<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 03 Aug 2026 03:00:36 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/10AUG/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 03 Aug 2026 03:00:36 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[പനച്ചി]]></title>
<description/>
<enclosure length="224719" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/02/2892442-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/02/2892442-untitled-1.gif'/><figcaption><p>ചിത്രങ്ങൾ:  വി.സി. ബാലകൃഷ്ണൻ</p><span class='copyright'></span></figcaption></figure><p>‘‘അന്ന് ചെണ്ടകൊട്ടാൻ വേണ്ടി പനച്ചിക്കായ പറിച്ചുകൊണ്ടുവരാൻ അച്ഛൻ പറയും. അച്ഛനെ തൃപ്തിപ്പെടുത്താനായി അ​െഞ്ചട്ടെണ്ണം എറിഞ്ഞിട്ട് വലിയ താളാഞ്ചപ്പിൽ ചുരുട്ടിയെടുത്ത് കൊണ്ടോയി. പനച്ചി മാംസത്തിൽനിന്ന് ഊരിയെടുത്ത് തോലുകൾ വലിച്ചുകെട്ടി സംഗീതം മുഴക്കാൻ ഒട്ടിക്കുന്ന പശയുണ്ട് പനച്ചിക്കായയിൽ.’’ </p>
<p>പനച്ചി (ചെറുകഥ) –പ്രമോദ് കൂവേരി </p>
<p>ഇന്തോ-മലേഷ്യൻ മേഖലകളിൽ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് പനച്ചി. കേരളത്തിലെ നിത്യഹരിതവനങ്ങളിലും കാവുകളിലും കാണപ്പെടുന്നു. വീട്ടുപറമ്പുകളിൽ നട്ടുപിടിപ്പിക്കാറുമുണ്ട്. </p>
<p>തൊലിക്ക് ഇരുണ്ടനിറമാണ്. 13-25 സെന്റിമീറ്റർ നീളവും 4-7 സെന്റിമീറ്റർ വീതിയുമുള്ള കട്ടിയുള്ള ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കും. സമാന്തരമായ 6-8 ഞരമ്പുകൾ വ്യക്തമായി കാണാം. ഇലഞെട്ടിന് ഒരു സെന്റിമീറ്ററോളം നീളം കാണും. മാർച്ച്-മേയ് മാസങ്ങളിലാണ് പൂക്കുന്നത്. ശാഖകളിലെ പത്രകക്ഷങ്ങളിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂവിന് ഇളംമഞ്ഞ നിറമോ വെള്ള നിറമോ ആണ്‌. </p>
<p>ആൺ പൂക്കൾ കൂട്ടമായി കാണപ്പെടുന്നു. 40 കേസരങ്ങൾ ഉണ്ടാകും. പെൺ പൂക്കൾ വലുതാണ്. ഒറ്റയായോ മൂന്നോ നാലോ എണ്ണം ഒരു മിച്ചോ കാണപ്പെടുന്നു. കട്ടിയുള്ള ദളങ്ങളും വിദളങ്ങളും നാലുവീതം. 5-6 സെന്റിമീറ്റർ വ്യാസമുള്ള ഗോളാകൃതിയുള്ള കായ്കളുടെ ഉപരിതലം ആദ്യം പച്ചനിറത്തിലും പിന്നീട് ചുവപ്പുനിറത്തിലും ആയിത്തീരുന്നു. ഒരു കായയിൽ 4-8 പരന്ന, ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള വിത്തുകൾ കാണും. വിത്തുകൾ പശകൊണ്ട് പൊതിഞ്ഞിരിക്കും. </p>
<p>പ്രാദേശികമായി പനച്ചം എന്നും അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Diospyros malabarica എന്നാണ്. കരിമരവും ബീഡിയില മരവും ഉൾപ്പെടുന്ന Ebenaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ദിവ്യമായ ഭക്ഷണം എന്നർഥം വരുന്ന ഗ്രീക് പദമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. മലബാറിൽനിന്നുള്ളത് എന്നാണ് സ്പീഷീസ് പേര് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ Indian Persimmon, Malabar Ebony, Gaub Tree എന്നീ ഇംഗ്ലീഷ് പേരുകളുണ്ട്. തിന്ദുകഃ, തിന്ദുകീ, അതിമുക്തം, അതിമുക്തകം, കരമർദ (കം), കാളഃ, കുപിലു എന്നിവയാണ് സംസ്കൃതനാമങ്ങൾ. </p>
<p>ദ്രാവിഡ സംസ്കാരത്തിൽ പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രാദേശിക സങ്കൽപമാണ് പനച്ചി (പനച്ചിയമ്മൻ). പ്രകൃതിദത്തമായ കാവുകളിലും വൃക്ഷത്തണലുകളിലും ആരാധിച്ചുപോന്ന ഈ ഭഗവതിയെ പിന്നീട് ഹൈന്ദവ സങ്കേതങ്ങളിൽ സരസ്വതി, ദുർഗ തുടങ്ങിയ ദേവതകളുടെ ഭാവങ്ങളിലേക്ക് ലയിപ്പിക്കുകയായിരുന്നു. കാവുകളിലെ മരങ്ങളിൽ കുടികൊള്ളുന്ന ‘യക്ഷി’ അല്ലെങ്കിൽ ‘വനദുർഗ’ സങ്കൽപമാണ് പനച്ചിയുടേത്. </p>
<p>തമിഴ്നാട്ടിലും സമാനരീതിയിൽ ‘പനച്ചിയമ്മൻ’ എന്നപേരിൽ ദ്രാവിഡ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങളുണ്ട്. </p>
<p>പനച്ചിയുടെ കായിൽനിന്ന് ഒരുതരം പശ കിട്ടും. അത് പുസ്തകം ബൈൻഡ് ചെയ്യുന്നതിനും അമിട്ടുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ചെ‍‌ണ്ടയുടെ തോല് ഒട്ടിക്കാനും വ്യാപകമായി ഉപയോഗിക്കുന്നു. </p>
<p>പരമ്പരാഗതമായി, മത്സ്യത്തൊഴിലാളികൾ അതിന്റെ ടാനിൻ സമ്പുഷ്ടമായ കായ് ഉപയോഗിച്ച് കഷായം തയാറാക്കി അവരുടെ മത്സ്യബന്ധന വലകൾ അതിൽ മുക്കിവെക്കുക പതിവുണ്ട്. ഈ രീതി വലകളെ ശക്തിപ്പെടുത്താനും അവയുടെ ഈട് മെച്ചപ്പെടുത്താനും കഠിനമായ കടൽ അവസ്ഥകളെ തരണംചെയ്യാനും സഹായിച്ചു. ആധുനിക സൗകര്യങ്ങൾ ലഭ്യമാകുന്നതിന് വളരെ മുമ്പുതന്നെ തലമുറകൾ പ്രാദേശിക സസ്യങ്ങളുടെ ഗുണങ്ങൾ എങ്ങനെ കണ്ടെത്തി ഉപയോഗിച്ചു എന്നത് കൗതുകകരമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/02/2892444-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ZwFYD1xZV7UdzcuBTRoezPaZEiTh22470792922" data-watermark="false" style="width: 100%;" info-selector="#info_item_1785660795288">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785660795288"></div>
</div>
<p>1682ൽ പ്രസിദ്ധീകൃതമായ ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തിൽ ‘പനിച്ചിക്ക മരം’ എന്ന പേരിൽ ഈ വൃക്ഷത്തെക്കുറിച്ച് സചിത്ര വിവരണമുണ്ട്. ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: ‘‘ഈ വൃക്ഷത്തിന്റെ തളിരിലകൾ വെള്ളത്തിൽ അരച്ചുചേർത്ത് കുടിക്കാം. ഇളംകായ്കളുടെ ചാറ് മരുന്നാണ്. മരത്തിന്റെ പുറംതോട് ചതച്ചുപൊടിച്ച് അരിയിൽ ചേർത്ത് തേങ്ങാപ്പാല് ചേർത്ത് ഉപയോഗിക്കുന്നത് പനിക്ക് ചികിത്സയാണ്. ഇളംകായിൽനിന്ന് ഊറിവരുന്ന ദ്രാവകം എന്തിനെയും ഒട്ടിക്കാൻ പോന്ന പശയാണ്. പുസ്തകം ബൈൻഡ് ചെയ്യാൻ ജൂതന്മാരും പറങ്കികളും ഈ പശയാണ് ഉപയോഗിക്കുക.’’</p>
<p>കനിരാജൻ (Redspot Duke) എന്ന ചിത്രശലഭത്തിന്റെ ലാർവാ ഭക്ഷണസസ്യംകൂടിയാണ് പനച്ചി. കോട്ടയം താലൂക്കിലെ പനച്ചിക്കാട്, ചങ്ങനാശ്ശേരിയിലെ പനച്ചിക്കാവ്, പൂഞ്ഞാറിനടുത്തുള്ള പനച്ചിപ്പാറ എന്നിവ ഈ വൃക്ഷവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങളാണ്.</p>]]></content:encoded>
<link>https://www.madhyamam.com/environment/keralas-panachi-tree-binds-culture-together-1542571</link>
<guid isPermaLink="true">https://www.madhyamam.com/environment/keralas-panachi-tree-binds-culture-together-1542571</guid>
<category><![CDATA[News,Weekly,Social,Environment,Archives,Premium,10 AUG 2026]]></category>
<dc:creator><![CDATA[വി.​സി. ബാ​ല​കൃ​ഷ്ണ​ൻ]]></dc:creator>
<pubDate>Mon, 03 Aug 2026 03:00:34 GMT</pubDate>
</item>
<item>
<title><![CDATA[സത്‍ലജ്
ഒരു കണ്ണാടി]]></title>
<description/>
<enclosure length="236732" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/02/2892423-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/02/2892423-untitled-1.gif'/><figcaption><p>സംവിധായകൻ ഹണി തഹാന്‍</p><span class='copyright'></span></figcaption></figure><blockquote>
 സെൻസർ ബോർഡ് അനാവശ്യ കട്ടുകൾ നിർദേശിച്ച, 48 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ ഒ.ടി.ടിയിൽ ബ്ലോക്ക് ചെയ്യപ്പെട്ട വിവാദ സിനിമ ‘സത്‍ലജ്’ കാണുന്നു. ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഈ സിനിമയും ആ സിനിമ നേരിടുന്ന വെല്ലുവിളികളും പലതിന്റെയും കണ്ണാടിയാണെന്ന് ലേഖകൻ. 
</blockquote>
<p>ജസ്വന്ത് സിങ് ഖാൽറ (1952-1995) ഒരു സിഖ് മനുഷ്യാവകാശ പ്രവർത്തകനും സാമൂഹിക ആക്ടിവിസ്റ്റുമാണ്. 1990കളിൽ പഞ്ചാബിലുണ്ടായ രാഷ്‌ട്രീയ അസ്ഥിരതയുടെ നാളുക​ളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് അദ്ദേഹം. സംസ്ഥാന പൊലീസിന്റെ അനധികൃത പ്രവർത്തനങ്ങളെ തുറന്നുകാട്ടിയതിന്റെ പേരിൽ അദ്ദേഹം ശഹീദ് (രക്തസാക്ഷി) ആയി അറിയപ്പെടുന്നു. 1952ൽ അമൃത് സറിനടുത്തുള്ള ഖാൽറ ഗ്രാമത്തിൽ ജനിച്ചു. </p>
<p>പഞ്ചാബ് & സിന്ധ് ബാങ്ക് ജീവനക്കാരനായിരുന്നു അദ്ദേഹം. വെറും സാധാരണ ജീവിതം നയിക്കുന്ന വ്യക്തി. പമ്മിയെന്ന് വിളിക്കുന്ന ഭാര്യ പരംജിത് കൗറും രണ്ട് മക്കളും അടങ്ങുന്ന ജീവിതം. പറഞ്ഞുവരുന്നത് അടുത്തിടെ പുറത്തിറങ്ങിയ ഉടനെ സീ5 (Zee5) ഒ.ടി.ടിയിൽ ഇന്ത്യയിൽനിന്ന് നീക്കം ചെയ്യപ്പെട്ട ‘സത്‌ലജ്’ എന്ന സിനിമ പ്രതിപാദിക്കുന്ന ജസ്വന്ത് സിങ് ഖാൽറ എന്ന വ്യക്തിയുടെ ജീവചരിത്രമാണ്. </p>
<p>1980കളുടെ അവസാനവും 1990കളുടെ തുടക്കത്തിലും പഞ്ചാബിൽ പൊലീസ് നടത്തിയ ഫേക് എൻകൗണ്ടറുകൾ, നിർബന്ധിത അപ്രത്യക്ഷതകൾ (enforced disappearances), രഹസ്യമായി ശവങ്ങൾ ദഹിപ്പിക്കൽ എന്നിവയെക്കുറിച്ച് അദ്ദേഹം സമഗ്രമായ അന്വേഷണം നടത്തി. മുനിസിപ്പൽ റെക്കോഡുകൾ, ക്രിമറ്റോറിയം (ശ്മശാനം) ലോഗുകൾ, ദഹിപ്പിക്കാൻ ഉപയോഗിച്ച മരം എന്നിവയുടെ വിശദാംശങ്ങൾ ശേഖരിച്ചു കണ്ടെത്തുകയും ചെയ്തു. തന്റെ സുഹൃത്തിന്റെ പൊടുന്നനെയുള്ള അപ്രത്യക്ഷമാകലോടെ തുടങ്ങി പഞ്ചാബിൽ ആയിരക്കണക്കിന് അജ്ഞാത മൃതശരീരങ്ങൾ രഹസ്യമായി ദഹിക്കപ്പെടുന്നതിന്റെ തെളിവുകൾ കണ്ടെത്തുന്നു. </p>
<p> അമൃത് സറിലെ മൂന്ന് ക്രിമറ്റോറിയങ്ങളിൽ മാത്രം രണ്ടായിരത്തിലധികം അജ്ഞാത ശവങ്ങൾ രഹസ്യമായി ദഹിപ്പിക്കപ്പെട്ടതായി തെളിവുകൾ ശേഖരിച്ചു. അദ്ദേഹം ഈ വിവരങ്ങൾ മനുഷ്യാവകാശ സംഘടനകൾക്കും മാധ്യമങ്ങൾക്കും കൈമാറി. ഇത് ദേശീയ-അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു. </p>
<p>ഇതേത്തുടർന്ന് 1995 സെപ്റ്റംബർ 6ന് ഖാൽറയെ വീടിന് പുറത്തുനിന്ന് കാണാതാകുകയും പൊലീസ് കസ്റ്റഡിയിൽ മാസങ്ങളോളം ക്രൂരമായി ടോർച്ചർ ചെയ്യപ്പെടുകയും ചെയ്തു. നവംബറിൽ അദ്ദേഹത്തിന്റെ മൃതദേഹം സത്‌ലജ് നദിയിലെ ഹാരികെ കനാലിൽ കണ്ടെത്തുകയും ചെയ്തു. സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ സി.ബി.ഐ അ​ന്വേഷണം നടക്കുകയും 2011ൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെടുകയും ചെയ്തു. ഖാൽറ കേസ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ കേസുകളിലൊന്നായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യ പരംജിത് ഖാൽറ പഞ്ചാബിൽ ഇപ്പോഴും മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്നു. </p>
<p> വര്‍ഷങ്ങള്‍ നീണ്ട സെന്‍സര്‍ഷിപ് തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സീ5’ല്‍ റിലീസ് ചെയ്ത ദില്‍ജിത് ദോസാന്‍ജ് ചിത്രം ‘സത്ലജ്’ രണ്ടു ദിവസത്തിനകം ഇന്ത്യയില്‍ സ്ട്രീമിങ് നിര്‍ത്തിവെച്ചു. ഖാൽറയുടെ യഥാർഥ സംഭവം ആസ്പദമാക്കി ഹണി തഹാന്‍ സംവിധാനം ചെയ്ത ചിത്രം കടുത്ത രാഷ്ട്രീയ-സാമൂഹിക വിവാദങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് ലഭ്യമാകാത്തവിധം പ്ലാറ്റ്ഫോമില്‍നിന്ന് അപ്രത്യക്ഷമാക്കിയത്. </p>
<p>2022ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്. അന്ന് ‘പഞ്ചാബ് 95’ എന്ന പേരിട്ടിരുന്ന ചിത്രം തിയറ്റര്‍ റിലീസിനായി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചപ്പോഴാണ് കടുത്ത പ്രതിസന്ധികള്‍ തുടങ്ങിയത്. തുടക്കം മുതൽ ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ‘സത്‌ലജ്’. 2022ൽ ‘ഗല്ലുഘര’ (കൂട്ടക്കൊല) എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം പൂർത്തിയാക്കി നവംബറിൽ സെൻസർ ബോർഡിന് മുന്നിലെത്തിയ ചിത്രത്തിന് 120ലധികം കട്ടുകളാണ് ബോർഡ് നിർദേശിച്ചത്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/02/2892425-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020s0OVGXzszBHFT8E3WusQj1pWaHyNm4nu9227370" data-watermark="false" style="width: 100%;" info-selector="#info_item_1785659229814">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785659229814"></div>
</div>
<p>ജസ്വന്ത് സിങ് ഖാല്‍റ എന്ന പേര് മാറ്റുക, ‘തണ്‍ താരണ’പോലുള്ള യഥാർഥ സ്ഥലപ്പേരുകള്‍ ഒഴിവാക്കുക, പഞ്ചാബ് പൊലീസിനെ നേരിട്ട് പരാമര്‍ശിക്കാതിരിക്കുക, കൊല്ലപ്പെട്ടവരുടെ യഥാർഥ കണക്കുകള്‍ നീക്കുക തുടങ്ങി ചിത്രത്തിന്റെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുന്ന മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. 20 കട്ടുകളും ‘പഞ്ചാബ് 95’ എന്ന പുതിയ പേരും നിർദേശിക്കപ്പെട്ടു. ഈ തീരുമാനത്തിനെതിരെ നിർമാതാക്കളായ RSVP മുംബൈ ഹൈകോടതിയെ സമീപിച്ചു. ഇതിനിടെ, 2023ൽ ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്ന സിനിമയുടെ ഗാല പ്രീമിയറും റദ്ദാക്കി.</p>
<p> തുടര്‍ന്ന് വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ്, തിയറ്റര്‍ റിലീസ് ഉപേക്ഷിച്ച് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ലാത്ത ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ‘കട്ടുകള്‍’ ഒന്നുമില്ലാത്ത ഒറിജിനല്‍ പതിപ്പ് ‘സത്‌ലജ്’ എന്ന പേരില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒ.ടി.ടിയിൽ റിലീസ് ചെയ്തതും. </p>
<p>ഒടുവിൽ ജൂലൈ സീനുകൾ ഒന്നും കട്ട് ചെയ്യാതെ സീ5ൽ സത്‌ലജ് റിലീസ് ചെയ്തു. എന്നാൽ, 48 മണിക്കൂറിനുള്ളിൽ തന്നെ ഇന്ത്യയില്‍ ഒ.ടി.ടി അവകാശം നേടിയിരുന്ന സീ5ൽ ബ്ലോക്ക് ചെയ്യപ്പെട്ടു. ‘സത്‌ലജി’ന് തിയറ്റർ റിലീസിനുള്ള സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പാലിക്കാതെ നിർമാതാക്കൾ ചിത്രം പേരുമാറ്റി ഒ.ടി.ടിയിൽ റിലീസ് ചെയ്യുകയായിരുന്നു. ഇത് 2021ലെ ഐ.ടി ആക്ടിന്റെ ലംഘനമാണ് എന്നതാണ് പിൻവലിക്കാനുള്ള കാരണമായി അധികൃതർ പറഞ്ഞത്. പക്ഷേ, സീ5 ഗ്ലോബലിൽ ചിത്രം തുടരുകയും ചെയ്തു. സുരക്ഷാ കാരണങ്ങളും സെൻസർ ബോർഡുമായുള്ള സെൻസർഷിപ് വിഷയങ്ങളുമാണെന്നായിരുന്നു Zee അധികൃതരുടെ മറുപടി.</p>
<p>റിലീസിന് പിന്നാലെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജസ്വന്ത് സിങ് ഖാല്‍റയുടെ ഭാര്യ പരംജിത് കൗര്‍ ഖാല്‍റ, സിനിമയുടെ യഥാർഥ പതിപ്പ് ഒടുവില്‍ പുറത്തുവന്നതില്‍ ആശ്വാസമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും അത്തരം ആക്ടിവിസത്തെയും രാജ്യസുരക്ഷക്ക് ഭീഷണിയായി മുദ്രകുത്തുന്ന നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ‘സത്‌ലജ്’ തികച്ചും ശക്തമായൊരു മുന്നറിയിപ്പാണെന്നായിരുന്നു സിനിമക്ക് കിട്ടിയ വിലയിരുത്തല്‍. </p>
<p>ചിത്രം ഒ.ടി.ടിയില്‍നിന്ന് നീക്കിയതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ദില്‍ജിത് ദോസാന്‍ജ് പ്രതികരണം നടത്തിയിരുന്നു. ‘‘1995ല്‍ ഖാല്‍റ സാബിന്റെ ശബ്ദം എങ്ങനെയാണോ അടിച്ചമര്‍ത്തിയത്, അതുപോലെ ഇന്നും അദ്ദേഹത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. എങ്കിലും ഒട്ടും വിഷമിക്കേണ്ടതില്ല, റിലീസ് ചെയ്ത ആദ്യദിനങ്ങളില്‍തന്നെ ജനങ്ങള്‍ ഈ സിനിമ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. </p>
<p>ഡിജിറ്റല്‍യുഗത്തില്‍ ഒരു കഥ പുറത്തുവന്നാല്‍ അതിനെ ഇനി ഇല്ലാതാക്കാന്‍ കഴിയില്ല,’’ എന്ന് ദില്‍ജിത് ദോസാന്‍ജ് സീ5ന്റെ നടപടിയെത്തുടർന്ന് പറഞ്ഞിരുന്നു. കൂടാതെ, ദിൽജിത് ദോസാന്‍ജ് നായകനായ ‘സത്‌ലജി’നെ പിന്തുണച്ച് പ്രശസ്ത നടിയും മോഡലുമായ പഞ്ചാബുകാരിയായ ഗുൽ പനാഗ് ഇങ്ങനെ സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചിരുന്നു. ‘തീവ്രവാദം രൂക്ഷമായിരുന്ന കാലത്ത് പഞ്ചാബിൽ ജനിച്ചുവളർന്ന വ്യക്തിയാണ് താനെന്നും, ചരിത്രം മായ്ച്ചുകളയാനുള്ളതല്ല, വേദനജനകമായ ഇത്തരം കഥകൾ ഇനിയും പറയേണ്ടതുണ്ടെന്നും അവർ എക്സിൽ അഭിപ്രായപ്പെട്ടിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/02/2892426-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020G5Mc5Egz5Ka1Y2GKKNb84Fx8vLA8n1gF9265923" data-watermark="false" style="width: 100%;" info-selector="#info_item_1785659268787" title="സത്‍ലജ്’ സിനിമയിൽനിന്നുള്ള രംഗം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785659268787">
  <p>സത്‍ലജ്’ സിനിമയിൽനിന്നുള്ള രംഗം</p>
 </div>
</div>
<p>‘തീവ്രവാദം ഏറ്റവും രൂക്ഷമായിരുന്ന വർഷങ്ങളിലാണ് ഞാൻ പഞ്ചാബിൽ വളർന്നത്. ബസുകൾ തടഞ്ഞുനിർത്തി നിരപരാധികളായ യാത്രക്കാരെ പുറത്തേക്ക് വലിച്ചിറക്കി കൊലപ്പെടുത്തിയ സംഭവങ്ങളെക്കുറിച്ച് പത്രങ്ങളിൽ വായിച്ചത് എനിക്ക് ഓർമയുണ്ട്. തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും യുവാക്കളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ച സംഭവങ്ങളെക്കുറിച്ചും ഞാൻ കേട്ടിട്ടുണ്ട്. എന്റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരും അതിലുണ്ടായിരുന്നു. </p>
<p>ആ കാലഘട്ടത്തിലെ ഓർമകൾ, ഇത്തരത്തിലുള്ള കഥകൾ പൊതുചർച്ചയുടെ ഭാഗമായി തുടരണമെന്ന തന്റെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നു. അത്രയും വേദന നിറഞ്ഞ കാലത്തെക്കുറിച്ചു പറയുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്തിനാണ്? ചരിത്രത്തിലെ പ്രയാസകരമായ നിമിഷങ്ങൾ മറക്കാതിരിക്കാൻ ഇത്തരം സിനിമകൾ സഹായിക്കും –ഗുൽ പനാഗ് എഴുതി. കൂടാതെ ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് തന്റെ ‘ലെറ്റർ ബോക്സ്ഡ്’ അക്കൗണ്ടിൽ സത്‌ലജിന് ഫൈവ്സ്റ്റാർ റേറ്റിങ് നൽകുകയും ചിത്രം കാണാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു.</p>
<p>163 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ ഖാൽറയായി അഭിനയിച്ച ദിൽജിത് ദോസാന്‍ജിന്റെ പ്രകടനംതന്നെയാണ് മികച്ചത്. പൊലീസ് അധികാരത്തിന്റെ ക്രൂരതയുടെ പ്രതീകമായ എസ്.എസ്.പി സുഗ്ഗയായി അഭിനയിച്ച സുവീന്ദർ വിക്കി, അർജുൻ രാംപാലിന്റെ സി.ബി.ഐ ഓഫിസർ, ഖാൽറയുടെ ഭാര്യ പരംജിതിന്റെ വേഷമിട്ട ഗീതിക ഒഹ്‌ലിയാൻ തുടങ്ങിയവരുടെ സപ്പോർട്ടിങ് റോളുകളും ഗംഭീരം, മലയാളിയായ കെ.യു. മോഹനന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ മികച്ചതാണ്. ഒരു അന്വേ​ഷണാത്മക ത്രില്ലറായും മനുഷ്യാവകാശ ഡോക്യുമെന്ററിയായും ‘സത്‌ലജി’നെ കരുതാം. പഞ്ചാബിന്റെ ഒരു ഇരുണ്ട അധ്യായത്തിലേക്കുള്ള ശക്തമായ ഓർമപ്പെടുത്തലാണ് ‘സത്‌ലജ്’.</p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/film-about-khalra-banned-quickly-1542563</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/film-about-khalra-banned-quickly-1542563</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,10 AUG 2026]]></category>
<dc:creator><![CDATA[എം.കെ. അൻസാർ]]></dc:creator>
<pubDate>Mon, 03 Aug 2026 02:46:00 GMT</pubDate>
</item>
<item>
<title><![CDATA[ഓപിയവും ഓഫ്സൈഡും 
(കളിക്കളത്തിന്റെ അർഥശാസ്ത്രങ്ങൾ)]]></title>
<description/>
<enclosure length="377583" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/02/2892413-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/02/2892413-untitled-1.gif'/><figcaption></figcaption></figure><blockquote>
 ഫുട്ബാളിന്റെ ലോകം കളിക്കളത്തിനുള്ളിൽ മാത്രമല്ല. കച്ചവടം, മുതലാളിത്തം, ദേശീയത, മയക്കുമരുന്ന് എന്നിങ്ങനെ വിവിധതലങ്ങളിലേക്ക് പടർന്ന ഒന്നാണ്. ​കാൽപന്തി​ന്റെ സൗന്ദര്യം കളിയിലാണെങ്കിൽ ആ സുന്ദരകളി ഇന്നില്ല. കളവും കളത്തിനുപുറവും വാഴുന്നതാരെന്ന് അന്വേഷിക്കുകയാണ് ലേഖകൻ. ​കാൽപന്തിനെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളും പങ്കുവെക്കുന്നു. 
</blockquote>
<p>ഇപ്പോൾ എന്‍റെ മുന്നിൽ പ്രശസ്ത ബ്രിട്ടീഷ് മാർക്സിസ്റ്റ് ബുദ്ധിജീവിയും സാംസ്കാരിക വിമർശകനുമായ ടെറി ഈഗ്ൾടൻ 2010 ജൂൺ 15ന് ‘ദ ഗാർഡിയൻ’ പത്രത്തിലെഴുതിയ ഒരു ലേഖനമുണ്ട്. ‘Football; A Dear Friend to Capitalism’ എന്നാണ് ലേഖനത്തിന്‍റെ ശീർഷകം. മതത്തെക്കുറിച്ച മാർക്സിയൻ പ്രമാണങ്ങളിൽ ഏറ്റവും വിഖ്യാതമായ ‘മയക്കുമരുന്ന്’ പ്രയോഗത്തിന് ഒരു പാരഡി ചമക്കുന്നുണ്ട് ഈഗ്ൾടൻ. ‘‘Football, these days is the opium of the people’’ എന്നാണ് അദ്ദേഹം എഴുതുന്നത്. </p>
<p>2010 ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് ഫുട്ബാൾ നടന്ന വർഷമാണ്. അതേവർഷമാണ് 13 വർഷത്തെ ലേബർ പാർട്ടി ഭരണത്തെ താഴെയിറക്കി ഡേവിഡ് കാമറണിന്‍റെ നേതൃത്വത്തിൽ കൺസർവേറ്റിവ് കക്ഷി യു.കെ ഭരണം പിടിച്ചത് (ഇപ്പോഴത്തെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ 2024ൽ അധികാരത്തിലെത്തുന്നതുവരെ ഒന്നരപ്പതിറ്റാണ്ടോളം ടോറികൾ തന്നെയായിരുന്നു യു.കെ ഭരിച്ചത്). ഈ സാഹചര്യത്തെ മുൻനിർത്തി ഈഗ്ൾടൻ തന്‍റെ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘‘സമൂലമായ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നവർക്ക് കാമറൺ സർക്കാർ നൽകുന്നതൊരു മോശം വാർത്തയാണെങ്കിൽ, ലോകകപ്പ് ഫുട്ബാൾ അതിനെക്കാൾ വലിയ ദുരന്തവാർത്തയാണ്.</p>
<p> ഈ ഭരണത്തിന്‍റെ കാലം കഴിഞ്ഞാലും ഇനിയുമെത്രയോ കാലം രാഷ്ട്രീയമായ പരിവർത്തനങ്ങളെ തടഞ്ഞു നിർത്താൻ പോകുന്നതെന്താണെന്ന് അത് നമ്മളെ പഠിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ അനീതികളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനും കഠിനാധ്വാനം നിറഞ്ഞ അവരുടെ ജീവിതങ്ങൾക്ക് സന്തോഷം പകരാനുമായി ഓരോരോ പദ്ധതികൾ കൊണ്ടുവരുന്ന വലതുപക്ഷ ബുദ്ധികേന്ദ്രങ്ങൾക്ക് (right-wing think tanks) ഏത് സന്ദർഭത്തിലും ആവിഷ്കരിക്കാവുന്ന ഒരേയൊരു പദ്ധതിയായിരിക്കും ഫുട്ബാൾ.’’ </p>
<p>ബൂർഷ്വാസിയും പ്രോലിറ്റേറിയറ്റും പിന്നെ കാൽപന്തുകളിയും –പൂർണമായും ആക്ഷേപഹാസ്യശൈലി ഉപയോഗിക്കുന്നു ലേഖകൻ. മേൽ ഉദ്ധരിച്ചതിലെ അതിശയോക്തിപരമായ വിശേഷണങ്ങളും അതിന്‍റെ ഭാഗമാണ്. തൊട്ടുടനെയുള്ള വാക്യങ്ങൾക്കും ഈ സറ്റയർ ശൈലിയുണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്. അതായത്: ‘‘മുതലാളിത്തത്തിന്‍റ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സോഷ്യലിസമല്ലാതെ മറ്റൊരു മികച്ച മാർഗവും ഇതുവരെ സ്വപ്നം കണ്ടിട്ടുപോലുമില്ല. എന്നാൽ, ഫുട്ബാളുമായുള്ള അതിന്‍റെ മൽപ്പിടുത്തത്തിലാകട്ടെ, ഫുട്ബാൾ സോഷ്യലിസത്തെക്കാൾ എത്രയോ പ്രകാശവർഷം മുന്നിലാണ്.’’ </p>
<p>അധികാര രാഷ്ട്രീയത്തിന്‍റെയും കുത്തക മുതലാളിത്തത്തിന്‍റെയും എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന, മൂലധനത്തിന്‍റെ ഒരാഘോഷമാണ് ഇന്ന് ഫുട്ബാൾ ലോക മത്സരങ്ങൾ. മിക്കവാറും എല്ലാ കളികളുടെയും അവസ്ഥ ഇതിൽനിന്ന് ഭിന്നമൊന്നുമല്ല. കളത്തിൽ സൗഹാർദവും പാരസ്പര്യവും വർഗബോധവും വളർത്താൻ മാത്രം കരുത്തും പാരമ്പര്യവുമുള്ള ഒരു ഗെയിം, മൂലധന വ്യവസ്ഥയുടെ എന്‍റർടെയ്ൻമെന്‍റ് വ്യവസായമായി മാറിയതിന്‍റെ ചരിത്രം മാത്രമല്ല ഫുട്ബാൾ കളിക്കുള്ളത്. വർക്കിങ് ക്ലാസ് സ്പോർട് എന്ന് പറയാവുന്ന ഒരു വിനോദം കോർപറേറ്റ് സ്പെക്ടക്ളിലേക്ക് പരിണമിച്ചതിന്‍റെ കഥ കൂടിയാണത്. ഇന്നത്തെ പ്രമുഖ ക്ലബുകളുടെ ചരിത്രംതന്നെ അതിലേക്ക് വെളിച്ചംവീശുന്നതാണ്. </p>
<p>വ്യവസായ വിപ്ലവത്തിന്‍റെ ആഗോള കേന്ദ്രമായിരുന്ന ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ, ലങ്കാഷർ ആൻഡ് യോക്‌ഷർ റെയിൽവേയുടെ (Lancashire and Yorkshire Railway) കാ​േരജ് ആൻഡ് വാഗൺ ഡിപ്പാർട്മെന്റിലെ തൊഴിലാളികളാണ് 1878ൽ ന്യൂടൺ ഹീത്ത് LYR FC (Newton Heath LYR FC) എന്ന ക്ലബ് സ്ഥാപിക്കുന്നത്. അതികഠിനമായ തൊഴിൽ ജീവിതത്തിൽ ഒത്തുചേരാനും വിനോദിക്കാനും തൊഴിലാളികൾക്കുള്ള ഇടമായിരുന്നു അത്. ഗ്രീൻ ആൻഡ് ഗോൾഡ് കളറിലുള്ള അവരുടെ ആദ്യകാല ജഴ്സി റെയിൽവേ തൊഴിലാളികളുടെ യൂനിഫോം ആയിരുന്നത്രേ. ഈ ന്യൂട്ടൻ ഹീത് ആണ് ഇന്നത്തെ മാഞ്ചസ്റ്റർ യുനൈറ്റഡ് FC (Manchester United FC). അമേരിക്കൻ വ്യവസായ കുടുംബമായ ഗ്ലേസറിന്‍റെ പ്രധാന ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ ക്ലബ്. 2005ൽ ‘ലെവറേജ്ഡ് ബയ്ഔട്’ വഴി ക്ലബിന്‍റെ മേജർ ഷെയറുകൾ സ്വന്തമാക്കിയതാണ് മാൽകം ഗ്ലേസർ. </p>
<p>ഗ്ലേസർ കുടുംബത്തിനും അവർ കഴിഞ്ഞാൽ ക്ലബിന്‍റെ പ്രധാന ഓഹരിയുടമകളായ റാറ്റ്ക്ലിഫിനും എതിരായി മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ, ക്ലബിനെ അതിന്‍റെ ആദിമഘടനയിലേക്കും മൂല്യങ്ങളിലേക്കും തിരിച്ചുകൊണ്ടുപോകണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുണ്ട്. പ്രതിഷേധക്കാർ ധരിക്കുന്ന സ്കാഫ് Green and Gold coloured ആണ്. തങ്ങളുടെ ‘തൊഴിലാളിത്ത’ വേരുകളിലേക്കുള്ള രാഷ്ട്രീയമായ തിരിച്ചുപോക്കിന്‍റെ പ്രതീകമാണത്. </p>
<p>മാഞ്ചസ്റ്ററിലെ മറ്റൊരു ക്ലബാണ് ആഗോള കോർപറേറ്റ് ഫുട്ബാളിന്‍റെ നെറുകയിൽ നിൽക്കുന്ന, മാഞ്ചസ്റ്റർ സിറ്റി FC (Manchester City FC). അബൂദബി രാജകുടുംബത്തിന്‍റെ മൂലധനത്തിൽ പ്രവർത്തിക്കുന്ന സിറ്റി ഫുട്ബാൾ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണ് മാഞ്ചസ്റ്റർ സിറ്റി. അതേസമയം, 1880ൽ പടിഞ്ഞാറൻ മാഞ്ചസ്റ്ററിലെ ഗോർട്ടൻ എന്ന പ്രദേശത്തെ, ദാരിദ്ര്യവും തൊഴിലില്ലായ്മയും ഗാങ് വയലൻസുംകൊണ്ട് തകർന്ന ഇരുമ്പുഫാക്ടറി തൊഴിലാളികൾക്ക് ആശ്വാസം പകരാനും അവരെ ശാക്തീകരിക്കാനും വേണ്ടി സെന്‍റ് മാർക്സ് ചർച്ചിലെ റെക്ടർ ആർതർ കണലിന്‍റെയും അദ്ദേഹത്തിന്‍റെ മകൾ അന്ന കണലിന്‍റെയും നേതൃത്വത്തിൽ ആരംഭിച്ചതായിരുന്നു ഈ ക്ലബ്. ഒരറിവിനുവേണ്ടി മാത്രം മറ്റ് ചില പ്രധാന ക്ലബുകളുടെ വിവരങ്ങളും ലഘുവായി പരിശോധിക്കാം.</p>
<h3>വെസ്റ്റ് ഹാം യുനൈറ്റഡ് (West Ham United FC) </h3>
<p>ലണ്ടനിലെ തേംസ് അയൺവർക്സ് ആൻഡ് ഷിപ്യാഡിലെ തൊഴിലാളികൾ 1895ൽ രൂപവത്കരിച്ചത്. ഇന്നത്തെ അതിന്‍റെ മേജർ ഷെയർ ഹോൾഡർ ബ്രിട്ടീഷ് ബിസിനസുകാരനായ ഡേവിഡ് സള്ളിവൻ ആണ്. ഫുട്ബാൾ ക്ലബുകൾക്ക് പുറമെ അയാൾക്ക് താൽപര്യമുള്ള ബിസിനസുകൾ, ടാബ്ലോയിഡ് പത്രങ്ങൾ, സെക്സ് ഷോപ്പുകൾ, പോണോഗ്രഫി എന്നിവയാണെന്നു കൂടി അറിയേണ്ടതാണ്. ക്ലബിന്‍റെ ലോഗോയിൽ രണ്ട് ചുറ്റികകൾ ഇപ്പോഴും കാണാം. പ്രോലിറ്റേറിയൻ സിംബലാണത്. കാൽപന്തുകളിയുടെ ഇടതുപക്ഷ ചരിത്രത്തിന്‍റെ അടയാളം. </p>
<h3>ലിവർപൂൾ (Liverpool FC) </h3>
<p>ഇംഗ്ലണ്ടിലെ ലിവർപൂളിലെ ഡോക് ജീവനക്കാരുടെയും ഫാക്ടറി തൊഴിലാളികളുടെയും ജീവിതത്തോട് ചേർന്നുനിന്ന ഇടം. താമസിയാതെ കോർപറേറ്റ് താൽപര്യങ്ങൾ കൈപ്പിടിയിലൊതുക്കി. അമേരിക്കൻ സ്പോർട്സ് കോർപറേറ്റ് ഭീമന്മാരായ ഫെൻവേ സ്പോർട്സ് ഗ്രൂപ് (Fenway Sports Group –FSG) ആണ് ഇപ്പോൾ ലിവർപൂളിന്റെ ഉടമകൾ. വലിയ സാമ്പത്തിക ലാഭമുണ്ടാക്കാനും ആഗോളതലത്തിൽ മർക്കറ്റും ഡിജിറ്റൽ സബ്സ്ക്രിപ്ഷനും വർധിപ്പിക്കാനുമുള്ള പ്രതലമാണ് FSG ബിസിനസുകാർക്ക് ലിവർപൂൾ ക്ലബ്. ’70കളിലും ’80കളിലും ക്ലബ് മാനേജരായിരുന്ന ബിൽ ഷാങ്ക്ലി ക്ലബിൽ സോഷ്യലിസ്റ്റ് തത്ത്വങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിരുന്നു. ഫുട്ബാൾ എന്നാൽ കമ്യൂണിറ്റിയുടെയും കൂട്ടായ്മയുടെയും ഒത്തുചേരലാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ, കോർപറേറ്റ് ഉടമസ്ഥതക്ക് കീഴിൽ ക്ലബ് മുതലാളിത്ത താൽപര്യങ്ങളിൽത്തന്നെ നിലകൊള്ളുന്നു. </p>
<p>ഇതേ ചരിത്രംതന്നെയാണ് ലണ്ടനിലെ വൂൾവിച്ചിലുള്ള റോയൽ ആഴ്‌സനൽ എന്ന ആയുധക്കമ്പനി ജീവനക്കാർ സ്ഥാപിച്ച ആഴ്‌സനൽ (Arsenal FC) ക്ലബിന്‍റേതും. അമേരിക്കൻ ശതകോടീശ്വരനായ സ്റ്റാൻ ക്രോങ്കെയുടെ (Stan Kroenke) ഉടമസ്ഥതയിലുള്ള ‘ക്രോങ്കെ സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്’ (KSE) ആണ് ഇപ്പോൾ ആഴ്സനലിന്റെ പൂർണ ഉടമകൾ. </p>
<p>ചുരുക്കിപ്പറഞ്ഞാൽ, തൊഴിലാളികളുടെ വിയർപ്പിൽനിന്നും അതിജീവനത്തിന്റെ രാഷ്ട്രീയത്തിൽ നിന്നും പിറവിയെടുത്ത കളിയും കൂട്ടായ്മകളും ഇന്ന് വലതുപക്ഷ അധികാര ഘടനകളുടെയും നിയോ-ലിബറൽ (Neo-liberal) മൂലധന താൽപര്യങ്ങളുടെയും കൈപ്പിടിയിലാണ്. ഫിഫയുടെ തീരുമാനങ്ങളിലും ലോകകപ്പ് പോലുള്ള വലിയ വേദികളിലും കാണുന്ന വിവേചനങ്ങൾ ഈ കോർപറേറ്റ് ഘടനയുടെ സ്വാഭാവികമായ പ്രതിഫലനമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/02/2892416-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020QdwUvyRy1C1qdgEm0BZCeAdinpv2IvI07976053" data-watermark="false" style="width: 100%;" info-selector="#info_item_1785657979272" title="2026 ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ അർജന്‍റീന-സ്പെയിൻ മത്സരത്തിൽനിന്ന്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785657979272">
  <p>2026 ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ അർജന്‍റീന-സ്പെയിൻ മത്സരത്തിൽനിന്ന്</p>
 </div>
</div>
<h3>മാഞ്ചസ്റ്റർ യുനൈറ്റഡ് FCയും FC യുനൈറ്റഡ് ഒഫ് മാഞ്ചസ്റ്ററും </h3>
<p>എന്നാൽ, ഇതിൽനിന്ന് ഭിന്നമായ ചരിത്രവുമുണ്ട്. അതിനുദാഹരണമാണ് അർജന്‍റീനയിലെ ബോക ജൂനിയേഴ്സ് (Club Atletico Boca Juniors CABJ). ബ്വേനസ്എയ്റിസിലെ കുടിയേറ്റക്കാരുടെയും തുറമുഖത്തൊഴിലാളികളുടെയും നയ്ബർഹുഡ് ആണ് ലാ ബോക. ഇതേ ആളുകളുടെ കൂട്ടായ്മയിൽ നിന്നും ജന്മമെടുത്ത ബോക ക്ലബിന്‍റെ രാഷ്ട്രീയം ഡോക് തൊഴിലാളികളുടെ കഠിനാധ്വാനം, അവരുടെ ദാരിദ്ര്യം, അതിജീവനം തുടങ്ങിയവയുമായി ചേർന്നുനിൽക്കുന്നു. ഇന്നും അത് ജനകീയ/ തൊഴിലാളി വർഗ പ്രതീകമായാണ് അർജന്‍റീനയിൽ അറിയപ്പെടുന്നത്. പൂർണാർഥത്തിൽ ബോക ജൂനിയേഴ്സിനെ മൂലധന താൽപര്യങ്ങൾക്ക് കീഴ്പ്പെടാത്ത ക്ലബായി വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും പല യൂറോപ്യൻ ക്ലബുകളെയും പോലെ പൂർണമായും കോർപറേറ്റ് ഭീമന്മാരുടെ സ്വകാര്യ സ്വത്തായി മാറിയില്ല അത്. </p>
<p>എന്തെന്നാൽ അതിന്‍റെ ഘടന തന്നെ അൽപം വ്യത്യസ്തമാണ്. മാഞ്ചസ്റ്റർ സിറ്റിയോ വെസ്റ്റ് ഹാം യുനൈറ്റഡോപോലെ ഏതെങ്കിലും ശതകോടീശ്വരന് അതിനെ വിലക്കെടുക്കാൻ കഴിയില്ല. ഒരു Non-profit Sports Association ആയി അർജന്‍റീനൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ബോകയുടെ ഉടമസ്ഥർ ലക്ഷക്കണക്കായ അതിലെ സാധാരണ അംഗങ്ങളാണ്. അവർ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന പ്രസിഡന്‍റാണ് ക്ലബിനെ നയിക്കുക. അലിഖിതമായെങ്കിലും പെറോണിസ്റ്റ് ഇടത് രാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് പൊതുവെ ക്ലബ് അംഗങ്ങൾ. </p>
<p>2015-'19 കാലത്ത് അർജന്‍റീനൻ പ്രസിഡന്‍റായിരുന്ന മൗറീസിയോ മാക്രി എന്ന വലതുപക്ഷ രാഷ്ട്രീയ നേതാവ് 1995-2007ൽ ബോക ജൂനിയേഴ്സിന്‍റെ പ്രസിഡന്‍റായിരുന്നു. ക്ലബിനെ കുത്തകവത്കരിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ ക്ലബ് പ്രസിഡന്‍റും മുൻ അർജന്‍റീനൻ ദേശീയ ഫുട്ബാൾ ടീം അംഗവുമായ യ്വാൻ റോമൻ റിക്വൽമിയുടെ നേതൃത്വത്തിൽ അതിനെതിരെ ശക്തമായ ചെറുത്തുനിൽപുണ്ടായി. റിക്വൽമിക്ക് പുറമെ, അർജന്‍റീനൻ ഫുട്ബാളിൽ ചരിത്രം സൃഷ്ടിച്ച ഡിയാഗോ മറഡോണ, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, കാർലോസ് തിവെസ്, മാർട്ടിൻ പലേർമോ തുടങ്ങിയവരും ‘ബോക’യിൽ അംഗങ്ങളാണ്. ഇവരിൽ പലരും ഉയർന്ന രാഷ്ട്രീയ ബോധം പുലർത്തിയിരുന്നു. ചേരികളിൽനിന്നും ദരിദ്ര പശ്ചാത്തലത്തിൽനിന്നും വന്ന ഇവരിൽ പലരും പിന്നീട് പല ക്ലബുകൾക്കും വേണ്ടി കളിക്കുകയും ഏറെ ധനം സമ്പാദിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തങ്ങളുടെ വേരിനെയും ബോക ഐഡന്‍റിറ്റിയെയും ഒരിക്കലും മറക്കാത്തവരാണ്. </p>
<p>കേവലം കായികതാരം എന്ന നിലക്കപ്പുറം, ഗ്ലോബൽ സൗത്തിന്‍റെ പ്രതിരോധ പ്രതീകങ്ങളിലൊന്നായി മറഡോണ അറിയപ്പെട്ടു. ചേരിയിലെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ലോക ഫുട്ബാളിന്റെ നെറുകയിൽ എത്തിയിട്ടും തന്റെ തൊഴിലാളി വർഗ സ്വത്വവും പശ്ചാത്തലവും അദ്ദേഹം മരണം വരെ കൈവിട്ടില്ല. ഫിദൽ കാസ്‌ട്രോ, ഊഗോ ചാവെസ്, ഇവോ മൊറാലിസ് തുടങ്ങിയ ലാറ്റിൻ അമേരിക്കൻ ഇടത് നേതാക്കളുമായി സജീവബന്ധം പുലർത്തിയ മറഡോണ, തന്‍റെ വലതു തോളിൽ ചെ ഗുവേരയുടെ മുഖം പച്ച കുത്തിയിരുന്നത്രേ. യു.എസ് പ്രസിഡന്‍റ് ജോർജ് ബുഷിനെതിരായ സമരങ്ങളിൽ പങ്കെടുത്ത അദ്ദേഹം ഫലസ്‌തീനികളോട് ഐക്യദാർഢ്യപ്പെടുകയും അവർക്കുവേണ്ടി അന്താരാഷ്ട്ര വേദികളിൽ ശബ്‌ദമുയർത്തുകയും ചെയ്തു. ‘‘എൻ മി കുറാസോൻ, സോയ് പാലസ്തീനോ’’ (In my heart, I am a Palestinian) എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന വിഖ്യാതമാണ്. ഫിഫയുടെ കോർപറേറ്റ് ഘടനക്കെതിരായും അദ്ദേഹം കലഹിച്ചിരുന്നു. </p>
<p>അതേസമയം വിപണിയുടെ അദൃശ്യമായ സമ്മർദത്തിന് ബോകയും വിധേയമാണ്. നൈക്, അഡിഡാസ് പോലുള്ള ബ്രാൻഡുകളുടെ ബില്യൻ ഡോളറുകളുടെ സ്പോൺസർഷിപ്പിലാണ് അവരും നിലനിൽക്കുന്നത്. ‘വിനോദവേദികൾ’ക്ക് വിപണിയോട് മത്സരിക്കാൻ വമ്പിച്ച നിക്ഷേപം ആവശ്യമായി വരുന്നു എന്നത് ‘വിനോദ വ്യവസായ’ത്തിന്‍റെ സ്വാധീനത്തെ അടയാളപ്പെടുത്തുന്നു. തങ്ങളുടെ യുവതാരങ്ങളെ വൻതുകക്ക് യൂറോപ്പിലെ കോർപറേറ്റ് ക്ലബ് മാർക്കറ്റിൽ ലേലം ചെയ്യേണ്ടിവരുന്ന ഒരു സപ്ലയർ ക്ലബായി പലപ്പോഴും ബോക തരം താഴാറുണ്ട്. ആഗോള കാപിറ്റലിസ്റ്റ് വിപണിയിൽനിന്നും മാറിനിൽക്കാൻ കഴിയുന്നില്ലെങ്കിലും ഒരു ജനകീയ പ്രതിരോധ ഇടമായി ഈ ക്ലബ് നിലനിൽക്കുന്നു. </p>
<p>പ്രതിരോധ നിലപാടുകൊണ്ട് ശ്രദ്ധേയമായ മറ്റൊരു ക്ലബാണ് ജർമനിയിലെ ഹംബോഗിൽ (Hamburg) ഒരു തുറമുഖ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന FC സെന്‍റ് പൗളി (FC St. Pauli). ഒരുപക്ഷേ ലോകത്തിലെത്തന്നെ ഏറ്റവും രാഷ്ട്രീയ ബോധമുള്ള കമ്യൂണിറ്റി ക്ലബാണത്. ഇടതുപക്ഷ, തൊഴിലാളി വർഗ ആശയങ്ങളോട് പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇവർ, വംശീയതക്കും ഫാഷിസത്തിനും കോർപറേറ്റ് ഫുട്ബാളിനുമെതിരെ സജീവമായി നിലകൊള്ളുന്നു. ഇവരുടെ ഹോം സ്റ്റേഡിയമായ മിലന്തോർ സ്റ്റേഡിയം ഒരു വലിയ രാഷ്ട്രീയ പ്രതിരോധ ഇടമാണ് (Space of Political Resistance). </p>
<p>വിൽക്കാനുള്ള ചരക്കല്ല കളിയെന്നും ആനന്ദിക്കാനുള്ള അവകാശമാണതെന്നുമാണ് ഇവരുടെ തിയറി. തങ്ങളുടെ സ്റ്റേഡിയത്തിന്‍റെ പേര് ഒരു കോർപറേറ്റ് ബ്രാൻഡിനും വിൽക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ള സെന്‍റ് പൗളിയുടെ കളിക്കാരും ആരാധകരും സ്റ്റേഡിയത്തിൽ പരസ്യപ്പലകകൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുകയും തങ്ങളുടെ പ്രധാന മുദ്രാവാക്യമായ ‘‘കയ്ൻ ഫൂസ്‌ബോൾ ദെൻ ഫാഷിസ്‌തെൻ’’ (No Football for Fascists) എന്ന വാചകം ഗാലറിയുടെ ബാക് വാളിൽ സ്ഥിരമായി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുടിയൊഴിപ്പിക്കലുകൾക്കും കോർപറേറ്റ് മാഫിയക്കുമെതിരെ ഹംബോഗിലെ ജനം നടത്തിയ പല സമരങ്ങളുടെയും ആസൂത്രണകേന്ദ്രം തന്നെ ഈ സ്റ്റേഡിയമാണെന്ന് പറയാറുണ്ട്. </p>
<h3>തെരുവും സെമിനാറും </h3>
<p>അതിശക്തമായ ഒരു രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ചരിത്രംതന്നെയാണ് സാവൊ പൗലോയിൽ ജന്മമെടുത്ത SC കൊറിന്ത്യൻസ് പൗലീസ്ത (SC Corinthians Paulista) എന്ന ക്ലബിന്‍റേത്. ബ്രസീലിൽ അക്കാലത്ത് ഫുട്ബാൾ ഒരു വരേണ്യവർഗ വിനോദമായി മാറിയിരുന്നു. ഈ സാഹചര്യത്തിൽ സമൂഹ ശ്രേണിയിലെ അധഃസ്ഥിതർ വരേണ്യതക്കെതിരായ പ്രതിഷേധ കൂട്ടായ്മയായും കൂടി രൂപവത്കരിച്ചതാണ് ഈ ക്ലബ്. പ്രശസ്തനായ ഫുട്ബാളർ എന്നതുപോലെത്തന്നെ ബുദ്ധിജീവിയും ഇടതുപക്ഷ ചിന്തകനും കലാപകാരിയും ഒപ്പം ഭിഷഗ്വരനുമായ ഡോ. സോക്രട്ടീസ് (Socrates Brasileiro Sampaio de Souza Vieira de Oliveira) ഈ ക്ലബിന്‍റെ പ്രതലത്തിലാണ് 1964-’85 കാലത്തെ മിലിറ്ററി ഡിക്ടേ റ്റർഷിപ്പിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. </p>
<p>1979 മുതൽ ’86 വരെ ബ്രസീലിയൻ നാഷനൽ ടീമിൽ മിഡ്ഫീൽഡറായിരുന്നു സോക്രട്ടീസ്. തങ്ങളുടെ ജഴ്‌സിയുടെ പിറകിൽ Democracia എന്നെഴുതിയിരുന്നു അക്കാലത്ത് ഈ ക്ലബിലെ കളിക്കാർ. ’83ൽ ലീഗ് ചാമ്പ്യൻമാരായപ്പോൾ അവർ ഉയർത്തിയ ബാനറുകളും ജനാധിപത്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരുന്നു. ‘കൊറിന്തിയാൻ ഡമോക്രസി’ എന്ന പ്രയോഗം അന്നത്തെ ബ്രസീലിയൻ വ്യവഹാരങ്ങളിൽ സുപരിചിതമായിരുന്നു. സകല കാര്യങ്ങളും വോട്ടിങ്ങിലൂടെ തീരുമാനിച്ചിരുന്ന ക്ലബിൽ കിറ്റ് ബോയിയും കോച്ചും സോക്രട്ടീസും ഒരേ വോട്ടിങ് മൂല്യമുള്ള അംഗങ്ങളുമായിരുന്നു. </p>
<p>രാഷ്ട്രീയമായി ഒരുപക്ഷേ മറഡോണയെക്കാൾ ഉറച്ച അടിത്തറയുള്ളയാളാണ് സോക്രട്ടീസ്. ചേരിയിലെ കടുത്ത ദാരിദ്ര്യത്തിൽനിന്നും ചൂഷണത്തിൽനിന്നും നേരിട്ടറിഞ്ഞ ബോധ്യങ്ങളാണ് മറഡോണയുടെ വിപ്ലവ ചിന്തകളുടെ ആധാരം. സൈദ്ധാന്തിക രാഷ്ട്രീയത്തേക്കാൾ ‘ഇമോഷനൽ/പോപുലിസ്റ്റ്’ ഇടത് രാഷ്ട്രീയമായിരുന്നു അത്. ഭരണകൂടങ്ങൾ പാവപ്പെട്ടവരോട് ചെയ്യുന്ന അനീതിക്കെതിരിൽ നിൽക്കുന്ന തെരുവ് പോരാളിയുടെ വീര്യമായിരുന്നു മറഡോണക്ക്. അതേസമയം, സോക്രട്ടീസ് ആകട്ടെ, അക്കാദമിക് പശ്ചാത്തലവും മെഡിക്കൽ ബിരുദവുമുള്ള, തിയറിയും ദർശനങ്ങളും കൃത്യമായി വായിച്ചറിഞ്ഞ സാംസ്കാരിക ഇടതുപക്ഷക്കാരനായിരുന്നു. </p>
<p>മാർക്സിസം, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച ആഴത്തിലുള്ള സൈദ്ധാന്തിക ബോധ്യത്തിൽനിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം വരുന്നത്. ഫുട്ബാളിന്‍റെ ഘടനക്കകത്ത് നിന്നുകൊണ്ട്, വ്യവസ്ഥാപിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെങ്കിൽ, വ്യക്തികേന്ദ്രിതമായ പ്രതിരോധങ്ങൾ സൃഷ്ടിച്ച മറഡോണ, വ്യവസ്ഥയോട് നേരിട്ട് കലഹിക്കുകയാണ് ചെയ്തത്. ബ്രസീലിലെ അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ ജീവിക്കുകയും അവരോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്തതിന്‍റെ ചരിത്രമാണ് സോക്രട്ടീസിനുള്ളത്. എന്നാൽ, ഫുട്ബാളിലെന്നതുപോലെ ആഗോള രാഷ്ട്രീയത്തിലും ഒരു ഐക്കണായി മാറാൻ മറഡോണക്ക് സാധിച്ചു. </p>
<p>എന്നാൽ, പ്രത്യക്ഷാർഥത്തിൽ ഒരു ഇമോഷനൽ ലെഫ്റ്റ്, തിയററ്റിക്കൽ ലെഫ്റ്റ് ദ്വന്ദ്വം സൃഷ്ടിച്ച് അതിൽ അതികായരായ രണ്ട് പ്രതിനിധാനങ്ങളെ സൃഷ്ടിക്കുക എന്നതല്ല ഈ വിശകലനത്തിന്‍റെ ഉദ്ദേശ്യം. മറഡോണയുടെ രാഷ്ട്രീയം കേവലം പോപുലിസമല്ല. ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷ ദേശീയതയുടെ വലിയൊരു പാരമ്പര്യത്തിലേക്ക് അദ്ദേഹത്തെ കണ്ണിചേർക്കാൻ പറ്റും. അതുപോലെ സോക്രട്ടീസ് നിർവികാരനായ സൈദ്ധാന്തികനുമല്ല. പോപുലിസ്റ്റ് –ഇന്‍റലക്ച്വൽ അഥവാ ഇമോഷനൽ –തിയററ്റിക്കൽ ഇടതുകൾ എന്നതിനെക്കാൾ സ്ട്രീറ്റ് റാഡിക്കലിസം - ഡമോക്രാറ്റിക് റാഡിക്കലിസം എന്ന ദ്വന്ദ്വമായിരിക്കും യഥാക്രമം മറഡോണ, സോക്രട്ടീസ് എന്നിവരുടെ പ്രതിനിധാനം. പലകാലത്തായി ബ്രസീൽ ദേശീയ ഫുട്ബാൾ ടീം അംഗങ്ങളായിരുന്ന ഹിവാൽദോ (റിവാൾഡോ), പോളീഞ്ഞോ, കാസ്യോ റോബർട്ടോ റാമോസ് തുടങ്ങിയവരും കൊറീന്ത്യന്മാരാണ്.</p>
<p>ജനകീയവും വലതുപക്ഷ വിരുദ്ധവുമായ നിലപാടുകൾ നിലനിർത്തുന്ന ‘പാദകന്ദുകക്രീഡാ സംഘങ്ങൾ’ ചെറുതും വലുതുമായി വേറെയുമുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗ്ലേസർ ഫാമിലി വിലക്കെടുത്തപ്പോൾ അതിൽ പ്രതിഷേധിച്ച് ചില പ്രോലിറ്റേറിയൻ ഫാൻസ് രൂപവത്കരിച്ച സെമി-പ്രഫഷനൽ ക്ലബായ FC യുനൈറ്റഡ് ഒഫ് മാഞ്ചസ്റ്റർ എണ്ണം പറയാവുന്ന കൂട്ടായ്മ ആയിട്ടില്ലെങ്കിലും ജനകീയ ഫുട്ബാൾ എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. ഗ്ലാമർ ഐക്കണുകളല്ല, മറിച്ച് ഫുട്ബാൾ ഫാൻസ് ആണ് അതിലെ യഥാർഥ ഹീറോകൾ. അതുപോലെ ബ്രസീലിലെ പാവ്മെയ്റാസ് (SE Palmeiras), ഫ്ലാമെങ്‌ഗു (CR Flamengo), അർജന്‍റീനയിലെ ഇൻദെപെൻദിയെന്ദെ (Independiente FC), ഇറ്റലിയിലെ ലിവോർനോ (Livorno), സ്പെയിനിലെ അത്‌ലറ്റിക് ബിൽബാവോ (Athletic Bilbao) തുടങ്ങിയവ കോർപറേറ്റ് സ്വാധീനമുണ്ടെങ്കിലും അതിനോട് ചെറുത്തുനിൽക്കുന്ന, ശക്തമായ ഫാൻ കൾച്ചറും ജനകീയതയും നിലനിർത്തുന്ന ക്ലബുകളാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/02/2892414-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020PgPLbOVlgH18k3xesfhSiVOFciWLkhc07892658" data-watermark="false" style="width: 100%;" info-selector="#info_item_1785657894816">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785657894816"></div>
</div>
<h3>കളിക്കമ്പോളവും കമ്പോളക്കളിയും</h3>
<p>ചരിത്രത്തിലും വർത്തമാനത്തിലുമായി വിരുദ്ധങ്ങളായ ചിത്രങ്ങൾ നിലനിൽക്കുമ്പോഴും ആധുനിക ഡിജിറ്റൽ കാപിറ്റലിസത്തിന്‍റെ എല്ലാ ചേരുവകളും –മീഡിയാ കോർപറേറ്റിസം, പൊളിറ്റിക്കൽ സോഫ്‌റ്റ് പവർ, ബ്രാൻഡിങ്, ഡേറ്റാ കാപിറ്റലിസം, ബെറ്റിങ് ഇൻഡസ്ട്രി... etc ഉൾക്കൊള്ളുന്ന ഒരു ബില്യൻ ഡോളർ വ്യവസായമായി ആഗോള ഫുട്ബാൾ മാറിയിട്ടുണ്ട്. അതോടൊപ്പം റേസിസം, നിയോ-നാഷനലിസം തുടങ്ങിയവയും കളിക്കളത്തിൽ ഫണം വിരിച്ചാടുന്നത് കാണാം. </p>
<p>ഈഗ്ൾടന്‍റെ നിരീക്ഷണം, ഹൈപർബോളിസവും സറ്റൈറിക് ശൈലിയും നിറഞ്ഞതെങ്കിലും മാർക്സിസ്റ്റ് സാംസ്കാരിക വിമർശനത്തിന്‍റെ ഉത്തമ മാതൃകയായി വർത്തിക്കുന്നു. അദ്ദേഹത്തിന്‍റെ രൂക്ഷമായ പ്രയോഗങ്ങൾ –ലേഖനം അവസാനിപ്പിക്കുന്നത്, ‘‘രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ഒരാൾക്കും, ഈ കളി പൂർണമായി നിരോധിക്കപ്പെടേണ്ടതാണ് എന്ന യാഥാർഥ്യത്തെ തള്ളിക്കളയാൻ പറ്റില്ല’’/ Nobody serious about political change can shirk the fact that the game has to be abolished എന്നാണ്. അതേസമയം, അദ്ദേഹംതന്നെ കളിയെ ‘ഔട്ബ്രെയ്ക്സ് ഒഫ് ആംഗ്രി പോപുലിസം’ അഥവാ ജനവികാരത്തിന്‍റെ ക്ഷോഭവിസ്‌ഫോടനം ആയി വിശേഷിപ്പിക്കുന്നുണ്ട്. തങ്ങളുടെ ക്ലബുകളിൽ, തങ്ങളുടേതായ ഇടങ്ങളിൽ ഇടിച്ചുകയറുന്ന കോർപറേറ്റിസത്തിന്‍റെ സ്ഥൂല മാർജാരന്മാർക്കെതിരായി അതേ ഇടത്തെത്തന്നെ പരിവർത്തിപ്പിക്കാനുള്ള സാധ്യത. കാൽപന്തുകളി സ്വയംതന്നെ ഉൾക്കൊള്ളുന്ന ചില വൈരുധ്യങ്ങളുണ്ട്. ഒരു ഡയലക്ടിക്കൽ മാസ്റ്റർപീസ് ആയാണ് ഈഗ്ൾടൻ ഫുട്ബാളിനെ കാണുന്നത്. അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വൈരുധ്യങ്ങൾ ഇവയാണ്.</p>
<p>1. വ്യക്തിവാദവും സമഷ്ടിവാദവും (individualism + collectivism): ആഴ്ചയിലൊരിക്കൽ അവർ കളിസ്ഥലത്ത് സാക്ഷ്യം വഹിക്കുന്നത്, ‘പ്രതിഭ’ എന്ന പദം കേവലം അത്യുക്തിയല്ലാത്ത മനുഷ്യരുടെ അതിശയകരമായ സൗന്ദര്യാത്മക പ്രകടനങ്ങൾക്കാണ്. ഒരു ജാസ് ബാൻഡ് സംഘത്തെയോ ഡ്രാമാ ട്രൂപ്പിനെയോ പോലെ, ഫുട്ബാൾ അതിന്റെ അതിശയിപ്പിക്കുന്ന വ്യക്തിഗത മികവിനെ നിസ്വാർഥമായ കൂട്ടായ്മയുമായി സംയോജിപ്പിക്കുന്നു. വ്യക്തിഗത പ്രതിഭയോടൊപ്പം ടീം വർക്കും കൂടി ചേരുന്നത് കാൽപന്തുകളിയുടെ സൗന്ദര്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രകാശനമായി മാറുന്നു. </p>
<p>2. മത്സരവും സഹകരണവും (competition + cooperation): കളത്തിൽ സഹകരണവും മത്സരവും തമ്മിൽ അതിസൂക്ഷ്മമായി സന്തുലിതമാക്കപ്പെട്ടിരിക്കുന്നു. അന്ധമായ കൂറും പരസ്പരമുള്ള കടുത്ത വൈരവും മനുഷ്യന്റെ ഏറ്റവും ശക്തമായ പരിണാമാത്മക സഹജവാസനകളെ (most powerful evolutionary instincts) തൃപ്തിപ്പെടുത്തുന്നു. </p>
<p>3. ആഭയും സാധാരണത്വവും (glamour + ordinariness): കൃത്യമായ അനുപാതത്തിൽ ഗ്ലാമറും സാധാരണത്വവും തമ്മിൽ കൂടിച്ചേരുന്നത് കാണാം കളിയിൽ. </p>
<p>കാലങ്ങളായി സോഷ്യോളജിസ്റ്റുകൾ ഉത്തരം തേടിയുഴറുന്ന പ്രതിസന്ധികൾക്കാണ് ഈ ഡയലക്ടിക്സിലൂടെ ഫുട്ബാൾ പരിഹാരം നൽകുന്നതെന്നും ഈഗ്ൾടൻ വിശകലനം ചെയ്യുന്നുണ്ട്. ഈ വൈരുധ്യാത്മകതയുടെ ഫ്രെയിമിൽനിന്നുകൊണ്ടാണ് അദ്ദേഹം ആംഗ്രി പോപുലിസത്തിന്‍റെ വിസ്ഫോടനമായും കോർപറേറ്റ് തന്തപ്പൂച്ചകൾക്കെതിരായ പ്രക്ഷോഭമായും പ്രവർത്തിക്കാനുള്ള അതിന്‍റെ സാധ്യതയെ ഉൾക്കൊള്ളുന്നത്. ഇതിന്‍റെ മറ്റ് മോഡലുകൾ യൂറോപ്പിന്‍റെയും അമേരിക്കാ വൻകരകളുടെയും ചരിത്രത്തിലെ കാർണിവലുകളിൽ കണ്ടെത്താം. മതപരമായ മാനമുള്ള ജനകീയ ഉത്സവങ്ങളായിരുന്നു അവ. കാർണിവൽ ദിനങ്ങളിൽ സാമൂഹിക ശ്രേണികൾ കീഴ്മേൽ മറിയും. ഒരു സാധാരണക്കാരനെ ‘ലോഡ് ഒഫ് മിസ്റൂൾ’ പേരിൽ പ്രതീകാത്മക രാജാവാക്കും. ജനങ്ങൾക്ക് രാജാവിനെ പരിഹസിക്കാം, പുരോഹിതരെ വിമർശിക്കാം, ബിഷപ്പിനെ മിമിക് ചെയ്യുക പോലുമാവാം. ഏത് ദരിദ്രനും രാജാവിന്‍റെവേഷം ധരിക്കാം. </p>
<p>റഷ്യൻ മാർക്സിസ്റ്റ് ചിന്തകനായ മീഖായീൽ ബക്തിൻ അധികാരത്തിന്‍റെ ഗൗരവത്തെ തകർക്കുന്ന, ജനങ്ങളുടെ ചിരിയായി വിശേഷിപ്പിച്ചിട്ടുണ്ട്. ഈ അനുഭവത്തെ Carnivalesque എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതൊരു രാഷ്ട്രീയ വിപ്ലവമല്ലെങ്കിലും വർഗരഹിത സമൂഹത്തിന്‍റെ ‘റിഹേഴ്‌സ’ലായി അത് മാറുന്നുണ്ട്. യഥാർഥത്തിൽ അധികാരത്തിന്‍റെ ഭയം ‘കാർണിവലെസ്കി’ൽ ജനങ്ങളുടെ പരിഹാസമായി മാറുകയാണ്. മതപരമായ ചിഹ്നങ്ങളെ അശുദ്ധമാക്കിയും തങ്ങളുടെ ‘യജമാനന്മാ’രെ പരിഹസിച്ചും ആദിമ വർഗരഹിത സമൂഹമെന്നപോലെ അരാജകത്വത്തിലാറാടിയും പുതിയൊരു രീതി താൽക്കാലികമായി സൃഷ്ടിക്കുകയാണ് ജനങ്ങൾ. എന്നാൽ, ഏതാനും ദിവസങ്ങളിലെ ഈ പരിഹാസവും സ്വാതന്ത്ര്യവും അധികാരത്തിന് തന്നെയാണ് ഉപകാരപ്പെടുക. </p>
<p>സാധാരണക്കാരുടെ ചിരിയിലും ഉന്മാദപ്പെയ്ത്തിലും അവരുടെ രോഷം ഡിസ്ചാർജ് ആകുന്നു. അതായത്, അധികാരികളെ സംബന്ധിച്ചിടത്തോളം പൊതുജനതാപത്തിന്‍റെ ഒരു സേഫ്റ്റി വാൽവ് ആയാണ് അത് പ്രവർത്തിക്കുക. ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ ജനകീയോത്സവമാണ് റിയോ ഡി ജനീറോയിലെ റിയൂ കാർണിവൽ. ഇതിന്‍റെ പ്രധാന ആകർഷണം ‘സാംബാഡ്രോ’മും സാംബാ പരേഡുമാണ്. സാംബാ നൃത്തത്തിന്‍റെ സാംസ്കാരികമായ ഉൽപത്തി എന്തുതന്നെയായിരുന്നാലും ഇന്ന് ഇത്തരം പെർഫോമൻസുകൾ സ്ത്രീശരീരത്തിന്‍റെ കമ്പോളവത്കരണത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. </p>
<p>എന്തായാലും ഈ ആഘോഷങ്ങൾ ക്ലാസ്‌ലെസ് സൊസൈറ്റിയെ സൃഷ്ടിക്കുകയോ സാമൂഹികഘടനയെ മാറ്റുകയോ ചെയ്യുന്നില്ല. മാറ്റം സംഭവിച്ചതായ തോന്നൽ ഉണ്ടാക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതിലെല്ലാം മുകളിലാണ് കളിക്കളത്തിന്‍റെ സാധ്യതയെങ്കിലും ഈഗ്ൾടന്‍റെ അഭിപ്രായത്തിൽ ഇക്കാലത്ത് അത് ജനങ്ങളുടെ മയക്കുമരുന്നായി മാറുന്നു. ‘ക്രാക് കൊക്കെയ്ൻ’ എന്ന് പറയുന്നുണ്ട് അദ്ദേഹം. സാധാരണ ഓപിയത്തെക്കാളും സാന്ദ്രവും വിനാശകരവും ആസക്തി ഉണ്ടാക്കുന്നതുമാണ് Crack Cocaine. അതായത്, ജനങ്ങൾക്ക് ഹൈ ഡോസിൽ ടെംപററി യൂഫോറിയ നൽകി സജീവ രാഷ്ട്രീയ യാഥാർഥ്യങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ തിരിക്കുന്നു. സ്പോട്സ്‌വാഷിങ് (Sportswashing) എന്നൊരു പ്രയോഗമുണ്ട്. ദുരധികാരത്തിന്‍റെ ഒരു പ്രൊപഗൻഡാ ടൂൾ ആണിത്. പുരാതന റോമിലെ അപ്പവും സർക്കസസും (Bread and Circuses) പരിപാടിയുടെ തുടർച്ച. മൗലികമായ പ്രശ്‌നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനും അവരെ സന്തോഷിപ്പിക്കാനും വേണ്ടി തീറ്റയും വിനോദവും നൽകുന്ന തന്ത്രമാണ് ബ്രഡ് ആൻഡ് സർക്കസസ്. </p>
<p>ഫുട്ബാളിന്‍റെ ചരിത്രത്തിലാണെങ്കിൽ, തൊഴിലാളി വർഗ സംസ്‌കാരത്തിന്‍റെ ഭാഗമായ കളിക്കളത്തെ, അധഃസ്ഥിതരുടെ ഇടത്തെ, വസ്തുവത്കരണത്തിനും വാണിജ്യവത്കരണത്തിനും വിധേയമാക്കിയ കോർപറേറ്റിസം അതിനോട് ഭ്രാന്തമായ അഭിനിവേശം സൃഷ്ടിക്കുന്നു. ഒരുനിലക്ക് മാർക്സിന്‍റെ ഭാഷയിൽ ‘കമോഡിറ്റി ഫെറ്റിഷിസം’ എന്ന് പറയാം. അഭിനിവേശത്തെ ലഹരിയായും കളിയെ കൊക്കെയ്ൻ ആയും പാകപ്പെടുത്തി, സാമാന്യജനത്തെ വിസ്മൃതിയിലകപ്പെടുത്തുന്നു. </p>
<p>ഈ പ്രക്രിയയുടെ ഐക്കണായി ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്‍റെ പേര് പറയുന്നുണ്ട് ഈഗ്ൾടൻ. “The impeccably Tory, slavishly conformist Beckham” എന്നാണ് പ്രയോഗം. അദ്ദേഹത്തിന്‍റെ കാവ്യാത്മക ശൈലിക്ക് ഉദാഹരണമാണിത്. രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഇടപെടാറുള്ള ഒരാളായിരുന്നില്ല ബെക്കാം. എന്നിട്ടും ടോറി, കൺഫോമിസ്റ്റ് എന്നൊക്കെ വിശേഷിപ്പിക്കുകയാണ് അദ്ദേഹത്തെ. എന്തെന്നാൽ, ബെക്കാം ഉൾപ്പെടെയുള്ള താരങ്ങൾ കമ്പോളവത്കരണത്തിന്‍റെയും പരസ്യക്കമ്പോളത്തിന്‍റെയും ഭാഗമാണ്. ഇവിടെ ഒരു പ്രതീകം മാത്രമാണ് ബെക്കാം. താരങ്ങളെ ഉപയോഗിച്ച് കൺസ്യൂമറിസ്റ്റ് ഫാന്‍റസി സൃഷ്ടിക്കുകയാണ് മുതലാളിത്തം. വിപണിവ്യവസ്ഥയുടെ ഫുട്ബാളിൽ Fan, Fandom തുടങ്ങിയ പദങ്ങളില്ല. ഫുട്ബാൾ പ്രേമികൾ അവർക്ക് കൺസ്യൂമേഴ്സ് മാത്രമാണ്. കസ്റ്റമർ എൻഗേജ്മെന്‍റ്, കൺസ്യൂമർ എക്സ്പീരിയൻസ് തുടങ്ങിയവയാണ് കാഴ്ചാനുഭവത്തെ സൂചിപ്പിക്കുന്ന പദങ്ങൾ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/02/2892397-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020KcNmv4vFFsbU5P6Eg7EOZtg69jVWEIRP6062234" data-watermark="false" style="width: 100%;" info-selector="#info_item_1785656064623">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785656064623"></div>
</div>
<h3>പന്തുരുൾച്ചയുടെ അതിരുകളും പരിധികളും</h3>
<p>2018ലെ റഷ്യ ലോകകപ്പിൽ സെർബിയക്കെതിരെ ഗോൾ നേടിയപ്പോൾ സ്വിറ്റ്സർലൻഡിന്‍റെ ഗ്രാനീത് ചാക്കയും (Granit Xhaka) ജെർദാൻ ഷാചീരിയും (Xherdan Shaqiri) കൈകൾകൊണ്ട് പ്രത്യേക തരത്തിലുള്ള അംഗവിക്ഷേപം കാണിച്ചത് വിവാദമായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വിസ് ടീം തോൽപിച്ച സെർബിയൻ ടീം നൽകിയ പരാതിയിൽ ഇവർ രണ്ടു പേർക്കും ടീം ക്യാപ്റ്റൻ സ്റ്റെഫാൻ ലിക്‌ഷ്റ്റൈനർക്കും (Stephan Lichtsteiner) എതിരെ ഫിഫ നടപടിയെടുത്തു. </p>
<p>സത്യത്തിൽ മുറിവേറ്റ സ്വത്വത്തിന്‍റെ വിജയപ്രകടനമായിരുന്നു ചാക്കയും ഷാചീരിയും നടത്തിയത്. പൊതുവെ വംശീയ സംഘർഷങ്ങൾക്ക് കുപ്രസിദ്ധി നേടിയതാണ് ബാൾക്കൻ പ്രദേശത്തെ സ്‌ലാവുകളുടെ ചരിത്രവും വർത്തമാനവും. അതിൽ ഏറ്റവും ഹിംസാത്മകത പ്രകടിപ്പിച്ചതും ക്രൂരമായ നരഹത്യാതാണ്ഡവങ്ങൾ നടത്തിയതും സെർബുകൾ ആണ്. യൂഗോസ്‌ലാവ്യയുടെ (SFR Yugoslavia) തകർച്ചയോടെ പ്രദേശത്തെ വംശീയാസ്വാസ്ഥ്യങ്ങൾ കൂടുതൽ രൂക്ഷമായി. യൂഗോസ്‌ലാവ്യയുടെ തകർച്ചയിൽ നിന്നും ജന്മമെടുത്ത സെർബിയ ആൻഡ് മോണ്ടിനെഗ്രോയുടെ (FR Yugoslavia) പ്രസിഡന്‍റായി സ്ലോബോദൻ മീലോഷെവിച് (Slobodan Milosevic) എന്ന തീവ്ര ഹിംസാത്മക വംശീയവാദി അധികാരമേറ്റെടുത്തതോടെ സെർബ് വംശീയവാദികൾക്ക് മനുഷ്യരക്തത്തോടുള്ള ആർത്തി കൂടി. </p>
<p>അതിന്‍റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്നത് ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിലെ ബോസ്നിയാക്കുകൾക്കാണ്. അതുകഴിഞ്ഞാൽ കൊസോവോയിലെ അൽബേനിയൻ വംശജർക്കും. സെർബിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സംസ്കാരത്തിന്‍റെയും മധ്യകാല സെർബിയൻ സാമ്രാജ്യത്തിന്‍റെയും ഈറ്റില്ലമാണ് കൊസോവോ എന്നവകാശപ്പെട്ട സെർബുകൾ കൊസോവോയിലെ ജനസംഖ്യയിൽ 90 ശതമാനത്തിലധികം വരുന്ന അൽബേനിയൻ വംശജർക്കെതിരെ പലതരം പീഡനങ്ങളഴിച്ചുവിട്ടു. ഇതേത്തുടർന്ന് നടന്ന സംഘർഷങ്ങളിൽ സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ കുടുംബങ്ങളിൽ പിറന്നവരാണ് ഗ്രാനീത് ചാക്കയും ജെർദാൻ ഷാചീരിയും. </p>
<p>പക്ഷേ, മേൽസൂചിപ്പിച്ച അംഗവിക്ഷേപ സംഭവത്തിൽ കളിക്കളത്തിലെ സോളിഡാരിറ്റിയുടെയും ഗ്രൂപ് ഫീലിങ്ങിന്‍റെയും (ചരിത്ര ദാർശനികനായ ഇബ്നു ഖൽദൂന്‍റെ ഭാഷയിൽ, അസ്വബിയഃ) ക്രിയാത്മകവും നിഷേധാത്മകവുമായ പ്രകാശനങ്ങൾ കാണാം. മുറിവേറ്റ സ്വത്വത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ പ്രകാശനമായിരുന്നു സ്വിസ് പ്ലേയേഴ്സിന്‍റെ ജെസ്റ്റർ (ആംഗ്യം). ഇരുകൈകളും പ്രത്യേകരീതിയിൽ പിണച്ചുവെച്ച് ഇരട്ടത്തലയൻ പരുന്തിന്‍റെ രൂപം കാണിക്കുകയാണ് ചാക്കയും ഷാചീരിയും ചെയ്തത്. </p>
<p>അൽബേനിയയുടെ കൊടിയടയാളമാണത്. യഥാർഥത്തിൽ സെർബിയൻ കളിക്കാരുടെ നേരെയല്ല, മറിച്ച് സെർബ് വംശീയതയുടെ നേരെയാണ് അവരതുയർത്തിയത്. ഇതാണ് അസ്വബിയയുടെ ക്രിയാത്മകവശം. അവരുടെ വികാരത്തെ ഉൾക്കൊള്ളാൻ സെർബിയൻ കളിക്കാർക്കായില്ല. കൊസോവോയും അവിടത്തെ ഭൂരിപക്ഷ ജനതയായ അൽബേനിയരും തങ്ങളുടെ പരമാധികാരത്തിന് കീഴിലായിരിക്കണം എന്ന സെർബ് വംശീയ ബോധമായിരുന്നു അവരിൽ പ്രവർത്തിച്ചത്. തങ്ങളുടെ അധികാരത്തിനെതിരായ അധിക്ഷേപമായി അതിനെ വ്യാഖ്യാനിച്ച് അവർ പരാതി നൽകി. </p>
<p>ഇതിന് മറ്റൊരു ക്ലൈമാക്സ് കൂടി ഉണ്ട്. സ്വിറ്റ്സർലൻഡ് ടീം, കുടിയേറ്റക്കാരായ തങ്ങളുടെ ‘സഹോദരങ്ങൾ’ക്കൊപ്പം നിന്നു എന്നതാണ് സീനിലെ ക്രിയാത്മക വശം. അതായത്, നാം ഇതുവരെ പറഞ്ഞുവന്ന ചരിത്രത്തിലെ യഥാർഥ കളിക്കള സംസ്‌കാരം. അതിലുപരി, ദസ്തയേവ്സ്കിയുടെ ഭാഷയിൽ പറഞ്ഞാൽ Humiliated and Insulted (or Oppressed and Offended) ആയ ജനതയുടെ കൂടെ സ്വിസ് ടീം ഉറച്ചുനിന്നു. അതേസമയം, ഫിഫ എന്ന കോർപറേറ്റ് സ്ഥാപനത്തിന്‍റെ നിലപാട് നേരെ തിരിച്ചായിരുന്നു. അവർ Article 54 - Unsporting behavior പ്രകാരം രണ്ട് കളിക്കാർക്കും പതിനായിരം സ്വിസ് ഫ്രാങ്ക് (ഉദ്ദേശം പന്ത്രണ്ട് ലക്ഷം ഇന്ത്യൻ രൂപ) വീതവും അവരെ തടയാൻ ശ്രമിച്ചില്ലെന്നതിന് ക്യാപ്റ്റൻ സ്റ്റെഫാൻ ലിക്‌ഷ്റ്റൈനർക്ക് അയ്യായിരം സ്വിസ് ഫ്രാങ്കും പിഴ വിധിച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/02/2892396-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020GJhtV14swWcBUMTwchiOIuA25A3KSuWg5979373" data-watermark="false" style="width: 100%;" info-selector="#info_item_1785655981719">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785655981719"></div>
</div>
<p>ഇപ്പറഞ്ഞത് മധുര‘തര’മെങ്കിൽ, മധുര‘തമം’ എന്ന് പറയാവുന്ന ഒരു ടെയ്ൽ എൻഡ് കൂടിയുണ്ട് കഥക്ക്. മുറിവേറ്റ സ്വത്വത്തിന്‍റെ ആത്മപ്രകാശനത്തെ സ്വിസ് ജനത കൂടി ഏറ്റെടുത്തു എന്നതാണത്. ‘തങ്ങളുടെ കളിക്കാർ’ക്ക് പിഴയൊടുക്കാനായി ആ ജനത ഒരു ക്രൗഡ് ഫണ്ടിങ് കാമ്പയിൻ ആരംഭിച്ചു. പിഴത്തുകയുടെ എത്രയോ ഇരട്ടി പിരിഞ്ഞു കിട്ടി. അതിൽ പിഴ സംഖ്യ കഴിച്ച് ബാക്കി തുക ‘അഭയാർഥിക’ളായി തങ്ങളുടെ രാജ്യത്ത് വന്ന ചാക്കയുടെയും ഷാചീരിയുടെയും നാടായ കൊസോവയിലേക്ക്, അവിടെയുള്ള അൽബേനിയരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കുകയും ചെയ്തു. </p>
<p>ഫിഫയുടെ നിലപാടിനോടുള്ള ശരിയായ പ്രതികരണം. കേവലം ഒന്നര മണിക്കൂർ നേരത്തെ മനോരഞ്ജനം ആയി മാറുന്നില്ല ഇവിടെ കളിക്കളം. മറിച്ച് അതിർത്തികളിലെ വംശീയ ഉന്മൂലനങ്ങളുടെയും ചരിത്രപരമായ മുറിവുകളുടെയും രാഷ്ട്രീയ ഭൂതകാലം കളിക്കാരുടെ ചോരയിലുണ്ടെന്നതിന് തെളിവാണ് ഈ സംഭവം. അതേസമയം, മനുഷ്യന്‍റെ വംശീയ വെറിയും വെറുപ്പും പ്രകടമാകുന്ന പല ഉദാഹരണങ്ങളും ഫുട്ബാളിന്‍റെ ചരിത്രത്തിൽ കണ്ടെത്താം. ഒന്നാമതായും, വംശീയത എന്നത് ഒരു വ്യവസ്ഥാപിത പ്രതിഭാസമാണ്.</p>
<p>സ്റ്റേഡിയത്തിലോ ഗാലറിയിലോ പ്രകടമാകുന്ന വംശീയത ഏതാനും അക്രമിസംഘങ്ങളുടെ മാത്രം പ്രവർത്തനമല്ല. ഒരു ജനസമൂഹം പുലർത്തുന്ന അഭിനിവേശങ്ങളുടെയും അവരുടെ രാഷ്ട്രീയത്തിന്‍റെയും പ്രകാശനം കൂടിയാണ് ഗാലറികളിലെ ആർപ്പുവിളികൾ. ഈ വർഷത്തെ ലോകകപ്പിൽ ഈജിപ്തും അർജൻനീനയും തമ്മിൽ നടന്ന റൗണ്ട് ഒാഫ്-16 മത്സരത്തിൽ ഗാലറിയിലെ അർജന്റീനൻ ഫാൻസിനിടയിൽ പലരും ഇസ്രായേലിന്‍റെ പതാക വീശുന്നുണ്ടായിരുന്നു. അതിന് ടീം എന്തു പിഴച്ചു എന്ന ചോദ്യത്തിന്‍റെ ന്യായത്തെ ഈ ലേഖകൻ നിഷേധിക്കുന്നില്ല. എന്നാൽ, ഇന്നത്തെ ലോകത്ത് ഏറ്റവും ഭീകരമായ വംശഹത്യ നേരിടുന്ന ഒരു സമൂഹത്തോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ടാണ് ഈജിപ്ഷ്യൻ ടീം കളത്തിലിറങ്ങിയതെന്നോർക്കണം. </p>
<p>സ്വാഭാവികമായും ഈ വംശഹത്യയിൽ ആനന്ദം കണ്ടെത്തുന്ന, ഇളം രക്തത്തിൽ നീരാടാൻ കൊതിക്കുന്ന ആളുകളായിരിക്കുമല്ലോ സയണിസ്റ്റ് പതാക വീശി ആനന്ദം പ്രകടിപ്പിക്കുന്നത്. ഇതൊരു സംസ്‌കാരമാണ്, അതിലുപരി കലക്ടിവ് സാഡിസമാണ്. അങ്ങേയറ്റം അപകടകരമായ വംശീയ വിദ്വേഷത്തിന്‍റെ പ്രകടനം, ഒരു ഐഡിയോളജിക്കൽ ഷാഡൻഫ്രോയ്ഡെ. തീർച്ചയായും വെറുപ്പിന്‍റെ ഈ മാസ് ഹിസ്റ്റീരിയയിൽ ടീം അംഗങ്ങൾക്ക് നേരിട്ട് ഒരു പങ്കാളിത്തവുമില്ല. </p>
<p>എന്നാൽ, മാനവികതക്കെതിരായ ഈ ഉന്മാദ പ്രകടനത്തെ അപലപിക്കാനുള്ള ബാധ്യതയിൽ നിന്ന് ടീം ഒഴിവാകുന്നുണ്ടെങ്കിൽ, രണ്ടർഥങ്ങളാണതിനുള്ളത്. ഒന്ന്, നാം ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗത്ത് പറഞ്ഞ, കളിക്കളത്തിന്‍റെ വർഗബഹുജന ചരിത്രം റദ്ദായിപ്പോകുന്നു. രണ്ട്, ടെറി ഈഗ്ൾടൻ പറഞ്ഞ ക്രാക് കൊക്കെയ്ൻ അന്തസ്സിരകളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. കളിയെന്നല്ല എന്തും രാഷ്ട്രീയ നിരപേക്ഷമായിത്തീരുന്നു എന്നത് എത്രമേൽ ദുരന്തമാണ്! ലോകത്ത്, ഇക്കാലത്താണെങ്കിൽ വലിയൊരളവോളം യൂറോപ്പിന് പുറത്തും, ശക്തി പ്രാപിച്ചു വരുന്ന വലതുപക്ഷ, നിയോ-ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്‍റെ പ്രതിഫലനമായി നിസ്സംഗതയെ കാണാൻ നമുക്ക് പറ്റേണ്ടതാണ്.</p>
<p><font color="#ff0000">(തുടരും) </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/sports/corporate-takeover-of-football-1542558</link>
<guid isPermaLink="true">https://www.madhyamam.com/weekly/sports/corporate-takeover-of-football-1542558</guid>
<category><![CDATA[Weekly,Social,Archives,കളിയെഴുത്ത്,Premium,10 AUG 2026]]></category>
<dc:creator><![CDATA[മുഹമ്മദ് ശമീം]]></dc:creator>
<pubDate>Mon, 03 Aug 2026 02:30:56 GMT</pubDate>
</item>
<item>
<title><![CDATA[ജനാധിപത്യത്തിന്റെ 
കൊടിക്കൂറ]]></title>
<description/>
<enclosure length="198682" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/02/2892378-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/02/2892378-untitled-1.gif'/><figcaption><p>കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി​െവച്ചതിനെതുടർന്ന് ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും</p><span class='copyright'></span></figcaption></figure><blockquote>
 ഡൽഹിയിൽ സി.ജെ.പി നടത്തിവന്ന സമരം വിജയകരമായി അവസാനിച്ചു. പ്രക്ഷോഭം നൽകിയ കാഴ്ചകളെക്കുറിച്ച് എഴുതുകയാണ് മാധ്യമപ്രവർത്തകനും അഭിഭാഷകനും മുൻ ജനപ്രതിനിധിയുമായ ലേഖകൻ. 
</blockquote>
<p>അടിമത്തത്തിൽനിന്നുള്ള വിമോചനപാതയിൽ വിഘ്നകാരിയായ ഫറവോയുടെ ഹൃദയകാഠിന്യം നീക്കുന്നതിനുള്ള മോശയുടെ ശ്രമത്തിൽ ഒരു ഘട്ടത്തിൽ ഈജിപ്തുകാരുടെ ഭവനങ്ങൾ ഈച്ചകളെക്കൊണ്ട് നിറയുന്നുണ്ട്. യുവത പാറ്റകളായി പെരുകി ഇന്ദ്രപ്രസ്ഥമാകെ നിറഞ്ഞപ്പോൾ കഠിനഹൃദയനായ നരേന്ദ്ര മോദിക്ക് ഫറവോയെപ്പോലെ പിടിച്ചുനിൽക്കാനായില്ല. മുപ്പത്തിയാറാമത്തെ ദിവസം കുട്ടികൾ ആവശ്യപ്പെട്ട രാജിയുണ്ടായി. വ്യാഴവട്ടം പൂർത്തിയാക്കിയ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽനിന്നുള്ള ആദ്യത്തെ രാജിയായിരുന്നു അത്. </p>
<p>തങ്ങളുടെ ഒരു മന്ത്രിക്കെതിരെയും ഗുരുതരമായ ആക്ഷേപം ഉണ്ടായിട്ടില്ലെന്ന ബി.ജെ.പിയുടെ അവകാശവാദത്തിനേറ്റ അടിയായിരുന്നു അത്. മന്ത്രി പ്രധാൻ ഒഴിയാതിരുന്നെങ്കിൽ ഒഴിയണമെന്ന ആവശ്യം പ്രധാൻ മന്ത്രിക്കുനേരെ ഉണ്ടാകുമായിരുന്നു. കുട്ടികൾ ശാഠ്യം പിടിച്ചാൽ അത് മുതിർന്നവരുടെ ശാഠ്യംപോലെയാവില്ല. കരയുന്ന കുട്ടി പാൽ കിട്ടുന്നതുവരെ കരയും. പകരം എന്തുകൊടുത്താലും അവർ തൃപ്തരാകുകയുമില്ല. കുട്ടികളുടെ ന്യായമായ ആവശ്യം സാധിച്ചുകൊടുത്തില്ലെങ്കിൽ അത് അപകടത്തിന്, ചിലപ്പോൾ ദുരന്തത്തിനുതന്നെയും കാരണമാകും. </p>
<p>നാടിനെ ബാധിക്കുന്ന വിഷയങ്ങളിൽ കുട്ടികളുടെ പ്രതികരണവും ഇടപെടലും കാണുന്നില്ലെന്ന് പരാതിയുള്ളവർ ജന്തർമന്തറിൽ അവരുടെ സാന്നിധ്യം കണ്ണ് നിറയുവോളം കണ്ടു. രാഷ്ട്രീയ സദസ്സുകളിൽ തല നരച്ചവരെ മാത്രം കാണുന്ന പതിവുദൃശ്യത്തിൽനിന്ന് വ്യത്യസ്തമായ കാഴ്ചയായിരുന്നു അത്. പുതിയ രൂപത്തിലും ഭാവത്തിലും ജെൻസി പ്രതിഷേധം നാടാകെ പടർന്നു. അവർക്ക് പോസ്റ്ററും ബാനറും ഇല്ലായിരുന്നു. അവർക്ക് പി.ബിയോ ഹൈകമാൻഡോ ഇല്ലായിരുന്നു. അവർ അരാഷ്ട്രവാദികൾ ആയിരുന്നില്ല. മുറപ്രകാരമുള്ള രാഷ്ട്രീയപ്രവർത്തകരും ആയിരുന്നില്ല. അവർ ഏറെയും കൗമാരപ്രായത്തിലുള്ളവരായിരുന്നു. </p>
<p>ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളുമുണ്ടായിരുന്നു. പെൺകുട്ടികൾ തെരുവിൽ ഉറങ്ങി. അപരിചിതരായ ആൺകുട്ടികൾ അവർക്ക് കാവലിരുന്നു. അവർ പല ഭാഷകൾ സംസാരിച്ചു. പക്ഷേ, അവരുടെ മുദ്രാവാക്യം ഒന്നായിരുന്നു. ആദ്യത്തെ വോട്ട് ഇനിയും ചെയ്തിട്ടില്ലാത്ത കുട്ടികൾ ജീവിതത്തിൽ ആദ്യത്തെ മുദ്രാവാക്യം വിളിച്ചു. ഇങ്ക്വിലാബ് സിന്ദാബാദ്. ഭഗത് സിങ്ങിന്റെ നിത്യസ്മരണയിൽ അവർ ഓർത്തെടുത്തതാണ് ആ മുദ്രാവാക്യം. പൊടുന്നനെ തൊഴിൽരഹിതരാക്കപ്പെട്ട എയർ ഹോസ്റ്റസുമാർ ഭൂമിയിലേക്കിറക്കപ്പെട്ടപ്പോൾ ശരണമില്ലാതെ ഡൽഹി വിമാനത്താവളത്തിൽ ഈ മുദ്രാവാക്യം വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പ്രതിഷേധത്തിന്റെ മൂശയിൽ വാർത്തെടുത്ത വിപ്ലവത്തിന്റെ അക്ഷരങ്ങളാണവ. </p>
<p>പാഠപുസ്തകങ്ങളിലെ അനാശാസ്യതയെക്കുറിച്ച് ധാരാളം കേൾക്കുന്നുണ്ട്. വിദ്യാഭ്യാസരംഗംതന്നെ കുത്തഴിയുമ്പോൾ പാഠപുസ്തകം മാത്രം നന്നാക്കിയിട്ട് കാര്യമില്ല. ചോദ്യവും ഉത്തരവും വിലക്കു വാങ്ങാൻ കിട്ടുന്നു. കോച്ചിങ് എന്ന ലക്ഷങ്ങൾ മുടക്കുള്ള പഞ്ചാഗ്നി കടന്നുവന്ന സമർഥരായ കുട്ടികൾ സംവിധാനത്തിനു പുറത്തും ക്രമക്കേടുകൾ കാട്ടുന്നവർ അകത്തും എന്ന അവസ്ഥയായി. ചമ്പൽക്കാടുകളിൽ അന്യംനിന്ന കൊള്ളക്കാർ ചോദ്യകർത്താക്കളായ പ്രഫസർമാരുടെ ആദരണീയരൂപത്തിൽ പുനർജനിച്ചു. ഒരു തലമുറയുടെ ഭാവിയാണ് അവർ അട്ടിമറിച്ചത്. പ്രതീക്ഷയാണ് അവർ തല്ലിക്കെടുത്തിയത്. ചോദ്യങ്ങളുടെ രഹസ്യസ്വഭാവത്തിലാണ് പരീക്ഷയുടെ വിശ്വാസ്യത. പാർലമെന്റിലാണ് ചോദ്യങ്ങൾ പരസ്യമായി ചോദിക്കുന്നത്. </p>
<p>രഹസ്യമായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ അത് പരസ്യമായാൽ എല്ലാം തകർന്നു. പാമ്പൻപാലത്തിലൂടെയുള്ള കുതിപ്പ് ആഴിയുടെ അഗാധതയിലേക്കാണെന്ന തിരിച്ചറിവ് കുട്ടികൾക്കുണ്ടായി. അപ്പോൾ അവർ ലാൽ ബഹാദൂർ ശാസ്ത്രിയെ ഓർത്തു. മനസാ വാചാ കർമണാ അറിയാത്ത കാര്യത്തിന്റെ പേരിൽ നല്ലവനായ ഒരു മന്ത്രി രാജി​െവച്ച കാര്യം അവർ ചരിത്രത്തിൽനിന്ന് ഓർത്തെടുത്തു. ശരിയായ ചരിത്രം പഠിക്കുന്ന കുട്ടികൾ ശരിയായ കാര്യങ്ങൾ ഓർത്തെടുക്കും. അതൊഴിവാക്കാനാണ് ചരിത്രത്തിന്റെ പുനർരചന ബി.ജെ.പി നടത്തുന്നത്.</p>
<p> ലാൽ ബഹാദൂർ ശാസ്ത്രി എന്ന പേര് ഓർമയിൽ വരാനിടയില്ലാത്ത ധർമേന്ദ്ര പ്രധാന് കേൾക്കാൻ കഴിയുംവിധം ഉറക്കെ അവർ ആ പേര് വിളിച്ചുപറഞ്ഞു. ഭരണഘടന നിർദേശിക്കുന്ന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിനും മന്ത്രിയുടെ ഉത്തരവാദിത്തത്തിനും മേലേ മന്ത്രിക്ക് ധാർമികമായ ഉത്തരവാദിത്തം എന്നൊരു സിദ്ധാന്തമുണ്ടെന്ന് അവർ മന്ത്രിമാരെ പഠിപ്പിച്ചു. തെരഞ്ഞെടുത്തയക്കുന്നവരെ തിരിച്ചുവിളിക്കാൻ വ്യവസ്ഥയില്ലാത്ത സംവിധാനത്തിൽ അങ്ങനെയൊരു അവകാശത്തെക്കുറിച്ചാണ് മന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിലൂടെ രാഷ്ട്രീയ ഇന്ത്യയെ അവർ ബോധവത്കരിച്ചത്. </p>
<p>ദുരന്തകാലത്ത് രാജി ആവശ്യപ്പെടാൻ വിദ്യാഭ്യാസമന്ത്രി ഉണ്ടായി എന്നതു കുട്ടികളുടെ ഭാഗ്യം. മൗലാന അബുൽ കലാം ആസാദ് ആയിരുന്നു സ്വതന്ത്ര ഇന്ത്യയിൽ ഒരു ദശകക്കാലം വിദ്യാഭ്യാസമന്ത്രി, അല്ലെങ്കിൽ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി. പിന്നീട് വിദ്യാഭ്യാസമന്ത്രി ഇല്ലാതായി. പകരം മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി വന്നു. ഏറെക്കാലത്തിനുശേഷം വിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിതമായപ്പോൾ ധർമേന്ദ്ര പ്രധാനെപ്പോലെയുള്ള കച്ചവടക്കാരും കുതിരക്കച്ചവടക്കാരും ആസാദ് ഇരുന്ന കസേരയിൽ ഉപവിഷ്ടരായി. </p>
<p>സൈന്യത്തിന്റെ സഹായ​േത്താടെ പുനഃപരീക്ഷ നടന്നതോ അതിൽ വിജയിച്ചവരുടെ പഠനം ആരംഭിച്ചതോ പ്രക്ഷോഭകാരികൾക്ക് പ്രശ്നമായില്ല. രക്ഷാപ്രവർത്തനത്തിലോ പുനരധിവാസത്തിലോ ആയിരുന്നില്ല അവരുടെ താൽപര്യം. കുറ്റവാളികൾക്ക് ശിക്ഷയും സംവിധാനത്തിന്റെ നവീകരണവുമാണ് അവർക്ക് വേണ്ടിയിരുന്നത്. നീറ്റ് ചോദ്യച്ചോർച്ചയുടെ നീറുന്ന ഓർമയാണ് ആത്മഹത്യ ചെയ്ത 22 കുട്ടികൾ. അവരുടെ കുടുംബത്തിന് ഉദാരമായ നഷ്ടപരിഹാരം നൽകാമെന്ന് അവർ സർക്കാറിനെക്കൊണ്ട് സമ്മതിപ്പിച്ചു. 20 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് അട്ടിമറിക്കപ്പെട്ടത് റെയിൽവേ അപകടത്തേക്കാൾ വലിയ ദുരന്തമായി. 22 മരണം എന്നുപറഞ്ഞാൽ അത് മേജർ ആക്സിഡന്റാണ്. ബോധപൂർവമായ അട്ടിമറിയെ ആക്സിഡന്റിന്റെ ഗണത്തിൽ പെടുത്താനാവില്ല. </p>
<p>കടലിലെറിയപ്പെട്ട തേയിലപ്പെട്ടികളിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ ചുടുചായ തിളപ്പിച്ച ബോസ്റ്റണിൽനിന്ന് ‘ലൂസിഫറി’ൽ ടൊവിനോ തോമസ് അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രത്തെപ്പോലെ പറന്നിറങ്ങിയ പബ്ലിക് റിലേഷൻസ് വിദ്യാർഥി അഭിജിത് ദീപ്കെ ഓൺലൈനായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. എല്ലാവരും അവരെ സംശയിച്ചു. പക്ഷേ, അവർ ആരെയും സംശയിച്ചില്ല. അവർ എല്ലാവർക്കും ഇടം നൽകി. നല്ല ഉപദേശം സ്വീകരിച്ചു. അങ്ങനെ അവർ നേർവഴി കണ്ടെത്തി. സോനം വാങ്ചുക് പ്രകടിപ്പിച്ച ഐക്യദാർഢ്യം അവരുടെ വിശ്വാസ്യത വർധിപ്പിച്ചു. ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിൽ പ്രസിദ്ധനായ ജോർജ് സോറോസിന്റെ കൈ വരെ സംശയിച്ചവരുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/02/2892387-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Imz9MN9Wv8rCDUdM3mE3yokB8GsFxUz95252883" data-watermark="false" style="width: 100%;" info-selector="#info_item_1785655255166" title="വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി​െവച്ചതിനുശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, സഹമന്ത്രി ജിതേന്ദ്ര സിങ്, സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ (പി.ടി.ഐ)" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785655255166">
  <p>വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി​െവച്ചതിനുശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, സഹമന്ത്രി ജിതേന്ദ്ര സിങ്, സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ (പി.ടി.ഐ)</p>
 </div>
</div>
<p>ഉമ്മൻ ചാണ്ടിയുടെ കാലത്ത് സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരം ഒരുദിവസംകൊണ്ട് അവസാനിച്ചു. സംഘാടനത്തിലെ പാളിച്ചയായിരുന്നു കാരണം. യുദ്ധത്തിലെന്നപോലെ പ്രക്ഷോഭത്തിലും ലോജിസ്റ്റിക്സ് പ്രധാനമാണ്. ജന്തർമന്തറിലെ കുട്ടികൾക്ക് ഒന്നിനും മുട്ടുണ്ടായില്ല. അവരവർക്കു വേണ്ടതു മാത്രമല്ല, എല്ലാവർക്കും വേണ്ടത് അവർ കരുതി. മർദനത്തിൽ അവർ തളർന്നില്ല. ഒടുവിൽ മർദകർ നിസ്സഹായരും അപമാനിതരുമായി. അവർ സമൂഹത്തിനു മുന്നിൽ കുറ്റഭാരത്താൽ തലതാഴ്ത്തി നിൽക്കുന്നു. അധികാരത്തിന്റെ കോട്ടകൊത്തളങ്ങൾ എല്ലാവർക്കും എല്ലാകാലത്തും സംരക്ഷണമൊരുക്കുന്നില്ല. ജനഹിതത്തിന് അനുസൃതമായി വളയുന്നില്ലെങ്കിൽ ഒടിയും. കാറ്റിന്റെ ദിശയനുസരിച്ച് പായ പൊരുത്തപ്പെടുത്തുന്നില്ലെങ്കിൽ യാനം നിർദിഷ്ട പാതയിൽ കരപറ്റില്ല. </p>
<p>വിദ്യാർഥികൾ ഇറങ്ങിയാൽ നെല്ലിപ്പലക കണ്ടേ കയറൂ. പാരിസിലെ സോർബൺ മുതൽ അസം വരെ അത് കണ്ടവരാണ് നമ്മൾ. പ്രക്ഷോഭത്തിലൂടെ വിദ്യാർഥികൾ അധികാരത്തിലെത്തിയതിനും ഉദാഹരണങ്ങൾ നിരവധിയുണ്ട്. ജയപ്രകാശ് മൂവ്മെന്റിന്റെ അടിസ്ഥാനശക്തി വിദ്യാർഥികളായിരുന്നു. അതും നമുക്ക് അത്ര മതിപ്പില്ലാത്ത ബിഹാറിലെയും ഗുജറാത്തിലെയും വിദ്യാർഥികൾ. അര നൂറ്റാണ്ട് ഉത്തർപ്രദേശും ബിഹാറും ആ കുട്ടികളുടെ കൈയിലായി. നവനിർമാൺ സമിതി മുതൽ ജെ.പിയും അണ്ണ ഹസാരെയും വരെ ജനാധിപത്യത്തിലെ പാഠങ്ങളാണ്.</p>
<p> ഹിന്ദിക്കെതിരെയുള്ള യുദ്ധമോ പ്രതിരോധമോ ആകുമ്പോൾ നമ്മൾ പ്രതീക്ഷയോടെ നോക്കുന്നത് തമിഴ്നാട്ടിലെ വിദ്യാർഥികളെയാണ്. ജയപ്രകാശ് നാരായണനെ പിന്തുടർന്ന വിദ്യാർഥികളുടെ ചരിത്രം അറിയാവുന്നവരാണ് ആർ.എസ്.എസ് കാര്യാലയത്തിലുള്ളത്. ഭാരതീയ ജനത പാർട്ടിക്കും അതറിയാം. ജന്തർമന്തറിലെ വിദ്യാർഥികളും ആ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരാണ്. അതുകൊണ്ടാണ് അവരുടെ സംഘടനക്ക് കോക്രോച്ച് ജനത പാർട്ടി എന്ന പേരുണ്ടായത്. ലാൽ ബഹാദൂർ ശാസ്ത്രിക്കൊപ്പം ജയപ്രകാശ് നാരായണനും ഓർമിക്കപ്പെട്ടു. പാഠങ്ങൾ ഓർക്കേണ്ടതുപോലെ ഓർത്തതുകൊണ്ട് ജന്തർമന്തറിൽ 1989ലെ ടിയാനൻമെൻ പുനരാവിഷ്കൃതമായില്ല. പ്രക്ഷോഭത്തിന്റെ പാതയിൽ വിദ്യാർഥി നേതാവ് മുഖ്യമന്ത്രിയായ കഥയാണ് അസം ഗണപരിഷത്തിനു പറയാനുള്ളത്. </p>
<p>ചീഫ് ജസ്റ്റിസിന്റെ അവിവേക പരാമർശത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിൽ കോടതിയലക്ഷ്യമാകാതെ രൂപംകൊണ്ട പ്രസ്ഥാനമാണ് സി.ജെ.പി. തൊഴിലില്ലാത്ത ചെറുപ്പക്കാരെ സുപ്രീംകോടതിയിലിരുന്ന് ചീഫ് ജസ്റ്റിസ് പാറ്റകളെന്നും പരാദങ്ങളെന്നും വിളിച്ചു. അവർ ഇന്ത്യൻ പൗരരാണെന്ന് അറിയാത്തയാളല്ല സൂര്യകാന്ത്. അവർ തൊഴിൽരഹിതരാകുന്നത് അവരുടെ കുറ്റംകൊണ്ടല്ല. ഭരണഘടനയുടെ വാഗ്ദാനമാണ് അന്തസ്സുള്ള ജീവിതം. അതിന് അവരും അവകാശികളാണ്. കറുപ്പണിഞ്ഞ സമ്പന്നരുടെ അശ്ലീലപരിഹാസം ഏറ്റെടുത്തുകൊണ്ട് അവർ സ്വയം പാറ്റകളായി തരംതാഴ്ത്തപ്പെട്ടു. ചുവന്ന പാറ്റകൾക്ക് പൊടുന്നനെ സ്വീകാര്യതയുണ്ടായി. വ്യാജ അഭിഭാഷകരെയാണ് താൻ പാറ്റകളെന്ന് വിളിച്ചതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. വ്യാജത്തെ നേരിടേണ്ടത് പരിഹാസം കൊണ്ടല്ല. അവർ ക്രിമിനലുകളാണ്. അവരെ അങ്ങനെതന്നെ കൈകാര്യം ചെയ്യണം. കുട്ടികൾ അട്ടിമറിക്കപ്പെട്ട പരീക്ഷയുടെ ഇരകളാണ്. അവസരം നിഷേധിക്കപ്പെട്ടവരാണ്. വഞ്ചിതരാണ്. </p>
<p>ഭൂരിപക്ഷമില്ലാത്ത പാർട്ടിയാണ് ഇന്ന് ഇന്ത്യയിലെ ഭരണകക്ഷി. ആഭ്യന്തരമായ അസ്വാസ്ഥ്യങ്ങളിൽ ആടിയുലയുമ്പോൾ അത് ആന്ദോളനമായി കാണാനാവില്ല. ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാം. അറബ് വസന്തത്തിനു മുന്നോടിയായി വിടർന്ന മുല്ലപ്പൂക്കൾ എവിടെയും എപ്പോഴും വിടരാം. തെരുവോരത്ത് ഉപജീവനം നടത്തുന്ന മകന്റെ ആത്മാഹുതിയിൽ മനംനൊന്ത അമ്മയുടെ നിസ്സഹായമായ നിശ്ചലതയാണ് ഏകാധിപതികളെ കടയോടെ പിഴുതെറിഞ്ഞ അറബ് വസന്തത്തിനു കാരണമായത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/02/2892380-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020SolwuGAOb91aciR603CtytSd88wcDvYm4983443" data-watermark="false" style="width: 100%;" info-selector="#info_item_1785654985454">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785654985454"></div>
</div>
<p>ഇന്റർനെറ്റ് കാലത്തെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ സ്വഭാവവും സാധ്യതകളും തിരിച്ചറിയുന്നതായിരുന്നു പാറ്റകളുടെ രീതി. ഇൻസ്റ്റന്റ് കലാപം ഇൻസ്റ്റഗ്രാം കലാപമായി. മാധ്യമംതന്നെയാണ് സന്ദേശം (The medium is the message) എന്ന് ഇൻറർനെറ്റിന്റെ വ്യാപനത്തിനുമുമ്പേ 1964ൽ മാർഷൽ മക് ലൂഹൻ പറഞ്ഞതിന്റെ ഇൻറർനെറ്റ് കാലത്തെ വ്യാഖ്യാനവും വിശദീകരണവും ഇന്ത്യൻ യുവത 2026ൽ എഴുതിച്ചേർക്കുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ പ്രക്ഷോഭത്തെ അവഗണിച്ചു. 1977ലെ ജനത പാർട്ടിക്കെന്നപോലെ 2026ലെ കോക്രോച്ച് ജനത പാർട്ടിക്കും മാധ്യമ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല. </p>
<p>നിഷേധിക്കപ്പെട്ടത് അവർ നിരാകരിച്ചു, അല്ലെങ്കിൽ അവഗണിച്ചു. ജനാധിപത്യത്തിലെ ജനശക്തി മാധ്യമങ്ങളല്ലെന്ന് ഗോദി മാധ്യമങ്ങളെ അവർ ബോധ്യപ്പെടുത്തി. സ്വാതന്ത്ര്യസമരകാലത്തെന്നപോലെ സ്വാതന്ത്ര്യാനന്തര കാലത്തും വിദേശരാഷ്ട്രങ്ങളിലെ അഭിപ്രായരൂപത്കരണമാണ് നമുക്ക് രക്ഷയാകുന്നത്. വിദേശമാധ്യമങ്ങളുടെ ശ്രദ്ധ പതിഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥക്ക് സാധൂകരണമായി തെരഞ്ഞെടുപ്പ് നടത്താൻ ഇന്ദിര ഗാന്ധി തയാറായത്. ലോകസമക്ഷം നല്ല പിള്ള ചമയുന്ന മോദിക്ക് ഒരു പക്ഷേ താങ്ങാവുന്നതിന് അപ്പുറമായിരുന്നിരിക്കാം ഐക്യരാഷ്ട്രസഭയിൽനിന്നുണ്ടായ പ്രതികരണം. മുകളിലിരിക്കുന്നവനെപ്പോലെ ലോകമെങ്ങുമുള്ളവർ എല്ലാം കാണുന്നുണ്ട്. </p>
<p>ഒരു പാറ്റയെ അടിച്ചുകൊല്ലാം. കൂട്ടത്തെ ഹിറ്റ് ചെയ്യാം. പാരാവാരംപോലെ പാറ്റകൾ പെരുകുകയും അവ ഹിറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്യുമ്പോൾ കാരണം കണ്ടെത്തണം. ഇപ്പോൾ ജന്തർമന്തർ ശാന്തമാണ്. അതുകൊണ്ട് എല്ലാം നേരെയായി എന്നു കരുതാനാവില്ല. സമാശ്വാസത്തിൽ അവസാനിച്ച കഥ ‘ദൃശ്യം’ സിനിമപോലെയാകരുത്. എപ്പോഴും അടുത്ത ഭാഗത്തിന്റെ സാധ്യതയിലാണ് കഥ അവസാനിക്കുന്നത്. പ്രക്ഷോഭങ്ങളുടെ തുടരാവിഷ്കാരം ജനാധിപത്യമെന്ന മൂലകഥയുടെ രൂപഭദ്രതകക്ക് അനുഗുണമല്ല. ജനാധിപത്യത്തിലെ ജനങ്ങൾ പ്രായഭേദമില്ലാതെ ഏറ്റെടുക്കേണ്ടതായ വിഷയങ്ങൾ ഇനിയും അവശേഷിക്കുന്നു.</p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/gen-z-victory-at-jantar-mantar-1542546</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/gen-z-victory-at-jantar-mantar-1542546</guid>
<category><![CDATA[Weekly,Archives,Articles,Premium,10 AUG 2026]]></category>
<dc:creator><![CDATA[സെബാസ്റ്റ്യൻ പോൾ]]></dc:creator>
<pubDate>Mon, 03 Aug 2026 02:15:51 GMT</pubDate>
</item>
<item>
<title><![CDATA[ജെൻസി രാഷ്ട്രീയത്തിന്റെ 
അപ്രവചനീയ 
പെരുംപെയ്ത്ത്]]></title>
<description/>
<enclosure length="308908" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/02/2892348-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/02/2892348-untitled-1.gif'/><figcaption><p>കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി 
</p><p>നടത്തിയ മുന്നേറ്റത്തെ അടിച്ചമർത്തുന്ന പൊലീസ്</p><span class='copyright'></span></figcaption></figure><blockquote>
 ‘‘ഭയമാണ് സമഗ്രാധികാരത്തിന്റെ പ്രധാന ആയുധം. രാഷ്ട്രീയ കർത്തൃത്വമുള്ള ജെൻസിയുടെ അനാദരവിന്റെ തുറന്ന രാഷ്ട്രീയം സർക്കാറാണ് ഭയപ്പെടേണ്ടത്, പൗരസഞ്ചയമല്ലെന്ന് വ്യക്തമായും കാണിച്ചുതന്നു.’’ –ജെൻസിയുടെ ഡൽഹി സമരത്തെ വിലയിരുത്തുന്നു. 
</blockquote>
<p>‘‘കോലായിൽ പതുങ്ങിക്കിടക്കും </p>
<p>മരുമൃഗദിവാനിൽ ചാരിക്കിടന്ന് </p>
<p>നിശാനക്ഷത്രങ്ങളെ വായിക്കുമ്പോൾ </p>
<p>അച്ഛൻ പറയാറുള്ളതോർത്തു </p>
<p>ചരിത്രം എപ്പോഴും ആവർത്തിക്കണമെന്നില്ല </p>
<p>അതിനെപ്പോഴും ഘടികാരത്തിന്റെ </p>
<p>ചതി നുരയ്ക്കും വാസ്തുവല്ല, </p>
<p>ചിലപ്പോളത് </p>
<p>ഉളിപ്പാടിന്റെ* </p>
<p>അപ്രവചനീയപ്പെരും പെയ്ത്താണ്.’’ </p>
<p>-വി.വി. ഷാജു, ദിവാൻ </p>
<p>(*ഉളിപ്പാട് -ടൂൾകിറ്റ്) </p>
<p>വിമതത്വം ഒരു രാഷ്ട്രീയ ആദർശമാണെങ്കിൽ അതിനെ ചലനാത്മകമാക്കുന്ന ഒരു സവിശേഷ സാമൂഹികമൂല്യം വിമതത്വത്തെ പ്രകാശമാനമാക്കുന്ന അനാദരവിന്റെ സമരപദാവലികളാണ്. അനാദരവും ധിക്കാരവുമില്ലാതെ വ്യവസ്ഥാപിത അധികാരത്തിനെതിരെ വിരൽചൂണ്ടാൻ ആരും ഒന്നു മടിക്കും. മടിയിലെ ഭാരം ഭാഷയെയും ക്ലിപ്തപ്പെടുത്തും. വ്യവസ്ഥാപിത രാഷ്ട്രീയക്കാർ നരേന്ദ്ര മോദിയെ വിമർശിക്കാനാണെങ്കിൽതന്നെ ‘സംഘ്പരിവാർ’ എന്നൊരൊറ്റ വാക്കിൽ ഒതുക്കും. അനാദരവ് എന്നുപറയുമ്പോൾ ഒന്നുകൂടി വ്യക്തമാക്കട്ടെ, അത് വേടന്റെ പാട്ടിലെ തുടിമുഴക്കത്തിൽ കേൾക്കുന്നതാണ്. വേടൻ സുജനമര്യാദയുടെ സംസ്കൃതീകരിച്ച വഴക്കത്തിലായിരുന്നെങ്കിൽ ഭാവഗീതങ്ങൾ ആലപിച്ചിരുന്നെങ്കിൽ മനുവാദികൾക്ക് അത്രതന്നെ രോഷം വരില്ലായിരുന്നു. </p>
<p>ദക്ഷിണേഷ്യയിൽ സമീപകാലങ്ങളിൽ ജനവിരുദ്ധമായ അധികാരത്തിനെതിരെ ഉയർന്ന ജെൻസി പ്രക്ഷോഭങ്ങൾ പൊതുവായി പങ്കിടുന്ന ഏറ്റവും പ്രകടമായ സവിശേഷത അനാദരവാണ്- IRREVERENCE. അനാദരവിനു സഹജമായി കൂടെവരുന്നതാണ് രാജാവ് നഗ്നനാണ് എന്നു പറയാനുള്ള ധൈര്യം. അധികാരപ്പുറത്തെ ചക്രവർത്തി വിവസ്ത്രനാണ് എന്നു പറയാനുള്ള തന്റേടം വ്യവസ്ഥാപിത അധികാരത്തിന്റെ പുറത്തുനിൽക്കുന്നവർക്ക് സഹജമായുള്ള ധിക്കാരമാണ്. അധികാരത്തോടുള്ള കൂസില്ലായ്മയാണ്. </p>
<p> 2026 ജൂൺ ആറാം തീയതി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്‌കെ ജന്തർമന്തറിൽ ആരംഭിച്ച നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിലെ സർക്കാറിന്റെ കെടുകാര്യസ്ഥതക്കെതിരെ വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രക്ഷോഭം പ്രകടമാക്കിയ തന്റേട സഹജമായ അനാദരവ് അവരുടെ വ്യവസ്ഥാപിതമല്ലാത്ത മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളിൽ വ്യക്തമായിരുന്നു. ദക്ഷിണേഷ്യയിലെ രാജ്യങ്ങളിൽ നടന്ന വിവിധ യുവജനപ്രക്ഷോഭങ്ങളുടെ സമകാലിക ചരിത്രവിവരണമെഴുതാൻ ഇതേ അനാദരവിന്റെ പുതിയൊരു സാമൂഹികശാസ്ത്ര ഭാഷ സൃഷ്ടിക്കേണ്ടിവരും. </p>
<p>സമരതീക്ഷ്ണമായ 1848 കാലത്തിലെ പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയവും അതിൽ സന്നിഹിതമായ വർഗസംഘർഷങ്ങളും ഭാഷയിലേക്ക് ആവാഹിക്കാനും രേഖപ്പെടുത്താനും കാൾ മാർക്സ് പുതിയൊരു സാമൂഹിക വിസ്ഫോടകരമായ ഭാഷ രൂപപ്പെടുത്തി. അനാദരവ് അതിന്റെ മുഖമുദ്രയായിരുന്നു. നമ്മുടെ സമകാലത്തിലെ സാമൂഹിക ഉൾസ്ഫോടനങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും നിലവിൽ ലഭ്യമായ കടമെടുത്ത സാമൂഹികശാസ്ത്ര പരികൽപനകളുടെ സാംസ്കാരിക രാഷ്ട്രീയ ഫെറ്റിഷ് ഭാഷക്കാവുകയില്ല. അത്തരത്തിൽ അനുരഞ്ജനപ്പെട്ട ഭാഷ ഉപേക്ഷിച്ചുകൊണ്ടു പുതിയൊരു ഭാഷ ഉരുവംകൊള്ളേണ്ടതുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/02/2892349-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020pev1XjnTC4iWhEXFhfuHPf5DIPbKQbLz3152153" data-watermark="false" style="width: 100%;" info-selector="#info_item_1785653154449">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1785653154449"></div>
</div>
<h3>ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ്</h3>
<p>സർവസാധാരണ രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല സി.ജെ.പി സമരവേദികളിൽ കണ്ടത്. അനാദരവും പരിഹാസവും മുറ്റിനിൽക്കുന്ന മുദ്രാവാക്യങ്ങളാണ് അവിടെ കേട്ടതും കാണാൻ കഴിഞ്ഞിരുന്നതും. നിർമിതബുദ്ധി ജോലി കൊണ്ടുപോകും എന്ന പ്രശ്നം ജെൻസിയുടെ തമാശയിൽ, എ.ഐ എന്നാണ് ‘‘മന്ത്രി പ്രധാന്റെ’’ ജോലി കൊണ്ടുപോവുക എന്നായി. ധർമേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്ഥിരമായി പറയുന്ന വാക്യം: കുഛ് തോ പൂഛോ, എന്തെങ്കിലും ചോദിക്കൂ എന്നതിന്റെ അടിയിൽ ‘‘ഒന്ന് രാജിവെച്ചുപോകുമോ?’’ എന്നായി ജെൻസികൾ. ഇതിലും കടുപ്പമേറിയ അനാദരവുകൾ പ്രകടിപ്പിക്കുന്ന പ്ലക്കാർഡുകൾ ഉണ്ടായിരുന്നു. </p>
<p>വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ ബഹുജനസംഘടനായ വിദ്യാർഥി സംഘടനകൾ സമരം ചെയ്യുമ്പോൾ അവർക്ക് വ്യവസ്ഥാപിതമായ രീതികൾ അവലംബിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടി കിട്ടും. അധികാരവ്യവസ്ഥക്കും വ്യവസ്ഥാപിത രാഷ്ട്രീയത്തിനും ബാഹ്യമായി രൂപപ്പെടുന്ന രാഷ്ട്രീയത്തിന് അത്തരം സാമ്പ്രദായിക രാഷ്ട്രീയത്തിന്റെ മര്യാദകൾ പാലിക്കാൻ ബാധ്യതയില്ല. വ്യവസ്ഥാ ബാഹ്യസ്വഭാവം അചഞ്ചലമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ യുവപ്രക്ഷോഭകർക്ക് സാധ്യത നൽകി. സോഷ്യൽ മീഡിയയിൽ കേട്ട ഒരു തമാശപോലെ, ജെൻസിക്കും സി.ജെ.പിക്കും ഇ.ഡിയെ ഭയപ്പെടേണ്ടാത്തതുകൊണ്ട് നയപരമായ വിട്ടുവീഴ്ചയോ സമാന്തര ലോബിയിങ്ങോ നടത്തേണ്ടതായി വന്നില്ല. </p>
<p>സാമ്പ്രദായിക രാഷ്ട്രീയ പ്രതികരണമാണെങ്കിൽ ‘അജസ്റ്റ്‌മെന്റ്’ മുദ്രാവാക്യങ്ങൾ ഉയർത്തി ഒത്തുതീർപ്പുകളിൽ എത്തിച്ചേർന്നു സമരം പിൻവലിക്കാനുള്ള സാധ്യതയാണ് കൂടുതൽ. എന്നാൽ, സമരത്തിന്റെ തുടക്കം മുതൽക്കേ സി.ജെ.പി നീറ്റ്‌ പരീക്ഷ പേപ്പർ ചോർച്ചയും എൻ.ഡി.എ നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകളുടെയും ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിനാണ് മുൻഗണന നൽകിയത്. പ്രസ്തുത ആവശ്യത്തിൽനിന്നും അവർ ഒരുഘട്ടത്തിലും പിറകോട്ടുപോയിട്ടില്ല. </p>
<p>മേയ് 3ന് നടന്ന നീറ്റ്‌ പരീക്ഷ പേപ്പർ ചോർച്ചയിലെ സർക്കാറിന്റെ ഉത്തരവാദിത്ത രഹിതമായ സമീപനത്തിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രതിഷേധമുയർത്തിയതാണ്. 22 ലക്ഷം വിദ്യാർഥികളാണ് നീറ്റ്‌ പരീക്ഷയിൽ പങ്കെടുത്തത്. ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് മേയ് 12ന് നീറ്റ് പരീക്ഷ റദ്ദാക്കി. മാസങ്ങളും വർഷങ്ങളും ഉറക്കമൊഴിച്ചും ഭക്ഷണം ഉപേക്ഷിച്ചും ഒരേയൊരു ലക്ഷ്യം മാത്രം മുൻനിർത്തി പരീക്ഷക്കു വേണ്ടി തയാറെടുപ്പു നടത്തിയ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ചോദ്യപേപ്പർ ചോർച്ചയും പിന്നീട് പരീക്ഷ റദ്ദാക്കിയതും നടുക്കമുണ്ടാക്കുന്നതായിരുന്നു. </p>
<p>സാമൂഹികശ്രേണികളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ജീവിതോന്നമനത്തിനായുള്ള പ്രതീക്ഷയാണ് പ്രഫഷനൽ ഉപരിപഠനത്തിന് അവസരം കിട്ടുക എന്നത്. ധാരാളം പണം മുടക്കി മാനേജ്മെന്റ് ​േക്വാട്ടയിലോ എൻ.ആർ.ഐ േക്വാട്ടയിലോ അവർക്ക് അഡ്മിഷൻ നേടാൻ കഴിയുകയില്ല. സാമൂഹിക ചുറ്റുപാടുകളിൽനിന്നും കരകയറാനും ജീവിതത്തിൽ ഉയരാനും ലഭിക്കുന്ന അവസരമാണ് സർക്കാറിന്റെ കെടുകാര്യസ്ഥതകൊണ്ട് ഇല്ലാതായത്. വിദ്യാർഥികളുടെ മാസങ്ങളുടെ അധ്വാനമാണ് പിഴച്ചത്. വീണ്ടും പഠിച്ചു പരീക്ഷ എഴുതുക എന്നത് ഏറെ ദുഷ്കരമായ കാര്യമാണ്. പരീക്ഷ പേപ്പർ ചോർച്ചയും തുടർന്നുള്ള റദ്ദാക്കലും പരീക്ഷ നടത്തിയ എൻ.ടി.എയുടെ ആവർത്തിച്ചുള്ള വീഴ്ചകളും വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവാദിത്ത രഹിത സമീപനവും വിദ്യാർഥികളുടെ മനസ്സിൽ കടുത്ത അമർഷം സൃഷ്ടിച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/02/2892351-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020RJRZW20K13ORi9ICtKSrVVDpHuMsTGcZ3267896" data-watermark="false" style="width: 100%;" info-selector="#info_item_1785653270346" title="കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ മുന്നേറ്റം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785653270346">
  <p>കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ മുന്നേറ്റം</p>
 </div>
</div>
<p>തങ്ങളുടെ കഠിനാധ്വാനം സർക്കാറിന്റെ നിരുത്തരവാദിത്തം നിമിത്തം വിഫലമായതിലുള്ള നടുക്കം പരീക്ഷയെഴുതിയ 12 വിദ്യാർഥികളുടെ ആത്മഹത്യക്കുള്ള പ്രേരണയായി. കേന്ദ്ര സർക്കാർ എന്നിട്ടും ഉണർന്നു പ്രവർത്തിച്ചില്ല. വിദ്യാർഥികളുടെ ഈ പ്രതിഷേധവും അമർഷവും നീറിനിൽക്കുകയായിരുന്നു. സർക്കാർ നിസ്സംഗമായ സമീപനമാണ് പുലർത്തിയത്. സി.ജെ.പി അതിന്റെ രൂപവത്കരണത്തിനുശേഷം ധർമേന്ദ്ര പ്രധാന്റെ രാജിയും ആത്മഹത്യചെയ്ത വിദ്യാർഥികൾക്ക് നഷ്ടപരിഹാരവും പരീക്ഷ ചോർച്ച എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഉണ്ടാക്കാനുള്ള ആവശ്യവുമായി സമരരംഗത്തേക്ക് വരാനുണ്ടായ പശ്ചാത്തലം ഇതാണ്. ജൂൺ ആറിനാണ് അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ പ്രത്യക്ഷ സമരമാരംഭിച്ചത്.</p>
<p>അഭിജിത് ദീപ്‌കെ മേയ് 16നാണ് കോക്രോച്ച് ജനത പാർട്ടി ഡിജിറ്റൽ മാധ്യമത്തിലൂടെ രൂപവത്കരിക്കുന്നത്. കൂറകളുടെ സമരം ജന്തർമന്തറിൽ നടക്കുന്ന വേളയിൽ അരുന്ധതി റോയ് യുടെ ഒരു എക്സ് പോസ്റ്റിൽ പറഞ്ഞതുപ്പോലെ ചെറുപ്പക്കാർക്കെതിരെ ഉന്നത ന്യായാധിപന്റെ അധിക്ഷേപത്തിന്റെയും അതിനുള്ള ആക്ഷേപഹാസ്യ മറുപടിയുടെയും സന്തതിയാണ് കൂറ ജനത പാർട്ടി. ഇന്ത്യയുടെ ഉന്നതനീതിപീഠം ഭരണഘടനയുടെയും ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിന്റെയും ഏറ്റവും വലിയ സംരക്ഷകരാണ്. എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിലേറെയായി ജനാധിപത്യത്തെ ബാധിക്കുന്ന പല കേന്ദ്ര സർക്കാർ നിർമാണങ്ങളും ഉത്തരവുകളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കുന്നതിനെതിരെ പൗരസമൂഹവും രാഷ്ട്രീയ പാർട്ടികളും ഉന്നത നീതിപീഠത്തെ സമീപിക്കുമ്പോഴത്തെ അനുഭവങ്ങൾ അത്രയൊന്നും ആശാവഹമായിരുന്നില്ല. </p>
<p>ഉന്നതനീതിപീഠത്തിന്റെ സർക്കാർ അനുകൂല സമീപനത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കോടതിയിൽ വ്യാജ നിയമബിരുദവുമായി ബന്ധപ്പെട്ടൊരു കേസ് കേൾക്കെ നടത്തിയ, യുവാക്കളെക്കുറിച്ചുള്ള പരാമർശം പെട്ടെന്നുതന്നെ വിവാദത്തിനു വഴിവെച്ചത്. തൊഴിലില്ലാത്ത യുവാക്കളെ കൂറകൾ എന്നാണ് ചീഫ് ജസ്റ്റിസ് അധിക്ഷേപിച്ചത്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാത്ത വളർച്ചയും വർധിച്ചുവരുന്ന സാമൂഹിക-സാമ്പത്തിക അന്തരവും വിദ്യാസമ്പന്നരായ യുവാക്കളുടെ അരക്ഷിതാവസ്ഥയും അവഗണിക്കുക മാത്രമല്ല, പരിഹസിക്കുകയും ചെയ്യുന്ന ഈ പ്രസ്താവനയോടുള്ള ആക്ഷേപഹാസ്യ പ്രതികരണമാണ് കോക്രോച്ച് ജനത പാർട്ടിയായി ഡിജിറ്റൽ മാധ്യമങ്ങളിൽ രൂപാന്തരപ്പെട്ടത്. </p>
<p>പൊടുന്നനെ ലക്ഷം ഫോളോവേഴ്സാണ് സി.ജെ.പിയുടെ ഇൻസ്റ്റ അക്കൗണ്ടിന് ലഭിച്ചത്. നരേന്ദ്ര മോദിയുടെ അനുയായികളെക്കാൾ അധികം. പരിഭ്രാന്തമായി കേന്ദ്ര സർക്കാർ ഏതൊരു സമഗ്രാധികാര ക്രമത്തെയുമെന്നപോലെ സി.ജെ.പിയുടെ സമൂഹമാധ്യമ അക്കൗണ്ട് പൂട്ടിക്കാനാണ് ആദ്യം ഒരുമ്പെട്ടത്. അതിനൊപ്പം വലതുപക്ഷ പ്രചാരണത്തിന്റെ പതിവുരീതികളിൽ സി.ജെ.പിയുടെ അനുയായികളെ പാകിസ്താൻകാരാണെന്നും രാജ്യദ്രോഹികളാണെന്നുമുള്ള ആക്രമണം ആരംഭിച്ചു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/02/2892352-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240205Jj89noPV43GiSiqhqV8ZgunaBkOY74a3316333" data-watermark="false" style="width: 100%;" info-selector="#info_item_1785653318733" title="മിനിമം താങ്ങുവില സംബന്ധിച്ച നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2024 ഫെബ്രുവരി 13ന് പഞ്ചാബിലെ ശംഭു ബാരിയറിൽനിന്ന് ഡൽഹിയിലേക്ക് നീങ്ങിയ കർഷകർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785653318733">
  <p>മിനിമം താങ്ങുവില സംബന്ധിച്ച നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2024 ഫെബ്രുവരി 13ന് പഞ്ചാബിലെ ശംഭു ബാരിയറിൽനിന്ന് ഡൽഹിയിലേക്ക് നീങ്ങിയ കർഷകർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ</p>
 </div>
</div>
<p> പക്ഷേ, അതൊന്നുംതന്നെ സി.ജെ.പിയുടെ വളർച്ചക്ക് തടസ്സമായില്ല. സി.ജെ.പി ആദ്യമായി ഏറ്റെടുത്ത സമരമാണ് നീറ്റ് പരീക്ഷാ ക്രമക്കേടിൽ സമഗ്രാന്വേഷണവും ധർമേന്ദ്ര പ്രധാന്റെ രാജിയും. സമരം തുടങ്ങി അഞ്ചാഴ്ചക്കകം സമരത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കാൻ നിർബന്ധിതമായി. സർക്കാർ കീഴടങ്ങുകയും മന്ത്രി പ്രധാൻ രാജിവെക്കുകയും ചെയ്തു. സമരത്തെ ഡൽഹി പൊലീസിനെ ഉപയോഗപ്പെടുത്തി ഒരു അർധ ടിയാനൻമെൻ മാതൃകയിൽ അടിച്ചൊതുക്കാൻ ശ്രമം നടന്നു. മർദനങ്ങൾ അഴിച്ചുവിട്ടു. സി.ജെ.പി പ്രവർത്തകർ പൊലീസിന്റെ മർദനത്തിന് കീഴ്പ്പെടാൻ തയാറായില്ലെന്ന് മാത്രമല്ല, സമരത്തിനുള്ള ബഹുജന പിന്തുണ വർധിക്കാനും പൊലീസ് അതിക്രമം കാരണമായി.</p>
<p>സി.ജെ.പി ആരംഭിച്ച അനിശ്ചിതകാല സമരത്തിനു വഴിത്തിരിവായത്‌ വിദ്യാഭ്യാസ വിചക്ഷണനും മഗ്സാസെ അവാർഡ് നേടിയ ലഡാക്കിന്റെ സംസ്ഥാന പദവിക്കുവേണ്ടി പോരാടുന്ന സോനം വാങ്‌ചുക് സമരത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരാഹാര സത്യഗ്രഹം ആരംഭിച്ചതോടെയാണ്. മോദി സർക്കാർ സമരത്തോടും സോനം വാങ്ചുകിന്റെ നിരാഹാര സത്യഗ്രഹത്തോടും അലംഭാവം പുലർത്തുകയാണ് ചെയ്തത്. ജൂൺ 18നു സോനം വാങ്‌ചുകിനെ നിർബന്ധപൂർവം ആശുപത്രിയിലേക്കി മാറ്റി. മൺസൂൺ പാർലമെന്റ് ആരംഭിച്ചപ്പോൾ പാർലമെന്റിലേക്ക് മാർച്ച നടത്താൻ സി.​െജ.പി തീരുമാനിച്ചു. </p>
<p>ഇതിനെതിരെയാണ് ഡൽഹി പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. കശ്മീരിൽ ഉപയോഗിച്ചിരുന്ന ഗൺ പെല്ലറ്റുകൾ സി.ജെ.പി സമരക്കാർക്കെതിരെ പ്രയോഗിച്ചു. ധാരാളം വിദ്യാർഥികൾക്ക് മുറിവേറ്റു. വിദ്യാർഥികൾ പൊലീസിനെ പ്രതിരോധിക്കാൻ കല്ലെടു​െത്തറിഞ്ഞിട്ടുണ്ടാകും. വിദ്യാർഥികൾക്കെതിരെയുള്ള പെല്ലറ്റ് പ്രയോഗം മോദി ഭക്തർ സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചു. എന്നാൽ, സമരത്തിനുള്ള പിന്തുണ വർധിച്ചുവരുകയായിരുന്നു. ഇന്ത്യൻ സിനിമാതാരങ്ങളായ നസീറുദ്ദീൻ ഷാ. ശബാന ആസ്മി, പ്രകാശ് രാജ് എന്നിവർ ആദ്യമേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരംചെയ്യുന്ന വിദ്യാർഥികളെ ആക്രമിച്ചതോടെ കൂടുതൽ പിന്തുണ ലഭിക്കാൻ തുടങ്ങി. കേരളത്തിൽനിന്നും സിനിമ സെലിബ്രിറ്റികളുടെ കൂട്ടത്തിൽനിന്നും ആദ്യ പിന്തുണ നൽകിയത് ടൊവിനോ തോമസാണ്. </p>
<p>മോഹൻലാലിന്റെ മകൾ വിസ്‌മയ പൊലീസ് ആക്രമണത്തിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് വിസ്‌മയക്കും മോഹൻലാലിനുമെതിരെ വലതു തീവ്രവാദികൾ സൈബർ ആക്രമണം കടുപ്പിച്ചു. ഒരുകാര്യം വ്യക്തമാണ് പുതുതലമുറക്കാർ സംശയലേശമന്യേ സമരത്തെ അനുകൂലിച്ചു പ്രതികരിച്ചപ്പോൾ മില്ലേനിയൽ തലമുറയിലെ കരിയറിസ്റ്റുകളും അതിനുമുമ്പുള്ള തലമുറക്കാരും തുറന്നു പിന്തുണക്കാൻ മടിച്ചുവെന്നു മാത്രമല്ല, ആ തലമുറയിൽ ചിലരെങ്കിലും കേന്ദ്ര സർക്കാറിനൊപ്പമാണ് നിലകൊണ്ടത്. കേരളത്തിൽ ആശമാരുടെ സമരം നടന്നപ്പോൾ മില്ലേനിയൽ കരിയറിസ്റ്റ് ബുദ്ധിജീവികൾ മൗനംപാലിച്ചത് അധികാരത്തിന്റെ തണൽ അവരെ നിതാന്തമായി പ്രലോഭിപ്പിക്കുന്നതുകൊണ്ടാകണം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/02/2892362-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020u5tQlbFMdFPGVGDDCNpi66GFRNjhIm3o3900095" data-watermark="false" style="width: 100%;" info-selector="#info_item_1785653902985" title="കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് മർദിച്ച പ്രക്ഷോഭകന്‍റെ തലയിൽനിന്ന് രക്തമൊലിക്കുന്നു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785653902985">
  <p>കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് മർദിച്ച പ്രക്ഷോഭകന്‍റെ തലയിൽനിന്ന് രക്തമൊലിക്കുന്നു</p>
 </div>
</div>
<h3>ദക്ഷിണേഷ്യയിലെ ഭരണമാറ്റങ്ങൾ</h3>
<p>2022ലെ ശ്രീലങ്കയിൽ രാജപക്സ കുടുംബാധിപത്യ വാഴ്ചക്കെതിരെ നടന്ന ഐതിഹാസികമായ സമരമായ ‘ആരഗലയ’ ആദ്യഘട്ടത്തിൽതന്നെ തീവ്രസ്വഭാവം പ്രകടിപ്പിച്ചിരുന്നു. ജനകീയ മുന്നേറ്റമായിരുന്നെങ്കിലും തെരുവിൽ നിറഞ്ഞുകവിഞ്ഞ ജനാവലിയിൽ ഭൂരിപക്ഷവും യുവാക്കളാണ്. സിംഹള തീവ്രദേശീയവാദം ഉയർത്തിക്കൊണ്ടു വംശീയ രാഷ്ട്രീയത്തെ ആധാരമാക്കി ഒരു അടിച്ചമർത്തൽ വ്യവസ്ഥയാണ് ശ്രീലങ്കയിൽ രാജപക്സ കുടുംബ ഭരണം നിലനിർത്തിയിരുന്നത്. </p>
<p>സാമ്പത്തികമായി തകർന്ന ശ്രീലങ്കയിൽ അസ്വസ്ഥതകൾ പെരുകുകയായിരുന്നു. ശ്രീലങ്കൻ അധിപനും മഹിന്ദ രാജപക്​സയുടെ അനുജനുമായ ഗോടബയയുടെ സമഗ്രാധികാര ഭരണകൂടം ചൈനയുടെ പിന്തുണയോടെയാണ് നിലനിന്നിരുന്നത്. ചൈനക്ക് ശ്രീലങ്കിൽ നിക്ഷിപ്‌ത താൽപര്യങ്ങളുണ്ടായിരുന്നു. വർധിച്ചുവന്ന തൊഴിലില്ലായ്‌മയും കുതിച്ചുയർന്ന ജീവിത ചെലവുകളും ജനത്തെ പൊറുതിമുട്ടിച്ചു. പൊറുതിമുട്ടിയ ജനമാണ് തെരുവിലിറങ്ങിയത്. ഗോടബയ താമസിച്ചിരുന്ന കൊട്ടാരമാണ് അവർ ആദ്യം കൈയടക്കിയത്. ഗോടബയയും രാജപക്സ കുടുംബവും ജനങ്ങളുടെ അപ്രവചനീയ മുന്നേറ്റം കണ്ടു ഭയന്ന് രാജ്യത്തിൽനിന്നു പലായനം ചെയ്യുകയായിരുന്നു. ജനം സംഘടിച്ചത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നില്ല. ജനാധിപത്യ വാഞ്ഛയാണ് ജനത്തെ സമഗ്രാധികാരത്തിനെതിരെ തെരുവിലേക്ക് ഇറക്കിയത്. അത് ഭരണമാറ്റത്തിലേക്കാണ് എത്തിച്ചത്. </p>
<p>രണ്ടു വർഷത്തിനുശേഷം വിദ്യാർഥികളുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ശൈഖ് ഹസീന സർക്കാറിനെതിരെ ജനകീയ രോഷം വിദ്യാർഥികളുടെ പ്രക്ഷോഭത്തിലൂടെ പ്രകടമായി. വിദ്യാർഥികൾ സ്വയം സംഘടിക്കുകയായിരുന്നു. ബംഗ്ലാദേശിലും അധികാര ദുർവാഴ്ചക്കെതിരെ നടന്ന പ്രക്ഷോഭമാണ് ഭരണമാറ്റത്തിനു കാരണമായത്. സ്വജനപക്ഷപാതം, തൊഴിലില്ലായ്‌മ, സാമ്പത്തിക പരാധീനതകൾ, സാമൂഹികമായ അടിച്ചമർത്തൽ, തെരഞ്ഞെടുപ്പുകളിൽ കൃത്രിമത്വം തുടങ്ങിയ രാഷ്ട്രീയവും സാമൂഹികവുമായ നീറുന്ന പ്രശ്‌നങ്ങളാണ് വിദ്യാർഥികളെ ധാക്കയുടെ തെരുവീഥികളിലേക്ക് നയിച്ചത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/02/2892354-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020A08PUrERiZVKAnupjODRkzLkFgPJsQdN3475827" data-watermark="false" style="width: 100%;" info-selector="#info_item_1785653478226" title="ശ്രീലങ്കൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന യുവാക്കൾ " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785653478226">
  <p>ശ്രീലങ്കൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന യുവാക്കൾ </p>
 </div>
</div>
<p>ബംഗ്ലാദേശിൽ മാധ്യമങ്ങളും പൗരസമൂഹവും വിദ്യാർഥികളെ പിന്തുണച്ചിരുന്നു. ശൈഖ് ഹസീന ഭരണത്തിന്റെ ജനാധിപത്യ വിരുദ്ധമായ പ്രവർത്തനരീതികളും അടിച്ചമർത്തലും ഉത്തരവാദിത്തരാഹിത്യവുമാണ് സ്വയംഭൂവായ വിദ്യാർഥി പ്രക്ഷോഭത്തിനു കാരണമായത്. ശ്രീലങ്കയിൽ ഭരണത്തിന്റെ സമഗ്രാധികാരസ്വഭാവവും അവരുടെ തന്നെ സൃഷ്ടിയായ സാമ്പത്തിക അരാജകത്വവുമാണ് ജനകീയ മുന്നേറ്റത്തിന് കാരണമായതെങ്കിൽ ഏറക്കുറെ സമാനമായ രാഷ്ട്രീയ-സാമൂഹിക അസ്വസ്ഥതകളാണ് ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിനും പ്രേരകമായത്. </p>
<p>2025ൽ നേപ്പാളിലെ പ്രക്ഷോഭത്തിലൂടെയാണ് ജെൻസിയുടെ സമരസാന്നിധ്യം ഇത്രമേൽ ദൃശ്യമായത്. പാർലമെന്ററി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഐക്യ കമ്യൂണിസ്റ്റ് സർക്കാറിനെതിരെയാണ് നേപ്പാളിലെ ജെൻസി പ്രക്ഷോഭം തെരുവിൽ അരങ്ങേറിയത്. സ്വജനപക്ഷപാതം, ഭരണകൂട അനീതി, സർക്കാറിന്റെ നിസ്സംഗത, വർധിച്ചുവരുന്ന തൊഴിൽരാഹിത്യം -ഇതൊക്കെയാണ് അവിടെയും പ്രക്ഷോഭത്തിന്‌ വഴിതെളിച്ചത്. ജെൻസിയുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയതാണ് സമരം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രകോപനം. ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും തെരുവുകളിൽ അലയടിച്ച പ്രക്ഷോഭം ഒരുഘട്ടം പിന്നിടുന്നതോടെ ആക്രമസ്വഭാവത്തിലേക്ക് മാറുന്നതായി കാണാം. </p>
<p>ഭരണവർഗ ചെയ്തികൾ അസഹനീയമായ സാഹചര്യത്തിലാണ് ആക്രമസ്വഭാവത്തിലേക്ക് പ്രക്ഷോഭം മാറുന്നത്. നേപ്പാളിൽ കാബിനറ്റ് മന്ത്രിമാരെ ജെൻസി തെരുവിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായി. മൂന്നിടത്തെയും പ്രക്ഷോഭങ്ങളിൽ കാണുന്ന പ്രധാന സവിശേഷതകൾ ഭരണകൂടത്തിന്റെ നിസ്സംഗതയോടും അടിച്ചമർത്തൽ നയത്തോടുമുള്ള ശക്തമായ ജനകീയ പ്രതികരണങ്ങളായിരുന്നു പ്രക്ഷോഭങ്ങൾ എന്നതാണ്. തൊഴിലില്ലായ്‌മയും സാമ്പത്തിക പ്രതിസന്ധിയും പ്രക്ഷോഭത്തിലെ ജനബാഹുല്യത്തിന് പ്രേരണയായി. </p>
<p>സംഘടിത സ്വഭാവമുള്ള രാഷ്ട്രീയമോ വ്യവസ്ഥാപിത നേതൃത്വമോ നയിച്ച പ്രക്ഷോഭങ്ങളല്ല ഈ രാജ്യങ്ങളിൽ കണ്ടത്. സമരശൃംഖല വികസിപ്പിക്കാനും പ്രക്ഷോഭത്തിലേക്ക് കൂടുതൽ കൂടുതൽ ജനം വന്നുചേരാനും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഐക്യപ്പെടൽ സാധ്യമാക്കി. ഇന്റർനെറ്റ് ഷട്ട്ഡൗൺ എന്നത് ഭരണകൂടം അടിച്ചമർത്തലിന്റെ ഭാഗമായി നടപ്പാക്കുന്ന നയമാണ്. ഇതിനെയും മറികടക്കാവുന്ന സാങ്കേതിക ഉപാധികളും സംവേദന സാധ്യതകളും നൈസർഗികമായ പ്രേരണകളും ജെൻസി സമരങ്ങൾക്ക് കൂടുതൽ അടിച്ചമർത്തുംതോറും ശക്തിപ്പെടാനും മുന്നേറാനും സാധ്യത സൃഷ്ടിക്കുന്നു. </p>
<p>ദക്ഷിണേഷ്യയിലെ രാജ്യങ്ങളിൽ ഭരണമാറ്റത്തിലേക്ക് നയിച്ച രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യയിലും സംജാതമാകുന്ന സാഹചര്യത്തെക്കുറിച്ചു എൻ.ഡി.എ സർക്കാറിന് പൂർണബോധ്യമുണ്ടായിരിക്കും. വർധിച്ചുവരുന്ന തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്നമായി നിലനിൽക്കുന്നു. സർക്കാർ നൽകുന്ന പിന്തുണയിൽ കോർപറേറ്റുകൾ വമ്പിച്ച അഭിവൃദ്ധി നേടുന്നതും സാധാരണക്കാരുടെ ജീവിതം കൂടുതൽ കൂടുതൽ സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് ഉഴലുന്നതും ഒരു വർത്തമാന യാഥാർഥ്യമാണ്. ഗുരു​ഗ്രാമിൽ നടന്ന തൊഴിലാളി പ്രക്ഷോഭം ഈ യാഥാർഥ്യത്തെ തുറന്നുകാണിക്കുന്നതായിരുന്നു.</p>
<p> ജനാധിപത്യം ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികളും ഭരണഘടന സ്ഥാപനങ്ങൾ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു പകരമായി ജനാധിപത്യത്തിനു ഹാനികരമാകുന്ന സർക്കാർ നയങ്ങൾക്ക് പിന്തുണ നൽകുന്നതും സമൂഹത്തിൽ വ്യാപകമായ അസ്വസ്ഥത പടർത്തിയിട്ടുണ്ട്. നീറ്റ് പരീക്ഷ പേപ്പർ ചോർച്ച ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നുള്ള തിരിച്ചറിവാണ് ജെൻസി പ്രക്ഷോഭത്തിന്‌ കാരണമായത്. വ്യവസ്ഥാപിത നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പരാജയമാണ് (institutional failure) ഈ ക്രമക്കേടുകൾക്ക് കാരണമായത്. ഇത് ഭരിക്കുന്ന സർക്കാറിന്റെ പരാജയമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/02/2892356-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020oEva3KAYy5uEu6SJ1rqIXC6I0b2q0PsI3582157" data-watermark="false" style="width: 100%;" info-selector="#info_item_1785653584506" title="ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി വാർത്ത ആഘോഷിക്കുന്ന പ്രതിഷേധക്കാർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785653584506">
  <p>ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി വാർത്ത ആഘോഷിക്കുന്ന പ്രതിഷേധക്കാർ</p>
 </div>
</div>
<h3>ജെൻസി ഉണർത്തുന്ന പ്രത്യാശകൾ</h3>
<p>നരേന്ദ്ര മോദി സർക്കാറിന്റെ നയസമീപനങ്ങൾക്കെതിരെ വിദ്യാർഥി സമരങ്ങൾ 2016 മുതൽക്കു തന്നെ കാമ്പസുകളിൽ സജീവമാണ്. ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നയിച്ച ഈ സമരങ്ങളെ നേരിടാൻ സംഘ്പരിവാർ അവരുടെ ആവനാഴിയിലെ ആകെയുള്ള ആയുധമായ രാജ്യദ്രോഹകുറ്റമാണ് ആരോപിച്ചത്. ഇത് ആർ.എസ്.എസ്-സംഘ്പരിവാറിന്റെ പതിവു രീതിയാണ്. വിമർശനങ്ങളെയും എതിരഭിപ്രായങ്ങളെയും രാജ്യദ്രോഹം ആരോപിച്ച് നിസ്തേജമാക്കുക. </p>
<p>രാജ്യദ്രോഹ ആരോപണം മാത്രമല്ല, ഗോ സംരക്ഷണ ആൾക്കൂട്ടം പോലുള്ള ഹിംസാത്മകമായ ആൾക്കൂട്ടത്തെ ഉപയോഗപ്പെടുത്തി പ്രക്ഷോഭരംഗത്തുള്ളവരെ മർദിച്ച് അവശരാക്കാനുമുള്ള പരിപാടികളും നടന്നിരുന്നു. മൃഗീയമായാണ് പ്രക്ഷോഭങ്ങളെ നേരിട്ടിരുന്നത്. പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനും നേതൃത്വം കൊടുത്തതിനുമാണ് ഉമ്മർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും യു.എ.പി.എ രാജ്യദ്രോഹ കുറ്റമാരോപിച്ച് വിചാരണ കൂടാതെ തുറുങ്കിലടച്ചിരിക്കുന്നത്. ജാമ്യം ഒരു അവകാശമായിട്ടും ബഹുമാനപ്പെട്ട കോടതികൾ ഇവരുടെ ഭരണഘടനാദത്തമായ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നില്ല. </p>
<p>ഇന്ത്യ കണ്ട മറ്റൊരു പ്രധാന പ്രക്ഷോഭമായ കർഷക സമരവും അടിച്ചമർത്താനാണ് മോദി സർക്കാർ മുതിർന്നത്. ഖലിസ്താൻ ഭീകരവാദ ആരോപണവും രാജ്യദ്രോഹക്കുറ്റത്തിന്റെ ഭീഷണികളും കോർപറേറ്റ് അനുകൂല കർഷക നിയമത്തെ എതിർത്തു സമരംചെയ്ത കർഷക പ്രക്ഷോഭകാരികൾക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു. ഉറച്ചവിശ്വാസത്തോടെ സമരരംഗത്തു നിലയുറപ്പിച്ച കർഷക പ്രക്ഷോഭത്തിനു മുമ്പാകെയാണ് ആദ്യമായി നരേന്ദ്ര മോദി സർക്കാർ അടിയറവ് പറഞ്ഞത്. </p>
<p>കർഷക നിയമം പിൻവലിച്ചുകൊണ്ടാണ് അടിയറവ് വ്യക്തമാക്കിയത്. ഉത്തരപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തന്ത്രപരമായി പിന്മാറിയതാണെന്ന ആഖ്യാനവും പൊതുമണ്ഡലത്തിൽ ലഭ്യമാണ്. എന്നിരുന്നാലും, യാഥാർഥ്യമെന്തെന്നാൽ തന്ത്രപരമാണെങ്കിലും കർഷക നിയമം പിൻവലിക്കാൻ നിർബന്ധിതമാക്കിയത് കർഷകരുടെ പ്രക്ഷോഭമാണ്. കർഷകർ സംഘടിതരായിരുന്നു. കർഷകസമരത്തിന്റെ ഫലമായി കാർഷിക നിയമം പിൻവലിക്കേണ്ടിവന്ന മോദി സർക്കാർ രണ്ടാമത് പരാജയപ്പെട്ടത് കൂറകളുടെ പ്രതിഷേധത്തിന് മുമ്പാകെയാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/02/2892358-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020nimykN27UbLkHdPEhTjf2DPkxhzrTc4k3740342" data-watermark="false" style="width: 100%;" info-selector="#info_item_1785653742679" title="2025ൽ നേപ്പാളിലെ ഭരത്പൂർ മഹാനഗർപാലിക ഓഫിസിന് മുന്നിൽ ജെൻസി നടത്തിയ മുന്നേറ്റത്തിനു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1785653742679">
  <p>2025ൽ നേപ്പാളിലെ ഭരത്പൂർ മഹാനഗർപാലിക ഓഫിസിന് മുന്നിൽ ജെൻസി നടത്തിയ മുന്നേറ്റത്തിനു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ</p>
 </div>
</div>
<p>ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉറവകളിൽ വീണ്ടും പശിമ അനുഭവവേദ്യമാകുന്നു. മോദി സർക്കാറിനുവേണ്ടി നിലകൊണ്ട കോർപറേറ്റ് മാധ്യമങ്ങൾ ജന്തർമന്തറിൽ വിചാരണ ചെയ്യപ്പെട്ടു. വിദ്യാർഥികൾ ഗോദി മാധ്യമങ്ങളെ തെരുവുകളിൽ കൂക്കിവിളിച്ചു. ലെഗസി മാധ്യമങ്ങൾ പരിഭ്രാന്തരാണ്. അവർ അതിവർത്തിച്ച ഒരു തലമുറയാണ് ജെൻസിയുടേത്. പരമ്പരാഗത സർക്കാർ ഭാഷണം ഉരുവിടുന്ന മാധ്യമങ്ങൾ ജെൻസി തലമുറയിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ല. അദൃശ്യമായിരുന്ന കൂറകൾ സമഗ്രാധികാരത്തെ ഗാന്ധിയും അംബേദ്കറും (നിരാഹാര സത്യഗ്രഹവും ഭരണഘടനയും എന്ന ടൂൾകിറ്റ്) രൂപപ്പെടുത്തിയ ജനാധിപത്യത്തിന്റെ സമരഭാഷയിൽ നേരിടാമെന്നും അടിയറവു പറയിപ്പിക്കാമെന്നും കാണിച്ചുതന്നു. </p>
<p>അതേസമയം, പെല്ലറ്റ് ഗൺ അടിച്ചമർത്തൽ വ്യവസ്ഥയെ നേരിടാനായി അനാദരവിന്റെ പുതിയൊരു സമരകോശവും ജെൻസി ഇന്ത്യൻ ജനതക്ക് സമ്മാനിച്ചു. അനാദരവിന്റെ ആ പദകോശം സമഗ്രാധികാരത്തിന്റെ ഭയപ്പെടുത്തൽ തന്ത്രത്തെ തുറന്നു പ്രതിരോധിക്കുന്നതാണ്. ഭയമാണ് സമഗ്രാധികാരത്തിന്റെ പ്രധാന ആയുധം. രാഷ്ട്രീയകർത്തൃത്വമുള്ള ജെൻസിയുടെ അനാദരവിന്റെ തുറന്നരാഷ്ട്രീയം അനുഭവവേദ്യമാക്കുന്നത് സർക്കാറാണ് ഭയപ്പെടേണ്ടത് പൗരസഞ്ചയമല്ലെന്നു കൂടിയാണ്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/politics-of-irreverence-and-democratic-renewal-1542531</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/politics-of-irreverence-and-democratic-renewal-1542531</guid>
<category><![CDATA[Weekly,Archives,Articles,Premium,10 AUG 2026]]></category>
<dc:creator><![CDATA[ദാമോദർ പ്രസാദ്]]></dc:creator>
<pubDate>Mon, 03 Aug 2026 02:00:17 GMT</pubDate>
</item>
<item>
<title><![CDATA[വിട്ടുകൊടുക്കരുത്; ഭരണകൂടവേട്ടക്ക്
സമരയുവത്വത്തെ]]></title>
<description/>
<enclosure length="248128" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/02/2892283-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/02/2892283-untitled-1.gif'/><figcaption></figcaption></figure><p>രാജ്യത്തെ യുവതലമുറ–ജെൻസി–ചരിത്രമെഴുതി. അധികാര ഹുങ്കിൽ രാജിവെക്കാതെ പിടിച്ചുനിന്ന ഹിന്ദുത്വയുടെ പ്രചാരകൻ കൂടിയായ മന്ത്രിയെ അവർ ചവിട്ടിപ്പുറത്താക്കി. ആ പോരാളികൾക്ക് അഭിവാദ്യങ്ങൾ. </p>
<p>12 വർഷത്തിനിടെ ആദ്യമായാണ് മോദി സർക്കാർ വലിയ പരാജയം നേരിട്ടത്. നിവൃത്തിയില്ലാതെ കീഴടങ്ങേണ്ടിവന്നതാണ് മോദി സർക്കാറിന്. ആർ.എസ്.എസിന്റെ വിശ്വസ്ത സ്വയം സേവകനായ ധർമേന്ദ്ര പ്രധാനെ സംരക്ഷിച്ചുനിർത്താൻ എല്ലാ അടവും നോക്കിയിരുന്നു മോദി-ഷാ സംഘം. മുമ്പ് പൗരത്വ, കർഷക സമരവേളയിൽ പിന്നോട്ട് ചലിക്കേണ്ടിവന്നെങ്കിലും ​വീണ്ടും പലവിധത്തിൽ പഴയ നടപടികളുമായി ധിക്കാരത്തോടെ മുന്നോട്ടുപോവുകയാണ് ചെയ്തത്. ഒരു പരാജയവും ആത്യന്തികമായി ഭരണാധികാരികൾക്ക് സഹിക്കില്ല. അവർ തിരിച്ചടിക്കും. അതാണ് ചരിത്രം. അതിന്റെ പേരിൽ വീണ്ടും അവർ പരാജയം രുചിക്കും. </p>
<p>സമരത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടിയുടെ നേതാക്കളുമായി ചർച്ച നടത്തിയ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്രസിങ്ങും സമരക്കാർക്കെതിരെ പ്രതികാര നടപടികളുണ്ടാവില്ലെന്നും കേസുകൾ പിൻവലിക്കുമെന്നും ഉറപ്പു പറഞ്ഞതാണ്. എന്നാൽ, നൽകിയ വാക്ക് കാതുകളിൽനിന്ന് മായുംമുമ്പേ വേട്ടയാടൽ തുടങ്ങി ജന്തർമന്തറിലെ സമരക്കാർക്ക് ആദ്യദിനം മുതൽ ഭക്ഷണവും കുടിവെള്ളവുമെത്തിച്ച യു.പി സ്വദേശി ജുനൈദ് ആയിരുന്നു ആദ്യ ഉന്നം. സമരം ചൂടുപിടിച്ചുനിന്ന ഘട്ടത്തിൽ ജുനൈദിന്റെ പിതാവിനെയും ബന്ധുക്കളെയും ഒന്നിലേറെ തവണ യു.പി പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഡൽഹി പൊലീസ് ജുനൈദിനെ പിടിച്ചുകൊണ്ടുപോയി ചോദ്യംചെയ്തു. </p>
<p>സമരം നടന്നത് ജന്തർമന്തറിലാണെങ്കിലും അതിന്റെ പേരിൽ പൊലീസ് നടപടികൾ ആരംഭിച്ചത് കിലോമീറ്ററുകൾ അകലെയുള്ള ഓഖ്‍ല-ജാമിഅ നഗർ മേഖലയിലായിരുന്നു. അവിടെ നിന്ന് സമരനാളുകളിൽ മെട്രോ കയറിയ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പേരുവിവരങ്ങളും രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എ.ഐ കാമറ ഘടിപ്പിച്ച വാനുകളും കാമറ ഘടിപ്പിച്ച കണ്ണടകളും ഉപയോഗിച്ച് യുവജനങ്ങളുടെ ചിത്രങ്ങൾ പകർത്തിയ പൊലീസ് അവരുടെ വാതിക്കൽ മുട്ടുന്നത് എന്നാണെന്നേ ഇനി അറിയേണ്ടതുള്ളൂ. </p>
<p>അസം, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ നീറ്റ് ചോർച്ച പ്രതിഷേധത്തിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്തവരെ പൊലീസ് വിട്ടയച്ചിട്ടില്ല. സംഘ്പരിവാർ പൊലീസിന്റെ പതിവുശൈലിയിൽ മതംനോക്കിയാണ് നടപടികൾ. കോൺഗ്രസ് ഭരിക്കുന്ന കേരളത്തിലും യുവജന പ്രക്ഷോഭർക്കെതിരെ കേസുണ്ട്. </p>
<p>സമരത്തിന് വിദേശബന്ധം ചാർത്തിക്കൊടുക്കാനും വ്യാജ ആഖ്യാനം വഴി വെറുപ്പ് പരത്താനുമുള്ള ശ്രമവും നടക്കുന്നുണ്ട്. സമരം സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകൾ നൽകിയ ബദൽമാധ്യമങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്താനും നീക്കം നടക്കുന്നു. </p>
<p>യുവജന പ്രക്ഷോഭകർക്കുനേരെ നടന്ന അതിക്രമങ്ങൾ സംബന്ധിച്ച് പാർലമെന്റ് ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് ഡൽഹി പൊലീസ് സി.പി.എം അഖിലേന്ത്യാ ആസ്ഥാനമായ എ.കെ.ജി ഭവനി​ലേക്ക് ഇരച്ചുകയറിയത്. സി.ജെ.പി സമരത്തിന് ശക്തമായ പിന്തുണയേകിയ എസ്.എഫ്.ഐയുടെ ജോയന്റ് സെക്രട്ടറിയും ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. യൂനിഫോമോ നെയിംബാഡ്ജോ ധരിക്കാതെ, കാരണംപോലും ബോധിപ്പിക്കാതെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സി.പി.എം രാജ്യസഭാംഗം ​ജോൺ ബ്രിട്ടാസ് അടക്കമുള്ള നേതാക്കൾ ചെറുത്തുനിന്നതിനാൽ തൽക്കാലം നടക്കാതെ പോയി. 2021ൽ ഡൽഹിയിലെ ബംഗ്ലാ ഭവന് മുന്നിൽ സമാധാനപരമായി നടത്തിയ ഒരു ധർണക്ക് നേതൃത്വം നൽകിയതിന്റെ പേരിലാണ് അഞ്ചു വർഷത്തിനുശേഷം ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ​െപാലീസ് തിടുക്കം കാട്ടിയത്. </p>
<p>ഇപ്പോഴത്തെ അറസ്റ്റ് നീക്കങ്ങൾ പകപോക്കലാണെന്ന് സംശയലേശമന്യേ ഉറപ്പിച്ചു പറയാനാവും, വൈകാതെ സമരത്തിൽ പ​ങ്കെടുത്ത വിദ്യാർഥി സംഘടനകളുടെ നേതാക്കളെയും പൊലീസ് തേടിവരും. സമരപോരാളികളെ ഭരണകൂടനീതിക്ക് വിട്ടുകൊടുക്കരുത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/police-target-junaid-aishe-ghosh-after-protest-1542486</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/police-target-junaid-aishe-ghosh-after-protest-1542486</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,10 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 03 Aug 2026 01:45:43 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്​]]></title>
<description/>
<enclosure length="26166" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp'/><figcaption></figcaption></figure><h3>അജ്ഞതയെ കവി ചോദ്യം ചെയ്യുന്നു</h3>
<p>ഒഴുകുപാറ സത്യന്റെ ‘കുളി’ എന്ന കവിത (ലക്കം 1480) പ്രകൃതി വർണനയോ ചിലരുടെ കുളിയുടെയോ കേളിയുടെയോ അനുഭവമോ ആയി കണ്ടുകൊണ്ട് വായന അവസാനിപ്പിക്കേണ്ട ഒന്നായി തോന്നിയില്ല. സമൂഹത്തിൽ കാണുന്ന മൂല്യച്യുതിയുടെ സിംബലുകളെ ഇഴചേർക്കുന്ന ഒരു പാരിസ്ഥിതിക-രാഷ്ട്രീയ-ദാർശനിക രചനയായി ഈ കവിതയെ അടയാളപ്പെടുത്താം. </p>
<p>ആധുനികാനന്തര കവിത വലിയ ആഖ്യാനങ്ങളെ (Grand Narratives) തിരസ്കരിക്കുകയും, സൂക്ഷ്മമായ അനുഭവങ്ങളെയും അതിലെ വൈരുധ്യങ്ങളെയും, ഭാവാത്മകമായും രൂപഭദ്രമായും അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. മലയാളത്തിൽ സച്ചിദാനന്ദൻ ചൂണ്ടിക്കാണിക്കുന്നതുപോലെ, ആധുനികാനന്തര കവിത ജീവിതത്തിന്റെ ചിതറിക്കിടക്കുന്ന ഭാഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കാതെ, ആ ചിതറിക്കിടപ്പിനെ തന്നെ ഒരു അനുഭവമായി അവതരിപ്പിക്കുന്നു എന്നതാണ്. ‘കുളി’ എന്ന കവിതയിൽ ഈ സവിശേഷത നമുക്ക് കാണാം. </p>
<p>ഒഴുകുന്ന തോട് എന്നത് കാലത്തിന്റെ പ്രതീകമാണ്. തുടക്കവും ഒടുക്കവും അറിയാത്ത, ഒഴുക്ക് മാത്രമുള്ള ഒരു അസ്തിത്വം. നാം കുളിക്കുന്നത് ദേഹശുദ്ധി വരുത്താനാണല്ലോ. കവി കാണുന്ന ‘കുളി’ എന്നത് ശുദ്ധീകരണമല്ല, അത് അശുദ്ധിയിലേക്കുള്ള മനുഷ്യരുടെ (വളർത്തു മൃഗങ്ങളുടെയും) യാത്രയാണ്. മനുഷ്യൻ നന്മയെയും ശുദ്ധിയെയും തേടുമ്പോൾ, അതേ പ്രവൃത്തിയിലൂടെ അവൻ ഈ പ്രകൃതിയെ മലിനമാക്കുകയാണ്. ഇത് ജീവിതത്തിന്റെ അടിസ്ഥാനപരമായ വൈരുധ്യത്തെ (Paradox) തന്നെയാണ് ചോദ്യംചെയ്യുന്നത്.</p>
<p>കവിതയിലെ ‘ഞാൻ’ എന്നത് വെറുമൊരു നിരീക്ഷകനോ പ്രേക്ഷകനോ അല്ല. അവൻ സമൂഹത്തിന്റെതന്നെ ഭാഗമാണ്. അതേസമയം, അവൻ സമൂഹത്തിൽനിന്ന് അകന്നു നിൽക്കുന്നവനുമാണ്. വെള്ളത്തിലെ മാലിന്യങ്ങളെയും മനുഷ്യരുടെ അഴുക്കിനെയും പൂരക വൈരുധ്യങ്ങളായി അവതരിപ്പിക്കുന്ന ‘കുളി’യിൽ, കവി സ്വന്തം ഉണ്മയെ പ്രകൃതിയുമായി ചേർത്തുവെക്കാനൊരു ശ്രമം നടത്തുന്നുണ്ട്. ഇവിടെ ആത്മാംശത്തിന്‍റെ തിരച്ചിലിനൊടുവിൽ കവി ചെന്നെത്തുന്നത് സങ്കടകരവും അതിലേറെ ബീഭത്സവവുമായ ഒരു തിരിച്ചറിവിലേക്കാണ്. തോടിന്റെ തുടക്കവും അവസാനവും അറിയാത്ത മനുഷ്യൻ, തനിക്ക് ആവശ്യമുള്ളതെടുത്ത് അഴുക്ക് മാത്രം ബാക്കിയാക്കി കടന്നുപോകുന്നതിൽ നൈതികതയുടെ ഒരു പരിസ്ഥിതി രാഷ്ട്രീയമുണ്ട്.</p>
<p>അഴുക്കായ തുണികൾ അലക്കുന്നതും മൂത്രമൊഴിക്കുന്നതും, തുടർന്ന് ‘‘ഈ കടവിൽ കുളിച്ചു വെള്ളം അശുദ്ധമാക്കരുത്’’ എന്ന് ബോർഡ് വെക്കുന്നതും നമ്മുടെ കപട സദാചാരത്തിന്റെയും, സാംസ്കാരിക-രാഷ്ട്രീയ ബോധമുണ്ടെന്ന നടിപ്പിന്‍റെയും നേർക്കുള്ള കാർക്കിച്ചു തുപ്പലാണ്. പക്ഷേ, കവിയാണെങ്കിലോ മാലിന്യം പേറുന്നുണ്ടെങ്കിലും ശാന്തമായി ഒഴുകുന്ന തോടിനെപ്പോലെയാണ്. രൗദ്രമല്ല, ശാന്തവും കരുണവുമാണ് രസങ്ങൾ. നിയമങ്ങൾ ഉണ്ടാക്കുന്നവരും അത് ലംഘിക്കുന്നവരും ഒരേ വിഭാഗം തന്നെയാകുമ്പോൾ സാമൂഹിക പ്രതിബദ്ധതയുടെ താളനിബദ്ധത അവതാളത്തിലാവുകയാണ്. </p>
<p>അധികാരത്തിന്റെ ഭാഷയല്ല, അനുഭവത്തിന്റെ ഭാഷയാണ് കവിത എന്ന് സച്ചിദാനന്ദൻ പറയുന്നു. ഈ കവിതയിൽ ബോർഡ് വെക്കുന്ന അധികാരത്തെയും അതിനെ ലംഘിക്കുന്ന സാധാരണക്കാരന്റെ അനുഭവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഫിലോസഫിക്കൽ ഐറണിയുടെ സൗന്ദര്യം സൃഷ്‌ടിക്കുന്നു. </p>
<p> ‘അഴുക്ക്’, ‘തുണി അലക്കൽ’ തുടങ്ങിയ ബിംബങ്ങളെ വർഗപരമായി പരിശോധിച്ചാൽ ഇവിടെ ഒരേസമയം വ്യക്തിപരമായ അനുഭവവും സാമൂഹികമായ വിമർശനവും പ്രകൃതിയെക്കുറിച്ചുള്ള ആശങ്കയും ചേർന്ന ഒരു സമഗ്രമായ ആധുനികാനന്തര സൃഷ്ടിയായി കവിത പരിണമിക്കുന്നതു കാണാം. </p>
<p>നിയമങ്ങൾ ഉണ്ടാക്കുന്നതും അത് ആദ്യം ലംഘിക്കുന്നതും ഒരേ വിഭാഗമാണെന്നിരിക്കെ ഈ നിയമങ്ങൾക്ക് എന്ത് വിശ്വാസ്യതയാണുള്ളത് എന്ന ആശങ്കകൂടി കവി തൊടുത്തുവിടുന്നുണ്ട്. തോടിന്റെ തുടക്കവും ഒടുക്കവും അറിയാതെ, തനിക്ക് വേണ്ടത് മാത്രം എടുത്ത് ബാക്കിയെല്ലാം മാലിന്യത്തിൽ തള്ളുന്ന മനുഷ്യന്റെ പ്രവൃത്തിയെ കവിത വിമർശിക്കുന്നു. ഇവിടെ പ്രകൃതിയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന ആധുനിക മനുഷ്യന്റെ രാഷ്ട്രീയത്തെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.</p>
<p>യഥാർഥത്തിൽ ആ ബോർഡ് ഒരു പ്രതീകമാണ്. അധികാരം പലപ്പോഴും കടലാസിലോ ബോർഡിലോ മാത്രം ഒതുങ്ങിനിൽക്കുകയും, പ്രായോഗികതലത്തിൽ അരാജകത്വം തുടരുകയും ചെയ്യുന്നു എന്ന രാഷ്ട്രീയ യാഥാർഥ്യത്തെ ഇത് വെളിപ്പെടുത്തുന്നു. നാം നമ്മളോട് തന്നെ ചെയ്യുന്ന വഞ്ചനയെ, നിയമങ്ങളുടെയും ബോർഡുകളുടെയും മറവിൽ എങ്ങനെയാണ് ന്യായീകരിക്കുന്നത് എന്നതാണ് ഈ കവിതയിലെ കാതലായ രാഷ്ട്രീയ ചോദ്യം. </p>
<p><font color="#0000ff">ബെർണാഡ് മൊറൈസ്, തിരുവനന്തപുരം</font></p>
<h3>അവർണനീയമായ പ്രണയം</h3>
<p>ആഴ്ചപ്പതിപ്പിൽ തുടരുന്ന കെ.എം. സലിംകുമാറിന്റെ ആത്മകഥയിൽ പ്രണയസൂര്യനായിരുന്ന ആനന്ദവല്ലിയുടെ അന്ത്യദിനങ്ങളെക്കുറിച്ച് എഴുതിയത് (ലക്കം 1480) ഏറെ ഹൃദയസ്പർശിയായി. ആശുപത്രിയിൽ കിടക്കുന്ന രോഗികളെ സന്ദർശിച്ച് പാപമുക്തിയും നിത്യജീവനും വാഗ്ദാനം ചെയ്ത്, അവരുടെ ദുർബല മാനസികാവസ്ഥയെ ചൂഷണംചെയ്ത് ജീവിക്കുന്ന ക്രൈസ്തവ വിഭാഗമായ പെന്തക്കോസ്ത് വിശ്വാസികൾ അന്തിക്രിസ്തുവിന്റെ അനുയായികളാണ്. കാരണം, രോഗം പാപത്തിന്റെ പരിണതഫലമാണെന്ന് യേശുക്രിസ്തു പ്രസ്താവിച്ചതായി അറിവില്ല. വിശുദ്ധ ബൈബിളിൽ യോഹന്നാന്റെ സുവിശേഷം 9ാം അധ്യായത്തിൽ 1 മുതൽ 41 വരെയുള്ള തിരുവചനഭാഗം വായിച്ചാൽ അജ്ഞരായ പെന്തക്കോസ്തുകാർക്കും ഇതര സഭാവിഭാഗക്കാർക്കും മേൽപ്പറഞ്ഞ തെറ്റിദ്ധാരണ തിരുത്താൻ കഴിയും.</p>
<p>രക്തബന്ധങ്ങളെക്കാൾ സഹായകമായി വർത്തിച്ച സാഹോദര്യ ബന്ധങ്ങളുടെ മഹത്വം തിരിച്ചറിയുവാൻ ആനന്ദവല്ലിയുടെ രോഗാവസ്ഥ തുണയായി എന്ന് അദ്ദേഹം എഴുതിയിരിക്കുന്നത് വർത്തമാനകാലത്ത് എല്ലാവർക്കും ഒരു പാഠമാണ്. രോഗാവസ്ഥ യഥാർഥ സ്നേഹിതരെ തിരിച്ചറിയാനുള്ള ഒരു കാലഘട്ടമാണെന്ന് അനുഭവത്തിലൂടെ സലിംകുമാർ പറയുന്നു. </p>
<p>ദൈവവിശ്വാസികൾ അല്ലാതിരുന്നിട്ടും, വിശ്വാസിക്ക് പ്രാർഥനാ സൗകര്യം ഒരുക്കിയ സലിമിന്റെ വലിയ മനസ്സാണ് ഈശ്വരന്റെ ഇരിപ്പിടം. ആചാരങ്ങൾക്ക് വഴങ്ങാത്ത ജീവിതപങ്കാളിയുടെ ആഗ്രഹാഭിലാഷങ്ങൾക്ക് അനുസൃതമായി, ഭാര്യയെ ഇഹലോകത്തിൽനിന്നും യാത്രയാക്കിയ സലിംകുമാർ, ഭാര്യയോടുള്ള ഒടുങ്ങാത്ത പ്രണയമാണ് കാഴ്ചവെച്ചത്. മന്ത്രവാദിയും മന്ത്രങ്ങളും ഇല്ലാതെ പരമ്പരാഗത കീഴ്വഴക്കങ്ങൾ ലംഘിച്ച് നടത്തിയ ശവസംസ്കാരം, സംസ്കാരശൂന്യരായവർക്ക് ദിശാബോധം നൽകാൻ പര്യാപ്തമായി. വറ്റാത്ത മിഴിനീരും വിങ്ങുന്ന ഹൃദയവുമായി താൻ ഏകനായി എന്ന സങ്കടാവസ്ഥയിൽ ജീവിതം തള്ളിനീക്കുന്ന സലിംകുമാറിന്റെ പാതിയോടുള്ള പ്രണയം അവർണനീയമാണ്.</p>
<p><font color="#0000ff">ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി</font></p>
<h3>മാധ്യമ സംവാദം അവസരോചിതമായി</h3>
<p> ‘ഇങ്ങനെ മതിയോ മലയാളത്തിലെ മാധ്യമപ്രവർത്തനം’ (ലക്കം 1479) എന്ന സംവാദം വളരെ അവസരോചിതമായി. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട്, വിശിഷ്ട വ്യക്തിത്വങ്ങളായ സി.എൽ. തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.ആർ. ഗോപീകൃഷ്ണൻ, ഡോ. എസ്.ആർ. സഞ്ജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അവതരിപ്പിച്ച വീക്ഷണങ്ങൾ ഏറെ ഗൗരവമുള്ളതുതന്നെയാണ്. എന്നിട്ടും നമ്മുടെ മാധ്യമപ്രവർത്തകർ എന്തോ ഇങ്ങനെ ബാലിശവും വിലകുറഞ്ഞതുമായ വാർത്തകളും തെറ്റിദ്ധരിക്കപ്പെടുന്ന പ്രസ്താവനകളും വസ്തുതകളുടെ വളച്ചൊടിക്കലുകളും നടത്തുന്നു എന്നതാണ് വിഷയം. </p>
<p>വിടപറഞ്ഞ മാധ്യമ പ്രവർത്തകൻ എൻ.ആർ.എസ്. ബാബുവിനെക്കുറിച്ച് ബൈജു ചന്ദ്രൻ നടത്തിയ ഒാർമകളും ‘സ്നേഹത്തിന്‍റെ തടവുമുറി’ എന്ന തലക്കെട്ടിൽ പി. സുജാതൻ എഴുതിയ കുറിപ്പും പ്രസ്തുത ലക്കത്തിൽതന്നെ പ്രത്യക്ഷപ്പെട്ടത് സംവാദ ചർച്ചക്ക് മുതൽക്കൂട്ടായി. ഇതുപോലെ ഒരാൾ സ്ഥലരാശിയിൽ ഇനി എന്ന്? എന്നെഴുതിക്കൊണ്ടാണ് പി. സുജാതൻ എഴുത്ത് അവസാനിപ്പിക്കുന്നത്. വർത്തമാനകാല സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ വളരെ സാർഥകമായി ഇടപെടേണ്ട ജനാധിപത്യത്തിന്‍റെ പഞ്ചസ്തൂപങ്ങളിൽ ഒന്നായ മാധ്യമങ്ങൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ നടത്തി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുമ്പോൾ എൻ.ആർ.എസ്. ബാബുവിനെ പോലെയുള്ള അസാധാരണ ധൈഷണികതയുള്ള വ്യക്തിത്വങ്ങളെ സ്മരിച്ചത് അങ്ങേയറ്റം ഉചിതമായി. ആഴ്ചപ്പതിപ്പിന്‍റെ താളുകൾ അതിനായി മാറ്റിവെച്ചത് വായനക്കാർക്ക് നല്ല അനുഭവവുമായി. </p>
<p>‘കാട്ടുകള്ളൻമാർ’ എന്ന വിവാദ ഗ്രന്ഥത്തിന്‍റെ പിറവിക്ക് ഇടയായ സാഹചര്യം പഠിക്കാൻ എം.എസ്. മണിയെന്ന വിഖ്യാത എഡിറ്റർ തന്‍റെ അച്ഛനും മുഖ്യ പത്രാധിപരുമായിരുന്ന കെ. സുകുമാരനോട് പണം ആവശ്യപ്പെട്ടതും എസ്. ജയചന്ദ്രൻ നായരും എൻ.ആർ.എസ്. ബാബുവും ഇറങ്ങിത്തിരിച്ച് വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരുന്നതുമായ അനുഭവം ത്രസിപ്പിക്കുന്നതായിരുന്നു. മലയാള ജേണലിസത്തിലെ അനന്യമായ അന്വേഷണാത്മകമായ ‘കാട്ടുകള്ളൻമാർ’ എന്ന ഗ്രന്ഥം സാമൂഹിക-സാംസ്കാരിക രംഗത്തും വരുത്തിയ മാറ്റങ്ങളും പി. സുജാതൻ ഒാർമയിലൂടെ പങ്കുവെക്കുന്നു. ലേഖകനും ആഴ്ചപ്പതിപ്പിനും നന്ദി. </p>
<p><font color="#0000ff">റഷീദ് പാലേരി, പയ്യോളി </font></p>
<h3>വാർധക്യം പ്രവർത്തനങ്ങളുടെ അവസാനഘട്ടമല്ല</h3>
<p>‘തുടക്കം’ പംക്തിയിലെ ‘വയോജനം’ എന്ന ലേഖനം (ലക്കം 1477) വായിച്ചു. പ്രായം കൂടിയവരെ ആശ്രിതരായും സമൂഹത്തിന് ഒരു ഭാരമായും കാണുന്ന പ്രവണത ഇന്നും നിലനിൽക്കുന്നുണ്ട്. പക്ഷേ, പഴയകാലത്ത് വയോജനങ്ങൾ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ ഇന്നത്തെ സാഹചര്യത്തിൽ അതേരീതിയിൽ തുടരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ആരോഗ്യരംഗത്തെ പുരോഗതി, ജീവിത നിലവാരത്തിലെ മാറ്റങ്ങൾ, വിദ്യാഭ്യാസത്തിന്റെ വ്യാപനം എന്നിവ കാരണം അറുപതും എഴുപതും കഴിഞ്ഞവർക്കുപോലും ഊർജസ്വലരായി നിൽക്കാൻ സാധിക്കുന്നു. </p>
<p>വാർധക്യം എന്നത് പ്രവർത്തനങ്ങളുടെ അവസാനഘട്ടമല്ല. മറിച്ച് ജീവിതാനുഭവങ്ങളും അറിവും സമൂഹത്തിന് പകർന്നുനൽകാൻ കഴിയുന്ന ഒരു കാലമാണ്. ഒരു വ്യക്തി വർഷങ്ങളിലൂടെ നേടിയെടുത്ത പരിചയവും പ്രായോഗിക ജ്ഞാനവും പല മേഖലകളിലും വിലപ്പെട്ടതാണ്. യുവതലമുറക്ക് മാർഗനിർദേശം നൽകാനും പരിശീലനം നൽകാനും ഉപദേശക വേഷം കൈകാര്യം ചെയ്യാനും വയോജനങ്ങൾക്ക് കഴിയും. ഇന്ന് ജോലിചെയ്യാനുള്ള സന്നദ്ധതയും ആരോഗ്യവുമുള്ള വയോജനങ്ങൾക്ക് നിരവധി തൊഴിൽ സാധ്യതകളുണ്ട്. </p>
<p>വയോജനങ്ങളുടെ കഴിവുകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് സമൂഹത്തിന് ആവശ്യം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ അവരുടെ പങ്ക് അവസാനിച്ചിട്ടില്ല. അതേസമയം, എല്ലാ വയോജനങ്ങളും ഒരേ സാഹചര്യത്തിലല്ല എന്നതും അംഗീകരിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും ഏകാന്തതയും അനുഭവിക്കുന്നവരും സമൂഹത്തിലുണ്ട്. അതുകൊണ്ട് അവരെ സ്വയംപര്യാപ്തരാക്കാനുള്ള അവസരങ്ങളും ആവശ്യമായ പിന്തുണയും നൽകേണ്ടത് അനിവാര്യമാണ്. </p>
<p>‘വയോജനം’ എന്ന ലേഖനം വാർധക്യത്തെ ഒരു പ്രശ്നമായി മാത്രമാണ് കാണുന്നത്. അതിനൊപ്പം ഇന്നത്തെ വയോജനങ്ങൾ പലരും പഴയകാലത്തെപ്പോലെ നിസ്സഹായരല്ല എന്ന യാഥാർഥ്യവും ഓർമിപ്പിക്കേണ്ടതുണ്ട്. പ്രായം ഒരു സംഖ്യ മാത്രമാണ്; കഴിവും ആത്മവിശ്വാസവും പ്രവർത്തിക്കാനുള്ള മനസ്സുമാണ് ഒരാളുടെ യഥാർഥ ശക്തി. അനുഭവസമ്പത്തുള്ള വയോജനങ്ങളെ സമൂഹത്തിന്റെ സജീവശക്തിയായി കാണുന്ന ഒരു പുതിയ കാഴ്ചപ്പാട് വളരേണ്ട സമയമാണിത്. </p>
<p><font color="#0000ff">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം</font></p>
<h3>കളിസാക്ഷരത നേടിയെടുക്കണം</h3>
<p>‘മീഡിയാസ്കാനി’ൽ യാസീൻ അശ്‌റഫ് എഴുതിയ ‘കളിയെഴുത്തിലെ യുദ്ധഭാഷ’ (ലക്കം 1481) വായിച്ചു. റഷ്യയും യുക്രെയ്നും തമ്മിലും അമേരിക്കയും ഇറാനും തമ്മിലും യുദ്ധം തുടരുകയാണല്ലോ. ആ യുദ്ധോന്മാദം മലയാള മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പിടിമുറുക്കി എന്നാണ് കളിയെഴുത്തിലെ യുദ്ധഭാഷ കാണുമ്പോൾ തോന്നുന്നത്. എല്ലാത്തരം കടുത്ത മത്സരബുദ്ധികളും അവസാനം അക്രമത്തിന്റെ പാതയിലേക്കാണ് എത്തിച്ചേരുകയെന്ന് പറയാറുണ്ടല്ലോ. അത് സത്യമാണെന്ന് നടപ്പു ലോകകപ്പ് ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട നമ്മുടെ മാധ്യമങ്ങളുടെ യുദ്ധഭാഷ എന്ന ശീലക്കേട് തെളിയിക്കുന്നു. കളിയെ കളിയായി മാത്രം കണക്കാക്കുന്ന ഒരു കളി സാക്ഷരത മാധ്യമങ്ങളും കാണികളും കായികപ്രേമികളും മനഃപൂർവം നേടിയെടുക്കേണ്ടതുണ്ട്. </p>
<p><font color="#0000ff">ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക് തൃ​ശൂ​ർ </font></p>
<h3>രാഷ്ട്രീയ തടവുകാരന്‍റെ പ്രതിരോധ പാഠം</h3>
<p>അതതു ദിവസങ്ങൾക്ക് ഉപരിപ്ലവ വ്യാഖ്യാനങ്ങൾ നൽകി പൊലിപ്പിച്ചെടുക്കുന്നതിനപ്പുറം രാഷ്ട്രീയ-സാമൂഹിക ഉത്തരവാദിത്തങ്ങളില്ലാത്ത സമൂഹത്തോട് ‘പിൽക്കാലത്ത് ഒരു പെൺകുട്ടിയെഴുതിയ വ്ലോഗ്’ (ലക്കം 1481) എന്ന കവിതയിലൂടെ എം.ബി. മനോജ് നടത്തുന്ന സംവാദം, ജാമ്യത്തിലിറങ്ങിയ രൂപേഷിന്‍റെ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകൾ’ എന്ന നോവൽ പുറത്തിറങ്ങുന്ന പശ്ചാത്തലത്തിൽ വായനക്കാർക്ക് വിപുലമായ അർഥതലങ്ങളോടൊപ്പം സ്വയംവിമർശനത്തിനുള്ള അവസരംകൂടിയാണ്. </p>
<p>രാഷ്ട്രീയ തടവുകാർക്ക് ബ്രിട്ടീഷിന്ത്യയിൽ ലഭിച്ചിരുന്ന പരിഗണനപോലും ഫാഷിസ്റ്റ് ഇന്ത്യയിൽ ലഭിക്കുന്നില്ല എന്നത് പൊതുബോധത്തിലടക്കം രൂപപ്പെട്ടുവന്നിട്ടുള്ള അവരോടുള്ള മനോഭാവം പ്രതിഫലിപ്പിക്കുന്നതാണ്; ‘‘ജയിലിൽനിന്നിറങ്ങിവന്ന അവനെ സമരക്കാരനായോ കർഷകനായോ ആരും കണ്ടില്ല...’’, ‘‘ഭയം എന്നെ അവനിൽനിന്നും മാറ്റി’’ തുടങ്ങിയ വരികൾ. ഭരണകൂടം ഇത്തരക്കാർക്കുനേരെ ഭയം ഉൽപാദിപ്പിക്കുന്നവിധവും വായനയിലേക്ക് കവിത തിളപ്പിച്ചൂറ്റിയൊഴിച്ചിട്ടുണ്ട്. ഒരൊറ്റയാൻ പോരാളിയുടെ ജീവിതം വരച്ചിടുമ്പോൾ ഏകാന്തതയുടെ കേവലാനുഭവമല്ല മനോജ് മാഷ് തന്നെ സംഭാവന ചെയ്ത ആ വാക്ക് കടമെടുത്തുപറഞ്ഞാൽ ‘‘കൂട്ടാന്ധത’’യുടെ പ്രതിരോധപാഠമായ് കവിത മനസ്സിന്‍റെ കൂട് തുറന്നിടുന്നു. </p>
<p><font color="#0000ff">സമീർ കാവാഡ്, മുട്ടിൽ</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1542458</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1542458</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,10 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 03 Aug 2026 01:30:09 GMT</pubDate>
</item>
</channel>
</rss>
