കൽപറ്റ: ഭൂരഹിതരായ ആദിവാസികൾക്ക് അടിയന്തരമായി ഭൂമി വിട്ടുനൽകണമെന്നും മരിയനാട്ടെ ഭൂസമരം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കലക്ടറേറ്റിൽ കുടിൽകെട്ടിയുള്ള ശക്തമായ സമരത്തിലേക്ക് ഉൾപ്പെടെ നീങ്ങുമെന്നും ആദിവാസി ഐക്യവേദി. പുൽപള്ളി മരിയനാട് താൽക്കാലികമായ പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ദുരിതസാഹചര്യത്തിലാണ് ആദിവാസികൾ സമരം നയിക്കുന്നതെന്നും ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണുള്ളതെന്നും എത്രയും വേഗം പ്രശ്ന പരിഹാരമുണ്ടാകണമെന്നും ആദിവാസി ഐക്യവേദി സംസ്ഥാന അധ്യക്ഷ ചിത്ര നിലമ്പൂർ പറഞ്ഞു.
മരിയനാട്, പാമ്പ്ര എസ്റ്റേറ്റുകളിലായി 90 ഹെക്ടർ ഭൂമിയാണുള്ളത്. ഇതിൽനിന്നും വരുമാനവുമുണ്ട്. എന്നാൽ, ആദിവാസികൾക്ക് വേണ്ടി മാറ്റിവെച്ച ഭൂമിയിൽ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. തങ്ങൾ ആവശ്യപ്പെട്ട തുക നൽകാതെ ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് അവർ പറയുന്നത്. വയനാട്ടിലെ ഭൂരഹിതരായ ആദിവാസികൾ അന്തിയുറങ്ങാൻ പോലും വീടില്ലാതെ അലയുമ്പോഴും സർക്കാരുകൾ തിരിഞ്ഞുനോക്കുന്നില്ല.
മരിയനാട് കുടിൽ കെട്ടി താമസിക്കുന്നവരിൽ പണിയ, കാട്ടുനായ്ക വിഭാഗത്തിലുള്ളവരാണ് കൂടുതലുള്ളത്. സമരം ആരംഭിച്ച് രണ്ടുമാസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് യാതൊരു നടപടിയുമാണ്ടായിട്ടില്ലെന്ന് ആദിവാസി ഐക്യവേദി ജില്ല അധ്യക്ഷ സീത നായ്ക്കട്ടി പറഞ്ഞു. സമരത്തിലുള്ളവർക്ക് ഭക്ഷണ സാധനം പോലും കിട്ടുന്നില്ല. ചീഞ്ഞ ചക്കയുടെ കുരു ഉൾപ്പെടെ കറിവെച്ചാണ് കഴിക്കുന്നത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ കലക്ടറേറ്റിന് മുന്നിൽ കുടിൽ കെട്ടി സമരം ചെയ്യുമെന്നും അവർ പറഞ്ഞു. ആദിവാസി ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിനു പുത്തൻപുരക്കൽ, പ്രവർത്തകരായ ഗോപാലൻ വിജയൻകുന്ന്, വിഷ്ണു അങ്ങാടിശേരി, ബിനോയ് ചെമ്പോട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.