ശൂരനാട്ട് ആര്‍.എസ്.പി പിളര്‍ന്നു; ‘ബി’ സമാന്തര കമ്മിറ്റി രൂപവത്കരിച്ചു

ശാസ്താംകോട്ട: സമ്മേളനം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ഉള്‍പ്പോരുമൂലം സെക്രട്ടറിയെ നിശ്ചയിക്കാന്‍ കഴിയാതിരുന്ന ആര്‍.എസ്.പി ശൂരനാട് നിയോജകമണ്ഡലം ഘടകം പിളര്‍ന്നു. ലയനത്തിന് മുമ്പുണ്ടായിരുന്ന ആര്‍.എസ്.പി നേതാക്കള്‍യോഗം ചേര്‍ന്ന് നിയോജകമണ്ഡലം കണ്‍വീനറെയും ഒമ്പതംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റി അംഗം രാജേന്ദ്രന്‍പിള്ളയാണ് കണ്‍വീനര്‍. അതേസമയം, പഴയ ആര്‍.എസ്.പിക്കാര്‍ യോഗം ചേര്‍ന്ന് തുളസീധരന്‍പിള്ളയെ സെക്രട്ടറിയായി നിശ്ചയിച്ചു. ആര്‍.എസ്.പി (ബി)യുടെ കുന്നത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി തുണ്ടില്‍ നിസാമും ആര്‍.എസ്.പി മണ്ഡലം സെക്രട്ടറി ജി. തുളസീധരന്‍പിള്ളയും ലയനാനന്തര ആര്‍.എസ്.പിയുടെ സെക്രട്ടറിയാകാന്‍ മുന്നോട്ട് വന്നതിനെതുടര്‍ന്ന് ജൂണില്‍ പടിഞ്ഞാറേകല്ലട മണ്ഡലം സമ്മേളനം പിരിയുകയായിരുന്നു. 41 അംഗ കമ്മിറ്റിയെ അന്ന് തെരഞ്ഞെടുത്തു. സെക്രട്ടറിയെ നിശ്ചയിക്കാന്‍ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം പരിശ്രമിച്ചിട്ടും ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയാറായില്ല. ഇതിനിടെയാണ് ആര്‍.എസ്.പി കഴിഞ്ഞ 20ന് തുളസീധരന്‍പിള്ളയെ സെക്രട്ടറിയായി നിശ്ചയിച്ചത്. ആര്‍.എസ്.പി (ബി) ജില്ലാകമ്മിറ്റിയിലെ മുഹമ്മദ്കുഞ്ഞ് ഒഴികെ ആരെയും ആ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇതില്‍ പ്രകോപിതരായാണ് ആര്‍.എസ്.പി (ബി) ക്കാര്‍ പിളര്‍പ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചത്. സംസ്ഥാന സെക്രട്ടറി എ.എ അസീസ് എം.എല്‍.എ നയിക്കുന്ന ജാഥക്ക് തിങ്കളാഴ്ച കുന്നത്തൂരില്‍ സ്വീകരണം നല്‍കാനിരിക്കുകയാണ്. ഈ പരിപാടി ബഹിഷ്കരിക്കുമെന്ന് ആര്‍.എസ്.പി (ബി) മുന്‍ മണ്ഡലം സെക്രട്ടറി തുണ്ടില്‍ നിസാര്‍ അറിയിച്ചു. പാര്‍ട്ടി ഫണ്ട് പിരിവില്‍നിന്ന് വിട്ടുനില്‍ക്കും. മറുവിഭാഗം തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ അനുനയനീക്കവും സജീവമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.