തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി: ആദ്യഘട്ടം പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യാന്‍ തീരുമാനം

ആമ്പല്ലൂർ: തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി ആദ്യഘട്ടം പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യാന്‍ തീരുമാനം. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപം കുറുമാലി പുഴയോരത്ത് നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കിടന്ന പദ്ധതിക്കാണ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പുനരുജ്ജീവനം നൽകാൻ തീരുമാനമായത്. പദ്ധതിക്കായി 230 മീറ്റര്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി കൂടി ബാക്കിയുണ്ട്. സ്ഥല ഉടമകള്‍ തര്‍ക്കം ഉന്നയിച്ചതിനാല്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അജയകുമാര്‍ യോഗത്തില്‍ അറിയിച്ചു. പ്രസ്തുത സ്ഥലത്ത്​ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് സ്ഥല ഉടമകളുമായി സംസാരിക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ക്കുമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, സര്‍വകക്ഷി പ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്​ വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പൂര്‍ണമായും വരന്തരപ്പിള്ളി, പുതുക്കാട്, തൃക്കൂര്‍, നെന്മണിക്കര പഞ്ചായത്തുകളിലെ പ്രദേശങ്ങള്‍ ഭാഗികമായും ഉള്‍പ്പെടുന്ന വലിയ പദ്ധതിയാണ് തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍. 8.5 കോടി രൂപയാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് അനുവദിച്ചത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരന്‍, പ്രിന്‍സന്‍ തയ്യാലക്കല്‍, സൈമണ്‍ നമ്പാടന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.