തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ മാത്രം മടക്കി അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദേശിച്ചു. കേരളത്തിൽ തുടരാൻ താൽപര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയക്കേണ്ടതില്ല. ഇക്കാര്യം പൊലീസും ജില്ല അധികൃതരും ശ്രദ്ധിക്കണം. കേരളത്തിൽ തുടരുന്നവർക്ക് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തിരിച്ചുപോകാൻ താൽപര്യമില്ലാത്തവരെയും മടങ്ങാൻ നിർബന്ധിക്കുന്നതായി പരാതി ഉയർന്നതിൻെറ അടിസ്ഥാനത്തിലാണ് നിർദേശം. മേയ് ഒന്നുമുതലാണ് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് മടങ്ങുന്നതിന് കേരളത്തിൽനിന്ന് ട്രെയിൻ സർവിസ് ആരംഭിച്ചത്. ആദ്യ ട്രെയിനിൽ ഒഡിഷയിലേക്ക് 1200 പേരാണ് മടങ്ങിയത്. ലോക്ഡൗൺ അവസാനിക്കുന്നതോടെ നിർമാണ മേഖല അടക്കം തൊഴിലിടങ്ങൾ സജീവമാവുന്ന സാഹചര്യവുമുണ്ടാവും. രാജ്യത്ത് ലോക്ഡൗൺ നിലവിൽ വന്നശേഷം കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക കരുതൽ സ്വീകരിച്ചിരുന്നു. ഭക്ഷണവും താമസവും ആവശ്യമുള്ള അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഇവ നൽകുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകിയതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.