അബ്ദുല്ല ഇനി ആടുകളുടെ കമാൻഡർ
text_fieldsരാജ്യസേവനം കഴിഞ്ഞ് സി.ആര്‍.പി.എഫില്‍നിന്ന് ഡെപ്യൂട്ടി കമാൻഡറായി വിരമിച്ചപ്പോൾ തൃശൂർ ചളിങ്ങാട് പടിഞ്ഞാറേവീട്ടില്‍ അബ്ദുല്ല(42) നേരെ ചെന്നത് ആടുകളുടെ അടുത്തേക്കാണ്. ആടുജീവിതം നയിക്കാനല്ല, മറിച്ച് ആടുകളെ അടുത്തറിയുന്നവർക്കായി നല്ലൊരു ഫാമൊരുക്കാൻ. കുടുംബം പാരമ്പര്യമായി തുടരുന്ന ആടു വളര്‍ത്തൽ വിജയകരമാക്കാനുള്ള പോരാട്ടത്തിലാണ് ഇന്ന് അബ്്ദുല്ല.
അദ്ദേഹത്തിെൻറ ഫാമിൽ ഇപ്പോൾ 25 ആടുകളുണ്ട്. ആറുമാസം മുമ്പ് പഞ്ചാബില്‍ നിന്നെത്തിച്ച ബീറ്റല്‍, ഫിറോഗ്, ജമ്ന പ്യാരി തുടങ്ങിയ വേറിട്ട ഇനങ്ങൾ ഇക്കൂട്ടത്തിൽ കാണാം. കുടുംബ വകയായ അേഞ്ചക്കറിൽ കമ്പിവേലി കെട്ടി തിരിച്ച് ആടുകൾക്ക് സ്വതന്ത്രമായി വിഹരിക്കാവുന്ന തരത്തിലാണ് കൂട് പണിതത്. പ്രളയത്തിനു മുമ്പ് അമ്പതിലേറെ ആടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴത് 25 ആയി ചുരുങ്ങി. പ്രതിസന്ധിയോട് മല്ലിട്ടായാലും നല്ലൊരു ഫാം ഇവിടെ നിർമിക്കുമെന്ന് പറയുമ്പോൾ അബ്്ദുല്ല 21വർഷത്തെ പോരാട്ട വീര്യമുള്ള പട്ടാളക്കാരനാകും. 300 ഓളം ആടുകള്‍ ഉള്ള വലിയ ഫാമാണ് ഈ കർഷകെൻറ സ്വപ്നം.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് വരെയുള്ള ഭാഗങ്ങളില്‍നിന്ന് ആടിനോട് കമ്പമുള്ളവർ ഇവിടെ അന്വേഷിച്ചു വരുന്നുണ്ട്. ഒരിക്കലും കശാപ്പുകാര്‍ക്ക് വില്‍ക്കുകയില്ലെന്ന് അബ്്ദുല്ല നേരത്തേ നിലപാടെടുത്തിട്ടുണ്ട്. ആടുകൾക്കൊപ്പം കോഴി, പശു, മീന്‍ എന്നിവയും അബ്്ദുല്ല വളർത്തുന്നുണ്ട്. കരിങ്കോഴി ഉൾപ്പെടെ എഴുപതോളം കോഴികളും എച്ച്.എഫ്, വെച്ചൂര്‍ ഇനത്തില്‍പെട്ട 12 പശുക്കളും ഇപ്പോള്‍ സ്വന്തമായുണ്ട്. വീട്ടില്‍ തന്നെയാണ് കോഴിമുട്ടയും പാലും വില്‍ക്കുന്നത്.
മറുനാട്ടിൽനിന്ന് എത്തിക്കുന്ന ആടുകളെ കാലാവസ്ഥയോട് അനുകൂലമായി വളർത്തുകയെന്നത് പിടിപ്പത് പണിയാണ്. കാലാവസ്ഥ പിടിക്കാതെ പലതും ജീവന്‍ വെടിയുന്നതാണ് ഏറ്റവും വലിയ സങ്കടമെന്ന് ഇദ്ദേഹം പറയുന്നു. ആരോഗ്യത്തോടെ പിടിച്ചു നില്‍ക്കുന്നതിനാകട്ടെ നല്ല മാര്‍ക്കറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.