മസ്കത്ത് കേന്ദ്രമായി പുതിയ സര്‍വകലാശാല വരുന്നു

മസ്കത്ത്: രാജ്യത്തെ സര്‍വകലാശാലകളുടെ നിരയിലേക്ക് ഒരംഗം കൂടി. മസ്കത്ത് കേന്ദ്രമായി സര്‍വകലാശാല വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഉന്നത വിഭ്യാഭ്യാസ മന്ത്രി ഡോ. റവായ ബിന്‍ത് അല്‍ ബുസൈദിയെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ സര്‍വകലാശാലയാകും ഇത്. രാജ്യത്ത് നിലവിലുള്ള മറ്റു സര്‍വകലാശാലകള്‍ എല്ലാംതന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. മസ്കത്ത് ഗവര്‍ണറേറ്റ് കേന്ദ്രമായിട്ടായിരിക്കും ഇതാരംഭിക്കുക. കോളജ് ഓഫ് ബിസിനസ് ആന്‍ഡ് മാനേജ്മെന്‍റ്, കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, കോളജ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വിസ് എന്നിങ്ങനെ മൂന്നു കോളജുകളാണ് സര്‍വകലാശാലയുടെ ഭാഗമായി തുടങ്ങുക. ഒന്നിലധികം അക്കാദമിക് കോഴ്സുകളിലായി സ്വദേശികള്‍ക്ക് പുറമെ വിദേശി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിധേയമായി ജനറല്‍ എജുക്കേഷനില്‍ ഡിപ്ളോമ അല്ളെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്കായിരിക്കും പ്രവേശം. സര്‍വകലാശാല സെപ്റ്റംബര്‍ 25ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫൗണ്ടേഷന്‍, പ്രീ മാസ്റ്റേഴ്സ് കോഴ്സുകളാണ് ആദ്യം തുടങ്ങുക.
ആദ്യഘട്ടത്തില്‍ ഫൗണ്ടേഷന്‍ കോഴ്സിന് 80 പേര്‍ക്കും പ്രീമാസ്റ്റേഴ്സ് കോഴ്സിന് 80 പേര്‍ക്കുമായിരിക്കും പ്രവേശനം അനുവദിക്കുക. അടുത്ത വര്‍ഷം മുതല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഇവിടെയാരംഭിക്കും. ഫൗണ്ടേഷന്‍, പ്രീ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്ക് 4000 റിയാല്‍ വീതവും ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് 4000 മുതല്‍ 8000 റിയാല്‍ വരെയുമായിരിക്കും ഫീസെന്നാണ് സര്‍വകലാശാല ഡെപ്യൂട്ടി വൈസ് ചാന്‍സലറെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നത്. നിലവാരത്തില്‍ ശ്രദ്ധയൂന്നുതിന്‍െറ ഭാഗമായി കുറഞ്ഞ എണ്ണം വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശം അനുവദിക്കുക. കേവലം കോഴ്സ് എന്നതിലുപരി വിദ്യാര്‍ഥികളെ ജോലി നേടാന്‍ പ്രാപ്തരാക്കുകയാകും കോഴ്സിന്‍െറ ലക്ഷ്യമെന്നും ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പറഞ്ഞു. ബിസിനസ് മാനേജ്മെന്‍റ്, എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് മേഖലകളില്‍ രാജ്യത്ത് നിലവിലുള്ള വിദഗ്ധരുടെ അഭാവം പരിഹരിക്കാന്‍ പുതിയ സര്‍വകലാശാല വഴിയൊരുക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. നിരവധി സ്വദേശി വിദ്യാര്‍ഥികള്‍ വിദേശത്ത് ഉപരിപഠനം തേടുന്നുണ്ട്. പുതിയ സര്‍വകലാശാല ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പക്ഷം ഇവരെ ഇങ്ങോട് ആകര്‍ഷിക്കാന്‍ കഴിയും. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് കാലയളവ് വരെ ഖുറം ചില്‍ഡ്രന്‍സ് പബ്ളിക് ലൈബ്രറിയിലായിരിക്കും സര്‍വകലാശാല പ്രവര്‍ത്തിക്കും. ബോഷറില്‍ അവന്യൂസ് മാളിന് സമീപം പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ സര്‍വകലാശാല അങ്ങോട്ട് മാറും. അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി നിരവധി വിദേശ സര്‍വകലാശാലകളുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.