വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലിൽ തിരിച്ചിറക്കി സ്പേസ് എക്സ്
text_fieldsഫ്ലോറിഡ: വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലിൽ തിരിച്ചിറക്കി യു.എസ് സ്വകാര്യ ബഹിരകാശ പര്യവേക്ഷണ കമ്പനിയായ സ്പേസ് എക്സ് ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ(െഎഎസ്എസ്) ഘടിപ്പിക്കാനുള്ള ‘വികസിപ്പിക്കാവുന്ന മുറി’ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിന് ശേഷമാണ് റോക്കറ്റ് കപ്പലിൽ തിരിച്ചിറങ്ങിയത്.
ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളുമായി വെള്ളിയാഴ്ചയാണ് കേപ് കനവെരലിലെ കെന്നഡി സ്പേസ് സെൻററിൽ നിന്ന് ഫാൽകൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. ബിഗലോ എയ്റോസ്പേസ് കമ്പനി നിർമിച്ച ബീം (ബിഗലോ എക്സ്പാൻഡബ്ൾ ആക്ടിവിറ്റി മോഡ്) അഥവാ ‘വികസിപ്പിക്കാവുന്ന മുറി’യും മറ്റു സാധനങ്ങളും ഉൾപ്പെടുന്ന ‘ട്രാഗൺ ക്യാപ്സൂൾ’ ആണ് റോക്കറ്റിൽ ഘടിപ്പിച്ചിരുന്നത്. ഇതിനെ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിന് ശേഷമാണ് ഫാൽകൺ 9 റോക്കറ്റ് അറ്റ്ലാൻറിക് സമുദ്രത്തിൽ നിർത്തിയിട്ടിരുന്ന കപ്പലിൽ തിരിച്ചിറങ്ങിയത്. വിക്ഷേപണങ്ങൾക്കായി റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്നതാണ് നേട്ടം. നേരത്തെ നാല് തവണ പരീക്ഷിച്ചെങ്കിലും കടലിൽ തിരിച്ചിറക്കുന്നത് പരാജയപ്പെട്ടിരുന്നു. 2015 ഡിസംബറിൽ റോക്കറ്റ് കരയിൽ തിരിച്ചറക്കുന്നതിൽ സ്പേസ് എക്സ് കമ്പനി വിജയിച്ചിരുന്നു.
ഫാൽകൺ 9 റോക്കറ്റ് ഭ്രമണപഥത്തിൽ വിക്ഷേപിച്ച ട്രാഗൺ ക്യാപ്സൂൾ ഞായറാഴ്ചയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. ബഹിരാകാശ നിലയത്തിലെ പര്യവേക്ഷകർക്കുള്ള പരീക്ഷണ സ്ഥലമായി രണ്ട് വർഷത്തേക്ക് ‘വികസിപ്പിക്കാവുന്ന റൂം’ മാറും. ചൊവ്വാ ദൗത്യമടക്കം ദൈർഘ്യമുള്ള ബഹിരാകാശ യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ബീം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.