ലിബിയയിൽ അഭയാർഥികളെ അടിമകളായി വിൽക്കുന്നു; അന്വേഷണത്തിന് നിർദേശം
text_fieldsട്രിപളി: സമൃദ്ധി കൊതിച്ച് യൂറോപ്പ് പിടിക്കാൻ മരുഭൂമി കടന്നെത്തുന്ന മറ്റ് ആഫ്രിക്കൻ രാജ്യക്കാരെ ലിബിയയിൽ അടിമകളായി വിൽക്കുന്നതിെൻറ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി അമേരിക്കൻ ടെലിവിഷൻ ചാനൽ.അമേരിക്കയിലെ തോട്ടങ്ങളിലേക്ക് ആഫ്രിക്കയിൽനിന്ന് വ്യാപകമായി മനുഷ്യരെ കടത്തിയതിെൻറ പഴയകാല ഒാർമകൾ ഉണർത്തിയാണ് സി.എൻ.എൻ അടിമ വ്യാപാരത്തിെൻറ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പാരിസിലുൾപ്പെടെ ലോക രാജ്യങ്ങളിൽ പ്രതിഷേധം തെരുവിലെത്തിയതോടെ ലിബിയയും ആഫ്രിക്കൻ യൂനിയനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ലിബിയൻ തലസ്ഥാന നഗരമായ ട്രിപളിയിലാണ് ഇടപാടുകാർ യുവാക്കളെ പച്ചയായി വിലപേശി വിൽപന നടത്തുന്നത്. രണ്ടുപേരെ മുന്നിൽ നിർത്തി ഇരുവരും ദൃഢഗാത്രരാണെന്നും കൃഷിപ്പണിക്ക് ശരിക്കും പറ്റിയവരാണെന്നും പറഞ്ഞ് വിൽപന നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 900 ലിബിയൻ ദീനാറിൽ തുടങ്ങി 1100ൽ (ഏകദേശം 52,000 രൂപ) വിൽപനയുറപ്പിക്കുന്നു. ഇതിനെ മുൻനിർത്തി സി.എൻ.എൻ സംഘം നടത്തിയ അന്വേഷണത്തിൽ രാജ്യത്ത് അടിമ വ്യാപാരം തകൃതിയാണെന്നതിന് നിരവധി തെളിവുകളാണ് ലഭിച്ചത്.
സുവാര, സബർത, ഗരിയാൻ, അൽറുജ്ബാൻ, കബവ്, സബ്ഹ തുടങ്ങി മറ്റ് ഒമ്പതു സ്ഥലങ്ങളിലും സമാനമായി വ്യാപാരം നടക്കുന്നതായും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര സംഘർഷം ജീവിതം തകർത്ത ആയിരങ്ങളാണ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പ് ലക്ഷ്യമിട്ട് ലിബിയയിലെത്തുന്നത്. വഴിയിൽ ഉറ്റവരെ കൂടി നഷ്ടമാകുന്നവരെ കടൽ കടത്താമെന്നു പറഞ്ഞ് പിടികൂടി അടിമകളാക്കി വിൽക്കുകയാണ് ചെയ്യുന്നത്. ഗദ്ദാഫിക്കു ശേഷം ഇനിയും നിയമവാഴ്ചയിലേക്കു മടങ്ങാത്ത ലിബിയയിൽ മാഫിയകൾ തഴച്ചുവളരുന്നതാണ് ഇതുപോലുള്ള ഇടപാടുകൾക്ക് വളമാകുന്നത്. സർക്കാർ സംവിധാനം നിലവിലില്ലാത്തതിനാൽ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പോലുമാകില്ലെന്നതാണ് വസ്തുത.
ലിബിയയിൽ മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് യു.എൻ ഉൾപ്പെടെ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.