കോച്ചുമാരുടെ പ്രീമിയര്‍ ലീഗ്
text_fieldsആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ആവേശം വിതറിയിരിക്കുകയാണ് ലീഗ്. 1992ലെ പരിഷ്‌കരണത്തിന് ശേഷം 25 വർഷം പിന്നീടുന്ന ലീഗില്‍ ഏറ്റവും കൂടുതല്‍ ട്രോഫി കരസ്ഥമാക്കിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. 12 കീരീടങ്ങളാണ് ഇക്കാലയളവിൽ ഓള്‍ഡ് ട്രാഫോഡിലെത്തിയത്. 4 തവണ ചെല്‍സി ജേതാക്കളായപ്പോള്‍ 3 തവണ ഗണ്ണേഴ്‌സും (ആഴ്‌സനല്‍) കപ്പുയർത്തി. 2 തവണ മാഞ്ചസ്റ്റര്‍ സിറ്റിയും ജേതാക്കളായി. ബ്ലാക്ക്ബേൺ റോവേഴ്സ്, ന്യൂ കാസിൽ എന്നിവക്ക് പുറമേ ഏവരെയും അത്ഭുതപ്പെടുത്തി നീലക്കുറുക്കുന്മാർ എന്നറിയപ്പെടുന്ന ലെസിസ്റ്റർ സിറ്റിയും ഓരോ തവണ കപ്പിൽ
മുത്തമിട്ടു. ഇരുപത്തഞ്ചാം സീസണ്‍ അടുത്ത അവകാശിയെ തേടുകയാണ്. സാങ്കേതിക മികവ് കൊണ്ടും ശാസ്ത്രീയ മികവ് കൊണ്ടും നിത്യേനെ പുതിയ പ്രതലങ്ങള്‍ തേടുന്ന സോക്കര്‍ ലോകത്തില്‍ പ്രീമിയര്‍ ലീഗിന്റെ സംഭാവന എടുത്തു പറയേണ്ടതു തന്നെയാണ്, പുതിയ താരരാജാക്കന്മാര്‍ക്ക് വേദി തീര്‍ത്തും പുതിയ വിസ്മയ നീക്കങ്ങള്‍ സമ്മാനിച്ചും കാണികളുടെ പ്രിയപ്പെട്ട കാല്പന്തുത്സവമായി മാറിയ പ്രീമിയര്‍ ലീഗ് ഇംഗ്ലണ്ടിന് തുറന്നു കൊടുത്തത് പുതിയ ഒരു വാണിജ്യ മേഖല തന്നെയാണ്.
കളി മികവ് കൊണ്ടും അട്ടിമറി നീക്കങ്ങളിലൂടെയും പേരുകേട്ട ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലെസിസ്റ്റര്‍ സിറ്റി തങ്ങളുടെ കിരീട നേട്ടക്കാരന്‍ ക്ലോഡിയോ റാണിയേരിയെ നിലനിര്‍ത്തിയെങ്കിലും തോൽവിയോടെയാണ് സീസണ്‍ തുടങ്ങിയത്. ട്രാന്‍സ്ഫര്‍ വിപണിയില്‍ മത്സരക്കുതിപ്പ് നടത്തിയ മാഞ്ചസ്റ്റര്‍ ടീമുകള്‍ കിരീട പോരാത്തതിന് രണ്ടും കല്‍പ്പിച്ചാണ് കടന്നു വരുന്നത്. ദുബായ് ആസ്ഥാനമായ ഇത്തിഹാദ് ഗ്രൂപ്പ് ഏറ്റടുത്തതിന് ശേഷം രാശി തെളിഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി സീസണില്‍ സ്പാനിഷ് കോച്ച് പെപ് ഗ്വാർഡിയോളെയെ പരിശീലകനാക്കിയാണ് പടക്കൊരുങ്ങിയത്. കിരീടത്തില്‍ കുറഞ്ഞതൊന്നും സിറ്റി പ്രതീക്ഷിക്കുന്നില്ല. അതേസമയം ഫെര്‍ഗൂസന്റെ കാലശേഷം ശനിദശ തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ജോസ് മൗറിഞ്ഞോ എവിടെയെത്തിക്കുമെന്നതാണ് ഫുട്‌ബോള്‍ ലോകം കൗതുകത്തോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചെല്‍സിയിലെ മോശം പ്രകടനത്തെ തുടര്‍ന്നു പുറത്തു പോകേണ്ടി വന്ന ദ്രോണാചാര്യര്‍ക്ക് മാഞ്ചസ്റ്റര്‍ അവസരം നല്‍കുമ്പോള്‍ ടൈറ്റിലില്‍ കുറഞ്ഞതൊന്നും ഒാൾഡ് ട്രാഫോഡ് പ്രതീക്ഷിക്കുന്നില്ല, കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നു സ്ഥാനം തെറിച്ച ലൂയിസ് വാന്‍ഗാലിന്റെ ഒഴിവിലേക്കാണ് മൗറിഞ്ഞോ യുണൈറ്റഡിലെത്തിയത്. സ്വീഡന്‍ ഇതിഹാസ താരം സാൽട്ടന്‍ ഇബ്രാമോവിച്ചിനെ ക്ലബിൽ എത്തിച്ചു കൊണ്ടാണ് സ്‌പെഷ്യല്‍ വണ്‍ മാഞ്ചസ്റ്ററില്‍ തന്റെ കരിയര്‍ തുടങ്ങുന്നത്. മൗറിന്യോക്ക് ശേഷം ഹിഡിങ്ക് വന്നെങ്കിലും മുന്‍ചാമ്പ്യന്മാരായ ചെല്‍സിക് സുരക്ഷിത സ്ഥാനം കണ്ടത്താനായിരുന്നില്ല. സീസണില്‍ പത്താം സ്ഥാനത്താ ഫിനിഷ് ചെയ്ത് നീലപ്പട യൂറോപ്പിലെ മേജര്‍ പോരാട്ടങ്ങളില്‍നിന്ന് പുറംതള്ളപ്പെട്ടു. ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പാ ലീഗിലും കളിക്കാൻ ക്ലബിന് ഇനി സീസണ്‍ യോഗ്യത നേടുക തന്നെ വേണം. ഇറ്റാലിയൻ ദേശീയ ടീമിന്റെയും യുവന്റസിന്റെയും പരിശീലകനായിരുന്ന ആന്റണിയോ കൊണ്ടെയെ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിച്ച് റഷ്യന്‍ കോടീശ്വരന്‍ ഇബ്രമോവിച് സീസണ്‍ ആരംഭിക്കുമ്പോള്‍ 'കോച്ചുറങ്ങാത്ത വീട്' എന്ന ചീത്ത പേര് മാറുമോയെന്ന് വീക്ഷിക്കുകയാണ് ഫുട്ബാൾ ലോകം.
എവര്‍ട്ടനിലാണ് മറ്റൊരു മാറ്റം. സൗതാംപ്ടണ്‍ മുന്‍ കോച്ച് റൊണാൾഡ് കോമാനെയാണ് എവര്‍ട്ടൻ പുതിയ പരിശീലകനായി തെരഞ്ഞെടുത്തിരിക്കുന്നത്. എഫ്.സി സണ്ടര്‍ലാൻറിനെ പരിശിലിപ്പാക്കാനായി ഡേവിഡ് മോയ്‌സും പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയിരിക്കുന്നു. മുന്‍ ഫ്രഞ്ച്താരവും ക്ലോഡ് പ്യൂൾ സൗതാംപ്ടണ്‍ വേണ്ടി തന്ത്രങ്ങള്‍മെനയുന്നത്. ഇതിനു പുറമെ ഗണ്ണേഴ്‌സിൻെറ സ്വന്തം ആഴ്സൻ വെംഗറും ലിവര്‍പൂളിനായി 'ക്ലോപും' ചേരുമ്പോള്‍ മാന്ത്രിക പരിശീലകരുടെ പട്ടിക പുര്‍ത്തിയായി. 'കോച്ചുമാരുടെ പ്രീമിയര്‍ ലീഗ് 'എന്ന വിശേഷിപ്പിക്കാൻ കഴിയുന്നതാണ് പുതിയ സീസണ്‍. ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ താരങ്ങളെ സ്വന്തമാകുന്നതിന് പ്രീമിയര്‍ ലീഗ് ടീമുകള്‍ പണം ചെലവഴിച്ച റെക്കോർഡുകൾ നോക്കുമ്പോൾ പോരാട്ടം കനക്കുമെന്നതിൽ ആരാധക ലോകത്തിന് സംശയമില്ല .
ഏറ്റവും കൂടുതല്‍ പണമെറിഞ്ഞ് യുവന്റസില്‍ മിന്നും ഫോമിലുള്ള ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോൾ പോഗ്ബയെയും ഇബ്രോമോവിച്ചിനെയും ഓള്‍ഡ് ട്രാഫോഡില്‍ എത്തിക്കാൻ മാഞ്ചസ്റ്ററിനായി. എറിക് ബെയ്ലി എന്ന പ്രതിരോധ താരത്തെയും ജര്‍മന്‍ ലീഗില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിൻെറ ഹെൻറിക് കിതാര്യനെയും മൊറീന്യോ ടീമിലെത്തിച്ചു. പരിശീലകൻെറ കണക്കുകൂട്ടലകൾ ശരിവെച്ച് ആദ്യ മത്സരത്തില്‍ തന്നെ ലക്ഷ്യം കാണാൻ ഇബ്രക്കായി. നിലവിൽ തങ്ങളുടെ മുന്‍ താരമായിരുന്ന പോള്‍ പോഗ്ബക് റെക്കോര്‍ഡ് വിലയിട്ടിരിക്കുകയാണ് മാഞ്ചസ്റ്റര്‍.
അതേസമയം സമ്മര്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ പെപ് വൻതാരനിരയെ തന്നെ ഇത്തിഹാദില്‍ എത്തിച്ചിട്ടുണ്ട്. ജര്‍മന്‍ ലീഗില്‍ മിന്നും ഫോമിലുള്ള രണ്ട് യുവതാരങ്ങള്‍ സിറ്റിയിലെത്തിയിട്ടുണ്ട്. ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഇൽകേ ഗുണ്ടോഗാനും ഷാല്‍കെയില്‍ നിന്ന സൈനും സിറ്റിക്കായി ബൂട്ട് അണിയും. എന്നാല്‍ ടീമിന്റ തുരുപ്പ്ചീട്ടായിരുന്ന ടൂറെ പോയത് എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ക്ലോപിന് കീഴില്‍ പച്ച പിടിക്കുന്ന ലിവര്‍പൂള്‍, ഗണ്ണേഴ്‌സിനെ എണ്ണിച്ചാണ് ആദ്യ മത്സരം തുടങ്ങിയത്. രണ്ടു ഗോളടിച്ച ലിറ്റില്‍ മജീഷ്യന്‍ കൗട്ടീഞ്ഞോ തെന്നയാണ് തുരുപ്പ് ചീട്ട്, മൂന്നിനെതിരെ നാല് ഗോള്‍ അടിച്ചുള്ള ക്ലോപിന്റെ ചെമ്പടയുടെ വരവ് സീസണിൽ തുടർന്നുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കഴിഞ്ഞ കാലങ്ങളിലെ ശാപമോക്ഷം ക്ലോപ്പിലൂടെ ഇല്ലാതാക്കാം എന്ന പ്രതീക്ഷയിലാണ് ആരാധക ലോകം. ഡോര്‍ട്മുണ്ടിലെ ജനപ്രീതി നേടിയ പ്രകടനത്തിന് ശേഷം എന്‍ഫീല്‍ഡിലെത്തുമ്പോള്‍ എന്ത്കൊണ്ടും ലിവര്‍പൂളിന്റെ ലെഗസി കാത്തു സൂക്ഷിക്കാന്‍ കഴിയും എന്ന് ക്ലോപ് തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൻെറ മധ്യത്തില്‍ എന്‍ഫീല്‍ഡില്‍ എത്തിയ ക്ലോപ് ദയനീയമായിരുന്ന ലിവര്‍പൂളിന്റെ നില എത്രത്തോളം മെച്ചപ്പടുത്തി എന്നത് കായികലോകം കണ്ടതാണ്. യൂറോപ്പ ലീഗിന്റെ ഫൈനല്‍ വരെ എത്തിയ ടീം ഫൈനലില്‍ സെവിയ്യയോട് തോല്‍ക്കുകയായിരുന്നു. സൗത്തപ്ടണില്‍ നിന്ന് സാദിയൊ മാനെയും ആഴ്‌സ്ബര്‍ഗിന്റെ രണ്ട് താരങ്ങളെയും എഫ്.സി.വി മൈന്‍സിന്റെ ലോറിസ് കാരിയസ്നെയും എന്‍ഫീല്‍ഡിലെത്തിച്ച ക്ലോപ് കച്ചകെട്ടിയാണ് പടക്കൊരുങ്ങുന്നത്. കളിക്കളത്തില്‍ ആവേശമുണർത്തുന്ന ക്ലോപ്പ് ഇഫക്റ്റിനായി കാത്തിരിക്കുകയാണ് സോക്കര്‍ ലോകം. നിര്‍ഭാഗ്യങ്ങള്‍ അലട്ടുന്ന ടോട്ടന്‍ഹാം ഇത്തവണ ട്രാസ്‌ഫർ രണ്ട് കരാറുകളിൽ ഒതുക്കിയെങ്കിലും കിരീടപോരാട്ടത്തില്‍ ആവേശം ചോരാതെയാണ് വരുന്നത്. കൈവിട്ടു പോയ കിരീടം അൻറോണിയോ കോൻറെയിലൂടെ തിരിച്ചെടുക്കാനാവും എന്ന പ്രതീക്ഷയിലാണ്. ഫ്രഞ്ച് താരം ഗോലോ ഗാൻറെയും ത്സമാഴ്സെയില്‍ നിന്നും മിച്ചി ബാഷുവായിയും കൊണ്ടുവന്നത് കൂടാതെ കാര്യമായ വാങ്ങൽ ലെസിസ്റ്റര്‍ സിറ്റി നടത്തയിട്ടില്ല.
എമിറേറ്റ്സിലെ സ്ഥിതി മറ്റൊന്നാണ്. പതിവ് പോലെ പരുക്ക് വേട്ടയാടിക്കൊണ്ടാണ് ഗണ്ണേഴ്‌സ് സീസണ്‍ തുടങ്ങിയത്. ലിവര്‍പൂളില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയോടെയാണ് ഗണ്ണേഴ്‌സ് സീസൺ ആരംഭിക്കുന്നത് തന്നെ. ഗ്രാനിറ്റ് സാക്ക എന്ന 23 കാരനെ എത്തിക്കാൻ ക്ലബിനായി. സണ്ടര്‍ലാന്റിന്റെ പരിശീലകസ്ഥാനം ഏറ്റടുത്ത ഡേവിഡ് മോയസ് തന്റെ മുന്‍ ടീമായ മാഞ്ചസ്റ്ററില്‍ നിന്ന് പാഡി ,ഡോണാൾഡ് ലൗ ,അദനാൻ എന്നിവരെ ടീമിലെത്തിച്ചു. ലെസിസ്റ്റർ സിറ്റി തോല്‍വിയറിഞ്ഞു തുടങ്ങിയപ്പോള്‍ ഹന്നോവറിൻെറ വല കാത്തിരുന്ന 27കാരന്‍ റോൺ റോബർട്ടിനെയും അഹ്മദ് മൂസയെയും ടീമിലെത്തിച്ചു . കഴിഞ്ഞ സീസണിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങുന്ന കുറുക്കന്മാര്‍ക്കു മെഹ്രസ്- വാര്‍ഡി കൂട്ട്കെട്ടിലാണ് പ്രതീക്ഷ മുഴുവൻ. സെവിയ്യയുടെ ഫെർണാണ്ടോ ലോറെൻറെ സ്വാന്‍സിയില്‍ എത്തിയതാണ് മറ്റൊരു പ്രധാന കൂടുമാറ്റം. പോരാട്ടം മുറുകുമ്പോള്‍ കോച്ചുമാര്‍ തമ്മിലുള്ള പാരമ്പര്യ വൈര്യവും മുറുകും, ഗാര്‍ഡിയോള മൗറിന്യോ പോരും, മൗറിന്യോ വെങ്ങര്‍ പോരാട്ടവും കുപ്രസിദ്ധിയുള്ളതാണ്.
ഇരുപത്തഞ്ചാം പ്രീമിയര്‍ ലീഗ് അല്പം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. പ്രധാനമായും ഇംഗ്ലീഷ് ക്ലബ്ബുകളുടെ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഫലങ്ങള്‍ സമീപ കാലത്തായി അത്ര മികച്ചതല്ല, യൂറോപ്പിലെ ഇംഗ്ലീഷ് ക്ലബുകൾക്ക് മേൽ സ്പാനിഷ് ജര്‍മ്മന്‍ ടീമുക ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ഇത് ടെലിവിഷന്‍ റേറ്റിങ്ങിലും പ്രേക്ഷകരുടെ കണക്കുകളിലും കുറവ് വരുത്തും. പുതിയ സീസോണോടെ ഈ പോരായ്മ നികത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രീമിയര്‍ ലീഗ് ആരാധകർ. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തു പോയതും തുടര്‍ന്ന് നടക്കാനിരിക്കുന്ന പരിഷ്‌കരണങ്ങളും പ്രീമിയര്‍ ലീഗിനെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.