അയ്യങ്കാളിപ്പടയുടെ ബന്ദി സമരം പ്രമേയമാക്കി 'പട' പുറത്തിറങ്ങി

കൊച്ചി: ആദിവാസികളുടെ മണ്ണിനായി പോരാടാനിറങ്ങിയ അയ്യങ്കാളിപ്പട നടത്തിയ ബന്ദിസമരം പ്രമേയമാക്കിയ 'പട' തിയറ്ററുകളിലെത്തി. ഒരു ജനതയുടെ പോരാട്ടത്തിന്‍റെ ചരിത്രം അടയാളപ്പെടുത്തുന്നതാണ് സിനിമയെന്ന് സംവിധായകൻ കെ.എം. കമൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1996 ഒക്ടോബര്‍ നാലിന് ആദിവാസി ഭൂപ്രശ്‌നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം 26 വര്‍ഷം പിന്നിടുന്ന സാഹചര്യത്തിൽ അതിനെ ഓർമപ്പെടുത്തുകയാണ് 'പട'. രാജ്യം മുഴുവനും ചര്‍ച്ച ചെയ്യപ്പെട്ട സംഭവം സംസ്ഥാന രാഷ്ട്രീയത്തിലും വലിയ കോളിളക്കം സൃഷ്ടിച്ചു. ഒമ്പതുമണിക്കൂർ പാലക്കാട് ജില്ല കലക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഡിയെ ബന്ദിയാക്കിയതിലൂടെ ആദിവാസി ഭൂമി പ്രശ്‌നം ദേശീയ ശ്രദ്ധയാകർഷിച്ചു. സമരത്തിന് അയ്യങ്കാളിപ്പട നടത്തിയ ഒരുക്കവും കലക്ടറേറ്റിനുള്ളിലെ സംഭവങ്ങളുമാണ് സിനിമ പറയുന്നത്. വിളയോടി ശിവന്‍കുട്ടി, മണ്ണൂര്‍ അജയന്‍, കാഞ്ഞങ്ങാട് രമേശന്‍, കല്ലറ ബാബു എന്നിവരാണ് സമരത്തിലെ പോരാളികൾ. അന്ന് നടന്ന സംഭവങ്ങളോട് നീതി പുലർത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഇത് കണ്ടശേഷം സമരനേതാക്കൾ പറഞ്ഞു. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായകൻ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനരചന നടത്തിയ വിനു കിടിച്ചുലന്‍, എഡിറ്റിങ് നിർവഹിച്ച ഷാന്‍ മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. photo - abhijith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.