അതിര്‍ത്തിഗ്രാമങ്ങളില്‍ മദ്യമാഫിയകള്‍ വീണ്ടും വേരുറപ്പിക്കുന്നു

കല്‍പറ്റ: അതിര്‍ത്തിഗ്രാമങ്ങളില്‍ മദ്യമാഫിയകള്‍ വേരുറപ്പിക്കുന്നു. കേരള അതിര്‍ത്തിയില്‍നിന്ന് 50 മീറ്റര്‍ ദൂരെ നാഗര്‍ഹോളൈ ടൈഗര്‍ റിസര്‍വിനുള്ളിലെ മച്ചൂരില്‍ വിലക്കുകള്‍ മറികടന്ന് പുതിയ മദ്യശാല ഞായറാഴ്ച മുതലാണ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. മദ്യശാലയാണെന്നുള്ള ബോര്‍ഡോ, ലൈസന്‍സ് നമ്പറോ പ്രദര്‍ശിപ്പിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ബാവലിയില്‍നിന്നും മൂന്ന് കിലോമീറ്ററോളവും പുല്‍പള്ളി മരക്കടവില്‍നിന്നും മീറ്ററുകളുടെയും മാത്രം വ്യത്യാസത്തിലാണ് കബനി നദിക്കരയില്‍ മദ്യശാല തുറന്നിട്ടുള്ളത്. കേരളത്തില്‍നിന്നുമുള്ളവരെ മദ്യശാലയിലേക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി മൂന്നോളം തോണികള്‍ ബൈരക്കുപ്പയില്‍നിന്ന് പ്രദേശത്തത്തെിച്ചിട്ടുണ്ട്. സ്ഥാപനത്തിലേക്ക് മദ്യവുമായത്തെിയ വാഹനം കഴിഞ്ഞ ദിവസം ഫോറസ്റ്റ് അധികൃതര്‍ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, ഉന്നതര്‍ ഇടപെട്ട് പിന്നീട് സ്റ്റോക് സ്ഥാപനത്തിലത്തെിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയുമായിരുന്നു. ആദിവാസി കോളനികളില്‍നിന്ന് മീറ്ററുകളുടെ മാത്രം വ്യത്യാസത്തില്‍, പ്രൈമറി സ്കൂളിന് സമീപത്തായാണ് സ്ഥാപനം. ബാവലിയില്‍നിന്ന് 30 മീറ്റര്‍ അകലെ മച്ചൂരില്‍ പുതുതായി മറ്റൊരു മദ്യശാലക്കും അനുമതി നല്‍കിയിട്ടുണ്ട്. തകൃതിയില്‍ നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്ന ഈ മദ്യശാല അടുത്ത മാസം ഒന്നാം തീയതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന. ടൈഗര്‍ റിസര്‍വിന്‍െറ ഭാഗമായി പ്രദേശത്തെ സെറ്റില്‍മെന്‍റുകള്‍ പുനരധിവസിപ്പിക്കുന്നതിന് വനംവകുപ്പ് നടപടികളാരംഭിച്ച പ്രദേശമാണിത്. സ്ഥാപനം തുറന്ന ദിവസംതന്നെ നൂറുകണക്കിനാളുകളാണ് ഇവിടേക്കത്തെിയത്. വ്യാജമദ്യ നിര്‍മാണത്തിന് പേരുകേട്ട ആനമാളം, കോട്ട എന്നീ സ്ഥലങ്ങള്‍ക്ക് സമീപത്തായാണ് പുതുതായി മദ്യശാല ആരംഭിച്ചതെന്നതും ദുരൂഹമാണ്. കര്‍ണാടകയുടെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ദത്തെടുത്ത മാതൃകാ പഞ്ചായത്തായ ഡിബി കുപ്പെയിലുള്‍പ്പെട്ട പ്രദേശം കൂടിയാണ് മച്ചൂര്‍. കേരളത്തിലെ മദ്യനയം കണക്കിലെടുത്ത് കര്‍ണാടകയുടെ ഭാഗമായ കുട്ട, ബാവലി പ്രദേശങ്ങളില്‍ 17 പുതിയ ബാറുകള്‍ക്കും മദ്യശാലകള്‍ക്കുമായുള്ള അപേക്ഷകളാണ് കര്‍ണാടക എക്സൈസ് വകുപ്പിന്‍െറ പരിഗണനയിലുള്ളത്. ബാവലിയിലെ മദ്യലോബികള്‍ക്കെതിരെ നിരന്തരപോരാട്ടം നടത്തുന്ന അഡ്വ. ശ്രീജിത്ത് പെരുമന സംസ്ഥാന മുഖ്യമന്ത്രിക്കും കര്‍ണാടക സര്‍ക്കാറിനും ഇതുസംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.