കുവൈത്ത് പൊതുമേഖലയില്‍ വിദേശികളെ  നിയമിക്കേണ്ടതില്ളെന്ന് തീരുമാനം

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പരിഷ്കരണ പദ്ധതി രൂപരേഖയില്‍ വിദേശികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനങ്ങളും. കുവൈത്തികളല്ലാത്തവര്‍ക്ക് പൊതുമേഖലയില്‍ നിയമനം നല്‍കേണ്ടതില്ളെന്നാണ് തീരുമാനമെന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
സ്വദേശികള്‍ ജോലിചെയ്യാന്‍ താല്‍പര്യം കാണിക്കാത്ത സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ഡ്രൈവര്‍, ഫര്‍റാഷ്, മന്‍ദൂബ് പോലുള്ള അവിദഗ്ധ തസ്തികകളില്‍പോലും ഇനിമുതല്‍ വിദേശികള്‍ക്ക് നിയമനം നല്‍കരുതെന്നാണ് നിര്‍ദേശം. എന്നാല്‍, വിദഗ്ധ തസ്തികകളില്‍ പരിധി നിശ്ചയിച്ചുകൊണ്ട് വിദേശികളുടെ നിയമനം പരിമിതപ്പെടുത്തുകയാണ് ചെയ്യുക. 
സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ ഭരണകാര്യാലയങ്ങള്‍, സാങ്കേതിക മേഖലകള്‍ എന്നിവയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. ഈ മേഖലകളില്‍ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്‍െറ മുന്നോടിയായി സര്‍ക്കാര്‍ മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളുടെ കണക്കെടുപ്പ് നടത്താന്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറിന്‍െറ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ ഏതെല്ലാം രാജ്യക്കാരാണ് ജോലിചെയ്യുന്നതെന്ന് കൃത്യമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 
സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വിസ് കമീഷനില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നത് വേഗത്തിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍െറ വരുമാനമാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കുക, പൊതുചെലവ് ചുരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സാമ്പത്തിക പരിഷ്കരണ പദ്ധതിയുടെ ഭാഗമായുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടന്ന് മുന്നോട്ടുപോകുന്നതിന് പാര്‍ലമെന്‍റ് അംഗങ്ങളും 
ധനകാര്യ സമിതിയും മുന്നോട്ടുവെച്ച വിവിധ നിര്‍ദേശങ്ങള്‍ ഏകോപിപ്പിച്ച് ധനകാര്യമന്ത്രി അനസ് അസ്സാലിഹാണ് സാമ്പത്തിക പരിഷ്കരണ പദ്ധതിക്ക് അന്തിമ രൂപരേഖ തയാറാക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.