ആസ്ട്രേലിയൻ ഒാപൺ ‘ഫെഡ്’ എക്സ്പ്രസിന്
text_fieldsമെൽബൺ: കളി തുടരാനുള്ള പ്രായമാണ് 36 എന്ന് ഒരിക്കൽക്കൂടി ഒാർമിപ്പിച്ച് 20ാം ഗ്രാൻഡ്സ്ലാം കിരീടവുമായി റോജർ ഫെഡററുടെ ആനന്ദക്കണ്ണീർ. ആസ്ട്രേലിയൻ ഒാപണിലെ അഞ്ചു സെറ്റ് നീണ്ട കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയുടെ ആറാം സീഡുകാരൻ മരിൻ സിലിചിനെ വീഴ്ത്തി ഫെഡററുടെ സ്വപ്നനേട്ടം. മൂന്നു മണിക്കൂർ കടന്ന മത്സരത്തിെൻറ അവസാന സെറ്റിലൂടെയായിരുന്നു ചരിത്ര നേട്ടം ഫെഡറർ എന്ന പ്രായം തളർത്താത്ത പോരാളിയെ തേടിയെത്തിയത്. സ്കോർ: 6-2, 6-7 (5/7), 6-3, 3-6, 6-1.
‘‘സന്തോഷം, അവിശ്വസനീയം. സ്വപ്നസാക്ഷാത്കാരം. കെട്ടുകഥപോലെ എെൻറ യാത്ര തുടരുകയാണ്. രണ്ട് ഗ്രാൻഡ്സ്ലാമോടെ ഉജ്ജ്വലമായതായിരുന്നു കഴിഞ്ഞ സീസൺ. ആ ഗാഥ തുടരുന്നത് സന്തോഷകരമാണ്’’ -ഗാലറിയിലെ നിലക്കാത്ത കരഘോഷത്തിനും, അണമുറിയാതെ ഒഴുകിയ കണ്ണീരിനുമിടയിൽ വാക്കുകൾ മുറിയാതെ സന്തോഷം റോജർ പങ്കുവെച്ചു. മെൽബൺ പാർക്കിൽ ഫെഡററുടെ ആറാം കിരീടം കൂടിയായിരുന്നു ഇത്.
ഫൈനലിലെ ആദ്യ സെറ്റിൽ അനായാസമായായിരുന്നു ഫെഡററുടെ തുടക്കം. എതിരാളിയുടെ പിഴവുകളിൽ സർവ് ബ്രേക്ക് ചെയ്ത ഫെഡറർ ടോപ് ഗിയറിൽ തുടങ്ങി. പക്ഷേ, രണ്ടാം സെറ്റിൽ കരുത്താർജിച്ച സിലിച് ഫോർഹാൻഡ് വിന്നറുകൾ തുടരെ പായിച്ച് ഫെഡററിനൊപ്പമെത്തി. ടൈബ്രേക്കറിൽ ജയം സിലിചിന്. മൂന്നാം സെറ്റിൽ വീണ്ടും ഫെഡററുടെ തിരിച്ചുവരവ് (6-3), നാലാം സെറ്റിൽ ഏറെ ക്ഷീണിതനായി കാണപ്പെട്ട സ്വിസ് എക്സ്പ്രസ് പിന്തള്ളപ്പെട്ടു. തുടർന്ന് കളി നിർണായകമായ അഞ്ചാം സെറ്റിൽ. കോർട്ടിൽ ഒാടിക്കളിക്കാൻ മടികാണിച്ചിരുന്ന ഫെഡറർ നിർണായക നിമിഷം ഉണർന്നു.
ബാക്ഹാൻഡുകളിലൂടെ എതിരാളിയെ കോർട്ടിലുടനീളം ഒാടിച്ച ഫെഡറർ പോയൻറുകൾ വാരിക്കൂട്ടി. സർവുകൾ ബ്രേക്ക് ചെയ്തപ്പോൾ, സിലിചിെൻറ ഡബ്ൾേഫാൾട്ടുകൾ ആവർത്തിച്ചു. ഒടുവിൽ അനായാസജയത്തോടെ കിരീടധാരണം.
പുരുഷ സിംഗ്ൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം അണിഞ്ഞ താരമെന്ന റെക്കോഡ് 2010ൽ പീറ്റ് സാംപ്രാസിനെ മറികടന്ന് (14) സ്വന്തമാക്കിയിരുന്നു. 16 ഗ്രാൻഡ്സ്ലാമണിഞ്ഞ റാഫേൽ നദാലാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. എങ്കിലും വനിതകളിൽ സ്റ്റെഫി ഗ്രാഫ് (22), സെറീന വില്യംസ് (23), മാർഗരറ്റ് കോർട് (24) എന്നിവർ മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.