<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 22 Jun 2026 06:15:41 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly-archives-29JUN/feeds.xml" rel="self" type="application/rss+xml"/>
<pubDate>Mon, 22 Jun 2026 06:15:41 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[വെസ്റ്റ് ഇന്ത്യൻസ്]]></title>
<content:encoded><![CDATA[<p>‘‘ഞങ്ങൾ ഇന്ത്യയായിരുന്നില്ല. ഇന്ത്യയാകണമെന്ന് ആഗ്രഹിച്ചാൽപ്പോലും പുലരിക്കലെ പിള്ളേർ അതിന് സമ്മതിക്കില്ലായിരുന്നു. അവരാണ് ഇന്ത്യ. അവർ ഞങ്ങളെ വെസ്റ്റ് ഇന്ത്യൻസ് എന്ന് ചാപ്പകുത്തി. അത് മാഞ്ഞുപോകില്ല. ഞങ്ങൾ കറുമ്പന്മാരാണ്. അതുകൊണ്ടാണ് വെസ്റ്റ് ഇൻഡീസിനെ ഞങ്ങൾക്ക് ഔദാര്യപൂർവം പതിച്ചുനൽകിയത്. തോൽവികളുടെ എണ്ണം കൂടിയപ്പോൾ ഞങ്ങൾ വേസ്റ്റ് ഇന്ത്യൻസായി നീട്ടിപ്പരത്തി പുച്ഛിക്കപ്പെട്ടു. പുലരിക്കൽ ടീംസിനെ എതിർക്കാനുള്ള കെൽപ് അന്ന് ഞങ്ങൾക്കില്ലായിരുന്നു. </p><p>അതുമാത്രമല്ല, അവരുടെ ദയാദാക്ഷിണ്യത്തിലായിരുന്നു ഞങ്ങൾ സന്തോഷിച്ചിരുന്നതുതന്നെ. പുലരിക്കൽ ആർട്സ് &amp; സ്പോർട്സ് ക്ലബി​െന്റ സെക്രട്ടറിയായ രാജേന്ദ്രൻ നായരുടെ അധീനതയിലുള്ള പറമ്പിലാണ് ഞങ്ങളും അവരും വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും ക്രിക്കറ്റ് കളിച്ചിരുന്നത്. മൈതാനം ഒരു തർക്കഭൂമിയാണ്. ഏറെനാളായി മുട്ടിപ്പുല്ല് വളർന്നു കാടുപിടിച്ച് കിടന്ന സ്ഥലം! കാടുവെട്ടിത്തെളിച്ച് മൈതാനമാക്കി നൽകിയതി​ന്റെ പ്രത്യുപകാരമായിരുന്നു അവിടെ കളിക്കാനുള്ള അവകാശം. രാജേന്ദ്രൻ നായരും അയാളുടെ പെങ്ങളും തമ്മിൽ വസ്തുവി​ന്റെ ഉടമസ്ഥാവകാശത്തിനായുള്ള കേസ് കോടതിയിൽ നടക്കുന്നുണ്ട്. അത് നീണ്ടുപോകണേ എന്നായിരുന്നു അന്നൊക്കെയുള്ള പ്രാർഥന..!’’
</p><p>ആഴ്ചപ്പതിപ്പിലെ ഓർമക്കുറിപ്പുകൾ തുടർന്നുപോകുന്നതിനിടയിൽ വാട്സ്ആപ് സന്ദേശങ്ങളും മെയിലുകളുമൊക്കെ വായനക്കാരിൽനിന്നും എനിക്ക് ലഭിക്കാറുണ്ടായിരുന്നു. അപൂർവമായി കത്തുകളും. ചിലതൊക്കെ പത്രാധിപർ വായനക്കാരുടെ കോളത്തിൽ അച്ചടിക്കാറുമുണ്ടായിരുന്നു. വെസ്റ്റ് ഇന്ത്യൻസ് എന്ന അധ്യായം അച്ചടിച്ചുവന്നു രണ്ടാഴ്ച കഴിഞ്ഞാണ് പുലരിക്കലിൽനിന്നും ആ കത്ത് എന്നെ തേടിയെത്തിയത്. ആറു പേജ് നീണ്ട ഒരു കത്ത്. ഒരു കത്തി​​ന്റെ ഔപചാരികതകളേക്കാൾ ഒരു കഥയുടെ കരവിരുതായിരുന്നു ആ എഴുത്തിനുണ്ടായിരുന്നത്. ഞാനെഴുതിയ വെസ്റ്റ് ഇന്ത്യൻസ് എന്ന അധ്യായത്തിലെ ആദ്യ ഖണ്ഡിക ഉദ്ധരിച്ചുകൊണ്ടുള്ള ഓർമകളുടെ പകിടകളി. </p><p>ഒരുപക്ഷേ എ​ന്റെ ഓർമക്കുറിപ്പിനേക്കാൾ തെളിച്ചവും കൃത്യതയുമുള്ള എഴുത്ത്. സാഹിത്യത്തി​ന്റെ ആലങ്കാരികതകൾ കുറവെങ്കിലും പൊരുളുകളുടെ കണിശതയും ആർജവവും അതിൽ മുറ്റിനിന്നിരുന്നു. അക്ഷരങ്ങൾക്ക് നല്ല തെളിച്ചവും ചെറുപ്പത്തി​ന്റെ ഓജസ്സുമുണ്ടായിരുന്നു. കലാധരനെക്കുറിച്ചായിരുന്നു ആ കത്ത്. ഒരുകാലത്ത്, ഞങ്ങളുടെ വെസ്റ്റ് ഇൻഡീസിനെ നയിച്ചിരുന്ന പരുങ്ങൽപ്പാറക്കാരുടെ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ്. കളിക്കളത്തിലിറങ്ങിയില്ലെങ്കിലും ഞങ്ങൾക്കയാൾ മാസ്റ്റർ ബ്ലാസ്റ്റർതന്നെയായിരുന്നു. ക്രിക്കറ്റ് അയാൾക്ക് വെറും കളിയായിരുന്നില്ല. ജീവിതം തന്നെയായിരുന്നു. കളിയാൽ ജീവിതത്തെ നിർവചിച്ചവൻ. ഞാനുൾപ്പെടെയുള്ള പരുങ്ങൽപ്പാറയിലെ ചെറുപ്പക്കാരിൽ അവബോധത്തി​െന്റ തിരിതെളിച്ചവൻ. കലാധരൻ! 
</p><p>അയ്യപ്പനാശാൻ മരിച്ചതി​ന്റെയന്ന്, രാത്രിയിൽ കുഴിമാടത്തിന്റെയരികത്ത് ഒരാൾ കുറേ നേരമായി നിൽക്കുന്ന കാഴ്ച ആദ്യം കണ്ടത് ഷോബിയായിരുന്നു. അന്നേരം ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു. ദഹിപ്പിച്ച പുക അന്തരീക്ഷത്തിലാകെ കുമിഞ്ഞുനിന്നിരുന്നു. പുകയും മഴത്തുള്ളികളും ചേർന്നൊരുക്കിയ ഒരു മായക്കാഴ്ചയായിട്ട് അവിടെയുള്ളവരതിനെ നിസ്സാരമാക്കി. എന്നാലത് പിറ്റേദിവസവും ആവർത്തിച്ചതോടെ ഷോബി പറഞ്ഞു. 
</p><p>‘‘അണ്ണോ... നമക്ക് ഒന്നുപോയി നോക്കിയാലോ.’’
</p><p>ഷോബിയുടെ കണ്ണുകളിൽ ഒരേസമയം പേടിയും കൗതുകവും ഇഴപിരിഞ്ഞു കിടന്നിരുന്നു. 
</p><p>തെക്കുവശത്തെ ജനാലയിലൂടെ ടോർച്ച് തെളിച്ചു വീശിയപ്പം ഷോബി പറഞ്ഞത് നേരായിരുന്നു. ആരോ ഒരുത്തൻ അയ്യപ്പനാശാന്റെ കുഴിമാടത്തിനരികിലുണ്ട്. 
</p><p>‘‘അത് ആരാ ചിത്രയണ്ണാ..!’’  ഷോബിയുടെ ആ പിടപ്പു കണ്ടപ്പോൾ എന്തും വരട്ടെയെന്ന് കരുതി ചുടലപ്പറമ്പിലേക്ക് നടന്നു. കാലിലും കൈയിലും ഒരു വിറ കേറി കൊളുത്തിപ്പിടിക്കുന്നുണ്ട്. കുടുംബക്കാർ അന്തിയുറങ്ങുന്ന മണ്ണാണ്. പരമസാധുക്കൾ മുതൽ വീരപരാക്രമികൾ വരെ ശയിക്കുന്ന ഇടം. അതിൽ ദുർമരണപ്പെട്ടവർ വരെയുണ്ട്. അത്തരക്കാരുടെ പ്രേതങ്ങൾ ചില്ലറക്കാരല്ല. അക്രമകാരികളാണ്. മോക്ഷം കിട്ടാതെ അലയുന്നവരെ പേടിക്കണം. നാട്ടിലാകെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന സർവമാന പ്രേതകഥകളും ചിന്തയിലാകെ വരത്തുപോക്കുകൾ നടത്തുണ്ട്. എന്നാലും പിന്നോട്ടില്ല. ഷോബി വകയിലെ വെറുമൊരു ബന്ധു മാത്രമല്ല. അയ്യപ്പനാശാന്റെ കുട്ടിയാണ്. മുഖത്ത് ചായംതേച്ച്, ചുവടു​െവച്ചാടുവാൻ ശീലിപ്പിച്ച ആശാനാണ്. ഷോബിക്ക് പറയാൻ അധികം പേരില്ല. ഇളയത്തുങ്ങള് രണ്ട് പെങ്ങന്മാരാണ്. കൃതജ്ഞത ഭയത്തെ പിന്നിലേക്ക് തള്ളിമാറ്റി മുന്നോട്ടു നടത്തിച്ചു. 
</p><p>കുഴിമാടത്തിന്റെ കാൽച്ചുവട്ടിലാണ് അവൻ നിൽക്കുന്നത്. ഒരു ആറടി പൊക്കമുണ്ട്. മെലിഞ്ഞ ഉടലാണ്. മുണ്ട് മടക്കിക്കുത്തി കൈകെട്ടിയാണ് നിൽപ്. ശീതക്കാറ്റിൽ മേൽക്കുപ്പായം ഇളകിയാടുന്നുണ്ട്. ഉടുപ്പല്ല. ജുബ്ബ പോലൊന്നാണ് വേഷം. പരദേശിയാണോ! ഇനി വല്ല കള്ളനുമാണോ! ഛെ എന്തൊരു വങ്കത്തമാണ് ഈ ചിന്തിച്ചുകൂട്ടുന്നത്. കത്തിച്ചാമ്പലായിടത്ത് എന്തോന്നിരിക്കാൻ! പിന്നാരാകും? ഷോബി കൊന്നത്തെങ്ങിന്റെ മറവുപറ്റി പേടിച്ചു വിറച്ചു നിൽക്കുകയാണ്. അവന്റെ ചങ്കിടിപ്പിന്റെ ഒച്ച കുഴിമാടം വരെ കേൾക്കാം. ഒടുവിൽ രണ്ടും കൽപിച്ചങ്ങ് തീരുമാനിച്ചു.
</p><p> ‘‘ആരാ..?’’
</p><p>രണ്ടക്ഷരമുള്ള ആ വാക്കിന് തൊണ്ടയിൽനിന്നും പുറത്തുചാടാൻ കുറച്ച് പാടുപെടേണ്ടിവന്നു. എങ്കിലും ഉതിർന്നുവീണ ശബ്ദത്തിന് കാരിരുമ്പിന്റെ ഉറപ്പും ഊക്കുമുണ്ടായിരുന്നു. മറുപടിയില്ല. പത്തുച്ചുവട് മുന്നോട്ടു​െവച്ച് ടോർച്ച് ഉയർത്തിനീട്ടി ഒന്നുകൂടി ചോദിച്ചു
</p><p> ‘‘ആരാ നീ...’’
</p><p>പ്രകാശധാരയിൽ ഒരു രൂപം തിടംവയ്ക്കുന്നു... അയ്യപ്പനാശാൻ! പൊടിമീശക്കാരനായ അയ്യപ്പനാശാൻ! എന്റെ കണ്ണുതള്ളിപ്പോയി. അയ്യപ്പനാശാനെ പകർത്തിവച്ചേക്കുന്നു! മുറിച്ച മുറി! ഭീതിയാൽ ഞാൻ വേച്ചു വീണുപോയേക്കുമെന്നുവരെ കരുതിപ്പോയി. ചിലനേരത്ത് എവിടെനിന്നോ ഒരു കരുത്തുവന്ന് ബലപ്പിച്ചങ്ങ് നിർത്തില്ലേ! അതുപോലൊന്ന് അപ്പോഴും സംഭവിച്ചു. വരത്തൻ മൗനത്തിന്റെ തൂവിക്കുടം പൊട്ടിച്ചു.
</p><p>  ‘‘ഞാൻ കലാധരൻ... അയ്യപ്പനാശാന്റെ മോൻ!’’
</p><p>നിന്നനിൽപിൽ ഞാൻ ഒരു ശിലപോലെ ഉറഞ്ഞുപോയി. നൊടിനേരത്താൽ അവൻ അപ്രത്യക്ഷനായി. എവിടെക്കോ മിന്നിമറഞ്ഞിരിക്കുന്നു. കാലബോധം തിരികെ കിട്ടിയപ്പോൾ ഞാൻ ടോർച്ച് നീട്ടിയടിച്ചു. പ്രകാശം പലയിടങ്ങളിലേക്ക് ചിതറിയോടി. ചങ്ങലംഏലായുടെ നടവരമ്പിലൂടെ ഒരു നിഴൽ മാഞ്ഞുപോകുന്നതു കണ്ടു. ഷോബിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഷോബി എന്തെക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ ഒന്നുംതന്നെ കേൾക്കുന്നുണ്ടായിരുന്നില്ല. മനസ്സാകെ ആ കാഴ്ചകളുടെ പെരുക്കമായിരുന്നു. പോക്കറ്റിൽനിന്നും ഒരു ബീഡി എടുത്ത് ചുണ്ടിൽ തിരുകി കത്തിച്ചു. പറങ്കിമാവിൽ ചാരിനിന്നു നാലു പുകയെടുത്തു. ഷോബിയോട് കാര്യം പറയാതിരുന്നിട്ടെന്ത് ഫലം! 
</p><p>ഒരു ബീഡി കത്തിയമർന്നു. കണ്ടതും കേട്ടതുമെല്ലാം തീപ്പൊരികളായി ഷോബിയുടെ ചങ്കിലേക്ക് പകർന്നു. ഷോബിയാ പുകച്ചിലുമായി വീട്ടിലേക്കു നടന്നു. ചാക്കാലവീട് വീണ്ടും വിലാപപ്പുരയായി കത്തിയമർന്നു. ആ അഗ്നികുണ്ഡത്തിനു മീതേ അയ്യപ്പനാശാന്റെ ഭാര്യ പീലിച്ചിറ്റ കള്ളിയങ്കാട് നീലിയായി നിന്ന് അലറി.
</p><p> ‘‘ഇനി ആ എമ്പോക്കി ഈ മണ്ണില് കാലുകുത്തരുത്. കാലുകുത്തിയാ അവന്റെ മുട്ടുകാല് തല്ലിയൊടിക്കണം.’’
</p><p>പതിനാറിന്റെയന്നുവരെ കുഴിമാടത്തിനരികിലും ചങ്ങലം ഏലായിലും കലുങ്കിലുമൊക്കെ ഷോബിയോടൊപ്പം വിൻഡീസ് പട കാവൽ നിന്നു. 
</p><p>‘‘തച്ചു കൊല്ലണം നായേ...’’
</p><p>അയ്യപ്പനാശാൻ കെട്ടിയാടിയ സീതകളിയിലെ* രാക്ഷസരൂപിയെപ്പോൽ ഷോബി പിറുപിറുത്തു കൊണ്ടിരുന്നു. കയ്യിലിരുന്ന പാറച്ചീളിൽനിന്നും തീ ചിതറി. പക്ഷേ, കലാധരന്റെ വരവുണ്ടായില്ല. ദിനങ്ങൾ കടന്നുപോകുന്തോറും അരിശത്തിന്റെ അടരുകൾ ഷോബിയിൽനിന്നും കൊഴിഞ്ഞു തുടങ്ങി. മടുപ്പിന്റെ ചവർപ്പ് എല്ലാവരിലും പടർന്നുതുടങ്ങിയിരുന്നു. പതിനാറിന്റെയന്ന് കുളി കഴിഞ്ഞ് പീലിച്ചിറ്റ പറഞ്ഞു: 
</p><p>‘‘ഇനി എന്റെ പിള്ളേര് ഒറക്കം കളയണ്ട, ചെലപ്പോ ചിത്രന്റെ തോന്നലാകാം.’’  നേര്യതിന്റെ അറ്റം വലങ്കണ്ണിൽ പൊട്ടുപോലെ തുടുത്ത നീർക്കണത്തെ മായ്ച്ചുകളഞ്ഞു.  
</p><p>‘‘അല്ലേലും എന്റെ അയ്യപ്പനാശാൻ എന്നെ ചതിക്കൂല...’’
</p><p>ഞാനും തർക്കിച്ചില്ല. അതെ. എല്ലാം ഒരു തോന്നലാകട്ടെ...
</p><p>അയ്യപ്പനാശാന്റെ പതിനാറും കഴിഞ്ഞാണ് ഞങ്ങൾ പിന്നെ ക്രിക്കറ്റ് കളിക്കാനായി പുലരിക്കലേക്ക് പോയത്. പക്ഷേ ഷോബി വന്നില്ല. ഞാൻ നിർബന്ധിച്ചതുമില്ല. പതിവുപോലെ ഞങ്ങൾ തോറ്റു തുന്നംപാടി. ഇട്ടുകൂട്ടി വാങ്ങിയ റബ്ബർപന്ത് എന്ന പന്തയമുതലും നഷ്ടമായി. എല്ലാം പോകട്ടെ... വേസ്റ്റ് ഇന്ത്യൻസ് എന്ന പുലരിക്കലെ പിള്ളേരുടെ നെറികെട്ട കൂവിയാർക്കലാണ് സഹിക്കാൻ കഴിയാത്തത്. 
</p><p>  ‘‘മാടന്തമ്പുരാനേ, എന്നാ ഇവന്മാരേ ഒന്ന് തോപ്പിക്കാനുക...’’  
</p><p>മുറതെറ്റാതെ, ആംബ്രോസിന്റെയും വാൽഷിന്റെയും ഹൂപ്പറിന്റെയും സിമൻസിന്റെയും ലാറയുടെയുമൊക്കെ ആ വിലാപഗീതം പരുങ്ങൽപ്പാൽപ്പാറയിലേക്ക് എല്ലാ സന്ധ്യകളിലും കലങ്ങിയ കണ്ണുകളുമായി നടകൊള്ളും. മടൽബാറ്റിന്റെ അരിശവും സങ്കടവും വഴിയിറമ്പിലെ പുല്ലുകൾ മൗനമായി സഹിക്കും. സങ്കടം പരുങ്ങൽപ്പാറക്കു മീതേ ഘനീഭവിച്ചുകിടക്കും. ഒരു മുളപൊട്ടലിനായി... പ്രാർഥനയോടെ...
</p><p>കുറച്ചു ദിവസങ്ങൾക്കുശേഷം, ഒരു ഞായറാഴ്ച വൈകിട്ടായിരുന്നു ഷോബി പിന്നീട് പുലരിക്കൽ മൈതാനത്ത് എത്തിയത്. അവൻ ഒറ്റക്കായിരുന്നില്ല. അവന്റെ കൂടെ ഒരാൾകൂടിയുണ്ടായിരുന്നു. അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. അത് കലാധരനായിരുന്നു! കുറച്ചുനാളായിട്ട് ഷോബിയുടെ വീട്ടിലെ വിശേഷങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല. പത്താംക്ലാസ് തോറ്റതിനുശേഷം ഞാൻ അപ്പന്റെ കൂടെ കൂലിപ്പണിക്കുപോകുമായിരുന്നു. പണിത്തിരക്ക് കാരണം അയ്യപ്പനാശാന്റെ വീട്ടിലോട്ട് ഇറങ്ങാനൊന്നും പറ്റിയില്ല.
</p><p>ഷോബി കലാധരനെ ‘കൊച്ചാട്ട’... എന്നാണ് വിളിക്കുന്നത്. അവന്റെ വിളിക്ക് നൂറുനാവുണ്ടെന്നു തോന്നിപ്പോകും. അതേമാതിരിയുള്ള സ്നേഹം! ഇതെന്തു മറിമായം! കണ്ടാൽ വെട്ടുകത്തി എടുക്കാൻ നിന്നവനെ എത്രവേഗത്തിലാണ് ഈ വരത്തൻ മെരുക്കിയെടുത്തിരിക്കുന്നത്. ഷോബിയെ മാത്രമല്ല, പീലിച്ചിറ്റയേയും! അവർക്കിപ്പോൾ കലാധരൻ തന്റെ വയറ്റിൽ പിറക്കാതെ പോയ മകനാണത്രേ! വീട്ടുകാര്യങ്ങളൊക്കെ ഇപ്പോൾ നോക്കിനടത്തുന്നത് കലാധരനാണ്. ഷോബിയുടെ കണ്ണുകളിൽ വിശപ്പടങ്ങി കിടക്കുന്ന സന്തോഷം പൊടിഗമയിൽ ഞെളിഞ്ഞുനിന്നു.
</p><p>ഷോബി ഞങ്ങളോടൊപ്പം കളിക്കുവാൻ കൂടി. കലാധരൻ കളി കണ്ടിരുന്നു. പത്തോവറാണ് കളി. ആദ്യം ബാറ്റുചെയ്തത് പുലരിക്കലുകാരായിരുന്നു. അടിച്ചെടുക്കാൻ പറ്റുന്ന റൺസിനു അവന്മാരെ വരിഞ്ഞുകെട്ടി. പക്ഷേ, ഫലമുണ്ടായില്ല. എട്ടോവർ തികയുന്നതിനുമുമ്പേ ഓൾ ഔട്ടാകാനായിരുന്നു വിധി. കളി കഴിഞ്ഞിറങ്ങുമ്പോൾ കലാധരൻ എന്റെ തോളിൽ തട്ടി പറഞ്ഞു.
</p><p> ‘‘സിക്സറുകളും ഫോറുകളും അടിക്കുന്നത് മാത്രമല്ല ക്രിക്കറ്റ്, വിക്കറ്റ് കാക്കുന്നതുകൂടിയാണ്. ജീവിതംപോലെ തന്നെ കളിയും!’’
</p><p>ക്ഷീണം മാറ്റാനായി പരുങ്ങൽപ്പാറയുടെ വിരിമാറിൽ നീണ്ടുനിവർന്നു കിടക്കുമ്പോഴും കലാധരന്റെ വാക്കുകൾ കാതിൽ കിടന്ന് മുഴങ്ങുന്നുണ്ടായിരുന്നു. ആദ്യം കേട്ടപ്പോൾ ദേഷ്യവും പുച്ഛവുമാണ് തോന്നിയത്. എന്നാൽ, ഓരോ മുഴക്കങ്ങളിലും വാക്കുകൾക്ക് മുഴുപ്പേറുന്നു. ആകാശത്തെ പൂർണചന്ദ്രനെപ്പോലെ...
</p><p> ‘‘കൊച്ചാട്ടന് ഇത്തിരി പറയാനുണ്ടെന്ന്...’’
</p><p>തൊട്ടരികത്ത് കിടന്ന ഷോബി എന്നെ ഉണർത്തി!
</p><p>‘‘ആർക്ക്..?’’
</p><p>‘‘കലാധരൻ കൊച്ചാട്ടന്...’’
</p><p>കലാധരൻ കുന്നിൻചരുവിൽ ഇരിപ്പുണ്ടായിരുന്നു. അയാളെ ലക്ഷ്യംവെച്ച് ഞാനും കൂട്ടുകാരും ഇറങ്ങിനടന്നു. അയാൾ ഞങ്ങൾക്ക് മുന്നിലേക്ക് കുറച്ച് വർണക്കടലാസുകൾ വിടർത്തിവെച്ചു. അവക്കെല്ലാം നല്ല മെഴുമെഴുപ്പും തെളിച്ചവുമുണ്ടായിരുന്നു. ആകാശത്തുനിന്നും നിലാവ് നല്ല തെളിമയോടെ ചിത്രങ്ങൾക്കും അക്ഷരങ്ങൾക്കും മീതേ പരന്നൊഴുകി. അറിയുന്നതും അറിയാത്തതുമായ വിൻഡീസ് ക്രിക്കറ്റ് പ്രതിഭകളെകൊണ്ട് കളം നിറഞ്ഞിരുന്നു.</p><p> അതുവരെ കേൾക്കാത്ത പേരുകൾ കാതുകളിലേക്ക് മാർച്ചുപാസ്റ്റ് ചെയ്തു... വെള്ളിക്കപ്പിൽ മുത്തമിടുന്ന കളിക്കാരനെ പരിചയപ്പെടുത്തി. അടുപ്പിച്ച് രണ്ടുതവണ ലോകകപ്പ് വിൻഡീസിന് നേടിക്കൊടുത്ത ക്ലൈവ് ലോയിഡ്! ഗാരി സോബേഴ്സ്, മാൽക്കം മാർഷൽ, റോഹൻ കൻഹായി, മൈക്കൽ ഹോൾഡിങ്... പേരൊടുക്കത്തിൽ, ബാറ്റുകൊണ്ട് മഴവില്ല് വിരിയിച്ച ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്സനെയും. അപകർഷതയുടെ തോലുകളെ കലാധരൻ ഉരിഞ്ഞെടുത്തു. പാരമ്പര്യത്തിന്റെ ഉണർവിനെ അയാൾ ഓരോ കോശത്തുടിപ്പിലേക്കും നിറച്ചുവെച്ചു. ഏറ്റവും ഒടുവിൽ, എമ്പത്തിമൂന്നിൽ... അതുവരെ ഒന്നുമല്ലാതിരുന്ന ക്രിക്കറ്റ് ശിശുക്കൾ പടവെട്ടി നേടിയ വിജയവും..!
</p><p>കലാധരന്റെ നാവിൻത്തുമ്പിൽ ലോകം ഒരു പന്തുപോൽ തിരിയുന്നത് വിസ്മയത്തോടെ കേട്ടിരുന്നു. എത്രവേഗമാണയാൾ വാക്കുകളുടെ ജ്ഞാനസ്നാനത്താൽ അതൃപ്തികളെ തൃപ്തികളാക്കി മാറ്റിയത്. പാപമെന്ന് നിനച്ചതിനെ മഹത്ത്വപ്പെടുത്തിയത്. കളിയും കാര്യവും ചരിത്രത്തിലാണ് വേരൂന്നിനിൽക്കുന്നത്. വേരുറപ്പിൽ ഉടലുകളിലാകെ ഒരു പുതുവസന്തം വിരിയുന്നു...
</p><p>കുറ്റിക്കാട്ടിൽനിന്നും ഒരു വില്ലോത്തടി ഇറങ്ങിവന്നു. 
</p><p>കലാധരൻ ആ ബാറ്റ് സമ്മാനിച്ചുകൊണ്ട് പറഞ്ഞു. 
</p><p> ‘‘കാലത്തിനനുസരിച്ച് നമ്മളും മാറണം.’’
</p><p>പിറ്റേന്ന് കളി കാണാൻ കലാധരൻ ഉണ്ടായിരുന്നില്ല. പക്ഷേ, അയാളുടെ ശബ്ദം കാതുകളിൽ ഇരമ്പുന്നുണ്ടായിരുന്നു. ഒരാൾ ക്രീസിൽ നങ്കൂരമിടുമ്പോൾ മറ്റൊരുവൻ ആർത്തലച്ചു. അമിതമായ ആവേശമില്ലാതെ നിലയുറപ്പിച്ചു. ശിക്ഷിക്കേണ്ട പന്തുകളെ മാത്രം ശിക്ഷിച്ചു. ബഹുമാനിക്കേണ്ടതിനെ വന്ദിച്ചു. എതിരാളിയുടെ പിഴവുകളിലേക്ക് ഉന്നംവെച്ച് ഓരോ പന്തും ചൂഴ്ന്നിറങ്ങി. അതുവരെ അപ്രത്യക്ഷമായിരുന്ന വിജയത്തിന്റെ കൊടിക്കൂറ അന്നാദ്യമായി മൂർധാവിൽ ചുംബിച്ചു. പക്ഷേ, ഒരു സങ്കടം! വിജയശിൽപി ശിൽപത്തെ കണ്ടില്ലല്ലോ!
</p><p>ഷോബി ആശ്വസിപ്പിച്ചു. ‘‘കൊച്ചാട്ടന് ഉറപ്പുണ്ടായിരുന്നു, ഇന്ന് നമ്മൾ ജയിക്കുമെന്ന്.’’
</p><p> ‘‘നാളെയും...’’
</p><p>മനസ്സുകളിൽ ഒരേയൊരു മന്ത്രണം തുടികൊട്ടി.
</p><p>പിന്നെ എത്രയെത്ര മാച്ചുകൾ, ടൂർണമെന്റുകൾ... മടലിനു പകരം വില്ലോബാറ്റ് സമ്മാനിച്ച കൈകൾ തന്നെയാണ് ചുണ്ടുകളിൽ ബീഡിക്ക് പകരം അക്ഷരങ്ങളെയും വിതച്ചത്. ഹെർക്കുലിസിന്റെ പഴഞ്ചൻ സൈക്കിളിൽ കലാധരൻ പരുങ്ങൽപ്പാറ കയറി വരുമ്പോഴെല്ലാം അതിന്റെ കാരിയറിൽ പുസ്തകങ്ങളും മാസികകളുമുണ്ടായിരുന്നു. ആദ്യമൊക്കെ സ്പോർട്സ് മാസികകളായിരുന്നു കൂടുതലും. പിന്നെയവ ഫിക്ഷനുകളിലേക്കും നോൺഫിക്ഷനുകളിലേക്കും വഴിമാറി. പുസ്തകങ്ങളുടെ എണ്ണം പെരുകിവന്നതോടെയാണ് അവർക്കൊന്നിച്ചിരിക്കാൻ ഒരു ആലയം വേണമെന്ന് കലാധരൻ നിർദേശിച്ചത്. ഒരു ചെറു മാടം കെട്ടി. പക്ഷേ, ടൂർണമെന്റ് തോറ്റതിന്റെ വൈരാഗ്യത്തിൽ പുലരിക്കലെ പിള്ളേർ അത് പൊളിച്ചുകളഞ്ഞു. പ്രതികാരത്തിനായി പുറപ്പെട്ട ഞങ്ങളെ കലാധരൻ തടുത്തു.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/06/21/2869019-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020oi1F1lbmxp2MLrUCTinOjE9bBTWZFnrs5340739" data-watermark="false" style="width: 100%;" info-selector="#info_item_1782025344303"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782025344303"></div></div><p> ‘‘പൊളിക്കാൻ കഴിയാത്തത് തീർത്തുവയ്ക്കുന്നതല്ലേ ശരിക്കുമുള്ള പ്രതികാരം.’’
</p><p>പലയിടങ്ങളിലായി ചിതറിക്കിടക്കുന്നവയെ സ്വരൂപിച്ചെടുക്കാൻ കലാധരന് അനുപമമായ ചാതുര്യമുണ്ടായിരുന്നു. കല്ലിലും മണലിലും തടിയിലും സിമന്റിലുമായി ഉറപ്പുള്ള പുസ്തകാലയം പൂർത്തിയായി. ദുർബലകരങ്ങൾക്ക് ധൂളിയാക്കാൻ കഴിയാത്ത എല്ലുറപ്പ് അതിനുണ്ടായിരുന്നു.
</p><p>‘അയ്യൻകാളി സ്മാരക ഗ്രന്ഥശാല.’
</p><p> ഉദ്ഘാടനത്തിന്റെയന്ന് പീലിച്ചിറ്റയാണ് വിളക്ക് കൊളുത്തിയത്. ഗ്രന്ഥാലയത്തിലാകെ ആ വെളിച്ചം പരന്നു. ചുമരിൽ രണ്ടു ചിത്രങ്ങൾ! അയ്യൻകാളിയും അയ്യപ്പനാശാനും! കുറഞ്ഞ വാക്കുകളിൽ വായനശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് കലാധരൻ സംസാരിച്ചു. ശേഷം പ്രസംഗിച്ചവർക്കെല്ലാം പറയാനുണ്ടായിരുന്നത് കലാധരനെക്കുറിച്ച് മാത്രമായിരുന്നു. കുറച്ചുകേട്ട് കഴിഞ്ഞപ്പോൾ അയാൾ മെല്ലെ തകരക്കസേരയിൽനിന്നും എഴുന്നേറ്റു. 
</p><p> ‘‘ഇങ്ങനെ പോയാൽ നിങ്ങൾ എന്നെ പിടിച്ചു ദൈവമാക്കുമല്ലോ!’’
</p><p> ഒരു മന്ദഹാസത്തോടെ കലാധരൻ തന്റെ സൈക്കിളിൽ കുന്നിറങ്ങി. പിന്നെ അയാൾ പരുങ്ങൽപ്പാറയിലേക്ക് വന്നിട്ടേയില്ല! ആരും കണ്ടിട്ടുമില്ല!
</p><p>പരുങ്ങൽപ്പാറയിലേക്ക്, ഏറെ വർഷങ്ങൾക്കു ശേഷമൊരു യാത്ര. അത് അപ്രതീക്ഷിതമായിരുന്നു. താറിട്ട റോഡരികുകളിലെ തണൽവൃക്ഷങ്ങളെപ്പോലെ ഓർമകൾ പിന്നോട്ടു ചലിച്ചുകൊണ്ടിരുന്നു. കലാധരൻ അന്നിട്ട വിത്തുകൾ ഇപ്പോൾ വന്മരങ്ങളായി പലയിടങ്ങളിൽ പൂത്തുനിൽക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറി മുതൽ കവിയും പുരാവസ്തുഗവേഷകനുമായ ഈയുള്ളവൻ വരെ. പുരാവസ്തു ശാസ്ത്രജ്ഞനായി ദേശാതിർത്തികളും കാലാതിർത്തികളും പിന്നിടുമ്പോഴും മനസ്സ് ഖനനം ചെയ്തത് ഒരേയൊരു മുഖമായിരുന്നു. കലാധരൻ! </p><p>ഇതാ, ഇപ്പോൾ വെളിച്ചത്തിന്റെ ഒരു ചീള് കയ്യിൽ തടഞ്ഞിരിക്കുന്നു. അതും പുലരിക്കലിൽനിന്നും! രാജേന്ദ്രൻ നായരുടെ മകൻ ബാലചന്ദ്രനിലൂടെ! ഒരുകാലത്ത് കലാധരനെയും പരുങ്ങൽപ്പാറക്കാരെയും ഏറ്റവും വെറുത്തിരുന്ന മനുഷ്യനിൽനിന്ന്! രഹസ്യത്തിന്റെ ഏതു നിലവറയിലേക്കാണ് അയാൾ ഒരു കത്തിലൂടെ എന്നെ തിരികെ വിളിച്ചിരിക്കുന്നത്.
</p><p>‘‘എനിക്കൊന്നു കാണണമെന്നുണ്ട്! കലാധരനെക്കുറിച്ച് ചിലത് പറയാനുണ്ട്!’’
</p><p>പൂമുഖത്ത് ബാലചന്ദ്രൻ എന്നെ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു. ആ തടിച്ച ശരീരം കൂടുതൽ വെളുത്ത് തെഴുത്തിരിക്കുന്നു. തല വെള്ളിരോമങ്ങളുടെ ഒരു പക്ഷിക്കൂട്. നിറഞ്ഞചിരിയോടെ അയാൾ എന്നെ സ്വീകരിച്ചു. നിറഭേദവും വെറുപ്പും പകയുമൊക്കെ കാലം സ്നേഹത്താൽ പരിഷ്കരിച്ചിരിക്കുന്നു. ചാരുകസേരയിൽ ഉടൽഭാരത്തെ ഇറക്കി​െവച്ചുകൊണ്ട് അയാൾ പറഞ്ഞു.
</p><p> ‘‘നിങ്ങളോട് മത്സരിച്ച് അന്നു ഞങ്ങളും ഒരു വായനശാല തുടങ്ങി. അങ്ങനെയാണ് ഈ വായന കൂടെക്കൂടിയത്.’’ 
</p><p>അപ്പോഴേക്കും ചായയും പലഹാരങ്ങളും വന്നു. 
</p><p>‘‘ആഴ്ചപ്പതിപ്പിലെ ഓർമക്കുറിപ്പു ഗംഭീരമാകുന്നുണ്ട്! എനിക്കത് എന്നെ ഒരു കണ്ണാടിയിലൂടെ കാണുന്നതുപോലെയാണ്!’’
</p><p>അൽപനേരത്തെ നിശ്ശബ്ദതക്കുശേഷം ബാലചന്ദ്രൻ ഒരു ദീർഘനിശ്വാസം കഴിച്ചു.
</p><p>‘‘ഒരുവൻ നേരെ കാണുന്ന ഓർമ, മറ്റൊരുവനെ തലതിരിച്ചിടൽകൂടിയാണ്.’’
</p><p> അയാൾ എന്റെ അരികിലേക്ക് അൽപം ചേർന്നിരുന്നു. 
</p><p> ‘‘കലാധരൻ...’’
</p><p>കാലങ്ങളായി അടഞ്ഞുകിടന്ന നിഗൂഢതയുടെ വാതിൽ ഇതാ തുറക്കപ്പെടുന്നു. ഒരു പേരിന്റെ ചാവിത്തിരിയ്ക്കലാൽ...
</p><p>കലാധരനെ വകവരുത്തിയ കഥ! നിർമമതയോടെ ആ കാപാലികനിതാ വെളിവാക്കുന്നു...
</p><p>മഹത്തുക്കളെല്ലാം കൊല്ലപ്പെടണമെന്നുള്ള ശാഠ്യമെന്തിന്? അതിനുമപ്പുറമുള്ള എന്തെങ്കിലുമായിക്കൂടെ... മനസ്സിനെ ശാസിച്ചു. ആശ്വസിപ്പിച്ചു.
</p><p>ഞാൻ കാതോർത്തിരുന്നു. 
</p><p> ‘‘ആരാ..?’’
</p><p>ഒരു ചോദ്യമുനയാൽ ബാലചന്ദ്രനും ചായയും മധുരപലഹാരങ്ങളും ഇരിപ്പിടവുമെല്ലാം എന്നെ ഉപേക്ഷിച്ച്, ഏകനാക്കി എവിടെയോ പറന്നുപോയിരിക്കുന്നു. മുറ്റത്തെ ഇലച്ചെടികൾക്കരികിൽ ഞാൻ മാത്രം! 
</p><p> ഞാൻ ഒരു പാഴിലപോൽ വിവശനായി. 
</p><p> ‘‘ബാലന്റെ വീടല്ലേ!’’ വാതിൽ തുറന്നെത്തിയ ചെറുപ്പക്കാരനോട് ഞാൻ അന്വേഷിച്ചു.
</p><p> ‘‘അതെ.’’
</p><p> ‘‘ബാലനില്ലേ..?’’
</p><p> ‘‘അച്ഛൻ ആശുപത്രിയിലാണ്. വെന്റിലേറ്ററിൽ!’’
</p><p> അവൻ വീട് പൂട്ടി ഇറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്തു. 
</p><p>അപ്പോൾ ഞാൻ കണ്ടതും സംസാരിച്ചതും ആരോടാണ്?
</p><p>ഉടലാകെ പൊതിയുന്ന പരിഭ്രമം കണ്ടതിനാലാകാം അവൻ ബൈക്ക് എന്റെ അരികിലേക്ക് ചലിപ്പിച്ചു. 
</p><p>‘‘ചിത്രജൻ സാറല്ലേ! എനിക്ക് തിരക്കിനിടയിൽ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ല. അച്ഛൻ പറഞ്ഞിട്ട് ഞാനാണ് ആ കത്ത് എഴുതിയത്. അച്ഛന് സാറിനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു. ഇനിയത് നടക്കുമോ എന്ന് അറിയില്ല. കുറച്ച് ക്രിട്ടിക്കലാണ്...’’
</p><p>ബൈക്കിന്റെ ഫ്രണ്ട് ബാഗിൽനിന്ന് ഒരു പേപ്പർ കഷണം കണ്ടെത്തി അവൻ തന്റെ പേരും ഫോൺ നമ്പറും കുറിച്ചു. അതെനിക്ക് നീട്ടി.
</p><p>  ‘‘ഇതിൽ ഒരു മിസ് അടിച്ചേക്കൂ, തിരക്കൊഴിയുമ്പോൾ ഞാൻ വിളിക്കാം...’’
</p><p> ബൈക്ക് മുറ്റത്തുനിന്നും തിടുക്കത്തിൽ റോഡിലേക്ക് ഇറങ്ങി. 
</p><p>വിറയ്ക്കുന്ന കരങ്ങളോടെ, അക്കങ്ങളെ പേരിന്റെ സാക്ഷക്കൊളുത്തിനാൽ ഫോണിൽ ഞാൻ ബന്ധിച്ചു.
</p><p> ‘‘കലാധരൻ!’’
</p><p>--------------------------</p><p><font color="#0000ff">* സീതകളി: രാമായണകഥയെ ആസ്പദമാക്കി കേരളത്തിലെ കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിലെ ദലിത് വിഭാഗങ്ങൾ അവതരിപ്പിക്കുന്ന ഒരു പരമ്പരാഗത നാടൻ അനുഷ്ഠാന കലാരൂപം.</font></p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1530533</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1530533</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,29 JUN 2026]]></category>
<dc:creator><![CDATA[അ​നൂ​പ് അ​ന്നൂ​ർ]]></dc:creator>
<pubDate>Mon, 22 Jun 2026 05:45:30 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/21/2869016-untitled-1.gif]]></image>
<tags>Malayalam Story,Madhyamam weekly</tags>
</item>
<item>
<title><![CDATA[ദലിതർ 
21ാം നൂറ്റാണ്ടിൽ]]></title>
<content:encoded><![CDATA[<blockquote>‘‘അനായാസമായൊരു പ്രവൃത്തിയായിരുന്നില്ല ദലിതർക്ക് തങ്ങളുടേതായ ഒരാശയനിർമിതി. ആധിപത്യ പ്രത്യയശാസ്​ത്രവ്യവഹാരങ്ങളെ നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് മാത്രമേ അത് സാധ്യമായിരുന്നുള്ളൂ.’’ –ആ വിമർശനങ്ങളെക്കുറിച്ച് എഴുതുന്നു.
</blockquote><p>പ്രായോഗികവും പ്രത്യയശാസ്​ത്രപരവുമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ ദലിതർ 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്. തങ്ങളുടേതായ ഒരു ആശയലോകം നിർമിക്കാനായി എന്നതായിരുന്നു ഇക്കാലത്തെ ദലിത് പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ നേട്ടം. ദലിത് എഴുത്തുകാരും ചിന്തകരുമുണ്ടായത് ഇക്കാലത്താണ്. ഈ ദലിത് മുന്നേറ്റത്തെ രാഷ്ട്രീയ സാംസ്​കാരിക കേരളത്തിന് ഉൾക്കൊള്ളാനായില്ല. സ്വയം സംസാരിക്കുന്ന ദലിതരെ അസ്വസ്​ഥതയോടെയാണ് നോക്കിക്കണ്ടത്. ദലിത് എഴുത്തുകാർക്കെതിരെ 2000 മേയ് 4ന് നടന്ന ലളിതാംബിക അന്തർജന സ്​മാരക പ്രഭാഷണത്തിൽ പ്രമുഖ എഴുത്തുകാരനായ ടി. പത്മനാഭൻ പറഞ്ഞത് ‘എണ്ണപ്പെട്ട സാഹിത്യകാരന്മാരോ സാഹിത്യ കൃതികളോ ഇപ്പോഴും അപൂർവമാണെങ്കിലും സാഹിത്യ സാംസ്​കാരിക മേഖലകളിൽ ഭീഷണി ഉയർത്തുന്ന കാർമേഘങ്ങളാണ് ദലിത് സാഹിത്യ’മെന്നാണ്. </p><p>ദുഃഖകരമായൊരു കാര്യം ദലിത് മുന്നേറ്റങ്ങൾക്കെതിരെ അദലിതരായ എഴുത്തുകാർക്ക് തങ്ങളുടെ നിലപാടുകൾ ആവർത്തിക്കാനുള്ള മാധ്യമ ഇടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിലിടപെടാനുള്ള അവസരം ദലിതർക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. എഴുത്ത് അധികാരത്തിന്റെ ഒരു രൂപമായിരുന്നു. ഈ രംഗത്തേക്ക് പ്രവേശനമില്ലാത്തവരായിരുന്നു ദലിതർ. ഈ സ്​ഥിതിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത് 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്.
</p><p>‘ജാതിവ്യവസ്​ഥ പോയി ജനാധിപത്യം വന്നു’ എന്നത് ‘ഭാഷാപോഷിണി’യിൽ 1996 ഫെബ്രുവരിയിൽ പ്രഫ. എം.ജി.എസ്​. നാരായണൻ എഴുതിയ ലേഖനത്തിന്റെ തലവാചകമായിരുന്നു. ‘ജാതി മരണമടഞ്ഞിരിക്കുന്നു’വെന്നും ‘കത്തിക്കരിഞ്ഞുപോയ നക്ഷത്രഗോളത്തിന്റെ ആകാശവീഥിയിൽ അവശേഷിക്കുന്ന രശ്മിസഞ്ചയംപോലെ ഒരു ജാതിബോധം അവശേഷിക്കുന്നു’വെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2003ൽ ‘പക്ഷേ ഒരു േബ്രക്കിങ് പോയന്റ് വരുമ്പോൾ നിങ്ങൾ ഉണരുന്നു’ എന്ന ലേഖനത്തിൽ പ്രഫ. എം.എൻ. വിജയൻ എഴുതിയത് ജാതികളുടെ സംഘർഷമെന്നത് നവോത്ഥാനത്തിനുശേഷം കേരളത്തിൽ ഒരു യാഥാർഥ്യമല്ലെന്നും അതിന് കാരണം ഇവിടെ നടന്നിട്ടുള്ള നൂറു-നൂറ്റിയിരുപത്തഞ്ചു കൊല്ലത്തെ നവോത്ഥാന പ്രവർത്തനങ്ങളാണ് എന്നുമാണ്.</p><p> നവോത്ഥാന പ്രസ്​ഥാനങ്ങളുടെയും തങ്ങളുടെയും പ്രവർത്തനഫലമായി ജാതിസംഘടനകൾ മാത്രമല്ല, ജാതിതന്നെ ഇല്ലാതായി എന്നത് ഐക്യകേരളത്തിൽ ഇടതുപക്ഷ/കമ്യൂണിസ്റ്റ് പ്രസ്​ഥാനങ്ങൾ വളർത്തിയെടുക്കുന്ന ഒരു പൊതുബോധമായിരുന്നു. ഈ പൊതുബോധത്തിൽനിന്നാണ് ജാതിപ്രശ്നം ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവന്ന ദലിതർ ജാതിവളർത്തുകയാണെന്ന ആരോപണം ഉയർന്നുവന്നത്. ജാതികളുടെ അതിജീവനതന്ത്രങ്ങൾ തുറന്നുകാട്ടാനുള്ള ദലിത് ശ്രമങ്ങളെ അസഹിഷ്ണുതയോടെയാണ് രാഷ്ട്രീയ സാംസ്​കാരിക കേരളം നോക്കിക്കണ്ടത്. ദലിതരും അദലിതരും തമ്മിലുള്ള ആശയസംഘർഷങ്ങളാകട്ടെ ദലിതരുടെ ബൗദ്ധിക മുന്നേറ്റത്തിന്റെ സൂചകമായിരുന്നു. അവ രേഖകളായി മാറിയെന്നതായിരുന്നു ഈ കാലത്തിന്റെ പ്രത്യേകത.
</p><p>ജാതിരഹിത കേരളമെന്ന മിത്ത് തകർക്കാതെ ദലിതർക്ക് മുന്നോട്ടുപോകാനാവില്ലായിരുന്നു. ജാതിയില്ലെന്ന് പറയുകയും ജാതിവ്യവസ്​ഥയെ താങ്ങിനിർത്തുകയും ചെയ്യുകയെന്നത് ഐക്യകേരളത്തിന്റെ പ്രത്യേകതയായിരുന്നു. ഈ ഇരട്ടത്താപ്പ് തുറന്നുകാണിച്ചാണ് 2003ൽ ‘സമീക്ഷ’യിൽ വന്ന പി. കൃഷ്ണനുണ്ണിയുടെ ‘ജാതികളും അവബോധ സംസ്​കാരങ്ങളും’ എന്ന പഠനത്തെ ആധാരമാക്കി ജാതി പരിണാമങ്ങളും സാമുദായിക രാഷ്ട്രീയത്തിലും ദേശരാഷ്ട്ര നിർമാണത്തിലും ഊന്നുന്ന കാഴ്ചപ്പാടിൽനിന്നാണ് കൃഷ്ണനുണ്ണി ജാതിപ്രശ്നത്തെ സമീപിച്ചത്. ഹിന്ദു ദേശീയവാദികളും ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമെല്ലാം ജാതിപ്രശ്നത്തെ നോക്കിക്കണ്ടത് ഇത്തരമൊരു സമീപനത്തിൽനിന്നായിരുന്നു. </p><p>ഇന്ത്യൻ സാമൂഹിക നിർമിതിയായി ജാതിയെ പ്രശ്നവത്കരിക്കാനല്ല, സാമ്രാജത്വ സൃഷ്​ടിയായി അവതരിപ്പിക്കാനാണ് ഈ കൂട്ടർ താൽപര്യം കാട്ടിയത്. ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്ത്യൻ സമ്പദ്ഘടനയിലുണ്ടായ മാറ്റങ്ങളാണ് ഇല്ലാതായിക്കഴിഞ്ഞുവെന്ന് ഇന്ത്യക്കാർ കരുതിയ ജാതിയെ ഉയർത്തിക്കൊണ്ടുവന്നത് എന്നതായിരുന്നു കൃഷ്ണനുണ്ണിയുടെ നിഗമനം. ജാത്യാധിഷ്ഠിതമായ ഇന്ത്യൻ/കേരള സാമൂഹികവ്യവസ്​ഥയെ മറച്ചുവെക്കാനുള്ള ശ്രമമായിരുന്നു ഇത്. ഈ യാഥാർഥ്യം തുറന്നുകാണിക്കാനുള്ള ശ്രമമായിരുന്നു ജാതിപരിണാമങ്ങളും ചരിത്രപരതയും. ഊഹാപോഹങ്ങളും ജാതിയും, രാഷ്ട്രീയവും ജാതിയും, ദേശീയതയും വർഗവും, വർഗീയതയും ദലിതരും, ഹിന്ദുവിമർശനവും ആഗോളവത്കരണവും  എന്നിങ്ങനെ മൗലികമായ പല വിഷയങ്ങളും ഈ ലേഖനത്തിൽ ചർച്ചചെയ്യുകയുണ്ടായി.</p><p> സമാനമായി ഡോ. പി. സോമൻ 2005 ജനുവരി 30ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘നിയോഫാഷിസം ഇന്ത്യയിൽ’ എന്ന ലേഖന​േത്താടുള്ള പ്രതികരണമായിരുന്നു 2005 മേയിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കമ്യൂണിസ്റ്റുകളുടെ ജാതി’. ദലിത് രാഷ്ട്രീയത്തെ നയിക്കുന്നത് ഫ്യൂഡൽ പ്രത്യയശാസ്​ത്രമാണെന്നും ദലിതർ ഹിന്ദുത്വയുടെ സിവിൽ മിലിഷ്യയായി മാറിയിരിക്കുകയാണെന്നതുമടക്കം നിരവധി ആരോപണങ്ങൾ അദ്ദേഹം ദലിത് പ്രവർത്തന മണ്ഡലത്തിനെതിരെ ഉന്നയിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2004 മേയിൽ സോമൻ എഴുതിയ ‘മലയാളി എഴുത്തുകാരുടെ പഥസഞ്ചലനം’ എന്ന ലേഖനത്തിൽ മുന്നോട്ടു​െവച്ച ദലിത് വിരുദ്ധ നിലപാടുകളുടെ ആവർത്തനമായിരുന്നു ഈ ആരോപണങ്ങൾ. </p><p>ഇന്ന് മലയാള സാഹിത്യത്തിലെ മുഖ്യധാരയെന്നത് ദലിത്/ആദിവാസി വ്യവഹാരങ്ങളാണെന്ന് പറയാമെന്നും, മനുഷ്യനെന്ന നവോത്ഥാന സങ്കൽപത്തെ നിരസിച്ച് ദലിത്-ആദിവാസി സ്വത്വങ്ങൾ കേന്ദ്രസ്​ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്നും ഇവിടെ രൂപമെടുക്കുന്നത് ജാതീയവും വംശീയവുമായ പ്രത്യയശാസ്​ത്രങ്ങളാണെന്നുമായിരുന്നു ഈ ലേഖനത്തിന്റെ വിലയിരുത്തൽ. അംബേദ്കറിസമാണ് തങ്ങളുടെ പ്രത്യയശാസ്​ത്രമെന്നും ജാതി നശീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചവരാണ് കേരളത്തിലെ ദലിതരെന്ന യാഥാർഥ്യം അദ്ദേഹം കണ്ടില്ല. അല്ലെങ്കിൽ കാണാൻ ഇഷ്​ടപ്പെട്ടില്ല. </p><p>ആധിപത്യ പ്രത്യയശാസ്​ത്ര വ്യവഹാരങ്ങളെ നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിയാണ് കേരളത്തിൽ ദലിത് ആശയലോകം ഉയർന്നുവന്നതെന്ന യാഥാർഥ്യത്തിന് നേരെ മുഖംതിരിച്ചു. ബ്രാഹ്മണിസവും കത്തോലിസിസവും ഗാന്ധിസവും കമ്യൂണിസവുമെല്ലാം ദലിത് വിമർശനങ്ങൾക്ക് വിധേയമാക്കപ്പെട്ടിരുന്നു. ജാത്യാധിഷ്ഠിതമായൊരു സമൂഹമായി കേരളത്തെ നിലനിർത്തുന്ന തത്ത്വശാസ്​ത്രങ്ങളെയും പ്രത്യയശാസ്​ത്രങ്ങളെയുമെല്ലാം ദലിതർ ചോദ്യംചെയ്തിരുന്നു. നവോത്ഥാന കാലത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ജാതിഘടനയുടെ അടിത്തട്ട് ചോദ്യങ്ങളുടേതായി. എന്നാൽ, സോമനെപ്പോലുള്ളവർക്ക് അത് കാണാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല. 
</p><p>ജാതിരഹിത കേരളമെന്ന മിത്തിന്റെ തകർച്ച അനിവാര്യമായി. ബ്രാഹ്മണ്യ തത്ത്വങ്ങൾ പാളി. ദലിത് ആശയലോകത്തെ കണ്ടില്ലെന്ന് നടിക്കാനാവാത്ത സ്​ഥിതിയിലേക്കും സാംസ്​കാരിക രാഷ്ട്രീയ കേരളം മാറി. ഡോ. പി.കെ. രാജശേഖരനും ആനന്ദും സക്കറിയയും പി. ശ്രീജനും ഡി. രാധാകൃഷ്ണനും സി.ആർ. പരമേശ്വരനുമടക്കം എഴുത്തുകാരും അക്കാദമിഷ്യന്മാരുമായ ഒരുനിര ദലിത് ആശയലോകത്തിനെതിരെ എതിർവാദങ്ങളുമായി രംഗത്തുവന്നു. ഡോ. പി.കെ. രാജശേഖരൻ 2004 ഏപ്രിലിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ദലിതവാദം -ദലിത് വിരുദ്ധതയുടെ പ്രത്യയശാസ്​ത്രം’ എന്ന പേരിലും 2005 സെപ്റ്റംബറിൽ ‘ദലിതവാദ വിച്ഛേദനം (പോംവഴി സഹിതം) സൈദ്ധാന്തിക അവ്യക്തതയും ദലിതവാദവും’ എന്ന പേരിലും 2006ൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ‘ജാതീയത തിരിച്ചുവരുന്നു’ എന്ന പേരിലും ലേഖനങ്ങൾ എഴുതി. </p><p>ദലിതവാദം മൗലികവാദ സ്വഭാവമുള്ളതാണെന്നും യഥാർഥ പ്രശ്നങ്ങളെ മറച്ചു​െവച്ച് ദലിതരെയും ദലിത് പ്രശ്നങ്ങളെയും ഇപ്പോഴുള്ള നിലയിൽ നിലനിർത്താനുള്ള പ്രത്യയശാസ്​ത്രമാണെന്നും സ്​ഥാപിക്കാനായിരുന്നു ഈ ലേഖനങ്ങളിലൂടെ രാജശേഖരൻ ശ്രമിച്ചത്. ദലിതവാദവും നിരൂപണവും എന്ന പേരിൽ 2005 ജൂലൈയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രഫ. വി.സി. ശ്രീജൻ എഴുതിയ ലേഖനത്തിൽ സാഹിത്യത്തിന്റെയും വിമർശനത്തിന്റെയും വിമോചന ദൗത്യത്തിൽ ഇന്നാരും വിശ്വസിക്കുന്നില്ലെന്നും ദലിത് വിമർശകർ പരത്തി എഴുതാറുണ്ടെങ്കിലും അതാരും മൈൻഡ് ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ‘ഒരു ദലിതന് താൻ ദലിതനാണെന്ന് ഉറക്കെ പറയാമെങ്കിൽ താൻ നായരാണെന്ന് പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഒരു നായർക്കു’ണ്ടെന്ന് വാദിച്ചു.
</p><p>സി. രാധാകൃഷ്ണൻ 2006ൽ മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ ‘ഐക്യകേരളത്തിന്റെ 50 വർഷങ്ങൾ’ എന്ന ലേഖനത്തിൽ ‘ചാതുർവർണ്യ മതാധിപത്യം നിലനിർത്താനുള്ള ഒരുപാധിയാണ് ജാതിസംവരണം’ എന്നാണ് വാദിച്ചത്. ദലിത് ഇടപെടലുകളുടെ രീതിശാസ്​ത്രത്തെക്കുറിച്ച് 2006 സെപ്റ്റംബർ 1ന് മാധ്യമം ആഴ്ചപ്പതിപ്പിൽ താഹാ മാടായി എഴുതിയ ലേഖനത്തിൽ ‘ധനവും സമ്പത്തുമായി സർക്കാർ ജോലിയെ കാണുകയും പ്ലാവുകളിലെ ചക്കകൾപോലെ സംഘടനകൾ ഉണ്ടായി ജോലികിട്ടിയാൽ പണിയെടുക്കാതെ അഴിമതി നടത്തുകയും പൗരന്മാരോട് തട്ടിക്കയറുകയും ചെയ്യുന്ന പ്രകൃതക്കാരാണ് ദലിതർ’ എന്ന് സക്കറിയ പറഞ്ഞതായി എഴുതി. </p><p>ലജ്ജാകരമായൊരു കാര്യം ഈ ലേഖനത്തിൽ താഹാ മാടായി നടത്തിയത് ദലിത് നിർവചനമായിരുന്നു. ‘ലാസ്റ്റ് േഗ്രഡ് ജീവനക്കാർ ജാതി, മതം ഏതായാലും ദലിതരാണ്’ എന്നതായിരുന്നു താഹയുടെ ദലിത് നിർവചനം. സാംസ്​കാരിക-രാഷ്ട്രീയ കേരള ജാതിപ്രശ്നത്തെ എങ്ങനെയാണ് നോക്കിക്കണ്ടത് എന്നതിന്റെ സൂചനകളായിരുന്നു ഈ ലേഖനങ്ങൾ. സമഭാവനയുടെയും സംവാദാത്മകതയുടെയും അടിസ്​ഥാനത്തിലായിരുന്നില്ല അവ രചിക്കപ്പെട്ടത്; അവഗണയുടെയും ഒഴിവാക്കലിന്റെയും അവഹേളനത്തിന്റെയും തലത്തിലായിരുന്നു. 
</p><p>പതിറ്റാണ്ടുകളായി ജാതിവ്യവസ്​ഥക്കെതിരെ കേരളത്തിലെ ദലിതർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഗുണപരമായി ഒരു വാക്കുപോലും അവർക്ക് പറയാനുണ്ടായില്ല, ജാതിക്കെതിരായ ദലിത് പ്രവർത്തനങ്ങളെ ജാതി വളർത്താനുള്ള ശ്രമങ്ങളായി ദുർവ്യാഖ്യാനം ചെയ്തു. ദലിതർ ആരാണെന്നും അവർ എങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും തീരുമാനിച്ചു. ഈ എഴുത്തുകളിലെ മേൽക്കോയ്മ താൽപര്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് 2006 അവസാനം ‘ദലിത് പ്രതിവാദത്തിന്റെ പ്രത്യയശാസ്​ത്രം’ എന്ന ലേഖനമെഴുതി. നിർഭാഗ്യവശാൽ അത് മുഖ്യധാരയിൽ വെളിച്ചം കണ്ടില്ല. മാധ്യമം ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തിരുന്നുവെങ്കിലും അവർക്കത് പ്രസിദ്ധീകരിക്കാനായില്ല. 
</p><p>ഈ ആശയ സംഘർഷങ്ങൾ ദലിതരുടെ ബൗദ്ധിക മുന്നേറ്റത്തിന്റെ സൂചകമായിരുന്നു. അവ രേഖകളായി മാറിയെന്നതായിരുന്നു ഈ ലേഖനത്തിന്റെ പ്രത്യേകത. ബാഹ്യവും ആന്തരികവുമായ മാനങ്ങൾ അതിനുണ്ടായിരുന്നു. സാമുദായിക രാഷ്ട്രീയത്തോടൊപ്പം വിഭവ രാഷ്ട്രീയമെന്ന മറ്റൊരു വീക്ഷണംകൂടി ഈ കാലത്ത് ദലിതർക്കിടയിൽനിന്ന് ഉയർന്നുവന്നു. ആദിവാസി ഭൂസമരമുഖത്താണ് വിഭവരാഷ്ട്രീയം ഉയർന്നുവന്നത്. ദലിത് ഐക്യസമിതി മുന്നോട്ടു​െവച്ച സമുദായ രാഷ്ട്രീയത്തിനു പകരം ആദിവാസി-ദലിത് സമരസമിതി മുന്നോട്ടു​െവച്ച സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു വിഭവരാഷ്ട്രീയം. </p><p>സമ്പത്തും അധികാരവും പദവിയും വിജ്ഞാനവും ചരിത്രവും സംസ്​കാരവു​െമല്ലാം ഉൾക്കൊള്ളുന്നൊരു പരികൽപനയായിരുന്നു സമുദായ രാഷ്ട്രീയമെങ്കിൽ കേവലമായ ഭൂ അധികാരത്തിന്റെ നിർവചനമായിരുന്നു വിഭവ രാഷ്ട്രീയം. ആദിവാസി പ്രശ്നത്തെ ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നമായി ചുരുക്കി കണ്ടതുപോലെ ദലിത് പ്രശ്നത്തെ ദലിതരുടെ ഭൂരാഹിത്യത്തിന്റെ പ്രശ്നമായി ചുരുക്കിക്കാണുകയായിരുന്നു വിഭവ രാഷ്ട്രീയം.
</p><p>സമുദായ രാഷ്ട്രീയത്തിനെതിരെ ഉയർന്നുവന്ന ശക്തമായൊരു വെല്ലുവിളിയായിട്ടാണ് വിഭവരാഷ്ട്രീയത്തെ ദലിത് ഐക്യസമിതി നോക്കിക്കണ്ടത്. ഇക്കാര്യത്തിൽ ഐക്യസമിതിയിൽ നടന്ന ചർച്ചകളുടെ അടിസ്​ഥാനത്തിലാണ് 2004 ഫെബ്രുവരിയിൽ ‘വിഭവ രാഷ്ട്രീയം സവർണ ഗൂഢാലോചന’ എന്ന ലേഖനമെഴുതിയത്. ആഗോളവത്കരണത്തിന്റെയും നവ ബ്രാഹ്മണ്യത്തിന്റെ അഥവാ സവർണാധിപത്യത്തിന്റെയും കാലത്താണ് ദലിതർക്കിടയിൽ സാമുദായികവാദവും വിഭവരാഷ്ട്രീയവും ഉയർന്നുവന്നത്. ഇന്ത്യൻ ജനതയെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്നമായിരുന്നു ആഗോളവത്കരണമെങ്കിൽ ദലിത് ഉൾപ്പെടെ ജാതിഘടനയുടെ അടിത്തട്ടിലുള്ളവരെ മാത്രം ബാധിക്കുന്ന പ്രശ്നമായിരുന്നു ബ്രാഹ്മണ്യം.</p><p> ആഗോളവത്കരണത്തിനും ബ്രാഹ്മണ്യാധിപത്യത്തിനും എതിരാ പോരാട്ടത്തിൽ ഏതിലാണ് ഊന്നേണ്ടത് എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടായി. സാമുദായികവാദികൾ നവ ബ്രാഹ്മണ്യത്തിനെതിരായ അഥവാ ജാത്യാധിപത്യത്തിനെതിരായ കാര്യത്തിൽ അഥവാ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളിൽ ഊന്നി. കേരളത്തിലെ പ്രമുഖ സാമ്പത്തിക ശാസ്​ത്രവിദഗ്ധരിൽ ഒരാളായ ഡോ. എം. കുഞ്ഞാമൻ ‘ആഗോളവത്കരണവും ദലിതരും’ എന്ന പേരിൽ എലിക്കുളം ജയകുമാർ രചിച്ച ഒരു ചെറുകൃതിക്കെഴുതിയ അവതാരികയിൽ പറഞ്ഞത് ‘ആഗോളവത്കരണത്തിനെതിരെ അതിശക്തമായിക്കൊണ്ടിരിക്കുന്ന ചെറുത്തുനിൽപിന്റെ മുന്നണിയിൽ നിൽക്കേണ്ടത് പട്ടികവിഭാഗങ്ങളാണ്’ എന്നാണ്. ദലിതരുടെ ദാരിദ്യ്രത്തിന്റെയും മറ്റു ദുരിതങ്ങളുടെയും പരിഹാര മാർഗമായിട്ടാണ് കുഞ്ഞാമൻ സാമ്രാജ്യത്വവിരുദ്ധ സമരത്തെ കണ്ടത്.
</p><p>മൂലധനകേന്ദ്രീകരണത്തിനും ചൂഷണത്തിനും എതിരായ ഇത്തരമൊരു വീക്ഷണത്തിൽനിന്ന് 2003 ജൂലൈ 11ന് മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ‘മാറുന്ന ദലിത് അജണ്ട’ എന്ന ലേഖനത്തിൽ സണ്ണി എം. കപിക്കാട് പറഞ്ഞത് ‘വിഭവാധികാരത്തിന്റെ പ്രശ്നം ദലിത് അജണ്ടയുടെ കേന്ദ്രപ്രശ്നമായി മാറിയിരിക്കുന്നു’വെന്നാണ്. ജാതിവിവേചനങ്ങളുടെ കേവലഭാഷ്യങ്ങൾക്കപ്പുറത്ത് അടിസ്​ഥാന വിഭവമായ കൃഷിഭൂമി നൽകുകയെന്ന മുദ്രാവാക്യമാണ് ദലിത് പ്രസ്​ഥാനങ്ങളുടെ അജണ്ടയെ മാറ്റിമറിച്ചത് എന്നായിരുന്നു വിലയിരുത്തൽ. </p><p>ഒരു സാമ്പത്തിക രാഷ്ട്രീയ കാഴ്ചപ്പാടും പ്രവർത്തനപദ്ധതിയും അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ആധുനിക കാലത്തെ ദലിത്-ആദിവാസി സമരങ്ങളുടെ പ്രത്യേകതയെന്ന് ചൂണ്ടിക്കാട്ടി. വിചിത്രമായ കാര്യം ആരാണ് ഈ കാഴ്ചപ്പാട് അവതരിപ്പിച്ചതെന്നോ എന്തായിരുന്നു പദ്ധതിയെന്നോ വ്യക്തമാക്കപ്പെട്ടില്ല എന്നതാണ്. ‘ആഗോളവത്കരണത്തിന്റെ തിക്തഫലം ഏറ്റവും അനുഭവിക്കുന്നവർ എന്നനിലയിൽ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് ആദിവാസികളുടെ സമരം ഉണ്ടായത്’ എന്ന് സി.കെ. ജാനു പറഞ്ഞതായി ‘സൈന്ധവമൊഴി’യിൽ എം.ബി. മനോജും അപ്പുക്കുട്ടനുമെഴുതി. മുത്തങ്ങയും ആറളം ഫാമുമെല്ലാം ‘ജിമ്മി’ൽ ആഗോള കുത്തകകൾക്ക് വിൽക്കാൻ വെച്ചതായിരുന്നുവെന്നും ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യംകൂടി മുത്തങ്ങ സമരത്തിന്റെ പിന്നിൽ ഉണ്ടായിരുന്നുവെന്നും ‘Behind the Shadow’  എന്ന പ്രസിദ്ധീകരണത്തിന് (Calicut Univ​ersity Centre for P.G. Studies 2003/2004)നൽകിയ അഭിമുഖത്തിൽ സി.കെ. ജാനു പറഞ്ഞു.
</p><p>ഇതേ പ്രസിദ്ധീകരണത്തിൽതന്നെ താനുമായുള്ള അഭിമുഖത്തിൽ തങ്ങൾ മുത്തങ്ങ കൈയേറിയത് മുത്തങ്ങപോലുള്ള വനമേഖലകൾ ‘ജിമ്മി’നുവേണ്ടി ഗവൺമെന്റ് പരിഗണനയിലുള്ളതുകൊണ്ടും ഭൂപ്രശ്നത്തിന് പരിഹാരം കാണുക എന്നതിനോടൊപ്പം ‘ജിം’ പദ്ധതിയെ ചെറുക്കുകയെന്നതും ലക്ഷ്യമായിരുന്നതുകൊണ്ടാണെന്ന് എം. ഗീതാനന്ദനും പറയുകയുണ്ടായി.
</p><p>എന്നാൽ, ആഗോളവത്കരണത്തെ സ്വാഗതം ചെയ്യുന്നതുകൊണ്ടല്ല സാമ്രാജ്യത്വവിരുദ്ധ നിലപാടിൽ ഊന്നാൻ കഴിയാത്തതുകൊണ്ടാണ് ആദിവാസികളെ മുൻനിർത്തി നടന്ന പ്ലാച്ചിമട സമരത്തിലേക്ക് കേരളത്തിലെ ദലിതർക്ക് എത്തിച്ചേരാൻ കഴിയാതിരുന്നത്. മുത്തങ്ങയും വൈകാരികമായൊരു പ്രതികരണത്തിനപ്പുറത്തേക്ക് അവരെ ചലിപ്പിച്ചില്ല. കൊളോണിയൽ കാലത്തുപോലും അംബേദ്കറെയും അയ്യൻകാളിയെയും പോലുള്ളവർ ജാത്യാധിപത്യത്തിനെതിരായ പോരാട്ടങ്ങളിലായിരുന്നു ഊന്നിയത്. കൊളോണിയലിസമല്ല, ആഭ്യന്തര കൊളോണിയലിസമായിരുന്നു അവരുടെ മുഖ്യശത്രു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഈ സ്​ഥിതിയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.</p><p> വിഭവരാഷ്ട്രീയക്കാർ കരുതുന്നതുപോലെ ദലിതരുടെ ഭൂബന്ധങ്ങൾ തീരുമാനിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ ഘടനയായിരുന്നില്ല, സാമൂഹികഘടനയായിരുന്നു. കേരളത്തിലെ സാമ്പത്തിക-രാഷ്ട്രീയ ഘടനയിലുണ്ടായ മാറ്റങ്ങളുടെ ഫലമായി പാർശവത്കരിക്കപ്പെട്ടവരായിരുന്നില്ല ദലിതരും ആദിവാസികളും. അവർ പുറമ്പോക്കുകളിലും കോളനികളിലും എത്തിയത് സാമൂഹികഘടനക്കുള്ളിലെ പ്രവർത്തന പ്രതിവർത്തന ഫലമായിട്ടായിരുന്നു. തന്മൂലം ജാതി വിവേചനങ്ങളുടെ കേവല ഭാഷ്യങ്ങൾക്കപ്പുറത്തേക്ക് ദലിതർ കടന്നുപോയിരിക്കുന്നുവെന്ന മിഥ്യാധാരണയിൽ ദലിത് അജണ്ടയുടെ കേന്ദ്രത്തിൽനിന്ന് ജാതിയെ ഒഴിവാക്കുന്ന സമീപനം സവർണ മേധാവിത്വത്തെ സഹായിക്കുകയാണ് ചെയ്യുക. </p><p>ഈ സമീപനത്തെ തുറന്നുകാണിച്ചാണ്  ‘വിഭവരാഷ്ട്രീയം സവർണഗൂഢാലോചന’ എന്ന കുറിപ്പെഴുതിയത്. ഇതേ സാമ്പത്തിക-രാഷ്ട്രീയ വീക്ഷണത്തിൽനിന്ന് സി.കെ. ജാനു അധ്യക്ഷയും എം. ഗീതാനന്ദൻ ജനറൽ കൺവീനറുമായി 2004 ഫെബ്രുവരി 19ന് എറണാകുളത്ത് നടന്ന ആദിവാസി/ദലിത് സമുദായ രാഷ്ട്രീയ സമ്മേളനത്തിന്റെ പ്രസ്​താവനയിൽ പറഞ്ഞത് ‘‘ആഗോളവത്കരണത്തിന്റെ കാഘഘട്ടത്തിൽ വിഭവാധികാരത്തിനും സ്വയംഭരണത്തിനും സാമൂഹികനീതിക്കും വേണ്ടി പോരാടുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും ദിശാബോധം നൽകാൻ കഴിയുന്ന രാഷ്ട്രീയ ശക്തിയാക്കാൻ ആദിവാസി-ദലിത് ജനതക്ക് കഴിയേണ്ടതുണ്ടെന്നാണ്.
</p><p>അതിനായി ആദിവാസികളെയും ദലിതരെയും സാമുദായികമായി വേർതിരിക്കപ്പെട്ടവരെയും ദുർബലവിഭാഗങ്ങളെയും ഒരു സമുദായപ്രസ്​ഥാനത്തിൽ അണിനിരത്തി രാഷ്ട്രീയശക്തിയാക്കി മാറ്റാനുള്ള ആദ്യ നടപടിയായിട്ടാണ് ഈ സമ്മേളനം വിഭാവന ചെയ്യപ്പെട്ടത്. ഈ സമ്മേളനത്തിൽ ‘രാഷ്ട്രീയ മഹാസഭാ മാനിഫെസ്റ്റോ’ എന്ന പേരിൽ എം. ഗീതാനന്ദൻ അവതരിപ്പിച്ച മാർഗരേഖയോട് പ്രതികരിച്ചുകൊണ്ട് 2004 ഫെബ്രുവരിയിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ‘രാഷ്ട്രീയ മഹാസഭയും പ്രാകൃത കമ്യൂണിസവും’ എന്ന കുറിപ്പെഴുതി.
</p><p>‘താളം നഷ്​ടപ്പെട്ട നിരാലംബരായ ആധുനിക മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളുടെ പരിഹാരം’ എന്ന ആമുഖ വാചകത്തോടെയാണ് രാഷ്ട്രീയ മഹാസഭാ മാനിഫെസ്റ്റോ തുടങ്ങുന്നത്. എന്നാൽ, വിഷയകേന്ദ്രത്തിൽനിന്ന് ബഹുദൂരം അകന്ന് ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ സാമുദായിക-രാഷ്ട്രീയ ചട്ടക്കൂടിൽ ഇടപെട്ടുകൊണ്ട് പരസ്​പര വിരുദ്ധമായ ചില കാര്യങ്ങൾ ആവർത്തിക്കുന്നതാണ് മാനിഫെസ്റ്റോയിൽ കണ്ടത്. ആഗോളവത്കരണത്തിന്റെ ഭാഗമായ ലോക പൗരസമൂഹ രൂപവത്കരണത്തെ എതിർക്കുന്ന  അതേ സ്​പിരിറ്റിലെന്നപോലെ ഗോത്രഭരണ രൂപങ്ങളെ പുറത്തുനിർത്തുന്ന പൗരസമൂഹ രൂപവത്കരണത്തെയും എതിർത്തു. </p><p>ബ്രാഹ്മണാധിപത്യത്തെ എതിർക്കുന്നുവെന്ന് പറയുമ്പോൾതന്നെ അതിന് വേരോട്ടമുള്ള പ്രാദേശിക സ്വേച്ഛാധിപത്യ രൂപങ്ങളെ സ്വയംഭരണരൂപങ്ങൾ എന്നനിലയിൽ വെള്ളപൂശുകയും മഹത്വവത്കരിക്കുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് ദലിത് വിരുദ്ധ ചിന്താഗതിയിൽനിന്ന് രൂപംകൊണ്ടതായിരുന്നു. മാനിഫെസ്റ്റോയിലെ പ്രകൃതി സങ്കൽപത്തിലും മനുഷ്യസങ്കൽപത്തിലും സാമൂഹികസങ്കൽപത്തിലുമെല്ലാം ഈ ദലിത് വിരുദ്ധതയുടെ സ്വാധീനമുണ്ടായിരുന്നു. താത്ത്വികമായി ഒരടിത്തറയുമില്ലാത്തതും ദലിതർക്കിടയിൽ വളർന്നുവന്ന സാമുദായിക രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നതുമായിരുന്നു മാനിഫെസ്റ്റോയുടെ ഉള്ളടക്കം. ആദിവാസി-ദലിത് പ്രയോഗത്തിലൂടെ ഒരു സമുദായം എന്ന ദലിത് നിർവചനംതന്നെ തകിടം മറിച്ചു. കേവലമായ ആക്ടിവിസത്തിന്റെയും മിലിറ്റൻസിയുടെയും തലത്തിൽ കുറിച്ചിയിലും കുണ്ടറയിലും കുടിൽകെട്ടി സമരത്തിലും, മുത്തങ്ങയിലുമെല്ലാം അരങ്ങേറിയ സമരത്തിലും പ്രവർത്തനങ്ങളുടെ സൈദ്ധാന്തികാവിഷ്കാരമായിരുന്നു മാനിഫെസ്റ്റോ.
</p><p>‘കേരള വികസന മാതൃകയെ പൊളിച്ചെഴുതാൻ’ എന്ന പദ്ധതിയിലേക്ക് കടന്നപ്പോഴാണ് മാനിഫെസ്റ്റോയുടെ യഥാർഥ ലക്ഷ്യം വെളിവാക്കപ്പെടുന്നത്.  ‘‘ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ ഒരു സമൂഹമെന്ന നിലയിൽ  കേരളത്തിന് അതിജീവിക്കാനുള്ള കാഴ്ചപ്പാടാണ്’’ മുന്നോട്ടുവെക്കുന്നത് എന്ന് മാനിഫെസ്റ്റോ അവകാശപ്പെടുന്നു. അതിനായി ഗ്രാമീണ, കാർഷിക വ്യവസായിക സംരംഭങ്ങൾ, പരമ്പരാഗത തൊഴിൽസമൂഹങ്ങൾ, പാത്രനിർമാണക്കാർ, കരകൗശലക്കാർ, കയർ-കശുവണ്ടി തൊഴിലാളികൾ, ഉൾനാടൻ മത്സ്യതൊഴിലാളികൾ, വൈറ്റ് കോളർ ജീവനക്കാർ, യുവാക്കൾ, സ്​ത്രീകൾ, പരിസ്​ഥിതി പ്രവർത്തകർ എന്നിങ്ങനെയുള്ള വിശാലമായൊരു കൂട്ടുകെട്ടാണ് മാനിഫെസ്റ്റോ മുന്നോട്ടു​െവച്ചത്. </p><p>ദലിത് സമുദായരൂപവത്കരണവും ശാക്തീകരണവും എന്ന ആശയത്തിന് വിരുദ്ധമായിരുന്നു ഈ കാഴ്ചപ്പാട്. ഈ യാഥാർഥ്യം തുറന്നുകാണിച്ചാണ് 2004 ഫെബ്രുവരിയിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ‘രാഷ്ട്രീയ മഹാസഭയും പ്രാകൃത കമ്യൂണിസവും’ എന്ന ലേഖനമെഴുതിയത്. എന്നാൽ, അതിനൊരു മറുപടിയുണ്ടായില്ല. വിയോജിപ്പുകളെ മാനിക്കാതെയും ആശയസംവാദത്തിന് തയാറാകാതെയും മുന്നോട്ടുപോകാൻ ശ്രമിക്കുകയായിരുന്നു മാനിഫെസ്റ്റോയുടെ വക്താക്കൾ. ദലിത് ആശയലോകത്ത് ഉയർന്നുവന്ന സംവാദാത്മകതയെ നിഷേധിക്കുന്നതും  തങ്ങൾ മുന്നോട്ടുവെക്കുന്ന ആശയങ്ങളോടുള്ള പ്രതിബന്ധതയെ ചോദ്യംചെയ്യുന്നതുമായിരുന്നു ഈ സമീപനം.</p><p>‘ബ്രാഹ്മണിസം വിഴുങ്ങുന്ന ദലിത് രാഷ്ട്രീയം’ എന്ന പേരിൽ 2006ൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തോട് ബി.എസ്​.പി നേതൃത്വം പ്രതികരിച്ചത് സമ്മിശ്രമായിട്ടാണ്. ലേഖനം വായിച്ച ബി.എസ്​.പി സംസ്​ഥാന അധ്യക്ഷൻ കേണൽ വിശ്വനാഥൻ അഭിനന്ദനമറിയിക്കാനായി വീട്ടിലെത്തി. ബി.എസ്​.പിക്കെതിരായ വിമർശനം കാണാഞ്ഞിട്ടല്ല, ബി.എസ്​.പിയെക്കുറിച്ച് മുഖ്യധാരയിൽ ഒരു ലേഖനമെഴുതിയതിനെയാണ് അദ്ദേഹം അഭിനന്ദിച്ചത്.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/06/21/2869038-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240209syIE8KTmYp8XI8IvC9X5ZhROAqZW0Yu6727082" data-watermark="false" style="width: 100%;" info-selector="#info_item_1782026730693"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782026730693"></div></div><p>രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയുടെ അധ്യക്ഷൻ ഇത്രമാത്രം അധഃപധിക്കാമോ എന്നുതോന്നി, എന്നെ അഭിനന്ദിക്കുകയല്ല, എന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നുവേണ്ടത്. അതേസമയം ഇടുക്കി ജില്ലയിലെ പ്രധാന ബി.എസ്​.പി നേതാക്കളിൽ ഒരാളായ പൈനാവ് സ്വദേശി ബോബൻ ദ്രാവിഡൻ ഈ ലേഖനമെഴുതിയ കൈ വെട്ടിക്കളയണമെന്ന് അഭിപ്രായപ്പെട്ടതായി ആദ്യകാല ഐ.ഡി.എഫ്-ബി.എസ്​.പി പ്രവർത്തകരിൽ ഒരാളായ വാഴത്തോപ്പുകാരൻ രവീന്ദ്രൻ പറയുകയുണ്ടായി. ബി.എസ്​.പി രാഷ്ട്രീയത്തോട് അകലംപാലിക്കു</p><p>മ്പോഴും അതിനെതിരെ പരസ്യമായ വിമർശനമുന്നയിക്കുന്നത് ആദ്യമായിട്ടായിരുന്നു. ബഹുജൻ സമാജ് സർവസമാജ് ആയി മാറിയ രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു അത്. മനുവാദികൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് രൂപംകൊണ്ട പ്രസ്​ഥാനമായിരുന്നു ബി.എസ്​.പിയെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ അതിന്റെ പോരാട്ടവീര്യവും ആദർശശുദ്ധിയും ഇല്ലാതായി. അധികാരം പിടിച്ചെടുക്കുകയെന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ബി.എസ്​.പിക്ക് ഇല്ലായിരുന്നു. എന്നാൽ, ലഭ്യമായ അധികാരം മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെക്കാളും ബി.എസ്​.പിയെ ദുഷിപ്പിച്ചു. 
</p><p>ബ്രാഹ്മണിക്കലായ ഒരു ജഡരൂപമായി ബി.എസ്​.പി മാറി. രോഗബാധിതനായ ബി.എസ്​.പി സ്​ഥാപകൻ കാൻഷിറാമിനെ കാണാൻ അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവിന് സുപ്രീംകോടതി കയറേണ്ടിവന്നു. ദലിത്-പിന്നാക്ക-ന്യൂനപക്ഷ രാഷ്ട്രീയം ദലിത്-ബ്രാഹ്മിൻ രാഷ്ട്രീയത്തിന് വഴിമാറി ബ്രാഹ്മണർക്ക് പ്രവേശനമില്ലാതിരുന്ന ബി.എസ്​.പി റാലികളും മഹാസമ്മേളനങ്ങളും നടത്തി. അഴിമതി ബി.എസ്​.പിയുടെ മുഖമുദ്രയായി. പാർട്ടി അധ്യക്ഷ മായാവതിക്കും അതിൽനിന്ന് വിട്ടുനിൽക്കാനായില്ല. </p><p>നാലിലൊന്ന് എം.പിമാർ കോഴക്കേസിൽ കുടുങ്ങി പാർലമെന്റ് നടപടികളിൽനിന്ന് മാറ്റിനിർത്തപ്പെടുന്ന അവസ്​ഥയിലേക്ക് ബി.എസ്​.പി അധഃപതിച്ചു. ഈ ധാർമിക/രാഷ്ട്രീയ അപചയം നാലു തവണ യു.പി ഭരിച്ച ബി.എസ്​.പിയുടെ സർവനാശത്തിന്റെ തുടക്കമായിരുന്നു. അനായാസമായൊരു പ്രവൃത്തിയായിരുന്നില്ല ദലിതർക്ക് തങ്ങളുടേതായ ഒരാശയ നിർമിതി. ആധിപത്യ പ്രത്യയശാസ്​ത്രവ്യവഹാരങ്ങളെ നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് മാത്രമേ അത് സാധ്യമായിരുന്നുള്ളൂ.</p><h3>(തുടരും)
</h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1530548</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1530548</guid>
<category><![CDATA[Weekly,Culture,Biography,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[കെ.എം. സലിംകുമാർ]]></dc:creator>
<pubDate>Mon, 22 Jun 2026 05:30:35 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/21/2869033-untitled-1.gif]]></image>
<tags>KM Salim Kumar,biography,Madhyamam weekly</tags>
</item>
<item>
<title><![CDATA[വെയിൽപ്പാളത്തിലോടുന്ന ജലത്തീവണ്ടികൾ]]></title>
<content:encoded><![CDATA[<p>ഓടുന്ന വണ്ടിയിലായിരിക്കും 
</p><p>ആദ്യത്തെ തിരക്കൊഴിഞ്ഞു ജനലരികിൽ 
</p><p>ഒരു സീറ്റുകിട്ടിയിരിക്കും.
</p><p>പുറത്തേക്കു കണ്ണുപായിച്ചു പാകപ്പെടും.
</p><p>വാട്ടർബോട്ടിൽ മറിയാതെ ബാഗു ചെരിച്ചുവെക്കും 
</p><p>കണ്ണും ചുണ്ടും തുടച്ച് 
</p><p>മുടിയെടുത്തു മാറിലേക്കിട്ട് 
</p><p>അടുത്തുള്ളാളെ സൗഹാർദത്തോടെ നോക്കി
</p><p>ഓടിമറയുന്ന കാഴ്ചകളിൽ നഷ്ടപ്പെടും. 
</p><p>ഒന്നുമലട്ടുന്നില്ലെന്ന് ചിരിക്കാൻ പ്രാക്ടിസു ചെയ്യും. 
</p><p>അടുത്ത സ്റ്റേഷനിൽനിന്ന് വീടോടിക്കയറും 
</p><p>സ്റ്റവ് ശരിയ്ക്കും അടച്ചോ 
</p><p>മിക്സിയുടെ സ്വിച്ചോഫാക്കിയിരുന്നോ?
</p><p>അയൺബോക്സ് ഓണാണോ-
</p><p>ആർക്കറിയാം പിൻവാതിലടച്ചിട്ടുണ്ടോ?
</p><p>അടുത്തിരിക്കുന്നയാളുകൾ 
</p><p>ആരെയൊക്കെയോ വിഴുങ്ങിയൂറി 
</p><p>നോക്കുന്നുണ്ടാകും 
</p><p>ചിരിക്കോ വർത്തമാനത്തിനോ ശ്രമിക്കുന്നുണ്ടാകും 
</p><p>അതിനിടയിൽ 
</p><p>അമ്മുവിനെക്കുറിച്ചോർക്കും 
</p><p>അവളിപ്പോൾ 
</p><p>തന്നെക്കാൾ തലപ്പൊക്കമുള്ള പെണ്ണായിരിക്കുന്നു 
</p><p>മിടുക്കിയാണ് ധൈര്യശാലിയാണ്  
</p><p>ന്നാലും 
</p><p>ആരാണ് കൂടെയുള്ളത് 
</p><p>ആയിരം കണ്ണുകളും വലക്കണ്ണികളുള്ള വാക്കുകളും  
</p><p>ഒഴിഞ്ഞുപോകാത്ത നിഴലുകളും  
</p><p>ഉരിഞ്ഞുമാറ്റുവാനവൾക്കാകുമോ? 
</p><p>ആകുമായിരിക്കും.
</p><p>അനുകൂലമായൊരു ചലനത്തിനു കാതോർത്ത്  
</p><p>അടുത്തിരിക്കുന്നയാൾ വണ്ടിയുടെ താളത്തിനും 
</p><p>ചരിവിനുമനുസരിച്ച്
</p><p>തുടകളാലമർത്തിക്കൊണ്ടിരിക്കും 
</p><p>അറിഞ്ഞെന്നും അറിഞ്ഞില്ലെന്നും 
</p><p>അയാളുറങ്ങുകയാകും.
</p><p>അടുത്ത സ്റ്റേഷനിൽനിന്നും 
</p><p>അപ്പു ഓടിക്കയറി വരും 
</p><p>മൂത്തതാണെങ്കിലും അനിയത്തിയേക്കാൾ സാധു 
</p><p>മാറിത്തുടങ്ങുന്ന അവന്റെ ശബ്ദവും 
</p><p>മൃദുവായ ദേഹപ്രകൃതിയും  
</p><p>അവളെ പേടിപ്പെടുത്തും
</p><p>കൂട്ടുകാരെ കുറച്ചൊക്കെയറിയാമെങ്കിലും 
</p><p>ആരൊക്കെയായിട്ടായിരിക്കും ഇടപഴകേണ്ടി വരിക 
</p><p>ആരെയാണ് വിശ്വസിക്കാനാവുക 
</p><p>പറഞ്ഞുകൊടുത്തിട്ടുണ്ട് 
</p><p>അവരവരെ സൂക്ഷിക്കാൻ പഠിക്കണമല്ലോ പഠിക്കട്ടെ.
</p><p>പിന്നെയും 
</p><p>അടുത്തുള്ളാളുടെ  
</p><p>ഉറക്കത്തെയൊഴിഞ്ഞിരിക്കാൻ പാടുപെടും. 
</p><p>അപ്പോഴേക്കും അടുത്തസ്റ്റേഷനിൽനിന്നും 
</p><p>ഓർമകളോടിക്കയറും 
</p><p>ഇടംകിട്ടിയയുടനെ
</p><p>അവർ വേദനകളഴിച്ചു കൊട്ടിപ്പാടാൻ തുടങ്ങും.
</p><p>നെറ്റിയിലെ കവിളിലെ കഴുത്തിലെ 
</p><p>ചുമലിലെ മാറിലെ വയറിലെ നാഭിയിലെ
</p><p>ഉപ്പൂറ്റിയിലെ 
</p><p>ഉള്ളംകാലിലെയെന്നിങ്ങനെ മുറിവുകൾ 
</p><p>നാവിറങ്ങിത്താണു നിർത്താതെ പാടും
</p><p>ആരും കേൾക്കാനി​െല്ലന്നുറപ്പായാൽ 
</p><p>സങ്കടങ്ങളങ്ങനെയാണവളെ ഒറ്റിക്കൊടുക്കുക.
</p><p>ആടിയുലഞ്ഞും
</p><p>നിന്നുചാഞ്ഞും ചെരിഞ്ഞുമിരുന്നുചാരിയും 
</p><p>ഉണർന്നുറങ്ങുന്നവരുടെ കണ്ണുകളിൽ  
</p><p>അവൾ 
</p><p>ഹെഡ്സെറ്റുവെച്ച് 
</p><p>പാട്ടിൽമയങ്ങുകയോ  
</p><p>പ്രിയമുള്ളയാരുടെയോ ഓഡിയോ 
</p><p>കേൾക്കുകയോയാകാം.
</p><p>അടുത്തുള്ളാളെയൊഴിഞ്ഞുമാറി നിവർന്നിരുന്നും 
</p><p>മുഖവും കഴുത്തും തുടച്ചും ചെടികളെ നനച്ച് 
</p><p>മന്ദഹാസത്തോടെ വെയിലിനെ നേരിടും  
</p><p>കാറ്റിന്റെ തിരമാലകളിൽ പിന്നെയും 
</p><p>മുടിയുലർത്താനിടും.
</p><p>ആരെയും 
</p><p>ബുദ്ധിമുട്ടിക്കാതെ 
</p><p>ഇറങ്ങാനുള്ളിടത്തിറങ്ങി 
</p><p>മൃഗശാലയിലേക്കു കയറിമറയുകയാകാം.
</p><p>കസേരകളിയിലെ
</p><p>കടുവകളെയെല്ലാം കഴിഞ്ഞ് 
</p><p>വൈകുന്നേരത്തെ വണ്ടിയിൽ 
</p><p>മുടിമുറിച്ചയാട്ടിൻകുട്ടികളെയെന്നപോലെ  
</p><p>പോക്കുവെയിലിനെ
</p><p>ആട്ടിത്തെളിച്ചവൾ വീട്ടിലേക്ക് 
</p><p>പോകുകയായിരിക്കും.  
</p><p>മരുന്നും പറ്റുകടയും മീൻകാരനെയും
</p><p>കഴിഞ്ഞഴിമുഖത്തേക്ക് ചെന്നുചേരുന്ന 
</p><p>പുഴകണക്ക്
</p><p>ആകെയുലഞ്ഞു പിടഞ്ഞ 
</p><p>വീടിന്റെ 
</p><p>കയത്തിലേക്ക് 
</p><p>കാലെടുത്തുവെക്കുകയാകും. 
</p><p>മീൻ മുറിക്കുമ്പോൾ
</p><p>ഈ മീനിനു ചുറ്റുമുണ്ടായിരുന്ന 
</p><p>കടൽ എവിടെയെന്ന്...
</p><p>അവളുടെ കണ്ണുകളിൽ 
</p><p>നോക്കുകയായിരിക്കും മകൾ
</p><p>വിളറിയയൊരു പുഞ്ചിരിയുടെ ചൂണ്ടയിൽ
</p><p>കടൽ പിടയ്ക്കുകയായിരിക്കും.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1530509</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1530509</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[വിജെ തോമസ്]]></dc:creator>
<pubDate>Mon, 22 Jun 2026 05:15:26 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/21/2868981-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[രണ്ട് ഇറാനിയൻ കവിതകൾ]]></title>
<content:encoded><![CDATA[<h3>1 അണഞ്ഞ നക്ഷത്രം-<span style="background-color: rgb(249, 249, 249); color: rgb(0, 0, 0); font-size: 15px;">പാർനിയ അബ്ബാസി</span></h3><p>രണ്ടു പേർക്കും വേണ്ടി ഞാൻ കരഞ്ഞു.
</p><p>നിനക്കും എനിക്കും വേണ്ടി.
</p><p>നീ നക്ഷത്രങ്ങളിലൂതി,
</p><p>എന്റെ കണ്ണുനീർ,
</p><p>നിന്റെ ലോകത്ത്: വെളിച്ചത്തിന്റെ സ്വാതന്ത്ര്യം.
</p><p>എന്റേതിൽ: നിഴലുകളുടെ വേട്ട.
</p><p>നീയും ഞാനും എവിടെയെങ്കിലും ഒടുങ്ങും.
</p><p>ലോകത്തിലെ ഏറ്റവും മനോഹരമായ കവിത 
</p><p>നിശ്ശബ്ദമായി പതിക്കും.
</p><p>ജീവിതത്തിന്റെ പിറുപിറുപ്പ് 
</p><p>നീ കരയാൻ എവിടെയോ തുടങ്ങുന്നു.
</p><p>പക്ഷേ ഞാൻ അവസാനിക്കും,
</p><p>ഞാൻ കത്തിച്ചു കളയും,
</p><p>ഞാൻ അങ്ങനെയായിരിക്കും.
</p><p>നിന്റെ ആകാശത്തിലെ 
</p><p>അണഞ്ഞ നക്ഷത്രം, പുകപോലെ.
</p><p>=====================</p><p>പാർനിയ അബ്ബാസി (Parniya Abbasi): ഇറാനിലെ പുതുതലമുറയിലെ ശ്രദ്ധേയയായ കവി. തെഹ്റാനിൽ 2022ൽ ജനിച്ച പാർനിയ അബ്ബാസി 2025 ആഗസ്റ്റ് 13ന് 23ാം വയസ്സിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.)</p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/06/21/2868976-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020kP8bcgJpI1L56JV613GbDHVGoEhH4mHp2694551" data-watermark="false" style="width: 100%;" info-selector="#info_item_1782022698370" title="സൊഹ്റാബ് സെപഹ്‍രി" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1782022698370"><p>സൊഹ്റാബ് സെപഹ്‍രി</p></div></div><p> </p><h3>2 സാന്നിധ്യത്തിനപ്പുറം-സൊഹ്റാബ് സെപഹ്‍രി</h3><p>ഇന്ന് രാത്രി</p><p>ഒരു വിചിത്ര കിനാവിൽ 
</p><p>ഞാൻ വാക്കുകളുടെ ലോകത്തേക്ക് യാത്രപോകും.
</p><p>കാറ്റ് എന്തോ പിറുപിറുക്കും.
</p><p>ഒരു ആപ്പിൾ വീഴും.
</p><p>മനോഹരമായ ഈ ഭൂമിയിലുരുളും.
</p><p>രാവിന്റെ വിദൂര ഭവനം കടക്കും.
</p><p>മിഥ്യാധാരണകൾ തകരും.
</p><p>കണ്ണുകൾ നിഷ്‌ക്രിയമായ മനസ്സിനെ കാണും.
</p><p>ദൈവകൃപ കാണാനൊത്തുകൂടും.
</p><p>മിഥ്യാധാരണകൾ തകരും.
</p><p>കണ്ണുകൾ നിഷ്‌ക്രിയമായ മനസ്സിനെ കാണും. 
</p><p>ദൈവം കൃപ കാണാൻ ഒത്തുകൂടും.
</p><p>രഹസ്യങ്ങൾ വെളിപ്പെടും.
</p><p>ഭക്തിയുടെ വേരുകൾ വാടിപ്പോകും.
</p><p>ഇരമ്പുന്ന വെള്ളം ഇരുണ്ടവഴികൾക്ക് വെളിച്ചം നൽകും.
</p><p>കണ്ണാടി അതിന്റെ ഹൃദയംകൊണ്ട് മനസ്സിലാക്കും.
</p><p>ഇന്ന് രാത്രി 
</p><p>ഒരു സൗഹൃദക്കാറ്റ് 
</p><p>അർഥത്തിന്റെ വേരുകൾ ഇളക്കിമറിക്കും.
</p><p>അത്ഭുതം അതിന്റെ ചിറകുകൾ കുടയും.
</p><p>രാത്രിയുടെ ആഴത്തിൽ ഒരു പ്രാണി 
</p><p>ഏകാന്തതയുടെ പച്ചപ്പിൽ കടിക്കും.
</p><p>പ്രഭാതം 
</p><p>പ്രഭാതത്തിന്റ വചനത്തിലേക്ക് വീഴും.
</p><p>==================</p><p>സൊഹ്റാബ് സെപഹ്‍രി (Sohrab Sepehri -1928-1980): ഇറാനിയൻ കവിയും ചിത്രകാരനും. ഇറാനിലെ ആധുനിക കവികളിൽ പ്രമുഖൻ. ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ കവിതകൾ മൊഴിമാറ്റം ചെയ്തുവന്നിട്ടുണ്ട്.)</p><p><font color="#ff0000">മൊഴിമാറ്റം-പി.കെ. പാറക്കടവ് </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1530503</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1530503</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[പി.കെ. പാറക്കടവ്​]]></dc:creator>
<pubDate>Mon, 22 Jun 2026 05:00:40 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/21/2868974-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[വീടുമാറ്റം]]></title>
<content:encoded><![CDATA[<p>ഭൂമി
</p><p>മടുത്തു ഞാൻ
</p><p>കടലിൽ
</p><p>ഒരു വീട് പണിയുന്നു
</p><p>ചങ്ങലകൾ ഒന്നൊന്നായി
</p><p>അഴിഞ്ഞുവീഴുന്നു
</p><p>പൂർണമായും
</p><p>നഗ്നനാകുന്നു.
</p><p>ഞാൻ എന്നെതന്നെ
</p><p>കൊതിയോടെ നോക്കുന്നു
</p><p>ജലപ്പരപ്പിൽ
</p><p>മുങ്ങിയും പൊങ്ങിയും
</p><p>ഉറക്കെ പാട്ടുപാടി
</p><p>നൃത്തം വച്ച്
</p><p>ചൂളംവിളിക്കുന്നു.
</p><p>പരൽമീനുകൾ
</p><p>ശരീരത്തിൽ ടാറ്റു അടിക്കുന്നു
</p><p>ഇക്കിളിയാകുന്നു.
</p><p>തൊട്ടുതൊട്ടു പോകുന്നു
</p><p>സ്രാവുകൾ, തിരണ്ടികൾ  തിമിംഗലങ്ങൾ 
</p><p>കനം കുറഞ്ഞ് കുറഞ്ഞ്
</p><p>ഞാനൊരു കുഞ്ഞുമത്സ്യമാകുന്നു
</p><p>വെള്ളത്തിൽ വീണ്
</p><p>ചിരിക്കുന്ന
</p><p>കുഞ്ഞു സൂര്യനൊപ്പം
</p><p>കളിക്കുന്നു.
</p><p>മത്സ്യകന്യകമാർ
</p><p>നീലവെളിച്ചം പരക്കുന്ന
</p><p>പവിഴക്കൊട്ടാരത്തിൽ
</p><p>കൊണ്ടുപോകുന്നു
</p><p>ജലംകൊണ്ട് തീർത്ത
</p><p>വീട്ടിൽ
</p><p>സ്ഫടികക്കട്ടിലിൽ
</p><p>കിടക്കുന്നു.
</p><p>ചിപ്പികൾ വിതറുന്ന
</p><p>മുത്തുകൾ
</p><p>എണ്ണിയെണ്ണി
</p><p>മഴക്കാടിന്റെ
</p><p>സംഗീതം കേൾക്കുന്നു
</p><p>ശാന്തമായി നിർഭയം
</p><p>ഉറങ്ങുന്നു.
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1530483</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1530483</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[രാധാകൃഷ്ണൻ എടച്ചേരി]]></dc:creator>
<pubDate>Mon, 22 Jun 2026 04:15:27 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/21/2868943-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[രണ്ടു 
ഫോസിലുകൾ]]></title>
<content:encoded><![CDATA[<p>കൗതുകത്തോടെ കുട്ടി അതിനെ നോക്കിനിന്നു
</p><p>വാരിയെല്ലുകൾ കൊരുത്തുകെട്ടി,
</p><p>ചില്ലുകൂട്ടിൽ തൂക്കിയിടപ്പെട്ട കാലത്തെപ്പോലെ,
</p><p>ചലിക്കാൻ മറന്നുപോയൊരു നിമിഷത്തിൽ
</p><p>പൊടുന്നനേ ശിലാരൂപിയായ് തീർന്നൊരു 
</p><p>കൊടുങ്കാറ്റുപോലെ,  
</p><p>കുതിക്കാനൊരുങ്ങുന്ന കാലുകളടക്കി,
</p><p>ഭീമാകാരമായി
</p><p>അത് നിലകൊണ്ടു!
</p><p>കടലെടുത്തു 
</p><p>പോയൊരാദിമഭൂഖണ്ഡത്തിന്റെ,
</p><p>തീരരേഖ
</p><p>തേടുംവിധം,
</p><p>അതിന്റെ നീളൻ നിഴൽ നിലത്തഴിഞ്ഞു വീണു കിടന്നു...
</p><p>ശൽക്കങ്ങളും ദംഷ്ട്രകളുമില്ലാതെ,
</p><p>ചലനമില്ലാതെ!
</p><p>പണ്ട് പണ്ട് പണ്ട്,
</p><p>ഓർമകൾക്കും മുമ്പ്,
</p><p>പൈൻ മരങ്ങളുടെയും
</p><p>പന്നൽച്ചെടികളുടെയും
</p><p>ഭാഷ പരിചിതമായൊരു ഭൂമിയുണ്ടായിരുന്നു
</p><p>പേരുകളുടെ കളങ്കമേശാത്ത ഒന്ന്...
</p><p>സ്നേഹവും വെറുപ്പും ജനിച്ചിട്ടുണ്ടായിരുന്നില്ല 
</p><p>മുറിവേറ്റിട്ടില്ലാത്തതിനാൽ, 
</p><p>പിഞ്ചുഭൂമി 
</p><p>പ്രതിരോധം പരിശീലിച്ചിരുന്നില്ല...
</p><p>അതിനൊപ്പം പിച്ച നടന്നിരുന്ന 
</p><p>ഉരഗവർഗത്തിന്റെ പ്രതിനിധി,
</p><p>ഉന്മൂലനങ്ങളുടെ വെളിപാടുകളുമായി
</p><p>അവനെത്തന്നെ നോക്കിനിന്നു,
</p><p>അനുതാപമോടെ!
</p><p>ദുഃഖമറിഞ്ഞു പോയതിനാൽ മാത്രം,
</p><p>ഫോസിലുകളായി ജീവിക്കാൻ വിധിക്കപ്പെട്ട
</p><p>ഒരേയൊരു ജീവിവർഗത്തിന്റെ
</p><p>പ്രതിനിധിയെന്ന നിലയിൽ,
</p><p>കുട്ടി,
</p><p>സ്പീൽബർഗ് സിനിമകളിലെ
</p><p>ടി. റെക്സുകളുടെ,
</p><p>നിഗൂഢമായ വേട്ടയാടൽ തന്ത്രങ്ങളോർത്ത്
</p><p>ആവേശം കൊണ്ടു!
</p><p>അവരിരുവർക്കും സഹവർത്തിക്കാവുന്ന,
</p><p>വേട്ടയാടി അതിനെ കീഴ്‌പ്പെടുത്താനാകുന്ന
</p><p>ഒരത്ഭുതലോകം...
</p><p>വെർച്വൽ റിയാലിറ്റിയുടെ
</p><p>സാധ്യതകളെ
</p><p>അവൻ സ്വപ്നം കണ്ടു...
</p><p>പരിണാമത്തിന്റെ വിരുദ്ധ ധ്രുവങ്ങളിൽ 
</p><p>നിലയുറപ്പിച്ച്,
</p><p>തങ്ങളിൽ തങ്ങളിൽ നോക്കിനിൽക്കുന്ന 
</p><p>രണ്ടു ജീവികൾ...
</p><p>അവർക്കിടയിൽ 
</p><p>ഹിമയുഗങ്ങളുടെ നിസ്വനങ്ങൾ!
</p><p>പക്ഷേ അവർക്കു മുകളിൽ,
</p><p>വിദൂരതയിൽനിന്ന്
</p><p>അവരെത്തന്നെ ഉറ്റുനോക്കുന്ന 
</p><p>മറ്റാരുടെയോ സാന്നിധ്യം എനിക്കനുഭവപ്പെട്ടു.
</p><p>നിയോഗമേറ്റുവാങ്ങിക്കൊണ്ട്
</p><p>പ്രയാണമാരംഭിച്ചു കഴിഞ്ഞ ഒരുൽക്കയുടെ...
</p><p>ചിലപ്പോൾ തോന്നും ഓരോ യുഗവും
</p><p>അതിന്റെതന്നെ ഉൽക്കയ്ക്കു കീഴിലാണ് 
</p><p>മിടിക്കുന്നതെന്ന്! തടുക്കാനാകാത്തൊരാവേഗത്തോടെ
</p><p>പ്രപഞ്ചത്തിന്റെ നിഗൂഢമായൊരു കോണിൽനിന്ന്  
</p><p>യാത്രയാരംഭിച്ചു കഴിഞ്ഞ,
</p><p>പ്രകാശവർഷങ്ങൾ താണ്ടി കുതിച്ചുകൊണ്ടിരിക്കുന്ന,
</p><p>ലക്ഷ്യത്തിലേക്കെന്നേ തൊടുക്കപ്പെട്ടു 
</p><p>കഴിഞ്ഞ ഒരുൽക്കക്കു കീഴിൽ!
</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1530412</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1530412</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[ഷീബ രജികുമാർ]]></dc:creator>
<pubDate>Mon, 22 Jun 2026 02:45:43 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/21/2868792-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[പകർച്ചവ്യാധിക്കാലം]]></title>
<content:encoded><![CDATA[<p>മൺസൂൺ ദിനങ്ങൾ കേരളത്തിന് പകർച്ചവ്യാധിക്കാലം കൂടിയാണ്. സാദാ പനി മുതൽ നിപ വരെ സംസ്ഥാനത്തെ ആശുപത്രിക്കിടക്കയിലാക്കും. ദുരിതകാലം സൃഷ്ടിക്കുന്ന ആൾനഷ്ടവും ഓരോ വർഷവും കൂടിക്കൂടിയാണ് വരുന്നത്. രോഗം പകരാൻ നിശ്ചിതമായ കാരണങ്ങളുണ്ട്. ആ കാരണങ്ങൾ തിരിച്ചറിയുകയും രോഗം പകരാതിരിക്കാനും ചെറുക്കാനും വേണ്ട ശാസ്ത്രീയ നടപടികൾ സ്വീകരിക്കുകയുമാണ് പ്രധാനം. ഇതിൽ വന്ന അപര്യാപ്തതയും ജാഗ്രതക്കുറവുമാണ് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നത്.
</p><p>ഈ മഴക്കാലത്ത് നിപ, മലമ്പനി എന്നിവക്ക് പുറമെ ഷിഗല്ലയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്ടിലെ ഷിഗല്ല ബാധ ഒട്ടും നിസ്സാരമല്ല.സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയസ് സ്കൂളിലെ വിദ്യാർഥികളിൽ ഒരാൾക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചതോടെ വയനാട്ടിൽ ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 17 ആയി ഉയർന്നു. സ്കൂൾ തുറന്നതിനു പിന്നാലെയായിരുന്നു വിദ്യാർഥികളിൽ വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളും കണ്ടത്. പരിശോധനയിൽ സ്കൂൾ കിണറ്റിലെ വെള്ളത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഈ മാസം 70 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ. മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അതിന് ശേഷമാണ് വയനാട്ടിലെ പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ആകെ അഞ്ച് ഷിഗല്ല മരണങ്ങളും റിപ്പോർട്ട് ചെയ്തു. 
</p><p>കഴിഞ്ഞയാഴ്ച ആദ്യം വരെ ചികിത്സക്കായി വിവിധ ആശുപത്രികളിലെത്തിയവരുടെ എണ്ണം 13,025 ആണ്. ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല, വെസ്റ്റ് നൈൽ ഫീവർ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും വലിയ വർധനയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് തന്നെ സമ്മതിക്കുന്നു. ഇതിനിടയിലാണ് കോഴിക്കോട്ട് ഒരാൾക്ക് നിപ സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ, കേരളത്തിൽ 24 പനി മരണങ്ങൾ നടന്നു. ഇതുകൂടാതെ പകർച്ചവ്യാധിമൂലമെന്ന് സംശയിക്കുന്ന 12 മരണങ്ങൾ വേറെയും. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കി എന്നീ രോഗങ്ങളാൽ ആറുമാസത്തിനിടെ 63 പേർ മരിച്ചിട്ടുണ്ട്.
</p><p>പകർച്ചവ്യാധി വ്യാപിക്കാൻ പലകാരണങ്ങളുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതാണ് അതിൽ മുഖ്യകാരണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൂലം  മഴക്കാല പൂർവ ശുചീകരണവും തടസ്സപ്പെട്ടു. കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെ നമ്മുടെ പരിസരങ്ങൾ വ്യാപകമായി മലിനീകരിക്കപ്പെട്ടതാണ് മറ്റൊരു കാരണം. നഗരവത്കരണം, അശാസ്ത്രീയമായ നിർമാണം തുടങ്ങിയാൽ ചെറിയ മഴപോലും വലിയ വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നു. ഇതെല്ലാം, മറ്റൊരു തരത്തിൽ നമ്മുടെ പരിസരത്തെ മലിനമാക്കുന്നുണ്ട്. </p><p>കൊതുകുകൾ വളരുന്ന സാഹചര്യങ്ങൾ ഇപ്പോൾ കൂടുതലാണ്.  വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുകയോ, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്നില്ല. ഓടകൾ അടഞ്ഞതും നദികൾ മലിനമായതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ആശുപത്രിയിലെത്തുന്നവർക്ക് ആവശ്യത്തിന് മരുന്നും മതിയായ ചികിത്സയും ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്ന പല ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്നുണ്ട്.  
</p><p>കേരളത്തിന്റെ ​പൊതുജനാരോഗ്യ സംവിധാനം കൂടുതൽ കാര്യക്ഷമമായി ​പ്രവർത്തിക്കേണ്ട ദിനങ്ങളാണ് മുന്നിലുള്ളത്. കേവലം മഴക്കാലം മാത്രം ലക്ഷ്യമാക്കേണ്ടത്. വർഷം മുഴുവൻ രോഗവ്യാപനം തടയുന്ന ശാസ്‍ത്രീയ പദ്ധതികളാണ് വേണ്ടത്. അതിന് പൊതുജനങ്ങളെ ഒന്നടങ്കം പ​ങ്കെടുപ്പിക്കുന്ന വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർതന്നെ നേതൃത്വം കൊടുക്കണം.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/public-health-challenges-amid-kerala-monsoon-infection-surge-1530448</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/public-health-challenges-amid-kerala-monsoon-infection-surge-1530448</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,29 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 22 Jun 2026 01:45:43 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/21/2868866-untitled-1.gif]]></image>
<tags>Madhyamam weekly,kerala monsoon,Infectious diseases,shigella</tags>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<content:encoded><![CDATA[<h3>ടൈറ്റാനിക്: അസ്തിത്വ പ്രതിസന്ധികളുടെ നേർസാക്ഷ്യം</h3><p>ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘ടൈറ്റാനിക്’ എന്ന കഥ (ലക്കം 1475) സമകാലിക ജീവിതത്തിന്റെ അസ്തിത്വപരമായ പ്രതിസന്ധികളെയും സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളെയും അതിമനോഹരമായി ആവിഷ്കരിക്കുന്ന ഒരു സാഹിത്യസൃഷ്ടിയായി തോന്നി. ആധുനിക മനുഷ്യന്റെ തകർന്ന സ്വപ്നങ്ങളുടെ നേർചിത്രം ‘സ്റ്റാർ ഉണ്ണി’ എന്ന കഥാപാത്രത്തിലൂടെ കഥാകൃത്ത് ഇവിടെ വരച്ചുകാട്ടുന്നു. സിനിമാമോഹങ്ങളുമായി കടന്നുവന്ന്, ഉപജീവനത്തിനായി ചെറിയ ജോലികളിലേക്ക് ഒതുങ്ങേണ്ടിവന്ന ഒരാളുടെ നിസ്സഹായാവസ്ഥ ഈ കഥയിൽ പ്രകടമാണ്.
</p><p>ഈ കഥയുടെ ആഖ്യാനരീതിയും ശൈലിയും പാശ്ചാത്യ സാഹിത്യത്തിലെയും സിനിമയിലെയും ഘടകങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കഥാകൃത്ത് ഉത്തമപുരുഷ ആഖ്യാനരീതിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചുള്ള കഥാപരിസരം, ആധുനിക ഉപഭോഗ സംസ്കാരത്തിന്റെ പ്രതീകമാണ്. പാശ്ചാത്യ എക്സിസ്റ്റൻഷ്യലിസ്റ്റ് സാഹിത്യശൈലിയോട് സാമ്യമുള്ള രീതിയിൽ, മനുഷ്യന്റെ ഏകാന്തതയെയും ശൂന്യതയെയും ഈ കഥ വിശകലനം ചെയ്യുന്നു.
</p><p>‘ടൈറ്റാനിക്’ എന്ന തലക്കെട്ട് തന്നെ കഥയിലെ ഏറ്റവും ശക്തമായ പ്രതീകമാണ്. സുരക്ഷിതമെന്ന് കരുതിയ പല ജീവിതങ്ങളും അപ്രതീക്ഷിതമായി തകർന്നുപോകുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഹോളിവുഡ് ചിത്രമായ ‘ടൈറ്റാനിക്’  സിനിമയിലെ ദൃശ്യങ്ങളും സംഗീതവും കഥയിൽ കൊണ്ടുവന്ന്, പാശ്ചാത്യ പോപ്പുലർ കൾചർ എങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു എന്ന് കഥാകൃത്ത് കാണിച്ചുതരുന്നു. ഒരു സിനിമാറ്റിക്കായ രീതിയിൽ, കാമറയുടെ ലെൻസിലൂടെയെന്നവണ്ണം കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളെയും ചുറ്റുപാടുകളെയും വിവരിക്കുന്നത് പാശ്ചാത്യശൈലിയുടെ സ്വാധീനമായി കാണാം.
</p><p>കഥയിലെ സംഭാഷണങ്ങൾ തികച്ചും സ്വാഭാവികമാണ്. കലാകാരന്റെ നിരാശയും വരുംതലമുറയോടുള്ള കരുതലും നിറഞ്ഞ ഉണ്ണിയേട്ടന്റെ വാക്കുകൾ വൈകാരികമായ ആഴം നൽകുന്നു. ദേശീയ ദിനാഘോഷങ്ങളും തെരുവിൽ പതാക വിൽക്കുന്ന മനുഷ്യന്റെ അവസ്ഥയും തമ്മിലുള്ള വൈരുധ്യം, ആധുനിക സാമൂഹിക അവസ്ഥയെ വ്യക്തമായി തുറന്നുകാട്ടുന്നു. ശ്രീകണ്ഠൻ കരിക്കകം വിവരണം, ബിംബങ്ങൾ, സംഭാഷണം എന്നിവയെല്ലാം കോർത്തിണക്കി ഒരു ചങ്ങലയിലെ കണ്ണികളെന്നപോലെ കഥയെ മുന്നോട്ടു നയിക്കുന്നു. സാമൂഹിക വിമർശനവും വ്യക്തിപരമായ ദുഃഖവും ഒരേസമയം പ്രതിഫലിക്കുന്ന ‘ടൈറ്റാനിക്’ ആധുനിക മലയാളകഥയിലെ ശ്രദ്ധേയമായ ഒരു രചനയാണ്.
</p><p><font color="#ff0000">ബെർണാഡ് മൊറൈസ്, തിരുവനന്തപുരം</font></p><h3>നിയമസഭയിൽ ഉയരണം മലയാളത്തിന്‍റെ പ്രാർഥനാഗീതം</h3><p>‘വന്ദേമാതരം’ ആലപിക്കണമെന്ന ശാഠ്യം എന്തിന്, ആരുടെ?’ എന്ന തലക്കെട്ടിൽ പി.ബി. ജിജീഷ് എഴുതിയ ലേഖനം (ലക്കം 1475) വായിച്ചു. ‘വന്ദേമാതര’ത്തിന്റെ മുഴുവൻ വരികളും പാടണം എന്ന നിർദേശത്തിൽ ഗവർണറും സർക്കാറും പ്രതിപക്ഷവും പല തട്ടിലാണ്. 
</p><p>അതേസമയം, എല്ലാവർക്കും അതൃപ്‌തിയും പ്രതിഷേധവുമാണ്. മലയാളികൾക്ക് ഇത് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയവുമായി. നമുക്ക് അറിയാവുന്ന ‘വന്ദേമാതര’ത്തിന് എന്ത് സൗന്ദര്യമാണ്! ഏത് ഭാഷയാണെന്ന് അറിയാതെ നാം കാണാതെ പഠിച്ചതാണ്. ബാക്കിയുള്ള വരികൾ ഇനി പഠിച്ച് പാടാനൊക്കെ പാടാണ്. പിന്നെ ആ വരികളിൽ ഹിന്ദു ദേവതാ സങ്കൽപങ്ങളെ/ബിംബങ്ങളെ ജന്മഭൂമിയായ ഭാരതത്തോട് ഉപമിച്ചതൊക്കെ അന്യമതസ്ഥർക്കും മതേതരക്കാർക്കും പാടാൻ മടിയായി. ഇതിനൊക്കെ ഒരു പരിഹാരമുണ്ട് –ഞാൻ എന്റെ കൗമാരകാലത്തെ ഒരു അനുഭവംവെച്ച് പറയാം.
</p><p>എന്‍റെ ജന്മദേശമായ ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവ സമയത്ത് പതിവായി നാദസ്വര കച്ചേരി നടത്താൻ ചിന്ന മൗലാന സാഹിബ് എന്ന നാദസ്വര വിദ്വാൻ വരാറുണ്ടായിരുന്നു. എല്ലാവർഷവും മുസൽമാനായ അദ്ദേഹം നാദസ്വരത്തിലൂടെ ‘ക്ഷീരസാഗര ശയന’ എന്ന കീർത്തനം പാടുന്നത് ആസ്വദിക്കാൻ എല്ലാ മതസ്ഥരും എത്തും. 
</p><p>ദേവഗാന്ധര രാഗത്തിലുള്ള മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ഈ വരികൾ ആ വാദ്യോപകരണത്തിലൂടെ പുറത്തുവരുമ്പോൾ എന്തൊരു സൗന്ദര്യമാണ്! അതാസ്വദിക്കുന്നത് ദേശക്കാരാകെയാണ്! ഇക്കാലത്ത് സ്റ്റീഫൻ ദേവസി തന്റെ ഉപകരണത്തിലൂടെ ഇതേപോലുള്ള കീർത്തനങ്ങൾ വായിക്കുമ്പോൾ നാം ഏവരും ആസ്വദിക്കുന്നില്ലേ? ഇത് മാതൃകയായി എടുത്താൽ വന്ദേമാതരത്തിലെ എല്ലാവരികളും നാദസ്വരമോ ഓടക്കുഴലോ ഏതു വാദ്യ ഉപകരണത്തിലൂടെ വായിച്ചാലും കേൾക്കുന്നവർക്കും ഈ ചർച്ച ചെയ്യുന്നവർക്കും വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ സമാധാനമാകും.
</p><p>ഇത് കേൾക്കുന്ന ആളുകൾക്കെല്ലാം ഈ സംഗീതത്തിൽ തങ്ങളുടെ ഉള്ളിലെ സ്വന്തം വരികൾ കേൾക്കുന്നതായി തോന്നിയാൽ അന്യന്റെ ശബ്ദം സംഗീതമായി കാണാൻ കഴിയുന്ന ഉദാത്തമായ ഒരു അവസ്ഥയും സ്വായത്തമാക്കാം. തമിഴ്നാട്ടിൽ ദേശീയഗീതത്തിനും ദേശീയഗാനത്തിനും ഒപ്പം തമിഴ് വാഴ്ത്തുപാട്ടും പാടുന്നു. അതുപോലെ മലയാളിക്കും ഒരു മലയാള പ്രാർഥനാഗീതം അത്യാവശ്യമാണ്. അതിനു മതേതരമായ തികച്ചും ഉദാത്തമായ ഒരു ഗീതമുണ്ട് മലയാളത്തിൽ. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി എഴുതിയ ‘‘എങ്ങും എങ്ങും നിറയും വെളിച്ചമേ...’’ ഇതിന്റെ വരികൾ മുഴുവൻ ശ്രദ്ധിച്ചാൽ ഇത്രയും സെക്കുലറായി നന്മയുടെ ഗീതം പാടുന്ന മറ്റൊരു പ്രാർഥനയില്ല! പ്രത്യേകിച്ച് നിയമസഭ കൂടുന്ന എല്ലാ ദിവസങ്ങളിലും ആദ്യമേ ഈ ഗാനം പാടണം എന്നാണ് എന്റെ അഭ്യർഥന.</p><p><font color="#ff0000">ആർ. രാധാകൃഷ്ണൻ, പാലക്കാട്
</font></p><h3>വായനക്ഷമതയുള്ള കഥകൾ</h3><p>സബിൻ ഇക്ബാൽ എഴുതിയ ‘മയിലുകൾ നൃത്തം ചെയ്യുമ്പോൾ’, ആർ. സ്വാതി എഴുതിയ ‘ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്’ എന്നീ കഥകൾ (ലക്കം 1474) ഏറെ റീഡബിലിറ്റി ഉള്ളതായി അനുഭവപ്പെട്ടു. പ്രമേയത്തിലെ പുതുമ ഒരു കഥക്ക് ഏറെ പ്രാധാന്യമുള്ള ഒന്നാണല്ലോ. അങ്ങനെ ചിന്തിക്കുമ്പോൾ സബിൻ ഇക്ബാലിന്റെ കഥ അൽപം മുന്നിൽ നിൽക്കുന്നുണ്ട്. എന്നാൽ, ഒരു ചെറുകഥയുടെ ശിൽപഭദ്രതയും ഇഴയടുപ്പവും ആ കഥയിൽ വായനക്കാരെ ആകർഷിക്കുന്നില്ല. ചെറുകഥയുടെ ആഖ്യാനരീതിയേക്കാൾ നോവൽ അധ്യായത്തിന്റെ വിസ്തൃത രൂപം ആയിട്ടാണ് അത് തോന്നുന്നത്. സബിൻ ശ്രദ്ധേയനായ നോവലിസ്റ്റ് ആണല്ലോ. </p><p>ഒരു നോവൽ അധ്യായം ചെറുകഥ എന്നരീതിയിൽ പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചതാണോ എന്നൊരു വായനക്കാരൻ സംശയിച്ചാൽ അയാളെ കുറ്റപ്പെടുത്താൻ പറ്റില്ല. ആർ. സ്വാതി എഴുതിയ കഥയിലെ പ്രമേയം അത്ര പുതുമയുള്ളതല്ല. പക്ഷേ, ആഖ്യാനരീതിയിൽ വായനക്കാരെ സ്പർശിക്കുന്ന പാടവം കഥാകൃത്തിനുണ്ട്. എങ്കിലും പലയിടങ്ങളിലും എഡിറ്ററുടെ കത്രിക ഉപയോഗിക്കാനുണ്ടെന്ന് തോന്നി. പുതിയ മലയാള കഥയിൽ അക്കാദമിക രംഗത്തുനിന്നും മാധ്യമ രംഗത്തുനിന്നുമുള്ള ധാരാളം പേർ ഇടപെടുന്നുണ്ട്. വലിയ വ്യതിയാനങ്ങൾ ഒന്നും ചെറുകഥാരംഗത്ത് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും അവരുടെ സംഖ്യാബലമുള്ള പ്രയോക്താക്കൾ സോഷ്യൽ മീഡിയയിലും മറ്റും അതൊക്കെ മഹദ് രചനകൾ ആണെന്ന് പ്രഖ്യാപിക്കുന്നത് കാണാറുണ്ട്. </p><p>ഇവിടെ പരാമർശിക്കുന്ന രചനകളെ ആസ്പദമാക്കിയല്ല ഇതൊന്നും പറയുന്നത്. പട്ടത്തുവിള കരുണാകരനും സി.വി. ശ്രീരാമനും എൻ.എസ്. മാധവനും വി.പി. ശിവകുമാറും ടി.വി. കൊച്ചുബാവയും യു.പി. ജയരാജും ഉജ്ജ്വലമായ ഭാവനയുടെ മഴവിൽ താഴ്വരകൾ സൃഷ്ടിച്ച് മലയാളം വായനക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള ഒരിടത്ത് പുതിയ വർക്ക് അതിന്റെ ഒരംശമെങ്കിലും പകർന്നു നൽകാൻ കഴിഞ്ഞെങ്കിൽ മാത്രമേ അവരുടെയൊക്കെ അവകാശവാദങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടാവൂ. ഏതായാലും നല്ല രചനകളെ പ്രോത്സാഹിപ്പിക്കുന്ന ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപസമിതിക്ക് ആശംസകൾ. 
</p><p><font color="#ff0000">എൻ.പി. രാജീവ് ഗുരുവായൂർ
</font></p><h3>​വേദനയും കുളിർമയും നൽകുന്ന കവിത</h3><p>പേർഷ്യൻ സംസ്കാരത്തിന്റെയും യുദ്ധക്കെടുതികളുടെയും പശ്ചാത്തലത്തിൽ, നഷ്ടപ്പെട്ടുപോകുന്ന പച്ചപ്പുകളെയും മനുഷ്യജീവിതങ്ങളെയും ഓർമിപ്പിക്കുന്ന മനോഹരവും എന്നാൽ അങ്ങേയറ്റം വേദനജനകവുമായ ഒരു കവിതയാണ് റഹീമ തസ്നീമിന്റെ ‘ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ’ (ലക്കം 1475).
</p><p>കവിതയിൽ റുമ്മാൻ പഴവും പേർഷ്യൻ പരവതാനിയും കേവലം ദൃശ്യങ്ങളല്ല, മറിച്ച് ശക്തമായ പ്രതീകങ്ങളാണ്. പരവതാനിക്ക് ചുവപ്പ് നിറം നൽകാൻ മാതളപ്പഴത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച ചാർ ഉപയോഗിക്കുന്ന പരമ്പരാഗത നെയ്ത്തുരീതിയെ കവിതയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, ഈ ‘ചുവപ്പ്’ പിന്നീട് യുദ്ധത്തിൽ പൊഴിയുന്ന ചോരയുടെയും നഷ്ടപ്പെടുന്ന വസന്തങ്ങളുടെയും പ്രതീകമായി മാറുന്നു.
</p><p>​‘‘ചെഞ്ചാറൊലിപ്പിച്ച് മക്കളുടെ മയ്യിത്ത്, ഒരല്ലി, ഒരല്ലി കൂടെയെന്ന്, ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ.’’ ​എന്ന വരികളിലെത്തുമ്പോൾ മാതളത്തിന്റെ ഓരോ അല്ലിയും യുദ്ധത്തിൽ പൊലിഞ്ഞുപോകുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുകളായി വായനക്കാരെ പൊള്ളിക്കുന്നു.</p><p>ഒരു വശത്ത് തോക്കുകളും പീരങ്കിക്കോപ്പുകളും ബൈനോക്കുലറുകളുമായി എത്തുന്ന അധിനിവേശ ശക്തികൾ; മറുവശത്ത് ഒലീവിലച്ചിത്രങ്ങളും ഐറിസ് പൂക്കളും നിറഞ്ഞ ശാന്തമായ പ്രകൃതിയും ദരിദ്രരായ ജനങ്ങളും. ഈ രണ്ട് വൈരുധ്യങ്ങളെ കവി മനോഹരമായി വരച്ചുകാട്ടുന്നു. ‘തോമ്പക്’ എന്ന വാദ്യോപകരണം മുഴക്കി അവർ സ്വാതന്ത്ര്യത്തിനായി കൊതിക്കുമ്പോഴും, ‘ബാർലിക്കാറ്റിൽ നോവ് പരത്തി’ അവരിലേക്ക് മരണം കടന്നുവരുന്നു. ഛെ സാസം ബെ ഖാരി.. (എന്റെ കരളിൽ തറച്ച മുള്ളുകളെയെല്ലാം എടുക്കൂ) എന്ന ഇറാനിയൻ നാടോടിപ്പാട്ടിന്റെ വരികൾ കവിതക്ക് കൂടുതൽ ആഴവും ആർദ്രതയും നൽകുന്നുണ്ട്.
</p><p>വളരെ ലളിതമെന്ന് തോന്നിപ്പിക്കുമെങ്കിലും വരികൾക്കിടയിൽ വലിയൊരു വിലാപകാവ്യത്തിന്റെ ഗാംഭീര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ശൈലിയാണ് കവി സ്വീകരിച്ചിട്ടുള്ളത്. പേർഷ്യൻ പശ്ചാത്തലം വ്യക്തമാക്കുന്ന പദാവലികളും (റുമ്മാൻ, തോമ്പക്, പരവതാനി), ഒടുവിൽ നൽകിയിരിക്കുന്ന അനുബന്ധവും വായനക്കാരന് കവിതയുടെ രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം എളുപ്പം മനസ്സിലാക്കാൻ സഹായിക്കുന്നു. ‘ആയിരത്തൊന്നു രാവുകൾ’ എന്ന ഭാവനാലോകത്തെ ഓർമിപ്പിക്കുന്നതാണ് ‘ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ’ എന്ന ശീർഷകം. 
</p><p>എന്നാൽ, ഭാവനക്കപ്പുറം കയ്പേറിയ യാഥാർഥ്യങ്ങളുടെയും ചോരയുടെയും മണമാണ് ഈ തേട്ടങ്ങൾക്കുള്ളത്. പരവതാനി നെയ്യുന്നതുപോലെ വാക്കുകൾകൊണ്ട് നോവിന്റെ ഒരു വലിയ കാൻവാസ് തീർക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. സമകാലിക ലോകത്തെ യുദ്ധക്കെടുതികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മികച്ചൊരു പ്രതിരോധ കവിതയാണിത്.
</p><p><font color="#ff0000">സഫീദ് ഇസ്മായിൽ, ആലപ്പുഴ
</font></p><h3>അന്നും ഇന്നും</h3><p>ഇ.കെ. ദിനേശൻ എഴുതിയ ലേഖനം (ലക്കം 1470) ഏറെ കാലികപ്രസക്തിയുള്ളതാണ്. ഹൈന്ദവരുടെ ഐതിഹ്യ ഗ്രന്ഥമായ മഹാഭാരതം കലാനുസൃതമായി വായിക്കപ്പെടേണ്ടതാണ്. സൂതപുത്രൻ എന്നുവിളിച്ച് അപമാനിച്ചയച്ച കർണൻ യോഗ്യനായിരുന്നു. ഏകലവ്യനും അതേപോലെ. അരികുവത്കരിക്കപ്പെടുന്നവൻ പഠിച്ചാൽ അതാപത്താണ്. 
</p><p>സ്നാനമശ്യം ഗജം മത്തം
</p><p>ഋഷഭം കാമമോഹിതം
</p><p>ശൂദ്രമക്ഷര സംയുക്തം
</p><p>ദൂരതഃ പരിവർത്യനേ...
</p><p>എന്നാണ് അന്നും ഇന്നും
</p><p>മേക്കുന്നത്ത് കരുണാകരൻ</p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1530445</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1530445</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,29 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 22 Jun 2026 01:30:31 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp]]></image>
<tags>letters,Madhyamam weekly</tags>
</item>
</channel>
</rss>
