കുടുംബ ബജറ്റ് താളംതെറ്റി: പൊള്ളുംവിലയില്‍ വലഞ്ഞ് ജനം

പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില. വില വര്‍ധനയെ തുടര്‍ന്ന് ഹോട്ടലുകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നീക്കം ആരംഭിച്ചു. പച്ചക്കറി, അരി, പലവ്യഞ്ജനങ്ങള്‍, മത്സ്യം എന്നിവക്കെല്ലാം പൊതുവിപണിയില്‍ വില കുതിച്ചുയരുന്നു. ഒരിടത്തും ഏകീകൃത വിലയില്ല. പച്ചക്കറിക്ക് തോന്നിയ വിലയാണ് ഈടാക്കുന്നത്. ചെറിയ ഉള്ളിക്ക് 60 രൂപയാണ്. ബീന്‍സ് -120, കാരറ്റ് -80, മുരിങ്ങക്ക -100, മുളക് -120, തക്കാളി -80 എന്നിങ്ങനെയാണ് വില. വെളുത്തുള്ളിക്കും തീവിലയാണ്. 180 രൂപയാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. അരിക്കും ഒരു കിലോയില്‍ രണ്ടും മൂന്നും രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഉഴുന്ന് വിലയാണ് ഏറ്റവും ഞെട്ടിക്കുന്നത്. 180 രൂപയാണ് ഒരു കിലോ ഉഴുന്നിന്‍െറ വില. ഏറെനാളായി ഈ വില തുടരുകയാണ്. ചെറുപയര്‍, തുവരപ്പരിപ്പ്, കടല, ഗ്രീന്‍പീസ് എന്നിവക്കും വന്‍ വിലവര്‍ധന തന്നെയാണ്. മുളക് -160, മല്ലി -110, വന്‍പയര്‍ -74, ചെറുപയര്‍ -120, പഞ്ചസാര -40 എന്നിങ്ങനെയാണ് പൊതുവിപണിയിലെ വില. സവാളക്ക് മാത്രമാണ് ആശ്വാസവിലയുള്ളത്. ഒരു കിലോക്ക് 20 രൂപയാണ് സവാള വില. ചില വ്യാപാരികള്‍ 14.50നും സവാള വില്‍പന നടത്തുന്നുണ്ട്. സപൈ്ളകോ, ത്രിവേണി സ്റ്റോറുകളില്‍ ആവശ്യത്തിന് സാധനങ്ങളും ലഭ്യമല്ല. സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ പലതും ഉപഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ല. ഇതോടെ പൊതുവിപണിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മത്സ്യത്തിനും തോന്നുംപോലെയുള്ള വിലയാണ് ഈടാക്കുന്നത്. ചീഞ്ഞതും പഴകിയതുമായ മത്സ്യങ്ങളുടെ വില്‍പന വര്‍ധിച്ചു വരുന്നു. പരാതിയെ തുടര്‍ന്ന് പത്തനംതിട്ട മാര്‍ക്കറ്റില്‍നിന്ന് അടുത്തയിടെ പഴകിയ മത്സ്യങ്ങള്‍ പിടികൂടിയിരുന്നു. ചൊവ്വാഴ്ച മുതല്‍ ട്രോളിങ് നിരോധം കൂടി നിലവില്‍ വരുന്നതോടെ മത്സ്യത്തിന് ഇനിയും വിലവര്‍ധിക്കും.ജില്ലയില്‍ പച്ചക്കറി കൂടുതല്‍ എത്തുന്നത് തമിഴ്നാട്ടില്‍നിന്നാണ്. തമിഴ്നാട്ടില്‍ കാര്യമായ വിലവര്‍ധനയില്ളെന്നാണ് അറിയുന്നത്. ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യാന്‍വേണ്ടി വ്യാപാരികളില്‍നിന്ന് വില കൂട്ടിവാങ്ങുന്നതായും പറയുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയെ തുടര്‍ന്ന് ഹോട്ടലുകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. ഇതിന്‍െറ സൂചനയെന്നോണം കഴിഞ്ഞ ദിവസം കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ യോഗം ചേര്‍ന്നു. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റ് തകര്‍ത്തിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.