കക്കോടി: പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് വെള്ളിയാഴ്ച്ച നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലോറമല ജങ്ഷനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ ഇടിമൂഴിക്കല്‍ മുതല്‍ വെങ്ങളം വരെയുള്ള 28.4 കി.മീ ബൈപാസ് യാഥാര്‍ഥ്യമാകും. സംസ്ഥാന സര്‍ക്കാര്‍ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 144.06 കോടി ചെലവിട്ടാണ് 5.1 കി.മീറ്ററില്‍ പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള അവസാനഘട്ട ജോലി പൂര്‍ത്തീകരിച്ചത്. മുഖ്യമന്ത്രിയെപ്പോലും അതിശയിപ്പിച്ചാണ് 24 മാസം കാലാവധി നല്‍കിയ പ്രവൃത്തി 16 മാസംകൊണ്ട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മാണം നടത്തിയത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. 1981ലും ’82ലുമാണ് ബൈപാസിന്‍െറ അലൈന്‍മെന്‍റ് അനുമതിയായത്. കെ.പി. ഉണ്ണികൃഷ്ണന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരിക്കേ കൈക്കൊണ്ട നടപടികളാണ് ബൈപാസ് യാഥാര്‍ഥ്യമാക്കിയത്. 45 മീറ്റര്‍ വീതിയിലായി നാലുവരിപ്പാതക്ക് വിവിധ ഘട്ടങ്ങളിലായി 49.716 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. രാമനാട്ടുകര മുതല്‍ പന്തീരാങ്കാവ് വരെയുള്ള നിര്‍മാണ പ്രവൃത്തി തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കണ്‍സ്ട്രക്ഷനാണ് ഏറ്റെടുത്ത് നടത്തിയത്. 370 മീറ്റര്‍ നീളമുള്ള അറപ്പുഴ പാലം പണി കൊച്ചി ആസ്ഥാനമായ ഏഷ്യന്‍ ടെക് ഏറ്റെടുത്ത് 2002ല്‍ ഉദ്ഘാടനം നടത്തി. പന്തീരാങ്കാവ് മുതല്‍ വെങ്ങളം വരെയുള്ള നിര്‍മാണ ജോലികള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ഏറ്റെടുത്ത് എല്ലാ റീച്ചുകളും കാലാവധിക്ക് മുമ്പ് വൈവിധ്യത്തോടെ പൂര്‍ത്തീകരിച്ചത്. പൂളാടിക്കുന്നിനും വെങ്ങളത്തിനുമിടക്ക് ബൈപാസിന് ഇരുവശത്തും സര്‍വിസ് റോഡും നിര്‍മിച്ചു. 490 മീറ്ററില്‍ 13 സ്പാനുകളിലായി കോരപ്പുഴക്കും 190 മീറ്ററില്‍ അഞ്ച് സ്പാനുകളിലായി പുറക്കാട്ടിരി പുഴക്കും പാലം പണിതു. നാല് വലിയ അടിപ്പാതകളും പതിനഞ്ചോളം നടപ്പാതകളും നിര്‍മിച്ചിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലുമായി ഗാഡ് റെയില്‍ സംവിധാനവും പൂര്‍ത്തീകരിച്ചു. ഇതുമൂലം അപകടങ്ങളില്‍ പെടുന്ന വാഹനം താഴേക്ക് പതിക്കുന്നത് ഒഴിവാകുമെന്ന് ഊരാളുങ്കല്‍ സൊസൈറ്റി അസി. എന്‍ജിനീയര്‍ പി. സുനില്‍കുമാര്‍ പറഞ്ഞു. മൂന്ന് ജങ്ഷനുകളിലും സിഗ്നല്‍ സംവിധാനം, കാല്‍നട യാത്രക്കാര്‍ക്കായി സര്‍വിസ് റോഡുകളില്‍നിന്ന് പടികള്‍, കോരപ്പുഴ പാലത്തില്‍ സോളാര്‍ ലൈറ്റുകള്‍, പെയിന്‍റിങ്, സൈന്‍ ബോര്‍ഡുകള്‍, മണ്ണിട്ടുയര്‍ത്തിയ റോഡ് ഇടിയാതിരിക്കാനായി പാവ്ഡ് ഷോള്‍ഡര്‍, ജങ്ഷനുകളില്‍ പൂന്തോട്ടം, പക്ഷികള്‍ക്ക് കൂടൊരുക്കിയ ബേഡ്സ് ക്രാഡില്‍, പലഭാഗത്തും ഇരുവശങ്ങളിലും മരങ്ങള്‍, ചെടികള്‍ എന്നിവയും വെച്ച് മലബാറിലെ മനോഹരമായ ബൈപാസാക്കി പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ്. എക്സിക്യൂട്ടിവ് എന്‍ജിനീയറായ ഇ.കെ. ഹൈദ്രു, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ കെ.പി. ചന്ദ്രന്‍, പി. സുനില്‍കുമാര്‍ എന്നിവരായിരുന്നു നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രസിഡന്‍റ് രമേഷ് പാലേരി, ഡയറക്ടര്‍ എം.എം. സുരേന്ദ്രന്‍ എന്നിവര്‍ നിര്‍മാണ പുരോഗതി വിലയിരുത്തി ഉദ്ഘാടനത്തിന് നേതൃത്വം നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.