കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹം സ്ഥാപിക്കാനുള്ള നീക്കം വിവാദമാവുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിന് നയതന്ത്ര അധികൃതര്‍ നടത്തുന്ന നീക്കം വിവാദമാവുന്നു.
ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു മതവിഭാഗത്തിന്‍െറ ആരാധനാവിഗ്രഹം പ്രതിഷ്ഠിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍നിന്ന് ശക്തമായ വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. രാജ്യത്തിന്‍െറ മതേതര കാഴ്ചപ്പാടുകള്‍ക്കെതിരായി ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‍െറ ഭാഗമായാണ് വിഗ്രഹം സ്ഥാപിക്കല്‍ നീക്കമെന്ന് സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു.
കുവൈത്ത് പൗരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കൗതുകവസ്തു എന്ന നിലയില്‍ കൊണ്ടുവന്നതെന്ന് പറയപ്പെടുന്ന ഗണപതി രൂപമാണ് ഇപ്പോള്‍ ഒൗദ്യോഗിക അംഗീകാരത്തോടെ എംബസിയില്‍ പ്രതിഷ്ഠിക്കാന്‍ ഒരുങ്ങുന്നത്. സ്ഥലസൗകര്യത്തിന്‍െറ പ്രശ്നത്താല്‍ കുവൈത്ത് പൗരന്‍ ഒഴിവാക്കാന്‍ തീരുമാനിച്ച ഗണപതി രൂപത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവരം അറിഞ്ഞ് എംബസി ഉദ്യോഗസ്ഥരത്തെി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഈ ഗണേശ പ്രതിമ ഒൗദ്യോഗികമായി അനാച്ഛാദനം ചെയ്യുന്നതായി അറിയിച്ച് ഇന്ത്യന്‍ എംബസി അധികൃതര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒൗദ്യോഗിക വാര്‍ത്താക്കുറിപ്പ് നല്‍കുകയും ചെയ്തു. സെപ്റ്റംബര്‍ 17ന് ചടങ്ങ് നടക്കുമെന്ന് ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിക്കുകയും പരിപാടിയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.  എന്നാല്‍, വ്യാഴാഴ്ച നടക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി കഴിഞ്ഞ ദിവസം ഫോണ്‍ മുഖേന അറിയിക്കുകയും ചെയ്തു. ഗണേശ ചതുര്‍ഥി ആഘോഷത്തിന്‍െറ ഭാഗമായി വിഗ്രഹം അനാച്ഛാദനം ചെയ്യുന്നതായാണ് അറിയിച്ചിരുന്നത്.
ഇന്ത്യന്‍ എംബസിയുടെ സ്വീകരണമുറിയില്‍ വിഗ്രഹം സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അറിവോടെയും അനുമതിയോടെയുമാണ് ചടങ്ങ് നടക്കുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ രാജ്യത്തിന്‍െറ മതേതര കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് നേരത്തേ മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.  നേരത്തേ, സംഘ്പരിവാര്‍ ആഭിമുഖ്യത്തിലുള്ള സംഘടനയുടെ പരിപാടിക്കായി ഓഡിറ്റോറിയത്തിനൊപ്പം എംബസി കെട്ടിടത്തിന്‍െറ മറ്റു ഭാഗങ്ങളും വിട്ടുനല്‍കിയതും ഏറെ വിവാദമായിരുന്നു. ഗണേശ പ്രതിമ സ്ഥാപനംകൂടി നിര്‍വഹിക്കാന്‍ എംബസി ഒരുങ്ങുന്നതോടെ ഇന്ത്യയുടെ മതേതര ചിന്തകള്‍ക്ക് എംബസി അധികൃതര്‍ വിലകല്‍പിക്കുന്നില്ളെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.  പ്രതിമ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വിവാദമായതോടെ  രഹസ്യമായി പരിപാടി നടത്തുന്നതിനും ആലോചിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.