അല്‍ഐന്‍: അല്‍ഐന്‍ ബസ്സ്റ്റേഷന്‍ പുനര്‍ നിര്‍മാണം പൂര്‍ത്തിയായി പൊതു ഗതാഗതത്തിനായി തുറന്നുകൊടുത്തു.39 ദശലക്ഷം ദിര്‍ഹം ചെലവില്‍ 70,800ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ബസ് സ്റ്റേഷന്‍ നിര്‍മിച്ചത്. പൂര്‍ണമായും ഹരിതമാനദണ്ഡങ്ങള്‍ പാലിച്ച് ‘എസ്റ്റാഡാമ’ എന്ന ഈജിപ്ഷ്യന്‍ മോഡലില്‍ നിര്‍മിച്ച സ്റ്റേഷനില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരേസമയം 12ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും പുതിയ സ്റ്റേഷനിലുണ്ട്.കൂടാതെ സ്റ്റേഷനിലേക്ക് ടാക്സികളിലും സ്വന്തം വാഹനങ്ങളിലും വരുന്നവര്‍ക്കും തിരിച്ച് പോകുന്നവര്‍ക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ശീതികരണ സംവിധാനത്തോടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി നിര്‍മിച്ച വിശ്രമ കേന്ദ്രങ്ങളില്‍ വിവിധ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ഐനില്‍ നിന്നും മുസഫയിലേക്കും അബൂദബിയിലേക്കും നിലവില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ബസ് സര്‍വീസ ഞായര്‍ മുതല്‍ നിര്‍ത്തലാക്കുന്നതായി അധികൃതര്‍ അറിയിച്ചു. അല്‍ഐനില്‍ നിന്ന് മുസഫ്ഫയിലേക്കുള്ള യാത്രക്ക് മൂന്ന് മണിക്കൂറില്‍ അധികം സമയം എടുത്തിരുന്നു. എയര്‍പോര്‍ട്ടിലേക്ക് മൂന്നുമണിക്കൂറും 40മിനുറ്റും യാത്ര സമയം എടുത്തിരുന്നതിനാല്‍ ഈ രണ്ട് ബസുകളിലും യാത്രക്കാര്‍ പൊതുവെ കുറവായിരുന്നു.
രണ്ട് മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തിയിരുന്ന ബസിന് 10ദിര്‍ഹമാണ് മുസഫ്ഫയിലേക്കും, അബൂദബി എയര്‍പോര്‍ട്ടിലേക്കും ചാര്‍ജ് ഈടാക്കിയിരുന്നത്. രണ്ടുമണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള അല്‍ഐന്‍ അബൂദബി യാത്രക്ക് 25ദിര്‍ഹമാണ് ഈടാക്കുന്നത്. മൂന്നുവര്‍ഷം മുമ്പുവരെ ഈ യാത്രക്ക് അബൂദബി പൊതുഗതാഗത വകുപ്പ് 10ദിര്‍ഹമായിരുന്നു ചാര്‍ജ് വാങ്ങിയിരുന്നത്. സ്വകാര്യ ടാക്സികള്‍ 20ദിര്‍ഹത്തിന് അബൂദബിയിലേക്ക് പാരലല്‍ സര്‍വീസ് നടത്തുന്നതിനാല്‍ പൊതു ബസുകളില്‍ യാത്രക്കാര്‍ പൊതുവെ കുറവാണ് കാണപ്പെടുന്നത്. സ്വകാര്യ ടാക്സികളില്‍ സ്വന്തം സൗകര്യത്തിന് അനുസരിച്ച് ഇഷ്ടമുള്ളിടത്ത് ഇറങ്ങാം എന്നുള്ളതാണ് ജനങ്ങളെ കൂടുതല്‍ പാരലല്‍ സര്‍വീസിലേക്ക് ആകര്‍ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.