കോരുത്തോട്ടില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി കാട്ടുമൃഗങ്ങള്‍

മുണ്ടക്കയം: ശബരിമല വനം അതിരിടുന്ന കോരുത്തോട് പഞ്ചായത്തിലെ 504 കോളനി, മാങ്ങാപേട്ട എന്നിവിടങ്ങളില്‍ വന്യമൃഗങ്ങള്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തുന്നത് പതിവായി. കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണെങ്കില്‍ പുലി, കാട്ടുപോത്ത് എന്നിവ സാന്നിധ്യമറിയിച്ചു നാട്ടുകാരെ വിരട്ടിയിട്ടുമുണ്ട്. ഒന്നര വര്‍ഷം മുമ്പ് പുലര്‍ച്ചെ മാങ്ങാപേട്ടയിലെ ഒരു വീടിനു മുന്നില്‍ പുലി പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായി പുലിയെക്കണ്ട ഞെട്ടലില്‍ വീട്ടുകാര്‍ നിലവിളിച്ചതോടെ പുരയിടത്തിലെ പൊന്തക്കുള്ളില്‍ പുലി ഒളിച്ചു. വിവരമറിഞ്ഞത്തിയ നാട്ടുകാര്‍ കല്ളെറിയുകയും പാട്ട കൊട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. ചാടിക്കടക്കുന്നതിനിടെ കമ്പിവേലിയില്‍ ഉടക്കി ദേഹത്തെയും വാലിലെയും രോമങ്ങള്‍ തെളിവായി അവശേഷിപ്പിച്ചാണ് പുലി കടന്നുകളഞ്ഞത്. പുലി ഓടിയ സ്ഥലത്തെല്ലാം കാല്‍പാദങ്ങളും പതിഞ്ഞു കിടന്നിരുന്നു. പുലിയിറങ്ങി രണ്ടാഴ്ച കഴിഞ്ഞതോടെ 504 കോളനിയില്‍നിന്ന് അഞ്ച് കി.മീ. അകലെ മുണ്ടക്കയം നഗരത്തിനടുത്ത് വെള്ളനാടി റബര്‍ തോട്ടത്തില്‍ രണ്ടു കാട്ടുപോത്തുകളിറങ്ങി. ടാപ്പിങ് തൊഴിലാളികളാണു തൈമരങ്ങള്‍ക്കിടയില്‍ വിഹരിക്കുന്ന കാട്ടുപോത്തുകളെ കണ്ടത്. വനപാലകരും നാട്ടുകാരും ഒരു പകല്‍ മുഴുവന്‍ കാട്ടുപോത്തിന്‍െറ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. രാത്രി പോത്തുകള്‍ കാടുകയറിക്കാണുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍. ഇതിനുശേഷം പുലിക്കുന്നില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാട്ടുപോത്തിന്‍െറ ഇടിയേറ്റ് വീട്ടമ്മക്ക് പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.