തിരുവനന്തപുരം: ആര്‍.ബി.ഐക്ക് മുന്നില്‍ ഇടത് നേതാക്കള്‍ നടത്തുന്ന സമരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ട് പരാതിനല്‍കി. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ നേതൃത്വത്തിലാണ് കണ്ടത്.
സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, സി. ശിവന്‍കുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭരണഘടനാ സ്ഥാപനമായ റിസര്‍വ് ബാങ്കിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് തടയണമെന്ന് നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.
സമരം കള്ളപ്പണക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നത് -ബി.ജെ.പി
മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ് ബാങ്കിനുമുന്നില്‍ നടത്താന്‍ പോകുന്ന സമരം കള്ളപ്പണക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. കണ്ടെയ്നറില്‍ കള്ളപ്പണം എത്തിയതിനെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
അകലങ്ങളില്‍ ഇരുന്നാണെങ്കിലും കള്ളപ്പണക്കാരാണ് ഈ സമരത്തിന് കൈയടിക്കുന്നത്. സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് മാര്‍ഗ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അത് ചെയ്യാത്തത് കള്ളപ്പണക്കാരെ സഹായിക്കാനാണ്. കള്ളപ്പണക്കാരുടെയും കരിഞ്ചന്തക്കാരുടെയും ദല്ലാള്‍മാരായി യു.ഡി.എഫും എല്‍.ഡി.എഫും മാറി.
കള്ളപ്പണക്കാരുടെ സാമ്രാജ്യമായി കേരളത്തെ മാറ്റാനാണ് ഇവരുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കേണ്ടത് കള്ളപ്പണക്കാരുടെ ആവശ്യമാണ്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.