യു.എസിൽ അധ്യാപകർക്ക് തോക്ക് നൽകണമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസിലെ അധ്യാപകർക്ക് തോക്ക് നൽകിയാൽ ഫ്ലോറിഡയിലെ സ്കൂളിൽ നടന്നതുപോലെയുള്ള ആക്രമണങ്ങൾ ഉടൻ തടയാൻ കഴിയുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ , ഫ്ലോറിഡ വെടിവെപ്പിൽനിന്ന് രക്ഷപ്പെട്ട വിദ്യാർഥികളും മരിച്ചവരുടെ മാതാപിതാക്കളും പങ്കെടുത്ത വികാര നിർഭരമായ യോഗത്തിലായിരുന്നു ട്രംപ് ഇൗ അഭിപ്രായം ഉന്നയിച്ചത്. വെടിവെപ്പുപരമ്പരകൾക്ക് വ്യക്തികളുടെ മാനസികനിലയുമായി ബന്ധമുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
പരിശീലനം ലഭിച്ച അധ്യാപകരോ സുരക്ഷജീവനക്കാരോ ഉണ്ടെങ്കിൽ ഇത്തരം ആക്രമണങ്ങൾ ഫലപ്രദമായി തടയാം. അതിനായി ഇവർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ, ട്രംപിെൻറ അഭിപ്രായത്തോട് ഭൂരിഭാഗം മാതാപിതാക്കളും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. അധ്യാപകർക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും ആയുധപരിശീലനവും സുരക്ഷചുമതലയും ഏൽപിച്ച് അവരിൽ അധിക സമ്മർദം ഏൽപിക്കരുതെന്നും മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.
നിയമം അനുവദിച്ചാൽപോലും ക്ലാസ്മുറികളിൽ തോക്കേന്തി നടക്കാൻ തങ്ങൾ തയാറല്ലെന്ന് ഭൂരിഭാഗം അധ്യാപകരും വ്യക്തമാക്കി. അതിനിടെ, സംഭവം വിവാദമായപ്പോൾ പ്രസ്താവനയിൽനിന്ന് ട്രംപ് പിൻവാങ്ങി. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും അതെല്ലാം മാധ്യമങ്ങൾ പടച്ചുവിടുന്ന വ്യാജ വാർത്തകളാണെന്നുമായിരുന്നു ട്രംപിെൻറ ട്വീറ്റ്. 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ലാസ്മുറികളിൽ തോക്കുകൾ കൊണ്ടുനടക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന ആരോപണം ട്രംപ് തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.