ജാതിക്കതോട് പൊളിക്കല്‍ യന്ത്രവുമായി ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍

മൂവാറ്റുപുഴ: ഇലാഹിയ എന്‍ജിനീയറിങ് കോളജ് സംരംഭകത്വ പരിശീലനത്തിലൂടെ വിദ്യാര്‍ഥികള്‍ തയാറാക്കിയ രണ്ട് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ് ചൊവ്വാഴ്ച നടക്കും. കോളജ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉല്‍പന്നങ്ങളുടെ ലോഞ്ചിങ് നിര്‍വഹിക്കും. ‘ടെക്നോ സേവ’ കമ്യൂണിറ്റി സര്‍വിസ് സെല്ലിന്‍െറ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. കേടുകൂടാതെ ജാതിയുടെ പരിപ്പ് പൊട്ടിച്ചെടുക്കാന്‍ കഴിയുന്ന ‘നട്ട് മെഗ് ഷെല്‍ക്രാക്കര്‍ മെഷീന്‍’ എല്‍.ഇ.ഡി ബള്‍ബ് എന്നിവയാണ് ഉല്‍പന്നങ്ങള്‍. 10 സെക്കന്‍ഡില്‍ ഒരു കിലോ ജാതിക്ക തോടുപൊളിച്ചെടുക്കാന്‍ കഴിയുന്ന മെഷീന്‍ കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ജോമോന്‍ ജോണ്‍സനാണ് വികസിപ്പിച്ചെടുത്തതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജെ. ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20,000 രൂപ ചെലവ് വരുന്നതാണ് മെഷീന്‍. ഇതിനുപുറമെ എല്‍.ഇ.ഡി ബള്‍ബുകളും തയാറാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത പി.സി.ബി ബോര്‍ഡാണ് ബള്‍ബില്‍ ഉപയോഗിക്കുന്നത്. രണ്ട് മൊബൈല്‍ ആപ്ളിക്കേഷനുകളും വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ പണച്ചെലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് ബള്‍ബ് മാനുഫാക്ചറിങ് യൂനിറ്റും ആധുനിക ഇലക്ട്രോണിക്സ് ലാബ് കം വര്‍ക്ക്ഷോപ്പും സജ്ജമാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളജ് സ്ഥിതിചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ അഭ്യസ്ഥവിദ്യരായ സ്ത്രീകളെ കണ്ടത്തെി എല്‍.ഇ.ഡി ബള്‍ബ് അസംബ്ളിങ്ങിന് ട്രെയ്നിങ് നല്‍കാനുള്ള പദ്ധതി ഇതിന്‍െറ ഭാഗമായി തയാറാക്കിയിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഇലാഹിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി.എം. അസീസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 10 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇവര്‍ക്ക് വീട്ടിലിരുന്ന് ബള്‍ബ് നിര്‍മിക്കാനും വ്യവസായരംഗത്ത് എത്തിപ്പെടാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലേക്കുള്ള ടൂള്‍ കിറ്റുകളുടെ വിതരണോദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്നും പി.എം. അസീസ് പറഞ്ഞു. ഇലാഹിയ ട്രസ്റ്റ് പബ്ളിഷിങ് വിഭാഗം പ്രസിദ്ധീകരിക്കുന്ന ‘വിപഞ്ചിക’ മാഗസിന്‍െറ പ്രകാശനവും മന്ത്രി നിര്‍വഹിക്കും. കോളജ് മാജേനര്‍ കെ.എം. ഷംസുദ്ദീന്‍, ചെയര്‍മാന്‍ സി.പി. മുഹമ്മദ്, ട്രസ്റ്റ് അംഗം എ.എം. മൈതീന്‍, വൈസ് പ്രിന്‍സിപ്പില്‍ ഷാജി എം. ജമാല്‍, കോഓഡിനേറ്റര്‍ എസ്. അന്‍സില്‍, രമേഷ് കണ്ടോത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.