പുകയില ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കും; സിഗററ്റ് പാക്കറ്റിലെ മുന്നറിയിപ്പിലും മാറ്റം

അബൂദബി: രാജ്യത്ത് പുകയില ഉപയോഗം കുറക്കുന്നതിന് ശക്തമായ നടപടികളുമായി അധികൃതര്‍. ചൊവ്വാഴ്ച ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നതിന്‍െറ ഭാഗമായാണ് പുകവലിയുടെ അപകടങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്‍െറ ഭാഗമായി സിഗററ്റ് അടക്കം പുകയില ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ട്. സിഗററ്റ് പാക്കറ്റുകളില്‍ അപായ മുന്നറിയിപ്പ് ചിത്രങ്ങള്‍ പുതുക്കി നല്‍കും.
പുകയിലയുടെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും നിയമ ലംഘകര്‍ക്ക് പിഴ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതോടൊപ്പം പുകവലിയില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കും. അധികം വൈകാതെ തന്നെ സിഗററ്റിന്‍െറ നികുതി വര്‍ധിപ്പിക്കുന്നത് പ്രാബല്യത്തില്‍ വരുത്താന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ളിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പുകവലി ശീലമുള്ളവരെ പിന്തിരിപ്പിക്കുന്നതിന് കൂടുതല്‍ അപായ ഭീതിയുണര്‍ത്തുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പാക്കറ്റുകള്‍ക്ക് മുകളില്‍ പതിക്കാന്‍ ഒരുക്കിയിട്ടുണ്ട്.    ഈ ചിത്രങ്ങള്‍ ജി.സി.സി രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.  
 നിലവില്‍ സിഗററ്റ് പാക്കറ്റുകളിലെ ചിത്രങ്ങള്‍ 2012 മധ്യത്തിലാണ് ഉള്‍പ്പെടുത്തിയത്. അറബി, ഇംഗ്ളീഷ് ഭാഷകളില്‍ മുന്നറിയിപ്പ് അടക്കം ചിത്രങ്ങള്‍ പാക്കറ്റിന്‍െറ 50 ശതമാനം ഭാഗത്തും നല്‍കുന്നത്. ഈ വര്‍ഷം പാക്കറ്റിന്‍െറ 70 ശതമാനം സ്ഥലത്ത് വരെ മുന്നറിയിപ്പ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം വര്‍ണം, ചിത്രങ്ങള്‍, കോര്‍പറേറ്റ് ലോഗോ, ട്രേഡ്മാര്‍ക്ക് തുടങ്ങിയവയൊന്നുമില്ലാത്ത പ്ളെയിന്‍ പാക്കേജിങിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്. നിര്‍ദിഷ്ട വലിപ്പത്തില്‍ ഉല്‍പന്നത്തിന്‍െറ പേര്, പാക്ക് ചെയ്ത സ്ഥലം, ആരോഗ്യ മുന്നറിയിപ്പുകള്‍, മറ്റ് നിയമപരമായ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് പാക്കറ്റുകള്‍ തയാറാക്കുകയാണ് പ്ളെയിന്‍ പാക്കേജിങിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ സിഗററ്റ് പാക്കറ്റുകളുടെയും നിറവും മറ്റും ഒരേ രീതിയിലാക്കുന്നതും പരിഗണിക്കുന്നുണ്ട്. നിലവില്‍ ആസ്ത്രേലിയയിലും അയന്‍ലന്‍റിലും ഈ രീതിയുണ്ട്. ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തില്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയും പ്ളെയിന്‍ പാക്കേജിങിലാണ്.   പുകയില ഉല്‍പന്നങ്ങളുടെ എക്സൈസ് നികുതി വര്‍ധിപ്പിക്കാന്‍ 2015ല്‍ ജി.സി.സി തീരുമാനിച്ചിരുന്നു.  യു.എ.ഇയില്‍ നിലവില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ നികുതിയെന്ന പേരില്‍ 100 ശതമാനം നികുതി കൂടി ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.  

ദുബൈയില്‍ ഇന്ന് സിഗററ്റ് വില്‍പനയില്ല
ദുബൈ: ലോക പുകയില വിരുദ്ധ ദിനമായ ചൊവ്വാഴ്ച ദുബൈയില്‍ സിഗരറ്റ്, പുകയില ഉത്പന്ന വില്‍പ്പനയുണ്ടാകില്ല. 24 മണിക്കൂര്‍ വില്‍പന വിലക്ക് ദുബൈ നഗരസഭയാണ് അറിയിച്ചത്. വിവിധ ഗ്രോസറിക്കടകളിലും മറ്റും ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ട്. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനി രാജ്യവ്യാപകമായുള്ള അവരുടെ ഇനോക്, എപ്കോ സര്‍വീസ് സ്റ്റേഷനുകളില്‍ ഇന്ന് 24 മണിക്കൂര്‍ പുകയില ഉത്പന്ന വില്‍പന നിരോധിച്ചിട്ടുണ്ട്.  ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആചരിക്കുന്ന ലോക പുകയില വിരുദ്ധ ദിനത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഈ തീരുമാനം. എല്ലാ വര്‍ഷവും മെയ് 31ന്  മുഴുവന്‍ പുകയില ഉപയോഗത്തില്‍ നിന്ന് ലോകം ഒന്നടങ്കം വിട്ടുനില്‍ക്കണമെന്ന് ഉദ്ദേശ്യത്തിലാണ് ദിനാചരണം. പുകയില ഉത്പന്നങ്ങളുടെ വില്‍പനയും ഉപയോഗവും കുറച്ചുകൊണ്ടുവരാന്‍ ലോകാരോഗ്യ സംഘടന എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.