കൗണ്‍സിലര്‍മാര്‍ ക്ളാസിലാണ്; ലീഡര്‍ മേയര്‍ തന്നെ

കോഴിക്കോട്: മേയറും കൗണ്‍സിലര്‍മാരും ഒരുദിവസം മുഴുവന്‍ വിദ്യാര്‍ഥികളായി. വൈകുന്നേരം ക്ളാസ് വിട്ട് മടങ്ങുമ്പോള്‍’ ഒന്നിച്ചുനിന്ന് നഗരത്തെ സ്മാര്‍ട്ടാക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോഴിക്കോട് കാമ്പസിലാണ് ബുധനാഴ്ച നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും മുതിര്‍ന്ന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും ഏകദിന പരിശീലന ക്ളാസ് സംഘടിപ്പിച്ചത്. ഭരണകര്‍ത്താക്കളുടെ മാനേജ്മെന്‍റ് പാടവം വളര്‍ത്തുകയാണ് ലക്ഷ്യം. മേയര്‍ വി.കെ.സി. മമ്മദ് കോയയുടെ നേതൃത്വത്തിലായിരുന്നു പഠിതാക്കള്‍ രാവിലെ തന്നെ എത്തിയത്. കൗണ്‍സിലര്‍മാര്‍ക്ക് പുറമെ 22 കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രഫ. ആനന്ദക്കുട്ടന്‍, ബി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജനപ്രതിനിധികളെ സ്വീകരിച്ചു. ഐ.ഐ.എമ്മിലെ പ്രഫ. ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു ക്ളാസ്. നേതൃത്വം നല്‍കുന്നതിനെപ്പറ്റിയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും മികച്ച ലക്ഷ്യം കൈവരിക്കുന്നതിനെപ്പറ്റിയുമെല്ലാം വിശദീകരണമുണ്ടായി. പ്രഫ. അഭിലാഷ് നായരും ക്ളാസെടുത്തു. ഉച്ചക്ക് ശേഷം കോഴിക്കോടിന്‍െറ വികസനത്തെപ്പറി ചര്‍ച്ചയുണ്ടായി. വ്യവസായി എസ്.ആര്‍.നായര്‍, ബി.ആര്‍.രാജ് എന്നിവരും പങ്കെടുത്തു. വികസന പദ്ധതികള്‍ ഭരണ സമിതിയുടെ അഞ്ച് വര്‍ഷ കാലാവധി മുന്നില്‍കണ്ടുള്ളത് മാത്രമാകരുതെന്ന് അധ്യാപകര്‍ പറഞ്ഞു. പ്രധാന ഐ.ടി മേഖലയായി മാറുന്ന കോഴിക്കോട്ടേക്ക് സംരംഭകരെ ആകര്‍ഷിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണം. ചെന്നൈയിലെ വെള്ളപ്പൊക്കം, ഡല്‍ഹിയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവയും ചര്‍ച്ചയായി. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി കോഴിക്കോട്ടുണ്ടാവണം. കോഴിക്കോട്ടെ മുഖ്യപ്രശ്നം മതിയായ മാലിന്യസംസ്കരണ സംവിധാനമുണ്ടാക്കലാണ്. കോഴിക്കോട്ടുകാര്‍ക്ക് കുടിവെള്ളവും വൃത്തിയുള്ള പരിസരവും നല്‍കാനാവണം-പ്രസംഗകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.