ഹജ്ജ്: സൗദിക്ക് പിന്തുണയുമായി ബഹ്റൈന്‍

മനാമ: ഹജ്ജ് കര്‍മം സുഗമമാക്കുന്നതിന് സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുന്നതിനായി രൂപപ്പെടുത്തിയ കരാറുകള്‍ രാജ്യത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി രാജാവ് പറഞ്ഞു. ഈയിടെ ഹമദ് രാജാവ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് ബഹ്റൈന് ഗുണകരമാകുമന്ന് കാബിനറ്റ് വിലയിരുത്തി. രാഷ്ട്രീയ-സാമ്പത്തിക-വ്യാപാര-നിക്ഷേപ മേഖലകളില്‍ ബഹ്റൈന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹകരണം വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് രാജാവ് പറഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയൂം വിവിധ പ്രശ്നങ്ങളെക്കുറിച്ച് രാജാവ് വിശദീകരിച്ചു. മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഇന്ന് ജിദ്ദയില്‍ ചേരുന്ന ജി.സി.സിതല യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രാജാവ് അറിയിച്ചു. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ബഹ്റൈന്‍ മുന്‍നിരയില്‍ നിലകൊള്ളും. ഹജ്ജ് രാഷ്ട്രീയ മുക്തമാക്കുന്നതിനും തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിനും സൗദി ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ ശ്രദ്ധേയമാണ്. രാജ്യം കൈവരിച്ച മുഴുവന്‍ നേട്ടങ്ങളും സംരക്ഷിക്കാന്‍ എല്ലാ പൗരന്‍മാരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.  കൂടുതല്‍ സുതാര്യതയിലേക്ക് നീങ്ങാനും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനും ബഹ്റൈന് സാധിച്ചിട്ടുണ്ട്. വിവിധ സംസ്കാരങ്ങളോടും മതങ്ങളോടും തുറന്ന സമീപനമാണ് ബഹ്റൈനുള്ളത്. ഇത് നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മേഖല പല തരത്തിലുള്ള സംഘട്ടനങ്ങളും വിഭാഗീയതയും അഭിമുഖീകരിക്കുമ്പോള്‍ അതില്‍ നിന്ന് ഭിന്നമായി സമാധാനവും ശാന്തിയും കളിയാടുന്ന ഒരു രാജ്യമായി നിലനില്‍ക്കുന്ന ബഹ്റൈന്‍ മാതൃക തന്നെയാണ്്. റിയല്‍ എസ്റ്റേറ്റ്, വ്യവസായം, ടൂറിസം, സേവന മേഖലകളില്‍ വലിയ വളര്‍ച്ചയാണ് രാജ്യം കൈവരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.