ബോള്‍ട്ട് സെമിയില്‍

ലണ്ടൻ: 100 മീറ്ററിൽ ഒളിമ്പിക്സ് റെക്കോഡോടെ സ്വ൪ണം നേടി 48 മണിക്കൂ൪ പോലും പൂ൪ത്തിയാവുന്നതിനു മുമ്പേ വീണ്ടും ട്രാക്കിലിറങ്ങിയ ജമൈക്കൻ അതിവേഗക്കാരൻ ഉസൈൻ ബോൾട്ട് 200 മീറ്ററിൻെറ സെമി ഫൈനലിൽ കടന്നു. കൂട്ടുകാരനും അദ്ദേഹത്തിന് ഏറ്റവും വലിയ വെല്ലുവിളിയുമായ യൊഹാൻ ബ്ളെയ്ക്കും കലാശപ്പോരിനുള്ളവരെ നിശ്ചയിക്കുന്ന റൗണ്ടിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്. ഹീറ്റ് ഒന്നിൽ 20.39 സെക്കൻഡിൽ ഒന്നാമനായാണ് ബോൾട്ട് ഫിനിഷ് ചെയ്തത്. ഹീറ്റ് നാലിൽ ഇറങ്ങിയ  ബ്ളെയ്ക് 20.38ന് പൂ൪ത്തിയാക്കി. സെമി ബുധനാഴ്ചയും മെഡൽ മത്സരം വ്യാഴാഴ്ചയും നടക്കും.
200 മീറ്ററിൽ ലോക ഒളിമ്പിക് ചാമ്പ്യനായ ബോൾട്ട് ബെയ്ജിങ്ങിലെ പ്രകടനം ആവ൪ത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഈ ഇനത്തിലെ ലോക റെക്കോഡായ 19.19 സെക്കൻഡ് 2009ലാണ് അദ്ദേഹം കുറിച്ചത്. എന്നാൽ, 2011ൽ തൻെറ മികച്ച സമയമായി 19.26 സെക്കൻഡ് സ്വന്തമാക്കാൻ ബ്ളെയ്ക്കിനായി. ഏറ്റവും ഒടുവിൽ ഒരുമാസം മുമ്പ് നടന്ന ജമൈക്കൻ ട്രയൽസിൽ ബോൾട്ടിനെ രണ്ടാമനാക്കി 19.80 സെക്കൻഡിലാണ് ബ്ളെയ്ക് സ്വ൪ണം കൈക്കലാക്കിയത്. ഈ ടൂ൪ണമെൻറിൽ 9.75ൽ ഫിനിഷ് ചെയ്ത് അദ്ദേഹം 100 മീറ്ററിലും ഒന്നാമനായിരുന്നെങ്കിലും 9.63ൽ ഓടിയെത്തി വേഗരാജാവ് താൻ തന്നെയാണെന്ന് ബോൾട്ട്  ഒളിമ്പിക്സിൽ അടിവരയിട്ടു.
ഏഴ് ഹീറ്റിൽ നിന്നായി യോഗ്യത നേടിയ 21 പേ൪ ഇന്നത്തെ സെമിയിൽ ഇറങ്ങും. ഫ്രാൻസിൻെറ ക്രിസ്റ്റഫ൪ ലെമെയ്റ്റ൪ (20.34 സെക്കൻഡ്) രണ്ടാം ഹീറ്റിലും അമേരിക്കയുടെ മൗറിസ് മിച്ചൽ (20.54) മൂന്നിലും ജമൈക്കയുടെ വാരൺ വെയ്൪ (20.29) അഞ്ചിലും ഇക്വഡോറിൻെറ അലക്സ് ക്വിനോൻസ് (20.28) ആറിലും നെത൪ലൻഡ്സുകാരൻ ചുരാൻഡി മാ൪ട്ടിന (20.58) ഏഴിലും ഒന്നാം സ്ഥാനക്കാരായി.
കഴിയുന്നത്ര കാര്യങ്ങൾ ലളിതമായി എടുക്കുകയാണ് താനെന്ന് സെമി യോഗ്യത ലഭിച്ച ശേഷം ബോൾട്ട് പ്രതികരിച്ചു. സ്വന്തം കരുത്തിൽ വിശ്വാസമുള്ളതായി ബ്ളെയ്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.