തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാമെങ്കിലും ജില്ലയിലെ സ്ഥാനാർഥി ചിത്രം ഇനിയും പൂർണമായി തെളിഞ്ഞില്ല. അസ്വാസ്ഥകളും പൊട്ടലും ചീറ്റലുമെല്ലാം പുറത്തറിയിക്കാതെ പരിഹരിച്ച് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് രാഷ്ട്രീയ ക്യാമ്പുകൾ. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്ന് വരെയുള്ള സമയമാണ് പത്രിക സമർപ്പണത്തിന് നിശ്ചയിച്ചിരിക്കുന്നത്. അതും പ്രവർത്തി ദിവസങ്ങളിൽ മാത്രം. 20നാണ് സൂക്ഷ്മപരിശോധന. എന്തും ഇനി തിടുക്കത്തിൽ കാര്യങ്ങൾ തീർപ്പിെലത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്ന് ആശങ്ക നേതാക്കൾക്കുണ്ട്. അതേസമയം സ്ഥാനാർഥി നിർണയം പൂർത്തിയായ ഇടങ്ങളിൽ പലരും സൗഹൃദ വോട്ടുതേടൽ തുടങ്ങിക്കഴിഞ്ഞു. ചിലയിടങ്ങളിൽ ആദ്യവട്ട വോട്ട്തേടൽ പൂർത്തിയാവുകയും ചെയ്തു. തെരഞ്ഞെടുപ്പിൻെറ വരവറിയിച്ച് പോസ്റ്ററുകൾ നിരന്നതിന് പിന്നാലെ വാർഡ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസുകളും തുറന്നുകഴിഞ്ഞു. സ്ഥാനാർഥികൾക്ക് കോവിഡ് കാലത്ത് വീടുകൾ തോറും കയറിയിറങ്ങി വോട്ടഭ്യർഥിക്കേണ്ട സാഹചര്യം ഒഴിവാക്കിയും പരമാവധി രോഗവ്യാപന സാധ്യത കുറച്ചുമുള്ള പ്രചാരണമാണ് രാഷ്ട്രീയ പാർടികൾ നേരിടുന്ന വെല്ലുവിളി. ഇതിനിടെ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസമിതികളുടെ സമയം ബുധനാഴ്ച അവസാനിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റികൾ വ്യാഴാഴ്ച മുതൽ നിലവിൽ വരും. ദൈനംദിന കാര്യങ്ങളിലാണ് ഇവർക്ക് ചുമതല. കോവിഡ് പ്രതിരോധത്തിനുള്ള ചുമതലയും ഇവർക്കായിരിക്കും. മുന്നൊരുക്കങ്ങളിൽ ഒരുമുഴം മുന്നേ... രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല ജില്ല ഭരണകൂടവും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു. വോട്ടെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന കഴിഞ്ഞദിവസം പൂർത്തിയായി. വോട്ടെണ്ണൽ കഴിയുംവരെ കനത്ത സുരക്ഷയിലാകും ഇനി ഈ മെഷീനുകൾ സൂക്ഷിക്കുക. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ മേൽനോട്ടത്തിൽ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ എൻജിനീയർമാരാണ് വോട്ടിങ് മെഷീനുകളുടെ സാങ്കേതിക പരിശോധന പൂർത്തിയാക്കിയത്. കോവിഡ് പശ്ചാത്തലത്തിൽ ബൂത്ത് തലത്തിലടക്കം കൃത്യമായ ആസൂത്രണത്തോടെയുള്ള മുന്നൊരുക്കങ്ങളാണ് ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തിൽ നടക്കുന്നത്. ജില്ലയിൽ 73 ഗ്രാമപഞ്ചായത്തുകളിലായി 1,299 വാർഡുകളാണുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 155ഉം ജില്ല പഞ്ചായത്തിൽ 26ഉം വാർഡുകളുമുണ്ട്. നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികളിലായി 147ഉം തിരുവനന്തപുരം കോർപറേഷനിൽ 100ഉം വാർഡുകളാണുള്ളത്. ഇത്തരത്തിൽ ആകെ 90 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1,727 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് ഇക്കുറി പട്ടികജാതി സംവരണമാണ്. കോർപറേഷനിൽ വനിതയാണ് മേയറാവുക. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലും അധ്യക്ഷസ്ഥാനം വനിതക്കാണ്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പട്ടികജാതി സ്ത്രീയും. ആകെയുള്ള 73 ഗ്രാമപഞ്ചായത്തുകളിൽ 31 ഇടത്ത് പ്രസിഡൻറ് സ്ഥാനം സ്ത്രീകൾക്കാണ്. വെർച്വൽ പോരാട്ടം, നാട്ടിങ്ങളിലും വാർ റൂമുകൾ നോട്ടിഫിക്കേഷൻ ബാറിലെ ചുവന്ന രാശികൾ മിന്നിമറയുന്നു. സെക്കൻറുകൾകുള്ളിൽ പത്തും മുപ്പതും നോട്ടിഫിക്കേഷനുകൾ. മിനിറ്റുകൾക്കുള്ളിൽ പോസ്റ്ററുകൾ, വിഡിയോകൾ... ഇവിടെ ജീവൻമരണ പോരാട്ടമാണ്. അതേ സമൂഹമാധ്യമങ്ങളിൽ തീ പാറുകയാണ്. തെരുവിലെ തെരഞ്ഞെടുപ്പ് ചൂടിനേക്കാൾ പതിന്മടങ്ങ് രാഷ്ട്രീയച്ചൂടിൽ ഡിജിറ്റൽ വാളുകൾ തിളച്ചുമറിയുകയാണ്. പതിവായുള്ള വഴിനീളൻ റാലികളും മുദ്രാവാക്യങ്ങളും കാണികളെ കൈയിലെടുക്കുന്ന ആവേശ പ്രസംഗങ്ങളും ഇത്തവണയുണ്ടാകില്ല. പകരം വെർച്വൽ റാലികളും പ്രകടനങ്ങളും പദയാത്രകളുമെല്ലാമായി ഡിജിറ്റൽ സ്ക്രീനുകളിലാണ് പ്രചാരണത്തിന് മാറ്റുകൂട്ടാൻ നൂതന വിദ്യകൾ സജ്ജമാക്കിയിട്ടുള്ളത്. വോട്ടർമാരെ കൈയിലെടുക്കാനുള്ള വ്യത്യസ്തമായ ഡിജിറ്റൽ സ്റ്റഡിയോകളാണ് ഈ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി ഒരുങ്ങുന്നത്. ഫോേട്ടാ എടുപ്പ് മാത്രമല്ല, സ്ഥാനാർഥിക്ക് ഇതുവഴി വോട്ട് തേടാം. സംവദിക്കാം. വാദിക്കാം...പ്രതിരോധിക്കാം... വോട്ടർമാർക്ക് സ്ഥാനാർഥിയെ മുന്നിൽകണ്ട പ്രതീതിയാണുണ്ടാവുക. നെടുനീളൻ പ്രസംഗങ്ങൾക്ക് ഒാൺലൈനിൽ വലിയ ഡിമാൻറില്ലാത്തതിനാൽ രണ്ട് മുതൽ അഞ്ച് മിനിറ്റുവരെ ദൈർഘ്യമുള്ള വിഡിയോകളിൽ സ്ഥാനാർഥിയുടെയും നേതാക്കളുടെയും പ്രഭാഷണം ചുരുങ്ങും. പോസ്റ്ററും ട്രോളും വിഡിയോയും ഗ്രാഫിക്സും കാരിക്കേച്ചറും കാർട്ടൂണുകളുമെല്ലാം ആയുധങ്ങളായി മാറുന്നു.ശരിക്കും സമൂഹമാധ്യമങ്ങളിലെ പോരാട്ടത്തിന് യുദ്ധപ്പുരകൾ തന്നെയാണ് പ്രേദശികമായി പോലും പാർട്ടികൾ സജ്ജമാക്കുന്നത്. എതിരാളിയുടെ നീക്കങ്ങളെ കണ്ണും കാതും കൂർപ്പിച്ച് നിരീക്ഷിക്കുകയും പഴുതടച്ച പ്രതിരോധമൊരുക്കുകയും ചെയ്ത് ഡിജിറ്റൽ ഇടങ്ങളിൽ സജീവമാവുകയാണ് സൈബർ പോരാളികൾ. ന്യൂജൻ വോട്ടർമാരെയാണ് പ്രധാനമായും ഉന്നംവെക്കുന്നത്. സമൂഹ മാധ്യമ ഇടപെടൽ കൊണ്ട് മാത്രം വിജയിക്കാനാവില്ല, അതേസമയം സമൂഹമാധ്യമ ഇടപെടലില്ലാതെ വിജയിക്കാനുമാവില്ലെന്ന സ്ഥിതിയാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവരിൽ 98 ശതമാനത്തിനും ഫേസ്ബുക് അക്കൗണ്ടുണ്ട്. ഇവരെയാണ് പ്രധാനമായും ഉന്നം വെക്കുന്നത്. ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിെലല്ലാം നിറസാന്നിധ്യമാണ് ഇൗ പോരാട്ടമുറി. കടൽ കടന്നും സൈബർ മുറികൾ കേരളത്തിന് പുറമേ ഗൾഫ് രാഷ്ട്രങ്ങളിലും സിംഗപ്പൂരിലുമെല്ലാം വലിയ പ്രതികരണമാണ് സമൂഹമാധ്യമ ഇടപെടലുകൾക്ക് ലഭിക്കുന്നത്. ഇവിടങ്ങൾ കേന്ദ്രീകരിച്ചും സൈബർ മുറികളുണ്ട്. പെെട്ടന്നുണ്ടാകുന്ന സംഭവങ്ങളും പാർട്ടി േനതാക്കളുടെ പ്രതികരണവുമെല്ലാം വേഗത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെത്തിക്കാനും സംവിധാനമുണ്ട്. സോഷ്യൽ മീഡിയിയിൽ ആളുകൾ ഏറ്റവുമധികം സന്ദർശിക്കുന്ന സമയത്തെക്കുറിച്ച് കൃത്യമായി പഠനം നടത്തിയാണ് ഇടപെടലുകൾ. വെള്ളിയാഴ്ചകളിലാണ് ഗർഫ് രാജ്യങ്ങളിൽനിന്ന് മലയാളികളുടെ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്ന് ഇവർ പറയുന്നു. നിശ്ചിത പ്രായക്കാർക്കായി പ്രത്യേകം കണ്ടൻറുകൾ തയാറാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.