ലക്ഷ്യം കാണുമെന്നതിന്റെ ഉദാഹരണമാണ് ഏഷ്യൻ ഫുട്ബാളിലെ പുത്തൻ പവർഹൗസുകളായ ഇരു രാജ്യങ്ങളും. അതേസമയം, എതിർ ദിശയിലാണ് ഇന്ത്യൻ ഫുട്ബാൾ. നേരത്തേ നൂറിനുള്ളിൽ പലവട്ടം ഇടം നേടിയ രാജ്യം, 140നും മുകളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. പൊടിക്കൈ മാജിക്കുകളിൽ ഫുട്ബാൾ അടിത്തട്ടിൽ വികസിക്കില്ല. 15ഉം 20ഉം വർഷത്തെ ദീർഘകാല പദ്ധതിയിലൂടെ മാത്രമേ ജപ്പാനും ഉസ്ബെകും ജോർഡനും പോലെ ഇന്ത്യൻ ഫുട്ബാളിന് വളരാൻ കഴിയൂ...’ -മുൻ ഇന്ത്യൻതാരവും മലയാളിയുമായ റിനോ ആന്റോയുടെ വാക്കുകളാണിത്. </p>
<p>മോഹൻ ബഗാൻ മുതൽ ബംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, അത്‍ലറ്റികോ ഡി കൊൽക്കത്ത തുടങ്ങിയ ക്ലബുകളിലൂടെ ഇന്ത്യൻ ഫുട്ബാളിൽ മേൽവിലാസം കുറിച്ച തൃശൂർ സ്വദേശി റിനോയുടെ വാക്കുകളിലുണ്ട് ഏഷ്യൻ ഫുട്ബാളിന്റെ പുത്തൻ കുതിപ്പും ഇന്ത്യയുടെ കിതപ്പും. ഫിഫ റാങ്കിങ് നിലവിൽ വന്ന കഴിഞ്ഞ 32 വർഷത്തിനിടെ 1996ലാണ് ഇന്ത്യൻ ഫുട്ബാൾ ഏറ്റവും മികച്ച നിലവാരം രേഖപ്പെടുത്തിയത്. അന്ന് നേടിയ 94ാം സ്ഥാനത്തിനപ്പുറം ഇന്ത്യക്ക് ഇതുവരെ മുന്നോട്ട് നീങ്ങാനായില്ല. നമ്മുടെ മണ്ണ് ഫുട്ബാളിന് വേരുപിടിക്കാത്ത മരുഭൂമിയായി മാറിയെന്നതിന് ഇതിൽപരം മറ്റെന്ത് സാക്ഷ്യം.</p>
<h3>ഏഷ്യയിൽ മാറ്റത്തിന്റെ കാറ്റ് </h3>
<p>യൂറോപ്പിലും തെക്കൻ അമേരിക്കൻ രാജ്യങ്ങളിലുമായി പങ്കുവെച്ചെടുക്കപ്പെട്ട ഫിഫ ലോകകപ്പ് ഫുട്ബാൾ മേള ആദ്യമായി ഏഷ്യൻ വൻകരയുടെ പടികടന്നെത്തിയത് 2002ലായിരുന്നു. യൂറോപ്യൻ, ​​തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ കുത്തകയാണെന്ന് അവകാശപ്പെട്ട ലോകകപ്പിനെ, ലോകമെങ്ങും പടർത്താനായിറങ്ങിയ മുൻ ഫിഫ അധ്യക്ഷൻ ജോ ഹാവലാഞ്ചിന് ജപ്പാനിൽ ഒരു കളി നടത്തണമെന്ന മോഹമായി. പത്തു വർഷം മുമ്പേ ഹാവലാഞ്ച് ഇത് പറഞ്ഞപ്പോൾ, കല്ലെറിയാൻ മുന്നിൽ നിന്ന യുവേഫ ​അധ്യക്ഷൻ ലിനാർട് ജോൺസണും കാരണങ്ങൾ ഏറെയുണ്ടായിരുന്നു. ഒടുവിൽ, കൊറിയ-ജപ്പാൻ സംയുക്ത ആതിഥേയത്വം എന്ന ഫോർമുലയിൽ തർക്കം പരിഹരിച്ച് ലോകകപ്പ് സമ്മാനിച്ചപ്പോൾ, പടിഞ്ഞാറൻ മാധ്യമങ്ങളുടെയും ഫുട്ബാൾ സംഘാടകരുടെയും നെറ്റിചുളിഞ്ഞു. </p>
<p>ലോകോത്തര സ്റ്റേഡിയങ്ങളുടെയും പരിശീലന മൈതാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, ഫുട്ബാളിന് വേണ്ടത്ര വേരോട്ടമില്ല, മികച്ച നിലവാരമുള്ള ടീമുകളുടെ അഭാവം, ലോകോത്തര ഫുട്ബാൾ മത്സരങ്ങളുടെ സംഘാടന പരിചയക്കുറവ് എന്നിങ്ങനെ വിമർശകർ ഏറെ കുറ്റങ്ങൾ നിരത്തി. എന്നാൽ, എല്ലാ അപവാദങ്ങളെയും കാറ്റിൽ പറത്തിയായിരുന്നു സഹസ്രാബ്ദത്തിലെ ആദ്യ ലോകകപ്പിന് ഏഷ്യ വേദിയൊരുക്കിയത്. കളിമികവും സംഘാടനവും കാണികളുടെ പങ്കാളിത്തവും പുതുചരിത്രമെഴുതിയ ആ മേളയിൽ ജപ്പാൻ പ്രീക്വാർട്ടറിലും, ദക്ഷിണ കൊറിയ സെമിയിലുമെത്തി ഫുട്ബാളിലെ ഏഷ്യൻ കരുത്തിന്റെ വരവറിയിച്ചു. </p>
<p>പിന്നീടുള്ള ഒരോ ലോകകപ്പിലും ഇരുരാജ്യങ്ങളും നിത്യസാന്നിധ്യമായി. അട്ടിമറി കുതിപ്പുമായി വമ്പന്മാരെപോലും ഞെട്ടിച്ചപ്പോൾ ഏഷ്യൻ ഫുട്ബാളിന്റെ കരുത്തിനെ ലോകം വിനയത്തോടെ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. തുടർന്ന്, 20 വർഷത്തിനു ശേഷം 2022ൽ ഖത്തറിൽ ലോകകപ്പ് എത്തിയപ്പോഴേക്കും യൂറോപ്യൻ കേളീശൈലിയെ വെല്ലുന്ന താരങ്ങളും ടീമുകളും ക്ലബുകളും വൻകരയിൽനിന്നുദിച്ചുയർന്നുവെന്നതും മറ്റൊരു ചരിത്രം. </p>
<p>ഏഷ്യൻ ഫുട്ബാളിനെ ലോക ഭൂപടത്തിൽ കൂടുതൽ മി​കവോടെ അടയാളപ്പെടുത്തുന്ന ലോകകപ്പിനാണ് അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങൾ വേദിയൊരുക്കുന്നത്. ടീമുകളുടെ എണ്ണം 32ൽ നിന്നും 48ലേക്ക് ഉയർത്തിയപ്പോൾ ലഭിച്ച എട്ട് ടീം ​േക്വാട്ട പങ്കാളിത്ത വലുപ്പത്തിന് കാരണമായെങ്കിലും, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഫുട്ബാൾ വിപ്ലവം എഴുതിത്തള്ളാനാവില്ല. ഇത്തവണ നേരിട്ട് എട്ടു ടീമുകളും, ഒരു ടീം ​േപ്ല ഓഫിലൂടെയുമായി ഒമ്പത് രാജ്യങ്ങളാണ് ഇവിടെനിന്നും ലോകകപ്പിനെത്തുന്നത്. 40 വർഷത്തെ കാത്തിരിപ്പിനുശേഷം ഇറാഖ് ലോകകപ്പിലേക്ക് ആദ്യമായി വര​വറിയിച്ചപ്പോൾ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ​ആഭ്യന്തര ഫുട്ബാളിൽ നിശ്ശബ്ദ വിപ്ലവത്തിലായിരുന്ന ജോർഡനും ഉസ്ബെകിസ്താനും അർഹിച്ചപോലെ തന്നെ ആദ്യമായി ലോകകപ്പിന് യോഗ്യതയും നേടി. ഇവർക്കു പുറമെ, ജപ്പാൻ, ഇറാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ ടീമുകൾ മേഖലയുടെ പ്രതിനിധികളായി അമേരിക്കൻ മണ്ണിൽ കളത്തിലിറങ്ങുന്നുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/07/2860730-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Ji1zQBj1vAuioELt8oodvKhmcU2Zi9M24060143" data-watermark="false" style="width: 100%;" info-selector="#info_item_1780804061710" title="ലോകകപ്പ് യോഗ്യത നേടിയ ഉസ്ബെകിസ്താൻ ടീം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1780804061710">
  <p>ലോകകപ്പ് യോഗ്യത നേടിയ ഉസ്ബെകിസ്താൻ ടീം</p>
 </div>
</div>
<h3>കളിക്കളത്തിലെ ഉസ്ബെക് പാഠം</h3>
<p>കാൽപന്തു മൈതാനത്ത് വിപ്ലവങ്ങൾ സ്വപ്നം കാണുന്നവർക്ക് ഒരു പാഠപുസ്തകമാണ് ഉസ്ബെകിസ്താൻ. 20 വർഷം മുമ്പുവരെ ഫുട്ബാളിന് വലിയ വേരോട്ടമൊന്നുമില്ലാത്ത മണ്ണ്. ഒഴിഞ്ഞ ഗാലറിയും നിറംമങ്ങിയ ക്ലബുകളുമായി ഫുട്ബാൾ പച്ചപിടിക്കാത്ത നാട്ടിൽ, 2000​ത്തോളം വർഷം പഴക്കമുള്ള സമ്മർകന്ദ് എന്ന നഗരമായിരുന്നു ലോകത്തിനു മുന്നിലെ ഐക്കൺ. എന്നാൽ, ഇന്ന് ആ ചരിത്രനഗരത്തോളംതന്നെ പ്രശസ്തമായി കഴിഞ്ഞു ഉസ്ബെകിസ്താൻ ഫുട്ബാളും താരങ്ങളും. നൂറ്റാണ്ട് തികക്കാൻ ഒരുങ്ങുന്ന ലോകകപ്പിലേക്ക് ആദ്യമായി ഈ മുൻ സോവിയറ്റ് രാജ്യം ബൂട്ടുകെട്ടി ഇറങ്ങാൻ ഒരുങ്ങുമ്പോൾ പതിറ്റാണ്ടുകളുടെ നിശ്ശബ്ദ പോരാട്ടത്തിന്റെകൂടി കഥയുണ്ട്.</p>
<p>രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിയതിന്റെ തുടർച്ചയാണ് ഉസ്ബെകിന്റെ ഫുട്ബാളിലെ വളർച്ചയും. സോവിയറ്റ് പാരമ്പര്യത്തിൽ ഫുട്ബാളിൽ മികവു തെളിയിച്ച രാജ്യത്തിന് 2006 ലോകകപ്പിനുള്ള പ്രവേശനം തലനാരിഴ വ്യത്യാസത്തിലായിരുന്നു നഷ്ടമായത്. ഏഷ്യൻ നാലാം റൗണ്ടിലെത്തിയ ടീം, ഏറെ വിവാദമായ ബഹ്റൈനെതിരായ മത്സരത്തിൽ എവേ ഗോളിനായിരുന്നു അന്ന് പുറത്തായത്. പിന്നീട് 2014ൽ ദക്ഷിണ കൊറിയക്കെതിരെ ഗോൾ വ്യത്യാസത്തിലും, 2018ൽ രണ്ട് പോയന്റ് വ്യത്യാസത്തിൽ അതേ ദക്ഷിണ കൊറിയക്ക് പിന്നിലായും വീണപ്പോൾ ഏറെ കരഞ്ഞവരാണ് ഉസ്ബെക് ആരാധകർ. </p>
<p>ഉയരവും കായികശേഷിയുംകൊണ്ട് ജന്മനാ അത്‍ലറ്റിക് ശരീരമുള്ളവരാണ് ഈ നാട്ടുകാർ. അവരുടെ ബൂട്ടിൽ പന്തിന്റെ മാന്ത്രിക സ്പർശമുണ്ടെന്ന് തിരിച്ചറിഞ്ഞത് നിലവിലെ രാഷ്ട്ര നായകൻ കൂടിയായ ഷൗകത് മിർസിയോയേവ് ആണെന്ന് പറയാം. സോവിയറ്റ് റഷ്യയിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു ശേഷം, രാജ്യം അടക്കി ഭരിച്ച ഇസ്‍ലാം കരിമോവിന്റെ മരണത്തിനു പിന്നാലെ 2016ലാണ് ഷൗകത് അധികാരമേൽക്കുന്നത്. നല്ലൊരു ഫുട്ബാൾ കമ്പക്കാരൻകൂടിയായ ഷൗകത് ആദ്യം ചെയ്തത് രാജ്യത്തെ നിയമങ്ങൾ ലഘൂകരിക്കുകയും, കായിക-ടൂറിസം മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് അവസരം തുറക്കുകയുമായിരുന്നു. ​</p>
<p>വിദേശങ്ങളിൽ കഴിയുന്ന തങ്ങളുടെ താര​ങ്ങളെ ടീമിലെത്തിച്ച് ദേശീയ ടീം വളർത്തുക എന്ന തന്ത്രത്തിനു പകരം അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കി പുതുതലമുറയെ വാർ​ത്തെടുക്കുകയായിരുന്നു പദ്ധതി. സ്റ്റേഡിയങ്ങളും അക്കാദമികളും വികസിപ്പിക്കുന്നതിനൊപ്പം, മികച്ച പരിശീലനം സിദ്ധിച്ച കോച്ചുമാരെയും സൃഷ്ടിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു 2022ൽ സർക്കാർ പ്രഖ്യാപിച്ച 3500 മിനി ഫുട്ബാൾ ഗ്രൗണ്ടുകൾ. അതോടൊപ്പം പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഉസ്ബെക് സൂപ്പർ ലീഗ് ഫുട്ബാൾ, കൂടുതൽ ടീമുകളുടെ പങ്കാളിത്തവും വൻ തുക നിക്ഷേപവുമായി കൂടുതൽ സജീവമാക്കിയതോടെ, പുതുതലമുറക്ക് ഫുട്ബാൾ കളിക്കൊപ്പം മികച്ച പ്രഫഷനായും മാറി. പതിയെ നടന്ന പരിഷ്‍കാരങ്ങൾ അതിവേഗത്തിൽ തന്നെ ഫലംകണ്ടു തുടങ്ങി. സീനിയർ ടീം രാജ്യാന്തരതലത്തിൽ നേട്ടങ്ങളുണ്ടാക്കിയതിനൊപ്പം, യൂത്ത് ടീമുകൾ കൂടുതൽ മികവോടെ വിജയങ്ങൾ കൊണ്ടുവന്നു. </p>
<p>2023 അണ്ടർ 17 ലോകകപ്പ് കളിച്ച കൗമാരപ്പട ഇംഗ്ലണ്ടിനെ അട്ടിമറിച്ചും സ്​പെയിനിനെ സമനിലയിൽ തളച്ചും വരവറിയിച്ചു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ പരഗ്വേ, ക്രൊയേഷ്യ തുടങ്ങിയ ഫുട്ബാൾ രാജ്യങ്ങളെ അട്ടിമറിച്ച് പ്രീക്വാർട്ടർ വരെയെത്തി. അണ്ടർ 20 ടീം മൂന്നു വർഷം മുമ്പ് നടന്ന ഏഷ്യൻ കപ്പിൽ കിരീടമണിഞ്ഞാണ് ഉത്തരം നൽകിയത്. ഇതേ ടീം അടുത്തവർഷം നടന്ന ഒളിമ്പിക്സിലും പ​ങ്കെടുത്തു. ലോകകപ്പിൽ നോക്കൗട്ട് വരെയും കുതിച്ചു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/07/2860731-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020mRXQFkhRlUhtjKAEWi9Wu7KiG98gjikH4103923" data-watermark="false" style="width: 100%;" info-selector="#info_item_1780804105490" title="ജോർഡൻ ഫുട്ബാൾ ടീം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1780804105490">
  <p>ജോർഡൻ ഫുട്ബാൾ ടീം</p>
 </div>
</div>
<p>2024 ജനുവരിയിൽ ഖത്തറിൽ നടന്ന ഏഷ്യൻ കപ്പും ഉസ്ബെകിസ്താൻ ഫുട്ബാളിന്റെ കരുത്തറിയിച്ച വേദിയായിരുന്നു. വമ്പന്മാരെ വീഴ്ത്തി മുന്നേറിയവർ ക്വാർട്ടർ ഫൈനൽ വരെയെത്തി ചരിത്രം കുറിച്ചു. യോഗ്യതാ റൗണ്ടിൽ ഇറാനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി അമേരിക്കയിലേക്ക് ടിക്കറ്റുറപ്പിച്ച് ചരിത്രം കുറിച്ചപ്പോൾ വർഷങ്ങളായി ഈ മുഹൂർത്തത്തിന് കാത്തിരുന്ന താഷ്‍കന്റ് നഗരം ആഘോഷത്തിൽ ആറാടി.</p>
<p>രണ്ടു പതിറ്റാണ്ടുമുമ്പ് ആഗോള ഫുട്ബാൾ ഭൂപടത്തിൽ ഒന്നുമല്ലാതിരുന്ന ഉസ്ബെകിസ്താന്റെ ഇന്നത്തെ ദേശീയ ഹീറോയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സെ​ന്റർ ബാക്ക് അബ്ദുൽ ഖാദിർ ഖുസനോവ്. തുർക്കിയിലെ മുൻനിര ടീമുകളുടെ താരമായ അബ്ബാസ്ബെക് ഫൈസലോവും, ക്യാപ്റ്റൻ എൽദോർ ഷുമർദോവും മാറുന്ന ഉസ്ബെക് ഫുട്ബാളിന്റെ പ്രതീകങ്ങളാണ്. പത്തു വർഷത്തോളമായി യൂത്ത് ടീം മുതൽ ഒന്നിച്ചു കളിക്കുന്ന ഒരുപിടി താരങ്ങളാണ് ഈ ഏഷ്യൻപടയുടെ മറ്റൊരു കരുത്ത്. </p>
<p>​വിശ്വമേളയുടെ മുറ്റത്തേക്ക് ആദ്യമായി ടീം എത്തുമ്പോൾ കുമ്മായവരക്ക് പുറത്ത് തന്ത്രങ്ങളോതി ലോകകപ്പ് ചാമ്പ്യൻ നായകനായ മുൻ ഇറ്റാലിയൻ ലെജൻഡ് ഫാബിയോ കന്നവാരോ കൂടിയാവുന്നതോടെ അമേരിക്കയിലേക്കുള്ള ഉസ്ബെക് മാജിക് പൂർണമാവുകയായി. ആരും തങ്ങളെ നിസ്സാരക്കാരായി കാണേണ്ടതില്ല, ഒരു എതിരാളിയെയും ഞങ്ങൾക്ക് ഭയവുമില്ല എന്ന മുന്നറിയിപ്പുമായാണ് കന്നവാരോയുടെ ഈ പുതുസംഘം വരുന്നത്.</p>
<p>ഉസ്ബെകിസ്താന്റെ ഫുട്ബാൾ വിപ്ലവത്തിന് വിഖ്യാത പരിശീലകൻ ആഴ്സൻ വെങ്ങർ നൽകുന്ന സർട്ടിഫിക്കറ്റ് ഇങ്ങനെ: ‘‘...ഉസ്ബെകിസ്താനിലേക്ക് നോക്കുക. അവർ എത്രമികവോടെയാണ് യൂത്ത് ലെവൽ ഫുട്ബാൾ വളർത്തിയെടുത്തത്. ഏറ്റവും അവിശ്വസനീയമായിരുന്നു അവർ ഒരുക്കിയ അടിസ്ഥാന സൗകര്യ വികസനം.’’</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/07/2860728-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020DGpBfflm6X3INfxqga38zGcpeNrJ6L9E3908919" data-watermark="false" style="width: 100%;" info-selector="#info_item_1780803910550" title="ഉസ്ബെകിസ്താന്റെ മാഞ്ചസ്റ്റർ സിറ്റി താരം അബ്ദുഖാദിർ ഖുഷനോവും ഇന്ത്യയുടെ അനിരുദ്ധ് ഥാപ്പയും. 2024 ഏഷ്യൻ കപ്പ് മത്സരത്തിനിടെ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1780803910550">
  <p>ഉസ്ബെകിസ്താന്റെ മാഞ്ചസ്റ്റർ സിറ്റി താരം അബ്ദുഖാദിർ ഖുഷനോവും ഇന്ത്യയുടെ അനിരുദ്ധ് ഥാപ്പയും. 2024 ഏഷ്യൻ കപ്പ് മത്സരത്തിനിടെ</p>
 </div>
</div>
<h3>അറബ് വീര്യവുമായി ജോർഡൻ </h3>
<p>അറേബ്യൻ ഫുട്ബാൾ ലോകത്തെ കരുത്തരായ ജോർഡന് വൈകിയെത്തിയതാണ് ഈ ലോകകപ്പിലെ യോഗ്യത. മുൻ വർഷങ്ങളിൽ തലനാരിഴ വ്യത്യാസത്തിൽ നഷ്ടമായ ലോകകപ്പ് പ്രവേശനം, ഇത്തവണ ആധികാരികമായി തന്നെ സ്വന്തമാക്കി അമേരിക്കൻ മണ്ണിലേക്ക് പറക്കുന്നു. സൗദി ​അറേബ്യയും മൊറോക്കോയും ഈജിപ്തുമെല്ലാം കാഴ്ചവെക്കുന്ന പവർ ഫുട്ബാളുമായി കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ജോർഡൻ ഏഷ്യൻ ഫുട്ബാളിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. എന്നാൽ, അവസാന ലാപ്പുകളിൽ ഇടറുന്ന പതിവിൽ നേട്ടങ്ങളും കിരീടങ്ങളും അകന്നുനിന്നതായിരുന്നു ചരിത്രം. </p>
<p>ഏറ്റവും ഒടുവിൽ 2024 ഏഷ്യൻ കപ്പ് ഫുട്ബാളിൽ അതി കുതിപ്പുമായി ഫൈനൽ വരെയെത്തിയാണ് ഈ സംഘം അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന അറബ് കപ്പ് ഫുട്ബാളിലും ഫൈനൽ വരെയെത്തി മികവ് തെളിയിച്ചു. ഫ്രഞ്ച് ക്ലബ് റെനസിന് വേണ്ടി കളിക്കുന്ന ക്യാപ്റ്റൻ മുസ അൽ തമരി തന്നെ ഈ സീസണിൽ ടീമിന്റെ ​ഐക്കൺ. ജോർഡനിൽനിന്നും യൂറോപ്പിലെ ടോപ് ഫൈവ് ലീഗ് ക്ലബിൽ കളിക്കാൻ ഇടംനേടുന്ന ആദ്യ താരമെന്ന റെക്കോഡിനുടമയുമാണ് മുസ അൽ തമരി. ഗ്രൂപ് റൗണ്ടിൽ അർജന്റീന, ഓസ്ട്രിയ, അൽജീരിയ എന്നിവരടങ്ങിയ ​ഗ്രൂപ്പിലാണ് ‘അൽ നഷാമ’ എന്ന വിളിപ്പേരുകാരുടെ സംഘം.</p>
<h3>​പുത്തൻ ഊർജവുമായി ഇന്തോനേഷ്യ</h3>
<p>സ്വന്തം താരങ്ങളെ വാർത്തെടുത്ത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഉസ്ബെകിസ്താനും മറ്റും മേൽവിലാസം സൃഷ്ടിക്കുന്നതെങ്കിൽ മറ്റൊരു മാതൃകയിൽ ഏഷ്യൻ ഫുട്ബാളിലെ കരുത്തരായി മാറുകയാണ് ഇന്തോനേഷ്യ. രണ്ട് നൂറ്റാണ്ടുമുമ്പ് നെതർലൻഡ്സ് കോളനിയായിരുന്ന ഇന്തോനേഷ്യ ഈ പാരമ്പര്യം പിന്തുടർന്ന് തങ്ങളുടെ വംശജരെ കണ്ടെത്തിയാണ് ഫുട്ബാളിന് മികച്ച ടീമിനെ സൃഷ്ടിക്കുന്നത്. 2026 ലോകകപ്പിലേക്ക് ഇവർക്ക് യോഗ്യത നേടാനായില്ലെങ്കിലും, ശ്രദ്ധേയമായ മത്സരങ്ങൾകൊണ്ട് ആരാധക മനസ്സിൽ ചിത്രം പതിപ്പിച്ചാണ് ഇന്തോനേഷ്യയുടെ മടക്കം. </p>
<p>ഫുട്ബാളിലെ ഇന്തോനേഷ്യൻ വിപ്ലവത്തിന്റെ രഹസ്യങ്ങൾ ചികയുമ്പോൾ ചെന്നെത്തിനിൽക്കുന്നത് വേരറുക്കാൻ കഴിയാത്തൊരു പാരമ്പര്യത്തിലേക്കാവും. രണ്ട് നൂറ്റാണ്ടുകാലം ഇന്തോനേഷ്യയെ തങ്ങളുടെ സജീവ കോളനികളിലൊന്നാക്കി അടക്കിവാണ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്നും തുടങ്ങുന്നു ആ പാരമ്പര്യം. 200 വർ​ഷത്തോളം നീണ്ട കോളനികാലത്തിനു ശേഷം ഡച്ചുകാർ രണ്ടാം ലോകയുദ്ധത്തോടെ ദ്വീപ് രാജ്യം ഉപേക്ഷിച്ച് മടങ്ങിയെങ്കിലും ഇരു രാജ്യങ്ങളിലുമായി വേരാഴ്ന്ന ബന്ധങ്ങളിലൂടെ ഫുട്ബാൾ തുടർന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/07/2860726-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402003DwF9QUBOcR5laIhEbY9bc5Idb0s9pU3838604" data-watermark="false" style="width: 100%;" info-selector="#info_item_1780803840699" title="ജോർഡൻ താരം അബ്ദുല്ല നസിബ്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1780803840699">
  <p>ജോർഡൻ താരം അബ്ദുല്ല നസിബ്</p>
 </div>
</div>
<p>കഴിഞ്ഞ അര നൂറ്റാണ്ടിലേറെ ശൈശവത്തിലായിരുന്നു ഇന്തോനേഷ്യൻ ഫുട്ബാളെങ്കിലും സമീപകാല പതിറ്റാണ്ടുകളിൽ കാര്യമായ വളർച്ചയാണ് കൈവരിക്കുന്നത്. പഴയ കോളനികാലത്തിന്റെ പാരമ്പര്യത്തിനാണ് ഫുട്ബാൾ മികവിൽ അഭിമാനിക്കുന്ന പുതിയ തലമുറ ​ഇപ്പോൾ നന്ദി അറിയിക്കുന്നത്.</p>
<p>രണ്ട് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന കോളനി കാലത്തിനിടയിൽ തൊഴിൽ തേടിയും മറ്റും നെതർലൻഡ്സിലേക്ക് കുടിയേറിയ ഇന്തോനേഷ്യക്കാരുടെ പിൻ തലമുറ, കാൽപാദം നിറയെ ഫുട്ബാൾ പ്രതിഭയുമായി വളർന്നുവലുതായപ്പോൾ പൂർവികരുടെ നാടിന്റെ അഭിമാനമാകാൻ തിരികെയെത്തി തുടങ്ങുകയാണിപ്പോൾ. </p>
<h3></h3>
<p>നെതർലൻഡ്സിലെ അയാക്സും ​പി.എസ്.വി ഐന്തോവനും ഫെയ്നൂർദും ഉൾപ്പെടെ മുൻനിര ക്ലബുകളുടെ അക്കാദമികളിൽ കളി പഠിച്ച് വളർന്നവർ ഫിഫയുടെ സിറ്റിസൺഷിപ് നിയമത്തിന്റെ പഴുതിലൂടെ തങ്ങളുടെ പൂർവികരുടെ മണ്ണ് തേടിയെത്തുന്നതാണ് ഇന്തോനേഷ്യക്ക് ഫുട്ബാളിൽ നല്ലകാലം സമ്മാനിക്കുന്നത്. ​</p>
<p>അതിന് പൂർണ പിന്തുണ നൽകുകയാണ് നല്ലൊരു ഫുട്ബാൾ ആരാധകൻകൂടിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ. പൂർവികരുടെ വേരുകളിലേക്ക് തിരികെയെത്താൻ കൊതിക്കുന്ന താരങ്ങൾക്ക് പൗരത്വം ഉൾപ്പെടെ നടപടികൾ എളുപ്പമാക്കുന്ന വിധത്തിൽ ഭരണകൂട നയങ്ങൾ വരെ പ്രബോവോ മാറ്റിയെഴുതി. 2023ലെ അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം മുതൽ ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സ്റ്റേഡിയങ്ങൾ പണിതും ക്ലബുകളുടെയും അക്കാദമികളുടെയും നിലവാരം വർധിപ്പിച്ചും അദ്ദേഹം കാൽപന്തിന്റെ കുതിപ്പിന് പരവതാനി വിരിച്ചു. അതിന്റെ തുടർച്ചയായിരുന്നു നെതർലൻഡ്സിൽനിന്നും ഇന്തോനേഷ്യക്കാരുടെ പിൻമുറക്കാരായ താരങ്ങളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവും.</p>]]></content:encoded>
<link>https://www.madhyamam.com/weekly/sports/the-rise-of-asias-new-football-powerhouses-1526455</link>
<guid isPermaLink="true">https://www.madhyamam.com/weekly/sports/the-rise-of-asias-new-football-powerhouses-1526455</guid>
<category><![CDATA[Weekly,Social,Archives,കളിയെഴുത്ത്,Premium,15 JUN 2026]]></category>
<dc:creator><![CDATA[കെ. ഹുബൈബ്]]></dc:creator>
<pubDate>Mon, 08 Jun 2026 03:00:28 GMT</pubDate>
</item>
<item>
<title><![CDATA[പാട പുസ്‌തകത്തിലെ കുളം]]></title>
<description/>
<enclosure length="266221" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/07/2860715-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/07/2860715-untitled-1.gif'/><figcaption></figcaption></figure><p>ഞങ്ങളുടെ ഗ്രാമാതിർത്തിയിലെ </p>
<p>പാടത്തിന്റെ ഓരം ചേർന്ന് </p>
<p>ഒരു കുളമുണ്ടായിരുന്നതോർക്കുന്നു. </p>
<p>പാടമാണ് അതിനെ </p>
<p>സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചത്. </p>
<p>മഴക്കാലം വരുമ്പോൾ </p>
<p>ആകാശത്തു മേയുന്ന </p>
<p>പൈക്കളുടെ അകിട് മുട്ടിക്കുടിക്കും </p>
<p>കടുത്ത വേനലിൽ കൊണ്ടൽകൃഷിക്ക് </p>
<p>ചുരത്തിക്കൊടുക്കും </p>
<p>പാതിരാകളിൽ നിലാവുമായി ഇണചേർന്ന് </p>
<p>പരൽമീനുകളെ പെറ്റുകൂട്ടും. </p>
<p>പഴയ മലയാളം പാഠാവലികളിലെ </p>
<p>കുളക്കഥകളെല്ലാം നടന്നത് </p>
<p>ഈ കുളത്തിലാണെന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടി </p>
<p>ഏതോ ഒരു ഉൾവിളിയാൽ കുളവും തേടി പുറപ്പെട്ടു </p>
<p>AI യുടെ ഒരു കൂന്താലിക്കൈയെടുത്ത് </p>
<p>അവിടമാകെ കിളിച്ചു മറിച്ചു; </p>
<p>കുളത്തിന്റെ പൊടി പോലുമില്ല. </p>
<p>ഗ്രീൻവാലി റസിഡൻസിയുടെ </p>
<p>പിന്നാമ്പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോൾ </p>
<p>ഞവണിക്കത്തോടുകൾ, ചിപ്പികൾ </p>
<p>താറാവിന്റെ തൂവലുകൾ... </p>
<p>രാത്രി ഉറക്കത്തിൽ </p>
<p>പത്താം നിലയിലെ പന്ത്രണ്ടാം നമ്പർ ഫ്ലാറ്റിൽനിന്ന് </p>
<p>ഒരു നിലവളി കേട്ടു നോക്കി... </p>
<p>ഒന്നുമില്ല, </p>
<p>കഥയിലെ മീനുകളെ പറഞ്ഞു പറ്റിച്ച </p>
<p>പണ്ടത്തെ ആ കൊക്കമ്മാവൻ നിലാവിൽ </p>
<p>പറന്നുപറന്നു പോകുന്നു. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1526450</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1526450</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,15 JUN 2026]]></category>
<dc:creator><![CDATA[സെബാസ്റ്റ്യൻ]]></dc:creator>
<pubDate>Mon, 08 Jun 2026 02:45:55 GMT</pubDate>
</item>
<item>
<title><![CDATA[അതിരാവിലെ നികിതാ ക്രൂഷ്ചേവ്...!]]></title>
<description/>
<enclosure length="245706" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/07/2860713-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/07/2860713-untitled-1.gif'/><figcaption></figcaption></figure><p>നന്നെ പുലർച്ചയിലേക്കാണ്, </p>
<p>സഖാവ് വന്നത്. </p>
<p>വന്നപാടെ, </p>
<p>വെറൈറ്റി കോക്റ്റെയിൽ </p>
<p>‘വൈറ്റ് റഷ്യൻ’, </p>
<p>ചെറു ഗ്ലാസിൽ പകർന്ന്, </p>
<p>അൽപാൽപം നുണഞ്ഞ്, </p>
<p>ചെറുചിരിയോടെ പറഞ്ഞുതുടങ്ങി. </p>
<p>കുട്ടിക്കാലത്ത് ഞാനും ചിരിക്കുമായിരുന്നു. </p>
<p>ചിരിക്കാൻ മറന്നുപോയ കാലമാകെ </p>
<p>ഒറ്റവാക്യത്തിൽ വീർപ്പുമുട്ടിനിന്നു. </p>
<p>ഡീസ്റ്റാലിനൈസേഷൻ </p>
<p>ഒട്ടുമെളുപ്പമായിരുന്നില്ല, </p>
<p>ഞാനുമൊരു സ്റ്റാലിനായിരുന്നല്ലോ... </p>
<p>കണ്ട്... കണ്ട്... </p>
<p>അകത്തും പുറത്തും </p>
<p>അനേകം സ്റ്റാലിൻമാർ..! </p>
<p>മീറ്റിങ്ങുകൾ... </p>
<p>മുദ്രാവാക്യങ്ങൾ... </p>
<p>പടുകൂറ്റൻ റാലികൾ... </p>
<p>എല്ലാം പതിവുപോലെ... </p>
<p>ചുറ്റിക്കറങ്ങിയ നെടുവീർപ്പുകൾപോലും </p>
<p>ചോദ്യംചെയ്യപ്പെട്ടു. </p>
<p>അധികാരം, </p>
<p>തണുത്ത വോഡ്കയായി, </p>
<p>പതുക്കെ പതുക്കെ </p>
<p>എല്ലാറ്റിനെയും വിഴുങ്ങും, </p>
<p>നീലത്തിരമാല..! </p>
<p>എവിടെയും കാണാം </p>
<p>അസഹിഷ്ണുതയുടെ, </p>
<p>നീളൻമൂക്കുകൾ... </p>
<p>അളന്നെടുക്കും നോട്ടങ്ങൾ... </p>
<p>ചുറ്റിലുമുണ്ടായിരുന്നു, </p>
<p>വാഴ്‌ത്തുകൂട്ടങ്ങൾ </p>
<p>തീറ്റപ്പണ്ടാരങ്ങൾ... </p>
<p>വിശ്വസിക്കാൻ കൊള്ളാത്ത, </p>
<p>പരസ്പരമൊറ്റുന്ന, </p>
<p>പെറുക്കിത്തീനിപ്പരിഷകൾ... </p>
<p>ക്രൂഷ്ചേവ് കിതയ്ക്കുന്നുണ്ടായിരുന്നു... </p>
<p>എവിടെ എങ്ങനെ തുടങ്ങണം... </p>
<p>സ്റ്റാലിനുള്ളിലില്ലാത്തവരില്ല... </p>
<p>തരം കിട്ടാൻ </p>
<p>തക്കം പാർത്തിരിക്കുവോർ മാത്രം... </p>
<p>ഒടുവിലൊടുവിൽ, </p>
<p>നിശ്ശബ്‌ദതയിൽ, </p>
<p>പുളച്ചുമദിച്ചുകിടക്കുമവർ </p>
<p>എപ്പോഴും എല്ലായ്പോഴും </p>
<p>പൊട്ടിമുളയ്ക്കുമവർ..! </p>
<p>കണ്ണുപൊത്തി, </p>
<p>ചെവിപൊത്തി, </p>
<p>വാപൊത്തി നിന്ന മഹാമൗനികൾ... </p>
<p>അനങ്ങാപ്പാറകൾ... </p>
<p>മിണ്ടാപ്പൂതങ്ങൾ... </p>
<p>പച്ചവെള്ളത്തിൽപോലും </p>
<p>ഇവരെ വിശ്വസിക്കരുതേ..! </p>
<p>നിസ്സാരരായ, </p>
<p>ചെറുകല്ലുകളാണ് </p>
<p>വിസ്മയകരമായി പ്രവർത്തിച്ചത്. </p>
<p>തകർന്നുവീഴാത്തതായി </p>
<p>ഒന്നുമില്ലെന്നവർ വിളിച്ചുപറഞ്ഞു. </p>
<p>ചോരതുടിക്കും </p>
<p>ചെറുകല്ലുകളെയെന്ന്, </p>
<p>ചരിത്രം പറയാതിരിക്കില്ല... </p>
<p>ബാക്കിയുള്ള വോഡ്കയാകെയകത്താക്കി, </p>
<p>നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്, </p>
<p>പതുക്കെ ഇറങ്ങിപ്പോവുകയായിരുന്നു... </p>
<p>പതുക്കെ..! </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1526447</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1526447</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,15 JUN 2026]]></category>
<dc:creator><![CDATA[മാധവൻ പുറച്ചേരി]]></dc:creator>
<pubDate>Mon, 08 Jun 2026 02:31:21 GMT</pubDate>
</item>
<item>
<title><![CDATA[ഇറാനും അമേരിക്കയും 
പിന്നെ എം.എൻ. നമ്പ്യാരും]]></title>
<description/>
<enclosure length="265937" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/07/2860703-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/07/2860703-untitled-1.gif'/><figcaption><p>1998 ലോകകപ്പ് ഫുട്ബാളിൽ ഇറാൻ-അമേരിക്ക മത്സരത്തിനു മുമ്പ് നടന്ന ലൈനപ്പ്</p><span class='copyright'></span></figcaption></figure><blockquote>
 ലോകകപ്പ് സ്‌പെഷൽ ഡെസ്കിന്റെ ഭാഗമായി ചെന്നൈ ഇന്ത്യൻ എക്സ്പ്രസ് ഓഫിസിൽ ഒരുമാസം ചെലവിടേണ്ടി വന്നപ്പോൾ എം.എൻ. നമ്പ്യാരുമായി നടത്തിയ ആ മറക്കാനാവാത്ത കൂടിക്കാഴ്ചയെക്കുറിച്ചും 1998ലെ ലോകകപ്പ് ‘യുദ്ധ’ത്തെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ. 
</blockquote>
<p>പരസ്പരം കടിച്ചുകീറുകയാണ് ഇറാനും അമേരിക്കയും. യുദ്ധം ആസ്വദിച്ചുകൊണ്ട് ടെലിവിഷനു മുന്നിൽ അതിഭീകര വില്ലന്മാരുടെ ഒരു അദൃശ്യനിര: ‘കുടിയിരുന്ത കോവിലി’ലെ ഭൂപതി, ‘മന്ത്രികുമാരി’യിലെ രാജഗുരു, ‘നിനൈത്തതേ മുടിപ്പവനി’ലെ മോഹൻ, ‘ഉരിമൈക്കുരളി’ലെ ദുരൈസാമി, ‘രാജാപ്പാർട്ട് രംഗദുരൈ’യിലെ സോമസുന്ദരം, ‘പല്ലാണ്ട് വാഴ്‌ക’യിലെ ഭൈരവൻ, ‘ഉത്തമപുത്രനി’ലെ നാഗനാഥൻ, ‘അമരദീപ’ത്തിലെ സുകുമാർ, ‘തങ്കമലൈ രഹസ്യ’ത്തിലെ ആദിത്യൻ, ‘പാശമലരി’ലെ രത്തിനം, ‘ലക്ഷ്മീകല്യാണ’ത്തിലെ സുരുട്ടു സുന്ദരം പിള്ളൈ.... പല ദേശക്കാർ, പല രൂപക്കാർ, പല ഭാവക്കാർ. ചിലർ പൊട്ടിച്ചിരിക്കുന്നു, ചിലർ പല്ലിറുമ്മുന്നു, മറ്റു ചിലർ മീശ പിരിക്കുന്നു....</p>
<p>മറ്റൊരു ലോകകപ്പ് ഫുട്‍ബാൾ പോരാട്ടവും അത്രയും ആസ്വദിച്ചിരുന്നു കണ്ടിട്ടുണ്ടാവില്ല. തെന്നിന്ത്യൻ സിനിമയിലെ എത്രയോ പ്രതിനായക കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ഉയിരേകിയ ഇതിഹാസതുല്യനായ നടനാണ് തൊട്ടരികെ; മഞ്ഞേരി നാരായണൻ നമ്പ്യാർ എന്ന എം.എൻ. നമ്പ്യാർ. മക്കൾ തിലകം എം.ജി.ആറിനെയും നടികർ തിലകം ശിവാജി ഗണേശനെയും ജയശങ്കറിനെയും നമ്മുടെ പ്രേംനസീറിനെയുമൊക്കെ തോക്കു ചൂണ്ടിയും വാൾ വീശിയും മുഷ്ടി ചുരുട്ടിയും വിരട്ടിയ മഹാവില്ലനൊപ്പമിരുന്ന് ടെലിവിഷനിൽ കളി കാണാൻ ഭാഗ്യമുണ്ടാവുമെന്ന് ആരോർത്തു -അതും ചരിത്രത്തിന്റെ ഭാഗമായ ഒരു ലോകകപ്പ് മത്സരം. സ്വപ്നങ്ങളിൽപോലുമില്ലാതിരുന്ന ഒരു വിചിത്ര നിയോഗമായിരുന്നു അത്. </p>
<p>അവസാന നിമിഷങ്ങളിൽ ഡിഫൻഡർ ഡേവിഡ് റെജിസിനെ കബളിപ്പിച്ച് അമേരിക്കൻ പെനാൽറ്റി ബോക്സിൽ നുഴഞ്ഞുകയറി ഇറാന്റെ മെഹ്ദി മഹ്ദവികിയ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോൾ തലയിൽ കൈ​െവച്ചു കേണു നമ്പ്യാർ: ‘‘സ്വാമീ, എല്ലാം പോച്ച്...’’ ചിരി വന്നുപോയി എന്നത് സത്യം. ഗോളടിച്ച ഇറാന്റെ ഭാഗത്താണല്ലോ ഞാൻ; നമ്പ്യാർ തോറ്റുകൊണ്ടിരുന്ന അമേരിക്കയുടെയും.</p>
<p>ഗോൾകീപ്പർ കേസി കെല്ലറെയും കടന്നു പന്ത് വലയിൽ ചെന്നൊടുങ്ങുമ്പോൾ കളി തീരാൻ കഷ്ടി ആറു മിനിറ്റ്. മത്സരത്തിൽ അമേരിക്കക്ക് ഇനി ഒരു ഉയിർത്തെഴുന്നേൽപിന് സ്കോപ്പില്ലെന്ന് മനസ്സുകൊണ്ട് തീരുമാനിച്ചുറച്ചിരുന്നു നമ്പ്യാർ. മടക്കമില്ലാത്ത രണ്ടു ഗോളിന് മുന്നിലാണ് അപ്പോൾ ഇറാൻ. അവസാന നിമിഷങ്ങളിൽ ബ്രയൻ മക്ബ്രൈഡിലൂടെ യു.എസ് ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല. ലോങ് വിസിൽ മുഴങ്ങുമ്പോൾ ഇറാൻ 2-1ന് മുന്നിൽ. ടെലിവിഷൻ ഓഫാക്കി നിരാശയോടെ കസേരയിൽനിന്ന് എഴുന്നേൽക്കവേ എന്നെ നോക്കി ‘ആയിരത്തിൽ ഒരുവനി’ലെ കടൽക്കൊള്ളക്കാരനെപ്പോലെ കണ്ണിറുക്കി, കൃത്രിമഗൗരവത്തിൽ നമ്പ്യാർ ചോദിച്ചു: ‘‘തോൽപിക്കാൻ വേണ്ടി വന്നതാണ്. അല്ലേ?’’</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/07/2860706-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020WUdoO07EKiy1eX2AaG8yXBbRiM1UoxwE2127553" data-watermark="false" style="width: 100%;" info-selector="#info_item_1780802129072">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1780802129072"></div>
</div>
<p> </p>
<p>പുറത്തായിക്കഴിഞ്ഞ രണ്ടു ടീമുകൾ തമ്മിലുള്ള വഴിപാടു മത്സരം എന്നതിനപ്പുറത്ത് 1998ലെ ഫ്രാൻസ് ലോകകപ്പിലെ ആ ഇറാൻ-യു.എസ് പോരാട്ടത്തിന് രാഷ്ട്രീയമാനങ്ങൾ ഏറെയുണ്ടായിരുന്നു. ഇറാനിലെ അമേരിക്കൻ എംബസിക്ക് നേരെയുള്ള ആക്രമണവും ഇറാഖ് യുദ്ധത്തിലെ അമേരിക്കൻ നിലപാടിനെതിരായ രോഷവുമൊക്കെ ചേർന്ന് അറബ് നാടുകളിലൊന്നടങ്കം വീറും വാശിയും ഉണർത്തിയ പോരാട്ടം. ‘‘ദി മോസ്റ്റ് പൊളിറ്റിക്കലി ചാർജ്ഡ് മാച്ച് ഇൻ വേൾഡ് കപ്പ് ഹിസ്റ്ററി’’ എന്ന് ‘ഗാർഡിയൻ’ പത്രം എഴുതിയത് വെറുതെയല്ല. ഇന്നും തുടരുകയാണല്ലോ ആ വൈരം. </p>
<p>ലോകകപ്പ് സ്‌പെഷൽ ഡെസ്കിന്റെ ഭാഗമായി ചെന്നൈ ഇന്ത്യൻ എക്സ്പ്രസ് ഓഫിസിൽ ഒരു മാസം ചെലവിടേണ്ടി വന്നപ്പോഴായിരുന്നു എം.എൻ. നമ്പ്യാരുമായുള്ള ആ മറക്കാനാവാത്ത കൂടിക്കാഴ്ച. മുൻകൂട്ടി നിശ്ചയിച്ച അഭിമുഖത്തിനുവേണ്ടി ഗോപാലപുരത്തെ വീട്ടിലെത്തുമ്പോൾ പുലർച്ചെ നടന്ന ലോകകപ്പ് ഗ്രൂപ് മത്സരത്തിന്റെ പുനഃസംപ്രേഷണം കാണാൻ ടെലിവിഷന് മുന്നിലിരിക്കുകയാണ് ജന്മംകൊണ്ട് കണ്ണൂർക്കാരനും (ചെറുകുന്ന്) കളിക്കമ്പക്കാരനുമായ എമ്മെൻ. വാതിൽ തുറന്നുതന്ന ഭൃത്യൻ പറഞ്ഞു: ‘‘അയ്യാ ബിസി ആണ്. വെയിറ്റ് ചെയ്യാൻ പറഞ്ഞു...’’ </p>
<p>ചുമരിൽ ചില്ലിട്ടുവെച്ചിരുന്ന നമ്പ്യാരുടെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ കൗതുകത്തോടെ നോക്കി സ്വീകരണമുറിയിലിരിക്കേ തെല്ലും നിനച്ചിരിക്കാതെ കഥാപുരുഷൻതന്നെ പുറത്തിറങ്ങി വരുന്നു. പിന്നെ, അസ്സൽ കണ്ണൂർ ഭാഷയിൽ ഒരു ചോദ്യം: ‘‘ങ്ങക്ക് പന്തുകളി ഇഷ്ടാ? ഇഷ്ടാണെങ്കിൽ അകത്തേക്ക് പോരൂ. മ്മക്ക് വേൾഡ് കപ്പ് കാണാം...’’ </p>
<p>ആനന്ദലബ്ധിക്കിനി എന്തുവേണം? നമ്പ്യാരിലെ അസ്സൽ പന്തുകളിഭ്രാന്തൻ പീലിവിടർത്തിയാടുന്നതാണ് പിന്നെ കണ്ടത്. ഓരോ അമേരിക്കൻ നീക്കത്തിനും കൈയടി, വിസിലടി. അവസരങ്ങൾ തുലച്ചവർക്ക് രൂക്ഷമായ ഭാഷയിൽ ശകാരം. ഇടക്ക് വിദഗ്ധനായ പരിശീലകന്റെ റോളിലേക്ക് മാറി കളിക്കാർക്ക് കോച്ചിങ്. ചില്ലറ ചരിത്രപാഠങ്ങളും. </p>
<p>സർവ മത്സരങ്ങളുടെയും മാതാവ് (ദി മദർ ഓഫ് ഓൾ ഗെയിംസ്) എന്നായിരുന്നു ലിയോണിലെ ഗെർലാൻഡ് സ്റ്റേഡിയത്തിൽ നടന്ന ആ യു എസ്-ഇറാൻ പോരാട്ടത്തിന് മാധ്യമലോകം ചാർത്തിക്കൊടുത്ത വിശേഷണം. തെല്ലും അതിശയോക്തി കലർന്നിരുന്നില്ല അതിൽ. അത്രയും വഷളായിക്കഴിഞ്ഞിരുന്നു ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം. മുഹമ്മദ് മൊസദ്ദെഗിന്റെ ജനാധിപത്യ ഭരണകൂടത്തെ 1953ൽ ബ്രിട്ടനുമായി കൂട്ടുചേർന്ന് അമേരിക്ക അട്ടിമറിച്ചതു മുതൽ തുടങ്ങുന്നു സ്പർധയുടെ ചരിത്രം. അമേരിക്കൻ പിന്തുണയുള്ള ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ ജനകീയ വിപ്ലവത്തിലൂടെ 1979ൽ ഇറാനിയൻ ജനത സ്ഥാനഭ്രഷ്ടനാക്കിയതോടെ ശത്രുതയുടെ ആക്കം കൂടി. 1980 മുതൽ 88 വരെ നീണ്ട ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇറാഖിനെ അമേരിക്ക പിന്തുണക്കുക കൂടി ചെയ്തതോടെ സ്ഥിതിഗതികൾ വീണ്ടും കലുഷം. സ്ഫോടനാത്മകമായ ആ അന്തരീക്ഷത്തിലായിരുന്നു 1998ലെ ലോകകപ്പ് ‘യുദ്ധ’ത്തിന്റെ കിക്കോഫ്. </p>
<p>കളിക്കളത്തിലും കണ്ടു രാഷ്ട്രീയവൈരത്തിന്റെ മാറ്റൊലി. മത്സരത്തിന് മുമ്പുള്ള ഔപചാരിക ഹസ്തദാനത്തിൽനിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. ഫിഫ നിയമാവലി അനുസരിച്ച് ‘ടീം ബി’ ആണ് ‘ടീം എ’യെ ചെന്നുകണ്ട് അഭിവാദ്യമർപ്പിക്കേണ്ടത്. ഇവിടെ ഇറാനാണ് ടീം ബി. എന്നാൽ, അമേരിക്കൻ ടീമിന് അങ്ങോട്ടുചെന്ന് കൈകൊടുക്കേണ്ട ഗതികേട് ഇറാനില്ലെന്ന് ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി പ്രഖ്യാപിച്ചതോടെ സംഘാടകർ കുഴങ്ങി. പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ടത് ഇറാൻകാരനായ ഫിഫയുടെ മീഡിയ ഓഫിസർ മെഹർദാദ് മസൂദിയാണ്. മസൂദിയുടെ അഭ്യർഥന മാനിച്ച് ഇറാൻ ടീമിനെ അങ്ങോട്ടുചെന്ന് അഭിവാദ്യം ചെയ്യാനും ഹസ്തദാനം നൽകാനും സമ്മതിക്കുന്നു യു.എസ്. </p>
<p>തീർന്നില്ല. സുരക്ഷയായിരുന്നു അതിലും വലിയ വെല്ലുവിളി. മത്സരത്തിന്റെ ഏഴായിരം ടിക്കറ്റ് ഒരു ഇറാഖി ഭീകര സംഘടന മുൻകൂട്ടി സ്വന്തമാക്കിയ വിവരം സംഘാടകർ മണത്തറിഞ്ഞത് അവസാനനിമിഷമാണ്. ഭീകരർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിക്കുക പ്രയോഗികമായിരുന്നില്ല. പകരം അക്കൂട്ടത്തിലെ കുപ്രസിദ്ധരെ കണ്ടെത്തി, അവരുടെ ഫോട്ടോ ടെലിവിഷൻ കാമറാ ക്രൂവിന് കൈമാറി. അത്തരക്കാരുടെ പ്രതിഷേധ പ്രകടനങ്ങളും ബാനറുകളും കാമറയിൽപെടാതെ ശ്രദ്ധിക്കണമെന്നായിരുന്നു കർശന നിർദേശം. ഗാലറിയിലെ പ്രതിഷേധം ഫലിക്കാതെ വന്നാൽ അക്രമികൾ കളിക്കിടെ മൈതാനത്തേക്ക് ഇരച്ചുകയറാനും ശ്രമിച്ചേക്കുമെന്ന് ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം ആക്രമണങ്ങൾ തടയാൻ സ്റ്റേഡിയത്തിനകത്തെ സുരക്ഷാസന്നാഹം ഇരട്ടിയാക്കി. </p>
<p>ഭാഗ്യവശാൽ പ്രതീക്ഷിച്ചത്ര സ്ഫോടനാത്മകമായില്ല മത്സരാന്തരീക്ഷം. കൈകളിൽ വെണ്മയാർന്ന പനിനീർപുഷ്പങ്ങളുമായാണ് ഇറാനിയൻ കളിക്കാർ ഗ്രൗണ്ടിലേക്കിറങ്ങിവന്നത്. സമാധാനത്തിന്റെ പ്രതീകമായി എതിരാളികൾക്ക് പൂക്കൾ സമ്മാനിച്ച ശേഷമേ അവർ കളി തുടങ്ങിയുള്ളൂ. അമേരിക്കൻ കളിക്കാരുമായി ചേർന്നുനിന്ന് ഗ്രൂപ് ഫോട്ടോയിലും പങ്കാളികളായി ഗോൾകീപ്പർ അഹ്‌മദ്‌ റെസ ആബിദ്സാദേ നയിച്ച ഇറാനിയൻ ടീം. കളിക്കളത്തിൽ ആ ‘‘സൗഹൃദഭാവം’’ കണ്ടില്ല എന്നുമാത്രം. ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു കിക്കോഫിൽനിന്നങ്ങോട്ട്. </p>
<p>മത്സരത്തിന്റെ ഇടവേളയിൽ ഡിക്രൂസിനെയും ആന്റണിയെയും പീറ്റർ തങ്കരാജിനെയും പോലുള്ള പഴയ പടക്കുതിരകളുടെ കളികാണാൻ ആവേശത്തോടെ പോയിരുന്ന കാലം ഓർത്തെടുത്തു നമ്പ്യാർ. ‘‘ഞങ്ങൾ കണ്ണൂർക്കാർക്ക് ഫുട്‍ബാൾ എന്നാൽ ജീവിതത്തിന്റെ ഭാഗമാണ്. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഫുട്‍ബാളും ഉണ്ടാകും കൂടെ....’’ -നമ്പ്യാരുടെ വാക്കുകൾ. അഭിമുഖം കഴിഞ്ഞ് യാത്രപറയുമ്പോൾ ഒന്നുകൂടി പറഞ്ഞു നമ്പ്യാർ: ‘‘കളി കാണാൻ ഇങ്ങോട്ടുവരാം. ഒറ്റക്കിരുന്ന് ഫുട്‍ബാൾ കാണുന്നതോളം മുഷിപ്പനായി മറ്റൊരു ഏർപ്പാടുമില്ല...’’ ലോകകപ്പ് നേടിയ സന്തോഷമായിരുന്നു എനിക്ക്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/07/2860708-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020V67vK6mStDUwdtTIKp4Eerrh9U5XlW7h2224192" data-watermark="false" style="width: 100%;" info-selector="#info_item_1780802225840" title="എം.എൻ. നമ്പ്യാർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1780802225840">
  <p>എം.എൻ. നമ്പ്യാർ</p>
 </div>
</div>
<p>പതിറ്റാണ്ടുകളോളം തമിഴ് സിനിമയിൽ നിറഞ്ഞുനിന്ന വില്ലനാണ് ക്ഷണിക്കുന്നത്. ചുണ്ടയിലെ ഞങ്ങളുടെ ഒരേയൊരു സിനിമാശാലയായിരുന്ന രോഷൻ ടാക്കീസിന്റെ മുൻബെഞ്ചിൽ സുഹൃത്ത് ഹുസൈനോടൊപ്പം ചെന്നിരുന്ന് എം.എൻ. നമ്പ്യാരെയും അശോകനെയും മനോഹറിനെയുമൊക്കെ വകവരുത്താൻ എം.ജി.ആറിനോട് നിശ്ശബ്ദമായി വിളിച്ചപേക്ഷിച്ച കാലം ഓർമവന്നു അപ്പോൾ. സിനിമ കണ്ട് ഹരം മൂത്ത് വി.കെ.എന്നിന്റെ ‘പയ്യൻ’ പുരക്ഷിതലൈവർക്ക് വെള്ളിത്തിരയിലേക്ക് വാളെറിഞ്ഞുകൊടുത്തതും ഇതേ വില്ലന്റെ കഥകഴിക്കാൻ വേണ്ടിയായിരുന്നില്ലേ? </p>
<p>കാലമേറെ മാറി; കളിയും. ലോകകപ്പുകൾ പിന്നെയും അഞ്ചെണ്ണം കൂടി വന്നുപോയി. താരങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. എന്നിട്ടും അമേരിക്കയും ഇറാനും തമ്മിലുള്ള സ്പർധ ഇന്നും പഴയപടി തന്നെ; കളിക്കളത്തിൽ മാത്രമല്ല, പുറത്തും. </p>
<p>യു.എസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഈ ലോകകപ്പിലുമുണ്ട് ഇറാനിയൻ സാന്നിധ്യം. ബെൽജിയം, ന്യൂസിലൻഡ്, ഈജിപ്ത് ടീമുകൾക്കൊപ്പം ഗ്രൂപ് ഡിയിലാണ് അവർ. മത്സരങ്ങൾ നടക്കുക ലോസ്ആഞ്ജലസിലും സിയാറ്റിലിലും. ടൂർണമെന്റിന്റെ ഏതെങ്കിലും ഘട്ടത്തിൽ യു.എസ്-ഇറാൻ പോരാട്ടം ആവർത്തിക്കപ്പെടുമോ? കണ്ടറിയണം. </p>
<p>നടന്നാൽതന്നെ ആ പോരാട്ടം കാണാൻ എം.എൻ. നമ്പ്യാർ ഉണ്ടാവില്ല. 2008 നവംബർ 19നായിരുന്നു നമ്പ്യാരുടെ വിയോഗം. ഇന്നും ലോകകപ്പ് മത്സരങ്ങൾ കാണാൻ ടെലിവിഷനു മുന്നിൽ തപസ്സിരിക്കുമ്പോൾ 28 വർഷം മുമ്പത്തെ ആ ദിവസം ഓർമവരും; കാതിൽ ആ അലർച്ച വീണ്ടും മുഴങ്ങും: ‘‘സ്വാമീ, എല്ലാം പോച്ച്‌...’’ </p>]]></content:encoded>
<link>https://www.madhyamam.com/weekly/sports/1998-world-cup-when-mn-nambiar-watched-iran-vs-usa-1526443</link>
<guid isPermaLink="true">https://www.madhyamam.com/weekly/sports/1998-world-cup-when-mn-nambiar-watched-iran-vs-usa-1526443</guid>
<category><![CDATA[Weekly,Social,Archives,കളിയെഴുത്ത്,Premium,15 JUN 2026]]></category>
<dc:creator><![CDATA[രവിമേനോൻ]]></dc:creator>
<pubDate>Mon, 08 Jun 2026 02:15:17 GMT</pubDate>
</item>
<item>
<title><![CDATA[ബംഗാളിലെ അതിക്രമം]]></title>
<description/>
<enclosure length="207788" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/07/2860679-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/07/2860679-untitled-1.gif'/><figcaption><p>ആർട്ടിസ്റ്റ് ദയാനന്ദൻ</p><span class='copyright'></span></figcaption></figure><p>പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ അവിടെ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഒട്ടും ആശാവഹമല്ല. അക്രമം നഗരങ്ങളിലും ഗ്രാമങ്ങളിലും പടരുന്നതായാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ വ്യാപകമായ അതിക്രമം നടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിരുന്നു. </p>
<p>തെരഞ്ഞെടുപ്പ് അവലോകനവുമായി പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പിലെ ലേഖനങ്ങൾപോലും ആ ആശങ്ക പങ്കു​െവച്ചിരുന്നു. സിദ്ധാർഥ് ശങ്കർ റായിയുടെ ഭരണകാലം മുതൽ നിലവിലുള്ള നാട്ടുനടപ്പാണിത്. പിന്നീട് സി.പി.എം ഭരണത്തിൽ വന്നപ്പോഴും അവരെ മറിച്ചിട്ട് തൃണമൂൽ ഭരണം പിടിച്ചെടുത്തപ്പോഴും ഇത് ആവർത്തിച്ചു. തെരഞ്ഞെടുപ്പാനന്തര രാഷ്ട്രീയ സംഘട്ടനങ്ങൾ കൂടുതൽ സംഘർഷത്തിലേക്കു നീങ്ങുമോ എന്നതാണ് ആശങ്ക. </p>
<p>ബി.ജെ.പി ഗവൺമെന്റ് ഭരണത്തിലേറിയതിൽ പിന്നെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാക്കളെ ​​തെരുവിൽ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതി തുറന്നരൂപം സ്വീകരിച്ചു. ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, മുതിർന്ന നേതാവ് കല്യാൺ ബാനർജി എന്നിവർക്കെതിരെ കഴിഞ്ഞയാഴ്ച ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം നടന്നു. സൗത്ത് 24 പർഗാന ജില്ലയിലെ സോനാർപൂരിൽ മേയ് 30നാണ് അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്തത്. </p>
<p>തൊട്ടടുത്ത ദിവസം പാർട്ടിയുടെ മുതിർന്ന നേതാവ് കല്യാൺ ബാനർജിയെ ഹൂഗ്ലി ജില്ലയിലെ ചാണ്ടിതാല പൊലീസ് സ്റ്റേഷനു സമീപം വടികളും കല്ലുകളുമായി ആക്രമികൾ അടിച്ചുവീഴ്ത്തിയ സംഭവത്തിനു പിന്നിൽ ബി.ജെ.പിയാണെന്ന് ടി.എം.സി ആരോപിക്കുമ്പോൾ തങ്ങൾക്ക് ബന്ധമില്ലെന്നും മുൻ ഭരണകക്ഷിയിലെ നേതാക്കളോട് ജനം പ്രകടിപ്പിക്കുന്ന അസംതൃപ്തിയാണ് കൈയേറ്റങ്ങൾക്കിടയാക്കുന്നതെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. സംസ്ഥാനത്ത് കലാപാന്തരീക്ഷമുണ്ടാക്കി ടി.എം.സി പ്രവർത്തകരെ പേടിപ്പിച്ച് പാട്ടിലാക്കാമെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. തൃണമൂൽ അധികാരം കൈയടക്കിയപ്പോൾ അവർ കൈയേറിയ പാർട്ടി ഓഫിസുകൾ സി.പി.എം തിരിച്ചുപിടിക്കുന്നതി​ന്റെ വാർത്തകളും വരുന്നുണ്ട്. </p>
<p>അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ വൻ ധർണ മമത ബാനർജി സംഘടിപ്പിച്ചു. നേരത്തേ, റാണി റാഷ്മണി റോഡിലായിരുന്നു ടി.എം.സി ധർണ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, കൊൽക്കത്ത പൊലീസ് അനുമതി നിഷേധിച്ചു. അതോടെ വേദി, എസ് പ്ലനേഡിലെ വൈ ചാനലിലേക്ക് മാറ്റി. വേദിയൊരുക്കാനോ മൈക്ക് ഉപയോഗിക്കാനോ അനുമതിയും നൽകിയില്ല. വാസ്തവത്തിൽ പശ്ചിമ ബംഗാൾ മാറേണ്ടതുണ്ട്. അവർ ദേശീയ പ്രസ്ഥാന കാലത്തടക്കം പ്രകടിപ്പിച്ച ഉന്നത രാഷ്ട്രീയ മൂല്യങ്ങൾ വീണ്ടെടുക്കണം. ബംഗാൾ രാജ്യത്തിന് നാണക്കേടായി മാറരുത്.</p>
<h3>ആർട്ടിസ്റ്റ് ദയാനന്ദൻ</h3>
<p>ആർട്ടിസ്‌റ്റ് കെ.വി. ദയാനന്ദൻ ജൂൺ ഒന്നിന് വിടവാങ്ങി. കേരള ലളിത കലാ അക്കാദമി മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലപ്പുറം പെരിങ്ങാവിലുള്ള വീട്ടിൽ​െവച്ചാണ് മരണപ്പെട്ടത്. മികച്ച സംഘാടകനായ ആർട്ടിസ്റ്റ് ദയാനന്ദനാണ് മലപ്പുറം ജില്ലയിലെ ചിത്രകലാ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാൾ. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വലിയ ശിഷ്യഗണങ്ങൾ ഉള്ള ചിത്രകാരനാണ് അദ്ദേഹം. ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്നുവരുന്ന റാലിയിൽ ആദ്യമായി മലപ്പുറം ജില്ലക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത പ്ലോട്ടിന്റെ നിർമാതാവായിരുന്നു. വരക്കണം എന്നു മാത്രമായിരുന്നു ദയാനന്ദൻ മാഷിന്റെ ഒറ്റ ആഗ്രഹം, ജ്വരം. </p>
<p>‘മാധ്യമ’ത്തിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു ആർട്ടിസ്റ്റ് ദയാനന്ദൻ. സൗമ്യനായ അദ്ദേഹം ആഴ്ചപ്പതിപ്പിന്റെ താളുകളിൽ നിരവധി ചിത്രങ്ങൾ വരച്ചു. വർണവരകളായി അദ്ദേഹം ഞങ്ങൾക്കൊപ്പം എന്നുമുണ്ടാകും. തീർച്ച. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/post-poll-violence-in-west-bengal-1526425</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/post-poll-violence-in-west-bengal-1526425</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,15 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 08 Jun 2026 01:45:41 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="26166" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp'/><figcaption></figcaption></figure><h3>ജലത്തിന്റെ പുരുഷാധികാരവും അടുക്കളയിലെ വിഷവെള്ളരിയും</h3>
<p>കൃപ അമ്പാടിയുടെ ‘വെള്ളരി നാടകം’ (ലക്കം 1472) കേവലമൊരു ഗ്രാമീണകഥയല്ല; അധികാരത്തിന്റെയും ജലത്തിന്റെയും ലിംഗരാഷ്ട്രീയത്തിന്റെയും ബഹുസ്വര ആഖ്യാനമാണ്. ഇവിടെ, ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫൂക്കോയുടെ ‘അധികാര പുരാവൃത്തം’ (Genealogy of power) ഗ്രാമീണമണ്ണിൽ തറച്ചുനിൽക്കുന്നു. ചേപ്പൻ എന്ന കർഷകൻ –തലമുറകളായി കിണറിന്റെ നിയന്ത്രണം കൈവശം വെച്ചവൻ– ജലത്തെ ദൈനംദിന ഉപയോഗത്തിനുള്ള വസ്തുവായിട്ടല്ല, മറിച്ച് പുരുഷാധിപത്യ മാധ്യമമായാണ് കാണുന്നത്. </p>
<p>എന്നാൽ, ആധുനികത –ത്രീഫേസ് കണക്ഷനും മോട്ടോർ പമ്പും– അയാളുടെ ഏകാധിപത്യത്തെ ഇല്ലായ്മചെയ്യുമ്പോൾ, ‘കിണറുവിലക്ക്’ എന്ന അനുഷ്ഠാനത്തിലൂടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ അയാൾ ശ്രമിക്കുന്നു. ചേപ്പന്റെ കിണർ നിയന്ത്രണം തകർക്കപ്പെടുമ്പോൾ, പുരോഗമനത്തിന്റെ വാഗ്ദാനങ്ങൾ ജലശൂന്യമായ അധികാരചിഹ്നങ്ങളായി അവശേഷിക്കുന്നു. പ്ലാറ്റോയുടെ ഗുഹാരൂപകം (allegory of the cave) ഇവിടെ തിരിച്ചുവായിക്കാം: നാടകം കാണുന്നവർ തന്നെയാണ് നാടകം.</p>
<p>ഇത് ബയോപൊളിറ്റിക്സിന്റെ (ജൈവരാഷ്ട്രീയം) ഗ്രാമീണ മാതൃകയാണ്: ജലം ജീവന്റെ ആധാരം മാത്രമല്ല, മർദനത്തിന്റെ ഉപകരണംകൂടിയാകുന്നു. ഹെഗലിയൻ ‘മാസ്റ്റർ-സ്ലേവ് ഡയലക്ടിക്കി’ന്റെ പ്രതിധ്വനി ഇവിടെയുണ്ട്. കർഷകസംഘവും സർക്കാറും ഇടപെടുമ്പോൾ യജമാനനും അടിമയും തമ്മിലുള്ളബന്ധം മാറിമറിയുന്നു. </p>
<p>ജലത്തിന്റെ അപര്യാപ്തത ഗ്രാമീണ സമൂഹത്തിലെ വർഗ-ലിംഗ അസമത്വങ്ങളെ വെളിപ്പെടുത്തുന്നു. സ്ത്രീകൾ ‘കുടവുമായി വരിനിൽക്കുന്ന’ കാഴ്ച സാമൂഹിക അസമത്വത്തിന്റെ ജലചിഹ്നമാണ്. പുരുഷന്മാർ ‘നാടക’ത്തിന്റെ വേദിയിൽ രാജാക്കന്മാരാകുമ്പോൾ, സ്ത്രീകൾ അടുക്കളയിൽ ‘വിഷം പുരണ്ട വെള്ളരി’ ഒരുക്കുന്നു. </p>
<p>മൂന്നു തലമുറയിലെ സ്ത്രീകൾ –കുഞ്ഞിപ്പെണ്ണ്, ശാലിനി, സുമിത്ര–പുരുഷാധികാരത്തിന്റെ മുന്നിൽ വ്യത്യസ്തരീതികളിൽ പ്രതികരിക്കുന്നു. സുമിത്ര കിണറ്റിൽ ചാടുന്നത് ആത്മഹത്യാശ്രമമാണെങ്കിലും, ‘നീന്തലറിയാത്തവൾ ഒഴുകിപ്പൊങ്ങിക്കിടക്കുന്ന’ കാഴ്ച യഥാർഥത്തിൽ അധികാരത്തെ അമ്പരപ്പിക്കുന്ന ഒരു ‘പ്രകടന’മാണ്. ചേപ്പൻ രാജാവാകുന്ന രംഗത്ത്, വിഷംപുരണ്ട വെള്ളരിയേന്തി കുഞ്ഞിപ്പെണ്ണ് നിൽക്കുന്നു. ആ രംഗം, ബഷീറിന്റെ ‘നീലവെളിച്ച’ത്തിലെ വിഷാദവും എം.ടിയുടെ ‘രണ്ടാമൂഴ’ത്തിലെ പ്രതികാരവും ഓർമിപ്പിക്കുന്നു.</p>
<p>കുഞ്ഞിപ്പെണ്ണ് രാജാവിന് വിഷവെള്ളരി സമ്മാനിക്കാൻ ഒരുങ്ങുന്നത്, യൂറിപ്പിഡസ് എന്ന ഗ്രീക് നാടകകൃത്ത് രചിച്ച ‘മിഡിയ’ (Medea) എന്ന ദുരന്തനാടകത്തിലെ മിഡിയ മുതലുള്ളവരുടെ പ്രതികാര-പ്രതിരോധ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നു. കുഞ്ഞിപ്പെണ്ണ് ‘കലങ്ങിയ കണ്ണുകളോടെ പിൻവാങ്ങുന്നത് കീഴടങ്ങലല്ല –മറിച്ച്, സംസാരിക്കാൻ വാക്കുകളില്ലാത്തവളുടെ രാഷ്ട്രീയമാണ്. </p>
<p>കൃപയുടെ ഭാഷയിലെ ശബ്ദലോപവും ഖണ്ഡിതവാക്യങ്ങളും അന്യോന്യവും മലയാളത്തിന്റെ പരീക്ഷണാത്മക പാരമ്പര്യത്തെ പുതുക്കുന്നുണ്ട്. ‘നാടകത്തിനുള്ളിൽ നാടകം’ എന്ന രൂപകം ഷേക്സ്പിയറുടെ ‘As You Like It’ലെ ‘ലോകം ഒരു വേദി’ (“all the world’s a stage”) എന്ന വരിയെ ഗ്രാമീണ കേരളത്തിന്റെ മണ്ണിൽ നട്ടുവളർത്തുന്നു. ‘വെള്ളരി നാടകം’ കേവലം ഒരു നാടകമല്ല; ജീവിതത്തിന്റെ അടരുകൾ അഴിയുന്ന ഉപമാനന്തര (post-allegorical) യാഥാർഥ്യമാണ്. എന്നാൽ, ഇവിടെ വേദിയിൽ അഭിനയിക്കുന്നത് പുരുഷന്മാർ, കാണുന്നത് സ്ത്രീകൾ. ഈ അസമമിതിതന്നെയാണ് കഥയുടെ കാതൽ. യഥാർഥ ജീവിതത്തിലെ ആഘാതങ്ങൾ (സുമിത്രയുടെ കിണറ്റുചാട്ടം, കുഞ്ഞിപ്പെണ്ണിന്റെ വിഷം) ‘നാടകീയ’മായിത്തീരുന്നു. </p>
<p>ഈ കഥയിലെ ഓരോ കഥാപാത്രവും ഒരു വേഷക്കാരനാണ്: ചേപ്പൻ രാജാവായി അഭിനയിക്കുന്നു; കുഞ്ഞിപ്പെണ്ണ് ഭയപ്പെടുത്തുന്ന ഭാര്യയായി; സുമിത്ര നിഗൂഢതയായി. ജീവിതം ഒരു ‘വെള്ളരി നാടകം’ മാത്രമാണോ? അതോ വെള്ളരിക്കണ്ടത്തിൽ മുളച്ചുനിൽക്കുന്ന ചോദ്യചിഹ്നങ്ങൾ യഥാർഥ ജീവിതത്തിന്റെ കാഠിന്യമാണോ? കൃപയുടെ ഈ കഥ, ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾ ബാക്കിവെക്കുന്ന, സമകാലിക മലയാള സാഹിത്യ സാധ്യതകളെ നനയ്ക്കുന്ന മഴത്തുള്ളികൂടിയാണ്. </p>
<p><font color="#ff0000">ഫാദർ മോത്തി മോളി വർക്കി </font></p>
<h3>ഈ ലേഖനങ്ങൾ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു</h3>
<p>തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു നേരിട്ട കനത്ത തോല്‍വിയെ അപഗ്രഥിച്ച് തയാറാക്കിയ ആഴ്ചപ്പതിപ്പ് (ലക്കം 1472) ശ്രദ്ധേയമായി. അതിലെ ‘ജനങ്ങളുടെ വിധി, ശിക്ഷ’ എന്ന പത്രാധിപരുടെ തുടക്കവും, പി.ടി. നാസറിന്റെ ‘കേരളം ജനാധിപത്യവാദികളുടെ മാതൃഭൂമി’, വയലാർ ഗോപകുമാറിന്‍റെ ‘തകര്‍ച്ചയില്‍നിന്ന്‌ സി.പി.എം പഠിക്കുമോ?’ എന്നതും ചിന്തയെ ഉദ്ദീപിപ്പിക്കുന്നു.</p>
<p>പത്തുവര്‍ഷം ഭരിച്ച സര്‍ക്കാര്‍ തോറ്റ് തുന്നംപാടിയതിന്‍റെ അരമനരഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കുകയാണ് എഴുത്തുകാർ. ‘കടക്കു പുറത്ത്’, ‘ചെറ്റത്തരം’, ‘വീട്ടീപ്പോയി ചോദിച്ചാ മതി’, ‘ഡാഷ് മോന്‍’ തുടങ്ങിയ ക്യാപ്റ്റൻ ഫെയിം പ്രയോഗങ്ങൾ വോട്ടർമാരിൽ ഏൽപിച്ച ആഘാതം എത്രയായിരുന്നെന്ന് ഇതിൽനിന്നും മനസ്സിലാക്കാം. ക്യാപ്റ്റന്‍റെ ധാര്‍ഷ്ട്യവും, വൈസ് ക്യാപ്റ്റന്‍റെ പരമപുച്ഛം നിറഞ്ഞ സംസാരവും ശരീരഭാഷയും അണിയറയിലിരുന്ന് കര്‍ട്ടന്‍ വലിക്കുന്ന ശിങ്കിടികളുടെ കളികളും തോൽവിക്ക് ശക്തിപകർന്നു. </p>
<p>വോട്ടുകോട്ടകളായി പാര്‍ട്ടി കരുതിയിരുന്ന തളിപ്പറമ്പും കൂത്തുപറമ്പും അമ്പലപ്പുഴയും കൈവിട്ടുപോയതിന്‍റെയും ധർമടം കൈവിടാൻ പോയതിന്‍റെയും കാരണങ്ങള്‍ അറിയാന്‍ പാഴൂര്‍പ്പടി വരെയൊന്നും പോകാതെ അരിഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. ഒരു അഞ്ചു മിനിറ്റിന്‍റെ സൗഹൃദഭാഷണത്തിലൂടെ തീര്‍ക്കാവുന്ന പ്രശ്നങ്ങളേ മേല്‍പ്പറഞ്ഞ ജി. സുധാകരന്‍, വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍ സഖാക്കള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. </p>
<p>അതിനൊന്നും തയാറാകാതെ പാർട്ടിക്ക് ഒരു പോറൽപോലും വീഴ്ത്താൻ അവർക്കാവില്ലെന്ന വിചാരം തെറ്റിയത് ഫലം വന്ന് കൈപൊള്ളിയപ്പോഴാണ്. ഇനി യു.ഡി.എഫ് ഒന്നിച്ചുനിന്ന് പത്തുകൊല്ലം അഴിമതിരഹിത ഭരണം നടത്തിയാൽ കേരളം മറ്റൊരു ത്രിപുരയോ പശ്ചിമ ബംഗാളോ ആയാലും അത്ഭുതപ്പെടേണ്ടതില്ല. </p>
<p>കാര്യങ്ങൾ ഇതുവരെ എത്തിയിട്ടും ഇത്ര വലിയ തോല്‍വിയുടെ കാരണങ്ങൾ അന്വേഷിച്ച് യോഗങ്ങൾ കൂടുകയാണ് പാർട്ടി. നേതൃത്വമാറ്റം ആഗ്രഹിച്ച വോട്ടർമാർ വോട്ട് മാറ്റിക്കുത്തിയതുകൊണ്ട് തോറ്റു എന്നാണിതിനുള്ള ലളിതമായ ഉത്തരം. ‘‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങക്കൊരു ചുക്കും, ചുണ്ണാമ്പും അറിയില്ലെന്ന്’’ ഇടക്കിടെ നേതൃത്വം പറഞ്ഞിരുന്നതിന്‍റെ പൊരുൾ ഇപ്പോഴാണ് എല്ലാവര്‍ക്കും മനസ്സിലാകുന്നത്. നേതൃത്വമേ, പാർട്ടിയെക്കുറിച്ച് ഞങ്ങൾക്കറിയാം. അറിയാത്തത് നിങ്ങൾക്കാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? </p>
<p><font color="#ff0000"> സണ്ണി ജോസഫ്‌, മാള </font></p>
<h3>സവർണ ജാതിബോധത്തിന്റെ പക്ഷം</h3>
<p>ഇ.കെ​. ദിനേശന്റെ ‘ജാതിക്കൊല’ ചോദ്യംചെയ്യപ്പെടുന്ന പ്രബുദ്ധത’ എന്ന ലേഖനം (ലക്കം 1470) പ്രസക്തമായ ചില വിഷയങ്ങളിലേക്ക് പ്രകാശം ​ചൊരിയുന്നു. നാം ജീവിക്കുന്നത് അൾട്രാ മോഡേൺ ശാസ്ത്രയുഗത്തിലെങ്കിലും ഭൂതകാല മർദനമായി മനസ്സിൽ സൂക്ഷിക്കുന്ന സവർണബോധം ഇന്നും നിലനിൽക്കുന്നു. ജ്ഞാന മേഖലകളായ സർവകലാശാലകളിലും കോളജുകളിലും ജാതി അധിക്ഷേപത്താൽ മനം തകരുന്ന ദലിത് വിദ്യാർഥികളുടെ ആത്മഹത്യകൾ സമൂഹത്തോട് ശക്തമായി ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. </p>
<p>ജ്ഞാനം നേടിയിട്ടും മനുസ്മൃതിയിൽനിന്നും സ്വതന്ത്രരാകാത്ത സവർണ അധ്യാപകർ, അധ്യാപക സമൂഹത്തിനുതന്നെ നാണക്കേടാണ്. ഉയർന്ന സാക്ഷരതയും സാമൂഹിക ബോധവും ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് നിധിൻ രാജ് എന്ന വിദ്യാർഥി ആത്മഹത്യചെയ്തത്. </p>
<p>ജാതി അധിക്ഷേപത്താൽ മനമുരുകുന്ന ദലിത് വിദ്യാർഥികളുടെ പഠനമോഹത്തിന് മറ്റൊരു തലത്തിൽ കത്തിവെക്കുന്ന സവർണബോധം നേടിയ അധ്യാപകർ നിയമത്തിന് മുന്നിൽനിന്ന് രക്ഷപ്പെടുകയുമാണ്. എന്താണ് ഇതിനു കാരണം? ആധുനിക വിദ്യാഭ്യാസം സാംസ്കാരികമായും സാമ്പത്തികമായും വിദ്യാർഥികളെ അഭ്യുന്നതിയിലെത്തിക്കു​ന്നു എന്ന സത്യം സവർണബോധം നേടിയവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ്. </p>
<p>നമ്മുടെ രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും സമുദായ സ്വാധീനം നാൾക്കുനാൾ വർധിക്കുമ്പോൾ ജാതിബോധവും ഇതോടൊപ്പം വർധിക്കുന്നു എന്ന സത്യം തിരിച്ചറിയാതെയിരിക്കുകയാണോ? രോഹിത് വെമുലയും പായൽ തഡ് വിയും നിധിൻ രാജുമെല്ലാം ജാതിയാക്ഷേപത്തിന്റെ ക്രൂരമ്പുകൾ ഏറ്റ് ആത്മഹത്യക്ക് നിർബന്ധിതരായവരാണ്. തുല്യതാ സമിതികൾ സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും ഇപ്പോൾ ആ ചട്ടങ്ങൾ ഇന്ത്യയിലെ എല്ലാ സർവകലാശാലകൾക്കും ആവശ്യമാണ്.</p>
<p>അംബേദ്കറുടെ ചിന്തകളും രാം മനോഹർ ലോഹ്യയുടെ പ്രായോഗിക ചിന്തകളും ഉയർത്തിപ്പിടിച്ച് കാമ്പസുകളിൽ ജനാധിപത്യത്തിന്റെ, മാനുഷികതയുടെ, സുരക്ഷിതത്വത്തിന്റെ, സ്ത്രീ സമത്വചിന്തകളുടെ പ്രകാശം പരത്താൻ നമ്മുടെ ദലിത് വിദ്യാർഥി സമൂഹത്തിന് കഴിയണം. </p>
<p>നിതാന്ത ജാഗ്രതയോടെ പഠനത്തിൽ മുഴുകിയും ജാത്യാക്ഷേപങ്ങളെ ആട്ടിപ്പായിച്ചും ഉന്നതബോധത്തിന്റെ ഉടമകളും മഹനീയ വ്യക്തിത്വത്തിന്റെ പ്രകാശവാഹകരുമായി അവർ മാറട്ടെ. നവീനചിന്തകളുടെ ചുറ്റികയടി മുഴക്കി സവർണബോധരോഗത്തെ ഉടയ്ക്കാൻ അവർ തയാറാകട്ടെ. ആത്മഹത്യ ഒരു പരിഹാരമേയല്ല എന്ന സൂര്യസത്യത്തിൽ അടിയുറച്ച് ഭാവിയിലേക്ക് നീങ്ങട്ടെ. അനതിവിദൂരമല്ലാത്ത ഭാവിയിൽ രോഗാതുരമായ സവർണജാതിബോധ രോഗം അപ്രത്യക്ഷമാക്കുകതന്നെ ചെയ്യും. ഇ.കെ. ദിനേശന് അഭിനന്ദനങ്ങൾ. </p>
<p><font color="#ff0000">സുഭാഷ് ചാർവാകൻ, കൂത്താട്ടുകുളം</font></p>
<h3>ഗൗരവ ചർച്ചക്ക് വഴിതുറക്കുന്ന സംഭാഷണവും ലേഖനവും</h3>
<p>മനോജ് മനയിൽ എഴുതിയ ‘ആരായിരുന്നു കണ്ണഞ്ചിറ വെളുത്തേടത്തെ ആ ഒരുത്തി’ എന്ന ലേഖനവും ഡോ. ഷാജു നെല്ലായിയും തോലിൽ സുരേഷുമായുള്ള ‘ദലിത് കലകളുടെ സാധ്യതകൾ’ എന്ന സംഭാഷണവും (ലക്കം:1473) വായിച്ചു. ഇവ രണ്ടും ഗൗരവമായ ചർച്ചകൾക്ക് വഴിവെക്കുമെന്നതിൽ സംശയമില്ല. </p>
<p>ശരണാഗത സംഘങ്ങളായി വന്ന് ഭൂമി വെട്ടിപ്പിടിക്കുകയും അവയെ ദേവസ്വവും ബ്രഹ്മസ്വവുമാക്കി തരംതിരിക്കുകയും ജന്മിമാരാണെന്ന് സ്വയം അഭിധാനം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ് മലയാള ബ്രാഹ്മണർ (നമ്പൂതിരിമാർ). അവരുടെ ആധിപത്യം നിലനിർത്താൻ സൃഷ്ടിക്കപ്പെട്ട കേരളോൽപത്തി അടക്കമുള്ള മിത്തുകളും പുരാണങ്ങളും ജാതിവ്യവസ്ഥിതിയിലും പുരുഷാധിപത്യത്തിലും അധിഷ്ഠിതമായ ആചാരങ്ങളും നവോത്ഥാനാനന്തര കേരളത്തിലെ വലത്, തീവ്ര വലത്, ഇടതുപക്ഷക്കാരും കണ്ണുംപൂട്ടി വിശ്വസിക്കുന്നു. പ്രത്യേകിച്ച് ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ചർച്ചയായ വർത്തമാനകാല പശ്ചാത്തലത്തിൽ. ലിംഗപരമോ ജാതീയമോ ആയ വിവേചനമില്ലാത്ത ആരാധനാരീതികൾ നിലവിലുണ്ടായിരുന്ന ശ്രമണ പാരമ്പര്യത്തിന്‍റെ മേൽ നടന്ന കൈയേറ്റങ്ങളും സ്വാംശീകരണവും സവർണ വ്യാഖ്യാനങ്ങളും വെളിവാക്കുന്ന മനോജിന്‍റെ ലേഖനം അഭിനന്ദനം അർഹിക്കുന്നു. </p>
<p>സാഹിത്യ സംസ്കാര പഠനങ്ങളിലെന്നപോലെ കലയിലും ആനുഭവികലോകത്തിന്‍റെ ആവിഷ്കാരത്തിന്‍റെയും സൈദ്ധാന്തീകരണത്തിന്‍റെയും പ്രാധാന്യവും പ്രസക്തിയും വെളിപ്പെടുത്തുന്നതാണ് ഡോ. ഷാജുവും തോലിൽ സുരേഷുമായുള്ള സംഭാഷണം. സമകാലിക കലാവിമർശനത്തിൽ പ്രസക്തമായ പല പ്രശ്നങ്ങളും ദലിത് കലയുടെ സാധ്യതയും ഇത് ഉയർത്തിക്കാട്ടുന്നു. </p>
<p>ദലിത് കലയുടെ പശ്ചാത്തലത്തിൽ ‘അനുഭവം’ എന്നത് ജാതി വിവേചനം, ഒഴിവാക്കലുകൾ, വാർപ്പ് മാതൃകകൾ, പ്രതിരോധം എന്നിവയുടെ ജീവിച്ചിരിക്കുന്ന യാഥാർഥ്യങ്ങളെ സൂചിപ്പിക്കുന്നു. സവർണ ആഖ്യാനങ്ങളിലെ ദലിതാനുഭവങ്ങളുടെ അഭാവവും പക്ഷപാതിത്വങ്ങളും പൊളിച്ചെഴുതുക, മുഖ്യധാരാ സൗന്ദര്യശാസ്ത്ര സങ്കൽപങ്ങളുടെ പൊള്ളത്തരം വെളിവാക്കുക, ജാതിശ്രേണിയിൽ അധിഷ്ഠിതമായ സാമൂഹികക്രമത്തെ വിമർശന വിധേയമാക്കുക, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹികനീതി എന്നിവയിൽ ഊന്നിയ അംബേദ്കർ/ബുദ്ധ ദർശനത്തെ ഉയർത്തിക്കാട്ടുക എന്നിവ നമ്മുടെ (ദലിത് കലകളുടെ) പണി ഇരട്ടിയാക്കുന്നു എന്നത് യാഥാർഥ്യം തന്നെ. </p>
<p>സാഹിത്യത്തിലെന്നപോലെ ദലിത് കലയിലും നടന്നുവരുന്ന പ്രതിരോധം താൽക്കാലിക പ്രതികരണത്തിനപ്പുറം സമൂഹത്തെ മാറ്റിമറിക്കുന്ന സൃഷ്ടിപരമായ ശക്തിയായി മാറണമെന്ന രണ്ടു പേരുടെയും നിലപാട് സ്വാഗതാർഹമാണ്. എങ്കിലും അതിന് ബദൽ ചരിത്ര, സംസ്കാര വ്യവഹാരങ്ങളിലുള്ള അവബോധവും അവയുടെ പിൻബലവും ആവശ്യമാണ്. </p>
<p>പുതിയ ബിംബങ്ങളും പ്രതീകങ്ങളും സൃഷ്ടിക്കണം അതിനോടൊപ്പം സ്ഥാപനവത്കരിക്കപ്പെട്ട സവർണ ബിംബങ്ങൾക്കും ആദർശവത്കരിക്കപ്പെട്ട ബ്രാഹ്മണിക ദൈവിക ഐക്കണുകൾക്ക് പകരം സാമൂഹിക നീതി, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയുടെ ബദൽ ചിഹ്നങ്ങൾ ദലിത് കലകൾക്ക് അടിസ്ഥാനമാവേണ്ടതല്ലേ? </p>
<p><font color="#ff0000">പ്രഫ. രാഘവൻ </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1526423</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1526423</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,15 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 08 Jun 2026 01:31:08 GMT</pubDate>
</item>
</channel>
</rss>
