Sorry, you need to install flash to see this content.

view counter

രഹസ്യ ചോര്‍ച്ച: പുതിയതായി ഒന്നുമില്ലെന്ന് ഒബാമ

Wednesday, July 28, 2010
വാഷിങ്ടണ്‍: അഫ്ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ന്നതിന്റെ നാണക്കേടിന് മറയിടാനുള്ള ശ്രമവുമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്തു വന്നു. ചോര്‍ന്ന രഹസ്യങ്ങളില്‍ പുതുതായി ഒന്നുമില്ലെന്നാണ് ഒബാമയുടെ വാദം. 'രഹസ്യങ്ങള്‍ പുറത്തായതില്‍ ഉത്കണ്ഠയുണ്ട്. എന്നാല്‍, അതിലെ ഉള്ളടക്കങ്ങള്‍ മുഴുവന്‍ ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്' -ഒബാമ വിശദീകരിച്ചു.
അതേസമയം, യുദ്ധ രേഖകള്‍ ചോരാനിടയായതിന്റെ കാരണങ്ങളെക്കുറിച്ച് പെന്റഗണ്‍ അന്വേഷണം ആരംഭിച്ചു. 'വിക്കിലീക്‌സ്' എന്ന വെബ്‌സൈറ്റാണ് മൂന്നു ദിവസം മുമ്പ് വിലപ്പെട്ട നിരവധി രേഖകള്‍ പുറത്തുവിട്ട് ലോകത്തെ അമ്പരപ്പിച്ചത്. രേഖ ചോര്‍ച്ചയുടെ വ്യാപ്തി മനസ്സിലാക്കാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് പെന്റഗണിന്റെ വിലയിരുത്തല്‍.
രഹസ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ പെന്റഗണ്‍ ഉത്തരവിട്ടിട്ടുണ്ട്. ഏതൊക്കെ രേഖകളാണ് ചോര്‍ന്നതെന്ന് പരിശോധിച്ചുവരികയാണെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. ഇവയുടെ പ്രസിദ്ധീകരണം ആഭ്യന്തര സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നും പ്രതിരോധ സേനക്ക് ഏതെല്ലാം വിധത്തിലുള്ള പരിക്കുകളാണ് ഇതുമൂലം ഉണ്ടാവുകയെന്ന് വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, 92000ത്തോളം സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നിരവധി യു.എസ്  സെനറ്റ് അംഗങ്ങള്‍ അപലപിച്ചു. ഐ.എസ്.ഐ യെ കയറൂരി വിട്ട് പാകിസ്താന്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണെന്ന് മുതിര്‍ന്ന യു.എസ് കോണ്‍ഗ്രസ് അംഗം കുറ്റപ്പെടുത്തി.
പലരും ഇതിന്മേല്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. പ്രസിദ്ധീകൃതമായ രേഖകള്‍ കടുത്ത പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും രാജ്യസുരക്ഷയില്‍ വന്‍ വിള്ളലുകള്‍ വീഴ്ത്തുമെന്നും സെനറ്റര്‍ ജോണ്‍ മെക്‌കെയ്ന്‍ പറഞ്ഞു.

Share/Bookmark