<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 08 Jun 2026 06:01:19 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly-archives-15JUN/feeds.xml" rel="self" type="application/rss+xml"/>
<pubDate>Mon, 08 Jun 2026 06:01:19 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ഉയിര്]]></title>
<content:encoded><![CDATA[<p>പണ്ടു ഞാനടിയുറ
</p><p>പ്പിച്ച മൺപാതയുരുൾ
</p><p>പൊട്ടലിലൊലിച്ചുപോ
</p><p>യെങ്കിലും ശേഷിക്കുന്നു
</p><p>മണ്ണടരിലായ് ശ്വാസം 
</p><p>നിലയ്ക്കാത്തതാം ജീവ
</p><p>തന്തു, നാളെ തന്നുണ്മ
</p><p>ഹരിത, മുയിർമുഖം
</p><p>ഒരൊറ്റശ്വാസത്തിനാൽ 
</p><p>ദീർഘനിശ്വാസങ്ങളെ
</p><p>മുഴുമിപ്പിക്കാൻ ബാക്കി 
</p><p>നിൽക്കുന്ന ശ്വാസത്താലേ
</p><p>കൂട്ടിവയ്ക്കാതെ, കണ
</p><p>ക്കില്ലാതെ,യവസാന 
</p><p>മാത്രകളൊന്നാമത്തെ
</p><p>മാത്രതന്മാത്രക്കകം
</p><p>ഇടറാമെന്നു ചിലർ 
</p><p>പതറാമെന്നു; മെന്നാൽ
</p><p>പകരം വയ്ക്കാനാവി
</p><p>ല്ലാർക്കുമീയൊഴിവിടം
</p><p>ഒഴിഞ്ഞുയെന്നുതോന്നു
</p><p>മൊഴിയല്ലതു, വീണ്ടും
</p><p>ഉയർന്നുതോൽവികളെ 
</p><p>തോൽവിയായ് പുണർന്നിടും
</p><p>തോൽക്കുന്നുവെന്ന തോന്നൽ 
</p><p>തോൽവിയായ്ത്തോറ്റുനിൽക്കും
</p><p>തോറ്റാലും തോൽക്കുന്നതിൽ 
</p><p>ശേഷിക്കും തോൽവിയുണ്ടാം
</p><p>ജയിക്കാനല്ല തോൽവി 
</p><p>തോൽക്കാനുമല്ല തോൽവി
</p><p>ഉറച്ച ചിലതുണ്ടു,
</p><p>ദ്രവത്തിലൊടുങ്ങാതെ
</p><p>വരയ്ക്കാനാവില്ലല്ലോ 
</p><p>വരയാൽമാത്രം ചിത്രം
</p><p>തികയ്ക്കാനാവില്ലല്ലോ 
</p><p>വരിയാൽ മാത്രം കഥ
</p><p>വരകൾക്കുള്ളിൽനിന്നും 
</p><p>നീളുന്നവരയെത്തും
</p><p>വരികൾക്കുള്ളിൽ വേറെ 
</p><p>വരികളൊളിഞ്ഞെത്തും
</p><p>പുതിയതെല്ലായ്പോഴും 
</p><p>പൊടിച്ചുമുളപൊട്ടും
</p><p>പകരമൊന്നില്ലെന്ന 
</p><p>തോന്നലോ, തോന്നൽ മാത്രം
</p><p>ഒലിച്ചുതീർന്നാലുമു
</p><p>ള്ളൊഴുക്കിന്നുറവകൾ
</p><p>പകരമൊന്നും തേടാ
</p><p>തൊഴുകി നിറകൊള്ളും 
</p><p>തകർന്നുതീർന്നെന്നുള്ള
</p><p>യാരവം ശബ്ദം മാത്രം
</p><p>തകരുന്നില്ലയൊന്നും 
</p><p>തെഴുത്തുതഴമ്പിക്കും
</p><p>പഴയതെല്ലാമെന്നും 
</p><p>പഴയതാകുന്നില്ല
</p><p>പഴക്കം പുതക്കത്തി
</p><p>ലിണക്ക,മിണക്കീടും
</p><p>നിശ്ചിതമെന്നൊന്നില്ല 
</p><p>നിശ്ചലമല്ലായൊന്നും
</p><p>നിശ്ശൂന്യമതിനുള്ളിൽ
</p><p>ശൂന്യമായൊന്നുമില്ല
</p><p>ശൂന്യത്തിൽനിന്നും ശൂന്യം 
</p><p>ശൂന്യമായുയിർക്കുന്നു
</p><p>ശൂന്യത്തെയുയിർപ്പിക്കു,
</p><p>മുയിരാണല്ലോ ശ്വാസം.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1526488</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1526488</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,15 JUN 2026]]></category>
<dc:creator><![CDATA[ടി.​​കെ. സ​​ന്തോ​​ഷ് കുമാ​​ർ]]></dc:creator>
<pubDate>Mon, 08 Jun 2026 03:45:33 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/07/2860769-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[പാട പുസ്‌തകത്തിലെ കുളം]]></title>
<content:encoded><![CDATA[<p>ഞങ്ങളുടെ ഗ്രാമാതിർത്തിയിലെ 
</p><p>പാടത്തിന്റെ ഓരം ചേർന്ന്
</p><p>ഒരു കുളമുണ്ടായിരുന്നതോർക്കുന്നു.
</p><p>പാടമാണ് അതിനെ
</p><p>സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചത്.
</p><p>മഴക്കാലം വരുമ്പോൾ
</p><p>ആകാശത്തു മേയുന്ന
</p><p>പൈക്കളുടെ അകിട് മുട്ടിക്കുടിക്കും
</p><p>കടുത്ത വേനലിൽ കൊണ്ടൽകൃഷിക്ക് 
</p><p>ചുരത്തിക്കൊടുക്കും
</p><p>പാതിരാകളിൽ നിലാവുമായി ഇണചേർന്ന്
</p><p>പരൽമീനുകളെ പെറ്റുകൂട്ടും.
</p><p>പഴയ മലയാളം പാഠാവലികളിലെ
</p><p>കുളക്കഥകളെല്ലാം നടന്നത്
</p><p>ഈ കുളത്തിലാണെന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടി
</p><p>ഏതോ ഒരു ഉൾവിളിയാൽ കുളവും തേടി പുറപ്പെട്ടു 
</p><p>AI യുടെ ഒരു കൂന്താലിക്കൈയെടുത്ത്
</p><p>അവിടമാകെ കിളിച്ചു മറിച്ചു;
</p><p>കുളത്തിന്റെ പൊടി പോലുമില്ല.
</p><p>ഗ്രീൻവാലി റസിഡൻസിയുടെ
</p><p>പിന്നാമ്പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോൾ
</p><p>ഞവണിക്കത്തോടുകൾ, ചിപ്പികൾ
</p><p>താറാവിന്റെ തൂവലുകൾ...
</p><p>രാത്രി ഉറക്കത്തിൽ
</p><p>പത്താം നിലയിലെ പന്ത്രണ്ടാം നമ്പർ ഫ്ലാറ്റിൽനിന്ന്
</p><p>ഒരു നിലവളി കേട്ടു നോക്കി...
</p><p>ഒന്നുമില്ല,
</p><p>കഥയിലെ മീനുകളെ പറഞ്ഞു പറ്റിച്ച
</p><p>പണ്ടത്തെ ആ കൊക്കമ്മാവൻ നിലാവിൽ 
</p><p>പറന്നുപറന്നു പോകുന്നു.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1526450</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1526450</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,15 JUN 2026]]></category>
<dc:creator><![CDATA[സെബാസ്റ്റ്യൻ]]></dc:creator>
<pubDate>Mon, 08 Jun 2026 02:45:42 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/07/2860715-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[ബംഗാളിലെ അതിക്രമം]]></title>
<content:encoded><![CDATA[<p>പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ അവിടെ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഒട്ടും ആശാവഹമല്ല. അക്രമം നഗരങ്ങളിലും ഗ്രാമങ്ങളിലും പടരുന്നതായാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ വ്യാപകമായ അതിക്രമം നടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിരുന്നു. </p><p>തെരഞ്ഞെടുപ്പ് അവലോകനവുമായി പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പിലെ ലേഖനങ്ങൾപോലും ആ ആശങ്ക പങ്കു​െവച്ചിരുന്നു. സിദ്ധാർഥ് ശങ്കർ റായിയുടെ ഭരണകാലം മുതൽ നിലവിലുള്ള നാട്ടുനടപ്പാണിത്. പിന്നീട് സി.പി.എം ഭരണത്തിൽ വന്നപ്പോഴും അവരെ മറിച്ചിട്ട് തൃണമൂൽ ഭരണം പിടിച്ചെടുത്തപ്പോഴും ഇത് ആവർത്തിച്ചു. തെരഞ്ഞെടുപ്പാനന്തര രാഷ്ട്രീയ സംഘട്ടനങ്ങൾ കൂടുതൽ സംഘർഷത്തിലേക്കു നീങ്ങുമോ എന്നതാണ് ആശങ്ക.
</p><p>ബി.ജെ.പി ഗവൺമെന്റ് ഭരണത്തിലേറിയതിൽ പിന്നെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാക്കളെ ​​തെരുവിൽ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതി തുറന്നരൂപം സ്വീകരിച്ചു. ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, മുതിർന്ന നേതാവ് കല്യാൺ ബാനർജി എന്നിവർക്കെതിരെ കഴിഞ്ഞയാഴ്ച ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം നടന്നു. സൗത്ത് 24 പർഗാന ജില്ലയിലെ സോനാർപൂരിൽ മേയ് 30നാണ് അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്തത്. </p><p>തൊട്ടടുത്ത ദിവസം പാർട്ടിയുടെ മുതിർന്ന നേതാവ് കല്യാൺ ബാനർജിയെ ഹൂഗ്ലി ജില്ലയിലെ ചാണ്ടിതാല പൊലീസ് സ്റ്റേഷനു സമീപം വടികളും കല്ലുകളുമായി ആക്രമികൾ അടിച്ചുവീഴ്ത്തിയ സംഭവത്തിനു പിന്നിൽ ബി.ജെ.പിയാണെന്ന് ടി.എം.സി ആരോപിക്കുമ്പോൾ തങ്ങൾക്ക് ബന്ധമില്ലെന്നും മുൻ ഭരണകക്ഷിയിലെ നേതാക്കളോട് ജനം പ്രകടിപ്പിക്കുന്ന അസംതൃപ്തിയാണ് കൈയേറ്റങ്ങൾക്കിടയാക്കുന്നതെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. സംസ്ഥാനത്ത് കലാപാന്തരീക്ഷമുണ്ടാക്കി ടി.എം.സി പ്രവർത്തകരെ പേടിപ്പിച്ച് പാട്ടിലാക്കാമെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. തൃണമൂൽ അധികാരം കൈയടക്കിയപ്പോൾ അവർ കൈയേറിയ പാർട്ടി ഓഫിസുകൾ സി.പി.എം തിരിച്ചുപിടിക്കുന്നതി​ന്റെ വാർത്തകളും വരുന്നുണ്ട്.
</p><p>അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ വൻ ധർണ മമത ബാനർജി സംഘടിപ്പിച്ചു. നേരത്തേ, റാണി റാഷ്മണി റോഡിലായിരുന്നു ടി.എം.സി ധർണ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, കൊൽക്കത്ത പൊലീസ് അനുമതി നിഷേധിച്ചു. അതോടെ വേദി, എസ് പ്ലനേഡിലെ വൈ ചാനലിലേക്ക് മാറ്റി. വേദിയൊരുക്കാനോ മൈക്ക് ഉപയോഗിക്കാനോ അനുമതിയും നൽകിയില്ല. വാസ്തവത്തിൽ പശ്ചിമ ബംഗാൾ മാറേണ്ടതുണ്ട്. അവർ ദേശീയ പ്രസ്ഥാന കാലത്തടക്കം പ്രകടിപ്പിച്ച ഉന്നത രാഷ്ട്രീയ മൂല്യങ്ങൾ വീണ്ടെടുക്കണം. ബംഗാൾ രാജ്യത്തിന് നാണക്കേടായി മാറരുത്.</p><h3>ആർട്ടിസ്റ്റ് ദയാനന്ദൻ</h3><p>ആർട്ടിസ്‌റ്റ് കെ.വി. ദയാനന്ദൻ ജൂൺ ഒന്നിന് വിടവാങ്ങി. കേരള ലളിത കലാ അക്കാദമി മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലപ്പുറം പെരിങ്ങാവിലുള്ള വീട്ടിൽ​െവച്ചാണ് മരണപ്പെട്ടത്. മികച്ച സംഘാടകനായ ആർട്ടിസ്റ്റ് ദയാനന്ദനാണ്  മലപ്പുറം ജില്ലയിലെ ചിത്രകലാ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാൾ. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വലിയ ശിഷ്യഗണങ്ങൾ ഉള്ള ചിത്രകാരനാണ് അദ്ദേഹം. ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്നുവരുന്ന റാലിയിൽ ആദ്യമായി മലപ്പുറം ജില്ലക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത പ്ലോട്ടിന്റെ നിർമാതാവായിരുന്നു. വരക്കണം എന്നു മാത്രമായിരുന്നു ദയാനന്ദൻ മാഷിന്റെ ഒറ്റ ആഗ്രഹം, ജ്വരം.
</p><p>‘മാധ്യമ’ത്തിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു ആർട്ടിസ്റ്റ് ദയാനന്ദൻ. സൗമ്യനായ അദ്ദേഹം ആഴ്ചപ്പതിപ്പിന്റെ താളുകളിൽ നിരവധി ചിത്രങ്ങൾ വരച്ചു. വർണവരകളായി അദ്ദേഹം ഞങ്ങൾക്കൊപ്പം എന്നുമുണ്ടാകും. തീർച്ച.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/post-poll-violence-in-west-bengal-1526425</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/post-poll-violence-in-west-bengal-1526425</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,15 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 08 Jun 2026 01:45:28 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/07/2860679-untitled-1.gif]]></image>
<tags>West Bengal Election,Suvendu Adhikari,Madhyamam weekly</tags>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<content:encoded><![CDATA[<h3>ജലത്തിന്റെ പുരുഷാധികാരവും അടുക്കളയിലെ വിഷവെള്ളരിയും</h3><p>കൃപ അമ്പാടിയുടെ ‘വെള്ളരി നാടകം’ (ലക്കം 1472) കേവലമൊരു ഗ്രാമീണകഥയല്ല; അധികാരത്തിന്റെയും ജലത്തിന്റെയും ലിംഗരാഷ്ട്രീയത്തിന്റെയും ബഹുസ്വര ആഖ്യാനമാണ്. ഇവിടെ, ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫൂക്കോയുടെ ‘അധികാര പുരാവൃത്തം’ (Genealogy of power) ഗ്രാമീണമണ്ണിൽ തറച്ചുനിൽക്കുന്നു. ചേപ്പൻ എന്ന കർഷകൻ –തലമുറകളായി കിണറിന്റെ നിയന്ത്രണം കൈവശം വെച്ചവൻ– ജലത്തെ ദൈനംദിന ഉപയോഗത്തിനുള്ള വസ്തുവായിട്ടല്ല, മറിച്ച് പുരുഷാധിപത്യ മാധ്യമമായാണ് കാണുന്നത്. </p><p>എന്നാൽ, ആധുനികത –ത്രീഫേസ് കണക്ഷനും മോട്ടോർ പമ്പും– അയാളുടെ ഏകാധിപത്യത്തെ ഇല്ലായ്മചെയ്യുമ്പോൾ, ‘കിണറുവിലക്ക്’ എന്ന അനുഷ്ഠാനത്തിലൂടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ അയാൾ ശ്രമിക്കുന്നു. ചേപ്പന്റെ കിണർ നിയന്ത്രണം തകർക്കപ്പെടുമ്പോൾ, പുരോഗമനത്തിന്റെ വാഗ്ദാനങ്ങൾ ജലശൂന്യമായ അധികാരചിഹ്നങ്ങളായി അവശേഷിക്കുന്നു. പ്ലാറ്റോയുടെ ഗുഹാരൂപകം (allegory of the cave) ഇവിടെ തിരിച്ചുവായിക്കാം: നാടകം കാണുന്നവർ തന്നെയാണ് നാടകം.</p><p>ഇത് ബയോപൊളിറ്റിക്സിന്റെ (ജൈവരാഷ്ട്രീയം) ഗ്രാമീണ മാതൃകയാണ്: ജലം ജീവന്റെ ആധാരം മാത്രമല്ല, മർദനത്തിന്റെ ഉപകരണംകൂടിയാകുന്നു. ഹെഗലിയൻ ‘മാസ്റ്റർ-സ്ലേവ് ഡയലക്ടിക്കി’ന്റെ പ്രതിധ്വനി ഇവിടെയുണ്ട്. കർഷകസംഘവും സർക്കാറും ഇടപെടുമ്പോൾ യജമാനനും അടിമയും തമ്മിലുള്ളബന്ധം മാറിമറിയുന്നു.
</p><p>ജലത്തിന്റെ അപര്യാപ്തത ഗ്രാമീണ സമൂഹത്തിലെ വർഗ-ലിംഗ അസമത്വങ്ങളെ വെളിപ്പെടുത്തുന്നു. സ്ത്രീകൾ ‘കുടവുമായി വരിനിൽക്കുന്ന’ കാഴ്ച സാമൂഹിക അസമത്വത്തിന്റെ ജലചിഹ്നമാണ്. പുരുഷന്മാർ ‘നാടക’ത്തിന്റെ വേദിയിൽ രാജാക്കന്മാരാകുമ്പോൾ, സ്ത്രീകൾ അടുക്കളയിൽ ‘വിഷം പുരണ്ട വെള്ളരി’ ഒരുക്കുന്നു.
</p><p>മൂന്നു തലമുറയിലെ സ്ത്രീകൾ –കുഞ്ഞിപ്പെണ്ണ്, ശാലിനി, സുമിത്ര–പുരുഷാധികാരത്തിന്റെ മുന്നിൽ വ്യത്യസ്തരീതികളിൽ പ്രതികരിക്കുന്നു. സുമിത്ര കിണറ്റിൽ ചാടുന്നത് ആത്മഹത്യാശ്രമമാണെങ്കിലും, ‘നീന്തലറിയാത്തവൾ ഒഴുകിപ്പൊങ്ങിക്കിടക്കുന്ന’ കാഴ്ച യഥാർഥത്തിൽ അധികാരത്തെ അമ്പരപ്പിക്കുന്ന ഒരു ‘പ്രകടന’മാണ്. ചേപ്പൻ രാജാവാകുന്ന രംഗത്ത്, വിഷംപുരണ്ട വെള്ളരിയേന്തി കുഞ്ഞിപ്പെണ്ണ് നിൽക്കുന്നു. ആ രംഗം, ബഷീറിന്റെ ‘നീലവെളിച്ച’ത്തിലെ വിഷാദവും എം.ടിയുടെ ‘രണ്ടാമൂഴ’ത്തിലെ പ്രതികാരവും ഓർമിപ്പിക്കുന്നു.</p><p>കുഞ്ഞിപ്പെണ്ണ് രാജാവിന് വിഷവെള്ളരി സമ്മാനിക്കാൻ ഒരുങ്ങുന്നത്, യൂറിപ്പിഡസ് എന്ന ഗ്രീക് നാടകകൃത്ത് രചിച്ച ‘മിഡിയ’ (Medea) എന്ന ദുരന്തനാടകത്തിലെ മിഡിയ മുതലുള്ളവരുടെ പ്രതികാര-പ്രതിരോധ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നു. കുഞ്ഞിപ്പെണ്ണ് ‘കലങ്ങിയ കണ്ണുകളോടെ പിൻവാങ്ങുന്നത് കീഴടങ്ങലല്ല –മറിച്ച്, സംസാരിക്കാൻ വാക്കുകളില്ലാത്തവളുടെ രാഷ്ട്രീയമാണ്.
</p><p>കൃപയുടെ ഭാഷയിലെ ശബ്ദലോപവും ഖണ്ഡിതവാക്യങ്ങളും അന്യോന്യവും മലയാളത്തിന്റെ പരീക്ഷണാത്മക പാരമ്പര്യത്തെ പുതുക്കുന്നുണ്ട്. ‘നാടകത്തിനുള്ളിൽ നാടകം’ എന്ന രൂപകം ഷേക്സ്പിയറുടെ ‘As You Like It’ലെ ‘ലോകം ഒരു വേദി’ (“all the world’s a stage”) എന്ന വരിയെ ഗ്രാമീണ കേരളത്തിന്റെ മണ്ണിൽ നട്ടുവളർത്തുന്നു. ‘വെള്ളരി നാടകം’ കേവലം ഒരു നാടകമല്ല; ജീവിതത്തിന്റെ അടരുകൾ അഴിയുന്ന ഉപമാനന്തര (post-allegorical) യാഥാർഥ്യമാണ്. എന്നാൽ, ഇവിടെ വേദിയിൽ അഭിനയിക്കുന്നത് പുരുഷന്മാർ, കാണുന്നത് സ്ത്രീകൾ. ഈ അസമമിതിതന്നെയാണ് കഥയുടെ കാതൽ. യഥാർഥ ജീവിതത്തിലെ ആഘാതങ്ങൾ (സുമിത്രയുടെ കിണറ്റുചാട്ടം, കുഞ്ഞിപ്പെണ്ണിന്റെ വിഷം) ‘നാടകീയ’മായിത്തീരുന്നു.
</p><p>ഈ കഥയിലെ ഓരോ കഥാപാത്രവും ഒരു വേഷക്കാരനാണ്: ചേപ്പൻ രാജാവായി അഭിനയിക്കുന്നു; കുഞ്ഞിപ്പെണ്ണ് ഭയപ്പെടുത്തുന്ന ഭാര്യയായി; സുമിത്ര നിഗൂഢതയായി. ജീവിതം ഒരു ‘വെള്ളരി നാടകം’ മാത്രമാണോ? അതോ വെള്ളരിക്കണ്ടത്തിൽ മുളച്ചുനിൽക്കുന്ന ചോദ്യചിഹ്നങ്ങൾ യഥാർഥ ജീവിതത്തിന്റെ കാഠിന്യമാണോ? കൃപയുടെ ഈ കഥ, ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾ ബാക്കിവെക്കുന്ന, സമകാലിക മലയാള സാഹിത്യ സാധ്യതകളെ നനയ്ക്കുന്ന മഴത്തുള്ളികൂടിയാണ്.
</p><p><font color="#ff0000">ഫാദർ മോത്തി മോളി വർക്കി
</font></p><h3>ഈ ലേഖനങ്ങൾ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു</h3><p>തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു നേരിട്ട കനത്ത തോല്‍വിയെ അപഗ്രഥിച്ച് തയാറാക്കിയ ആഴ്ചപ്പതിപ്പ് (ലക്കം 1472) ശ്രദ്ധേയമായി. അതിലെ ‘ജനങ്ങളുടെ വിധി, ശിക്ഷ’ എന്ന പത്രാധിപരുടെ തുടക്കവും, പി.ടി. നാസറിന്റെ ‘കേരളം ജനാധിപത്യവാദികളുടെ മാതൃഭൂമി’, വയലാർ ഗോപകുമാറിന്‍റെ ‘തകര്‍ച്ചയില്‍നിന്ന്‌ സി.പി.എം പഠിക്കുമോ?’ എന്നതും ചിന്തയെ ഉദ്ദീപിപ്പിക്കുന്നു.</p><p>പത്തുവര്‍ഷം ഭരിച്ച സര്‍ക്കാര്‍ തോറ്റ് തുന്നംപാടിയതിന്‍റെ അരമനരഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കുകയാണ് എഴുത്തുകാർ. ‘കടക്കു പുറത്ത്’, ‘ചെറ്റത്തരം’, ‘വീട്ടീപ്പോയി ചോദിച്ചാ മതി’, ‘ഡാഷ് മോന്‍’ തുടങ്ങിയ ക്യാപ്റ്റൻ ഫെയിം പ്രയോഗങ്ങൾ വോട്ടർമാരിൽ ഏൽപിച്ച ആഘാതം എത്രയായിരുന്നെന്ന് ഇതിൽനിന്നും മനസ്സിലാക്കാം. ക്യാപ്റ്റന്‍റെ ധാര്‍ഷ്ട്യവും, വൈസ് ക്യാപ്റ്റന്‍റെ പരമപുച്ഛം നിറഞ്ഞ സംസാരവും ശരീരഭാഷയും അണിയറയിലിരുന്ന് കര്‍ട്ടന്‍ വലിക്കുന്ന ശിങ്കിടികളുടെ കളികളും തോൽവിക്ക് ശക്തിപകർന്നു. </p><p>വോട്ടുകോട്ടകളായി പാര്‍ട്ടി കരുതിയിരുന്ന തളിപ്പറമ്പും കൂത്തുപറമ്പും അമ്പലപ്പുഴയും കൈവിട്ടുപോയതിന്‍റെയും ധർമടം കൈവിടാൻ പോയതിന്‍റെയും കാരണങ്ങള്‍ അറിയാന്‍ പാഴൂര്‍പ്പടി വരെയൊന്നും പോകാതെ അരിഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. ഒരു അഞ്ചു മിനിറ്റിന്‍റെ സൗഹൃദഭാഷണത്തിലൂടെ തീര്‍ക്കാവുന്ന പ്രശ്നങ്ങളേ മേല്‍പ്പറഞ്ഞ ജി. സുധാകരന്‍, വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍ സഖാക്കള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. </p><p>അതിനൊന്നും തയാറാകാതെ പാർട്ടിക്ക് ഒരു പോറൽപോലും വീഴ്ത്താൻ അവർക്കാവില്ലെന്ന വിചാരം തെറ്റിയത് ഫലം വന്ന് കൈപൊള്ളിയപ്പോഴാണ്. ഇനി യു.ഡി.എഫ് ഒന്നിച്ചുനിന്ന് പത്തുകൊല്ലം അഴിമതിരഹിത ഭരണം നടത്തിയാൽ കേരളം മറ്റൊരു ത്രിപുരയോ പശ്ചിമ ബംഗാളോ ആയാലും അത്ഭുതപ്പെടേണ്ടതില്ല. 
</p><p>കാര്യങ്ങൾ ഇതുവരെ എത്തിയിട്ടും ഇത്ര വലിയ തോല്‍വിയുടെ കാരണങ്ങൾ അന്വേഷിച്ച് യോഗങ്ങൾ കൂടുകയാണ് പാർട്ടി. നേതൃത്വമാറ്റം ആഗ്രഹിച്ച വോട്ടർമാർ വോട്ട് മാറ്റിക്കുത്തിയതുകൊണ്ട് തോറ്റു എന്നാണിതിനുള്ള ലളിതമായ ഉത്തരം.  ‘‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങക്കൊരു  ചുക്കും, ചുണ്ണാമ്പും അറിയില്ലെന്ന്’’ ഇടക്കിടെ നേതൃത്വം പറഞ്ഞിരുന്നതിന്‍റെ പൊരുൾ ഇപ്പോഴാണ്  എല്ലാവര്‍ക്കും മനസ്സിലാകുന്നത്. നേതൃത്വമേ, പാർട്ടിയെക്കുറിച്ച് ഞങ്ങൾക്കറിയാം. അറിയാത്തത്  നിങ്ങൾക്കാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?
</p><p><font color="#ff0000"> സണ്ണി ജോസഫ്‌, മാള
</font></p><h3>സവർണ ജാതിബോധത്തിന്റെ പക്ഷം</h3><p>ഇ.കെ​. ദിനേശന്റെ ‘ജാതിക്കൊല’ ചോദ്യംചെയ്യപ്പെടുന്ന പ്രബുദ്ധത’ എന്ന ലേഖനം (ലക്കം 1470) പ്രസക്തമായ ചില വിഷയങ്ങളിലേക്ക് പ്രകാശം ​ചൊരിയുന്നു. നാം ജീവിക്കുന്നത് അൾട്രാ മോഡേൺ ശാസ്ത്രയുഗത്തിലെങ്കിലും ഭൂതകാല മർദനമായി മനസ്സിൽ  സൂക്ഷിക്കുന്ന സവർണബോധം ഇന്നും നിലനിൽക്കുന്നു. ജ്ഞാന മേഖലകളായ സർവകലാശാലകളിലും കോളജുകളിലും ജാതി അധിക്ഷേപത്താൽ മനം തകരുന്ന ദലിത് വിദ്യാർഥികളുടെ ആത്മഹത്യകൾ സമൂഹത്തോട് ശക്തമായി ചോദിക്കുന്ന ചോദ്യങ്ങളുണ്ട്.
</p><p>ജ്ഞാനം നേടിയിട്ടും മനുസ്മൃതിയിൽനിന്നും സ്വതന്ത്രരാകാത്ത സവർണ അധ്യാപകർ, അധ്യാപക സമൂഹത്തിനുതന്നെ നാണക്കേടാണ്. ഉയർന്ന സാക്ഷരതയും സാമൂഹിക ബോധവും ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് നിധിൻ രാജ് എന്ന വിദ്യാർഥി ആത്മഹത്യചെയ്തത്. 
</p><p>ജാതി അധിക്ഷേപത്താൽ മനമുരുകുന്ന ദലിത് വിദ്യാർഥികളുടെ പഠനമോഹത്തിന് മറ്റൊരു തലത്തിൽ കത്തിവെക്കുന്ന സവർണബോധം നേടിയ അധ്യാപകർ നിയമത്തിന് മുന്നിൽനിന്ന് രക്ഷപ്പെടുകയുമാണ്. എന്താണ് ഇതിനു കാരണം? ആധുനിക വിദ്യാഭ്യാസം സാംസ്കാരികമായും സാമ്പത്തികമായും വിദ്യാർഥികളെ അഭ്യുന്നതിയിലെത്തിക്കു​ന്നു എന്ന സത്യം സവർണബോധം നേടിയവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ്. 
</p><p>നമ്മുടെ രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും സമുദായ സ്വാധീനം നാൾക്കുനാൾ വർധിക്കുമ്പോൾ ജാതിബോധവും ഇതോടൊപ്പം വർധിക്കുന്നു എന്ന സത്യം തിരിച്ചറിയാതെയിരിക്കുകയാണോ? രോഹിത് വെമുലയും പായൽ തഡ് വിയും നിധിൻ രാജുമെല്ലാം ജാതിയാക്ഷേപത്തിന്റെ ക്രൂരമ്പുകൾ ഏറ്റ് ആത്മഹത്യക്ക് നിർബന്ധിതരായവരാണ്. തുല്യതാ സമിതികൾ സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും ഇപ്പോൾ ആ ചട്ടങ്ങൾ ഇന്ത്യയിലെ എല്ലാ സർവകലാശാലകൾക്കും  ആവശ്യമാണ്.</p><p>അംബേദ്കറുടെ ചിന്തകളും രാം മനോഹർ ലോഹ്യയുടെ പ്രായോഗിക ചിന്തകളും ഉയർത്തിപ്പിടിച്ച് കാമ്പസുകളിൽ ജനാധിപത്യത്തിന്റെ, മാനുഷികതയുടെ, സുരക്ഷിതത്വത്തിന്റെ, സ്ത്രീ സമത്വചിന്തകളുടെ പ്രകാശം പരത്താൻ നമ്മുടെ ദലിത് വിദ്യാർഥി സമൂഹത്തിന് കഴിയണം.
</p><p>നിതാന്ത ജാഗ്രതയോടെ പഠനത്തിൽ മുഴുകിയും ജാത്യാക്ഷേപങ്ങളെ ആട്ടിപ്പായിച്ചും ഉന്നതബോധത്തിന്റെ ഉടമകളും മഹനീയ വ്യക്തിത്വത്തിന്റെ പ്രകാശവാഹകരുമായി അവർ മാറട്ടെ. നവീനചിന്തകളുടെ ചുറ്റികയടി മുഴക്കി സവർണബോധരോഗത്തെ ഉടയ്ക്കാൻ അവർ തയാറാകട്ടെ. ആത്മഹത്യ ഒരു  പരിഹാരമേയല്ല എന്ന സൂര്യസത്യത്തിൽ അടിയുറച്ച് ഭാവിയിലേക്ക് നീങ്ങട്ടെ. അനതിവിദൂരമല്ലാത്ത ഭാവിയിൽ രോഗാതുരമായ സവർണജാതിബോധ രോഗം അപ്രത്യക്ഷമാക്കുകതന്നെ ചെയ്യും. ഇ.കെ. ദിനേശന് അഭിനന്ദനങ്ങൾ.
</p><p><font color="#ff0000">സുഭാഷ് ചാർവാകൻ, കൂത്താട്ടുകുളം</font></p><h3>ഗൗരവ ചർച്ചക്ക് വഴിതുറക്കുന്ന സംഭാഷണവും ലേഖനവും</h3><p>മനോജ് മനയിൽ എഴുതിയ ‘ആരായിരുന്നു കണ്ണഞ്ചിറ വെളുത്തേടത്തെ ആ ഒരുത്തി’ എന്ന ലേഖനവും ഡോ. ഷാജു നെല്ലായിയും തോലിൽ സുരേഷുമായുള്ള ‘ദലിത് കലകളുടെ സാധ്യതകൾ’ എന്ന സംഭാഷണവും (ലക്കം:1473) വായിച്ചു. ഇവ രണ്ടും ഗൗരവമായ ചർച്ചകൾക്ക് വഴിവെക്കുമെന്നതിൽ സംശയമില്ല.
</p><p>ശരണാഗത സംഘങ്ങളായി വന്ന് ഭൂമി വെട്ടിപ്പിടിക്കുകയും അവയെ ദേവസ്വവും ബ്രഹ്മസ്വവുമാക്കി തരംതിരിക്കുകയും ജന്മിമാരാണെന്ന് സ്വയം അഭിധാനം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ് മലയാള ബ്രാഹ്മണർ (നമ്പൂതിരിമാർ). അവരുടെ ആധിപത്യം നിലനിർത്താൻ സൃഷ്ടിക്കപ്പെട്ട കേരളോൽപത്തി അടക്കമുള്ള മിത്തുകളും പുരാണങ്ങളും ജാതിവ്യവസ്ഥിതിയിലും പുരുഷാധിപത്യത്തിലും അധിഷ്ഠിതമായ ആചാരങ്ങളും നവോത്ഥാനാനന്തര കേരളത്തിലെ വലത്, തീവ്ര വലത്,  ഇടതുപക്ഷക്കാരും കണ്ണുംപൂട്ടി വിശ്വസിക്കുന്നു. പ്രത്യേകിച്ച് ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ചർച്ചയായ വർത്തമാനകാല പശ്ചാത്തലത്തിൽ. ലിംഗപരമോ ജാതീയമോ ആയ വിവേചനമില്ലാത്ത ആരാധനാരീതികൾ നിലവിലുണ്ടായിരുന്ന ശ്രമണ പാരമ്പര്യത്തിന്‍റെ മേൽ നടന്ന കൈയേറ്റങ്ങളും സ്വാംശീകരണവും സവർണ വ്യാഖ്യാനങ്ങളും വെളിവാക്കുന്ന മനോജിന്‍റെ ലേഖനം അഭിനന്ദനം അർഹിക്കുന്നു. 
</p><p>സാഹിത്യ സംസ്കാര പഠനങ്ങളിലെന്നപോലെ കലയിലും ആനുഭവികലോകത്തിന്‍റെ ആവിഷ്കാരത്തിന്‍റെയും സൈദ്ധാന്തീകരണത്തിന്‍റെയും പ്രാധാന്യവും പ്രസക്തിയും വെളിപ്പെടുത്തുന്നതാണ് ഡോ. ഷാജുവും തോലിൽ സുരേഷുമായുള്ള സംഭാഷണം. സമകാലിക കലാവിമർശനത്തിൽ പ്രസക്തമായ പല പ്രശ്നങ്ങളും ദലിത് കലയുടെ സാധ്യതയും ഇത് ഉയർത്തിക്കാട്ടുന്നു.
</p><p>ദലിത് കലയുടെ പശ്ചാത്തലത്തിൽ ‘അനുഭവം’ എന്നത് ജാതി വിവേചനം, ഒഴിവാക്കലുകൾ, വാർപ്പ് മാതൃകകൾ, പ്രതിരോധം എന്നിവയുടെ ജീവിച്ചിരിക്കുന്ന യാഥാർഥ്യങ്ങളെ സൂചിപ്പിക്കുന്നു. സവർണ ആഖ്യാനങ്ങളിലെ ദലിതാനുഭവങ്ങളുടെ അഭാവവും പക്ഷപാതിത്വങ്ങളും പൊളിച്ചെഴുതുക, മുഖ്യധാരാ സൗന്ദര്യശാസ്ത്ര സങ്കൽപങ്ങളുടെ പൊള്ളത്തരം വെളിവാക്കുക, ജാതിശ്രേണിയിൽ അധിഷ്ഠിതമായ സാമൂഹികക്രമത്തെ വിമർശന വിധേയമാക്കുക, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹികനീതി എന്നിവയിൽ ഊന്നിയ അംബേദ്കർ/ബുദ്ധ ദർശനത്തെ ഉയർത്തിക്കാട്ടുക എന്നിവ നമ്മുടെ (ദലിത് കലകളുടെ) പണി ഇരട്ടിയാക്കുന്നു എന്നത് യാഥാർഥ്യം തന്നെ.
</p><p>സാഹിത്യത്തിലെന്നപോലെ ദലിത് കലയിലും നടന്നുവരുന്ന പ്രതിരോധം താൽക്കാലിക പ്രതികരണത്തിനപ്പുറം സമൂഹത്തെ മാറ്റിമറിക്കുന്ന സൃഷ്ടിപരമായ ശക്തിയായി മാറണമെന്ന രണ്ടു പേരുടെയും നിലപാട് സ്വാഗതാർഹമാണ്. എങ്കിലും അതിന് ബദൽ ചരിത്ര, സംസ്കാര വ്യവഹാരങ്ങളിലുള്ള അവബോധവും അവയുടെ പിൻബലവും ആവശ്യമാണ്.
</p><p>പുതിയ ബിംബങ്ങളും പ്രതീകങ്ങളും സൃഷ്ടിക്കണം അതിനോടൊപ്പം സ്ഥാപനവത്കരിക്കപ്പെട്ട സവർണ ബിംബങ്ങൾക്കും ആദർശവത്കരിക്കപ്പെട്ട ബ്രാഹ്മണിക ദൈവിക ഐക്കണുകൾക്ക് പകരം സാമൂഹിക നീതി, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയുടെ ബദൽ ചിഹ്നങ്ങൾ ദലിത് കലകൾക്ക് അടിസ്ഥാനമാവേണ്ടതല്ലേ?
</p><p><font color="#ff0000">പ്രഫ. രാഘവൻ
</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1526423</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1526423</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,15 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 08 Jun 2026 01:30:39 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp]]></image>
<tags>letters,Madhyamam weekly</tags>
</item>
</channel>
</rss>
