കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആഞ്ഞടിച്ച് എം.പി 

കണ്ണൂര്‍: എം.പി ഫണ്ട് വിനിയോഗത്തില്‍ താന്‍ പിന്നിലായിപ്പോയത് കണ്ണൂര്‍ കലക്ടറുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടു കാരണമാണെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി. വാര്‍ത്താസമ്മേളനത്തിലാണ് കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ എം.പി ആഞ്ഞടിച്ചത്.
 പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമാണ് താന്‍ ജനങ്ങളുടെ മുന്നില്‍ നാണം കെട്ടതെന്നും എം.പി പറഞ്ഞു. കണ്ണൂരിന്‍െറ വികസനത്തിന്‍െറ ഭാഗമായി നിരവധി പദ്ധതികളാണ് താന്‍ സമര്‍പ്പിച്ചത്. ഇതില്‍ 11.25 കോടി രൂപയുടെ പദ്ധതികളാണ് കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. ഏതെങ്കിലും പദ്ധതികള്‍ പ്രായോഗികമല്ളെങ്കില്‍ പകരം ഉപയോഗിക്കാവുന്ന പദ്ധതികളും നല്‍കിയിരുന്നു. 
ഇതില്‍ 7.89 കോടി രൂപക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ഇപ്പോള്‍ ലഭിച്ചിട്ടുമുണ്ട്. എന്നാല്‍, ഈ തുക വിനിയോഗിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. അനുവദിച്ച പണത്തിന്‍െറ കണക്ക് വേണ്ട വിധത്തില്‍ കൈമാറാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായില്ല. എം.പി ഫണ്ട് വിനിയോഗം സംബന്ധിച്ച് മൂന്നു തവണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ പണം വിനിയോഗിക്കുന്നതില്‍ വിമുഖത കാണിക്കുകയായിരുന്നു. 
3.38 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചിട്ടും പത്തു ലക്ഷം രൂപയില്‍ താഴെ മാത്രമേ വിനിയോഗിച്ചിട്ടുള്ളൂവെന്ന് പറയുന്നത് ശരിയല്ല. സ്മാര്‍ട് ക്ളാസ് റൂമിന് 1.12 കോടിയും കാല്‍ടെക്സ്  ജങ്ഷന്‍ നവീകരണത്തിന് 75.5 ലക്ഷവും ഭിന്നശേഷിയുള്ളവര്‍ക്ക് ട്രൈസിക്കിള്‍ നല്‍കുന്നതിന് 12.4 ലക്ഷവും മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് 68 ലക്ഷവും സ്കൂള്‍ ബസ് വാങ്ങുന്നതിന് 25 ലക്ഷവും എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയാണെന്ന് എം.പി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.