ചെങ്ങളായി പഞ്ചായത്തിൽ ഭൂഗർഭ വൈദ്യുതി എത്തുന്നു

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനി വൈദ്യുതി മണ്ണിനടിയിലൂടെയെത്തും. വിതരണത്തിനായി ശ്രീകണ്ഠപുരം സബ് സ്റ്റേഷനിൽ നിന്നുള്ള ഭൂഗർഭ കേബിളിന്റെ നിർമാണം അവസാന ഘട്ടത്തിലാണുള്ളത്. ചെങ്ങളായി, വളക്കൈ, കൊയ്യം, ചുഴലി മേഖലകളിലേക്കും സമീപ പ്രദേശങ്ങളായ പരിപ്പായി, ചെമ്പന്തൊട്ടി, കുറുമാത്തൂർ പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നത് ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിലെ 11 കെ.വി വളക്കൈ ഫീഡർ വഴിയായിരുന്നു. വർഷങ്ങൾക്കുമുമ്പ് പറമ്പുകൾക്കുകുറുകെ വലിച്ച ഈ ലൈനിൽ കാലപ്പഴക്കം കൊണ്ടും മരക്കൊമ്പുകൾ വീഴുന്നതിനാലും വൈദ്യുതിതടസ്സം പതിവാണ്. 40 കിലോമീറ്ററിലധികം നീളമുള്ള ഈ ലൈൻ മുഴുവനായും മാറ്റിപ്പണിയുന്നതിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി ഭൂഗർഭ കേബിൾ ഒരുക്കുന്നത്. നേരത്തെ വളക്കൈ പാലം മുതൽ തട്ടേരി വരെ ഒരു കിലോമീറ്റർ പുതിയ ലൈൻ വലിച്ച് കമീഷൻ ചെയ്തു. ചെങ്ങളായി മുക്കാടം മുതൽ വളക്കൈ ടൗൺ വരെയും തട്ടേരി മുതൽ ചുഴലി വരെയുമുള്ള ഏഴു കിലോമീറ്റർ പുതിയ ലൈനിന്റെ പണിയും നടന്നുകൊണ്ടിരിക്കുന്നു. നെല്ലിക്കുന്ന് മുതൽ മൊട്ടക്കേപ്പീടിക വരെയുള്ള നാലുകിലോമീറ്റർ ലൈൻ പണിയും നടക്കുന്നുണ്ട്. പഴയ ക്രോസ് കൺട്രി ലൈനുകൾ മാറ്റി റോഡുവഴി പുതിയ ലൈൻ ചാർജ് ചെയ്യുന്നതോടെ വൈദ്യുതി തടസ്സത്തിൽ കാര്യമായ കുറവുണ്ടാകും. ഇതിന്റെ ഭാഗമായി ഫീഡറിന്റെ നീളം കുറക്കാനും അതുവഴി വോൾട്ടേജ് മെച്ചപ്പെടുത്താനും വേണ്ടിയാണ് ചെങ്ങളായി പഞ്ചായത്തിലേക്ക് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്നത്. ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിൽനിന്നും ചെങ്ങളായിയിലേക്ക് പരിപ്പായി വഴി രണ്ട് ഭൂഗർഭ കേബിളുകളാണ് സ്ഥാപിക്കുന്നത്. തുടർന്ന് നിലവിലെ വളക്കൈ ഫീഡറിനെ വിഭജിച്ച് പുതിയ ചുഴലി ഫീഡർ നിർമിക്കുകയും ചെയ്യും. 3.5 കിലോമീറ്റർ കേബിളാണ് ഇതിനായി ഉപയോഗിക്കുക. കെ.എസ്.ഇ.ബി ദ്യുതി പദ്ധതിയിൽ 1.75 കോടി രൂപ മേൽപ്രവൃത്തികൾക്കായി നീക്കിവെച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.