യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ട് കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍


കോട്ടയം: സീസേറിയന് വിധേയയായ യുവതിയുടെ വയറ്റില്‍ സര്‍ജിക്കല്‍ മോപ് (ശസ്ത്രക്രിയാ വേളയില്‍ ഉപയോഗിക്കുന്ന പഞ്ഞിക്കെട്ട്) കണ്ടത്തെിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ വനിതാ ഡോക്ടറെ രണ്ടുവര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തോട്ടക്കാട് നെല്ലിക്കുഴി ജോര്‍ജി തോമസിന്‍െറ ഭാര്യ പ്രീതിയുടെ പരാതിയിലാണ് പൊലീസ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള പാനല്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നാഗമ്പടം എസ്.എച്ച് മെഡിക്കല്‍ സെന്‍ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റര്‍ ജെസി എം. ആന്‍റണിയെ കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍വിട്ടു. 2015 ജൂലൈ 20ന് നടന്ന സംഭവത്തില്‍ പൊലീസ് അനാസ്ഥ കാട്ടുന്നതായി ആരോപിച്ച് ജില്ലാ പൊലീസ് മേധാവിയായിരുന്ന സതീഷ് ബിനോക്ക് ജോര്‍ജി തോമസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന് അന്വേഷണച്ചുമതല നല്‍കുകയായിരുന്നു. ഡോക്ടറുടെ അനാസ്ഥയാണ് മോപ്  വയറ്റില്‍ കുടങ്ങാന്‍ കാരണമെന്നായിരുന്നു വിദഗ്ധ സംഘം കഴിഞ്ഞമാസം നല്‍കിയ റിപ്പോര്‍ട്ട്. ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ്, മെഡിക്കല്‍ കോളജ് പൊലീസ് സര്‍ജന്‍ ഡോ. ടോമി മാപ്ളക്കയില്‍, ജില്ലാ ആശുപത്രി ഡോക്ടര്‍മാരായ സിന്ധു ജി. നായര്‍,  എന്നിവരുടെ സംഘമാണ് പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.