<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 06 Apr 2026 06:30:33 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly-archives-13APR/feeds.xml" rel="self" type="application/rss+xml"/>
<pubDate>Mon, 06 Apr 2026 06:30:33 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[പ്ര​തി​രോ​ധ​ത്തിന്റെ ശ​ബ്ദം, 
പ്ര​തി​ച​രി​ത്ര​ത്തിന്റെ​യും]]></title>
<content:encoded><![CDATA[<blockquote>കൗ​ത​ർ ബെ​ൻ ഹാ​നി​യ​യു​ടെ ‘ദി വോ​യ്‌​സ് ഓ​ഫ് ഹി​ന്ദ് റ​ജ​ബ്' എന്ന സിനിമ കാണുന്നു
</blockquote><p>‘‘ചി​ല ജീ​വി​ത​ങ്ങ​ൾ മു​റി​വേ​റ്റ​താ​യോ ന​ഷ്ട​പ്പെ​ട്ട​താ​യോ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ, അ​വ ആ​ദ്യം ജീ​വ​നു​ള്ള​വ​യാ​ണെ​ന്ന് അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം’’
</p><p>-​ജൂ​ഡി​ത്ത് ബ​ട്ട്ല​ർ 
</p><p>അ​ധി​കാ​ര​വ​ർ​ഗവും ലോ​ക​ക്ര​മ​വും ചി​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളെ 'Ungrievable lives' (വി​ലാ​പ​മ​ർ​ഹി​ക്കാ​ത്ത​വ​ർ) ആ​യി കാ​ണു​ന്നു​വെ​ന്ന ബ​ട്ട്‌​ല​റിന്റെ നി​രീ​ക്ഷ​ണ​ത്തെ ശ​രി​വെ​ക്കു​ന്ന​താ​യി​രു​ന്നു ഗ​സ്സ​യി​ലെ ഹി​ന്ദ് റ​ജ​ബ് ഹ​മാ​ദ എ​ന്ന ആ​റു വ​യ​സ്സു​കാ​രി​യു​ടെ കൊ​ച്ചു​ജീ​വി​തം. ഫ​ല​സ്തീ​നി​ലെ ഗ​സ്സ​യി​ൽ അ​ധി​നി​വേ​ശ​സൈ​ന്യ​ത്താ​ൽ അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​താ​ണ​വ​ൾ. ലോ​ക​ത്തി​ന്റെ നി​ശ്ശബ്ദ​ത​യെ ഭേ​ദി​ച്ച് അ​വ​ളു​ടെ ശ​ബ്ദം ഇ​പ്പോ​ൾ ഒ​രു സി​നി​മ​യി​ലൂ​ടെ പു​ന​ർ​ജ​നി​ച്ചി​രി​ക്കു​ക​യാ​ണ്.​ അ​വ​ളോ​ട് ലോ​കം ചെ​യ്ത അ​നീ​തി​യു​ടെ ക​ഥ​യും.
</p><p>കൗ​ത​ർ ബെ​ൻ ഹാ​നി​യ​യു​ടെ ‘ദി വോ​യ്‌​സ് ഓ​ഫ് ഹി​ന്ദ് റ​ജ​ബ്’ (2025) വെ​റു​മൊ​രു ഡോ​ക്യു​ഡ്രാ​മ എ​ന്ന​തി​ലേ​റെ അ​ധി​നി​വേ​ശ ശ​ക്തി​ക​ൾ ‘വി​ല​യി​ല്ലാ​ത്ത​വ​ർ’ എ​ന്ന് മു​ദ്ര​കു​ത്തി പു​റ​ന്ത​ള്ളി​യ ഒ​രു ജ​ന​ത​യു​ടെ ച​രി​ത്ര​രേ​ഖ​യാ​ണ്.​ ഗ​സ്സ​യി​ലെ അ​ധി​നി​വേ​ശ​ത്തി​നി​ട​യി​ൽ ടാ​ങ്കു​ക​ൾ​ക്കി​ട​യി​ൽ അ​ക​പ്പെ​ട്ടു​പോ​യ കു​ഞ്ഞു​ഹി​ന്ദിന്റെ അ​ന്ത്യ​നി​മി​ഷ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ബെ​ൻ ഹാ​നി​യ ചി​ത്രം ഒ​രു​ക്കി​യി​ട്ടുള്ളത്. സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗ​വും റെ​ഡ് ക്രസ​ന്റ് ഡി​സ്പാ​ച്ച് സെ​ന്റ​റി​ലെ നി​സ്സ​ഹാ​യാ​വ​സ്ഥ​യെ​യാ​ണ് കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഹി​ന്ദി​ന്റെ ജീ​വ​നു​വേ​ണ്ടി റെ​ഡ് ക്ര​സ​ന്റ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന പോ​രാ​ട്ടം അ​ധി​നി​വേ​ശ​ത്തി​ന്റെ ഇ​രു​ളി​ൽ മ​റ​ഞ്ഞു​പോ​കു​മാ​യി​രു​ന്ന ഒ​രു കു​ഞ്ഞി​നെ ലോ​ക​ത്തി​ന് മു​ന്നി​ൽ ‘മ​നു​ഷ്യ​നാ​യി’ നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണ്.
</p><p>ഒ​ര​ർ​ഥ​ത്തി​ൽ ഹി​ന്ദ് റ​ജ​ബി​ന്റെ  ശ​ബ്ദം ഒ​രു പ്ര​തി​ച​രി​ത്രം എ​ഴു​തു​ക​യാ​ണ്. ച​രി​ത്ര​ത്തി​ന്റെ സ​ങ്കീ​ർ​ണ​ത​ക​ൾ​ക്കി​ട​യി​ൽ സ​ത്യം മ​റ​ച്ചു​വെ​ക്ക​പ്പെ​ടു​ന്ന​തും മാ​റ്റി​യെഴു​ത​പ്പെ​ടു​ന്ന​തും ന​ഷ്ട​മാ​കു​ന്ന​തു​മൊ​ന്നും പു​തി​യ കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, സ​ത്യ​മേ​ത്  മി​ഥ്യ​യേ​ത് എ​ന്ന് തി​രി​ച്ച​റി​യാ​ത്ത വി​ധം വ്യാ​ജ​മാ​യ വി​വ​ര​ങ്ങ​ൾ വാ​ഴു​ന്ന ലോ​ക​ത്ത് ച​രി​ത്ര​മെ​ഴു​തു​ന്ന​ത് ശ്ര​മ​ക​ര​മാ​ണ്.​ തി​രു​ത്തേ​ണ്ട​ത് അ​ധി​കാ​ര​ത്തി​ന്റെ അ​സ​ന്തു​ലി​ത​മാ​യ  കൊ​ളോ​ണി​യ​ൽ ആ​ഖ്യാ​ന​ങ്ങ​ളെ​യാണെ​ങ്കി​ൽ പി​ന്നെ പ​റ​യു​ക​യേ വേ​ണ്ട.​ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന പ​ല​തും വി​ശ്വ​സി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​വ​രോ​ട് മു​ഖ്യ​ധാ​രാ​ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​തി​ന​പ്പു​റം ഒ​രു ക​ഥ​യു​ണ്ടെ​ന്ന് പ​റ​യു​ന്ന​വ​രെ​ല്ലാം (അ​വ​ർ മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​രോ, ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രോ, സാ​ധാ​ര​ണ​ക്കാ​രോ ആ​യി​ക്കൊ​ള്ള​ട്ടെ)​ ച​രി​ത്ര​കാ​ര​ന്മാ​ർ  ത​ന്നെ​യാ​ണ്. തുനീഷ്യ​ൻ ച​ല​ച്ചി​ത്ര​കാ​രി​യാ​യ കൗ​ത​ർ ബെ​ൻ ഹാ​നി​യ​യു​ടെ ഡോ​ക്യു​ഡ്രാ​മ ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. 
</p><p>ഫ​ല​സ്‌​തീ​നി​ൽ ഇ​സ്രായേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട​ത് ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം കു​ഞ്ഞു​ങ്ങ​ളാ​ണ്.​ അ​വ​രി​ൽ ഒ​രാ​ളാ​യി മാ​ത്രം അ​റി​യ​പ്പെ​ടു​മാ​യി​രു​ന്ന  ഹി​ന്ദ് റ​ജ​ബ് ഹ​മാ​ദ എ​ന്ന അ​ഞ്ചു  വ​യ​സ്സു​കാ​രി​യു​ടെ ക​ഥ ലോ​ക​ത്തി​നു​മു​ന്നി​ലെ​ത്തി​ച്ച​ത് ഫലസ്തീൻ റെ​ഡ് ക്രസ​ന്റ് സ​ന്ന​ദ്ധ ​പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ൺ​ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ  ശ​ബ്ദ​രേ​ഖ​ക​ളാ​ണ്. അ​ധി​നി​വേ​ശ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന ഒ​രുകൂ​ട്ടം മ​നു​ഷ്യ​ർ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന  ഒ​രു പ്ര​തി​ച​രി​ത്ര​ത്തി​ലെ വി​ല​പ്പെ​ട്ട രേ​ഖ​യാ​ണ് കു​ഞ്ഞു ഹി​ന്ദി​ന്റെ ദു​ർ​ബ​ല​മാ​യ ശ​ബ്ദം.   
</p><p>2025 ആഗ​സ്റ്റിൽ പ്ര​ധാ​ന​മ​ന്ത്രി ബിന്യ​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞ​ത് ഇ​സ്രാ​യേ​ലി​ന് ഡി​ജി​റ്റ​ൽ പ്രോ​പ​ഗ​ണ്ട യു​ദ്ധ​ത്തി​ൽ ജ​യി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നാ​ണ്. ഇ​തി​നെ മ​റി​ക​ട​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​ൻ​സ​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​യി ഒ​മ്പ​ത് ല​ക്ഷം ഡോ​ള​റാ​ണ് ഇ​സ്രാ​യേ​ൽ 2025ൽ ​വ​ക​യി​രു​ത്തി​യ​ത്. ആ​ഖ്യാ​ന​ങ്ങ​ളെ​യും പൊ​തു​ജ​നാ​ഭി​പ്രാ​യ​ങ്ങ​ളെ​യും ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കു​ന്ന​ത് ഇ​സ്രാ​യേ​ലി​ന്റെ പ്ര​ഖ്യാ​പി​ത​ ന​യ​വു​മാ​ണ്. ‘ഹ​സ്‌​ബ​റ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​പ്രോ​പ​ഗ​ണ്ട പ​ദ്ധ​തി​യി​ലൂ​ടെ സ​യ​ണി​സ്റ്റ് രാ​ഷ്ട്ര​ത്തി​ന്റെ നാ​ളി​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യെ​ല്ലാം അ​വ​ർ വെ​ള്ള​പൂ​ശി​ക്കൊ​ണ്ടി​രു​ന്നു.​ </p><p>എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ശേ​ഷം ഹ​സ്‌​ബ​റ വി​ജ​യി​ക്കാ​ത്ത​തി​നു പി​ന്നി​ൽ വൈ​ദ്യു​തി​യും ഇ​ന്റ​ർ​നെ​റ്റും, എ​ന്തി​നു വെ​ള്ള​വും ഭ​ക്ഷ​ണ​വും പോ​ലു​മി​ല്ലാ​ത്ത മ​ര​ണ​മു​ന​മ്പി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ തീ​രാ​വേ​ദ​ന​യും അ​ധി​നി​വേ​ശ​ത്തി​ന്റെ ഭീ​ക​ര​ത​യും പു​റ​ത്തെ​ത്തി​ച്ച ഫ​ല​സ്തീ​നി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്.​ പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ൾ മ​റ​ച്ചുവെ​ച്ചും മാ​റ്റി​യെ​ഴു​തി​യും ഇ​സ്രാ​യേ​ലിന്റെ ഹ​സ്ബ​റ​യെ സ​ഹാ​യി​ച്ച​പ്പോ​ൾ ഹി​ന്ദി​ന്റേ​തുപോ​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ഥ​ക​ൾ പു​റം​ലോ​ക​ത്തെ​ത്തി​ച്ച​തും അ​വ​രാ​ണ്.​ അ​തുത​ന്നെ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഇ​സ്രാ​യേ​ൽ കൊ​ന്നൊ​ടു​ക്കി​യ​തി​നു​ള്ള കാ​ര​ണ​വും.
</p><p> ഹി​ന്ദിന്‍റേത് ഒ​രു ക​ഥ മാ​ത്ര​മ​ല്ലെ​ന്ന തി​രി​ച്ച​റി​വ് ആ​രു​ടെ​യും ഹൃ​ദ​യം ത​ക​ർ​ക്കു​ന്ന​താ​ണ്. റെ​ഡ് ക്ര​സന്‍റ് ഓ​ഫി​സി​ലെ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലെ ശ​ബ്ദ​രേ​ഖ അ​തേ​പ​ടി സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ ആ  ​നി​മി​ഷ​ങ്ങ​ളു​ടെ ഭീ​ക​ര​ത​യും വേ​ദ​ന​യും പ്രേ​ക്ഷ​ക​രെ വേ​ട്ട​യാ​ടും. 2024 ജ​നു​വ​രി 29ന് ​ഗ​സ്സ സി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​പ്പോ​ഴാ​ണ് ഹി​ന്ദും അ​വ​ളു​ടെ കു​ടും​ബ​ത്തി​ലെ മ​റ്റു നാ​ലു കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ആ​റ് അം​ഗ​ങ്ങ​ളും 2024 ജ​നു​വ​രി 29ന് ​പു​ല​ർ​ച്ചെ, ഗ​സ്സ സി​റ്റി​യി​ലെ തെ​ൽ അ​ൽ-​ഹ​വാ പ്ര​ദേ​ശ​ത്തി​ലു​ള്ള അ​വ​രു​ടെ വീ​ട്ടി​ൽനി​ന്ന് വ​ട​ക്കോ​ട്ട് കാ​റി​ൽ യാ​ത്രതി​രി​ച്ച​ത്. 
</p><p>ഇ​സ്രാ​യേ​ൽ സൈ​ന്യം പു​റ​പ്പെ​ടു​വി​ച്ച ഒ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വു​ക​ൾ​ക്ക് പി​ന്നാ​ലെ, ഇ​തി​ന​കം പ​ല​ത​വ​ണ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ക​യും യു​ദ്ധം കാ​ര​ണം വേ​ർ​പി​രി​യു​ക​യും ചെ​യ്തി​രു​ന്ന ഹി​ന്ദി​ന്റെ കു​ടും​ബം അ​വി​ടെനി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചു.​ ക​ന​ത്ത ബോം​ബാ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ, ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ അ​ടു​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, കു​ടും​ബ​ത്തി​ലെ ചി​ല​ർ കാ​ൽനട​യാ​യി ര​ക്ഷ​പ്പെ​ട്ടു.​ ബ​ശ്ശാ​ർ ഹ​മാ​ദ​യു​ടെ ഭാ​ര്യ​യും കു​ട്ടി​ക​ളും ഹി​ന്ദു​മു​ൾ​പ്പെ​ടെ ഏ​ഴുപേ​രാ​ണ് ഒ​രു ചെ​റി​യ കി​യ പി​ക്കാ​ന്റോ കാ​റി​ൽ യാ​ത്രതി​രി​ച്ച​ത്. പ്ര​ദേ​ശം വി​ട്ട് അ​ധി​കദൂ​രം പോ​കു​ന്ന​തി​ന് മു​മ്പേ, ഇ​സ്രാ​യേ​ൽ സൈ​ന്യം അ​വ​രു​ടെ കാ​റി​നുനേ​രെ ഷെ​ല്ലിങ് ന​ട​ത്തി. അ​തോ​ടെ കാ​റി​നു​ള്ളി​ലെ എ​ല്ലാ​വ​രും കൊ​ല്ല​പ്പെ​ട്ടു.​ </p><p>ഹി​ന്ദും അ​മ്മാ​വന്റെ മ​ക​ൾ പ​തി​ന​ഞ്ചു​കാ​രി ല​യാ​ൻ ഹ​മാ​ദ​യും മാ​ത്ര​മാ​ണ് ജീ​വ​നോ​ടെ ബാ​ക്കി​യാ​യ​ത്. തു​ട​ർ​ന്നും ഇ​സ്രാ​യേ​ലി ടാ​ങ്കു​ക​ൾ കാ​റി​നുമേൽ വെ​ടി​യു​തി​ർ​ത്തുകൊ​ണ്ടി​രു​ന്നു. ഇ​തി​നി​ടെ ബ​ശ്ശാ​ർ ഹ​മാ​ദ​യു​ടെ ജ​ർ​മ​നി​യി​ലു​ള്ള സ​ഹോ​ദ​ര​ൻ, വെ​സ്റ്റ് ബാ​ങ്കി​ലെ റ​ാമ​ല്ല​യി​ലു​ള്ള ഫലസ്തീൻ റെ​ഡ് ക്ര​സ​ന്റ് സർ​വി​സ​സു (PRCS)മാ​യി ഓ​ഫി​സി​ലേ​ക്ക് ഫോ​ണി​ൽ സ​ഹാ​യമ​ഭ്യ​ർ​ഥി​ച്ചു വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ന​ൽ​കി​യ ന​മ്പ​റി​ലേ​ക്ക് 2.30ന് ​എ​മ​ർ​ജ​ൻ​സി ഓ​പറേ​റ്റ​റാ​യ ഒ​മ​ർ അ​ൽ​ഖം വി​ളി​ച്ച​പ്പോ​ൾ പ്ര​തി​ക​രി​ച്ച​ത്, ബ​ശ്ശാ​റിന്റെ പ​തി​ന​ഞ്ചു​കാ​രി​യാ​യ മ​ക​ൾ ല​യാ​നാ​ണ്. ‘‘അ​വ​ർ ഞ​ങ്ങ​ളു​ടെ നേ​രെ വെ​ടി​വെ​ക്കു​ക​യാ​ണ്. ടാ​ങ്ക് ഞ​ങ്ങ​ളു​ടെ തൊ​ട്ട​ടു​ത്താ​ണ്’’ എ​ന്നാ​ണ് ല​യാ​ൻ പ​റ​ഞ്ഞ​ത്. അ​തി​നുപി​ന്നാ​ലെ ശ​ക്ത​മാ​യ വെ​ടി​വെ​പ്പി​ന്റെ ശ​ബ്ദ​വും തു​ട​ർ​ന്ന് നി​ല​വി​ളി​ക​ളും ഉ​യ​ർ​ന്നു, കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഫോ​ൺ ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.  
</p><p> ല​യാ​ന്റെ ശ​ബ്ദം മു​റി​ഞ്ഞ​പ്പോ​ൾ ആ ​കാ​റി​ലു​ള്ള​വ​രെ​ല്ലാം കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന ധാ​ര​ണ​യി​ൽ അ​വ​ളെ സ​ഹാ​യി​ക്കാ​നാ​വാ​ത്ത ദുഃ​ഖ​ത്തി​ലാ​യി ഒ​മ​ർ. എ​ന്നാ​ൽ, ആ​റു വ​യ​സ്സു​കാ​രി​യാ​യ കു​ഞ്ഞ് ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന ഒ​രു മെ​സ്സേ​ജ് ക​ണ്ട് അ​യാ​ൾ കാ​റി​ലേ​ക്ക് വീ​ണ്ടും വി​ളി​ച്ചു. മ​റു​ത​ല​ക്കൽനി​ന്ന് ‘‘എ​നി​ക്ക് പേ​ടി​യാ​കു​ന്നു. എ​ന്നെ വ​ന്നു കൊ​ണ്ടു​പോ​കൂ’’ എ​ന്നൊ​രു കു​ഞ്ഞു​സ്വ​രം കേ​ട്ട ഒ​മ​ർ ഒ​രു നി​മി​ഷം സ്ത​ബ്ധ​നാ​യി​പ്പോ​യി. ഫോ​ണി​ലൂ​ടെ കേ​ൾ​ക്കു​ന്ന ഹി​ന്ദി​ന്റെ ശ​ബ്ദം പ്രേ​ക്ഷ​ക​രി​ൽ ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​തം വി​വ​ര​ണാ​തീ​ത​മാ​ണ്.​ സി​നി​മ​യി​ൽ ഒ​മ​റിന്റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഫ​ല​സ്തീ​നി ന​ട​നാ​യ മൊ​താ​സ് മ​ൽ​ഹീ​സ് ആ​ണ്.</p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/04/04/2825544-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020RNEXr28Cr2jhvhe9glRFQAo8bxCg6ou75211793" data-watermark="false" style="width: 100%;" info-selector="#info_item_1775295213249" title="കൗ​ത​ർ ബെ​ൻ ഹാ​നി​യ​" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775295213249"><p>കൗ​ത​ർ ബെ​ൻ ഹാ​നി​യ​</p></div></div><p>ഹി​ന്ദി​ന് ധൈ​ര്യ​മേ​കാ​ൻ തു​ട​ർ​ന്നു​ള്ള നി​മി​ഷ​ങ്ങ​ളി​ൽ ഒ​മ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ പ്രേ​ക്ഷ​ക​രു​ടെ ഉ​ള്ളു​ല​ക്കുന്ന​താ​ണ്.​ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ മ​ര​ണം മു​ന്നി​ൽക്കണ്ട്  ഭ​യ​ന്നി​രി​ക്കു​ന്ന ഹാ​നൂ​ദ് എ​ന്ന് വി​ളി​പ്പേ​രു​ള്ള ഹി​ന്ദ്, താ​ൻ പ​ഠി​ക്കു​ന്ന​ത് ‘ബ​ട്ട​ർ​ഫ്ലൈ’ ക്ലാ​സി​ലാ​ണ് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ളു​ടെ നി​ഷ്ക​ള​ങ്ക​ത​യോ​ർ​ത്ത് വി​തു​മ്പു​ന്നു​ണ്ട​യാ​ൾ. ഒ​രു കു​ഞ്ഞ് മ​ര​ണ​ഭ​യ​ത്തി​ൽ നി​ല​വി​ളി​ക്കു​മ്പോ​ൾ, സു​ര​ക്ഷി​ത​മാ​യ ഒ​രു മു​റി​യി​ലി​രു​ന്ന് ഫോ​ണി​ലൂ​ടെ മാ​ത്രം സം​സാ​രി​ക്കേ​ണ്ടിവ​രു​ന്ന അ​വ​സ്ഥ ഒ​മ​റി​നെ വ​ല്ലാ​തെ ത​ള​ർ​ത്തി. കൃ​ത്യ​സ​മ​യ​ത്ത് സ​ഹാ​യം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ലു​ള്ള ആ​ത്മ​രോ​ഷ​വും സൈ​ന്യ​ത്തി​ന്റെ ക്രൂ​ര​ത​യോ​ടു​ള്ള പ്ര​തി​ഷേ​ധ​വും മൊ​താ​സ് മ​ൽ​ഹീ​സി​ന്റെ പ്ര​ക​ട​ന​ത്തി​ൽ നി​ഴ​ലി​ക്കു​ന്നു​ണ്ട്.​ ഒ​രുനി​മി​ഷം പോ​ലും താ​ൻ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നി​ല്ല എ​ന്നും ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​നി​ക്ക് ര​ണ്ടു​ത​വ​ണ പാ​നി​ക് അ​റ്റാ​ക്ക് (Panic Attack) ഉ​ണ്ടാ​യെ​ന്നു​മാ​ണ് മ​ൽ​ഹീ​സ് പ​റ​ഞ്ഞ​ത്.</p><p>ഫോ​ൺ ലൈ​നി​ൽ ഹി​ന്ദി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ഒ​മ​ർ പി​ന്നീ​ട് റെ​ഡ് ക്ര​സ​ന്റി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​രി​യാ​യ റാ​ണ ഹ​സ​ൻ ഫ​ഖി​ഹി​നെ വി​ളി​ച്ചു. ഖു​ർ​ആ​ൻ ഓ​തി​ക്കൊ​ടു​ത്തും  വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ചും ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നി​ടെ കാ​റി​നു​ള്ളി​ലെ ഭ​യാ​ന​ക​മാ​യ നി​ശ്ശബ്ദ​ത​യി​ൽ, ഇ​രു​ട്ടി​ൽ ഒ​റ്റ​ക്കാ​കു​ന്ന​ത് പേ​ടി​ച്ച ഹി​ന്ദി​നോ​ട്, കൂ​ടെ​യു​ള്ള​വ​ർ ഉ​റ​ങ്ങു​ക​യാ​ണെ​ന്നും അ​വ​രെ ശ​ല്യ​പ്പെ​ടു​ത്തേ​ണ്ടെ​ന്നും റാ​ണ പ​റ​ഞ്ഞു. ഒ​രു​പ​ക്ഷേ ആ ​കു​ഞ്ഞ് കാ​ണു​ന്ന കാ​ഴ്ച​യു​ടെ ക്രൂ​ര​ത കു​റ​ക്കാ​നാ​യി​രു​ന്നു റാ​ണ​യു​ടെ ആ ​ശ്ര​മം. എ​ന്നാ​ൽ, ആ  ​കു​ഞ്ഞിന്റെ മ​റു​പ​ടി റാ​ണ​യെ മാ​ത്ര​മ​ല്ല, ലോ​ക​ത്തെ മു​ഴു​വ​ൻ ന​ടു​ക്കു​ന്ന​താ​യി​രു​ന്നു: ‘‘അ​വ​രെല്ലാ​വ​രും മ​രി​ച്ചു​പോ​യി’’.
</p><p>ആ ​പ്രാ​യ​ത്തി​ൽ ഒ​രു കു​ട്ടി ഒ​രി​ക്ക​ലും അ​നു​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത്ര​യും വ​ലി​യ ക്രൂ​ര​ത​ക്ക് ഹി​ന്ദ് സാ​ക്ഷി​യാ​യി എ​ന്ന തി​രി​ച്ച​റി​വ് റാ​ണ​യു​ടെ സ​ഹ​ന​പ​രി​ധി​ക്ക​പ്പു​റ​മാ​യി​രു​ന്നു. സി​നി​മ​യി​ലൊ​രി​ട​ത്ത് താ​ൻ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന ഉ​ള്ളി​ലൊ​തു​ക്കി ഹി​ന്ദി​ന് പ്ര​ത്യാ​ശ ന​ൽ​കാ​ൻ ശ്ര​മി​ക്കെ നി​സ്സ​ഹാ​യ​ത​മൂ​ലം അ​വ​ർ ത​ള​ർ​ന്നു​വീ​ഴു​ന്നു​ണ്ട്. ഈ ​വേ​ഷം ചെ​യ്യു​ന്ന​ത് ഫ​ല​സ്തീ​നി​ൽ വേ​രു​ക​ളു​ള്ള ക​വ​യി​ത്രി കൂ​ടി​യാ​യ ന​ടി സ​ജ കി​ലാ​നി ആ​ണ്. 
</p><p>ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഡി​സ്പാ​ച്ച് സൂ​പ്പ​ർ​വൈ​സ​ർ മ​ഹ്ദി എം. ​അ​ൽ​ജ​മാ​ലി​ന്റെ വേ​ഷം ചെ​യ്യു​ന്ന​ത് ആ​മ​ർ ഹ്ലെ​ഹെ​ൽ ആ​ണ്. ഓ​രോ നി​മി​ഷ​വും വൈ​കു​ന്തോ​റും ഹി​ന്ദി​ന്റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ്, ആം​ബു​ല​ൻ​സ് അ​യ​ക്കാ​ൻ അ​നു​മ​തി തേ​ടി അ​ദ്ദേ​ഹം കാ​ത്തി​രി​ക്കു​ന്ന​ത് ഒ​മ​ർ അ​ക്ഷ​മ​യോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്.​ ഒ​രുവ​ശ​ത്ത് സ​ഹാ​യ​ത്തി​നാ​യി കേ​ഴു​ന്ന കു​ഞ്ഞ്, മ​റു​വ​ശ​ത്ത് ത​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ-ഇ​വ ര​ണ്ടി​നു​മി​ട​യി​ലു​ള്ള വ​ലി​യൊ​രു ധ​ർ​മസ​ങ്ക​ട​മാ​ണ് മ​ഹ്ദി​യു​ടേ​ത്. </p><p>ആം​ബു​ല​ൻ​സ് അ​യ​ക്കാ​ൻ അ​നു​മ​തി തേ​ടു​മ്പോ​ഴു​ള്ള നൂ​ലാ​മാ​ല​ക​ളും, ഒ​ടു​വി​ൽ ത​ന്റെ ആ​ളു​ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് അ​യ​ക്കേ​ണ്ടി വ​രു​മോ എ​ന്ന ഭ​യ​വും മ​ഹ്ദി​യെ വേ​ട്ട​യാ​ടു​ന്നു. ഉ​ത്ത​ര​വാ​ദി​ത്ത​വും മാ​നു​ഷി​ക​ത​യും ത​മ്മി​ലു​ള്ള ഈ ​പോ​രാ​ട്ടം ആ​മ​ർ ഹ്ലെ​ഹെ​ൽ ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു.​ റെ​ഡ് ക്ര​സ​ന്റ് കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർദത്തി​ന് താ​ങ്ങാ​യി നി​ൽ​ക്കു​ന്ന കൗ​ൺ​സല​ർ നി​സ്രീ​ൻ ജെ​റീ​സ് ഖ​വാ​സി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ്ര​ശ​സ്ത ന​ടി ക്ലാ​ര ഖൂ​രി ആ​ണ്. ഏ​ത് ക​ടു​ത്ത സ​മ്മ​ർദ​ത്തെ​യും സം​യ​മ​ന​ത്തോ​ടെ സ​മീ​പി​ക്കു​ന്ന നി​സ്രീ​നെ​പ്പോ​ലും ഹി​ന്ദിന്റെ അ​വ​സ്ഥ ത​ള​ർ​ത്തു​ന്നു​ണ്ട്. ഈ നാ​ലു ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഹി​ന്ദി​നോ​ടൊ​പ്പ​മു​ള്ള അ​ഞ്ചു മ​ണി​ക്കൂ​റു​ക​ളെ സി​നി​മ വ​ര​ച്ചു​കാ​ണി​ക്കു​ന്ന​ത്.
</p><p> ഹി​ന്ദിന്റെ മാ​താ​വ്  വി​സാം ഹ​മാ​ദ​യും ചി​ത്ര​ത്തിന്റെ ഭാ​ഗ​മാ​ണ്. ഫോ​ണി​ൽ മ​ക​ളു​മാ​യി സം​സാ​രി​ച്ചു ധൈ​ര്യം പ​ക​രു​ന്ന ആ ​അ​മ്മ പി​ന്നീ​ട​നു​ഭ​വി​ച്ച നീ​റ്റ​ൽ ഒ​രു വേ​ദ​ന​യാ​യി പ്രേ​ക്ഷ​കരു​ടെ മ​ന​സ്സി​ൽ നി​ൽ​ക്കും.​ ഈ സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ ബ്രാ​ഡ് പി​റ്റ്, ജോ​ക്വി​ൻ ഫിനി​ക്സ് തു​ട​ങ്ങി​യ പ്ര​മു​ഖ ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ശേ​ഷ​മാ​ണ് ഹി​ന്ദി​ന​ടു​ത്തേ​ക്ക് ആം​ബു​ല​ൻ​സ് അ​യ​ക്കാ​ൻ മ​ഹ്ദി അ​നു​മ​തി​ നേ​ടി​യെ​ടു​ത്ത​ത്.​ യൂസ​ഫ് അ​ൽ സെ​യ്‌​നോ, അ​ഹ​മ്മ​ദ് അ​ൽ മ​ദ്‌​ഹൂ​ൻ എ​ന്നീ ര​ണ്ട് പാ​രാ​മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ഇ​സ്രാ​യേ​ലി സൈ​ന്യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച്, സു​ര​ക്ഷി​ത​മാ​യ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച ശേ​ഷ​മാ​ണ് അ​വ​ർ യാ​ത്ര തി​രി​ച്ച​ത്.
</p><p>ഏ​ക​ദേ​ശം വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ, ആം​ബു​ല​ൻ​സ് ഹി​ന്ദി​ന്റെ കാ​റി​ന് അ​രി​കി​ലെ​ത്തി​യ​താ​യി അ​വ​ർ ഡി​സ്പാ​ച്ച​റെ അ​റി​യി​ച്ചു. അ​വ​ർ കാ​ർ കാ​ണു​ന്നു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്ത ഉ​ട​ൻ ത​ന്നെ വ​ലി​യൊ​രു സ്ഫോ​ട​ന ശ​ബ്ദം ഡി​സ്പാ​ച്ച​ർ​മാ​ർ ഫോ​ണി​ലൂ​ടെ കേ​ട്ടു. അ​തി​നു​ശേ​ഷം യൂസ​ഫു​മാ​യും അ​ഹ​മ്മ​ദു​മാ​യു​മു​ള്ള ബ​ന്ധം പാ​ടേ ന​ഷ്ട​പ്പെ​ട്ടു. എ​ല്ലാ പ്ര​തീ​ക്ഷ​യു​മ​റ്റ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പി​ന്നീ​ടു​ള്ള  സ​മ​യം, മു​റി​വേ​റ്റ്  ത​ള​ർ​ന്ന ഹി​ന്ദിന്റെ കു​ഞ്ഞുജീ​വ​ൻ മാ​യും വ​രെ അ​വ​ൾ​ക്ക് ഇ​രു​ളി​ൽ കൂ​ട്ടാ​യിനിന്നു. 7.30ഓ​ടെ ഹി​ന്ദി​ന്റെ ശ​ബ്ദം ഫോ​ണി​ൽ കേ​ൾ​ക്കാ​താ​യി. 
</p><p>പ​ന്ത്ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കുശേ​ഷം ഫെ​ബ്രു​വ​രി 10നാ​ണ് ലോ​കം ആ ​ക്രൂ​ര​ത പൂ​ർ​ണമാ​യി അ​റി​ഞ്ഞ​ത്. ഫോ​റ​ൻ​സി​ക് ആ​ർ​ക്കി​ടെ​ക്ച​റി​ന്റെ (Forensic Architecture) റി​പ്പോ​ർ​ട്ട്  അ​നു​സ​രി​ച്ച് ഇ​സ്രാ​യേ​ലി ടാ​ങ്കു​ക​ൾ കാ​റി​ന് വെ​റും 13 മു​ത​ൽ 23 മീ​റ്റ​ർ വ​രെ മാ​ത്രം അ​ക​ലെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കാ​റി​നു​ള്ളി​ൽ കു​ട്ടി​ക​ളാ​ണെ​ന്ന് സൈ​നി​ക​ർ​ക്ക് വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നു. എ​ന്നി​ട്ടും കാ​റി​ൽ 335 വെ​ടി​യു​ണ്ട​ക​ളാ​ണ് തു​ള​ച്ചു​ക​യ​റി​യ​ത്. ഇ​ത്ര​യ​ധി​കം വെ​ടി​യു​ണ്ട​ക​ൾ ഉ​പ​യോ​ഗി​ച്ച​ത് ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന വാ​ദ​ത്തി​ന് ബ​ലം ന​ൽ​കു​ന്നു.​ അ​വ​രെ ര​ക്ഷി​ക്കാ​ൻ ഔ​ദ്യോ​ഗി​ക അ​നു​മ​തി​യോ​ടെ എ​ത്തി​യ ആം​ബു​ല​ൻ​സി​നെ 50 മീ​റ്റ​ർ അ​ക​ലെ വെ​ച്ച് യു​.എ​സ് നി​ർ​മി​ത മി​സൈ​ൽ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​താ​യും ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.
</p><p>സി​നി​മ​യി​ലൊ​രി​ട​ത്ത് മ​ഹ്ദി​യി​ൽ നി​ന്ന് ഫോ​ൺ പി​ടി​ച്ചുവാ​ങ്ങി കാ​റി​ലു​ള്ള കു​ഞ്ഞി​നെ ര​ക്ഷി​ച്ചു​കൊ​ണ്ട് ഇ​സ്രാ​യേ​ലി​ക​ൾ വേ​ണ​മെ​ങ്കി​ൽ സൈ​ന്യ​ത്തിന്റെ ക​രു​ണ​യെ​പ്പ​റ്റി ‘ഹ​സ്ബ​റ’ ന​ട​ത്തി​ക്കൊ​ള്ള​ട്ടെ എ​ന്ന്  ഒ​മ​ർ പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ, ഇ​സ്രാ​യേ​ലി സൈ​ന്യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യു​ന്ന മ​ഹ്ദി പ​റ​യു​ന്ന​ത്, കാ​റി​ൽ കു​ഞ്ഞ് ജീ​വ​നോ​ടെ​യു​ണ്ട് എ​ന്ന​റി​യാ​നു​ള്ള ഇ​ൻ​ഫ്രാ​റെ​ഡ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് അ​വ​ർ കാ​റി​നുനേ​രെ വെ​ടി​യു​തി​ർ​ക്കു​ന്ന​ത് എ​ന്നാ​ണ്. 
</p><p>സി​നി​മ​യി​ൽ ഹി​ന്ദി​നെ നാം ​കാ​ണു​ന്നി​ല്ലെ​ങ്കി​ലും അ​വ​ളു​ടെ ശ​ബ്ദം സി​നി​മ​യി​ലു​ട​നീ​ളം ഒ​രു അ​ദൃ​ശ്യ സാ​ന്നി​ധ്യ​മാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. അ​ഡ്രി​യാ​ന ക​വ​റേ​റോ നി​രീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ, ശ​ബ്ദം എ​ന്ന​ത് ഒ​രാ​ളു​ടെ അ​ദ്വി​തീ​യ​മാ​യ അ​ട​യാ​ള​മാ​ണ്.​ കൊ​ല​ചെ​യ്യ​പ്പെ​ട്ട ശേ​ഷ​വും അ​വ​ളു​ടെ ശ​ബ്ദം ആ ​കു​ഞ്ഞി​നെ ഒ​രു ‘വ്യ​ക്തി’​യാ​യി ലോ​ക​ത്തി​ന് മു​ന്നി​ൽ നി​ല​നി​ർ​ത്തു​ന്നു. അ​ത് അ​വ​ളു​ടെ ഭ​യ​ത്തെ​യും വേ​ദ​ന​യെ​യും നേ​രി​ട്ട് ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന രാ​ഷ്ട്രീ​യ രേ​ഖ​യാ​യി മാ​റു​ന്നു. ഹി​ന്ദി​ന്റെ ശ​ബ്ദം കേ​ൾ​ക്കാ​ൻ ത​യാറാ​യ​വ​രെ​ല്ലാം അ​വ​ളെ ഒ​രു ‘വി​ല​പ്പെ​ട്ട ജീ​വി​ത​മാ​യി’ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി. </p><p>അ​ധി​നി​വേ​ശ ശ​ക്തി​ക​ൾ ഹി​ന്ദി​നെ ‘അ​നു​ബ​ന്ധ നാ​ശ​ന​ഷ്ടം’ (Collateral Damage) എ​ന്ന് വി​ളി​ച്ച​പ്പോ​ൾ, ബെ​ൻ ഹ​നി​യ​യു​ടെ സി​നി​മ അ​ത് ‘വി​ലാ​പ​മ​ർ​ഹി​ക്കു​ന്ന ജീ​വി​തം’ (Grievable Life) എ​ന്നു തി​രു​ത്തി എ​ഴു​തി. മ​നു​ഷ്യ​രാ​യ​വ​ർ​ക്കൊ​ന്നും ഹൃ​ദ​യം നു​റു​ങ്ങി​ക്കൊ​ണ്ട​ല്ലാ​തെ ‘ദി   ​വോ​യ്‌​സ് ഓ​ഫ് ഹി​ന്ദ് റ​ജ​ബ്’ ക​ണ്ടു​തീ​ർ​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​രി​ട​ത്ത് ജീ​വി​ത​വും സി​നി​മ​യും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ മാ​യ്ച്ചു​ക​ള​യു​ന്ന​വി​ധം ഒ​രു അ​ഭി​നേ​താ​വ് ത​ന്റെ ഫോ​ൺ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും, റെ​ഡ് ക്രസ​ന്റ് പ്ര​വ​ർ​ത്ത​ക​ർ പ​ക​ർ​ത്തി​യ യ​ഥാ​ർ​ഥ ദൃ​ശ്യ​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ത് വെ​റു​മൊ​രു അ​ഭി​ന​യ​മ​ല്ലെ​ന്നും, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക്രൂ​ര​മാ​യ ഒ​രു യാ​ഥാ​ർ​ഥ്യത്തി​ന്റെ പു​ന​രാ​വി​ഷ്കാ​ര​മാ​ണെ​ന്നും ഈ ​രം​ഗം പ്രേ​ക്ഷ​ക​രെ ഓ​ർ​മി​പ്പി​ക്കു​ന്നു.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/04/04/2825543-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020DTSiXilSRL9hLpuAkKtH2qjwVyHJl3Zq5170573" data-watermark="false" style="width: 100%;" info-selector="#info_item_1775295172228" title="ഹി​ന്ദ് റ​ജ​ബ് ഹ​മാ​ദ" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775295172228"><p>ഹി​ന്ദ് റ​ജ​ബ് ഹ​മാ​ദ</p></div></div><p>ഇ​ന്ന് ഹി​ന്ദ് വെ​റു​മൊ​രു പേ​ര​ല്ല, ഒ​രു പ്ര​തീ​ക​മാ​ണ്. അ​വ​ളു​ടെ മ​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള മാ​സ​ങ്ങ​ളി​ൽ ആ ​നാ​മം ലോ​ക​മെ​മ്പാ​ടും പ​ട​ർ​ന്നു​പി​ടി​ച്ചു. കൊ​ളം​ബി​യ സ​ർ​വക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥിക​ൾ പ്ര​തി​ഷേ​ധ​ത്തി​നി​ടെ അ​വി​ടെ​യു​ള്ള ‘ഹാ​മി​ൽ​ട്ട​ൺ ഹാ​ളി​നെ’ ‘ഹി​ന്ദ്‌​സ് ഹാ​ൾ’ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. ഇ​ത് പ്ര​ശ​സ്ത ഗാ​യ​ക​ൻ മാ​ക്കി​ൾ​മോ​റി​ന്റെ ഒ​രു വൈ​റ​ൽ ഗാ​ന​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി. ഹി​ന്ദ് റ​ജ​ബ് ഫൗ​ണ്ടേ​ഷ​ൻ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ൽ (ICC) നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ക​യാ​ണ്. ഹി​ന്ദി​ന്റെ കൊ​ല യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും മ​റ്റ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.​ </p><p>മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും നി​യ​മ​വി​ദ​ഗ്ധ​രും ഹി​ന്ദി​ന്റെ ക​ഥ​യി​ലൂ​ടെ നീ​തി​ക്കാ​യി പോ​രാ​ടു​മ്പോ​ഴും, അ​വ​ളു​ടെ ക​ഥ ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്ന​തി​ൽ ഏ​റ്റ​വും വി​ജ​യി​ച്ച​ത് കൗ​ത​ർ ബെ​ൻ ഹാ​നി​യ​യു​ടെ സി​നി​മ​യാ​ണ്. ഈ ​ചി​ത്ര​ത്തി​ന്റെ രാ​ഷ്ട്രീ​യ ക​രു​ത്ത് സ്ക്രീ​നി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല.  82-ാമ​ത് വെ​നീ​സ് ഇ​ന്റ​ർ​നാ​ഷ​നൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ ഗ്രാ​ൻ​ഡ് ജൂ​റി പ്രൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​ട്ട​ങ്ങ​ൾ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ച​ല​ച്ചി​ത്ര​ഭാ​ഷ​ക്കുള്ള അം​ഗീ​കാ​ര​മാ​ണ്. മേ​ള​യി​ൽ ചി​ത്രം 20 മി​നി​റ്റി​ലേ​റെ നീ​ണ്ടു​നി​ന്ന ‘സ്റ്റാ​ൻ​ഡിങ് ഓ​വേ​ഷ​ൻ’ (എ​ഴു​ന്നേ​റ്റു​നി​ന്നു​ള്ള ആ​ദ​ര​വ്) ക​ര​സ്ഥ​മാ​ക്കി. ച​ല​ച്ചി​ത്ര മേ​ള​യു​ടെ ച​രി​ത്ര​ത്തി​ലെത​ന്നെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ആ​ദ​ര​വാ​ണി​ത്.</p><p>ബെ​ർ​ലി​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ (Berlinale) സ​മാ​ധാ​ന​ത്തി​നു​ള്ള പു​ര​സ്കാ​രം നി​ര​സി​ച്ചു​കൊ​ണ്ട് കൗ​ത​ർ ബെ​ൻ ഹാ​നി​യ സ്വീ​ക​രി​ച്ച ധീ​ര​മാ​യ നി​ല​പാ​ട് ഈ ​സി​നി​മ​യു​ടെ ആ​ത്മാ​വി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഗ​സ്സ​യി​ൽ വം​ശ​ഹ​ത്യ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ, ആ​ഗോ​ള വേ​ദി​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ‘സ​മാ​ധാ​ന’ പു​ര​സ്കാ​ര​ങ്ങ​ൾ കാ​പ​ട്യ​മാ​ണെ​ന്നും ലോ​ക​ക്ര​മ​ത്തി​ലെ അ​നീ​തി​ക​ൾ​ക്കെ​തി​രെ​യും വം​ശ​ഹ​ത്യ​ക്കെ​തി​രെ​യും സം​സാ​രി​ക്കാ​ത്ത ഒ​രു പു​ര​സ്കാ​ര​വും ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഹി​ന്ദ് റ​ജ​ബ് എ​ന്ന കു​ഞ്ഞി​ന്റെ ശ​ബ്ദ​ത്തെ ച​രി​ത്ര​ത്തി​ൽ നി​ന്ന് മാ​യ്ച്ചു​ക​ള​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് സി​നി​മ അ​ടി​വ​ര​യി​ടു​ന്നു. 
</p><p>‘‘എ​ല്ലാ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണ്’’ എ​ന്ന ല​ളി​ത​മാ​യ സ​ത്യം സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നുകൊ​ണ്ട​് ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്നു. സി​നി​മ മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ചി​ത്ര​ത്തി​നു​ള്ള ഓ​സ്കർ നാ​മ​നി​ർ​ദേശം നേ​ടി​യെ​ങ്കി​ലും ഫ​ല​സ്തീ​നി​യാ​യ മോ​താ​സ് മ​ൽ​ഹീ​സി​ന് അ​മേ​രി​ക്ക വി​സ നി​ഷേ​ധി​ച്ച​തി​നാ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. 
</p><p>അ​വാ​ർ​ഡ് ല​ഭി​ച്ചി​ല്ലെ​ങ്കി​ലും, എ​ല്ലാ ത​ട​സ്സ​ങ്ങ​ളും അ​തി​ജീ​വി​ച്ച് ഹി​ന്ദിന്റെ ശ​ബ്ദം ഓ​സ്ക​ർ പോ​ലൊ​രു വേ​ദി​യി​ൽ കേ​ൾ​പ്പി​ച്ച​തി​ലും ഹി​ന്ദി​ന്  നീ​തി ല​ഭി​ക്കാ​നാ​യി. യു.​എ​സ് കോ​ൺ​ഗ്ര​സി​ൽ 2026 മാ​ർ​ച്ച് 12ന് ‘ജ​സ്റ്റി​സ് ഫോ​ർ ഹി​ന്ദ് റ​ജ​ബ് ആ​ക്ട്’ (Justice for Hind Rajab Act) എ​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തി​ലും കൃ​താ​ർ​ഥ​രാ​ണ് വോ​യ്സ് ഓ​ഫ് ഹി​ന്ദ് റ​ജ​ബിന്റെ പ്ര​വ​ർ​ത്ത​ക​ർ.
</p><p>======================</p><p><font color="#ff0000">References :
</font></p><p><font color="#ff0000">1. Ben Hania, Kaouther, director. The Voice of Hind Rajab. Tanit Films &amp; Cintl films, 2025.
</font></p><p><font color="#ff0000">2. Butler, Judith. Frames of War: When Is Life Grievable? Verso, 2009. 
</font></p><p><font color="#ff0000">3. ---. Precarious Life: The Powers of Mourning and Violence. Verso, 2004. 
</font></p><p><font color="#ff0000">4. Cavarero, Adriana. For More Than One Voice: Toward a Philosophy of Vocal Expression. Translated by Paul A. Kottman, Stanford University Press, 2005.
</font></p><p><font color="#ff0000">5. Forensic Architecture. "The Killing of Hind Rajab." Forensic-Architecture.org, 21 June 2024, https://forensic-architecture.org/investigation/the-killing-of-hind-rajab.
</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/watching-the-film-the-voice-of-hind-rajab-1508458</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/watching-the-film-the-voice-of-hind-rajab-1508458</guid>
<category><![CDATA[Weekly,Culture,Film and Theatre,Web Exclusive,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[ഷെ​റി​ൻ റ​ഹി​മാ​ൻ]]></dc:creator>
<pubDate>Mon, 06 Apr 2026 06:30:12 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/04/2825546-untitled-1.gif]]></image>
<tags>Madhyamam weekly,oscar nomination,Gaza</tags>
</item>
<item>
<title><![CDATA[രണ്ട് കവിതകൾ]]></title>
<content:encoded><![CDATA[<h3>1. ശബ്‌ദിക്കുന്ന കടലാസുകഷണങ്ങൾ
</h3><p>ശ്രദ്ധിക്കൂ... കാതുകൾ കൂർപ്പിക്കൂ...
</p><p>‘‘ആരുമില്ലാത്ത മുറിയിൽ ആരാണ് ശബ്‌ദമുണ്ടാക്കുന്നത്?’’
</p><p>‘‘കഷണങ്ങൾ, കടലാസുകഷണങ്ങൾ...’’
</p><p>‘‘കഷണങ്ങളോ? കഷണങ്ങൾ ആക്കിയതാര്?’’
</p><p>‘‘അതവരൊക്കെത്തന്നെ...’’
</p><p>‘‘എന്തിനു?’’
</p><p>അവിടെ പേനയും പേപ്പറുമായി ഒരുപാടുപേർ എഴുതാൻ ഇരുന്നതോർക്കുന്നോ?
</p><p>അവരൊക്കെയും കഴുവേറി, ചിലർ രാജ്യദ്രോഹം ചുമത്തി ഈ നാലഴിക്കുള്ളിൽതന്നെയാണ്.
</p><p>‘‘എപ്പോൾ വെളിച്ചം കാണും?’’
</p><p>അതിനു വെളിച്ചം ജയിലിനുള്ളിലും
</p><p>ഇരുട്ടിൽ നമ്മളുമാണ്.
</p><p>ഈ കടലാസുകഷണങ്ങൾ മാത്രം ബാക്കിയായി
</p><p>അവയൊക്കെയും നിലക്കാതെ,
</p><p>അവർക്കായി ശബ്ദിക്കുന്നു.
</p><p>ചാരമാകുന്നതുവരെ ശബ്‌ദിക്കും.
</p><h3>2. നഷ്ടങ്ങളുടെ  പട്ടിക
</h3><p>കുറച്ചുമുമ്പുവരെ സമയം കൃത്യമായി കണ്ടിരുന്നു.
</p><p>ആ ഘടികാരത്തിൽനിന്നും ഊർന്നുവീഴുന്ന ശബ്ദവും കേട്ടിരുന്നു.
</p><p>ഇടക്ക് മങ്ങിയപ്പോൾ ഉറങ്ങിയെന്നു കരുതി,
</p><p>ഇല്ല, ഉറക്കം എവിടെയോ നഷ്ടപ്പെട്ടു.
</p><p>എവിടെയെന്നു ഒരു പിടിയുമില്ല.
</p><p>ഇനി അങ്ങനെ പറ്റില്ല
</p><p>നഷ്ടങ്ങൾക്കും ഒരു പട്ടിക വേണം
</p><p>അതിൽ ഒന്നാമത്തെ നഷ്ടം,
</p><p>എന്റെ നിദ്ര...
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1508455</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1508455</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[നവ്യ ജി]]></dc:creator>
<pubDate>Mon, 06 Apr 2026 06:15:32 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/04/2825537-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[ഇത്രമാത്രം]]></title>
<content:encoded><![CDATA[<p>എന്നില്‍ തുടിച്ചില്ല തുഞ്ചന്‍, എന്തോ
</p><p>എന്നില്‍ നിവര്‍ന്നില്ല കുഞ്ചന്‍.
</p><p>വീണു ഞാന്‍ പൂവായടര്‍ന്നു, തുണ–
</p><p>യായില്ല നോവിലാശാനും.
</p><p>ഞാനുഴലും മണ്‍നിളയില്‍, കേളി
</p><p>കൊട്ടുയര്‍ത്തീല വള്ളത്തോള്‍.
</p><p>ഞാന്‍ നൂണ പക്ഷിപാതാളം, കാക്ക
</p><p>കൊത്തുവാനെത്താത്ത പിണ്ഡം.
</p><p>നീളെ നടന്ന നിഴലിന്‍ തോളി,–
</p><p>ലാരുടെ പൊള്ളും കരങ്ങള്‍?
</p><p>സഹ്യാദി പുത്രനാണെന്നോ, ഗുരു
</p><p>ശാപാഗ്നിയാളുവോനാരോ!
</p><p>കുറ്റിപ്പുറം പാലമാരോ കുറ്റി–
</p><p>യാട്ടുവാനാണെന്ന പോലെ
</p><p>ചെട്ടിച്ചികളിരുണ്ടെങ്ങോ മഴ
</p><p>ചെത്തമടക്കിയിരിപ്പൂ.
</p><p>പൊന്നാനിയില്‍ കടലിപ്പോള്‍ വെറു
</p><p>മുപ്പു പരലെന്നറിഞ്ഞു.
</p><p>പോക്കുവെയിലറ്റു പോയ്, പോയോര്‍
</p><p>കാറ്റായി കോഴിക്കോടായി.
</p><p>കൂട്ടിലെ തത്തയോ കൊക്കില്‍
</p><p>കതിര്‍ കൊത്തിയ ബാലയായില്ല.
</p><p>കെട്ടഴിഞ്ഞുള്ള കഥകള്‍ പാതി
</p><p>ബുര്‍ക്കയാലെങ്ങോ മറഞ്ഞു.
</p><p>നിശ്ശബ്ദതാഴ്വര തന്നില്‍, കാലം
</p><p>ദുസ്സഹം തീ കാഞ്ഞിരിപ്പൂ.
</p><p>ആരൊരാളാകാട്ടുപൂവിന്‍ നേരെ
</p><p>തോരാത്ത രാമഴയാകാന്‍?
</p><p>ഞാനെരിക്കായ് പൂത്തില്ലെങ്ങും
</p><p>ഞാനൊറ്റയാവില്ലതിനാല്‍.
</p><p>ആരോ വരാനായുമില്ല, മൂക–
</p><p>മാരിലും ഞാനാവതില്ല.
</p><p>അക്ഷയമാമഗ്നിയാലെ തീര്‍ത്തൊ–
</p><p>രക്ഷരമാണെന്‍റെ ഖഡ്ഗം.
</p><p>ഞാനെന്‍ തെരുവിലാണിന്നും
</p><p>മൂകഭാഷയിതെന്‍ മലയാളം.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1508408</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1508408</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[രാജന്‍ സി.എച്ച്]]></dc:creator>
<pubDate>Mon, 06 Apr 2026 04:00:18 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/04/2825425-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[വിളിച്ച കുറി]]></title>
<content:encoded><![CDATA[<p>ഒരുക്കൂട്ടി ഒരുക്കൂട്ടിവെച്ച്,
</p><p>ഒന്നിച്ചു ചെലവാക്കേണ്ട
</p><p>സന്തോഷങ്ങളൊക്കെ,
</p><p>വളരെ താഴ്ന്ന സംഖ്യക്ക്
</p><p>ലേലം വിളിച്ചെടുത്ത്
</p><p>ചെലവാക്കിക്കഴിഞ്ഞു;
</p><p>ചിലപ്പോഴൊക്കെ 
</p><p>കടംവീട്ടാൻ തന്നെ. 
</p><p>ബാക്കി കിടക്കുന്നത്രയും കടമകളാണ്.  
</p><p>അടവുതെറ്റിയെന്ന് 
</p><p>മാസാമാസം  
</p><p>ഓർമിപ്പിക്കുന്ന
</p><p>ചിട്ടിക്കമ്പനിക്കാരെപോലെ
</p><p>കൃത്യമായും വരും:
</p><p>ഒരിക്കലും
</p><p>അഭിമുഖീകരിക്കേണ്ടിവരില്ലെന്ന്
</p><p>നമ്മൾ സമാശ്വസിച്ച
</p><p>ദുരിതങ്ങൾ!
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1508398</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1508398</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[ഇ.എം സുരജ]]></dc:creator>
<pubDate>Mon, 06 Apr 2026 03:45:56 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/04/2825409-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[സേഫ്റ്റി ബബ്ൾ]]></title>
<content:encoded><![CDATA[<h3>തുടക്കം: 
</h3><p>കടുവാത്തലയൻ മേഘം,
</p><p>ചക്രവാളം നഖക്ഷതം, 
</p><p>തിളങ്ങിയോ ശുക്രാചാര്യൻ? 
</p><p>ചതിയെ പ്രവചിച്ചവൻ! 
</p><p>പതിയെ കാടുതാണ്ടുന്നൂ
</p><p>മിനുങ്ങിമിന്നുന്നാ ബസ്. 
</p><p>എട്ടാം ക്ലാസുകാർ ചില്ലാണു-
</p><p>ല്ലാസത്താലവർ ‘‘ചിയേഴ്സ്’’
</p><p>ചുറ്റിലും സ്നേഹവൃക്ഷങ്ങൾ, 
</p><p>ഇണതേടുന്ന വന്യത. 
</p><p>‘‘ലൗ’’വെന്നൊരീ ബസിനുള്ളിൽ 
</p><p>മുളപൊട്ടുന്നു കൗതുകം. 
</p><p>കാടല്ലേ, കാട്ടിനുള്ളല്ലേ,
</p><p>കളിച്ചീടാം മൃഗങ്ങളായ്;  
</p><p>സിംഹം, കരടി, ചെന്നായ, 
</p><p>ചീറ്റാ, കടുവ, കാട്ടുനായ് 
</p><p>ഹിംസ്ര ജീവികളങ്ങനെ.
</p><p>പുള്ളിമാനാണവർക്കിര.
</p><p>നറുക്കു വീഴുന്നാർക്കാണോ 
</p><p>അവരാപ്പുള്ളി ഷോളിടും...
</p><p>പൊത്തുപോലുള്ളതാം സീറ്റ്,  
</p><p>ഫണം നീർത്തും ചതിക്കെണി. 
</p><p>വീണിടാതെ പോയി വേഗം 
</p><p>മുന്നിലെത്തൂ ജയിച്ചിടാം! 
</p><p>നറുക്കെടുത്തൂ പുള്ളിമാനായ് 
</p><p>‘‘ശീതൾ പി.പി. 8 സി’’
</p><h3>നടുക്കം: 
</h3><p>ഓറഞ്ചുതൊലിതൻ നീരു 
</p><p>ചീറ്റീ ചീറ്റപ്പുലിപ്പക. 
</p><p>കണ്ണിലാവാതെ വെട്ടിച്ചോടീ 
</p><p>പുള്ളിമാൻ -ഒന്നാം ലെവൽ. 
</p><p>ഷോളിന്നറ്റം കുരുക്കുന്നൂ 
</p><p>കാട്ടുനായ വിദഗ്ധമായ്. 
</p><p>കുതറിമാറീയവൾ 
</p><p>മെല്ലെക്കടന്നൂ -രണ്ടാം ലെവൽ.
</p><p>മുള്ളാണി നഖമായ് മാറ്റീ
</p><p>ക്രൂരം കരടി വന്നതും, 
</p><p>തേങ്ങൽ തേനാക്കി മാറ്റുന്നീ 
</p><p>ബുദ്ധി‘മാൻ’ -മൂന്നാം ലെവൽ. 
</p><p>ലെവലേറുന്നതോടൊപ്പം 
</p><p>മൃഗഹിംസ്രത തീവ്രമായ്ത്തുടങ്ങീ, 
</p><p>കോടപോലെന്തോ മൂടീ 
</p><p>മന്ദിച്ചു ബസ,പ്പോൾ കാടിന്നുള്ളി
</p><p>ലിരുണ്ടതാം ഗുഹയൊന്ന് പിളർന്നൂ വായ്! 
</p><p>ഉപജാപകയാമമായ്.
</p><p>അവസാനത്തേ സീറ്റ്, 
</p><p>ലെവലിന്നേറ്റം അറ്റം, 
</p><p>പരിണാമത്തിന്നുച്ചി.
</p><p>‘‘മാനവ് കെ.പി. 8 എ’’
</p><p>പുള്ളിഷോളിട്ടവൻ നിന്നൂ 
</p><p>‘‘ആൽഫാ -മാരീ-ജെനായ് (1)’’ മുന്നിൽ. 
</p><p>മുന്തിരിച്ചാറിലുന്മാദം നുരയും 
</p><p>മട്ടിലജ്ഞാതം ചേർത്തൂ... 
</p><p>ഗ്ലാസൊന്നവൾക്കപ്പോൾ 
</p><p>നീട്ടീ പ്രണയലോലുപം! 
</p><p>ലഹരീ-രാസ-ലാസ്യത്തിൻ 
</p><p>ചൂളംവിളി കണക്കപ്പോൾ നാദം! 
</p><p>‘ഡീജേ’യതിൻ മേളം,
</p><p>പുകവിങ്ങുന്നു ബസകം. 
</p><p>ഇരവാളികളക്കൂട്ടർ 
</p><p>വളഞ്ഞോ കേഴമാനിനെ? 
</p><p>അവളോ ബോധശൂന്യയായ് 
</p><p>ഇടനാഴിയിൽ വീണുവോ? 
</p><p>‘‘ക്ലിഷ്ടശ്രീയിവൾ മുന്നിലായ് 
</p><p>വെറുനിലത്തയ്യോ കിടക്കുന്നു... (2)’’ 
</p><p>വെന്നവഹേളിച്ചോ ടീച്ചർ..!
</p><p>കാടിറങ്ങീ ബസപ്പോൾ. 
</p><h3>ഒടുക്കം: 
</h3><p>രാവ് തീർന്നൂ, കാട് തീർന്നൂ, 
</p><p>കോട നീങ്ങീ, വെയില് വന്നൂ, 
</p><p>യാത്രയാക്കുംപോലെ നിന്നൂ 
</p><p>സാക്ഷിയായാക്കുന്നുകൾ.
</p><p>ഗ്ലാസുനീക്കീ ഉഷസ്സെത്തീ 
</p><p>പഴയപോലായ് ബസകം, 
</p><p>തേയിലക്കാറ്റടിച്ചപ്പോ-
</p><p>ളുഷാറായീ കുട്ടികൾ.
</p><p>കാറ്റ് തോണ്ടിപ്പുറത്തിട്ടൂ  
</p><p>ബാക്കിവന്നാ നറുക്കുകൾ, 
</p><p>ചെക്ക്പോസ്റ്റിൽ തൊണ്ടി പോലത് 
</p><p>നിവർന്നൂ... സംശയാസ്പദം? 
</p><p>ശീതൾ പി.പി. 8 സി!
</p><p>ശീതൾ പി.പി. 8 സി!!
</p><p>ശീതൾ പി.പി. 8 സി!!!
</p><p>ശീതൾ പി.പി. 8 സി!!!!
</p><p>=====================</p><p><font color="#ff0000">(1) ആൽഫാ -ജെൻ, മാരീചൻ ഇവയുടെ സംയുക്തപദം 
</font></p><p><font color="#ff0000">(2) പ്രരോദനത്തിലെ വരികൾ</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1508389</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1508389</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[താരാനാഥ്​]]></dc:creator>
<pubDate>Mon, 06 Apr 2026 03:30:33 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/04/2825381-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[മൂന്നാം പിണറായി യുദ്ധം!]]></title>
<content:encoded><![CDATA[<blockquote>നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണങ്ങളിലാണ് കേരളം. മൂന്നാം ഭരണം സി.പി.എമ്മിനെ സംബന്ധിച്ച് നിർണായകമാണ്. കോൺഗ്രസി​െനയും ചെറിയ കക്ഷികളെയും സംബന്ധിച്ച് സുപ്രധാനവും. കടുത്ത മത്സരത്തിന്റെ അടിത്തട്ടിൽ എന്താണ് നടക്കുന്നത്? ഡീലുകൾ ഉണ്ടോ?-വിശകലനം
</blockquote><p>പത്തുവര്‍ഷമായി. ഇനിയും ഭരണകക്ഷിയായി തുടര്‍ന്നാല്‍ കേരളത്തില്‍ സി.പി.എമ്മിന്‍റ അലകുംപിടിയും ഇല്ലാതാകും. രാഷ്ട്രീയജീര്‍ണത അതിന്‍റെ പാരമ്യതയിലെത്തും. എന്നുവെച്ച് തോല്‍ക്കാനൊക്കുകയില്ലല്ലോ. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തെ നയിച്ചിരുന്ന, സ്പീക്കറെ നല്‍കിയിരുന്ന, ചിലപ്പോഴെങ്കിലും പ്രധാനമന്ത്രിയെ തീരുമാനിച്ചിരുന്ന, മൂന്നുസംസ്ഥാനങ്ങള്‍ ഭരിച്ചിരുന്ന, സി.പി.എം എന്ന പാര്‍ട്ടിയുടെ മേല്‍വിലാസം ഇപ്പോള്‍ കെയര്‍ ഓഫ് കേരള മുഖ്യമന്ത്രി എന്നത് മാത്രമാണ്. ഈ സംസ്ഥാനത്തെ ഭരണംകൂടി നഷ്ടപ്പെട്ടാല്‍ ഇന്ത്യയുടെ രാഷ്ട്രീയചിത്രത്തില്‍നിന്ന് ആ പാര്‍ട്ടി അപ്രത്യക്ഷമാകും. അതിനാല്‍ സി.പി.എമ്മിന് ഇത് നിലനിൽപിന്‍റെ യുദ്ധമാണ്. </p><p>അതുകൊണ്ടാണ് പ്രായവും അനാരോഗ്യവുമൊന്നും വകവെക്കാതെ ഇത്തവണയും പിണറായി വിജയന്‍തന്നെ യുദ്ധം നയിക്കുന്നത്. രണ്ടാംനിര നേതാക്കളുണ്ടായിരിക്കാം. പക്ഷേ പരീക്ഷണത്തിനുള്ള സമയമല്ല ഇത്. ജയിച്ചുവരണമെങ്കില്‍ തലപ്പത്ത് ക്യാപ്റ്റന്‍ വേണം. പിന്നെ വേണമെങ്കില്‍ ഒഴിഞ്ഞുകൊടുത്തേക്കാം. അതൊക്കെ പിന്നാലെ വരുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ ജയിച്ച് മന്ത്രിസഭയുണ്ടാക്കുക എന്നതാണ് പ്രധാനം. ഭരണത്തിലുള്ള അവസാന ഇടവും നഷ്ടമാകരുത്. ചവിട്ടിനില്‍ക്കാന്‍ മണ്ണ് വേണം. അതാണ് മൂന്നാം പിണറായി യുദ്ധത്തിന്‍റെ രാഷ്ട്രീയപ്രാധാന്യം. രാഷ്ട്രീയകേരളത്തിലാദ്യമായി മൂന്നുവട്ടം തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിസഭയുണ്ടാക്കിയ നേതാവ് എന്ന പേരില്‍ പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടംനേടുകയും ചെയ്യും. അത് അദ്ദേഹത്തിന് വ്യക്തിപരമായി കിട്ടുന്ന ബോണസാണ്. ഏഴു പതിറ്റാണ്ടിലേറെ രാപ്പകല്‍ അധ്വാനിച്ച ഒരാള്‍ക്ക് അത് കിട്ടണമല്ലോ.
</p><p>മറുവശത്ത്, പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് ഇതിനേക്കാള്‍ കഷ്ടത്തിലാണ്. ഇത്തവണയെങ്കിലും ഭരണത്തില്‍ എത്തിയില്ലെങ്കില്‍ കേരളത്തില്‍ അതിന്‍റെ അടിത്തറതന്നെ ഇല്ലാതാകും. പണ്ടുകാലത്തെപ്പോലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനൊന്നുമല്ല ഇക്കാലത്ത് ആളുകള്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. അന്ന് ഗാന്ധിജി പറഞ്ഞതുകേട്ട് പലരും ഖദര്‍ ധരിച്ചിരുന്നു എന്നുവെച്ച് ഖദറുടുക്കാനൊന്നും കഴിയില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാക്കളുടെ കാലമാണ്. കോണ്‍ഗ്രസില്‍ ഗാന്ധിയന്മാരുണ്ടായിരിക്കാം. എന്നുവെച്ച് എല്ലാ കോണ്‍ഗ്രസുകാരും ഗാന്ധിയന്മാരല്ല. സന്ന്യസിക്കാന്‍ വന്ന ഒരാളും ഇപ്പോള്‍ ഈ പാര്‍ട്ടിയിലില്ല. ഭരണം കിട്ടില്ലെന്ന് ഉറപ്പായാല്‍ അവര്‍ ഭരണംകിട്ടുമെന്ന് ഉറപ്പുള്ളിടത്തേക്ക് പോയേക്കും. പലവഴിക്കായിരിക്കും ആ പോക്ക്. ഒരു ഹിമന്ത ബിശ്വ ശർമപോലും അക്കൂട്ടത്തില്‍നിന്ന് ഉണ്ടായിവന്നുകൂടെന്നില്ല. </p><p>അവരെ കുറ്റംപറയാന്‍ പറ്റുന്ന അവസ്ഥയല്ല കേരളത്തിലിപ്പോള്‍. രണ്ടാംവട്ടം എം.എല്‍.എയാകാന്‍ പറ്റില്ല എന്നുകണ്ടപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സി.പി.എമ്മുകാരും സി.പി.ഐക്കാരുമുള്ള നാടാണ്. ആ രീതി കോണ്‍ഗ്രസുകാരും പിന്തുടര്‍ന്നാലോ! അതൊക്കെ തടയാന്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ മുന്നില്‍ ഒന്നേ വഴിയുള്ളൂ. ഭരണംപിടിക്കുക. അതിനാല്‍ കോണ്‍ഗ്രസിനും ഇത് ജീവന്മരണ പോരാട്ടമാണ്. അതുകൊണ്ടാണ് സ്ഥാനാർഥി നിര്‍ണയത്തിലും വീതംവെപ്പിലുമുണ്ടായ മുറിവുകളും വ്രണങ്ങളും മറന്ന് വി.ഡി.സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും അടൂര്‍ പ്രകാശുമൊക്കെ കളത്തിലിറങ്ങിക്കളിക്കുന്നത്. നൂറിലേറെയൊന്നും വേണ്ട. എഴുപത്തിഒന്നിലേറെ സീറ്റ് കിട്ടിയാല്‍തന്നെ അവര്‍ക്ക് ആശ്വസിക്കാവുന്ന ഇടവേളയാണ്.</p><p> അതുകഴിഞ്ഞാല്‍ അവര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരം ആരംഭിക്കുമായിരിക്കാം. അത് പുത്തരിയൊന്നുമല്ല. കേരളവും കോണ്‍ഗ്രസും  ഉണ്ടായ കാലംമുതല്‍ അങ്ങനെയാണ്. കെ.കരുണാകരനും എ.കെ.ആന്‍റണിയും മാത്രമല്ല, പട്ടം താണുപിള്ളയും പനമ്പിള്ളി ഗോവിന്ദമേനോനും ആര്‍.ശങ്കറും എല്ലാം അങ്ങനെതന്നെയായിരുന്നു. അവരെല്ലാം മഹാന്മാരായ നേതാക്കളായിരുന്നു. അതേസമയം വാശിയുള്ള രാഷ്ട്രീയക്കാരുമായിരുന്നു. ഇന്നുള്ളവര്‍ മഹാന്മാരായ നേതാക്കളൊന്നുമല്ല. വാശിയുള്ള രാഷ്ട്രീയക്കാരാണ്. അവരുടെ കസേര അവര്‍ നേടിയെടുത്തോളും. അതുകൊണ്ട് ഒന്നും വരാനില്ല. രാഷ്ട്രീയം അങ്ങനെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ വന്നപ്പോഴും ഇതൊക്കെയുണ്ടായിരുന്നു. കണ്ണേ കരളേ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ടല്ലോ.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/04/04/2825402-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020KNc1l8fcCeqc6BJ0SZxVMg6qpsvO5Y1V7595528" data-watermark="false" style="width: 100%;" info-selector="#info_item_1775277596763" title="വി.ഡി. സതീശൻ" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775277596763"><p>വി.ഡി. സതീശൻ</p></div></div><p>എല്‍.ഡി.എഫും യു.ഡി.എഫും മാത്രമല്ല, പേരിനെങ്കിലും മൂന്നാമതൊരു മുന്നണി കേരളത്തിലുണ്ട്. എന്‍.ഡി.എ. സംഗതിവശാല്‍ ഭരണസ്വപ്നമൊന്നും ഇല്ലെങ്കിലും അതിന്‍റെ നായക കക്ഷിക്കും നല്ല ദണ്ണമുണ്ട്. പഴയൊരു ജനസംഘക്കാരന്‍ തോറ്റുതോറ്റ് നാട്ടുകാര്‍ക്ക് മനസ്സലിഞ്ഞപ്പോള്‍ ജയിപ്പിച്ചുകൊടുത്ത ഒരനുഭവമുണ്ടല്ലോ. അതുവഴി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നതായിരുന്നു. അത് പൂട്ടിച്ച നേതാക്കളാണ് ഇപ്പോള്‍ തലപ്പത്തുള്ളത്. ‘പ്രഭാതമാകും കൂരിരുള്‍നീങ്ങും താമരവിടരും’ എന്നുവിശ്വസിച്ച് കാത്തിരുന്ന ഒരു തലമുറ ചിതയായി. </p><p>ഇനിയുമിങ്ങനെ അനന്തമായി കാത്തിരിക്കാന്‍ ആളെക്കിട്ടിയെന്നു വരില്ല. തന്നെയുമല്ല എന്ത് കൊടുമ ചെയ്തും അക്കൗണ്ട് തുറക്കാന്‍ കണ്ണുകാണിച്ചുകൊണ്ടിരിക്കുന്ന അഖിലേന്ത്യാ നേതൃത്വം, ആഗോളതലത്തിലും ഇന്ത്യയില്‍തന്നെയും നഗരങ്ങളില്‍ അരങ്ങേറുന്ന വലതുപക്ഷാവേശം, അതിന്‍റെ ഭാഗമായി തിരുവനന്തപുരത്തും മറ്റുചില നഗരസഭകളിലും കണ്ട ഇളക്കങ്ങള്‍, ഇതൊക്കെയുണ്ടായിട്ടും ഇത്തവണ നിയമസഭക്കകത്ത് കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ ബി.ജെ.പിയെ നയിക്കുന്നവര്‍ രാഷ്ട്രീയത്തിനും വർഗീയതക്കും പറ്റാത്തവരാണെന്ന് അനുഭാവികള്‍ വിധിയെഴുതും. അതൊക്കെ ഒഴിവാക്കാന്‍ ഒരിടത്തെങ്കിലും അവര്‍ക്ക് ജയിച്ചുവരണം. അതിനാല്‍ അവരും ശ്രമിക്കുന്നുണ്ട്. പക്ഷേ, മറ്റുള്ളവരെപ്പോലെ കഷ്ടപ്പാടില്ല. അവരുടെ പ്രചാരണം കണ്ടിട്ടില്ലേ. ഡാന്‍സാണ്. തോറ്റാലും അങ്ങനെയാവണം.
</p><p>മൂന്നുമുന്നണികളുടെയും നായകകക്ഷികള്‍ കടുത്ത പോരിനെയാണ് നേരിടുന്നത് എന്നു കണ്ടല്ലോ. മുന്നണി ലക്ഷ്യംനേടുന്നതിന് വിയർപ്പൊഴുക്കുന്നത് നായകകക്ഷികളാണ്. ഇവിടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും ലക്ഷ്യം  ഭരണം പിടിക്കുക എന്നതാണ്. രണ്ടുപക്ഷത്തെയും നേതാക്കള്‍ നൂറിലധികം സീറ്റോടെ അധികാരത്തില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അത് അണികള്‍ക്കൊരു ഇരയിട്ട് കൊടുത്തതാണ്. പ്രവര്‍ത്തകര്‍ അതില്‍കയറി കൊത്തിയാലാണ് ചൂണ്ട വലിക്കുമ്പോള്‍ എണ്‍പതോളം സീറ്റുകളെങ്കിലും ഉണ്ടാവുക. ഇത്തവണ കായലിലെ ഓളം നോക്കിനില്‍ക്കുമ്പോള്‍ മനസ്സിലാകുന്നത് എണ്‍പതുമെത്തില്ല എന്നാണ്. അനായാസേന വിജയം ആര്‍ക്കുമുണ്ടാവില്ല. എല്‍.ഡി.എഫ് ആണെങ്കിലും യു.ഡി.എഫ് ആണെങ്കിലും എഴുപത്തഞ്ച് സീറ്റിലേറെ കിട്ടിയാല്‍ ആഹ്ലാദിക്കാം. അത്രയേ കിട്ടൂ. ബി.ജെ.പിക്ക് പഴയ അക്കൗണ്ടിലെ സംഖ്യതന്നെ കിട്ടിയാല്‍ ബഹുലാഭം. കൂടുതല്‍ വല്ലതുമുണ്ടെങ്കില്‍ ഇപ്പോള്‍ നയിക്കുന്നവരുടെ ജാതകഗുണം. അത്രയേ പ്രതീക്ഷിക്കേണ്ടു.</p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/04/04/2825401-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Xe8ubLIV9h9kPQlaHYgRhocJSxWzuwCm7563727" data-watermark="false" style="width: 100%;" info-selector="#info_item_1775277565221"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775277565221"></div></div><p> </p><h3>എണ്ണം നോക്കുമ്പോള്‍ കാണുന്ന കാര്യം
</h3><p>140 അംഗ കേരള നിയമസഭയിലെ മാന്ത്രികസംഖ്യ 71 ആണല്ലോ. അത്ര സീറ്റെങ്കിലും തികക്കാന്‍ സാധിക്കുന്ന മുന്നണിക്ക് ഭരിക്കാം. ഇതാണ് ലളിതഗണിതം. ഇതുവെച്ച് വേണം കണക്ക് നോക്കാന്‍. നിലവില്‍ സി.പി.എം നയിക്കുന്ന എല്‍.ഡി.എഫിന് 98 സീറ്റുണ്ട്. 99 ഉണ്ടായിരുന്നതാണ്. പി.വി.അന്‍വര്‍ രാജിവെച്ച് പോയപ്പോള്‍ 98 ആയി. അതായത് ഏറ്റവും ദുര്‍ബലമായ സാധ്യത വെച്ച് നോക്കിയാല്‍ നിലവിലുള്ളതില്‍നിന്ന് 27 സീറ്റുവരെ നഷ്ടപ്പെട്ടാലും എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ല. ‘നാണംകെട്ട വിജയമാണ്, ‘യഥാർഥത്തില്‍ പരാജയമാണ്’ എന്നൊക്കെ എതിരാളികളും അവലോകനക്കാരും പറയുമായിരിക്കും. അതങ്ങ് സഹിക്കാമെന്നുവെച്ചാല്‍, ഭരണത്തുടര്‍ച്ചയുണ്ടായല്ലോ എന്ന് ആശ്വസിക്കാം. മറുപക്ഷത്ത് യു.ഡി.എഫിന് നിലവില്‍ 41 സീറ്റേയുള്ളൂ. ഭരണം പിടിക്കണമെങ്കില്‍ 30 സീറ്റുകള്‍ ഭരണമുന്നണിയില്‍നിന്ന് പിടിച്ചെടുക്കണം. എന്നുവെച്ചാല്‍ കഷ്ടിച്ച് ജയിക്കണമെങ്കില്‍പോലും കഷ്ടപ്പാട് യു.ഡി.എഫിനാണ്. 
</p><p>ഇവിടെയാണ് തെരഞ്ഞെടുപ്പുകളിലെ പ്രധാന രാസത്വരകമായി കണക്കാക്കപ്പെടുന്ന ഭരണവിരുദ്ധവികാരം പ്രസക്തമാകുന്നത്. പത്തുവര്‍ഷം ഭരിച്ച സര്‍ക്കാറാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഭരണവിരുദ്ധവികാരം ഉണ്ടാകും. അതിന്‍റെയൊരു ലാഞ്ജന തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുമാണ്. സംസ്ഥാനത്താകമാനം അത് പ്രകടമായിരുന്നു. അതിനെ മറികടന്ന് ജനാഭിപ്രായം ഭരണകക്ഷിക്ക് അനുകൂലമായി തിരിക്കാവുന്ന പ്രതിഭാസങ്ങളൊന്നും ഇതിനിടയില്‍ സംഭവിച്ചിട്ടുമില്ല. എന്നുവെച്ച് ഭരണവിരുദ്ധവികാരം സ്വാഭാവികമായി അതിന്‍റെ രാഷ്ട്രീയകര്‍ത്തവ്യം നിർവഹിക്കുമെന്ന് കരുതി കാത്തിരിക്കുന്നതില്‍ അർഥമില്ല. അതിന്‍റെ പ്രഹരശേഷി എത്ര എന്നതും അത് അനുകൂലതരംഗമാക്കി മാറ്റാനുള്ള രാഷ്ട്രീയവിദ്യ പ്രതിപക്ഷം പ്രയോഗിക്കുന്നുണ്ടോ എന്നതും പരിശോധിക്കണം. </p><p>ഭരണവിരുദ്ധവികാരം രൂക്ഷതയോടെ പ്രതിഫലിപ്പിക്കാനാകുന്നത് ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും വീഴ്ചകളെ ജനങ്ങളിലേത്തിക്കുമ്പോഴാണ്. അത് വേണ്ടത്രയുണ്ട് പിണറായി ഭരണത്തിന്‍കീഴില്‍. പത്തുവര്‍ഷവും ആഭ്യന്തര വകുപ്പ് സാധാരണക്കാര്‍ക്ക് പേടിസ്വപ്നമായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മുതല്‍ ഐ.ജി തലത്തിലുള്ളവരുടെ ആര്‍.എസ്.എസ് വിധേയത്വംവരെ തരാതരം സംഭവങ്ങള്‍. പൊലീസുകാരുടെ ക്രിമിനല്‍കുറ്റങ്ങളുടെ പരമ്പര വേറെ. ലോക്കപ് മർദനങ്ങളുടെ ഭീകരത അതിനുപുറമെ.. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്ന് ജനങ്ങളോടും ഇതൊന്ന് നിര്‍ത്തൂ എന്ന് പൊലീസുകാരോടും  പറഞ്ഞുപറഞ്ഞ് കാണാപ്പാഠം പഠിച്ച ആഭ്യന്തര മന്ത്രിയാണ് കേരളത്തിലുള്ളത്. ആരോഗ്യ വകുപ്പിലും മറ്റൊന്നല്ല അവസ്ഥ. ആദ്യത്തെ അഞ്ചുവര്‍ഷം കോവിഡും നിപയും കൈകാര്യം ചെയ്തതില്‍ വിജയിച്ചതായി പ്രതീതിയുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ അക്കാലത്തെ വീഴ്ചപോലും തോണ്ടിപ്പുറത്തെടുത്ത് ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് രണ്ടാംഭരണത്തിലെ ആരോഗ്യ വകുപ്പ്.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/04/04/2825399-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402014rGIC2WQNUA6C7iUxFPXSdiY3DK6iDF7489079" data-watermark="false" style="width: 100%;" info-selector="#info_item_1775277490266" title="ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയൻ" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775277490266"><p>ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയൻ</p></div></div><p>ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും വീഴ്ചകള്‍ ഓരോ വോട്ടറുടെയും മനസ്സിനെയും ശരീരത്തെയും വേദനിപ്പിക്കുന്നതാണ്. അത് ആ അർഥത്തില്‍ ജനങ്ങളിലെത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞോ എന്ന് അവരാണ് ആലോചിക്കേണ്ടത്. ഇല്ലെങ്കില്‍ വലിയൊരു സാധ്യത പാഴാക്കുക മാത്രമല്ല, വലിയൊരു കടമ കൈവിടുകയുമാണ്. ആഭ്യന്തര-ആരോഗ്യ വകുപ്പുകളുടെ വീഴ്ചക്ക് കണക്കു പറയിക്കേണ്ടതുണ്ട്. അത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ്. പ്രതിപക്ഷം പത്തുവര്‍ഷംമുമ്പ് ഭരിച്ചപ്പോഴുണ്ടായ വീഴ്ചപോലും ഭരണപക്ഷം ഇപ്പോഴും ആയുധമാക്കുന്നുണ്ട്. എന്നാല്‍, ഭരണക്കാരുടെ ഇപ്പോഴത്തെ വീഴ്ചപോലും ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെങ്കില്‍ പരാജയമാണത്.
</p><p>ഇതിനൊക്കെ പുറമെ ഭരണകക്ഷി ഇത്തവണയും ചെയ്യാന്‍ പോകുന്നത് ക്ഷേമപെന്‍ഷനുകളുടെ വിതരണമോ അതിന്‍റെ പ്രചാരണമോ ആയിരിക്കും. അത് അവരുടെ മിടുക്ക്. ഇതൊക്കെ ചെയ്താലും ഭരിക്കാന്‍ വേണ്ടത്ര സീറ്റുകള്‍ നേടാനാവുമോ എന്നതാണല്ലോ കാര്യം. 71 സീറ്റുകളെങ്കിലും നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് പ്രയാസപ്പെടുമെന്നാണ് ഇപ്പോള്‍ ബോധ്യമാകുന്നത്. സാമൂഹിക മാധ്യമങ്ങളുടെ അൽഗോരിതം ആ മുന്നണിയെ ചതിച്ചേക്കും. എതിര്‍കക്ഷികളെ നാണംകെടുത്താന്‍ വേണ്ടി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ചു തുടങ്ങിയതാണെങ്കിലും പോകെപ്പോകെ സി.പി.എം പ്രവര്‍ത്തകരുടെ പ്രധാനപ്രവര്‍ത്തനകേന്ദ്രം സാമൂഹിക മാധ്യമം മാത്രമായിട്ടുണ്ട്. പ്രതിപക്ഷത്തെ നേതാക്കളും സ്ഥാനാർഥികളും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന  ഇളക്കം അതേയളവില്‍ ഭരണപക്ഷം ഉണ്ടാക്കുന്നതായി തോന്നുന്നില്ല. </p><p>പുതുതലമുറ വോട്ടര്‍മാരുടെ വികാരത്തെയും അതിനെ ഇളക്കുന്നതിനുള്ള വിദ്യയെയും ഇതോടൊപ്പംതന്നെ കാണണം. സ്ഥാനാർഥി നിര്‍ണയത്തില്‍ യുവപ്രാതിനിധ്യം യു.ഡി.എഫാണ് കാര്യമായി പരിഗണിച്ചത്. തന്നെയുമല്ല ആ ഭാഗത്തെ പല സ്ഥാനാർഥികളും നേതാക്കളും പുതുതലമുറയോട് അടുത്തുനില്‍ക്കാന്‍ കഴിയുന്നവരുമാണ്. എന്നാല്‍, എല്‍.ഡി.എഫ് ഭാഗത്ത് അതങ്ങനെ പ്രകടമല്ല. ആ ഭാഗത്ത് ചെറുപ്പക്കാര്‍ ഇല്ലാഞ്ഞിട്ടല്ല. പ്രായംകൊണ്ട് യുവാക്കളായവര്‍പോലും പെരുമാറ്റംകൊണ്ട് മധ്യവയസ്സിനപ്പുറം കടക്കാന്‍ ശ്രമിക്കുകയാണ്. </p><p>എല്ലാവരും പിണറായി വിജയനെ അനുകരിക്കാന്‍ നോക്കുകയാണ്. എം. സ്വരാജും കടകംപള്ളി സുരേന്ദ്രനും കുഴിച്ചുവെച്ച കുഴിയില്‍ പിന്നാലെവന്ന കുട്ടികളും വീഴുകയാണ്. അത്രയും രാഷ്ട്രീയവാർധക്യം കാലം ആവശ്യപ്പെടുന്നില്ല. പൊതുവേ പുതുതലമുറ രാഷ്ട്രീയതൽപരരല്ല എന്നുമോര്‍ക്കണം. വല്ലപ്പോഴും കളര്‍ഷര്‍ട്ട് ഇടണ്ടേ എന്നു ചോദിച്ച് ഖദറൂരിയ പുതിയ കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിച്ചോ എന്നത് വോട്ടെണ്ണിക്കഴിഞ്ഞ് പരിശോധിക്കേണ്ട കാര്യമാണ്. എന്നാലും പെന്‍ഷന്‍ വാങ്ങുന്നവര്‍ എല്‍.ഡി.എഫിലും പുത്തന്‍തലമുറ യു.ഡി.എഫിലും എന്നാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/04/04/2825400-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020hAzTGEhwhbxV1wKXbFBHQsw3RyIh6tOD7540065" data-watermark="false" style="width: 100%;" info-selector="#info_item_1775277541451"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775277541451"></div></div><p>കോണ്‍ഗ്രസിന്‍റെ ഒരു പ്രധാന കുഴപ്പമായി എണ്ണുന്നത് നേതൃബാഹുല്യമാണല്ലോ. കെ.പി.സി.സി പ്രസിഡന്റുസ്ഥാനത്തേക്കായാലും മുഖ്യമന്ത്രിസ്ഥാനത്തേക്കായാലും നേതാക്കളുടെ എണ്ണപ്പെരുപ്പം ദോഷമായി കാണാറുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പുകാലത്തെങ്കിലും അത് ഗുണമാണ്. സിറ്റിങ് എം.എല്‍.എമാരും അല്ലാത്തവരുമായ സ്ഥാനാർഥികള്‍ മുഴുവനും അവരവരുടെ മണ്ഡലത്തില്‍ കുടുങ്ങിയാലും എവിടെയും കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യമുണ്ട്. പ്രതിപക്ഷ നേതാവ് മാത്രമല്ല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണെങ്കിലും എം.പിമാരായാലും കെ.പി.സി.സി പ്രസിഡന്റുമാരാകാന്‍ നില്‍ക്കുന്നവരാണെങ്കിലും തെരഞ്ഞെടുപ്പുരംഗത്ത് സജീവമായുണ്ട്. എന്നാല്‍, മറുപക്ഷത്ത്  പിണറായി മാത്രമാണ് ഏക താരപ്രചാരകന്‍ എന്ന പ്രതീതിയാണുള്ളത്. സി.പി.എം ജനറല്‍ സെക്രട്ടറിയെക്കൂടി എണ്ണാം. </p><p>അതിലപ്പുറം ഇളക്കമുണ്ടാക്കുന്നവര്‍ കുറവാണ്. മന്ത്രിമാരൊക്കെ സ്ഥാനാർഥികളും പ്രവര്‍ത്തനമൊക്കെ സ്വന്തം മണ്ഡലത്തില്‍ മാത്രവും എന്നതാണ് പ്രചാരണത്തിന്‍റെ അവസാനദിവസങ്ങള്‍ വരെ കണ്ടത്. അവസാന ദിവസങ്ങളിലാണ് പല മന്ത്രിമാരും സ്വന്തം മണ്ഡലത്തില്‍നിന്ന് പുറത്തുപോയത്. അത് തന്ത്രപരമായ ഒരു പിഴവുമാണ്. അവസാന ദിവസങ്ങളിലാണ് അവര്‍ സ്വന്തം മണ്ഡലത്തില്‍ വേണ്ടത്. പലപ്പോഴും സ്ഥലത്ത് ഓടിയെത്തേണ്ടിവരുക ആ ദിവസങ്ങളിലാണ്. വി.എസ്.അച്യുതാനന്ദന്‍, എം.എം.ലോറന്‍സ് തുടങ്ങിയവര്‍ മുന്നണി കണ്‍വീനര്‍മാരായിരുന്നപ്പോഴും പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സി.പി.എം സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചപ്പോഴും തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞുനിന്നിരുന്നു. ഇത്തവണ സി.പി.എം സെക്രട്ടറിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും അത്ര തിളക്കം കണ്ടില്ല. സ്വന്തം മണ്ഡലങ്ങളിലെ കാഠിന്യമാണ് അവരെ അദൃശ്യരാക്കിയതെങ്കില്‍ അത് കാണിക്കുന്നത് മത്സരത്തിന്‍റെ കാഠിന്യം തന്നെയാണ്. കാനം രാജേന്ദ്രന്‍റെ കാലംവരെ സി.പി.ഐക്ക് ഒരു സെക്രട്ടറിയുണ്ട് എന്ന് തെരഞ്ഞെടുപ്പുകാലത്ത് തോന്നുമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരാളെ കാണാനില്ല.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/04/04/2825398-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020xjGPYoeCbS5H6SdZChXV6eZKKJwTb3BR7440235" data-watermark="false" style="width: 100%;" info-selector="#info_item_1775277441426" title="തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.ഡി. സതീശനെ ഷാൾ അണിയിക്കുന്നു" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775277441426"><p>തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.ഡി. സതീശനെ ഷാൾ അണിയിക്കുന്നു</p></div></div><h3>രണ്ടാം കക്ഷികള്‍ എന്തു കൊണ്ടുവരും?</h3><p>ഒരു മുന്നണി ഭരണം പിടിച്ചാല്‍ അതിന്‍റെ ആനന്ദമനുഭവിക്കുന്നത് നായകകക്ഷി മത്രമല്ല. ഘടകകക്ഷികളും കൂടിയാണ്. അതില്‍തന്നെ പ്രത്യേകാവകാശങ്ങള്‍ അനുഭവിക്കുന്നവരാണ് രണ്ടാം പാര്‍ട്ടികള്‍. എല്‍.ഡി.എഫിലാണെങ്കില്‍ രണ്ടാംപാര്‍ട്ടിയായി സി.പി.ഐയും യു.ഡി.എഫില്‍ രണ്ടാംപാര്‍ട്ടിയായി മുസ്‍ലിംലീഗുമാണുള്ളത്. ഒരുകാലത്ത് തുല്യബലത്തില്‍ നിന്നിരുന്ന കേരള കോണ്‍ഗ്രസ് പിന്നെപ്പിന്നെ പിന്തള്ളപ്പെട്ടുപോയി. യു.ഡി.എഫിലാണെങ്കില്‍ മുസ്‍ലിം ലീഗിനേക്കാള്‍ വലിയ പാര്‍ട്ടിയാകണമെന്നും എല്‍.ഡി.എഫിലാണെങ്കില്‍ സി.പി.ഐയേക്കാളും വലിയ പാര്‍ട്ടിയാകണമെന്നും കേരള കോണ്‍ഗ്രസിന് വാശിയുണ്ടായിരുന്നു, ഒരു കാലത്ത്. അതിന് ഇരുപതിലധികം എം.എല്‍.എമാര്‍ സ്വന്തമായി വേണമല്ലോ. ഇക്കാലത്ത് ഏതായാലും അത് നടക്കില്ല. ഏറ്റവും വലിയ കേരള കോണ്‍ഗ്രസായ ജോസ് കെ.മാണിയുടെ പാര്‍ട്ടി മത്സരിക്കുന്നതുതന്നെ 12 സീറ്റില്‍ മാത്രമാണ്. </p><p>അവര്‍ ഇടതുമുന്നണിയിലാണ്. അവിടെ നിലവില്‍ രണ്ടാം പാര്‍ട്ടിയായ സി.പി.ഐ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്തുണ്ട്. 17 സിറ്റിങ് സീറ്റുണ്ടായിരുന്നു. അതില്‍ ഒരാള്‍ ബി.ജെ.പിയില്‍ പോയി. ഇപ്പോള്‍ 25 സീറ്റില്‍ സി.പി.ഐ മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫിലെ പ്രധാന ഘടകക്ഷികളായ കേരള കോണ്‍ഗ്രസ്(എം), സി.പി.ഐ എന്നിവര്‍ ചേര്‍ന്ന്  37 സീറ്റില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പതിനാലോ പതിനഞ്ചോ സീറ്റുമാത്രമേ ജയിച്ചുവരാന്‍ സാധ്യതയുള്ളൂ. ബാക്കി ഘടകകക്ഷികളും സ്വതന്ത്രരും കൂടി അഞ്ചുസീറ്റ് കൊണ്ടുവന്നാലും ഇരുപതായി. ബാക്കി 51 സീറ്റെങ്കിലും സി.പി.എം ഒറ്റക്ക് നേടിയാലേ ഭരണത്തുടര്‍ച്ച പേരിനെങ്കിലും യാഥാർഥ്യമാകൂ. നിലവില്‍ സി.പി.എമ്മിന് 62 എം.എല്‍.എമാരുണ്ട്. സിറ്റിങ് സീറ്റ് മുഴുവന്‍ നിലനിര്‍ത്താനായാലേ അനായാസേന ഭരണം തുടരാനാകൂ എന്നർഥം. അത് ഇപ്പോഴത്തെ അവസ്ഥയില്‍ അത്ര എളുപ്പമായിരിക്കുമെന്ന് തോന്നുന്നില്ല.
</p><p>മറുപക്ഷത്ത് യു.ഡി.എഫില്‍ രണ്ടാം പാര്‍ട്ടിയായ മുസ്‍ലിംലീഗ് താരതമ്യേന പ്രബലമാണ്. 15 സിറ്റിങ് സീറ്റുള്ള മുസ്‍ലിംലീഗ് 27 സീറ്റില്‍ മത്സരിക്കുന്നുണ്ട്. അതില്‍ 18/19 സീറ്റുകള്‍ ജയിച്ചേക്കാം. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ആര്‍.എം.പി, ആര്‍.എസ്.പി, സി.എം.പി തുടങ്ങിയ പാര്‍ട്ടികളും ചേര്‍ന്ന് അഞ്ചോ ആറോ സീറ്റുകളും കൊണ്ടുവരുമെന്ന് കരുതാം. എന്നാല്‍ തന്നെ കോണ്‍ഗ്രസ് സ്വന്തംനിലക്ക് 46 സീറ്റുകളെങ്കിലും ജയിച്ചുവരണം. നിലവില്‍ കോൺഗ്രസിന് 21 സീറ്റുകളാണുള്ളത്. അതിന്‍റെ ഇരട്ടിയിലധികം നേടണമെന്ന് ചുരുക്കം. ഒരു തരംഗത്തിന്‍റെ സഹായമില്ലാതെ അത് സാധ്യമാവില്ല. തരംഗം തനിയെ ഉണ്ടാകില്ല. അത്ര പ്രഭാവമുള്ള നേതാക്കളൊന്നും ഇപ്പോഴില്ലല്ലോ. അതിനാല്‍ കോണ്‍ഗ്രസുകാര്‍ കഷ്ടപ്പെടണം.
</p><p>എന്‍.ഡി.എയിലും രണ്ടാംപാര്‍ട്ടി സ്ഥാനത്തേക്ക് മത്സരമുണ്ട്. നേരത്തെ വെള്ളാപ്പള്ളി നടേശന്‍ മകനുവേണ്ടി നിര്‍മിച്ച ബി.ഡി.ജെ.എസ് ആയിരുന്നു ആ മുന്നണിയിലെ രണ്ടാം പാര്‍ട്ടി. ഇത്തവണ വ്യവസായിയായ സാബു എം. ജേക്കബ് സ്വന്തം ആവശ്യത്തിന് നിര്‍മിച്ച ട്വന്‍റി ട്വന്‍റിയും രംഗത്തുണ്ട്. ഒന്നൊരു ജാതിപ്പാര്‍ട്ടിയും ഒന്നൊരു അരാഷ്ട്രീയ പ്രസ്ഥാനവുമാണ് എന്നത് ശരിതന്നെ. പക്ഷേ, അവയെ എഴുതിത്തള്ളുന്നത് ബുദ്ധിയല്ല. അരാഷ്ട്രീയതയും ജാതീയതയും തിടംവെച്ചുവരുന്ന സാഹചര്യത്തില്‍ ഈ രണ്ട് പാര്‍ട്ടികളും അവയുടെ പ്രതിലോമശേഷി ഉപയോഗിച്ചേക്കാം. </p><p>സാബു എം. ജേക്കബിന്‍റെ പാര്‍ട്ടിയും തുഷാർ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും സ്ഥാനാർഥി നിര്‍ണയത്തില്‍പോലും ഗൗരവം കാണിച്ചിട്ടില്ല. പക്ഷേ, ബി.ജെ.പിക്ക് സാമാന്യം നന്നായി വോട്ടുപിടിക്കാന്‍ പറ്റിയ മണ്ഡലങ്ങള്‍ ആ പാര്‍ട്ടികള്‍ക്ക് കൊടുക്കാനും അവയെ ഉയര്‍ത്തിക്കാട്ടാനും ബി.ജെ.പി തയാറായി. അതെന്തിന് എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. നേര്‍ക്കുനേരെയുള്ള രാഷ്ട്രീയമത്സരം നേര്‍ത്തുവരുകയും കുറുക്കുവഴികളും ഒളിയങ്കങ്ങളും നാട്ടുനടപ്പാവുകയും ചെയ്യുമ്പോള്‍ ഇത്തരം പാര്‍ട്ടികള്‍ക്കും ഉപയോഗം കാണും. അതിശക്തമായ സി.പി.എമ്മുപോലും എത്രയെത്ര ഒറ്റയാള്‍ പാര്‍ട്ടികളെയാണ് പരിപാലിച്ചുപോരുന്നത്! എന്തെങ്കിലും ഉപയോഗമില്ലാതെ അത് ചെയ്യില്ലല്ലോ.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/04/04/2825397-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020d1nqWeBYtdVUrKhSxghDTOKdamtqEYwS7394031" data-watermark="false" style="width: 100%;" info-selector="#info_item_1775277395222"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775277395222"></div></div><h3>ഡീല്‍ എന്ന അധോലോക വ്യാപാരം
</h3><p>പ്രചാരണം പാതിയായപ്പോള്‍ പൊന്തിവന്ന ഡീല്‍ വിവാദത്തെ പരിശോധിക്കേണ്ടതിപ്പോഴാണ്. കേരള രാഷ്ട്രീയത്തില്‍ ഡീല്‍ എന്നതൊരു പുതുമയല്ല. ഐക്യകേരളം രൂപംകൊണ്ടതിനുശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പുമുതല്‍ പലതരത്തിലും ഡീലുകളുണ്ടായിട്ടുണ്ട്. അന്ന് പേര് ഇതായിരിക്കില്ല. എന്തായാലും സംഗതി പരസ്പര സഹായമാണ്. പരസ്പരം കൈമാറുന്നത് വോട്ടുകള്‍തന്നെ ആയിരിക്കണമെന്നുമില്ല. കേരളത്തില്‍ അടുത്തകാലംവരെ വോട്ടുകച്ചവടം എന്ന പ്രയോഗംതന്നെ ഉണ്ടായിരുന്നു എന്നോര്‍ക്കണം. ബി.ജെ.പിക്ക് കാര്യമായി വോട്ടുള്ള പല മണ്ഡലങ്ങളിലും അവര്‍ മത്സരിക്കാതെ പുതിയ ഘടകകക്ഷികള്‍ക്ക് കൊടുക്കുകയും അവര്‍ രാഷ്ട്രീയ സ്വഭാവമില്ലാത്ത സ്ഥാനാർഥികളെ നിര്‍ത്തുകയും ചെയ്യുന്നത് യാദൃച്ഛികമാണെന്ന് കരുതിക്കൂട. ബി.ജെ.പിയുടെ ഘടകക്ഷികളുടെയും തലപ്പത്തുള്ളവരെല്ലാം കറകളഞ്ഞ കച്ചവടക്കാരാണ് എന്നതുമോര്‍ക്കണം. എതുതരത്തിലുമുള്ള ഡീലിനും പ്രാപ്തരാണവര്‍.
</p><p>മറ്റൊരു തരത്തിലും ഡീല്‍സാധ്യത പരിശോധിക്കാം.  ജനാധിപത്യപ്രസ്ഥാനങ്ങള്‍ എന്ന് പറയപ്പെടുന്ന അഴകൊഴമ്പന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഡീലുണ്ടാക്കാനും അത് വിജയകരമായി നടപ്പാക്കാനും കഴിയില്ല. 1991ല്‍ വടകരയും ബേപ്പൂരും യു.ഡി.എഫ് ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കിയതുപോലെ ഇരിക്കുമത്. ഒന്നാംമണിക്കൂറില്‍തന്നെ പാട്ടാകും. എന്നാല്‍, അസാമാന്യമായ കേഡര്‍സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ അത് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ നടപ്പായിരിക്കും. അതില്‍ കൈകാര്യ കര്‍ത്താക്കളായി രംഗത്തുവരുന്നത് ആരാണെന്നുപോലും പുറത്തറിയണമെന്നില്ല. കണ്ണൂര്‍ ജില്ലയില്‍ കൊലപാതകമത്സരം നിർത്തിവെക്കാന്‍ ആര്‍.എസ്.എസും സി.പി.എമ്മും തീരുമാനിച്ചത് അതീവ ‘സാത്വികനായ’ ഒരു അധ്യാത്മിക ഗുരുവിന്‍റെ കാര്‍മികത്വത്തില്‍ ആയിരുന്നല്ലോ. അയാളാകട്ടെ, മാർക്സിസ്റ്റുമല്ല, ഹിന്ദുത്വക്കാരനുമല്ല.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/04/04/2825396-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020uvTdgEFTQ0Lg58Lwaizgd4EAiIEQBhuG7367328" data-watermark="false" style="width: 100%;" info-selector="#info_item_1775277369045" title="വിവിധ പാർട്ടി പരിപാടികളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775277369045"><p>വിവിധ പാർട്ടി പരിപാടികളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ</p></div></div><p>കൊലപാതകങ്ങള്‍ അവസാനിച്ചുകാണണമെന്ന മാനുഷികമായ മോഹംകൊണ്ടുമല്ല അയാള്‍ അതിന് മധ്യസ്ഥം വഹിച്ചത്. പ്രതിഫലമായി ഭൂമി അളന്നുവാങ്ങിയിട്ടാണ്. ഡീലുകള്‍ അങ്ങനെയാണ്. ആ മണ്ഡലത്തിനുപകരം ഈ മണ്ഡലം എന്നുമാത്രം ആകണമെന്നില്ല ഡീലുകളിലെ കരാറുകളും കൈമാറ്റങ്ങളും. നീക്കുപോക്കല്ല ഡീല്. നീക്കുപോക്ക് എന്നാല്‍ രണ്ട് രാഷ്ട്രീപാര്‍ട്ടികള്‍ തമ്മില്‍ ഘടകകക്ഷികളുടെ അറിവോടെയോ അല്ലാതെയോ നടത്തുന്ന ചില താൽക്കാലിക സഹകരണമാണ്. പരസ്പരം ഗുണംകിട്ടുകയും എന്നാല്‍ ഘടകക്ഷികള്‍ക്ക് ദോഷംവരാതെയും സ്വന്തംനിലക്ക് നടത്താവുന്ന ചില അഡ്ജസ്റ്റുമെകള്‍. എന്നാല്‍, ഡീല്‍ അതല്ല. ഒരുതരം അധോലോക വ്യാപാരമാണത്. </p><p>ആ രീതി പരിചയമുള്ളവര്‍ക്ക് രാഷ്ട്രീയത്തിലും അത് എളുപ്പത്തില്‍ നടപ്പാക്കാനാകും. കേഡര്‍ കഴിവൊക്കെ അതിന്നൊരു മുതല്‍ക്കൂട്ടായിമാറും. അതുകൊണ്ടുതന്നെ ഡീലുണ്ടെന്നോ ഇല്ലെന്നോ പെട്ടെന്ന് പറയാനാവില്ല. കുറഞ്ഞത് വോട്ടെണ്ണല്‍ കഴിയുംവരെയെങ്കിലും കാക്കണം. അപ്പോഴും സൂചനകളേ കിട്ടൂ. കഥ മുഴുവന്‍ പുറത്തുവരാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും വരാം. ഏതായാലും ഒന്നുറപ്പിക്കാം, അധോലോക വ്യാപാരം ശരിക്കറിയുന്നവര്‍ രാഷ്ട്രീയക്കാരിലുണ്ട്. പഴയ പാര്‍ട്ടികളിലുമുണ്ട്. പുതിയ പാര്‍ട്ടികളിലുമുണ്ട്. അവരുടെ കളികള്‍ കേരളം കാണാനിരിക്കുന്നേയുള്ളൂ. ഈ ഡീല്‍വിവാദം വന്നതോടെ സര്‍ക്കാറിനെതിരെ വരേണ്ടിയിരുന്ന പല വിഷയങ്ങളും ചര്‍ച്ചയല്ലാതായി എന്നതും എല്ലാ വിവാദങ്ങളും ഡീലിനെച്ചുറ്റിയായി എന്നതും ഓര്‍ക്കുക.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/legislative-elections-and-political-parties-1508394</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/legislative-elections-and-political-parties-1508394</guid>
<category><![CDATA[Weekly,Archives,Articles,Premium,13 APR 2026]]></category>
<dc:creator><![CDATA[പി.ടി നാസർ]]></dc:creator>
<pubDate>Mon, 06 Apr 2026 02:30:01 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/04/2825403-untitled-1.gif]]></image>
<tags>legislative election,Madhyamam weekly,Health Department,Pinarayi Vijayan</tags>
</item>
<item>
<title><![CDATA[സമയസൂചികൾ ഇല്ലാത്ത കാലമാണ് സത്യം]]></title>
<content:encoded><![CDATA[<p>ഇത്ര തിരക്കുപിടിച്ച് 
</p><p>നിങ്ങളെല്ലാരും കൂടി അധ്യാപകരുമായി എങ്ങോട്ടാണ് 
</p><p>പോയത്? 
</p><p>ആരോടും പറയാതെ,
</p><p>തിരിച്ചുവരാത്ത വണ്ണം,
</p><p>ഒന്ന് കൈവീശിക്കാണിക്കാതെ. 
</p><p>പള്ളിക്കൂടവും പക്ഷിച്ചിലപ്പുകളും
</p><p>കൂടെക്കൊണ്ടുപോയി 
</p><p>ഒരേ യൂനിഫോമും 
</p><p>ഷൂസുകളുമിട്ടാണ് പോയത് 
</p><p>ബാഗുകളും പുസ്തകങ്ങളും 
</p><p>തിരക്കുപിടിച്ച് കൈയിൽ എടുത്തിരുന്നു
</p><p>ഒന്നും മറക്കാതെ 
</p><p>എല്ലാം കൊണ്ടുപോയി 
</p><p>നിങ്ങൾ സ്കൂൾമുറ്റത്ത് 
</p><p>കളിക്കാറുണ്ടായിരുന്നു 
</p><p>ആ കളികളും കൂടെ കൊണ്ടുപോയി 
</p><p>രാവിലെ സ്കൂൾവണ്ടികളിൽ വരും 
</p><p>വൈകുന്നേരം സ്കൂൾവണ്ടികളിൽ മടങ്ങും
</p><p>ഇനി അങ്ങനെ ഉണ്ടാവില്ല 
</p><p>ടൈംടേബിളും നഷ്ടപ്പെട്ടിരിക്കുന്നു 
</p><p>നിങ്ങൾക്കായിനി സമയസൂചികൾ ഓടുകയില്ല
</p><p>സമയസൂചികൾ ഇല്ലാത്ത 
</p><p>കാലമാണ് സത്യം.
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1508400</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1508400</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 APR 2026]]></category>
<dc:creator><![CDATA[എസ്. ജോസഫ്]]></dc:creator>
<pubDate>Mon, 06 Apr 2026 02:15:02 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/04/2825411-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[തെരഞ്ഞെടുപ്പിൽ സൂക്ഷിക്കുക]]></title>
<content:encoded><![CDATA[<p>‘ആഴ്ചപ്പതിപ്പ്’ വായനക്കാരുടെ കൈകളിലെത്തുമ്പോൾ തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രമായിരിക്കും ബാക്കി. കേരളം ഇന്നോളം കണ്ട ഏറ്റവും വാശിയേറിയ, അനിശ്ചിതത്വങ്ങൾ നിറഞ്ഞ, അടിയൊഴുക്കുകളിൽ ഉലഞ്ഞ, മറുകണ്ടം ചാട്ടങ്ങളുടെ  പരമ്പര തീർത്ത ഒരു തെരഞ്ഞെടുപ്പാണിത്. മുന്നണികളുടെയും പാർട്ടികളുടെയും നിലനിൽപുതന്നെ തെരഞ്ഞെടുപ്പ് ഫലത്തിൽ ചോദ്യം ചെയ്യപ്പെടും. മൂന്നാംവട്ടം അധികാരം ലഭിക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നീങ്ങുന്ന പിണറായി സർക്കാറിന് പരാജയം നേരിട്ടാൽ അത് രാജ്യത്തുതന്നെ സി.പി.എമ്മിന്റെ നിലനിൽപ് അപകടത്തിലാക്കും. വീണ്ടും തോറ്റാൽ കോൺഗ്രസ് തകർന്നടിഞ്ഞേക്കും. ഈ വാക്വത്തിലേക്ക് ഹിന്ദുത്വ ശക്തികൾ കുതിച്ചുകയറി വരുകയുംചെയ്യും.
</p><p>മേൽത്തട്ടിൽ കാണുന്നത്ര നിഷ്‍കളങ്കമല്ല തെരഞ്ഞെടുപ്പിൽ അടിത്തട്ടിലെ കാര്യങ്ങൾ. ഇന്നുവരെയുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം അടിത്തട്ടിൽ നടന്ന നീക്കുപോക്കുകൾ വലിയരീതിയിൽ ഫലത്തെ മാറ്റിമറിച്ചു. തിരശ്ശീലക്ക്  പിന്നിലെ ആ അപകടങ്ങളെപ്പറ്റി ബോധ്യമുണ്ടാവണം എല്ലാ വോട്ടർമാർക്കും. 
</p><p>തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലേ ഡീൽ നടന്നിരിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ബി.ജെ.പിയുമായി എൽ.ഡി.എഫിന് ഡീൽ ഉണ്ടെന്ന് യു.ഡി.എഫും തിരിച്ചാണുള്ളതെന്ന്  എൽ.ഡി.എഫും ആരോപിക്കുന്നുണ്ട്. എന്നാൽ, ‘ഡീലി’നുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നുണ്ട്. കുറഞ്ഞത് ഏഴു മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി ജയസാധ്യത വിലയിരുത്തുന്നുണ്ട്. മ​ഞ്ചേശ്വരം, വട്ടിയൂർക്കാവ്, പാലക്കാട്, നേമം എന്നിങ്ങനെയുള്ള ഈ മണ്ഡലങ്ങളിൽ ചിലതെല്ലാം ബി.ജെ.പിയെ ജയിപ്പിച്ചാൽ മറ്റിടങ്ങളിൽ അവർ വോട്ടുമറിച്ചു ചെയ്യാൻ സന്നദ്ധമാകും എന്നത് ആർക്കാണറിയാത്തത്. എന്നാൽ, വോട്ടുകൾ ഭിന്നി​പ്പിക്കാതെ, ജയസാധ്യതയുള്ള സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ ബി.ജെ.പിയുടെ പരാജയം ഉറപ്പിക്കാൻ നിഷ്പ്രയാസം സാധിക്കും. ആ ജാഗ്രത വോട്ടർമാർ കാട്ടേണ്ടതുണ്ട്.
</p><p>കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ബി.ജെ.പിയുടെ വിജയം കൃത്യമായി പഠനവിധേയമാക്കേണ്ടതുണ്ട്. മണ്ഡലം പിടിക്കാൻ ബി.ജെ.പി കൃത്യമായ പദ്ധതിയൊരുക്കി. മറ്റ് ജില്ലകളിലെ വോട്ടർമാരെ തൃശൂരിലെ സമ്മതിദായകരാക്കി മാറ്റി. അങ്ങനെ വോട്ട​ുചോരിയിലൂടെയും കൃത്രിമങ്ങളിലൂടെയും വിജയം സാധ്യമാകുമെന്ന് ഹിന്ദുത്വ കക്ഷികൾ പഠിച്ചിട്ടുണ്ട്. ഇത് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഹിന്ദുത്വ കക്ഷികളുടെ ഏ​െതാരു വിജയത്തിനും ജനാധിപത്യവും മതേതരത്വവും വലിയ വിലകൊടുക്കേണ്ടിവരും. 
</p><p>അപവാദ പ്രചാരണങ്ങൾ, നുണയുടെ ഘോഷം, പണത്തിന്റെ കു​ത്തൊഴുക്ക്, നവമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം എന്നിങ്ങനെ ജയംമാത്രം ലക്ഷ്യമാക്കിയ നീക്കങ്ങൾ ഫലത്തിൽ അന്തരീക്ഷം മലീമസമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിനോടടുപ്പിച്ച് വർധിക്കാനാണ് സാധ്യത. വോട്ടർപട്ടികയിൽ വന്ന മാറ്റങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്ന്  കണ്ടറിയേണ്ടിയിരിക്കുന്നു. ​പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ ആരാകുമെന്ന് ആരും ആർക്കും പറഞ്ഞുനൽകേണ്ടതില്ല. വിജയ പരാജയങ്ങളെ ഈ ‘കടുംവെട്ട്’ ബാധിക്കുമെന്ന കാര്യം ഉറപ്പ്.</p><p>തെരഞ്ഞെടുപ്പ് കമീഷൻ ആരുടെ പക്ഷത്ത് എന്നതാണ് മറ്റൊരു ചോദ്യം. രാജ്യത്ത് കുറച്ചുനാളായി കമീഷന്റെ പ്രവർത്തനത്തിൽ പക്ഷപാതിത്വവും ദുരൂഹതയും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അടുത്തിടെ ഇലക്ഷൻ കമീഷന്റെ സർക്കുലറിൽ കമീഷന്റെ സീലിന് പകരം ബി.ജെ.പിയുടെ സീൽ വന്നു എന്നത് ചെറിയ കാര്യമല്ല. അത് കേവലം ‘ക്ലറിക്കൽ മിസ്റ്റേ’ക്കുമല്ല. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളെ ഭരണകക്ഷി തങ്ങൾക്കുവേണ്ടി ഉപയോഗിച്ചുവെന്നതിന് നിരവധി ആക്ഷേപങ്ങൾ അടുത്ത കാലത്തായി ഉണ്ടായി. 
</p><p>ചുരുക്കത്തിൽ, ഔദ്യോഗിക സംവിധാനത്തിലൂടെയും അല്ലാതെയും തെരഞ്ഞെടുപ്പിൽ അട്ടിമറികൾ പലത് നടക്കാൻ സാധ്യതയുണ്ട്. ചെറിയൊരു അട്ടിമറി പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കാലമാണിത്. അതിനാൽതന്നെ വോട്ടർമാർ ജാഗ്രത പുലർത്തിയേ തീരൂ. നമുക്ക് വേണ്ടത് സുതാര്യവും, സത്യസന്ധവുമായ, നേരായ തെരഞ്ഞെടുപ്പു പ്രക്രിയയാണ്. അതാണ് ജനാധിപത്യത്തെ നിലനിർത്തുക. അതിന് ജനാധിപത്യ വിശ്വാസികൾ കൂടുതൽ ക്രിയാത്മകമായി രംഗത്തുവരേണ്ടതുണ്ട്.
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/assembly-elections-2026-1508397</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/assembly-elections-2026-1508397</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,13 APR 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 06 Apr 2026 01:45:52 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/04/2825408-untitled-1.gif]]></image>
<tags>Assembly elections,Madhyamam weekly,Election Commission,voter list</tags>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്​]]></title>
<content:encoded><![CDATA[<h3>തെരഞ്ഞെടുപ്പ് കാലത്തെ പൊള്ള വാഗ്ദാനങ്ങൾക്ക് വിലകൽപിക്കരുത്</h3><p>ആഴ്ചപ്പതിപ്പിന്റെ (ലക്കം 1466) ‘തുടക്കം’ പംക്തിക്ക് ഒരനുബന്ധമാണ് ഈ കുറിപ്പ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഒരാളുടെ പേര് നിർദേശിക്കപ്പെടുമ്പോൾ നമുക്ക് മുന്നിൽവരുന്നത് വാഗ്ദാനങ്ങളുടെയും പ്രചാരണങ്ങളുടെയും വലിയൊരു പ്രവാഹം തന്നെയായിരിക്കും.</p><p>എന്നാൽ, ജാഗ്രതയുള്ള വോട്ടർ എന്ന നിലയിൽ നമ്മൾ വില കൽപിക്കേണ്ടത് അവരുടെ പൊള്ള വാഗ്ദാനങ്ങളല്ല,  മറിച്ച് സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട ആ വ്യക്തിയുടെ മുൻകാല പ്രവർത്തനങ്ങൾ തന്നെയാണ്. പൊതുജന പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ  സമീപനം, പ്രതിസന്ധി ഘട്ടങ്ങളിൽ കാണിച്ച നേതൃഗുണം, സാമൂഹിക സൗഹൃദം നിലനിർത്താനുള്ള മനോഭാവം തുടങ്ങിയവയാണ് യഥാർഥ അളവുകോലുകൾ. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ തെറ്റിദ്ധാരണകൾ വ്യാപിക്കുന്ന കാലത്ത്, സത്യവും അസത്യവും തിരിച്ചറിയാനുള്ള വിവേകവും അത്രതന്നെ അനിവാര്യമാണ്. അതിനാൽ, വിവരങ്ങൾ പരിശോധിച്ച്, വസ്തുതകളെ അടിസ്ഥാനമാക്കി, ചിന്താപൂർവമായ തീരുമാനം എടുക്കുകയാണ് ഓരോ വോട്ടറുടെയും ഉത്തരവാദിത്തം.
</p><p>അതുപോലെ തന്നെ, തെരഞ്ഞെടുപ്പ് ഒരു ദിവസത്തെ പ്രവൃത്തി മാത്രമല്ല, അത് തുടർച്ചയായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. നാം തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ നമ്മുടെ ശബ്ദമായി നിയമസഭകളിൽ സംസാരിക്കേണ്ടവരാണ്. അതിനാൽ, അവരുടെ ഉത്തരവാദിത്തബോധവും ജനങ്ങളോടുള്ള സമീപനവും വളരെ പ്രധാനമാണ്. 
</p><p>വോട്ട് ചെയ്യുന്നത് മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ടവരെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. ശരിയായ വ്യക്തികളെ തെരഞ്ഞെടുക്കുമ്പോൾ മാത്രമേ ഒരു രാജ്യത്തിന് സ്ഥിരതയും പുരോഗതിയും ഉറപ്പാക്കാൻ കഴിയൂ; അതുകൊണ്ടു തന്നെ, ഓരോ വോട്ടും ഒരു നല്ല നാളേക്കുള്ള നിക്ഷേപമാണെന്ന് മനസ്സിലാക്കി അതിന്റെ മൂല്യം കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു.
</p><p><font color="#0000ff">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം</font></p><h3>ഗൾഫ് നാടകങ്ങളിലെ ഇന്ത്യൻ മുഖങ്ങൾ</h3><p>ഖത്തറിൽ ജോലി ചെയ്തിരുന്ന കാലത്ത് ധാരാളമായി കേട്ടിരുന്ന പേരുകളിൽ ഒന്നാണ് ഗാനിം സുലൈത്തി. സുലൈത്തിയുടെ നാടകങ്ങൾ അന്ന് ഖത്തർ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നതും ആസ്വദിക്കുന്നതും ഓർമയിലുണ്ട്. ആ ഓർമകളെ പുനരാവിഷ്കരിക്കാൻ വി.എ. കബീറിന്റെ പ്രഭാഷണം സഹായകമായി (ലക്കം 1465). സുലൈത്തിയുടെ നാടകങ്ങളിലെ തമാശകളും അഭിനയവും അറബി അറിയാത്തവർക്കുപോലും നന്നായി ആസ്വദിക്കാൻ സാധിക്കുമായിരുന്നു. അൽ ജസീറ പ്രക്ഷേപണം ചെയ്ത (ബിലാ ഹുദുദ് )  ‘അതിരുകളില്ലാതെ’ എന്ന പരമ്പര ചിന്തോദീപകവും സരസ സമ്പന്നവുമായിരുന്നു. 
</p><p>കേരളത്തിൽ നിന്നുള്ള എന്റെ ചില സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ആ വലിയ കലാകാരന്റെ നാടകങ്ങളിൽ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ പിന്നിൽ ഗാനിം സുലൈത്തിയുടെ ഉദാര മനോഭാവം ഉണ്ടായിരുന്നു എന്ന് നിസ്സംശയം പറയാം. വി.എ. കബീർ പ്രഭാഷണത്തിൽ പരാമർശിച്ച ഖത്തർ ഇലക്ട്രിസിറ്റി (കഹ്റുമ) യിൽ ജോലി ചെയ്തിരുന്ന മലയാളി എ.വി.എം ഉണ്ണി ദോഹയിലെ കലാസാംസ്കാരിക പരിപാടികളിൽ നിത്യ സാന്നിധ്യമായിരുന്നു അന്ന്.</p><p>ഖത്തറിലെ മലയാളി സമൂഹത്തിന്റെ ഗതകാല ചരിത്രം ഉണ്ണിക്ക എന്ന് ഞങ്ങൾ വിളിച്ചിരുന്ന എ.വി.എം ഉണ്ണി പകർത്തിവെച്ച അനേകം കലാസാംസ്കാരിക പരിപാടികളുടെ ക്ലിപ്പുകൾ പ്രദർശിപ്പിക്കപ്പെടാതെ അപൂർണമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ദീർഘകാലം മരുഭൂമിയിൽ കഴിച്ചുകൂട്ടിയത് കൊണ്ടാവണം മുഹമ്മദുണ്ണി എന്ന വലിയ കലാകാരനെ കൈരളിക്ക് നഷ്ടമായത് എന്നുകൂടി കൂട്ടത്തിൽ പറഞ്ഞുവെക്കട്ടെ. കലാമേഖലയില്‍ മികച്ചുനില്‍ക്കുന്നത് നാടകവും നടനവും തന്നെയെന്ന് അടിവരയിടുന്നതാണ് ഈ ലേഖനം.</p><p><font color="#0000ff">സുബൈര്‍ കുന്ദമംഗലം 
</font></p><h3>‘മഹാമായ’; സ്ത്രീയുടെ സ്വകാര്യമായ പരിഭ്രമങ്ങൾ</h3><p> സലിൻ മാങ്കുഴി എഴുതിയ കഥ ‘മഹാമായ’ (ലക്കം 1466) ഞെട്ടലോടെയും വിങ്ങലോടെയും മാത്രമേ വായിക്കാനാവൂ. മായ എന്ന സ്ത്രീയിലൂടെ കഴിഞ്ഞ തലമുറയിലെ വിവാഹിതരായ എല്ലാ സ്ത്രീകളുടെയും വളരെ സ്വകാര്യമായ നിരവധി പരിഭ്രമങ്ങൾ അവതരിപ്പിക്കുന്നു. കതിർമണ്ഡപത്തിൽനിന്ന് ഭർത്താവിന്‍റെ വീട്ടിലേക്കുള്ള യാത്രയാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ദീർഘയാത്രയെന്ന നിരീക്ഷണം ഉൾപ്പെടെ നിരവധി സൂക്ഷ്മനിരീക്ഷണങ്ങളുള്ള കഥ മികച്ച സ്ത്രീപക്ഷ കഥയാണ്. 
</p><p>വിവാഹം, ആദ്യരാത്രി, ഗർഭധാരണം, ഗർഭകാലം, പ്രസവാനന്തരകാലം തുടങ്ങിയ സ്ത്രീ അവസ്ഥകളെ  ഉള്ളിൽ തട്ടുംവിധം അവതരിപ്പിക്കുന്നു. പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഗൗരവത്തോടെ അവതരിപ്പിക്കുന്നു. വിവാഹത്തോടെ സ്വന്തം വീട് നഷ്ടമാകുന്ന സ്ത്രീ അവസ്ഥയെ പ്രതീകാത്മകമായി അവതരിപ്പിച്ചതും ഗംഭീരമായി. ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന മായയുടെ അവസ്ഥ വായിച്ചറിയുമ്പോൾ ഒരു ദീർഘ നിശ്വാസം ഉയരും, തീർച്ച. കഥ തുടങ്ങി അവസാനിക്കുന്നതുവരെ ഒറ്റശ്വാസത്തിൽ വായിക്കാനാവും. ഭാഷയും, ക്രാഫ്റ്റും, കൈയടക്കവും എടുത്തുപറയേണ്ടതു തന്നെയാണ്. സാലഭഞ്ജിക, പിയാത്തേ, സപ്ത സന്താപങ്ങളുടെ അമ്മ തുടങ്ങിയ ബിംബങ്ങളൊക്കെ കഥയിൽ ഇണക്കിച്ചേർത്തത് നന്നായിട്ടുണ്ട്. ‘മഹാമായ’ സ്ത്രീകളുടെ കഥയാണ്. പക്ഷേ എല്ലാ പുരുഷന്മാരും നിർബന്ധമായും വായിക്കേണ്ടതു തന്നെയാണ്. കഥാകാരനും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
</p><p><font color="#0000ff">സന്തോഷ് ഇലന്തൂർ
</font></p><h3>പഠിക്കാതെ പോകുന്ന പാഠങ്ങൾ 
</h3><p>എഴുത്തുകാരിയായ സുജിത സി.പി വല്ലപ്പോഴും കവിതകളുമായി വന്ന് എഴുത്തടയാളം ചാർത്തുന്ന വ്യക്തിയാണ്. എഴുത്തിനെ മൗനത്തിലൊളിപ്പിച്ച് ഒരു തപസ്സുപോലെ സ്വീകരിച്ച മനസ്സിനുടമ. അത്രമേൽ സുതാര്യമായ എഴുത്തൊന്നുമല്ല സുജിതയുടേത്. ഒരൊറ്റമാത്രയിൽ മനനംചെയ്തെടുക്കാനും സാധ്യമല്ല. വീണ്ടും വീണ്ടും വായിക്കുമ്പോഴേ അതിന്റെ അകംപൊരുൾ തേടാനാകൂ. മാസ്മരികമായ ഒരു വലയത്തിനുള്ളിൽ വാക്കുകളുടെ ശോഭ അവിടെ കാണാം. ചിലപ്പോൾ അത് നോവിന്റെ ആഴപ്പരപ്പാകും, മറ്റു ചിലപ്പോൾ അക്ഷരത്തോണിയിലേറ്റി തുഴയെറിഞ്ഞ് മുന്നോട്ടുകൊണ്ടുപോകും. കാണാക്കാഴ്ചകളുടെ വർണപ്രപഞ്ചം കാട്ടിത്തരും.
</p><p>‘‘ഒരു നിശ്ചയമില്ലയൊന്നിനും എന്ന വാക്കിനൊരു പാഠഭേദം ചൊല്ലാം. ഒരു നിശ്ചയവുമില്ലാതെ പോകുന്നില്ല മറ്റൊന്നും.’’  ഇവിടെ നിശ്ചയിച്ചതിനുമപ്പുറത്ത് വാക്കുകൾ തളിരിട്ട്, പൂവിട്ട്, കായ് നിറഞ്ഞ് കാലാവസ്ഥക്ക് അനുകൂലമായും ചിലപ്പോൾ പ്രതികൂലമായും അരികുചേർന്നുനിൽക്കുന്നു. കവിതയിലൂടെ, കഥയിലൂടെ ആരും സ്പർശിക്കാതെ പോകുന്ന ശരികളെ (തെറ്റുകളെ) കണ്ടെത്തി വായനയിലേക്കൊരു വസന്തം സമ്മാനിക്കുന്ന വയനാടിന്റെ എഴുത്തുകാരിയാണ് സുജിത. ഒന്നിനെ സ്വീകരിക്കുമ്പോൾ മറ്റു പലതുംകൂടി സാധ്യമാകും എന്നൊരു തീർച്ചപ്പെടുത്തലിന്റെ ദൃഢതയാണ് ഈ എഴുത്തുകാരി. 
</p><p>ഇത്രയും പറഞ്ഞത് മാധ്യമം ആഴ്ചപ്പതിപ്പിലെ (ലക്കം 1458) ഓപൺ ഫോറത്തിൽ ‘താപനം പടർത്തുന്ന ആഗോള വീഴ്ചകൾ’ എന്ന സുജിതയുടെ ലേഖനത്തിലാണ്. പഠനാർഹമായ എഴുത്ത്, കണ്ടെത്തലുകൾ, സൂചനകൾ..! എത്ര കണ്ടാലും കൊണ്ടാലും പഠിക്കാതെ പോകുന്ന പാഠങ്ങളാണ് നാം.
</p><p>സുജിത പറഞ്ഞപോലെ ഭൂമിയും സർവചരാചരങ്ങളും ജീവിതങ്ങളും എപ്പോഴും എന്നിൽ വിസ്മയ സങ്കടങ്ങളായി നിറയുന്നു. അതിനെ എഴുതുമ്പോൾ വ്യവഹാരരൂപങ്ങൾ തികയാതെ വരുന്നു. ശരിയാണ്, പ്രകൃതിയെ ഒരൊറ്റ ഫ്രെയ്മിനുള്ളിൽ പകർത്താൻ പറ്റുന്നതല്ല. പ്രവചിക്കാൻ പറ്റാതെവരുന്ന കാലാവസ്ഥാവ്യതിയാനം ചിലപ്പോൾ രൗദ്രഭാവത്തിന്റെ കെട്ടഴിക്കും, അല്ലെങ്കിൽ ശാന്തമായും.
</p><p>‘‘നമ്മുടെ ഋതുക്കൾക്ക് ഇപ്പോൾ മഞ്ഞയും ഓറഞ്ചും ചുവപ്പുമായ അലർട്ടുകളുടെ നിറവും മണവുമാണ്.’’ ഇന്ന് അലർട്ടുകളുടെ പ്രവചന ചട്ടക്കൂടിലാണ് ജീവിതം എന്ന് പറയുമ്പോൾ മനുഷ്യാവസ്ഥ നേരിടുന്ന ഭീകരമായ ഒരു മുഖം ദയനീയം തന്നെ.
</p><p>‘‘അധികാര വെൺതണുപ്പുകൾ ഉപേക്ഷിച്ച് മൺചൂട് ഏറ്റെടുക്കാൻ കെൽപുള്ള ജനപ്രതിനിധികൾ ഉണ്ടാകട്ടെ. ആഗോളതലത്തിൽ മുതലെടുപ്പുകൾക്കല്ലാതെ പരിസ്ഥിതി സൗഹാർദങ്ങൾ ഉണ്ടാകട്ടെ.’’
</p><p>ലേഖനത്തിന്റെ അവസാനഭാഗത്തിലെ വരികളാണിവ. സുന്ദരമായ സ്വപ്നങ്ങൾ കാണണമെങ്കിൽ അസുന്ദരങ്ങളായ പലതും പാടേ നീക്കംചെയ്യേണ്ടതുണ്ട്. ഒരു രക്ഷാമാർഗം അതൊന്നു മാത്രം. അല്ലെങ്കിൽ പ്രകൃതി കാലവ്യവസ്ഥയെ മറികടന്ന് കലിതുള്ളിക്കൊണ്ടിരിക്കും. ലേഖനം വായിക്കണം, വായിക്കാതെ പോകരുത്.
</p><p><font color="#0000ff">ജയപ്രകാശ് എറവ് (ഫേസ്ബുക്ക്)
</font></p><h3>‘വേളിമലയിലെ വീട്’: കുടിയൊഴിക്കപ്പെട്ട മനുഷ്യന്റെ നീറുന്ന കഥ</h3><p>പുതുവത്സരപ്പതിപ്പിൽ (ലക്കം 1454-55) ശ്രീകണ്ഠൻ കരിക്കകം എഴുതിയ ‘വേളിമലയിലെ വീട്’ വായിച്ചു. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുവേണ്ടി സ്ഥലം കൊടുത്ത് അവിടെനിന്നും കുടിയൊഴിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥ. വിട്ടുപോയ മണ്ണിനോടുള്ള ഒരു മനുഷ്യന്റെ സ്നേഹം, അവിടേക്ക് തന്റെ ഓർമകളും പേറി മകനെയുംകൂട്ടി മല ഓടിക്കയറുന്ന ഒരു 80കാരന്റെ കഥ. ഇപ്പോൾ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കടന്നുകയറി ആ മണ്ണിനെയും അവിടത്തെ 60 വർഷം മുമ്പുള്ള  ജിവിതത്തെയും ഓർത്തെടുക്കുന്ന ഒരു നല്ല കഥ. 
</p><p>‘‘അടുത്ത് എവിടെയോ ഒരു നായ് കുരച്ചതുപോലെ എനിക്ക് തോന്നി. പക്ഷേ, അച്ഛനത് നായുടെ കുരയായിട്ടല്ല ഒരു പശുവിന്റെ കരച്ചിൽ ആയിട്ടാണ് തോന്നിയത്. മണംപിടിക്കുന്ന ഒരു ജന്തുവിനെപ്പോലെ അച്ഛനാ പരിസരത്ത് എമ്പാടും ഓടിനടന്നു. പിന്നെ ഒരിടത്തുചെന്ന് നിന്നിട്ട് പറഞ്ഞു: ഇവിടെയായിരുന്നു ഞങ്ങളുടെ റഷീദിക്കയുടെ വീട്. പശുക്കളെ വളർത്തിയിരുന്ന...’’
</p><p>പിന്നെയും ശ്രീകണ്ഠൻ എഴുതുന്നു ‘‘വേളിമലയിലെ കറുത്ത കല്ലുകൾ പൊട്ടിച്ച, തകർന്നുപോയ വീടിനെ അച്ഛന്റെ ഓർമകൾ വീണ്ടും പുതുക്കിപ്പണിയുകയാണ്.’’
</p><p>‘‘പോരുമ്പോൾ ഞാനൊരു പുളിമരം നട്ടിരുന്നു. ആരും വെട്ടിക്കളഞ്ഞില്ലെങ്കിൽ അതും അവിടെ കാണും.’’  ആ കിണറിലെ തെളിഞ്ഞ വെള്ളം ഞാനും കുടിച്ചു. മലയിലിരുന്നു മഴ കാണാൻ ഞാനും കൊതിക്കുന്നു. വായിച്ച ഞാനും ഒപ്പം ആ മലയിൽ പോയി. ഒരു നല്ല കഥ വായിച്ചു. സതീഷ്  ചളിപ്പാടത്തിന്റെ ചിത്രീകരണവും ഗംഭീരം. കഥ ഉൾക്കൊണ്ടുതന്നെ വരച്ചു. അഭിനന്ദനങ്ങൾ.
</p><p><font color="#0000ff">സാമുവൽ യോഹന്നാൻ (ഫേസ്ബുക്ക്)</font></p><h3>മസ്ജിദും മണ്ഡലും
</h3><p>കെ.എം. സലിംകുമാറിന്‍റെ ആത്മകഥയിലെ 21ാം അധ്യായം (ലക്കം 1449) വായിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വഴി സ്വീകരിക്കുന്ന കാലത്തെ ആശയസംഘർഷങ്ങളെക്കുറിച്ചാണ് സലിംകുമാർ ഈ അധ്യായത്തിൽ വ്യക്തമാക്കുന്നത്. അക്കാലത്ത് ഉയർന്നുവന്ന മണ്ഡൽ, ബാബരി മസ്ജിദ് വിഷയങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
</p><p>അയോധ്യയിൽ ആർ.എസ്.എസ്, വി.എച്ച്.പി തീവ്രഹിന്ദു സംഘടനകൾ ​ബാബരി മസ്ജിദ് നിർദാക്ഷിണ്യം തകർത്തിട്ട് കഴിഞ്ഞ വർഷം 33 ആണ്ട് തികഞ്ഞല്ലോ. ജനാധിപത്യമൂല്യമുള്ള രാജ്യമെന്ന് മേനിപറയുന്ന ഇന്ത്യയുടെ വില ബാബരി ധ്വംസനത്തോടെ കീഴ്പ്പോട്ട് പതിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളി പണിതത് എന്ന ഹിന്ദു വർഗീയവാദികളുടെ അവകാശം തെറ്റാണെന്ന് മുൻ ഗുജറാത്ത് ഡി.ജി.പിയായ ആർ.ബി. ശ്രീകുമാർ അടക്കമുള്ള ആളുകൾ വ്യക്തമാക്കിയതാണ്. സംഭവത്തിന് പിന്നിലെ പ്രതികളിൽ ചിലരായ എൽ.കെ. അദ്വാനി, നരസിംഹറാവു എന്നിവരെ ശിക്ഷിച്ചില്ല എന്നുമാത്രമല്ല പിന്നീട് ഭാരതരത്ന കൊടുത്ത് ആദരിക്കുകയും ചെയ്തു. 
</p><p>നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002ൽ ആണല്ലോ ആർ.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ തീവ്ര ഹിന്ദു പാർട്ടികൾ മുസ്‍ലിം വംശഹത്യ നടത്തിയത്. ഈ അതിക്രൂര കൃത്യത്തിന്റെ സമ്മാനമായി നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിപദവും ലഭിച്ചു. 2014 മുതലുള്ള ആർ.എസ്.എസ്, ഹിന്ദുമതത്തിലെ മനുസ്മൃതി അനുസരിച്ചുള്ള ബി.ജെ.പി ഭരണം എന്നിവ ഭരണഘടനയിലെ ഉയർന്ന ആദർശങ്ങൾക്ക് വലിയ വെല്ലുവിളിയാവുന്നു.</p><p> മതന്യൂനപക്ഷങ്ങൾ (പ്ര​ത്യേകിച്ച് മുസ്‍ലിം), ദലിതർ, മറ്റു പിന്നാക്ക അവശ ഹിന്ദുക്കൾ (ഈഴവ, തീയ) വിവേചനം നേരിടുന്നു. എല്ലാ രംഗത്തും 10 ശതമാനം താഴെയുള്ള സവർണർ വാഴുന്നു. പിന്നെ 1990ൽ 27 ശതമാനം ജോലി ഒ.ബി.സി വിഭാഗങ്ങൾക്ക് (പിന്നാക്കർ) ലഭിക്കുന്ന നിയമം അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് കൊണ്ടുവന്നു. പിന്നാക്ക, അവശ ജനങ്ങൾ ആഹ്ലാദിച്ചു. പക്ഷേ, ഈ ആഹ്ലാദം അധികസമയം നിലനിന്നില്ല. പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ. ക്ഷത്രിയർ, ബ്രാഹ്മണർ, രജപുത്രർ തുടങ്ങിയ സവർണ ഹിന്ദു പ്രതിഷേധത്തിൽ 11 മാസം മാത്രം പ്രായമുള്ള വി.പി. സിങ് മന്ത്രിസഭ താഴെവീണു. അവിടെയും സവർണ പക്ഷം വിജയിച്ചു. ഭൂരിപക്ഷം 90 ശതമാനം വരുന്ന അവർണ, അവശ ജനങ്ങൾ പരാജയപ്പെട്ടു. ബഹുഭൂരിപക്ഷം വരുന്ന അവശ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കുകയാണ് നിലവിൽ ആർ.എസ്.എസ് ഇന്ത്യയിൽ ചെയ്യുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം എന്നേ അതിക്രമിച്ചിട്ടുണ്ട്.</p><p><font color="#0000ff">ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം
</font></p><h3>നാനാർഥ പ്രയോഗങ്ങളെ ചവറ്റുകുട്ടയിൽ തള്ളണം</h3><p>‘കെട്ടിയാട്ടങ്ങളും തെറിപ്പാട്ടുകളുമാണ് തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യവിഭവമെങ്കിൽ, മാധ്യമങ്ങൾ ജനാധിപത്യത്തിന് അത്യാവശ്യമല്ലെന്ന് കരുതുന്നതല്ലേ ശരി?’ എന്നു ആഴ്ചപ്പതിപ്പിലെ (ലക്കം 1466) തന്‍റെ പംക്തിയായ മീഡിയാസ്കാനിൽ യാസിൻ അശ്റഫ്ചോ ദിച്ചിരിക്കുന്നു. അതെ, സമകാലിക പത്രങ്ങളുടെ പെരുമാറ്റങ്ങളെ അനുദിനം നിരീക്ഷിക്കുന്ന ആർക്കും ശരി എന്നു ഉത്തരം ഉറപ്പിച്ചുപറയാവുന്നതാണ്.</p><p>രാഷ്ട്രീയക്കാർ പ്രത്യേകിച്ച്  തെരഞ്ഞെടുപ്പുത്സവകാലത്തു പ്രയോഗിക്കുന്ന നാനാർഥ പ്രയോഗങ്ങളെക്കുറിച്ച് വാർത്താപ്രവാഹം സൃഷ്ടിക്കുകയല്ല, മറിച്ച് ഉടനെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയാണ്  യഥാർഥത്തിൽ വേണ്ടത്. ഈ പത്രപ്രവർത്തനം എന്നു പറയുന്നതു ഒരു മഹത്തായ ദൗത്യമാണ്. വായനക്കാരിലേക്കു  സന്ദേശമെത്തിക്കലാണ് പത്രങ്ങളുടെ അടിസ്ഥാന ദൗത്യവും ലക്ഷ്യവും. ഉയർന്ന മൂല്യബോധവും ഈടുറ്റ രാഷ്ട്രീയബോധവും തിരിച്ചറിവുകളും സമ്മേളിച്ചവർക്കു മാത്രമേ ഇതു സാക്ഷാത്കരിക്കാനാവൂ. നിർഭാഗ്യകരമെന്നു പറയട്ടെ ഇത്തരം സ്പന്ദനങ്ങളുള്ള പത്രമാധ്യമങ്ങൾ ഇന്നു കുറ്റിയറ്റുകൊണ്ടിരിക്കുകയാണ്, കഷ്ടം.
</p><p><font color="#0000ff">ടി.ഐ. ലാലു, പഴമുക്ക്, മുണ്ടൂർ</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1508396</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1508396</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,13 APR 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 06 Apr 2026 01:30:09 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2025/06/15/2607039-untitled-1.webp]]></image>
<tags>letters,Madhyamam weekly</tags>
</item>
</channel>
</rss>
