എൻ.ഐ.ടി കാലിക്കറ്റിന് റെക്കോഡ് പ്ലേസ്മെന്റ്
text_fieldsചാത്തമംഗലം: എൻ.ഐ.ടി കാലിക്കറ്റിന്റെ 2022 ബിരുദ ബാച്ചിലെ വിദ്യാർഥികൾ 1138 കാമ്പസ് പ്ലേസ്മെന്റ് ഓഫറുകളുമായി ചരിത്രം കുറിച്ചു. മുൻ വർഷത്തിൽ 714 ഓഫറുകളാണ് ലഭിച്ചിരുന്നത്. ജൂലൈയിൽ സമാപിച്ച പ്ലേസ്മെന്റ് കാമ്പെയ്നിൽ 200 ഓളം സ്ഥാപനങ്ങൾ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 12.1 ലക്ഷം രൂപ ശരാശരി വാർഷിക വരുമാനത്തിൽ ജോലി വാഗ്ദാനം നൽകി. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ പ്ലേസ്മെന്റും ഇന്റേൺഷിപ് ഡ്രൈവുകളും വെർച്വൽ മോഡിൽ ആയിരുന്നു നടത്തിയിരുന്നത്.
കാപെജമിനി (47), സിസ്കോ (17), ഡെല്ലോയ്റ്റ് (45), എച്ച്.സി.എൽ (23), ഇന്റൽ (13), എൽ.ആൻഡ് ടി (62), മഹീന്ദ്ര (31), ബെൻസ് (11), റിലയൻസ് (32), ഒറക്കിൾ (48), ക്വാൽകം (17), ടാറ്റാ ഗ്രൂപ് (66), ടെക്നിപ് എഫ്.എം.സി (21), വേദാന്ത (18) എന്നീ കമ്പനികൾ മികച്ച റിക്രൂട്ടർമാരിൽ ഉൾപ്പെടുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച്, വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി താരതമ്യേന കൂടുതൽ സോഫ്റ്റ് വെയർ, അനലിറ്റിക്സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിച്ചു.
ഐ.ടി/ അനലിറ്റിക്സ് സ്ഥാപനങ്ങളിൽനിന്നുള്ള ജോലിസാധ്യത മുന്നിൽക്കണ്ട് വേനലവധിക്കാലത്ത് വിദ്യാർഥികൾക്ക് പൂർവവിദ്യാർഥികളുടെ പിന്തുണയോടെ രണ്ടു മാസത്തെ പരിശീലന പരിപാടി നടത്തിയതും പ്ലേസ്മെന്റ് കൂടാൻ കാരണമായി. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽനിന്നുള്ള നാലു വിദ്യാർഥികൾക്ക് ട്രാക്ബിൾ എൽ എന്നസ്ഥാപനം നൽകിയ 67.6 ലക്ഷം രൂപ ആണ് ഏറ്റവും ഉയർന്ന വാർഷിക ശമ്പളം.
ബി.ടെക് വിദ്യാർഥികളിൽ 96 ശതമാനം പേർക്കും ശരാശരി 12.6 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ഈവർഷം ജോലി വാഗ്ദാനം ലഭിച്ചു. മുൻ വർഷം ഇത് 87 ശതമാനം ആയിരുന്നു. 100 ശതമാനം പ്ലേസ്മെന്റും ശരാശരി 20 ലക്ഷം രൂപ വാർഷിക ശമ്പളവും ലഭിച്ച കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർഥികൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. 98 ശതമാനം പ്ലേസ്മെന്റും ശരാശരി 15 ലക്ഷം രൂപ വാർഷിക ശമ്പളവും നേടിയ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിലെ വിദ്യാർഥികളും കൂടുതൽ റിക്രൂട്ടർമാരെ ആകർഷിച്ചു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലെ 97% വിദ്യാർഥികൾക്കും 12 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ജോലി വാഗ്ദാനം ലഭിച്ചു.
മെക്കാനിക്കൽ എൻജിനീയറിങ് (98%), പ്രൊഡക്ഷൻ എൻജിനീയറിങ് (97), കെമിക്കൽ എൻജിനീയറിങ് (87%), സിവിൽ എൻജിനീയറിങ് (88%) എന്നീ ബ്രാഞ്ചുകളിലെ വിദ്യാർഥികൾക്കും നല്ല പ്ലേസ്മെന്റ് ഓഫറുകൾ ലഭിച്ചു.
റിസർച്ചിൽ പൊതുവെ കൂടുതൽ അഭിരുചിയുള്ള എൻജിനീയറിങ് ഫിസിക്സ്, ബയോടെക്നോളജി വിദ്യാർഥികളിൽ പ്ലേസ്മെന്റിനായി റജിസ്റ്റർ ചെയ്തവരിൽ ശരാശരി 90% പേർക്കും ജോലി വാഗ്ദാനം ലഭിച്ചു. എം. ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിക്ക് ലഭിച്ച ഏറ്റവും ഉയർന്ന വാർഷിക വരുമാനം 33 ലക്ഷം രൂപയാണ്.
കൂടാതെ, 2023ൽ ബിരുദം നേടുന്ന ഇപ്പോഴത്തെ മൂന്നാം വർഷ ബി.ടെക് വിദ്യാർഥികളിൽ 183 പേർക്ക് 15,000 രൂപ മുതൽ 1.5 ലക്ഷം വരെ പ്രതിമാസ സ്റ്റൈപ്പന്റുകളോടെ രണ്ടു മാസത്തെ ഇന്റേൺഷിപ്പിനായി അവസരങ്ങൾ ലഭിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് അവസാനവർഷ തീസിസ് വർക്കിനായി ആകർഷകമായ സ്റ്റൈപ്പന്റുകളോടെ ഇൻഡസ്ട്രി ഇന്റേൺഷിപ് ലഭിച്ച ബിരുദാനന്തര വിദ്യാർഥികളുടെ എണ്ണത്തിൽ 120 ശതമാനം വർധനയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

