തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ഫോണിലൂടെ വധഭീഷണി. നിയമസഭയില്‍ അടിയന്തരപ്രമേയനോട്ടീസ് പരിഗണിക്കവെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇത് ശ്രദ്ധയില്‍കൊണ്ടുവന്നത്. ഇത് ഗൗരവമായി കാണുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സൈബര്‍ സെല്ലും മറ്റും ഉപയോഗിച്ച് ശാസ്ത്രീയാന്വേഷണം നടത്തും. സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റി കൊന്നെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചാല്‍ വധിക്കുമെന്നാണ് ഭീഷണിയെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
രണ്ടുദിവസമായി നെറ്റ് കോള്‍ വഴി വിദേശത്തു നിന്ന് ഭീഷണി ലഭിക്കുന്നുവെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. നിസാമിനെതിരെ മോശമായി സംസാരിച്ചാല്‍ തന്നെയോ കുടുംബത്തിലൊരാളെയോ വധിക്കുമെന്ന രീതിയിലാണ് ഫോണ്‍ സംഭാഷണം. ഇത് താന്‍ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍, കഴിഞ്ഞദിവസം രാത്രി 11.22ന് ഒരു സന്ദേശം ലഭിച്ചു. ഇതിലും എന്നെയോ എന്‍െറ കുടുംബത്തില്‍പെട്ടവരെയോ വധിക്കുമെന്നാണ് ഭീഷണി. ഡോണ്‍ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇത് നമ്പര്‍ ഉള്‍പ്പെടെയുള്ള സന്ദേശമാണ്. അതോടെയാണ് താന്‍ പ്രശ്നം ഗൗരവമായി എടുത്തത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.