ട്വന്റി20 പ്രവർത്തകന്‍റെ കൊലപാതകം: ജാമ്യഹരജി പരിഗണിക്കുന്ന കോടതി മാറ്റാൻ പിതാവ് ഹൈകോടതിയിൽ

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യഹരജി എറണാകുളം പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ പിതാവിന്‍റെ ഹരജി. ഈ കോടതിയിൽ ന്യായമായ വിചാരണ നടക്കില്ലെന്ന ആരോപണവുമായാണ് പിതാവ് കുഞ്ഞാറു ഹരജി നൽകിയിരിക്കുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ സർക്കാറിന്‍റെ വിശദീകരണം തേടി. ഫെബ്രുവരി 12ന് സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിനിരയായ ദീപു 18ന് ആശുപത്രിയിലാണ് മരിച്ചത്. അറസ്റ്റിലായ സി.പി.എം കാവുങ്ങൽപറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൽറഹ്മാൻ, പാറാട്ട് വീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ് എന്നിവരുടെ ജാമ്യഹരജിയാണ് പരിഗണനയിലുള്ളത്. കോടതിയിൽനിന്ന് തനിക്കോ വീട്ടുകാർക്കോ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹരജി നൽകിയതറിഞ്ഞ് അതിനെ എതിർത്ത് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കുഞ്ഞാറു പറയുന്നു. എഫ്.ഐ.ആറിന്റെ പകർപ്പ് ഉൾപ്പെടെ നൽകുകയോ അന്വേഷണ പുരോഗതി അറിയിക്കുകയോ ചെയ്തില്ല. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ 15ാം വകുപ്പ് പ്രകാരം ഇതിന് അവകാശമുണ്ടെന്ന് വാദിച്ചെങ്കിലും ഇത്തരത്തിൽ നിയമത്തെ വ്യാഖ്യാനിക്കാനാകില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വീകരിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പിതാവ് സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയാണെന്നും പാർട്ടിയിൽ ഉന്നതസ്ഥാനം വഹിക്കുന്നയാളാണെന്നും പിന്നീട് അറിഞ്ഞു. സി.പി.എം പ്രവർത്തകർ പ്രതികളായ കേസിൽ അവർക്കായി ഹാജരായത് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയാണ്. ന്യായമായ വിചാരണ നടക്കില്ലെന്ന് ആശങ്കയുള്ളതിനാലാണ് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഹരജിയിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.