പ്രതികളെ കോടതിയിൽ ഹാജരാക്കി
text_fieldsമാഡ്രിഡ്: ബാഴ്സലോണ ആക്രമണത്തിൽ പ്രതികളെന്നു സംശയിക്കുന്ന നാലു പേരെ കോടതിയിൽ ഹാജരാക്കി. മഡ്രിഡ് കോടതി ജഡ്ജി ഫെർണാണ്ടോ ആൻഡ്രൂവിെൻറ മുന്നിലാണ് ഇവരെ ഹാജരാക്കിയത്. ഇദ്രീസ് അൽകബീർ, മുഹമ്മദ് അഅ്ല, സാലിഹ് അൽ കബീർ, മുഹമ്മദ് ഹൗലി ചെമൽ എന്നിവരാണ് പ്രതികളെന്ന് സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ പേരുകൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൂന്നു പേരെ കറ്റാലൻ നഗരമായ റിപോളിൽനിന്നും ഒരാളെ ആൽസനറിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
മധ്യ ബാഴ്സലോണയിലെ തിരക്കേറിയ ലാസ് റാംബ്ലാസ് നഗരത്തിലെ ആൾക്കൂട്ടത്തിലേക്ക് വാൻ ഇടിച്ചുകയറ്റി 14 പേരെ കൊലപ്പെടുത്തിയ ഭീകരനെ കാറ്റലോണിയ പൊലീസ് കഴിഞ്ഞ ദിവസം വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. അഞ്ചു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 22കാരനായ യൂനുസ് അബൂ യഅ്ഖൂബാണ് കൊല്ലപ്പെട്ടത്. നഗരത്തിൽനിന്ന് ബാഴ്സലോണക്കു സമീപമുള്ള ഗ്രാമീണ മേഖലയിലേക്ക് ഇയാൾ കടന്നിരുന്നു. സ്ഫോടകവസ്തുക്കളുമായി പൊലീസിനെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ കൊലപ്പെടുത്തിയത്. റോബോട്ടിനെ ഉപയോഗിച്ചാണ് ബോംബ് സ്ക്വാഡ് മൃതദേഹം ആദ്യം പരിശോധിച്ചത്.
കാറ്റലോണിയ പൊലീസ് ചൊവ്വാഴ്ച പേര് വെളിപ്പെടുത്താതെ പ്രതിയുടെ ചിത്രം ട്വിറ്ററിൽ പുറത്തുവിട്ടിരുന്നു. പിന്നീട് പ്രതിയുടെ പേര് യൂനുസ് അബൂ യഅ്ഖൂബാെണന്ന് കാറ്റേലാണിയ ആഭ്യന്തരമന്ത്രി ജാക്വിം ഫോൻ പ്രാദേശിക റേഡിയോയോട് പറഞ്ഞു. സംഭവശേഷം പ്രതി സ്പാനിഷ് പൗരനെ കുത്തിവീഴ്ത്തി കാറുമായി കടന്നിരുന്നു. കാർ ദേസ്വേണിനടുത്ത് സാൻറിൽ വ്യാഴാഴ്ച രാത്രി കണ്ടെത്തി. അബൂ യഅ്ഖൂബാണെന്ന് സംശയിക്കുന്ന വ്യക്തി ലാസ് റാംബൽസിനു സമീപം ലാ ബുഖോറിയ മാർക്കറ്റിൽ നിൽക്കുന്ന ചിത്രം തിങ്കളാഴ്ച സ്പാനിഷ് പത്രമായ എൽ പൈയ്സ് പ്രസിദ്ധീകരിച്ചിരുന്നു.
സംഭവത്തിൽ റിപ്പോൾ പട്ടണത്തിലെ മുൻ ഇമാം അബ്ദുൽബാഖി എസ് സാത്തിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. സകുടുംബം താമസിക്കുകയായിരുന്ന അബ്ദുൽബാഖിയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു. അദ്ദേഹം മൊറോകോയിലേക്ക് പോയിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.