<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 06 Apr 2026 04:15:27 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/13APR/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 06 Apr 2026 04:15:27 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ഹാബർമാസിന്റെ ധാർമികലോകം]]></title>
<description/>
<enclosure length="242320" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825440-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825440-untitled-1.gif'/><figcaption><p>യൂഗെൻ ഹാബർമാസ്</p><span class='copyright'></span></figcaption></figure><blockquote>
 മാർച്ച് 14ന് വിടപറഞ്ഞ, വിഖ്യാത ജർമൻ ചിന്തകൻ യൂഗെൻ ഹാബർമാസി​െന അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകളെയും നിലപാടുകളെയും കുറിച്ച് എഴുതുന്നു. 
</blockquote>
<p>ആധുനിക ലോകത്തിന്റെ പ്രശ്നങ്ങളെ ആഴത്തിൽ അപഗ്രഥിച്ച വലിയ ധിഷണാശാലിയും രണ്ടാം ലോകയുദ്ധാനന്തര കാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജർമൻ ചിന്തകരിൽ ഒരാളുമായിരുന്നു യൂഗെൻ ഹാബർമാസ് (Jurgen Habermas). മാർക്സിന്റെ 143ാമത് ചരമവാർഷികദിനത്തിലാണ് (മാർച്ച് 14) ഒരു പരിധി വരെ മാർക്സിയൻ ദർശനത്തിൽ വേരൂന്നിയ ഹാബർമാസ് വിടചൊല്ലുന്നത്. മാക്സ് ഹോർകെയ്‌മർ, തിയോഡോർ അഡോർണോ, ഹെർബെർട് മാർക്യൂസ്, വാൾട്ടർ ബെഞ്ചമിൻ, എറിക് ഫ്രോം എന്നിവരോടൊപ്പം അറിയപ്പെടുന്ന ഒരു ചിന്തകനാണ് ഹാബർമാസ് (ഫ്രാങ്ക്ഫർട്ട് സ്‌കൂൾ ചിന്തകർ). ‘‘ജനാധിപത്യത്തിന്റെ ഏറ്റവും മഹാനായ ചിന്തകൻ’’ എന്ന് ഹാബർമാസിനെ ജോൺ റോൾസ്‌ വിശേഷിപ്പിച്ചിട്ടുണ്ട്. </p>
<p>യൂറോപ്പിലുണ്ടായ സാമ്പത്തിക മാന്ദ്യവും നാസിസത്തിന്റെ നൃശംസതയും രണ്ടാം ലോകയുദ്ധവും ഹാബർമാസിന്റെ ആലോചനകളെ രൂപപ്പെടുത്തി. ഫിലോസഫിയെയും സോഷ്യോളജിയെയും ഇക്കണോമിക്‌സിനെയും സമന്വയിപ്പിച്ച് അധികാരത്തെയും സാമൂഹിക അനീതികളെയും തുറന്നുകാണിക്കുകയും വിമർശാത്മകമായി വിശകലനത്തിൽ ഏർപ്പെടുകയും ചെയ്യുന്ന മേഖലയാണ് ക്രിട്ടിക്കൽ തിയറി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠനായ ഒരു ക്രിട്ടിക്കൽ തിയറിസ്റ്റായിരുന്നു ഹാബർമാസ്. പഴയ ലോകക്രമത്തിനും ഇതുവരെ വന്നണഞ്ഞിട്ടില്ലാത്ത പുതുലോകക്രമത്തിനും ഇടയിലുള്ള കാലയളവിലാണ് ഹാബർമാസ് ജീവിച്ചതും ചിന്തിച്ചതും. അതുകൊണ്ടുതന്നെ ലോകവിഷയങ്ങളെ എല്ലാ വശങ്ങളിൽനിന്നും നോക്കിക്കണ്ടുള്ള നിരന്തരമായ പഠനവും അർഥവത്തായ ആശയവിനിമയവും കാലത്തിന്റെ ആവശ്യങ്ങളായി ഹാബർമാസ് കണ്ടു. ജർമൻ ഐഡിയലിസത്തിനോടുള്ള (ആദർശവാദം) പ്രതികരണമായാണ് ഹാബർമാസിന്റെ വീക്ഷണം വികസിച്ചുവന്നിട്ടുള്ളത്. </p>
<p>പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള കാലത്തെ ‘പ്രീ മോഡേൺ’ ആയും അതിനുശേഷമുള്ള കാലത്തെ ‘മോഡേൺ’ ആയും മാക്സ് വെബർ വേർതിരിക്കുന്നുണ്ട്. ശാസ്ത്രചിന്തയും യുക്തിവിചാരവും വികസിക്കുന്നതിനുമുമ്പ് മനുഷ്യർ ലോകവുമായി/പ്രപഞ്ചവുമായി ബന്ധപ്പെട്ടിരുന്നത് മിത്തിലൂടെയും മാജിക്കിലൂടെയുമാണ്. ആന്തരമായ ചില മൂല്യങ്ങൾ വെച്ചുകൊണ്ടാണ് പൂർവാധുനിക മനുഷ്യൻ തന്റെ ലോക/പ്രപഞ്ച വീക്ഷണം കെട്ടിപ്പടുത്തത്. വ്യക്തിയുടെ ആന്തരലോകത്തിന് അർഥം നൽകിയ ഈ കാഴ്ചപ്പാടിൽനിന്നും ശാസ്ത്രചിന്തയും യുക്തിവിചാരവും മനുഷ്യനെ അകറ്റി. വെബർ ഇതിനെ ‘disenchantment of the world’ (ലോകത്തെക്കുറിച്ചുള്ള നൈരാശ്യം) എന്ന് വിളിക്കുന്നു. ശാസ്ത്രവും സാഹിത്യവും കലയും മതവും വഴി പിരിഞ്ഞുപോകുകയും പരസ്‌പര വിരുദ്ധ അന്വേഷണങ്ങളായി നിലകൊള്ളുകയും ചെയ്ത ഈ ഘട്ടത്തെ ഹാബർമാസ് വിലയിരുത്തുന്നുണ്ട്. </p>
<p>പ്രധാനപ്പെട്ട ഈ മൂല്യമേഖലകളുടെ (value spheres) ഇടയിൽ അർഥവത്തായ സംവേദനം നടക്കുന്നില്ല. മുതലാളിത്ത വ്യവസ്ഥിതിയും അധികാരവും മാസ് മീഡിയയും കൺസ്യൂമർ സമൂഹവും സാരമായതിനെയെല്ലാം കച്ചവടവത്കരിക്കുന്നു. ആധുനിക സമൂഹത്തിൽ സാംസ്കാരികവും സാമൂഹികവുമായതെല്ലാം ചരക്കുവത്കരിക്കപ്പെടുന്നു (commodification) എന്ന് ലൂക്കാച് ദർശിക്കുന്നുണ്ട്. മുതലാളിത്ത-കമ്പോള വ്യവസ്ഥിതിയിൽ അറിവുപോലും എങ്ങനെ കച്ചവടഭാഷയിലേക്ക് ചുരുക്കപ്പെടുന്നു എന്ന് എറിക് ഫ്രോം ‘The Sane Society’ എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട് (‘‘this idea will not sell’’/ ‘‘I can’t buy this idea’’). ആശയങ്ങളെക്കുറിച്ചു പറയുമ്പോഴും വാങ്ങലിന്റെയും വിറ്റുപോകലിന്റെയും ഭാഷയാണിവിടെ.</p>
<p> ഇതിനെയാണ് വ്യക്തിയുടെ ജീവലോകത്തിന്റെ മേലുള്ള വ്യവസ്ഥയുടെ അധിനിവേശമായി (colonization of the lifeworld) ഹാബർമാസ് കാണുന്നത്. നിയോലിബറലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ ഈ അധിനിവേശമുണ്ട്. രാഷ്ട്രീയ/ സാമ്പത്തിക/സാമൂഹിക-സാംസ്‌കാരിക മേഖലകൾ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നതുകൊണ്ട് ഒരു മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധിയുടെയോ അപചയത്തിന്റെയോ വേര് മറ്റൊരു മേഖലയിലായിരിക്കാം കണ്ടെത്താനാവുക. അതുകൊണ്ടുതന്നെ രാഷ്ട്രീയ/സാമൂഹിക-സാംസ്കാരിക തലങ്ങൾക്കിടയിൽ സമന്വയം ആവശ്യമാണ്. മനുഷ്യരുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള (unfreedom) ആശങ്കയാണ് ഹാബർമാസിന്റെ ദർശനത്തിലുള്ളത്. ‘വൺ ഡൈമെൻഷനൽ മാൻ’ എന്ന പുസ്തകത്തിൽ ഹെർബെർട് മാർക്യൂസ്, കാപിറ്റലിസ്റ്റ് വ്യവസ്ഥയിൽ യാഥാർഥ്യത്തിൽനിന്നും അവനവനിൽനിന്നു തന്നെയുമുള്ള ആധുനിക മനുഷ്യന്റെ അന്യവത്കരണത്തെ വിശദീകരിക്കുന്നുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825438-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020qO2AaYfFWcgUmaX62ZKBcMaeNGkjTsRJ1821694" data-watermark="false" style="width: 100%;" info-selector="#info_item_1775281823188">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775281823188"></div>
</div>
<h3>ഡിസ്‌കോഴ്സ്: രണ്ടു യുക്തിബോധങ്ങൾ</h3>
<p>ഏതാണ്ട് അമ്പതു വർഷത്തോളം ഹാബർമാസിന്റെ ആലോചന പൊതുമണ്ഡലത്തെക്കുറിച്ചും (public sphere) ധാർമിക യുക്തിയെക്കുറിച്ചുമായിരുന്നു. ഹാബർമാസിന്റെ കാഴ്ചപ്പാടിൽ ശരിയെക്കുറിച്ചുള്ള (rightness) ആലോചനകളാണ് മൊറാലിറ്റി, നല്ലതിനെക്കുറിച്ചുള്ള (the good) മനനമാണ് എത്തിക്സ്. ഒരേ വിഷയത്തെക്കുറിച്ച് പലവ്യക്തികൾക്ക് പലധാരണകളുണ്ടാകും. ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ മറ്റൊരാളിൽ അടിച്ചേൽപിക്കാതെ, അപരനിലേക്കു തുറന്നുവരുന്ന മനസ്സുമായി, നല്ലതിലേക്കു എത്തിച്ചേരാൻ സഹായിക്കുന്ന ആശയവിനിമയമാണ് ‘ഡിസ്കോഴ്സ് എത്തിക്സ്’. മൂല്യങ്ങളെല്ലാം ആപേക്ഷികമാണെന്ന് കരുതുന്ന ഉത്തരാധുനിക ദർശനത്തിനോട് ഹാബർമാസ് യോജിക്കുന്നില്ല. </p>
<p>സത്യം (truth), ശരി (rightness), ആർജവം (sincerity) എന്നീ വാക്കുകളുടെ പൊരുൾ തേടിപ്പോകുന്ന ഹാബർമാസ് തന്റേതായ തരത്തിൽ അവയെ നോക്കിക്കാണുന്നു. രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ അറിവ് വർത്തിക്കുന്നത്. അത്തരത്തിൽ ശാസ്ത്രം ‘കണ്ടീഷണലാ’ണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നം എടുക്കുക. അത് അടിസ്ഥാനപരമായി ഒരു ശാസ്ത്രവിഷയമാണ്. പക്ഷേ, ശാസ്ത്രം നൽകുന്ന അറിവിനുമേൽ സമ്പദ് വ്യവസ്ഥിതിയും അധികാര രാഷ്ട്രീയ ശക്തികളും മേൽക്കോയ്മ നേടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചർച്ചകൾ ജനാധിപത്യപരമാകുന്നില്ല. പൊതു ഇടത്തിലേക്ക് (public sphere) കടക്കുന്നില്ല. ഹാബർമാസ് ഇത്തരം വിഷയങ്ങൾ പൊതുചർച്ചയുടെ (public discourse) ഭാഗമാകണമെന്ന് കരുതുന്നു. സ്റ്റേറ്റിനും സമ്പദ് വ്യവസ്ഥിതിക്കും കുടുംബത്തിനും ഇടയിലുള്ള തുറസ്സായ സാമൂഹിക ഇടത്തെയാണ് ഹാബർമാസ് ‘പബ്ലിക് സ്ഫിയർ’ എന്നുവിളിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ രാഷ്ട്രീയ പ്രശ്നങ്ങൾ കൂടിയാണ്. </p>
<p> വിയോജിപ്പുകൾക്കിടയിൽ യോജിപ്പിലെത്തിച്ചേരാനുള്ള ഒരു വഴിയായാണ് ഹാബർമാസ് ‘ഡിസ്‌കോഴ്സി’നെ കാണുന്നത്. ഡിസ്‌കോഴ്സ് എന്നത് വെറും ‘സ്പീച്ച്’ അല്ല. ഹാബർമാസ് ഡിസ്‌കോഴ്സ് എന്ന പദം ഉപയോഗിക്കുന്നത് ആശയവിനിമയത്തിന്റെ ഉയർന്ന തലങ്ങളെ സൂചിപ്പിക്കാനാണ്. ആശയവിനിമയം എന്ന പ്രക്രിയയിൽ അന്തർലീനമായി അപരനെ അറിയാനും പൊതുധാരണക്കുവേണ്ടിയുള്ള ആഗ്രഹവുമുണ്ട്. ഡിസ്‌കോഴ്സ് ഒരേസമയം പൊളിറ്റിക്കലും ജനാധിപത്യപരവുമായ ഒരു പ്രക്രിയയാണ്. ലക്ഷ്യസാക്ഷാത്കാരത്തിനുള്ള യുക്തിയെ ‘ഉപകരണാത്മകയുക്തി’ (instrumental rationality) എന്നും മനുഷ്യർക്കിടയിൽ സംവേദനം സാധ്യമാക്കുന്ന യുക്തിയെ ‘ആശയവിനിമയയുക്തി’ (communicative rationality) എന്നും ഹാബർമാസ് വിളിച്ചു. ആരോഗ്യകരവും അർഥവത്തുമായ ജനാധിപത്യത്തിന് ആവശ്യം ആശയവിനിമയ യുക്തിയാണ് എന്നും ഹാബർമാസ് കണ്ടു. </p>
<p>യുക്തി ഭാഷയിൽ അന്തർലീനമാണെന്നും അത് മനുഷ്യബന്ധങ്ങളിലൂടെ ഉണ്ടായി വരുന്നതാണെന്നും ഇന്ന് നമ്മെ നിയന്ത്രിക്കുന്നത് വിജയംവരിക്കാനുള്ള യുക്തിയാണെങ്കിലും മനുഷ്യനിൽ പ്രാഥമികമായിട്ടുള്ളത് ആശയവിനിമയത്തിലേക്കു നയിക്കുന്ന യുക്തിയായിരിക്കണം എന്നും ഹാബർമാസ് അഭിപ്രായപ്പെടുന്നു. ‘പബ്ലിക് ഇന്റലക്ച്വൽ’ എന്നനിലയിൽ ഹാബർമാസ് സമകാലിക സാമൂഹിക/രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച്‌ നിരന്തരം ദിനപത്രങ്ങളിലും വാരികകളിലും എഴുതി. പൊതുപ്രശ്നങ്ങളെല്ലാം സാധാരണ മനുഷ്യർ അർഥവത്തായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടത് രാഷ്ട്രീയവും ധാർമികവുമായ പ്രവൃത്തിയാണെന്ന് ഹാബർമാസ് കരുതി. യുക്തിയിലധിഷ്ഠിതമായ ആധുനികതയുടെ (modernity) അർഥവത്തായ പ്രയോഗപൂർത്തീകരണത്തെ അധികാരവ്യവസ്ഥിതി തടഞ്ഞുനിർത്തുന്നു. പൊതുസമൂഹത്തിനു മുകളിലുള്ള വ്യവസ്ഥിതിയുടെ ഈ അടിച്ചേൽപിക്കലിനെ പരാജയപ്പെടുത്തുന്നതാകണം ഡിസ്‌കോഴ്സ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825439-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020s1B6TEbITDilTuveIqUuLVLLWqab7Gi81841681" data-watermark="false" style="width: 100%;" info-selector="#info_item_1775281843231">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775281843231"></div>
</div>
<h3>മൂന്നു മൂല്യമേഖലകൾ </h3>
<p>ശാസ്ത്രത്തിന്റെ ലോകം വസ്തുക്കളുടെ ലോകമെങ്കിൽ (objective world/ world of ‘its’) ‘സാമൂഹികലോകം’ (inter subjective world) എന്നത് ‘നമ്മുടെ’ ലോകമാണ് (the world of ‘we’). മനുഷ്യർ തമ്മിൽ ഇടപെടുമ്പോൾ ഉണ്ടായിവരുന്ന ലോകമാണത്. ഇതുകൂടാതെ, വൈയക്തികമായ ഒരു ലോകവുമുണ്ട് (subjective world/ the world of ‘I’). സാഹിത്യവും കലയും മതവും മനുഷ്യവ്യക്തിയുടെ ആന്തരികതയിലേക്കു കടന്നുചെല്ലുന്നു. ശാസ്ത്രം, ധാർമികത, കല -ഈ മൂന്നു മേഖലകളിലൂടെയും കിട്ടുന്ന അറിവിനെ സമന്വയിപ്പിക്കാൻ കഴിയുന്നില്ല. വെബറിന്റെ കാഴ്ചപ്പാടിൽ പരസ്പരം വിഘടിച്ചുനിൽക്കുന്ന മേഖലകളാണവ. മതങ്ങൾ അർഥങ്ങളുടെ സവിശേഷമായ മേഖലയാണെന്നും അതിനാൽ അവിശ്വാസി മതങ്ങളെ നിരാകരിക്കുന്നത് ആശാസ്യമല്ലെന്നും ഹാബർമാസ് അഭിപ്രായപ്പെടുന്നു. </p>
<p>അതേസമയം വിശ്വാസികൾ പൊതുസമൂഹത്തിൽ അവരുടെ മതാധിഷ്ഠിതമായ കാഴ്ചപ്പാടുകളെ യുക്തിസഹമായി അവതരിപ്പിക്കണമെന്നും ഹാബർമാസ് ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രത്തിന്റെയും മതത്തിന്റെയും പ്രമാണങ്ങൾ വ്യത്യസ്തമായതിനാൽ പരസ്പര ചർച്ചയിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ അവയെ സമന്വയിപ്പിക്കാൻ കഴിയുകയുള്ളൂ. ഇവയുടെ സമന്വയം സാധ്യമാണെന്നും ആശയവിനിമയ യുക്തിയിലൂടെ പൊതുസമ്മതമായ ധാരണയിൽ എത്തിച്ചേരാൻ കഴിയുമെന്നും ഹാബർമാസ് കരുതുന്നു. ശാസ്ത്രമാത്രവാദത്തിന് (സയന്റിസം) എതിരായുള്ള കാഴ്ചപ്പാടാണ് ഹാബർമാസ് വികസിപ്പിച്ചെടുത്തത്. </p>
<p>മുതലാളിത്ത സമൂഹത്തിൽ ശാസ്ത്രമാത്രവാദം ശാസ്ത്രത്തെ പ്രശ്നപരിഹാര മാർഗമായും പൊളിറ്റിക്സിനെ കേവലം ഭരണനിർവഹണമായും സാമൂഹിക മാറ്റത്തെ വെറും കാര്യക്ഷമതയായും ചുരുക്കുന്നു. ശാസ്ത്രാധിപത്യമുള്ള ലോകത്തിലും ഫിലോസഫിക്ക് അതിനു മാത്രം സാധിക്കുന്ന ഒരു ദൗത്യം നിർവഹിക്കാനുണ്ട്. വിറ്റ്ഗെൻസ്റ്റൈനെ ഓർമിപ്പിച്ചുകൊണ്ട് അമൂർത്തമായ ആശയങ്ങളിൽ അഭിരമിക്കുന്നതല്ല ഫിലോസഫിയെന്നും അത് കേവലം ഒരു അക്കാദമിക പഠനമല്ലെന്നും നിത്യജീവിതത്തിലേക്ക്‌ വിവർത്തനം ചെയ്യപ്പെടേണ്ട അർഥവത്തായ ഒരു പ്രവൃത്തിയാണെന്നും ഹാബർമാസ് നിരീക്ഷിക്കുന്നുണ്ട്. </p>
<h3>സിസ്റ്റം, ലൈഫ് വേൾഡ് </h3>
<p>ഓരോ വ്യക്തിയിലും ആർജിതമായിരിക്കുന്ന, സ്വയം പരിശോധിക്കാത്ത അറിവിനെയാണ് ഹാബർമാസ് ‘ലൈഫ് വേൾഡ്’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമൂഹികവും സാംസ്കാരികവും വൈയക്തികവുമായ അറിവിന്റെ ആകെയുള്ള പശ്ചാത്തലമാണ് ലൈഫ് വേൾഡ്. അധികാരവും സമ്പത്തും ചാലകശക്തികളാകുന്ന ബ്യൂറോക്രസിയും മാർക്കറ്റും ഇക്കണോമിക് വ്യവസ്ഥിതിയുമാണ് ‘സിസ്റ്റം’. സിസ്റ്റം വ്യക്തിയുടെ ജീവലോകത്തെ, എല്ലാരുമായും പങ്കിടുന്ന അർഥലോകത്തെ, കീഴ്‌പ്പെടുത്തുന്നു. ലൈഫ് വേൾഡിനാണ് ഹാബർമാസ് പ്രാധാന്യം കൊടുക്കുന്നത്. ഏതാണ്ട് ഇതേ ആശയം എറിക് ഫ്രോം മുന്നോട്ടു വെക്കുന്നുണ്ട്. സിസ്റ്റം എന്നതിന് പകരം ‘സോഷ്യൽ കാരക്ടർ’ എന്ന പ്രയോഗം ഫ്രോം ഉപയോഗിക്കുന്നു. ലൈഫ് വേൾഡിന് ബദലായി ‘കാരക്ടർ സ്ട്രക്ച്ചർ’ എന്നും എഴുതുന്നു. </p>
<p>ജ്ഞാനോദയ പൈതൃകത്തിന്റെയും ആധുനികതാ പ്രസ്ഥാനത്തിന്റെയും വിമർശാത്മക വിലയിരുത്തലുകളാണ് (critique) ഹാബർമാസിന്റെ ദർശനത്തിന്റെ അടിത്തറയെന്ന് പൊതുവെ പറയാം. ജ്ഞാനോദയ പദ്ധതിയുടെ ഭാഗമായി ആവിർഭവിച്ചതാണ് യുക്തിയും യാഥാർഥ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആലോചനകൾ. ‘‘ദ റിയൽ ഈസ് റാഷനൽ ആൻഡ് ദ റാഷനൽ ഈസ് റിയൽ’’ എന്ന ഹെഗലിന്റെ ഏറ്റവും അറിയപ്പെടുന്ന പ്രസ്താവം ഓർക്കുക. കാന്റിന്റെയും ഹെഗലിന്റെയും മാർക്സിന്റെയും ഹൊർകൈമറുടെയും അഡോർണോയുടെയും ദർശനങ്ങളുടെ വിമർശനാത്മക അപഗ്രഥനം ഹാബർമാസിന്റെ ചിന്താപദ്ധതിയിലുണ്ട്. </p>
<p>* * * </p>
<p>ഏഴു വർഷം മുമ്പ്, മൂന്നു ഭാഗങ്ങളിലായി, ഏതാണ്ട് 1700 പേജുകളിൽ, ഹാബർമാസ് പാശ്ചാത്യ ദർശനത്തിന്റെ ഒരു ചരിത്രമെഴുതുകയുണ്ടായി (Also A History of Philosophy). പ്രാചീന കാലത്തിൽ തുടങ്ങി മധ്യയുഗത്തിലൂടെ ആധുനിക കാലത്തിലേക്കെത്തുന്ന ആ ചരിത്രത്തിൽ വിശ്വാസവും അറിവും തമ്മിലുള്ള ബന്ധം ഹാബർമാസ് പരിശോധിക്കുന്നുണ്ട്. ആധുനിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന ലോകവീക്ഷണത്തെ നിരാകരിക്കുന്നില്ലെങ്കിലും അത്തരം ഒരു വീക്ഷണം ഭാഗികമാണെന്നും അർഥത്തിനും നീതിക്കും വേണ്ടിയുള്ള മനുഷ്യന്റെ ആവശ്യത്തെ ശാസ്ത്രവീക്ഷണം തൃപ്തിപ്പെടുത്തുന്നില്ലെന്നും ഹാബർമാസ് അഭിപ്രായപ്പെടുന്നു. 2025ൽ ‘ദ നേഷൻ’ എന്ന പ്രസിദ്ധീകരണത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ഹാബർമാസ് ചില പ്രധാന നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കാൾ യാസ്‌പെർസ്‌ പ്രസിദ്ധമാക്കിയ ഒരു പ്രയോഗമാണ് ‘ആക്സിയൽ ഏജ്’ (axial age). രണ്ടായിരത്തിയഞ്ഞൂറ്/മൂവായിരം വർഷങ്ങൾക്കുമുമ്പ്, ഏതാണ്ട് ഒരേ സമയം, ഭാരതത്തിലും ചൈനയിലും പ്രാചീന ഗ്രീസിലും നിലനിന്നിരുന്ന സമ്പന്നമായ ദർശനങ്ങളുടെ കാലത്തെയാണ് ‘ആക്സിയൽ ഏജ്’ എന്ന് യാസ്‌പെർസ്‌ വിളിച്ചത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825437-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020L3Jor9QtkgC8kvWjv7KcYdbsZJKFG5aB1804229" data-watermark="false" style="width: 100%;" info-selector="#info_item_1775281805548">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775281805548"></div>
</div>
<p>ഇതിനെയെല്ലാം ഉൾക്കൊണ്ടുവേണം ദാർശനിക ചരിത്രം പഠിക്കേണ്ടത് എന്ന് ഹാബർമാസ് പറയുന്നു. ആധുനിക ശാസ്ത്രത്തിന്റെ അറിവിനെ എങ്ങനെ ഫലപ്രദമായും വിവേകപൂർണമായും സാമൂഹിക/രാഷ്ട്രീയ ലോകത്ത്‌ ഉപയോഗിക്കാം എന്ന അന്വേഷണമാണ് ഫിലോസഫിക്ക് വേണ്ടത്. ലോകത്തെയും നമ്മളെയും അറിയുന്നതിൽ വ്യക്തത കൊണ്ടുവരുക എന്നതാണ് ഫിലോസഫിയുടെ ഇന്നത്തെ ദൗത്യം. ജ്ഞാനോദയകാലത്തിൽ ആവിർഭവിച്ച മൂല്യങ്ങളെ പിന്തുടരുന്ന ചിന്തകനാണ് ഹാബർമാസ്. ജ്ഞാനോദയ പദ്ധതിക്കും (Enlightenment Project) ആധുനികതാ പ്രസ്ഥാനത്തിനും (Modernity), സമകാലിക ലോകത്ത്, വലതു രാഷ്ട്രീയ ശക്തികളിൽനിന്നും തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും ‘പ്രീ മോഡേണിറ്റി’യിലേക്ക് ഒരു തിരിച്ചുപോക്ക് അപകടകരമാണെന്നും ആ പ്രവണതയെ ചെറുക്കണമെന്നും ഹാബർമാസ് അഭിപ്രായപ്പെടുന്നു. താൻ ഒരു മോഡേണിസ്റ്റാണെന്നും ജ്ഞാനോദയ പദ്ധതി ഇന്നും പ്രസക്തമാണെന്നും ഹാബർമാസ് അഭിമുഖത്തിൽ പറയുന്നു.* </p>
<p>കാപിറ്റലിസത്തെയും ജനാധിപത്യത്തെയും വിമോചനരാഷ്ട്രീയത്തെയും കുറിച്ച് ഏഴു പതിറ്റാണ്ടോളം ആലോചിച്ച ഹാബർമാസ് മനുഷ്യനിലെ അയുക്തികതയെ (irrationality) അപലപിക്കുന്നുണ്ട്. നാസിസ്റ്റ് ഭീകരത കണ്ടുവളർന്ന അദ്ദേഹം ജീവിതാന്ത്യം വരെ അടിച്ചമർത്തലിനെയും അധീശത്വത്തെയും അധികാരദുഷ്ടതയെയും ഫാഷിസത്തെയും എതിർത്തു. തന്റെ ജീവിതത്തെ അർഥവത്താക്കിയതെല്ലാം പടിപടിയായി തിരോഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് രണ്ടുവർഷം മുമ്പ് ഹാബർമാസ് പറയുകയുണ്ടായി. ജനാധിപത്യ വ്യവസ്ഥിതിയുടെ തിരോധാനവും ഫാഷിസത്തിന്റെ വളർച്ചയും കണ്ട് ‘ബീഭത്സതയുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്’ എന്ന് ഹാബർമാസ് വ്യസനപ്പെടുന്നുണ്ട്. </p>
<p>അഡോർണോയും ലിയോതാറും ഹാബർമാസിന്റെ വീക്ഷണത്തെ ഭാഗികമായി വിമർശിച്ചിട്ടുണ്ട്. ലിയോതാർ ബൃഹദ് ആഖ്യാനങ്ങളെ (grand narratives) തള്ളിപ്പറയുന്ന ചിന്തകനാണ്. ഹാബർമാസിന്റെ ദർശനം ആദർശതലത്തിൽ ഒതുങ്ങുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആധുനികതയെക്കുറിച്ചുള്ള മാക്സ് വെബറിന്റെ നൈരാശ്യം പങ്കിടുന്ന ചിന്തകനല്ല ഹാബർമാസ്. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, ധാർമികം, ഭാഷാശാസ്ത്രം അങ്ങനെ പല മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ചിന്താപ്രപഞ്ചമാണ് ഹാബർമാസിന്റേത്. ജ്ഞാനോദയ പൈതൃകത്തിന്റെ തുടർച്ച ഹാബർമാസിന്റെ ആലോചനകളിൽ കണ്ടെത്താം. കാന്റിന്റെയും ഹെഗലിന്റെയും മാർക്സിന്റെയും ദർശനങ്ങളാൽ സ്വാധീനിക്കപ്പെട്ട ഹാബർമാസ് താൻ ജീവിച്ച കാലയളവിന്റെ സംഘർഷങ്ങളിൽ ആർജവത്തോടെ ഇടപെട്ട, നീതിക്കും സത്യത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാന്തസ്സിനും വേണ്ടി പതിറ്റാണ്ടുകളായി തൂലിക ചലിപ്പിച്ച അസാധാരണ ചിന്തകനായിരുന്നു. </p>
<p>=====================</p>
<p><font color="#0000ff">* From the interview by Daniel Steinmetz-Jenkins in The Nation, 27th July 2025. </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/habermas-memorial-1508412</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/habermas-memorial-1508412</guid>
<category><![CDATA[Weekly,Literature,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[കെ. സെന്തിൽ കുമാർ]]></dc:creator>
<pubDate>Mon, 06 Apr 2026 04:15:26 GMT</pubDate>
</item>
<item>
<title><![CDATA[ഇത്രമാത്രം]]></title>
<description/>
<enclosure length="164134" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825425-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825425-untitled-1.gif'/><figcaption></figcaption></figure><p>എന്നില്‍ തുടിച്ചില്ല തുഞ്ചന്‍, എന്തോ </p>
<p>എന്നില്‍ നിവര്‍ന്നില്ല കുഞ്ചന്‍. </p>
<p>വീണു ഞാന്‍ പൂവായടര്‍ന്നു, തുണ– </p>
<p>യായില്ല നോവിലാശാനും. </p>
<p>ഞാനുഴലും മണ്‍നിളയില്‍, കേളി </p>
<p>കൊട്ടുയര്‍ത്തീല വള്ളത്തോള്‍. </p>
<p>ഞാന്‍ നൂണ പക്ഷിപാതാളം, കാക്ക </p>
<p>കൊത്തുവാനെത്താത്ത പിണ്ഡം. </p>
<p>നീളെ നടന്ന നിഴലിന്‍ തോളി,– </p>
<p>ലാരുടെ പൊള്ളും കരങ്ങള്‍? </p>
<p>സഹ്യാദി പുത്രനാണെന്നോ, ഗുരു </p>
<p>ശാപാഗ്നിയാളുവോനാരോ! </p>
<p>കുറ്റിപ്പുറം പാലമാരോ കുറ്റി– </p>
<p>യാട്ടുവാനാണെന്ന പോലെ </p>
<p>ചെട്ടിച്ചികളിരുണ്ടെങ്ങോ മഴ </p>
<p>ചെത്തമടക്കിയിരിപ്പൂ. </p>
<p>പൊന്നാനിയില്‍ കടലിപ്പോള്‍ വെറു </p>
<p>മുപ്പു പരലെന്നറിഞ്ഞു. </p>
<p>പോക്കുവെയിലറ്റു പോയ്, പോയോര്‍ </p>
<p>കാറ്റായി കോഴിക്കോടായി. </p>
<p>കൂട്ടിലെ തത്തയോ കൊക്കില്‍ </p>
<p>കതിര്‍ കൊത്തിയ ബാലയായില്ല. </p>
<p>കെട്ടഴിഞ്ഞുള്ള കഥകള്‍ പാതി </p>
<p>ബുര്‍ക്കയാലെങ്ങോ മറഞ്ഞു. </p>
<p>നിശ്ശബ്ദതാഴ്വര തന്നില്‍, കാലം </p>
<p>ദുസ്സഹം തീ കാഞ്ഞിരിപ്പൂ. </p>
<p>ആരൊരാളാകാട്ടുപൂവിന്‍ നേരെ </p>
<p>തോരാത്ത രാമഴയാകാന്‍? </p>
<p>ഞാനെരിക്കായ് പൂത്തില്ലെങ്ങും </p>
<p>ഞാനൊറ്റയാവില്ലതിനാല്‍. </p>
<p>ആരോ വരാനായുമില്ല, മൂക– </p>
<p>മാരിലും ഞാനാവതില്ല. </p>
<p>അക്ഷയമാമഗ്നിയാലെ തീര്‍ത്തൊ– </p>
<p>രക്ഷരമാണെന്‍റെ ഖഡ്ഗം. </p>
<p>ഞാനെന്‍ തെരുവിലാണിന്നും </p>
<p>മൂകഭാഷയിതെന്‍ മലയാളം. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1508408</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1508408</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[രാജന്‍ സി.എച്ച്]]></dc:creator>
<pubDate>Mon, 06 Apr 2026 04:00:22 GMT</pubDate>
</item>
<item>
<title><![CDATA[വിളിച്ച കുറി]]></title>
<description/>
<enclosure length="328003" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825409-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825409-untitled-1.gif'/><figcaption></figcaption></figure><p>ഒരുക്കൂട്ടി ഒരുക്കൂട്ടിവെച്ച്, </p>
<p>ഒന്നിച്ചു ചെലവാക്കേണ്ട </p>
<p>സന്തോഷങ്ങളൊക്കെ, </p>
<p>വളരെ താഴ്ന്ന സംഖ്യക്ക് </p>
<p>ലേലം വിളിച്ചെടുത്ത് </p>
<p>ചെലവാക്കിക്കഴിഞ്ഞു; </p>
<p>ചിലപ്പോഴൊക്കെ </p>
<p>കടംവീട്ടാൻ തന്നെ. </p>
<p>ബാക്കി കിടക്കുന്നത്രയും കടമകളാണ്. </p>
<p>അടവുതെറ്റിയെന്ന് </p>
<p>മാസാമാസം </p>
<p>ഓർമിപ്പിക്കുന്ന </p>
<p>ചിട്ടിക്കമ്പനിക്കാരെപോലെ </p>
<p>കൃത്യമായും വരും: </p>
<p>ഒരിക്കലും </p>
<p>അഭിമുഖീകരിക്കേണ്ടിവരില്ലെന്ന് </p>
<p>നമ്മൾ സമാശ്വസിച്ച </p>
<p>ദുരിതങ്ങൾ! </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1508398</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1508398</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[ഇ.എം സുരജ]]></dc:creator>
<pubDate>Mon, 06 Apr 2026 03:46:19 GMT</pubDate>
</item>
<item>
<title><![CDATA[സേഫ്റ്റി ബബ്ൾ]]></title>
<description/>
<enclosure length="255827" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825381-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825381-untitled-1.gif'/><figcaption></figcaption></figure><h3>തുടക്കം: </h3>
<p>കടുവാത്തലയൻ മേഘം, </p>
<p>ചക്രവാളം നഖക്ഷതം, </p>
<p>തിളങ്ങിയോ ശുക്രാചാര്യൻ? </p>
<p>ചതിയെ പ്രവചിച്ചവൻ! </p>
<p>പതിയെ കാടുതാണ്ടുന്നൂ </p>
<p>മിനുങ്ങിമിന്നുന്നാ ബസ്. </p>
<p>എട്ടാം ക്ലാസുകാർ ചില്ലാണു- </p>
<p>ല്ലാസത്താലവർ ‘‘ചിയേഴ്സ്’’ </p>
<p>ചുറ്റിലും സ്നേഹവൃക്ഷങ്ങൾ, </p>
<p>ഇണതേടുന്ന വന്യത. </p>
<p>‘‘ലൗ’’വെന്നൊരീ ബസിനുള്ളിൽ </p>
<p>മുളപൊട്ടുന്നു കൗതുകം. </p>
<p>കാടല്ലേ, കാട്ടിനുള്ളല്ലേ, </p>
<p>കളിച്ചീടാം മൃഗങ്ങളായ്; </p>
<p>സിംഹം, കരടി, ചെന്നായ, </p>
<p>ചീറ്റാ, കടുവ, കാട്ടുനായ് </p>
<p>ഹിംസ്ര ജീവികളങ്ങനെ. </p>
<p>പുള്ളിമാനാണവർക്കിര. </p>
<p>നറുക്കു വീഴുന്നാർക്കാണോ </p>
<p>അവരാപ്പുള്ളി ഷോളിടും... </p>
<p>പൊത്തുപോലുള്ളതാം സീറ്റ്, </p>
<p>ഫണം നീർത്തും ചതിക്കെണി. </p>
<p>വീണിടാതെ പോയി വേഗം </p>
<p>മുന്നിലെത്തൂ ജയിച്ചിടാം! </p>
<p>നറുക്കെടുത്തൂ പുള്ളിമാനായ് </p>
<p>‘‘ശീതൾ പി.പി. 8 സി’’ </p>
<h3>നടുക്കം: </h3>
<p>ഓറഞ്ചുതൊലിതൻ നീരു </p>
<p>ചീറ്റീ ചീറ്റപ്പുലിപ്പക. </p>
<p>കണ്ണിലാവാതെ വെട്ടിച്ചോടീ </p>
<p>പുള്ളിമാൻ -ഒന്നാം ലെവൽ. </p>
<p>ഷോളിന്നറ്റം കുരുക്കുന്നൂ </p>
<p>കാട്ടുനായ വിദഗ്ധമായ്. </p>
<p>കുതറിമാറീയവൾ </p>
<p>മെല്ലെക്കടന്നൂ -രണ്ടാം ലെവൽ. </p>
<p>മുള്ളാണി നഖമായ് മാറ്റീ </p>
<p>ക്രൂരം കരടി വന്നതും, </p>
<p>തേങ്ങൽ തേനാക്കി മാറ്റുന്നീ </p>
<p>ബുദ്ധി‘മാൻ’ -മൂന്നാം ലെവൽ. </p>
<p>ലെവലേറുന്നതോടൊപ്പം </p>
<p>മൃഗഹിംസ്രത തീവ്രമായ്ത്തുടങ്ങീ, </p>
<p>കോടപോലെന്തോ മൂടീ </p>
<p>മന്ദിച്ചു ബസ,പ്പോൾ കാടിന്നുള്ളി </p>
<p>ലിരുണ്ടതാം ഗുഹയൊന്ന് പിളർന്നൂ വായ്! </p>
<p>ഉപജാപകയാമമായ്. </p>
<p>അവസാനത്തേ സീറ്റ്, </p>
<p>ലെവലിന്നേറ്റം അറ്റം, </p>
<p>പരിണാമത്തിന്നുച്ചി. </p>
<p>‘‘മാനവ് കെ.പി. 8 എ’’ </p>
<p>പുള്ളിഷോളിട്ടവൻ നിന്നൂ </p>
<p>‘‘ആൽഫാ -മാരീ-ജെനായ് (1)’’ മുന്നിൽ. </p>
<p>മുന്തിരിച്ചാറിലുന്മാദം നുരയും </p>
<p>മട്ടിലജ്ഞാതം ചേർത്തൂ... </p>
<p>ഗ്ലാസൊന്നവൾക്കപ്പോൾ </p>
<p>നീട്ടീ പ്രണയലോലുപം! </p>
<p>ലഹരീ-രാസ-ലാസ്യത്തിൻ </p>
<p>ചൂളംവിളി കണക്കപ്പോൾ നാദം! </p>
<p>‘ഡീജേ’യതിൻ മേളം, </p>
<p>പുകവിങ്ങുന്നു ബസകം. </p>
<p>ഇരവാളികളക്കൂട്ടർ </p>
<p>വളഞ്ഞോ കേഴമാനിനെ? </p>
<p>അവളോ ബോധശൂന്യയായ് </p>
<p>ഇടനാഴിയിൽ വീണുവോ? </p>
<p>‘‘ക്ലിഷ്ടശ്രീയിവൾ മുന്നിലായ് </p>
<p>വെറുനിലത്തയ്യോ കിടക്കുന്നു... (2)’’ </p>
<p>വെന്നവഹേളിച്ചോ ടീച്ചർ..! </p>
<p>കാടിറങ്ങീ ബസപ്പോൾ. </p>
<h3>ഒടുക്കം: </h3>
<p>രാവ് തീർന്നൂ, കാട് തീർന്നൂ, </p>
<p>കോട നീങ്ങീ, വെയില് വന്നൂ, </p>
<p>യാത്രയാക്കുംപോലെ നിന്നൂ </p>
<p>സാക്ഷിയായാക്കുന്നുകൾ. </p>
<p>ഗ്ലാസുനീക്കീ ഉഷസ്സെത്തീ </p>
<p>പഴയപോലായ് ബസകം, </p>
<p>തേയിലക്കാറ്റടിച്ചപ്പോ- </p>
<p>ളുഷാറായീ കുട്ടികൾ. </p>
<p>കാറ്റ് തോണ്ടിപ്പുറത്തിട്ടൂ </p>
<p>ബാക്കിവന്നാ നറുക്കുകൾ, </p>
<p>ചെക്ക്പോസ്റ്റിൽ തൊണ്ടി പോലത് </p>
<p>നിവർന്നൂ... സംശയാസ്പദം? </p>
<p>ശീതൾ പി.പി. 8 സി! </p>
<p>ശീതൾ പി.പി. 8 സി!! </p>
<p>ശീതൾ പി.പി. 8 സി!!! </p>
<p>ശീതൾ പി.പി. 8 സി!!!! </p>
<p>=====================</p>
<p><font color="#ff0000">(1) ആൽഫാ -ജെൻ, മാരീചൻ ഇവയുടെ സംയുക്തപദം </font></p>
<p><font color="#ff0000">(2) പ്രരോദനത്തിലെ വരികൾ</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1508389</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1508389</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[താരാനാഥ്​]]></dc:creator>
<pubDate>Mon, 06 Apr 2026 03:31:01 GMT</pubDate>
</item>
<item>
<title><![CDATA[രാഷ്ട്രീയം പറയുന്ന സിനിമകൾ 
ചെയ്യേണ്ടത് എന്റെ കടമ]]></title>
<description/>
<enclosure length="268546" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825374-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825374-untitled-1.gif'/><figcaption><p>എ. മുഹമ്മദ് സിനിമാ ചിത്രീകരണത്തിനിടെ</p><span class='copyright'></span></figcaption></figure><blockquote>
 സാമൂഹികക്ഷമതയുള്ള ഒരുപിടി നല്ല സിനിമകളും ഡോക്യുമെന്ററികളും ചെയ്ത കാമറാമാനാണ് എ. മുഹമ്മദ്. സിനിമയിലൂടെ താൻ കാണുന്നതെന്താണെന്നും നല്ല സിനിമകൾക്കുവേണ്ടി ചെയ്ത നിരീക്ഷണ-പരീക്ഷണങ്ങൾ എന്തെല്ലാമായിരുന്നെന്നും അദ്ദേഹം തുറന്നുപറയുന്നു. 
</blockquote>
<p>‘ഉടലാഴം’ എന്ന തന്‍റെ ആദ്യ സിനിമയിലൂടെ പ്രതിഭ തെളിയിച്ച ഛായാഗ്രാഹകനാണ് എ. മുഹമ്മദ്. 2025ലെ ഐ.എഫ്.എഫ്.കെയിൽ അവാർഡുകൾ വാരിക്കൂട്ടിയ ‘തന്തപ്പേര്’, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ നടിക്കുള്ള പുരസ്കാരം ലഭിച്ച ‘അന്തരം’, കാനഡയിലെ വാൻകൂവർ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഞാൻ രേവതി’ എന്ന ഫീച്ചർ ഡോക്യുമെന്‍ററി തുടങ്ങിയ നിരവധി സിനിമകൾക്കും ഡോക്യുമെന്‍ററികൾക്കും കാമറ ചലിപ്പിച്ചത് മുഹമ്മദാണ്. ആർക്കിയോളജി ഫോട്ടോഗ്രാഫർ എന്ന നിലയിലും പ്രശസ്തനാണ് മുഹമ്മദ്. </p>
<p>തിരുവനന്തപുരം ഗവ. ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്‍റിങ്ങിൽ പഠനം പൂർത്തിയാക്കിയശേഷം കേന്ദ്ര സർക്കാറിന്‍റെ ഫോട്ടോഗ്രഫിക്കുള്ള ഫെലോഷിപ് ലഭിച്ച മുഹമ്മദ് 2005ലാണ് ഡോക്യുമെന്‍ററികൾക്കും ഷോട്ട് ഫിലിമുകൾക്കും കാമറ ചലിപ്പിച്ചു തുടങ്ങിയത്. 100ൽപരം ഡോക്യുമെന്‍ററികൾക്കും ഏഴ് ഫിക്ഷൻ സിനിമകൾക്കും പത്തോളം ഷോർട്ട് ഫിലിമുകൾക്കും ഛായാഗ്രഹണം നിർവഹിച്ചു. 2025 ഐ.എഫ്.എഫ്.കെയിൽ മികച്ച ജനപ്രിയ സിനിമ, മികച്ച മലയാള സിനിമ, മികച്ച ജൂറി സിനിമ എന്നീ പുരസ്കാരങ്ങൾ നേടിയ ‘തന്തപ്പേരി’ന്‍റെ ഛായാഗ്രാഹകൻ കൂടിയായ മുഹമ്മദുമായി നടത്തിയ സംഭാഷണം </p>
<h3>താങ്കൾ കാമറ ചെയ്ത ഏറ്റവും പുതിയ സിനിമയാണല്ലോ ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’- Life of a Phallus. നമുക്ക് സംഭാഷണം അതിൽനിന്നുതന്നെ തുടങ്ങാം ? </h3>
<p>എന്‍റെയും ഉണ്ണിയുടെയും ആദ്യത്തെ സിനിമ ‘ഉടലാഴ’മാണ്. 2018ലാണ് ആ സിനിമ പ്രദർശനത്തിനെത്തുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അത്. പിന്നീട് ഞങ്ങൾ ഒരുമിച്ച ‘തന്തപ്പേര്’ സിനിമ വരുന്നത് 2025ലെ ഐ.എഫ്.എഫ്.കെയിലാണ്. ഉണ്ണിയുടെ പല സമയത്തുള്ള റിസർചുകളും ആദ്യം ചെയ്ത ഡോക്യുമെന്‍ററിയും ചോലനായ്ക്കരെ കുറിച്ചുള്ളതായിരുന്നു. രസകരമായ സംഭവം എന്തെന്നുവെച്ചാൽ ചോലനായ്ക്കരെ കുറിച്ച് ഡോക്യുമെന്‍ററി ചെയ്യാനാണ് ഞങ്ങൾ നിലമ്പൂർ കാട്ടിലേക്ക് പോകുന്നത്. രണ്ടോ മൂന്നോ ദിവസം ഞങ്ങൾ ഷൂട്ട് ചെയ്തു. </p>
<p>അതിന്‍റെ റഷസ് കാണുമ്പോഴാണ് ഉണ്ണി അത് ഫിക്ഷനിലേക്ക് കൊണ്ടുവന്നാലോയെന്ന് ആലോചിക്കുന്നത്. സിനിമയാകുമ്പോൾ സിങ്ക് സൗണ്ട് വേണം, ഹെലികാം വേണം, കാട്ടിനുള്ളിലേക്ക് പോകണം. ഉൾക്കാടാണ്. ആറു മണിക്ക് ചെക്ക്പോസ്റ്റിൽനിന്ന് ജീപ്പിൽ 20 കിലോ മീറ്റർ യാത്രചെയ്ത ശേഷം വീണ്ടും കിലോമീറ്ററുകൾ നടന്നുവേണം ലൊക്കേഷനിലെത്താൻ. അതും കാമറയും ട്രൈപോഡും മറ്റ് സംവിധാനങ്ങളും എടുത്ത് വേണം നടക്കാൻ. നടന്ന് അവിടെ എത്തി അവരെ കണ്ടുപിടിച്ച് ഷൂട്ട് ചെയ്യണം. വൈകീട്ട് ആറുമണിക്ക് തിരിച്ചിറങ്ങണം. അവിടെ നിൽക്കാൻ പറ്റില്ല. അവരിൽ പലരും സിനിമ കാണാത്ത ആളുകളാണ്. ഞങ്ങളും അവരും കൂടെയുള്ള ഒരു ബോണ്ട് ക്രിയേറ്റ് ചെയ്യുക എന്നുള്ളതായിരുന്നു ആദ്യത്തെ പ്രധാന ദൗത്യം. പിന്നീട് അവരുടെ മനഃപൂർവം സൃഷ്ടിച്ചെടുത്ത സൗഹൃദത്തിനൊടുവിലാണ് സത്യത്തിൽ ഷൂട്ട് ആരംഭിക്കുന്നത്. </p>
<p>അളകളിൽ താമസിക്കുന്ന ഏഷ്യയിലെ ഒരേയൊരു ഗോത്രവാസികളാണ് ചോലനായ്ക്കർ. പുതിയൊരു ലോകം പരിചയപ്പെടാൻപറ്റി എന്നുള്ളത് എന്നെ സംബന്ധിച്ച് വലിയ അനുഭവമായിരുന്നു. ഇനിയൊരിക്കലും അത്തരം ഒരു സ്പേസിൽ ഷൂട്ട് ചെയ്യാൻ പറ്റുമോയെന്ന് അറിയില്ല. സിനിമ ചെയ്യുക എന്നതിനപ്പുറം ജീവിതത്തിൽ ഒരുപാട് പുതിയ അനുഭവങ്ങൾ ഉണ്ടാക്കിത്തന്ന സിനിമയാണ് ‘തന്തപ്പേര്’.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825368-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Z9P0RSFar1KqzAXX9sHAcMJC782dLZF83361467" data-watermark="false" style="width: 100%;" info-selector="#info_item_1775273367408" title="എ. മുഹമ്മദ് തന്‍റെ ഫോട്ടോ പ്രദർശനത്തിനിടെ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775273367408">
  <p>എ. മുഹമ്മദ് തന്‍റെ ഫോട്ടോ പ്രദർശനത്തിനിടെ</p>
 </div>
</div>
<p> </p>
<h3>‘തന്തപ്പേരി’ൽ അഭിനയിച്ചവരിൽ ഏറെപേരും പുതുമുഖങ്ങളും ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടവരുമാണല്ലോ. അവർക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ  പറയാമോ?</h3>
<p>സ്ക്രിപ്റ്റ് വെച്ചല്ല, സിറ്റുവേഷൻസ് പറഞ്ഞുകൊടുത്താണ് ഈ സിനിമ ഷൂട്ട് ചെയ്തത്. ഞങ്ങൾ പറയുന്ന കാര്യം, ചോലനായ്ക്ക വിഭാഗത്തിൽപെട്ടതും സിനിമയുടെ കോ റൈറ്ററുമായ വിനോദാണ് ആദിവാസികളുമായി കമ്യൂണിക്കേറ്റ് ചെയ്തത്. എനിക്ക് രസകരമായി തോന്നിയത് ചോലനായ്ക്കരിലെ അഭിനേതാക്കൾ ആരും തന്നെ കാമറാ കോൺഷ്യസ് അല്ല എന്നുള്ളതാണ്. വില്ലൻ കഥാപാത്രം ചെയ്ത നരി മാത്രം കാമറയിലേക്ക് നോക്കിനിൽക്കുമായിരുന്നു. പിന്നീടത് പറഞ്ഞ് ശരിയാക്കി. തേൻ എടുക്കുന്ന രംഗം ചിത്രീകരിച്ചത് വല്ലാത്ത എക്സ്പീരിയൻസാണ്. </p>
<p>സാധാരണ പകൽ തേനെടുക്കാൻ അവർ പോവാറില്ല. രാത്രി ഷൂട്ട് ചെയ്യാൻ ഞങ്ങൾക്ക് അനുവാദവുമില്ല. പകലാകുമ്പോൾ തേനീച്ചയുടെ കുത്ത് കിട്ടാൻ സാധ്യതയുണ്ടെന്നവർ പറഞ്ഞു. ഒടുവിൽ രണ്ടും കൽപിച്ച് വലിയൊരു മരത്തിൽ തേൻ കണ്ടുപിടിച്ച് വലിഞ്ഞുകയറി. ഓടാൻ തയാറായി നിന്നാണ് ഞങ്ങൾ ആ രംഗം ഷൂട്ട് ചെയ്തത്. ഭാഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടായില്ല. ഗംഭീരമായി ഷൂട്ട് ചെയ്യാൻ പറ്റി. ഉരുളൻ കല്ലുകളുള്ള കാടായിരുന്നു അത്. അവർ കൂളായി നടന്നുപോകും. ഞങ്ങൾ കാമറയും കൊണ്ടുപോകുമ്പോൾ മറിഞ്ഞുവീഴും. അവർ രാവിലെ ഭക്ഷണം കഴിക്കാറില്ല. രാത്രിയാണ് പ്രധാന ഭക്ഷണം. കുട്ടയുമായി പോകുമ്പോൾ മീൻ പിടിക്കും. അവിടെവെച്ച് പാകം ചെയ്യും. </p>
<h3>‘തന്തപ്പേരി’ന്‍റെ മേക്കിങ്ങിനെക്കുറിച്ച്, പ്രത്യേകിച്ച് കാമറ വർക്കിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ? </h3>
<p>പലതരം കാമറകൾ ഉപയോഗിച്ചാണ് ഇതിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയത്. എന്‍റെ കൈയിലുള്ള ‘കാനോൺ വൺ ഡി എസ്’, ഗോപ്രോ, ഹെലികാം അങ്ങനെ പലതരം കാമറകളും കൂടാതെ ‘റെഡ്’ കാമറയും ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ കളറിങ് എടുത്തുപറയേണ്ടതുണ്ട്. ഇത്രയും കാമറകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ കളറിസ്റ്റ് ലിജു പ്രഭാകർ ഗംഭീരമായി വർക്ക് ചെയ്തിട്ടുണ്ട്. കാടിനകത്ത് ആർട്ടിഫിഷ്യൽ ലൈറ്റില്ല. ഞാനും ആ രീതിയിൽ ഒരു ലൈറ്റും ഉപയോഗിച്ചിട്ടില്ല. ‘ഉടലാഴ’വും ‘തന്തപ്പേരും’ അങ്ങനെയാണ് ചെയ്തത്. ചെറിയ ക്രൂ ആയതിനാൽ നമ്മുടെ ഇഷ്ടത്തിന് ഷൂട്ട് ചെയ്യാൻ അവസരമുണ്ടായിരുന്നു. </p>
<h3>‘തന്തപ്പേര്’ കണ്ട പ്രേക്ഷകരുടെ പ്രതികരണം എന്തായിരുന്നു? </h3>
<p> ‘തന്തപ്പേര്’ ഐ.എഫ്.എഫ്.കെയിൽ വേൾഡ് പ്രീമിയർ ആയിരുന്നു. ചോലനായ്ക്ക ഭാഷയിൽ ആയതുകൊണ്ട് ഇത് എങ്ങനെയായിരിക്കും കാണികൾ സ്വീകരിക്കുക എന്ന പേടി ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ, മേളയിലെ മൂന്ന് ഷോയും ഹൗസ് ഫുൾ ആയിരുന്നു. പലർക്കും കാണാൻ പറ്റാതെ തിരിച്ചുപോകേണ്ടിവന്നു. പിന്നെ പറഞ്ഞൊരു കാര്യം ഐ.എഫ്.എഫ്.കെയിൽ കാണിക്കുന്ന മലയാളം സിനിമകൾ കണ്ടന്റ് വൈസ് നന്നായിരിക്കും. സാങ്കേതികമായി കാര്യമായി ഉയരാറില്ല. ‘തന്തപ്പേര്’ തീർച്ചയായും ഒരു ഇന്‍റർനാഷനൽ ലെവലിൽ നിൽക്കുന്ന സിനിമയായി ഫീൽ ചെയ്തു എന്നാണ് പ്രേക്ഷകരിൽനിന്ന് കിട്ടിയ ഫീഡ്ബാക്ക്.</p>
<h3>ആർക്കിയോളജി ഫോട്ടോഗ്രഫി വർക്കുകൾ ചെയ്ത ഫോട്ടോഗ്രാഫർമാർ വളരെ കുറവാണ്. റിയാസ് കോമു ക്യൂറേറ്റ് ചെയ്ത താങ്കളുടെ ആർക്കിയോളജി ചിത്രങ്ങളുടെ എക്സിബിഷനുകൾ ഏറെ ശ്രദ്ധ നേടുകയുണ്ടായി. എങ്ങനെയാണ് റിയാസുമായി പരിചയപ്പെടുന്നത് ? </h3>
<p>റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും കൊച്ചി മുസിരിസ് ബിനാലെ ആലോചിക്കുമ്പോഴാണ് പട്ടണം എക്സ്കവേഷനെ കുറിച്ച് അറിയുന്നതും സൈറ്റ് കാണാൻ വരുന്നതും. അപ്പോഴാണ് ഞങ്ങൾ പരിചയപ്പെടുന്നത്. കൊച്ചിൻ മുസിരിസ് ബിനാലെക്കായി ആദ്യത്തെ ബ്രോഷറിൽ ഉപയോഗിച്ചത് ഞാനെടുത്ത ചിത്രങ്ങളാണ്. റിയാസ് ബിനാലെ വിട്ട് ആഴി ആർക്കൈവ്സ് തുടങ്ങി ആദ്യത്തെ എക്സിബിഷൻ ചെയ്യുമ്പോഴാണ് എന്നെ വിളിക്കുന്നത്. </p>
<p>എക്സ്കവേഷൻ ഫോട്ടോഗ്രാഫ്സിനെ കുറിച്ച് എക്സിബിഷൻ ചെയ്താലോ എന്ന് ചോദിച്ചു. കേരളത്തിന്‍റെ ഹിസ്റ്ററി വിഷ്വൽ നരേഷൻ എന്ന രീതിയിൽ ഞാൻ കേരളത്തിലെ റോക്ക് ആർട്ടുകൾ, റോക്ക് പെയിന്‍റിങ്, മഹാശിലാ സ്മാരകങ്ങൾ എക്‌സ്കവേഷനുകൾ എന്നിവ ഡോക്യുമെന്‍റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ചിത്രങ്ങൾ ഒരു ക്രോണോളജി വെച്ച് സെറ്റ് ചെയ്യാൻ പറ്റുമോയെന്ന് ആലോചിച്ചു. കേരളത്തിന്‍റെ ഒരു ഹിസ്റ്ററി ഏറ്റവും പുരാതനമായ എടക്കൽ ഗുഹയിൽ തുടങ്ങി മറ്റ് ഗുഹാചിത്രങ്ങൾ, പെയിന്‍റിങ്ങുകൾ എന്നിങ്ങനെ സെറ്റ് ചെയ്ത് റിയാസുമായി സംസാരിച്ചു. അങ്ങനെ എക്സിബിഷൻ ചെയ്യാൻ തീരുമാനിച്ചു. </p>
<p>‘സീ എ ബോയലിങ് വെസലി’ന്‍റെ ആദ്യ എഡിഷനിൽ എന്‍റേതും കെ.ആർ. സുനിൽ, ബിജു ഇബ്രാഹിം എന്നിവരുടെ വർക്കുകളുമെല്ലാം ചർച്ച ചെയ്യപ്പെട്ടു. ആദ്യമായാണ് ആർക്കിയോളജി ഇമേജുകൾ ഇത്തരം എക്സിബിഷനിൽ പ്രദർശിപ്പിക്കപ്പെടുന്നത്. റിയാസ് അത് ഒരു പുസ്തകമാക്കണമെന്ന് പറഞ്ഞിരുന്നു. റേയ്ച്ചൽ ടെക്സ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. ടെക്സ്റ്റ് കണ്ടപ്പോൾ പുസ്തകത്തിനുപകരം എക്സിബിഷൻ തന്നെ ചെയ്യാമെന്നാണ് റിയാസ് പറഞ്ഞത്. ആദ്യ എഡിഷനിൽ കുറഞ്ഞ ചിത്രങ്ങൾ ആയിരുന്നു. പുതിയ എഡിഷനിൽ 130ഓളം ചിത്രങ്ങൾ സെലക്ട് ചെയ്താണ് ‘ആർക്കിയോലോജിക്കൽ കാമറ’ എന്ന ടൈറ്റിലിൽ കൊച്ചിയിൽ എക്സിബിഷൻ നടക്കുന്നത്. </p>
<p>ആർക്കിയോളജി ഇന്ന് നമ്മുടെ രാജ്യത്ത് മിത്തുമായി ചേർന്നാണ് നിൽക്കുന്നത്. അതിന്‍റെ ഒരു പൊളിറ്റിക്സ് വെച്ചാണ് ടൈറ്റിൽ ‘ആർക്കിയോലോജിക്കൽ കാമറ’ എന്നാക്കുന്നത്. ‘കര’ എന്നുപറയുന്ന ഗാലറി പഴയ ഡച്ച് മിന്‍റ് ഹൗസായിരുന്നു. അവിടെയാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ഡിസംബറിൽ തുടങ്ങി ഫെബ്രുവരി വരെയായിരുന്നു പ്രദർശനം. </p>
<p>അക്കാദമിക് സ്പേസിൽ മാത്രം നിൽക്കുന്ന വർക്കാണ് ആർക്കിയോളജി ഫോട്ടോഗ്രഫി. ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് വിദേശത്തുനിന്നുവന്ന ആർക്കിയോളജിസ്റ്റുകൾ പറഞ്ഞത്. പരിപാടി ക്യൂറേറ്റ് ചെയ്ത റിയാസ് കോമുവിന്‍റെ രീതിയും എടുത്തുപറയേണ്ടതുണ്ട്. ആർട്ടിന്‍റെയും ആർക്കിയോളജിയുടെയും ചരിത്രത്തിൽ ഇന്ത്യയിൽ പ്രധാനപ്പെട്ട എക്സിബിഷനായി അതു മാറി. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു. മറ്റ് പലരും ഈ എക്സിബിഷൻ ചെയ്യാൻ താൽപര്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825372-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020tP9IEiGTj4xgB89ZSK7cBW7MB08ykr2R3464530" data-watermark="false" style="width: 100%;" info-selector="#info_item_1775273470484" title="ഐ.എഫ്.എഫ്.കെ 2025ലെ മികച്ച ചിത്രത്തിനുള്ള (പ്രേക്ഷക പോൾ) അവാർഡ് ‘തന്തപ്പേര്’ സിനിമയുടെ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളക്കും സംഘത്തിനും മന്ത്രി സജി ചെറിയാൻ സമ്മാനിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, മന്ത്രി വി. ശിവൻകുട്ടി, അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775273470484">
  <p>ഐ.എഫ്.എഫ്.കെ 2025ലെ മികച്ച ചിത്രത്തിനുള്ള (പ്രേക്ഷക പോൾ) അവാർഡ് ‘തന്തപ്പേര്’ സിനിമയുടെ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളക്കും സംഘത്തിനും മന്ത്രി സജി ചെറിയാൻ സമ്മാനിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, മന്ത്രി വി. ശിവൻകുട്ടി, അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം</p>
 </div>
</div>
<h3>എങ്ങനെയാണ് ആർക്കിയോളജി ഫോട്ടോഗ്രഫിയിലേക്ക് എത്തുന്നത് ? </h3>
<p> തിരുവനന്തപുരം സംസ്കൃത സർവകലാശാലയിൽ എന്‍റെ ചില സുഹൃത്തുക്കളെ കാണാനായി അവിടേക്ക് പോകുമായിരുന്നു. അവിടെ വെച്ചാണ് എം.എ ഹിസ്റ്ററിക്ക് പഠിക്കുന്ന എന്‍റെ പാർട്ണർ കൂടിയായ ശ്രീലതയെ പരിചയപ്പെടുന്നത്. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. പിന്നീട് പ്രണയത്തിലുമായി. കാര്യവട്ടത്ത് എം.ഫിൽ പഠന സമയത്ത് ഞങ്ങളുടെ പ്രണയബന്ധം അവളുടെ വീട്ടിലറിഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ റഫറൻസ് ചെയ്യാൻ വീട്ടുകാരും അധ്യാപകരും അവളെ പറഞ്ഞുവിടുന്നത് ആ സമയത്താണ്. തുടർന്നാണ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തുന്നതും ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നതും. </p>
<p>ആ സമയത്തുതന്നെയാണ് തഞ്ചാവൂർ യൂനിവേഴ്സിറ്റിയിലെ ഡോ. സെൽവകുമാർ മഹാശിലാസ്മാരകങ്ങൾ ഡോക്യുമെന്‍റ് ചെയ്യാൻ കേരളത്തിൽ വരുന്നത്. ഡോ. കെ.പി. രാജേഷും സൈറ്റ് വിസിറ്റ് ചെയ്യാനായി പോകും. അവരോടൊപ്പം ഞാനും കാമറയുമായി പോയി ചിത്രങ്ങളെടുക്കും. ഹിസ്റ്ററി അത്ര ഇഷ്ടമുള്ള വിഷയമായിരുന്നില്ല. എങ്കിലും ആർക്കിയോളജി മഹാശിലാസ്മാരകം, കൊടക്കല്ല്, തൊപ്പിക്കല്ല് എന്നിവ ഡോക്യുമെന്‍റ് ചെയ്ത് തുടങ്ങി. </p>
<p>2007ൽ പട്ടണം എക്സ്കവേഷൻ തുടങ്ങുന്ന സമയത്ത് ശ്രീലതക്കൊപ്പം ഞാനും ജോയിൻ ചെയ്തു. പിന്നീട് കെ.സി.എച്ച്.ആറിന്‍റെ ആഭിമുഖ്യത്തിൽ പട്ടണം ആർക്കിയോളജിക്കൽ സൈറ്റിന്‍റെ ഫീൽഡ് സർവേയിലും ചേരാൻ അവസരം ലഭിച്ചു. അങ്ങനെ എന്‍റെ ആദ്യത്തെ എക്സ്കവേഷൻ ഡോക്യുമെന്റേഷൻ ചർച്ച ചെയ്യപ്പെട്ടു. എന്‍റെ ആർക്കിയോളജി ഫോട്ടോഗ്രഫിയുടെ തുടക്കം അതായിരുന്നു. 2008ൽ എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. രാജൻ ഗുരുക്കൾ സാറിന്‍റെ നേതൃത്വത്തിൽ ആനക്കര എക്സ്കവേഷൻ നടന്നു. അതും ഡോക്യുമെന്‍റ് ചെയ്യാൻ അവസരമുണ്ടായി. പിന്നീട് ആൾക്കിയോളജിയുമായി ബന്ധപ്പെട്ട മറ്റുപലതും ഡോക്യുമെന്‍റ് ചെയ്യാനും അവസരം ലഭിച്ചു.</p>
<p>എക്സ്കവേഷൻ സാധാരണ മൂന്നുമാസംവരെ നീണ്ടുനിൽക്കും. രാവിലെ തൊട്ട് ജോലി തുടങ്ങും. ഫോട്ടോഗ്രഫി മാത്രമായിരുന്നില്ല എനിക്കവിടെ ജോലി. ശാസ്ത്രജ്ഞരോടും തൊഴിലാളികളോടും ചേർന്നുള്ള ആ ജോലി ജീവിതത്തിലെ നല്ലൊരു കാലം കൂടിയായിരുന്നു. മകൻ ആദി എന്ന അക്കു എക്സ്കവേഷൻ സൈറ്റിലാണ് വളർന്നത്. രാവിലെ ഞങ്ങൾ പോകുമ്പോൾ അവനെയും കൊണ്ടുപോകും. ഏതെങ്കിലും ട്രഞ്ചിലായിരിക്കും കിടക്കുക. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അവന്‍റെ ഉടലിലും കാണും ചളിയും മണ്ണും. അവനെ സംബന്ധിച്ച് അവിടെയുള്ളവരെല്ലാം അവന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അവരെല്ലാവരും ചേർന്നാണ് അവനെ വളർത്തിയത് എന്നുതന്നെ പറയാം. ഇപ്പോളവൻ ഹരിയാനയിലെ സോണിപതിലാണ്. അവിടെ വേൾഡ് യൂനിവേഴ്സിറ്റി ഓഫ് ഡിസൈനിൽ ഗെയിം ഡിസൈനിങ് പഠിക്കുന്നു.</p>
<h3>താങ്കളുടെ ചിത്രങ്ങൾ ശ്രദ്ധിക്കുമ്പോൾ അതിൽ ആർട്ടിസ്റ്റിക് ടച്ച് കാണാൻ കഴിയും. ഫൈൻ ആർട്സ് കോളജിലെ പഠനം ഫോട്ടോഗ്രഫിയെ സ്വാധീനിച്ചിട്ടുണ്ടോ? </h3>
<p>എന്‍റെ ബാക്ക് ഗ്രൗണ്ട് പെയിന്‍റിങ്ങാണ്. പിന്നെ ഫോട്ടോഗ്രഫിയും. ശേഷമാണ് ആർക്കിയോളജിക്കൽ ഫോട്ടോഗ്രഫിയിലേക്ക് വരുന്നത്. അതൊരു പക്കാ സയിന്‍റിഫിക് ഡോക്യുമെന്‍റേഷനാണെന്നാണ് പറയപ്പെടുന്നതെങ്കിലും എന്നെ സംബന്ധിച്ച് മനസ്സിലൊരു ആർട്ടിസ്റ്റുണ്ട്. അതിനാൽ ഞാനെടുക്കുന്ന ഇമേജുകളിൽ എവിടെയെങ്കിലും ആർട്ടിസ്റ്റിന്‍റെ കൈയൊപ്പ് കാണുക എന്നത് നമ്മൾ പോലും അറിയാതെ സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ വെറും ടെക്നിക്കൽ ഇമേജുകൾ അല്ലാതെ ആർട്ടിസ്റ്റിക്കായ കുറെ ഇമേജുകൾ എക്സിബിറ്റ് ചെയ്യാൻ എനിക്ക് സാധിക്കും. </p>
<h3>ഫൈൻ ആർട്സ് കോളജ് പഠനകാലം എങ്ങനെയായിരുന്നു? </h3>
<p>ചെറുപ്പത്തിലേ ചിത്രം വരക്കുമായിരുന്നു. മത്സരങ്ങളിലൊന്നും പങ്കെടുക്കുമായിരുന്നില്ല. വീട്ടിലെ ചുമരുകളിൽ എല്ലാം വരച്ചുവെക്കുമായിരുന്നു. ഫൈൻ ആർട്സ് കോളജിൽ പഠിക്കുന്നതിനോട് വീട്ടുകാർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. അന്നത്തെ കാലത്ത് ഫൈൻ ആർട്സ് കോളജിൽ പഠിക്കുന്നവരെല്ലാം വഴിതെറ്റിപ്പോകും എന്നൊരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. അന്നൊക്കെ കോളജിലുള്ളവരെക്കുറിച്ച് അരാജകവാദികൾ എന്നാണ് മറ്റുള്ളവർ വിശേഷിപ്പിച്ചിരുന്നത്. വാപ്പ എന്നും ഓഫിസിലേക്ക് പോകുന്നത് കോളജിന്‍റെ മുന്നിലൂടെയാണ്. നീ വേറെ എവിടെപ്പോയാലും ഇവിടെ പറ്റില്ല എന്നതായിരുന്നു വാപ്പയുടെ നിലപാട്. എന്നാൽ, എന്‍റെ തീരുമാനം അവിടെ പഠിക്കുക എന്നതായിരുന്നു. അവിടത്തെ നാലുവർഷ പഠനത്തിനിടെ ഞാൻ പുതിയതരം സിനിമ കാണാൻ തുടങ്ങുന്നു, സംഗീതം കേൾക്കാൻ തുടങ്ങുന്നു, പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുന്നു. അങ്ങനെ എന്നെ പൂർണമായും മാറ്റിമറിച്ചത് ഫൈൻ ആർട്സ് കോളജിലെ ജീവിതമായിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825373-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020O7x3L5awBmhxxEn4eGiW33ZxZ9yVyFgZ3526716" data-watermark="false" style="width: 100%;" info-selector="#info_item_1775273532663">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775273532663"></div>
</div>
<h3>എങ്ങനെയാണ് സ്‌റ്റിൽ ഫോട്ടോഗ്രഫിയിലേക്ക് വരുന്നത് ? </h3>
<p>സുഹൃത്ത് മായക്ക് ‘സെനിത്ത്’ ഫിലിം കാമറയുണ്ടായിരുന്നു. ആ സെനിത്ത് കാമറയിലാണ് ആദ്യമായിട്ട് ചിത്രങ്ങൾ എടുക്കുന്നത്. കോളജ് പഠനശേഷം ചില പരീക്ഷണ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. ലെൻസ് റിവേഴ്സ് ചെയ്തിട്ടുള്ള ചില ചിത്രങ്ങൾ. അതെല്ലാം പെയിന്‍റിങ് സ്വഭാവമുള്ള ചിത്രങ്ങളായിരുന്നു. അങ്ങനെ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഞങ്ങളൊരു എക്സിബിഷൻ നടത്തി. അയ്യപ്പപ്പണിക്കരാണ് പ്രദർശനം ഉദ്ഘാടനം ചെയ്യുന്നതും, അതിന്‍റെ ബ്രോഷറിൽ അവതാരിക എഴുതുന്നതും. </p>
<p>ഈ ചിത്രങ്ങളാണ് ഞാൻ കേന്ദ്ര ഫെലോഷിപ്പിന് അയക്കുന്നത്. അങ്ങനെ 2002ൽ കേന്ദ്ര ഗവ. ഫെലോഷിപ് കിട്ടിയതോടെയാണ് സത്യത്തിൽ ഞാൻ മുഴുവൻ സമയ ഫോട്ടോഗ്രാഫറായി മാറുന്നത്. ഒരുപക്ഷേ ഫെലോഷിപ് കിട്ടിയില്ലായിരുന്നുവെങ്കിൽ ഞാൻ ഫോട്ടോഗ്രഫിയിൽ എത്തില്ലായിരുന്നു. വെഡിങ് ഫോട്ടോഗ്രഫി ചെയ്തിട്ടുണ്ട്. ‘മാതൃഭൂമി’, ‘മാധ്യമം’ ആഴ്ചപ്പതിപ്പുകൾക്ക് വേണ്ടിയും ഫോട്ടോഗ്രാഫുകൾ നൽകിയിട്ടുണ്ട്. കവർ ചിത്രങ്ങളായും വന്നിട്ടുണ്ട്. ‘മാധ്യമം’ ആഴ്ചപ്പതിപ്പിലെ കവിതകൾക്കുവേണ്ടിയും ചിത്രങ്ങൾ നൽകിയിട്ടുണ്ട്. </p>
<h3> വീട്, വീട്ടുകാർ എന്നിവരെക്കുറിച്ചും പറയാമോ? </h3>
<p>തിരുവനന്തപുരത്ത് ചിറയിൻകീഴാണ് സ്വദേശം. നടൻ പ്രേംനസീറിന്‍റെ അയൽവാസി എന്നുവേണമെങ്കിൽ പറയാം. അവിടത്തെ ശാർക്കര ക്ഷേത്രം എല്ലാവരുടെയും ഒരു കേന്ദ്രമായിരുന്നു. കെ.ജി. ശങ്കരപ്പിള്ള, ഗോപി, പ്രേംനസീർ അങ്ങനെ മലയാളത്തിലെ പ്രധാനപ്പെട്ട പല സാഹിത്യകാരന്മാരും കലാകാരന്മാരും ആ ക്ഷേത്രപ്പറമ്പിൽ ഒത്തുകൂടാറുണ്ടായിരുന്നു. പ്രേം നസീർ സ്ഥാപിച്ച ഒരു ലൈബ്രറിയും അവിടെയുണ്ടായിരുന്നു. കുട്ടിക്കാലത്ത് അവിടെ പോയി പുസ്തകങ്ങൾ വായിക്കുന്നതും ആളുകളുമായി സംസാരിക്കുന്നതും പതിവായിരുന്നു. വീട്ടിലെ മൂത്ത ആളാണ് ഞാൻ. അനിയൻ ഷമീർ, അനിയത്തി സജീന. വാപ്പ അബ്ദുൽ റഷീദ് സർവേ വകുപ്പിലായിരുന്നു. ഉമ്മ റംല സബ് രജിസ്ട്രാർ ഓഫിസിലും.</p>
<p>തിരുവനന്തപുരത്തെ ആളുകളുടെ പൊതുസ്വഭാവം വെച്ച് ഉമ്മക്കും വാപ്പക്കും എന്നെയും സർക്കാർ ഉദ്യോഗസ്ഥനായി കാണാനായിരുന്നു ആഗ്രഹം. കലാപരമായി ബന്ധം വീട്ടിലെ ഒരാൾക്കുംതന്നെ ഉണ്ടായിരുന്നില്ല. സർക്കാർ ജോലി ലഭിക്കാൻ ഞാൻ ശ്രമിക്കുന്നില്ല എന്നത് വലിയൊരു പരാതി തന്നെയായിരുന്നു. അനിയത്തി ഹയർസെക്കൻഡറി പ്രിൻസിപ്പലാണ്. അനിയൻ ആണെങ്കിൽ ഗവ. പ്രസിലും വർക്ക് ചെയ്യുന്നു. മൂത്തമകനായ ഞാൻ മാത്രം സർക്കാർ ഉദ്യോഗസ്ഥനായില്ല. അതിന്റെ ഒരു പ്രശ്നം വീട്ടിൽ ഇപ്പോഴുമുണ്ട്. ഉമ്മ എപ്പോഴും പറയും, നിനക്ക് ജോലിയും കൂലിയുമില്ലാതെ ഇങ്ങനെ നടന്നാൽ മതിയല്ലോന്ന്. </p>
<h3>സ്റ്റിൽ ഇമേജിൽനിന്ന് വിഷ്വലിലേക്ക് വരുന്നത് എങ്ങനെയാണ് ? </h3>
<p>ഞാൻ ഫോട്ടോഗ്രഫി ചെയ്യുന്ന സമയത്താണ് സി-ഡിറ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് ഡോക്യുമെന്‍ററി ചെയ്യാൻ തുടങ്ങുന്നത്. പിന്നീട് ടൂറിസം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാംസ്കാരിക വകുപ്പ്, ബ്രിട്ടീഷ് മ്യൂസിയം, കൃഷി വകുപ്പ്, ദൂരദർശൻ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഡോക്യുമെന്‍ററികളുടെ കാമറ ചെയ്തു. എഡിറ്റർ ബി. അജിത്കുമാറാണ്, മീഡിയവണിന്റെ ഇപ്പോഴത്തെ ഡൽഹി ബ്യൂറോ ചീഫ് ഡി. ധനസുമോദ് മൺറോ തുരുത്തിനെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി ചെയ്യുന്നുണ്ടെന്നും അതിന് കാമറ ചെയ്യണമെന്നും പറഞ്ഞത്. അങ്ങനെ 2015 ലാണ് ‘ജലസമാധി’ എന്ന പേരിൽ ഡോക്യുമെന്‍ററിയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമായിരുന്നു വിഷയം. </p>
<p>ഷൂട്ട് ചെയ്യാനായി മൺറോ തുരുത്തിൽ എത്തുമ്പോൾ വേലിയേറ്റവും വേലിയിറക്കവും കാരണം മൺറോ തുരുത്ത് മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഈ ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദർശനം ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലൂടെയായിരുന്നു. പിന്നീട് പല ഫെസ്റ്റിവലുകളിലും ഈ ചിത്രം കാണിക്കുകയും അവാർഡുകൾ നേടുകയും ചെയ്തു. പാരിസിൽ നടന്ന ലോക ഉച്ചകോടിയിൽവരെ ഈ ചിത്രം പ്രദർശിപ്പിക്കാൻ ഭാഗ്യമുണ്ടായി. കൂടാതെ മികച്ച കാമറാമാനുള്ള യൂത്ത് സ്പ്രിങ് അവാർഡും ഇതിന് ലഭിച്ചു. ഡോക്യുമെന്‍ററിയുടെ ഇംപാക്ട് എന്നോണം മൺറോ തുരുത്തിൽ ഇടപെടലുകളുമുണ്ടായി.</p>
<h3>ആദ്യ സിനിമയായ ‘ഉടലാഴ’ത്തെക്കുറിച്ച് ? </h3>
<p>‘ജലസമാധി’ സൈൻസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സമയത്താണ് ഉണ്ണിയെ പരിചയപ്പെടുന്നത്. ഉണ്ണിയുടെ ‘വിമൻസെസ്’ എന്ന ഡോക്യുമെന്‍ററിയും അവിടെ പ്രദർശനത്തിനുണ്ടായിരുന്നു. അവിടെവെച്ചാണ് ‘ഉടലാഴ’ത്തെക്കുറിച്ച് പറയുന്നത്. തുടക്കത്തിൽ ഞാൻ ചെയ്യുന്നില്ലെന്ന് പറഞ്ഞു. പിന്നീട് ഉണ്ണിയുടെ നിർബന്ധം കാരണമാണ് സിനിമ ചെയ്യുന്നത്. ജീവിതത്തിൽ അതുവരെ ഞാൻ ഏതെങ്കിലുമൊരു സിനിമാ സെറ്റിൽ പോവുകയോ സിനിമയുമായി അസിസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. ഇക്കാര്യം പറഞ്ഞപ്പോൾ, അതൊന്നും ഒരു പ്രശ്മനമല്ല താൽപര്യമുണ്ടെങ്കിൽ തുടങ്ങാം എന്നുപറഞ്ഞ് ധൈര്യം തന്നത് ഉണ്ണിയാണ്. പിന്നീട് കഥയുടെ ​ത്രെഡ് ഉണ്ണി പറഞ്ഞപ്പോൾ ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് ‘ഉടലാഴം’ സിനിമയുടെ ചർച്ച ആരംഭിക്കുന്നത്. </p>
<p>അന്ന് കാനോൺ വൺ ഡി എസ് കാമറയാണ് എന്‍റെ കൈയിലുണ്ടായിരുന്നത്. അതുപയോഗിച്ചാണ് ഞാൻ ഫോട്ടോഗ്രഫി ചെയ്തിരുന്നത്. ആ കാമറയിൽതന്നെ ഷൂട്ട് ചെയ്യാമെന്ന് ഉണ്ണി പറഞ്ഞു. അങ്ങനെയൊടുവിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സംവിധായകനും കാമറാമാനും പുറമെ സിങ്ക് സൗണ്ട് ടീം, അസോസിയറ്റ് ഡയറക്ടർ ഉൾപ്പെടെ കുറച്ചുപേർ മാത്രമാണ് സെറ്റിലുണ്ടായിരുന്നത്. മോഹൻലാലിന്‍റെ ‘ഫോട്ടോഗ്രാഫർ’ എന്ന സിനിമയിലൂടെ ബാലതാരമായിവന്ന മണിയായിരുന്നു നായകൻ. </p>
<p>പലപ്പോഴും ഷൂട്ട് ചെയ്യാൻ മണിയുമായി ഇറങ്ങും. ലൊക്കേഷനിലെത്തുമ്പോൾ മണി പറയും ഇന്ന് പറ്റൂല്ലാന്ന്. നിർബന്ധിച്ച് മണിയെ അഭിനയിപ്പിക്കുന്നത് പാടായിരുന്നു. ലൈറ്റ് യൂനിറ്റോ അസിസ്റ്റൻസോ ഒന്നുമില്ലാതെ ആ സിനിമ ഞങ്ങൾ ഒരുവിധം ഷൂട്ട് ചെയ്തെടുത്തു. ശേഷം ആ സിനിമ പോസ്റ്റ് പ്രൊഡക്ഷനുപോയത് ഇന്ത്യൻ സിനിമയിലെ പ്രധാനപ്പെട്ട ആളുകളുടെ കൈയിലേക്കാണ്. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്, ദേശീയ അവാർഡും സംസ്ഥാന അവാർഡുമെല്ലാം നേടിയ രംഗനാഥ് രവിയാണ്. ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തത് ബിജിബാലാണ്. സംഗീതം നൽകി പാടിയത് സിതാരയും. എന്‍റെയും ഉണ്ണിയുടെയും ആദ്യ സിനിമ ‘ഉടലാഴം’ കഴിഞ്ഞ് ഏഴ് സിനിമകൾ ചെയ്തെങ്കിലും എന്നെ അറിയപ്പെടുന്നത് ‘ഉടലാഴ’ത്തിന്‍റെ കാമറാമാൻ എന്ന നിലയിലാണ്. ഉണ്ണിയും ഞാനും തമ്മിലുള്ള വർക്കിന്‍റെ സ്വഭാവം അത് വേറൊരുതരം കെമിസ്ട്രിയാണ്. അത് ‘തന്തപ്പേരി’ലും ആവർത്തിച്ചു. </p>
<h3>താങ്കളുടെ കാമറ വർക്കിൽ എനിക്കിഷ്ടപ്പെട്ട ഒരു കാര്യം അവൈലബിൾ ലൈറ്റിൽ ഷൂട്ട് ചെയ്യുന്നതിൽ കാണിക്കുന്ന മിടുക്കും ലൈറ്റുകൊണ്ട് തീർക്കുന്ന ചില അസാധ്യ ഫ്രെയിമുകളുമാണ്. ഛായാഗ്രാഹകരംഗത്ത് ആരാണ് റോൾ മോഡൽ ‍? </h3>
<p>ഫൈൻ ആർട്സിൽ പഠിക്കുന്ന കാലത്ത് ഐ.എഫ്.എഫ്.കെ യിൽനിന്ന് സിനിമ കണ്ടുതുടങ്ങിയതാണ്. കോളജിലെ ഫിലിം സൊസൈറ്റിയിൽനിന്ന് ധാരാളം സിനിമകൾ കാണാറുണ്ടായിരുന്നു. അങ്ങനെയാണ് മറ്റൊരു തരം സിനിമാ കൾച്ചറിനെക്കുറിച്ച് അറിയുന്നത്. ഞാൻ സിനിമയിലെത്തും എന്ന് അന്നൊരിക്കലും കരുതിയിരുന്നില്ല. ആദ്യമായി എന്‍റെ ഒരു വർക്ക് തിയറ്ററിൽ കാണുന്നത് ‘ജലസമാധി’യാണ്. ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ കൈരളി-ശ്രീ തിയറ്ററിൽ അത് കാണുമ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. </p>
<p>ഫോട്ടോഗ്രഫി ചെയ്യുന്ന കാലത്ത് ആർട്ടിഫിഷ്യൽ ലൈറ്റ് ഉപയോഗിക്കുക എന്നുപറഞ്ഞാൽ പ്രശ്നമായിരുന്നു. ഫ്ലാഷ് ഉപയോഗിച്ച് പടമെടുക്കുന്നത് വലിയ പ്രശ്നമായിരുന്നു. നാച്വറൽ ലൈറ്റിൽ ഫോട്ടോയെടുക്കുക എന്നതായിരുന്നു എന്‍റെ ശൈലി. പക്ഷേ, അന്നത് എല്ലാവരും സ്വീകരിച്ചിരുന്നില്ല. വെളിച്ചമില്ല, ഒരു വശത്ത് ലൈറ്റില്ല എന്നൊക്കെ പറഞ്ഞിരുന്നു. മലയാള സിനിമയിൽ എനിക്ക് ഇഷ്ടപ്പെട്ട കാമറാമാൻ എം.ജെ. രാധാകൃഷ്ണൻ ആണ്. അവൈലബിൾ ലൈറ്റിൽ ഷൂട്ട് ചെയ്യുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ലൈറ്റ് കൺട്രോൾ ചെയ്ത് ഷൂട്ട് ചെയ്തിരുന്ന എല്ലാ കാമറാമാന്മാരുടെയും വർക്ക് എനിക്കിഷ്ടമാണ്. പ്രത്യേകം ഒരാളെ ഫോളോ ചെയ്തിരുന്നില്ല. </p>
<h3>ഓരോ സിനിമക്കും വ്യത്യസ്തമായ പാറ്റേൺ ആയിരിക്കുമല്ലോ. താങ്കൾ വർക്ക് ചെയ്ത സിനിമകളും അതിൽ ലൈറ്റ് എങ്ങനെയാണ് ഉപയോഗിച്ചതെന്നും അറിയാൻ ആഗ്രഹമുണ്ട് ? </h3>
<p>‘ഉടലാഴം’ അവൈലബിൾ ലൈറ്റിൽ ചെയ്ത സിനിമയാണ്. സുധ ഷാ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ‘പക്ഷികൾക്ക് പറയാനുള്ളത്’. അത് കുറച്ചുകൂടി ലൈറ്റൊക്കെ ഉപയോഗിച്ച സിനിമയായിരുന്നു. വിഷയത്തിന് അനുസരിച്ചാണ് ലൈറ്റുപയോഗിച്ചത്. മൂന്നാമത്തെ സിനിമ എം.ജി യൂനിവേഴ്സിറ്റി പ്രൊഡ്യൂസ് ചെയ്ത അൻവർ അബ്ദുല്ലയുടെ ‘ട്രിപ്പ്’ ആയിരുന്നു. </p>
<p>കോവിഡ് കാലത്ത്, സംവിധായകനും ഛായാഗ്രാഹകനും മാത്രം ക്രൂ മെംബർമാരായ ‘മതിലുകൾ: ലൗ ഇൻ ദ ടൈം ഓഫ് കൊറോണ’ ചെയ്തു. സംവിധായകൻ തന്നെയായിരുന്നു അഭിനേതാവ്. പിന്നീടാണ് ‘അന്തരം’ ചെയ്യുന്നത്. അതുകഴിഞ്ഞ് വിദ്യാ മുകുന്ദന്‍റെ ‘ഡാർക്ക് ഷെയ്ഡ്സ് ഓഫ് സീക്രട്ട് ’, തുടർന്ന് കുഞ്ഞിരാമ പണിക്കരുടെ തെയ്യത്തെക്കുറിച്ചുള്ള ‘ഹതനെ ഉദയ’ ചെയ്തു. തുടർന്നാണ് ‘തന്തപ്പേരി’ലേക്ക് എത്തുന്നത്'.</p>
<p>മറ്റ് സിനിമകളെവെച്ച് നോക്കുമ്പോൾ ‘ഹതനെ ഉദയ’ വലിയ ക്രൂ മെംബേഴ്സും വലിയ യൂനിറ്റും ഒക്കെയുള്ള സിനിമയായിരുന്നു. ‘ഉടലാഴ’വും, ‘തന്തപ്പേരും’ ആർട്ടിഫിഷ്യൽ ലൈറ്റ് ഉപയോഗിക്കാൻ കഴിയാത്ത കഥാപരിസരമാണ്. ഒരു കാലത്ത് മലയാള സിനിമയിലെ ലൈറ്റിങ് രീതിയോട് എനിക്ക് പൊരുത്തപ്പെടാൻ പറ്റിയിട്ടില്ല. ഫ്ലാറ്റ് ലൈറ്റുകൾ ആണ് അന്നുപയോഗിച്ചിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഉപയോഗിക്കുന്നത് എന്നൊക്കെ ഞാൻ ആലോചിച്ചിരുന്നു. എന്നാൽ, ഇന്ന് ആ രീതിക്ക് മാറ്റം വന്നിട്ടുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825367-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Q7yon6zV3ArvAr7BB5OBHI1e557acjr43304875" data-watermark="false" style="width: 100%;" info-selector="#info_item_1775273311350" title="‘ഉടലാഴം’ സിനിമയുടെ സെറ്റിൽ അഭിനേതാക്കളായ ഇന്ദ്രൻസിനും മണിക്കുമൊപ്പം എ. മുഹമ്മദ്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775273311350">
  <p>‘ഉടലാഴം’ സിനിമയുടെ സെറ്റിൽ അഭിനേതാക്കളായ ഇന്ദ്രൻസിനും മണിക്കുമൊപ്പം എ. മുഹമ്മദ്</p>
 </div>
</div>
<h3>ധാരാളം ഡോക്യുമെന്‍ററികൾക്ക് കാമറ ചെയ്തയാളാണ് താങ്കൾ. സിനിമകളും ചെയ്തിട്ടുണ്ട്. ഏത് ചെയ്യാനാണ് കൂടുതലിഷ്ടം ? </h3>
<p>ഡോക്യുമെന്‍ററി ചെയ്യാനാണ് എനിക്കിപ്പോഴും ഇഷ്ടം. ഡോക്യുമെന്‍ററി ചെയ്യുമ്പോൾ കാമറാമാൻ എന്ന നിലയിൽ നമുക്ക് ഷൂട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കാറുണ്ട്. ഡോക്യുമെൻററിയുടെ ഷൂട്ട് പലപ്പോഴും സ്ക്രിപ്റ്റ് വെച്ചിട്ടല്ല നടക്കുക. പലപ്പോഴും ഷൂട്ട് ചെയ്ത റഷ്സ് വെച്ചിട്ട് എഡിറ്റിങ് ടേബിളിൽ ആയിരിക്കാം അതിന്‍റെ സ്ക്രിപ്റ്റ് രൂപപ്പെടുന്നത്. സിനിമ ചെയ്യുമ്പോൾ കാമറാമാൻ എന്ന രീതിയിൽ ചിലയിടത്തൊക്കെ ലിമിറ്റേഷൻസുണ്ട്. ഡോക്യുമെന്‍ററികളിൽ പ്രധാനമായും ചെയ്തത് മലയാളം സർവകലാശാല നിർമിച്ച എം.ടിയെക്കുറിച്ചും യു.എ. ഖാദറിനെക്കുറിച്ചുമുള്ളവയാണ്.</p>
<p> യു.എ. ഖാദറിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി അവിടത്തെ തന്നെ അധ്യാപകനായ മുഹമ്മദ് റാഫിയാണ് സംവിധാനം ചെയ്തത്. അൻവർ അബ്ദുല്ലയാണ് എം.ടിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. പിന്നെ പ്രധാനമായും ചെയ്ത മറ്റൊരു ഡോക്യുമെന്‍റററി, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ചെലവൂർ വേണുവേട്ടനെക്കുറിച്ചുള്ള വർക്കാണ്. ചലച്ചിത്ര അക്കാദമി തന്നെയാണ് അത് നിർമിച്ചത്. ജയൻ മാങ്ങാടാണ് സംവിധാനം ചെയ്തത്. പിന്നെ ട്രാൻസ് വിമൻ രേവതിയെക്കുറിച്ച് പി. അഭിജിത്ത് സംവിധാനംചെയ്ത ‘അയാം രേവതി’ എന്ന ഡോക്യുമെന്‍ററിയാണ്.</p>
<h3>നമ്മൾ ഒരുമിച്ച് രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. ‘അന്തരം’ എന്ന ഫിക്ഷൻ സിനിമയും ‘അയാം രേവതി’യെന്ന ഡോക്യുമെന്‍ററിയും. ഇവയെക്കുറിച്ച് എന്താണ് പറയാനുള്ളത്? </h3>
<p>ഞാൻ അഭിയെ പരിചയപ്പെടുന്നത്, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ യൂനിയൻ നടത്തിയ നിങ്ങളുടെ ട്രാൻസ്ജെൻഡർ എക്സിബിഷനിലൂടെയാണ്. എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്ത എക്സിബിഷൻ ആയിരുന്നു അത്. ഞാനറിയാത്ത ഒരു വിഭാഗത്തെക്കുറിച്ച് ആദ്യമായി അറിയുന്നത് ആ എക്സിബിഷനിലൂടെയാണ്. ‘ഉടലാഴ’ത്തിന്‍റെ ചിത്രീകരണത്തിനായി തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉൽഉണ്ടൂർപേട്ട് താലൂക്കിലെ കൂവാഗത്ത് പോയിരുന്നു. അപ്പോഴാണ് ട്രാൻസ്ജെൻഡർ വിഭാഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്.</p>
<p>വ്യക്തിപരമായ ഉണ്ടായ അനുഭവം പറയാം. എറണാകുളം ദർബാർ ഹാളിൽ ഒരു ആർട്ട് ഫെസ്റ്റ് എന്ന പരിപാടി നടന്നിരുന്നു. 50 ഓളം ട്രാൻസ്ജെൻഡർ വ്യക്തികളും ആർട്ടിസ്റ്റുകളും ഒരുമിച്ച് വർക്ക് ചെയ്ത ഫെസ്റ്റായിരുന്നു അത്. അതിൽ ഫോട്ടോഗ്രാഫറായി ഞാനുമുണ്ടായിരുന്നു. എന്‍റെ കൂടെ സ്കൂളിൽ പഠിച്ച വ്യക്തിയെ ഞാൻ വർഷങ്ങൾക്കുശേഷം ആ ഫെസ്റ്റിവലിൽ വെച്ച് കാണാനിടയായി. അവൻ ഒരു ട്രാൻസ്ജെൻഡറായി മാറിയിരുന്നു. ആ സമയത്താണ് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ നിങ്ങളുടെ ‘എന്നോടൊപ്പം’ ഡോക്യുമെന്‍ററി കാണുന്നതും പരിചയപ്പെടുന്നതും. </p>
<p>അതുവരെ അഭി ചെയ്ത ഫോട്ടോഗ്രാഫ്സുണ്ട്, പുസ്തകമുണ്ട്, ഡോക്യുമെന്ററികളുണ്ട്. അടുത്തത് ഒരു സിനിമയാകാം എന്നുപറഞ്ഞാണ് നമ്മൾ പിരിഞ്ഞത്. അഭിയുടെ സുഹൃത്തുക്കളായ ജോ ജോയും ജോമിനും പോളും ജസ്റ്റിൻ ജോസഫും മഹീപും രേണുകയും നിർമിക്കാൻ മുന്നോട്ടുവന്നപ്പോഴാണ് ‘അന്തരം’ സംഭവിക്കുന്നത്. നേഹക്ക് ആദ്യമായി ട്രാൻസ് ജെൻഡർ കാറ്റഗറിയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതോടെ ട്രാൻസ് സമൂഹത്തിന് വലിയ വിസിബിലിറ്റി കിട്ടി. എട്ടാം ക്ലാസ് ആർട്ട് എജുക്കേഷൻ പാഠപുസ്തകത്തിന്‍റെ സിലബസിലും നേഹയും ‘അന്തര’വും ഇടംനേടി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825371-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020jDLqgHulCUqlztkDQtzC9eyTSBTEIFDS3420862" data-watermark="false" style="width: 100%;" info-selector="#info_item_1775273426752" title="തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേളയിൽ ‘ഞാൻ രേവതി’യുടെ സംവിധായകൻ പി. അഭിജിത്തിനും രേവതിക്കുമൊപ്പം എ. മുഹമ്മദ്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775273426752">
  <p>തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേളയിൽ ‘ഞാൻ രേവതി’യുടെ സംവിധായകൻ പി. അഭിജിത്തിനും രേവതിക്കുമൊപ്പം എ. മുഹമ്മദ്</p>
 </div>
</div>
<h3>‘ഞാൻ രേവതി’യെക്കുറിച്ച് പറഞ്ഞുനിർത്താമെന്ന് തോന്നുന്നു. കഴിഞ്ഞ വർഷം താങ്കളുടെ ശ്രദ്ധിക്കപ്പെട്ട വർക്കുകളിൽ ഒന്നായിരുന്നല്ലോ അത് ? </h3>
<p>‘അന്തരം’ സിനിമയിൽ ഗെസ്റ്റ് കാരക്ടറായി അഭിനയിക്കാൻ വന്നപ്പോഴാണ് ഞാൻ, രേവതി ചേച്ചിയെ പരിചയപ്പെടുന്നത്. അഭിയാണ് രേവതി ചേച്ചിയെക്കുറിച്ച് ഡോക്യുമെന്‍ററി ചെയ്യുന്നതിനെക്കുറിച്ച് പറയുന്നത്. എനിക്കും ആ വർക്ക് ചെയ്യാൻ വലിയ ആവേശമായിരുന്നു. അതിന് പ്രധാന കാരണം രേവതിയെന്ന സാമൂഹിക പ്രവർത്തകയുടെ രാഷ്ട്രീയം തന്നെയായിരുന്നു. ആ വർക്കിൽ എനിക്ക് ഇഷ്ടപ്പെട്ടത് നാടകവും അവരുടെ ജീവിതവും ഇടകലർത്തിയുള്ള ട്രീറ്റ്മെന്റാണ്. അഭിയുടെ ഭാര്യ ശോഭിലയുടെയും അച്ഛന്‍റെയും അമ്മയുടെയും സാമ്പത്തിക സഹായത്തോടെയാണല്ലോ ‘ഞാൻ രേവതി’ പൂർത്തിയാക്കുന്നത്. തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളാണ് നമ്മൾ ഡോക്യുമെന്‍ററിയിൽ ഉപയോഗിച്ചിരിക്കുന്നത്. </p>
<p>പലപ്പോഴും നമ്മൾ ചെയ്യുന്ന വർക്കുകൾ ഒരു എന്‍റർടൈൻമെന്‍റ് എന്നതിനപ്പുറത്തേക്ക് കൃത്യമായി പൊളിറ്റിക്സ് പറയുന്ന സിനിമകളാണ്. ഞാൻ ചെയ്ത മിക്ക സിനിമകൾക്കും പറയാൻ അവയുടേതായ രാഷ്ട്രീയമുണ്ടായിരുന്നു. ഇത്തരത്തിലുള്ള സാമൂഹിക ക്ഷമതയുള്ള സിനിമകൾ ചെയ്യേണ്ടത് സ്വന്തം കടമയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ‘അയാം രേവതി’ക്കുവേണ്ടി തമിഴ്നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ രേവതി ചേച്ചിയോടൊപ്പം യാത്രചെയ്യാൻ അവസരമുണ്ടായി. മൂന്നുവർഷം കൊണ്ടാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.</p>
<p> ജോലി എന്നതിനപ്പുറം നമ്മൾ അതിൽ നിന്നുനേടുന്ന ഒരുപാട് അനുഭവങ്ങളുണ്ട്. ‘തന്തപ്പേരി’ൽ ട്രൈബൽ ജീവിതങ്ങളുടെ വ്യത്യസ്തമായ ലോകം ഞാൻ കണ്ടു. ‘ഞാൻ രേവതിയി’ലാകട്ടെ ട്രാൻസ്ജെൻഡർ ജീവിതങ്ങളുടെ ലോകവും. ഇന്ത്യയിലെ പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിലും കാനഡയിൽ നടന്ന വാൻകൂവർ ഫിലിം ഫെസ്റ്റിവലിലും ഞാൻ രേവതി തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ അടയാളപ്പെടുന്ന സിനിമകളിൽ വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷവും ചാരിതാർഥ്യവുമുണ്ട്. ഇനിയും ഇത്തരം സിനിമകൾ ചെയ്യണമെന്നുതന്നെയാണ് ഉള്ളിൽ ചിന്തിക്കുന്നത്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/interview/interview-with-a-muhammad-1508386</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/interview-with-a-muhammad-1508386</guid>
<category><![CDATA[Weekly,Interview,Web Exclusive,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[പി. അഭിജിത്ത്​]]></dc:creator>
<pubDate>Mon, 06 Apr 2026 03:15:10 GMT</pubDate>
</item>
<item>
<title><![CDATA[തിരസ്കരിക്കപ്പെട്ട 
രാഷ്ട്രീയ നായകൻ]]></title>
<description/>
<enclosure length="190402" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825380-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825380-untitled-1.gif'/><figcaption><p>ശിവാജി ഗണേശൻ</p><span class='copyright'></span></figcaption></figure><blockquote>
 തമിഴകത്തിന്റെ രാഷ്ട്രീയ ചരിത്രം ഒരു സിനിമാക്കഥ പോലെ സങ്കീർണവും സംഭവബഹുലവുമായിരുന്നു. പല സിനിമാ താരങ്ങളും അഭിനയംവിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങി. എന്നാൽ, പലരും പരാജിതരാവുകയായിരുന്നു. അതിൽപ്പെട്ട ഏറ്റവും പ്രമുഖനായ നായകനെക്കുറിച്ചാണ് ഈ ലക്കം പറയുന്നത്.
</blockquote>
<p>തമിഴ്‌നാട് രാഷ്ട്രീയം, അതിന്റെ അനന്യമായ സ്വത്വഘടനകൊണ്ട് ദേശീയതലത്തിൽ നിർണായക ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ തന്നെ, ചലച്ചിത്രമേഖല ചെലുത്തുന്ന അമിത സ്വാധീനത്തിന്റെ പേരിൽ ഏറെ പഴികേട്ടിട്ടുമുണ്ട്. ഈ ആക്ഷേപം ആദ്യം മുഴങ്ങിക്കേട്ടത് തമിഴ്‌നാട്ടിൽനിന്ന് തന്നെയാണ് എന്നതാണ് വസ്തുത. എം.ജി. രാമചന്ദ്രൻ, എസ്.എസ്. രാജേന്ദ്രൻ, ശിവാജി ഗണേശൻ തുടങ്ങിയ ചലച്ചിത്ര താരങ്ങൾക്ക് ഡി.എം.കെയുടെ പ്രചാരണ വേദികളിൽ അമിത പ്രാധാന്യം നൽകുന്നുവെന്നും അത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ നിലവാര തകർച്ചക്ക് കാരണമാകുന്നുവെന്നുമടക്കമുള്ള വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയാണ് യുവനേതാക്കളിൽ ഒരാളായ ഇ.വി.കെ. സമ്പത്ത് 1961ൽ പാർട്ടി വിടുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യനായ പെരിയാർ രാമസ്വാമി നായ്ക്കരുടെ ജ്യേഷ്ഠന്റെ മകനാണ് ഇ.വി.കെ. സമ്പത്ത്. പെരിയാറിനോടുള്ള അഭിപ്രായഭിന്നതയുടെ പേരിൽ സി.എൻ. അണ്ണാദുരൈ ദ്രാവിഡ കഴകം വിട്ട് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) രൂപവത്കരിച്ചപ്പോൾ കൂടെപ്പോന്ന യുവനേതാക്കളിൽ പ്രധാനി. </p>
<p>ചലച്ചിത്ര താരങ്ങളെ മുൻനിർത്തി പ്രചാരണം നടത്തുന്നത് ഡി.എം.കെ രാഷ്ട്രീയത്തെ ബാലിശമാക്കുന്നു എന്നായിരുന്നു സമ്പത്തിന്റെ ആക്ഷേപം. വസ്തുത എന്തായാലും, തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഭാഗ്യാന്വേഷകരായ ചലച്ചിത്രതാരങ്ങൾ ഉദിച്ചുയർന്നുവരാൻ ഡി.എം.കെയുടെ താരാഭിമുഖ്യം പ്രധാന കാരണമായിട്ടുണ്ട്. എന്നാൽ, എം.ജി.ആറിന് ഒഴികെ ഇവരിൽ മറ്റൊരാൾക്കും താരാരാധനയെ രാഷ്ട്രീയമൂലധനമായി പരിണമിപ്പിക്കാൻ സാധിച്ചിട്ടില്ല. ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷ നിലനിർത്തിയവരെ നിരുപാധികമായി പിന്തുണച്ചും അധികാരനേട്ടത്തിനായി താരപ്രഭ കാണിച്ച് മോഹിപ്പിച്ചവരെ നിഷേധിച്ചും തന്നെയാണ് തമിഴ്ജനത അവരുടെ രാഷ്ട്രീയ സമ്മതിദാനം രേഖപ്പെടുത്തിയത്. </p>
<p>അതിഭൗതിക നായകത്വത്തോടുള്ള ആരാധനയാണ് തമിഴരെ നയിക്കുന്നതെന്ന മുൻവിധിയാണ് തമിഴ്നാട് രാഷ്ട്രീയത്തെ സിനിമ വിഴുങ്ങി എന്ന വിമർശനത്തിന് ഹേതു. താരപരിവേഷം മാത്രം മുതലീടാക്കി രാഷ്ട്രീയ പരീക്ഷണത്തിന് പുറപ്പെട്ട് പരാജയമടഞ്ഞ സൂപ്പർ താരങ്ങളെയും അവർ രൂപവത്കരിച്ച്‌, മിന്നിപ്പൊലിഞ്ഞുപോയ സംഘടനകളും അതിനുദാഹരണമാണ്. ഇതേക്കുറിച്ചുള്ള വിശകലനമാണ്‌ ഈ പരമ്പര. തമിഴ്‍ സിനിമ, ഭാവാഭിനയ ചക്രവർത്തിയായി കൊണ്ടാടുന്ന ‘നടികർ തിലകം’ ശിവാജി ഗണേശനെ കുറിച്ചാണ് ആദ്യ അധ്യായം. </p>
<h3>‘ശിവാജി’യാകുന്ന വി.സി. ഗണേശൻ</h3>
<p>വിഴുപ്പുറത്തെ കള്ളർ (തേവർ) സമുദായത്തിൽപെട്ട റെയിൽവേ ജീവനക്കാരനും ദേശീയ സ്വാതന്ത്ര്യസമര പോരാളിയുമായ ചിന്നയ്യ പിള്ളൈയുടെ മകനായി ജനിച്ച വി.സി. ഗണേശൻ പേരുകേട്ട നാടകനടനായി മാറുന്നത് സി.എൻ. അണ്ണാദുരൈ എഴുതിയ ‘ശിവാജി കണ്ട ഹിന്ദുരാജ്യ’ത്തിലെ നായകവേഷത്തിലൂടെയാണ്. ഛത്രപതി ശിവാജി മഹാരാജയായുള്ള വേഷപ്പകർച്ചയിൽ ഗണേശന്റെ നടന വൈഭവം കണ്ട് ആകൃഷ്ടനായ പെരിയാർ രാമസ്വാമി നായ്ക്കരാണ് അദ്ദേഹത്തിന് ‘ശിവാജി’ എന്ന പേര് നൽകിയത്. </p>
<p>ശൈലീകൃതമായ തീവ്രസംഭാഷണരീതിയും അതിവൈകാരിക ഭാവാഭിനയവും ശിവാജിയെ അക്കാലത്തെ മറ്റു നായകനടന്മാരിൽനിന്നും വ്യത്യസ്‍തനാക്കി. 40കളിൽ തമിഴ് സിനിമകളിലെ നായകന്മാരിൽ മിക്കവരും തെലുഗു നടന്മാരായിരുന്നു. അവരുടെ തമിഴ് ഉച്ചാരണത്തിലെ കുറവുകൾ, ആ ഭാഷയിൽ പ്രാവീണ്യമുള്ള ശിവാജി ഗണേശനെപ്പോലെ തദ്ദേശീയ താരങ്ങളുടെ ഉദയത്തിനു ഹേതുവായി. അണ്ണാദുരൈയുടെയും എം. കരുണാനിധിയുടെയും മറ്റും നേതൃത്വത്തിൽ സാമൂഹികമാറ്റത്തിനായുള്ള നാടകങ്ങൾ രൂപപ്പെടുന്ന കാലമായിരുന്നു അത്. ഈ നാടകങ്ങളിലെ നായകവേഷങ്ങൾ, തനതുശൈലിയിൽ പകർന്നാടിയ ശിവാജി വലിയ തോതിൽ പ്രേക്ഷകപ്രീതി നേടി. </p>
<h3>വെള്ളിത്തിരയിലെ നടികർ തിലകം</h3>
<p>എം. കരുണാനിധിയുടെ തിരക്കഥയും സംഭാഷണവും ആധാരമാക്കി പ്രശസ്ത സംവിധായകർ കൃഷ്ണൻ-പഞ്ചു സംവിധാനം ചെയ്ത് 1952ൽ റിലീസ് ചെയ്ത ‘പരാശക്തി’യിലൂടെയാണ് ശിവാജിയുടെ സിനിമാപ്രവേശം. ഗുണശേഖരൻ എന്ന നായക കഥാപാത്രത്തിന്റെ ജാതി-പൗരോഹിത്യ വിരുദ്ധ സംഭാഷണങ്ങളും കോടതിമുറിയിലെ ദീർഘ ആത്മഭാഷണങ്ങളും നിറഞ്ഞ ‘പരാശക്തി’ തമിഴ്നാട്ടിന്റെ മുക്കിലും മൂലയിലും തരംഗം സൃഷ്ടിച്ചു. രാഷ്ട്രീയമായും സൗന്ദര്യശാസ്ത്രപരമായും തമിഴ്സിനിമയുടെ വിച്ഛേദമായി തീർന്ന ആദ്യചിത്രംതന്നെ ശിവാജി ഗണേശനെ ജനപ്രിയതാരമാക്കി മാറ്റി. </p>
<p>ഇതേതുടർന്ന് ‘തിരുമ്പി പാർ’, ‘മനോഹര’, ‘കുറവഞ്ചി’ തുടങ്ങിയ സിനിമകൾ ശിവാജിയെ തേടിയെത്തി. ഇതിനിടെ ജനപ്രിയ-ആക്ഷൻ സിനിമകളിലൂടെ സൂപ്പർതാരമായി മാറിയ എം.ജി. രാമചന്ദ്രനും പ്രേക്ഷകമനസ്സിനെ ഇളക്കിമറിച്ചു. ഇതോടെ, തമിഴ് സിനിമ പ്രധാനമായും എം.ജി.ആർ-ശിവാജി ദ്വന്ദ്വത്തെ കേന്ദ്രീകരിച്ച് വികസിച്ചുതുടങ്ങി. ജെമിനി ഗണേശൻ, മുത്തുരാമൻ, ജയ്ശങ്കർ, നാഗേഷ്, ശിവകുമാർ പോലുള്ള നായകന്മാരുടെ ചിത്രങ്ങളും ജനശ്രദ്ധ ആർജിച്ചിരുന്നുവെങ്കിലും ഇരുവർക്കും വെല്ലുവിളി ഉയർത്താൻ ഇവർക്കാർക്കും സാധിച്ചില്ല. 1980കൾ വരെ ഈ നില നീണ്ടു. </p>
<p>സാമൂഹിക വിമർശനവും ചടുല സംഭാഷണങ്ങളുംകൊണ്ട് ശ്രദ്ധേയമായ ‘പണം’, ത്രില്ലർ മെലോഡ്രാമയായ ‘അന്ത നാൾ’, ക്ലാസിക്-ചരിത്ര പ്രമേയങ്ങൾ ആവിഷ്കരിച്ച ‘ഉത്തമപുത്രൻ’, ‘വീരപാണ്ഡ്യ കട്ടബൊമ്മൻ’, ‘കപ്പലോട്ടിയ തമിഴൻ’ ഒക്കെ ’50കളിലെ ശിവാജിയുടെ വൻ ഹിറ്റുകളാണ്. ’60കളിൽ അണ്ണൻ-തങ്കൈ സ്നേഹബന്ധത്തിന്റെ ഐക്കൺ ആയി മാറിയ ‘പാശമലർ’, കുടുംബ-സാമൂഹിക പ്രമേയങ്ങളിൽ ഊന്നിയ ‘നവരാത്രി’, ‘ദൈവമകൻ’, ‘പാവ മന്നിപ്പ്’പോലുള്ള ചിത്രങ്ങൾ വൻവിജയം നേടി. ‘ബലേ പാണ്ഡ്യ’പോലുള്ള ഹാസ്യസിനിമകളിലൂടെ അത്തരം ആസ്വാദനശീലങ്ങളെയും ശിവാജിക്ക് തൃപ്തിപ്പെടുത്താനായി. ’70കളിലെ ബോക്സോഫിസ് ഹിറ്റുകളായ ‘സ്വർഗം’, ‘എങ്കിരുന്തോ വന്താൾ’, ‘സവാലെ സമാളി’, ‘വസന്തമാളികൈ’, ‘ഗൗരവം’, ‘രാജ രാജ ചോഴൻ’, ‘തങ്കപ്പതക്കം’, ‘ത്രിശൂലം’, ‘ദൈവമകൻ’, ‘നവരാത്രി’, ‘പുതിയ പറവൈ’, ക്ലാസിക് നായക കഥാപാത്രങ്ങളായി അഭ്രപാളികളെ ത്രസിപ്പിച്ച ‘കർണൻ’, ‘തിരുവിളയാടൽ’, ‘തില്ലാന മോഹനാംബാൾ’ എന്നീ ചിത്രങ്ങളിലൂടെ രൂപപ്പെട്ട പ്രതിച്ഛായ ശിവാജി ഗണേശനെ തമിഴ് സിനിമയുടെ ‘നടികർ തിലക’മാക്കി. </p>
<p>’80കളോടെ തമിഴ് സിനിമയിലുണ്ടായ ഭാവുകത്വമാറ്റവും രജനികാന്ത്, കമൽ ഹാസൻ, വിജയകാന്ത് തുടങ്ങിയ പുതിയ നായക നടന്മാരുടെയും കെ. ബാലചന്ദർ, ഭാരതിരാജ, മണിരത്നം, ബാലുമഹേന്ദ്ര പോലുള്ള സംവിധായകരുടെയും കടന്നുവരവും ഈ ജൈത്രയാത്രക്ക് മങ്ങലേൽപിച്ചു. റിയലിസ്റ്റിക് സിനിമകൾ വരവറിയച്ചതോടെ ശിവാജിയുടെ ശൈലീകൃത സംഭാഷണവും മെലോഡ്രാമ കലർന്ന ഭാവാഭിനയവും അഭിനയകലയുടെ പാഠപുസ്തകമായി അവശേഷിച്ചുതുടങ്ങി. അപ്പോഴും ‘മുതൽ മര്യാദ’പോലുള്ള പടങ്ങൾകൊണ്ട് ശിവാജി പ്രേക്ഷകശ്രദ്ധ നിലനിർത്തി. രജനിയുടെ കൂടെ ‘പടയപ്പ’, കമൽഹാസനൊപ്പം ‘തേവർ മകൻ’, വിജയുമൊത്ത് ‘വൺസ് മോർ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. </p>
<p>ഉദാത്തഭംഗിയുള്ള നാടകീയതയും വൈകാരികമായ ആധികാരികതയും ചടുലമായ സംഭാഷണങ്ങളിന്മേലുള്ള അനിതരസാധാരണമായ കൈയടക്കവും ശബ്ദഗാംഭീര്യവും ഒത്തിണങ്ങിയ അഭിനയ ശൈലിയാണ് ശിവാജി പിന്തുടർന്നുവന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നാടകവേദികളിലൂടെ രൂപപ്പെട്ട അതിപ്രകടനാത്മകമായ സാമ്പ്രദായിക നടനരീതികൾക്കും ആദ്യകാല ചലച്ചിത്രങ്ങളിലെ പരിമിത നിയന്ത്രിതമായ അഭിനയശൈലിക്കുമിടയിൽ ഒരു സംക്രമണദൗത്യമാണ് ശിവാജി ഗണേശൻ നിർവഹിച്ചതെന്നു പറയാം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825378-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020HDXbbkIB3iQ6rfqqSM07BPd61uXTxpzU4641503" data-watermark="false" style="width: 100%;" info-selector="#info_item_1775274642669">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775274642669"></div>
</div>
<h3>രാഷ്ട്രീയ പ്രവേശം </h3>
<p>1953ൽ തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡിയിൽ നടന്ന ഡി.എം.കെ സമ്മേളനത്തിന്റെ പ്രധാന ചർച്ച ‘സ്വതന്ത്ര ദ്രാവിഡനാട്’ എന്ന സ്വപ്നരാഷ്ട്രം സഫലമാകേണ്ടതിന്റെ അനിവാര്യതയെ കുറിച്ചായിരുന്നു. അന്നത്തെ യുവനേതാക്കളുടെ ആവേശപൂർണമായ പ്രസംഗങ്ങൾ കേട്ട് വികാരാധീനനായ ശിവാജി, ‘‘അണ്ണാദുരൈ നിർദേശിച്ചാൽ എല്ലാ സിനിമാ കരാറുകളും റദ്ദ് ചെയ്ത് പോരാട്ടത്തിനിറങ്ങാൻ തയാറാണ്’’ എന്ന് തുറന്നു പ്രഖ്യാപിക്കുകയുമുണ്ടായി. </p>
<p>ദ്രാവിഡ കഴകത്തിലോ ഡി.എം.കെയിലോ അംഗത്വമുണ്ടായിരുന്നില്ലെന്നു പല ഘട്ടങ്ങളിൽ ശിവാജി ഗണേശൻ ആവർത്തിച്ചു പറയാറുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കലാരംഗത്തെ ആദ്യകാല വളർച്ചക്ക് ആ പ്രസ്ഥാനങ്ങൾ നൽകിയ പിന്തുണ ചെറുതായിരുന്നില്ല. നാടകപ്രവർത്തനങ്ങൾക്കൊപ്പം ദ്രാവിഡ കഴകത്തിന്റെ പ്രചാരണ വേദികളിലെ താരസാന്നിധ്യവുമായിരുന്നു അദ്ദേഹം. 1949ൽ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ രൂപവത്കരിക്കപ്പെട്ടപ്പോൾ നടനും ഗായകനുമായ കെ.ആർ. രാമസ്വാമി ആയിരുന്നു പാർട്ടിയുടെ ആദ്യത്തെ താരപ്രചാരകൻ. ഡി.എം.കെയുടെ സ്ഥാപകാംഗം കൂടിയായിരുന്നു അദ്ദേഹം. 1960ൽ മദ്രാസ് നിയമസഭയുടെ എം.എൽ.സിയിൽ (ഉപരിസഭ) പാർട്ടി പ്രതിനിധിയായി അദ്ദേഹം നിയമിക്കപ്പെട്ടു. അഭിനയരംഗത്തുനിന്നുള്ള ഇദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയാണ് എസ്.എസ്. രാജേന്ദ്രനും ശിവാജി ഗണേശനും എം.ജി. രാമചന്ദ്രനും രാഷ്ട്രീയ പ്രവേശത്തിനുള്ള പ്രചോദനമായത്. </p>
<p>1962ൽ മദ്രാസ് നിയമസഭ അസംബ്ലി തെരഞ്ഞെടുപ്പിൽ ചലച്ചിത്രാഭിനയ രംഗത്തുനിന്നുള്ള ആദ്യ ഡി.എം.കെ എം.എൽ.എ ആയി എസ്.എസ്. രാമചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, നിരവധി അഭിനേതാക്കൾ ഡി.എം.കെയിൽ ചേർന്ന് പാർട്ടി പ്രചാരണവേദികൾ അലങ്കരിക്കാൻ തയാറായി. 1952ൽ ‘പരാശക്തി’യുടെ റിലീസ് മുതൽ 1955 വരെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ, ഏറ്റവും ജനപ്രിയ താരമുഖമായിരുന്നു ശിവാജി ഗണേശൻ. കെ.ആർ. രാമസ്വാമി, എസ്.എസ്. രാജേന്ദ്രൻ തുടങ്ങിയ അക്കാലത്തെ സൂപ്പർതാരങ്ങളേക്കാൾ ആരാധക പ്രീതി പിടിച്ചുപറ്റാൻ ഇക്കാലത്ത് അദ്ദേഹത്തിനായി. അടിച്ചമർത്തപ്പെട്ടവരുടെ ധീരോദാത്ത വിമതശബ്ദമായി തമിഴ് സ്‌ക്രീനിൽ നിറഞ്ഞാടിക്കൊണ്ട് എം.ജി. രാമചന്ദ്രൻ കുതിച്ചുയർന്നു വരും വരെ ഈ പദവി കാത്തുസൂക്ഷിക്കാൻ ശിവാജിക്ക്‌ സാധിച്ചു.</p>
<p>1950കളുടെ അവസാനത്തിൽ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ വമ്പിച്ച നാശനഷ്‌ടങ്ങൾ വിതച്ചുകൊണ്ട് ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ഡി.എം.കെയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായനിധി സമാഹരിക്കാനായി, അണ്ണാദുരൈ ഡി.എം.കെ അനുഭാവികളായ ചലച്ചിത്ര താരങ്ങളുടെ സഹായവും തേടി. ശിവാജിയും എം.ജി.ആറും എസ്.എസ്. ആറുമൊക്കെ ഇതിനായി മുന്നിട്ടിറങ്ങി. ‘പരാശക്തി’ ചിത്രത്തിലൂടെ പ്രസിദ്ധമായ സംഭാഷണശകലങ്ങൾ അഭിനയിച്ചവതരിപ്പിച്ചുകൊണ്ടു ജനങ്ങളിലേക്കിറങ്ങിയ ശിവാജിക്ക് മറ്റെല്ലാ താരങ്ങളേക്കാളും ധനം സ്വരൂപിക്കാനായി. എന്നാൽ, അണ്ണാദുരൈയുടെ പ്രശംസയും പാരിതോഷികവും ലഭിച്ചത് എം.ജി.ആറിനായിരുന്നു. ഡി.എം.കെയുടെ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കുന്ന ആക്ഷൻ സിനിമകളിലൂടെ ജനസമ്മതനായി മാറിയ എം.ജി.ആറിനോടുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ വാത്സല്യവും ഇതിനൊരു കാരണമായിരുന്നു. </p>
<p>പ്രവർത്തനങ്ങൾക്കും ആത്മാർഥതക്കും ആനുപാതികമായ പരിഗണന ഡി.എം.കെ നേതൃത്വത്തിൽനിന്ന് ലഭിക്കുന്നില്ലെന്നും അണ്ണാദുരൈയുടെ സന്തത സഹചാരികളുടെ ഗൂഢാലോചനയാണ് ഇതിനുകാരണമെന്നും സംശയിക്കേണ്ട സാഹചര്യങ്ങളുണ്ടായതോടെ ശിവാജി നിരാശനായി. അദ്ദേഹത്തെ സമാശ്വസിപ്പിക്കാനായി സുഹൃത്തും സംവിധായകനുമായ ഭീം സിങ് തിരുപ്പതി ക്ഷേത്രദർശനത്തിനായി കൊണ്ടുപോയി. നിരീശ്വരവാദ പ്രസ്ഥാനമായ ഡി.എം.കെയുടെ താരപ്രചാരകന്റെ ക്ഷേത്രസന്ദർശനം തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാർത്തകളിൽ വലിയ തലക്കെട്ടുകൾ സൃഷ്ടിച്ചു. പാർട്ടി നേതാക്കൾ ശിവാജിയെ അതിരൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്റെ സിനിമാ പോസ്റ്ററുകൾ വലിച്ചുകീറിയും ചാണകം കലക്കിയൊഴിച്ചും അണികൾ അമർഷം പ്രകടിപ്പിച്ചു. ‘നാസ്തിക ഗണേശൻ ആസ്തിക ഗണേശനായി’, ‘തിരുപ്പതി ഗണേശൻ!’ തുടങ്ങിയ പരിഹാസപ്രയോഗങ്ങളോടെ വാരികകളും മാസികകളും ഇതേറ്റെടുക്കുകയും ചെയ്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825379-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020bBEjQWrpKdsJRZVx7FVChPBg61RJwSUr4677303" data-watermark="false" style="width: 100%;" info-selector="#info_item_1775274678478" title="ശിവാജി ഗണേശനും എം.ജി.ആറും" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775274678478">
  <p>ശിവാജി ഗണേശനും എം.ജി.ആറും</p>
 </div>
</div>
<h3>കോൺഗ്രസിലേക്ക് </h3>
<p>ഡി.എം.കെ നേതൃത്വത്തിന്റെ കടുത്ത എതിർപ്പിൽ നിലതെറ്റിയ ശിവാജി, കോൺഗ്രസ് നേതാവ് കാമരാജിലാണ് അഭയംപ്രാപിച്ചത്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ശിവാജി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചു. ഇതിനിടെ, 1967ലെ മദ്രാസ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത ആഘാതമേൽപിച്ചുകൊണ്ട് ഡി.എം.കെ ആദ്യമായി അധികാരത്തിലെത്തി. അപ്പോഴും കാമരാജിനൊപ്പം ഉറച്ചു നിൽക്കാനായിരുന്നു ശിവാജിയുടെ തീരുമാനം. 1969ൽ ഇന്ദിര ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ്‌ കാമരാജ്, മൊറാർജി ദേശായി, നിജലിംഗപ്പ തുടങ്ങിയവർക്കൊപ്പം സംഘടനാ കോൺഗ്രസ് രൂപവത്കരിച്ചപ്പോഴും ശിവാജി അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. </p>
<p>അപ്പോഴേക്കും എം.ജി.ആർ, ഡി.എം.കെയുടെ അനിഷേധ്യമായ താരസാന്നിധ്യമായും സ്വാധീന കേന്ദ്രമായും വളർന്നിരുന്നു. എം.ജി .ആറിന്റെയും ശിവാജിയുടെയും സിനിമകളുടെ റിലീസിങ്ങുകൾ ഇരുവരുടെയും ആരാധകർക്കിടയിൽ പോർവിളികളായി മുഴങ്ങി. ഇതിന്റെ പ്രതിധ്വനികൾ 1971ലെ തെര​െഞ്ഞടുപ്പിലും അലയടിച്ചു. സംഘടനാ കോൺഗ്രസിനുവേണ്ടി ശിവാജിയും ഡി.എം.കെക്കുവേണ്ടി എം.ജി.ആറും കച്ചകെട്ടിയിറങ്ങി. ‘‘എന്നോളം അഭിനയശേഷി എം.ജി.ആറിനുണ്ടോ’’ എന്ന് ചോദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവാജിയാണ് വാഗ്വാദത്തിനു തുടക്കമിട്ടത്. സ്റ്റണ്ട് രംഗങ്ങളിലെ ശിവാജിയുടെ പരിമിതികളെ പരിഹസിച്ചുകൊണ്ടായിരുന്നു എം.ജി.ആറിന്റെ മറുപടി. തന്റെ സിനിമകളുടെ ജനപ്രീതിയെയും ലാഭത്തെയും കവച്ചുവെക്കാൻ ശിവാജിയെ അദ്ദേഹം വെല്ലുവിളിച്ചു. വാക്‌പോര് രൂക്ഷമായ സാഹചര്യത്തിൽ സിനിമയിലെയും രാഷ്ട്രീയത്തിലെയും അക്കാലത്തെ പ്രമുഖർ ഇടപെട്ടാണ് അന്ന് താൽക്കാലിക വെടിനിർത്തൽ സാധ്യമാക്കിയത്. </p>
<p>ഈ തെരഞ്ഞെടുപ്പിൽ കാമരാജ് കോൺഗ്രസിന് 15 സീറ്റുകൾ മാത്രമാണ് ജയിച്ചുകയറാനായത്. ഡി.എം.കെ 184 സീറ്റുകളോടെ ചരിത്രവിജയം നേടുകയും ചെയ്തു. തെരഞ്ഞെടുപ്പിനുശേഷം ഇരു കോൺഗ്രസ് വിഭാഗങ്ങളുടെയും ലയനത്തിനുവേണ്ടി ശിവാജിയുടെ നേതൃത്വത്തിൽ ശ്രമമാരംഭിച്ചു. കാമരാജിന്റെ പിന്തുണ ഇതിനുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം 1976ലേ ലയനം സാധ്യമായുള്ളൂ. </p>
<p>ലയനശേഷം ശിവാജി ഇന്ദിരയുടെ വിശ്വസ്തനായി മാറി. ഇതിനിടെ ഡി.എം.കെയിലെ ആഭ്യന്തര കലഹത്തിന്റെ ഭാഗമായി പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട എം.ജി.ആർ 1972ൽ എ.ഐ.എ.ഡി.എം.കെ രൂപവത്കരിച്ചു. 1980ൽ എ.ഐ.എ.ഡി.എം.കെക്കെതിരെ ഇന്ദിര ഗാന്ധിയും കരുണാനിധിയും തമ്മിൽ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയപ്പോൾ പ്രചാരണ രംഗത്ത് സജീവമായിരുന്നു ശിവാജി. ‘നാടുഭരിക്കാൻ കലൈജ്ഞർ (കരുണാനിധി) ഉണ്ട്, എം.ജി.ആർ അഭിനയം തുടരട്ടെ’ എന്ന പഞ്ച് ഡയലോഗുമായായിരുന്നു അദ്ദേഹം കളംനിറഞ്ഞത്. എന്തായാലും തമിഴ്‌നാട്ടിലെ സമ്മതിദായകർ അതു ചെവിക്കൊണ്ടില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഡി.എം.കെ സഖ്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് എം.ജി.ആർ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി. ഇതോടെയാണ് സംസ്ഥാനത്ത് ഭരണപക്ഷമായോ പ്രതിപക്ഷമായോ സ്വാധീനമുറപ്പിച്ചിരുന്ന കോൺഗ്രസിന്റെ അടിത്തറ തകർത്തുകൊണ്ട് ഡി.എം.കെ- എ.ഐ.എ.ഡി.എം.കെ ദ്വന്ദ്വം തമിഴ്നാട് രാഷ്ട്രീയത്തെ കൈവെള്ളയിലൊതുക്കുന്നത്. </p>
<p>ഇക്കാലത്ത്, രാജ്യസഭാംഗമായിരുന്ന ചലച്ചിത്ര നടി നർഗീസ് ദത്തിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റ് ഇന്ദിര ഗാന്ധി ശിവാജിക്ക്‌ നൽകി. ഇന്ദിരയടക്കമുള്ള ദേശീയ നേതാക്കളുമായി ഊഷ്മളബന്ധം ഉണ്ടായിരുന്നിട്ടും സംസ്ഥാനത്തെ പാർട്ടിയിൽ അന്നത്തെ ശക്തികേന്ദ്രങ്ങളിൽ പ്രധാനിയായിരുന്ന ജി.കെ. മൂപ്പനാരുമായി ശിവാജിക്ക്‌ അടിക്കടി ഉരസേണ്ടിവന്നു. മൂപ്പനാർ-ശിവാജി വിഭാഗങ്ങൾ തമ്മിലുള്ള ഗ്രൂപ് വഴക്ക് കോൺഗ്രസിലെ നിത്യസംഭവങ്ങളിലൊന്നായി മാറി. പിളർപ്പിന്റെ കാലത്ത് ഒപ്പംനിന്ന ജി.കെ. മൂപ്പനാർ അപ്പോഴേക്കും ഇന്ദിരയുടെ വിശ്വാസമാർജിച്ചിരുന്നു. കോൺഗ്രസിന്റെ താരപ്രചാരകരിൽ പ്രധാനിയായ ശിവാജിയെ, രാഷ്ട്രീയ വളർച്ചയിൽ സ്വന്തം പ്രതിയോഗിയായാണ് മൂപ്പനാർ കണ്ടത്. ശിവാജിയുടെ ജനപ്രീതിയും ദേശീയ നേതൃത്വവുമായുള്ള ബന്ധവും സ്ഥാനമാനങ്ങൾക്ക് ഭീഷണിയാകുമെന്ന് അദ്ദേഹം കരുതി. </p>
<p>ഇക്കാരണത്താൽ ശിവാജിയുമായി കൂടിയാലോചിക്കാതെ സംസ്ഥാനത്തെ കോൺഗ്രസിന്റെ കാര്യപരിപാടികൾ മുന്നോട്ടുകൊണ്ടുപോകാനാണ് മൂപ്പനാർ ശ്രമിച്ചത്. നയതീരുമാന യോഗങ്ങളിൽ പങ്കെടുപ്പിക്കാതെ, ഒരു പ്രദർശനവസ്തുവെന്ന നിലയിലാണ് മൂപ്പനാർ തന്നെ പരിഗണിക്കുന്നതെന്ന ശിവാജിയുടെ പരാതി ദേശീയ നേതൃത്വം കാര്യമായെടുത്തില്ല. നിലവിലുള്ള സാഹചര്യത്തിൽ ദ്രാവിഡ പാർട്ടികളുമായി സഹകരിച്ചുകൊണ്ടേ സംസ്ഥാനത്ത് കോൺഗ്രസിന് വളർച്ചയുണ്ടാവൂ എന്ന് ശിവാജി ഗണേശൻ വിശ്വസിച്ചിരുന്നു. നയപരമായ ഇത്തരം കാര്യങ്ങളിൽ ശിവാജിയുടെ അഭിപ്രായങ്ങൾ മൂപ്പനാർ വിഭാഗം അവഗണിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ശീതസമരം ശക്തിപ്പെട്ട സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അനുനയ ഇടപെടലുകളുടെ ഭാഗമായി തെരഞ്ഞെടുപ്പുകളിൽ ശിവാജി വിഭാഗത്തിന് പ്രത്യേക േക്വാട്ടതന്നെ അക്കാലത്ത് അനുവദിക്കപ്പെട്ടു. ഈ ​േക്വാട്ടയിലൂടെയാണ് പിൽക്കാലത്ത് സംസ്ഥാന പാർട്ടി അധ്യക്ഷ പദവിയിൽ എത്തിച്ചേർന്ന ഇ.വി.കെ.എസ്. ഇളങ്കോവൻ (ഇ.വി.കെ സമ്പത്തിന്റെ മകൻ) എന്ന നേതാവ് വളർന്നുവന്നത്. </p>
<p>ഉൾപ്പാർട്ടി പോരാട്ടങ്ങൾ നിറഞ്ഞ ഇക്കാലത്തും ശിവാജി സിനിമയിൽ സജീവമായിരുന്നു. പൊതുവേദികളിൽ എം.ജി.ആറും ശിവാജിയും സൗഹൃദം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവർ തമ്മിലുള്ള തൊഴിൽ മത്സരത്തിന് വ്യക്തിപരമായ ചില മാനങ്ങൾകൂടി ഉണ്ടായിരുന്നു. അപ്പോഴേക്കും നിർമാതാവെന്ന നിലയിൽ ഏറെ പ്രശസ്തനായ സുഹൃത്ത് ഭീം സിങ് എം.ജി.ആറിന്റെ താരപ്രഭയിൽ മയങ്ങി അദ്ദേഹത്തെവെച്ച് പടം നിർമിക്കുമോ എന്ന് ശിവാജി ഭയന്നു. അങ്ങനെ ചെയ്യില്ലെന്നു ഭീം സിങ്ങിനെക്കൊണ്ട് നിർബന്ധിച്ച് സത്യംചെയ്യിക്കുന്നതുവരെ എത്തി കാര്യങ്ങൾ. സ്വസമുദായക്കാരനായ ശിവാജിയെ നായകനാക്കി നിർമാതാവ് ചിന്നപ്പതേവർ സിനിമയെടുക്കില്ല എന്നുറപ്പാക്കാൻ അദ്ദേഹത്തെക്കൊണ്ട് ആണയിടീപ്പിച്ചാണ് എം.ജി.ആർ പകരം വീട്ടിയത്. </p>
<p>എന്നാൽ, പിൽക്കാലത്ത്, തമിഴ് കലയെയും സംസ്കാരത്തെയും പഠിക്കാനെത്തിയ വിദേശസംഘത്തിനു മുന്നിൽ സ്വന്തം സിനിമയായ ‘എങ്ക വീട്ടുപിള്ളൈ’ക്ക് പകരം ശിവാജിയുടെ ‘തില്ലാന മോഹനാംബാൾ’ പ്രദർശിപ്പിക്കണം എന്ന് സംഘാടകരോട് നിർദേശിച്ച മുഖ്യമന്ത്രിയെയും എം.ജി.ആറിൽ നമുക്ക് കാണാനാവും. ‘എങ്ക വീട്ടുപിള്ളൈ’ സൂപ്പർ ഹിറ്റ് സിനിമ മാത്രമാണെന്നും തമിഴ് ചലച്ചിത്ര സംസ്കാരത്തെ കുറിച്ചറിയാൻ ശിവാജിയുടെ പടം കാണണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. </p>
<p>1987ൽ എം.ജി.ആറിന്റെ മരണശേഷം ഭാര്യ വി.എൻ. ജാനകിയുടെയും രാജ്യസഭാംഗമായിരുന്ന ജെ. ജയലളിതയുടെയും നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ രണ്ടു വിഭാഗങ്ങളായി പിളർന്നു. ജാനകി പക്ഷത്തെ പിന്തുണക്കണമെന്നായിരുന്നു ശിവാജി ഗണേശന്റെ താൽപര്യം. ഇതിനു വിരുദ്ധമായിരുന്നു മൂപ്പനാരുടെ നിലപാട്. ശിവാജിയുമായി അത്ര നല്ല ബന്ധത്തിലല്ലായിരുന്ന രാജീവ് ഗാന്ധി മൂപ്പനാരുടെ അഭിപ്രായം മാനിച്ച് ജയലളിതയുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇത് സംസ്ഥാനത്തെ കോൺഗ്രസിൽ വീണ്ടുമൊരു പിളർപ്പിന് ഇടയാക്കി. ഇ.വി.കെ.എസ്. ഇളങ്കോവൻ ഉൾപ്പെടെയുള്ള ശിവാജി അനുകൂല എം.എൽ.എമാർ രാജിവെച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825377-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020JJapLSZFcVBZLVQPMmCNuBFjQzbw4Jbp4610916" data-watermark="false" style="width: 100%;" info-selector="#info_item_1775274612533" title="ഇന്ദിര ഗാന്ധിക്കും കെ. കാമരാജിനുമൊപ്പം ശിവാജി ഗണേശൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775274612533">
  <p>ഇന്ദിര ഗാന്ധിക്കും കെ. കാമരാജിനുമൊപ്പം ശിവാജി ഗണേശൻ</p>
 </div>
</div>
<h3>തമിഴക മുന്നേറ്റ മുന്നണി രൂപവത്കരണം </h3>
<p>കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ശിവാജി ഗണേശനും അനുയായികളും 1988 ഫെബ്രുവരി 10ന് തമിഴക മുന്നേറ്റ മുന്നണി രൂപവത്കരിച്ചു. 1989ലെ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ജാനകി വിഭാഗവുമായി ശിവാജി സഖ്യമുണ്ടാക്കി. 50 സീറ്റുകളിൽ പാർട്ടി ഏണി ചിഹ്നത്തിൽ മത്സരത്തിനിറങ്ങി. തഞ്ചാവൂരിലെ തിരുവൈയാർ മണ്ഡലത്തിൽനിന്നു ജനവിധി തേടിയ ശിവാജിയുൾപ്പെടെ എല്ലാ ടി.എം.എം സ്ഥാനാർഥികളും അമ്പേ പരാജയപ്പെട്ടു. ഡി.എം.കെ സ്ഥാനാർഥി ദുരൈ ചന്ദ്രശേഖറിനോട് പതിനായിരത്തിലധികം വോട്ടിനാണ് ശിവാജി തോൽവി ഏറ്റുവാങ്ങിയത്. സഖ്യത്തിലെ ജാനകി വിഭാഗം എ.ഡി.എം.കെക്ക് രണ്ടു സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. </p>
<p>കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ എ.ഐ.ഡി.എം.കെ (ജെ) വിഭാഗവുമായി ചർച്ചകൾ നടത്തിയെങ്കിലും സീറ്റ് പങ്കുവെക്കൽപോലുള്ള കാര്യങ്ങളിലുള്ള ജയലളിതയുടെ കടുംപിടിത്തം മൂപ്പനാരെ ചൊടിപ്പിച്ചു. മാത്രമല്ല, ചർച്ചകൾ ദേശീയ നേതൃത്വവുമായി നേരിട്ട് നടത്തുമെന്ന ജയയുടെ പിടിവാശിയും മൂപ്പനാർക്കു ഇഷ്ടക്കേടുണ്ടാക്കി. തനിച്ചു മത്സരിക്കുന്നതുവഴി, കോൺഗ്രസിന് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് രാജീവ് ഗാന്ധിയെ വിശ്വസിപ്പിക്കാൻ മൂപ്പനാർക്കായി. എന്നാൽ, ഫലം വന്നപ്പോൾ ജയ വിഭാഗത്തിന് 27 സീറ്റുകൾ ലഭിച്ചു. കോൺഗ്രസ് സമ്പൂർണ പരാജയവും ഏറ്റുവാങ്ങി. </p>
<p>തമിഴക മുന്നേറ്റ കഴകത്തിന്റെ ആണിക്കല്ലിളക്കിയ തെരഞ്ഞെടുപ്പ് ഫലത്തിൽ ഹതാശനായ ശിവാജി ആ വർഷംതന്നെ പാർട്ടി പിരിച്ചുവിട്ടു. അടിത്തട്ടിലുള്ള സംഘടനാ പ്രവർത്തനങ്ങളോ ഒരുക്കങ്ങളോ ഇല്ലാതെ, ശിവാജിയുടെ താരപ്രഭമാത്രം മുൻനിർത്തിയാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഡി.എം.കെ വിരുദ്ധവോട്ടുകൾ വിഭജിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പിൽ കരുണാനിധി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. തെരഞ്ഞെടുപ്പിൽ ‘രണ്ടില’ ചിഹ്നത്തിന്റെ അഭാവവും എ.ഐ.എ.ഡി.എം.കെ വിഭാഗങ്ങൾക്ക് പ്രതികൂല ഘടകമായി. അവകാശ തർക്കങ്ങൾ നിമിത്തം ഇരുവിഭാഗങ്ങൾക്കും മറ്റു ചിഹ്നങ്ങളിലാണ് മത്സരിക്കേണ്ടിവന്നത്. രണ്ടില ചിഹ്നത്തോടുള്ള എം.ജി.ആർ ആരാധകരുടെ വൈകാരിക അടുപ്പം അക്കാലത്തെ തെരഞ്ഞെടുപ്പുകളിൽ നിർണായക ഘടകമായിരുന്നു. ചുരുക്കത്തിൽ എം.ജി.ആറിന്റെ മരണവും ശിവാജിയുടെ പിന്തുണയും ഒന്നും വി.എൻ. ജാനകിയെ സഹായിച്ചില്ല. </p>
<h3>ജനതാദളിലേക്ക് </h3>
<p>വ്യക്തിപരമായും രാഷ്ട്രീയമായും സംഭവിച്ച പരാജയം ശിവാജിയെ തെല്ലൊന്നുമല്ല ഉലച്ചുകളഞ്ഞത്. രാഷ്ട്രീയത്തോട് ഏറക്കുറെ വിടപറഞ്ഞ അദ്ദേഹത്തെ വി.പി. സിങ്ങാണ് വീണ്ടും കളത്തിലിറക്കുന്നത്. ജനതാദളിന്റെ സംസ്ഥാന നേതൃത്വം ഏറ്റെടുക്കാൻ സിങ് നിർബന്ധിച്ചപ്പോൾ ശിവാജി ആദ്യം നിരസിച്ചു. ബോഫോഴ്‌സ് അഴിമതി കേസുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിക്കെതിരെ പാർട്ടിക്കുള്ളിലും പുറത്തും നടത്തിയ പോരാട്ടങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട സിങ് ജനതാദൾ രൂപവത്കരിച്ച്‌, സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്ന കാലമായിരുന്നു അത്.</p>
<p>രാജീവ് ഗാന്ധിയുമായി ഉടക്കിലായിരുന്ന ശിവാജിയുടെ പിന്തുണ തമിഴ്‌നാട്ടിൽ ജനതാദളിന് ഒരു മേൽവിലാസമുണ്ടാക്കാൻ സഹായിക്കുമെന്ന് വി.പി. സിങ് കരുതി. സിങ്ങിന്റെ സ്നേഹനിർബന്ധവും സുഹൃത്ത് ജോർജ് ഫെർണാണ്ടസിന്റെ ഇടപെടലും കടുത്തതോടെ മനസ്സ് മാറിയ ശിവാജി ജനതാദളിന്റെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ യുടെ നേതൃത്വത്തിൽ ദേശീയ മുന്നണിയിലായിരുന്നു മത്സരം. 38 സീറ്റുകളിൽ എ.ഐ.എ.ഡി.എം.കെ-കോൺഗ്രസ് സഖ്യം വിജയം നേടിയപ്പോൾ ദേശീയ മുന്നണിയിൽ സഖ്യകക്ഷിയായ സി.പി.ഐക്കുമാത്രം ഒരു സീറ്റു ലഭിച്ചു. പുതിയ ചുമതല ഏറ്റെടുത്തശേഷം നേരിട്ട ആദ്യ തെരഞ്ഞെടുപ്പിലും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നതോടെ രാഷ്ട്രീയത്തിൽനിന്ന് എന്നെന്നേക്കുമായി ശിവാജി പിൻവാങ്ങുകയും ചെയ്തു. രാഷ്ട്രീയ പ്രവേശം ജീവിതത്തിലെ വലിയ അബദ്ധമായിരുന്നുവെന്ന് പിൽക്കാലത്തെ അഭിമുഖങ്ങളിൽ അദ്ദേഹം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. </p>
<p>പരാജയങ്ങളിൽ തളർന്നുപോകുന്ന, പ്രതിസന്ധികളെ വൈകാരികമായി നേരിടുന്ന ശിവാജിയുടെ രാഷ്ട്രീയ ബോധ്യങ്ങൾ ജനങ്ങളിൽ വിശ്വാസമർപ്പിക്കുന്നതായിരുന്നില്ല, തിരിച്ചും അങ്ങനെതന്നെ. എം.ജി. ആറിനെ തട്ടിച്ചുനോക്കുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിമനസ്കനാണ് ശിവാജി എന്ന ഒരു ധാരണ സാധാരണക്കാരിലും വ്യാപകമായിരുന്നു. എം.ജി.ആർ സ്വന്തം ആരാധകസംഘങ്ങളെ രാഷ്ട്രീയവത്കരിക്കാനും വോട്ടു ബാങ്കാക്കി പരിവർത്തിപ്പിക്കാനും കാണിച്ച ശുഷ്കാന്തിയോ ജനതയുടെ വിശ്വാസമാർജിക്കാൻ സ്വീകരിച്ച ക്ഷേമ പ്രവർത്തനങ്ങളോ ശിവാജിക്ക്‌ അന്യമായിരുന്നു. അതുകൊണ്ടുതന്നെ അഭ്രപാളികളിലെ നായകത്വം രാഷ്ട്രീയത്തിന്റെ തിരച്ചുഴികളിൽ അദ്ദേഹത്തിന് നിലനിർത്താൻ സാധിച്ചില്ല. വെള്ളിത്തിരയിലെ താരരാജാവായും പരാജയപ്പെട്ട ജനനായകനായുമാണ് തമിഴ്‌നാട് രാഷ്ട്രീയം ശിവാജി ഗണേശനെ അടയാളപ്പെടുത്തുന്നത്. </p>
<h3>(തുടരും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/tamil-cinema-and-politics-1508388</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/tamil-cinema-and-politics-1508388</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[ടി. അനീഷ്]]></dc:creator>
<pubDate>Mon, 06 Apr 2026 03:00:07 GMT</pubDate>
</item>
<item>
<title><![CDATA[ചിത്തിരത്തോണിയിലെ 
നാട്ടുപാട്ടുകൾ]]></title>
<description/>
<enclosure length="288476" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825393-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825393-untitled-1.gif'/><figcaption><p>പൂവച്ചൽ ഖാദർ</p><span class='copyright'></span></figcaption></figure><blockquote>
 മലയാളത്തിന്റെ നാടൻ പ്രണയങ്ങളെയും ജീവിതത്തെയും പാട്ടിലേക്കാവാഹിച്ച ഗാനരചയിതാവാണ് പൂവച്ചൽ ഖാദർ.നാടും നാടിന്റെ സാമൂഹിക ജീവിതവുമെല്ലാം മനോഹരമായി പകർത്തിയ പൂവച്ചലിന്റെ പാട്ടുകളെയും എഴുത്ത് ജീവിതത്തെയും സവിശേഷമായി വേറിട്ട രീതിയിൽ വായിക്കുകയാണ് ലേഖകൻ. 
</blockquote>
<p>പൂവച്ചൽ ഖാദർ ഒരു അവാർഡ് ദാനച്ചടങ്ങിൽ നിൽക്കുന്നു. ഗൗരവത്തിൽ, കുറച്ചപ്പുറം ശ്രീകുമാരൻ തമ്പിയുമുണ്ട്. മഹാരഥന്മാരുടെ അടുത്ത് ചെല്ലാൻ സ്വതവേ മടിയുണ്ട്. പറഞ്ഞിട്ടും തിരിച്ചറിഞ്ഞില്ലെങ്കിലോ എന്ന ചമ്മലുണ്ട്. തിരിച്ച്, അവർ കനപ്പെട്ട വല്ലതും പറഞ്ഞാൽ താങ്ങാനുള്ള ശക്തിയുണ്ടാകുമോ എന്ന ഉൾഭയവുമുണ്ട്. മേൽപറഞ്ഞ കാരണങ്ങളാൽ, കണ്ടിട്ടും അടുത്തുചെല്ലാതെ നിന്നപ്പോൾ, ശ്രീകുമാരൻ തമ്പി ഇങ്ങോട്ടുവന്ന്, ചുമലിൽ പിടിച്ച് സംസാരിച്ചുതുടങ്ങി. </p>
<p>‘‘പൂവച്ചൽ ഖാദർ അല്ലേ. പാട്ടുകൾ ശ്രദ്ധിക്കുന്നുണ്ട്. ഇതേ നിലവാരം തുടർന്നുകൊണ്ടുപോകണം. എന്നാലേ ഇവിടെ പിടിച്ചുനിൽക്കാൻ പറ്റൂ.’’ </p>
<p>വയലാറിനെപ്പോലെ ഒരു അതികായൻ ദേവരാജൻ മാഷെപ്പോലൊരു സംഗീത സംവിധായകന്‍റെ കൂടെ അശ്വമേധം നടത്തുന്നതിനിടയിൽ, അക്ഷരത്തിന്‍റെയും തന്‍റേടത്തിന്‍റെയും കരുത്തുകൊണ്ട് സ്വന്തം ഇടമുണ്ടാക്കിയ ശ്രീകുമാരൻ തമ്പിയാണ് പറയുന്നത്! </p>
<p>പിന്നീട് പൂവച്ചൽ ഖാദർതന്നെ, തന്‍റെ ഗുരുക്കന്മാരുടെ കൂട്ടത്തിൽ തമ്പി സാറിനെയും ചേർത്തുപറയുന്നുണ്ട്. </p>
<p>‘ഈ കാര്യത്തിൽ എനിക്ക് തമ്പി സാറാണ് ഗുരു.’ ‘ഈ കാര്യത്തിൽ എനിക്ക് വയലാറാണ് ഗുരു' എന്ന മട്ടിലായിരുന്നു ഗുരുവരണം. </p>
<p>‘‘വയലാർ, ഞാൻ എന്ന ഏകലവ്യന്‍റെ ഗുരുവായ ദ്രോണരാണ്.’’ </p>
<p>എങ്ങനെയാണ് ശ്രീകുമാരൻ തമ്പി ഗുരു ആകുന്നത് എന്ന് അറിയാൻ, ശ്രീകുമാരൻ തമ്പിയുടെ ചില പാട്ടും പൂവച്ചൽ ഖാദറിന്‍റെ ചില പാട്ടും ഒന്നോർത്തുവരണം. </p>
<p>‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിൽ, തമ്പി എഴുതിയത്, ‘‘വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു...’’ ശ്രീകുമാരൻ തമ്പിയുടെ ഭാര്യയുടെ വീട് വൈക്കത്താണ്. </p>
<p>‘ഡെയ്ഞ്ചർ ബിസ്കറ്റി’ലെ പാട്ടിൽ, ‘‘അശ്വതി നക്ഷത്രമേ എൻ അഭിരാമസങ്കൽപമേ’’ എന്നും എഴുതി. </p>
<p>‘കായലും കയറും’ എന്ന സിനിമയിൽ, പൂവച്ചൽ ഖാദർ എഴുതി: ‘‘ചിത്തിരത്തോണിയിലക്കരെപ്പോവാൻ എത്തിടാമോ പെണ്ണേ/ ചിറയിൻകീഴിലെ പെണ്ണേ...’’ </p>
<p>പൂവച്ചൽ ഖാദറിന്‍റെ ഭാര്യ ചിറയിൻകീഴുകാരിയാണ്. ശ്രീകുമാരൻ തമ്പി വീട്ടുകാരേക്കുറിച്ച് പാട്ടിൽ കുറിക്കുന്നപോലെ, തന്‍റെ മക്കളെക്കുറിച്ചും പൂവച്ചൽ എഴുതി. </p>
<p>‘വീണ്ടും ലിസ’ എന്ന ചിത്രത്തിലെ പാട്ട് ഇപ്രകാരം: </p>
<p>‘‘തുഷാരമുതിരും താഴ്‌വരയിൽ/ പ്രസൂനമുതിരും മേഖലയിൽ...’’ പൂവച്ചൽ ഖാദറിന്‍റെ രണ്ട് മക്കളുടെ പേരാണ് തുഷാര എന്നതും പ്രസൂന എന്നതും. </p>
<p>ഇപ്രകാരം ഓരോ ഘട്ടത്തിലും ആരാണ് തന്‍റെ മാതൃക എന്നും, ആരായിരുന്നു വഴികാട്ടി എന്നും, ആരാണ് തന്നെ കൈപിടിച്ചുയർത്തിയത് എന്നും പൂവച്ചൽ ഖാദർ, നന്ദിയോടെ, ജീവിതം മുഴുവൻ പറഞ്ഞുകൊണ്ടിരുന്നു. </p>
<p>ഇത്തരം കലാകാരന്മാർ അപൂർവമാണ്. ഈ സൗഭാഗ്യങ്ങളെല്ലാം താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്നുപറഞ്ഞ് മേനി നടിക്കാനാണ് പലർക്കും ഇഷ്ടം. എന്നാൽ, ഖാദർ അങ്ങനെയായിരുന്നില്ല. അദ്ദേഹം വഴി, ഇദ്ദേഹം വഴി, അങ്ങനെയിങ്ങനെയങ്ങനെയാണ് ഞാൻ അവിടെയെത്തുന്നത് എന്ന്, കൃത്യമായും വ്യക്തമായും പറഞ്ഞ കലാകാരൻ! </p>
<p>1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടക്ക് സമീപമുള്ളതും അത്രയൊന്നും പ്രശസ്തമല്ലാത്തതുമായ ഒരു മലയോര ഗ്രാമത്തിൽ; അതായത്, പൂവച്ചലിലാണ് ജനനം. </p>
<p>അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും ആറ് മക്കളിൽ അഞ്ചാമൻ. ശരിക്കുമുള്ള പേര് മുഹമ്മദ് അബ്ദുൽ ഖാദർ. വലിയ കഷ്ടപ്പാടൊന്നുമുള്ള കുടുംബമായിരുന്നില്ല. ആര്യനാട് ഗവ. ഹൈസ്കൂളായിരുന്നു സ്കൂൾകാലം. കവിയാവണം എന്നും പാട്ടെഴുത്തുകാരനാവണം എന്നും ഉള്ളിൽ ആഗ്രഹം ഉണ്ടായി. </p>
<p>കവിയാവാനുള്ള ആഗ്രഹം മനസ്സിലിട്ടുകൊടുത്തത് ഹൈസ്കൂൾകാലത്ത്, വിശ്വേശ്വരൻ നായർ എന്ന ട്യൂഷൻ മാഷാണ്. പാട്ടെഴുത്തുകാരനാവണം എന്ന ആഗ്രഹം രണ്ടു വഴിക്കാണ് ഉണ്ടാവുന്നത്. അതിലൊന്ന്, ഒരു ഗ്രാമഫോൺ തുറന്നുകൊടുത്ത വഴിയാണ്. </p>
<p>സഹോദരിയുടെ ഭർത്താവിന് സ്വന്തമായി ഒരു ഗ്രാമഫോൺ ഉണ്ടായിരുന്നു. നാട്ടിൻപുറത്തെ എല്ലാ കല്യാണവീട്ടിലേക്കും ഈ ഗ്രാമഫോൺ എന്ന കോളാമ്പിപ്പാട്ടും പെട്രോമാക്സ് വിളക്കും വിശിഷ്ടാതിഥിയായി പോകുന്ന കാലം. ഒരു ഗ്രാമഫോണിനും അതിലൂടെ ഒഴുകിവരുന്ന പാട്ടിനും ജനങ്ങൾ നൽകുന്ന ബഹുമാനവും ഇഷ്ടവും മുഹമ്മദ് അബ്ദുൽ ഖാദറിനെ വല്ലാതെയങ്ങ് ആകർഷിച്ചു. </p>
<p>ഏത് നേരവും മൊബൈലും കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഇന്ന് ചീത്ത കേൾക്കുന്നതുപോലെ, കുറച്ചുകാലം മുമ്പിലെ കുട്ടികൾക്ക്, ‘‘ഏതുനേരവും ടീവിടെ മുന്നിലിരിക്കാതെ!’’ എന്ന് ചീത്ത കേൾക്കുംപോലെ. അന്ന്, ഈ കോളാമ്പിക്കുമുന്നിൽ സദാസമയം ഇരിക്കുന്നതിനായിരുന്നു ഖാദർ അടക്കമുള്ള കുട്ടികൾ ചീത്ത കേട്ടിരുന്നത്. പാട്ടിലേക്കുള്ള ഒരാകർഷണം കുട്ടിക്കാലത്തേ ഈ ഗ്രാമഫോണാണ് പകർന്നുകൊടുത്തത്. കേട്ട പാട്ടുകളിൽ, ‘‘അമ്പിളിയമ്മാവാ തിരിഞ്ഞുനിന്നൻപിനോടൊന്നു ചൊല്ല്’’ എന്ന അഭയദേവിന്‍റെ ഗാനവും ‘വിശപ്പിന്‍റെ വിളി’യിലെ, ‘‘കരയാതെന്നോമനക്കുഞ്ഞേ എന്‍റെ കരളായ് വളർത്തു’’ എന്ന ഗാനവും പാടിനടന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825392-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020BUg7CF5vrqsw38TngHS3y7LITDW8bqBA6778948" data-watermark="false" style="width: 100%;" info-selector="#info_item_1775276780168" title="പ്രേംനസീറിനൊപ്പം പൂവച്ചൽ ഖാദർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775276780168">
  <p>പ്രേംനസീറിനൊപ്പം പൂവച്ചൽ ഖാദർ</p>
 </div>
</div>
<p>ട്യൂഷൻ മാഷായ വിശ്വേശ്വരൻ നായർ എന്ന അധ്യാപകൻ, ഹൈസ്കൂൾ കാലത്തുതന്നെ ഖാദറിനെ സാഹിത്യലോകത്തേക്ക് കൈപിടിച്ചുകയറ്റി. ഇദ്ദേഹത്തിന്‍റെ പ്രേരണയാൽ വായനശാലയിൽനിന്നും പുസ്തകങ്ങൾ എടുത്ത് വായന തുടങ്ങി. </p>
<p>‘എന്നും പഠിപ്പ് കഴിഞ്ഞ് രാത്രി ഉറങ്ങുംമുമ്പ് പത്ത് മിനിറ്റെങ്കിലും പുസ്തകം വായിക്കണം’ എന്ന് നിർദേശിച്ചത് വിശ്വേശ്വരൻ നായരാണ്. ഇപ്രകാരം വായിച്ച, മുട്ടത്തുവർക്കിയുടെ ‘അക്കരപ്പച്ച’ എന്ന നോവലിൽനിന്നാണ് ‘സിനിമക്ക് പാട്ടെഴുത്ത്’ എന്ന സ്വപ്നം തലക്ക് പിടിക്കുന്നത്. സിനിമ എന്ന സ്വപ്നലോകത്ത് എത്തിച്ചേരലെല്ലാം അപ്രാപ്യമാണ് എന്നറിയാമെങ്കിലും ഈ നോവലിലെ കഥാപാത്രമായ ഗാനരചയിതാവിനെ മനസ്സിലങ്ങ് കൊണ്ടുനടന്നു. നോവലിലെ ഒരു സന്ദർഭത്തിൽ, സിനിമക്കുവേണ്ടി ഈ ഗാനരചയിതാവ് എഴുതിയ പാട്ടായ; </p>
<p>‘‘അങ്ങ് കിഴക്കേ മാമലയിൽ/ മഞ്ഞുപുതച്ചൊരു താഴ്‌വരയിൽ/ കനകച്ചാലുകൾ ഊട്ടിവളർത്തിയ/ പറുദീസയിലെ മഴവില്ലേ’’ എന്ന ഗാനം ഒരു മോഹമായി മനസ്സിൽ കയറി. ഈ ഗാനരചയിതാവിനെപ്പോലെ ആവുക എന്നതായി മനസ്സിലെ ലക്ഷ്യം. </p>
<p>സ്വപ്നങ്ങളുടെ വിത്ത് മനസ്സിൽ വീണാൽപ്പിന്നെ, കാലം അതിനുവേണ്ട വിഭവങ്ങളും വെള്ളവും വളവുമായി പിറകെവരും എന്ന യാഥാർഥ്യം നേരിട്ടനുഭവിച്ചറിഞ്ഞ കലാകാരനാണ് പൂവച്ചൽ ഖാദർ. </p>
<p>പതിനഞ്ചാം വയസ്സിൽ നാട്ടിലെ വായനശാലയുടെ വാർഷികത്തിന് ഒരു കൈയെഴുത്തു മാസിക ഇറക്കാൻ തീരുമാനമാകുന്നു. </p>
<p>അബ്ദുൽ ഖാദറിന്‍റെ ട്യൂഷൻ മാഷായ വിശ്വേശ്വരൻ നായരാണ് പത്രാധിപർ. അദ്ദേഹം ഖാദറിനോട്, മാസികയിലേക്ക് എന്തെങ്കിലും എഴുതിത്തരാൻ പറയുന്നു. ‘അയ്യോ മാഷേ, ഞാൻ ഇതുവരെ ഒന്നും എഴുതിയിട്ടില്ല!’ എന്ന് ഖാദർ. ‘എന്തെഴുതും!?’ എന്ന് അമ്പരന്നുനിന്ന ഖാദറിനോട്, ‘ഇഷ്ടമുള്ളത് എഴുതൂ’ എന്നു മാത്രമാണ് മാഷ് പറഞ്ഞത്. </p>
<p>ഖദർ എഴുതി. ഒരു സന്ധ്യക്കാണ് വരി ഒഴുകിയെത്തിയത്. ആദ്യ കവിത വിടരുകയാണ്! ‘കൈരളി’ എന്ന വായനശാലയെപ്പറ്റിത്തന്നെയായിരുന്നു കവിത. </p>
<p>വരികൾ ഇപ്രകാരം: </p>
<p>‘‘ഉണരൂ നീ കൈരളീ </p>
<p>ഉണരൂ നീ വേഗം </p>
<p>നെടുമോഹനിദ്രവിട്ടുണരൂ നീ വേഗം.’’ </p>
<p>എഴുതി മുഴുമിച്ച കവിത ആദ്യം കാണിച്ചത് ജ്യേഷ്ഠനെയാണ്. ആദ്യകവിതയുടെ ആദ്യനിരൂപകനായ ജ്യേഷ്ഠൻ പറഞ്ഞു; ‘കൊള്ളാം നന്നായിട്ടുണ്ട്.’ പിന്നെ, ധൈര്യപൂർവം മാഷെ ഏൽപിച്ചു. മാഷ് ഖാദറിനോട്, സ്വന്തം കൈപ്പടയിൽത്തന്നെ മാഗസിനിൽ എഴുതാൻ ആവശ്യപ്പെട്ടു. </p>
<p>ഈ മാസിക കണ്ട കെ.സി. കാട്ടാക്കട എന്ന അന്നത്തെ കവി , ഈ കവിതയുടെ കവിയെ അന്വേഷിച്ചു. </p>
<p>‘മുഹമ്മദ് അബ്ദുൽ ഖാദർ. നമ്മടെ ഹനീഫടെ അനിയനാ’ എന്ന വിവരം കാട്ടാക്കടക്ക് കിട്ടുന്നു. കാട്ടാക്കട, ഖാദറിനോട് തന്നെ വന്നുകാണാൻ പറയുന്നു. ഖാദർ കാട്ടാക്കടസമക്ഷം എത്തുന്നു. </p>
<p>‘‘നേരത്തേ എഴുതുമോ?’’ </p>
<p>‘‘ഇല്ല. ഇതാദ്യമായി എഴുതിയതാ.’’ </p>
<p>‘‘തുടർന്നെഴുതണം. കവിതയിൽ ശ്രദ്ധിക്കണം. ഞാൻ കുറച്ച് പുസ്തകങ്ങൾ പറഞ്ഞുതരാം.’’ </p>
<p>അങ്ങനെ ചങ്ങമ്പുഴ, ഇടപ്പള്ളി, വള്ളത്തോൾ, ഉള്ളൂർ, കുമാരനാശാൻ എന്നിവരുടെ കൃതികളുമായി ചങ്ങാത്തത്തിലായി. കാട്ടാക്കടയും ട്യൂഷൻ മാഷും പറഞ്ഞതനുസരിച്ച് ഭാരതീയ ഇതിഹാസങ്ങളായ രാമായണവും ഭാഗവതവും കൃഷ്ണഗാഥയും വായിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, തൃശൂർ ജില്ലയിലെ തൃപ്രയാറുള്ള ശ്രീരാമ പോളിടെക്നിക്കിൽ ഡിപ്ലോമക്ക് ചേരുന്നു. ആർട്സ് ഡേയിൽ കവിതാ രചന മത്സരവും നാടകത്തിനുവേണ്ടി പാട്ടെഴുത്തുമൊക്കെയായി കലാലയ കലാജീവിതം മുന്നോട്ട്. ചങ്ങമ്പുഴയും വള്ളത്തോളും വഴങ്ങിയപ്പോഴും ഇടഞ്ഞുനിന്ന ഉള്ളൂരും ആശാനും ഈ കാലഘട്ടത്തിലാണ് വഴങ്ങിക്കിട്ടുന്നത്. </p>
<p>ഡിപ്ലോമക്കുശേഷം തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എ.എം.ഐ.ഇ പാസായി എൻജിനീയറാവുന്നു. പൊതുമരാമത്ത് വകുപ്പിൽ ഓവർസീയറായി ജോലിക്ക് കയറുന്നു. കോഴിക്കോടാണ് ജോലി. കഴിഞ്ഞ ജീവിതകാലത്ത് സംഭരിച്ച കവിത്വവും കാൽപനികതയും പദസമ്പത്തും പുരാണപരിചയവും ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാൻ പറ്റിയ ഇടം കോഴിക്കോടാണ് എന്ന് തിരിച്ചറിഞ്ഞ ദൈവം, ഖാദറിനെ ആ തട്ടകത്തിൽത്തന്നെ എത്തിക്കുന്നു. </p>
<p>ഈ കോഴിക്കോടൻ ജീവിതമാണ് ഖാദറിന്‍റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. ഈ കാലഘട്ടത്തിൽ ഖാദർ കോഴിക്കോട് ആകാശവാണിയിൽ സ്ഥിരമായി ലളിതഗാനങ്ങൾ എഴുതിത്തുടങ്ങുന്നു. രാഘവൻ മാഷാണ് അന്ന് നിലയത്തിലെ മ്യൂസിക് കമ്പോസർ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825391-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020O7CzpUJRPlRNhiZLZUtkD6LtZJ5beBP16749052" data-watermark="false" style="width: 100%;" info-selector="#info_item_1775276751580">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775276751580"></div>
</div>
<p>‘‘തുറന്നുനോക്കുക തുറന്നുനോക്കുക ഹൃദയകവാടങ്ങൾ </p>
<p>തുടച്ചുമാറ്റുക നിങ്ങൾ വരക്കും കറുത്ത രൂപങ്ങൾ’’ </p>
<p>എന്ന പാട്ടാണ് ആകാശവാണിയിൽ വന്ന ആദ്യ ലളിതഗാനം. തുടർന്ന്, മാഷുമായി ചേർന്ന്, അനേകം ഗാനങ്ങൾ ചെയ്തു. </p>
<p>മാഷ് ലളിതസംഗീതം പഠിപ്പിച്ച സംഗീതപാഠത്തിൽ വന്നതും പിന്നീട് ബ്രഹ്മാനന്ദൻ പാടിയതുമായ, ‘‘നിറകതിർ താലം കൊണ്ടു നിലാവിറങ്ങി/നിന്‍റെ വീണാ സ്വരം കേട്ടു പ്രിയസഖി ഞാനുറങ്ങി’’ എന്ന പാട്ടും; </p>
<p>‘‘പാടാത്ത പാട്ടിൻ മധുരം </p>
<p>എന്റെ മാനസമിന്നു നുകർന്നു... </p>
<p>ചൂടാത്ത പൂവിൻ സുഗന്ധം </p>
<p>എ​ന്റെ ജീവനിലാരോ പകർന്നു’’ എന്ന പാട്ടും </p>
<p>‘‘ഓരോ കിനാവിന്‍റെ ചന്ദനക്കാവിലും ഓടിവരും മണിമാരൻ </p>
<p>ഓരിലക്കുമ്പിളിൽ തീർഥവുമായെന്നെ വാരിപ്പുണരുന്നതെന്തേ നിദ്രയിൽ വാരിപ്പുണരുന്നതെന്തേ!?’’ </p>
<p>എന്ന ഗാനവുമൊക്കെ ജനഹൃദയങ്ങൾക്ക് പാടി മതിയാകാത്ത ഗാനങ്ങളായി മാറി. </p>
<p>ഇതോടൊപ്പം, ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സ്ഥിരമായി കവിതകളും പ്രസിദ്ധീകരിക്കുന്നു. ഇതിലൂടെ, ചന്ദ്രിക ആഴ്ചപ്പതിപ്പിന്‍റെ എഡിറ്ററായിരുന്ന കാനേഷ് പൂനൂർ, പൂവച്ചൽ ഖാദറിന്‍റെ ഉറ്റസുഹൃത്തായി മാറുന്നു. കാനേഷ് പൂനൂരിന്‍റെ സുഹൃത്തായിരുന്നു ഐ.വി. ശശി. ഐ.വി. ശശി അന്ന് ആർട്ട് ഡയറക്ടറാണ്. ചില സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറുമാണ്. സിനിമയിലെത്തും മുമ്പുതന്നെ ശശി, ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ഇലസ്ട്രേഷൻസ് ചെയ്തിരുന്നു. ഐ.വി. ശശി അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ‘കവിത’ എന്ന സിനിമക്ക് ഏതാനും കവിതകൾ വേണം. </p>
<p>ഐ.വി. ശശി, കാനേഷ് പൂനൂരിനെയാണ് കവിതയെഴുതാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പൂനൂർ തനിക്കുവന്ന അവസരം തന്‍റെ സുഹൃത്തായ പൂവച്ചൽ ഖാദറിന് കൈമാറുന്നു. ‘ഭാർഗവീനിലയ’ത്തിലെ നായികയായ വിജയ നിർമല സംവിധാനം ചെയ്ത ചിത്രമാണ് ‘കവിത.’ ഐ.വി. ശശി ഇതിൽ അസോസിയേറ്റ് ഡയറക്ടറുമാണ്, ആർട്ട് ഡയറക്ടറുമാണ്. ഷെറീഫാണ് സ്ക്രിപ്റ്റ്. ഷെറീഫ്, ചന്ദ്രികയിൽ സ്ഥിരമായി നോവലുകൾ എഴുതിക്കൊണ്ടിരിക്കുന്ന കാലമാണ്. ഷെറീഫ് എഴുതിയ നിറങ്ങൾ, നിറങ്ങളുടെ സംഗീതം എന്നീ നോവലുകളെല്ലാം അന്ന് ജനപ്രിയങ്ങളായിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825390-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ZsEYGdF2487KG9fd2GDCEgDY0PqZ7GNU6717687" data-watermark="false" style="width: 100%;" info-selector="#info_item_1775276718866">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775276718866"></div>
</div>
<p>ഷെറീഫ് കാനേഷ് പൂനൂരിന്‍റെ സുഹൃത്ത്. </p>
<p>ഐ.വി. ശശിയും പൂനൂരിന്‍റെ സുഹൃത്ത്. </p>
<p>പൂവച്ചൽ ഖാദറും പൂനൂരിന്‍റെ സുഹൃത്ത്. </p>
<p>അങ്ങനെ, സിനിമാവഴി തുറക്കപ്പെടുകയാണ്. </p>
<p>1972ൽ ‘കവിത’ എന്ന സിനിമക്ക് കവിതകൾ എഴുതിക്കൊണ്ട് സിനിമയിലെ രംഗപ്രവേശം. സംഗീതം രാഘവൻ മാഷ്. രാഘവൻ മാഷെ ആകാശവാണിയിൽവെച്ച് നേരത്തേതന്നെ പരിചയവുമുണ്ട്. </p>
<p>ഈ ചലച്ചിത്ര ബന്ധങ്ങൾക്കിടയിൽ സിനിമയിൽ പാട്ടെഴുതാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ അന്ന് ഐ.വി. ശശി പറഞ്ഞു. </p>
<p>‘‘മൂന്നുനാല് സ്ക്രിപ്റ്റ് കൈയിലുണ്ട്. പക്ഷേ, നിർമാതാവില്ലാതെ എന്ത് ചെയ്യും!’’ അധികം വൈകിയില്ല. ഐ.വി. ശശി അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച, ‘കാറ്റു വിതച്ചവൻ’ എന്ന സിനിമയിലേക്ക് പാട്ടെഴുതാൻ ശശി വഴി ഖാദറിന് അവസരം ലഭിക്കുന്നു. ചന്ദ്രികയിൽ വന്ന ഷെറീഫിന്‍റെ ‘നിറങ്ങൾ’ എന്ന നോവലാണ് ‘കാറ്റു വിതച്ചവൻ’ എന്ന സിനിമയാകുന്നത്. അങ്ങനെ, സ്വപ്നം കണ്ട സിനിമാലോകത്തേക്ക്, മദ്രാസിലെ കോടമ്പാക്കത്തേക്ക് പാട്ടെഴുതാൻ കോഴിക്കോടുനിന്ന് ആദ്യയാത്ര! ‘കാറ്റു വിതച്ചവൻ’ എന്നത് ഒരു ക്രിസ്ത്യൻകഥയായിരുന്നു. റവറന്റ് സുവി എന്ന പേരുള്ള, ‘കാട്ടൂരച്ചൻ’ എന്നറിയപ്പെടുന്ന ക്രിസ്ത്യൻ ഫാദറായിരുന്നു സംവിധാനം. ക്രിസ്ത്യൻ ആർട്സ് എന്നതിന്‍റെ ചുരുക്കമായ ‘ക്രിസ് ആർട്സ്’ ആണ് നിർമാണക്കമ്പനി. </p>
<p>വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായിരുന്ന കാട്ടൂരച്ചൻതന്നെയായിരുന്നു സിനിമാ ഡയറക്ടറും. ഈ സിനിമയിലെ സംഗീതം പീറ്റർ റൂബ് ആയിരുന്നു. ഈ സിനിമയിലെ ‘നീയെന്‍റെ പ്രാർഥന കേട്ടു’ എന്ന ഗാനവും ‘മഴവില്ലിനജ്ഞാത വാസം കഴിഞ്ഞൂ’ എന്ന പാട്ടും ഏറെ ശ്രദ്ധേയമായി. </p>
<p>കുടിക്കാൻ വെള്ളമില്ലാത്ത രണ്ട് ദ്വീപുകളുടെ കഥ പറഞ്ഞ ഐ.വി. ശശിയുടെ ‘ഉത്സവം’ എന്ന സിനിമക്ക് 1975ൽ ഗാനരചയിതാവാകുമ്പോഴേക്കും ഖാദർ അറിയപ്പെടുന്ന പാട്ടെഴുത്തുകാരനായി മാറിക്കഴിഞ്ഞിരുന്നു. </p>
<p>ഐ.വി. ശശി സ്വതന്ത്ര സംവിധായകനായ ചിത്രമായിരുന്നു ‘ഉത്സവം.’ എ.ടി. ഉമ്മറാണ് സംഗീതം. </p>
<p>‘‘ഏകാന്തതയുടെ കടവിൽ’’, ‘‘ആദ്യ സമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കും’’, ‘‘സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം’’, ‘‘കരിമ്പുകൊണ്ടൊരു നയമ്പുമായ്’’ എന്നീ പാട്ടുകൾ സൂപ്പർ ഹിറ്റുകളായി. </p>
<p>അതായത്, വിവിധ ഭാഷകളിലായി നൂറ്റമ്പത് പടം സംവിധാനം ചെയ്ത ഐ.വി. ശശിയുടെ ആദ്യചിത്രത്തിൽ പാട്ടെഴുതിയത് പൂവച്ചൽ ഖാദറായിരുന്നു എന്നത് അവർക്കിടയിലെ ഇഷ്ടത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. </p>
<p>രസകരമായ കാര്യം, ഇതിലെ പാട്ടുകൾ കമ്പോസ് ചെയ്ത എ.ടി. ഉമ്മറിനെ പൂവച്ചൽ ഖാദർ നേരിട്ട് കാണുന്നത്, സിനിമയിറങ്ങി പാട്ടുകൾ ഹിറ്റായ ശേഷമാണ് എന്നതാണ്. </p>
<h3>(തുടരും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/sangeethayathrakal/poovachal-khader-lyrics-and-music-1508393</link>
<guid isPermaLink="true">https://www.madhyamam.com/weekly/sangeethayathrakal/poovachal-khader-lyrics-and-music-1508393</guid>
<category><![CDATA[Weekly,Archives,സം​ഗീ​ത യാത്രകൾ,Premium,13 APR 2026]]></category>
<dc:creator><![CDATA[ജയരാജ് മിത്ര]]></dc:creator>
<pubDate>Mon, 06 Apr 2026 02:45:33 GMT</pubDate>
</item>
<item>
<title><![CDATA[മൂന്നാം പിണറായി യുദ്ധം!]]></title>
<description/>
<enclosure length="204576" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825403-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825403-untitled-1.gif'/><figcaption><p>പിണറായി വിജയൻ</p><span class='copyright'></span></figcaption></figure><blockquote>
 നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണങ്ങളിലാണ് കേരളം. മൂന്നാം ഭരണം സി.പി.എമ്മിനെ സംബന്ധിച്ച് നിർണായകമാണ്. കോൺഗ്രസി​െനയും ചെറിയ കക്ഷികളെയും സംബന്ധിച്ച് സുപ്രധാനവും. കടുത്ത മത്സരത്തിന്റെ അടിത്തട്ടിൽ എന്താണ് നടക്കുന്നത്? ഡീലുകൾ ഉണ്ടോ?-വിശകലനം 
</blockquote>
<p>പത്തുവര്‍ഷമായി. ഇനിയും ഭരണകക്ഷിയായി തുടര്‍ന്നാല്‍ കേരളത്തില്‍ സി.പി.എമ്മിന്‍റ അലകുംപിടിയും ഇല്ലാതാകും. രാഷ്ട്രീയജീര്‍ണത അതിന്‍റെ പാരമ്യതയിലെത്തും. എന്നുവെച്ച് തോല്‍ക്കാനൊക്കുകയില്ലല്ലോ. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തെ നയിച്ചിരുന്ന, സ്പീക്കറെ നല്‍കിയിരുന്ന, ചിലപ്പോഴെങ്കിലും പ്രധാനമന്ത്രിയെ തീരുമാനിച്ചിരുന്ന, മൂന്നുസംസ്ഥാനങ്ങള്‍ ഭരിച്ചിരുന്ന, സി.പി.എം എന്ന പാര്‍ട്ടിയുടെ മേല്‍വിലാസം ഇപ്പോള്‍ കെയര്‍ ഓഫ് കേരള മുഖ്യമന്ത്രി എന്നത് മാത്രമാണ്. ഈ സംസ്ഥാനത്തെ ഭരണംകൂടി നഷ്ടപ്പെട്ടാല്‍ ഇന്ത്യയുടെ രാഷ്ട്രീയചിത്രത്തില്‍നിന്ന് ആ പാര്‍ട്ടി അപ്രത്യക്ഷമാകും. അതിനാല്‍ സി.പി.എമ്മിന് ഇത് നിലനിൽപിന്‍റെ യുദ്ധമാണ്. </p>
<p>അതുകൊണ്ടാണ് പ്രായവും അനാരോഗ്യവുമൊന്നും വകവെക്കാതെ ഇത്തവണയും പിണറായി വിജയന്‍തന്നെ യുദ്ധം നയിക്കുന്നത്. രണ്ടാംനിര നേതാക്കളുണ്ടായിരിക്കാം. പക്ഷേ പരീക്ഷണത്തിനുള്ള സമയമല്ല ഇത്. ജയിച്ചുവരണമെങ്കില്‍ തലപ്പത്ത് ക്യാപ്റ്റന്‍ വേണം. പിന്നെ വേണമെങ്കില്‍ ഒഴിഞ്ഞുകൊടുത്തേക്കാം. അതൊക്കെ പിന്നാലെ വരുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ ജയിച്ച് മന്ത്രിസഭയുണ്ടാക്കുക എന്നതാണ് പ്രധാനം. ഭരണത്തിലുള്ള അവസാന ഇടവും നഷ്ടമാകരുത്. ചവിട്ടിനില്‍ക്കാന്‍ മണ്ണ് വേണം. അതാണ് മൂന്നാം പിണറായി യുദ്ധത്തിന്‍റെ രാഷ്ട്രീയപ്രാധാന്യം. രാഷ്ട്രീയകേരളത്തിലാദ്യമായി മൂന്നുവട്ടം തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിസഭയുണ്ടാക്കിയ നേതാവ് എന്ന പേരില്‍ പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടംനേടുകയും ചെയ്യും. അത് അദ്ദേഹത്തിന് വ്യക്തിപരമായി കിട്ടുന്ന ബോണസാണ്. ഏഴു പതിറ്റാണ്ടിലേറെ രാപ്പകല്‍ അധ്വാനിച്ച ഒരാള്‍ക്ക് അത് കിട്ടണമല്ലോ. </p>
<p>മറുവശത്ത്, പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് ഇതിനേക്കാള്‍ കഷ്ടത്തിലാണ്. ഇത്തവണയെങ്കിലും ഭരണത്തില്‍ എത്തിയില്ലെങ്കില്‍ കേരളത്തില്‍ അതിന്‍റെ അടിത്തറതന്നെ ഇല്ലാതാകും. പണ്ടുകാലത്തെപ്പോലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനൊന്നുമല്ല ഇക്കാലത്ത് ആളുകള്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. അന്ന് ഗാന്ധിജി പറഞ്ഞതുകേട്ട് പലരും ഖദര്‍ ധരിച്ചിരുന്നു എന്നുവെച്ച് ഖദറുടുക്കാനൊന്നും കഴിയില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാക്കളുടെ കാലമാണ്. കോണ്‍ഗ്രസില്‍ ഗാന്ധിയന്മാരുണ്ടായിരിക്കാം. എന്നുവെച്ച് എല്ലാ കോണ്‍ഗ്രസുകാരും ഗാന്ധിയന്മാരല്ല. സന്ന്യസിക്കാന്‍ വന്ന ഒരാളും ഇപ്പോള്‍ ഈ പാര്‍ട്ടിയിലില്ല. ഭരണം കിട്ടില്ലെന്ന് ഉറപ്പായാല്‍ അവര്‍ ഭരണംകിട്ടുമെന്ന് ഉറപ്പുള്ളിടത്തേക്ക് പോയേക്കും. പലവഴിക്കായിരിക്കും ആ പോക്ക്. ഒരു ഹിമന്ത ബിശ്വ ശർമപോലും അക്കൂട്ടത്തില്‍നിന്ന് ഉണ്ടായിവന്നുകൂടെന്നില്ല. </p>
<p>അവരെ കുറ്റംപറയാന്‍ പറ്റുന്ന അവസ്ഥയല്ല കേരളത്തിലിപ്പോള്‍. രണ്ടാംവട്ടം എം.എല്‍.എയാകാന്‍ പറ്റില്ല എന്നുകണ്ടപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സി.പി.എമ്മുകാരും സി.പി.ഐക്കാരുമുള്ള നാടാണ്. ആ രീതി കോണ്‍ഗ്രസുകാരും പിന്തുടര്‍ന്നാലോ! അതൊക്കെ തടയാന്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ മുന്നില്‍ ഒന്നേ വഴിയുള്ളൂ. ഭരണംപിടിക്കുക. അതിനാല്‍ കോണ്‍ഗ്രസിനും ഇത് ജീവന്മരണ പോരാട്ടമാണ്. അതുകൊണ്ടാണ് സ്ഥാനാർഥി നിര്‍ണയത്തിലും വീതംവെപ്പിലുമുണ്ടായ മുറിവുകളും വ്രണങ്ങളും മറന്ന് വി.ഡി.സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും അടൂര്‍ പ്രകാശുമൊക്കെ കളത്തിലിറങ്ങിക്കളിക്കുന്നത്. നൂറിലേറെയൊന്നും വേണ്ട. എഴുപത്തിഒന്നിലേറെ സീറ്റ് കിട്ടിയാല്‍തന്നെ അവര്‍ക്ക് ആശ്വസിക്കാവുന്ന ഇടവേളയാണ്.</p>
<p> അതുകഴിഞ്ഞാല്‍ അവര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരം ആരംഭിക്കുമായിരിക്കാം. അത് പുത്തരിയൊന്നുമല്ല. കേരളവും കോണ്‍ഗ്രസും ഉണ്ടായ കാലംമുതല്‍ അങ്ങനെയാണ്. കെ.കരുണാകരനും എ.കെ.ആന്‍റണിയും മാത്രമല്ല, പട്ടം താണുപിള്ളയും പനമ്പിള്ളി ഗോവിന്ദമേനോനും ആര്‍.ശങ്കറും എല്ലാം അങ്ങനെതന്നെയായിരുന്നു. അവരെല്ലാം മഹാന്മാരായ നേതാക്കളായിരുന്നു. അതേസമയം വാശിയുള്ള രാഷ്ട്രീയക്കാരുമായിരുന്നു. ഇന്നുള്ളവര്‍ മഹാന്മാരായ നേതാക്കളൊന്നുമല്ല. വാശിയുള്ള രാഷ്ട്രീയക്കാരാണ്. അവരുടെ കസേര അവര്‍ നേടിയെടുത്തോളും. അതുകൊണ്ട് ഒന്നും വരാനില്ല. രാഷ്ട്രീയം അങ്ങനെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ വന്നപ്പോഴും ഇതൊക്കെയുണ്ടായിരുന്നു. കണ്ണേ കരളേ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ടല്ലോ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825402-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020KNc1l8fcCeqc6BJ0SZxVMg6qpsvO5Y1V7595528" data-watermark="false" style="width: 100%;" info-selector="#info_item_1775277596763" title="വി.ഡി. സതീശൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775277596763">
  <p>വി.ഡി. സതീശൻ</p>
 </div>
</div>
<p>എല്‍.ഡി.എഫും യു.ഡി.എഫും മാത്രമല്ല, പേരിനെങ്കിലും മൂന്നാമതൊരു മുന്നണി കേരളത്തിലുണ്ട്. എന്‍.ഡി.എ. സംഗതിവശാല്‍ ഭരണസ്വപ്നമൊന്നും ഇല്ലെങ്കിലും അതിന്‍റെ നായക കക്ഷിക്കും നല്ല ദണ്ണമുണ്ട്. പഴയൊരു ജനസംഘക്കാരന്‍ തോറ്റുതോറ്റ് നാട്ടുകാര്‍ക്ക് മനസ്സലിഞ്ഞപ്പോള്‍ ജയിപ്പിച്ചുകൊടുത്ത ഒരനുഭവമുണ്ടല്ലോ. അതുവഴി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നതായിരുന്നു. അത് പൂട്ടിച്ച നേതാക്കളാണ് ഇപ്പോള്‍ തലപ്പത്തുള്ളത്. ‘പ്രഭാതമാകും കൂരിരുള്‍നീങ്ങും താമരവിടരും’ എന്നുവിശ്വസിച്ച് കാത്തിരുന്ന ഒരു തലമുറ ചിതയായി. </p>
<p>ഇനിയുമിങ്ങനെ അനന്തമായി കാത്തിരിക്കാന്‍ ആളെക്കിട്ടിയെന്നു വരില്ല. തന്നെയുമല്ല എന്ത് കൊടുമ ചെയ്തും അക്കൗണ്ട് തുറക്കാന്‍ കണ്ണുകാണിച്ചുകൊണ്ടിരിക്കുന്ന അഖിലേന്ത്യാ നേതൃത്വം, ആഗോളതലത്തിലും ഇന്ത്യയില്‍തന്നെയും നഗരങ്ങളില്‍ അരങ്ങേറുന്ന വലതുപക്ഷാവേശം, അതിന്‍റെ ഭാഗമായി തിരുവനന്തപുരത്തും മറ്റുചില നഗരസഭകളിലും കണ്ട ഇളക്കങ്ങള്‍, ഇതൊക്കെയുണ്ടായിട്ടും ഇത്തവണ നിയമസഭക്കകത്ത് കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ ബി.ജെ.പിയെ നയിക്കുന്നവര്‍ രാഷ്ട്രീയത്തിനും വർഗീയതക്കും പറ്റാത്തവരാണെന്ന് അനുഭാവികള്‍ വിധിയെഴുതും. അതൊക്കെ ഒഴിവാക്കാന്‍ ഒരിടത്തെങ്കിലും അവര്‍ക്ക് ജയിച്ചുവരണം. അതിനാല്‍ അവരും ശ്രമിക്കുന്നുണ്ട്. പക്ഷേ, മറ്റുള്ളവരെപ്പോലെ കഷ്ടപ്പാടില്ല. അവരുടെ പ്രചാരണം കണ്ടിട്ടില്ലേ. ഡാന്‍സാണ്. തോറ്റാലും അങ്ങനെയാവണം. </p>
<p>മൂന്നുമുന്നണികളുടെയും നായകകക്ഷികള്‍ കടുത്ത പോരിനെയാണ് നേരിടുന്നത് എന്നു കണ്ടല്ലോ. മുന്നണി ലക്ഷ്യംനേടുന്നതിന് വിയർപ്പൊഴുക്കുന്നത് നായകകക്ഷികളാണ്. ഇവിടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും ലക്ഷ്യം ഭരണം പിടിക്കുക എന്നതാണ്. രണ്ടുപക്ഷത്തെയും നേതാക്കള്‍ നൂറിലധികം സീറ്റോടെ അധികാരത്തില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അത് അണികള്‍ക്കൊരു ഇരയിട്ട് കൊടുത്തതാണ്. പ്രവര്‍ത്തകര്‍ അതില്‍കയറി കൊത്തിയാലാണ് ചൂണ്ട വലിക്കുമ്പോള്‍ എണ്‍പതോളം സീറ്റുകളെങ്കിലും ഉണ്ടാവുക. ഇത്തവണ കായലിലെ ഓളം നോക്കിനില്‍ക്കുമ്പോള്‍ മനസ്സിലാകുന്നത് എണ്‍പതുമെത്തില്ല എന്നാണ്. അനായാസേന വിജയം ആര്‍ക്കുമുണ്ടാവില്ല. എല്‍.ഡി.എഫ് ആണെങ്കിലും യു.ഡി.എഫ് ആണെങ്കിലും എഴുപത്തഞ്ച് സീറ്റിലേറെ കിട്ടിയാല്‍ ആഹ്ലാദിക്കാം. അത്രയേ കിട്ടൂ. ബി.ജെ.പിക്ക് പഴയ അക്കൗണ്ടിലെ സംഖ്യതന്നെ കിട്ടിയാല്‍ ബഹുലാഭം. കൂടുതല്‍ വല്ലതുമുണ്ടെങ്കില്‍ ഇപ്പോള്‍ നയിക്കുന്നവരുടെ ജാതകഗുണം. അത്രയേ പ്രതീക്ഷിക്കേണ്ടു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825401-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Xe8ubLIV9h9kPQlaHYgRhocJSxWzuwCm7563727" data-watermark="false" style="width: 100%;" info-selector="#info_item_1775277565221">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775277565221"></div>
</div>
<p> </p>
<h3>എണ്ണം നോക്കുമ്പോള്‍ കാണുന്ന കാര്യം </h3>
<p>140 അംഗ കേരള നിയമസഭയിലെ മാന്ത്രികസംഖ്യ 71 ആണല്ലോ. അത്ര സീറ്റെങ്കിലും തികക്കാന്‍ സാധിക്കുന്ന മുന്നണിക്ക് ഭരിക്കാം. ഇതാണ് ലളിതഗണിതം. ഇതുവെച്ച് വേണം കണക്ക് നോക്കാന്‍. നിലവില്‍ സി.പി.എം നയിക്കുന്ന എല്‍.ഡി.എഫിന് 98 സീറ്റുണ്ട്. 99 ഉണ്ടായിരുന്നതാണ്. പി.വി.അന്‍വര്‍ രാജിവെച്ച് പോയപ്പോള്‍ 98 ആയി. അതായത് ഏറ്റവും ദുര്‍ബലമായ സാധ്യത വെച്ച് നോക്കിയാല്‍ നിലവിലുള്ളതില്‍നിന്ന് 27 സീറ്റുവരെ നഷ്ടപ്പെട്ടാലും എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ല. ‘നാണംകെട്ട വിജയമാണ്, ‘യഥാർഥത്തില്‍ പരാജയമാണ്’ എന്നൊക്കെ എതിരാളികളും അവലോകനക്കാരും പറയുമായിരിക്കും. അതങ്ങ് സഹിക്കാമെന്നുവെച്ചാല്‍, ഭരണത്തുടര്‍ച്ചയുണ്ടായല്ലോ എന്ന് ആശ്വസിക്കാം. മറുപക്ഷത്ത് യു.ഡി.എഫിന് നിലവില്‍ 41 സീറ്റേയുള്ളൂ. ഭരണം പിടിക്കണമെങ്കില്‍ 30 സീറ്റുകള്‍ ഭരണമുന്നണിയില്‍നിന്ന് പിടിച്ചെടുക്കണം. എന്നുവെച്ചാല്‍ കഷ്ടിച്ച് ജയിക്കണമെങ്കില്‍പോലും കഷ്ടപ്പാട് യു.ഡി.എഫിനാണ്. </p>
<p>ഇവിടെയാണ് തെരഞ്ഞെടുപ്പുകളിലെ പ്രധാന രാസത്വരകമായി കണക്കാക്കപ്പെടുന്ന ഭരണവിരുദ്ധവികാരം പ്രസക്തമാകുന്നത്. പത്തുവര്‍ഷം ഭരിച്ച സര്‍ക്കാറാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഭരണവിരുദ്ധവികാരം ഉണ്ടാകും. അതിന്‍റെയൊരു ലാഞ്ജന തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുമാണ്. സംസ്ഥാനത്താകമാനം അത് പ്രകടമായിരുന്നു. അതിനെ മറികടന്ന് ജനാഭിപ്രായം ഭരണകക്ഷിക്ക് അനുകൂലമായി തിരിക്കാവുന്ന പ്രതിഭാസങ്ങളൊന്നും ഇതിനിടയില്‍ സംഭവിച്ചിട്ടുമില്ല. എന്നുവെച്ച് ഭരണവിരുദ്ധവികാരം സ്വാഭാവികമായി അതിന്‍റെ രാഷ്ട്രീയകര്‍ത്തവ്യം നിർവഹിക്കുമെന്ന് കരുതി കാത്തിരിക്കുന്നതില്‍ അർഥമില്ല. അതിന്‍റെ പ്രഹരശേഷി എത്ര എന്നതും അത് അനുകൂലതരംഗമാക്കി മാറ്റാനുള്ള രാഷ്ട്രീയവിദ്യ പ്രതിപക്ഷം പ്രയോഗിക്കുന്നുണ്ടോ എന്നതും പരിശോധിക്കണം. </p>
<p>ഭരണവിരുദ്ധവികാരം രൂക്ഷതയോടെ പ്രതിഫലിപ്പിക്കാനാകുന്നത് ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും വീഴ്ചകളെ ജനങ്ങളിലേത്തിക്കുമ്പോഴാണ്. അത് വേണ്ടത്രയുണ്ട് പിണറായി ഭരണത്തിന്‍കീഴില്‍. പത്തുവര്‍ഷവും ആഭ്യന്തര വകുപ്പ് സാധാരണക്കാര്‍ക്ക് പേടിസ്വപ്നമായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മുതല്‍ ഐ.ജി തലത്തിലുള്ളവരുടെ ആര്‍.എസ്.എസ് വിധേയത്വംവരെ തരാതരം സംഭവങ്ങള്‍. പൊലീസുകാരുടെ ക്രിമിനല്‍കുറ്റങ്ങളുടെ പരമ്പര വേറെ. ലോക്കപ് മർദനങ്ങളുടെ ഭീകരത അതിനുപുറമെ.. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്ന് ജനങ്ങളോടും ഇതൊന്ന് നിര്‍ത്തൂ എന്ന് പൊലീസുകാരോടും പറഞ്ഞുപറഞ്ഞ് കാണാപ്പാഠം പഠിച്ച ആഭ്യന്തര മന്ത്രിയാണ് കേരളത്തിലുള്ളത്. ആരോഗ്യ വകുപ്പിലും മറ്റൊന്നല്ല അവസ്ഥ. ആദ്യത്തെ അഞ്ചുവര്‍ഷം കോവിഡും നിപയും കൈകാര്യം ചെയ്തതില്‍ വിജയിച്ചതായി പ്രതീതിയുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ അക്കാലത്തെ വീഴ്ചപോലും തോണ്ടിപ്പുറത്തെടുത്ത് ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് രണ്ടാംഭരണത്തിലെ ആരോഗ്യ വകുപ്പ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825399-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402014rGIC2WQNUA6C7iUxFPXSdiY3DK6iDF7489079" data-watermark="false" style="width: 100%;" info-selector="#info_item_1775277490266" title="ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775277490266">
  <p>ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയൻ</p>
 </div>
</div>
<p>ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും വീഴ്ചകള്‍ ഓരോ വോട്ടറുടെയും മനസ്സിനെയും ശരീരത്തെയും വേദനിപ്പിക്കുന്നതാണ്. അത് ആ അർഥത്തില്‍ ജനങ്ങളിലെത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞോ എന്ന് അവരാണ് ആലോചിക്കേണ്ടത്. ഇല്ലെങ്കില്‍ വലിയൊരു സാധ്യത പാഴാക്കുക മാത്രമല്ല, വലിയൊരു കടമ കൈവിടുകയുമാണ്. ആഭ്യന്തര-ആരോഗ്യ വകുപ്പുകളുടെ വീഴ്ചക്ക് കണക്കു പറയിക്കേണ്ടതുണ്ട്. അത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ്. പ്രതിപക്ഷം പത്തുവര്‍ഷംമുമ്പ് ഭരിച്ചപ്പോഴുണ്ടായ വീഴ്ചപോലും ഭരണപക്ഷം ഇപ്പോഴും ആയുധമാക്കുന്നുണ്ട്. എന്നാല്‍, ഭരണക്കാരുടെ ഇപ്പോഴത്തെ വീഴ്ചപോലും ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെങ്കില്‍ പരാജയമാണത്. </p>
<p>ഇതിനൊക്കെ പുറമെ ഭരണകക്ഷി ഇത്തവണയും ചെയ്യാന്‍ പോകുന്നത് ക്ഷേമപെന്‍ഷനുകളുടെ വിതരണമോ അതിന്‍റെ പ്രചാരണമോ ആയിരിക്കും. അത് അവരുടെ മിടുക്ക്. ഇതൊക്കെ ചെയ്താലും ഭരിക്കാന്‍ വേണ്ടത്ര സീറ്റുകള്‍ നേടാനാവുമോ എന്നതാണല്ലോ കാര്യം. 71 സീറ്റുകളെങ്കിലും നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് പ്രയാസപ്പെടുമെന്നാണ് ഇപ്പോള്‍ ബോധ്യമാകുന്നത്. സാമൂഹിക മാധ്യമങ്ങളുടെ അൽഗോരിതം ആ മുന്നണിയെ ചതിച്ചേക്കും. എതിര്‍കക്ഷികളെ നാണംകെടുത്താന്‍ വേണ്ടി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ചു തുടങ്ങിയതാണെങ്കിലും പോകെപ്പോകെ സി.പി.എം പ്രവര്‍ത്തകരുടെ പ്രധാനപ്രവര്‍ത്തനകേന്ദ്രം സാമൂഹിക മാധ്യമം മാത്രമായിട്ടുണ്ട്. പ്രതിപക്ഷത്തെ നേതാക്കളും സ്ഥാനാർഥികളും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന ഇളക്കം അതേയളവില്‍ ഭരണപക്ഷം ഉണ്ടാക്കുന്നതായി തോന്നുന്നില്ല. </p>
<p>പുതുതലമുറ വോട്ടര്‍മാരുടെ വികാരത്തെയും അതിനെ ഇളക്കുന്നതിനുള്ള വിദ്യയെയും ഇതോടൊപ്പംതന്നെ കാണണം. സ്ഥാനാർഥി നിര്‍ണയത്തില്‍ യുവപ്രാതിനിധ്യം യു.ഡി.എഫാണ് കാര്യമായി പരിഗണിച്ചത്. തന്നെയുമല്ല ആ ഭാഗത്തെ പല സ്ഥാനാർഥികളും നേതാക്കളും പുതുതലമുറയോട് അടുത്തുനില്‍ക്കാന്‍ കഴിയുന്നവരുമാണ്. എന്നാല്‍, എല്‍.ഡി.എഫ് ഭാഗത്ത് അതങ്ങനെ പ്രകടമല്ല. ആ ഭാഗത്ത് ചെറുപ്പക്കാര്‍ ഇല്ലാഞ്ഞിട്ടല്ല. പ്രായംകൊണ്ട് യുവാക്കളായവര്‍പോലും പെരുമാറ്റംകൊണ്ട് മധ്യവയസ്സിനപ്പുറം കടക്കാന്‍ ശ്രമിക്കുകയാണ്. </p>
<p>എല്ലാവരും പിണറായി വിജയനെ അനുകരിക്കാന്‍ നോക്കുകയാണ്. എം. സ്വരാജും കടകംപള്ളി സുരേന്ദ്രനും കുഴിച്ചുവെച്ച കുഴിയില്‍ പിന്നാലെവന്ന കുട്ടികളും വീഴുകയാണ്. അത്രയും രാഷ്ട്രീയവാർധക്യം കാലം ആവശ്യപ്പെടുന്നില്ല. പൊതുവേ പുതുതലമുറ രാഷ്ട്രീയതൽപരരല്ല എന്നുമോര്‍ക്കണം. വല്ലപ്പോഴും കളര്‍ഷര്‍ട്ട് ഇടണ്ടേ എന്നു ചോദിച്ച് ഖദറൂരിയ പുതിയ കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിച്ചോ എന്നത് വോട്ടെണ്ണിക്കഴിഞ്ഞ് പരിശോധിക്കേണ്ട കാര്യമാണ്. എന്നാലും പെന്‍ഷന്‍ വാങ്ങുന്നവര്‍ എല്‍.ഡി.എഫിലും പുത്തന്‍തലമുറ യു.ഡി.എഫിലും എന്നാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825400-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020hAzTGEhwhbxV1wKXbFBHQsw3RyIh6tOD7540065" data-watermark="false" style="width: 100%;" info-selector="#info_item_1775277541451">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775277541451"></div>
</div>
<p>കോണ്‍ഗ്രസിന്‍റെ ഒരു പ്രധാന കുഴപ്പമായി എണ്ണുന്നത് നേതൃബാഹുല്യമാണല്ലോ. കെ.പി.സി.സി പ്രസിഡന്റുസ്ഥാനത്തേക്കായാലും മുഖ്യമന്ത്രിസ്ഥാനത്തേക്കായാലും നേതാക്കളുടെ എണ്ണപ്പെരുപ്പം ദോഷമായി കാണാറുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പുകാലത്തെങ്കിലും അത് ഗുണമാണ്. സിറ്റിങ് എം.എല്‍.എമാരും അല്ലാത്തവരുമായ സ്ഥാനാർഥികള്‍ മുഴുവനും അവരവരുടെ മണ്ഡലത്തില്‍ കുടുങ്ങിയാലും എവിടെയും കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യമുണ്ട്. പ്രതിപക്ഷ നേതാവ് മാത്രമല്ല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണെങ്കിലും എം.പിമാരായാലും കെ.പി.സി.സി പ്രസിഡന്റുമാരാകാന്‍ നില്‍ക്കുന്നവരാണെങ്കിലും തെരഞ്ഞെടുപ്പുരംഗത്ത് സജീവമായുണ്ട്. എന്നാല്‍, മറുപക്ഷത്ത് പിണറായി മാത്രമാണ് ഏക താരപ്രചാരകന്‍ എന്ന പ്രതീതിയാണുള്ളത്. സി.പി.എം ജനറല്‍ സെക്രട്ടറിയെക്കൂടി എണ്ണാം. </p>
<p>അതിലപ്പുറം ഇളക്കമുണ്ടാക്കുന്നവര്‍ കുറവാണ്. മന്ത്രിമാരൊക്കെ സ്ഥാനാർഥികളും പ്രവര്‍ത്തനമൊക്കെ സ്വന്തം മണ്ഡലത്തില്‍ മാത്രവും എന്നതാണ് പ്രചാരണത്തിന്‍റെ അവസാനദിവസങ്ങള്‍ വരെ കണ്ടത്. അവസാന ദിവസങ്ങളിലാണ് പല മന്ത്രിമാരും സ്വന്തം മണ്ഡലത്തില്‍നിന്ന് പുറത്തുപോയത്. അത് തന്ത്രപരമായ ഒരു പിഴവുമാണ്. അവസാന ദിവസങ്ങളിലാണ് അവര്‍ സ്വന്തം മണ്ഡലത്തില്‍ വേണ്ടത്. പലപ്പോഴും സ്ഥലത്ത് ഓടിയെത്തേണ്ടിവരുക ആ ദിവസങ്ങളിലാണ്. വി.എസ്.അച്യുതാനന്ദന്‍, എം.എം.ലോറന്‍സ് തുടങ്ങിയവര്‍ മുന്നണി കണ്‍വീനര്‍മാരായിരുന്നപ്പോഴും പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സി.പി.എം സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചപ്പോഴും തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞുനിന്നിരുന്നു. ഇത്തവണ സി.പി.എം സെക്രട്ടറിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും അത്ര തിളക്കം കണ്ടില്ല. സ്വന്തം മണ്ഡലങ്ങളിലെ കാഠിന്യമാണ് അവരെ അദൃശ്യരാക്കിയതെങ്കില്‍ അത് കാണിക്കുന്നത് മത്സരത്തിന്‍റെ കാഠിന്യം തന്നെയാണ്. കാനം രാജേന്ദ്രന്‍റെ കാലംവരെ സി.പി.ഐക്ക് ഒരു സെക്രട്ടറിയുണ്ട് എന്ന് തെരഞ്ഞെടുപ്പുകാലത്ത് തോന്നുമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരാളെ കാണാനില്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825398-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020xjGPYoeCbS5H6SdZChXV6eZKKJwTb3BR7440235" data-watermark="false" style="width: 100%;" info-selector="#info_item_1775277441426" title="തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.ഡി. സതീശനെ ഷാൾ അണിയിക്കുന്നു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775277441426">
  <p>തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.ഡി. സതീശനെ ഷാൾ അണിയിക്കുന്നു</p>
 </div>
</div>
<h3>രണ്ടാം കക്ഷികള്‍ എന്തു കൊണ്ടുവരും?</h3>
<p>ഒരു മുന്നണി ഭരണം പിടിച്ചാല്‍ അതിന്‍റെ ആനന്ദമനുഭവിക്കുന്നത് നായകകക്ഷി മത്രമല്ല. ഘടകകക്ഷികളും കൂടിയാണ്. അതില്‍തന്നെ പ്രത്യേകാവകാശങ്ങള്‍ അനുഭവിക്കുന്നവരാണ് രണ്ടാം പാര്‍ട്ടികള്‍. എല്‍.ഡി.എഫിലാണെങ്കില്‍ രണ്ടാംപാര്‍ട്ടിയായി സി.പി.ഐയും യു.ഡി.എഫില്‍ രണ്ടാംപാര്‍ട്ടിയായി മുസ്‍ലിംലീഗുമാണുള്ളത്. ഒരുകാലത്ത് തുല്യബലത്തില്‍ നിന്നിരുന്ന കേരള കോണ്‍ഗ്രസ് പിന്നെപ്പിന്നെ പിന്തള്ളപ്പെട്ടുപോയി. യു.ഡി.എഫിലാണെങ്കില്‍ മുസ്‍ലിം ലീഗിനേക്കാള്‍ വലിയ പാര്‍ട്ടിയാകണമെന്നും എല്‍.ഡി.എഫിലാണെങ്കില്‍ സി.പി.ഐയേക്കാളും വലിയ പാര്‍ട്ടിയാകണമെന്നും കേരള കോണ്‍ഗ്രസിന് വാശിയുണ്ടായിരുന്നു, ഒരു കാലത്ത്. അതിന് ഇരുപതിലധികം എം.എല്‍.എമാര്‍ സ്വന്തമായി വേണമല്ലോ. ഇക്കാലത്ത് ഏതായാലും അത് നടക്കില്ല. ഏറ്റവും വലിയ കേരള കോണ്‍ഗ്രസായ ജോസ് കെ.മാണിയുടെ പാര്‍ട്ടി മത്സരിക്കുന്നതുതന്നെ 12 സീറ്റില്‍ മാത്രമാണ്. </p>
<p>അവര്‍ ഇടതുമുന്നണിയിലാണ്. അവിടെ നിലവില്‍ രണ്ടാം പാര്‍ട്ടിയായ സി.പി.ഐ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്തുണ്ട്. 17 സിറ്റിങ് സീറ്റുണ്ടായിരുന്നു. അതില്‍ ഒരാള്‍ ബി.ജെ.പിയില്‍ പോയി. ഇപ്പോള്‍ 25 സീറ്റില്‍ സി.പി.ഐ മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫിലെ പ്രധാന ഘടകക്ഷികളായ കേരള കോണ്‍ഗ്രസ്(എം), സി.പി.ഐ എന്നിവര്‍ ചേര്‍ന്ന് 37 സീറ്റില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പതിനാലോ പതിനഞ്ചോ സീറ്റുമാത്രമേ ജയിച്ചുവരാന്‍ സാധ്യതയുള്ളൂ. ബാക്കി ഘടകകക്ഷികളും സ്വതന്ത്രരും കൂടി അഞ്ചുസീറ്റ് കൊണ്ടുവന്നാലും ഇരുപതായി. ബാക്കി 51 സീറ്റെങ്കിലും സി.പി.എം ഒറ്റക്ക് നേടിയാലേ ഭരണത്തുടര്‍ച്ച പേരിനെങ്കിലും യാഥാർഥ്യമാകൂ. നിലവില്‍ സി.പി.എമ്മിന് 62 എം.എല്‍.എമാരുണ്ട്. സിറ്റിങ് സീറ്റ് മുഴുവന്‍ നിലനിര്‍ത്താനായാലേ അനായാസേന ഭരണം തുടരാനാകൂ എന്നർഥം. അത് ഇപ്പോഴത്തെ അവസ്ഥയില്‍ അത്ര എളുപ്പമായിരിക്കുമെന്ന് തോന്നുന്നില്ല. </p>
<p>മറുപക്ഷത്ത് യു.ഡി.എഫില്‍ രണ്ടാം പാര്‍ട്ടിയായ മുസ്‍ലിംലീഗ് താരതമ്യേന പ്രബലമാണ്. 15 സിറ്റിങ് സീറ്റുള്ള മുസ്‍ലിംലീഗ് 27 സീറ്റില്‍ മത്സരിക്കുന്നുണ്ട്. അതില്‍ 18/19 സീറ്റുകള്‍ ജയിച്ചേക്കാം. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ആര്‍.എം.പി, ആര്‍.എസ്.പി, സി.എം.പി തുടങ്ങിയ പാര്‍ട്ടികളും ചേര്‍ന്ന് അഞ്ചോ ആറോ സീറ്റുകളും കൊണ്ടുവരുമെന്ന് കരുതാം. എന്നാല്‍ തന്നെ കോണ്‍ഗ്രസ് സ്വന്തംനിലക്ക് 46 സീറ്റുകളെങ്കിലും ജയിച്ചുവരണം. നിലവില്‍ കോൺഗ്രസിന് 21 സീറ്റുകളാണുള്ളത്. അതിന്‍റെ ഇരട്ടിയിലധികം നേടണമെന്ന് ചുരുക്കം. ഒരു തരംഗത്തിന്‍റെ സഹായമില്ലാതെ അത് സാധ്യമാവില്ല. തരംഗം തനിയെ ഉണ്ടാകില്ല. അത്ര പ്രഭാവമുള്ള നേതാക്കളൊന്നും ഇപ്പോഴില്ലല്ലോ. അതിനാല്‍ കോണ്‍ഗ്രസുകാര്‍ കഷ്ടപ്പെടണം. </p>
<p>എന്‍.ഡി.എയിലും രണ്ടാംപാര്‍ട്ടി സ്ഥാനത്തേക്ക് മത്സരമുണ്ട്. നേരത്തെ വെള്ളാപ്പള്ളി നടേശന്‍ മകനുവേണ്ടി നിര്‍മിച്ച ബി.ഡി.ജെ.എസ് ആയിരുന്നു ആ മുന്നണിയിലെ രണ്ടാം പാര്‍ട്ടി. ഇത്തവണ വ്യവസായിയായ സാബു എം. ജേക്കബ് സ്വന്തം ആവശ്യത്തിന് നിര്‍മിച്ച ട്വന്‍റി ട്വന്‍റിയും രംഗത്തുണ്ട്. ഒന്നൊരു ജാതിപ്പാര്‍ട്ടിയും ഒന്നൊരു അരാഷ്ട്രീയ പ്രസ്ഥാനവുമാണ് എന്നത് ശരിതന്നെ. പക്ഷേ, അവയെ എഴുതിത്തള്ളുന്നത് ബുദ്ധിയല്ല. അരാഷ്ട്രീയതയും ജാതീയതയും തിടംവെച്ചുവരുന്ന സാഹചര്യത്തില്‍ ഈ രണ്ട് പാര്‍ട്ടികളും അവയുടെ പ്രതിലോമശേഷി ഉപയോഗിച്ചേക്കാം. </p>
<p>സാബു എം. ജേക്കബിന്‍റെ പാര്‍ട്ടിയും തുഷാർ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും സ്ഥാനാർഥി നിര്‍ണയത്തില്‍പോലും ഗൗരവം കാണിച്ചിട്ടില്ല. പക്ഷേ, ബി.ജെ.പിക്ക് സാമാന്യം നന്നായി വോട്ടുപിടിക്കാന്‍ പറ്റിയ മണ്ഡലങ്ങള്‍ ആ പാര്‍ട്ടികള്‍ക്ക് കൊടുക്കാനും അവയെ ഉയര്‍ത്തിക്കാട്ടാനും ബി.ജെ.പി തയാറായി. അതെന്തിന് എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. നേര്‍ക്കുനേരെയുള്ള രാഷ്ട്രീയമത്സരം നേര്‍ത്തുവരുകയും കുറുക്കുവഴികളും ഒളിയങ്കങ്ങളും നാട്ടുനടപ്പാവുകയും ചെയ്യുമ്പോള്‍ ഇത്തരം പാര്‍ട്ടികള്‍ക്കും ഉപയോഗം കാണും. അതിശക്തമായ സി.പി.എമ്മുപോലും എത്രയെത്ര ഒറ്റയാള്‍ പാര്‍ട്ടികളെയാണ് പരിപാലിച്ചുപോരുന്നത്! എന്തെങ്കിലും ഉപയോഗമില്ലാതെ അത് ചെയ്യില്ലല്ലോ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825397-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020d1nqWeBYtdVUrKhSxghDTOKdamtqEYwS7394031" data-watermark="false" style="width: 100%;" info-selector="#info_item_1775277395222">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775277395222"></div>
</div>
<h3>ഡീല്‍ എന്ന അധോലോക വ്യാപാരം </h3>
<p>പ്രചാരണം പാതിയായപ്പോള്‍ പൊന്തിവന്ന ഡീല്‍ വിവാദത്തെ പരിശോധിക്കേണ്ടതിപ്പോഴാണ്. കേരള രാഷ്ട്രീയത്തില്‍ ഡീല്‍ എന്നതൊരു പുതുമയല്ല. ഐക്യകേരളം രൂപംകൊണ്ടതിനുശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പുമുതല്‍ പലതരത്തിലും ഡീലുകളുണ്ടായിട്ടുണ്ട്. അന്ന് പേര് ഇതായിരിക്കില്ല. എന്തായാലും സംഗതി പരസ്പര സഹായമാണ്. പരസ്പരം കൈമാറുന്നത് വോട്ടുകള്‍തന്നെ ആയിരിക്കണമെന്നുമില്ല. കേരളത്തില്‍ അടുത്തകാലംവരെ വോട്ടുകച്ചവടം എന്ന പ്രയോഗംതന്നെ ഉണ്ടായിരുന്നു എന്നോര്‍ക്കണം. ബി.ജെ.പിക്ക് കാര്യമായി വോട്ടുള്ള പല മണ്ഡലങ്ങളിലും അവര്‍ മത്സരിക്കാതെ പുതിയ ഘടകകക്ഷികള്‍ക്ക് കൊടുക്കുകയും അവര്‍ രാഷ്ട്രീയ സ്വഭാവമില്ലാത്ത സ്ഥാനാർഥികളെ നിര്‍ത്തുകയും ചെയ്യുന്നത് യാദൃച്ഛികമാണെന്ന് കരുതിക്കൂട. ബി.ജെ.പിയുടെ ഘടകക്ഷികളുടെയും തലപ്പത്തുള്ളവരെല്ലാം കറകളഞ്ഞ കച്ചവടക്കാരാണ് എന്നതുമോര്‍ക്കണം. എതുതരത്തിലുമുള്ള ഡീലിനും പ്രാപ്തരാണവര്‍. </p>
<p>മറ്റൊരു തരത്തിലും ഡീല്‍സാധ്യത പരിശോധിക്കാം. ജനാധിപത്യപ്രസ്ഥാനങ്ങള്‍ എന്ന് പറയപ്പെടുന്ന അഴകൊഴമ്പന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഡീലുണ്ടാക്കാനും അത് വിജയകരമായി നടപ്പാക്കാനും കഴിയില്ല. 1991ല്‍ വടകരയും ബേപ്പൂരും യു.ഡി.എഫ് ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കിയതുപോലെ ഇരിക്കുമത്. ഒന്നാംമണിക്കൂറില്‍തന്നെ പാട്ടാകും. എന്നാല്‍, അസാമാന്യമായ കേഡര്‍സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ അത് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ നടപ്പായിരിക്കും. അതില്‍ കൈകാര്യ കര്‍ത്താക്കളായി രംഗത്തുവരുന്നത് ആരാണെന്നുപോലും പുറത്തറിയണമെന്നില്ല. കണ്ണൂര്‍ ജില്ലയില്‍ കൊലപാതകമത്സരം നിർത്തിവെക്കാന്‍ ആര്‍.എസ്.എസും സി.പി.എമ്മും തീരുമാനിച്ചത് അതീവ ‘സാത്വികനായ’ ഒരു അധ്യാത്മിക ഗുരുവിന്‍റെ കാര്‍മികത്വത്തില്‍ ആയിരുന്നല്ലോ. അയാളാകട്ടെ, മാർക്സിസ്റ്റുമല്ല, ഹിന്ദുത്വക്കാരനുമല്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/04/2825396-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020uvTdgEFTQ0Lg58Lwaizgd4EAiIEQBhuG7367328" data-watermark="false" style="width: 100%;" info-selector="#info_item_1775277369045" title="വിവിധ പാർട്ടി പരിപാടികളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775277369045">
  <p>വിവിധ പാർട്ടി പരിപാടികളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ</p>
 </div>
</div>
<p>കൊലപാതകങ്ങള്‍ അവസാനിച്ചുകാണണമെന്ന മാനുഷികമായ മോഹംകൊണ്ടുമല്ല അയാള്‍ അതിന് മധ്യസ്ഥം വഹിച്ചത്. പ്രതിഫലമായി ഭൂമി അളന്നുവാങ്ങിയിട്ടാണ്. ഡീലുകള്‍ അങ്ങനെയാണ്. ആ മണ്ഡലത്തിനുപകരം ഈ മണ്ഡലം എന്നുമാത്രം ആകണമെന്നില്ല ഡീലുകളിലെ കരാറുകളും കൈമാറ്റങ്ങളും. നീക്കുപോക്കല്ല ഡീല്. നീക്കുപോക്ക് എന്നാല്‍ രണ്ട് രാഷ്ട്രീപാര്‍ട്ടികള്‍ തമ്മില്‍ ഘടകകക്ഷികളുടെ അറിവോടെയോ അല്ലാതെയോ നടത്തുന്ന ചില താൽക്കാലിക സഹകരണമാണ്. പരസ്പരം ഗുണംകിട്ടുകയും എന്നാല്‍ ഘടകക്ഷികള്‍ക്ക് ദോഷംവരാതെയും സ്വന്തംനിലക്ക് നടത്താവുന്ന ചില അഡ്ജസ്റ്റുമെകള്‍. എന്നാല്‍, ഡീല്‍ അതല്ല. ഒരുതരം അധോലോക വ്യാപാരമാണത്. </p>
<p>ആ രീതി പരിചയമുള്ളവര്‍ക്ക് രാഷ്ട്രീയത്തിലും അത് എളുപ്പത്തില്‍ നടപ്പാക്കാനാകും. കേഡര്‍ കഴിവൊക്കെ അതിന്നൊരു മുതല്‍ക്കൂട്ടായിമാറും. അതുകൊണ്ടുതന്നെ ഡീലുണ്ടെന്നോ ഇല്ലെന്നോ പെട്ടെന്ന് പറയാനാവില്ല. കുറഞ്ഞത് വോട്ടെണ്ണല്‍ കഴിയുംവരെയെങ്കിലും കാക്കണം. അപ്പോഴും സൂചനകളേ കിട്ടൂ. കഥ മുഴുവന്‍ പുറത്തുവരാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും വരാം. ഏതായാലും ഒന്നുറപ്പിക്കാം, അധോലോക വ്യാപാരം ശരിക്കറിയുന്നവര്‍ രാഷ്ട്രീയക്കാരിലുണ്ട്. പഴയ പാര്‍ട്ടികളിലുമുണ്ട്. പുതിയ പാര്‍ട്ടികളിലുമുണ്ട്. അവരുടെ കളികള്‍ കേരളം കാണാനിരിക്കുന്നേയുള്ളൂ. ഈ ഡീല്‍വിവാദം വന്നതോടെ സര്‍ക്കാറിനെതിരെ വരേണ്ടിയിരുന്ന പല വിഷയങ്ങളും ചര്‍ച്ചയല്ലാതായി എന്നതും എല്ലാ വിവാദങ്ങളും ഡീലിനെച്ചുറ്റിയായി എന്നതും ഓര്‍ക്കുക. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/legislative-elections-and-political-parties-1508394</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/legislative-elections-and-political-parties-1508394</guid>
<category><![CDATA[Weekly,Archives,Articles,Premium,13 APR 2026]]></category>
<dc:creator><![CDATA[പി.ടി നാസർ]]></dc:creator>
<pubDate>Mon, 06 Apr 2026 02:30:30 GMT</pubDate>
</item>
<item>
<title><![CDATA[സമയസൂചികൾ ഇല്ലാത്ത കാലമാണ് സത്യം]]></title>
<description/>
<enclosure length="82897" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825411-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825411-untitled-1.gif'/><figcaption></figcaption></figure><p>ഇത്ര തിരക്കുപിടിച്ച് </p>
<p>നിങ്ങളെല്ലാരും കൂടി അധ്യാപകരുമായി എങ്ങോട്ടാണ് </p>
<p>പോയത്? </p>
<p>ആരോടും പറയാതെ, </p>
<p>തിരിച്ചുവരാത്ത വണ്ണം, </p>
<p>ഒന്ന് കൈവീശിക്കാണിക്കാതെ. </p>
<p>പള്ളിക്കൂടവും പക്ഷിച്ചിലപ്പുകളും </p>
<p>കൂടെക്കൊണ്ടുപോയി </p>
<p>ഒരേ യൂനിഫോമും </p>
<p>ഷൂസുകളുമിട്ടാണ് പോയത് </p>
<p>ബാഗുകളും പുസ്തകങ്ങളും </p>
<p>തിരക്കുപിടിച്ച് കൈയിൽ എടുത്തിരുന്നു </p>
<p>ഒന്നും മറക്കാതെ </p>
<p>എല്ലാം കൊണ്ടുപോയി </p>
<p>നിങ്ങൾ സ്കൂൾമുറ്റത്ത് </p>
<p>കളിക്കാറുണ്ടായിരുന്നു </p>
<p>ആ കളികളും കൂടെ കൊണ്ടുപോയി </p>
<p>രാവിലെ സ്കൂൾവണ്ടികളിൽ വരും </p>
<p>വൈകുന്നേരം സ്കൂൾവണ്ടികളിൽ മടങ്ങും </p>
<p>ഇനി അങ്ങനെ ഉണ്ടാവില്ല </p>
<p>ടൈംടേബിളും നഷ്ടപ്പെട്ടിരിക്കുന്നു </p>
<p>നിങ്ങൾക്കായിനി സമയസൂചികൾ ഓടുകയില്ല </p>
<p>സമയസൂചികൾ ഇല്ലാത്ത </p>
<p>കാലമാണ് സത്യം. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1508400</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1508400</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[എസ്. ജോസഫ്]]></dc:creator>
<pubDate>Mon, 06 Apr 2026 02:15:26 GMT</pubDate>
</item>
<item>
<title><![CDATA[ലീല]]></title>
<description/>
<enclosure length="290928" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825413-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825413-untitled-1.gif'/><figcaption></figcaption></figure><blockquote>
 കളി ഒരവതരണമാണ്. അവതരിപ്പിക്കുക എന്നാൽ, അക്ഷരാർഥംതന്നെ ‘കൺമുന്നിൽ വെക്കുക’ എന്നല്ലേ? നേർമുന്നിൽ ഹാജരുള്ളത് കാണാം, കേൾക്കാം, തൊടാം, നുകരാം, തൽക്ഷണം അനുഭവിക്കാം യഥാർഥ സമയത്തിൽ. 
</blockquote>
<p>കളിയായി തോന്നാം. ആവശ്യങ്ങളാണ് ജീവിതത്തെ ജീവനയോഗ്യമാക്കുക. അനാവശ്യങ്ങളാണ് അതിന് വിലമതിപ്പുണ്ടാക്കുക. ജീവിതത്തിൽ പാടേ അരക്ഷിതനായിരുന്നു ഗുഹാമനുഷ്യൻ. കല തീർത്തും അനാവശ്യമായ ചുറ്റുപാട്. കലക്ക് ഒട്ടും യോജ്യമായിരുന്നില്ല അയാളുടെ പാർപ്പിടം. എന്നിട്ടും ആ പൂതലിച്ച ചുവരുകളിൽ അയാൾ ചിത്രമെഴുതി. ജീനുകൾ പകർത്തിപ്പോവുക–അതാണ് ജീവിയുടെ വംശപരമായ അടിസ്ഥാനാവശ്യം. പ്രത്യുൽപാദനത്തിന് അനിവാര്യമേയല്ല പ്രണയം. എന്നിട്ടും മനുഷ്യൻ പ്രണയിക്കുന്നു. അതിന്റെ പേരിൽ ജീവൻപോലും കൊടുക്കുന്നു, എടുക്കുന്നു. ഇങ്ങനെ നീളുന്ന അനാവശ്യങ്ങളുടെ പട്ടികയിലാണ് കളിയും. കളിച്ചില്ലെന്നുവെച്ച് ഒരു ചുക്കുമില്ല. എന്നിട്ടും മനുഷ്യൻ കളിക്കുന്നു. എന്തേ?</p>
<p>കൽമഷമൊഴിഞ്ഞ കളി നമ്മെ മോചിപ്പിക്കുന്നു, ജയാപജയങ്ങളുടെ പിടിയിൽനിന്ന്. അങ്ങനെ, ജീവിതം ചമയ്ക്കുന്ന തടവറയിൽനിന്നുള്ള വിടുതിയാവുമത്. മത്സരബുദ്ധിയില്ലാത്ത കളി അയുക്തികമായ അധ്വാനമെന്നു പറയും, ബുദ്ധിയുള്ള പ്രയോജനവാദികൾ. കാരണം, മെയ്യും മനസ്സും മറന്നുള്ള ലീലയിൽ നഷ്ടപ്പെടുത്തുന്നതിന്റെയൊക്കെ ഉപയോഗസാധ്യത എത്രയോ വലുതാണ്. നഷ്ടപ്പെടുത്തുന്നത് നമ്മെത്തന്നെയാണ്. കളിയിൽ മുഴുകി സ്വയം വെടിയുമ്പോൾ നമ്മൾ കണ്ടെത്തുകയാണ് നിമിഷത്തെ, അതിന്റെ അത്ഭുതലോകത്തെ. ആ ലോകത്തങ്ങ് ലയിച്ചുചേരുകയാണ് കളിയിൽ, അതിന്റെ ആസ്വാദനത്തിൽ.</p>
<p>കളി ഒരവതരണമാണ്. അവതരിപ്പിക്കുക എന്നാൽ, അക്ഷരാർഥംതന്നെ ‘കൺമുന്നിൽ വെക്കുക’ എന്നല്ലേ? നേർമുന്നിൽ ഹാജരുള്ളത് കാണാം, കേൾക്കാം, തൊടാം, നുകരാം, തൽക്ഷണം അനുഭവിക്കാം. യഥാർഥ സമയത്തിൽ യഥാർഥ സാന്നിധ്യത്തോടെ സംഭവിക്കുന്ന ഊർജലീല അത് മനസ്സിന് പകരുന്ന ചലനത്തിന്റെ സ്വർഗീയതയിലാണ് കളിയുടെ അഴക്, വശ്യത. </p>
<p>കളി നേരിൽ കളിക്കുമ്പോൾ, കാണുമ്പോൾ പാടേ കവർന്നെടുക്കപ്പെടുകയാണ് നാം-വിസ്മയകരമായ തൽക്ഷണതയിലേക്ക്. നിത്യജീവിതപ്പതിവുകളിൽനിന്ന്, ക്ഷണികമെങ്കിലും ഹർഷോന്മാദത്തിലേക്ക്. ‘സാന്നിധ്യം’ ഇവിടെ സവിശേഷ രൂപമൊന്നുമല്ല. കാരണം, കണ്ണ് അഞ്ചിക്കുകയാണത്, മനസ്സ് മയക്കുകയും. അന്നേരം രൂപക്ലിപ്തത അപ്രസക്തം, നേരനുഭവത്തിനപ്പുറം നൂഴ്ന്ന് അർഥം തിരയേണ്ട കാര്യവുമില്ല. ലീലാനുഭവത്തിൽ പൂണ്ടടങ്കം മുഴുകുക, അതിനപ്പുറം ഒന്നുമില്ല. അല്ലെങ്കിൽ, ചോദിച്ചുനോക്ക് ഓടിക്കളിക്കുന്ന കുട്ടികളോട്. </p>
<p>കളിയെ സാമൂഹിക ജീവിതത്തോട് വിമർശമുനയിൽ കോർക്കുന്ന പതിവുണ്ട്, നവീനചിന്തകർക്ക്. മികച്ച ഉദാഹരണം അഡോനോ. വ്യവസായ സമൂഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളും അനീതികളും കളി പ്രതിഫലിപ്പിക്കുന്നു, പ്രചരിപ്പിക്കുന്നു-അങ്ങനെയാണ് ടിയാന്റെ ഉളിക്കുത്ത്: ‘‘ബൂർഷ്വാ അസ്തിത്വത്തിന്റെ പിടിവിടാ പ്രവർത്തനവും അതിന്റെ യുക്തിസമർഥനവും ആധുനിക കളികളിൽ കൃത്യമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സ്പോർട്സ് കളിയല്ല, ആചാരമാണ്. അതിന് വിധേയരായവർ സ്വന്തം വിധേയത്വത്തെ ആഘോഷിക്കുകയാണ്’’ (Dialectic and Enlightenment/Theodor Adorno). </p>
<p>സാംസ്കാരിക വ്യവസായത്തിന്റെ ശ്വാസംമുട്ടിക്കുന്ന നീളൻ വ്യാളിക്കരങ്ങളാണ് അഡോനോക്ക് കളിയേതും. ആൾക്കൂട്ട ജനപ്രിയതയുടെ അധിപഗണം സ്വന്തം ആധിപത്യക്കരുത്തിന്റെ അസ്തിവാരമായി കളിയെ വസൂലാക്കുന്നെന്ന്. ഏറ്റവും ജനപ്രിയ കളിയായ ഫുട്ബാളിനെത്തന്നെ ഉദാഹരിക്കുന്നു അദ്ദേഹം: ‘‘ഒഴിവുനേര വിനോദമായാണ് കാൽപന്തുകളി കടന്നുവരുന്നത്. വാസ്തവത്തിലത് തൊഴിലിന്റെ നിഴൽരൂപേണയുള്ള തുടർച്ച മാത്രമാണ്-തൊഴിൽ പ്രക്രിയക്ക് വേണ്ടുന്ന പെരുമാറ്റത്തിന്റെ മൂശയിലുള്ളത്.’’ </p>
<p>പക്ഷേ മഹാശയാ, പ്രാക്തനമാണ് കളി. പ്രാചീന ശിലായുഗർപോലും കളിയാടിയിരുന്നു -ഫ്രാൻസിൽ ഇന്നുമുള്ള ലാസോ (Lascaux) ഗുഹകളിലെ 17,000 കൊല്ലം പഴകിയ ചുവർഛായകൾ സാക്ഷി. അന്ന് ഏതായാലും ബൂർഷ്വയില്ല, മുതലാളിത്തം തീരെയും. ആ മനുഷ്യർ ആഘോഷിച്ചത് ‘വിധേയത്വ’ത്തെയുമല്ല. ഇക്കാല ധൈഷണിക ലോകത്താണ് അമ്മാതിരി കസർത്തുകൾ. (ആ സിരാലോകത്ത് ലീലകൾ ഇനിയും ചരിത്രബാല്യം താണ്ടിയിട്ടില്ലതാനും). ശരിയാണ്, നവീനകാലേ കളികൾ പലതും മനുഷ്യന്റെ എരണംകെട്ട ആർത്തികളുടെ വിളനിലമാകാറുണ്ട്. വിശേഷിച്ചും ‘പ്രഫഷനൽ’ കളിയരങ്ങിൽ. എ.ടി.പിയും ഫിഫയും ഐ.സി.സിയുമൊക്കെ പണമദത്തിൽ വിരാജിക്കുമ്പോഴും കളി നെഞ്ചുവിരിച്ചുനിൽക്കുന്നുണ്ട്, മുതലിന്റെയും അഴിമതിയുടെയും കമ്പോള മലീമസങ്ങളുടെയും വിമാനവീകരണ ശക്തികൾക്കു വിലങ്ങനെ–കഠിനാധ്വാനങ്ങളുടെയും ഹൃദയവികാരങ്ങളുടെയും നിർമല പൊലിമയായിക്കൊണ്ട്. ഉടലിന്റെയും ഉള്ളിന്റെയും ആളലായിക്കൊണ്ട്. രാഷ്ട്രീയ വ്യവസ്ഥിതി ഏതിനമായാലും കളിക്ക് മനുഷ്യനിലുള്ള വിലാസദീപ്തി നിഷേധിക്കാനാവില്ല. </p>
<p>കളിയെപ്പറ്റി ഓർക്കുന്ന നിമിഷം മനസ്സിൽ ഉണരുവതെന്താണ്? </p>
<p>–രസം, ഉല്ലാസം, ഉന്മേഷം, ആനന്ദം. അത് സാർവലൗകികമായ പ്രതികരണമാണ്. സ്വമേധയാ, ഇഷ്ടത്തോടെ നടത്തുന്ന സവിശേഷ പെരുമാറ്റം. സ്വേദനവും ആസ്വാദനവുമാണത്. നേരിൽ കളിച്ചില്ലെങ്കിൽപ്പോലും ആരും പങ്കെടുക്കുന്നുണ്ട് കളിയിൽ, അതിന്റെ കാഴ്ച വഴിയെങ്കിലും. അടങ്കം മുഴുകുന്ന കാഴ്ചയും പങ്കാളിത്തമല്ലേ? </p>
<p>മനുഷ്യന് മാത്രമുള്ളതല്ലല്ലോ കളി. തൊട്ടരികത്തെ ഉദാഹരണം കാക്ക. അവരുടെ കളികളെപ്പറ്റി ഗവേഷണങ്ങൾ പലതുണ്ട്. ഏഴു ലീലാരീതികൾതന്നെ ചികഞ്ഞെടുത്തിട്ടുണ്ട് ഗവേഷകർ: വസ്തുക്കൾ ഒളിപ്പിക്കുക, പറക്കുമ്പോൾ സൂത്രങ്ങളിറക്കുക, കുളിക്കുമ്പോൾ വെള്ളം ചപ്പുക, ചരിവുകളിലൂടെ ഊർന്നിറങ്ങുക, ചുമ്മാ തൊണ്ടകാറുക, ചില്ലകളിൽ കിഴുക്കാംപാട് തൊങ്ങിയാടുക... ഇതൊക്കെത്തന്നെയില്ലേ മനുഷ്യലീലകളിലും? </p>
<p>നവീന സാംസ്കാരിക പഠനങ്ങളുടെ പ്രാരംഭകനായ ഡച്ച് ചരിത്രകാരൻ ഹുയിസിംഗ. അദ്ദേഹം നിർണായകമായൊരു കാഴ്ച പതിക്കുന്നുണ്ട്, കളിക്കുമേൽ: ‘‘കളി സംസ്കാരമുണ്ടാക്കുന്നു... മിത്തിലും ആചാരത്തിലുമാണ് പരിഷ്കൃത ജീവിതത്തിന്റെ ഏറ്റം വലിയ ത്വരകളുടെ പ്രഭവം. ക്രമവും ചിട്ടയും, വാണിഭവും ലാഭവും, കലയും തച്ചും, കവിതയും സംഗീതവും, ശാസ്ത്രവും വിവേകവും–എല്ലാം വേരിടുന്നത് കളിയുടെ പ്രാഗ്ഭൂവിലാണ്.’’ (ഹോമോ ലൂഡെൻസ്/ യോഹാൻ ഹുയിസിംഗ). </p>
<p>സംസ്കരിച്ചത് അഥവാ, പരിഷ്കൃതം. അതുമാത്രമാണ് ആധുനിക സംസ്കാരത്തിന് ‘സാര’മുള്ളതാവുക, സമ്മതമാവുക. അല്ലാത്തത് കാടത്തം അഥവാ മൃഗതുല്യം എന്ന് വിവക്ഷ. കാട് മൃഗത്തിന് (അപരിഷ്‍കൃതം) പതിച്ചുകൊടുത്തല്ലോ പരിഷ്കാരികൾ. കാട്ടിലാണെങ്കിൽ കളിയത്രയും കാക്കയുടെ മാതിരി –വിശേഷിച്ചൊരു കാരണമോ ഉദ്ദേശ്യമോ ഇല്ലാത്ത കുസൃതി, കാട്ടിക്കൂട്ടൽ. ചുരുക്കത്തിൽ, പരിഷ്കൃതരുടേതാവുമ്പോൾ മാത്രം കളി ‘സൃഷ്ടിപരം’. എന്നുവെച്ചാൽ, കളിയും സംസ്കാരവുമൊക്കെ അർഥവത്തായ ആനന്ദാനുഭവമാവുക സംസ്കൃതരുടെ മാത്രം സവിശേഷയോഗമെന്ന്. അ​േ​പ്പാൾ, ‘അസംസ്കൃതർ’ ആനന്ദിക്കുന്നില്ലേ, പിന്നെന്തിന് അവർ കളിക്കുന്നു? </p>
<p>സംസ്കാരം പല ജനവിഭാഗങ്ങളെയും അച്ചടക്കപ്പെടുത്തിയിട്ടുണ്ട്. നിസർഗതയെ അടക്കുകയാണ് അച്ചടക്കത്തിന്റെ പ്രാഥമികം. മേൽശക്തിയുള്ളോർ മറ്റുള്ളോരെ അടക്കുന്നു. ആ കരുത്തില്ലാത്തോർ മ്ലേച്ഛർ എന്നാണ് എല്ലാത്തരം ആധിപത്യത്തിന്റെയും സാംസ്കാരിക യുക്തിതന്നെ –കാടരെ നാടരാക്കുക, നാഗരികരാക്കുക. ഈ പ്രത്യയശാസ്ത്ര യുക്തിയുടെ ഉപാധികൾ സമാനമാണ്– അടക്കേണ്ടവരുടെ കഴുത്തിൽ കോളനിശക്തികൾ വെച്ചത് വെടിക്കോപ്പ്, വർണാശ്രമ ശക്തികൾ വെച്ചത് മതക്കോപ്പ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/04/2825414-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240207mKMpmHYLVLSlyiQ43Av31U4hLzzu7rK9476220" data-watermark="false" style="width: 100%;" info-selector="#info_item_1775279477534">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775279477534"></div>
</div>
<p>ആധുനികചിന്ത എല്ലാ സന്ദർഭങ്ങളിലും യുക്തിഭദ്രവും നിയമാനുസൃതവുമായ ലീലാഭാവത്തിന്റെ നീട്ടലായാണ് കളികളെ കണക്കാക്കുന്നത്. ഏതു കളിയും മനുഷ്യന് നിയന്ത്രിത സ്വാതന്ത്ര്യം മാത്രം അനുവദിക്കുന്നു. അതുകൊണ്ടാണ് കളിയേതും സാമൂഹികക്രമത്തെ പ്രതിഫലിപ്പിക്കുന്നെന്നു പറയുന്നത്. വികാരത്തെ യുക്തിക്ക് വിപരീതമായി കണക്കാക്കുന്ന ഏതു സാമൂഹികക്രമവും ശ്രേണീയതയെ സാധൂകരിച്ച് പുലർത്തും–മേലും കീഴും, ഉടമയും അടിമയും എന്നങ്ങനെ. തുല്യതക്കായുള്ള ഏതു പോരാട്ടത്തെയും ഈ ചുറ്റുവട്ടത്തിൽ അക്രമമായി എളുപ്പത്തിൽ ചാപ്പയടിക്കാനാവും–യുക്തിപരതയുടെ പേരിൽ. ഇത്തരം കൽപിത യുക്തിയുടെ കാക്കിരൂപങ്ങൾ ഹൃദയവൈകാരികതയെ തച്ചമർത്തുന്ന കാലത്താണ് ഇന്നും മനുഷ്യൻ. </p>
<p>മൃഗമായാലും മനുഷ്യമൃഗമായാലും പ്രകടമാക്കുന്നൊരു പൊതു പെരുമാറ്റ വട്ടമുണ്ട്: ക്രമം, ക്രമഭംഗം, ചലനം, മാറ്റം, താളം, ചടുലത, ലയം, ആനന്ദ വിരേചനം... കളിയെ നിയന്ത്രിത ആചരണമായി കണക്കാക്കുമ്പോൾ ഈ സ്വതന്ത്രഭാവങ്ങളൊക്കെ രണ്ടാംകിടയാവുന്നു. നേരാണ്, കളിനേരങ്ങൾ പാറിപ്പോകുന്നവ തന്നെ, നൈമിഷികം. അപ്പോഴുമുണ്ട് ആ ക്ഷണഭംഗുരതക്കൊരു സവിശേഷത–ഉടലും ഉള്ളും ഇഴചേർക്കുന്ന സ്വരൈക്യം. നമ്മുടെ ആന്തരികതയുടെ ഗാഢഭാഗമാണ് കളി എന്നതൊരു ജീവശാസ്ത്രപരമായ വസ്തുതയാണ്. ഐന്ദ്രികതയുടെ വികാസത്തിലെ ഗണ്യമായ പടി. പറഞ്ഞുവന്നാൽ, അത് നമ്മുടെ യുക്തിന്യായ ചിന്തയുടെ അടിസ്ഥാന പ്രേരകവുമാവും. അത് ‘നാഗരികരു’ടെ മാത്രമല്ല ‘കാടരു’ടെയും ബോധഭാഗംതന്നെ. ‘പരിഷ്കൃത’രുടെ ഭാവം പക്ഷേ, അത് മറ്റുള്ളോർക്കില്ലെന്നാണ്, ഈ വിചാരം പ്രാകൃതമെന്ന് സമ്മതിക്കയുമില്ല! </p>
<p>കളിയിലെ ഒരു മർമഘടകം വിട്ടുകളയുകയാണ് ആധുനിക ചിന്തകരെല്ലാം: യാദൃച്ഛികത, കളിയേതിലുമുണ്ട് ചൂതാട്ടം, അറിഞ്ഞുകൊണ്ടുള്ള അപായമെടുപ്പ്. മാറാട്ടവും അയുക്തികതയും വിഡ്ഢിത്തം വരിക്കലുമൊക്കെ പല സംസ്കാരങ്ങളിലെയും ലീലാരീതികളിലുമുണ്ട്. ഇത്തരം മനോഭാവങ്ങൾ ആധുനിക മത്സരസങ്കൽപത്തെ ഹനിക്കുന്നു. കഴിവിനെ (മെറിറ്റ്) ആധാരമാക്കിയ നവീന കളിഘടനയെ കൊഞ്ഞനംകുത്തുന്നു. മറക്കരുത്, യുക്തിക്കും ചിന്തക്കും ഇടയിലൊരു ചിരിപ്പിക്കുന്ന വിടവുണ്ട് ആധുനികമായ ഏതു സമീപനത്തിലും. </p>
<p>കളി, മനുഷ്യന് കളമൊരുക്കുന്നത് മനുഷ്യൻ ഒരുക്കുന്ന കളിക്കളങ്ങളിലല്ല, ഉടലുകളുടെ, ഇടങ്ങളുടെ ചലനങ്ങളുടെ, ഇംഗിതങ്ങളുടെ, അവയുടെ വിപരീതങ്ങളുടെ ഒക്കെ കൂടിക്കളി. അതു പകരുന്ന ലാവണ്യാനന്ദത്തിലാണ് കളിക്കളമൊരുക്കുന്നത്–കളിക്കാർക്കും കാണികൾക്കും. അവിടെ ബൂർഷ്വയും പ്രോലിറ്റേറിയറ്റുമില്ല. ആധിപത്യവും വിധേയത്വവുമില്ല. പ്രഫഷനലും അമച്വറുമില്ല. മദവും മാത്സര്യവുമില്ല. ഇപ്പറഞ്ഞതിന്റെയെല്ലാം നിരാസമാണ് ലീല. അല്ലെങ്കിൽ ചോദിച്ചുനോക്ക്, മണ്ണിൽ പൂന്തിവിളയാടുന്ന കുട്ടികളോട്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/play-the-game-1508402</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/play-the-game-1508402</guid>
<category><![CDATA[Weekly,Archives,Articles,Premium,13 APR 2026]]></category>
<dc:creator><![CDATA[വിജു വി നായർ]]></dc:creator>
<pubDate>Mon, 06 Apr 2026 02:00:52 GMT</pubDate>
</item>
<item>
<title><![CDATA[തെരഞ്ഞെടുപ്പിൽ സൂക്ഷിക്കുക]]></title>
<description/>
<enclosure length="200461" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/04/2825408-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/04/2825408-untitled-1.gif'/><figcaption></figcaption></figure><p>‘ആഴ്ചപ്പതിപ്പ്’ വായനക്കാരുടെ കൈകളിലെത്തുമ്പോൾ തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രമായിരിക്കും ബാക്കി. കേരളം ഇന്നോളം കണ്ട ഏറ്റവും വാശിയേറിയ, അനിശ്ചിതത്വങ്ങൾ നിറഞ്ഞ, അടിയൊഴുക്കുകളിൽ ഉലഞ്ഞ, മറുകണ്ടം ചാട്ടങ്ങളുടെ പരമ്പര തീർത്ത ഒരു തെരഞ്ഞെടുപ്പാണിത്. മുന്നണികളുടെയും പാർട്ടികളുടെയും നിലനിൽപുതന്നെ തെരഞ്ഞെടുപ്പ് ഫലത്തിൽ ചോദ്യം ചെയ്യപ്പെടും. മൂന്നാംവട്ടം അധികാരം ലഭിക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നീങ്ങുന്ന പിണറായി സർക്കാറിന് പരാജയം നേരിട്ടാൽ അത് രാജ്യത്തുതന്നെ സി.പി.എമ്മിന്റെ നിലനിൽപ് അപകടത്തിലാക്കും. വീണ്ടും തോറ്റാൽ കോൺഗ്രസ് തകർന്നടിഞ്ഞേക്കും. ഈ വാക്വത്തിലേക്ക് ഹിന്ദുത്വ ശക്തികൾ കുതിച്ചുകയറി വരുകയുംചെയ്യും. </p>
<p>മേൽത്തട്ടിൽ കാണുന്നത്ര നിഷ്‍കളങ്കമല്ല തെരഞ്ഞെടുപ്പിൽ അടിത്തട്ടിലെ കാര്യങ്ങൾ. ഇന്നുവരെയുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം അടിത്തട്ടിൽ നടന്ന നീക്കുപോക്കുകൾ വലിയരീതിയിൽ ഫലത്തെ മാറ്റിമറിച്ചു. തിരശ്ശീലക്ക് പിന്നിലെ ആ അപകടങ്ങളെപ്പറ്റി ബോധ്യമുണ്ടാവണം എല്ലാ വോട്ടർമാർക്കും. </p>
<p>തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലേ ഡീൽ നടന്നിരിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ബി.ജെ.പിയുമായി എൽ.ഡി.എഫിന് ഡീൽ ഉണ്ടെന്ന് യു.ഡി.എഫും തിരിച്ചാണുള്ളതെന്ന് എൽ.ഡി.എഫും ആരോപിക്കുന്നുണ്ട്. എന്നാൽ, ‘ഡീലി’നുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നുണ്ട്. കുറഞ്ഞത് ഏഴു മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി ജയസാധ്യത വിലയിരുത്തുന്നുണ്ട്. മ​ഞ്ചേശ്വരം, വട്ടിയൂർക്കാവ്, പാലക്കാട്, നേമം എന്നിങ്ങനെയുള്ള ഈ മണ്ഡലങ്ങളിൽ ചിലതെല്ലാം ബി.ജെ.പിയെ ജയിപ്പിച്ചാൽ മറ്റിടങ്ങളിൽ അവർ വോട്ടുമറിച്ചു ചെയ്യാൻ സന്നദ്ധമാകും എന്നത് ആർക്കാണറിയാത്തത്. എന്നാൽ, വോട്ടുകൾ ഭിന്നി​പ്പിക്കാതെ, ജയസാധ്യതയുള്ള സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ ബി.ജെ.പിയുടെ പരാജയം ഉറപ്പിക്കാൻ നിഷ്പ്രയാസം സാധിക്കും. ആ ജാഗ്രത വോട്ടർമാർ കാട്ടേണ്ടതുണ്ട്. </p>
<p>കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ബി.ജെ.പിയുടെ വിജയം കൃത്യമായി പഠനവിധേയമാക്കേണ്ടതുണ്ട്. മണ്ഡലം പിടിക്കാൻ ബി.ജെ.പി കൃത്യമായ പദ്ധതിയൊരുക്കി. മറ്റ് ജില്ലകളിലെ വോട്ടർമാരെ തൃശൂരിലെ സമ്മതിദായകരാക്കി മാറ്റി. അങ്ങനെ വോട്ട​ുചോരിയിലൂടെയും കൃത്രിമങ്ങളിലൂടെയും വിജയം സാധ്യമാകുമെന്ന് ഹിന്ദുത്വ കക്ഷികൾ പഠിച്ചിട്ടുണ്ട്. ഇത് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഹിന്ദുത്വ കക്ഷികളുടെ ഏ​െതാരു വിജയത്തിനും ജനാധിപത്യവും മതേതരത്വവും വലിയ വിലകൊടുക്കേണ്ടിവരും. </p>
<p>അപവാദ പ്രചാരണങ്ങൾ, നുണയുടെ ഘോഷം, പണത്തിന്റെ കു​ത്തൊഴുക്ക്, നവമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം എന്നിങ്ങനെ ജയംമാത്രം ലക്ഷ്യമാക്കിയ നീക്കങ്ങൾ ഫലത്തിൽ അന്തരീക്ഷം മലീമസമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിനോടടുപ്പിച്ച് വർധിക്കാനാണ് സാധ്യത. വോട്ടർപട്ടികയിൽ വന്ന മാറ്റങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ​പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ ആരാകുമെന്ന് ആരും ആർക്കും പറഞ്ഞുനൽകേണ്ടതില്ല. വിജയ പരാജയങ്ങളെ ഈ ‘കടുംവെട്ട്’ ബാധിക്കുമെന്ന കാര്യം ഉറപ്പ്.</p>
<p>തെരഞ്ഞെടുപ്പ് കമീഷൻ ആരുടെ പക്ഷത്ത് എന്നതാണ് മറ്റൊരു ചോദ്യം. രാജ്യത്ത് കുറച്ചുനാളായി കമീഷന്റെ പ്രവർത്തനത്തിൽ പക്ഷപാതിത്വവും ദുരൂഹതയും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അടുത്തിടെ ഇലക്ഷൻ കമീഷന്റെ സർക്കുലറിൽ കമീഷന്റെ സീലിന് പകരം ബി.ജെ.പിയുടെ സീൽ വന്നു എന്നത് ചെറിയ കാര്യമല്ല. അത് കേവലം ‘ക്ലറിക്കൽ മിസ്റ്റേ’ക്കുമല്ല. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളെ ഭരണകക്ഷി തങ്ങൾക്കുവേണ്ടി ഉപയോഗിച്ചുവെന്നതിന് നിരവധി ആക്ഷേപങ്ങൾ അടുത്ത കാലത്തായി ഉണ്ടായി. </p>
<p>ചുരുക്കത്തിൽ, ഔദ്യോഗിക സംവിധാനത്തിലൂടെയും അല്ലാതെയും തെരഞ്ഞെടുപ്പിൽ അട്ടിമറികൾ പലത് നടക്കാൻ സാധ്യതയുണ്ട്. ചെറിയൊരു അട്ടിമറി പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കാലമാണിത്. അതിനാൽതന്നെ വോട്ടർമാർ ജാഗ്രത പുലർത്തിയേ തീരൂ. നമുക്ക് വേണ്ടത് സുതാര്യവും, സത്യസന്ധവുമായ, നേരായ തെരഞ്ഞെടുപ്പു പ്രക്രിയയാണ്. അതാണ് ജനാധിപത്യത്തെ നിലനിർത്തുക. അതിന് ജനാധിപത്യ വിശ്വാസികൾ കൂടുതൽ ക്രിയാത്മകമായി രംഗത്തുവരേണ്ടതുണ്ട്. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/assembly-elections-2026-1508397</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/assembly-elections-2026-1508397</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,13 APR 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 06 Apr 2026 01:46:19 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്​]]></title>
<description/>
<enclosure length="55670" type="image/jpeg" url="https://www.madhyamam.com/h-upload/2025/06/15/2607039-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/06/15/2607039-untitled-1.webp'/><figcaption></figcaption></figure><h3>തെരഞ്ഞെടുപ്പ് കാലത്തെ പൊള്ള വാഗ്ദാനങ്ങൾക്ക് വിലകൽപിക്കരുത്</h3>
<p>ആഴ്ചപ്പതിപ്പിന്റെ (ലക്കം 1466) ‘തുടക്കം’ പംക്തിക്ക് ഒരനുബന്ധമാണ് ഈ കുറിപ്പ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഒരാളുടെ പേര് നിർദേശിക്കപ്പെടുമ്പോൾ നമുക്ക് മുന്നിൽവരുന്നത് വാഗ്ദാനങ്ങളുടെയും പ്രചാരണങ്ങളുടെയും വലിയൊരു പ്രവാഹം തന്നെയായിരിക്കും.</p>
<p>എന്നാൽ, ജാഗ്രതയുള്ള വോട്ടർ എന്ന നിലയിൽ നമ്മൾ വില കൽപിക്കേണ്ടത് അവരുടെ പൊള്ള വാഗ്ദാനങ്ങളല്ല, മറിച്ച് സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട ആ വ്യക്തിയുടെ മുൻകാല പ്രവർത്തനങ്ങൾ തന്നെയാണ്. പൊതുജന പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം, പ്രതിസന്ധി ഘട്ടങ്ങളിൽ കാണിച്ച നേതൃഗുണം, സാമൂഹിക സൗഹൃദം നിലനിർത്താനുള്ള മനോഭാവം തുടങ്ങിയവയാണ് യഥാർഥ അളവുകോലുകൾ. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ തെറ്റിദ്ധാരണകൾ വ്യാപിക്കുന്ന കാലത്ത്, സത്യവും അസത്യവും തിരിച്ചറിയാനുള്ള വിവേകവും അത്രതന്നെ അനിവാര്യമാണ്. അതിനാൽ, വിവരങ്ങൾ പരിശോധിച്ച്, വസ്തുതകളെ അടിസ്ഥാനമാക്കി, ചിന്താപൂർവമായ തീരുമാനം എടുക്കുകയാണ് ഓരോ വോട്ടറുടെയും ഉത്തരവാദിത്തം. </p>
<p>അതുപോലെ തന്നെ, തെരഞ്ഞെടുപ്പ് ഒരു ദിവസത്തെ പ്രവൃത്തി മാത്രമല്ല, അത് തുടർച്ചയായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. നാം തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ നമ്മുടെ ശബ്ദമായി നിയമസഭകളിൽ സംസാരിക്കേണ്ടവരാണ്. അതിനാൽ, അവരുടെ ഉത്തരവാദിത്തബോധവും ജനങ്ങളോടുള്ള സമീപനവും വളരെ പ്രധാനമാണ്. </p>
<p>വോട്ട് ചെയ്യുന്നത് മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ടവരെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. ശരിയായ വ്യക്തികളെ തെരഞ്ഞെടുക്കുമ്പോൾ മാത്രമേ ഒരു രാജ്യത്തിന് സ്ഥിരതയും പുരോഗതിയും ഉറപ്പാക്കാൻ കഴിയൂ; അതുകൊണ്ടു തന്നെ, ഓരോ വോട്ടും ഒരു നല്ല നാളേക്കുള്ള നിക്ഷേപമാണെന്ന് മനസ്സിലാക്കി അതിന്റെ മൂല്യം കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു. </p>
<p><font color="#0000ff">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം</font></p>
<h3>ഗൾഫ് നാടകങ്ങളിലെ ഇന്ത്യൻ മുഖങ്ങൾ</h3>
<p>ഖത്തറിൽ ജോലി ചെയ്തിരുന്ന കാലത്ത് ധാരാളമായി കേട്ടിരുന്ന പേരുകളിൽ ഒന്നാണ് ഗാനിം സുലൈത്തി. സുലൈത്തിയുടെ നാടകങ്ങൾ അന്ന് ഖത്തർ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നതും ആസ്വദിക്കുന്നതും ഓർമയിലുണ്ട്. ആ ഓർമകളെ പുനരാവിഷ്കരിക്കാൻ വി.എ. കബീറിന്റെ പ്രഭാഷണം സഹായകമായി (ലക്കം 1465). സുലൈത്തിയുടെ നാടകങ്ങളിലെ തമാശകളും അഭിനയവും അറബി അറിയാത്തവർക്കുപോലും നന്നായി ആസ്വദിക്കാൻ സാധിക്കുമായിരുന്നു. അൽ ജസീറ പ്രക്ഷേപണം ചെയ്ത (ബിലാ ഹുദുദ് ) ‘അതിരുകളില്ലാതെ’ എന്ന പരമ്പര ചിന്തോദീപകവും സരസ സമ്പന്നവുമായിരുന്നു. </p>
<p>കേരളത്തിൽ നിന്നുള്ള എന്റെ ചില സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ആ വലിയ കലാകാരന്റെ നാടകങ്ങളിൽ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ പിന്നിൽ ഗാനിം സുലൈത്തിയുടെ ഉദാര മനോഭാവം ഉണ്ടായിരുന്നു എന്ന് നിസ്സംശയം പറയാം. വി.എ. കബീർ പ്രഭാഷണത്തിൽ പരാമർശിച്ച ഖത്തർ ഇലക്ട്രിസിറ്റി (കഹ്റുമ) യിൽ ജോലി ചെയ്തിരുന്ന മലയാളി എ.വി.എം ഉണ്ണി ദോഹയിലെ കലാസാംസ്കാരിക പരിപാടികളിൽ നിത്യ സാന്നിധ്യമായിരുന്നു അന്ന്.</p>
<p>ഖത്തറിലെ മലയാളി സമൂഹത്തിന്റെ ഗതകാല ചരിത്രം ഉണ്ണിക്ക എന്ന് ഞങ്ങൾ വിളിച്ചിരുന്ന എ.വി.എം ഉണ്ണി പകർത്തിവെച്ച അനേകം കലാസാംസ്കാരിക പരിപാടികളുടെ ക്ലിപ്പുകൾ പ്രദർശിപ്പിക്കപ്പെടാതെ അപൂർണമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ദീർഘകാലം മരുഭൂമിയിൽ കഴിച്ചുകൂട്ടിയത് കൊണ്ടാവണം മുഹമ്മദുണ്ണി എന്ന വലിയ കലാകാരനെ കൈരളിക്ക് നഷ്ടമായത് എന്നുകൂടി കൂട്ടത്തിൽ പറഞ്ഞുവെക്കട്ടെ. കലാമേഖലയില്‍ മികച്ചുനില്‍ക്കുന്നത് നാടകവും നടനവും തന്നെയെന്ന് അടിവരയിടുന്നതാണ് ഈ ലേഖനം.</p>
<p><font color="#0000ff">സുബൈര്‍ കുന്ദമംഗലം </font></p>
<h3>‘മഹാമായ’; സ്ത്രീയുടെ സ്വകാര്യമായ പരിഭ്രമങ്ങൾ</h3>
<p> സലിൻ മാങ്കുഴി എഴുതിയ കഥ ‘മഹാമായ’ (ലക്കം 1466) ഞെട്ടലോടെയും വിങ്ങലോടെയും മാത്രമേ വായിക്കാനാവൂ. മായ എന്ന സ്ത്രീയിലൂടെ കഴിഞ്ഞ തലമുറയിലെ വിവാഹിതരായ എല്ലാ സ്ത്രീകളുടെയും വളരെ സ്വകാര്യമായ നിരവധി പരിഭ്രമങ്ങൾ അവതരിപ്പിക്കുന്നു. കതിർമണ്ഡപത്തിൽനിന്ന് ഭർത്താവിന്‍റെ വീട്ടിലേക്കുള്ള യാത്രയാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ദീർഘയാത്രയെന്ന നിരീക്ഷണം ഉൾപ്പെടെ നിരവധി സൂക്ഷ്മനിരീക്ഷണങ്ങളുള്ള കഥ മികച്ച സ്ത്രീപക്ഷ കഥയാണ്. </p>
<p>വിവാഹം, ആദ്യരാത്രി, ഗർഭധാരണം, ഗർഭകാലം, പ്രസവാനന്തരകാലം തുടങ്ങിയ സ്ത്രീ അവസ്ഥകളെ ഉള്ളിൽ തട്ടുംവിധം അവതരിപ്പിക്കുന്നു. പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഗൗരവത്തോടെ അവതരിപ്പിക്കുന്നു. വിവാഹത്തോടെ സ്വന്തം വീട് നഷ്ടമാകുന്ന സ്ത്രീ അവസ്ഥയെ പ്രതീകാത്മകമായി അവതരിപ്പിച്ചതും ഗംഭീരമായി. ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന മായയുടെ അവസ്ഥ വായിച്ചറിയുമ്പോൾ ഒരു ദീർഘ നിശ്വാസം ഉയരും, തീർച്ച. കഥ തുടങ്ങി അവസാനിക്കുന്നതുവരെ ഒറ്റശ്വാസത്തിൽ വായിക്കാനാവും. ഭാഷയും, ക്രാഫ്റ്റും, കൈയടക്കവും എടുത്തുപറയേണ്ടതു തന്നെയാണ്. സാലഭഞ്ജിക, പിയാത്തേ, സപ്ത സന്താപങ്ങളുടെ അമ്മ തുടങ്ങിയ ബിംബങ്ങളൊക്കെ കഥയിൽ ഇണക്കിച്ചേർത്തത് നന്നായിട്ടുണ്ട്. ‘മഹാമായ’ സ്ത്രീകളുടെ കഥയാണ്. പക്ഷേ എല്ലാ പുരുഷന്മാരും നിർബന്ധമായും വായിക്കേണ്ടതു തന്നെയാണ്. കഥാകാരനും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ. </p>
<p><font color="#0000ff">സന്തോഷ് ഇലന്തൂർ </font></p>
<h3>പഠിക്കാതെ പോകുന്ന പാഠങ്ങൾ </h3>
<p>എഴുത്തുകാരിയായ സുജിത സി.പി വല്ലപ്പോഴും കവിതകളുമായി വന്ന് എഴുത്തടയാളം ചാർത്തുന്ന വ്യക്തിയാണ്. എഴുത്തിനെ മൗനത്തിലൊളിപ്പിച്ച് ഒരു തപസ്സുപോലെ സ്വീകരിച്ച മനസ്സിനുടമ. അത്രമേൽ സുതാര്യമായ എഴുത്തൊന്നുമല്ല സുജിതയുടേത്. ഒരൊറ്റമാത്രയിൽ മനനംചെയ്തെടുക്കാനും സാധ്യമല്ല. വീണ്ടും വീണ്ടും വായിക്കുമ്പോഴേ അതിന്റെ അകംപൊരുൾ തേടാനാകൂ. മാസ്മരികമായ ഒരു വലയത്തിനുള്ളിൽ വാക്കുകളുടെ ശോഭ അവിടെ കാണാം. ചിലപ്പോൾ അത് നോവിന്റെ ആഴപ്പരപ്പാകും, മറ്റു ചിലപ്പോൾ അക്ഷരത്തോണിയിലേറ്റി തുഴയെറിഞ്ഞ് മുന്നോട്ടുകൊണ്ടുപോകും. കാണാക്കാഴ്ചകളുടെ വർണപ്രപഞ്ചം കാട്ടിത്തരും. </p>
<p>‘‘ഒരു നിശ്ചയമില്ലയൊന്നിനും എന്ന വാക്കിനൊരു പാഠഭേദം ചൊല്ലാം. ഒരു നിശ്ചയവുമില്ലാതെ പോകുന്നില്ല മറ്റൊന്നും.’’ ഇവിടെ നിശ്ചയിച്ചതിനുമപ്പുറത്ത് വാക്കുകൾ തളിരിട്ട്, പൂവിട്ട്, കായ് നിറഞ്ഞ് കാലാവസ്ഥക്ക് അനുകൂലമായും ചിലപ്പോൾ പ്രതികൂലമായും അരികുചേർന്നുനിൽക്കുന്നു. കവിതയിലൂടെ, കഥയിലൂടെ ആരും സ്പർശിക്കാതെ പോകുന്ന ശരികളെ (തെറ്റുകളെ) കണ്ടെത്തി വായനയിലേക്കൊരു വസന്തം സമ്മാനിക്കുന്ന വയനാടിന്റെ എഴുത്തുകാരിയാണ് സുജിത. ഒന്നിനെ സ്വീകരിക്കുമ്പോൾ മറ്റു പലതുംകൂടി സാധ്യമാകും എന്നൊരു തീർച്ചപ്പെടുത്തലിന്റെ ദൃഢതയാണ് ഈ എഴുത്തുകാരി. </p>
<p>ഇത്രയും പറഞ്ഞത് മാധ്യമം ആഴ്ചപ്പതിപ്പിലെ (ലക്കം 1458) ഓപൺ ഫോറത്തിൽ ‘താപനം പടർത്തുന്ന ആഗോള വീഴ്ചകൾ’ എന്ന സുജിതയുടെ ലേഖനത്തിലാണ്. പഠനാർഹമായ എഴുത്ത്, കണ്ടെത്തലുകൾ, സൂചനകൾ..! എത്ര കണ്ടാലും കൊണ്ടാലും പഠിക്കാതെ പോകുന്ന പാഠങ്ങളാണ് നാം. </p>
<p>സുജിത പറഞ്ഞപോലെ ഭൂമിയും സർവചരാചരങ്ങളും ജീവിതങ്ങളും എപ്പോഴും എന്നിൽ വിസ്മയ സങ്കടങ്ങളായി നിറയുന്നു. അതിനെ എഴുതുമ്പോൾ വ്യവഹാരരൂപങ്ങൾ തികയാതെ വരുന്നു. ശരിയാണ്, പ്രകൃതിയെ ഒരൊറ്റ ഫ്രെയ്മിനുള്ളിൽ പകർത്താൻ പറ്റുന്നതല്ല. പ്രവചിക്കാൻ പറ്റാതെവരുന്ന കാലാവസ്ഥാവ്യതിയാനം ചിലപ്പോൾ രൗദ്രഭാവത്തിന്റെ കെട്ടഴിക്കും, അല്ലെങ്കിൽ ശാന്തമായും. </p>
<p>‘‘നമ്മുടെ ഋതുക്കൾക്ക് ഇപ്പോൾ മഞ്ഞയും ഓറഞ്ചും ചുവപ്പുമായ അലർട്ടുകളുടെ നിറവും മണവുമാണ്.’’ ഇന്ന് അലർട്ടുകളുടെ പ്രവചന ചട്ടക്കൂടിലാണ് ജീവിതം എന്ന് പറയുമ്പോൾ മനുഷ്യാവസ്ഥ നേരിടുന്ന ഭീകരമായ ഒരു മുഖം ദയനീയം തന്നെ. </p>
<p>‘‘അധികാര വെൺതണുപ്പുകൾ ഉപേക്ഷിച്ച് മൺചൂട് ഏറ്റെടുക്കാൻ കെൽപുള്ള ജനപ്രതിനിധികൾ ഉണ്ടാകട്ടെ. ആഗോളതലത്തിൽ മുതലെടുപ്പുകൾക്കല്ലാതെ പരിസ്ഥിതി സൗഹാർദങ്ങൾ ഉണ്ടാകട്ടെ.’’ </p>
<p>ലേഖനത്തിന്റെ അവസാനഭാഗത്തിലെ വരികളാണിവ. സുന്ദരമായ സ്വപ്നങ്ങൾ കാണണമെങ്കിൽ അസുന്ദരങ്ങളായ പലതും പാടേ നീക്കംചെയ്യേണ്ടതുണ്ട്. ഒരു രക്ഷാമാർഗം അതൊന്നു മാത്രം. അല്ലെങ്കിൽ പ്രകൃതി കാലവ്യവസ്ഥയെ മറികടന്ന് കലിതുള്ളിക്കൊണ്ടിരിക്കും. ലേഖനം വായിക്കണം, വായിക്കാതെ പോകരുത്. </p>
<p><font color="#0000ff">ജയപ്രകാശ് എറവ് (ഫേസ്ബുക്ക്) </font></p>
<h3>‘വേളിമലയിലെ വീട്’: കുടിയൊഴിക്കപ്പെട്ട മനുഷ്യന്റെ നീറുന്ന കഥ</h3>
<p>പുതുവത്സരപ്പതിപ്പിൽ (ലക്കം 1454-55) ശ്രീകണ്ഠൻ കരിക്കകം എഴുതിയ ‘വേളിമലയിലെ വീട്’ വായിച്ചു. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുവേണ്ടി സ്ഥലം കൊടുത്ത് അവിടെനിന്നും കുടിയൊഴിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥ. വിട്ടുപോയ മണ്ണിനോടുള്ള ഒരു മനുഷ്യന്റെ സ്നേഹം, അവിടേക്ക് തന്റെ ഓർമകളും പേറി മകനെയുംകൂട്ടി മല ഓടിക്കയറുന്ന ഒരു 80കാരന്റെ കഥ. ഇപ്പോൾ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കടന്നുകയറി ആ മണ്ണിനെയും അവിടത്തെ 60 വർഷം മുമ്പുള്ള ജിവിതത്തെയും ഓർത്തെടുക്കുന്ന ഒരു നല്ല കഥ. </p>
<p>‘‘അടുത്ത് എവിടെയോ ഒരു നായ് കുരച്ചതുപോലെ എനിക്ക് തോന്നി. പക്ഷേ, അച്ഛനത് നായുടെ കുരയായിട്ടല്ല ഒരു പശുവിന്റെ കരച്ചിൽ ആയിട്ടാണ് തോന്നിയത്. മണംപിടിക്കുന്ന ഒരു ജന്തുവിനെപ്പോലെ അച്ഛനാ പരിസരത്ത് എമ്പാടും ഓടിനടന്നു. പിന്നെ ഒരിടത്തുചെന്ന് നിന്നിട്ട് പറഞ്ഞു: ഇവിടെയായിരുന്നു ഞങ്ങളുടെ റഷീദിക്കയുടെ വീട്. പശുക്കളെ വളർത്തിയിരുന്ന...’’ </p>
<p>പിന്നെയും ശ്രീകണ്ഠൻ എഴുതുന്നു ‘‘വേളിമലയിലെ കറുത്ത കല്ലുകൾ പൊട്ടിച്ച, തകർന്നുപോയ വീടിനെ അച്ഛന്റെ ഓർമകൾ വീണ്ടും പുതുക്കിപ്പണിയുകയാണ്.’’ </p>
<p>‘‘പോരുമ്പോൾ ഞാനൊരു പുളിമരം നട്ടിരുന്നു. ആരും വെട്ടിക്കളഞ്ഞില്ലെങ്കിൽ അതും അവിടെ കാണും.’’ ആ കിണറിലെ തെളിഞ്ഞ വെള്ളം ഞാനും കുടിച്ചു. മലയിലിരുന്നു മഴ കാണാൻ ഞാനും കൊതിക്കുന്നു. വായിച്ച ഞാനും ഒപ്പം ആ മലയിൽ പോയി. ഒരു നല്ല കഥ വായിച്ചു. സതീഷ് ചളിപ്പാടത്തിന്റെ ചിത്രീകരണവും ഗംഭീരം. കഥ ഉൾക്കൊണ്ടുതന്നെ വരച്ചു. അഭിനന്ദനങ്ങൾ. </p>
<p><font color="#0000ff">സാമുവൽ യോഹന്നാൻ (ഫേസ്ബുക്ക്)</font></p>
<h3>മസ്ജിദും മണ്ഡലും </h3>
<p>കെ.എം. സലിംകുമാറിന്‍റെ ആത്മകഥയിലെ 21ാം അധ്യായം (ലക്കം 1449) വായിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വഴി സ്വീകരിക്കുന്ന കാലത്തെ ആശയസംഘർഷങ്ങളെക്കുറിച്ചാണ് സലിംകുമാർ ഈ അധ്യായത്തിൽ വ്യക്തമാക്കുന്നത്. അക്കാലത്ത് ഉയർന്നുവന്ന മണ്ഡൽ, ബാബരി മസ്ജിദ് വിഷയങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. </p>
<p>അയോധ്യയിൽ ആർ.എസ്.എസ്, വി.എച്ച്.പി തീവ്രഹിന്ദു സംഘടനകൾ ​ബാബരി മസ്ജിദ് നിർദാക്ഷിണ്യം തകർത്തിട്ട് കഴിഞ്ഞ വർഷം 33 ആണ്ട് തികഞ്ഞല്ലോ. ജനാധിപത്യമൂല്യമുള്ള രാജ്യമെന്ന് മേനിപറയുന്ന ഇന്ത്യയുടെ വില ബാബരി ധ്വംസനത്തോടെ കീഴ്പ്പോട്ട് പതിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളി പണിതത് എന്ന ഹിന്ദു വർഗീയവാദികളുടെ അവകാശം തെറ്റാണെന്ന് മുൻ ഗുജറാത്ത് ഡി.ജി.പിയായ ആർ.ബി. ശ്രീകുമാർ അടക്കമുള്ള ആളുകൾ വ്യക്തമാക്കിയതാണ്. സംഭവത്തിന് പിന്നിലെ പ്രതികളിൽ ചിലരായ എൽ.കെ. അദ്വാനി, നരസിംഹറാവു എന്നിവരെ ശിക്ഷിച്ചില്ല എന്നുമാത്രമല്ല പിന്നീട് ഭാരതരത്ന കൊടുത്ത് ആദരിക്കുകയും ചെയ്തു. </p>
<p>നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002ൽ ആണല്ലോ ആർ.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ തീവ്ര ഹിന്ദു പാർട്ടികൾ മുസ്‍ലിം വംശഹത്യ നടത്തിയത്. ഈ അതിക്രൂര കൃത്യത്തിന്റെ സമ്മാനമായി നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിപദവും ലഭിച്ചു. 2014 മുതലുള്ള ആർ.എസ്.എസ്, ഹിന്ദുമതത്തിലെ മനുസ്മൃതി അനുസരിച്ചുള്ള ബി.ജെ.പി ഭരണം എന്നിവ ഭരണഘടനയിലെ ഉയർന്ന ആദർശങ്ങൾക്ക് വലിയ വെല്ലുവിളിയാവുന്നു.</p>
<p> മതന്യൂനപക്ഷങ്ങൾ (പ്ര​ത്യേകിച്ച് മുസ്‍ലിം), ദലിതർ, മറ്റു പിന്നാക്ക അവശ ഹിന്ദുക്കൾ (ഈഴവ, തീയ) വിവേചനം നേരിടുന്നു. എല്ലാ രംഗത്തും 10 ശതമാനം താഴെയുള്ള സവർണർ വാഴുന്നു. പിന്നെ 1990ൽ 27 ശതമാനം ജോലി ഒ.ബി.സി വിഭാഗങ്ങൾക്ക് (പിന്നാക്കർ) ലഭിക്കുന്ന നിയമം അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് കൊണ്ടുവന്നു. പിന്നാക്ക, അവശ ജനങ്ങൾ ആഹ്ലാദിച്ചു. പക്ഷേ, ഈ ആഹ്ലാദം അധികസമയം നിലനിന്നില്ല. പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ. ക്ഷത്രിയർ, ബ്രാഹ്മണർ, രജപുത്രർ തുടങ്ങിയ സവർണ ഹിന്ദു പ്രതിഷേധത്തിൽ 11 മാസം മാത്രം പ്രായമുള്ള വി.പി. സിങ് മന്ത്രിസഭ താഴെവീണു. അവിടെയും സവർണ പക്ഷം വിജയിച്ചു. ഭൂരിപക്ഷം 90 ശതമാനം വരുന്ന അവർണ, അവശ ജനങ്ങൾ പരാജയപ്പെട്ടു. ബഹുഭൂരിപക്ഷം വരുന്ന അവശ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കുകയാണ് നിലവിൽ ആർ.എസ്.എസ് ഇന്ത്യയിൽ ചെയ്യുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം എന്നേ അതിക്രമിച്ചിട്ടുണ്ട്.</p>
<p><font color="#0000ff">ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം </font></p>
<h3>നാനാർഥ പ്രയോഗങ്ങളെ ചവറ്റുകുട്ടയിൽ തള്ളണം</h3>
<p>‘കെട്ടിയാട്ടങ്ങളും തെറിപ്പാട്ടുകളുമാണ് തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യവിഭവമെങ്കിൽ, മാധ്യമങ്ങൾ ജനാധിപത്യത്തിന് അത്യാവശ്യമല്ലെന്ന് കരുതുന്നതല്ലേ ശരി?’ എന്നു ആഴ്ചപ്പതിപ്പിലെ (ലക്കം 1466) തന്‍റെ പംക്തിയായ മീഡിയാസ്കാനിൽ യാസിൻ അശ്റഫ്ചോ ദിച്ചിരിക്കുന്നു. അതെ, സമകാലിക പത്രങ്ങളുടെ പെരുമാറ്റങ്ങളെ അനുദിനം നിരീക്ഷിക്കുന്ന ആർക്കും ശരി എന്നു ഉത്തരം ഉറപ്പിച്ചുപറയാവുന്നതാണ്.</p>
<p>രാഷ്ട്രീയക്കാർ പ്രത്യേകിച്ച് തെരഞ്ഞെടുപ്പുത്സവകാലത്തു പ്രയോഗിക്കുന്ന നാനാർഥ പ്രയോഗങ്ങളെക്കുറിച്ച് വാർത്താപ്രവാഹം സൃഷ്ടിക്കുകയല്ല, മറിച്ച് ഉടനെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയാണ് യഥാർഥത്തിൽ വേണ്ടത്. ഈ പത്രപ്രവർത്തനം എന്നു പറയുന്നതു ഒരു മഹത്തായ ദൗത്യമാണ്. വായനക്കാരിലേക്കു സന്ദേശമെത്തിക്കലാണ് പത്രങ്ങളുടെ അടിസ്ഥാന ദൗത്യവും ലക്ഷ്യവും. ഉയർന്ന മൂല്യബോധവും ഈടുറ്റ രാഷ്ട്രീയബോധവും തിരിച്ചറിവുകളും സമ്മേളിച്ചവർക്കു മാത്രമേ ഇതു സാക്ഷാത്കരിക്കാനാവൂ. നിർഭാഗ്യകരമെന്നു പറയട്ടെ ഇത്തരം സ്പന്ദനങ്ങളുള്ള പത്രമാധ്യമങ്ങൾ ഇന്നു കുറ്റിയറ്റുകൊണ്ടിരിക്കുകയാണ്, കഷ്ടം. </p>
<p><font color="#0000ff">ടി.ഐ. ലാലു, പഴമുക്ക്, മുണ്ടൂർ</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1508396</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1508396</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,13 APR 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 06 Apr 2026 01:30:11 GMT</pubDate>
</item>
</channel>
</rss>
